Like

...........

Tuesday 20 August 2013

ഹൈന്ദവനും അതിഹൈന്ദവനും *

 1. വംശഹത്യയുടെ നീതീകരണങ്ങള്‍
 2. വന്‍ മരങ്ങള്‍ വീഴുമ്പോള്‍ .

 ഈ പോസ്റ്റുകളുടെ തുടര്‍ച്ച .

കര്‍ണ്ണാടകയിലെ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രചരണ പരിപാടികള്‍ കൊടുമ്പിരിക്കൊണ്ടിരുന്ന ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലെ ഒരു വൈകുന്നേരം ബാങ്ക്ലൂരുവില്‍ നിന്നു പഴയ ഒരു കോളേജ് മേറ്റ് വിളിക്കുന്നു .പശ്ചാത്തലത്തില്‍ ആവേശഭരിതമായ ആരവങ്ങള്‍ ,ശബ്ദ കോലാഹലങ്ങള്‍ ,അതിലും ആവേശത്തില്‍ അവന്‍ എന്നോടു പറയുന്നു

“ഇന്നു മോഡിജീ വരുന്നുണ്ട് ബാങ്ക്ലൂരില്‍ , നമ്മള്‍  ഹിന്ദുക്കള്‍ക്കു അങ്ങനെ നട്ടെല്ലുള്ള  നേതാവുണ്ടായി ”

തികച്ചും അപ്രതീക്ഷിതമായ ഈ പ്രസ്ഥാവന എന്നെ തെല്ലെന്നൊമ്പരപ്പിച്ചു .ഒരുമിച്ചു പഠിച്ചിരുന്ന കാലയളവിലൊന്നും ഞാനോ അവനോ  “ഹിന്ദുക്കളായിരുന്നില്ല” ,ഓര്‍മ്മയിലെങ്ങും അത്തരമൊരു സംഭാഷണവുമുണ്ടായിട്ടില്ല .പിന്നെപ്പോഴാണ് ഇങ്ങനെയൊരു പരിണാമമെന്ന എന്റെ അമ്പരപ്പ് മനസ്സിലാക്കിയിട്ടാവണം അവന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു . മോഡിജി വന്നാല്‍ രാജ്യത്തിന്റെ വികസനം നടക്കും - മോഡിജി മാത്രമാണ് ഭാരതത്തിന്റെ പ്രതീക്ഷ  അതു കൊണ്ട് മോഡീജിയെ പിന്തുണക്കേണ്ടത് ആവശ്യമാണ് . ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയിലെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്ന ചെയ്യുന്ന ഒരാളില്‍ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ടു വന്ന രാഷ്ട്രീയവും സാംസ്കാരികവുമായ മാറ്റത്തിനുള്ള കാരണം അജ്ഞാതമായിരുന്നു .ആ സംശയത്തിനുള്ള ഉത്തരമാണ് വളരെ നിശബ്ദവും ആസൂത്രിതവുമായി  നടക്കുന്ന ഒരു സാംസ്കാരിക പരിണാമത്തിലേക്കു നമ്മളെ എത്തിക്കുന്നത് .


 മികച്ച പി ആര്‍ വര്‍ക്കിന്റെ ബലത്തില്‍ കളവുകളും അര്‍ദ്ധസത്യങ്ങളും ചേര്‍ത്തിളക്കിയ ഈ  “നമോ “ വികസന വാചകമടിയില്‍ പലതിന്റെയും ചെമ്പു പുറത്തായെങ്കിലും ഇപ്പോഴും ആ വാദങ്ങള്‍ക്കു മാറ്റമില്ല.  സത്യത്തില്‍ ഈ വികസന വാചാടോപങ്ങളെക്കാള്‍ ആശങ്കപ്പെടേണ്ടത് മൃദു ഹിന്ദുത്വത്തിലൂടെ  പൊതു ബോധത്തില്‍ സൃഷ്ടിക്കപ്പെടുന്ന  തീവ്ര ഹിന്ദുത്വത്തെയാണ് .ഇതു വളരെ നിശബ്ദം  സംഭവിച്ചു കൊണ്ടിരിക്കുന്ന സാംസ്കാരിക പരിണാമമാണ് .


ഹിന്ദു സൈബര്‍ വാരിയേഴ്സ് 

ഹിന്ദു മതത്തിന്റെ നവോത്ഥാന പ്രേരകങ്ങളായി പുതിയൊരു തരം സമൂഹം രംഗ പ്രവേശം ചെയ്തിട്ടുണ്ട്  - മികച്ച വിദ്യാഭ്യാസവും സാമൂഹിക നിലയുമുള്ള ഒരു കൂട്ടര്‍ - ഇവരെ നമുക്കു നവയുഗ ഹിന്ദുക്കളെന്നു പറയാം . ഇവര്‍ പ്രകടമായി വര്‍ഗ്ഗീയത പറയില്ല ,ഹിന്ദുത്വത്തെക്കുറിച്ചൊന്നും അവര്‍ സംസാരിക്കുകയേയില്ല പകരം   സനാതന സംസ്കാരവും  ആര്‍ഷ ഭാരത സംസ്കാരവും പിന്‍ പറ്റുന്നവരാണ് ,പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരാണ് [അതെന്താ പാരമ്പര്യത്തില്‍ അഭിമാനിക്കാന്‍ പാ‍ടില്ലെ ?? ഇത് നല്ല കൂത്ത് !!! ]   ,ഇവര്‍ അന്ധ വിശ്വാസികളല്ല - പക്ഷെ ജ്യോതിഷ ശാസ്ത്രം ,വാസ്തു ശാസ്ത്രം , നെഗറ്റീവ് - പോസിറ്റീവ്  എനര്‍ജി , ഓറ, ഒലക്കേട മൂട്  - എന്നിങ്ങനെ മോഡേണ്‍ ശാസ്ത്രത്തെ അപ്പാടെ അല്‍ഭുതപ്പെടുത്തിക്കളഞ്ഞ പല  ആര്‍ഷ ഭാരത ശാസ്ത്രങ്ങളുടെയും പ്രചാരകരാണ് [മൊട്ടു സൂചി മുതല്‍ ആണവായുധം വരെ  വേദങ്ങളിലും  ശ്ലോകങ്ങളിലുമുണ്ടെന്നു തെളിയിച്ചു കയ്യീതരും :)].  ഇന്റര്‍ നെറ്റാണ് ഇവരുടെ പ്രധാന കര്‍മ്മ മേഖല . സൈബറിടങ്ങളില്‍ ഹിന്ദു ഫാസിസത്തിന്റെ നുഴഞ്ഞു കയറ്റത്തെ കുറിച്ച് എന്‍ എസ് മാധവന്‍ ഒരു ലേഖനത്തില്‍  ചൂണ്ടിക്കാട്ടുന്നുണ്ട് .സൈബറിടത്തിന്റെ സംവാദമേഘലയില്‍ പകുതിയും ആസൂത്രിതമായ രീതിയില്‍  ഹിന്ദു ഫാസിസ്റ്റുകള്‍ കയ്യടക്കുകയാണ്. ഹിന്ദു സദാചാരം പ്രചരിപ്പിക്കാനാണ് ഇവര് ഇതുപയോഗിക്കുന്നത് .ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു ആസൂത്രിതമായി ഇതിനു ചുക്കാന്‍ പിടിക്കുന്നവരെ എന്‍ എസ് മാധവന്‍ വിശേഷിപ്പിക്കുന്നത് ഹിന്ദു സൈബര്‍ വാരിയേഴ്സ് എന്നാണ് . ഇതേ അളവില്‍ തന്നെ ഇസ്ലാമിസ്റ്റുകളും സൈബര്‍ സ്പേസ് ഉപയോഗിക്കുന്നുണ്ടെങ്കിലും സക്കീര്‍ നായിക്കിന്റെ കോമഡി പ്രസംഗങ്ങളും നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ വെച്ച് ബാങ്ക് വിളി കേട്ടു മതം മാറിയതുമായ തമാശകളുമായി അത് അവര്‍ക്കിടയില്‍ തന്നെ ഒതുങ്ങി നില്‍ക്കുന്നത്ര നിസ്സാരമാണ്. പക്ഷെ ഹിന്ദു ഫാസിസത്തിന്റെ ആസൂത്രിതമായ പ്രചരണം ഒരല്പം ബൌദ്ധികമായ ലെവലിലാണുള്ളത് ,ഒറ്റ നോട്ടത്തില്‍ അതില്‍ മതം എന്ന എലമെന്റ് വളരെ കുറവായിരിക്കും .അതു കൊണ്ട് തന്നെ ഹിന്ദുത്വയോട് അനുഭാവമില്ലാത്ത ഒരാളെ  പോലും അതു ആകര്‍ഷിക്കും - മോഡിയുടെ ആരാധകരില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്യൂണിസ്റ്റുകളും പോലുമുണ്ട് .ഇത് ഗുജറാത്തിന്റെ വികസനം കണ്ടിട്ടാണെങ്കില്‍ ലിവിങ്ങ് ഇന്റെക്സിലും , ആരോഗ്യ പരിപാലന രംഗത്തും ഒക്കെ കേരളത്തിന്റെ പിന്നിലാണ്  ഈ പുകള്‍ പെറ്റ ഗുജറാത്ത് , സുസ്ഥിര വികസന മാതൃകയില്‍ നിതീഷ് കുമാറിന്റെ ബീഹാറിനോളം പോലുമില്ല[സ്റ്റാറ്റീസ്റ്റിക്സ് ചെക്കു ചെയ്യുക ,തല്‍ക്കാലം ഇതിലതു മുഴുവന്‍ ചേര്‍ക്കാന്‍ നിവൃത്തിയില്ല  ] എന്നിട്ടൂം ഈ വികസനത്തിനു വേണ്ടി നരേന്ദ്ര മോഡിയെ പിന്തുണക്കുന്നു എന്ന വാദം നേരത്തെ സൂചിപ്പിച്ച ആസൂത്രിത പ്രചരണത്തിന്റെ ഫലമാണ് . വികസനം എന്ന പ്രധാന വാദത്തിനിടയില്‍ ഒളിച്ചു കടത്തപ്പെടുന്ന അടിസ്ഥാന ആശയം ഹിന്ദുത്വ തന്നെയാണ് . 


സെമിറ്റിക് മതങ്ങളിലെ സ്ത്രീ വിരുദ്ധതയെയും അക്രമണോത്സുകതയെയും നിരന്തരം വിമര്‍ശിക്കുകയും അത്  നില നില്‍ക്കുന്ന രാജ്യങ്ങളിലെ മനുഷ്യ വിരുദ്ധതയെ തുറന്നു കാട്ടുകയും ചെയ്യുന്നുണ്ട് ഈ നവ യുഗ ഹിന്ദുക്കള്‍ . വിരോധാഭാസമെന്നു പറയട്ടെ ഈ നവയുഗ ഹിന്ദുവിന്റെ മാതൃക  അവര്‍ തന്നെ നിരന്തരം വിമര്‍ശന വിധേയമാക്കുന്ന  സെമിറ്റിക് മതങ്ങളാണ് ,പരിഹാസമുതിര്‍ക്കുന്ന ഇസ്ലാമിക രാജ്യങ്ങളാണ് . എം എഫ് ഹുസ്സെയിനോടുള്ള നിലപാടിനെ കുറിച്ചു ചോദിച്ചാല്‍ അവരുടെ മറുപടി സല്‍മാന്‍ റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ച ആയത്തൊള്ളാ ഖൊമേനിയുടെ നടപടി  നിങ്ങള്‍ കാണുന്നില്ലേ എന്ന മറുചോദ്യമായിരിക്കും . ഗോവധ നിരോധനത്തിന്റെ പ്രായോഗികതയെ കുറിച്ചു  ,ഹിന്ദു മത ചരിത്രത്തില്‍ എവിടെയാണ് ഗോ വധ നിരോധനമുള്ളതെന്ന ചോദ്യത്തിന്  പന്നി മാംസം ഹറാമക്കിയ സൌദി അറേബ്യയെ ഉദാഹരിച്ചു  ലളിതമായി  ഒഴിഞ്ഞു മാറും .യഥാര്‍ത്ഥത്തില്‍ ഈ നവയുഗ ഹിന്ദുക്കള്‍ തീവ്രമായി ആഗ്രഹിക്കുന്നതും നിഗൂഡമായി ആരാധിക്കുന്നതും സൌദി അറേബ്യയെയോ താലിബാനെയോ  പോലെയുള്ള ഇസ്ലാമിക രാജ്യങ്ങളെ  തന്നെയാണ് ,[ഒരു സില്‍മേല്‍ മമ്മൂട്ടി പറയണ പോലെ വെറുത്തു വെറുത്തു സ്നേഹിച്ചു പോയി :) ]. മതമെന്ന നിലയില്  ഒരു മേല്‍കൈ നേടിയ ഒരധികാരം  ലഭിച്ചാല്‍ അതു നടപ്പാക്കുകയും ചെയ്യും . കര്‍ണ്ണാടകയില്‍ സംഭവിച്ച ബീഫ് നിരോധനവും മത പോലീസിനെ അനുകരിച്ചു കൊണ്ട് ശ്രീരാമ സേനയുടെ രൂപീകരണവും അതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് .




Patriots and partisans  എന്ന  കൃതിയില്‍ രാമചന്ദ്ര ഗുഹ ഈ നവയുഗ ഹിന്ദുക്കളെ പരാമര്‍ശിക്കുന്നുണ്ട് . രാമചന്ദ്ര ഗുഹയുടെ ഹിന്ദുത്വ വിമര്‍ശന ലേഖനങ്ങള്‍ക്കുള്ള പ്രതികരണങ്ങളെന്ന നിലയ്ക്കു വരുന്ന നൂറു കണക്കിനു മെയിലുകളില്‍ “ഹിന്ദുത്വ” യുടെ സ്വരം ഏറിയും കുറഞ്ഞും ഉപദേശമായും ഭീഷണിയായും ഒക്കെ കടന്നു വരുന്നു .  പാക്കിസ്ഥാന്‍ ചാ‍രനെന്നും ഭാരതീയ പൈതൃകത്തെ നശിപ്പിക്കാന്‍ വേണ്ടി സി ഐ ഐ യുടെ പണം പറ്റുന്നവനെന്നുമെല്ലാം ആരോപിക്കുന്നു ,പിടിച്ചു ജയിലിലിടുമെന്നു ഭീഷണിപ്പെടുത്തുന്നു .



കാവിവല്‍ക്കരണം  [saffronisation ]



Illustration from a children's book. The headlines say "Jews are our misfortune" and "How the Jew cheats." Germany, 1936. -US Holocaust Memorial Museum

Propaganda tries to force a doctrine on the whole people ...propaganda works on the general public from the stand point of an idea and makes them ripe for the victory of this idea - Mein Kampf. 



ജര്‍മ്മനി ഹിറ്റ്ലറിന്റെ നേതൃത്വത്തില്‍ അതിന്റെ നാസി വല്‍ക്കരണത്തിനു നാന്ദി കുറിച്ചത് ആക്രമണ പദ്ധതിയിലൂടെയായിരുന്നില്ല ,മറിച്ച് ജൂതര്‍ക്കെതിരെ പാഠ പുസ്തകങ്ങളിലൂടെ ,സിനിമയിലൂടെ ,മറ്റ് കലാരൂപങ്ങളിലൂടെ ,ബുദ്ധിജീവി പ്രസംഗങ്ങളിലൂടെ  ആസൂത്രിതമായ ഒരു പ്രൊപഗാണ്ട പൊതു ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചു ,അതിനനുകൂലമായ ഒരു പൊതു നിലപാട് ഉണ്ടാക്കിയെടുക്കുന്നതിലൂടെയാണ് .


കാവിവല്‍ക്കരണം കേവലമൊരു വര്‍ഗ്ഗീയ നിലപാട് എന്നതിലുപരി ബുദ്ധിപരമായ ആസൂത്രണത്തിലൂടെ പൊതു സമൂഹത്തിലേക്കു സംക്രമിപ്പിച്ച ഒരു പദ്ധതിയായിരുന്നു. ബാബറീ മസ്ജിദ് ധ്വംസനത്തിനു ശേഷം കായികമായി നേടിയ ഒരു മുന്‍ കൈ ബൌദ്ധിക തലത്തില്‍ കൂടി വ്യാപിപ്പിക്കാന്‍ സംഘത്തിനു പദ്ധതിയുണ്ടായിരുന്നു .ബാജ് പേയീ മന്ത്രി സഭക്കൊരു ഊഴം കൂടി കിട്ടിയിരുന്നെങ്കില്‍  മുരളീ മനോഹര്‍ ജോഷിയിലൂടെ ,അരുണ്‍ ഷൂരിയിലൂടെ ,ബി ജെ പി കാരനല്ലാത്ത സുബ്രമുണ്യം സ്വാമിയിലൂടെ ഒക്കെ അടുത്ത ഘട്ടത്തിലേക്കെത്തുമായിരുന്നു. പ്രമോദ് മുത്തലിക്കോ ,തൊഗാഡിയെയോ ഉണര്‍ത്തി വിടുന്ന പോലെയുള്ള  മന്തന്മാരായ തീവ്രമതവാദികളല്ല  ഇവരുടെ ടാര്‍ജറ്റ്  - ചിന്തിക്കുന്ന ,വിവേകമുള്ള ഒരു പൊതു സമൂഹത്തിനെയാണ് ഇത്തരം ബൌദ്ധിക ആശയ പ്രചരണങ്ങളിലൂടെ ഇവര്‍ ലക്ഷ്യം വെക്കുന്നത് ,അവരുടെ പ്രതിച്ഛായ അതിനു സഹായകവുമാണ് .സംഘത്തിന്റെ  ശാഖകളിലെ പ്രധാന ബോധന രീതിയാണ് ഭാരതത്തിന്റെ അഖണ്ഡതക്കു ,പുരോഗതിക്കു തടസ്സം നില്‍ക്കുന്നത് കമ്യൂണിസ്റ്റുകളും ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണെന്നത് ,ഈ ആശയം ഗോള്‍വാള്‍ക്കറിന്റേതാണെങ്കിലും ഇതിനു താത്വികവും സൈദ്ധാന്തികവുമായ ഒരു പരിഭാഷ്യം ഒരുക്കുന്നത് അരുണ്‍ ഷൂരിയുടെ പുസ്തകങ്ങളാണ് .സുബ്രമുണ്യം സ്വാമി ഈയിടെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി ആര്‍ഷ ഭാരത സംസ്കാരത്തെ മാനിക്കാത്ത  ഇതര മതസ്ഥര്‍ക്കു വോട്ടു ചെയ്യാനുള്ള അവകാശം നല്‍കരുതെന്ന് - ഒരു മതേതര ജനാധിപത്യരാജ്യത്തു ഇങ്ങനെയൊരു പ്രസ്ഥാവന നടത്തുവാനുള്ള ശ്രമം പോലും അപലപനീയമാണ് ,എന്നിട്ടു പോലും പൊതു സമൂഹം അതു ചര്‍ച്ച ചെയ്തത്  ഒരു തിങ്ക് ടാങ്ക് ,Harvard University Doctorate Holder  അങ്ങനെ പറഞ്ഞെങ്കില്‍ അതിലെന്തെങ്കിലും കാര്യമുണ്ടാകില്ലെ എന്ന രീതിയിലാണ് .ഇവിടെയാണ് ബൌദ്ധികമായ പ്രചരണ രീതിയുടെ വിജയം .

പൊതുസമൂഹത്തിലുള്ള പ്രതിച്ഛായ ഇവിടെ വളരെ പ്രധാനപ്പെട്ടതാണ് . മുഹമ്മദാലി ജിന്നയോ വീര്‍ സവര്‍ക്കറോ സൃഷ്ടിച്ചെടുത്തതിലുമധികം വിഭാഗീയത തുര്‍ക്കി സുല്‍ത്താന്റെ ട്രൌസറിഴിഞ്ഞു പോയതിനുള്ള സമരമായ ഖിലാഫത്തിനെ സപ്പോര്‍ട്ട് ചെയ്തതിലൂടെ മഹാത്മാഗാന്ധിയും ,ദേശീയസ്വാതന്ത്ര്യ സമര മുന്നേറ്റത്തില്‍ ഗണേശോത്സവം അവതരിപ്പിച്ചതിലൂടെ ബാലഗംഗാധര തിലകനും ഉണ്ടാക്കിയിട്ടുണ്ടാകണം .

മുരളീ മനോഹര്‍ ജോഷി വിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്ന ബാജ് പേയി മന്ത്രിസഭയുടെ കാലത്താണ്   “വിദ്യാഭ്യാസത്തിന്റെ കാവി വല്‍ക്കരണത്തിനു നാന്ദി കുറിച്ചത്  NCERT [National Council Of Education Research and Training ] യുടെ പ്രൈമറി ക്ലാസ്സ് പാഠ്യപദ്ധതിയില്‍ നിന്നു ഹിന്ദുത്വക്കു അനുകൂലമല്ലാത്ത ,”വിവാദമായ “  ചരിത്രം മുഴുവന്‍ ഇല്ലായ്മ ചെയ്യാനായിരുന്നു ആദ്യ   ശ്രമം .റോമീളാ ഥാപ്പറിന്റെയും  ആര്‍ എസ് ശര്‍മ്മയുടെയും Ancient India യെ കുറിച്ചുള്ള ചരിത്ര പാഠങ്ങളിലായിരുന്നു ഈ കത്രിക വെക്കല്‍ .അതു കൂടാതെ NCERT യുടെ പാഠ്യ പദ്ധതി  പുന ക്രമീകരിക്കുക കൂടി ചെയ്തിരുന്നു . ചെറുപ്രായത്തില്‍ തലച്ചോറില്‍ കുത്തിക്കയറ്റി ഉറപ്പിച്ചു വെച്ചു കഴിഞ്ഞാല്‍ അത് തിരസ്കരിക്കുക അത്ര എളുപ്പമല്ലല്ലോ . [സെമിറ്റിക് മതങ്ങള്‍ ബുദ്ധിയുറക്കാത്ത കാലത്തു തന്നെ നിര്‍ബന്ധിതമായി മത ബോധനം നടത്തുന്നത് ഈ മനശാസ്ത്രത്തിന്റെ പുറത്താണ്  - മദ്രസയും സണ്ഡേ സ്കൂളുമൊന്നും ഇല്ലായിരുന്നെങ്കില്‍ എത്ര പേര്‍ ആ മതങ്ങളില്‍ തുടരുമെന്നത് മറ്റൊരു തമാശയാണ് :) ]

നാസി ഭരണ കാലത്തു ജര്‍മ്മന്‍ പാഠ പുസ്തകങ്ങളില്‍ കഥകളായും ചിത്രങ്ങളായും ജൂത വിദ്വേഷം പരത്തുന്ന പാഠ ഭാഗങ്ങളുണ്ടായിരുന്നു ,Poisonous Mushroom എന്ന കുട്ടികള്‍ക്കുള്ള കഥയില്‍ ജൂതന്മാരെ വിഷക്കൂണുകളുമായാണ് താരതമ്യപ്പെടുത്തുന്നത് , .A boy with striped pajamas എന്ന ഹോളോകോസ്റ്റ് സിനിമയില്‍ ഈയൊരു ബോധനത്തിന്റെ തെളിവുകള്‍ ഒരു ചെറിയ പെണ്‍ കുട്ടിയിലൂടെ കാണിക്കുന്നുമുണ്ട്.വിദ്യാഭ്യാസത്തിലൂടെയുള്ള പ്രൊപാഗാണ്ട എളുപ്പവും ത്വരിത ലക്ഷ്യപ്രാപ്തിയുള്ളതുമാണ്  .

മുരളീ മനോഹര്‍ ജോഷിയുടെ കാര്‍മ്മികത്വത്തില്‍ ജോതിഷം ശാസ്ത്രമായി യൂണിവേഴ്സിറ്റി സ്ഥാപിക്കാനും , സനാതന സംസ്കൃതി 
,അതായത് ഹിന്ദു ആചാരങ്ങള്‍ ഒരു പാഠ്യപദ്ധതിയായി വികസിപ്പിക്കാനും ശ്രമമുണ്ടായിരുന്നു .റോമീളാ ഥാപ്പറിനെ പോലുള്ള ഗവേഷകരുടെ എതിര്‍പ്പു വിവാദമായതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണം എന്ന സംഞ്ജക്കു ഒരു സ്ഥിതീകരണം ഉണ്ടാകുന്നത്  .എന്നും പരസ്യമായി തന്നെ ഹിന്ദുത്വയെ അനുകൂലിച്ചിരുന്ന ,റൊമീളാ ഥാപ്പറിനെയും കെ എം പണിക്കരെയും ശത്രുസ്ഥാനത്തു കണ്ടിരുന്ന എം ജി എസ് നാരാ‍യണനായിരുന്നു  അക്കാലത്തു ICHR {Indian Council of Historical Research ] ന്റെ ചെയര്‍മാന്‍ സ്ഥാനത്തു   യാദൃശ്ചികമല്ല .എക്കാലത്തും ഫാസിസത്തിന്റെ മുഖ മുദ്ര ചരിത്രത്തെ തമസ്കരിക്കലാണ് ,അതിനെ ഇല്ലായ്മ ചെയ്യലാണ് . സ്റ്റാലിന്റെ കാലത്തു റഷ്യയില്‍ ചരിത്ര ഫോട്ടോഗ്രാഫുകളില്‍ പോലും  നടത്തിയ  കൃത്രിമങ്ങള്‍ [ഫാള്‍സിഫിക്കേഷന്‍ ഓഫ് ഫോട്ടോഗ്രാഫ് ] അധികാരികളെ ചരിത്രം എത്ര കണ്ട് ആകുലപ്പെടുത്തുന്നുണ്ടെന്നതിന്റെ തെളിവാണ് .


ഹിന്ദുത്വ എന്നല്ല ഏതൊരു മൌലികവാദവും ശക്തിപ്രാപിക്കുന്നത് അതിന്റെ ബൌദ്ധിക പ്രചാരണങ്ങളിലൂടെയാണ് ,പൊതു സമൂഹത്തില്‍ അത് സൃഷ്ടിക്കുന്ന പ്രതിലോമകരമാ‍യ ആശയങ്ങളിലൂടെയാണ് .അധികാരമാണ് അതിനെ ശക്തിപ്പെടുത്തുന്നത് ,അതിന്റെ വേഗത ത്വരിത ഗതിയിലാക്കുന്നത് .നരേന്ദ്ര മോഡി ഭരണത്തില്‍ വന്നാലുടന്‍ തന്നെ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുമെന്നോ ,ഹിന്ദു രാഷ്ട്രം സ്ഥാപിക്കുമെന്നോ എന്നൊന്നും ഞാന്‍ കരുതുന്നില്ല .പക്ഷെ ഹിന്ദു രാഷ്ട്ര രൂപീകരണമെന്ന ദീര്‍ഘകാല അജണ്ടയുടെ ഫലപ്രാപ്തി കുറച്ചു കൂടി ത്വരിത ഗതിയിലാകും .
 



Ref: United States Holocaust Memorial Museum
       Patriots and Partisans : Ramachandra guha .

ഹൈന്ദവനും അതിഹൈന്ദവനും *   ഓ . വി വിജയന്റെ ഒരു ലേഖന സമാഹാരത്തിന്റെ തലക്കെട്ടാണ് .