Like

...........

Monday 27 May 2013

മനുഷ്യനു ഒരു ആമുഖം .




“പൂര്‍ണ്ണവളര്‍ച്ചയെത്തും‌   മുമ്പ്  മരിച്ചു പോകുന്ന
ഒരേയൊരു ജീവിയാണ് മനുഷ്യന്‍!”. 


കുറെ കാലത്തെ ഇടവേളക്കു ശേഷമാണ് ഒരു നോവല്‍ വായിക്കുന്നത് , ഫിക്ഷനെഴുത്തിന്റെ   ആവര്‍ത്തന വിരസത കൊണ്ടും സമയമില്ലെന്ന മുട്ടാപ്പോക്കു കൊണ്ടും   വായന നോണ്‍ -ഫിക്ഷനിലേക്കു മാത്രമായി  ചുരുക്കുകയായിരുന്നു .സുഭാഷ് ചന്ദ്രന്റെ “മനുഷ്യനു ഒരു ആമുഖം “ മാതൃഭൂമിയില്‍ ഖണ്ടശയായി ഒന്നു രണ്ട്  അധ്യായങ്ങള്‍  വായിച്ചപ്പോഴെ  മനസ്സില്‍ ആഗ്രഹം തോന്നിയ കൃതിയാണ് .അങ്ങനെയാണ്  “മനുഷ്യനു ഒരു ആമുഖം “ വായിച്ചു തുടങ്ങിയത് . വായനയുടെ അന്ത്യത്തില്‍  തച്ചനക്കരയും അവിടത്തെ ജനങ്ങളും അയ്യമ്പിള്ളി തറവാടുമെല്ലാം ഒരു വായനാനുഭവമെന്നതിലുപരി  അവിസ്മരണീയമായ ,തീക്ഷ്ണത നിറഞ്ഞ ഒരു ജീവിതാനുഭവത്തെ അനുഭവിച്ചറിഞ്ഞ പോലെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് .  



ഒരു ദേശത്തിന്റെ ,ആ  ഭൂമികയുടെ അവകാശികളായ അതിലെ മനുഷ്യ ജന്മങ്ങളുടെ നോവും സന്തോഷവും വികാരവുമെല്ലാം എക്കാലത്തും എന്നെ ആകര്‍ഷിച്ചിട്ടുള്ള വായനാനുഭവങ്ങളാണ് .കുട്ടിക്കാലത്തു ടോം സോയറിന്റെയും ഹക്കിള്‍ ബറി ഫിന്നിന്റെയും  മിസ്സിസ്സിപ്പി നദീ തീരവും ,മാല്‍ ഗുഡിയും , കൌമാര കാലത്തു പൊറ്റെക്കാടിന്റെ അതിരാണിപ്പാടവും മാര്‍ക്കേസിന്റെ മാക്കൊണ്ടയും ഓ വി യുടെ ഖസ്സാക്കും ഒരു ഭ്രമമായി മനസ്സില്‍ കുടിയേറിയിട്ടുണ്ട് ,എന്തിന് ഖസ്സാക്കിന്റെ സാങ്കല്‍പ്പിക ലോകത്തോടുള്ള ഭ്രമം മൂത്ത് അതിന്റെ ഭൂമിശാസ്ത്ര മാതൃക തേടിപ്പിടിച്ചു ഒരു നട്ടുച്ച വെയില്‍ 100 കിലോ മീറ്ററിലേറെ തനിയെ  ബൈക്കോടിച്ച്   തസ്രാക്ക് എന്നൊരു പാലക്കാടന്‍ ഉള്‍ ഗ്രാമത്തിലെത്തി വെയിലിന്റെ ആവരണം പുതച്ച ശൂന്യമായ എന്റെ സ്വപ്ന ഭൂമി കണ്ട് നിരാശനാകേണ്ടി വന്നിട്ടുണ്ട്  .പക്ഷെ ഖസാക്ക് സൃഷ്ടിച്ച മതിഭ്രമം മാറാന്‍ അതൊന്നും പര്യാപ്തമായിരുന്നില്ല ,അതിപ്പോഴും വിടാതെ എന്റെ കൂടെത്തന്നെയുണ്ട് ,ചെതലിമലയുടെ താഴ്വാരങ്ങളും കരിമ്പന കൂട്ടങ്ങളും മൈമുന കണങ്കൈ വരെ കൈ തെറുത്തു കയറ്റി നടന്നിരുന്ന ഇടവഴികളും  -എന്നെ സംബന്ധിച്ചു അതെല്ലാം കണ്ടറിയാത്ത ഒരു ഭാവനയാണെങ്കില്‍  തച്ചനക്കര ഒരു യാഥാര്‍ത്ഥ്യമാണ് .


ഖസാക്കും ,മാക്കൊണ്ടയും അതിരാണിപ്പാടവും  അജ്ഞാതമായ ഒരു ദേശത്തെ പറ്റിയുള്ള  കൌതുകമായിരുന്നു   ശേഷിപ്പിച്ചിരുന്നതെങ്കില്‍ തച്ചനക്കര  എനിക്കു ചുറ്റുമുള്ള ഒരു ലോകത്തെയാണ് കാണിച്ചു തന്നത് ,ഞാന്‍ ജീവിച്ചിരുന്ന ഒരു ദേശവും , എനിക്കു ചുറ്റുമുള്ള  ആളുകളും , വളര്‍ച്ചയുടെ ഒരോ ഘട്ടത്തിലും ഞാന്‍ നേരിട്ട ജീവിതങ്ങള്‍ ,ഞാനനുഭവിച്ച വ്യഥകള്‍ ,ഞാന്‍ കണ്ട മനുഷ്യര്‍ - ഞാനൊരു ആത്മകഥയെഴുതിയാലെന്ന വണ്ണമെന്റെ ഉള്ളില്‍ തെളിഞ്ഞു എന്നെ ചുട്ടുപൊള്ളിച്ചു കൊണ്ടിരുന്നു . പ്രണയിനിയായ ആന്‍ മേരിയും  അവളോട് പങ്ക് വെക്കപ്പെട്ട അപകര്‍ഷതകള്‍ പോലും  വേദനയും സന്തോഷവും  നിറച്ചു കൊണ്ട് അസാധാരണാം വിധം സാദൃശ്യമുള്ളതായിരുന്നു  . ജിതേന്ദ്രന്‍ ആന്‍ മേരിക്കയച്ച കത്തുകളിലൊന്ന്  വെറുതെ ജീവിച്ചു പോകുന്ന  ജീവിതത്തിന്റെ വ്യര്‍ത്ഥതയെ കുറിച്ചാണ് .മനുഷ്യനു ഒരു ആമുഖത്തിന്റെ അന്തസത്തയും ഈ വരികളാണ് .


"ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമായ
മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട്
ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത
വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ 
വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി
മരിച്ചുപോകുന്നതിനെയാണ് മനുഷ്യ ജീവിതം എന്നു
പറയുന്നതെങ്കില്‍, പ്രിയപ്പെട്ടവളേ,
മനുഷ്യനായി പിറന്നതില്‍ എനിക്ക്
അഭിമാനിക്കാന്‍ ഒന്നുമില്ല.”


 എന്റെ വൈയക്തികാനുഭവങ്ങള്‍ക്കുമപ്പുറം “മനുഷ്യനു ഒരു ആമുഖം “ മലയാളത്തിലെ എണ്ണം പറഞ്ഞ ഒരു നോവലായി അംഗീകരിക്കപ്പെടുന്നത് അതിന്റെ ശില്പചാതുരിയും ഭാഷാമികവും കൊണ്ടാണ് .പല തരത്തിലും വര്‍ണ്ണങ്ങളിലുള്ള നൂലുകള്‍ കൊണ്ട് ശ്രദ്ധാപൂര്‍വ്വം തുന്നിയെടുത്ത ഒരു  ഒരു ചിത്രകമ്പളമാണ് “ മനുഷ്യനു ഒരു ആമുഖം”.
അയ്യാട്ടുമ്പിള്ളിയെന്ന നായര്‍തറവാട്ടിലെ ഇള മുറക്കാരനാ‍യ ജിതേന്ദ്രന്റെ സ്വഗതാഖ്യാനമെന്ന മട്ടിലാണ് കഥ പറഞ്ഞു പോകുന്നത് . ജിതേന്ദ്രന്റെ  ജനനത്തിനു മുമ്പുള്ള തലമുറയും അതിന്റെ ശാഖോപശാഖകളും തച്ചനക്കരയിലെ ജനങ്ങളുമെല്ലാം ഓര്‍മ്മയുടെ  അടുക്കും ചിട്ടയോടും കൂടി ജിതേന്ദ്രന്റെ ബാല്യ കൌമാര യൌവനത്തിലൂടെ സഞ്ചരിച്ചു വാര്‍ദ്ധക്യത്തിന്റെ നിസ്സഹായതയില്‍ അവസാനിക്കുന്ന ഒരു ചരിത്രം   ക്രാഫ്റ്റിന്റെയും കാല്പനികതയുടെയും അതിവിദഗ്ദമായ ഒരു സങ്കലനമാണത് .


ഒരു എഴുത്തുകാരനെ വായനക്കാരന്‍ അംഗീകരിക്കുന്നത് അയാളുടെ എഴുത്തില്‍ ഒരു തനത് ശൈലി കണ്ടെത്തുമ്പോഴാണ് , സുഭാഷ് ചന്ദ്രന്റെ തന്റെ ആദ്യ നോവലില്‍ തന്നെ തനതായ ഒരു ആഖ്യാനശൈലി രൂപപ്പെടുത്തിയതായി കാണാം .വായനയുടെ ചിരപരിചിതത്വം കൊണ്ട്  ഇടയ്ക്കെപ്പോഴോ ജീര്‍ണ്ണിച്ച യാഥാസ്ഥിതിക നായര്‍ തറവാടിന്റെ ചിത്രീകരണത്തില്‍ എം ടി കടന്നു വരുന്നതായി തോന്നിയപ്പോഴേക്കും അതു തന്റേതായ ഒരു തലത്തിലേക്കു മാറ്റിയെഴുതാന്‍ സുഭാഷ് ചന്ദ്രനു കഴിഞ്ഞു , നായര്‍ മഹിമയും സവര്‍ണ്ണ ആഡ്യത്തവും പോലെയുള്ള വ്യാജ അഭിമാന ബോധത്തെ തകര്‍ത്തുകളയുന്ന ഒരു ഉല്പതിഷ്ണുത്വം  മനപ്പൂര്‍വ്വമായി തന്നെ എഴുത്തിലങ്ങഓളമിങ്ങോളം കഥാപാത്രങ്ങളായി വരുന്നുണ്ട് . 

മനുഷ്യനു ഒരു ആമുഖത്തിനു മുമ്പ് തന്നെ സുഭാഷ്  ചന്ദ്രന്റെ “തല്പവും “ മറ്റ്  ചെറുകഥകളും വായിച്ചിട്ടുണ്ട് , ഭാഷയുടെ തനിമയും ശൈലിയുടെ വ്യത്യസ്ഥതയും കൊണ്ട് ആകര്‍ഷണം തോന്നിയിട്ടുള്ള എഴുത്തായിരുന്നു അതെല്ലാം .എഴുതിത്തെളിഞ്ഞവര്‍ ആദ്യ നോവലിനായി തിരഞ്ഞെടുക്കുന്നതെപ്പോഴുമൊരു ദേശത്തിന്റെ കഥയാകുന്നത് അല്പംയാദൃശ്ചികത നിറഞ്ഞ ഒരു കൌതുകമാണ് . ഓ വി വിജയന്റെ ആദ്യ നോവല്‍ - ഖസ്സാക്കിന്റെ ഇതിഹാസമാകുന്നതും എന്‍ എസ് മാധവന്‍ എഴുതാനായി  ലന്തന്‍ ബത്തേരിയുടെ  ചരിത്രം തിരഞ്ഞെടുത്തതും അതു പോലെ സുഭാഷ് ചന്ദ്രന്‍ തച്ചനക്കരയുടെ വംശാവലിയുടെ കഥ പറയുന്നു .  പക്ഷെ സുഭാഷ് ചന്ദ്രന്‍  തന്റെ എഴുത്തില്‍ വലിയൊരു വെല്ലുവിളി നേരിടാന്‍ പോവുകയാണ് ,ആദ്യ നോവല്‍ ക്ലാസ്സിക്കായിത്തീരുന്ന എഴുത്തുകാര്‍ വലിയൊരു ഉത്തരവാദിത്തമാണ് തലയിലേറ്റുന്നത് , ഖസ്സാക്കിന്റെ കരിസ്മ കൊണ്ട് ഖസ്സാക്കിനെക്കാള്‍ മികച്ചതെന്നു നിരൂപകര്‍ അംഗീകരിച്ച കൃതികള്‍  എഴുതിയിട്ടും ഖസ്സാക്കിന്റെ നിഴലില്‍ അവയൊന്നും അത്ര മേല്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ദുര്‍ വിധി ഓ വി വിജയനുണ്ടായിരുന്നു , അതാവര്‍ത്തിക്കാതിരിക്കട്ടെ എന്നാഗ്രഹമുണ്ട് .

പ്രിയപ്പെട്ട കഥാകാരാ ഈ കൃതി വായിച്ചിട്ടു ആസ്വാദകരില്‍ ചിലര്‍ സ്നേഹം കൊണ്ട് ജിതേന്ദ്രന്റെ പെണ്‍ മക്കള്‍ക്കായി പാലയ്ക്കാ മാലയും കമ്മലുമെല്ലാം പാരിതോഷികമായി അയച്ചുവെന്നു കേട്ടു ,എന്റെ കയ്യില്‍ തരാന്‍  വില പിടിപ്പുള്ള ദ്രവ്യങ്ങളും സമ്മാനങ്ങളുമില്ല ,ആത്മാര്‍ത്ഥമായ നന്ദിയുണ്ട് ,സ്നേഹമുണ്ട് ഇങ്ങനെയൊരു കൃതി തന്നതിനു  :)