Like

...........

Friday 29 April 2011

പശുവിന്റെ കടിയും കാക്കയുടെ വിശപ്പും .




നാലു ത്മിഴ് സിനിമയില്‍ നായകനായ ഓരോ തമിഴ് നടനും അടുത്ത മുഖ്യമന്ത്രിയാവാന്‍ അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന ദ്രാവിഡരാഷ്ട്രീയത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു 1960 കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് ശേഷം ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു വിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ചത് ഇത്തവണയാണ് .തമിഴ് നാടിന് പുറത്തു എന്തു സംഭവിച്ചാലും ഒരു മൂന്നാം തരം ഡപ്പാം കൂത്ത് പടം റിലീസ് ആവുന്നതിനെക്കാള്‍ പ്രാധാന്യമൊന്നും കല്‍പ്പിക്കാത്ത തമിഴരുടെ ഇടയില്‍ ഇത്തവണത്തെ പ്രധാന പ്രചരണ വിഷയമായി വന്നത് 2 ജി സ്പെക്ട്രം അഴിമതിയാണ് .


തിരഞ്ഞെടുപ്പ് കഴിഞ്ഞു തികച്ചും ശാന്തമായ അന്തരീക്ഷത്തിലാണ് തമിഴ് രാഷ്ട്രീയത്തില്‍ ഒരു ഭൂകമ്പമുയര്‍ത്തിക്കൊണ്ട് കനിമൊഴിയെ സി ബി ഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് .ഈ ഒരു നടപടിയോടെ തമിഴ് രാഷ്ട്രീയം സംഘര്‍ഷ കലുഷിതമായിത്തീര്‍ന്നെന്ന് പൊതു വിലയിരുത്തലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ ഒരു നീക്കം പരസ്പര ധാരണ പ്രകാരം മാത്രമാവാനാണ് സാധ്യത .കാരണം നീരാ റാഡിയയുടെ ടേപ്പില്‍ 2 ജി സ്പെക്ട്രം ഇടപാടില്‍ കനിമൊഴിയുടെയും ദയാലു അമ്മാളുടെയും സാന്നിധ്യം നിസ്സംശയം തെളിഞ്ഞിട്ടും തിരഞ്ഞെടുപ്പ് കഴിയുന്ന വരെ കനിമൊഴിയെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയിരുന്നില്ല മാത്രമല്ല ദയാലു അമ്മാളെ പ്രായാധിക്യത്തിന്റെ പേരില്‍ ഇപ്പോള്‍ ഒഴിവാക്കിയിട്ടുമുണ്ട് . ഇത് ഡി എം കെയും കോണ്‍ഗ്രസ്സും തമ്മിലുള്ള ഉഭയ സമ്മത പ്രകാരം തന്നെയാവും .2 ജി സ്പെക്ട്രം അഴിമതിയില്‍ ഏതെങ്കിലും ബലിയാടിനെ കരുവാക്കി ബാക്കിയെല്ലാം തെളിവുകളില്ലാതെ അവസാനിപ്പിക്കാനാവും കോണ്‍ഗ്രസ്സിന്റെ നീക്കം . അതിന് വേണ്ടി തന്നെയാണ് പബ്ലിക് എക്കൌണ്ട്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അവര്‍ തന്നെ ചോര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് .അതിനു വേണ്ടി ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയെയും സമാജ് വാദി പാര്‍ട്ടിയെയുമെല്ലാം വിലക്കെടുത്തു ക്ഴിഞ്ഞു .വിലക്കെടുക്കുക എന്ന തന്ത്രത്തില്‍ കോണ്‍ഗ്രസ്സിനെ കവച്ചു വെക്കാന്‍ ആര്‍ക്കുമാവില്ലല്ലോ .കുറെ ആരൊപണ പ്രത്യാരോപണങ്ങള്‍ - അവസാനം കാലപ്പഴക്കത്തില്‍ 2 ജി അഴിമതി എന്നൊരു സംഭവമേ ഇല്ലാതെയാകും .


രാജീവ് ഗാന്ധി വധത്തില്‍ ഡി എം കെ ക്കു വ്യക്തമായ പങ്കുണ്ടെന്ന് ജയിന്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടു പോലും സോണിയാ ഗാന്ധിക്കു മുത്തുവേല്‍ കരുണാ നിധി അഭിമതനാകുന്നത് ദേശീയ രാഷ്ട്രീയത്തില്‍ തമിഴ് നാട്ടിലെ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് വില പേശാന്‍ തക്ക സ്വാധീനമുള്ളത് കൊണ്ടാണ് . ദേശീയ പാര്‍ട്ടികള്‍ക്കൊന്ന് ആഗ്രഹിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ പ്രാദേശിക ദ്രാവിഡ കക്ഷികള്‍ മാത്രം മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് തമിഴ് നാടു .ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് ഏറ്റവും ശക്തി കുറഞ്ഞത് തമിഴ് നാട്ടില്‍ തന്നെയാണ് .ആന്ധ്രയിലും കര്‍ണ്ണാടകയിലും കേരളത്തിലുമെല്ലാം കോണ്‍ഗ്രസ്സിന് അതിന്റേതായ സ്വാധീനം ഉണ്ട് പക്ഷെ തമിഴ് നാട്ടില്‍ ഏതെങ്കിലും ദ്രാവിഡ കക്ഷിയുടെ പങ്കുകാരാവാതെ കോണ്‍ഗ്രസ്സിന് രക്ഷയില്ല ആഭ്യന്തര മന്ത്രിയായ പി ചിദംബരം പോലും തമിഴ് നാട്ടില്‍ ജയിക്കുന്നത് ഡി എം കെ യുടെ ഔദാര്യം കൊണ്ടാണ് .ദേശീയ കക്ഷികള്‍ക്ക് കാര്യമായ സ്വാധീനമില്ലാത്ത തമിഴ് നാട്ടിലെ 40 ലോക് സഭാ സീറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരണത്തിനുള്ള പ്രലോഭിപ്പിക്കുന്ന വാഗ്ദാനം തന്നെയാണ് .ആ പ്രലോഭനം ഉപയോഗിച്ച് ഡി എം കെ യും എ ഐ ഡി എം കെ യും പലപ്പോഴും ദേശീയ രാഷ്ട്രീയത്തില്‍ വില പേശല്‍ നടത്താറുമുണ്ട് , ഇക്കഴിഞ്ഞ കേന്ദ്ര സര്‍ക്കാറില്‍ ഡി എം കെ ക്കു ലഭിച്ച അതിപ്രധാന വകുപ്പുകള്‍ ഈ ബാര്‍ഗെയിനിങ്ങ് പവറിന്റെ തെളിവാണ് .1963 ല്‍ കാമരാജ് തമിഴ് നാട് മുഖ്യമന്ത്രി പദം എം ഭക്തവത്സലന് കൈമാറി ദേശീയ രാഷ്ട്രീയത്തിലേക്ക് പോയതോട് കൂടി തമിഴ് നാട്ടില്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയപ്രസക്തി ഇല്ലാതാവുകയായി എം ഭക്തവത്സലന്‍ തമിഴ് നാട്ടിലെ അവസാ‍ന കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായി മാറി , കോണ്‍ഗ്രസ് ഭരണം എന്നന്നേക്കുമായി അവസാനിക്കുകയായിരുന്നു അതിന് ശേഷമിന്നോളം കോണ്‍ഗ്രസ്സിന് സ്വന്തമായൊരു നില നില്‍പ്പ് തമിഴ് നാട്ടിലുണ്ടായിരുന്നിട്ടില്ല , ജി കെ മൂപ്പനാരുടെ കാലത്തു പോലും .

പക്ഷെ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു ,മുന്നണിമീറ്റിങ്ങില്‍ ദ്രാവിഡ കക്ഷികള്‍ക്ക് മുമ്പില്‍ വാ പൊത്തി ഓച്ഛാനിച്ച് നില്‍ക്കാറുള്ള ദുര്‍ബലരായ കോണ്‍ഗ്രസ്സ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ 45 സീറ്റ് കൂടാതെ 18 സീറ്റാണ് അധികം വേണമെന്ന് കല്‍പ്പിച്ചത് അതും ഏറ്റവും വിജയ സാധ്യതയുള്ള സീറ്റുകള്‍ .ഇത്തരമൊരു ആവശ്യത്തിന് മുമ്പില്‍ തമിഴ്നാട്ടില്‍ വെറും ഏഴാം കൂലികളായ കോണ്‍ഗ്രസ്സിനെ മുന്നണിയില്‍ നിന്ന് ഒഴിവാക്കുകയാണ് ഡി എം കെ ചെയ്യുകയെന്ന രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചന ശേഷിയെ തകര്‍ത്ത് കൊണ്ട് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ട 63 സീറ്റും നിരുപാധികം കൊടുത്ത് ഡി എം കെ മഹാമനസ്കരായി. ഈ മഹാമനസ്കതക്ക് പിന്നില്‍ 300 കോടിയെങ്കിലും ചിലവഴിച്ച കൊച്ചുമോന്റെ കല്യാണമാമാങ്കത്തിന്റെ ആഘോഷം തീരുന്നതിന് മുമ്പേ അന്വേഷണപുലിവാലു പിടിച്ചു രണ്ടു പൊണ്ടാട്ടികളുമായി ജയിലില്‍ കഴിയേണ്ടന്ന് ഏഴൈതോഴന്‍ മുത്തുവേല്‍ കരുണാനിധി കരുതിപ്പോയിരിക്കും കുറ്റം പറയാനൊക്കില്ല .


വാക്കിലും നോക്കിലും കവിത മാത്രം കളിയാടുന്ന കനിമൊഴി മാഡം കോര്‍പറേറ്റ് പിമ്പ് നീരാ റാഡിയക്ക് ബുദ്ധി ഉപദേശിച്ച് കൊടുക്കുന്ന ടെലഫോണ്‍ സംഭാഷണം ചോരുന്നത് വരെ 2 ജി അഴിമതി ഒരു ആരോപണം മാത്രമായിരുന്നു .സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും പരിശോധിച്ച് അതില്‍ അഴിമതിയുണ്ടെന്ന് മനസ്സിലാക്കി സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായപ്പോള്‍ നിവൃത്തികേട് കൊണ്ട് മാത്രമാണ് കേന്ദ്രസേര്‍ക്കാര്‍ നടത്തുന്ന 2 ജി സ്പെക്ട്രം അന്വേഷണം ആരംഭിച്ച് വെച്ചത് പക്ഷെ ഇപ്പോഴത്തെ രാഷട്രീയ സഹചര്യത്തില്‍ ഉര്‍വ്വശീ ശാപം ഉപകാരമെന്ന് നിലയിലേക്ക് കാര്യങ്ങള്‍ നീക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞു .അഴിമതിക്കെതിരെ കോണ്‍ഗ്രസ്സിന്റെ കുരിശ് യുദ്ധം എന്ന മട്ടിലാണ് എ.രാജയെയും ഇപ്പോള്‍ കനിമൊഴിയെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് .പക്ഷെ യാഥാര്‍ത്ഥ്യം ഈ നീക്കങ്ങള്‍ ഡി എം കെ യും കോണ്‍ഗ്രസ്സുമായുള്ള ഒരു ഒത്തു തീര്‍പ്പു വ്യവസ്ഥയിലാവാനേ സാധ്യതയുള്ളൂ . ഈ ആരോപണത്തിലുള്‍പ്പെട്ട ടെലികോം കമ്പനികളുടെ താല്പര്യങ്ങള്‍ കോണ്‍ഗ്രസ്സിന്റെ കൂടെ താല്പര്യമാണ് അത് കൊണ്ടു തന്നെ ഒരു ബലിയാടും കുറച്ചു കോലാഹലങ്ങളും കൊണ്ടു അല്പം പൊടി പറത്തി രംഗം ഒന്ന് പൊതുജനങ്ങളില്‍ നിന്നു മറയക്കേണ്ടതുണ്ണ്ടെന്നു ചിദംബരത്തിനും സോണിയാ ഗാന്ധിക്കും നന്നായറിയാം .

2006 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഡി എം കെ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടിങ്ങ് ശതമാനം വെറും 26.4 % ആണ്. ജയലളിതയുടെ അണ്ണാ ഡി എം കെ ക്ക് 32.52 % വോട്ട് ലഭിച്ചിരുന്നു അതായത് പരാജയത്തില്‍ പോലും ജെ ജയലളിത ശക്തയായിരുന്നു . ഭരണ വിരുദ്ധ തരംഗവും അഴിമതി ആരോപണങ്ങളും കുടുംബ ഭരണവും എല്ലാം കൊണ്ടും അടുത്ത തവണ ഡി എം കെ അധികാരത്തില്‍ വരാനുള്ള സാധ്യത വിരളമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. ഈ തിരഞ്ഞെടുപ്പില്‍ ഡി എം കെ പച്ച തൊടില്ലെന്ന് കോണ്‍ഗ്രസ്സിനും മനസ്സിലായി തുടങ്ങി , ഭരണ വിരുദ്ധ തരംഗത്തില്‍ ജയലളിത തൂത്തുവാരാനുള്ള സാധ്യതയും കാണുന്നു .അപ്പോള്‍ പിന്നെ കോണ്‍ഗ്രസ്സിന് ചെയ്യാനുള്ള കാര്യം ഡി എം കെ യെ പരമാവധി കഷ്ടപ്പെടുത്തുക എന്നിട്ടു മുന്നണിയില്‍ നിന്നു പുറത്തു പോവുക , ഇതാണ് കോണ്‍ഗ്രസ്സിന്റെ തന്ത്രം പക്ഷെ എന്തു ചെയ്താലും ഡി എം കെ ക്കു ഇപ്പോള്‍ കോണ്‍ഗ്രസ്സിനെ പിണക്കാനും വയ്യ .2 ജി അഴിമതിയില്‍ അന്വേഷണം നടത്തിയാല്‍ നിരുപാധികമായ പിന്തുണ വാഗ്ദാനം ചെയ്തു ജയലളിതാമ്മ ചുവപ്പു പരവതാനി വിരിച്ച് കാത്തു നില്‍ക്കുന്നുമുണ്ട് അതു കൊണ്ടു തന്നെ ഇനി ഡി എം കെ യെ നമ്പുന്നതില്‍ വലിയ കാര്യമില്ലെന്ന് കോണ്‍ഗ്രസ്സിന് മനസ്സിലായിട്ടുണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞാലോ അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പായെങ്കിലുമോ കോണ്‍ഗ്രസ്സ് എ ഐ ഡി എം കെ യുമായി സഖ്യമുണ്ടാക്കാനാണ് സാധ്യത .

തമിഴ് രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ അഴിമതി കേസുകള്‍ കൊണ്ടു വില പേശി പരമാവധി മുതലെടുപ്പു നടത്തുന്നത് കോണ്‍ഗ്രസ്സിന്റെ സ്ഥിരം ഏര്‍പ്പാടാണെന്ന് കാണാം . അഴിമതിയാരോപണങ്ങള്‍ക്കു ശേഷമുള്ള ഈ ചുവടു മാറ്റങ്ങള്‍ കേവല ആവര്‍ത്തനങ്ങളായിരിക്കും .1972 ല്‍ ഡി എം കെ പിളര്‍ന്ന് എം ജി ആര്‍ അണ്ണാ ഡി എം കെ ഉണ്ടാക്കിയത് മുതല്‍ - അതായത് ഇപ്പോഴുള്ള ഈ രണ്ടു ദ്രാവിഡ കക്ഷികളുടെ ആവിര്‍ഭാവം മുതല്‍ ഇരുകക്ഷികളെയും മാറി മാറി വില പേശി ആവശ്യം കഴിയുമ്പോള്‍ കറിവേപ്പില പോലെ എടുത്തു കളയുന്നതാണ് കോണ്‍ഗ്രസ്സ് തുടര്‍ന്ന് വന്നിരുന്ന രാഷ്ട്രീയ അടവ് നയം .പക്ഷെ ഈ സമയത്തിനുള്ളില്‍ ഡി എം കെ ആയാലും അണ്ണാ ഡി എം കെ ആ‍യാലും അവര്‍ക്ക് വേണ്ടതു സ്വരൂപിച്ചിട്ടുണ്ടാവുമെന്നതിനാല്‍ ഈ കളി രണ്ടു കൂട്ടര്‍ക്കും പരാതിയില്ലാത്ത വിധം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു .പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും തീരും .

1972 കരുണാനിധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് ‍ ഡി എം കെ യില്‍ നിന്ന് എം ജി ആര്‍ വേറിട്ടു കൊണ്ടു അണ്ണാ ഡി എം കെ രൂപീകരിച്ചത് മുതല്‍ കോണ്‍ഗ്രസ്സ് തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കു ഈ രണ്ടു പാര്‍ട്ടികളെയും മാറി മാറി ഉപയോഗിച്ചു കൊണ്ടിരുന്നു .അത് രാഷ്ട്രീയ നിലപാടുകളുടെ പേരിലോ ആദര്‍ശത്തിന്റെ പേരിലോ ഒന്നുമായിരുന്നില്ല അധികാരം മാത്രം ലക്ഷ്യം വെച്ചു കൊണ്ടായൈരുന്നു.1976 ല്‍ വീരാണം നദീ ജല പദ്ധതിയുമായി ബന്ധപ്പെട്ട് കരുണാ നിധി മന്ത്രി സഭക്കെതിരെ എം ജി ആര്‍ കേന്ദ്രസര്‍ക്കാറിന് അയച്ച പരാതിയിന്മെല്‍ ല്‍ കരുണാ നിധി സര്‍ക്കാറിനെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താക്കി പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്തുകയായിരുനു [വീരാണം പദ്ധതി ചിദംബരത്തു നിന്ന് മദ്രാസ് സിറ്റിയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള ഒരു ബൃഹദ് പദ്ധതിയായിരുന്നു .ഈ പദ്ധതിക്കു വേണ്ടി ചിലവഴിച്ച പണത്തില്‍ ഭൂരിഭാഗവും ഡി എം കെ കുടുംബ ഫണ്ടിലേക്കാണ് പോയത് ഈ അഴിമതിയാരോപണത്തെതുടര്‍ന്നാണ് അടിയന്തിരാവസ്ഥാ കാലത്തു ഡി എം കെ മന്ത്രി സഭയെ പുറത്താക്കി പ്രസിഡണ്ട് ഭരണം [1976 ജനുവരി 31 മുതല്‍ - 1977 ജുണ്‍ 30 വരെ ]ഏര്‍പ്പെടുത്തിയത് . അതായത് ഡി എം കെ - മുത്തുവേല്‍ കരുണാ നിധി കുടുംബത്തിന്റെ അഴിമതികള്‍ക്കെതിരെ സി ബി ഐ അന്വേഷണം എന്നൊക്കെ പറയുന്നത് വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കുന്ന പോലെയെ ഉള്ളൂ ,പ്രസിഡണ്ട് ഭരണം വന്നിട്ടു പേടിച്ചില്ല പിന്നെയാ തുക്കട സി ബി ഐ .വീരാണം പദ്ധതിയില്‍ അഴിമതി നടത്തിയെന്ന് തെളിഞ്ഞ് പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്തിയെങ്കിലും നാലു വര്‍ഷം കഴിഞ്ഞു അടുത്ത തിരഞ്ഞെടുപ്പ് വന്നപ്പോള്‍ .പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസ്സ് തന്നെ വീരാണം പ്രജക്റ്റില്‍ ഡി എം കെ ക്കു എതിരെയുള്ള സി ബി ഐ കേസ് തള്ളിക്കളയുകയായിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹ്ചര്യത്തില്‍ ഡി എം കെ യുമായുള്ള സഖ്യം അനിവാര്യമായതിനാലായിരുന്നു ഇത് കാരണം അടിയന്തിരാവസ്ഥക്കു ശേഷം എം ജി ആര്‍ തന്റെ നിരുപാധിക പിന്തുണ ജനതാ പാര്‍ട്ടിക്കു നല്‍കിയിരുന്നു. 1980 ലെ ഇടക്കാല ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡി എം കെ - കോണ്‍ഗ്രസ്സ് സഖ്യം അത്തവണത്തെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ 39 സീറ്റില്‍ 37 ഉം കരസ്ഥമാക്കി , അത്രയേ കോണ്‍ഗ്രസ്സിനും വേണ്ടിയിരുന്നുള്ളൂ .അതിന് ശേഷം പല തവണ തരത്തിനനുസരിച്ചു മാറിയും മറിഞ്ഞും ഡി എം കെ യും എ ഐ ഡി എം കെ യും കോണ്‍ഗ്രസ്സ് സഖ്യത്തില്‍ വന്നു . ഇങ്ങനെ രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി മാത്രം കേന്ദ്ര സര്‍ക്കാറിനെ ഉപയോഗിച്ചു ബ്ലാക്ക് മെയില്‍ ചെയ്തും ദ്രാവിഡ കക്ഷികളുമായുള്ള സഖ്യബന്ധത്തില്‍ കോണ്‍ഗ്രസ്സ് സംസ്ഥാന രാഷ്ട്രീയത്തില്‍ എപ്പോഴും ഒരു ശകുനിയുടെ ഭാവത്തോടെ നിറഞ്ഞു നിന്നിരുന്നു .

ദളിതര്‍ക്കു ചെരുപ്പ് ധരിക്കാനും ഗ്രാമങ്ങളിലൂടെ സ്വതന്ത്രമായി നടക്കാനും അവകാശമില്ലാത്ത നിരവധി കുഗ്രാമങ്ങള്‍ ഇന്നും തമിഴ് നാട്ടില്‍ നില നില്‍ക്കുന്നുണ്ട് . ദിനംപ്രതി കോടികള്‍ ഒഴുകുന്ന തമിഴ് സിനിമാ മേഘലയുടെ 90 % കരുണാ നിധി കുടുംബത്തിന്റെ കീഴിലാണ് , ഒന്നുമില്ലാതെ രാഷ്ട്രീയത്തിലേക്കു വന്ന കരുണാനിധി കുടുംബം ഇന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമാണ് ഫോര്‍ബ്സ് മാഗസിന്റെ ലിസ്റ്റില്‍ സമ്പന്നരായ ഇന്‍ഡ്യക്കാരില്‍ ആദ്യ 20 കളിലൊന്നില്‍ കരുണാ നിധിയുടെ കൊച്ചുമകനായ കലാ നിധി മാരനുമുണ്ട് .തമിഴ് മക്കള്‍ക്കു ഈ കഥകളിലൊന്നും വലിയ താല്‍പര്യമില്ല .തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഓരോ പാര്‍ട്ടിയിലും നാല് സിനിമാ നടന്മാരും വാഗ്ദാന പത്രികയില്‍ ഏഴൈകള്‍ക്കായി കേബിള്‍ കണക്ഷനോടെ ടി വി , മിക്സി , ലാപ് ടോപ്പ് പ്രഖ്യാപനത്തോടെ തമിഴ് മക്കള്‍ ഹാപ്പിയാണ് .ഇടക്ക് തമിഴ് ഭാഷാപ്രേമികള്‍ക്കായി തമിഴ് ദേശീയതയെക്കുറിച്ചു ഒരു കവിതയോ സെമിനാറോ വെച്ചാല്‍ മതി ഇതോടെ തമിഴന്മാര്‍ വീണ്ടും സ്വത്വ ബോധത്തിലാ‍റാടി മറ്റു കഥകളെല്ലാം മറന്നോളും .


തമിഴ് ദേശീയതയെന്നും തമിഴ് ഭാഷയെന്നുമുള്ള അതിവൈകാരികത മുതലെടുത്തു ഭരണത്തിലിരുന്നു പൊതുമുതല്‍ കട്ടു സമ്പത്തുണ്ടാക്കാന്‍ മാത്രമാണ് ഇരു ദ്രാവിഡ കക്ഷികളും ഇതു വരെ ശ്രമിച്ചിട്ടുള്ളത്. അതിന് വേണ്ടി അവരുടെ പിന്തുണ വേണ്ടുന്ന സന്ദര്‍ഭത്തിലൊക്കെ ഈ അഴിമതികള്‍ക്കൊക്കെ ഒത്താശ നിന്നിട്ടുള്ളത് എന്നും കോണ്‍ഗ്രസ്സ് പാര്‍ട്ടി തന്നെയാണ് , ഒരു തരം രാഷ്ട്രീയ കൂട്ടിക്കൊടുപ്പ് .2 ജി സ്പെക്ട്രം കേസില്‍ പോലുംസുപ്രീം കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിന് മുമ്പ് വരെയുള്ള അന്വേഷണത്തില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ ഇടപെടലുകള്‍ ശക്തമായിരുന്നു .അടുത്ത ഭരണമാറ്റമായി എ ഐ ഡി എം കെ വരും കോണ്‍ഗ്രസ്സുമായി സഖ്യത്തിലേര്‍പ്പെടും കേന്ദ്രമന്ത്രി പിന്നെ 2 ജി സ്പെക്ട്രം അഴിമതി തെളിയാതെ പോകുന്ന മുറക്ക് ഡി എം കെ - കോണ്‍ഗ്രസ്സ് സഖ്യം നില നിര്‍ത്തും വീണ്ടും അധികാരത്തില്‍ വരും , അതങ്ങനെ തുടര്‍ന്ന് പോകും .



അനുബന്ധം .

1976 ല്‍ അടിയന്തിരാവസ്ഥാ കാലത്തു കരുണാ നിധി ഗവണ്മെന്റിനെ പിരിച്ചു വിട്ടു പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്താന്‍ കാരണമായ വീരാണം നദീജല പദ്ധതി പല പല ഗവണ്മെന്റുകള്‍ മാറി മാറി വന്നു അവര്‍ക്കു ആവശ്യമുള്ളതെല്ലാം ഈ പദ്ധതിയുടെ പേരില്‍ സമ്പാദിച്ചു അവസാനം 2004 ല്‍ ജെ ജയലളിതയുടെ മന്ത്രിസഭ പൂര്‍ത്തീകരിച്ചു . പക്ഷെ ഇപ്പോള്‍ നദീജലം ഒഴുക്കാനുള്ള ആ പൈപ്പില്‍ ഒരു തുള്ളി വെള്ളം പോലും ഇല്ല .അതു കൊണ്ടു കുഴല്‍ക്കിണര്‍ കുഴിച്ചു ആ പൈപ്പിലേക്കു അടിച്ചു കയറ്റിയാണ് ജലസേചനം .