Like

...........

Sunday 20 February 2011

ഫക്ക് ഓഫ് F**k Off





വാക്കുകളുടെ ശ്ലീലാശ്ലീലങ്ങളെല്ലാം തന്നെ കാഴ്ചപ്പാടുകള്‍ക്കും [perception ] സാഹചര്യങ്ങള്‍ക്കും കടപ്പെട്ടിരിക്കുന്നു , പൊതുവായ ഒരു സ്വഭാവ രൂപവല്‍ക്കരണം അസാധ്യമാകുന്നവയാണ് എല്ലാ തെറികളും .ചിലപ്പോളൊക്കെ വാത്സല്യരൂപേണ വിളിക്കാവുന്ന ഒരു “കൊച്ച് കഴുവേറി “ തന്നെ മറ്റൊരു സാഹചര്യത്തില്‍ കത്തിക്കുത്തില്‍ കലാശിച്ചെക്കാം , സൌഹൃദത്തിന്റെ ‍ കൂടാരത്തിനുള്ളില്‍ തമാശയാവുന്ന “പോടാ പുല്ലെ “ പോലും ആള്‍ക്കൂട്ടത്തിനുള്ളില്‍ കടുത്ത അപമാനത്തിന് കാരണമായേക്കാം .


ചില ഫോര്‍വേഡ് മെയിലുകള്‍ അതീവ വിചിത്രങ്ങളാണ് .തണ്ണിമത്തന്‍ ജ്യൂസില്‍ എയിഡ്സ് രോഗാണുക്കളെ നിക്ഷേപിച്ചത് കൊണ്ട് ജ്യൂസ് കുടിച്ച് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എയിഡ്സ് വന്ന നിര്‍ഭാഗ്യവാനായ ഏഴ് വയസ്സുകാരന്‍ കുട്ടിയുടെ അനുഭവം വിവരിച്ച് കൊണ്ടുള്ള ചെന്നെയിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട് മെന്റിലെ ഡയറക്ടറുടെ ഒപ്പ് സഹിതം വരുന്ന എയിഡ്സ് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ പോലെ ചിലത്‍ . ഔദ്യോഗികഭാഷ്യമെന്ന വ്യാജേന വരുന്ന ചില അറിവുകള്‍ നമ്മളെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കും .ഇത്തരം മെയിലുകള്‍ക്ക് നിര്‍മ്മിക്കുന്നവന്റെ ആത്മസംതൃപ്തിയില്‍ കവിഞ്ഞ ലക്ഷ്യങ്ങളൊന്നുമതിനുണ്ടാവുമെന്ന് തോന്നുന്നില്ല പക്ഷെ ശരിയേത് തെറ്റേതെന്ന് മനസ്സിലാക്കാനൊരല്പം ബുദ്ധിമുട്ടും , ചിലത് എന്തെങ്കിലും നിഗൂഡോദ്ദേശത്തിലാവും നിര്‍മ്മിക്കപ്പെടുന്നത്, ചിലത് നിരുപദ്രവകരവും . ഈയിടെ എനിക്ക് കിട്ടിയ അത്തരമൊരു മെയില്‍ അല്പം രസമുള്ള ഒരു സംഗതിയായിരുന്നു - ഫക്കെന്ന വാക്കിന്റെ ഭാഷാപരമായ ഉല്‍പ്പത്തിയെക്കുറിച്ച് .

F.U.C.K. - Fornication Under Consent of the King - വ്യഭിചാരത്തിന് രാജാവ് നല്‍കുന്ന അനുമതി , ഇതാണത്രെ ഫക്കായി പരിണാമം പ്രാപിച്ചത്.ഇത്തരമൊരു അക്ഷരവിപുലീകരണത്തിന് വിശ്വസനീയത നിറഞ്ഞ ഒരു ന്യായീകരണവും അതോടൊപ്പമുണ്ട് .മധ്യകാലഘട്ടത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വിവാഹം കഴിക്കണമെങ്കില്‍ കരമൊടുക്കി രാജാവിന്റെ അനുമതി വാങ്ങേണ്ടതുണ്ടത്രെ , വിവാഹം നിയമപരമായ വ്യഭിചാരമാണന്നൊരു സങ്കല്‍പ്പമുണ്ടല്ലോ ആ നിലക്ക് വ്യഭിചാരത്തിനുള്ള രാജാവിന്റെ അനുമതിയാണത്രെ പിന്നീട് F.U.C.K.ആയി രൂപാന്തരം പ്രാപിച്ചത് .എത്ര ആധികാരികമായ വിശദീകരണമാണ് അല്ലെ ?. സംഭവം കേള്‍ക്കാന്‍ കൌതുകമുള്ള കാര്യമാണെങ്കിലും ഈ വിവരണത്തില്‍ ഏതോ ഒരു വിരുതന്റെ ഒരു തമാശക്കപ്പുറം അശേഷം വസ്തുതയില്ല .ശബ്ദോല്‍പ്പത്തി ശാസ്ത്രം പറയുന്ന മറ്റൊരു സാധ്യത‍ ഫക്കിന്റെ പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ മുഷ്ടി ചുരുട്ടി ചൂണ്ട് വിരല്‍ മാത്രം ഉയര്‍ത്തിക്കാട്ടിയുള്ള ആംഗ്യത്തെ ചുറ്റിപ്പറ്റിയാണ്.മധ്യകാലഘട്ടത്തിലെ യുദ്ധങ്ങളില്‍ വൈദഗ്ദ്യമുള്ള അമ്പെയ്ത്തുകാര്‍ക്കായിരുന്നു പ്രാധാന്യം .വളരെ വേഗം വില്ലുകള്‍ തിരഞ്ഞെടുത്ത് കുലക്കുന്നതിനെ പ്ലക്കിങ്ങ് എന്നാണ് പറയുക . ശത്രുരാജ്യക്കാര്‍ പിടിക്കുന്ന അമ്പെയ്ത്തുകാരുടെ ചൂണ്ട് വിരല്‍ മുറിച്ച് കളയും ചൂണ്ട് വിരല്‍ നഷ്ടപ്പെട്ടാല്‍ pluck ചെയ്യാന്‍ പറ്റില്ലല്ലോ യുദ്ധ ഉടമ്പടികളാല്‍ കൊല്ലാതെ ചൂണ്ട് വിരല്‍ മുറിച്ച് മാത്രം വിട്ടയക്കുന്ന പടയാളികള്‍ പിന്നീട് നടുവിരലും തള്ളവിരലും മാത്രമുപയോഗിച്ച് അമ്പെയ്യാന്‍ പരിശീലിക്കുന്നു .അങ്ങനെ വിജയ ശ്രീലാളിതരായ പടയാളികള്‍ പരാജയപ്പെട്ട ശത്രുസൈനികരോട് മുറിക്കാതെ ബാക്കി വെച്ച നടുവിരല്‍‍ മാത്രമുയര്‍ത്തിക്കാണിച്ച് ആവേശത്തോടെ I can still pluck you... pluck you എന്ന് ആക്രൊശിച്ചതില്‍ നിന്നാണ് FUCK YOU ഉണ്ടായതത്രെ .സംഗതി എന്തായാലും അതിനെക്കുറിച്ചൊരല്പം ആലോചിച്ച് പോയി . ഫക്കെന്ന കര്‍മ്മരൂപത്തെക്കുറിച്ചല്ല അതിന്റെ വാചികമായ ഉപയോഗക്രമത്തെക്കുറിച്ച് .

ഫക്ക് നമുക്കെല്ലാം ഒരു തെറിയാണ് നല്ല മുട്ടന്‍ തെറി . എന്നിട്ടും എല്ലാ മത വിശ്വാസികളും കൂടി ആഞ്ഞ് വിളിക്കുന്ന ദൈവത്തിന് തൊട്ട് പിന്നില്‍ ഏറ്റവുമധികമാളുകള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ വാക്കാണത് എന്ന് ഭാഷാ ശാസ്ത്രജ്ഞന്മാര്‍ പറയുന്നു . അടുത്ത് തന്നെ ദൈവത്തെ കടത്തി വെട്ടുമെന്നും പ്രതീക്ഷിക്കാം . അതില്‍ അല്‍ഭുതപ്പെടാനൊന്നുമില്ല ദൈനംദിന ഉപയോഗത്തില്‍ ഈ ആംഗലേയ പദത്തിന്റെ ആധിക്യം അത്ര മാത്രമാണ് . ഒരു ബോറന്‍ സിനിമ കാണുമ്പോള്‍ , തിരയുന്ന ഒരു ഫയല്‍ കിട്ടാതെ പോകുമ്പോള്‍ , ബോസ്സിന്റെ ശകാരം കേള്‍ക്കുമ്പോള്‍ , ഒരു നീണ്ട കാത്ത നില്‍പ്പിന്റെ അന്ത്യത്തില്‍ അങ്ങനെ ഓരോ സന്ദര്‍ഭത്തിനും അനുയോജ്യമായ വിധത്തില്‍ ഫക്കുകളെ നിറവും ഗുണവും മാറ്റി നമ്മള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു .ചിലപ്പോള്‍ കൊടും തെറിയായും മറ്റ് ചിലപ്പോള്‍ ഒരഭിനന്ദനം പോലും ആയി ആ വാക്കിന്റെ വ്യാപ്തി നിയന്ത്രണങ്ങള്‍ക്കും നിയതമായ അര്‍ത്ഥങ്ങള്‍ക്കും അതീതമായി പോകുന്നു .

എന്നെപ്പോലെ ഒരു ചെറിയ ഗ്രാമത്തിലെ ഗവണ്മെന്റ് സ്കൂളിലും ഇടത്തരം കോളേജിലും മാത്രം പഠിച്ചൊരാള്‍ക്കൊരിക്കലും പ്രയോജനപ്പെടാത്തതോ ഉപയോഗക്ഷമമല്ലാത്തതോ ആയ പദമായിരുന്നു അത് . വല്ലപ്പോഴും കണ്ടിരുന്ന ഹോളിവുഡ് പടങ്ങളിലെ അര്‍ത്ഥമില്ലാത്ത ആക്രോശങ്ങളില്‍ ഈ വാക്ക് നിരന്തരം കടന്ന് വന്നപ്പോഴൊന്നും അര്‍ത്ഥം തിരയാന്‍ തോന്നിയില്ല .ടെര്‍മിനേറ്റര്‍ എന്ന സിനിമയിലെ നായിക വില്ലന് നേരെ ക്രൂരമായ ആനന്ദത്തോടെ “ഫക്ക് ഓഫ് യു “ എന്ന് അംഗവിക്ഷേപത്തോടെ ആക്രോശിക്കുമ്പോഴാണ് ഫക്ക് എന്ന അര്‍ത്ഥമല്ല ആ വാക്കിനുള്ളതെന്ന് എനിക്ക് തോന്നിയത് .ഭരണിപ്പാട്ടിന്റെ നാട്ടുകാരനായത് കൊണ്ട് തെറിക്ക് ക്ഷാമമുണ്ടാവില്ലല്ലോ എന്നുള്ള പുറം നാട്ടുകാരന്റെ നേര്‍ത്ത പരിഹാസം നിറഞ്ഞ ചോദ്യങ്ങളോട് ഭരണിപ്പാട്ടിലെ തെറിയുടെ സാംസ്കാരികമായ മാനങ്ങള്‍ പറഞ്ഞ് , അതിന്റെ ദൈവീകമായ ബന്ധങ്ങളെ വിശദീകരിച്ച് പിടിച്ച് നില്‍ക്കാന്‍ വൃഥാ ശ്രമിക്കാറുണ്ടായിരുന്നു . ഭരണിയുത്സവത്തിന് സ്വദേശക്കാര്‍ക്ക് കൊടുങ്ങല്ലൂരിലൊട്ടും പ്രാധാന്യമില്ല അന്യദേശക്കാരുടെ അധിനിവേശമാണാ ആ ദിവസങ്ങളില്‍ ക്ഷേത്രത്തിലും പരിസരത്തും എന്നിട്ടും ഭക്തിയുടെ ഉന്മാദത്താല്‍ നിറഞ്ഞാടുന്ന ഒരു കൂട്ടം ജനങ്ങളുടെ അശ്ലീല വാക്കുകള്‍ക്ക് ന്യായീകരണം കണ്ടെത്തേണ്ടത് ബാധ്യതയാകുന്നത് പലപ്പോഴും വിഷമിപ്പിച്ചിട്ടുണ്ട് .പക്ഷെ ഇംഗ്ലീഷില്‍ പറയുന്ന തെറി മാന്യവും മലയാളത്തിലെ തെറി സംസ്കാര ശൂന്യവുമാകുന്നതിന്റെ ഇരട്ടത്താപ്പിനെക്കുറിച്ചൊന്നും അന്ന് ചിന്തിച്ചിരുന്നില്ല .


പിന്നീട് കേരളത്തിന് പുറത്തെ ഒരു നഗരത്തിലെ കോളേജില്‍ ഉപരിപഠനത്തിലായിരിക്കുമ്പോഴുള്ള പച്ചപരിഷ്കാരത്തിന്റെ ഭാഗമായാണ് ഫക്കെങ്ങനെയൊക്കെയാണ് വാക്കുകളില്‍ കടന്ന് വരേണ്ടതെന്ന് പഠിച്ചത് . ആശ്ചര്യത്തില്‍ , കോപത്തില്‍ , അക്ഷമയില്‍ , അമര്‍ഷത്തില്‍ എല്ലാം എളുപ്പമുള്ള വാക്കായി ഫക്ക് പരിണമിച്ചു .പല വാക്കുകളുടെയും സംയൊജിത രൂപമായി , പകരക്കാരനായി , ഒറ്റവാക്കായി അതങ്ങനെ സംഭാഷണങ്ങളില്‍ എളുപ്പം പച്ച പിടിക്കുന്ന ഒരു പച്ചത്തെറിയായി .ഒരു തൃശൂരുകാരന്റെ ഗ്രാമ്യഭാഷാ പദ സഞ്ചയത്തിലെ “എന്തൂട്ട് തേങ്ങ്യാണ് ഈ കാണിക്കണത് “ എന്നതിന് പകരമായി "what the f**k is doing " എന്ന് അനുവാദമില്ലാതെ തന്നെ പലപ്പോഴും കയറി വന്നു . തുടക്കത്തില്‍ സ്വയം ശാസിച്ച് നിയന്ത്രിച്ചൊഴിവാക്കുമ്പോഴും ഒരു ദുബായി പ്രവാസിയുടെ ചുറ്റുമുള്ള പരിസരങ്ങള്‍ എപ്പോഴും ആ വാക്കുകള്‍ തന്നെ ഓര്‍മ്മിപ്പിച്ച് കൊണ്ട് തിരികെ തന്നു.സഹപ്രവര്‍ത്തകര്‍ ഇംഗ്ലീഷുകാരായാലും അറബികളായാലും ഫിലിപ്പിനോകളായാലും ഇന്‍ഡ്യന്‍ തന്നെയായാലും എല്ലാ വികാരങ്ങളെയും എളുപ്പം പ്രകടിപ്പിക്കാന്‍ ഈ വാക്ക് തന്നെ പലപ്പോഴും കടന്ന് വരുമായിരുന്നു . ചിലപ്പോള്‍ സ്വകാര്യമായി മറ്റ് ചിലരെ വിശേഷിപ്പിക്കാന്‍ ചിലപ്പോള്‍ ആത്മഗതമായി എങ്കിലും തെറിയെന്ന രൂപത്തില്‍ എന്നോട് ഒരാളും പറയാത്തതിന്റെ ആശ്വാസമുണ്ട് , തിരിച്ചും അങ്ങനെ തന്നെ .

അടുത്ത ഫ്ലാറ്റിലെ മൂന്നാം ക്ലാസ്സുകാരന്‍ കൊച്ച് പയ്യനുമൊത്ത് സിനിമ കാണുമ്പോള്‍ അവനിഷ്ടപ്പെടാത്ത രംഗങ്ങളില്‍ "what the fuck is this " എന്ന് അമര്‍ഷം രേഖപ്പെടുത്തിക്കൊണ്ടിരുന്നു . അതവന്റെ സ്വാഭാവികമായ പ്രതികരണമെന്നതിനപ്പുറം ഒന്നുമില്ലെന്ന നിസ്സംഗതയില്‍ കുട്ടിയുടെ അച്ഛനും സിനിമയുടെ ആവേശത്തിലമര്‍ന്നിരുന്നു . ഈ കുട്ടിയൊക്കെ വീട്ടിലും ഇങ്ങനെ തന്നെയാവുമോ എന്ന എന്റെ അല്‍ഭുതം മാത്രം ബാക്കിയായി മുഴച്ച് നിന്നു .അതിന്റെ അര്‍ത്ഥമെന്തെന്നറിയാന്‍ പോലും വയ്യാത്ത പ്രായത്തില്‍ തന്നെ അത് പ്രയോഗിച്ച് തുടങ്ങുന്നു . പിന്നീട് ഏതാവശ്യത്തിനും എളുപ്പം പകരം വെക്കാവുന്ന ഒരു വാക്കായി ഫക്ക് അധപതിക്കുകയോ പുരോഗമിക്കുകയോ ചെയ്യുന്നു . ശ്ലീലാശ്ലീലങ്ങളുടെ ഏത് പട്ടികയില്‍ പെടുത്തുമെന്ന് ആശയക്കുഴപ്പത്തിലാകുമ്പോഴും ആശയങ്ങളുടെ എളുപ്പ പ്രകാശനത്തിന് ഇത് പോലെ പകരം വെക്കാവുന്ന മറ്റൊരു വാക്ക് കണ്ടെത്താനാവുന്നില്ല .

ഒരിക്കല്‍ ഒരു പ്രഭാഷണ മധ്യെ ഭഗവാന്‍ രജനീഷ് ഫക്ക് എന്ന പദമുപയോഗിച്ചു .അജ്ഞാതമായതെന്തോ കേട്ട മട്ടില്‍ ആശ്ചര്യഭരിതരായ അനുയായികളിലൊരാള്‍ ഈ പ്രയോഗത്തിന്റെ സാംഗത്യമെന്തെന്ന് ഓഷോയോടാരാഞ്ഞു . ഓഷോ പറഞ്ഞു “ശിഷ്യാ ആംഗലേയ ഭാഷയിലെ ഏറ്റവും മനോഹരമായ വാക്കാണ് ഫക്ക് .ആംഗലേയത്തില്‍ എന്ന് തന്നെയല്ല മറ്റേതെങ്കിലും ഭാഷയില്‍ ഇത്ര മനോഹരമായ ഒരു വാക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല . ഒരിക്കല്‍ ഒരാള്‍ ഈ വാക്കിനെക്കുറിച്ചല്പം ഗവേഷണം നടത്തി കണ്ട് പിടിച്ചു ഫക്ക് ഒരു മാന്ത്രികത നിറഞ്ഞ വാക്കാണ് !!!. ആ ഒരൊറ്റ പദം കൊണ്ട് പ്രണയത്തെ , ആനന്ദത്തെ , വേദനകളെ , വെറുപ്പിനെ എല്ലാം പ്രകടിപ്പിക്കാം . അത് മാത്രമല്ല അത് എല്ലാ വ്യാകരണ പ്രക്രിയയിലും ഉപയോഗിക്കാം കര്‍മ്മമായി , ക്രിയയായി , ചിലപ്പോള്‍ വിശേഷണമായും . ഇത്ര വൈവിധ്യപൂര്‍ണ്ണമായി ഉപയോഗിക്കാവുന്ന മറ്റൊരു വാക്കില്ല , അതില്‍ ലൈംഗികത മാത്രമല്ല എല്ലാ വികാരങ്ങളെയും പ്രകടിപ്പിക്കാം .

എല്ലാ പ്രഭാതങ്ങളിലും നിങ്ങള്‍ ഈ വാക്കുപയോഗിച്ച് ധ്യാനം ചെയ്യൂ, എഴുന്നേല്‍ക്കുമ്പോള്‍ തന്നെ “ഫക്ക് യു “ എന്ന് 5 പ്രാവശ്യം ആവര്‍ത്തിച്ച് ജപിക്കുക , അത് നിങ്ങളുടെ കണ്ഠം ശുദ്ധി ചെയ്യും , അങ്ങനെയാണ് ഞാനെന്റെ കണ്ഠം ശുദ്ധി വരുത്തുന്നതെന്ന് പറഞ്ഞ് കൊണ്ട് ഓഷോ ഉപസംഹരിക്കുന്നു .



സദാചാ‍രത്തിന്റെ നേര്‍ത്ത അതിര്‍വര്‍മ്പുകള്‍ക്കിടയില്‍ വാക്കുകളും അര്‍ത്ഥങ്ങളും കാഴ്ചപ്പാടുകളുടെ സ്വാധീനവലയത്തില്‍ മാറിയും മറിഞ്ഞും ഉപയോഗക്ഷമമായി തീരുകയോ നിരോധിതമാവുകയോ ചെയ്യുന്നുണ്ട് .ഭരണിപ്പാട്ട് ഉപാസനയാകുന്നത് അങ്ങനെയാണ് , അശ്ലീലങ്ങള്‍ ദേവീസ്തുതിയായി പാടുമ്പോഴും ഭക്തന് കുറ്റബോധം തോന്നാത്തതും അത് കൊണ്ടാണ് .ചിലപ്പോള്‍ നിരുപദ്രവകരമെന്ന് നമ്മള്‍ കരുതുന്ന വാക്കുകളുടെ ദ്വയാര്‍ത്ഥ ഭാവങ്ങള്‍ അതീവ ഗുരുതരമാകുന്നതും ഇതേ ന്യായവാദത്തിലാണ് .ഫക്ക് എന്ന പദം തെറിയായും മന്ത്രമായും അഭിനന്ദനമായും അമര്‍ഷമായും ഇനിയും മുഴങ്ങും ഭാഷാ ശാസ്ത്രജ്ഞര്‍ പറഞ്ഞ പോലെ “ഫക്ക്” എന്ന വാക്ക് സമീപ ഭാവിയില്‍ ദൈവത്തെയും കടത്തി വെട്ടുമായിരിക്കും .

Monday 14 February 2011

പ്രണയത്തെക്കുറിച്ച് ചില കഥകള്‍





വാലന്റൈന്‍സ് ഡേകളില്‍ പ്രണയം മൊട്ടിടുമെന്ന് വിശ്വസിക്കുന്ന എല്ലാ മണ്ടന്‍ കാല്പനികരെയും പരിഹസിച്ച് കൊണ്ട് നടന്നിരുന്ന കോളേജിലെ റിബല്‍ കാലഘട്ടത്തിന്റെ ഓര്‍മ്മയിലൊന്നും ഫെബ്രുവരി 14 ന് ഒരു സ്ഥാനവുമില്ലായിരുന്നു , ഇന്നുമില്ല പക്ഷെ മഹാസംഭവത്തിന്റെ പ്രതീതിയോടെ നിരന്തരം വന്ന് കൊണ്ടിരിക്കുന്ന പ്രണയ സന്ദേശങ്ങള്‍ , പ്രണയ മാഹാത്മ്യങ്ങള്‍ എല്ലാം പ്രണയത്തെക്കുറിച്ച് തികട്ടി വരുന്ന ചില ഓര്‍മ്മകളിലെത്തിക്കുന്നു .സ്വാനുഭവത്തിന്റെ മടുപ്പിക്കുന്ന ആത്മരതിയില്‍ കൌതുകങ്ങളൊന്നുമില്ലാത്തത് കൊണ്ട് മറ്റാരുടെയൊക്കെ ഓര്‍മ്മകളാണ് നിറഞ്ഞ് നിന്ന് ഹൃദയം കയ്പ്പിക്കുന്നത് .


“പ്രേമത്തിന്‍റെ പുതിയ ഭാഷ പിടികിട്ടാതെ പിന്നെയും പിന്നെയും പ്രപഞ്ചം പരിഭ്രമിക്കുന്നു
നീ പണ്ട് അരുവിയിലെറിഞ്ഞ നോട്ടങ്ങള്‍ ഈ അഴിമുഖത്ത് ആദ്യം പൂവിട്ട മരങ്ങളായി “
എന്ന് ഡി വിനയ ചന്ദ്രന്‍ , പ്രപഞ്ചസത്യങ്ങള്‍ക്കപ്പുറത്തൊരു രഹസ്യമുണ്ടെങ്കില്‍ പ്രണയിക്കുന്ന മനസ്സാണ് , അതിനെ നിര്‍വചിക്കാനാര്‍ക്കുമിത് വരെ കഴിഞ്ഞിട്ടില്ല . ഒരു ദിവസം മാത്രം നീളുന്ന തല്‍ക്കാല പ്രണയങ്ങളും കോഴ്സ് കഴിയുന്ന വരെ മാത്രമെന്ന പരസ്പര ഉപാധി പ്രണയങ്ങളുടെയും ധാരാളിത്തം നിരന്തരം കണ്ടും ശീലിച്ചും മടുക്കുന്നൊരാളുടെ ഓര്‍മ്മകളുടെ നിഗൂഡമായ ചില വേദനകളുണ്ട് , സ്വാനുഭവത്തിന്റെ ആത്മരതിയില്ലെങ്കിലും ചില ഓര്‍മ്മകള്‍ അഗാധമായ വേദനയായി അവശേഷിക്കും , എവിടെയോ ഒക്കെയുള്ള ചില ആളുകള്‍ ഒരു ഓര്‍മ്മപ്പെടുത്തലുകളാവാന്‍ വേണ്ടി മാത്രം അങ്ങനെ കടന്ന് വരും , അങ്ങനെ ചില കഥകള്‍ ആരുടെയൊക്കെയോ ജീവിതത്തിന്റെ സാക്ഷ്യമായി മനസ്സില്‍ ശേഷിക്കുന്നു .

കഥ - 1

ഒരു സ്വകാര്യ ആശുപത്രിയുടെ നീണ്ട ഇടനാഴികളിലൊന്നില്‍ രാത്രിയുടെ മടുപ്പിക്കുന്ന നിശബ്ദതയില്‍ അകത്ത് ഐ സി യു വില്‍ കിടക്കുന്ന ബന്ധുവിന് കൂട്ടായി ഇരിക്കുകയാണ് ഞാന്‍ . ആശുപത്രികള്‍ക്കൊരു സ്വഭാവമുണ്ട് അതിന്റെ അസ്വസ്ഥതകളും അന്തരീക്ഷവും നമ്മളെയും ഗ്രസിച്ച് പോകും, പടരുന്ന ഒരു വ്യാധി പോലെ അത് അസ്വസ്ഥമാക്കികൊണ്ടിരിക്കും , ആ അവസ്ഥയെ ഇല്ലാ‍താക്കാനുള്ള നടത്തത്തിനൊടുവിലാണ് ആ മനുഷ്യനെ ഞാന്‍ കാണുന്നത് , ഇടനാഴിയുടെ അന്ത്യത്തിലൊരു മൂലയില്‍ ജീവിതത്തിന്റെ എല്ലാ സ്വര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ടത് പോലെ ഒരു മനുഷ്യന്‍ നിര്‍വ്വികാരനായിരിക്കുന്നു , ഒരു അമ്പത് വയസ്സ് പ്രായം കാണുമായിരിക്കും പക്ഷെ വിഷാദം നിറഞ്ഞ ആ അവസ്ഥയില്‍ അയാള്‍ കൂടുതല്‍ വൃദ്ധനും അവശനുമായിരുന്നു തീവ്ര പരിചരണ വിഭാഗത്തിന് മുന്നില്‍ അത്തരം കാഴ്ചകള്‍ സ്വാഭാവികമാണെന്നത് കൊണ്ട് തന്നെ അതിലല്‍ഭുതം തോന്നിയില്ല....നീണ്ട നിമിഷങ്ങളുടെ നിശബ്ദതക്കപ്പുറം സാന്നിധ്യമറിയിക്കാനായിട്ടോ എനിക്ക് മറ്റൊന്നും ചോദിക്കാനില്ലാതിരുന്നത് കൊണ്ടോ ഞാനയാളോട് ചോദിച്ചു

" ആരാണ് അകത്ത് “

മരവിച്ച ഒരു നോട്ടം മാത്രമായിരുന്നു മറുപടി , അപ്പോഴത്തെ അന്തരീക്ഷത്തില്‍ ആ ചോദ്യം അപക്വമാണെന്നറിയാമായിരുന്നിട്ടൂം മറ്റൊന്നും ചോദിക്കാനില്ലാതിരുന്നത് കൊണ്ട് മാത്രം ചോദിച്ച് പോയതാണ് എന്നില്‍ നിന്നും തിരിച്ചെടുത്ത നോട്ടം വീണ്ടും നീണ്ട ഇടനാഴിയിലെക്ക് അനന്തമായി നോക്കിക്കൊണ്ടയാള്‍ നിന്നു -ഒരു പ്രതിമ പോലെ. സമയം ഒരു തരം കൊല്ലുന്ന മടുപ്പോടെ ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഐ സി യു വിന്റെ അകത്ത് നിന്ന് വെള്ളത്തുണി പുതച്ച ഒരു സ്ത്രീ ശരീരം പുറത്തേക്ക് കൊണ്ട് വന്നു അപ്പോള്‍ മാത്രം അയാള്‍ പ്രജ്ഞ വീണ്ടെടുത്തവനെ പോലെ ഒന്ന് തേങ്ങിയെന്ന് തോന്നി , നിസ്സംഗത നിറഞ്ഞ് നിന്ന ആ കണ്ണുകളില്‍ നിന്ന് അയാളറിയാതെയെന്ന പോലെ കണ്ണീരൊഴുകുന്നുണ്ടായിരുന്നു , എന്നിട്ടും അയാള്‍ ആ മൃദദേഹത്തിനടുത്തേക്ക് പോവുകയോ അതിനൊപ്പം പോവുകയോ ചെയ്തില്ല , ഏറ്റ് വാങ്ങാന്‍ നിരവധി ബന്ധുക്കള്‍ ആശുപത്രി വരാന്തയില്‍ നിന്നിരുന്നു ,ഒരു പാട് ബന്ധുക്കള്‍ -ഒരു രാത്രി മുഴുവന്‍ ജീവിതത്തിന്റെ എല്ലാ വിഷാദങ്ങളും കൂട്ടി വെച്ച് നിന്ന് ആ ജീവന്റെ കാവലായി നിന്ന ആ മനുഷ്യനെന്ത് കൊണ്ടാണ് ഒന്ന് കാണാന്‍ പോലും നില്‍ക്കാതെ അകലെ അന്യനെ പോലെ മാറി നിന്ന് കരയുന്നതെന്ന ജിജ്ഞാസ കൊണ്ട് പഴയ ആ ചോദ്യം ഞാനൊന്ന് കൂടി ചോദിച്ചു

" ആരാണ് അത് ? " ഇടറുന്ന ശബ്ദത്തോടെ “ ഞാന്‍ സ്നേഹിച്ചിരുന്ന പെണ്ണാണ് , 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് “ അത് പറഞ്ഞിട്ട് ഒന്ന് നോക്കുക പോലും ചെയ്യാതെ ആ ഇടനാഴിയിലൂടെ നടന്നയാള്‍ അപ്രത്യക്ഷനായി , മുമ്പെങ്ങോ വായിച്ച സച്ചിദാനന്ദന്റെ ഒരു കവിത എന്നിലവശേഷിപ്പിച്ച് കൊണ്ട് .

"മുപ്പതുവര്‍ഷം കഴിഞ്ഞു കണ്ടുമുട്ടിയാലും
പുരുഷന് തന്‍റെ ആദ്യകാമുകിയെ തിരിച്ചറിയാനാവും
ഏറെ പുതിക്കിപ്പണിതിട്ടും പണ്ട് താമസിച്ചിരുന്ന
നാട്ടിന്‍പുറത്തെ വീട് തിരിച്ചറിയും പോലെ ,
കെട്ടിടങ്ങളും ശബ്ദങ്ങളും നിറഞ്ഞുകഴിഞ്ഞിട്ടും മുമ്പ് ചെന്നിരിക്കാറുള്ള കുന്നിന്പുറത്തിന്റെ
പൂക്കള്‍ നിറഞ്ഞ വിജനത തിരിച്ചറിയും പോലെ " - സച്ചിദാനന്ദന്‍ .


കഥ - 2

പ്രശസ്തമായ ഒരു കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം കഴിഞ്ഞ പെണ്‍കുട്ടി , കൂട്ടുകാരന്റെ സഹപാഠിയെന്ന നിലയില്‍ പരിചയമുണ്ട് - സുന്ദരി , സല്‍സ്വഭാവി ,“ആ കുട്ടി അത്ര പെട്ടെന്നൊന്നും ആര്‍ക്കും ലൈനാവില്ലെന്ന“ കൂട്ടുകാരന്റെ സാക്ഷ്യപത്രവും .ബിരുദാനന്തര ബിരുദമെന്ന അവസാന നാഴികക്കല്ലും പൂര്‍ത്തിയാക്കുന്ന ഏതൊരു പെണ്‍കുട്ടിയുടെയും അടുത്ത തട്ടകമായ വിവാഹം ആര്‍ഭാടപൂര്‍വ്വം നടന്നു . ഞങ്ങള്‍ കൂട്ടുകാരെല്ലം അതും പോയല്ലോ എന്ന് ഫലിതരൂപേണ കഷ്ടം വെച്ചു . വരന്‍ സുന്ദരന്‍ , സമ്പന്നന്‍ , സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അവര്‍ രണ്ട് പേരും നല്ല ചേര്‍ച്ചയെന്ന് കണ്ടവരെല്ലാം വാഴ്ത്തി .വിവാഹ ശേഷം ബാംഗ്ലൂരിലെ ജോലി സ്ഥലത്തേക്ക് ,ഏതാനും മാസങ്ങള്‍ക്കപ്പുറം കൂട്ടുകാരന്‍ പറഞ്ഞറിയുന്നു - അവര്‍ വേര്‍ പിരിഞ്ഞെന്ന് -ഇത്ര പൊരുത്തമുള്ള രണ്ട് പേര്‍ തമ്മില്‍ വേറ് പിരിയുകയോ ? അതിന്റെ കാരണമെന്തെന്ന അവിശ്വസനീയമായ നോട്ടത്തിനുത്തരമായവന്‍ പറഞ്ഞു - പെണ്‍ കുട്ടി ആദ്യമൊക്കെ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല , പ്രണയമോ മറ്റ് കാരണങ്ങളോ പ്രത്യക്ഷത്തില്‍ ഇല്ലെന്നതിനാല്‍ വിവാഹം കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്ന നിഗമനത്തില്‍ വീട്ടുകാര്‍ പെണ്‍കുട്ടിക്ക് യോജിച്ച് ഒരാളെ കണ്ടെത്തി വിവാഹം കഴിച്ച് കൊടുത്തു - പക്ഷെ വിവാഹ ദിവസം മുതല്‍ പെണ്‍കുട്ടി ഒരു ഭര്‍ത്താവിനെ ഒന്ന് തൊടാന്‍ പോലും സമ്മതിക്കുന്നില്ല ,എല്ലാം ശരിയാവുമെന്ന ധാരണയില്‍ കുറച്ച് ദിവസം ക്ഷമിച്ച ഭര്‍ത്താവ് പിന്നീട് ബലപ്രയോഗത്തിന് മുതിര്‍ന്നു അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി , പെണ്‍ കുട്ടി പിന്നീട് വിഷക്കുപ്പിയുമായായി നടപ്പ് ,എന്നെ തൊട്ടാല്‍ അപ്പോള്‍ മരിക്കുമെന്ന ഭീഷണിയുമായി .ഒരു സോഫ്റ്റ് വയര്‍ എഞ്ചിനീയറുടെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജോലി സാഹചര്യങ്ങള്‍ക്കപ്പുറം ദാമ്പത്യം ഇങ്ങനെ , അവസാനം പയ്യന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചു - എന്താണ് കാര്യമെന്ന അമ്മയുടെ കരച്ചിലുകള്‍ക്കും അച്ഛന്റെ ഭീഷണികള്‍ക്കുമപ്പുറം പെണ്‍കുട്ടി പറഞ്ഞു - “ എനിക്ക് ജോസഫ് സാറിനൊപ്പമല്ലാതെ മറ്റാരുടെയുമൊപ്പം ജീവിക്കണ്ട , എനിക്ക് അദ്ദേഹത്തോട് പ്രണയമാണ് “ ജോസഫ് സര്‍ അച്ഛനുമമ്മക്കുമറിയുന്ന ആളാണ് -പെണ്‍കുട്ടിയുടെ അധ്യാപകന്‍ അതിലുപരി അവരുടെ കുടുംബ സുഹൃത്ത് , വിവാഹം കഴിഞ്ഞ മക്കളുള്ളയാള്‍ , അടുത്ത വര്‍ഷം പെന്‍ഷന്‍ പറ്റാന്‍ കാത്തിരിക്കുന്നയാള്‍ - ഒരു ഭൂകമ്പം വന്നാല്‍ പോലും ആരും ഇത്ര തകര്‍ന്ന് പോകില്ലായിരുന്നു - നീ മരിച്ച് പോയിരുന്നെങ്കില്‍ ഞങ്ങളിത്ര സങ്കടപ്പെടില്ലായിരുന്നു മോളെയെന്ന് അമ്മ , ഇനി ഇങ്ങനെയൊരു മകളില്ലെന്ന് അച്ഛന്‍ - പക്ഷെ പെണ്‍കുട്ടി ആര്‍ക്കും വഴങ്ങിയില്ല - വൃദ്ധനും അനാരോഗ്യവാനുമായ ഒരാള്‍ക്ക് വേണ്ടി സുന്ദരനായ ഒരു ചെറുപ്പക്കാരനെ ഉപേക്ഷിക്കാന്‍ തന്നെയായിരുന്നു അവളുടെ തീരുമാനം . ഡിവോഴ്സില്‍ ഉറച്ച് നിന്നു - ആ കഥയുടെ പരിണാമ ഗുപ്തിയറിയെന്തെന്നറിയാന്‍ വല്ലാത്ത ആകാംക്ഷയുണ്ടായിരുന്നെങ്കിലും പിന്നീട് ഒന്നുമറിഞ്ഞില്ല - മൂന്നാം കിട പൈങ്കിളി നോവലിലെ ആകാംക്ഷാ നിര്‍മ്മിതി പോലെ ഇടക്കിടെ ഞാന്‍ സ്വയം ചോദിക്കുമായിരുന്നു - ആ പെണ്‍കുട്ടി ജോസഫ് സാറുമായി ജീവിക്കുമോ അതോ ആത്മഹത്യ ചെയ്തിരിക്കുമോ എന്നൊക്കെ .

സ്വന്തം ജീവിതവും സൌഭാഗ്യങ്ങളും എല്ലാം ഉപേക്ഷിക്കുന്ന ഓരോ പ്രണയത്തിന്റെ തീവ്രമായ അഭിനിവേശം എന്തെന്ന് അന്നുമറിയില്ല , ഇന്നുമറിയില്ല .


ഡെസ്ടിമോണ :അങ്ങയുടെ മനസ്സിലാണ് ഞാനങ്ങയുടെ മുഖം കണ്ടത് , അറിയാമല്ലോ മുഖത്തല്ല മനസ്സ് , തൊലിയിലല്ല സൗന്ദര്യം .
ഒഥല്ലോ: ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നെങ്കില്‍ ആഴിയിലെ കണ്ണഞ്ചിപ്പിക്കുന്ന നിധികള്‍ക്ക് പോലും ഞാനെന്‍റെ സ്വാതന്ത്ര്യം വച്ചുമാറുമായിരുന്നില്ല


കഥ - 3

ബിരുദത്തിന്റെ അവസാന വര്‍ഷത്തിലെ ഒരു പരീക്ഷാകാലം ആദ്യ വര്‍ഷത്തെ തോല്‍ വി പട്ടികയിലെ ഭയപ്പെടുത്തുന്ന സ്റ്റാറ്റിസ്റ്റിക്സ് എങ്ങനെ മറികടക്കുമെന്ന ചിന്തയില്‍ വെളുപ്പാന്‍ കാലത്തെ തണുപ്പിനിടയിലും ഉഷ്ണിച്ച് കൊണ്ട് വരാന്തയിലിരിക്കുമ്പോഴാണ് ഒരു ഭ്രാന്തനെപ്പോലെ അവന്‍ കടന്ന് വന്നത് , ഒന്ന് പുറത്തേക്ക് വരണമെന്ന അപേക്ഷക്ക് ശേഷം മുഖവുരയില്ലാതെ തന്നെ അവന്‍ പറഞ്ഞ് തുടങ്ങി -

"എനിക്ക് സ്വപ്നയെ ഇഷ്ടമാണ് ,
ഞങ്ങള്‍ ഒരുമിച്ച് ജീവിക്കും അല്ലെങ്കില്‍ ഒരുമിച്ച് മരിക്കും “

സ്വപ്ന എന്റെ അയല്‍ക്കാരിയാണ് , മറ്റൊരു കോളേജില്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നത് കൊണ്ട് പറയത്തക്ക അടുപ്പമില്ല , അറിഞ്ഞിടത്തോളം അടക്കവും ഒതുക്കവും സമം ചേര്‍ത്ത പരമ്പരാഗത സല്‍ സ്വഭാവി , സുന്ദരി - ആ പെണ്‍കുട്ടിയാണ് ഒരുമിച്ച് മരിക്കാന്‍ തയാറായ പ്രണയ കഥയിലെ സ്ത്രീ കഥാപാത്രം. ഹൈസ്കൂള്‍ കാലത്ത് അമ്മവീട്ടില്‍ നിന്ന് പഠിക്കുമ്പോള്‍ പങ്കെടുത്തിരുന്ന ഒരു നാടക കളരിയില്‍ വെച്ചാണ് അവനെ എനിക്ക് പരിചയം - നന്നായി അഭിനയിക്കും , നന്നായി പാടും , നന്നായി വരക്കും , സാമാന്യം സുന്ദരന്‍ , സമ്പന്നന്‍ - മിക്കവാറും എല്ലാ പെണ്ണുങ്ങള്‍ക്കും ഇഷ്ടപ്പെടുന്ന കോമ്പിനേഷന്‍ . അന്ന് നാടകകളരിയിലെ താരമവനായിരുന്നു ,അത് കൊണ്ട് തന്നെ ലേശം അസൂയയുണ്ടായിരുന്നു പക്ഷെ പെമ്പീള്ളേരോട് ഒരു മൃദുലഭാവവും കാട്ടാത്ത കഠിന മനസ്കന്‍ - അവനാണീ വെളുപ്പാന്‍ കാലത്ത് എന്റെ മുന്നില്‍ നിന്ന് കരയുന്നത് .സംഭവം ഇത്ര മാത്രം സങ്കീര്‍ണ്ണമാകാതെ വിവാഹത്തില്‍ കലാശിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്ന പ്രണയമായിരുന്നു , യഥാര്‍ത്ഥത്തില്‍ അവന്റെ വീട്ടുകാര്‍ പെണ്ണ് ചോദിക്കാന്‍ പോലും പോയിരുന്നു അവിടെ വെച്ച് “ നിങ്ങളുടെ മകളെന്റെ മോനെ വലവീശിപ്പിടിക്കുകയായിരുന്നു “ എന്നോ മറ്റോ ഉള്ള അവന്റെ അമ്മയുടെ സ്ത്രീ സഹജമായ കുന്നായ്മതരത്തിന്റെ പരിണിത ഫലമായി മുറിവേറ്റ പെണ്‍കുട്ടിയുടെ വീട്ടുകാര്‍

“ഇനി എന്റെ മകളെ ഏതെങ്കിലും തെണ്ടിക്ക് കൊടുത്താല്‍ പോലും നിങ്ങളുടെ കുടുംബത്തയക്കില്ല “

എന്ന പ്രതിജ്ഞയെടുത്തു. അങ്ങനെ കൊടും ശത്രുതയിലായ രണ്ട് വീട്ടുകാരാണ് രണ്ട് ധ്രുവങ്ങളില്‍ അതിനിടക്ക് ഈ രണ്ട് പേര്‍ ഒരിക്കലും പിരിയില്ലെന്ന വാശിയില്‍ നില്‍ക്കുന്നത് -

“അടുത്താഴ്ച ഞങ്ങള്‍ ഒരുമിച്ച് ഒളിച്ചോടാന്‍ തീരുമാനിച്ചിരിക്കുകയാണ് , നീയായിരിക്കണം എല്ലാത്തിനും ഒപ്പം നില്ക്കേണ്ടത് ,നടന്നില്ലെങ്കില്‍ ഒരുമിച്ച് മരിക്കും “

പ്രതീക്ഷാനിര്‍ഭരമായ മിഴികള്‍ എന്റെ മുഖത്തെക്കുറ്റ് അവനത് പറയുമ്പോള്‍ വെളുപ്പാന്‍ കാലത്തെ മഞ്ഞ് കാറ്റിനിടയിലും എന്റെ തലയിലൊരുല്‍ക്ക വീണത് പോലെ തോന്നി ,അവസാന വര്‍ഷ ബിരുദ പരീക്ഷ തലക്ക് മുകളില്‍ ഡെമോക്ലീസിന്റെ വാള് പോലെ തൂങ്ങിയാടുന്നു ,ആ പെണ്‍കുട്ടിയുടെ വീട്ടുകാരും എന്റെ വീട്ടുകാരും തമ്മില്‍ നല്ല ബന്ധം , അവളുടെ അച്ഛന്‍ വളരെ നല്ല ഒരു മനുഷ്യന്‍ , സഹോദരന്‍ എന്റെ സുഹൃത്ത് ഈ കളിയില്‍ ഞാന്‍ പങ്കെടുത്താല്‍ ? എന്നെ ഒഴിവാക്കണം , ഞാനെന്റെ ധര്‍മ്മ സങ്കടം പറഞ്ഞ് ബോധ്യപ്പെടുത്തി ,
“ കുഴപ്പമില്ലെടോ “ എന്നെന്നെ സമാധാനിപ്പിച്ചു കൊണ്ട് അവന്‍ പോയി .

പക്ഷെ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരക്കിട്ട് അവളുടെ കല്യാണം നടന്നു അവരുടെ ഒളിച്ചോടല്‍ പ്ലാന്‍ എങ്ങനെയോ അച്ഛന്‍ അറിഞ്ഞു . അമ്മയുടെ പെറ്റ് വളര്‍ത്തി സ്നേഹം തന്ന 20 കൊല്ലക്കാലത്തെക്കുറിച്ചുള്ള ഉപന്യാസവും അച്ഛന്റെ കയ്യിലെ ഒരു കുപ്പി വിഷവും പെണ്‍കുട്ടിയുടെ ഒളിച്ചോടല്‍ തീരുമാ‍നം മാറ്റി അവസാനം പെണ്‍കുട്ടി വിവാഹത്തിന് സമ്മതിച്ചു ,ഒളിച്ചോടാമെന്ന് പറഞ്ഞിരുന്ന ആ രാത്രിയില്‍ അവന്‍ മഞ്ഞത്ത് കാറുമായി കാത്ത് നിന്ന് തിരിച്ച് പോയി നാട് വിട്ടു. ഒന്ന് രണ്ട് കൊല്ലക്കാലത്തിന് ശേഷം അവളെ കാണുമ്പോള്‍ മാരുതി സെന്നില്‍ അവളും ഭര്‍ത്താവും ഒരു കുഞ്ഞുമടക്കം സന്തുഷ്ട കുടുംബത്തിന്റെ പരസ്യം പോലെ സന്തോഷമായി ചിരിച്ച് കാണിച്ചു പോയി,അവന്‍ നാട് വിട്ട് അലഞ്ഞ് തിരിഞ്ഞൊരിക്കല്‍ തിരിച്ച് വന്നു .പിന്നെയുമൊരിക്കല്‍ കൂടി അവന്‍ പഴയ പോലെ പെട്ടെന്നൊരു ദിവസം വീട്ടിലേക്ക് കടന്ന് വന്നു - “ എന്റെ കല്യാണമാണ് എല്ലാവരും വരണം , ഒറ്റ മകനായത് കൊണ്ട് എല്ലായിടത്തും അവന്‍ തന്നെ പോകണമെന്ന പങ്കപ്പാട് അല്പം തമാശ കലര്‍ത്തി പറഞ്ഞു സന്തോഷവാനായിരുന്നു - എല്ലാം ശുഭപര്യവസാനിയായല്ലോ എന്നോര്‍ത്ത് എനിക്കും സന്തോഷം തോന്നി .പക്ഷെ ആ സന്തോഷം വെറും കാപട്യമായിരുന്നുവെന്ന് കല്യാണ ദിവസമാണറിഞ്ഞത് , അവന്‍ കല്യാണ ദിവസം നാട് വിട്ടു . അന്ന് കല്യാണ പന്തലില്‍ തല കുനിച്ച് നിന്ന പെണ്‍കുട്ടിയെ വേലയും കൂലിയുമില്ലാത്ത അവളുടെ ഒരു മുറച്ചെക്കന്‍ വിവാഹം കഴിച്ചു ,കുടുംബത്തിന്റെ മാനം രക്ഷിച്ചു . അവന്റെ ജീവിതം ഇല്ലാതാക്കിയ അച്ഛനുമമ്മയോടുമുള്ള പ്രതികാരത്തില്‍ , അവരെ ആളുകള്‍ക്ക് മുമ്പില്‍ അപമാനിക്കാന്‍ , കല്യാണ പെണ്ണിന്റെ വീട്ടുകാര്‍ക്ക് മുമ്പില്‍ തല കുനിപ്പിക്കാന്‍ വേണ്ടി മാത്രം അവന്‍ നാട് വിട്ടുവെന്ന് എല്ലാവരും എളുപ്പത്തില്‍ ഊഹിച്ചു , അത് പ്രചരിപ്പിച്ച് ആഘോഷമാക്കി, ശപിച്ചു . കുറച്ച് നാള്‍ക്ക് ശേഷം പെണ്‍കുട്ടി തന്നെ വെളിപ്പെടുത്തി “മുറച്ചെക്കനുമായി പ്രേമത്തിലായിരുന്നു ,സാമ്പത്തിക സ്ഥിതി കുറഞ്ഞതിനാല്‍ വീട്ടുകാര്‍ സമ്മതിച്ചില്ല ഇത് അവനോട് പറഞ്ഞിരുന്നു “ എല്ലാ ശാപങ്ങളും ഏറ്റ് വാങ്ങി അത്ര കാലവും വില്ലനായിരുന്നവന്‍ പിന്നെ രക്തസാക്ഷിയായി , പ്രണയത്തിന്റെ രക്തസാക്ഷി പക്ഷെ ഒരിക്കലും നായകനാകാന്‍ കഴിയാതെ അവനജ്ഞാതനായി പോയി , ഇപ്പോഴും അവനെവിടെയെന്ന് ആര്‍ക്കുമറിയില്ല . പ്രണയത്തില്‍ മരണമല്ല വേര്‍പെട്ടിട്ടും ജീവിച്ചിരിക്കുന്നതാണ് ഏറ്റവും ദുരന്തം . അവന്‍ ജീവിച്ചിരിക്കുന്നുണ്ടാവും എവിടെയെങ്കിലുമൊരു ദുരന്തസാക്ഷ്യമായി .

പ്രണയം നഷ്ടപ്പെടലിന്റേതാണ് പലപ്പോഴും , ജീവനും ജീവിതവും സാമ്രാജ്യവും സമ്പത്തുമെല്ലാം പ്രണയത്തിന്റെ ഭ്രമിപ്പിക്കുന്ന സൌന്ദര്യത്തില്‍ അലിഞ്ഞില്ലാതെയാവും ,എല്ലാം നഷ്ടമായാലും എല്ലാം ത്യജിക്കേണ്ടി വന്നാലും പ്രണയത്തെ ഞാന്‍ പ്രണയിക്കുന്നു എന്നാണ് ഭൂരിപക്ഷം പ്രണയിതാക്കളും പറയുക . കരകാണാനാകാത്ത ആഴക്കടലില്‍ പെട്ട് പോകുന്ന നാവികന്‍ ദ്വീപ് തിരയുന്നത് പോലെയോ മരുഭൂമിയിലെ യാത്രികന്‍ മരുപ്പച്ച തിരയുന്നത് പോലെയോ ആണ് ഓരോ പ്രണയത്തിന്റെ രഹസ്യവും പിടികിട്ടാതെ പോകുന്നത് , കണ്ടെത്തി എന്ന് നമ്മള്‍ നടിക്കുമ്പോഴേക്കും അകന്നകന്ന് പോകുന്ന മായക്കാഴ്ചകള്‍

എന്റെ ജീവിതവുമായി ഒരു ബന്ധമില്ലാത്തെ കുറെ ആളുകള്‍ രാത്രികളില്‍ ഉറക്കമില്ലാത്ത ഓര്‍മ്മകളായി എന്റെ ചുറ്റും പ്രദക്ഷിണം ചെയ്യാറുണ്ട് ,എന്തിനെന്നറിയാതെ അലഞ്ഞ് തിരിയാറുണ്ട് പ്രണയത്തിന്റെ സാക്ഷ്യപ്പെടുത്തലുകളായി

Sunday 6 February 2011

വിശ്വാസത്തിന്റെ മാസ്സ് ഹിസ്റ്റീരിയ



For those who believe , no proof is necessary .For those who dont believe, no proof is possible

വിശ്വാസത്തിന്റെ ധാര്‍മ്മികതയും യുക്തിയും അളന്ന് തിട്ടപ്പെടുത്തി തീര്‍ച്ച കല്‍പ്പിക്കുന്നത് കടലിലെ തിരയെണ്ണുന്നതിനെക്കാള്‍ അര്‍ത്ഥരഹിതമാണ് ,അതറിഞ്ഞിട്ടും ക്ഷീരബല പോലെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതിലൊരു പുരോഗമനവാദമുണ്ട് , പറഞ്ഞ് പഴകിയ ഒരു യുക്തിവാദവും .

വിശ്വാസം അതിന്റെ വിചിത്രവും വൈകൃതവുമായി രൂപങ്ങളില്‍ നമ്മളെ അല്‍ഭുതപ്പെടുത്താറുണ്ട്.ഹിമാലയ താഴ്വരയിലെ അവന്തം എന്ന സ്ഥലത്ത് ടിബറ്റന്‍ വാസ്തുശില്പ മാതൃകയില്‍ ഒരു കൊച്ചു ക്ഷേത്രമുണ്ട് . അതിന്റെ ശ്രീകോവിലിനുള്ളില്‍ ഓംകാര ശബ്ദത്തെ ധ്വനിപ്പിക്കുന്നത് നിരന്തരം മൂളുന്ന കൊതുകുകളാണ് കാരണം അവിടെ ആരാധിക്കുന്നത് കൊതുകുകളെയാണ് .ഹിമാലയതാഴ്വരയിലെ താരതമ്യേന വിജനമായ ഒരു ഭൂപ്രദേശത്ത് കൊതുകുകളുണ്ടാകാനുള്ള സാധ്യതകള്‍ക്കപ്പുറത്താണതിന്റെ സാന്ദ്രത .ക്ഷുദ്രജീവികളെ ആരാധിക്കുന്ന ഒരേയൊരു ക്ഷേത്രമൊന്നുമല്ല അവന്തത്തിലേത് . ഭോപ്പാലില്‍ ഈച്ചകളെ ആരാധിക്കുന്ന മഖി മന്ദിറും തമിഴ് നാട്ടിലെ കണക്ക് വാര്‍ പെട്ടിയിലെ തേള്‍ അമ്പലവും ഈ പട്ടികയിലുണ്ട് .പ്രാചീന കാലം മുതല്‍ മനുഷ്യനെ ഭയപ്പെടുത്തുന്നതിനെയും അസ്വസ്ഥമാക്കുന്നതിനെയും ആരാധിച്ച് കൊണ്ട് ഇരിക്കുന്നതാണ് മനുഷ്യപ്രകൃതി .മനുഷ്യാരംഭം മുതല്‍ മനുഷ്യന്‍ ഉത്തരം കിട്ടാത്ത സമസ്യകളെയും ഭയപ്പെടുത്തുന്നതിനെയും ആരാധിച്ചു കൊണ്ടിരുന്നു .അഗ്നിയെ , കാറ്റിനെ അങ്ങനെ പ്രകൃതിയില്‍ മനുഷ്യനെ ഭയപ്പെടുത്തുന്നതിനെയും നിയന്ത്രിക്കാന്‍ കഴിയാത്തതിനെയും ആരാധിക്കാനും ദൈവമായി പരിഗണിക്കാനും തുടങ്ങിയതില്‍ നിന്നാണ് മനുഷ്യന്റെ ദൈവ വിശ്വാസത്തിന്റെ നാന്ദി .ഹൈന്ദവ പുരാണങ്ങളിലും കെല്‍റ്റിക് മതങ്ങളിലും കാറ്റിനെയും നദിയെയും ഇടിമിന്നലിനെയും അഗ്നിയെയും ആരാധിക്കുന്ന ജനതയുടെ സംസ്കാരമാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് .പിന്നീട് അത്തരം പ്രകൃതി ശക്തികളില്‍ നിന്ന് സംരക്ഷണം നേടാനോ നിയന്ത്രിക്കാനോ സാധിച്ചത് മുതല്‍ ജനതയുടെ വിശ്വാസപരിണാമത്തില്‍ മാറ്റം വന്ന് ‍ ബഹുസ്വരങ്ങളായി വേര്‍പിരിഞ്ഞു പോയി .


മനുഷ്യന്റെ അസ്വസ്ഥതകളെയും അശാന്തികളെയും പരിഹരിക്കാന്‍ അവന്‍ വിശ്വാസത്തിന്റെ വഴിയില്‍ അഭയം പ്രാപിക്കുന്നു . മനുഷ്യന്‍ അവന്റെ ആത്മീയമായ അശാന്തിയെ തരണം ചെയ്യാന്‍ പലവഴികള്‍ തേടുന്നു. അന്തരീക്ഷത്തിലെ അജ്ഞാതനായ സര്‍വ്വശക്തന്‍ മുതല്‍ കല്ല്, കരട് കാഞ്ഞിരക്കുറ്റി വരെ ആരാധനക്ക് പാത്രമായി . ഒരു വിശ്വാസം യുക്തിപരം മറ്റൊന്ന് അന്ധവിശ്വാസമെന്നില്ല ഒന്നുകില്‍ എല്ലാം അന്ധവിശ്വാസം അല്ലെങ്കില്‍ എല്ലാം വിശ്വാസം. വിശ്വാസങ്ങളെ യുക്തിയുടെ ഒരു പൊതുമാനദണ്ഡമുപയോഗിച്ച് അളക്കാന്‍ ശ്രമിക്കുന്നത് അപ്രായോഗികമാണ് .ശ്രീനഗറില്‍ ഹസ്രത്ത് ബാല്‍ എന്നൊരു പള്ളിയുണ്ട് . തിരുശേഷിപ്പുകള്‍ ആരാധിക്കുന്നത് പാപമെന്നുല്‍ബോധിപ്പിച്ച പ്രവാചകന്റെ മുടിയാണ് ഇവിടത്തെ ആരാധ്യവസ്തു . സൌദി അറേബ്യയില്‍ നിന്ന് മുടി എങ്ങനെ ശ്രീനഗറിലെത്തിയെന്നോ അതിനെ ഇസ്ലാം വിശ്വാസികള്‍ അംഗീകരിക്കുന്നുണ്ടോ എന്നതല്ല പ്രശ്നം കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മുടി പള്ളിയില്‍ നിന്ന് മോഷണം പോയി ഭക്തര്‍ പരിഭ്രാന്തരും അക്രമാസക്തരുമായി സ്ഥലത്ത് വലിയൊരു ആഭ്യന്തര പ്രശ്നമോ ആയി വളരാന്‍ തുടങ്ങുമ്പോള്‍ മോഷണം പോയ മുതല്‍ ഉടന്‍ തന്നെ തിരിച്ചു കിട്ടി .വിശ്വാസികള്‍ പൂര്‍വ്വാധികം വിശ്വസികളാവുകയും ചെയ്തു .ബുദ്ധിയുള്ള ഏതോ പോലീസുകാരന്റെ മുടിയായിരിക്കും ഇപ്പോളവിടെ ആരാധിച്ചു കൊണ്ടിരിക്കുകയെന്ന കാര്യത്തില്‍ എനിക്കു സംശയമൊന്നുമില്ല വിശ്വാസികള്‍ക്കു അതില്‍ ശാസ്ത്രീയാന്വേഷണങ്ങള്‍ ആവശ്യമില്ല അവരുടെ വിശ്വാസം അവിടെ പുനസ്ഥാപിക്കപ്പെട്ടു .40 കോടിക്ക് മുടി സൂക്ഷിക്കാനുള്ള ആരാധനാലയങ്ങള്‍ പണിയുന്നതും അതേ വിശ്വാസത്തിന്റെ ഭാഗമാ‍യാണ് .
.

മനുഷ്യന്റെ ഏത്‌ പ്രവര്‍ത്തിയും ഒരു അസ്വാസ്ഥ്യം പരിഹരിക്കല്‍ തന്നെയാണ്.വിശപ്പയാലും, ലൈംഗികത ആയാലും, സാഹിത്യ പ്രവര്‍ത്തനം ആയാലും ഒക്കെ തന്നെ ഇത്തരം അസ്വാസ്ത്യങ്ങള്‍ക്ക് ഒപ്പം തന്നെ ഉള്ള മറ്റൊരു അശാന്തിയാണ് ആത്മീയഅശാന്തി .അതിനുള്ള നിവൃത്തി ആണ് ദൈവവും മതവും ആചാരങ്ങളും ഒക്കെ തന്നെ.സാധാരണ മനുഷ്യര്‍ എല്ലാ ആസ്വാസ്ത്യങ്ങള്‍ക്കും എത്രയും എളുപ്പത്തില്‍ കഴിയുമോ അത്രയും എളുപ്പത്തില്‍ പരിഹാരം കാണാന്‍ ആഗ്രഹിക്കുന്നു ശ്രമിക്കുന്നു .ആത്മീയ അശാന്തിയുടെ കാര്യത്തിലും അതെ. അത്തരം എളുപ്പവഴിയാണ് ആള്‍ദൈവങ്ങള്‍ .

അമേരിക്കന്‍ മനശാസ്ത്രജ്ഞനായ എബ്രഹാം മാസ്ലോ മനുഷ്യമനസ്സിന്റെ ആവശ്യങ്ങളെയും സംതൃപ്തി ഘട്ടങ്ങളെയും ഒരു ശ്രേണീ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട് . Need Hirarchy theory എന്ന വളരെ പ്രസിദ്ധമായ മനശാസ്ത്രപരികല്പനയില്‍ മനുഷ്യന്റെ സംതൃപ്തിക്ക് ആധാരമായ ആവശ്യങ്ങളെ അഞ്ച് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു .ആദ്യത്തെ രണ്ട ഘട്ടങ്ങള്‍ ശാരീരികമായും അടുത്ത രണ്ട് ഘട്ടങ്ങള്‍ മാനസികമായും ബന്ധപ്പെട്ടതാണ് അവസാനത്തെ അവസ്ഥ ഈ ആദ്യഘട്ടങ്ങളുടെ പൂര്‍ണ്ണതയില്‍ പരിപൂര്‍ണ്ണത ാഅഗ്രഹിക്കുന്ന മനുഷ്യന്റെ ത്വരയാണ് കാണിക്കുന്നത് .ഒന്നാമത്തെ ഘട്ടം മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളായ ഭക്ഷണം , വായു , ജലം , ലൈംഗികത എന്നിവയാണ് , ഈ ഘട്ടത്തിന്റെ പൂര്‍ണ്ണതയിലോ ഇത് പൂര്‍ത്തീകരിക്കാനുള്ള ത്വരയിലോ ആണ് അടുത്ത ഘട്ടമായ സുരക്ഷാ ആവശ്യങ്ങളിലേക്ക് മനുഷ്യന്‍ ശ്രദ്ധ വെക്കുന്നത് വീട്, അഭയം അങ്ങനെ അതിജീവനത്തിനായുള്ള ശാരീരികാ സുരക്ഷാ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ട് കഴിയുമ്പോള്‍ സ്വാഭാവികമായും മാനസികമായ ആവശ്യങ്ങള്‍ കടന്ന് വരുന്നു‍ പ്രണയം ,സ്നേഹം , വാത്സല്യം ‍ എന്നിങ്ങനെ അടിസ്ഥാന മാനസികാവശ്യങ്ങള്‍ക്ക് ശേഷം സാമൂഹ്യ അംഗീകാരം, പരിഗണന എന്നീ കാര്യങ്ങളിലാവും മനുഷ്യന്റെ സംതൃപ്തി . ഈ നാല് ഘട്ടങ്ങള്‍ ഭൂരിഭാഗം സാധാരണ മനുഷ്യര്‍ക്കും കൈവരിക്കാന്‍ കഴിയാറില്ല - അതിന് ശേഷം ആത്മസാക്ഷാല്‍ക്കാരം എന്ന അവസാന ഘട്ടം കടന്ന് വരുന്നു .ഇത് ശാരീരികവും മാനസികവുമായ ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ആത്മീയമായ ഒരു ഉണര്‍വ്വിലേക്കുള്ള പ്രയാണമാണ്.


ആത്യന്തികമായ ഒരു സാക്ഷാല്‍ക്കാരം .ഈയൊരു ഘട്ടത്തിലാണ് ആള്‍ ദൈവങ്ങളും മയക്കു മരുന്നുകളും അത് പോലെയുള്ള ലഹരികളും കടന്ന് വരുന്നത് .പാശ്ചാത്യരാ‍യ സമ്പന്നര്‍ എല്ലാമുപേക്ഷിച്ച് ഹരേകൃഷ്ണ പ്രസ്ഥാനത്തിലും അമൃതാനന്ദ മയി മഠങ്ങളിലഭയം പ്രാപിക്കുന്നതും സായിബാബാ ഭക്തന്മാരുമെല്ലാമാകുന്നത് ഈ ആത്മസാക്ഷാത്കാര ഘട്ടത്തിലാണ്
വിശ്വാസങ്ങളിലെ യുക്തിയെയും യുക്തിരാഹിത്യത്തെക്കുറിച്ചും പറയുമ്പോഴെല്ലാം ഓര്‍മ്മ വരുന്നൊരു കഥയുണ്ട് , കഥയല്ല കഥയെക്കാള്‍ അവിശ്വസനീയമായ ഒരു യാഥാര്‍ത്ഥ്യം പലപ്പോഴും യാഥാര്‍ത്ഥ്യമങ്ങനെ തന്നെയാവും - അവിശ്വസനീയം . മാസ്സ് ഹിസ്റ്റീരിയയുടെ പ്രത്യക്ഷ പരോക്ഷ ഉദാഹരണങ്ങളെല്ലാം പാമ്പിനെയും പഴുതാരയെയും ആരാധിക്കുന്ന ഇന്‍ഡ്യന്‍ മാനസിക വൈകല്യങ്ങളിലാവുകയാണ് പതിവ് - ആള്‍ ദൈവങ്ങള്‍ , നഗ്ന സന്ന്യാസിമാര്‍ , അഘോരികള്‍ , പാല് കുടിക്കുന്ന ഗണപതി അങ്ങനെ പോകുന്നു നിഗൂഡമായ അസംബന്ധ വിശ്വാസങ്ങളുടെ വന്യമായ ഇന്‍ഡ്യന്‍ ഭാവങ്ങള്‍ .

പീപ്പിള്‍സ് ടെമ്പിള്‍ 
more than 900 Americans died at the Peoples Temple .


സംഘടിത രൂപങ്ങളുടെ ഏകതാനമായ മനസ്സാണ് കൂട്ട ഉന്മാദങ്ങളുടെ കാരണം , ഇന്‍ഡ്യ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഞെരിപൊരി കൊള്ളുന്ന മനസ്സുമായി ആര്‍പ്പ് വിളിക്കുന്ന ലക്ഷക്കണക്കിനാളുകളും മൈക്കല്‍ ജാക്സന്റെ ഡെയ്ഞ്ചറസ് കാണുമ്പോള്‍ ഉന്മാദത്താല്‍ ബോധരഹിതരായി പോകുന്ന ആയിരക്കണക്കിനാളുകളുമെല്ലാം ഈ മാസ്സ് ഹിസ്റ്റീരിയയുടെ ലളിതമായ ഉല്പന്നങ്ങള്‍ തന്നെയാണ് .

ലോകത്തെ ഞെട്ടിച്ച ഒരു ദുരന്തം , പ്രകൃതി ദുരന്തമോ യുദ്ധമോ ഉണ്ടാകാതെ ഒരേ സമയം , ഒരേ സ്ഥലത്ത് വെച്ച് ഏറ്റവുമധികമാളുകള്‍ ദുരൂഹമായ രീതിയില്‍ മരണപ്പെട്ട സംഭവമാണ് പീപ്പിള്‍സ് ടെമ്പിള്‍ .സ്ത്രീകളും കുട്ടികളുമടക്കം 918 ആളുകള്‍ ഒരേ സമയം ആത്മഹത്യ ചെയ്തു .ഒരാളുടെ ആത്മഹത്യ പോലും നിരവധി ആത്മസംഘര്‍ഷങ്ങളുടെ , ഒരു പാട് പ്രതിസന്ധികളുടെ അവസാന തീരുമാനമാണെങ്കില്‍ യാതൊരു വിധ പ്രകടപ്രശ്നങ്ങളുമില്ലാതെ തന്നെ ഇത്രയധികം ആളുകള്‍ ആത്മഹത്യ ചെയ്തെങ്കില്‍ അവരുടെ മനോനിലയുടെ സംഘടിതരൂപം എന്തായിരുന്നിരിക്കും ?

1955 ല്‍ ജെയിംസ് വാറന്‍ ജോണ്‍സ് അഥവാ ജിം ജോണ്‍സ് എന്ന അമേരിക്കക്കാരനാണ് പീപ്പിള്‍സ് ടെമ്പിള്‍ സ്ഥാപിച്ചത് , ബട്ട്ലര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇന്‍ഡ്യാനാ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്ത വിദ്യാസമ്പന്നന്‍, സുമുഖന്‍ , കരിസ്മാറ്റിക് കഴിവുകളുള്ളവന്‍ , മനുഷ്യസ്നേഹി , സമത്വവാദി .

ഇടത് പക്ഷ ചിന്താഗതികളുടെ സ്വാധീനത്തില്‍ ഒരു തികഞ്ഞ കമ്യൂണിസ്റ്റായാണ് ജിം ജോണ്‍സ് രംഗത്തെത്തിയത് , സാമുദായിക ഉദ്ഗ്രഥനം , മാനവികത ഇതൊക്കെയായിരുന്നു ആദര്‍ശങ്ങള്‍ , പക്ഷെ വളരെ പെട്ടെന്ന് തന്നെ കമ്യൂണിസത്തില്‍ നിന്ന് ആത്മീയതയിലേക്ക് നിഗൂഡമായി കളം മാറ്റി .വിചിത്രമായ വിശ്വാസങ്ങളും രീതികളുമായി പുതിയൊരു കള്‍ട്ട് രൂപീകരിക്കുകയായിരുന്നു ജിം ജോണ്‍സിന്റെ ലക്ഷ്യം , ,അല്ലെങ്കില്‍ തന്റെ ലക്ഷ്യത്തിലേക്ക് വേണ്ടി അങ്ങനെയൊക്കെ ആവുകയായിരുന്നു എന്നും ഊഹിക്കാം, പ്രാരംഭത്തില്‍ ക്രിസ്തീയ സഭകളുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും വിചിത്രമായ ആശയഗതികള്‍ കൊണ്ട് പാരമ്പര്യവിശ്വാസികള്‍ ജിം ജോണ്‍സിനെയും കൂട്ടരെയും ബഹിഷ്കരിക്കുകയും പിന്നീട് സ്വാഭാവികമായി സംഭവിക്കാവുന്ന ഭീഷണികള്‍ നേരിടേണ്ടി വരികയും ചെയ്തു , അത്തരമൊരു സാഹചര്യം പെട്ടെന്ന് തന്നെ സ്വതന്ത്രമായൊരു കള്‍ട്ട് രൂപവല്‍ക്കരിക്കുന്നതിലേക്ക് നയിച്ചു , മാത്രമല്ല ജിം ജോണ്‍സിന്റെ വംശ - വര്‍ഗ്ഗ സമത്വമെന്ന വിപ്ലവകരമായ ആദര്‍ശം അന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ നില നില്‍ക്കുന്നതുമായിരുന്നില്ല ,അന്ന് കറുപ്പിന്റെയും വെളുപ്പിന്റെയും സാമൂഹികാന്തരം ഇന്നത്തെക്കാള്‍ എത്രയോ മടങ്ങ് വലുതായിരുന്നു . പരമ്പരാഗത പൊതു സമൂഹത്തില്‍ നിന്ന് വന്ന ബഹിഷ്കരണവും ഭീഷണിയും ജിം ജോണ്‍സിനെ ഒരു “വാഗ്ദത്ത ഭൂമി “‘ യിലേക്കുള്ള തിരച്ചില്‍ തീര്‍ത്ഥാടനത്തിലേക്കാണ് നയിച്ചത് , ഗയാനയില്‍ ഇത്തരമൊരു സ്ഥലം കണ്ടെത്തുകയും അവിടെ ജോണ്‍സ്ടൌണ്‍ എന്ന പേരില്‍ വിപുലമായ വാസസ്ഥലം ഒരുക്കുകയും ചെയ്തു .


വീടില്ലാത്തവരെ , തൊഴിലില്ലാത്തവരെ , ദരിദ്രരെ , സാമ്രാജ്യത്ത്വം കൊണ്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഏകോപിപ്പിച്ച് വിചിത്രവും നവീനവുമായ ഒരു ജീവിതക്രമം, ഒറ്റപ്പെട്ട ഒരു ഭൂപ്രദേശത്ത് അവരുടേതായ ഒരു ലോകം , ഒരു കൃത്രീമ ലോകം അതായിരുന്നു ജോണ്‍സ് ടൌണിലെ പീപ്പിള്‍സ് ടെമ്പിള്‍ .കൃഷിയും അനുബന്ധ തൊഴിലുകളുമായിരുന്നു അന്തേവാസികളുടെ ജീവിതമാര്‍ഗ്ഗം .ജിം ജോണ്‍സിന്റെ പ്രഭാഷണ മികവും കരിസ്മാറ്റിക് പവറും വളരെ പെട്ടെന്ന് തന്നെ അന്തേവാസികളില്‍ അന്ധമായ വിശ്വാസം രൂപപ്പെടുത്തുന്നതില്‍ സഹായിച്ചു . നിലവിലുള്ള എല്ലാ ദൈവശാസ്ത്രങ്ങളെയും നിരാകരിച്ച് കൊണ്ടായിരുന്നു ജിം ജോണ്‍സ് തന്റെ മതം രൂപവല്‍ക്കരിച്ചത് ഈ ലോകത്തിലെ ജീവിതം താല്‍ക്കാലികം മാത്രമാണെന്നും അന്ത്യദിവസത്തില്‍ മറ്റൊരു ലോകത്ത് നിന്ന് രക്ഷാപേടകങ്ങള്‍ വന്ന് പീപ്പിള്‍സ് ടെമ്പിള്‍ അനുയായികളെ മാത്രം രക്ഷപ്പെടുത്തുമെന്നും ജിം ജോണ്‍സും അനുയായികളും വിശ്വസിച്ചു , പ്രചരിപ്പിച്ചു .പക്ഷെ ജിം ജോണ്‍സ് ഒരിക്കലും ദൈവമായില്ല ദൈവത്തിന്റെ പ്രതിനിധി മാത്രമായി , അല്ലെങ്കില്‍ പ്രവാചകനായി മാത്രം നില കൊണ്ടു , ഇഹലോകത്തിലെ കഷ്ടപ്പാടുകളില്‍ നിന്നുള്ള മോചനത്തിനായി ഭൂമിയിലെ അന്ത്യദിനത്തിനായി മാത്രം അവര്‍ പ്രതീക്ഷയോടെ കാത്തിരുന്നു .

ഒറ്റപ്പെട്ട് കഴിഞ്ഞിരുന്നെങ്കിലും വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും കൊണ്ട് പൊതുസമൂഹത്തില്‍ പീപ്പിള്‍സ് ടെമ്പിള്‍ ചര്‍ച്ചാ വിഷയമായി കഴിഞ്ഞിരുന്നു , പള്ളികളുടെ സ്വാധീനം കൊണ്ട് ഗവണ്മെന്റ് ജിം ജോണ്‍സിന്റെയും അനുയായികളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തുടങ്ങിയിരുന്നു , 1970 കളോടെ പീപ്പിള്‍സ് ടെമ്പിള്‍ കൂടുതല്‍ ശക്തമായി , അനുയായികള്‍ മറ്റൊരു ലോകത്തേക്കുള്ള പ്രതീക്ഷയോടെ ഇടക്കാലവാസം മാത്രമായി കണക്കാക്കി അന്ത്യദിനത്തിനും അന്യഗ്രഹത്തിലെ രക്ഷാപേടകത്തിനുമായി പ്രതീക്ഷയോടെ കാത്തിരിക്കാന്‍ തുടങ്ങി , ഗവണ്മെന്റ് നിയന്ത്രണം കൂടുതല്‍ ശക്തമാക്കുകയുണ്ടായി , ഈയവസരത്തില്‍ എത്രയും പെട്ടെന്ന് തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് അനുയായികളെ ജിം ജോണ്‍സ് പ്രബോധിപ്പിച്ചു .

അങ്ങനെ സ്വാഭാവികമായ അന്ത്യദിനത്തിന് കാത്ത് നില്‍ക്കാതെ 1978 നവംബര്‍ 18 ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന പീപ്പിള്‍സ് ടെമ്പിള്‍ അന്തേവാസികളായ 918 ഓളം പേര്‍ ഒരു കൂട്ട ആത്മഹത്യയിലൂടെ മോക്ഷമാര്‍ഗ്ഗം തേടി .

ഇത് ലോകത്തിലിന്നേ വരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ കൂട്ട ആത്മഹത്യയാണിത് .കൂട്ട ആത്മഹത്യകളുടെ മനശാസ്ത്രമെന്താണ് , ഓരോ ആത്മഹത്യയും ഓരോ വ്യക്തികളുടെ വൈകാരിക ബാധ്യതകളുടെ അസന്തുലിതാവസ്ഥയോ നിമിഷ നേരത്തെ ചാപല്യമോ ഒക്കെയാവാം , പക്ഷെ 900 ല്‍ അധികം പേര്‍ അജ്ഞാതമായ ഒരു വിശ്വാസത്തിന് വേണ്ടി ജീവിതം വെടിഞ്ഞു എന്നത് അസംബന്ധമായൊരു നിഗൂഡതയായി അവശേഷിക്കുന്നു . വിശ്വാസം ജീവനെക്കാളും ജീവിതത്തെക്കാളും വലുതാണ് .

ഉപകഥകള്‍ :

ഇതാണ് ജിം ജോണ്‍സിന്റെ പീപ്പിള്‍സ് ടെമ്പിളിനെക്കുറിച്ച് പ്രചരിച്ചിരിക്കുന്ന കഥ .പക്ഷെ എല്ലാ കഥകള്‍ക്കും ഒരു പിന്നാമ്പുറ കഥയുണ്ടാവുമല്ലോ അതിലൊന്നിങ്ങനെ -

1.ജിം ജോണ്‍സ് ഒരു ഇടത് പക്ഷ അനുയായിയും നിരീശ്വരവിശ്വാസിയുമായിരുന്നു , അദ്ദേഹം പരമ്പരാഗത വിശ്വാസങ്ങളെ വെല്ലുവിളിച്ച് കൊണ്ട് വര്‍ഗ്ഗ - വംശ സമത്വത്തിലും മാനവികതയിലും വിശ്വസിച്ച് കൊണ്ട് പുതിയൊരു ലോകം കെട്ടിപ്പെടുക്കാന്‍ യത്നിച്ചു , കറുത്തവനും വെളുത്തവനുമില്ലാത്ത സമത്വസുന്ദരമായ ഒരു ലോകം ,അത്തരമൊരു സാമൂഹികാവസ്ഥയിലേക്കക്ക് കൂടുതല്‍ പേര്‍ സ്വാധീനിക്കപ്പെടുന്നതില്‍ പള്ളിക്കും അധികാരികള്‍ക്കുമുള്ള ആശങ്കകള്‍, സമത്വവാദത്തിലധിഷ്ടിതമായ ഒരു ലോകത്തെ ഭയന്ന് കൊണ്ട് ഗവണ്മെന്റ് നടത്തിയ കൂട്ടക്കൊലയാണ് പീപ്പിള്‍സ് ടെമ്പിള്‍ സംഭവം . മാധ്യമങ്ങളും അധികാര സ്ഥാപനങ്ങളും കൂടി കെട്ടിച്ചമച്ച കഥയാണ് വിചിത്രമായ വിശ്വാസത്തിന്റെ യുക്തിയെല്ലാം
2. കൂട്ടമായി ജീവിക്കുന്ന ഒരു പറ്റം ആളുകള്‍ക്കിടയില്‍ ചില പ്രത്യേക സംഭവങ്ങള്‍ ഉളവാക്കുന്ന പരിണിതഫലങ്ങളുടെ മനശാസ്ത്ര വിശകലനത്തിന് വേണ്ടി സി ഐ ഐ പ്രത്യേകം തയ്യാറാക്കിയെടുത്ത ഒരു കൃത്രിമ മനുഷ്യലാബാണ് പീപ്പിള്‍സ് ടെമ്പിള്‍ എന്ന വാദവും നില നില്‍ക്കുന്നുണ്ട് , കുറെ വര്‍ഷങ്ങള്‍ക്കപ്പുറം വാര്‍ദ്ധക്യത്തിലെ ആത്മീയ ചിന്തകളാല്‍ സൃഷ്ടിക്കപ്പെടുന്ന പാപ ബോധം ഫാക്ടര്‍ ഏതെങ്കിലും സി ഐ ഐ ഏജന്റിനെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കുന്നത് വരെ അതും ഒരു ഊഹം തന്നെയാണ് .


ഉപദംശം .

ആര്‍ക്കറിയാം ജയിംസ് ജോണ്‍സും അനുയായികളും മരണശേഷം മോക്ഷപ്രാപ്തി കിട്ടി ഏതെങ്കിലും അന്യഗ്രഹത്തില്‍ സുഖിച്ച് കഴിയുന്നുണ്ടോ എന്ന് ? പരലോകത്തില്‍ വിശ്വസിക്കുന്നുന്ന ഭൂരിപക്ഷം ഈ ലോകത്തുള്ളപ്പോള്‍ പീപ്പിള്‍സ് ടെമ്പിളിലെ ആളുകള്‍ ഒരല്പം മുമ്പ് സ്വര്‍ഗ്ഗത്തിലെത്തി എന്ന് കരുതിയാല്‍ മതിയാവും


picture courtesy - Google

Saturday 5 February 2011

ജീവിതാസക്തി Lust for Life


.

ഒരു ഡച്ച് ചിത്രകാരനെക്കുറിച്ച് അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ Irving Stone എഴുതിയ നോവലാണ് Lust for life , ജീവിച്ചിരിക്കുമ്പോള്‍ ദരിദ്രനും ഒരു നേരത്തെ അന്നത്തിന് വകയില്ലാതെയും ഉന്മാദിയായലഞ്ഞ ആ ചിത്രകാരനെക്കുറിച്ചുള്ള ഈ നോവല്‍ ലോക പ്രശസ്തമായി , ബെസ്റ്റ് സെല്ലറായി . Lust for life എന്ന പേരിന്റെ അവകാശത്തിനായി അടിവസ്ത്ര കമ്പനികളും മദ്യവ്യവസായികളും ലക്ഷക്കണക്കിന് ഡോളര്‍ മുടക്കാന്‍ തയ്യാറായി വന്നു. പ്രണയിനിക്ക് സ്വന്തം ചെവിമുറിച്ച് നല്‍കിയ ഉന്മാദിയായ ആ ചിത്രകാരന്റെ പേര് വിന്‍സന്റ് വാന്‍ ഘോഗ് എന്നായിരുന്നു .ക്ലേശം നിറഞ്ഞ ബാല്യ കൌമാരങ്ങള്‍ക്കൊടുവില്‍ ചിത്രകാരനെന്ന് പേരെടുത്ത് തുടങ്ങുമ്പോഴായിരുന്നു വാന്‍ ഘോഗ് ഉന്മാദിയായി മാറിയത് . മാനസിക വിഭ്രാന്തികളെ തരണം ചെയ്ത് വരുന്ന ഘട്ടത്തില്‍ , ഇനിയും വരക്കാന്‍ ഒരു പാട് മനോഹരങ്ങളായ ചിത്രങ്ങള്‍ ബാക്കി വെച്ച് കൊണ്ട് ഒരു ദിവസം സ്വയം അവസാനിപ്പിച്ച് കൊണ്ട് അവ്യക്തമായ ഒരു ചിത്രമായി വിന്‍സന്റ് അകന്ന് പോയി ; ചോദ്യങ്ങള്‍ ബാക്കി വെച്ച് കൊണ്ട്

ജീവിതത്തെ ഒരു പാട് പ്രണയിച്ചിരുന്ന വാന്‍ ഘോഗ് എന്തിനാണ് ആത്മഹത്യ ചെയ്തത് ?
എന്താണ് ഒരു മനുഷ്യന് ജീവിതത്തോടുള്ള ആസക്തി ?അല്ലെങ്കില്‍ അനാസക്തി ?

ഡാനി ബോയിലിന്റെ 127 Hours എന്ന ചലചിത്രം ആരോണ്‍ റാള്‍സ്റ്റണ്‍ എന്ന പര്‍വ്വതാരോഹകന് യഥാര്‍ത്ഥജീവിതത്തില്‍ നേരിട്ട ഒരു ദുരന്താനുഭവത്തിന്റെ ചിത്രീകരണമാണ് , മുന്‍ ചിത്രങ്ങളിലേത് പോലെ തന്നെ തന്മയത്തത്തോടെ ഈ ചിത്രവും ഡാനി ബോയില്‍ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട് , ചിത്രത്തിന്റെ സാങ്കേതികതയെക്കാള്‍ അതില്‍ നിന്ന് കണ്ടെടുക്കാവുന്ന ഒരു സന്ദേശം , ഒരു പ്രചോദനം , ഏത് പ്രതിസന്ധിയിലും ജീവിതത്തെ പ്രണയിക്കുന്ന ഒരഭിനിവേശം അതാണീ സിനിമയിലെന്നെ ആകര്‍ഷിച്ചത് . ,പര്‍വ്വതാരോഹണത്തിനിടെ വിജനമായ ഒരു മലയിടുക്കില്‍ ഒരു പാറയുടെ അടിയില്‍ ഒരു കൈ കുടുങ്ങി അവിടെ നിശ്ചലമാകേണ്ടി വരുന്ന 127 മണിക്കൂറുകള്‍ , ഭക്ഷണമില്ലാതെ , മതിയായ വെള്ളമില്ലാതെ , രക്തമുറയുന്ന ശീതത്തില്‍ ചതഞ്ഞരഞ്ഞ കൈ പുറത്തെടുക്കാനാവാതെ ജീവിതത്തിനും മരണത്തിനുമിടക്ക് പെട്ട് പോകുന്ന ഒരു മനുഷ്യജീവന്‍ , വീണ്ടെടുക്കാനാവാത്ത വലത് കൈ മുറിച്ച് മാറ്റാനുള്ള ശ്രമം പല വട്ടം പരാജയപ്പെടുന്നുണ്ടെങ്കിലും 127 ആം മണിക്കൂറില്‍ അത് സംഭവിക്കുന്നു , പാറക്കുള്ളില്‍ പെട്ട് പോയ കൈ മുറിച്ചെടുത്ത് ആരോണ്‍ റാള്‍സ്റ്റണ്‍ രക്ഷപ്പെടുന്നു . മരിക്കുമെന്ന് തോന്നിപ്പിക്കുന്ന ഓരോ നിമിഷത്തിലും ജീ‍വിതത്തോട് വര്‍ദ്ധിക്കുന്ന ആസക്തി -ആ പ്രമേയമാണ് Lust for life നെ കുറിച്ച് വീണ്ടും ഓര്‍ക്കാന്‍ പ്രേരിപ്പിച്ചത് .

എന്താണ് ജീവിക്കാനുള്ള പ്രേരകശക്തി ? എന്തായിരിക്കും ഓരോ പ്രതിസന്ധിയിലും നമ്മെ മുന്നോട്ട് കൊണ്ട് പോകുന്ന ആ മഹാ പ്രലോഭനം ? സൌഭാഗ്യങ്ങളുടെ നടുവില്‍ നിന്ന് ഒരു വാക്കും പറയാതെ ഒരു സൌന്ദര്യ പിണക്കത്തിന്റെ അനന്തര ഫലമായി ജീ‍വിതത്തില്‍ നിന്ന് വിലപിച്ച് കൊണ്ട് പോകുന്നവര്‍ക്കും ഒരു ജീവിതകാലം മുഴുവന്‍ ദുരിതങ്ങളുമായി ജീവിച്ച് ജീവിതത്തെ നോക്കി പുഞ്ചിരിക്കുന്നവര്‍ക്കും ജീവിതത്തിലൊരു പ്രേരകശക്തിയുണ്ടാവും അത് നഷ്ടപ്പെടുമ്പോള്‍ ജീവിതത്തോടുള്ള ആസക്തിയും നഷ്ടപ്പെടും .

“ പ്രവർത്തിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക,
സ്നേഹിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക,
ആശിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക “ ഇതൊക്കെയാണ് ജീവിതത്തിന്റെ അര്‍ത്ഥങ്ങളെന്ന് പറഞ്ഞ് വെച്ചിട്ട് ഇടപ്പള്ളി ഒരു മുഴം കയറിലൊടുങ്ങി , ആത്മഹത്യ ചെയ്യുന്നവരില്‍ പലരും ഒറ്റപ്പെട്ട് പോകുന്നുവെന്നോ സ്നേഹിക്കാനാരുമില്ല എന്ന മിഥ്യാധാരണയുടെ പുറത്താണ് അങ്ങനെ ചെയ്യാറുള്ളത് . ഒരു പ്രതീക്ഷയും ജീവിതത്തില്‍ അവശേഷിക്കുന്നില്ലെന്ന ചിന്ത , ഇനി ഈ ജീവിതം നിരര്‍ത്ഥകമാണെന്ന നിരാശ അവിടേക്ക് ഒരു നനുത്ത പുഞ്ചിരി പോലും വല്ലാത്ത മാറ്റമുണ്ടാക്കും . ടി പദ്മനാഭന്റെ പ്രശസ്തമായ “പ്രകാശം പരത്തുന്ന പെണ്‍കുട്ടി “ യില്‍ ഒറ്റപ്പെട്ട് പോകുന്ന ,ഒരാളുടെ നിരാശാഭരിതമായ ഒരു ജീവിതത്തെ തിരിച്ചെടുക്കാന്‍ അജ്ഞാതയായ ഒരു പെണ്‍കുട്ടിയുടെ ഒരു സാനിധ്യം കൊണ്ട് കഴിയുന്നുണ്ട് ,അത് പോലെ തന്നെ ചിലപ്പോഴൊക്കെ നല്ല ഒരു വാക്ക് , ഒരു നോട്ടം ഒരു പുഞ്ചിരി പോലും ജീവിതത്തിന്റെ അജ്ഞാതമായ വിഷാദങ്ങളെ ഉരുക്കിതീര്‍ക്കാറുണ്ടെന്നത് സത്യമാണ് , അടുത്ത് വേണ്ട അകലെയെവിടെയെങ്കിലും തനിക്കായൊരാള്‍ ഉണ്ടെന്ന സാക്ഷ്യം പോലും ജീവിതത്തെ പ്രതീക്ഷാ നിര്‍ഭരമാക്കും .

കാസ്റ്റ് എവേ എന്ന ചിത്രത്തില്‍ ടോം ഹാങ്ക്സ് തകര്‍ത്തഭിനയിച്ച ഒരു കഥാപാത്രമുണ്ട് ഒരു വിമാനാപകടത്തില്‍ പെട്ട് വിജനമായ ദ്വീപില്‍ എത്തിപ്പെടുന്ന ഒരു ഫെഡക്സ് ജീവനക്കാരന്‍ , ഇനി ഒരിക്കലും പുറം ലോകം കാണാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യത്തിന് മുന്നിലും അയാള്‍ ജീവിതത്തെ പ്രതീക്ഷയോടെ നോക്കുന്നു, തനിക്ക് വേണ്ടി കാത്തിരിക്കുന്ന കാമുകി , വീട് , തന്റെ ലോകം എല്ലാം അയാളെ പ്രലോഭിപ്പിക്കുന്നു , ഉന്മാദിയായിപ്പോയേക്കാവുന്ന ഓരോ നിമിഷത്തിലും പ്രത്യാശയോടെ അയാള്‍ ജീവിതത്തെ സ്നേഹിക്കുന്നു , ജീവിക്കാന്‍ വേണ്ടി മാത്രം അയാള്‍ ‍ സ്വയം പര്യാപ്തനാകുന്നു ,വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു ചരക്ക് കപ്പലിന്റെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തുന്ന അയാളെ സ്വീകരിക്കുന്നത് പഴയ ജീവിതമല്ല ,അയാള്‍ മരിച്ചുവെന്ന് വിശ്വസിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും അതേ ധാരണയില്‍ മറ്റൊരു ജീവിതത്തിലേക്ക് പോകുന്ന കാമുകി , നീണ്ട വര്‍ഷങ്ങളില്‍ ഓരോ നിമിഷവും അനുഭവിച്ച സഹനങ്ങള്‍ , ദുരിതങ്ങള്‍ , കാത്തിരിപ്പ് എല്ലാം ഒരൊറ്റ നിമിഷത്തില്‍ ഇല്ലാതെയായി വഴി തിരിഞ്ഞ് പോകുന്ന ഒരു പാതവക്കില്‍ എന്ത് ചെയ്യണമെന്നറിയാതെ ‍ അലക്ഷ്യമായി നില്‍ക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത് . സുകൃതമെന്ന ചലചിത്രത്തിലും അര്‍ബുദത്തില്‍ നിന്ന് രക്ഷപ്പെട്ട് വരുന്ന നായകന്‍ ഏത് ജീവിതത്തിന് വേണ്ടിയാണോ മരണം തരണം ചെയ്ത് വരുന്നത് അത് നഷ്ടപ്പെട്ടത് തിരിച്ചറിയുമ്പോള്‍ മരണത്തെ ജയിച്ച് ജേതാവായവന്‍ വീണ്ടും മരണത്തിലേക്ക് തന്നെ തിരിച്ച് പോകുന്നു .

ജീവിതത്തിന്റെ ഉന്മാദം നിറഞ്ഞ സൌന്ദര്യത്തെക്കുറിച്ച് ഒരു പ്രവാചകനെ പോലെ എഴുതിയിട്ടുണ്ടാവുക പൌലോ കൊയ്ലോ ആണ് , veronika decides to die ല്‍ വെറോണിക്കയെന്ന ചെറുപ്പക്കാരിയെ ജീവിതത്തെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നുണ്ട് , നിസ്സംഗമായ ജീവിതം വെറോണിക്കയില്‍ ഒരു പ്രത്യാശയും സൃഷ്ടിക്കുന്നില്ല അതവളെ മരിക്കാന്‍ പ്രേരിപ്പിക്കുന്നു,പരാജയപ്പെട്ട ഒരാത്മഹത്യാ ശ്രമത്തിന്റെ ഫലമായി അവള്‍ ഒരു മനോരോഗാശുപത്രിയില്‍ എത്തിപ്പെടുന്നുണ്ട് അവിടെ വെച്ച് അവളുടെ ചികിത്സകന്‍ അവളെ അറിയിക്കുന്നു - ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് വെറോണിക്കയുടെ ഹൃദയം തകരാറിലാണ് ഇനി വളരെ കുറച്ച് നാളുകള്‍ മാത്രമെ അവള്‍ ജീവിക്കൂ എന്ന് ആ അറിവ് അവളെ ജീവിതത്തെ സ്നേഹിക്കാനും ഓരോ നിമിഷവും ഉത്സവമാക്കാനും പ്രേരിപ്പിക്കുന്നു , അവസാനം അവള്‍ ജീവിതത്തെ ഇനിയൊരിക്കലും വിട്ട് കൊടുക്കില്ലെന്ന വണ്ണം സ്നേഹിച്ച് തുടങ്ങുമ്പോള്‍ ചികിത്സകന്‍ പറയുന്നു , അവളുടെ ഹൃദയത്തിന് ഒരു കുഴപ്പവുമില്ല അങ്ങനെ പറഞ്ഞത് ചികിത്സയുടെ ഭാഗം മാത്രമായിരുന്നു എന്ന് .എന്തും കൈവിട്ട് പോകുമെന്നറിയുമ്പോള്‍ കൂടുതല്‍ പ്രണയിച്ച് പോകുമെന്ന സ്വാഭാവിക തത്വം .


ജീവിതത്തിന്റെ ഓരോ കാലഘട്ടവും സുഖ ദുഖ സമ്മിശ്രമായിരിക്കും , കൌമാരകാലത്തെ പ്രണയനഷ്ടങ്ങള്‍ ,ചെറിയ സൌന്ദര്യപിണക്കങ്ങള്‍ , പരീക്ഷാ പരാജയങ്ങള്‍ കാലം ചെല്ലുമ്പോള്‍ ചിലപ്പോള്‍ ഇത്തരം അനുഭവങ്ങള്‍ ഭൂതകാലത്തിന്റെ രസങ്ങളായി ‍ നേര്‍ത്ത ഒരു പുഞ്ചിരിയോടെ ഓര്‍ക്കാനാകുന്ന പലതിനും ഒരു നിമിഷത്തിന്റെ ആവേശത്തില്‍ നഷ്ടപ്പെടുന്ന ജീവിതങ്ങളെത്രയാകും . കൌമാര പ്രണയത്തിന്റെ ചപലതകളെക്കുറിച്ചാണ് പറഞ്ഞത് അതിലപ്പുറം പ്രണയത്തിന്റെ വന്യമായ ഒരു പാട് ഭാവങ്ങളുണ്ട് , നഷ്ടപ്പെട്ട് പോയാല്‍ മറ്റൊന്ന് പകരം വെക്കാതെ ഒരു ജീവിതം മുഴുവന്‍ ജീവിച്ച് തീര്‍ക്കുന്നവര്‍ , ജീവിതത്തില്‍ ഏറ്റവും പ്രലോഭിപ്പിക്കുന്ന ലൈംഗികത സ്വയം നിഷേധിച്ചവര്‍ - അങ്ങനെ ജീവിക്കുന്നവരില്‍ കാമുകരും കാമുകിമാരുമുണ്ട് ,മരണം കൊണ്ട് നഷ്ടപ്പെടുന്നതിനെ ജീവിതം തനിയെ ജീവിച്ച് പകരം വീട്ടുന്നവര്‍ - അങ്ങനെ പലരുമുണ്ട് കാമുകനൊത്ത് കഴിയാന്‍ സ്വന്തം കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും വിഷം കൊടുത്ത് കൊന്നവള്‍ ,കാമുകിയുമായി ജീവിക്കാന്‍ ഭാര്യയെ ചവിട്ടിക്കൊല്ലുന്നവര്‍ അങ്ങനെ ജീവിതത്തിന്റെ വൈവിധ്യങ്ങള്‍ ഭയപ്പെടുത്തുന്നതും അജ്ഞാതവുമാണ്.
വൈകാരികമായ ഒരു ഋണബാധ്യതയാണ് പലരിലും ജീവിതത്തെ സ്വയം നിഷേധിക്കാന്‍ പ്രേരിപ്പിക്കുന്നത് , വൈകാരികതയുടെ ഏറ്റക്കുറച്ചിലാണ് ഓരോ വൈവിധ്യത്തിന്റെയും പ്രേരണയും . മനസ്സിലാവാത്ത പലതുമുണ്ട് ഈ ലോകത്ത് - അതിനെയാവും മനുഷ്യ മനസ്സ് എന്ന് പറയുന്നത് .

ജീവിതത്തോടുള്ള കാഴ്ചപ്പാടുകളാണ് ഓരോ ജീവിതത്തെയും വ്യത്യസ്ഥമാക്കുന്നത് . പഠനകാലത്ത് നിര്‍ബന്ധമായി വായിക്കേണ്ടീ വരുന്ന ഓരോ പ്രചോദനഗ്രന്ഥങ്ങളിലും കാഴ്ചപ്പാടുകളെക്കുറിച്ചാണ് പറയുന്നത് .ബന്യാമിന്റെ “ആട് ജീവിത”ത്തില്‍ നജീബിന് നേരിടേണ്ടി വരുന്ന ദുരന്തത്തില്‍ അയാള്‍ തകര്‍ന്ന് പോകുന്നുണ്ടെങ്കിലും ജീവിതത്തെ അയാള്‍ കൈവിടുന്നില്ല , അതിനെ തരണം ചെയ്യാന്‍ അയാളുടെ വിശ്വാസമയാളെ പ്രേരിപ്പിക്കുന്നു , ചിലര്‍ക്ക് വിശ്വാസങ്ങള്‍ , ചിലര്‍ക്ക് ചില ലക്ഷ്യങ്ങള്‍ , ചിലര്‍ക്ക് ചില വ്യക്തികള്‍ അങ്ങനെ ഓരോ പ്രതിസന്ധിയിലും ജീവിതത്തെ അതിജീവിക്കാനുള്ള പ്രേരണ പലതാണ് .

ചില ആളുകള്‍ അവിശ്വസനീയമാം വിധം നമുക്ക് മുന്നില്‍ വന്ന് നില്‍ക്കാറുണ്ട് , എന്നിട്ട് ജീവിതം ജീവിച്ച് കാണിച്ച് തരും . ദാരിദ്ര്യം ,ബാധ്യതകള്‍ , പ്രാരാബ്ദങ്ങള്‍ എന്നിങ്ങനെ ഒരു ശരാശരി ഇന്‍ഡ്യന്‍ സ്ത്രീയുടെ എല്ലാ വിധ മാനദണ്ഡങ്ങളും ഒരല്പം കൂടിയ അളവില്‍ ജനനം തൊട്ട് അനുഭവിക്കുന്ന ഒരു സ്ത്രീയെ ഒരു പാട് വര്‍ഷങ്ങളായറിയാം . മദ്യപാനിയായ അച്ഛന്‍ , രോഗശയ്യയിലായ അമ്മ , താഴെയുള്ള കൂടപ്പിറപ്പുകളെ നോക്കെണ്ട ചുമതലയും സാമ്പത്തിക ക്ലേശങ്ങളും കൊണ്ട് പഠിക്കാന്‍ മോശമല്ലാതിരുന്നിട്ടും ഹൈസ്കൂളിനപ്പുറം പോയില്ല , സാമാന്യം സുന്ദരിയായിരുന്നത് കൊണ്ടും സ്വഭാവ ഗുണം കൊണ്ടും വന്ന കൊള്ളാവുന്ന പ്രണയ - വിവാ‍ഹാഭ്യര്‍ത്ഥനകളെല്ലാം വീട്ടിലെ അവസ്ഥയോര്‍ത്ത് നിരാകരിച്ചു , അവസാനം തൊഴില്‍ രഹിതനും മദ്യപാനിയുമായ ഒരു അകന്ന ബന്ധുവിനെ വിവാഹം കഴിക്കേണ്ടി വന്നു ,തൊഴിലില്ലാത്ത , മദ്യപാനിയും കൂടിയായ അയാളുടെ മര്‍ദ്ദനങ്ങള്‍ക്കൊപ്പമുള്ള ജീവിതം ദുരിതമയമായിരുന്നു ,നീണ്ട ദാമ്പത്യത്തിനിടക്ക് രണ്ട് പെണ്‍കുട്ടികള്‍ , രണ്ടും ബുദ്ധിവൈകല്യങ്ങളുള്ള കുട്ടികള്‍ -ഇവിടെ വരെ പഴയ കാല മലയാള സിനിമയിലെ ദുഖപുത്രിയായ നായികയുടെ അതേ കഥ തന്നെയാണ് പക്ഷെ കഥയുടെ കാതലതല്ല ഈ സ്ത്രീയെ ഒരിക്കലും സങ്കടത്തോടെ , പരാതി പറയുന്ന മുഖത്തോടെ കണ്ടിട്ടില്ല എപ്പോഴും പുഞ്ചിരിച്ച് കൊണ്ട് ചിലപ്പോള്‍ മറ്റുള്ളവരുടെ സങ്കടങ്ങള്‍ കൂടി പകുത്തെടുത്ത് സമാധാനിപ്പിക്കുന്ന ഒരാള്‍ .

കിട്ടാതെ പോയ ജീവിത സൌഭാഗ്യങ്ങളെക്കുറിച്ച് , നഷ്ടപ്പെട്ട് പോയ കൌമാര സ്വപ്നങ്ങളെക്കുറിച്ച് ഒരു ആവലാതിയും ആ മുഖത്തില്ല . എന്തിനിങ്ങനെ ജീവിക്കുന്നു “ എന്ന് മറ്റുള്ളവര്‍ സഹതാപത്തോടെ നോക്കുമ്പോഴും ദുരന്തങ്ങള്‍ മാത്രം ബാക്കിയാവുന്ന ജീവിതത്തെക്കുറിച്ച് പരിദേവനം പറഞ്ഞിട്ടില്ല ചിരിച്ച് കൊണ്ട് ഓരോ നിമിഷവും ജീവിതത്തിന്റെ ചെറിയ ചെറിയ സന്തോഷങ്ങളില്‍ അവര്‍ ജീവിക്കുന്നു , കുട്ടികള്‍ക്ക് ഒരു മാസത്തെ മരുന്ന് വാങ്ങാന്‍ പണം തികഞ്ഞാല്‍ അവര്‍ തൃപ്തരാകുന്നു അതിന് വേണ്ടി രാപകല്‍ കഷ്ടപ്പെടാന്‍ അവര്‍ തയ്യാറാകുന്നു , മറ്റ് വീടുകളില്‍ അടുക്കള പണീ ചെയ്തും , പാ നെയ്തും അവരതിന് പൈസ സ്വരൂപിക്കുന്നു , അത് മാത്രമാണ് അവരുടെ ജീവിതത്തിന്റെ ലക്ഷ്യമെന്ന് തോന്നിപ്പോകും - ഓര്‍മ്മയിലെ ഇപ്പോഴും നിലനില്‍ക്കുന്ന ഒരു ആത്മഹത്യ ഭര്‍ത്താവ് സാരി വാങ്ങിക്കൊടുക്കാത്തതിലുള്ള സൌന്ദര്യപ്പിണക്കം വളര്‍ന്ന് കുടുംബവഴക്കായതിന്റെ പേരിലായിരുന്നു , ഒരു നിമിഷത്തിന്റെ ചാഞ്ചാട്ടം , - ജീവിതത്തോട് ഓരോരുത്തര്‍ക്കുള്ള കാഴ്ചപ്പാടുകളാണ് .


ജീവിതത്തില്‍ പ്രതിസന്ധികളും ദുരന്തങ്ങളും അതിജീവിക്കാന്‍ പ്രേരണ നല്‍കുന്നത് ലക്ഷ്യങ്ങളാണ് , അതില്ലാതെ നിരര്‍ത്ഥകമായ ജീവിതത്തില്‍ ‍ സാമാന്യം സുഖജീവിതമാണെങ്കില്‍ പോലും ജീവിതത്തോടുള്ള ആസക്തി നഷ്ടപ്പെട്ട് പോകുന്നു .

ഏതോ ഒരു ആത്മീയാചാര്യന്‍ പറഞ്ഞതോര്‍ക്കുന്നു - ജീവിതത്തില്‍ ആരോടും ഒന്നിനോടും മമതയോ പ്രതിപത്തിയോ ഇല്ലാതിരിക്കുക , എങ്കില്‍ ജീവിതം സന്താപങ്ങളില്ലാതെയാകുമെന്ന് , അങ്ങനെ നിസ്സംഗമായി ജീവിച്ചിരിക്കുന്നതിലെന്ത് കാര്യമെന്ന് മറുചോദ്യമുണര്‍ന്നതാണ് - തിങ്ങി നിറഞ്ഞ ആരാധകര്‍ക്കിടയില്‍ അത് മുങ്ങിപ്പോവുമല്ലോയെന്നോര്‍ത്തപ്പോളുപേക്ഷിച്ചു. ജീവിതത്തെ സ്നേഹിക്കുന്നത് നിസ്സംഗതയോടെയാകുമ്പോള്‍ സന്തോഷ - സന്താപങ്ങളുടെ അതിര്‍ത്തി രേഖ ഋജുവും കൃത്യവുമാകുന്നു , എണ്ണയിട്ട് ക്രമപ്പെടുത്തിയ അഒരു യന്ത്രത്തെപ്പോലെ അതെപ്പോഴും ഒരേ വികാരത്തിലധിഷ്ടിതമായി കൃത്യമായി മുന്നോട്ട് ചലിക്കുന്നു , ജീവിതം ഉന്മാദമാണ് ആ ഉന്മാദത്തിന്റെ അസ്ഥിരതയാണ് ജീവിതത്തിന്റെ സൌന്ദര്യം .

പ്രണയിക്കുന്ന പെണ്ണിന്റെ വിടര്‍ന്ന കണ്ണിന്റെ തിളക്കം , വീടിന്റെ വരാന്തയിലിരുന്ന് ഇടവപ്പാതിയില്‍ ചാഞ്ഞ് പെയ്യുന്ന ഒരു മഴയുടെ കാഴ്ച , ഡിസംബറിലെ മഞ്ഞ് കാലത്ത് അതിരാവിലെ മഞ്ഞില്‍ കുതിര്‍ന്ന ആകാശം നോക്കി ചൂടുള്ള ഒരു കാപ്പിയുടെ രുചി , അരണ്ട ഇരുട്ടുള്ള വൈകുന്നേരങ്ങളില്‍ കൂട്ടുകാരുമൊത്ത് കലുങ്കിലിരുന്ന് പറയുന്ന രസക്കഥകളുടെ ഓര്‍മ്മകള്‍ , കോളേജ് ഹോസ്റ്റലിലെ മട്ടുപ്പാവില്‍ അരണ്ട നിലാവില്‍ കുടിച്ച ചാരായത്തിന്റെ ലഹരി , ഉച്ചക്ക് നരച്ച വെയിലില്‍ നിന്ന് കയറി വരുമ്പോള്‍ താളിച്ച കൂട്ടാന്റെ മണമുള്ള ഒരൂണ് , സ്വന്തം മുറിയില്‍ ഇഷ്ടപ്പെട്ട ഒരു പുസ്തകവുമായി ചടഞ്ഞിരിക്കുമ്പോഴുള്ള മടി - അങ്ങനെ എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര കൊച്ച് കാര്യങ്ങളാണ് ജീവിതത്തിന്റെ സൌന്ദര്യം നിറഞ്ഞ് നില്‍ക്കുന്നത്.


എങ്കിലുമറിയില്ലിപ്പോഴും അതിലുപരി എന്താണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്ന , ചിലപ്പോള്‍ ജീവിതം തന്നെ ഇല്ലാതെയാക്കുന്ന ആ ആസക്തിയെന്ന് അതൊരു അജ്ഞാതമായ സത്യമായിരിക്കട്ടെ ഒരിക്കലും മനസ്സിലാകാതെ പോകട്ടെ .

ഉപദംശം:-

ചിരിക്കാന്‍ വഹയുള്ള രണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ . എന്താണ് ജീവിതത്തോടുള്ള അഭിനിവേശം -

ഈ ചോദ്യത്തിന് അവിവാഹിതനും കന്യകനുമായ ഒരു സുഹൃത്ത് പറഞ്ഞത് - Fucking
വിവാഹിതനും സാമാന്യം അവിഹിത വേഴ്ചാ വാഴ്ചകളുള്ളവനുമായ ഒരു സുഹൃത്ത് പറഞ്ഞത് - Drinking




Picture courtsy : -www.staroilpainting.com -{Allegory of lust for life - a famous oil painting by Hans makart ]

Tuesday 1 February 2011

ഗ്രീന്‍ ഹണ്ടിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ .




2009 നവംബര്‍ മാസത്തോടെയായിരുന്നു Operation Green hunt എന്ന സര്‍ക്കാര്‍ സ്പോണ്‍സേഡ് ആഭ്യന്തര യുദ്ധത്തിന്റെ ആര്‍ഭാടം നിറഞ്ഞ ആരംഭം .ഒരല്പം കൂടി വ്യക്തമായി പറഞ്ഞാല്‍ 2008 നവംബര്‍ 26 ല്‍ രാജ്യത്തെ ഞെട്ടിച്ച വിദേശ ഭീകരാക്രമണത്തിന് കൃത്യം ഒരു വര്‍ഷത്തിന് ശേഷം , അപ്പോഴും തെളിയാതെ കിടക്കുന്ന ഭീകരാക്രമണത്തിന്റെ വാര്‍ഷിക സ്മരണക്കായി ഇന്‍ഡ്യക്കാരുടെ മേല്‍ നമ്മുടെ ബഹുമാന്യനായ ആഭ്യന്തര മന്ത്രി ശ്രീ പളനിയപ്പന്‍ ചിദംബരം പ്രഖ്യാപിച്ച യുദ്ധം .

പക്ഷെ അതിനും മുമ്പെ തന്നെ അണിയറയില്‍ കൃത്യമായ ആസൂത്രണത്തോടെ വ്യക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നു - 2009 ജനുവരി മാസത്തിലാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി - രാജ്യത്തെ ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകളാണെന്ന് പ്രഖ്യാപിച്ചത് , അതിന് ഒരാറ് മാസത്തിന് ശേഷം 2009 ജൂണ്‍ 18 ന് അതിന്റെ കാരണവും അദ്ദേഹം പാര്‍ല്യമെന്റില്‍ വ്യക്തമാക്കി , “രാജ്യത്തെ ഇടത് പക്ഷ തീവ്രവാദം ശക്തിപ്പെടുമ്പോള്‍ അത് നില നില്‍ക്കുന്ന സ്ഥലങ്ങളിലെ പ്രകൃതി സമ്പത്തും ധാതുക്കളും കൊണ്ടുള്ള വന്‍ കിട മൂലധന നിക്ഷേപത്തെ പ്രകടമായി ബാധിക്കും “ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെക്കാള്‍ പ്രധാനമന്ത്രിയുടെ ആശങ്ക അത്തരം മേഘലകളിലെ വന്‍ കിട ഖനനങ്ങളുടെ ഭാവിയെക്കുറിച്ചായിരുന്നു . രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലക്ക് അത്തരം ആശങ്കകളില്‍ കുറ്റകരമായ അസ്വാഭാവികതകളൊന്നും തന്നെയില്ല , പക്ഷെ ഇത്തരം ഖനനങ്ങള്‍ക്ക് വേണ്ടി ഭൂരഹിതരാകുന്ന , ഭവന രഹിതരാകുന്ന പതിനായിരക്കണക്കിന് മനുഷ്യജീവികളെകുറിച്ച്, നശിച്ച് പോകുന്ന പരിസ്ഥിതി‍യെക്കുറിച്ച് ഒക്കെ വരണാത്മകമായ ഒരു മൌനം പുലര്‍ത്തുന്നുണ്ട് .

ബ്യൂറോക്രസിയില്‍ കാവ്യബോധമില്ലാത്ത അരസികരാണെന്ന് ആരാണ് പറഞ്ഞത് ? അങ്ങനെ ഇല്ലായിരുന്നെങ്കില്‍ നാഗരികതയുടെ അര്‍ത്ഥങ്ങളറിയാത്ത , പ്രകൃതിയില്‍ ജീ‍വിക്കുന്ന കാടിന്റെ മക്കളായ പച്ചമനുഷ്യരെന്ന് ആലങ്കാരികമായി നമ്മള്‍ വിശേഷിപ്പിക്കുന്ന ആദിവാസികള്‍ക്കിടയില്‍ നടത്തുന്ന സൈനിക വേട്ടയെ “ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്‍ “ എന്ന് പേരിടുമോ ?

2008 നവംബര്‍ 26 ലെ മുംബയ് ഭീകരാക്രമണത്തിന്റെ പരിണിതഫലമായാണ് പി ചിദംബരം ആഭ്യന്തര മന്ത്രിയായി സ്ഥാനമേല്‍ക്കുന്നത് , അതും ധനമന്ത്രി സ്ഥാനത്ത് നിന്ന് .ഭീകരാക്രമണത്തിന് ശേഷം പല തവണ കോട്ട് മാറി മാധ്യമങ്ങളില്‍ സുന്ദരവിഡ്ഡിയായി സ്വയം പ്രത്യക്ഷപ്പെട്ട ശിവരാജ് പട്ടീലിനെ മാധ്യമങ്ങള്‍ കണക്കറ്റ് പരിഹസിച്ചു ,‍ ഒന്നും ചെയ്യുന്നില്ലാത്ത നിര്‍ഗുണനാണെന്നതായിരുന്നു ശിവരാജ് പാട്ടീലിന്റെ സ്ഥാനഭ്രംശത്തിന് കാരണമെങ്കില്‍ തങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളാണ് ചിദംബരം എന്ന വന്‍ കിട കമ്പനികളുടെ ബോധ്യമായിരിക്കണം ആഭ്യന്തര മന്ത്രിയാക്കാനായി കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ടാവുക അല്ലെങ്കില്‍ പിന്നെ അത്തരമൊരു നിര്‍ണ്ണായക സാഹചര്യത്തില്‍ വിദേശകാര്യമന്ത്രിയായും പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തന പരിചയമുള്ള പ്രണബ് മുഖര്‍ജിയെ ഒഴിവാക്കി ധനകാര്യവകുപ്പിലേക്ക് പകരം വെച്ചിട്ട് കോണ്‍ഗ്രസ്സ് വിട്ട് റിബലായി തമിഴ് മാനിലാ കോണ്‍ഗ്രസ്സില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് വിട്ട് പല തവണ കോണ്‍ഗ്രസ്സിനെതിരെ പ്രവര്‍ത്തിച്ച ചരിത്രമുള്ള പളനിയപ്പന്‍ ചിദംബരം ആഭ്യന്തര മന്ത്രിയായി മാറില്ലല്ലോ , എന്തായാലും അതിന് ശേഷമാണ് ഖനനപ്രക്രിയ ശക്തമായി നടക്കുന്ന - പ്രകൃതിയെയും മനുഷ്യനെയും ഊറ്റിക്കൊണ്ടിരിക്കുന്ന ചത്തിസ് ഗഡ് ,ഝാര്‍ഖണ്ട് , ഒറീസ്സാ സംസ്ഥാനങ്ങളുടെ വനമേഘലയിലേക്ക് സൈനിക നീക്കം ശക്തമായത് .

ചിദംബരം ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം വളരെ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു മാവോയിസ്റ്റുകള്‍ക്കെതിരെ എന്ന വ്യാജേന ഒറീസ്സാ , ചത്തിസ് ഗഡ് , ഝാര്‍ഖണ്ട് സംസ്ഥാനങ്ങളിലെ വനമേഘലയില്‍ ഗവണ്മെന്റ് പിടിമുറുക്കിയത് .വനത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഭീരുക്കളാണ് മാവോയിസ്റ്റുകള്‍ എന്ന പ്രകോപന പരമായ പ്രസ്ഥാവനകള്‍ ഇടക്കിടെ നടത്താനും അദ്ദേഹം മറന്നില്ല . ആഭ്യന്തര മന്ത്രാലയത്തിന്റെ സേനാ കടന്ന് കയറ്റങ്ങളെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ധീരമായ നീക്കമായി മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രകീര്‍ത്തിക്കപ്പെട്ടു . പക്ഷെ അതിന് പിന്നിലുള്ള രാഷ്ട്രീയ വാണിജ്യ താല്പര്യങ്ങള്‍ മനപ്പൂര്‍വ്വം വിസ്മരിക്കാനായിരുന്നു എല്ലാ മാധ്യമങ്ങള്‍ക്കും താല്പര്യം .


യഥാര്‍ത്ഥ ചിത്രങ്ങള്‍‍ പലപ്പോഴും സങ്കല്പചിത്രങ്ങളെക്കാള്‍ അവിശ്വസനീയമായി തോന്നാം ,ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ കുലീനനും മാന്യനുമായ പളനിയപ്പന്‍ ചിദംബരത്തെക്കുറിച്ച് ഉള്ള പ്രത്യക്ഷജ്ഞാനവുമായി അദ്ദേഹത്തിന്റെ ഭൂത കാല രാഷ്ട്രീയ - വാണിജ്യ പശ്ചാത്തലങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പര്യാപ്തമാണ് .ശിവഗംഗയിലെ ഒരു സമ്പന്ന ചെട്ടിയാര്‍ കുടുംബത്തിലാണ് പളനിയപ്പ ചിദംബരം ജനിച്ചത് , വായില്‍ സ്വര്‍ണ്ണകരണ്ടിയുമായെന്ന പഴയ പ്രയോഗത്തെ അന്വര്‍ത്ഥമാക്കുന്ന സമ്പന്ന കുടുംബം . മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം കരസ്ഥമാക്കിയതിന് ശേഷം അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം ബി എ ബിരുദവും ചെന്നെയിലെ ലയോളാ കോളേജില്‍ നിന്ന് മറ്റൊരു ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയതിന് ശേഷമാണ് ചെന്നൈ ഹൈക്കോര്‍ട്ടില്‍ അഭിഭാഷകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു .


രാഷ്ട്രീയത്തിലും ഔദ്യോഗിക രംഗത്തും വന്‍ കിട കോര്‍പറേറ്റുകള്‍ക്കായിരുന്നു എന്നും ചിദംബരത്തിന്റെ മുന്‍ ഗണന . ഒരു അഭിഭാഷകനെന്ന നിലയില്‍ കോര്‍പ്പറേറ്റുകള്‍ക്കും വന്‍ കിട വ്യവസായികള്‍ക്കും വേണ്ടി ഹാജരാവുക എന്നത് ഔദ്യോഗികമായ കാര്യമാണ് പക്ഷെ രാജ്യത്തിന്റെ സുപ്രധാനമായ പദവിയിലിരിക്കുന്ന ഒരാളുടെ അത്തരം പ്രതീലോമകരമായ താല്പര്യങ്ങള്‍ തീര്‍ച്ചയായും രാജ്യദ്രോഹങ്ങള്‍ തന്നെയാണ് . 1992 ല്‍ ചിദംബരം കേന്ദ്ര മന്ത്രിസഭയില്‍ വാണിജ്യ മന്ത്രി ആയിരിക്കുമ്പൊഴാണ് ഹര്‍ഷദ് മേത്തയുടെ ഓഹരി കുംഭകോണത്താല്‍ കുപ്രസിദ്ധി നേടിയ Fairgrowth Financial Services ല്‍ പി ചിദംബരത്തിനും ഭാര്യ അഡ്വോക്കേറ്റ് നളിനി ചിദംബരത്തിനും 10000 ഷെയറുകള്‍ ഉണ്ടെന്ന് തെളിഞ്ഞത് . യഥാര്‍ത്ഥത്തില്‍ ഓഹരി കുംഭകോണത്തില്‍ ഹര്‍ഷദ് മേത്ത തെറ്റുകാരനാണെങ്കില്‍ പി ചിദംബരവും തെറ്റുകാരന്‍ തന്നെയാവേണ്ടതായിരുന്നു , പക്ഷെ അതില്‍ നിന്നെല്ലാം അതി സാമര്‍ത്ഥ്യത്തോടെ തന്നെ ഒഴിഞ്ഞ് മാറാന്‍ ചിദംബരത്തിന് കഴിഞ്ഞു . 2005 ല്‍ ഥമിഴ് നാട്ടിലെ തുണി മില്ല് ഉടമകളുമായുണ്ടായ ഒരു നിയമ പ്രശ്നത്തില്‍ തമിഴ് നാട് income tax Dept . ന്റെ അഭിഭാഷകയായി ചിദംബരം തന്റെ സ്വാധീനമുപയോഗിച്ച് ഭാര്യ നളിനിയെ നിയമിക്കുകയുണ്ടായി , income tax Dept ന് അനുകൂലമായി വരേണ്ടിയിരുന്ന ആ നിയമപ്രശ്നത്തില്‍ നളിനി ദയനീയമായി പരാജയപ്പെടുകയും തുണി മില്‍ ഉടമകള്‍ വിജയിക്കുകയും ചെയ്തു ,ചെട്ട്യാര്‍ സമുദായത്തില്‍ പെട്ട ചിദംബരത്തിന് തമിഴ് നാട്ടിലെ തുണി മില്‍ ഉടമകളുമായുള്ള ബന്ധത്തിന്റെ പുറത്ത് ഗവണ്മെന്റിന് ജയിക്കാവുന്ന ഒരു കേസ് മനപ്പൂര്‍വ്വം തോറ്റ് കൊടുക്കുകയായിരുന്നു എന്ന ആരോപണമുണ്ടായിരുന്നു .വസ്തുതകള്‍ പരിശോധിച്ചാല്‍ ആരോപണം ശരിയാണെന്ന് മനസ്സിലാവുകയും ചെയ്യും . വിവാദ അമേരിക്കന്‍ കമ്പനിയായ Enron ന്റെ കാര്‍മ്മികത്വത്തില്‍ ആരംഭമെടുത്ത് , കോടിക്കണക്കിന് രൂപ രാജ്യത്തിന് നഷ്ടപ്പെടുത്തിയ കുപ്രസിദ്ധരായ Dabhol Power Company യെ പുനരുജ്ജീവിപ്പിക്കാനായി എല്ലാ വിധ ഒത്താശകളും ചെയ്ത് കൊടുത്തത് പി ചിദംബരമായിരുന്നു .


“On 22 May 2004, Mr P. Chidambaram resigned from the Board, following his appointment as Finance Minister in the new Indian Government. I would like to thank him for his contribution and I am sure he will play a pivotal role in the continuing development of India.”

വേദാന്ത എന്ന ബഹുരാഷ്ട്ര ഖനന കമ്പനിയുടെ 2004 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചെയര്‍മാന്‍ ബ്രയാന്‍ ഗില്‍ബര്‍ട്ടസണ്‍ പ്രസ്ഥാവിക്കുന്നതാണ് , ചിദംബരത്തിന് ശേഷം ഡയറക്ടര്‍ സ്ഥാനത്ത് വന്നത് നരേഷ് ചന്ദ്ര മുന്‍ കാബിനറ്റ് സെക്രട്ടറിയാണ് , ഇദ്ദേഹത്തിന് ഇപ്പോഴത്തെ ഗവണ്മെന്റിന്മേലുള്ള പരിചയവും പിടിപാടും കൂടി ബ്രയാന്‍ ഗില്‍ബര്‍ട്ട്സ് എടുത്ത് പറയുന്നുണ്ട് , 2007 ല്‍ പദ്മവിഭൂഷണ്‍ അവാര്‍ഡ് കൊടുത്താണ് നരേഷ് ചന്ദ്രയെ ഗവണ്മെന്റ് ആദരിച്ചത് ].

അങ്ങനെ ല്‍ അദ്ദേഹം വേദാന്ത എന്ന കമ്പനിയില്‍ നിന്ന് രാജി വെച്ച് ധന മന്ത്രിയാകാന്‍ വരുമ്പോള്‍ വേദാന്തയുടെ സഹോദരസ്ഥാപനമായ Sterlite ന്റെ പേരില്‍ 243.30 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസ് നില നില്‍ക്കുന്നുണ്ടായിരുന്നു , സ്വാഭാവികമായും രാജ്യത്തിന് ലഭിക്കേണ്ടുന്ന ആ നികുതി ധനമന്ത്രി എന്ന നിലക്ക് മുന്‍ കൈ എടുത്ത് വാങ്ങുകയായിരുന്നു വേണ്ടത് , പക്ഷെ അതിന് മുമ്പെ തന്നെ ആ കേസില്‍ Sterlite ന് നിയമോപദേശം നല്‍കി ആ നികുതി അടക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയത് ചിദംബരമായിരുന്നു .

മേല്‍പ്പറഞ്ഞതെല്ലാം തെലുങ്ക് സിനിമയിലെ ഒരു രാഷ്ട്രീയ വില്ലനെക്കുറിച്ചുള്ള സങ്കല്‍പ്പ കഥകളല്ല , ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ മാന്യനും സര്‍വ്വോപരി ആദര്‍ശധീരനുമായ ആഭ്യന്തര മന്ത്രി പി ചിദംബരത്തെക്കുറിച്ചുള്ള വസ്തുതകളാണ് , ഇദ്ദേഹം ആഭ്യന്തര മന്ത്രിയായി രാജ്യം ഭരിക്കേണ്ടത് ആരുടെ ആവശ്യമാണെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം വസ്തുതകള്‍ .

ഒരു കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനമോ നിയമോപദേഷ്ടാവോ ആയ സ്ഥാനം വഹിച്ചിരുന്ന ആള്‍ ഒരു രാജ്യത്തെ മന്ത്രിയാകാന്‍ പാടില്ല എന്ന് നിയമമില്ല , പക്ഷെ ആ കമ്പനിയുടെ കുപ്രസിദ്ധമായ നിലപാടുകള്‍, കുത്സിതമായ പ്രവര്‍ത്തനങ്ങള്‍ മുഖേന കൊള്ള ലാഭം നേടാനുള്ള തത്രപ്പാടില്‍ രാജ്യത്തെ ജനങ്ങളെയും അവിടത്തെ വിഭവങ്ങളെയും കുറ്റകരമായ രീതിയില്‍ ചൂഷണം ചെയ്യുകയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്താല്‍ അത് രാജ്യദ്രോഹമാണ് , ആ രാജ്യദ്രോഹത്തിന് കൂട്ട് നില്‍ക്കാന്‍ ആ രാജ്യത്തെ സൈന്യത്തെയും നിയമ വ്യവസ്ഥയെയും ഉപയോഗിക്കുന്ന എന്ന തലത്തിലേക്കാണ് പി ചിദംബരത്തിന്റെ സൈനിക ഓപ്പറേഷനുകള്‍ എത്തി നില്‍ക്കുന്നത് .ഇന്‍ഡ്യന്‍ വനമേഘലയില്‍ വ്യാപകമായ പരിസ്ഥിതിനശീകരണവും അത്യന്തം ഹീനമായ രീതിയില്‍ തദ്ദേശീയരെ കുടിയൊഴിപ്പിക്കുകയും അതിന് വേണ്ടി രാജ്യത്തെ അധികാര സ്ഥാപനങ്ങളെ അവിഹിതമായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് വേദാന്ത .ഇന്‍ഡ്യയില്‍ കമ്പനി നടത്തുന്ന പരിസ്ഥിതി നാശങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ ഒരു പറ്റം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇംഗ്ലണ്ടില്‍ നടത്തിയ ഒരു പ്രക്ഷോഭത്തില്‍ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട കമ്പനിയാണ് വേദാന്ത എന്ന് വിലയിരുത്തുകയുണ്ടായി , നടനും എഴുത്തുകാരനുമായ ‍ മൈക്കേല്‍ പാലിന്റെ നേതൃത്വത്തില്‍ 30000 പേരോളം ഒപ്പിട്ട ഒരു ഭീമ ഹര്‍ജി ആംനെസ്റ്റി ഇന്റര്‍നാഷണ്‍ലിലേക്ക് അയക്കുകയുണ്ടായി , Church of England ന്റെ കീഴിലുണ്ട്‍ായിരുന്ന ഒരു പെന്‍ഷന്‍ ഫണ്ട് വേദാന്ത കമ്പനിയില്‍ നിക്ഷെപിച്ചിരുന്നത് കമ്പനി ഇന്‍ഡ്യയില്‍ നടത്തുന്ന അധാര്‍മ്മികമായ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് പിന്‍ വലിക്കുകയുണ്ടായി - എന്നിട്ടും നമ്മള്‍ ഇതൊന്നും അറിയുന്നില്ല , നമ്മുടെ മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നില്ല .

ഇത്തരം വസ്തുതകളുടെ വിശകലനത്തിലാണ് ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്റെ യഥാര്‍ത്ഥ രാഷ്ട്രീയ - വാണിജ്യ സമവാക്യം നമുക്ക് മനസ്സിലാകുന്നത് .ഒരു ലക്ഷത്തോളം [ഔദ്യോഗികമായി 50000 + 20000 എന്നാണ്] സൈനിക - അര്‍ദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിക്കാന്‍ മാത്രം എന്തെന്ത് അക്രമങ്ങളാണ് ഈ മേഘലയില്‍ നടക്കുന്നത് ? ഖനന പ്രക്രിയകള്‍ക്ക് ഭംഗം വരാതെ തദ്ദേശീയരുടെ എതിര്‍പ്പുകള്‍ ഉണ്ടാവാതെ ഗവണ്മെന്റിന്റെ ചിലവില്‍ സംരക്ഷിക്കുക , റോഡുകള്‍ മുതലായ അനുബന്ധ സൌകര്യങ്ങള്‍ ഒരുക്കുക , നിബിഡ വനങ്ങളില്‍ വന വിഭവങ്ങളും കാര്‍ഷിക വൃത്തിയുമായി കഴിയുന്ന വനവാസികള്‍ക്ക് തുറമുഖങ്ങളിലേക്ക് ലക്ഷ്യം വെച്ചുള്ള വിശാലമായ റോഡുകള്‍ ആവശ്യമില്ലെന്നത് മനസ്സിലാക്കാന്‍ ആന ബുദ്ധി വേണമെന്നില്ലല്ലോ .

ഒറീസയിലെ ഝാര്‍സ്ഗുഡയില്‍ പരിസ്ഥിതി - വനം മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ തന്നെ തുടങ്ങിയ ഭീമന്‍ (2,50,000TPA) ലോഹശുദ്ധീകരണ ശാല മലിനീകരണ ബോര്‍ഡിന്റെ പ്രാഥമിക പരിശോധന പോലും പൂര്‍ത്തിയാക്കാതെയാണ് തുടങ്ങിയത് . ലഞ്ചിഗഡിലെ അലുമിനിയം പ്ലാന്റ് അനുമതി കൂടാതെ തന്നെ 6 മടങ്ങ് വലുതാക്കിയതും ക്രമക്കേടുകളുടെയും ഭരണ കേന്ദ്രങ്ങളിലുള്ള വലിയ സ്വാധീനങ്ങളുടെയും ചിത്രം നമുക്ക് നല്‍കുന്നുണ്ട് , നിയമപരമല്ലാത്ത ഖനനം - ഇതടക്കം നിരവധി ക്രമക്കേടുകള്‍ കമ്പനി നടത്തുന്നുണ്ട് - ചിലതെല്ലാം പൊതു താല്പര്യ ഹര്‍ജിയും പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡും മനുഷ്യ സ്നേഹികളും ഏറ്റെടുത്തിട്ടുണ്ടെങ്കിലും അതിന്റെയൊക്കെ ഭാവി എന്തായിരിക്കുമെന്ന് നമുക്കൂഹിക്കാവുന്നതെ ഉള്ളൂ .

വേദാന്ത എന്ന ഖനനഭീമന്‍ നടത്തുന്ന നിയമവിരുദ്ധ ഖനനങ്ങള്‍ക്കും പരിസ്ഥിതി നശീകരണത്തിനും കേന്ദ്ര - സംസ്ഥാന മന്ത്രി സഭകള്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട് , പലപ്പോഴും നിയമ വ്യവസ്ഥ കൂടി അധികാരത്തിന്റെ ഒപ്പം നില്‍ക്കുന്നു പക്ഷെ ആകെക്കൂടി സ്വന്തമായുള്ള ഒരു തരി ഭൂമി , വെള്ളം ,ജീവിക്കാനുള്ള പ്രകൃതി ഇതെല്ലാം ഇല്ലാതാവുമ്പോള്‍ ഒരു പക്ഷെ നിസ്സഹയരായ ആ മനുഷ്യര്‍ പ്രതികരിച്ചെന്ന് വരും അത്തരം പ്രതികരണങ്ങളെ ഉന്മൂലനം ചെയ്യാന്‍ അവര്‍ സംഘടിക്കുന്നത് , അവരെ ബോധവല്‍ക്കരിക്കുന്നത് തടയാന്‍ അതിന് വേണ്ടിയാണ് സാല്‍ വാ ജുദൂമും ഓപറേഷന്‍ ഹണ്ടും അടക്കമുള്ള സൈനിക അര്‍ദ്ധ സൈനിക അഭ്യാസങ്ങള്‍ അവിടെ നടത്തുന്നത് - മാവോയിസ്റ്റുകളുടെ അക്രമത്തിന് ധാര്‍മ്മിക പിന്തുണ കൊടുക്കാനോ അവരുടെ ഉന്മൂലന സിദ്ധാന്തങ്ങളുടെ നൈതികത പരിശോധിക്കലോ ഒന്നുമല്ല എന്റെ ലക്ഷ്യം മാവോയിസ്റ്റുകള്‍ എന്ന പേരിലറിയപ്പെടുന്ന ഏതാനും ആയിരങ്ങളല്ലാതെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഈ മേഘലകളില്‍ ജീവിച്ചിരിക്കുന്നുണ്ട് , അവരുടെ ആവാസ വ്യവസ്ഥ , അവരുടെ ജീവിതം അവരുടെ ജീവന്‍ ഇതെല്ലാം തൃണവല്‍ക്കരിച്ച് കൊണ്ട് വന്‍ കിട കുത്തകകളെ ഭൂമിയും പ്രകൃതിയും അധിനിവേശം ചെയ്യാന്‍ അനുവദിക്കുന്ന നമ്മുടെ ഭരണകൂട സംവിധാനങ്ങളെ , അവയെ നിയന്ത്രിക്കുന്നവരുടെ സ്ഥാപിത ലക്ഷ്യങ്ങളെ തിരിച്ചറിയാതെ പോകുന്നത് .

മാവോയിസ്റ്റുകളുടെ അക്രമങ്ങളെ പ്രതിരോധിക്കേണ്ടത് തന്നെ , പക്ഷെ ഈ മേഘലയില്‍ സംഭവിക്കുന്നത് വളരെ ചുരുക്കം ചില ആദര്‍ശവാദികള്‍ ഒഴിച്ച് ബാക്കി നക്സലൈറ്റുകള്‍ ഖനി മുതലാളികളുമായി ഒത്ത് തീര്‍പ്പ് വ്യവസ്ഥയില്‍ അവരുടെ ധനമുപയോഗിച്ച് ജീവിക്കുന്നതാണ് , ഇവിടെയും വഞ്ചിക്കപ്പെടുന്നത് പാവപ്പെട്ട ആദിവാസികളാണ് .ഗ്രീന്‍ ഹണ്ട് ഓപറേഷനില്‍ കൊല്ലപ്പെടുന്നവരുടെ ഒക്കെ കണക്ക് പുറത്ത് വരാറുണ്ടോ ? ഉണ്ടാവില്ല .മാവോവാദികളെ സാധാരണ ആദിവാസികളില്‍ നിന്നും എങ്ങനെ വേര്‍തിരിച്ചറിഞ്ഞു കൊല്ലാം ? വളരെ നിസ്സാരമാണത് കൊല്ലപ്പെട്ട് കഴിയുമ്പോള്‍ ഏത് സാധാരണ ആദിവാസിയും അവര്‍ മാവോ വാദികളാവും റെക്കോഡില്‍ അല്ലെന്ന് പറയാന്‍ തെളിവൊന്നുമില്ലല്ലൊ , ഇന്ന് വരെ മാവോവാദിയല്ലാത്ത ഒരു സാധാരണക്കാരന്‍ പോലും ഇത്തരം ഓപറേഷനുകളില്‍ കൊല്ലപ്പെടാത്തതും ഇത് കൊണ്ട് തന്നെയാണ് , അവരുടെ ഒക്കെ ജീവന്‍ നമ്മളെക്കാളും വില കുറഞ്ഞതാണ് .

കോടികളുടെ പ്രകൃതി വിഭവങ്ങള്‍ക്ക് മുകളില്‍ അധിവസിക്കുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടേണ്ടി വരുകയും , പുറമെ നിന്നാരൊക്കെയോ വന്ന് അപഹരിച്ച് കൊണ്ട് പോകുന്ന കാഴ്ച കണ്ട് തരിച്ചിരിക്കാനാണ് അവരുടെ വിധി . കാത്ത് വെച്ച നിധിക്കൊപ്പം ജീവിതവും ചിലപ്പോള്‍ ജീവനും നഷ്ടപ്പെടുന്ന നാഗത്താന്മാരുടെ കെട്ട് കഥയുടെ വേദനിപ്പിക്കുന്ന പുനരാഖ്യാനമാണ് ചുവന്ന ഇടനാഴിയിലെ ഓരോ ആദിവാസിയുടെതും . പ്രകൃതിയാണവരുടെ ദൈവം , പ്രകൃതി ഉന്മൂലനം ചെയ്യപ്പെടുമ്പോള്‍ കൂടെ ഇല്ലാതാകുന്നത് ഈ മനുഷ്യജീവികള്‍ കൂടിയാണ് നിസ്സഹായരായ ഈ ജനങ്ങളുടെ ദുര്‍വിധിക്കിടയിലേക്ക് , അവരുടെ പട്ടിണിയിലേക്ക് ലക്ഷം കോടി രൂപയുടെ പ്രതിരോധ ബഡ്ജറ്റില്‍ കണക്ക് കൊള്ളിച്ച് നമ്മുടെ സേനയെ അയച്ച് നമുക്കഭിമാനിക്കാം .

ഉപദംശം -

വേദാന്ത ഒരു വന്‍ കിട മൈനിങ്ങ് കമ്പനി ആണ് , ചെറുകിടക്കാര്‍ അനവധിയുണ്ട് , ചെറുകിടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിച്ചിട്ട് പോലും നമ്മുടെ മധുകോട 4000 കോടിയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉണ്ടാക്കിയത് .അപ്പോള്‍ ഇത്തരം ഖനനങ്ങളിലൂടെ നമ്മുടെ രാജ്യത്ത് നിന്ന് ബഹുരാഷ്ട്രകുത്തകകള്‍ മോഷ്ടിക്കുന്ന സമ്പത്തിന്റെ അളവെത്രയായിരിക്കും




Ref : http://www.vedantaresources.com/uploads/vedantara07.pdf
http://www.thestatesman.net/index.php?option=com_content&view=article&id=325504:special-article&catid=38:editorial&from_page=search