
മരിച്ചിട്ടും നിങ്ങളെന്തിനാണെന്റെ കുട്ടിയെ മഴയത്തു നിര്‍ത്തുന്നതെന്ന് - ഒരിക്കല്‍ നമ്മളോടു ചോദിച്ചത് മകന്‍ നഷ്ടപ്പെട്ടു നീറ്റലുമായി മരിക്കേണ്ടി വന്ന ഒരു അച്ഛനാണ് - ഈച്ചരവാര്യര്‍ .അധികാരത്തിന്റെ ഗര്‍വ്വില്‍ , അതിന്റെ പ്രമത്തതയില്‍ ഒരു കുടുംബം മഴയത്തു കുത്തിയൊലിച്ചു പോയതിന്റെ സങ്കടം ഈച്ചരവാര്യരിലൂടെ , രാജനെന്ന മകനിലൂടെ നമ്മളറിഞ്ഞിട്ടുണ്ട് . അധികാരം കയ്യിലുള്ളവന്റെ കളികള്‍ എപ്പോഴും അങ്ങനെ തന്നെയാണ് അതിന്റെ പ്രയാണത്തില്‍ നിസ്സഹായരായ ഒരു പാടു പേര്‍ ചവിട്ടിയരക്കപ്പെടും .അധികാരത്തിന്റെ ഈ പ്രയാണത്തില്‍ പാര്‍ട്ടിയുടെ , കൊടിയുടെ , പ്രത്യയ ശാസ്ത്രത്തിന്റെ വിവേചനങ്ങളില്ല .അവിടെ നിസ്സഹായരും നിരാലംബരുമായ മനുഷ്യര്‍ അധികാരത്തിന്റെ ചുവട്ടില്‍ കിടന്നു നാണം കെട്ടു മരിക്കും , മരിച്ചു കഴിഞ്ഞും മാനാഭിമാനങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കും അവര്‍ക്കു വേണ്ടി ചോദിക്കാന്‍ , അവര്‍ക്കു വേണ്ടി വാദിക്കാന്‍ ആരുമുണ്ടാകില്ല .
2004 ല്‍ സെപ്തംബര്‍ 28 തിയ്യതിയാണ് കേരളത്തെ നടുക്കിയ ഒരു കൂട്ട ആത്മഹത്യ നടക്കുന്നത് .കവിയൂരിലെ ഒരു നാരായണന്‍ നമ്പൂതിരിയും അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു മക്കളും ആത്മഹത്യ ചെയ്തു . അതൊരു കൂട്ട ആത്മഹത്യകളുടെ കാലമായിരുന്നു അതു കൊണ്ട് നമ്മളൊന്നും കഷ്ടപ്പെട്ടു ഞെട്ടലും നടുക്കവും രേഖപ്പെടുത്താന്‍ നിന്നില്ല . ഒറ്റ നോട്ടത്തില്‍ സാമ്പത്തിക പ്രയാസം മൂലമുള്ള കൂട്ട ആത്മ ഹത്യ ആണെന്ന് തോന്നിപ്പിച്ച ആ സംഭവം പിന്നീടുള്ള ദിവസങ്ങളില്‍ പതിയെ പതിയെ വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു കിളിരൂര്‍ കേസില്‍ ഉള്‍പ്പെട്ട ലതാ നായരെ പരാമര്‍ശിച്ച മരണക്കുറിപ്പും ആത്മഹത്യ ചെയ്ത അനഘ എന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി എന്നതുമാണ് ഈ കൂട്ട ആത്മഹത്യയെ പെട്ടെന്നു തന്നെ മറ്റൊരു തലത്തിലേക്കു മാറ്റിയത്
ഇടപെടലുകള്‍ .
കവിയൂരിലെ കൂട്ട ആത്മഹത്യ വെറുമൊരു സാമ്പത്തിക - കുടുംബ പ്രശ്നത്തിന്മേലുള്ളതല്ലായിരുന്നുവെന്ന ധ്വനി കിളിരൂര്‍ കേസുമായുള്ള ബന്ധത്തോടെ പുറത്തു വന്നതു മുതലാണ് ഈ കേസില്‍ പല രീതിയിലുള്ള സ്വാധീനങ്ങളും ഇടപെടലുകളും നടന്നത് . കേരളാ പോലീസിന്റെ ഒരു ഉന്നതനടക്കം പല പ്രമുഖരും സംശയത്തിന്റെ നിഴലിലായിരുന്നു . തുടക്കം മുതല്‍ ഈ കേസില്‍ ശ്രീമതി ടീച്ചറുടെ ഇടപെടലുകള്‍ സംശയമുണര്‍ത്തുന്നതായിരുന്നു അല്ലെങ്കില്‍ അനാവശ്യമായിരുന്നു .അക്കാലത്തു ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡണ്ട് ആയിരുന്ന ശ്രീമതി ടീച്ചര്‍ ഉടന്‍ തന്നെ പത്ര സമ്മേളനം വിളിച്ചു കൂട്ടി അനഘ പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നു പറയുകയുണ്ടായി . അനഘ പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന് ധൃതി പിടിച്ചു പറയാന്‍ ആയമ്മയെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നിരിക്കും ? ഈ ഇടപെടലിനോടൊപ്പം തന്നെ തന്നെ കിളിരൂര്‍ പീഡന കേസിലും ശ്രീമതി ടീച്ചറുടെ സാന്നിധ്യം വിവാദമായിരുന്നു .അന്നു ശ്രീമതി ടീച്ചറുടെ സന്ദര്‍ശനം ചികിത്സയിലായിരിക്കുന്ന ആ കുട്ടിയുടെ നില മോശമാക്കുകയുണ്ടായിരുന്നു , ഇത് ശാരിയെ ചികിത്സിച്ച ഡോക്ടറും ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ നായരും പറഞ്ഞ കാര്യമാണ് , .“ തന്നെ കണ്ടപ്പോള്‍ ആ കുട്ടി തന്നെ എന്തോ ചെയ്യാന്‍ പോകുന്നുവെന്ന മട്ടില്‍ ഭയന്നതായി “ ശ്രീമതി ടീച്ചര്‍ തന്നെ സമ്മതിച്ചിരുന്നു . ആ സംഭവത്തിനു ശേഷമാണ് അച്ചുതാന്ദന്‍ പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ വി ഐ പി പ്രസ്താവന പുറപ്പെടുവിച്ചത് .
ആരാണാ വി ഐ പി ???
പുതിയ വാര്‍ത്തകള്‍ അനുസരിച്ചു കിളിരൂര്‍ കേസ് പൂട്ടിക്കെട്ടുന്നതിന്റെ ഭാഗമായി കേസില്‍ വി ഐ പി സാന്നിധ്യം ഇല്ലെന്ന് സി ബി ഐ അസന്ദിഗ്ദമായി തെളിയിക്കുകയും കോടതിയെ അറിയിക്കുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു . 2006 ലെ നിയമ സഭാ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയ്ക്കു വേലിക്കകത്ത് ശങ്കരന്‍ അച്ചുതാനന്ദന്‍ എന്ന ജന പ്രിയ നേതാവിന്റെ ഏറ്റവും വലിയ പ്രചരണ തമാശയായിരുന്നു സ്ത്രീ പീഡകരെ മുഴുവന്‍ കൈയാമം വെക്കുമെന്നും വി ഐ പി യെ പുറത്തു കൊണ്ടു വന്നു കിളിരൂര്‍ പീഡന കേസ് നീതിയുക്തമായ തീരുമാനമുണ്ടാക്കുമെന്നുമുള്ളത് . വി ഐ പി എന്നൊരു സംഗതി ഈ കേസിലുണ്ടെന്നു പറഞ്ഞത് വി എസ് അച്ചുതാനന്ദനായിരുന്നു . അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നു ആരാണ് ആ വി ഐ പി എന്നു പറയേണ്ടത് അദ്ദേഹമാണ് അദ്ദേഹത്തോടാണ് ആ വി ഐ പി ആരാണ് എന്നു ചോദിക്കേണ്ടതും അല്ലാതെ സി ബി ഐ എവിടെ പോയി തപ്പിയാലാണ് വി ഐ പി യെ കിട്ടുക ? വി ഐ പി അഥവാ വെരി ഇമ്പോര്‍ട്ടന്റ് പെഴ്സണ്‍ ഏകദേശം ദൈവം പോലെ ഒരു സംഗതിയാണ് , തങ്കപ്പന്റെ ദൈവമായിരിക്കില്ല ജോസഫിന്റെ ദൈവം ജോസഫിന്റെ ദൈവമായിരിക്കില്ല ജബ്ബാറിന്റെ ദൈവം ചിലപ്പോള്‍ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത് പോലെ ശിങ്കിടി മുങ്കനുമായിരിക്കാം യഥാര്‍ത്ഥ ദൈവം അതു പോലെ തന്നെ അച്ചുതാനന്ദന്റെ വി ഐ പി ആയിരിക്കില്ല സി ബി ഐ യുടെ വി ഐ പി , അച്ചുതാനന്ദന് very imported ആ യ ഒരാള്‍ സി ബി ഐ ക്കു എങ്ങനെ അറിയാനാണ് ? സി ബി ഐ ആണെങ്കില്‍ അതൊട്ടു അച്ചുതാനന്ദനോട് ചോദിക്കുകയുമില്ല , ചോദിച്ചാല്‍ പുള്ളിയെങ്ങാനും പറഞ്ഞു പോയാലോ ?
ശാരി ഒരു സങ്കല്പമാണ് ,അല്ലെങ്കില്‍ അങ്ങനെ ആകും .
ഒരു പരിധി കഴിഞ്ഞാല്‍ എല്ലാം ഒരു സങ്കല്പമാകുന്ന അവസ്ഥ വരും , കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും പോലും സത്യമേത് സങ്കല്പമേതെന്ന ഒരു തരം വിഭ്രമം ബാധിക്കും . അല്ലെങ്കില്‍ പിന്നെ ഒരു പെണ്‍ കുട്ടി നിരാലംബയായി , നിരവധി പേരാല്‍ പീഡിപ്പിക്കപ്പെട്ടു മരിച്ചിട്ടും ഒരു തെളിവുകളുമില്ലാതെ സ്വാഭാവിക മൃത്യുവായി അതവശേഷിക്കുന്നു .ശാരി എസ് നായര്‍ എന്ന പെണ്‍കുട്ടി മരിച്ചത് രക്തത്തില്‍ ചെമ്പിന്റെ അംശം കൂടിയത് കൊണ്ടാണെന്നും ചികിത്സാ പിഴവ് മൂലമാണെന്നും തെളിവു സമര്‍പ്പിച്ചിട്ടും അതിലൊരു അസ്വാഭാവികതയുമില്ല .സുഖം പ്രാപിച്ചു വരുന്ന ഒരു അവസ്ഥയില്‍ ഒരു വ്യക്തിയെ കണ്ടു വെപ്രാളവും സംഭ്രമവും ബാധിച്ചു രോഗം മൂര്‍ച്ഛിച്ചിട്ടൂം അതെക്കുറിച്ചു ഒരു അന്വേഷണവും ഇല്ല . കിളിരൂര്‍ കേസിനെ സംബന്ധിച്ച ഫയലുകള്‍ കരുതിക്കൂട്ടി പൂഴ്ത്തി എന്ന ഉത്തരവാദിത്തപ്പെട്ട ഒരുദ്യോഗസ്ഥന്‍ പരസ്യമായി പറഞ്ഞിട്ടൂം അത് സംബന്ധിച്ചു ഹൈക്കോടതി പരാമര്‍ശിച്ചിട്ടൂം ഒരു കാര്യവുമില്ല , ആ കേസ് എഴുതിത്തള്ളണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത് . വി ഐ പി യുടെ സാന്നിധ്യമുണ്ടെന്ന് പല തവണ , പല രീതിയില്‍ പല ആംഗ്യത്തില്‍ ഒരു നേതാവ് കോക്രി കാണിച്ചു പറഞ്ഞിട്ടും ആ പേര് പറഞ്ഞു വോട്ടു നേടി മുഖ്യമന്ത്രിയായി അഞ്ചു വര്‍ഷം അള്ളിപ്പിടിച്ചു ഭരിച്ചിട്ടും ആ വി ഐ പി യെക്കുറിച്ചു ഒരു ചോദ്യം പോലും അദ്ദേഹത്തോടുണ്ടാകുന്നില്ല . ഇനിയും കാലം കഴിയുമ്പൊള്‍ ശാരി .എസ് നായര്‍ എന്ന ഒരു പെണ്‍ കുട്ടി ജീവിച്ചിരുന്നില്ലെന്നും അതൊരു സാങ്കല്പിക കഥാപാത്രമായിരുന്നുവെന്നും നമ്മള്‍ കേള്‍ക്കും .അതല്ലെങ്കില്‍ ശാരിയുടെ പിതാവ് തന്നെ ശാരിയെ പീഡിപ്പിച്ചിരുന്നു എന്നും വരുത്തിത്തീര്‍ക്കും .
ജയരാജന്‍ സഖാവ് കോടതിക്കെതിരെ പൊട്ടിത്തെറിക്കുന്നതിനു മുമ്പു പിണറായി സഖാവും ഒന്നു പൊട്ടിത്തെറിച്ചിരുന്നു , പൊട്ടിത്തെറിക്കുക മാത്രമല്ല അതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിനു കേസ് വരെ ഉണ്ടായിരുന്നു ആ കോടതിയലക്ഷ്യ കേസിനുള്ള കാരണമാണ് വിചിത്രം . ഹൈക്കോടതി കിളിരൂര്‍ കേസില്‍ ശ്രീമതി ടീച്ചറുടെ ഇടപെടലുകള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിലുള്ള പ്രതിഷേധമായിരുന്നു ആ കോടതിയലക്ഷ്യത്തിനുള്ള കാരണം . മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷ് കുമാര്‍ [മൂന്നാര്‍ ഫെയിം ] ആണ് കിളിരൂര്‍ കേസിനെ സംബന്ധിച്ച ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കാണാതെ പോയി എന്നു മാധ്യമങ്ങളെ അറിയിച്ചത് . അതിനെതുടര്‍ന്നുണ്ടായ കേസിലാണ് ഹൈക്കോടതി അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതി ടീച്ചറുടെ കേസിലെ ഇടപെടലുകളെ സംബന്ധിച്ചു പരാമര്‍ശിച്ചത് . നഷ്ടപ്പെട്ടു പോയ ഫയലുകളെ സംബന്ധിച്ച കേസ് എഴുതിത്തള്ളണമെന്നു പോലീസ് തന്നെ കോടതിയോട് ആവശ്യപ്പെടുന്നു . അപ്പോള്‍ സംഗതികള്‍ ഇങ്ങനെ ഒക്കെയാണ് സത്യം ഒരു കാരണവശാലും പുറത്തു വരരുത് എന്നു ആരൊക്കെയോ മുന്‍ നിശ്ചയിച്ചിട്ടുണ്ട് .
സി ബി ഐ യുടെ അവസാന തീര്‍പ്പ് .
ലോക്കല്‍ പോലീസ് പണ്ടെ പറഞ്ഞതാണ് ആ തന്ത നമ്പൂരിയാണിതെല്ലാം ചെയ്തതെന്ന് ദാ ഇപ്പോ സി ബി ഐ യും പറഞ്ഞില്ലെ ഇനിയെന്താ നിനക്കൊക്കെ ഇത്ര അസുഖം ? പാവപ്പെട്ട മന്ത്രിപുത്രന്മാരും പോലീസുന്നതരും നേതാക്കളുമെല്ലാം കഞ്ഞികുടിച്ചു കഴിയുന്നത് രസിക്കുന്നില്ല അല്ലെ ? സി ബി ഐ എന്നാല്‍ പരമ പവിത്രമായ എന്തോ സംഭവമാണെന്നു എസ് എന്‍ സ്വാമിയുടെ തിരക്കഥ വായിച്ചു ബോധിക്കാം എന്നല്ലാതെ കണ്ണാല്‍ തെളിയുന്നില്ലല്ലോ മാളോരെ അല്ലെങ്കില്‍ പിന്നെ ലോക്കല്‍ പോലീസ് ചമച്ചു വെച്ചു തിരക്കഥയെടുത്തു വെള്ളം കൂട്ടാതെ വിഴുങ്ങുമോ ? . പത്തിരുപതു കൊല്ലക്കാലം ബൊഫോഴ്സ് ,തോക്ക് , പീരങ്കി എന്നൊക്കെ പറഞ്ഞു നടന്നു അവസാനം തെളിവില്ലെന്നു പറഞ്ഞു ഒട്ടോവിയ ക്വത്രോച്ചിയെ വെറുതെ വിടാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി കൊടുത്തവര് , അഭയ കേസ് എന്താണെന്നു സകല നാട്ടുകാര്‍ക്കും മനസ്സിലായിട്ടും ഒരൊറ്റ തെളിവുമില്ലെന്നു പറഞ്ഞു കേസ് മടക്കിക്കെട്ടിയവര്‍ .ലാവ്ലിന്‍ കേസ് തന്നെ കെട്ടിച്ചമച്ചതാണെന്നും പറഞ്ഞു എത്ര സമരങ്ങള്‍ ഉണ്ടായിരിക്കുന്നു അങ്ങനെ നോക്കുമ്പോള്‍ സി ബി ഐ യില്‍ ആകെക്കൂടി വിശ്വസിക്കാവുന്നത് എസ് എന്‍ സ്വാമിയുടെ സേതുരാമയ്യരെ മാത്രമാണെന്നു തോന്നുന്നു .
ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബസന്തിനു ശ്രീകുമാരി എന്ന പേരില്‍ അയച്ച ഒരു കത്തില്‍ അനഘയെ പീഡിപ്പിച്ചത് സംസ്ഥാനത്തെ രണ്ട് സി പി എം നേതാക്കളുടെ മക്കളാണ് എന്നായിരുന്നു , അനഘ മരിക്കുന്നതിനു മുമ്പായി അനഘയെ പീഡിപ്പിച്ചത് ആരാണെന്നും ആ കത്തില്‍ എഴുതിയിരുന്നു . കത്തിന്റെ ഉറവിടവും കത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളുടെ വസ്തുതയും അന്വേഷിക്കാന്‍ ഹൈക്കോടതി സി ബി ഐ ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു .പക്ഷെ സി ബി ഐ ക്കു ആകെ കണ്ടെത്താനായത് ശ്രീകുമാരി എന്നൊരു കൂട്ടുകാരി അനഘക്കു ഇല്ല എന്നതു മാത്രമായിരുന്നു . മന്ത്രിപുത്രന്മാരെപറ്റിയുള്ള പരാമര്‍ശങ്ങള്‍ സി ബി ഐ അങ്ങു വിഴുങ്ങി . സംഭവങ്ങളെക്കുറിച്ചു വ്യക്തമായി അറിയാവുന്ന ആരോ ഒരാള്‍ അതിനെക്കുറിച്ചു അന്വേഷിക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെ തന്നെയാകണം ജസ്റ്റിസ് ബസന്തിനു കത്തെഴുതിയിട്ടുണ്ടാവുക .പക്ഷെ സി ബി ഐ ആ പേരിന്റെ ഉടമയെ തിരഞ്ഞു പോയി ആ കത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളെ അവഗണിച്ചു , അല്ലെങ്കില്‍ അവഗണിക്കാന്‍ നിര്‍ബന്ധിതരായി . ഇത്രയൊക്കെ സ്വാധീനവും പിടിപാടുമുള്ള ആളുകളെ പറ്റി പരാതി അയക്കുമ്പോള്‍ യഥാര്‍ത്ഥ പേരും വിലാസവും വെച്ചു മരണപ്പെടാന്‍ മാത്രം പൂതിയുള്ള ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി ശ്രീകുമാരി എന്ന പേരില്‍ ഉണ്ടായിരിക്കുമെന്നു തമാശക്കു പോലും ആരും കരുതില്ല . വ്യാജ പേരായിരിക്കാം , ഊമക്കത്തായിരിക്കാം പക്ഷെ അതില്‍ പറഞ്ഞ കാര്യങ്ങളിലെ വാസ്തവം എന്തെന്നു പരിശോധിക്കാനുള്ള ബാധ്യത ഇവിടത്തെ നിയമ വ്യവസ്ഥക്കില്ലെ ? ഉത്തരം കിട്ടാതെ പകച്ചു നില്‍ക്കുന്ന ഒരു കേസിലേക്കു ഒരു തുമ്പു കിട്ടിയാല്‍ അതിന്റെ സാധ്യതകളെക്കുറിച്ചു ചെറിയൊരു അന്വേഷണം പോലും നടത്താന്‍ കെല്പില്ലാത്തവരാണോ നമ്മുടെ സി ബി ഐക്കാര്‍ ?
പക്ഷെ അവര്‍ ചെയ്തതെന്താണ് മരിച്ചു മണ്ണടിഞ്ഞു പോയ ഒരു മനുഷ്യനെ , അദ്ദേഹത്തിന്റെ മൃതദേഹത്തെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ ഒരു കഥ സൃഷ്ടിച്ചു , . അനഘ എന്ന ആ പെണ്‍ കുട്ടിയെ കാമവെറി പൂണ്ട സ്വന്തം പിതാവു തന്നെ പീഡിപ്പിച്ചു , അതിനു ശേഷം അവരെല്ലാവരും കൂടി അങ്ങു മരിക്കാന്‍ തീരുമാനിച്ചു , മരിച്ചു. അത്രേയുള്ളൂ ഈ കേസ് . ഇനിയീ കേസിനെക്കുറിച്ചു ആരും ചോദിച്ചു പോകരുത് ഈ കേസില്‍ ലതാ നായരില്ല , കിളിരൂര്‍ പീഡനമില്ല , മന്ത്രി പുത്രന്മാരില്ല , മറ്റു ഉന്നതന്മാരില്ല . ആരുമില്ല സ്വന്തം മകളെ പീഡിപ്പിച്ച ഒരച്ഛനും അതില്‍ മനം നൊന്ത് മരിച്ച ഒരു അഞ്ചംഗ കുടുംബവും ഇനി അവരങ്ങനെയാണറിയപ്പെടുക.
സി ബി ഐ യുടെ നിഗമന പ്രകാരം അച്ഛനാണ് മകളെ പീഡിപ്പിച്ചതെന്നു മനസ്സിലാക്കാനുള്ള തെളിവുകള്‍ - അനഘയുടെ സഹപാഠിയായ ഒരു രമ്യാരാജന്റെ മൊഴിയാണ് - അച്ഛന്‍ അസ്വാഭാവികമായി പെരുമാറുന്നുവെന്നു അനഘ ആ കുട്ടിയോടു പറഞ്ഞിട്ടുണ്ടെത്രെ രാജനു കിട്ടാനുള്ളത് കിട്ടിയാല്‍ എത്ര രമ്യാരാജന്മാരെ വേണമെങ്കിലും സൃഷ്ടിക്കാമെന്നും അങ്ങനെ അല്ലന്നു പറയാന്‍ അനഘ തിരിച്ചു വരില്ലെന്നും നമുക്കറിയാം .ഇതു കൂടാതെ ഈ ഇലക്ടാ കോമ്പ്ലക്സ് സ്ഥാപിച്ചെടുക്കാന്‍ ലോക്കല്‍ പോലീസ് അവരുടെ തനത് നിരീക്ഷണം വഴി കണ്ടെത്തിയതും സി ബി ഐ പിന്തുടര്‍ന്നതുമായ നിഗമനങ്ങളാണ് അതീവ വിചിത്രം .
“ അനഘ മരിക്കുന്നതിനു 72 മണിക്കൂറിനുള്ളിലായി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ട് . ഈ 72 മണിക്കൂറില്‍ അനഘ പുറത്തു പോയിട്ടില്ല ,പുറത്ത് നിന്നാരും വന്നിട്ടുമില്ല , വീട്ടില്‍ പുരുഷനായി ഉണ്ടായിരുന്നത് നാരായണന്‍ നമ്പൂതിരി മാത്രമാണ് അതു കൊണ്ട് പീഡിപ്പിച്ചത് നാരായണന്‍ നമ്പൂതിരി തന്നെ - what a bloody logic !!!!
ഈ മൂന്നു ദിവസവും നാരായണന്‍ നമ്പൂതിരിയോ വീട്ടില്‍ നിന്നു ആരും പുറത്തേക്കു പോയിട്ടില്ല എന്നു ലോക്കല്‍ പോലീസ് പറയുന്നു ഈ വാദഗതി പ്രകാരം നമ്പൂതിരി സ്വന്തം മകളെ പീഡിപ്പിച്ചത് ആ കുട്ടിയുടെ അമ്മയുടെയും രണ്ട് സഹോദരങ്ങളുടെയും സാന്നിധ്യത്തിലായിരുന്നിരിക്കണം .യാതൊരു ശാസ്ത്രീയ തെളിവെടുപ്പുകളും നടത്താതെ വളരെ ആസൂത്രിതമായി ഒരു കേസിനെ അതിന്റെ ഇരകളായവര്‍ക്കു മേല്‍ തന്നെ ആരോപിക്കപ്പെടുന്ന ഹീന തന്ത്രം.
72 മണിക്കൂര്‍ മുമ്പായി അതായത് മൂന്നു ദിവസത്തോളം നാരായണന്‍ നമ്പൂതിരിയുടെ വീട്ടിലേക്കു പുറത്തു നിന്നാരും വന്നിട്ടില്ല എന്നും ആ വീട്ടില്‍ നിന്നും അനഘ പുറത്തു പോയിട്ടില്ല എന്നും സി ബി ഐ യും ലോക്കല്‍ പോലീസും സ്ഥാപിക്കണമെങ്കില്‍ ഈ മൂന്നു ദിവസവും ഈ വീട് കനത്ത നിരീക്ഷണത്തിലായിരിക്കണം എങ്കില്‍ മാത്രമേ അങ്ങനെ ഒരു നിഗമനത്തിലെത്താന്‍ കഴിയൂ , ഇങ്ങനെയൊരു നിരീക്ഷണത്തിലാകാന്‍ മാത്രം ആത്മഹത്യക്കു മുമ്പു ആ കുടുംബത്തിനു എന്തു പ്രത്യേകതയാണുണ്ടായിരുന്നത് ? .ഇത്തരത്തില്‍ ഒരു നിഗമനത്തിലെത്താന്‍ ശാസ്ത്രീയമായ എന്തെങ്കിലും തെളിവുകളുണ്ടോ ? ഒന്നുമില്ല ഈ കേസ് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു . ഒരു കേസ് അവസാനിപ്പിക്കാനും വഴി തിരിച്ചു വിടാനും ഇത്ര നികൃഷ്ടമായ രീതി അവലംബിക്കുമ്പോള്‍ കാലം എന്നെങ്കിലും സത്യം പുറത്തു കൊണ്ടു വരുമെന്നു ഓര്‍ക്കുക .
നിഷ്കളങ്കതയുടെയും നിരപരാധിത്വത്തിന്റെയും വില നിഷ്കളങ്കര്‍ക്കേ അറിയൂ . തന്റെ മകള്‍ ചതിക്കപ്പെട്ടുവെന്ന അറിവില്‍ , ആ മാനഹാനിയില്‍ ജീവനും ജീവിതവും നഷ്ടപ്പെടുത്തിയ ഒരച്ഛന് നീതി കിട്ടിയില്ലെങ്കിലും മണ്ണിനടിയിലായ ഒരു കുടുംബത്തിനെ ഹീനമായ കഥകള്‍ കൊണ്ടു വ്യക്തിഹത്യ ചെയ്യുന്നത്ര ക്രൂരമായ ആനന്ദത്തിനു കാലം തിരിച്ചടി നല്‍കുമെന്നതുറപ്പാണ് . മരിച്ചു പോയവര്‍ക്കിനി നീതി ആവശ്യമില്ല , അവര്‍ക്കു വേണ്ടി നീതി തേടാന്‍ ഇനി ആരുമില്ല , അവര്‍ക്കെതിരെയുള്ള അനീതികളെ ഒരു ചെറുവിരല്‍ കൊണ്ട് പോലും പ്രതിഷേധിക്കാനും ആരും വരില്ല .ആ നീതി കൊണ്ട് അവരുടെ ജീവനും ജീവിതവും തിരിച്ചു കിട്ടാനുമാവില്ല പക്ഷെ അധികാര പ്രമത്തതയുടെ ആവേശത്തില്‍ യൌവനത്തിന്റെ ചോരത്തിളപ്പില്‍ അല്പനേരത്തെ വിനോദത്തിനു വേണ്ടി പിച്ചിച്ചീന്തിക്കളഞ്ഞ ജീവിതങ്ങളെ ശവക്കുഴി തോണ്ടി നഗ്നരായി കിടത്തുമ്പോള്‍ ഈ അനീതി കൊണ്ടു ലോകം കറുത്തു പോയേക്കാം .