
ഒരൊറ്റ നോവലിലൂടെ മലയാള നോവല്‍ സാഹിത്യത്തില്‍ പുതിയ മാനം സൃഷ്ടിച്ച ഒരു സാഹിത്യകാരനുണ്ട് നമുക്ക് , ഓ വി വിജയനല്ല , വിജയന്‍ പോലും പലപ്പോഴും വലിയ ബഹുമാനത്തോടെ പരാമര്‍ശിച്ചിട്ടുള്ള എം പി നാരായണ പിള്ള എന്ന പുല്ലുവഴി നാണപ്പന്‍ . ബൌദ്ധിക അരാജകത്വം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു പാട് കഥകളുടെ കര്‍ത്താവ് ,ഉരുളക്കുപ്പേരി എന്ന പംക്തിയെഴുതി സമകാലിക സംഭവങ്ങളെ നര്‍മ്മത്തോടെ നിശിതമായി വിമര്‍ശിച്ചിരുന്ന നാണപ്പനെ മലയാളം വേണ്ട വിധത്തില്‍ പരിഗണിച്ചിട്ടില്ല എന്നതാണ് സത്യം .പറയന്റെയും പുലയന്റെയും നായരുടെയും നമ്പൂതിരിയുടെയും സോഴ്സ് ഒന്നു തന്നെയാണ് എന്ന ഡി എന്‍ എ പഠനത്തിനും എത്രയോ കാലം മുമ്പേ പണിയെടുക്കാത്ത പുലയനാണ് നായരായി പരിണമിച്ചതെന്ന് എം പി നാരായണപിള്ള പറഞ്ഞു വെച്ചിരിക്കുന്നു .
ഒരു നായയെ കേന്ദ്ര കഥാപാത്രമാക്കി “പരിണാമം “ എഴുതുമ്പോള്‍ അത് മലയാളത്തിലെ നോവല്‍ ചരിത്രത്തിന്റെ നവീകരണത്തിന്റെ തുടക്കമായിരുന്നു , പിന്നീട് അതിനെ പിന്‍ പറ്റി ആരും എഴുതാതിരുന്നത് ഒരു പക്ഷെ നാണപ്പനോളം വൈഭവം ആ ഒരു മേഖലയില്‍ ആര്‍ക്കും ഇല്ലാതിരുന്നത് കൊണ്ടാകണം .തലച്ചോറിന്റെ ദഹന ശക്തിയെ പരമാവധി പരീക്ഷിക്കുന്ന ബൌദ്ധിക അരാജകത്വം തന്നെയാണ് എം പി നാരായണ പിള്ളയുടെ കഥകള്‍ അനുവാചകന് പകര്‍ന്നു നല്‍കിയത് .മുരുകന്‍ എന്ന പാമ്പാട്ടിയും ജോര്‍ജ്ജ് ആറാമന്റെ കോടതിയും മൃഗാധിപത്യവുമൊക്കെ താരതമ്യപ്പെടുത്തലിന് പോലും കഴിയാത്ത വിധം മലയാള ചെറുകഥാ സാഹിത്യത്തില്‍ സവിശേഷമായി നില നില്‍ക്കുന്നു .പക്ഷെ ഉത്തരാധുനികതയും അതി ബൌദ്ധികതയുമൊക്കെ നിറഞ്ഞ് നില്‍ക്കുന്ന നാണപ്പന്റെ മിക്കവാറും കഥകളെല്ലാം തന്നെ വായിച്ചിട്ടുള്ള ഒരാളെന്ന നിലയ്ക്കു ആദ്യ കഥയായ “കള്ളന്‍ “ വായിക്കുമ്പോള്‍ തോന്നുന്നത് അളവില്ലാത്ത ഒരല്‍ഭുതമാണ് . ഉത്തരാധുനികതയുടെ അസ്ക്യത തലയില്‍ കയറിക്കൂടുന്നതിനു മുമ്പേ എഴുതിയതിനാലാവണം മലയാളത്തിലെ ഏറ്റവും ഹൃശദസ്പര്‍ശിയായ , റിയലിസ്റ്റിക്കായ “കള്ളനെ “ പരിചയപ്പെടുത്താന്‍ നാണപ്പന് കഴിഞ്ഞത് .
എം പി നാരായണ പ്പിള്ള തന്റെ ആദ്യകഥയെക്കുറിച്ചും അതിനു ശേഷമുള്ള സാഹിത്യ ജീവിതത്തെക്കുറിച്ചും ഇങ്ങനെയാണ് പറയുന്നത് ..
മലയാള ചെറുകഥാ ചരിത്രത്തില്‍ കള്ളന്മാരുടെ ഒരു പാട് കഥകള്‍ നമ്മള്‍ വായിച്ചിട്ടുണ്ടാകണം . ആദ്യ ചെറുകഥയായ “വാസനാ വികൃതി“ പോലും ഒരു കള്ളന്റെ ആത്മകഥയില്‍ പെടുത്താവുന്ന ഒന്നാണ് . സാഹിത്യത്തിലായാലും ജീവിതത്തിലായാലും ഗ്ലോറിഫൈ ചെയ്യപ്പെടുന്ന , അല്ലെങ്കില്‍ നീതികരിക്കാനാകുന്ന രണ്ട് തരം കള്ളന്മാരുണ്ട് - പണക്കാരെ കൊള്ളയടിച്ച് പാവങ്ങളെ സഹായിക്കുന്ന റോബിന്‍ ഹുഡിനെ പോലെയോ കായം കുളം കൊച്ചുണ്ണിയെ പോലെയോ ധീര -വീര പരിവേഷമുള്ള ഒരു നാടോടി കള്‍ട്ട് കള്ളന്‍ അതല്ലെങ്കില്‍ സാഹചര്യങ്ങളുടെ അനിവാര്യത കൊണ്ട് കള്ളനാകേണ്ടി വരുന്ന പാവങ്ങളിലെ ജീന്‍ വാല്‍ ജീനിനെ [ഫ്രഞ്ച് ഉച്ചാരണം ഴീന്‍ വാള്‍ ഴീന്‍ എന്ന് എം കൃഷ്ണന്‍ നായര്‍ സര്‍ :) ] പോലെയുള്ള ദുഖകരമായ അവസ്ഥ കൊണ്ട് - ഈ രണ്ടവസ്ഥകളെയും സ്വാഭാവികമായി തന്നെയും ഏറെ കാരുണ്യത്തോടെയും സ്നേഹത്തോടെയും പരിഗണിക്കപ്പെടുന്നത് കൊണ്ടാണ് റോബിന്‍ ഹുഡ്ഫിന്റെ കള്ളനെ വീര പുരുഷനായും ജീന്‍ വാല്‍ ജീനെന്ന കള്ളനെ മനുഷ്യന്റെ അടിസ്ഥാന പ്രതിനിധിയായും ഇന്നും വായിക്കപ്പെടുന്നത് .പക്ഷെ എം പി നാരായണ പിള്ളയുടെ കള്ളന്‍ ഈ രണ്ട് ജനുസ്സിലും പെടുന്നില്ല അയാള്‍ ജീവിക്കാന്‍ അത്യാവശ്യം മാര്‍ഗ്ഗമുള്ളയിടത്തു നിന്നു അധ്വാനിക്കാനുള്ള വൈമനസ്യം കൊണ്ട് ചെറിയ കളവ് നടത്തി തുടങ്ങിയവനാണ് ,കാണുന്നവര്‍ക്കു ഒരു അനുതാപവും തോന്നേണ്ടാത്ത അത്തരമൊരു കഥാപാത്രത്തെ എഴുതിയെഴുതി അനുവാചകരുടെ കണ്ണുകളില്‍ നനവു പടര്‍ത്തുന്ന ഒരു കഥയാക്കി മാറ്റിയ ആ സര്‍ഗ്ഗാത്മകത തന്നെയാണ് ഏതൊരു ഭാഷയുടെയും മുതല്‍ക്കൂട്ടു
സ്വഗതാഖ്യാനത്തിലാണ് കഥ എഴുതിയിരിക്കുന്നത് - ഒരു കള്ളന്റെ ആത്മ കഥ തന്നെയെന്നു പറയാം . നായകന്റെ പേര് , വിലാസം ഒന്നും കഥയിലില്ല .അഞ്ചിടങ്ങഴി വിത്തിന്റെ നിലം വിറ്റു തിന്നു, ഒരു പുരയുണ്ടായിരുന്നതും വിറ്റു തിന്നു , ആ വയസ്സിത്തള്ളയെയും ചുട്ടു തിന്നു , അതു കൊണ്ടും തീരാത്ത വിശപ്പാണ് , ഇനി കട്ടു തിന്നിട്ട് തീരണം . ആദ്യമായി കട്ടത് ഒരു ഏത്തക്കുലയാണ് , 14 അണയാണ് അതിനു കിട്ടിയത് മൂന്നു മൈല്‍ ദൂരം ടാറിട്ട റോഡിലൂടെ നടത്തിച്ചു കള്ളുഷാപ്പിലും കടത്തിണ്ണയിലുമെല്ലാമുള്ളവര്‍ ആര്‍ത്തു വിളിച്ചു കള്ളനെന്ന് ഒരു കെട്ട് ബീഡി പോലും തരാത്തവന്മാരാണ് . മൂത്രക്കുടം ചുമത്തിപ്പിച്ചു ,കാലിന്റെയും കൈയിന്റെയും നഖത്തിനിടയില്‍ മൊട്ടു സൂചി കയറ്റി , തുട വരഞ്ഞു കുരുമുളകു തേച്ചു , മൂത്രദ്വാരത്തില്‍ തീപ്പെട്ടിക്കൊള്ളി കയറ്റി . കടഞ്ഞെടുത്ത പോലെയുള്ള ശരീരം ഇടിച്ച് പിഴിഞ്ഞ് പണിയെടുക്കാന്‍ പറ്റാത്ത വിധത്തിലാക്കിതീര്‍ത്തു ."
ചെയ്ത് പോയ തെറ്റിനെക്കുറിച്ചോര്‍ത്തു പശ്ചത്തപിക്കുമ്പോഴും അതില്‍ നിന്നു പിന്മാറാനാകാത്ത വിധം മുദ്ര കുത്തപ്പെട്ടു കഴിഞ്ഞ ജീവിതത്തെക്കുറിച്ച് നിസ്സംഗമായ വേദനയോടെ തിരിച്ചറിയുന്നു .സ്വന്തമായി ഒരമ്മയും അല്ലലില്ലാതെ ജീവിക്കാന്‍ കുറച്ച് ഭൂമിയും ഉണ്ടായിരുന്ന കഥാനായകന്‍ ചെറിയ ഒരു മോഷണത്തില്‍ പിടിക്കപ്പെടുന്നതോടെയാണ് പോലീസിന്റെ സ്ഥിരം മോഷ്റ്റാവായി തീരുന്നത് , കാലഘട്ടം ഏതായിരുന്നാലും യാഥാര്‍ത്ഥ്യം ഇന്നും ഇങ്ങനെ ഒക്കെ തന്നെയാണ് .മകന്റെ അവസ്ഥയില്‍ മനം നൊന്ത് ആകെയുള്ള തള്ളയും കൂടി ചാകുമ്പോള്‍ പിന്നെ പറയത്തക്ക ലക്ഷ്യമൊന്നുമില്ലാതെ ഒഴുക്കില്‍ വീണ ഒരിലയെ പോലൊരു ജീവിതം ചെയ്തതും ചെയ്യാത്തതുമായ കുറ്റങ്ങള്‍ക്കെല്ലാം പോലീസ് പിടിച്ചു പീഡിപ്പിച്ചു ,സമ്മതിപ്പിച്ചു ദാരിദ്ര്യവും കൊടും പട്ടിണിയും നിറഞ്ഞ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മക്കുറിപ്പു കൂടിയാണീ കഥ .
ചെയ്തതും ചെയ്യാത്തതുമായ കുറ്റങ്ങളുടെ പേരിലുള്ള ജയില്‍ വാസം .അവിടെ നിന്നു പുറത്തിറങ്ങുമ്പോള്‍ പണിയെടുത്തു കിട്ടിയ കുറച്ച് രൂപയുമായാണ് .ഉടുമുണ്ടിന്റെ തുമ്പില്‍ കെട്ടിയിട്ടൊന്നുറങ്ങിയെണീറ്റപ്പോള്‍ ഉടുമുണ്ടിന്റെ തുമ്പടക്കം ഏതോ ദ്രോഹികള്‍ മുറിച്ചു കൊണ്ട് പോയിരിക്കുന്നു .പിന്നെ ആകെയുള്ള തോര്‍ത്തു പണയം വെച്ച് ഒരു നേരത്തെ ഭക്ഷണം കഴിച്ചെന്നു വരുത്തി . വീണ്ടും പട്ടിണിയാണ് .കള്ളനാരു പണി കൊടുക്കും .രണ്ടു ദിവസം കൊടും പട്ടിണിക്കു ശേഷം നിവൃത്തികേടിന്റെ പാരമ്യത്തിലാണയാള്‍ അയാള്‍ വീണ്ടും മോഷണത്തിനിറങ്ങുന്നത് , ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി .
മാവിലൂടെ ഊര്‍ന്നിറങ്ങി വീട്ടിലെത്തി വയറിന്റെ ആന്തലൊന്നു മാറ്റാനുള്ള തത്രപ്പാടുകള്‍ -,ചോറിനു വേണ്ടി തിരയുന്നതും അതു കിട്ടുമ്പോഴുള്ള അത്യാഹ്ലാദവും ആ വെപ്രാളത്തില്‍ നാലഞ്ച് ചോറിന്‍ വറ്റുകള്‍ നിലത്തു വീണു പോകുമ്പോള്‍ തോന്നുന്ന അസുഖകരമായ അവസ്ഥയുമെല്ലാം ചലിക്കുന്ന ഒരു ചിത്രമായി നമുക്കു മുന്നില്‍ തെളിയുന്നത്ര വ്യക്തമാണ് വിവരണങ്ങള്‍ .രണ്ട് ദിവസത്തെ പട്ടിണിയില്‍ ചില മോഷണ ശ്രമങ്ങള്‍ കൂടെ നടത്തിയിരുന്നെങ്കിലും പരാജയമായിരുന്നു ഫലം , അങ്ങനെയാണ് ഈ വീട്ടില്‍ എത്തിപ്പെടുന്നത് .യഥാര്‍ത്ഥത്തില്‍ വിശപ്പിന്റെ , പട്ടിണിയുടെ ഒക്കെ ചിത്രം നമ്മള്‍ ഊഹിക്കുന്നതിനെക്കാള്‍ ദയനീയമാണ് .ഒരു നേരത്തെ അന്നത്തിനു വേണ്ടി കക്കുന്നവന്റെ മനോനിലയെ ഉദാത്തവല്‍ക്കരിക്കാതെ തന്നെ പറയുന്നു .
നിറച്ചൂണു കഴിച്ചപ്പോള്‍ അടിവയറ്റില്‍ ചെറിയൊരു വേദന .ഒരു വിലക്കം നടക്കാന്‍ വയ്യ .മച്ചിന്‍ പുറത്തു കൂടി ഇനി തൂങ്ങി പുറത്തു കടക്കാന്‍ നിവൃത്തിയില്ല , അടുക്കളക്കൊരു വാതിലേയുള്ളൂ അതു നടുമുറ്റത്തേക്കാണ് .നടുമുറ്റത്തേക്കിറങ്ങുന്നത് ആപത്താണ് .
കണ്‍ പോളകള്‍ക്കു കട്ടി കൂടുകയാണ് .
ഒരു മന്ദത .
മരോട്ടിയുടെ തണലില്‍ വയറും വരിഞ്ഞു കെട്ടി കിടന്നപ്പോള്‍ വിശപ്പു കൊണ്ടുറങ്ങിയില്ല.പക്ഷെ ഇപ്പോഴെന്തൊരുറക്കം . മുന്‍ വശത്തെ വാതില്‍ തുറക്കരുത് , നടുമുറ്റത്തു നിലാവുണ്ട് .നിലാവുള്ളപ്പോള്‍ ഈ പണിക്കിറങ്ങരുതായിരുന്നു .പക്ഷെ എന്തൊരു ക്രൂരമായ വിശപ്പ് .വിശന്നു വിശന്നു പൊറുതി മുട്ടിയപ്പോഴാണിറങ്ങിയത് .
തല പൊക്കാന്‍ വയ്യ കണ്ണടഞ്ഞു പോകുന്നു ,
ഇരുന്നാലുറങ്ങും , ഉറങ്ങരുത് .
ദിവസങ്ങളിലെ അലച്ചിലുകളുടെ , പട്ടിണിയുടെ എല്ലാം ശേഷിപ്പു കൊണ്ട് വയറു നിറയെ ഭക്ഷണം കഴിച്ചവന്റെ അവശത , ആലസ്യം കൊണ്ട് തിരിച്ചു പോകാനാവാത്ത വിധം അവശത ബാധിച്ചു കൊണ്ട് , നിസ്സഹായതയോടെ അയാള്‍ ആ അടുക്കളയില്‍ കിടന്നുറങ്ങുന്നു .ഉറക്കത്തില്‍ നിന്നു ഒരു തൊഴി കൊണ്ടാണയാള്‍ എഴുന്നേല്‍ക്കുന്നത് നോക്കുമ്പോള്‍ വീട്ടുടമസ്ഥനും രണ്ട് സ്ത്രീകളും .കമ്മട്ടിപ്പത്തലും കൊണ്ടു അയാളുടെ മറുപടിക്കായി കാത്തുനില്‍ക്കുകയാണ് ആ ബലിഷ്ടനായ ആ വീട്ടുടമസ്തന്‍ .
"നീയാരാ ?"
ഞാന്‍...ഞാന്‍ ഒന്നും പറയാന്‍ വരുന്നില്ല. നിലത്തേക്കു നോക്കിക്കൊണ്ടിരുന്നു എന്തു പറയാനാണ്.
നീയാരാ
“കള്ളന്‍ “
ആ ഇരുണ്ട മനുഷ്യന്റെ മുഖത്തു അല്‍ഭുതം കയ്യിലിരുന്ന കമ്മട്ടിപ്പത്തല്‍ മൂലയെലേക്കെറിഞ്ഞു കൊണ്ട് അയാള്‍ മണ്ണെണ്ണ വിളക്കു ആ കള്ളന്റെ മുഖത്തേക്കടുപ്പിച്ചു കൊണ്ട് ചോദിച്ചു .
"നീയെന്തെടുക്കാനാണിവിടെ വന്നത് ?"
തലയുയര്‍ത്തി നോക്കാതെ സത്യം പറഞ്ഞു
“ രണ്ടു വറ്റു പെറുക്കിത്തിന്നാന്‍ .കരിം പഷ്ണിയായിരുന്നു .വിശന്നു വിശന്നു........
എന്നിട്ടു തിന്നോ ? " ആതിഥേയന്‍ ജിജ്ഞാസയോടെ ചോദിച്ചു .
ഉവ്വു "
ശരിക്കുറങ്ങിയോ ?"
ഉം " .
ഒരു നിമിഷത്തെ നിശബ്ദത .
വാതില്‍ക്കല്‍ നിന്നിരുന്ന സ്ത്രീകള്‍ പരസ്പരം മുഖത്തോടു മുഖം നോക്കി .
നടക്ക് ".
നടന്നു .
വെട്ടുകല്ലുകള്‍ കൊണ്ടുള്ള കല്പടികളും പുഴമണല്‍ വിരിച്ച മുറ്റവും കടന്നു .തല താഴ്ത്തി നടന്നു പടിക്കലെത്തിയപ്പോള്‍ തിരിഞ്ഞൊന്നു നോക്കി .പുറത്തേക്കുള്ള വാതില്‍ക്കല്‍ രണ്ടു സ്ത്രീകള്‍ മണ്ണെണ്ണ വിളക്കുമായി നില്‍ക്കുന്നു .ഇറയത്തു പടിക്കലേക്കുറ്റു നോക്കിക്കൊണ്ടു ആ മനുഷ്യനും
കരിയിലകള്‍ ചവിട്ടി ഞെരിച്ചു കൊണ്ടു ഇരുട്ടില്‍ മൂടിക്കിടക്കുന്ന ഇടവഴിയിലൂടെ നടന്നു പോകുമ്പോള്‍ നഖത്തിനിടയില്‍ മൊട്ടൂസൂചി കയറ്റിയപ്പോഴും തുട വരഞ്ഞു കുരുമുളകു പൊടി തേച്ചപ്പോഴും തോന്നാത്ത ഒരു വേദന മനസ്സില്‍ നിറഞ്ഞു .
കഥ വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ വിശപ്പു അതു സൃഷ്ടിക്കുന്ന ദയനീയമായ അവസ്ഥകള്‍ പിന്നെ ആ കള്ളനും അജ്ഞാതനായ ആ വീട്ടുടമസ്തന്റെ മനുഷ്യത്വവും അത് ആ കള്ളനില്‍ സൃഷ്ടിച്ച നിസ്സഹായതയില്‍ നീറുന്ന മനസ്സും ഒരു വല്ലാത്ത ഭാരമായി ഇടനെഞ്ചില്‍ അവശേഷിക്കും .