Like

...........

Saturday 18 June 2011

റിലയന്‍സ് :ഒരു കോര്‍പ്പറേറ്റ് രാജ വാഴ്ച




അഴിമതി നമുക്കു വലിയ അല്‍ഭുതമോ വാര്‍ത്തയോ ഒന്നുമല്ല , അഴിമതിയില്ലെങ്കില്‍ അവിടെ എന്തോ കുഴപ്പം ഉണ്ടായിട്ടുണ്ട് എന്നു സംശയിക്കുന്നത്ര സ്വാഭാവിക പ്രക്രിയയായികഴിഞ്ഞിരിക്കുന്നു അത് . പക്ഷെ അഴിമതിയുടെ കോര്‍പ്പറേറ്റ് തലങ്ങള്‍ അധോലോകത്തെക്കാള്‍ ഭീകരമാം വിധത്തില്‍ ഭരണകൂടങ്ങളെ നിയന്ത്രിക്കുകയും അതേ കോര്‍പ്പറേറ്റുകളെ ഭരണകൂടങ്ങള്‍ രക്ഷകരായി അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ നമുക്കു കാര്യമായ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നു കരുതേണ്ടിയിരിക്കുന്നു . സി എ ജി വീണ്ടും ബോംബ് പൊട്ടിച്ചിരിക്കുന്നു ,ഇത്തവണ പക്ഷെ ആര്‍ക്കും വലിയ കൌതുകമൊന്നുമില്ല . ഓയില്‍ വില കൂട്ടിയതു എണ്ണകമ്പനികള്‍ നഷ്ടം സഹിക്കുന്നുവെന്ന വാദഗതിയിന്മേലാണ് .പക്ഷെ ഇപ്പോള്‍ സി എ ജി റിപ്പോര്‍ട്ടു പറയുന്നതു റിലയന്‍സ് അടക്കമുള്ള എണ്ണ കമ്പനികളെ വഴി വിട്ടൂ സഹായിച്ചതിന്റെ പേരില്‍ മാത്രം സര്‍ക്കാര്‍ ഖജനാവിനു നഷ്ടമായിട്ടുള്ളത് ലക്ഷം കോടിയോളമാണെന്നാണ് .രാജസ്ഥാന്‍ മേഖലയില്‍ ഉള്ള കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡിനും ഈ ഉപകാരം ചെയ്തിട്ടുണ്ട് . എണ്ണ കമ്പനികള്‍ നടത്തുന്ന മൂലധന നിക്ഷേപത്തിനു പകരമായി വാതക വില്പനയിലൂടെ ഈടാക്കാം എന്ന ഉടമ്പടിയെ ഉപയോഗിച്ചാണ് ഈ ഉപകാരം .നിര്‍ദ്ദേശിക്കപ്പെട്ട മൂലധന നിക്ഷേപത്തിനെക്കാളും പലമടങ്ങു പെരുപ്പിച്ചാണ് ഇപ്പോഴത്തെ മൂലധന നിക്ഷേപം കാണിച്ചിരിക്കുന്നത് . ഇതു മൂലം സര്‍ക്കാര്‍ ഖജനാവിനും രാജ്യത്തിനും കോടികളാണ് നഷ്ടമായിട്ടുള്ളത് .മുന്‍ പെട്രോളിയം മന്ത്രി മുരളി ദിയോറയാണ് റിലയന്‍സിനു വേണ്ടി ഈ സഹായം ചെയ്തിട്ടുള്ളത് . റിലയന്‍സിന്റെ ഇതപര്യന്തമുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം ഇതിലെന്തെങ്കിലും പുതുമയോ അല്‍ഭുതമോ ഒന്നുമില്ല . സാമ്പത്തിക തിരിമറികളിലൂടെ സ്വാര്‍ത്ഥ ലാഭം സൃഷ്ടിക്കാനും ഇന്‍ഡ്യയിലെ ഭരണകൂടങ്ങളെ സാമ്പത്തിക സ്വാധീനമുപയോഗിച്ചു എങ്ങനെ നിയന്ത്രിക്കച്ചിരുന്നതെന്നും എങ്ങനെ അവര്‍ക്കനുകൂലമായി ഗവണ്മെന്റ് നയങ്ങള്‍ രൂപപ്പെടുത്തിയിരുന്നതെന്നും റിലയന്‍സിന്റെ ഭൂത കാലം മാത്രം മതി സാക്ഷി .


“ഇന്‍ഡ്യയില്‍ രണ്ട് തരം ഭരണകൂടങ്ങള്‍ മാത്രമാണുള്ളത് ഒന്ന് റിലയന്‍സ് അനുകൂലം മറ്റൊന്ന് റിലയന്‍സ് പ്രതികൂലം " .

ഇന്‍ഡ്യയില്‍ നിരോധിക്കപ്പെട്ട , ഹമീഷ് മക് ഡൊണാള്‍ഡിന്റെ “The Polyester Prince: The Rise of Dhirubhai Ambani“ - എന്ന കൃതിയിലെ പരാമര്‍ശമാണിത് . റിലയന്‍സിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും അംബാനി സൃഷ്ടിച്ച കോര്‍പ്പറേറ്റ് - അധോലോക സംസ്കാരത്തെക്കുറിച്ചൂം വിശദമാക്കുന്ന ഒരു കൃതിയാണിത് .ഇന്‍ഡ്യയില്‍ ഒരു കൃതി നിരോധിക്കണമെങ്കില്‍ അതിനെ സംബന്ധിച്ചു മത വിരുദ്ധമോ , അതിനെതിരെ പൊതുജന പ്രക്ഷോഭമോ വസ്തുതയ്ക്കു നിരക്കാത്തതോ അങ്ങനെ എന്തെങ്കിലും തരത്തിലുള്ള ആക്ഷേപമോ വിവാദമോ ഉണ്ടാകണമെന്നതാണ് സാമാന്യ ന്യായം .ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമ സംസ്കാരത്തെക്കുറിച്ചും ഏറെ വാചാലമാകുന്നൊരു നാട്ടില്‍ യാതൊരു വിവാദത്തിനും ഇടം നല്‍കാതെ , കാരണം എന്താണെന്നു പോലുമറിയാതെ നിശബ്ദമായി ഈ കൃതി നിരോധിക്കപ്പെട്ടിരിക്കുന്നു .ഇന്‍ഡ്യയില്‍ മതങ്ങളെ , ദൈവങ്ങളെ , രാഷ്ട്രപിതാവിനെ വരെ നമുക്കു വിമര്‍ശിക്കാം , പുസ്തകമെഴുതാം പക്ഷെ കോര്‍പ്പറേറ്റുകളെക്കുറിച്ച് വസ്തുതകള്‍ പോലും എഴുതാന്‍ ഭരണ കൂടങ്ങള്‍ നമ്മെ അനുവദിക്കില്ല . ഇന്‍ഡ്യയില്‍ റിലയന്‍സിനു മതങ്ങളെക്കാളും ദൈവത്തെക്കാളും എല്ലാം പ്രഭാവമുണ്ടെന്നു തോന്നുന്നു .!!

വി പി സിങ്ങുമായി റിലയന്‍സിന്റെ ധീരുഭായി അംബാനിക്കുണ്ടായിരുന്ന അത്ര സുഖകരമല്ലാത്ത ബന്ധത്തെ സൂചിപ്പിച്ച് കൊണ്ടായിരിക്കണം റിലയന്‍സ് പ്രതികൂല ഭരണ കൂടം എന്ന് ഹമീഷ് വിലയിരുത്തിയത് . പക്ഷെ 1990 കളിലെയും അതിനു മുമ്പത്തെയും രാഷ്ട്രീയ - കോര്‍പ്പറേറ്റ് സാഹചര്യങ്ങളെ വിലയിരുത്തി തയ്യാറാക്കിയ പുസ്തകം ഇപ്പോള്‍ തിരുത്തിയാല്‍ ഇങ്ങനെ വായിക്കാം ഒരേ ഒരു ഭരണകൂടം മാത്രമേ ഇന്‍ഡ്യയില്‍ നിലവിലുള്ളു അംബാനിമാര്‍ക്കു ദാസ്യവേല ചെയ്യുന്ന ഭരണ കൂടം .

ധീരുഭായി അംബാനിയുടെ ഉദയം

1950 കളില്‍ യമനിലെ ഏദന്‍ എന്ന തുറമുഖ പട്ടണത്തില്‍ അവിടത്തെ നാണയമായ റിയാലിന് അസാധാരണമാം വിധം ദൌര്‍ലഭ്യം ഏര്‍പ്പെട്ടു തുടങ്ങി .അവിടത്തെ നാണയങ്ങള്‍ ഇങ്ങനെ അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചു അധികാരികള്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് ഏദനില്‍ ഒരു ഷിപ്പിങ്ങ് കമ്പനിയിലെ ഗുമസ്തനായിരുന്ന ഒരു ഇന്‍ഡ്യന്‍ ചെറുപ്പക്കാരനിലാണ് . റിയാലിലെ വെള്ളിയുടെ അംശം ആ നാണയത്തിന്റെ മൂല്യത്തെക്കാള്‍ അധികമാണെന്നു തിരിച്ചറിഞ്ഞ ആ ചെറുപ്പക്കാരന്‍ കിട്ടാവുന്നിടത്തോളം നാണയങ്ങള്‍ ശേഖരിച്ചു അതില്‍ നിന്ന് വെള്ളി ഉരുക്കി വിറ്റു നാണയത്തിന്റെ മൂല്യത്തെക്കാള്‍ അധികം പണം സമ്പാദിക്കുകയായിരുന്നു .ആരും സ്വപ്നം പോലും കാണാത്ത വഴികളിലൂടെ പണം സമ്പാദിക്കുക എന്നതൊരു ജനിതകഗുണമായി , രക്തത്തില്‍ പണത്തെ ആകര്‍ഷിക്കുന്ന ഒരു ഘടകമുള്ള ആ ചെറുപ്പക്കാരനായിരുന്നു ധീരുഭായ് അംബാനി . ആ ജന്മ ഗുണം ഗുജറാത്തി മോധ് ബനിയ എന്ന വൈശ്യ - വിഭാഗത്തിന്റെ പ്രത്യേകതയാണ് . .ഗുജറാത്തിയില്‍ ഒരു ചൊല്ലുണ്ട് - ഒരു മോധ്ബനിയ നിങ്ങള്‍ക്കു അതിഥിയായി എത്തുന്നതിലും ഭേദം നെറ്റിയില്‍ പാണ്ട് വരുന്നതാണ് എന്നു - അത്ര മാത്രം കൌശലക്കാരും ലാഭക്കണ്ണുള്ളവരുമാണ് അവരെന്നാണ് ആ ചൊല്ലിനര്‍ത്ഥം


1932 ല്‍ ഗുജറാത്തിലെ ചോര്‍വാഡാ [ചോര്‍വാഡ എന്നാല്‍ കള്ളന്മാരുടെ സ്ഥലം ] എന്ന ചെറുപട്ടണത്തിലാണ് ധീരജ് ലാല്‍ ഹിരാചന്ദ് അംബാനി എന്ന ധീരു ഭായി അംബാനി ജനിക്കുന്നത് . മോധ് ബനിയ സമൂഹത്തിലേക്കു ഓരോ കുട്ടിയും ജനിച്ചു വീഴുന്നതു കച്ചവടം ചെയ്യാനും പണം സമ്പാദിക്കാനും മാത്രമാണ് , ഹുണ്ടികളും പലിശയും കച്ചവടവുമായി സമ്പത്ത് കുമിഞ്ഞു കൂട്ടുക എന്നതാണ് ഇന്‍ഡ്യയിലെ ജൂതന്മാര്‍ എന്നു വേണമെങ്കില്‍ പറയാവുന്ന അവരുടെ ലക്ഷ്യം .മട്രിക്കുലേഷന് ക്ഴിഞ്ഞു മിഡില്‍ ഈസ്റ്റില്‍ ജോലിക്കു പോയി പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്‍ഡ്യയിലേക്കു തിരിച്ചു വരുമ്പോള്‍ പണം ഉണ്ടാക്കാന്‍ ലോകത്തു ഏറ്റവും എളുപ്പമുള്ള സ്ഥലം ഇന്‍ഡ്യയാണെന്നു അംബാനിക്കു ബോധ്യമായിട്ടുണ്ടായിരുന്നു .


ഭരണകൂട - മാധ്യമ - കോര്‍പ്പറേറ്റ് അച്ചു തണ്ട്

ഭരണ കൂടങ്ങളെ വിലയ്ക്കെടുത്തു തങ്ങള്‍ക്കനുകൂലമായ തീരുമാനങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ഒന്നുമില്ലായ്മയില്‍ നിന്നു സഹസ്ര കോടിയിലേക്കു കുതിക്കുവാന്‍ ധീരുഭായി അംബാനിയെ പ്രാപ്തനാക്കിയത് . അന്നും ഇന്നും ഗവണ്മെന്റുകളെ എങ്ങനെ നിയന്ത്രിക്കണമെന്നും സ്വാധീനിക്കണമെന്നും അംബാനിമാര്‍ക്കു നല്ല പോലെ അറിയാം .രാഷ്ട്രീയത്തിനും ഭരണകൂടത്തിനും ഒപ്പം തന്നെ കോര്‍പ്പറേറ്റ് തന്ത്രങ്ങള്‍ക്കു മാധ്യമങ്ങള്‍ കൂടി പങ്കു വഹിക്കുന്ന ഒരു രാഷ്ട്രീയ - മാധ്യമ - കോര്‍പ്പറേറ്റ് അച്ചുതണ്ടായിരുന്നു അംബാനിയുടെ എക്കാലത്തെയും തന്ത്ര പരമായ സമീപനം . അതിനു വേണ്ടി എപ്പോഴും ഒരു പറ്റം രാഷ്ട്രീയക്കാരെയും പത്രക്കാരെയും ചെല്ലും ചെലവും കൊടുത്തു അംബാനി നിലനിര്‍ത്തി ,അതില്‍ കക്ഷി രാഷ്ട്രീയ ഭേദമുണ്ടായിരുന്നില്ല . കോണ്‍ഗ്രസ്സിന്റെ പ്രണബ് മുഖര്‍ജിയും മുരളി ദിയോറയും ബി ജെ പി യുടെ പ്രമോദ് മഹാജനുമെല്ല്ലാം അംബാനി ആശ്രിത വത്സരരാക്കി വളര്‍ത്തിക്കൊണ്ടു വന്നതാണ് .ഏതു രാഷ്ട്രീയ കക്ഷി അധികാരത്തില്‍ വന്നാലും അതു റിലയന്‍സിന്റെ സ്വന്തം സര്‍ക്കാര്‍ ആയി മാറുന്ന കാഴ്ച നാം കണ്ടതാണ് . കോണ്‍ഗ്രസ്സ് ആകട്ടെ ബി ജെ പി ആകട്ടെ ഈ നിലയില്‍ മാറ്റമില്ലാത്ത വിധം സ്വാധീനം ചെലുത്താന്‍ തക്ക ആശ്രിത വത്സരരുടെ ഒരു നിര തന്നെ ഈ പാര്‍ട്ടികളില്‍ അംബാനിക്കുണ്ടായിരുന്നു . വാണിജ്യ എതിരാളികളെ രാഷ്ട്രീയമായി ആരോഗ്യകരമായ മത്സരങ്ങളിലൂടെ നേരിടുന്നതിലൊന്നും അംബാനി ഒരിക്കലും വിശ്വസിച്ചിരുന്നില്ല .രാഷ്ട്രീയമായും ഭരണകൂടങ്ങളെ സ്വാധീനിച്ചുമാണ് ബിസിനസ്സ് എതിരാളികളെ നേരിട്ടിരുന്നത് . വസ്ത്ര വ്യാപാര രംഗത്തു തുടങ്ങിയ ആ മത്സരത്തില്‍ അന്നത്തെ പ്രധാന എതിരാളിയായ ബോംബെ ഡയിങ്ങിന്റെ നുസ്ലി വാഡിയയെയും ഇത്തരത്തില്‍ ഭരണ കൂടങ്ങളുമായുള്ള സ്വാധീനമുപയോഗിച്ചു തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും രാഷ്ട്രീയത്തില്‍ ഒരു പാടു അഭ്യുദയ കാംക്ഷികളുണ്ടായിരുന്ന മാന്യനായ വ്യവസായിയായ നുസ്ലി വാഡിയയെ എളുപ്പം ഒതുക്കാനായില്ല [നുസ്ലി വാഡിയ മുഹമ്മദാലി ജിന്നയുടെ ചെറു മകനാണ് ] അവസാനം മുംബൈ അധോലോകത്തിലെ വാടക കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്താന്‍ പോലും ശ്രമിച്ചു . ഈ ഗൂഡാലോചനയുടെ വ്യക്തമായ തെളിവുകള്‍ സഹിതം റിലയന്‍സിന്റെ കീര്‍ത്തി അംബാനിയെ അന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നു .അതു പോലും ഇന്‍ഡ്യന്‍ എക്സ്പ്രസ് പത്രത്തിന്റെ നിരന്തര പ്രചരണം മൂലമായിരുന്നു .


റിലയന്‍സിനു അധോലോകവുമായുള്ള ബന്ധങ്ങള്‍ മുംബെയിലെ പത്രക്കാര്‍ക്കു അന്നേ സുപരിചിതമായിരുന്നെങ്കിലും ഒരു പത്രത്തിലും അതേക്കുറിച്ചു വാര്‍ത്ത വന്നില്ല , Paid Journalism ഉം Envelop journalism ഉം ഇന്‍ഡ്യന്‍ പത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചാരമാര്‍ജ്ജിച്ചതിനു പിന്നില്‍ ധീരുഭായി അംബാനിയായിരുന്നു .രാഷ്ട്രീയത്തിനും ഭരണകൂടത്തിനും ഒപ്പം തന്നെ കോര്‍പ്പറേറ്റ് വിജയങ്ങള്‍ക്കു മാധ്യമങ്ങള്‍ കൂടി പങ്കു വഹിക്കുന്ന ഒരു രാഷ്ട്രീയ - മാധ്യമ - കോര്‍പ്പറേറ്റ് അച്ചുതണ്ടായിരുന്നു അംബാനിയുടെ എക്കാലത്തെയും തന്ത്ര പരമായ സമീപനം .ടൈം ഓഫ് ഇന്‍ഡ്യയുടെ ഗിരി ലാല്‍ ജെയിനും ഇന്‍ഡ്യന്‍ എക്സ്പ്രെസ്സിന്റെ ഗോയങ്കയുമെല്ലാം ഈ വലയത്തിലുണ്ടായിരുന്നെങ്കിലും പിന്നീട് അംബാനിയുടെ അധോലോക പ്രവര്‍ത്തനത്തിന് സമാനമായ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പു പ്രകടിപ്പിച്ചു കൊണ്ട് ഗോയങ്ക സ്വയം റിലയന്‍സിന്റെ ശത്രു പക്ഷത്തേക്കു മാറുകയായിരുന്നു . ഈ പിന്‍ മാറ്റത്തിനു ബോംബെ ഡയിങ്ങിന്റെ നുസ്ലി വാഡിയയോടുള്ള അനുഭാവവുമുണ്ടായിരുന്നു .ഈ വിയോജിപ്പാണ് പിന്നീടു ഇന്‍ഡ്യ കണ്ട ഏറ്റവും വലിയ കോറ്പറേറ്റ് - മീഡിയാ യുദ്ധത്തിനു കാരണം . രാം നാഥ് ഗോയങ്കയുടെ ഈ വിയോജിപ്പുകള്‍ പ്രകടമായി തന്നെ ഇന്‍ഡ്യന്‍ എക്സ്പ്രസ്സിലൂടെ വരാന്‍ തുടങ്ങി . റിലയന്‍സിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും കുറിച്ചു നിരവധി ലേഖനങ്ങള്‍ കൃത്യമായ തെളിവുകളോടെ ഇന്‍ഡ്യന്‍ എക്സ്പ്രെസ്സില്‍ തുടര്‍ച്ചയായി വന്നു കൊണ്ടിരുന്നു . ചാര്‍ട്ടേഡ് എക്കൌണ്ടന്റ്റും സ്വദേശി സാമ്പത്തിക വാദിയുമായ എസ്. ഗുരുമൂര്‍ത്തിയായിരുന്നു ഈ ലേഖനങ്ങളുടെയെല്ലാം പിന്നില്‍ . ഗുരുമൂര്‍ത്തിയുടെ ആദര്‍ശങ്ങളില്‍ റിലയന്‍സിനെപ്പോലുള്ള ഒരു വന്‍ കിട കമ്പനി രാജ്യത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതായിരുന്നു .യഥാര്‍ത്ഥത്തില്‍ അതു ശരിയുമായിരുന്നു റിലയന്‍സിനെപ്പോലെ ഒരു കുത്തക ആഗോള വല്‍ക്കരണത്തിന്റെ ആനുകൂല്യം മുതലെടുത്തു ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ സോഷ്യലിസ്റ്റ് മിതത്വത്തില്‍ നിന്നു കാപിറ്റലിസ്റ്റ് വ്യവസ്ഥയിലേക്കു തള്ളി വിടുകയായിരുന്നു .അതിനെക്കുറിച്ചൊരു സാമ്പത്തികവിശകലനത്തിനോ സ്ഥിതി വിവര പഠനത്തിനോ ഇന്നു വരെ ഒരു ശ്രമവും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം . ഗുരുമൂര്‍ത്തിയുടെ ശ്രമങ്ങള്‍ ഒരു ദാവീദ് - ഗോലിയാത്ത് പോരാട്ടം തന്നെയായിരുന്നു , അതു കൊണ്ടു തന്നെ രാഷ്ട്രീയമായ ഭീഷണികള്‍ ഒരുപാടുണ്ടായി ഒരിക്കല്‍ ഗുരുമൂര്‍ത്തിയെ ഒരു വ്യാജ ആരൊപണത്തിന്മേല്‍ അറസ്റ്റ് ചെയ്യിക്കുക പോലുമുണ്ടായി . 1991 ല്‍ മരിക്കുന്നതു വരെ ഈ പോരാട്ടം തുടര്‍ന്നെങ്കിലും അംബാനിയെ തളര്‍ത്താന്‍ ഗോയങ്കയ്ക്കായില്ല . ആഗോള വല്‍ക്കരണത്തിന്റെ കാലത്തു അംബാനി ആര്‍ക്കും തൊടാനാകാത്തത്ര ഉയരത്തില്‍ ഭരണകൂടങ്ങളെ പോലും ഭരിക്കുന്ന സൂപ്പര്‍ പവര്‍ ആയി മാറിക്കഴിഞ്ഞിരുന്നു .

മുംബെയിലെ ആന്റിലയും ചേരികളും

മുംബെയിലെ ദാരിദ്ര്യത്തിന്റെ പുഴുവരിക്കുന്ന ചേരികള്‍ക്കു ബദലായി ആറായിരം കോടിയുടെ ആന്റിലയുടെ ആഡംബരം ഉണ്ടെന്നു നമ്മള്‍ ലോകത്തിന്റെ മുമ്പില്‍ ഞെളിഞ്ഞു നില്‍ക്കാന്‍ നോക്കുമ്പോള്‍ പണ്ടു തൊഴിലാളികളുടേതായിരുന്ന ചേരികള്‍ വേശ്യകളുടെതും ഗുണ്ടകളുടേതും മാത്രമായിത്തീര്‍ന്ന ഒരു ചരിത്രത്തില്‍ റിലയന്‍സിന്റെ പങ്ക് വിസമരിക്കാനാവില്ല സ്വാതന്ത്ര്യ പൂര്‍വ്വ ഭാരതം മുതല്‍ക്കെ മുംബെയില്‍ ചേരികളുണ്ട് , നിര്‍മ്മാണ തൊഴിലുകള്‍ക്കായി മറ്റു സ്ഥലങ്ങളില്‍ നിന്നു കൊണ്ടു വന്നിരുന്ന തുച്ഛ വേതനക്കാരായ നിര്‍മ്മാണ തൊഴിലാളികളുടെയും കോട്ടണ്‍ മില്‍ ജീവനക്കാരുടെയും അഭയമായിരുന്നു ചേരികള്‍ . അന്നു ചേരികളിലുള്ളവര്‍ വേശ്യകളും ഗുണ്ടകളുമായിരുന്നില്ല ,തൊഴിലാളികളായിരുന്നു . പിന്നീട് 80 കളിലാണ് റിലയന്‍സിന്റെ പോളിസ്റ്റര്‍ വിപ്ലവം കടന്നു വരുന്നത് .കോട്ടണ്‍ മില്ലുകളുടെ ടെക്നോളജി പരാജയപ്പെട്ടതാണ് പോളിസ്റ്റര്‍ വസ്ത്ര വ്യവസായവുമായി പിടിച്ചു നില്‍ക്കാനാവാത്തതെന്ന വിലയിരുത്തലുകള്‍ക്കപ്പുറത്തു റിലയന്‍സിന്റെ പോളിസ്റ്റര്‍ വ്യവസായത്തിനു അന്നത്തെ ഗവണ്മെന്റുകള്‍ അനര്‍ഹവും അസ്വാഭാവികവുമായ ഒരു പാടു ഇളവുകള്‍ നല്‍കിയിരുന്നു , ഇളവുകള്‍ മാത്രമായിരുന്നില്ല റിലയന്‍സിനു വേണ്ടി പ്രത്യേക നിയമ നിര്‍മ്മാണം പോലും നടത്തിയിരുന്നു .പോളിസ്റ്റര്‍ വസ്ത്ര വ്യവസായത്തിലെ അസംസ്കൃത വസ്തുവായ Purified Terephthalic Acid നെ പൊതു ഇറക്കു മതി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി വന്‍ തോതില്‍ നികുതി ഇളവ് ലഭിക്കുന്ന നിയമം അന്നത്തെ രാജീവ് ഗാന്ധി ഗവണ്മെന്റ് ഉണ്ടാക്കിയതു പോലും റിലയന്‍സിനു വേണ്ടി മാത്രമായിരുന്നു . ഇതു നികുതി വരുമാനത്തിന്മേല്‍ രാജ്യത്തിനു വന്‍ നഷ്ടം സൃഷ്ടിച്ചു എന്നു മാത്രമല്ല പോളിസ്റ്റര്‍ വ്യവസായത്തിനു കൃത്രിമമായ മുന്‍ തൂക്കം നല്‍കുന്നതിനും പരുത്തി വസ്ത്ര വ്യവസായത്തെ തകര്‍ക്കാനും വഴി വെച്ചു .അതു കൊണ്ടു തന്നെ ബോംബെയിലെ കോട്ടണ്‍ മില്ലുകളുടേതൊരു സ്വാഭാവിക മൃത്യു ആയിരുന്നില്ല , അതൊരു തരത്തില്‍ പറഞ്ഞാല്‍ റിലയന്‍സിന്റെ വളര്‍ച്ചയ്ക്കു വേണ്ടി നിര്‍മ്മാര്‍ജ്ജനം തന്നെയായിരുന്നു . 90 കളുടെ ആദ്യത്തില്‍ സംഭവിച്ച ആഗോള വല്‍ക്കരണവും നഷ്ടങ്ങള്‍ സൃഷ്ടിച്ച തൊഴിലാളി പ്രശ്നങ്ങളും മൂലം കോട്ടണ്‍ മില്ലുകള്‍ പൂര്‍ണ്ണമായും ഇല്ലാതായി ആ കെട്ടിടങ്ങള്‍ പുറമ്പോക്കിലെ അനാഥമായ കെട്ടിടങ്ങളായിത്തീര്‍ന്നു , തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ ചേരികളുടെ ദാരിദ്ര്യവുമായി സമരസപ്പെട്ടു വേശ്യകളും ഗുണ്ടകളുമായിത്തീരുകയായിരുന്നു .

അതു കൊണ്ടു തന്നെ കോട്ടണ്‍ മില്ലുകളുടേത് സ്വാഭാവിക മരണങ്ങളായിരുന്നില്ല , കുപ്രസിദ്ധമായ ചേരികളുടെ ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും റിലയന്‍സിനു ചെറുതല്ലാത്ത ഒരു പങ്കുണ്ട് .



2005 ല്‍ ഫ്രീ പ്രെസ്സ് ജേണല്‍ എന്ന മാസിക പുറത്തിറങ്ങിയിരുന്നു . അതിന്റെ ആദ്യ ലക്കത്തില്‍ തന്നെ റിലയന്‍സിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും ഭരണകൂടങ്ങളുടെ നയപരമായ തീരുമാനങ്ങള്‍ റിലയന്‍സിനു അനുകൂലമാക്കുന്ന രാഷ്ട്രീയ ഉപജാപങ്ങളെക്കുറിച്ചും അതു വഴി ഗവണ്മെന്റിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു വിശദമായ പഠനമായിരുന്നു ആ ലക്കം മുഴുവന്‍ . ഓഹരിക്കമ്പോളത്തില്‍ കൃത്രിമമായി ഇടപെടലുകള്‍ നടത്തി അതിന്റെ ഏറ്റക്കുറച്ചിലുകളെ ഫലപ്രദമായി തങ്ങള്‍ക്കനുകൂലമാക്കുന്ന ക്രമക്കേടുകളെക്കുറിച്ചൂ അന്നു തന്നെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു . ഷെല്‍ കമ്പനികളെ ഉപയോഗിച്ചു കൊണ്ടാണ് ഇത്തരത്തില്‍ കൃത്രിമമായി ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുന്നത് [ A shell company is a company that exists but does not actually do any business or have any assets ]. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു ഡമ്മി കമ്പനി . ഓഹരി വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കാന്‍ , കള്ളപ്പണം ഒളിപ്പിക്കാന്‍, നികുതി വെട്ടിക്കാന്‍ ഇങ്ങനെ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഒരു ഷെല്‍കമ്പനി കൊണ്ടു പോലും സാധ്യമാണ് .ഇത്തരത്തില്‍ നൂറു കണക്കിനു ഷെല്‍ കമ്പനികളായിരുന്നു റിലയന്‍സിനുണ്ടായിരുന്നത് ഇങ്ങനെ . ഒരു രാജ്യത്തിന്റെ ഓഹരി വിപണിയെ മൊത്തമായി തന്നെ നിയന്ത്രിക്കാനും സ്വാധീനിക്കാനും കഴിയും . ഈ നൂറുകണക്കിനു ഷെല്‍ കമ്പനികളുടെ പേരും വിലാസവും അടങ്ങിയതായിരുന്നു ആ ലക്കം ഫ്രീ പ്രസ്സ് ജേണല്‍ . പക്ഷെ എന്തു കൊണ്ടോ മൂന്നു നാലു ലക്കങ്ങള്‍ക്കപ്പുറം ആ പ്രസിദ്ധീകരണം തുടര്‍ന്നില്ല .

നാട്ടുമ്പുറത്തു ഒരു ചൊല്ലുണ്ട് അട്ടയുടെ പൊക്കിള്‍ കണ്ടവന്‍ എന്നു , അതായിരുന്നു അംബാനി . തനിക്കെതിരെയുള്ള ഏതു ആരൊപണങ്ങളെയും നീക്കങ്ങളെയും എങ്ങനെ ഇല്ലാതാക്കണമെന്നു അംബാനിക്കറിയാമായിരുന്നു . കൃഷ്ണ ഗോദാവരി പ്രകൃതി വാതകം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കലഹങ്ങള്‍ക്കു ശേഷമാണ് വൈ എസ് രാജ ശേഖര റെഡ്ഡി ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത് , അതു പോലെ തന്നെ അരുണാചല്‍ പ്രദേശിലെ ജല വൈദ്യുത പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അവിടെ സംരംഭകരായ സ്വകാര്യ കമ്പനികളില്‍ നിന്നു പദ്ധതികള്‍ റദ്ദ് ചെയ്യുമെന്നു താക്കീതു നല്‍കിയതിനു പിന്നാലെയാണ് മുഖ്യുമന്ത്രി ഡോര്‍ജി ഖണ്ടുവും വൈ എസ് രാജശേഖര റെഡ്ഡിയെ പോലെ സമാനമായ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുന്നതു , എല്ലാം യാദൃശ്ചികമാകാം പക്ഷെ എല്ലാ യാദൃശ്ചികതകളും അനുഗ്രഹമാകുന്ന , തൊട്ടതെല്ലാം പൊന്നാക്കുന്ന മിഡാസ് ആണ് അംബാനിമാര്‍ .





പ്രതിച്ഛായ സൃഷ്ടിക്കാനും തങ്ങള്‍ നല്‍കിയ നേട്ടങ്ങളും സംഭാവനകളും കൊണ്ടാണ് ഇന്‍ഡ്യയെന്ന രാജ്യം നില നില്‍ക്കുന്നതെന്നും സ്ഥാപിക്കാനായി ഒരു പാടു പണവും ഗവണ്മെന്റ് പ്രചരണങ്ങളും സംഘടിപ്പിക്കുന്നവരാണ് അംബാനിമാര്‍ . വലിയ രാഷ്ട്രീയവും സാമൂഹ്യ നീതിയുമെല്ലാം പറയുന്ന മണി രത്നം പോലും ഗുരു എന്ന സിനിമയിലൂടെ സൃഷ്ടിച്ച കള്ളത്തരവും ആ പ്രചരണമാണ് . കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി എന്നൊക്കെ നമുക്കു വെറും വാക്കില്‍ പറഞ്ഞു പോകാം അതില്‍ വലിയ ഗൌരവമൊന്നും കൊടുക്കണ്ട പക്ഷെ കളവും വഞ്ചനയും രാജ്യദ്രോഹവും നടത്തി അതിന്റെ നെറുകയില്‍ സിംഹാസനമുറപ്പിച്ചിരിക്കുന്ന ഒരു കുടുംബ വ്യവസായമാണ് ഇന്ന് ബിസിനസ്സ് സ്കൂളുകളില്‍ മാതൃകാ കേസ് സ്റ്റഡികളായി പരിഗണിക്കുന്നത് . എന്റര്‍പ്രനര്‍ ഷിപ്പിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ധീരു ഭായി അംബാനിയുടെയും മക്കളുടെയും കഥകള്‍ വാഴ്ത്തി വിവരിക്കുമ്പോളും ഒരു ഇന്‍ഡ്യക്കാരന്‍ ലോകത്തെ ഒന്നാം നമ്പര്‍ സമ്പന്നനായതില്‍ അഭിമാന വിജൃംഭിതരാകുമ്പോഴും അവര്‍ രാജ്യത്തോടും ജനങ്ങളോടും ചെയ്തതും ചെയ്യുന്നതും കൂടി ഓര്‍ക്കേണ്ടിയിരിക്കുന്നു .



അവലംബം .

1. The Polyester Prince: The Rise of Dhirubhai Ambani“

2. പരിണാമത്തിന്റെ ഭൂതങ്ങള്‍ - ആനന്ദ്

3.free pres Journal



76 comments:

  1. ഇന്‍ഡ്യയില്‍ ഒരു കൃതി നിരോധിക്കണമെങ്കില്‍ അതിനെ സംബന്ധിച്ചു മത വിരുദ്ധമോ , അതിനെതിരെ പൊതുജന പ്രക്ഷോഭമോ വസ്തുതയ്ക്കു നിരക്കാത്തതോ അങ്ങനെ എന്തെങ്കിലും തരത്തിലുള്ള ആക്ഷേപമോ വിവാദമോ ഉണ്ടാകണമെന്നതാണ് സാമാന്യ ന്യായം .ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമ സംസ്കാരത്തെക്കുറിച്ചും ഏറെ വാചാലമാകുന്നൊരു നാട്ടില്‍ യാതൊരു വിവാദത്തിനും ഇടം നല്‍കാതെ , കാരണം എന്താണെന്നു പോലുമറിയാതെ നിശബ്ദമായി ഈ കൃതി നിരോധിക്കപ്പെട്ടിരിക്കുന്നു .ഇന്‍ഡ്യയില്‍ മതങ്ങളെ , ദൈവങ്ങളെ , രാഷ്ട്രപിതാവിനെ വരെ നമുക്കു വിമര്‍ശിക്കാം , പുസ്തകമെഴുതാം പക്ഷെ കോര്‍പ്പറേറ്റുകളെക്കുറിച്ച് വസ്തുതകള്‍ പോലും എഴുതാന്‍ ഭരണ കൂടങ്ങള്‍ നമ്മെ അനുവദിക്കില്ല . ഇന്‍ഡ്യയില്‍ റിലയന്‍സിനു മതങ്ങളെക്കാളും ദൈവത്തെക്കാളും എല്ലാം പ്രഭാവമുണ്ടെന്നു തോന്നുന്നു .!!

    http://www.wattpad.com/265192-polyester-prince-dhirubhai-ambani?p=103 - can read the book from here or from scribd

    ReplyDelete
  2. സ്വതന്ത്രമാധ്യമമായ ഇന്റർനെറ്റ് ഇല്ലായിരുന്നെങ്കിൽ പോളിസ്റ്റർപ്രിൻസിനെക്കുറിച്ച് അത് പോലെ ഭരണകൂടഭീകരത മറച്ച് വയ്ക്കുന്ന കാര്യങ്ങൾ ഒന്നും പുറം ലോകത്തിലെ ഒരു ചെറിയ ശതമാനം പോലും അറിയില്ലായിരുന്നു...ഞാനിതിനെക്കുറിച്ച് ഒരാർട്ടിക്കിൾ എപ്പോഴോ നെറ്റിൽ വായിച്ചിരുന്നു..

    ഒരു നിയതമായ സാമ്പത്തികസ്ഥിതി ഇന്ത്യയ്ക്കുണ്ടോ എന്ന് സംശയമാണ്..പുഴുക്കളെക്കാൾ താഴ്നനിലയിൽ ജീവിക്കുന്ന ഭൂരിഭാഗം ജനങ്ങൾ..പുരോഗതിയുടെ ചിഹ്നങ്ങളായി ഉയർത്തിക്കാട്ടുന്നത് പണം കേന്ദ്രീകരിച്ച് കിടക്കുന്ന ഏതാനും പട്ടണങ്ങൾ മാത്രം..ഇങ്ക്രഡിബിൾ ഇന്ത്യ എന്ന വിഡ്ഡി വാചകം കാണുമ്പോൾ ഇപ്പറഞ്ഞ എന്റർടെയ്ന്മെന്റ് പേയ്ഡ് ജേണലിസത്തിന്റെ കഴിവ് വ്യക്തമാകും...

    ബിസിനെസ് കേസ് സ്റ്റഡികളിൽ റിലയൻസിന്റെയും മറ്റും അത്ഭുതപ്പെടുത്തുന്ന ചില വിജയകഥകൾ പഠിക്കാൻ ഉണ്ടായിരുന്നു....കേവലം ഒരു തലമുറ കൊണ്ട് റിലയൻസ് വെറും പൂജ്യത്തിൽ നിന്ന് ലോകത്തെ ഒന്നാം നമ്പർ ധനികരായി....ഇന്ത്യൻ ജനതയുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരിയതാണെങ്കിലും ആ കഴിവ് സമ്മതിച്ച് കൊടുത്തേ പറ്റൂ...

    അതിരൂക്ഷമായ സാമ്പത്തിക അസമത്വമാണ് ഇന്ത്യ നേരിടുന്ന പ്രശ്നം...പണമുള്ളവർ വീണ്ടും പണക്കാരാകുന്നു...ദരിദ്രർ മതപരമായ, രാഷ്ട്രീയപരമായ ചൂഷണത്തിന്റെ അങ്ങേയറ്റത്ത് വന്ന് കിടക്കുന്നു...

    എത്ര ആട്ടിയകറ്റിയാലും, തല്ല് കിട്ടിയാലും പട്ടിയെപ്പോലെ കാൽച്ചുവട്ടിൽ വീണ്ടും വന്ന് കിടക്കുന്ന മതാന്ധരായ ഒരു ജനത അത് ഡിസേർവ് ചെയ്യുന്നു എന്നതാണ് സത്യം..

    ReplyDelete
  3. നന്നായി ഗൃഹപാഠം ചെയ്ത്തിന്റെ ഗുണം എഴുത്തില്‍ കാണാനാകുന്നുണ്ട്.
    ആനന്ദിന്റെ പരിണാമത്തിന്റെ ഭൂതങ്ങള്‍ രണ്ടു വര്‍ഷത്തിനു മേലെയായി
    കൈവശം വച്ചനുഭവിക്കുന്ന്നെങ്കിലും അതൊന്നു തീര്‍ക്കാനായില്ല.
    മറ്റെല്ലാത്തിനുമുപരി ആ പുസ്തകത്തിലേക്കു വീണ്ടും വഴികാണിക്കുന്നു
    ഈ പോസ്റ്റ്.
    കുടുംബവഴക്കു തീര്‍ക്കാന്‍ ഒരു പ്രധാനമന്ത്രിതന്നെ മാദ്ധസ്ഥ്യം പറയാന്‍ തയ്യാറാവുന്ന
    നിലയിലേക്ക്, രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ എല്ലാ വേരുകളിലേക്കും
    മുറുകിപ്പിടിച്ച നീരാളിക്കയ്യകളുടെ അറ്റം അംബാനികുടുമ്മ്പത്തിലേക്കെത്തുന്നു
    വെന്നത് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം തന്നെ.

    ReplyDelete
  4. പ്രതികരിക്കാനുള്ള അറിവു പോലും നിഷേധിക്കുന്ന തരത്തില്‍ അംബാനിമാര്‍ വിദ്യാഭ്യാസത്തിലും കൈകടത്തുമ്പോള്‍ ശരാശരി ഇന്ത്യാക്കാരന്‍ "ഗുരു" വിലും പരസ്യങ്ങളിലും സായൂജ്യം കണ്ടെത്തുന്നു..

    നല്ല ലേഖനം ... ഗൌരവമുള്ള വിഷയം....

    ReplyDelete
  5. വിഷ്ണുവിന്റെ അധ്വാനം ശരിക്കും എഴുത്തില്‍ ഉണ്ട് അറിയാത്ത ഒത്തിരികാര്യങ്ങള്‍ കിട്ടുന്നു..

    രസകരമായ ഒരു വസ്തുത എന്നും ലോകം ഭരിച്ചവര്‍ വൈശ്യര്‍ വ്യവസായികള്‍ആയിരുന്നു ..ക്ഷത്രിയര്‍ [ഭരണകാരികള്‍] അവരുടെ കയിലെ ചട്ടുകം മാത്രം ..

    shibu

    ReplyDelete
  6. വിഷ്ണു,ഈ വിഷയത്തിനു വേണ്ടി, നന്നായി വര്‍ക്ക്‌ ചെയ്തിട്ടുണ്ട് എന്ന് ഇതിലെ ഓരോ വരികള്‍ വായിക്കുമ്പോഴും മനസ്സിലാകുന്നുണ്ട്. കോര്പോറേറ്റ് - മാധ്യമ ഭീമന്മാരുടെ കയ്യിലാണ് നമ്മുടെ രാജ്യവും അവിടുത്തെ ഭരണാധികാരികളും എന്നാ ഞെട്ടിപ്പിക്കുന്ന വസ്തുത തീര്‍ച്ചയായും പേടിപ്പിക്കുന്ന ഒന്നാണ്. ഒരു രാജ്യത്തെ പരോമ്മോന്നതമായ കാര്യങ്ങളില്‍ പോലും കൈ കടത്താനും തീരുമാനങ്ങള്‍ വരെ എടുക്കാനും ഒരു വ്യക്തിക്കോ ഒരു സ്ഥാപനത്തിനോ കഴിയുക എന്ന് വച്ചാല്‍ അവിടെ സംഭവിക്കുന്നത്‌
    ജനാധിപത്യത്തിന്റെ അന്ത്യമാണ്.
    അങ്ങനെ ഒന്നും സംഭാവിക്കതിരിക്കട്ടെ....!!!
    "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് പണ്ട് കാറല്‍ മാര്‍ക്സ് പറഞ്ഞതിന് ഒരു തിരുത്ത്‌.
    "അഴിമതി ഭാരതത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന കറുപ്പാണ്". ജയ്‌ ഹിന്ദ്‌..!!!

    ReplyDelete
  7. @Poni bOy -മുഖ്യധാരാ മാധ്യമങ്ങള്‍ക്കു നില നില്‍പ്പു പ്രധാനമാണ് , അവര്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെ തിരിയുന്നത് നില നില്‍പ്പു അപകടത്തിലാക്കാനെ ഉപകരിക്കൂ . 2 ജി സെക്ട്രം അഴിമതി പുറത്തു കൊണ്ടു വന്ന ഗോപീകൃഷ്ണന്‍ വലിയ കണ്ടു പിടുത്തമൊന്നുമല്ല നടത്തിയത് . ഡല്‍ഹിയിലെ ബ്യൂറോക്രാറ്റുകളുമായി ബന്ധമുള്ള മിക്കവാറും എല്ലാ പത്രക്കാര്‍ക്കും ഇതറിയാമായിരുന്നു . പക്ഷെ ഏതു പത്രമാണ് ധൈര്യപ്പെട്ടു ഇതു കൊടുക്കുക ? പയനിയറിന്റെ മുതലാളി ബി ജെ പി കാരനായതു കൊണ്ടു ഗോപീ കൃഷ്ണനത് പ്രസിദ്ധീകരിക്കാന്‍ അവസരം ലഭിച്ചു . അത്രേയുള്ളൂ കഥ . ഇന്റര്‍ നെറ്റ് ഉള്ളത് കൊണ്ട് കുറെയൊക്കെ അറിയാന്‍ സാധിക്കുന്നു - പക്ഷെ അറിഞ്ഞിട്ടെന്തിന് ? ഒന്നുമില്ല .

    “The Polyester Prince: The Rise of Dhirubhai Ambani - സ്ക്രിബ്ഡ് ലോ www.wattpad.com ലോ വായിക്കാന്‍ പറ്റും . ഇന്‍ഡ്യയില്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെ ഒരു കൃതിയും അനുവദിക്കില്ല . വേദാന്ത ലിമിറ്റഡ് എന്ന വന്‍ കിട മൈനിങ്ങ് കമ്പനിയാണ് ഇന്‍ഡ്യയിലെ നക്സല്‍ കോറിഡോര്‍ എന്നറിയപ്പെടുന്ന ചത്തിസ് ഗഡും ഝാര്‍ഖണ്ടും ഒറീസയുമെല്ലാം കയ്യടക്കി വെച്ചിരിക്കുന്നത് . മനുഷ്യാവകാശ ധ്വംസനങ്ങളും പരിസ്ഥിതി നാശ പ്രവര്‍ത്തനങ്ങളും മൂലം ആംനസ്റ്റി ഇന്റര്‍ നാഷണലിന്റെ വിമര്‍ശനം ഏറ്റു വാങ്ങിയ കമ്പനിയാണിത് .ഈ കാരണങ്ങള്‍ കൊണ്ടു തന്നെ ചില രാജ്യങ്ങള്‍ വേദാന്തയെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയിട്ടുണ്ട് . നമ്മുടെ ബഹുമാന്യനായ ആഭ്യന്തര മന്ത്രി പളനിയപ്പന്‍ ചിദംബരം 2004 ല്‍ ധന മന്ത്രിയായി ചാര്‍ജെടുക്കാന്‍ വരുന്നത് ഈ കമ്പനിയുടെ ഡയറക്ടര്‍ പദവി രാജി വെച്ചു കൊണ്ടാണ് .
    ഈ വേദാന്തയുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചു ഓഹരി വിപണിയിലെ തട്ടിപ്പുകളെക്കുറിച്ചും Rohith poddar എഴുതിയ vedantas billion എന്ന കൃതിയും ഇന്‍ഡ്യയില്‍ നിരോധിതമാണ് . ഒരു കാരണവുമില്ലാതെ തന്നെ . ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്ന സാംസ്കാരിക നായകരും ബുദ്ധീജീവികളും ഒന്നും ഇതു കണ്ടിട്ടില്ല - കളി ആഭ്യന്തര മന്ത്രിയോട് വേണ്ട - ബിനായക് സെന്നിന്റെ അവസ്ഥ കണ്ടതല്ലെ നമ്മള്‍ .സംഗതി ഇങ്ങനെയൊക്കെയാണ് നമുക്കു വിമര്‍ശിക്കാം , പ്രതികരിക്കാം പക്ഷെ അതൊക്കെ ആളും തരവും കണ്ടറിഞ്ഞാവുന്നതാണ് ഉചിതം .

    ReplyDelete
  8. സമ്പത്ത് ഏകകേന്ദ്രീകൃതമായി സ്വരൂപിക്കുന്ന ഒരു കുത്തക രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ എത്ര മാത്രം പ്രതിലോകരമായി ബാധിക്കുന്നു എന്നതിനെക്കുറിച്ചു ശരിയായ പഠനങ്ങള്‍ ആവശ്യമാണ് . പക്ഷെ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ അങ്ങനെയൊരു പഠനമോ വിശകലമോ ഉണ്ടായിട്ടില്ല . മള്‍ട്ടി നാഷണല്‍ കമ്പനികളെ എതിര്‍ക്കുന്നവര്‍ വളരെ പെട്ടെന്നു സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പാളയത്തിലേക്കു തിരിയുന്നത് ഇത്തരത്തിലൊരു സ്വതന്ത്ര പഠനത്തിനുള്ള വിദൂര സാധ്യത പോലും ഇല്ലാതാക്കുന്നു , . ഇന്നും ബിസിനസ് സ്കൂളുകളില്‍ ഏറ്റവുമധികം കേസ് സ്റ്റഡികള്‍ പഠിക്കാനുള്ളത് റിലയന്‍സിനെ ഉദാത്ത വല്‍ക്കരിച്ചു കൊണ്ടാണ് .

    ReplyDelete
  9. ചിത്തിര - പരിണാമത്തിന്റെ ഭൂതങ്ങള്‍ റിലയന്‍സിനെക്കുറിച്ച് വളരെ vague ആയി മാത്രമാണ് പരാമര്‍ശിക്കുന്നത് . കഴിഞ്ഞ 50 വര്‍ഷക്കാലത്തെ ബോംബെയുടെ ചരിത്രം , ചേരികളുടെ ഉല്‍ഭവം , നില നില്‍പ്പ് എന്നിവയൊക്കെ പരാമര്‍ശിക്കുന്നു ,ചേരികളുടെ ഗുണ്ടാ വല്‍ക്കരണത്തിന്റെ തോതു വര്‍ദ്ധിക്കാന്‍ കോട്ടണ്‍ മില്ലുകളുടെ തകര്‍ച്ച കാരണമായിട്ടുണ്ട് - കോട്ടണ്‍ മില്ലുകള്‍ ഇല്ലാതായത് റിലയന്‍സിന്റെ പോളീസ്റ്റര്‍ വിപ്ലവത്തിന്റെ ഫലമായിട്ടാണ് - അതു കൊണ്ടൊന്നു ലിങ്ക് ചെയ്തെന്നെ ഉള്ളൂ - വായിച്ചിരിക്കേണ്ട ഒന്നാണ് പരിണാമത്തിന്റെ ഭൂതങ്ങള്‍ .

    ReplyDelete
  10. അന്വേഷകാ - സിനിമ കച്ചവടമാണ് - കാശു കിട്ടുകയാണെങ്കില്‍ അംബാനിയെ ഗുരു അല്ല മഹാത്മാവ് വരെയാക്കുന്നതില്‍ ഒരു തെറ്റുമില്ല - ഇതൊക്കെ അറിഞ്ഞിട്ട് വലിയ കാര്യമൊന്നുമില്ല

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. good work...thanks
    ഫ്രീ പ്രസ്സ് പിന്നീട് അടച്ചു പൂട്ടി... അവരുടെ ആക്റ്റിവിസം ഡല്‍ഹിയിലെ മേലാളന്മാരിലുണ്ടാക്കിയ ചൊറിച്ചില്‍ കാരണമായി സംഭവിച്ചതാണെന്ന്‌ അതിന്റെ എഡിറ്ററായിരുന്ന വയനാടുകാരന്‍ വിനൊദ്(തൊമസ്/ജോസഫ്/something like that) വാരാദ്യമാധ്യമത്തില്‍ പറഞ്ഞിരുന്നു...

    ReplyDelete
  14. ലേഖനം വളരെ നന്നായിട്ടുണ്ട്...

    ജനാ‍ധിപത്യത്തിൽ നമ്മൾ ജയിപ്പിച്ച് വിടുന്നവരാണു നമ്മെ ഭരിക്കുന്നത് എന്ന് നമ്മൾ തെറ്റിദ്ധരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി..
    നമ്മുടെ മുന്നിൽ സ്ഥാനാർത്ഥി വേഷം കെട്ടുന്നവരെയും ഭരിക്കുന്നവരെയും സ്പോൺസർ ചെയ്യുന്നത് മറ്റാരൊക്കെയോ ആണു എന്നത് മുതലാളിത്വം മറ്റൊരു മുഖം മൂടി അണിഞ്ഞ് എത്തുന്ന ഭീകര ചിത്രമാണു അനാവരണം ചെയ്യുന്നത്..
    എന്തോ ഇന്ത്യൻ ജനതയും സാധാരണ മനുഷ്യരും എന്നും തോൽക്കാൻ മാത്രം വിധിക്കപ്പെടുന്നവരാണെന്ന് തോന്നുന്നു...

    ആനന്ദിന്റെ പുസ്തകം ഇടയ്ക്ക് കൈയിലുണ്ടായിരുന്നു..വായിക്കാൻ കഴിഞ്ഞില്ലെങ്കിലും...

    ReplyDelete
  15. വളരെ നല്ല ലേഖനം.. ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ പറ്റി.. നന്ദി...

    ReplyDelete
  16. i appreciate you ,no thank you for the article. everyone knw that Ambani's has no ethics in their business, like Tata once told "we do not enter to anywr thru backside".I bought some issues of the free press journal, but after few more weeks it was not available, Anyway ur writings leading to some truths behind the bar. beware may reliance will give a quotation to u...

    ReplyDelete
  17. വളരെ നല്ല എഴുത്ത് ...അഭിനന്ദനങ്ങള്‍ സഹോദരാ . നമ്മുടെ പ്രശനം പകുതി തുറന്ന മാര്‍ക്കെറ്റ് ആണ് . അതായത് വ്യാവസായ ഭീമന്‍ മാര്‍ക്ക് മത്സരം കൂടാതെ സര്‍ക്കാരിന്റെ സ്വാദീനം മാര്‍ക്കെറ്റില്‍ ഉപയോഗിക്കാന്‍ കഴിയുന്നു . മുഴുവന്‍ തുറന്ന സര്‍ക്കാര്‍ സ്വാദീനം കുറഞ്ഞ ഒരു മാര്‍ക്കെറ്റില്‍ കിട മത്സരം ഉണ്ടാവുകയും അത് മാര്‍ക്കറ്റിന്റെ വളര്‍ച്ചയെ സ്വാടിനിക്കുകയും ചെയ്യും . നമ്മുടെ പകുതി തുറന്ന മാര്‍ക്കറ്റിന്റെ ഏറ്റവും ദോഷകരമായ അവസ്ഥയാണ് ഈ കാണുന്നത്

    ReplyDelete
  18. first time reading some thing like this..thanks.

    ReplyDelete
  19. I see a lot of allegations. Are there any proofs to support them? AS long as they are not supported by proofs, they are as good as a made up story. Do you realize that? At the same time if you can provide the right references this post can be really powerful...

    ReplyDelete
  20. god bless you

    ReplyDelete
  21. രാഷ്ട്രീയത്തിലെ ഇടപെടലുകള്‍ വളരെ ഒന്നും വെളിച്ചത് വന്നില്ലെങ്കിലും റിലയന്‍സ് ഭരണ പ്രതിപക്ഷ ഭേദമെന്യേ രാഷ്ട്രീയക്കാരുടെ പ്രിയപ്പെട്ടതാണ്..അന്നും ഇന്നും. ഒരു ശരാശരി ഭാരതീയന്‍ റിലയന്‍സിനെ പറ്റി അഭിമാനം കൊള്ളും എന്ന് തോന്നുന്നില്ല . പെട്രോളിയം മുതല്‍ ഇങ്ങു പച്ചക്കറി കട വരെ നീണ്ടു നില്‍ക്കുന്ന റിലയന്‍സിനെ പറ്റി പറയുന്നതിനേക്കാള്‍ ബഹുരാഷ്ട്ര സാമരജ്യത്വ കുത്തകകളെ പറ്റി പറയാന്‍ ആണ് രാഷ്ത്രീയക്കാര്‍ക്ക് താല്പര്യം.(.ഇടയ്ക്കു റിലയന്‍സ കട അടിച്ചു തകര്‍ക്കാന്‍ കുട്ടി സഖാക്കള്‍ ഊര്‍ജം കാട്ടി എന്നത് മറക്കുന്നില്ല..പൊതുമുതല്‍ കിട്ടാത്തപ്പോള്‍ അവര്‍ക്കും എന്തെങ്കിലും വേണമല്ലോ )

    വളരെ നന്നായി എഴുതിയ ഒരു ലേഖനം എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്. അതുപോലെ തന്നെ പുതിയ കുറെ അറിവുകളും.
    പോണി ബോയിയുടെ കമന്റും നന്നായി..

    എല്ലാ ഭാവുകങ്ങളും.

    ReplyDelete
  22. an eye opener.....

    ReplyDelete
  23. വളരെ നല്ല ലേഖനം..

    ReplyDelete
  24. jnan vannatheyullu kurachu koodi kazhiyate ennitavam abhiprayam........

    ReplyDelete
  25. നന്നായ്യിരിക്കുന്നു.....പക്ഷെ അന്ധമായ വ്യക്തി പൂജയില്‍ സായൂജ്യം കണ്ടെത്തുന്ന ഒരു ജനതയുടെ കണ്ണുകള്‍ തുറപ്പിക്കാന്‍ ഇതൊന്നും പര്യാപ്തമല്ല..

    ReplyDelete
  26. നന്നായി ഗൃഹപാഠം ചെയ്തിരിക്കുന്നു, പതിവുപോലെ.
    പക്ഷേ മറ്റേതൊരു ശരാശരി ഇന്ത്യാക്കാരനേയും പോലെ നെടുവീർപ്പിടാനല്ലാതെ ...!!!

    ReplyDelete
  27. “ഇന്‍ഡ്യയില്‍ രണ്ട് തരം ഭരണകൂടങ്ങള്‍ മാത്രമാണുള്ളത് ഒന്ന് റിലയന്‍സ് അനുകൂലം മറ്റൊന്ന് റിലയന്‍സ് പ്രതികൂലം " .


    വളരെ നല്ല ലേഖനം ... അന്ന് നാണയത്തിലെ വെള്ളി ഉരുക്കി പണം ഉണ്ടാക്കി ഇന്ന് ഒരു രാജ്യത്തിലെ സാമ്പത്തിക സ്ഥിതി തന്നെ നിയന്ത്രിക്കുന്നു




    ReplyDelete
  28. നല്ല ലേഖനം അഭിനന്ദനങ്ങള്‍ രെജു

    ReplyDelete
  29. വായനയുടെ അന്ത്യത്തില്‍ അന്തിച്ചു നില്‍ക്കുന്നു. നാം ഒരു മഹാദുരന്തത്തിന്‍റെ വക്കിലാണ്. അല്ല ദുരന്തത്തിന് നടുവിലാണ്. വളരെയധികം റിസേര്‍ച് ചെയ്ത് വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ നല്ലൊരു ലേഖനം.

    ReplyDelete
  30. ജെ.ഡെ യുടെ വധം ലേഖനത്തിന് ശേഷം സംഭവിച്ചതാണ് എന്ന് തോന്നുന്നു. അല്ലെങ്കില്‍ അതുകൂടി കൂട്ടിയിണക്കാമായിരുന്നു.
    ഇതുവരെ അറിയാത്ത ഒരുപാടു കാര്യങ്ങള്‍ പകര്‍ന്നു തന്നതില്‍ നന്ദി.

    ReplyDelete
  31. വളരെ കനപ്പെട്ട ലേഖനം. ഒന്നിലേറെ വായന ആവശ്യപ്പെടുന്നു.
    ഒരു ജനകീയ വിപ്ലവം പോലും അസാധ്യമാക്കുന്ന ജാതി വ്യവസ്തയാല്‍ തളര്‍ന്നു കിടക്കുന്ന ഇന്ത്യയില്‍ അംബാനിക്ക് നേരിട്ട് ഭരണം എല്പിക്കുന്നതല്ലേ നല്ലത്?

    ReplyDelete
  32. വളരെ നല്ല ലേഖനം. ഇന്ത്യയിലെ കോര്‍പ്പറേറ്റ് - അധോലോക സംസ്ക്കാരത്തിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ അറിവുകള്‍. പക്ഷെ അറിഞ്ഞിട്ട് എന്ത്..? ഒന്നുമില്ല. ഒന്നും ചെയ്യാന്‍ കഴിയില്ല. ഇപ്പോള്‍ ഇതൊക്കെ അറിയുമ്പോള്‍ നിസംഗത ആണ് ആദ്യം വരുന്ന വികാരം

    ReplyDelete
  33. 1950 കളില്‍ യമനിലെ ഏദന്‍ എന്ന തുറമുഖ പട്ടണത്തില്‍ അവിടത്തെ നാണയമായ റിയാലിന് അസാധാരണമാം വിധം ദൌര്‍ലഭ്യം ഏര്‍പ്പെട്ടു തുടങ്ങി .അവിടത്തെ നാണയങ്ങള്‍ ഇങ്ങനെ അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചു അധികാരികള്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് ഏദനില്‍ ഒരു ഷിപ്പിങ്ങ് കമ്പനിയിലെ ഗുമസ്തനായിരുന്ന ഒരു ഇന്‍ഡ്യന്‍ ചെറുപ്പക്കാരനിലാണ് . റിയാലിലെ വെള്ളിയുടെ അംശം ആ നാണയത്തിന്റെ മൂല്യത്തെക്കാള്‍ അധികമാണെന്നു തിരിച്ചറിഞ്ഞ ആ ചെറുപ്പക്കാരന്‍ കിട്ടാവുന്നിടത്തോളം നാണയങ്ങള്‍ ശേഖരിച്ചു അതില്‍ നിന്ന് വെള്ളി ഉരുക്കി വിറ്റു നാണയത്തിന്റെ മൂല്യത്തെക്കാള്‍ അധികം പണം സമ്പാദിക്കുകയായിരുന്നു .ആരും സ്വപ്നം പോലും കാണാത്ത വഴികളിലൂടെ പണം സമ്പാദിക്കുക എന്നതൊരു ജനിതകഗുണമായി , രക്തത്തില്‍ പണത്തെ ആകര്‍ഷിക്കുന്ന ഒരു ഘടകമുള്ള ആ ചെറുപ്പക്കാരനായിരുന്നു ധീരുഭായ് അംബാനി . ആ ജന്മ ഗുണം ഗുജറാത്തി മോധ് ബനിയ എന്ന വൈശ്യ - വിഭാഗത്തിന്റെ പ്രത്യേകതയാണ് . .ഗുജറാത്തിയില്‍ ഒരു ചൊല്ലുണ്ട് - ഒരു മോധ്ബനിയ നിങ്ങള്‍ക്കു അതിഥിയായി എത്തുന്നതിലും ഭേദം നെറ്റിയില്‍ പാണ്ട് വരുന്നതാണ് എന്നു - അത്ര മാത്രം കൌശലക്കാരും ലാഭക്കണ്ണുള്ളവരുമാണ് അവരെന്നാണ് ആ ചൊല്ലിനര്‍ത്ഥം

    പലപ്പോഴും സത്യങ്ങള്‍ക്ക് ഇരുട്ടിന്റെ മുഖമാണ് അല്ലെങ്കില്‍ ആ ഇരുട്ടു അവര്‍ നമുക്ക് അടിച്ചേല്‍പ്പിക്കുന്നു !
    പട്ടിണി കിടക്കുന്ന ഇന്ത്യയിലെ പാവപ്പെട്ട പതിനായിരങ്ങളെ അല്ല ലക്ഷങ്ങളെ അല്ലെങ്കില്‍ കൊടികളെ മാപ്പ്...മാപ്പ്..മാപ്പ് !!
    നല്ല ലേഖനം
    ആശംസകള്‍
    അസ്രുസ്

    ReplyDelete
  34. നന്ദി, ഈ വിവരങ്ങൾ പങ്കു വെച്ചതിന്..

    ReplyDelete
  35. ഒരു തവണയൊന്നും വായിച്ചാല്‍ പോരാ, ഒരുപാട് അറിവുകള്‍ നല്‍കുന്ന ഈ ലേഖനം. സമയം കിട്ടുമ്പോള്‍ ഇനിയും വന്നു വായിക്കാം. ആശംസകള്‍..

    ReplyDelete
  36. അറിയാതിരിക്കുവാരുന്നു നല്ലത്
    ഇത്തിരീംകൂടെ വയറ്റെരിച്ചല്‍ കൂടിയെന്ന് മാത്രം

    തമസ്സല്ലോ സുഖപ്രദം

    ReplyDelete
  37. ഭയാനകമായ അവസ്ഥയിലേക്കാണു കാര്യങ്ങള്‍ പോകുന്നത്. അറിയാത്ത കാര്യങ്ങള്‍.

    നല്ല രചന..അഭിനന്ദനങ്ങള്‍

    ReplyDelete
  38. മുഹമ്മദു കുട്ടി മാവൂര്‍ .......1 November 2012 at 22:05

    വളരെ ഗൌരവമായൊരു വിഷയം ..വളരെ നന്നായി അവതരിപ്പിച്ചു ..തിരശീലയ്ക്കു പിന്നിലെ അന്തര്‍ നാടകങ്ങള്‍ ജനങ്ങളുടെ മുന്നിലെക്കെത്തിക്കുന്നതില്‍ ഈ ലേഖനം സ്തുത്യര്‍ഹമായ പങ്കു വവിചിരിക്കുന്നു ..നന്ദി സഹോദരാ ...

    ReplyDelete
  39. വസ്തുതകള്‍ കൃത്യമായി പ്രതിപാദിച്ചിരിക്കുന്നു. കോര്‍പ്പറേറ്റ്‌ കൂട്ടിക്കൊടുപ്പുകള്‍ ഇനിയും വോട്ട് ചെയ്യുന്ന കന്നുകാലി (കഴുത) ക്ലാസ്‌ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  40. മേലെ പൂശിയിരിക്കുന്ന അത്തറിന്റെ മണം അനുഭവികുന്നതിനപ്പുരത്തേക്ക് അല്ലെങ്കില്‍ ആ അത്തര്‍ എങ്ങിനെ നേടാം എന്ന ചിന്തയിലേക്ക് മാത്രം ഒതുങ്ങുന്ന സാമാന്യ ജനം അന്തമായ കക്ഷിരാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്നു. സംഭവിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ ഇനിയും ശ്രമിച്ചില്ലെങ്കി....
    വളരെ വിലയേറിയ ലേഖനം സമ്മാനിച്ചതിന് നന്ദി.

    ReplyDelete
  41. Thanks for kaleidoscopic vision of corporate greed and Govt.-Media-Corporate axis.

    ReplyDelete
  42. മുമ്പ് മലബാറിൽ പൂട്ടി കിടന്ന റിലയൻസ് ഗ്യാസൊലിൻ സ്റ്റേഷനുകളൊക്കെ ലോകസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുമ്പ് തന്നെ ഉശാറാക്കി തുറന്നു വെച്ചു, ഇലക്ഷനിൽ ജയിക്കുന്നത് കോൺഗ്രസ്സായാലും ബി.ജെ.പി.യാണെങ്കിലും വിജയം നേടുന്നത് റിലയൻസാണ്. കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മൻ‌മോഹൻ എത്തുകയും റിലയൻസ് അതിശീഘ്രമായ് മുന്നോട്ട് കുതിക്കുന്നതുമാണ് കണ്ടത്, നാട് താഴേക്ക് കൂപ്പ് കുത്തിയാലും. നല്ല ലേഖനത്തിന് അഭിനന്ദനം

    ReplyDelete
  43. അഭിനന്ദനങ്ങൾ....... മനസ്സിലാക്കിയതിലും എത്രയോ വ്യത്യസ്തമാണ് സത്യം എന്ന് തിരിച്ചറിഞ്ഞു .
    ഇതാണ് ശരിക്കും അമേരിക്കൻ മോഡൽ മുതലാളിത്വം..

    ReplyDelete
  44. An informative and factual article worth reading. Congratulations.
    Please write more about such matters so that people understand the behind the scene stories of the political moves.

    ReplyDelete

  45. ഇത് ഇന്ത്യയിലെ എല്ലാ ജനങ്ങളും വായിചിരിക്കെണ്ടാതാണ്,അറിഞ്ഞിരിക്കെണ്ടാതാണ് ഇതിന്റെ ഭാഷയിലും തര്ജ്മ ചെയ്തിടന്ടെതാണ്..

    ReplyDelete
  46. വളരെ നല്ല ലേഖനം..

    ReplyDelete
  47. കനപ്പെട്ട ലേഖനം എന്നൊക്കെ പറയുന്നത് ഇതാണ്. പിന്നില്‍ ഒരുപാട് ഹോം വര്‍ക്ക്... അഭിനന്ദനങ്ങള്‍....

    ReplyDelete
  48. വളരെയധികം അറിവ് നേടിതന്ന ഒരു ലേഖനം.ഏതൊരു ഇന്ത്യക്കാരനും ഇത് അറിഞ്ഞുയിരിക്കണം.നമ്മുടെ നാടിനു ഇനിഎന്കിലും ഒരു മാറ്റം അനിവാര്യം.

    ReplyDelete
  49. The book is available in this link: http://ebookbrowsee.net/the-polyester-prince-pdf-d364750254

    ReplyDelete
  50. കൊർപ്പരെട്ടു്കളോട് എതിര്ക്കുവാൻ ജനങ്ങള് തിരഞ്ഞെടുക്കപെട്ടവർ പോലും മടികാണിക്കുന്നു , മടിശീല വീര്പ്പിക്കുന്ന കാലത്ത് വെറുതെ വായിക്കാം മറ്റുള്ളവരോട് പറയാം. എന്നല്ലാതെ വേറൊരു മാറ്റത്തിനും ഇത് വഴിവെക്കില്ലല്ലൊ എന്നാ വേദന നിറയുന്നു...
    എന്ത് ചെയ്യാം

    ReplyDelete
  51. good...wonderful positive information...really inspired..zero to hero...

    ReplyDelete
  52. റിലയന്‍സ്ന്‍റെ അളിയന്‍സ് ആണ് മോഡിയും രാഹുലും എന്ന് തുറന്നടിച്ച കേജ്രിവാളില്‍ പ്രതീക്ഷ ഇല്ലാതില്ല.പക്ഷെ കേജ്രിവാലിന്റെ ഉയര്‍ച്ചക്ക് തിരിച്ചടി നല്‍കാനായി എന്താണ് അംബാനി കോപ്പുകൂട്ടുന്നതെന്ന് ആലോചിക്കുമ്പോള്‍ ആശങ്ക ആണ് . :(

    ReplyDelete
  53. ഈ സ്വാര്‍ത്ഥ സിംഹാസനങ്ങളെ ഒരുനാള്‍ കടെലെടുക്കും...

    ReplyDelete
  54. Independent India!!!!!!!!!!!!!

    ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .