Like
...........
Wednesday, 28 December 2011
ഹിറ്റ്ലറും കെ കരുണാകരനും തമ്മിലെന്ത് ???
ഹിറ്റ്ലറും കെ കരുണാകരനും തമ്മിലെന്ത് ???
ഈയൊരു ചോദ്യത്തിന്റെ രാഷ്ട്രീയത്തെക്കാള്‍ അതിന്റെ കൌതുകത്തെ ഞാനിഷ്ടപ്പെടുന്നു. വ്യക്തി ഗുണങ്ങളിലും രൂപസവിശേഷതകളിലും ഏറെ സമാനതകളുള്ള രണ്ടു നേതാക്കളാണ് ഹിട്ലരും കെ കരുണാകരനും എന്ന് പറഞ്ഞാല്‍ അത് കെ കരുണാകരനോടുള്ള വ്യക്തി വിരോധം വെച്ചാണ് എന്ന് പറയരുത് കാരണം രാഷ്ട്രീയം എന്ത് തന്നെയായാലും ഇ എം എസ് കഴിഞ്ഞാല്‍ കേരള രാഷ്ട്രീയത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന നേതാവ് കെ.കരുണാകരന്‍ തന്നെയാണ് . .
കെ. കരുണാകരന്റെ ചരമ വാര്ഷികതോടനുബന്ധിച്ചു നടന്ന ഒരു ചടങ്ങില്‍ വെച്ചാണ് കെ.കരുണാകരന്‍ മാരാര്‍ എന്നാ പഴയ ലളിത കലാ അക്കാദമി വിദ്യാര്‍ത്ഥിയുടെ അമ്പരപ്പിക്കുന്ന ചിത്രകലാ പാടവം കാണാന്‍ കഴിഞ്ഞത് .പോര്‍ടെയിറ്റ് പെയിന്റിങ് സങ്കേതത്തില്‍ വരച്ച രണ്ടു ചിത്രങ്ങള്‍ മാത്രമാണ് പ്രദര്‍ശനത്തിനും ലേലത്തിനും ഉണ്ടായിരുന്നത് , രണ്ടു ചിത്രങ്ങളും മനോഹരമായിരുന്നു .രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ ആ പഴയ ലളിത കലാ വിദ്യാര്‍ത്ഥി തന്റെ തട്ടകം ചിത്രകലയാക്കിയിരുന്നെങ്കില്‍ കെ സി എസ് പണിക്കരെപ്പോലെ ഒരു കെ കെ മാരാര്‍ ആയിരുന്നെങ്കില്‍ കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയ പ്രസ്ഥാനം പരിതാപകരമായ ഒരവസ്ഥയിലായി പോകുമായിരുന്നു . അതിലുപരി കേരളത്തിലെ ഏറ്റവും ഇച്ഛാശക്തിയുള്ള , നേതൃപാടവമുള്ള ഒരു ഭരണാധികാരി സൃഷ്ടിക്കപ്പെടില്ലായിരുന്നു . കെ കരുണാകരന്റെ പെയിന്റിങ് കാണുമ്പോള്‍ അഡോള്‍ഫ് ഹിറ്റ്ലറിനെയും ബാല്‍ താക്കറെയും ഓര്‍മ്മ വരുന്നതു അത്ര സ്വാഭാവികമാണെന്നു പറയാനാവില്ല പക്ഷെ ഇവര്‍ മൂവരിലും നിറഞ്ഞു നില്‍ക്കുന്ന സാദൃശ്യത്തിന്റെ തോത് വളരെയാണ് . അഡോള്‍ഫ് ഹിട്ലരും ബാല്‍ താക്കറെയും കെ.കരുണാകരനും തമ്മിലുള്ള അപാരമായ സാദൃശ്യം കേവലം അധികാരം കൊണ്ടു അവര്‍ സൃഷ്ടിച്ച സ്വേച്ഛാധിപത്യം മാത്രമല്ല പിന്നെയും ഒരല്പം കൂടി വിശദമായി പറഞ്ഞാല്‍ തീരുമാനമെടുക്കാന്‍ ഉള്ള അസാമാന്യമായ ഇച്ഛാശക്തിയും ജനക്കൂട്ടങ്ങളെ വാക്കുകള്‍ കൊണ്ടു നിയന്ത്രിക്കുന്ന വാഗ്വിലാസവും കൂടിക്കലര്‍ന്ന സവിശേഷമായ കരിസ്മാറ്റിക് ശക്തി , പക്ഷെ ഇതൊന്നുമല്ലാതെ ഇവരെ പൊതുവില്‍ ഒരു ബിന്ദുവില്‍ യോജിപ്പിക്കുന്ന പ്രധാന സവിശേഷതയുണ്ട് - അതാണ് ചിത്രം വര .
കലാകാരന്മാര്‍ ആത്മാവിന്റെ സഞ്ചാരികളായ , അടുക്കും ചിട്ടയും ഇല്ലാത്ത അരാജകവാദികള്‍ ആയിരിക്കുമെന്നതാണ് നമ്മുടെയൊക്കെ പൊതു ബോധം കൊണ്ട് നാം പടുത്ത് വെച്ചിരിക്കുന്ന സാമാന്യ വിശ്വാസം .വര്‍ണ്ണങ്ങളുടെ ക്രമ രഹിതമായ വിന്യാസങ്ങളിലൂടെ രൂപങ്ങളെ സൃഷ്ടിക്കുന്ന ചിത്രകാരന്മാര്‍ ആണെങ്കില്‍ പറയുകയും വേണ്ടാ .ഉന്മാദത്തിന്റെ തീക്ഷ്ണത കൊണ്ട് ചിത്രം വരച്ച സാല്‍വഡോര്‍ ഡാലിയും പ്രണയത്തിന്റെ പാരമ്യത്തില്‍ കാമുകിക്ക് ചെവി മുറിച്ചു കൊടുത്ത വിന്സന്റ് വാങ്ങോഗും മുതല്‍ പുതിയ തലമുറയിലെ ഉത്തരാധുനിക ചിത്രകാരന്മാരുടെ സ്വഭാവ രീതികള്‍ വരെ ആ ധാരണയെ അങ്ങ് ഉറപ്പിക്കുന്നു . പക്ഷെ ചിലര്‍ ആ കാവ്യാത്മകതയില്‍ നിന്നും വഴി മാറി നടന്നു ലോകത്തെ മറ്റൊരു വിധത്തില്‍ സ്വാധീനിക്കുന്നു , നിയന്ത്രിക്കുന്നു .
അഡോള്‍ഫ് ഹിറ്റ്ലറിന്റെ ആത്മ കഥയായ മെയ്ന്‍ കാമ്ഫില്‍ ചിത്രം വര പഠിക്കണമെന്ന മോഹവുമായി നില്‍ക്കുന്ന ഒരു കൌമാരക്കാരന്‍ കുട്ടിയുണ്ട് , സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയുള്ള കര്‍ക്കശക്കാരനായ അച്ഛന്റെ പിടിവാശിക്കു മുമ്പില്‍ ആ മോഹമുപേക്ഷിച്ചു കുട്ടിയുടെ വിഷാദവുമുണ്ട് . ആ അച്ഛന്‍ മകന്റെ ആഗ്രഹത്തിനു സമ്മതം മൂളി , അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന ആ കുട്ടി മൈക്കലാഞ്ചലോയെപ്പോലെ , വിന്‍സന്റ് വാങ്കൊഗിനെ പോലെ ഒരു ചിത്രകാരനായിത്തീര്‍ന്നിരുന്നെങ്കില്‍ ലോകം എങ്ങനെ മാറുമായിരുന്നു എന്നു ചിന്തിച്ചാല്‍ അതിന്റെ അമ്പരപ്പു കൊണ്ടു അന്തം വിട്ടു പോയെക്കും .രണ്ടാം ലോക മഹായുദ്ധം മുതല്‍ ഇസ്രയേലിന്റെ പിറവിയും ഫലസ്തീന്റെ അരസ്ഖിതാവസ്ഥയും വരെയുള്ള ലോകത്തിലെ സംഭവങ്ങളുടെയെല്ലാം ഗതിവിഗതികള്‍ ഒന്നു പുന: ക്രമീകരിക്കേണ്ടി വരുമായിരുന്നു , ലോകം തന്നെ മറ്റൊന്നാകുമായിരുന്നു .കോന്‍സണ്ട്രേഷന്‍ ക്യാമ്പുകളില്‍ ഇല്ലാതെയായി പോയ ജീവനുകള്‍ , രണ്ടാം ലോക മഹായുദ്ധത്തില്‍ ഹോമിക്കപ്പെട്ട ലക്ഷങ്ങള്‍ അങ്ങനെ ചരിത്രത്തിലെ ആ ഒരു വിസമ്മതത്തിനു കൊടുക്കേണ്ട വില വളരെ വലുതായിരുന്നു .
.
ഈ മൂന്നു പേരെയും ഏറ്റവും സ്വാധീനിച്ചതും നിയതി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതും പിതൃസവിശേഷതകളൊ അവരുടെ നിര്‍ബന്ധ ബുദ്ധി നിറഞ്ഞ ആഗ്രഹമോ ഒക്കെ തന്നെ ആയിരുന്നിരിക്കണം .ഗവണ്മെന്റെ സെര്‍വീസിലുള്ള അഡോള്‍ഫ് ഹിറ്റ്ലറിന്റെ പിതാവിനു തന്റെ പുത്രനും ഗവണ്മെന്റ് ജോലിക്കാരനായിത്തീരണമെന്ന കടും പിടുത്തത്തിന്റെ ഫലമായിരുന്നു ഹിറ്റ്ലറിന്റെ ചിത്രകലാ പഠനത്തിനുള്ള ആഗ്രഹം തടസ്സപ്പെടുത്തിയത് .ബാല്‍ താക്കറെയുടെ പിതാവായ കേശവ് സിതാറാം താക്കറെ മറാത്തി ഉദ്ഗ്രഥനത്തിന്റെ അറിയപ്പെടുന്ന വക്താവായിരുന്നു , അച്ഛന്റെ പാത പിന്തുടര്‍ന്നു കൊണ്ടാണ് ബാല്‍ താക്കറെ ശിവസേന രൂപീകരിച്ചത് . ഗവണ്മെന്റ് സേര്‍വ്വീസില്‍ ശിരസ്തദാര്‍ ആയിരുന്നു കരുണാകരന്‍ മാരാരുടെ അച്ഛന്‍ രാമുണ്ണി മാരാര്‍ ,അച്ഛന്റെ ചിട്ടയും ഭരണ പരമായ നേതൃത്വ ശൈലിയും തന്നെയാകണം ചിത്രം വരയില്‍ നിന്നും രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ കെ.കെ മാരാരെയും പ്രേരിപ്പിച്ചിരിക്കുക .
ഉപദംശം :
ബിന്‍ ലാദന്റെ മരണശേഷമായിരിക്കണം ബിന്‍ ലാദന്‍ എഴുതിയ കവിത എന്നു പറഞ്ഞു കൊണ്ടു സൈബര്‍ ലോകത്തു ഒരു കവിത പ്രചരിച്ചിരുന്നു .അറബ് കവിതയുടെ ഇംഗ്ലീഷ് പരിഭാഷ്യമായിരുന്നു .വായിച്ചു നോക്കിയപ്പോള്‍ സാമാന്യം കൊള്ളാം , മറ്റൊരു ഒമര്‍ ഖയ്യാം നമുക്കു നഷ്ടപ്പെട്ടു .
Saturday, 17 December 2011
മരിച്ചിട്ടും നിങ്ങളെന്തിനാണവരെ......
മരിച്ചിട്ടും നിങ്ങളെന്തിനാണെന്റെ കുട്ടിയെ മഴയത്തു നിര്‍ത്തുന്നതെന്ന് - ഒരിക്കല്‍ നമ്മളോടു ചോദിച്ചത് മകന്‍ നഷ്ടപ്പെട്ടു നീറ്റലുമായി മരിക്കേണ്ടി വന്ന ഒരു അച്ഛനാണ് - ഈച്ചരവാര്യര്‍ .അധികാരത്തിന്റെ ഗര്‍വ്വില്‍ , അതിന്റെ പ്രമത്തതയില്‍ ഒരു കുടുംബം മഴയത്തു കുത്തിയൊലിച്ചു പോയതിന്റെ സങ്കടം ഈച്ചരവാര്യരിലൂടെ , രാജനെന്ന മകനിലൂടെ നമ്മളറിഞ്ഞിട്ടുണ്ട് . അധികാരം കയ്യിലുള്ളവന്റെ കളികള്‍ എപ്പോഴും അങ്ങനെ തന്നെയാണ് അതിന്റെ പ്രയാണത്തില്‍ നിസ്സഹായരായ ഒരു പാടു പേര്‍ ചവിട്ടിയരക്കപ്പെടും .അധികാരത്തിന്റെ ഈ പ്രയാണത്തില്‍ പാര്‍ട്ടിയുടെ , കൊടിയുടെ , പ്രത്യയ ശാസ്ത്രത്തിന്റെ വിവേചനങ്ങളില്ല .അവിടെ നിസ്സഹായരും നിരാലംബരുമായ മനുഷ്യര്‍ അധികാരത്തിന്റെ ചുവട്ടില്‍ കിടന്നു നാണം കെട്ടു മരിക്കും , മരിച്ചു കഴിഞ്ഞും മാനാഭിമാനങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കും അവര്‍ക്കു വേണ്ടി ചോദിക്കാന്‍ , അവര്‍ക്കു വേണ്ടി വാദിക്കാന്‍ ആരുമുണ്ടാകില്ല .
2004 ല്‍ സെപ്തംബര്‍ 28 തിയ്യതിയാണ് കേരളത്തെ നടുക്കിയ ഒരു കൂട്ട ആത്മഹത്യ നടക്കുന്നത് .കവിയൂരിലെ ഒരു നാരായണന്‍ നമ്പൂതിരിയും അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു മക്കളും ആത്മഹത്യ ചെയ്തു . അതൊരു കൂട്ട ആത്മഹത്യകളുടെ കാലമായിരുന്നു അതു കൊണ്ട് നമ്മളൊന്നും കഷ്ടപ്പെട്ടു ഞെട്ടലും നടുക്കവും രേഖപ്പെടുത്താന്‍ നിന്നില്ല . ഒറ്റ നോട്ടത്തില്‍ സാമ്പത്തിക പ്രയാസം മൂലമുള്ള കൂട്ട ആത്മ ഹത്യ ആണെന്ന് തോന്നിപ്പിച്ച ആ സംഭവം പിന്നീടുള്ള ദിവസങ്ങളില്‍ പതിയെ പതിയെ വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു കിളിരൂര്‍ കേസില്‍ ഉള്‍പ്പെട്ട ലതാ നായരെ പരാമര്‍ശിച്ച മരണക്കുറിപ്പും ആത്മഹത്യ ചെയ്ത അനഘ എന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി എന്നതുമാണ് ഈ കൂട്ട ആത്മഹത്യയെ പെട്ടെന്നു തന്നെ മറ്റൊരു തലത്തിലേക്കു മാറ്റിയത്
ഇടപെടലുകള്‍ .
കവിയൂരിലെ കൂട്ട ആത്മഹത്യ വെറുമൊരു സാമ്പത്തിക - കുടുംബ പ്രശ്നത്തിന്മേലുള്ളതല്ലായിരുന്നുവെന്ന ധ്വനി കിളിരൂര്‍ കേസുമായുള്ള ബന്ധത്തോടെ പുറത്തു വന്നതു മുതലാണ് ഈ കേസില്‍ പല രീതിയിലുള്ള സ്വാധീനങ്ങളും ഇടപെടലുകളും നടന്നത് . കേരളാ പോലീസിന്റെ ഒരു ഉന്നതനടക്കം പല പ്രമുഖരും സംശയത്തിന്റെ നിഴലിലായിരുന്നു . തുടക്കം മുതല്‍ ഈ കേസില്‍ ശ്രീമതി ടീച്ചറുടെ ഇടപെടലുകള്‍ സംശയമുണര്‍ത്തുന്നതായിരുന്നു അല്ലെങ്കില്‍ അനാവശ്യമായിരുന്നു .അക്കാലത്തു ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡണ്ട് ആയിരുന്ന ശ്രീമതി ടീച്ചര്‍ ഉടന്‍ തന്നെ പത്ര സമ്മേളനം വിളിച്ചു കൂട്ടി അനഘ പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നു പറയുകയുണ്ടായി . അനഘ പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന് ധൃതി പിടിച്ചു പറയാന്‍ ആയമ്മയെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നിരിക്കും ? ഈ ഇടപെടലിനോടൊപ്പം തന്നെ തന്നെ കിളിരൂര്‍ പീഡന കേസിലും ശ്രീമതി ടീച്ചറുടെ സാന്നിധ്യം വിവാദമായിരുന്നു .അന്നു ശ്രീമതി ടീച്ചറുടെ സന്ദര്‍ശനം ചികിത്സയിലായിരിക്കുന്ന ആ കുട്ടിയുടെ നില മോശമാക്കുകയുണ്ടായിരുന്നു , ഇത് ശാരിയെ ചികിത്സിച്ച ഡോക്ടറും ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ നായരും പറഞ്ഞ കാര്യമാണ് , .“ തന്നെ കണ്ടപ്പോള്‍ ആ കുട്ടി തന്നെ എന്തോ ചെയ്യാന്‍ പോകുന്നുവെന്ന മട്ടില്‍ ഭയന്നതായി “ ശ്രീമതി ടീച്ചര്‍ തന്നെ സമ്മതിച്ചിരുന്നു . ആ സംഭവത്തിനു ശേഷമാണ് അച്ചുതാന്ദന്‍ പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ വി ഐ പി പ്രസ്താവന പുറപ്പെടുവിച്ചത് .
ആരാണാ വി ഐ പി ???
പുതിയ വാര്‍ത്തകള്‍ അനുസരിച്ചു കിളിരൂര്‍ കേസ് പൂട്ടിക്കെട്ടുന്നതിന്റെ ഭാഗമായി കേസില്‍ വി ഐ പി സാന്നിധ്യം ഇല്ലെന്ന് സി ബി ഐ അസന്ദിഗ്ദമായി തെളിയിക്കുകയും കോടതിയെ അറിയിക്കുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു . 2006 ലെ നിയമ സഭാ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയ്ക്കു വേലിക്കകത്ത് ശങ്കരന്‍ അച്ചുതാനന്ദന്‍ എന്ന ജന പ്രിയ നേതാവിന്റെ ഏറ്റവും വലിയ പ്രചരണ തമാശയായിരുന്നു സ്ത്രീ പീഡകരെ മുഴുവന്‍ കൈയാമം വെക്കുമെന്നും വി ഐ പി യെ പുറത്തു കൊണ്ടു വന്നു കിളിരൂര്‍ പീഡന കേസ് നീതിയുക്തമായ തീരുമാനമുണ്ടാക്കുമെന്നുമുള്ളത് . വി ഐ പി എന്നൊരു സംഗതി ഈ കേസിലുണ്ടെന്നു പറഞ്ഞത് വി എസ് അച്ചുതാനന്ദനായിരുന്നു . അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നു ആരാണ് ആ വി ഐ പി എന്നു പറയേണ്ടത് അദ്ദേഹമാണ് അദ്ദേഹത്തോടാണ് ആ വി ഐ പി ആരാണ് എന്നു ചോദിക്കേണ്ടതും അല്ലാതെ സി ബി ഐ എവിടെ പോയി തപ്പിയാലാണ് വി ഐ പി യെ കിട്ടുക ? വി ഐ പി അഥവാ വെരി ഇമ്പോര്‍ട്ടന്റ് പെഴ്സണ്‍ ഏകദേശം ദൈവം പോലെ ഒരു സംഗതിയാണ് , തങ്കപ്പന്റെ ദൈവമായിരിക്കില്ല ജോസഫിന്റെ ദൈവം ജോസഫിന്റെ ദൈവമായിരിക്കില്ല ജബ്ബാറിന്റെ ദൈവം ചിലപ്പോള്‍ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത് പോലെ ശിങ്കിടി മുങ്കനുമായിരിക്കാം യഥാര്‍ത്ഥ ദൈവം അതു പോലെ തന്നെ അച്ചുതാനന്ദന്റെ വി ഐ പി ആയിരിക്കില്ല സി ബി ഐ യുടെ വി ഐ പി , അച്ചുതാനന്ദന് very imported ആ യ ഒരാള്‍ സി ബി ഐ ക്കു എങ്ങനെ അറിയാനാണ് ? സി ബി ഐ ആണെങ്കില്‍ അതൊട്ടു അച്ചുതാനന്ദനോട് ചോദിക്കുകയുമില്ല , ചോദിച്ചാല്‍ പുള്ളിയെങ്ങാനും പറഞ്ഞു പോയാലോ ?
ശാരി ഒരു സങ്കല്പമാണ് ,അല്ലെങ്കില്‍ അങ്ങനെ ആകും .
ഒരു പരിധി കഴിഞ്ഞാല്‍ എല്ലാം ഒരു സങ്കല്പമാകുന്ന അവസ്ഥ വരും , കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും പോലും സത്യമേത് സങ്കല്പമേതെന്ന ഒരു തരം വിഭ്രമം ബാധിക്കും . അല്ലെങ്കില്‍ പിന്നെ ഒരു പെണ്‍ കുട്ടി നിരാലംബയായി , നിരവധി പേരാല്‍ പീഡിപ്പിക്കപ്പെട്ടു മരിച്ചിട്ടും ഒരു തെളിവുകളുമില്ലാതെ സ്വാഭാവിക മൃത്യുവായി അതവശേഷിക്കുന്നു .ശാരി എസ് നായര്‍ എന്ന പെണ്‍കുട്ടി മരിച്ചത് രക്തത്തില്‍ ചെമ്പിന്റെ അംശം കൂടിയത് കൊണ്ടാണെന്നും ചികിത്സാ പിഴവ് മൂലമാണെന്നും തെളിവു സമര്‍പ്പിച്ചിട്ടും അതിലൊരു അസ്വാഭാവികതയുമില്ല .സുഖം പ്രാപിച്ചു വരുന്ന ഒരു അവസ്ഥയില്‍ ഒരു വ്യക്തിയെ കണ്ടു വെപ്രാളവും സംഭ്രമവും ബാധിച്ചു രോഗം മൂര്‍ച്ഛിച്ചിട്ടൂം അതെക്കുറിച്ചു ഒരു അന്വേഷണവും ഇല്ല . കിളിരൂര്‍ കേസിനെ സംബന്ധിച്ച ഫയലുകള്‍ കരുതിക്കൂട്ടി പൂഴ്ത്തി എന്ന ഉത്തരവാദിത്തപ്പെട്ട ഒരുദ്യോഗസ്ഥന്‍ പരസ്യമായി പറഞ്ഞിട്ടൂം അത് സംബന്ധിച്ചു ഹൈക്കോടതി പരാമര്‍ശിച്ചിട്ടൂം ഒരു കാര്യവുമില്ല , ആ കേസ് എഴുതിത്തള്ളണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത് . വി ഐ പി യുടെ സാന്നിധ്യമുണ്ടെന്ന് പല തവണ , പല രീതിയില്‍ പല ആംഗ്യത്തില്‍ ഒരു നേതാവ് കോക്രി കാണിച്ചു പറഞ്ഞിട്ടും ആ പേര് പറഞ്ഞു വോട്ടു നേടി മുഖ്യമന്ത്രിയായി അഞ്ചു വര്‍ഷം അള്ളിപ്പിടിച്ചു ഭരിച്ചിട്ടും ആ വി ഐ പി യെക്കുറിച്ചു ഒരു ചോദ്യം പോലും അദ്ദേഹത്തോടുണ്ടാകുന്നില്ല . ഇനിയും കാലം കഴിയുമ്പൊള്‍ ശാരി .എസ് നായര്‍ എന്ന ഒരു പെണ്‍ കുട്ടി ജീവിച്ചിരുന്നില്ലെന്നും അതൊരു സാങ്കല്പിക കഥാപാത്രമായിരുന്നുവെന്നും നമ്മള്‍ കേള്‍ക്കും .അതല്ലെങ്കില്‍ ശാരിയുടെ പിതാവ് തന്നെ ശാരിയെ പീഡിപ്പിച്ചിരുന്നു എന്നും വരുത്തിത്തീര്‍ക്കും .
ജയരാജന്‍ സഖാവ് കോടതിക്കെതിരെ പൊട്ടിത്തെറിക്കുന്നതിനു മുമ്പു പിണറായി സഖാവും ഒന്നു പൊട്ടിത്തെറിച്ചിരുന്നു , പൊട്ടിത്തെറിക്കുക മാത്രമല്ല അതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിനു കേസ് വരെ ഉണ്ടായിരുന്നു ആ കോടതിയലക്ഷ്യ കേസിനുള്ള കാരണമാണ് വിചിത്രം . ഹൈക്കോടതി കിളിരൂര്‍ കേസില്‍ ശ്രീമതി ടീച്ചറുടെ ഇടപെടലുകള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിലുള്ള പ്രതിഷേധമായിരുന്നു ആ കോടതിയലക്ഷ്യത്തിനുള്ള കാരണം . മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷ് കുമാര്‍ [മൂന്നാര്‍ ഫെയിം ] ആണ് കിളിരൂര്‍ കേസിനെ സംബന്ധിച്ച ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കാണാതെ പോയി എന്നു മാധ്യമങ്ങളെ അറിയിച്ചത് . അതിനെതുടര്‍ന്നുണ്ടായ കേസിലാണ് ഹൈക്കോടതി അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതി ടീച്ചറുടെ കേസിലെ ഇടപെടലുകളെ സംബന്ധിച്ചു പരാമര്‍ശിച്ചത് . നഷ്ടപ്പെട്ടു പോയ ഫയലുകളെ സംബന്ധിച്ച കേസ് എഴുതിത്തള്ളണമെന്നു പോലീസ് തന്നെ കോടതിയോട് ആവശ്യപ്പെടുന്നു . അപ്പോള്‍ സംഗതികള്‍ ഇങ്ങനെ ഒക്കെയാണ് സത്യം ഒരു കാരണവശാലും പുറത്തു വരരുത് എന്നു ആരൊക്കെയോ മുന്‍ നിശ്ചയിച്ചിട്ടുണ്ട് .
സി ബി ഐ യുടെ അവസാന തീര്‍പ്പ് .
ലോക്കല്‍ പോലീസ് പണ്ടെ പറഞ്ഞതാണ് ആ തന്ത നമ്പൂരിയാണിതെല്ലാം ചെയ്തതെന്ന് ദാ ഇപ്പോ സി ബി ഐ യും പറഞ്ഞില്ലെ ഇനിയെന്താ നിനക്കൊക്കെ ഇത്ര അസുഖം ? പാവപ്പെട്ട മന്ത്രിപുത്രന്മാരും പോലീസുന്നതരും നേതാക്കളുമെല്ലാം കഞ്ഞികുടിച്ചു കഴിയുന്നത് രസിക്കുന്നില്ല അല്ലെ ? സി ബി ഐ എന്നാല്‍ പരമ പവിത്രമായ എന്തോ സംഭവമാണെന്നു എസ് എന്‍ സ്വാമിയുടെ തിരക്കഥ വായിച്ചു ബോധിക്കാം എന്നല്ലാതെ കണ്ണാല്‍ തെളിയുന്നില്ലല്ലോ മാളോരെ അല്ലെങ്കില്‍ പിന്നെ ലോക്കല്‍ പോലീസ് ചമച്ചു വെച്ചു തിരക്കഥയെടുത്തു വെള്ളം കൂട്ടാതെ വിഴുങ്ങുമോ ? . പത്തിരുപതു കൊല്ലക്കാലം ബൊഫോഴ്സ് ,തോക്ക് , പീരങ്കി എന്നൊക്കെ പറഞ്ഞു നടന്നു അവസാനം തെളിവില്ലെന്നു പറഞ്ഞു ഒട്ടോവിയ ക്വത്രോച്ചിയെ വെറുതെ വിടാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി കൊടുത്തവര് , അഭയ കേസ് എന്താണെന്നു സകല നാട്ടുകാര്‍ക്കും മനസ്സിലായിട്ടും ഒരൊറ്റ തെളിവുമില്ലെന്നു പറഞ്ഞു കേസ് മടക്കിക്കെട്ടിയവര്‍ .ലാവ്ലിന്‍ കേസ് തന്നെ കെട്ടിച്ചമച്ചതാണെന്നും പറഞ്ഞു എത്ര സമരങ്ങള്‍ ഉണ്ടായിരിക്കുന്നു അങ്ങനെ നോക്കുമ്പോള്‍ സി ബി ഐ യില്‍ ആകെക്കൂടി വിശ്വസിക്കാവുന്നത് എസ് എന്‍ സ്വാമിയുടെ സേതുരാമയ്യരെ മാത്രമാണെന്നു തോന്നുന്നു .
ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബസന്തിനു ശ്രീകുമാരി എന്ന പേരില്‍ അയച്ച ഒരു കത്തില്‍ അനഘയെ പീഡിപ്പിച്ചത് സംസ്ഥാനത്തെ രണ്ട് സി പി എം നേതാക്കളുടെ മക്കളാണ് എന്നായിരുന്നു , അനഘ മരിക്കുന്നതിനു മുമ്പായി അനഘയെ പീഡിപ്പിച്ചത് ആരാണെന്നും ആ കത്തില്‍ എഴുതിയിരുന്നു . കത്തിന്റെ ഉറവിടവും കത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളുടെ വസ്തുതയും അന്വേഷിക്കാന്‍ ഹൈക്കോടതി സി ബി ഐ ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു .പക്ഷെ സി ബി ഐ ക്കു ആകെ കണ്ടെത്താനായത് ശ്രീകുമാരി എന്നൊരു കൂട്ടുകാരി അനഘക്കു ഇല്ല എന്നതു മാത്രമായിരുന്നു . മന്ത്രിപുത്രന്മാരെപറ്റിയുള്ള പരാമര്‍ശങ്ങള്‍ സി ബി ഐ അങ്ങു വിഴുങ്ങി . സംഭവങ്ങളെക്കുറിച്ചു വ്യക്തമായി അറിയാവുന്ന ആരോ ഒരാള്‍ അതിനെക്കുറിച്ചു അന്വേഷിക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെ തന്നെയാകണം ജസ്റ്റിസ് ബസന്തിനു കത്തെഴുതിയിട്ടുണ്ടാവുക .പക്ഷെ സി ബി ഐ ആ പേരിന്റെ ഉടമയെ തിരഞ്ഞു പോയി ആ കത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളെ അവഗണിച്ചു , അല്ലെങ്കില്‍ അവഗണിക്കാന്‍ നിര്‍ബന്ധിതരായി . ഇത്രയൊക്കെ സ്വാധീനവും പിടിപാടുമുള്ള ആളുകളെ പറ്റി പരാതി അയക്കുമ്പോള്‍ യഥാര്‍ത്ഥ പേരും വിലാസവും വെച്ചു മരണപ്പെടാന്‍ മാത്രം പൂതിയുള്ള ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി ശ്രീകുമാരി എന്ന പേരില്‍ ഉണ്ടായിരിക്കുമെന്നു തമാശക്കു പോലും ആരും കരുതില്ല . വ്യാജ പേരായിരിക്കാം , ഊമക്കത്തായിരിക്കാം പക്ഷെ അതില്‍ പറഞ്ഞ കാര്യങ്ങളിലെ വാസ്തവം എന്തെന്നു പരിശോധിക്കാനുള്ള ബാധ്യത ഇവിടത്തെ നിയമ വ്യവസ്ഥക്കില്ലെ ? ഉത്തരം കിട്ടാതെ പകച്ചു നില്‍ക്കുന്ന ഒരു കേസിലേക്കു ഒരു തുമ്പു കിട്ടിയാല്‍ അതിന്റെ സാധ്യതകളെക്കുറിച്ചു ചെറിയൊരു അന്വേഷണം പോലും നടത്താന്‍ കെല്പില്ലാത്തവരാണോ നമ്മുടെ സി ബി ഐക്കാര്‍ ?
പക്ഷെ അവര്‍ ചെയ്തതെന്താണ് മരിച്ചു മണ്ണടിഞ്ഞു പോയ ഒരു മനുഷ്യനെ , അദ്ദേഹത്തിന്റെ മൃതദേഹത്തെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ ഒരു കഥ സൃഷ്ടിച്ചു , . അനഘ എന്ന ആ പെണ്‍ കുട്ടിയെ കാമവെറി പൂണ്ട സ്വന്തം പിതാവു തന്നെ പീഡിപ്പിച്ചു , അതിനു ശേഷം അവരെല്ലാവരും കൂടി അങ്ങു മരിക്കാന്‍ തീരുമാനിച്ചു , മരിച്ചു. അത്രേയുള്ളൂ ഈ കേസ് . ഇനിയീ കേസിനെക്കുറിച്ചു ആരും ചോദിച്ചു പോകരുത് ഈ കേസില്‍ ലതാ നായരില്ല , കിളിരൂര്‍ പീഡനമില്ല , മന്ത്രി പുത്രന്മാരില്ല , മറ്റു ഉന്നതന്മാരില്ല . ആരുമില്ല സ്വന്തം മകളെ പീഡിപ്പിച്ച ഒരച്ഛനും അതില്‍ മനം നൊന്ത് മരിച്ച ഒരു അഞ്ചംഗ കുടുംബവും ഇനി അവരങ്ങനെയാണറിയപ്പെടുക.
സി ബി ഐ യുടെ നിഗമന പ്രകാരം അച്ഛനാണ് മകളെ പീഡിപ്പിച്ചതെന്നു മനസ്സിലാക്കാനുള്ള തെളിവുകള്‍ - അനഘയുടെ സഹപാഠിയായ ഒരു രമ്യാരാജന്റെ മൊഴിയാണ് - അച്ഛന്‍ അസ്വാഭാവികമായി പെരുമാറുന്നുവെന്നു അനഘ ആ കുട്ടിയോടു പറഞ്ഞിട്ടുണ്ടെത്രെ രാജനു കിട്ടാനുള്ളത് കിട്ടിയാല്‍ എത്ര രമ്യാരാജന്മാരെ വേണമെങ്കിലും സൃഷ്ടിക്കാമെന്നും അങ്ങനെ അല്ലന്നു പറയാന്‍ അനഘ തിരിച്ചു വരില്ലെന്നും നമുക്കറിയാം .ഇതു കൂടാതെ ഈ ഇലക്ടാ കോമ്പ്ലക്സ് സ്ഥാപിച്ചെടുക്കാന്‍ ലോക്കല്‍ പോലീസ് അവരുടെ തനത് നിരീക്ഷണം വഴി കണ്ടെത്തിയതും സി ബി ഐ പിന്തുടര്‍ന്നതുമായ നിഗമനങ്ങളാണ് അതീവ വിചിത്രം .
“ അനഘ മരിക്കുന്നതിനു 72 മണിക്കൂറിനുള്ളിലായി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ട് . ഈ 72 മണിക്കൂറില്‍ അനഘ പുറത്തു പോയിട്ടില്ല ,പുറത്ത് നിന്നാരും വന്നിട്ടുമില്ല , വീട്ടില്‍ പുരുഷനായി ഉണ്ടായിരുന്നത് നാരായണന്‍ നമ്പൂതിരി മാത്രമാണ് അതു കൊണ്ട് പീഡിപ്പിച്ചത് നാരായണന്‍ നമ്പൂതിരി തന്നെ - what a bloody logic !!!!
ഈ മൂന്നു ദിവസവും നാരായണന്‍ നമ്പൂതിരിയോ വീട്ടില്‍ നിന്നു ആരും പുറത്തേക്കു പോയിട്ടില്ല എന്നു ലോക്കല്‍ പോലീസ് പറയുന്നു ഈ വാദഗതി പ്രകാരം നമ്പൂതിരി സ്വന്തം മകളെ പീഡിപ്പിച്ചത് ആ കുട്ടിയുടെ അമ്മയുടെയും രണ്ട് സഹോദരങ്ങളുടെയും സാന്നിധ്യത്തിലായിരുന്നിരിക്കണം .യാതൊരു ശാസ്ത്രീയ തെളിവെടുപ്പുകളും നടത്താതെ വളരെ ആസൂത്രിതമായി ഒരു കേസിനെ അതിന്റെ ഇരകളായവര്‍ക്കു മേല്‍ തന്നെ ആരോപിക്കപ്പെടുന്ന ഹീന തന്ത്രം.
72 മണിക്കൂര്‍ മുമ്പായി അതായത് മൂന്നു ദിവസത്തോളം നാരായണന്‍ നമ്പൂതിരിയുടെ വീട്ടിലേക്കു പുറത്തു നിന്നാരും വന്നിട്ടില്ല എന്നും ആ വീട്ടില്‍ നിന്നും അനഘ പുറത്തു പോയിട്ടില്ല എന്നും സി ബി ഐ യും ലോക്കല്‍ പോലീസും സ്ഥാപിക്കണമെങ്കില്‍ ഈ മൂന്നു ദിവസവും ഈ വീട് കനത്ത നിരീക്ഷണത്തിലായിരിക്കണം എങ്കില്‍ മാത്രമേ അങ്ങനെ ഒരു നിഗമനത്തിലെത്താന്‍ കഴിയൂ , ഇങ്ങനെയൊരു നിരീക്ഷണത്തിലാകാന്‍ മാത്രം ആത്മഹത്യക്കു മുമ്പു ആ കുടുംബത്തിനു എന്തു പ്രത്യേകതയാണുണ്ടായിരുന്നത് ? .ഇത്തരത്തില്‍ ഒരു നിഗമനത്തിലെത്താന്‍ ശാസ്ത്രീയമായ എന്തെങ്കിലും തെളിവുകളുണ്ടോ ? ഒന്നുമില്ല ഈ കേസ് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു . ഒരു കേസ് അവസാനിപ്പിക്കാനും വഴി തിരിച്ചു വിടാനും ഇത്ര നികൃഷ്ടമായ രീതി അവലംബിക്കുമ്പോള്‍ കാലം എന്നെങ്കിലും സത്യം പുറത്തു കൊണ്ടു വരുമെന്നു ഓര്‍ക്കുക .
നിഷ്കളങ്കതയുടെയും നിരപരാധിത്വത്തിന്റെയും വില നിഷ്കളങ്കര്‍ക്കേ അറിയൂ . തന്റെ മകള്‍ ചതിക്കപ്പെട്ടുവെന്ന അറിവില്‍ , ആ മാനഹാനിയില്‍ ജീവനും ജീവിതവും നഷ്ടപ്പെടുത്തിയ ഒരച്ഛന് നീതി കിട്ടിയില്ലെങ്കിലും മണ്ണിനടിയിലായ ഒരു കുടുംബത്തിനെ ഹീനമായ കഥകള്‍ കൊണ്ടു വ്യക്തിഹത്യ ചെയ്യുന്നത്ര ക്രൂരമായ ആനന്ദത്തിനു കാലം തിരിച്ചടി നല്‍കുമെന്നതുറപ്പാണ് . മരിച്ചു പോയവര്‍ക്കിനി നീതി ആവശ്യമില്ല , അവര്‍ക്കു വേണ്ടി നീതി തേടാന്‍ ഇനി ആരുമില്ല , അവര്‍ക്കെതിരെയുള്ള അനീതികളെ ഒരു ചെറുവിരല്‍ കൊണ്ട് പോലും പ്രതിഷേധിക്കാനും ആരും വരില്ല .ആ നീതി കൊണ്ട് അവരുടെ ജീവനും ജീവിതവും തിരിച്ചു കിട്ടാനുമാവില്ല പക്ഷെ അധികാര പ്രമത്തതയുടെ ആവേശത്തില്‍ യൌവനത്തിന്റെ ചോരത്തിളപ്പില്‍ അല്പനേരത്തെ വിനോദത്തിനു വേണ്ടി പിച്ചിച്ചീന്തിക്കളഞ്ഞ ജീവിതങ്ങളെ ശവക്കുഴി തോണ്ടി നഗ്നരായി കിടത്തുമ്പോള്‍ ഈ അനീതി കൊണ്ടു ലോകം കറുത്തു പോയേക്കാം .
Sunday, 11 December 2011
ബ്യൂട്ടിഫുള്‍ - ഒരളവുക്കു പറവായില്ലാ
പേരിലെ സാദൃശ്യം കൊണ്ടാണോ എന്നറിയില്ല വി കെ പ്രകാശിന്റെ ഓരോ പടങ്ങള്‍ കാണുമ്പോഴും അശോകന്‍ ചെരുവിലിന്റെ ആ പഴയ വി കെ പി ഓര്‍മ്മയില്‍ നിന്നങ്ങു ഓടി വരും .നല്ല നിലയില്‍ പരസ്യങ്ങളൊക്കെ പിടിച്ചു ജീവിക്കുന്ന ഒരാള്‍ ഒരു തോന്നലിനങ്ങ് പുനരധിവാസം പോലെയൊരു ആര്‍ട്ട് ഫിലിം എടുക്കും പിന്നെ ഫാമിലി ലവ് സ്റ്റോറി മുല്ലവള്ളിയും തേന്മാവും അതു കഴിഞ്ഞ് പോലീസ് ത്രില്ലര്‍ എല്ലാം കഴിഞ്ഞ് അവസാനം 3 കിങ്ങ്സ് വരെ എടുക്കും . ഈ എല്ലാ സിനിമകളും വി കെ പ്രകാശ് ആത്മാര്‍ത്ഥമായി ചെയ്യുന്നത് തന്നെയാണ് , അതു പരാജയപ്പെടുമ്പോള്‍ വീണ്ടും പരസ്യ കമ്പനിയിലേക്കു തന്നെ തിരിച്ചു പോകും ഒരിടവേള കഴിഞ്ഞു തമാശയാണോ പ്രണയമാണോ സമാന്തരമാണോ എന്നൊന്നും പ്രവചിക്കാനാവാത്ത ഒരു സിനിമയുമായി വീണ്ടും വി കെ പി വരും .
ഇക്കണ്ട കാലയളവിലും വി കെ പ്രകാശിന് സംവിധായകന്‍ എന്ന നിലയില്‍ സ്വന്തമായി ഒരു ശൈലിയോ വ്യക്തിഗത സങ്കേതമോ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല പക്ഷെ ഒന്നുണ്ട് മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനനായ ക്രാഫ്റ്റ് മാന്‍ ആണ് അദ്ദേഹം .കലാമൂല്യമുള്ള സമാന്തര സിനിമയായാലും ബോക്സ് ഓഫീസ് ലക്ഷ്യമാക്കിയുള്ള തല്ലിപ്പൊളി സിനിമയായാലും ഓരോ ഫ്രെയിമിലും ഒരു ക്രാഫ്റ്റ് മാന്റെ പെര്‍ഫെക്ഷന്‍ നമുക്കു കാണാം . സാധന സാമഗ്രികളും നല്ലൊരു പ്ലാനും കൊടുത്താല്‍ വൈദഗ്ദ്യത്തോടെ നല്ല വീടുണ്ടാക്കി തരുന്ന എഞ്ചിനീയറെപ്പോലെയാണ് വി കെ പ്രകാശ് എന്ന ചലച്ചിത്രകാരന്‍ , പക്ഷെ പ്ലാന്‍ നന്നായിരിക്കണം അതിനെ ആശ്രയിച്ചിരിക്കും ആ ചിത്രം , ഇത്തവണ അനൂപ് മേനോന്‍ മോശമല്ലാത്തൊരു പ്ലാന്‍ വരച്ചു കൊടുത്തിട്ടൂണ്ട് - അതാണ് ബ്യൂട്ടിഫുള്‍ എന്ന സിനിമ . കുട്ടനാട്ടിലെ നെല്‍ കര്‍ഷകന്റെ കഥയെഴുതിയാലും അതിലേതെങ്കിലും വിദേശ പടത്തിന്റെ കോപ്പിയാണെന്നു സംശയിച്ചു പോകുന്ന ഒരു ഇമേജ് ഉണ്ടാക്കി വെച്ചിട്ടൂണ്ടെങ്കിലും മേനവന്റെ സംഭാഷണ രചന പാടവത്തെ എക്സലന്റ് എന്നു തന്നെ പറയാം, പകല്‍ നക്ഷത്രങ്ങള്‍ എന്ന ആദ്യ ചിത്രത്തിലെ ബുദ്ധിജീവി പരിപ്രേക്ഷ്യത്തിനിടയ്ക്കും സരസമായ ആ ഒരു സംഭാഷണ രീതി മനോഹരമായിരുന്നു . കോക്ക് ടെയിലിനു ഒരു ഒരു കടപ്പാട് പോലും വെക്കാതിരുന്നത് പ്രേക്ഷകര്‍ ആ ചിത്രങ്ങള്‍ കണ്ടു ഈ അനുകരണത്തെ വിലയിരുത്തുമെന്ന ഭയത്താലായിരിക്കണം അല്ലെങ്കിലും Butterfly on Wheel ലെ പിയേഴ്സ് ബ്രോസ്നനനെയുണ്ടോ ജയസൂര്യക്കൊക്കെ താങ്ങാന്‍ പറ്റുന്നു ? .
ശരീരം മുഴുവന്‍ തളര്‍ന്നിട്ടൂം പ്രസാദാത്മകമായി ജീവിതത്തെ സമീപിക്കുന്ന വ്യക്തിയാണ് സ്റ്റീഫന്‍ [ജയസൂര്യ] സ്റ്റീഫനെ പരിചരിക്കാന്‍ വരുന്ന ഒരു പെണ്‍ കുട്ടിയുടെയും സ്റ്റീഫന്റെ ഒരു സുഹൃത്തിന്റെയും കഥയാണിതെന്നു പറയുമ്പോള്‍ ഗുസാരിഷ് എന്ന സഞ്ചയ് ലീലാ ബന്‍സാലി ചിത്രം ഓര്‍മ്മ വരും പക്ഷെ ഗുണമായാലും ദോഷമായാലും ആ സാദൃശ്യം ഇവിടം കൊണ്ടവസാനിക്കുന്നു .രണ്ട് സിനിമകളും മുന്നോട്ട് വെക്കുന്ന ഇതിവൃത്തം തികച്ചും വ്യത്യസ്ഥമാണ് .ഗുസാരിഷ് ജീവിതത്തിന്റെയും മരണത്തിന്റെയും ദാര്‍ശനിക തലങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെങ്കില്‍ ബ്യൂട്ടിഫുള്‍ , രതിയും പ്രണയവും വഞ്ചനയുമെല്ലാം നിറഞ്ഞ വൈയക്തികമായ ഒരനുഭവമാണ് കാഴ്ച വെക്കുന്നത് .
അനുപ് മേനോന്റെ സംഭാഷണ മികവിനു മുഴുവന്‍ മാര്‍ക്കും കൊടുക്കാമെങ്കിലും സ്വന്തമായി രൂപ ഭദ്രതയുള്ള ഒരു തിരക്കഥ രചിക്കാന്‍ തക്ക വൈദഗ്ദ്യമിനിയും കൈവന്നിട്ടില്ല എന്ന് തോന്നുന്നു ,സാരമുള്ളതല്ലെങ്കിലും ചില ചില്ലറ പൊരുത്തക്കേടുകള്‍ നമുക്കു ചൂണ്ടിക്കാണിക്കാം .ശരീരം മുഴുവന്‍ തളര്‍ന്നിട്ടും ജീവിതത്തെ പ്രസാദാത്മകമായും പോസിറ്റീവായും കാണുന്ന ഒരാളുടെ കഥയായിട്ടാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ സിനിമയെ അവതരിപ്പിക്കുന്നത് , അവിടെയാണ് തകരാറ് - അംഗ വൈകല്യം സംഭവിച്ച ഒരാളുടെ ജീവിതം മറ്റുള്ളവര്‍ക്കു പ്രചോദനമാകുന്ന രീതിയില്‍ ജീവിക്കുമ്പോഴാണല്ലോ ആ ജീവിതം പോസിറ്റീവായി തോന്നേണ്ടത് പൂര്‍വ്വമാതൃക എന്ന് വിശേഷിപ്പിക്കാവുന്ന ഗുസാരിഷിലെ റിത്വിക് റോഷന്‍ സ്വന്തമായി ഒരു റേഡിയോ സ്റ്റേഷന്‍ വഴി ദിനം പ്രതി ഒരു പാട് പേരുമായി സംസാരിക്കുന്നുണ്ട് , ആശ്വസിപ്പിക്കുന്നുണ്ട് പ്രചോദിപ്പിക്കുന്നുണ്ട് അത്തരം സിനിമാ മാതൃകകള്‍ ഒഴിവാക്കിയാലും ശരീരം തളര്‍ന്ന സ്റ്റീഫന്‍ ഹോക്കിങ്ങ്സും റാബിയയുമെല്ലാം സമൂഹത്തിനോടുള്ള പ്രതിബദ്ധത കൊണ്ടാണ് ജീവിതത്തിന്റെ പ്രസാദാത്മകതയെ കാണിച്ചു തന്നിട്ടുള്ളത് . അങ്ങനെ ഒരു പാടു ജീവിത മാതൃകകള്‍ നമുക്കു മുന്നില്‍ ഉള്ളപ്പോള്‍ ഒരു പേരിനെങ്കിലും അത്തരമൊരു പോസിറ്റീവ് മെന്റാലിറ്റി ഈ സിനിമയില്‍ ഉപയോഗിച്ചു കൊണ്ടാണ് ഈ പ്രസാദാത്മകതയെപ്പറ്റി പറയുന്നതെങ്കില്‍ കേള്‍ക്കാനൊരു സുഖമുണ്ടായിരുന്നു പക്ഷെ ശതകോടി സമ്പത്തുള്ള സ്റ്റീഫന്‍ ആരെയും സഹായിക്കാനോ സമൂഹത്തിലെന്തെങ്കിലും പ്രചോദനമാകാനോ തുനിയുന്നില്ല മറിച്ചു അയാളുടെ സമ്പത്തുപയോഗിച്ചു അയാള്‍ക്കു സുഖിക്കണമെന്ന സ്വാര്‍ത്ഥത മാത്രമാണ് ആ പ്രസാദാത്മകത കൊണ്ട് ഉദ്ദേശിക്കുന്നത് ,തികച്ചും സെല്‍ഫ് സെന്റേഡ് ആയ ഒരു മനോഭാവം .
സ്റ്റീഫന്റെ ശതകോടിക്കണക്കിനായി സ്വത്തുക്കളില്‍ കണ്ണു വെച്ച് നടക്കുന്ന ബന്ധുക്കളും ജീവിതത്തിലേക്കു ജോണ്‍ [അനുപ് മേനോന്‍ ] എന്ന പാട്ടുകാരനും അഞ്ചലി [മേഘന ] എന്ന ഹോം നഴ്സും കൂടി കടന്നു വരുന്നതോടെ ചിത്രം സംഭവ ബഹുലമാകുന്നു .ഗായകന്‍ ഉണ്ണിമേനോന്‍ , തെസ്നി ഖാന്‍ , നന്ദു , ടിനി ടോം സ്ഥിരം പരിചയിച്ച ക്ലീഷേ വേഷങ്ങളിലൂടെ മാത്രം നില നിന്നിരുന്ന കഥാപാത്രങ്ങള്‍ക്കു പോലും വ്യക്തിത്വം നല്‍കിക്കൊണ്ട് കൊച്ചു കൊച്ചു നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ ,ആ ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമ മനോഹരമായ ഒരു ആവിഷ്കാര രീതി അവലംബിക്കുന്നുണ്ട് . പ്രണയം , സൌഹൃദം , സ്നേഹം , വിധേയത്വം വൈകാരികമായ എല്ലാ ഘടകങ്ങളെയും അതത് അളവുകളില്‍ ചേര്‍ത്തു കൊണ്ട് ലളിതമായ ഒരു കഥ .ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട് അഞ്ചലിയായി അഭിനയിച്ച മേഘന സൌന്ദര്യം കൊണ്ടും ഭാവം കൊണ്ടും കാഴ്ചക്കാരനെ മോഹിപ്പിക്കുന്നുണ്ട് , നായികയെ ഇത്ര സുന്ദരമായി ചിത്രീകരിച്ച സിനിമ അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല . അനുപ് മേനോന്റെ വരികള്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്നു പോകുന്ന സംഗീതവും .
വൈകാരികവും കണ്ണു നിറയിക്കുന്നതുമായ മുഹൂര്‍ത്തങ്ങള്‍ നിറയെ ഉണ്ട് സിനിമയില്‍ , രണ്ട് ആണ്‍ സുഹൃത്തുക്കളോ പെണ്‍ സുഹൃത്തുക്കളൊ കൂടുതല്‍ വൈകാരികത പങ്കു വെക്കുന്ന സന്ദര്‍ഭങ്ങള്‍ മലയാള സിനിമയില്‍ കാണിക്കാറില്ല , സുഹൃത്തുക്കള്‍ തമാശ പറയാനും സ്റ്റണ്ടിനിടയ്ക്കു സഹായിക്കാനും മാത്രമാണ് എന്ന പ്രതീതിയാണ് മലയാള സിനിമകളില്‍ . സ്റ്റീഫനും ജോണും ഈയൊരു കീഴ് വഴക്കത്തെ ഉപേക്ഷിക്കുന്നുണ്ട് അവരുടെ സൌഹൃദം വൈകാരികം കൂടിയാണ് . ചലന ശേഷിയില്ലാത്ത സ്റ്റീഫനെ ബൈക്കിന്റെ പുറകില്‍ കെട്ടി വെച്ചു കൊണ്ട് നടക്കുമ്പോഴും അറിയാതെ ഒരു മഴയില്‍ തനിച്ചാക്കി പോയ ജോണിന്റെ മഴ ആസ്വദിക്കുന്ന സ്റ്റീഫന്റെ നിഷ്കളങ്ക ഭാവത്തില്‍ സന്തോഷിക്കുന്നതും സിനിമയിലെ നല്ല മുഹൂര്‍ത്തങ്ങളിലൊന്നാണ് . ഈ സിനിമയില്‍ ജയസൂര്യ് ടിപ്പിക്കല്‍ മണ്ടന്‍ റോളില്‍ നിന്നും ഏറെ പുരോഗമിച്ചിട്ടുണ്ട് , അഭിനയത്തെ ഗൌരവമായി തന്നെ സമീപിക്കുന്നുമുണ്ട് .
സിനിമ ഒരു സാമൂഹ്യ പാഠ പുസ്തകമല്ല , അത് ഒരു കലാവിഷ്കാരമാണ് അതു കൊണ്ട് തന്നെ അതിലുളവാക്കുന്ന സദാചാര സങ്കല്പങ്ങള്‍ ആ ചലച്ചിത്രത്തിന്റെ ഭാഗമാണ് . സിനിമയുടെ കഥാംശവും ക്ലൈമാക്സും തന്നെയാണ് ആ സിനിമയുടെ സൌന്ദര്യം , വി കെ പ്രകാശ് ഇത്തവണ കാഴ്ചക്കാരെ അല്പം സ്തംഭിപ്പിക്കുക തന്നെ ചെയ്തിട്ടുണ്ട് , പല പ്രണയങ്ങള്‍ക്കിടയില്‍ ഒരു സുന്ദരിപ്പെണ്‍കുട്ടിയെ തന്നെ പ്രണയിച്ച വി കെ പി എന്ന ആ പഴയ കഥാപാത്രത്തെപ്പോലെ . അവസാന വാക്കായി ഒന്നു പറയാം കെട്ടിമേളങ്ങളും കൊട്ടിഘോഷിക്കലുകളുമൊന്നുമില്ലാതെ ഒരു ചെറിയ സുന്ദരന്‍ സിനിമ .
നാട്ടുകാര്‍ .കോം
ദേശത്തിന്റെ കഥയിലെ “സപ്പര്‍ സര്‍ക്കീട്ടും “ മാല്‍ഗുഡി ഡേയ്സും ഒക്കെ എനിക്കിഷ്ടപ്പെടുന്നതും വല്ലാതെ അതിനെ ഉള്ളില്‍ കൊണ്ടു നടക്കുന്നതും അതിലെ ഗ്രാമീണ കഥാപാത്രങ്ങളും അതിന്റെ നിഷ്കളങ്കമായ ഭാവങ്ങളും അത്ര മേല്‍ ഉള്ളില്‍ തട്ടുന്നത് കൊണ്ടാണ് .ഗൃഹാതുരത എന്ന സങ്കല്പം ഒരു കാല്പനിക ഊടായ്പ്പാണെന്നൊക്കെ പറയാമെങ്കിലും അങ്ങനെ ചിലത് ഇപ്പോഴും നിലവിലുള്ളത് കൊണ്ടാവണം ചിലതെല്ലാം കാണുകയും ഓര്‍ക്കുകയും ചെയ്യുമ്പോള്‍ വല്ലാതെ ഇഷ്ടം തോന്നുന്നത് .കൌമാരത്തില്‍ സ്കൂളും കോളേജും കഴിഞ്ഞുള്ള വൈകുന്നേരങ്ങളില്‍ വീടിനടുത്തെ കലുങ്കില്‍ ,സര്‍ക്കാര്‍ ആശുപത്രിയുടെ മതിലില്‍ എല്ലാം ഇരുന്ന് പറയുന്ന കത്തിക്കഥകളും അവയുടെ ഉപജ്ഞാതാക്കളും ഇനിയൊരിക്കലും തിരിച്ചു വന്നു കൂടിച്ചേരാന്‍ പറ്റാത്ത വണ്ണം പല വഴിക്കു പിരിഞ്ഞു പോയിരിക്കുന്നു - വക്കീല്‍ കണ്ണന്‍ , വെള്ള സുരേഷ് , ദിവാന്‍ സുരേഷ് , പൊന്നപ്പന്‍ , ചുള്ളന്‍ അങ്ങനെ കുറെ പേര്‍ .
ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം നാട്ടുകാര്‍ .കോം എന്ന പേരില്‍ പുറത്തിറങ്ങിയ ഏതാനും നല്ല വീഡിയോ സ്കിറ്റുകള്‍ കണ്ടപ്പോള്‍ ആ പഴയ കലുങ്ക് ദിനങ്ങള്‍ ഓര്‍മ്മയില്‍ വന്നു പോയി . അന്നാര്‍ത്തു ചിരിച്ച കഥകള്‍ , നാട്ടിലെ ചിലരെ തന്നെ കഥാപാത്രമാക്കി സൃഷ്ടിച്ച നുണക്കഥകള്‍ , നിര്‍ദോഷ പരദൂഷണങ്ങള്‍ എല്ലാം ചിലപ്പോഴൊക്കെ ഒരു നേര്‍ത്ത പുഞ്ചിരിയോടെ ഓര്‍ക്കാന്‍ പറ്റുന്നത് കൊണ്ടാവണം ഈ വീഡിയോ എനിക്കിഷ്ടപ്പെട്ടതെന്ന് തോന്നുന്നു . അതിലെല്ലാമുപരി ഇപ്പോള്‍ ഇറങ്ങുന്ന മുഴുനീള കോമഡി സിനിമകളിലെ വളിച്ച തമാശയെക്കാള്‍ അല്പം നിലവാരമുണ്ട് ഈ സ്കിറ്റുകള്‍ക്ക്, അഭിനയിക്കുന്നവര്‍ക്കൊരു തന്മയത്ത്വമുണ്ട് , പശ്ചാത്തല സംഗീതം സന്ദര്‍ഭത്തിനനുസൃതമായി നന്നായി ചെയ്തിരിക്കുന്നു. തുടക്കത്തിലെ ചാറ്റു പാട്ടു പോലും മനോഹരമാണ് .
കുളിക്കടവ് . 1
ചീട്ടുകളി . 2
കള്ളുഷാപ്പ്
അളിയനും പെങ്ങളും പിന്നെ ഞാനും
കാമുകന്‍
പെണ്ണുകാണല്‍
ഈ വീഡിയോയുടെ കോപ്പി റൈറ്റും അണിയറ പ്രവര്‍ത്തകരില്‍ നിക്ഷിപ്തമാണ് . യു ട്യൂബ് ലിങ്ക് വഴി ഇത് പ്രദര്‍ശിപ്പിക്കുന്നതില്‍ നിയമ പരമായ പ്രശ്നങ്ങളില്ലെന്നു അവരുടെ കോപ്പി റൈറ്റ് സ്റ്റേറ്റ് മെന്റില്‍ പറയുന്നുണ്ട് . നാട്ടുകാര്‍.കോം ന്റെ അണിയറ പ്രവര്‍ത്തകര്‍ക്കു എല്ലാ വിധ ആശംസകളും നേരുന്നു .
Tuesday, 29 November 2011
പ്രതികരണ ഭ്രാന്തിന്റെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ .
Every man's life ends the same way. It is only the details of how he lived and how he died that distinguish one man from another.
ഹെമിങ്ങ്വേയുടെ ഒരു കൃതിയില്‍ പറയുന്നുണ്ട് “ഒരാള്‍ ഒറ്റയ്ക്കാകുമ്പോഴാണ് അയാള്‍ കൂടുതല്‍ ശക്തനാകുന്നതെന്ന് . ചിലരങ്ങനെയാണ് , അവര്‍ ചെയ്യുന്നത് മറ്റുള്ളവര്‍ക്കു വ്യക്തമായി മനസ്സിലാവുകയും മനസ്സിലായില്ലെന്നു നടിച്ചു അവരെ ഒറ്റപ്പെടുത്തുകയും ഭ്രാന്തരാക്കുകയും ചെയ്യുമ്പോഴും അവര്‍ കൂടുതല്‍ ശക്തരാവുന്നു തങ്ങളുടേതായ ദൌത്യത്തില്‍ കൂടുതല്‍ വിശ്വാസമുള്ളവരായിത്തീരുന്നു .
അസാധാരണമായി ഒന്നും തന്നെ ഇല്ലാത്ത ഒരു ചെറുപ്പക്കാരനാണ് ഹര്‍വീന്ദര്‍ സിങ്ങ് എന്ന 27 കാരനായ ട്രക്ക് ഡ്രൈവര്‍ , പക്ഷെ ഈയിടെ ശരദ് പവാര്‍ എന്ന കേന്ദ്ര മന്ത്രിയുടെ കരണത്തടിച്ചു കൊണ്ട് അയാള്‍ അസാധാരണക്കാരനായിത്തീര്‍ന്നു .എന്റോസള്‍ഫാന്‍ വിഷയത്തിലും ആവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനവിലും ശരദ് പവാര്‍ എന്ന കേന്ദ്ര മന്ത്രിയെ പച്ചയ്ക്കു കത്തിക്കണമെന്നും ചെരുപ്പെറിയണമെന്നും ആക്രോശിച്ചവരാണ് നമ്മള്‍ , അതൊന്നുമുണ്ടായില്ലെങ്കിലും ഒന്നു കൈ വെക്കണമെന്നെങ്കിലും ഉള്ളിന്റെ ഉള്ളാല്‍ ആഗ്രഹിച്ചിരുന്ന നമ്മള്‍ ഹര്‍വീന്ദര്‍ സിങ്ങില്‍ നിന്നും അത്തരമൊരു പ്രവൃത്തിയുണ്ടായപ്പോള്‍ അല്‍ഭുതം കൂറി നോക്കി നിന്നു . ഹര്‍വീന്ദര്‍ സിങിനു ശരത് പവാര്‍ എന്ന വ്യക്തിയോട് ഏതെങ്കിലും തരത്തിലുള്ള സ്പര്‍ദ്ധയോ വിദ്വേഷമോ ഉണ്ടാകാന്‍ വിദൂര സാധ്യത പോലുമില്ല , അയാളുടെ മാനസിക നില ഏതൊരു സാധാരണക്കാരനെയും പോലെ തന്നെയാണ് .പക്ഷെ ഏകദേശം എല്ലാ മാധ്യമങ്ങളിലും വന്ന വാര്‍ത്തയുടെ ഭാഷ ഇങ്ങനെയാണ് - “പവാറിനെ ആക്രമിച്ച യുവാവിന് മാനസികരോഗമുണ്ടെന്നു സംശയം “ അക്രമി , മാനസിക രോഗി ഇങ്ങനെയല്ലാതെ ഒരു സാധാരണക്കാരന്‍ നിവൃത്തികേട് കൊണ്ട് ചെയ്തു പോയതാണ് , അവന്റെ കണ്മുന്നിലെ ഒരു അനീതിക്കെതിര പ്രതികരിച്ചതാണ് എന്ന രീതിയില്‍ ചിന്തിക്കാന്‍ സമൂഹത്തിനു സാധിക്കുന്നില്ല .
ഹര്‍വീന്ദര്‍ സിങ്ങിനെപ്പോലെ തന്നെ ഒരു മാനസിക രോഗിയായിരുന്നു ഉത്സവ് ശര്‍മ്മ . ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുടെ ഏക മകന്‍ , പ്രശസ്തമായ NID [National Institute Of Design ] ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി , നല്ല കുടുംബ പശ്ചാത്തലമുള്ള , നല്ല വിദ്യാഭ്യാസമുള്ള ഒരു സാധാരണ ചെറുപ്പക്കാരന്‍ . എസ് .പി .എസ് റാത്തോറിനെ ആക്രമിച്ചു കൊണ്ടാണ് ഉത്സവ് ശര്‍മ്മ ആദ്യമായി വാര്‍ത്തയില്‍ ഇടം പിടിച്ചത് , രുചികയെന്ന കൌമാരക്കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും പിന്നീട് തന്റെ അധികാരവും സ്വാധീനവും ഉപയോഗിച്ചു ആ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ കുറ്റവാളിയായിരുന്നു റാത്തോര്‍ .കൊലപാതക ശ്രമത്തിനു പോലീസ് കേസെടുത്തെങ്കിലും അതിനു ശേഷവും തന്റെ ഈ വിചിത്രമായ ദൌത്യത്തില്‍ നിന്നും പിന്മാറാന്‍ ഉത്സവ് ശര്‍മ്മ തയ്യാറായില്ല . അരുഷി തല്‍ വാര്‍ വധക്കേസില്‍ വിചാരണ നേരിടുന്ന ആരുഷിയുടെ പിതാവായ രാജേഷ് തല്‍ വാറിന്റെ നേര്‍ക്കായിരുന്നു ഉല്‍സവിന്റെ അടുത്ത ആക്രമണം ,കൊല്ലുകയായിരുന്നില്ല സംഭവം ജനശ്രദ്ധയില്‍ പെടുത്തുക മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്നും ഉത്സവ് പറയുന്നു .
ഇത്തരത്തില്‍ റിബലുകളാകാനുള്ള ചോദനയെന്താണ് ?ഹര്‍വീന്ദറിനെയും ഉത്സവിനെയും അതു പോലെ അറിയപ്പെടാത്ത അനേകം റിബലുകളെ സംബന്ധിച്ചു ഇത്തരം പ്രതികരണ വാഞ്ച വ്യക്തിപരമായ എന്തെങ്കിലും ഇഷ്ടാനിഷ്ടങ്ങളുടെ പേരിലല്ല എന്നത് വ്യക്തമാണ് .എങ്കിലും അവരുടെ ഇത്തരം പ്രതികരണ ഭ്രാന്തിന്റെ അടിസ്ഥാനമെന്താണ് ? അസ്വാഭാവികമായ ഇത്തരം പെരുമാറ്റരീതികള്‍ കൊണ്ടു അവരുദ്ദേശിക്കുന്നത് എന്താണ് ? എന്നൊക്കെ നാം ചിന്തിക്കുന്നതിനു മുമ്പായി ആരാണ് അസ്വാഭാവികമായി പെരുമാറിയതെന്നു സ്വയം മനസ്സിലാക്കേണ്ടതുണ്ട് .യഥാര്‍ത്ഥത്തില്‍ സ്വാഭാവികമായി പെരുമാറുന്നത് അവരൊക്കെ തന്നെയാണ് , നമ്മള്‍ പൊതുജനങ്ങളാണ് അസ്വാഭാവികമായി പെരുമാറുന്നത് . നിസ്സഹായനായ ഒരു സാധാരണക്കാരക്കാരന്റെ പ്രതികരണമാണ് പവാറിന് കിട്ടിയ അടി നമുക്കു പരിചയമില്ലാത്ത ഒരാള്‍ അത് നമുക്കു വേണ്ടി ചെയ്യുകയായിരുന്നു .ഇതേ ഹര്‍വീന്ദര്‍ തന്നെയായിരുന്നു സുരേഷ് കല്‍മാഡിയെയും സുഖ് റാമിനെയും ആക്രമിക്കാന്‍ ശ്രമിച്ചത് . ഈ അഴിമതിക്കാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ നമുക്കു രക്തം തിളയ്ക്കുകയും ആത്മരോഷം കൊണ്ട് ഞരമ്പുകള്‍ വലിഞ്ഞു മുറുകുകയും ചെയ്യുന്നു , പക്ഷെ അതിനപ്പുറത്തേക്കൊരു പ്രതികരണം നമുക്കസാധ്യമാണ് , അതു കൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നവര്‍ മാനസിക നില തെറ്റിയവരായി ചിത്രീകരിക്കപ്പെടുന്നത് .
സമൂഹത്തിലെ അനീതിക്കും അക്രമത്തിനുമെതിരെയുള്ള നിരന്തര സമരങ്ങളാണ് , ഒറ്റയാള്‍ പോരാട്ടങ്ങളാണ് , ഈ ജീവിതങ്ങളെ വ്യത്യസ്ഥമാക്കുന്നത് . ഇവരെ പിന്തുണയ്ക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ ഉണ്ടാകില്ല , അവര്‍ അതു ആഗ്രഹിക്കുന്നുമില്ല .അത്തരത്തില്‍ തന്റെ ജീവിതം കൊണ്ട് അനീതികള്‍ക്കെതിരെ പ്രതികരിച്ചയാളാണ് നവാബ് രാജേന്ദ്രന്‍ .അഴിമതിക്കും സാമൂഹികാനീതികള്‍ക്കുമെതിരെ പൊതു താല്പര്യ ഹര്‍ജികളിലൂടെയുള്ള നിരന്തര പോരാട്ടം കൊണ്ട് സഹികെട്ട ഭരണ കൂടം തന്നെ അതിന്റെ പ്രതിനിധിയായ അഡ്വൊക്കേറ്റ് ജനറലിനെക്കൊണ്ട് നവാബിനെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്നു ഹര്‍ജി നല്‍കുകയുണ്ടായി .കക്ഷി രാഷ്ട്രീയ ഭേദമന്യേ , വ്യക്തി താല്പര്യങ്ങളില്ലാതെ എത്രയെത്ര പൊതു താല്പര്യ ഹര്‍ജികള്‍ എന്നിട്ടും നവാബ് രാജേന്ദ്രന്‍ ഒരു മൂന്നാം കിട രാഷ്ട്രീയക്കാരനു കിട്ടുന്ന പരിഗണന പോലുമില്ലാതെ അനാഥത്വം പേറി ഇല്ലാതാകുന്നതും നാം കണ്ടതാണ് .റിബലിസത്തിനു കാലം നല്‍കുന്ന പ്രതിഫലം അതാണ് , അതറിഞ്ഞു കൊണ്ടു തന്നെയാണ് അവര്‍ റിബലുകളാകുന്നതും .
ജനക്കൂട്ടങ്ങളുടെ ഈ വിചിത്രമനസ്സിനെ പറ്റിയാണ് ഹെന്രിക്ക് ഇബ്സന്റെ തന്റെ പ്രശസ്ത നാടകമായ “ജനശത്രു “ വില്‍ പരാമര്‍ശിക്കുന്നത് . നാടകത്തിലെ നായക കഥാപാത്രമായ ഡൊക്ടര്‍ സ്റ്റോക്ക് മാന്‍ ശ്രമിക്കുന്നത് അധികാരികളുടെ അഴിമതിയും കെടു കാര്യസ്ഥതയും നിമിത്തം സംഭവിച്ചേക്കാവുന്ന വലിയ ഒരു അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കാനാണ് . പക്ഷെ അധികാരികള്‍ തങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ക്കു വേണ്ടി ഡോക്ടര്‍ സ്റ്റോക്ക് മാന്റെ വാദങ്ങളെ നിരാകരിക്കുന്നു എന്നു മാത്രമല്ല നാടിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന മാനസിക രോഗിയെന്ന് മുദ്ര കുത്തുന്നു . അങ്ങനെ ജന നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച ഡോക്ടര്‍ സ്റ്റോക്ക് മാന്‍ ജന ശത്രുവായിത്തീരുന്നു . ലോകത്തു എല്ലായിടത്തും ജനത്തിന്റെ പൊതുമനസ്സ് ഇക്കാര്യത്തില്‍ ഏകീകൃതമായ ഒരു പ്രവണതയാണ് സ്വീകരിച്ചു പോരുന്നത് . എങ്കിലും ഇന്‍ഡ്യയില്‍ ഇതിന്റെ തോത് ഒരല്പം കൂടുതലാണ് . ബുഷിനെ ചെരുപ്പെറിഞ്ഞ മുന്തസിറിന് ലഭിച്ച സ്വീകാര്യതയോ അംഗീകാരമോ പി. ചിദംബരത്തിനെ ചെരുപ്പെറിഞ്ഞപ്പോള്‍ കിട്ടാത്തതും അപ്രസക്തമായിത്തീരുന്നതും ഇന്‍ഡ്യന്‍ പൊതു മനസ്സ് ഇക്കാര്യത്തില്‍ പുലര്‍ത്തി വരുന്ന ഉദാസീനമായ നിലപാടിന്റെ ഉദാഹരണമാണ് .ആള്‍ക്കൂട്ടം നിലവില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അസുഖകരമായ അവസ്ഥയില്‍ നിന്നും ഒരു പരിവര്‍ത്തനത്തിനു വേണ്ടി ശ്രമിക്കാതിരിക്കുന്നത് അതു മൂലം താല്‍ക്കാലികമായി അവന് സംഭവിച്ചേക്കാവുന്ന താല്‍ക്കാലിക സുഖങ്ങളെ ഓര്‍ത്താണ് .ഇക്കാര്യത്തില്‍ ജനത്തിന്റെ പൊതുമനസ്സ് ഏകീകൃതമായ ഒരു പ്രവണതയാണ് സ്വീകരിച്ചു പോരുന്നത് .
ചലച്ചിത്രങ്ങള്‍ വലിയൊരളവ് വരെ ഈ പൊതുജന പ്രതികരണ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നുണ്ട് . 2005 -ല്‍ ഇറങ്ങിയ “ ഡോംബിവിലി ഫാസ്റ്റ് ‘ എന്ന മറാത്തി ചിത്രത്തിലെ മാധവ് ആപ്തെ എന്ന നായകന്‍ മധ്യവര്‍ത്തി സമൂഹത്തിലെ ഒരു സാധാരണക്കാരനാണ് .ജീവിതത്തില്‍ നിയതമായ മൂല്യങ്ങളും ആദര്‍ശങ്ങളും കാത്തു സൂക്ഷിക്കുന്ന അയാള്‍ക്കു കണ്മുന്നില്‍ കാണുന്ന അനീതികളോടു സമരസപ്പെടാന്‍ സാധിക്കുന്നില്ല .വെള്ളം കൊണ്ടു വരുന്ന വണ്ടിക്കാരന്‍ കൈക്കൂലി ചോദിക്കുന്നതും ബാക്കി തരാത്ത കടക്കാരനോട് പ്രതികരിക്കുന്നതുമെല്ലാം അയാള്‍ ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിക്കുന്ന ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും പ്രതിഫലനമാണ് .പക്ഷെ സമൂഹം ഇത്തരം കാര്യങ്ങളില്‍ ഒരു സാധാരണക്കാരന്റെ സ്വാഭാവിക പ്രതികരണങ്ങളെ , ചോദ്യം ചെയ്യലുകളെ വിചിത്രമായി കാണുകയും അയാളുടെ മാനസിക നിലയില്‍ കുഴപ്പം ആരോപിക്കുകയും ചെയ്യുന്നതോടെ അയാള്‍ ഒറ്റപ്പെടുന്നു, പൊതു സമൂഹം അവരുടെ കര്‍ത്തവ്യം നിറവേറ്റിയ നിര്‍വൃതിയോടെ പിന്തിരിയുന്നു .പതിവു പോലെ തന്നെ ഈ പ്രതികരണ സ്വഭാവം അയാളുടെ ജീവിതത്തെ ദുരിതമയമാക്കുന്നതോടൊപ്പം സിനിമ ദുരന്ത പര്യവസാനിയായി അവസാനിക്കുന്നു .
കൌതുകമെന്നോ വൈരുദ്ധ്യമെന്നോ പറയാവുന്ന ഒരു സംഗതി എന്താണെന്നു വെച്ചാല്‍ അതേ വര്‍ഷം തന്നെ ഇറങ്ങിയ “ അന്ന്യന്‍ “ എന്ന മെഗാ ഹിറ്റ് തമിഴ് ചിത്രത്തിന്റെ ആശയവും ഇത്തരത്തിലുള്ള ഒരു പ്രതികരണഭ്രാന്തുള്ള കഥാപാത്രത്തെ നായകനാക്കിയുള്ളതാണ് . അമ്പി എന്ന സാധാരണക്കാരനായ യുവാവ് തന്റെ ചുറ്റും നടക്കുന്ന അനീതികള്‍ക്കെതിരെയും അക്രമങ്ങള്‍ക്കെതിരെയും പ്രതികരിക്കാന്‍ , ചോദ്യം ചെയ്യാന്‍ തുനിയുന്നു , സിനിമയിലെ സമൂഹവും സിനിമയ്ക്കു പുറത്തെ പ്രേക്ഷകരും അയാളെ മന്ദബുദ്ധിയും മാനസിക രോഗിയുമായി പരിഗണിക്കുന്നു .ഡോംബി വിലി ഫാസ്റ്റിലെ മാധവ് ആപ്തെക്കു സംഭവിച്ച അതേ ദുര്യോഗത്തിന്റെ ആവര്‍ത്തനമായിത്തീര്‍ന്നേക്കാവുന്ന ഒരു ഘട്ടത്തില്‍ നിന്നാണ് അന്ന്യന്‍ എന്ന ഒരു അമാനുഷികന്‍ പ്രത്യക്ഷപ്പെടുന്നത് .അന്ന്യന്റെ അമാനുഷിക പ്രകടനങ്ങള്‍ കാണികളെ കോരിത്തരിപ്പിക്കുന്നു , തെറ്റു ചെയ്യുന്നവര്‍ക്കെതിരെ അയാള്‍ പുറപ്പെടുവിക്കുന്ന അത്യന്തം ക്രൂരമായ വിധിന്യായങ്ങള്‍ കണ്ടു ബഹുജനം ആര്‍ത്തു വിളിക്കുന്നു , വീരാരധനയുടെ പാരമ്യത്തില്‍ രക്തം മുഴുവന്‍ തിളച്ചു മറിയുന്നു . ഈ ജനങ്ങള്‍ക്കു വ്യക്തമായി അറിയാം അമാനുഷികനായ ഒരു രക്ഷകനെന്നതൊരു സങ്കല്പമാണെന്ന് എന്നിട്ടും പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും അത്തരമൊരു സാങ്കല്പിക കഥാപാത്രത്തെക്കൊണ്ടു മാത്രമേ സാധിക്കൂ എന്നു നമ്മുടെയെല്ലാം ഉപബോധ മനസ്സില്‍ രൂഡമൂലമായ വിശ്വാസം കൊണ്ടാണ് ഒരു സാധാരണക്കാരന്റെ സ്വാഭാവിക പ്രതികരണത്തെ സംശയത്തോടെ വീക്ഷിക്കാനും ഒറ്റപ്പെടുത്താനും നമുക്കു സാധിക്കുന്നത് . നമ്മളൊക്കെ ഒഴുക്കിനൊത്തു പോകുന്ന പൊങ്ങു തടികളാണ് ,ഒഴുക്കിനൊപ്പം ഒരു സുഖാലസ്യത്തോടെ മുന്നോട്ടു നീങ്ങാനാണ് നമ്മുടെയെല്ലാം ആഗ്രഹം അ ഒഴുക്കില്‍ നിന്നും നമ്മളെ കര കയറ്റാന്‍ ഒരു രക്ഷകന്‍ അവതരിക്കുമെന്നു ഉപബോധ മനസ്സില്‍ നാം രൂഡമൂലമായ ഒരു വിശ്വാസം രൂപപ്പെടുത്തിയിട്ടുണ്ട് അതു കൊണ്ടാണ് ഒഴുക്കിനെതിരെ നീങ്ങുന്ന ഒരുവനെക്കാണുമ്പോള്‍ പുച്ഛം തോന്നുന്നതും അവനെ ഒറ്റപ്പെടുത്തുന്നതും .
ഒരു നിമിഷത്തെ ആവേശത്തിനും പിന്തുണയ്ക്കും ശേഷം ഒന്നിരുത്തി ചിന്തിച്ചു തുടങ്ങുന്ന ജനങ്ങള്‍ ഇത്തരം വിമത പ്രതിരൂപങ്ങളെ അംഗീകരിക്കാന്‍ വിമുഖരാകുന്നു എന്നതാണ് വാസ്തവം . ഒരു സാധാരണക്കാരന്‍ തന്റെ നിസ്സഹായതയുടെ പാരമ്യത്തില്‍ പ്രതികരിക്കുമ്പോള്‍ അതു അക്രമവും മാനസിക വൈകല്യവുമാക്കിത്തീര്‍ക്കുക എന്നതാണ് അത്തരം പ്രതികരണങ്ങളെ നിഷ്ഫലമാക്കാനുള്ള ഏക പോം വഴിയെന്നു അധികാര വര്‍ഗ്ഗത്തിനറിയാം . ഹര്‍വീന്ദര്‍ സിങ്ങിന്റേത് ഒരു സ്വാഭാവിക പ്രതികരണമാണ് എന്നു അറിയുന്നത് കൊണ്ടാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ രാഷ്ട്രീയക്കാര്‍ ഒന്നടങ്കം ഈയൊരു പ്രവൃത്തിയെ അപലപിക്കുന്നത് , സമീപ ഭാവിയില്‍ ഇതു ആര്‍ക്കും സംഭവിച്ചേക്കാമെന്ന ഭീതി അവരെ വല്ലാതെ അലട്ടുന്നുണ്ട് നമ്മളിലോരോരുത്തരും ചെയ്യാന്‍ മനസ്സു കൊണ്ടു ആഗ്രഹിക്കുകയും സങ്കല്പ ലോകത്തിലെ ഒരു അമാനുഷികനു വേണ്ടി മാറ്റി വെക്കുകയുമായിരുന്ന ഒരു പ്രവൃത്തിയെ ഒരു സാധാരണക്കാരന്‍ ചെയ്യുമ്പോള്‍ അത് ദഹിക്കാന്‍ , സാങ്കല്പിക ലോകത്തിലെ വീരാരാധന മാത്രം ശീലിച്ച നമ്മുടെ ശീലങ്ങള്‍ക്കും പാതിവെന്ത തലച്ചോറിനും കഴിയുന്നില്ല . പൊതുജനത്തിന്റെ മനസ്സിനു വിരുദ്ധമായി ഇത്തരത്തില്‍ അസ്വാഭാവികമായ പ്രതികരണങ്ങള്‍ മാനസിക രോഗത്തിന്റെ ലക്ഷണങ്ങളാണെന്നു തെളിവുകള്‍ സൃഷ്ടിച്ചു സ്ഥാപിച്ചെടുക്കുന്നു, അവരെ ഒറ്റപ്പെടുത്തുന്നു . ഇങ്ങനെ നമ്മളവരെ അക്രമികളും മാനസികരോഗികളുമാക്കി മുദ്രകുത്തുമ്പോള്‍ അവര്‍ നമ്മോടു നിശബ്ദം ചോദിക്കുന്നുണ്ട് .
* “നിങ്ങളുടെ ജലദോഷം ചികിത്സിച്ചു മാറാത്തതിന് എന്തിനാണു നിങ്ങളെന്‍റെ മൂക്ക് മുറിച്ചെടുക്കുന്നത് ? നിങ്ങളുടെ കണ്ണുകള്‍ക്ക് തിമിരം ബാധിച്ചതിന് എന്തിനാണ് നിങ്ങളെന്‍റെ കണ്‍പീലികള്‍ തുന്നിച്ചേര്‍ക്കുന്നത് ?“
Saturday, 26 November 2011
ഡാം 999 - തമിഴന്മാര്‍ നിരോധിച്ചത് നന്നായി
സിനിമയുടെ കഥാസാരം വ്യക്തമാക്കുന്നത് സിനിമ കാണാത്ത ആളുകളുടെ ആസ്വാദനത്തെ ബാധിക്കാനിടയുണ്ടെന്നറിയാം പക്ഷെ കഥ മനസ്സിലാകുമ്പോള്‍ കാണാത്ത ആളുകള്‍ക്കു കൂടി കാണാന്‍ പ്രചോദനമാകുമെന്ന നല്ല ഉദ്ദേശത്തോടെയാണ് ഈ കഥസാരം എഴുതുന്നത്. .ഈ സില്‍മയുടെ കഥയെ ഓസ്കാര്‍ ലൈബ്രറിയിലേക്കു തിരഞ്ഞെടുത്തെന്ന് എവിടെയോ കേട്ടു,തെറ്റു പറയാനൊക്കില്ല .ഈ ഒരൊറ്റ സിനിമയുടെ കഥ കൊണ്ടു മാത്രം ഒരു പത്തു മലയാള സിനിമ വേറെ എടുക്കാം , അല്ലെങ്കില്‍ പത്തു മലയാള സിനിമയുടെ മിക്സാണ് ഈ ഒരൊറ്റ സിനിമ എന്നും പറയാം അങ്ങനെ ഒരു സില്‍മയുടെ കഥ ഓസ്കാറ് തിരഞ്ഞെടുത്തില്ലെങ്കില്‍ പിന്നെന്തൂട്ട് ഓസ്കാര്‍ ?.
സില്മയുടെ തുടക്കം പതിവു പോലെ പേരെഴുതി കാണിച്ചു കൊണ്ടു തന്നെയാണ് . വാര്‍ണര്‍ ബ്രദേഴ്സ് എന്നൊക്കെ എഴുതി കാണിക്കുമ്പോള്‍ ട്രോയും ഹാരി പോര്‍ട്ടറുമൊക്കെ പ്രതീക്ഷിച്ചാണ് നമ്മളിരിക്കുന്നത് , തുടക്കത്തിലെ തന്നെ സോഹന്‍ റോയിയുടെ ഷിപ്പിങ്ങ് കമ്പനിയും പുതിയ ചാനലുമായ ബ്ലിസ് മറൈനും മാറി മാറി കാണിക്കുന്നു പിന്നെ ഒരു പുസ്തക പ്രകാശനമാണ് .അണക്കെട്ടു തകര്‍ന്നു അതില്‍ നിന്നു രക്ഷപ്പെട്ട ഒരു നാവികന്റെ ഓര്‍മ്മക്കുറിപ്പുകള്‍ [നാവികനും അണക്കെട്ടും തമ്മിലെന്തു എന്നതൊക്കെ സില്‍മേട ക്ലൈമാക്സില്‍ പറയും] പുസ്തക പ്രകാശനത്തോടനുബന്ധിച്ചു നാവികന്റെ കൂട്ടുകാരനായ വിനയ് എന്ന നായകനും കൂടി സില്‍മയെ ഫ്ലാഷ് ബാക്ക് ഓര്‍മ്മകളിലേക്കു കൊണ്ട് പോകുന്നു പോകുന്നു .പിന്നീടു ഒരു 20 മിനുട്ട് നേരത്തേക്കു കപ്പലിനകത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ ഡോക്യുമെന്ററിയാണ് ,സ്വന്തം കമ്പനിയിലെ ജീവനക്കാര്‍ക്കു പിന്നീട് ഉപകാരപ്പെടുമെന്നു കരുതിയാവണം. കപ്പലങ്ങനെ പോയി പോയി കൊച്ചി കായലില്‍ വന്നു കിടക്കുന്നു .അവിടെ വെച്ചു നമ്മുടെ നാവികന്‍ ഭാര്യയോട് നായകനായ വിനയിന്റെ ജീവിത കഥ പറയുകയാണ് .ഇവിടെ നിന്നാണ് സെരിക്കിനും ഉള്ള കഥ തുടങ്ങുന്നത് .
സെരിക്കിനും കഥയിലേക്കു
സംഭവ ബഹുലവും സംഘര്‍ഷ ഭരിതവുമായ ഒരു കുടുംബ കഥയെ മുല്ലപ്പെരിയാര്‍ , അണക്കെട്ട് , ഡാം തേങ്ങാക്കൊല എന്നൊക്കെ പറഞ്ഞു അനാവശ്യ വിവാദങ്ങളിലേക്കു കൊണ്ടു വരികയാണ് . പ്രണയം , പ്രണയ നഷ്ടം , ദാമ്പത്യം , ദാമ്പത്യ തകര്‍ച്ച ,തെറ്റിദ്ധാരണ, പശ്ചാത്താപം അങ്ങനെ മലയാള്‍ സിനിമയുടെ എല്ലാ ചേരുവയുമുള്ള ഒരു നല്ല സിനിമയാണിത് , അപ്പോ നിങ്ങള്‍ ചോദിക്കും കോമഡിയില്ലെന്ന് , കോമഡി ഉണ്ട് അതു സിനിമയുടെ ക്ലൈമാക്സിലാണെന്നു മാത്രം , അതു ഒന്നൊന്നര കോമഡിയായിപ്പോയി .
ഒരു മഹാമാന്ത്രികനും സര്‍വ്വ രോഗ ചികിത്സകനുമായ ഒരു നമ്പൂരിയുള്ള ഒരു മന . രജത് കപൂര്‍ അഭിനയിച്ച ഈ മഹാമാന്ത്രികനെ അവതരിപ്പിക്കാന്‍ ആദ്യം തിലകനെ ആയിരുന്നു നിശ്ചയിച്ചത് തിലകനെ ഈ ചിത്രത്തില്‍ നിന്നു ഒഴിവാക്കിയതു വലിയ ചതിയായിപ്പോയി , കാരണം ഈ സിനിമയില്‍ തിലകന് അഭിനയിക്കേണ്ടി വരില്ലായിരുന്നു .ഈ മഹാജ്ഞാനിയായ ജ്യോത്സ്യന്‍ .മായാമയൂരം , മണിച്ചിത്രത്താഴ് , സി ബി ഐ ഡയറി കുറിപ്പ് , മയില്പീലിക്കാവ് , യക്ഷിയും ഞാനും , ദ്രോണ പത്തിലേറെ പടങ്ങളില്‍ തിലകന്‍ തന്നെ അഭിനയിച്ചു കാണാപാഠമായിട്ടുള്ളതാകുന്നു . ഒരു കേരളാ കുടുംബവും ഒരു പഞ്ചാബി കുടുംബവും ഒരമ്മ പെറ്റ മക്കളെ പോലെ കേരളത്തിലെ ഒരു കായലോരത്തു താമസിച്ചു വരികയായിരുന്നു . ഒരു ദീസം പഞ്ചാബി കുടുംബം ട്രാന്‍സ്ഫറായി എങ്ങോട്ടോ പോകുന്നു .അവിടെ കേരളാ കുടുംബത്തിലെ വിനയ് എന്ന പയ്യനും പഞ്ചാബി കുടുംബത്തിലെ മീര എന്ന പെണ്‍കുട്ടിയും തമ്മിലുള്ള ബാല്യകാല സൌഹൃദം വേര്‍പെടുന്നതിന്റെ വികാര തീവ്രമായ രംഗങ്ങള്‍ ഉണ്ട് .പക്ഷെ വിധി അവരെ വേര്‍പെടാന്‍ അനുവദിക്കുന്നില്ല .കൊതുമ്പു വഞ്ചിയില്‍ മെല്ലെ മെല്ലെ തുഴഞ്ഞു പോകുന്ന പഞ്ചാബി ഫാമിലി മൊത്തം പെട്ടെന്നു വന്ന ഒരു കാറ്റില്‍ പെട്ടു കായലില്‍ മുങ്ങിച്ചാകുന്നു , പെണ്‍ കുട്ടി മാത്രം കായലോരത്തെ പുല്ലില്‍ പിടിച്ചു രക്ഷപ്പെടുന്നു. അങ്ങനെ മീര എന്ന ആ പഞ്ചാബി പെണ്‍ കുട്ടിയെ കേരളാ കുടുംബം സ്വന്തം സ്വന്തം മകളെപ്പോലെ വളര്‍ത്തുന്നു .അങ്ങനെ വിനയും മീരയും പ്രണയ ബദ്ധരായി വളരുന്നു .പക്ഷെ " ഈടാര്‍ന്നനുരാഗ നദിയെ വിഘ്നം കൂടാതൊഴുക്കുമോ ഭവാന്‍ " എന്നു മഹാകവി പറഞ്ഞതു പോലെ അവരുടെ പ്രണയ ബന്ധത്തില്‍ ഒരു പ്രശ്നമുണ്ടാകുന്നു . ഈ പ്രണയം കാണുന്ന മഹാജ്യോതിഷിയായ വിനയിന്റെ അച്ഛന്‍ ഉടന്‍ ജാതകം നോക്കുന്നു - അപ്പോള്‍ കാണുന്നതെന്താണ് ശിവ ശിവാ - കമ്പ്ലീറ്റ് ദുശകുനങ്ങളാണ് , ഇവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ വലിയ എന്തോ ദുരന്തം സംഭവി ക്കും അല്ലെങ്കില്‍ ആരെങ്കിലും മരിക്കും എന്നാണ് ജാതക റിപ്പോര്‍ട്ടില്‍ കാണുന്നത് [പൈതൃകംസില്മയില്‍ ഇതു പോലെ ഏതാണ്ടുണ്ട് ] , ഇതു കേട്ടു കഴിയുമ്പോള്‍ മീരയും ആലോചിക്കും ശരിയാണല്ലോ പണ്ടൊരിക്കല്‍ വിനയ് കിസ്സ് ചെയ്യാന്‍ വന്നപ്പോഴാണ് വിനയിന്റെ അമ്മ കുളത്തില്‍ വീണ് തട്ടിപ്പോകുന്നത് , അതു കൊണ്ട് ഈ വിനയിനെ തെറ്റിദ്ധരിപ്പിച്ച് പിന്തിരിപ്പിക്കാനായി സോറിയാസിസ് ചികിത്സക്കായി വന്ന ഒരു ആസ്ട്രേലിയക്കാരനെ വിവാഹം കഴിക്കാന്‍ മീര തയ്യാറാകുന്നു .ആസ്ട്രേലിയക്കാരന്റെ ജാതകം നോക്കുമ്പോള്‍ എട്ടില്‍ ഒമ്പതു പൊരുത്തം. വിനയ് പഠിപ്പു കഴിഞ്ഞു വരുമ്പോളെന്താണ് കാണുന്നത് കാമുകി തന്നെക്കാള്‍ പൊക്കോം കളറുമുള്ള ഒരു ആസ്ട്രേലിയക്കാരനെ കെട്ടാന്‍ നില്‍ക്കുന്നു .സത്യത്തില്‍ വിനയിന്റെ ജീവന്‍ രക്ഷിക്കാനാണ് ഇങ്ങനെ ഒക്കെ ചെയ്തതെന്നു മനസ്സിലാക്കാതെ വിനയ് ആകെ ചൂടാവുന്നു - നീയൊക്കെ ഒരു കാമുകിയാണോടീ ഡാഷെ - എന്നൊക്കെയുള്ള ലൈനില്‍ - അതും കഴിഞ്ഞ് വീട് വിട്ടു വിനയ് പോകുന്നു കാമുകി വെള്ളക്കാരനെ കെട്ടിയാല്‍ ഞാനും വെള്ളക്കാരിയെ കെട്ടുമെന്ന വാശിയോടെ വെള്ളക്കാരിയെം കെട്ടി ജീവിക്കുന്നു .പക്ഷെ മീരയുടെയും വിനയിന്റെയും ആത്മാര്‍ത്ഥ സ്നേഹം കണ്ട് കണ്ണു മഞ്ഞളിച്ച ആസ്ട്രേലിയക്കാരന്‍ സൊറിയാസിസ് രോഗി വിഷണ്ണനായി ആസ്ട്രേലിയയിലേക്കു തന്നെ പോകുന്നു .ഒരു പാട് വര്‍ഷങ്ങള്‍ക്കു ശേഷം പണ്ടു വീടു വിട്ടു പോ0യ വിനയ് തിരിച്ചു വരുന്നു - ലോകത്തൊരു ഡോക്ടര്‍ക്കും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത ജുവനൈല്‍ ഡയബറ്റിക്സ് എന്ന അസുഖമുള്ള മകനെ നോക്കാതെ ചാനലെന്നും പറഞ്ഞു നടക്കുന്ന ഭാര്യയെ ഉപേക്ഷിച്ചു കൊണ്ട് ഒരു ദാമ്പത്യ തകര്‍ച്ചയുമായാണ് പഴയ തറവാട്ടിലേക്കു വരുന്നത് .മകന്‍ വരുമ്പോള്‍ ജ്യോതിഷിയായ അച്ഛന്‍ പറയും എനിക്കറിയാമായിരുന്നു നീ എന്നെങ്കിലും വരുമെന്ന് - പിന്നെ ഡയബറ്റിക്കുമായി പൊറുതി മുട്ടുന്ന പേരക്കുട്ടിയെ ഏതാനും ദിവസം കൊണ്ട് ചികിത്സിച്ച് ഭേദാക്കലാണ് , പുള്ളിക്കതെല്ലാം നിസ്സാരമാണ് - ദേ കാക്ക കരയണൂ - ദുശകുനം - കിഴക്കു വശത്തൂന്നു ആരെയോ പാമ്പു കടിച്ചു കൊണ്ടു വരുന്നുണ്ട് , വേഗം തയ്യാറാവാ - അപ്പോഴെക്കും ഒരാളെ പാമ്പു കൊത്തി തലച്ചുമടെടുത്തു കൊണ്ടു വരുന്നു , എന്തോ മരുന്നു കൊടുക്കുന്നു - എല്ലാം ശരിയായി അയാള്‍ക്കു ജീവന്‍ വെക്കുന്നു - അങ്ങനത്തെ ഒരാള്‍ക്കുണ്ടോ ഡയബറ്റിക്കും മറ്റും .
പിന്നെ പഴയ പ്രണയ കഥയിലെ കാമുകി വര്‍ഷങ്ങള്‍ക്കു ശേഷവും അവിവാഹിതയായി നില്‍ക്കുന്നു , സ്വന്തം അമ്മ പരിചരിക്കാത്ത ആ കുട്ടിയെ പൊന്നു പോലെ നോക്കുന്നു [എം ടി യുടെ ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന സില്‍മയാണോ ഇതെന്നു ചിലപ്പോള്‍ തോന്നും ] .പഴയ കഥ ഒക്കെ പരസ്പരം മനസ്സിലാക്കി തെറ്റിദ്ധാരണയൊക്കെ നീങ്ങി പഴയ ലൈന്‍ ഇടാന്‍ തുടങ്ങുമ്പോള്‍ വിനയിന്റെ മദാമ്മ ഭാര്യ സാന്ദ്ര തന്റെ തെറ്റു മനസ്സിലാക്കി ക്ഷമാപണവുമായി വരുന്നു, എന്നോട് പൊറുക്കൂ ചേട്ടാ ,ഇനി ഞാന്‍ മോനെ ഒക്കെ നോക്കി നന്നായി ജീവിച്ചോളാം എന്നൊക്കെ പറഞ്ഞ് - ശെന്തു കഷ്ടാല്ലെ .അങ്ങനെ പഴയ പ്രണയിതാക്കള്‍ ഒന്നിക്കാന്‍ സമ്മതിക്കാതെ ഭാര്യ വന്നു ഇടയില്‍ നില്‍ക്കുകയാണ് . ചാനല്‍ റിപ്പോര്‍ട്ടറായ സാന്ദ്ര വീണ്ടും റിപ്പോര്‍ട്ടിങ്ങിന് പോകുന്നു വിമലാ രാമനും വിനയും വീണ്ടും അടുക്കുന്നു , സിന്ധൂരം തൊടീക്കുന്നു , പിന്നെ പരിപാടി നടക്കുന്നു - അത്രേം നാള് ഗ്ലൂമിയായി നടന്നിരുന്ന മീര സന്തോഷത്തോടെ തുള്ളിച്ചാടി വരുന്നതു കാണുമ്പോള്‍ തന്നെ മഹാമാന്ത്രികനായ അച്ഛനു മനസ്സിലാകുന്നു - എന്തോ പരിപാടി നടന്നിട്ടുണ്ട് അല്ലെങ്കില്‍ ഈ പെണ്ണു ഇത്ര ഹാപ്പിയായി നടക്കില്ല എന്ന് - ഉടന്‍ തന്നെ പുള്ളി മനക്കണ്ണില്‍ കാണുന്നു അണക്കെട്ട് തകരും , വേം തന്നെ പൂജാമുറി അടച്ചിട്ടിരുന്നു ഒരു മാരത്തോണ്‍ പ്രാര്‍ത്ഥനയാണ് , മീരയുടെ ചാരിത്ര്യവും അണക്കെട്ട് തകരുന്നതും തമ്മിലെന്തോ ബന്ധമുണ്ടെന്ന മട്ടില്‍ , ഇതൊക്കെ കാണുന്നവര്‍ കരുതുക നായികയുടെ കന്യാചര്‍മ്മത്തിലാണ് ഡാമിന്റെ അടിവാരം പണിതതെന്നാണ് .
കുടുംബ കഥ പറയുന്ന സമയത്ത് വില്ലനെ മറന്നു കൂടാ .സംഗതി കഥ നടക്കുന്നത് കേരളത്തിലാണെങ്കിലും ആകെയൊരു നിഗൂഡതയും ദുരൂഹതയുമാണ് കഥയിലാകപ്പാടെ - കാരണം ഭരിക്കുന്ന കുടുംബം ഇംഗ്ലീഷുകാരാണ്. ഭരിക്കുന്ന പാര്‍ട്ടിയാണെങ്കില്‍ ഈസ്റ്റ് ഇന്‍ഡ്യാ ഡെമോക്രാറ്റിക് പാര്‍ട്ടി .ഈ ഇംഗ്ലീഷുകാരന്റെ മകളെ അയാളുടെ മകളെ വിവാഹം കഴിക്കുന്ന ദൊരൈ എന്ന തമിഴനാണ് വില്ലന്‍ വെറും വില്ലനല്ല അതിക്രൂരനായ ഒരു വില്ലന്‍ .ഈ ദൊരൈ ക്രൂരന്റെ നീചകൃത്യങ്ങള്‍ കണ്ട് സഹി കെട്ടു പാവം അമ്മായിഅപ്പന്‍ ഇംഗ്ലീഷുകാരന്‍ ആത്മഹത്യ ചെയ്യുന്നു പിന്നെ മേയറാകുന്നതു തമിഴന്‍ മരുമോനാണ് . കേരളം ഭരിക്കുന്നതു ഇംഗ്ലീഷുകാരനും തമിഴനുമൊക്കെയാണ് പ്രധാന പാര്‍ട്ടി ഈസ്റ്റ് ഇന്‍ഡ്യാ ഡെമോക്രാറ്റിക് പാര്‍ട്ടിയും . ഇതേത് കാലം യേത് രാജ്യമെന്നൊക്കെ തല പുകക്കണ്ടാ നല്ല കലാസൃഷ്ടികള്‍ കാല- ദേശാതിവര്‍ത്തികളായിരിക്കും - അപ്പോ പറഞ്ഞു വന്നത് ഈ മേയര്‍ ദുരൈ ആണ് അണക്കെട്ട് പുനര്‍ നിര്‍മ്മിക്കാന്‍ സമ്മതിക്കാത്തത് , എന്തിനാണയാള്‍ ഇങ്ങനെ ചെയ്യുന്നതെന്നു ഒരു പിടീമില്ല . ആളുകളെ മൂര്‍ഘന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലലാണ് ഇയാളുടെ മെയിന്‍ ഹോബി , വെള്ളക്കാരിയായ സ്വന്തം ഭാര്യയെയും ഇങ്ങനെ ഭീഷണിപ്പെടുത്തുന്നുണ്ട് .
ക്ലൈമാക്സ്
ഇങ്ങനെ സംഘര്‍ഷ ഭരിതമായ പല വിധ കുടുംബ കഥകള്‍ കാണിച്ചു മണിക്കൂറു രണ്ടു കഴിഞ്ഞു എന്നിട്ടും ഡാം 999 ല്‍ പേരിനു പോലും ഒരു ഡാം പോലും കാണുന്നില്ലല്ലോ എന്നാശങ്കപ്പെട്ടിരിക്കുമ്പോഴാണ് ചാനല്‍ റിപ്പോര്‍ട്ടറായ സാന്ദ്ര അണക്കെട്ട് തകരാന്‍ പോകുന്നു എന്ന വാര്‍ത്ത ലോകം മുഴുവന്‍ അറിയിക്കാന്‍ ശ്രമിക്കുന്നത്, വലിയ മഴയും കൊടുങ്കാറ്റും വരുന്ന സമയത്ത് അണക്കെട്ട് ചോരുന്നു .അണക്കെട്ട് തകരാതിരിക്കണമെങ്കില്‍ ഷട്ടര്‍ തുറന്നു വിട്ടാല്‍ മതിയെന്നു ചീഫ് എഞ്ചിനീയര്‍ പറയുന്നു അതിനുപോലും ഈ ദുഷ്ടന്‍ തമിഴന്‍ മേയര്‍ ദുരൈ സമ്മതിക്കുന്നില്ല , ലക്ഷക്കണക്കിനു ആളുകള്‍ ഡാം തകര്‍ന്നു മരിക്കാന്‍ പോകുന്നു , .അവസാനം ചാനല്‍ റിപ്പോര്‍ട്ടറും ചീഫ് എഞ്ചിനീയറും കൂടി ഷട്ടര്‍ തുറന്നു വിടുന്നു , വെറുമൊരു ഷട്ടര്‍ തുറന്നു വിട്ടാല്‍ ഒഴിവാക്കാവുന്ന കാര്യമേയുള്ളൂ ഈ അണക്കെട്ടു ദുരന്തം !!!! .പക്ഷെ അപ്പോഴെക്കും സമയം അതിക്രമിച്ചിരുന്നു - ഡാം പൊട്ടിപ്പാളീസായി - കുറെ ജനങ്ങള്‍ മല മുകളിലെ ഒരു പള്ളിയില്‍ കയറി രക്ഷപ്പെടുന്നു - അവസാനം ക്രിസ്തുവിലേ രക്ഷയുള്ളൂ എന്നോ മറ്റോ ആയിരിക്കണം സംവിധായകന്‍ ഉദ്ദേശിച്ചത് . ഡാം പൊട്ടി വെള്ളം കുത്തിയൊലിച്ചു വരുന്ന ഗ്രാഫിക്സ് ഒക്കെ കണ്ടാല്‍ ചിരിച്ചിരിച്ചു ചാവും , കൊച്ചി സിറ്റിയുടെ ഫോട്ടോ ഒക്കെ വെള്ളത്തില്‍ ഒലിച്ചു പോകുന്ന അസാമാന്യ ഗ്രാഫിക്സുകള്‍ .അവസാനം കുറെ പേര്‍ മരിക്കുന്നു - ഡാമിന്റെ ചുവട്ടിലിരുന്നു ഷട്ടര്‍ തുറന്നു വിട്ട ചാനല്‍ റിപ്പോര്‍ട്ടറും സിനിമയിലെ നായകനും മറ്റെല്ലാവരും രക്ഷ്പ്പെടുന്നു , ക്രൂരനായ തമിഴന്‍ വില്ലനും മരിക്കുന്നു .ശുഭം
സിനിമ കഴിഞ്ഞെഴുന്നേറ്റു പോകുമ്പോള്‍ സൈഡിലിരുന്ന ഒരു അമ്മാവന്‍ പറയുന്നുണ്ടായിരുന്നു - ഇതിലും ഭേദം ഡാം പൊട്ടി അങ്ങു മരിക്കുന്നതായിരുന്നു - ഉള്ളില്‍ തട്ടി പറഞ്ഞതാണെന്നു ഞങ്ങള്‍ക്കും തോന്നി .
ഉപദംശം
പടം 3 ഡി ആണ് , അതിനു പ്രത്യേകം ചാര്‍ജും ഈടാക്കുന്നുണ്ട് .പക്ഷെ 3 ഡി കണ്ണട വെച്ചു കണ്ണു കഴക്കാമെന്നല്ലാതെ പറയത്തക്ക 3 ഡി ഒന്നുമില്ല ,.ഇനി 3 ഡി കണ്ടേ തീരൂ എന്നുണ്ടെങ്കില്‍ സിനിമയുടെ 65 ആം മിനുട്ടിലോ മറ്റോ ഒരു വവ്വാല്‍ പറന്നു വരുന്നുണ്ട് .ആ സമയം കൊണ്ട് പാതിഉറക്കമായ ആരെങ്കിലും ഉണ്ടെങ്കില്‍ ഞെട്ടി എഴുന്നേല്‍ക്കാനാണീ വവ്വാലിനെ പറത്തി വിടുന്നതെന്നു തോന്നുന്നു .
ഈ പടം കാണിച്ചു തമിഴനെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ബോധ വല്‍ക്കരിക്കാന്‍ ശ്രമിച്ചാല്‍ ഒരു പക്ഷെ അവന്മാര്‍ ഇത് , ദേ സാറേ രണ്ട് ഷട്ടര്‍ തുറന്നു വിട്ടാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്നെങ്ങാനും പറഞ്ഞു -സുപ്രീം കോടതിയില്‍ തെളിവായി പോലും കാണിച്ചേക്കും . തമിഴന്മാര്‍ കാണാതിരുന്നത് നന്നായി . ഈ പടത്തിനു 50 കോടിയായെന്നു എവിടെയോ പറയുന്നതു കേട്ടു .എന്തിനാണോ എന്തോ .
Thursday, 24 November 2011
മുല്ലപ്പെരിയാറും ജോണി വെള്ളിക്കാലമാരും .
പ്രിയപ്പെട്ട മലയാളികളെ തമിഴ് നാട് നമ്മുടെ അയല്‍ സംസ്ഥാനമല്ല , നമ്മുടെ ശത്രുരാജ്യമാണ് , പാക്കിസ്ഥാനാണ് .നമ്മുടെ വെള്ളം കട്ടു കൊണ്ട് പോകുന്ന പാണ്ടിത്തമിഴന്മാര്‍ക്കു നമ്മുടെ അമ്മ പെങ്ങന്മാരുടെ ,അച്ഛന്‍ ആങ്ങളമാരുടെ ജീവന്റെ വില എന്തെന്നു കാട്ടിക്കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ,മലയാളികളുടെ ജീവനെടുത്തിട്ട് വേണ്ടാ തമിഴന്റെ വെള്ളം കുടി . മലയാളികളുടെ ശക്തി കാട്ടിക്കൊടുക്കുക , ഡാം 999 സിനിമ കാണുക . .പ്രതികരിക്കുക - ഷെയര്‍ ചെയ്യൂ ,മുല്ലപ്പെരിയാറിനെ രക്ഷിക്കൂ .
കഴിഞ്ഞ ദിവസങ്ങളിലായി സൈബര്‍ ലോകത്തു വ്യാപകമായി പ്രചരിക്കപ്പെടുന്ന ഒരു സന്ദേശങ്ങളുടെ , ആഹ്വാനങ്ങളുടെ ഒരു ഏകദേശ രൂപമാണ് . അതി വൈകാരികതയുടെ ലേബലൊട്ടിച്ച് , ആവേശം നിറഞ്ഞ ഇത്തരം ആഹ്വാനങ്ങള്‍ കാണുമ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ പഴയ ഒരു സിനിമയിലെ ഇന്നസെന്റ് അവതരിപ്പിച്ച ജോണി വെള്ളിക്കാലയെ ഓര്‍മ്മ വരുന്നുണ്ട് “ നീ മുല്ലപ്പെരിയാറിലെ വെള്ളം കക്കും അല്ലേടാ കള്ളപ്പാണ്ടീ “ എന്നു ചോദിച്ചു ഒരു പരിചയവുമില്ലാത്ത ഒരു തമിഴന്റെ മെക്കിട്ടു കേറുന്ന ആ പഴയ കഥാപാത്രത്തെ.നമ്മുടെ സംസ്ഥാനത്തിലെ അത്യധികം പ്രധാനപ്പെട്ട ഒരു സംഗതിയെ പഴയ ഒരു സിനിമാ തമാശയുമായി കൂട്ടിക്കെട്ടുന്ന തരത്തിലുള്ള ലളിത വല്‍ക്കരണമല്ല , വാസ്തവമാണ് . ഇങ്ങനെ തമിഴന്മാരെ തെറി പറഞ്ഞാല്‍ അവര്‍ പേടിച്ചു വിറച്ചു മുല്ലപ്പെരിയാര്‍ പ്രശ്നത്തിനു പരിഹാരമുണ്ടാകുമെന്നു കരുതിയിട്ടാണോ ?അതോ സുപ്രീം കൊടതി ജഡ്ജിയും കേന്ദ്ര സര്‍ക്കാറും ഫെയ്സ് ബുക്കിലെ പ്രചരണ തമാശകള്‍ കണ്ട് ഈ പ്രശ്നത്തെ ഉടന്‍ തന്നെ കേരളത്തിനനുകൂലമായി തീര്‍ക്കുമെന്നു കരുതിയിട്ടാണോ ? ഇതൊന്നും സംഭവിക്കില്ല എന്നു നമുക്കറിയാം പക്ഷെ നമ്മള്‍ നിസ്സംഗരല്ല എന്നു തെളിയിക്കാന്‍ , നട്ടെല്ലുള്ള ധീരതയുള്ള ഒരു സമൂഹമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ കമ്പ്യൂട്ടറിനു പിന്നിലിരുന്നു നമ്മള്‍ തെറി പറഞ്ഞു കൊണ്ടിരിക്കും . മുല്ലപ്പൂ വിപ്ലവം വന്നതും ഭരണ കൂടങ്ങള്‍ കട പുഴകിയതും ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെയാണ് എന്നു സ്വയം ന്യായീകരിക്കും , ദുരന്തത്തെ നേരിടാന്‍ നമ്മളാല്‍ കഴിഞ്ഞതു ചെയ്തുവെന്നാശ്വസിക്കും .പക്ഷെ ഒരുപകാരവുമില്ലാതെ ഇത്തരത്തില്‍ വംശീയ വിദ്വേഷം പരത്തുന്നതു കൊണ്ടുള്ള അപകടമെന്താണ് ?
തമിഴ് നാട്ടില്‍ വലിയൊരു മലയാളി സമൂഹമുണ്ട് , ചെന്നെയില്‍ , കോയമ്പത്തൂരില്‍ , സേലത്ത് , ഈറോഡില്‍ , ട്രിച്ചിയില്‍ , മധുരയില്‍ എല്ലാം. അത് ടിപ്പിക്കല്‍ നായര്‍ ചായക്കട നടത്തുന്നവര്‍ മുതല്‍ വലിയ കമ്പനികളിലെ പ്രൊഫഷണത്സ് വരെ , തുച്ഛ ശമ്പളത്തില്‍ പണിയെടുക്കുന്ന ഫാക്ടറി തൊഴിലാളി മുതല്‍ ശത കോടികളുടെ ആസ്ഥിയുള്ള ബിസിനസ്സ് മാഗ്നറ്റുകള്‍ വരെ അങ്ങനെ ലക്ഷക്കണക്കിനു മലയാളികള്‍ ഉണ്ടാകും .അതു കൂടാതെ തമിഴ് നാട്ടിലെ നൂറുകണക്കിനായ എഞ്ചിനീയറിങ്ങ് , മെഡിക്കല്‍ , നഴ്സിങ്ങ് കോളേജുകളില്‍ പഠിക്കുന്ന പതിനായിരക്കണക്കിനു മലയാളി കുട്ടികളുണ്ടാകും - മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരു ഗവണ്മെന്റുകള്‍ തമ്മില്‍ ഒരു സമവായമുണ്ടായാല്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ഒരു പ്രശ്ന പരിഹാരവുമാകും പക്ഷെ ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ , ബ്ലോഗുകളിലൂടെ കൊളുത്തി വെക്കുന്ന ഈ വംശീയ വിദ്വേഷത്തിന്റെ തീപ്പൊരി അവിടെ അണയാതെ കിടക്കും .ശ്രീലങ്കയുടെ കാര്യത്തില്‍ ഇനി വായിട്ടലക്കാന്‍ കഴിയാത്ത പട്ടാളിമക്കള്‍ കക്ഷികള്‍ അടക്കമുള്ള ദ്രാവിഡ കക്ഷികളും കാക്കത്തൊള്ളായിരം തമിഴ് സംഘടനകളും തമിഴ് ദേശീയതയെ ഉണര്‍ത്താനായി ഒരു സംഭവം കിട്ടാനായി കാത്തിരിക്കുകയാണ് . തമിഴനെ നയിക്കുന്നത് വികാരമാണ് വിചാരമല്ല , ജയലളിതയെ അറസ്റ്റ് ചെയ്ത ദിവസം തമിഴ് നാട് അഗ്രികള്‍ച്ചറ് കോളേജില്‍ നിന്നു സ്റ്റഡി ടൂറിനു പോയി തിരിച്ചു വരുകയായിരുന്ന ഒരു സംഘം വിദ്യാര്‍ത്ഥികളെ ബസ്സടക്കം നിര്‍ദയം തീ വെക്കുന്നത്ര വൈകാരിക അടിമത്തമുള്ള ജനതയാണ് തമിഴര്‍ .
അതു കൊണ്ട് പ്രിയപ്പെട്ട ജോണി വെള്ളിക്കാലമാരെ - മുല്ലപ്പെരിയാറ് അണക്കെട്ട് തകരാതിരിക്കാന്‍ വേണ്ടി നിങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ നടത്തുന്ന കഠിന പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു കൊണ്ടു തന്നെ പറയട്ടെ , ഫെയ്സ് ബുക്കിലും ട്വിറ്ററിലും ഓര്‍ക്കുട്ടിലും നിങ്ങളെഴുതുന്ന വംശീയ വിദ്വേഷമുണര്‍ത്തുന്ന സ്റ്റാറ്റസ് മെസ്സേജുകളും കമന്റുകളും നിങ്ങളെഴുതുന്ന ലോകോത്തര ബ്ലോഗുകളും മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിക്കുന്ന ഗുണപരമായ ഒരു തീരുമാനത്തെയും സ്വാധീനിക്കാന്‍ കഴിയില്ല . പക്ഷെ നിങ്ങള്‍ പടര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ വംശീയ സ്പര്‍ദ്ധയുടെ തീവ്രത വര്‍ദ്ധിക്കുന്തോറും തമിഴ് നാട്ടില്‍ ഉപജീവനം നടത്തുന്ന , വിദ്യാഭ്യാസം നടത്തുന്ന പതിനായിരക്കണക്കിന് മലയാളികളുടെ ജീവിതത്തിന്മേല്‍ തമിഴ് വൈകാരികതയുടെ ഡെമോക്ലീസിന്റെ വാള്‍ കെട്ടിത്തൂക്കിയിട്ട് കാത്തു നില്‍ക്കുകയാണ് .
ഇന്നു കേരള പൊതു സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് .വളരെ അടിസ്ഥാന പരമായ ഒരു സത്യം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പുനര്‍ നിര്‍മ്മാണവും ജല നിരപ്പും തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതു തമിഴ് നാട്ടിലെ കര്‍ഷകരല്ല , അവര്‍ക്കു കുടിക്കാനും കൃഷി ചെയ്യാനും വെള്ളം കിട്ടണം അതിനപ്പുറമുള്ള രാഷ്ട്രീയത്തില്‍ വലിയ താല്പര്യമില്ലാത്ത , നമ്മളെ പോലെ തന്നെയുള്ള ജനതയാണ് അവരും യഥാര്‍ത്ഥത്തില്‍ തമിഴ് ജനതയില്‍ ഭൂരിഭാഗത്തിനും എന്താണ് ഇത്തരം സംഗതികളെന്നു വലിയ പിടിപാടുമില്ല .അന്തര്‍ സംസ്ഥാന ജല കമ്മീഷനുകളും സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരുമാണ് രണ്ട് സംസ്ഥാനത്തിലെയും ഭരണ കൂടങ്ങളുമാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് .സോഷ്യല്‍ നെറ്റ് വര്‍ക്കിലെ വംശീയ വിദ്വേഷം വമിപ്പിക്കുന്ന സ്റ്റാറ്റസ് മെസ്സേജുകളും മുല്ലപ്പെരിയാറിനെ രക്ഷിച്ചു കളഎന്നു കരുതി പടച്ചു വിടുന്ന ബ്ലോഗുകളും സുപ്രീം കൊടതിയുടെ തെളിവെടുപ്പിലോ രണ്ട് സംസ്ഥാനങ്ങളിലെയും ഭരണ കൂടങ്ങള്‍ തമ്മിലുള്ള സമവായ ചര്‍ച്ചകളിലോ പരാമര്‍ശിക്കപ്പെടാന്‍ സാധ്യതയില്ല .എന്നു കരുതി ഈ നിസ്സംഗരായ ഭരണ കൂടങ്ങളെ വിശ്വസിച്ചു വലിയൊരു ദുരന്തത്തെ പ്രതീക്ഷിച്ചു കഴിയണോ ? തീര്‍ച്ചയായും അങ്ങനെ അല്ല വേണ്ടത് . മലയാളികള്‍ തമിഴന്മാരുമായി യുദ്ധത്തിനു സജ്ജരാകുന്നതിനു പകരം നാം നമ്മുടെ ഭരണകൂടത്തെ , രാഷ്ട്രീയക്കാരെ ശരിയായ ഒരു നടപടിയെടുക്കാനും സമവായ ചര്‍ച്ചയ്ക്കും പ്രേരിപ്പിക്കുകയാണ് ചെയ്യേണ്ടത് .തമിഴ് നാടിനെ നമ്മുട അവസ്ഥ ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഒരു നയതന്ത്ര സമീപനമാണ് ഇക്കാര്യത്തില്‍ വേണ്ടത് .
തമിഴ് നാട് എന്തു കൊണ്ട് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ഇത്ര ക്രൂരരാകുന്നു എന്ന കാര്യം കേരളത്തിനു നമ്മുടെ ജനതയുടെ സുരക്ഷാ കാര്യങ്ങളിലെ ആശങ്കകള്‍ ഫല പ്രദമായി തമിഴ് നാട്ടിലെ ജനങ്ങളെയോ ഗവണ്മെന്റിനെയോ ധരിപ്പിക്കാന്‍ സാധിച്ചിട്ടില്ല , രണ്ട് ഭരണ കൂടങ്ങളും തമ്മില്‍ ഒരു കൂടിക്കാഴ്ചയോ , പരസ്പരമുള്ള സമവായമോ ഉണ്ടായിട്ടില്ല , സുപ്രീം കോടതിയില്‍ കേസ് നടക്കുന്നുണ്ട് .പരസ്പരം വാദിക്കുന്നുണ്ട് പക്ഷെ ഒരു സമവായ ചര്‍ച്ച ഇവിടെ ഉണ്ടാകുന്നില്ല .
നെഗറ്റീവ് പ്രചരണങ്ങള്‍ .
അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടെന്ന പഴയ ചൊല്ലിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിക്കുന്ന വ്യാപക പ്രചരണത്തില്‍ നെഗറ്റീവ് പ്രചാരണങ്ങളുമുണ്ട് ..മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ സംഭവിച്ചേക്കാവുന്ന വന്‍ ദുരന്തങ്ങളുടെ ഭാവനാ വാചകങ്ങള്‍ക്കും ഗ്രാഫിക്സ് ചിത്രങ്ങള്‍ക്കും ഒപ്പം തന്നെ അതിനു പിന്നിലുള്ള സ്ഥാപിത താല്പര്യങ്ങളെയും മറന്നു കൂടാ .
1. ഈ മേഖലയില്‍ ഭീതി പടര്‍ത്തി ആളുകളെ പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചു അവിടെയുള്ള ഭൂമി കുറഞ്ഞ് വിലയ്ക്കു കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന ഭൂ മാഫിയ .
2. ഡാം 999 എന്ന സിനിമയുടെ പ്രചാരണത്തിനു വേണ്ടി .
3. ഡാം പുനര്‍ നിര്‍മ്മിക്കാനായി വന്‍ കിട കരാറുകാര്‍ നടത്തുന്ന അജണ്ടയുടെ ഭാഗമാണ് ഈ ഭീതി പടര്‍ത്തല്‍ .
ഈ ആശങ്കകളൊക്കെ യാഥാര്‍ത്ഥ്യമാണ് , ഭൂമാഫിയ ഈ സാഹചര്യം ഉപയോഗിക്കുന്നതിനായി അവിടെ പിടിമുറുക്കുന്നതായി തദ്ദേശീയരുടെ അനുഭവ സാക്ഷ്യങ്ങളുണ്ട് .ഇടുക്കി , കോട്ടയം , പത്തനം തിട്ട ഭാഗങ്ങളില്‍ വന്‍ കിടക്കാര്‍ക്കു ചുരുങ്ങിയ തോതില്‍ ഭൂമി കൈ വശപ്പെടുത്താന്‍ ഈയൊരു പ്രചരണം സഹായിക്കുന്നുണ്ട്. യാദൃശ്ചികമെങ്കിലും ഡാം 999 സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് ഈ ഭീതി നിര്‍മ്മാണത്തിന്റെ ആക്കം കൂടിയത് . സോഹന്‍ റോയിയുടെ സിനിമ ഈയൊരവസരത്തില്‍ നന്നായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുമുണ്ട് . തമിഴ് നാട്ടില്‍ ഈ സിനിമ നിരോധിക്കപ്പെടുന്നതും മറ്റു പ്രദേശങ്ങളില്‍ അതിന്റെ മാര്‍ക്കറ്റിങ്ങിനെ സഹായിക്കുകയേയുള്ളൂ . തമിഴ് നാട്ടില്‍ ഒരു സിനിമ ഉപരോധിക്കാനും തടസ്സപ്പെടുത്താനും വലിയ കാരണങ്ങള്‍ വേണ്ടാ ,മുമ്പു കമലഹാസന്റെ തേവര്‍ മകനും വീരുമാണ്ടിയും മമ്മൂട്ടിയുടെ അയ്യര്‍ ദി ഗ്രേറ്റുമെല്ലാം ജാതി പ്രശ്നത്തിന്റെ പേരിലും ഈയടുത്ത കാലത്ത് ഗൌതം മേനോന്റെ നടു നിശൈ നായകളും സാമിയുടെ സിന്ധു സാമവേലി സദാചാരത്തിന്റെ പേരിലും ഉപരോധിച്ചിട്ടുണ്ട് .അതു കൊണ്ട് തന്നെ സോഹന്‍ റൊയിയുടെ സിനിമ തമിഴ് നാട്ടില്‍ നിരോധിക്കണമെങ്കില്‍ നിരോധിക്കട്ടെ അതിനു പകരം കേരളത്തില്‍ തമിഴ് സിനിമ ഓടുന്ന തിയറ്ററുകള്‍ ഉപരോധിച്ചു കൊണ്ട് ഒരു വംശീയവെറുപ്പു സൃഷ്ടിക്കേണ്ട കാര്യമില്ല .
ലോകത്തെങ്ങും ഡാം നിര്‍മ്മാണം നിര്‍ത്തലാക്കാനായി ശ്രമിക്കുമ്പോള്‍ ഇത്തരമൊരു ഡാം നിര്‍മ്മിക്കാനായി മാത്രം വന്‍ കിട കരാറുകാര്‍ക്കു ഇതില്‍ വ്യക്തമായി താല്പര്യങ്ങളുണ്ട് . അത് കൊണ്ട് ഇപ്പോഴുള്ള ഡാമിനു പകരം ഇനിയൊരു വന്‍ കിട ഡാം നിര്‍മ്മിക്കുക എന്ന തീരുമാനത്തിലെത്താതെ ഇപ്പോഴുള്ള കപാസിറ്റിയെക്കാള്‍ കുറഞ്ഞ രീതിയിലുള്ള ചെറുകിട ഡാമുകളാണ് നല്ലതെന്ന തീരുമാനത്തിലെത്തുക .
.ഇതെല്ലാം സമ്മതിച്ചു കൊണ്ട് തന്നെ പറയട്ടെ ഇതിനപ്പുറം രണ്ടു സംസ്ഥാനങ്ങളിലായി ഒരു കോടിയോളം ആളുകളെ നേരിട്ടും പിന്നെയും കുറെ ലക്ഷങ്ങളെ പരോക്ഷമായും ബാധിക്കുന്ന വലിയൊരു പ്രശ്നത്തെക്കുറിച്ചാണ് നാം സംസാരിച്ചു കൊണ്ടിരിക്കുന്നത് .അവിടെ അതി വൈകാരികതയുടെ ആവേശത്തില്‍ സംയമനം പാലിക്കാതെ വിതരണം ചെയ്യപ്പെടുന്ന ഓരോ സന്ദേശങ്ങളും ഈ പ്രശ്നം വഷളാക്കാമെന്നല്ലാതെ പരിഹരിക്കാന്‍ ഒരു കഴഞ്ചു പോലും ഉപകാരപ്പെടില്ല .
മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ .???
കേള്‍ക്കാന്‍ ഏറ്റവും ഭയപ്പെടുന്ന ഒരു ചോദ്യം കഴിഞ്ഞ കുറെ ദിവസങ്ങളായി നിരന്തരം കേട്ടു കൊണ്ടിരിക്കുകയാണ് . കേവലം ഒരു അണക്കെട്ടോ ജലതര്‍ക്കമോ അല്ല വിഷയം .ഇതില്‍ ബാധിക്കപ്പെടുന്ന ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവനും ജീവിതവുമാണ് .വ്യാഖ്യാനങ്ങളും ദുര്‍വ്യാഖ്യാനങ്ങളും പറഞ്ഞു പരസ്പരം തര്‍ക്കിച്ചു തീരാനുള്ളതല്ല .
കേരളത്തിലെ ആറിലേറെ ജില്ലകള്‍ - ഇടുക്കി , പത്തനം തിട്ട , കോട്ടയം , എറണാകുളം , ആലപ്പുഴ , തൃശൂര്‍ എന്നീ ജില്ലകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ വെള്ളത്തിനടിയിലാകും . കേരളത്തിന്റെ പകുതിയോളം വൈദ്യുതിയില്ലാതെ ഇരുട്ടിലാകും ,കേരളം രണ്ടായി പകുക്കപ്പെടും , നാല്പത് ലക്ഷത്തോളം ആളുകളുടെ ജീവന്‍ ഇല്ലാതെയാകും എന്നതാണ് ഇപ്പോഴുള്ള ഊഹാപോഹങ്ങളില്‍ നിന്നു മനസ്സിലാകുന്നത് .
തമിഴ് നാട്ടിലെ നാലോളം ജില്ലകളിലെ കുടി വെള്ളം ഇല്ലാതെയാകും , ഈ മേഘലയില്‍ മുല്ലപ്പെരിയാറിലെ വെള്ളം ആശ്രയിച്ചു കഴിയുന്ന കര്‍ഷകര്‍ കൃഷി നശിച്ചു പട്ടിണി കിടക്കേണ്ടി വരും , 30 -40 ലക്ഷത്തോളം ജനങ്ങള്‍ വരള്‍ച്ച കൊണ്ട് കഷ്ടതയനുഭവിക്കും , പരോക്ഷമായി ഇതെല്ലാം കേരളത്തിലേക്കുള്ള അരി , പച്ചക്കറി വരവിനെയും ബാധിക്കും .തമിഴ് നാടിനെ സംബന്ധിച്ചു ഈ അവസ്ഥ ഡാം തകര്‍ന്നാലും സംഭവിക്കും പുനര്‍നിര്‍മ്മാണം നടത്തുന്ന കാലയളവിലും [ 5- 10 years ] ഇതേ അവസ്ഥ നേരിടാം .
പുതിയ ഒരു അണക്കെട്ടു വന്നാല്‍ നിലവിലുള്ള കരാര്‍ റദ്ദാവുകയും ഇപ്പോള്‍ തമിഴ് നാട് അനുഭവിച്ചു കൊണ്ടിരിക്കുന്ന ചുരുങ്ങിയ വിലക്കു കിട്ടുന്ന വെള്ളവും ,അണക്കെട്ടിനോടനുബന്ധിച്ചുള്ള ആയിരക്കണക്കിനു ഏക്കര്‍ ഭൂമിയും നഷ്ടപ്പെടും അങ്ങനെ നോക്കുമ്പോള്‍ പുതിയ അണക്കെട്ടു വന്നാല്‍ ഈ 999 കൊല്ലക്കാലത്തിന്റെ പഴയ കരാര്‍ പാലിക്കപ്പെടുമെന്ന ഉറപ്പും പുനര്‍ നിര്‍മ്മാണം നടക്കുന്ന കാലയളവില്‍ ജല വിതരണത്തിനായി മറ്റൊരു വഴിയുമാണ് തമിഴ് നാടിനു വേണ്ടത് അത്തരമൊരു ഉറപ്പു കൊടുക്കാന്‍ കേരളവും ഒരുക്കമല്ല . നിയമ പരമായി രണ്ടു കൂട്ടര്‍ക്കും അവരവരുടേതായ ന്യായങ്ങള്‍ ഉണ്ട് . നമ്മള്‍ മലയാളികളായതു കൊണ്ട് നമ്മുടെ ന്യായം മാത്രം അറിയുന്നു അവരുടേത് കടും പിടുത്തമായി മാത്രം തോന്നുന്നു .നിയമത്തിന്റെ വഴിക്കപ്പുറം മാനുഷികമായ ചില ഘടകങ്ങള്‍ കണക്കിലെടുത്തു വേണം പുനര്‍നിര്‍മ്മാണ തീരുമാനത്തിലെക്കുത്തുന്നതിനായി പരസ്പരം നല്‍കേണ്ട ചില ഉറപ്പുകള്‍ , പരസ്പര ധാരണകള്‍ അവയാണ് ആദ്യം ചര്‍ച്ച ചെയ്തു ഏകീകൃത രൂപത്തിലെത്തേണ്ടത് . അതു കൊണ്ട് തന്നെ തീരുമാനങ്ങളെടുക്കേണ്ട ഭരണ കൂടങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളുടെ ഗൌരവം പരസ്പരം മനസ്സിലാക്കി ഒരു സമവായത്തിലെത്തുക മാത്രമാണ് ഏക പോം വഴി . അതു വഴി മാത്രമേ കോടതിക്കും ശരിയായ തീരുമാനത്തിലെത്താന്‍ സാധിക്കൂ . മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ നിലവിലുള്ള ഡാം പൊളിച്ചു പുതിയത് പണിയുമ്പോള്‍ പഴയ പാട്ട ക്കരാര്‍ റദ്ദ് ചെയ്യപ്പെടുമെന്നുള്ള ഭീതിയാണ് തമിഴ് നാടിനെ ആശങ്കപ്പെടുത്തുന്നത് . കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ് നമ്മുടെ പ്രധാന പ്രശ്നം എന്നുള്ളതു കൊണ്ട് തന്നെ 999 വര്‍ഷത്തെ പാട്ടക്കരാര്‍ എന്ന ഉടമ്പടി വിചിത്രവും അപരിചിതവുമാണെങ്കിലും നാം അത് സമ്മതിച്ചു കൊടുക്കേണ്ടതായി വരും .കാരണം കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ അതിജീവനം എന്നതു പോലെ തന്നെ തമിഴ് നാട്ടിലെ ലക്ഷക്കണക്കിനു ആളുകളുടെ ഉപജീവനത്തിന്റെ കാര്യവും പ്രധാനമാണ് . അതു കൊണ്ട് തന്നെ വിദ്വേഷവും വെറുപ്പും മാറ്റിവെച്ചു കൊണ്ട് ഒരു സമവായത്തിലെത്താന്‍ ശ്രമിക്കുക എന്നതാണ് പ്രധാനം .
Saturday, 12 November 2011
ഏഴാം അറിവ് : തമിഴ് നാട് ഒരു രാഷ്ട്രമാണ് .
തമിഴന്റെ രാഷ്ട്രീയവും സിനിമയും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട് ,ലോകത്തെ മറ്റൊരു ജനതക്കുമില്ലാത്ത വിധം അതിശയിപ്പിക്കുന്ന ഒരു കൊറിലേഷന്‍ ഈ രണ്ടു ദ്വന്തവും തമ്മില്‍ തമിഴ് വംശം കൊണ്ടാടുന്നുണ്ട് . അതു കൊണ്ടാണ് ജയിച്ചാല്‍ എല്ലാ വീട്ടുകാര്‍ക്കും ഓരോ കളര്‍ ടെലിവിഷനെന്ന നമുക്കു ഫലിതമായിത്തീരുന്ന തിരഞ്ഞെടുപ്പു വാഗ്ദാനം തിരഞ്ഞെടുപ്പു വിജയങ്ങളില്‍ ഏറ്റവും വലിയ ഘടകമാകുന്നത് . സിനിമയില്‍ തല കാണിക്കുന്ന ഓരോ പുതുമുഖ താരവും ഭരത് അവാര്‍ഡിനെക്കാള്‍ വലിയ സ്വപ്നമായി അടുത്ത തമിഴ് നാടു മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്നതും തങ്ങളുടെ ചിത്രങ്ങളിലെ നായക രൂപത്തെ ഏഴൈ മക്കളെ പരിപാലിക്കുന്ന സര്‍വ്വ ഗുണ സമ്പന്നനും ത്യാഗ നിധിയുമായി പരുവപ്പെടുത്തുന്നതും ഈ രാഷ്ട്രീയ - സിനിമാ ദ്വന്തങ്ങളുടെ സമന്വയത്തിന്റെ തെളിവാണ് . കടുത്ത പ്രാദേശിക വാദത്തിന്റെ പാരമ്യത്തിലുള്ള തമിഴ് മക്കള്‍ വാദം നില നിന്നിരുന്ന കാലത്തു അതായത് തമിഴ് ദേശീയതക്കു വേണ്ടി ആത്മഹത്യകള്‍ നടക്കുന്ന കാലത്താണ് മലയാളിയായ എം ജി രാമ ചന്ദ്രന്‍ [എം ജി ആര്‍ ]എന്ന സിനിമാ നടന്‍ തമിഴന്റെ ദൈവമാകുന്നതും അതിനും ശേഷം കര്‍ണ്ണാടകക്കാരിയായ ജയലളിത എന്ന സിനിമാ നടി പുരട്ച്ചി തലൈവി അല്ലെങ്കില്‍ അമ്മ ദൈവം ആകുന്നതും , സിനിമ ഒഴിച്ചു നിര്‍ത്തിയാല്‍ തമിഴനു രാഷ്ട്രീയവും ജീവിതവും പോലുമില്ല എന്നു പ്രഖ്യാപിക്കുന്ന അവസ്ഥകളായിരുന്നു അത് .
മിഷ്കിന്‍ , അമീര്‍ സുല്‍ത്താന്‍ , ബാല , സീമാന്‍ എന്നിങ്ങനെ നിരവധി മുഖ്യധാരാ സിനിമാ പ്രവര്‍ത്തകര്‍ ഇത്തരമൊരു തമിഴ് ദേശീയതയെ ശക്തമായ രീതിയില്‍ ചലച്ചിത്രരൂപത്തിലും അതിനു പുറത്തേക്കു പൊതുജനങ്ങളുടെ ഇടയിലേക്കും സംക്രമിപ്പിക്കുന്നതില്‍ വല്ലാതെ പ്രയത്നിക്കുന്നവരാണ് . തമിഴ് സ്ത്രീത്വത്തെ അപമാനിച്ചെന്നു പറഞ്ഞു ജയറാമെന്ന നടന്റെ വീടാക്രമിച്ചതും ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെയായിരുന്നു . അത്രയൊന്നും പ്രാധാന്യമില്ലാത്ത നിര്‍ദോഷമായ ഒരു ഫലിതത്തിനു ജയറാമിനു വലിയ നഷ്ടങ്ങള്‍ സഹിക്കേണ്ടി വരുകയും നിരുപാധികം മാപ്പു പറയുകയും ചെയ്യുമ്പോള്‍ തന്നെയാണ് മലയാളി പെണ്ണുങ്ങളെ മുഴുവന്‍ ലക്ഷ്മിക്കുട്ടി , അമ്മുക്കുട്ടി എന്നീ ടിപ്പിക്കല്‍ പേരുകളില്‍ “ന്റെ ഗുരുവായൂരപ്പാ “എന്ന മലയാളി സ്ലാങ്ങിലുള്ള തമിഴ് വിളിയുമായി ഷക്കീലയുടെയോ മറ്റ് ഏതെങ്കിലും എക്സ്ട്രാ നടിമാരുടെയോ മാദക ശരീരങ്ങളില്‍ “ പെശകും “ വെടിയുമായി “ അവതരിപ്പിക്കുന്ന തമിഴ് സിനിമ കണ്ട് നമ്മള്‍ ചിരിച്ചു കയ്യടിക്കുന്നത് . നമ്മള്‍ മലയാളിക്കു സിനിമ എന്റര്‍ ടെയ്ന്മെന്റും തമിഴര്‍ക്കത് രാഷ്ട്രീയവും ജീവിതവും ആകുന്നത് കൊണ്ടാണ് ഇത്തരമൊരു വ്യത്യാസം .തമിഴ് സിനിമയിലെ വീരത്വം പ്രധാനമായും പ്രകടമാകുന്ന ഡയലൊഗിലെപ്പോഴും തമിഴ് പൈതൃകത്തിന്റെ ഉദ്ഘോഷണമാണ് , വെടിയുണ്ടയെ തടത്ത് നിര്‍ത്തുകയോ 100 ആയുധ ധാരികളെ അടിച്ചു വീഴ്ത്തുകയോ ചെയ്യുന്ന അമാനുഷിക പ്രവര്‍ത്തനത്തിനു ശേഷം നായകന്‍ ആക്രോശിക്കുന്നു - “ നാന്‍ തമിഴന്‍ ടാ , എന്‍ ഉടമ്പിലെ രത്തം തമിഴ് രത്തം ഡാ “ . ഇത്തരമൊരു വാചകം മലയാള സിനിമയില്‍ ഉണ്ടായാല്‍ അതു വലിയ ഫലിതമാവുകയും തമിഴില്‍ പഞ്ചാവുകയും ചെയ്യുന്നത് നേരത്തെ പറഞ്ഞ രാഷ്ട്രീയ - പൈതൃക തമിഴ് സ്വാധീനം കൊണ്ടാണ് .
എ. ആര്‍ മുരുഗ ദോസ്സിന്റെ [മുരുഗ ദാസ്സല്ല എന്നു കട്ടായം] ഏഴാം അറിവ് അല്ലെങ്കില്‍ Seventh sense [മനോജ് നൈറ്റ് ശ്യാമളന്‍ എന്ന മലയാളി Sixth sense എടുത്താല്‍ ഞങ്ങളതിലും വലുതെടുക്കും , എടുത്തിരിക്കും ആങ്ഹാ എന്നൊ മറ്റോ കരുതിയിരിക്കും ] എന്ന വന്‍ ബഡ്ജറ്റ് പടത്തിന്റെ നിര്‍മ്മിതിയും ഇത്തരമൊരു തമിഴ് പൈതൃകത്തിന്റെ മൂല്യവും അതു സമകാലിക രാഷ്ട്രീയത്തിലേക്കും തമിഴ് ജീവിതത്തിലേക്കും സംക്രമിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുക എന്ന വംശീയ അജണ്ടയെ ഗുപ്തമാക്കി സൃഷ്ടിക്കപ്പെട്ടതാണ് . സിനിമയുടെ വെറും കാഴ്ചക്കപ്പുറം “ഏഴാം അറിവ് “ എന്ന സിനിമ മുന്നോട്ടു വെക്കുന്ന ഒരു രാഷ്ട്രീയമുണ്ട് അല്ലെങ്കില്‍ ഒരു ദേശീയതയുണ്ട് അത് കൃത്യമായ അജണ്ടയോടെ തീര്‍ത്തതാണ് .രണ്ട് വര്‍ഷത്തെ ഗവേഷണവും തയ്യാറെടുപ്പും ഈ സിനിമക്കുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത് ഇത്തരമൊരു അജണ്ടാരൂപീകരണത്തിനല്ലാതെ സിനിമയുടെ നിലവാരമുയര്‍ത്താനൊന്നുമാവില്ലെന്നു സിനിമ കണ്ടാലുറപ്പാണ് .സിനിമയില്‍ ചൈനയും തമിഴ് നാടും തമ്മില്‍ നേരിട്ടാണ് അങ്കം വെട്ട് . അതില്‍ ഇന്‍ഡ്യ എന്ന ഒരു രാജ്യം കടന്നു വരുന്നില്ല അതായത് തമിഴ് നാട് ഒരു രാജ്യമാണ് അത് കഴിഞ്ഞിട്ടെ ഇന്‍ഡ്യ വരുന്നുള്ളൂ , അല്ലെങ്കില്‍ തന്നെയും തമിഴര്‍ക്കു തമിഴ് ഇട്ടാ വട്ടത്തിനപ്പുറത്തേക്കുള്ള അന്താരാഷ്ട്ര - ദേശീയ കാര്യങ്ങളില്‍ വലിയ താല്പര്യമൊന്നുമില്ല .ഏഴാം അറിവു പോലെയുള്ള ഒരു വന്‍ ബഡ്ജറ്റ് സിനിമയിലൂടെ സംവിധായകനായ മുരുഗദോസ്സ് ലോകത്തുള്ള എല്ലാ തമിഴന്മാരോടും ആഹ്വാനം ചെയ്യുന്നത് തമിഴ് നാട് ഒരു രാഷ്ട്രമാണെന്നാണ് .
മുരുഗദോസ്സിന്റെ കഴിഞ്ഞ ചിത്രമായ ഗജിനി അഥവാ ഗസ്നിയും തമിഴല്ലാതെ മറ്റൊരു ദേശീയത തമിഴ് നാട്ടുകാര്‍ക്കന്യമാണെന്നു പ്രഖ്യാപിക്കുന്ന ഒന്നായിരുന്നു . തമിഴ് അക്ഷരമാലയുടെ പരിമിതികള്‍ കൊണ്ടാണ് മുഹമ്മദ് ഘസ്നി ഗജിനി ആയിത്തീരുന്നത് സീറോ ജീറോ ആകുന്നതു പോലെ തന്നെയുള്ള ഒരു സാദാ പരിണാമം . ഗജിനി എന്ന ചലച്ചിത്രത്തിന്റെ പ്രമേയം അതു മുഹമ്മദ് ഘസ്നി എന്ന ആക്രമണകാരിയായ അഫ്ഘാന്‍ മുസ്ലീം ചക്രവര്‍ത്തിയുടെ ഇച്ഛാശക്തിയെ ആസ്പദമാക്കിത്തന്നെയാണ് . 15 പ്രാവശ്യം ഭാരത ദേശം ആക്രമിക്കാന്‍ ശ്രമിച്ചു പതിനഞ്ചു പ്രാവശ്യവും പരാജയപ്പെട്ട അഫ്ഘാന്‍ ചക്രവര്‍ത്തിയാണ് ഘസ്നി , പരാജയങ്ങളില്‍ തളരാതെ ഇച്ഛാശക്തി കൊണ്ട് പതിനാറാം തവണ പട നയിച്ചു ഭാരത ദേശം പിടിച്ചടക്കി സോമനാഥ ക്ഷേത്രങ്ങളടക്കമുള്ള നിരവധി ഹിന്ദു ദേവാലയങ്ങള്‍ തകര്‍ത്തു കൊള്ളയടിക്കുകയും ഹിന്ദു കൂട്ടകൊല നടത്തുകയും ചെയ്ത ചക്രവര്‍ത്തിയാണ് മുഹമ്മദ് ഘസ്നി , പരാജയങ്ങളില്‍ തളരാതെ അവസാന ഘട്ടത്തില്‍ വിജയിക്കുന്ന ആ മുഹമ്മദ് ഘസ്നിയാണ് ഗജിനി എന്ന നായകന്റെയും സിനിമയുടെയും പ്രചോദനമാകുന്നതെന്നു സിനിമയുടെ ചിത്രീകരണ വേളയില്‍ സംവിധായകന്‍ പറഞ്ഞിരുന്നു . ഇന്‍ഡ്യന്‍ ദേശീയതയുടെ എക്കാലത്തെയും കടുത്ത വില്ലനായിരുന്ന ഒരാളെ നായക പ്രചൊദനമാക്കുന്നത് അത്തരമൊരു ഇന്‍ഡ്യന്‍ ദേശീയതയില്‍ തമിഴന്‍ അജ്ഞനാണ് അല്ലെങ്കില്‍ അവനത് പരിഗണിക്കുന്നില്ല എന്ന വസ്തുത കൊണ്ടാണ് .പക്ഷെ ഈ കഥ തന്നെ ഹിന്ദിയിലെത്തുമ്പോള്‍ എന്താണ് കാണുന്നത് ?ഘസ്നിയുടെ കഥയുടെ ലാഞ്ചന പോലുമില്ലാതെ മുഹമ്മദ് ഘസ്നി വെറും ഗജിനി ആകുന്നു , ഗജിനി എന്ന നായകപ്രതിരൂപം വില്ലന്റെ പേരായി തീരുന്നു , ഒരു ഹിന്ദി സിനിമയില്‍ ആദ്യമായി വില്ലന്റെ പേരു സിനിമയുടെ ടൈറ്റില്‍ തന്നെയാവുകയും ചെയ്യുന്ന അല്‍ഭുതം സംഭവിക്കുന്നത് തമിഴ് രാജ്യത്തു നിന്നും സിനിമ ഇന്‍ഡ്യാ മഹാരാജ്യത്തിലെത്തുന്നതു കൊണ്ടാണ് .
ഒരു കലാകാരന്‍ തന്റെതായ വൈദഗ്ദ്യങ്ങളുടെ പാരമ്യത്തിലെടുത്ത സൃഷ്ടികളില്‍ മാസ്റ്റര്‍ പീസ് എന്നു വിളിക്കാവുന്ന സംഗതി കഴിഞ്ഞാല്‍ പിന്നീട് അതിന്റെ ആവര്‍ത്തനം മാത്രമാകുന്നുവെങ്കില്‍ അതു ആ കലാകാരന്റെ പരാജയം എന്നു വിളിക്കേണ്ടി വരും അത്തരമൊരു വ്യാഖ്യാനത്തില്‍ ഏഴാം അറിവു ഒരു പരാജയമാണ് കാരണം ഏഴാം അറിവു പ്രമേയത്തിലും അവതരണത്തിലും മുരുഗദൊസ്സിന്റെ തന്നെ മെഗാഹിറ്റ് “ഗജിനി” യെ അനുസ്മരിപ്പിക്കുന്നതായിരുന്നു . ഒരല്പം ശാസ്ത്രം ആ ശാസ്ത്രത്തെ കോമഡിയാക്കുന്ന ഫിക്ഷന്‍ , മേമ്പൊടിക്കു ഒരു ഗവേഷണ പ്രബന്ധമോ വിക്കി പീഡിയയോ [വിക്കിപീഡിയയിലൊക്കെ നല്ല അമണ്ടന്‍ മണ്ടത്തരങ്ങള്‍ ഉണ്ടെന്നാണീ സിനിമാക്കാര്‍ ഒന്നു പഠിക്കുക ] ദ്വന്ത സമീപനമുള്ള നായകന്‍ അതു കൂടാതെ നായകന്റെ ശരീര പ്രദര്‍ശനം , വിദ്യാര്‍ത്ഥിനിയായ നായികയുടെ പഠനാര്‍ത്ഥംകണ്ടെത്തുന്ന നായകന്‍ പിന്നീട് നായകന്റെ ലക്ഷ്യത്തെ ഇടക്കിടക്കു ഓര്‍മ്മപ്പെടുത്താനും സഹായിക്കാനും മാത്രം ജീവിക്കുന്ന നായിക . നായികയെയും നായകനെയും കൊല്ലുക എന്ന ജീവിത വ്രതമായി നടക്കുന്ന അതിക്രൂരനും സാമൂഹ്യ വിപത്തുമായ അമാനുഷിക വില്ലന്‍ , ആ പ്രയാണത്തിനിടക്കു നായികയെയോ നായകനെയൊ കൊല്ലാതെ നായികയുടെ സുഹൃത്തുക്കളെ നിഷ്കരുണം കൊലപ്പെടുത്തുകയും ചെയ്യുന്നു , ക്ലൈമാക്സിലുള്ള നായക - പ്രതിനായക സംഘട്ടനം പോലും ഗജിനിയുടേതാണ് .ഗജിനിയുമായുള്ള സമാനതകള്‍ നോക്കുകയാണെങ്കില്‍ അതു മാത്രമായിരിക്കും ഏഴാം അറിവ് .
സിനിമയിലേക്കു വരാം .
സിനിമ ആരംഭിക്കുന്നത് അഞ്ചാം നൂറ്റാണ്ടിലെ തമിഴ് നാട്ടിലെ പല്ലവ രാജ വംശത്തിന്റെ കഥ കാണിച്ചു കൊണ്ടാണ് . പല്ലവ രാജാവിന്റെ പുത്രനും തന്ത്ര - മന്ത്ര - ആയോധന കലകളിലെല്ലാം നിപുണനുമായ ബോധി ധര്‍മ്മന്‍ [സൂര്യ ] തന്റെ ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം ചീനയിലേക്കു പോകുന്നു . ചീനയില്‍ പൊട്ടിപ്പുറപ്പെട്ടു പല്ലവരാജ്യത്തേക്കു വ്യാപിക്കാന്‍ സാധ്യതയുള്ള വലിയ പകര്‍ച്ചവ്യാധി അവിടെ വെച്ചു തന്നെ സുഖപ്പെടുത്തുക എന്ന വലിയ ദൌത്യമാണ് ബോധി ധര്‍മ്മനുള്ളത് .ആദ്യം ബോധി ധര്‍മ്മനെ അന്യനായി കാണുന്ന ചീനക്കാര്‍ അപൂര്‍വ്വ ജനിതക രോഗം ബാധിച്ച ഒരു കുട്ടിയെ ചികിത്സിച്ചു ഭേദപ്പെടുത്തുന്നതോടെ ദിവ്യനായും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടുത്തുന്നതോടെ രക്ഷകനായും കണക്കാക്കുന്നു .തന്റെ ദൌത്യത്തിനു ശേഷം പല്ലവരാജ്യത്തിലേക്കു തിരിച്ചു വരാന്‍ തുനിയുന്ന ബോധിധര്‍മ്മനെ ,ബോധിധര്‍മ്മന്റെ മൃതദേഹമെങ്കിലും ചൈനീസ് മണ്ണില്‍ കിടക്കണമെന്നാഗ്രഹിക്കുന്ന ചീനക്കാര്‍ വിഷം കൊടുത്തു കൊല്ലുന്നു , പിന്നീട് അവരുടെ ആത്മീയാചാര്യനായി സ്ഥാപിക്കുന്നു . ഇവിടെ കഥയുടെ ഒരു ഘട്ടം കഴിയുന്നു .
ജനറ്റിക് എഞ്ചിനീയറിങ്ങില്‍ ഗവേഷണം നടത്തുന്ന ശുഭ ശ്രീനിവാസന്‍ എന്ന പെണ്‍കുട്ടി അരവിന്ദന്‍ എന്ന സര്‍ക്കസ്സുകാരനില്‍ ബോധിധര്‍മ്മന്റെ ജനിതക ഗുണങ്ങള്‍ പഠനാവശ്യത്തിനായി കണ്ടെത്തുന്ന വര്‍ത്തമാന കാലത്തിലാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത് , പാരമ്പര്യ തനിമയും തമിഴ് ശുദ്ധിവാദവുമെല്ലാം എല്ലാം അടങ്ങിയ കൃത്യമായ അജണ്ടകളുടെ ഏകോപനം സംഭവിക്കുന്നത് . ജനറ്റിക്ക് എഞ്ചിനീയറിങ്ങിനെ പറ്റിയുള്ള ഒരു ഇന്റര്‍ നാഷണല്‍ സെമിനാറില്‍ തമിഴില്‍ സംസാരിക്കണമെന്നാവശ്യപ്പെടുകയും അതു നിരാകരിക്കപ്പെടുമ്പോള്‍ തമിഴിന്റെ മഹത്വത്തെ പറ്റി വികാരഭരിതയായി നാലഞ്ചു വാചകങ്ങള്‍ പറഞ്ഞു ഇറങ്ങിപ്പോവുകയും ചെയ്യുന്നതോടെ സിനിമയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ആരംഭിക്കുകയായി . ജനറ്റിക് എഞ്ചിനീയറിങ്ങ് മുതല്‍ ബയോളജിക്കല്‍ വെപ്പണ്‍ വരെയുള്ള സംഗതികള്‍ ബോധി ധര്‍മ്മന്റെ ഗ്രന്ഥത്തില്‍ ഉണ്ടെന്നും തമിഴ് മക്കളെ അതെക്കുറിച്ചു ബോധവല്‍ക്കരിക്കേണ്ടതിനെക്കുറിച്ചും നിരവധി സന്ദര്‍ഭങ്ങളില്‍ പല കഥാപാത്രങ്ങളെക്കൊണ്ട് സംസാരിപ്പിക്കുന്നുണ്ട് . സിദ്ധവൈദ്യമുപയോഗിച്ചു ആധുനിക വൈദ്യ ശാസ്ത്രം പോലും പരാജയപ്പെട്ടിടത്തു നായികയുടെ അച്ഛന്‍ വിജയിക്കുകയും അതിന്റെ പേരില്‍ മൂന്നു വര്‍ഷം ജയില്‍ വാസമനുഭവിച്ച് വിഷണ്ണനായി മരിക്കുകയും ചെയ്യുന്ന നായികയുടെ അ ച്ഛന്റെ കദനകഥ കൂടി പശ്ചാത്തലത്തിലുണ്ട് .
ചൈനീസ് ഗവണ്മെന്റ് ബയോളജിക്കല്‍ വെപ്പണ്‍ ഉപയോഗിച്ച് തമിഴ് നാടിനെ തകര്‍ക്കാനും [ഇന്‍ഡ്യയെ അല്ല തമിഴ് നാടിനെ !!! ] ബോധിധര്‍മ്മനെ കുറിച്ച് ഗവേഷണം നടത്തുന്ന നായികയെ കശാപ്പു ചെയ്യാനും വേണ്ടി അതിമാനുഷികനായ ഒരു വില്ലന്‍ വരുന്നു ചൈനക്കാരന്‍ ഡോങ്ക് ലീ . ഹിപ്നോട്ടിസം ഉപയോഗിച്ചു പുള്ളിക്കു ആരെയും നിയന്ത്രിക്കാം [ഹിപ്നോട്ടിസം എന്നു വെച്ചാലെന്താണാവോ എന്തോ ] ലോകത്തു ഒരാളെ മാത്രെ അങ്ങനെ നിയന്ത്രിക്കാന്‍ സാധിക്കാത്തതായുള്ളൂ , അതാണ് നമ്മുടെ ബോധിവര്‍മ്മന്റെ പിന്മുറക്കാരനായ അരവിന്ദന്‍ ,
സിനിമയില്‍ കോമഡിക്കു വേണ്ടി ഉണ്ടപ്പ്ക്രുവിനെയും മറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നുമല്ല യഥാര്‍ത്ഥ കോമഡിയായി പ്രേക്ഷകര്‍ക്കു തോന്നുന്നത് - ജനറ്റിക് എഞ്ചിനീയറിങ്ങ് വഴി ആയിരക്കണക്കിനു വര്‍ഷം മുന്നത്തെ ബോധിവര്‍മ്മന്റെ ജനിതകരൂപം സൃഷ്ടിക്കാനുള്ള സര്‍ജറിയാണ് . വലിയ ഗ്ലാസ്സ് ടാങ്കില്‍ ഇട്ടു പുഴുങ്ങിയെടുക്കലും , സര്‍ജറിക്കു വേണ്ട സാധനങ്ങള്‍ ഗ്രോസറിയില്‍ നിന്നും ലോക്കല്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങുകയും ഇടക്കിടെ മോണീട്ടറില്‍ ഡി എന്‍ എ യുടെ പിരിയന്‍ ഗോവണിയുടെ ചിത്രം മിന്നി മിന്നി കാണിക്കുകയും ചെയ്യുന്നതാണ് ജനറ്റിക്ക് സര്‍ജറി , അതിനു ശേഷം വെയില്‍ കൊള്ളിക്കാന്‍ പാടില്ല എന്നും പറയുന്നുണ്ട് , രണ്ട് വര്‍ഷത്തെ സിനിമാ തയ്യാറെടുപ്പുകളില്‍ ജനറ്റിക്ക് എഞ്ചിനീയറിങ്ങ് എന്താണെന്നൊന്നു പഠിക്കാന്‍ സംവിധായകന്‍ തുനിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെയുള്ള കോമഡി സീന്‍സ് സിനിമയില്‍ നമുക്കു നഷ്ടപ്പെട്ടേനെ .
പരിസമാപ്തി .
സിനിമയുടെ രണ്ടു വര്‍ഷത്തോളം നീണ്ട് നിന്ന അണിയറ പ്രവര്‍ത്തനങ്ങളുടെ ആ കാലഘട്ടത്തില്‍ തന്നെയാണ് ശ്രീലങ്കയില്‍ തമിഴര്‍ക്കു നേരെയുള്ള വംശീയ ആക്രമണങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തുന്നതും ഇന്‍ഡ്യന്‍ ഗവണ്മെന്റ് അതിനു നേരെ നിസ്സംഗരായിരുന്നതും തമിഴ് ദേശീയത എന്ന വികാരം ആഗോള തലത്തില്‍ വീണ്ടും ശക്തി പ്രാപിച്ചതും അതു കൊണ്ടു തന്നെ തമിഴ് സിനിമയില്‍ മുമ്പെങ്ങും പരാമര്‍ശിക്കാത്ത ചൈന എന്തു കൊണ്ടാണ് പെട്ടെന്ന് തമിഴരുടെ അന്താരാഷ്ട്ര ശത്രുവായി ഉയര്‍ന്നു വന്നതു എന്ന ചോദ്യത്തിനുത്തരം ലഭിക്കുന്നത് ശ്രീലങ്കയില്‍ നിന്നാണ് . തമിഴ് പുലികളുമായുള്ള പോരാട്ടത്തിന് ശ്രീലങ്കന്‍ ഗവണ്മെന്റിന് ആയുധവും പണവും തന്ത്രങ്ങളും നല്‍കുന്നത് ചൈനീസ് ഗവണ്മെന്റാണ് . എല്‍ ടി ടി യുമായുള്ള പോരാട്ടത്തില്‍ ശ്രീലങ്കന്‍ ഗവണ്മെന്റിന് അവിചാരിതമായ രീതിയില്‍ വിജയം കൈവരിക്കാനായതും ചൈനയുടെ വലിയ തോതിലുള്ള സാമ്പത്തിക സൈനിക സഹായങ്ങള്‍ കൊണ്ടാണ് , അതിന്‍ പ്രത്യുപകാരമായി ശ്രീലങ്കയില്‍ ചൈനയുടെ വലിയൊരു സൈനിക താവളവും ഉണ്ട് . അപ്പോള്‍ തമിഴ് ദേശീയതക്കൊരു അന്താരാഷ്ട ശത്രു ഉണ്ടാകുമെങ്കില്‍ അതു ചൈനയല്ലാതെ മറ്റാരാകാനാണ് സാധ്യത ? സിനിമയുടെ സ്വാധീനത്തില്‍ ഒരു ചെറിയ പ്രവചനത്തിനു സാധ്യത ഉണ്ട് - ഇപ്പോള്‍ തകര്‍ന്നു തരിപ്പിണമായിക്കിടക്കുന്ന എല്‍ ടി ടി ഇ എന്ന തമിഴ് പുലികള്‍ ഇനിയൊരു അങ്കത്തിനു സജ്ജരായാല്‍ അവരുടെ ആദ്യ ലക്ഷ്യം ശ്രീലങ്കയാവില്ല മറിച്ച് ചൈനയായിരിക്കും .
സിനിമയിലെ രാഷ്ട്രീയവും ദേശീയതയും പോസിറ്റീവായോ നെഗറ്റീവായോ പരിഗണിക്കപ്പെടേണ്ടത് എന്ന പ്രേക്ഷകന്‍ ധര്‍മ്മ സങ്കടത്തിലാകും വിധത്തില്‍ സങ്കീര്‍ണ്ണത നിറഞ്ഞ ആശയങ്ങളാണ് സിനിമ മുന്നോട്ടു വെക്കുന്നത് ശ്രീലങ്കന്‍ തമിഴരുടെ കഷ്ടപ്പാടുകള്‍ പരാമര്‍ശിക്കുന്നതോടൊപ്പം തന്നെ , തമിഴ് ദേശീയത എന്ന സങ്കല്പം തമിഴനായിരുന്നാല്‍ മാത്രം പോരാ മത പരിവര്‍ത്തനമില്ലാത്ത നല്ല “തങ്ക തമിഴന്‍ “ കൂടിയായിരിക്കണം എന്നൊരു സന്ദേശം കൂടി ഈ സിനിമ മുന്നോട്ടു വെക്കുന്നുണ്ട് . ശ്രീലങ്കയില്‍ തമിഴ് ഈഴം പോരാട്ടങ്ങളില്‍ മുസ്ലീം തമിഴരെ ഒഴിച്ചു നിര്‍ത്തുന്നതും ശ്രീലങ്കയില്‍ തന്നെ തമിഴ് മുസ്കീങ്ങളെ ആക്രമിക്കുന്നതും ഇതേ ശുദ്ധ തമിഴ് വാദത്തിന്റെ അടിസ്ഥാനത്തിലാണ് , ശ്രീലങ്കന്‍ മുസ്ലീം തമിഴരെ മറ്റു തമിഴര്‍ ഒഴിച്ചു നിര്‍ത്തുന്നതിനെക്കുറിച്ചു തമിഴര്‍ക്കിടയില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് അതു കൊണ്ട് തന്നെ തമിഴ് ദേശീയ വാദമുയര്‍ത്തുന്നവര്‍ക്കു അതിനു കൃത്യമായ ഒരു മറുപടി നല്‍കേണ്ടതുണ്ടായിരുന്നു അവിടെയാണ് മത പരിവര്‍ത്തനം ചെയ്യപ്പെടാത്ത തനി തമിഴന്റെ ശുദ്ധിയെക്കുറിച്ച് ബോധി വര്‍മ്മന്റെ പിന്മുറക്കാരന്‍ തമിഴ് മക്കളോട് അവസാന വാക്കില്‍ ഉല്‍ബോധിപ്പിക്കുന്നതും . ഒരു ചലചിത്രത്തിന്റെ രാഷ്ട്രീയം നിര്‍വചിക്കപ്പെടുമ്പോള്‍ ഏഴാം അറിവ് തമിഴ് നാട് ഒരു രാജ്യമാണെന്ന അറിവാണ് നമുക്കു നല്‍കുന്നത് .
ഉപദംശം .
കേരളത്തിലെ തിയറ്ററുകള്‍ അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും പക്ഷെ മലയാളം സിനിമ പ്രദര്‍ശിപ്പിക്കില്ല എന്നൊരു നിലപാടെടുത്തിരിക്കുകയാണല്ലോ ഇതേ നിലപാട് തമിഴ് നാട്ടിലായിരുന്നെങ്കില്‍ ചാരമായിത്തീരാത്ത എത്ര തിയറ്ററുകള്‍ തമിഴ് നാട്ടില്‍ ബാക്കി കാണും ??? .
Friday, 30 September 2011
മലയാളി മാന്യന്മാര്‍
മലയാളി മാന്യനാണ് , നന്മയുടെ പ്രതിരൂപവുമാണ് .കുളിച്ച് കുറിയിട്ട് , വെള്ള ഷര്‍ട്ടും മുണ്ടും ധരിക്കുന്ന , രണ്ട് പത്രമെങ്കിലും മറിച്ച് നോക്കി ലോക കാര്യങ്ങളെപ്പറ്റി സാമാന്യ ധാരണയുള്ള , സമ്പൂര്‍ണ്ണ സാക്ഷരതയുള്ള ആഗോള മാന്യതയുടെ പ്രതീകമാണ് മലയാളി .ലോകത്തെല്ലായിടത്തും പ്രവാസിയായി അവനുണ്ട് , മലയാളി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഗൃഹാതുരമായ ഒരു അഭിമാന ബോധവും സ്വത്വബോധവും എവിടെ നിന്നൊക്കെ നമ്മുടെ ഉള്ളിലേക്കു ഒഴുകി വരുന്നു . മലയാളിയുടെ അഭിമാന ബോധം പ്രകടമായി വരുന്നത് അവന്റെ വൃത്തികേടൂകള്‍ മറ്റുള്ളവരെക്കൊണ്ട് ചുമ്പപ്പിക്കുന്നതിലാണ് - തോട്ടിപ്പണിയും അലക്കലും ഓട വൃത്തിയാക്കലും എല്ലാം അന്യ സംസ്ഥാനക്കാരന്റെ പണിയാണ് , അതൊന്നും ശുഭ്രവസ്ത്രധാരിയായ മലയാളിക്കു പറ്റിയ പണിയല്ല , അവര്‍ വെള്ള ക്കോളര്‍ ജോലിക്കാരാണ് ,വിദേശീയന്റെ ഗുമസ്ത പണിയാണ് അവന് പഥ്യം .അതു കൊണ്ട് അത്തരം ജോലികള്‍ക്കായി കറുത്തവരും വൃത്തിയില്ലാത്തവരും നിരക്ഷരരുമായ അന്യസംസ്ഥാനക്കാരെ നിയോഗിക്കുന്നു , അങ്ങനെയാണ് ഭൂരിഭാഗവും പ്രവാസികളായി മാറിയ കേരളത്തില്‍ അജ്ഞാതരായ ഒരു പറ്റം രണ്ടാം നിര പ്രവാസികള്‍ രൂപപ്പെടുന്നത് .
പ്രവാസത്തിന്റെ കഷ്ടതകളെ പറ്റിയും അതിന്റെ നീറുന്ന നോവിനെപ്പറ്റിയും ആകുലതകളോടെ പരസ്പരം ആവലാതികളും പരിദേവനങ്ങളുമായി കഴിയുന്ന മലയാളികള്‍ക്കിടയിലാണ് ഇങ്ങനെ ഒരു വലിയ സംഘം ജനങ്ങള്‍ രണ്ടാം തരം പ്രവാസികളായി കഴിയുന്നത് . കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ , റോഡ് പണിക്കു കരാര്‍ പണിക്കു കൊണ്ടു വരുന്നവര്‍ ,ഹോട്ടലിലെ ബാല വേലക്കാര്‍ , ഇസ്തിരിയിടുന്നവര്‍ എന്നു തുടങ്ങി അന്യ സംസ്ഥാനത്തു നിന്നു കേരളത്തിലെത്തി ഉപജീവന മാര്‍ഗ്ഗം തേടുന്നവര്‍ പതിനായിരങ്ങളാണ് - തമിഴനും , തെലുങ്കനും , ബെംഗാളിയുമെല്ലാമടങ്ങുന്ന -നമുക്കിവര്‍ രണ്ടാം തരമാണ് , ചിലപ്പോള്‍ അയിത്തമാചരിക്കുന്നത്ര വെറുപ്പോടെ അകറ്റി നിര്‍ത്തേണ്ടവരും .അതിലൊന്നും അവര്‍ക്കു പരാതിയില്ല പക്ഷെ മനുഷ്യത്വ രഹിതമായ നിരന്തര പീഡനങ്ങള്‍ , ചെയ്യാത്ത തെറ്റുകള്‍ ആരോപിച്ചു കൊണ്ടുള്ള കടന്നു കയറ്റങ്ങള്‍ , ഒരു തൊഴിലാളിക്കു ലഭിക്കേണ്ടുന്ന എല്ലാ അടിസ്ഥാന ജീവിത സാഹചര്യങ്ങളും നിഷേധിച്ചു കൊണ്ടുള്ള തൊഴിലുടമകളുടെ ചൂഷണങ്ങള്‍ .കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടുമെന്നു വേണ്ട കേരളത്തിലെ നഗരങ്ങളിലും ചെറു പട്ടണങ്ങളിലും നമ്മളറിയാത്ത ഒരു സാന്നിധ്യമായി ഇവര്‍ ജീവിക്കുന്നുണ്ട് .പകലന്തിയോളം പൊരിവെയിലത്ത് എല്ലു മുറിയെ പണിയെടുത്തു , വൈകുന്നേരങ്ങളില്‍ തകര പാട്ടകളും കാലിച്ചാക്കുകളും കൊണ്ട് മറച്ച് കൂരകളില്‍ അല്പാഹാരികളായി ഇവര്‍ ജീവിക്കുന്നു , ഈ ദയനീയമായ ജീവിത സാഹചര്യത്തിലും സ്ഥിരം ജോലിയും കൂലിയുമെന്ന ഒരു പ്രതീക്ഷയുടെ പുറത്താണ് ദാരിദ്ര്യത്തിന്റെ പരകോടിയിലുള്ള അത്തരം ജീവിതങ്ങള്‍ . ഈ ഒരു സാഹചര്യത്തെയാണ് കരാറുകാരും വന്‍ കിടക്കാരുമെല്ലാം മുതലെടുക്കുന്നതും അവരെ പരമാവധി ചൂഷണം ചെയ്യുന്നതും ഇത് കൂടാതെ നാട്ടുകാരായ മാന്യന്മാരുടെ കയ്യേറ്റങ്ങളും . .ഇവരുടെ അടിസ്ഥാന സൌകര്യങ്ങള്‍ , ജീവിത സാഹചര്യങ്ങള്‍ ഇതൊന്നും ആര്‍ക്കും വിഷയമല്ല , ഗുരുതരമായ ഒട്ടേറെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇത്തരം അന്യ സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ നടക്കുന്നുണ്ട് .പക്ഷെ അധികൃതര്‍ ഇത്തരം കാര്യങ്ങളെ തമസ്കരിക്കുകയാണ് ചെയ്യുന്നത് .
മലയാളികളുടെ പ്രധാന ജീവിതമാര്‍ഗ്ഗം പ്രവാസമാണ് , ഇന്‍ഡ്യയിലും ഇന്‍ഡ്യക്കു പുറത്തും പ്രവാസത്തില്‍ അവന്‍ അവന്റേതായ ഇടങ്ങള്‍ കണ്ടെത്തുന്നു ,അത്താഴ പട്ടിണിക്കാരന്റെ ദിവസക്കൂലി മുതല്‍ ശത കോടികള്‍ ആസ്തിയുള്ള വന്‍ വ്യവസായങ്ങള്‍ വരെ ഈ പ്രവാസജീവിതത്തിന്റെ പരിധിയില്‍ വരുന്നു , എഴുതാനറിയുന്ന എല്ലാവരും പ്രവാസത്തിന്റെ കഷ്ടതകളെപ്പററ്റി ഗൃഹാതുരത സമം ചേര്‍ത്തു ഉപന്യാസങ്ങള്‍ , കവിതള്‍ , കഥകള്‍ എല്ലാം എഴുതി നിരന്തരം സ്ഖലിച്ചു കൊണ്ടിരിക്കുന്നു , ഈ പ്രവാസത്തില്‍ നമുക്കു എല്ലാ വിധ ആനുകൂല്യങ്ങളും സന്തോഷങ്ങളും ലഭിക്കണം എന്നിട്ട് നാട്ടില്‍ ചെന്ന് ചൊരുക്കു തീര്‍ക്കാനെന്നോണം അന്യ സംസ്ഥാന തൊഴിലാളികളോട് തിണ്ണ മിടുക്കു കാണിക്കും ,.അതാണ് നമ്മള്‍ മലയാളികള്‍ .
ഇടക്കിടെ അപ്രധാന വാര്‍ത്തകളായി ഈ രണ്ടാം കിട പ്രവാസികള്‍ നമ്മുടെയിടയിലേക്കു കടന്നു കയറാറുണ്ട് കുറച്ചു നാളുകള്‍ക്കു മുമ്പ് പശ്ചിമ ബംഗാളില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളിയായ ബുള്ളഷ് റാവു എന്ന ചെറുപ്പക്കാരന്‍ ട്രെയിനില്‍ നിന്നു വീണ് ഗുരുതരമായി പരിക്കു പറ്റി ചോരയൊലിപ്പിച്ചു കൊണ്ട് സഹാനുഭൂതിയുടെയും മനുഷ്യത്വത്തിന്റെയും സംസ്കാരത് തിന്റെ മൊത്തക്കച്ചവടക്കാരുമായ സോ കോള്‍ഡ് മലയാളി ആഭിജാതന്മാരുടെ മുന്നില് വന്നപ്പോള്‍ ആട്ടിയോടിക്കുകയായിരുന്നു , ചികിത്സ കിട്ടാതെ , വേദനയനുഭവിച്ചു നിവൃത്തികേടിന്റെ പാരമ്യത്തില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ കയറി അവിടെയുള്ള മണിയില്‍ തൂങ്ങിമരിച്ചു -എത്ര മനുഷ്യത്വ രഹിതമാണ് ഈ സംഭവം . - ഇത്രയും സംഭവങ്ങള്‍ നടന്നത് ഒരു പാട് തദ്ദേശീയരുടെ കണ്മുന്നില്‍ വെച്ചാണ് . ഗുരുതരമായി പരിക്കു പറ്റിയ ഒരാളെ ഒരു തുള്ളി വെള്ളം പോലും നിഷേധിച്ചു കൊണ്ട് മരണത്തിന് വിധേയരാക്കാന്‍ മാത്രം ആഭിജാതമാണ് ,സംസ്കാര സമ്പന്നരാണ് നമ്മള്‍ മലയാളികള്‍ .
അതിനും കുറച്ചു നാളുകള്‍ക്കു മുമ്പാണ് ദിവസം മുമ്പാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരു അന്യസംസ്ഥാന തൊഴിലാളി ചികിത്സ കിട്ടാതെ പിടഞ്ഞു മരിക്കുന്ന ദൃശ്യം നാം ചാനലില്‍ കണ്ടത് ഇത് ഒരു ഒറ്റപ്പെട്ട സംഭവമോ ഏതെങ്കിലും പ്രത്യേക സ്ഥലത്തു സംഭവിക്കുന്ന കാര്യങ്ങളൊ അല്ല കേരളത്തിലങ്ങോളമിങ്ങോളം ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട് . കുറച്ചു നാള്‍ മുമ്പു ഒരു തിരൂരില്‍ ഗര്‍ഭിണിയായ നാടോടി സ്ത്രീയെ ഒരു മാല മോഷണ കേസ് ആരോപിച്ചു കൊണ്ട് ക്യാമറക്കു മുന്നിലിട്ടു നാട്ടുക്കൂട്ടം മര്‍ദ്ദിച്ചവശയാക്കുന്നത് കണ്ടു , ഇതെല്ലാം ഞങ്ങളുടെ അവകാശമാണെന്ന മട്ടിലുള്ള ഒരു തരം ഉന്മാദത്തോടെയാണ് ഈ നാട്ടുക്കൂട്ടം ക്യാമറക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതും ,ക്യാമറയിലെടുത്തു സൂക്ഷിക്കുന്നതും .
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചു അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തു നാട്ടുകാര്‍ നിര്‍ബന്ധിത പരിശോധന നടത്തുകയും കൂട്ടം ചേര്‍ന്നു മര്‍ദ്ദിച്ചവശവരാക്കുകയും ചെയ്തതും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തന്നെയാണ് .ആ തൊഴിലാളികളാണ് മോഷ്ടിച്ചതെന്നതിനു യാതൊരു തെളിവുമില്ല എന്നിട്ടും അവര്‍ താമസിക്കുന്ന സ്ഥലത്തു കയറി അവരുടെ വസ്തുവകകള്‍ നിര്‍ബന്ധിതമായി പരിശോധിക്കുകയും അവരെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്നു . വിഷയം മോഷണം നടന്നോ ഇല്ലയോ എന്നതല്ല നാട്ടുകാര്‍ക്കു സംശയം തോന്നുമ്പോഴെല്ലാം ഒരു കൂട്ടം അരക്ഷിതരായ ആളുകളെ കടന്നാക്രമിക്കാനുള്ള ലൈസന്‍സുണ്ടോ ?
ആലുവയില്‍ ഒരു അഭിഭാഷകന്റെ വീട്ടില്‍ ധനലക്ഷ്മി എന്ന തമിഴ് ബാലിക ക്രൂരമായ പീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടത് , ഇവിടെ കൊലപാതകികള്‍ നിരക്ഷര സംസ്കാര ശൂന്യരുമായ ആളുകളല്ല മറിച്ചു സമൂഹത്തിലെ മാന്യരും വിദ്യാസമ്പന്നരുമായ മലയാളി ദമ്പതികളാണ് , സൌമ്യയുടെ മരണം പോലെ തന്നെ ഗൌരവത്തിലെടുക്കേണ്ട ഒരു കാര്യമായിരുന്നിട്ടു കൂടി അത് നമ്മള്‍ മറന്നു പോയി , ഇതു പോലെ നൂറു കണക്കിന് അന്യസംസ്ഥാന ബാലവേലക്കാര്‍ കേരളത്തിലങ്ങോളമിങ്ങോളം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ക്രൂരമായി പീഡനങ്ങള്‍ അനുഭവീച്ചു കൊണ്ടു ജീവിക്കുന്നുണ്ടാകണം ഒരു മരണം സംഭവിച്ചെങ്കില്‍ മാത്രമെ അതൊരു രണ്ട് കോളം വാര്‍ത്തയുടെ പ്രാധാന്യമെങ്കിലും ലഭിക്കൂ .
, ഇത്തരം സംഭവങ്ങള്‍ മാനുഷികമായ ഒരു പാട് ചോദ്യങ്ങള്‍ നമുക്കു മുന്നില്‍ ഉയര്‍ത്തുന്നുണ്ട് , പക്ഷെ അതില്‍ ഇര ഒരു മലയാളി അല്ലാതിരിക്കുകയും വേട്ടക്കാര്‍ നമ്മള്‍ തന്നെയായിരിക്കുകയും ചെയ്യുമ്പോള്‍ അത്തരം സംഭവങ്ങളെ തമസ്കരിക്കുകയും അതാണതിന്റെ ഒരു ശരി എന്ന നിലപാടിലെത്തുകയും ചെയ്യുന്നു . മറ്റൊരു ന്യായം പറയാനുള്ളത് ഈ അന്യ സംസ്ഥാന തൊഴിലാളികളെല്ലാം ക്രിമിനലുകളാണ് , അവര്‍ പലപ്പോഴും കുറ്റവാസന പ്രകടിപ്പിക്കുന്നവരാണ് എന്നൊക്കെയാണ് - ഇത് ഒരു തരം സ്റ്റീരിയോ ടൈപ്പിങ്ങ് ആണെന്നു മാത്രമേ പറയാന്‍ കഴിയൂ .മോഷണത്തിനായും ഗുണ്ടാപ്പണിക്കുമായുമെല്ലാം മറ്റു സംസ്ഥാനക്കാര്‍ ഇവിടെ വരുന്നുണ്ട് എന്നു കരുതി അന്നന്നത്തെ അന്നത്തിനായി പൊരി വെയിലത്തു പണിയെടുത്ത് ,തകരപ്പാട്ടകള്‍ കൊണ്ട് മറച്ച ചാളകളില്‍ ജീവിക്കുന്ന ഒരു പാട് പാവങ്ങളെ ആ പരിധിയില്‍ പെടുത്തി ദ്രോഹിക്കരുത് .
അധികൃതര്‍ ചെയ്യേണ്ടത് ഇത്തരം അന്യസംസ്ഥാന തൊഴിലാളികള്‍ക്കു ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കുകയും അവരുടെ തൊഴിലിടങ്ങളില്‍ അവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ , അതായത് ശരിയായ താമസ സൌകര്യം , ശരിയായ വേതനം ഇതൊക്കെ നല്‍കുന്നുണ്ടോ എന്നാണ് , അല്ലാതെ ഏതൊ ഒരു തമിഴന്‍ മോഷ്ടിച്ചതിന്റെ പേരില്‍ മൊത്തം തമിഴ് പണിക്കാരെ വളഞ്ഞിട്ട് തല്ലുന്ന എമ്പോക്കികള്‍ക്കു ഒത്താശ ചെയ്യലല്ല .ഗള്‍ഫ് നാടുകളിലെ അനധികൃത കള്ള് കച്ചവടം ,വേശ്യാലയങ്ങള്‍ ,സ്ത്രീകളെ കടത്തല്‍ ,സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ , തിരിമറികള്‍ എന്നിങ്ങനെ ഏതു എന്നീ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എടുത്തു നോക്കിയാലും അതിലൊരു പ്രധാനി മലയാളി ആയിരിക്കും എന്നു കരുതി മലയാളികള്‍ മുഴുവന്‍ കുറ്റവാളികളാണെന്നു പറയുന്ന സാമാന്യ വല്‍ക്കരണത്തിന്റെ അപകടം നമ്മള്‍ക്കറിയാം പക്ഷെ അതു തന്നെ നമ്മള്‍ മറ്റൊരു കൂട്ടം ആളുകള്‍ക്കു നേരെ പ്രയോഗിക്കുമ്പോള്‍ നമുക്കതില്‍ തെറ്റു തോന്നുന്നുമില്ല . ഇതൊരു തരം മനോ നിലയാണ് .
മേല്‍പ്പറഞ്ഞ വാര്‍ത്തകള്‍ ഈയൊരു ലേഖനമെഴുതാനായി കഷ്ടപ്പെട്ടു തേടിപ്പിടിച്ചതല്ല കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നമ്മുടെ നാട്ടില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് . ഈ സംഭവങ്ങള്‍ ഒരു പോലീസ് കേസ് ആകുമ്പോഴോ ഒരു മരണം സംഭവിക്കുമ്പോഴൊ മാത്രമേ നമ്മള്‍ അറിയുന്നുള്ളൂ അതല്ലാതെ തന്നെ നിരവധി സംഭവങ്ങള്‍ നാം കാണാതെ പോകുന്നവയാണ് .തെരുവില്‍ അന്തിയുറങ്ങുന്ന നാടോടി പെണ്ണുങ്ങളെ ബലാത്സംഗം ചെയ്തെന്ന് വീരസ്യം പറയുന്നവര്‍ , അവരുടെ കുടിലുകളില്‍ രാത്രി ഒളിഞ്ഞ് കടക്കുന്നവര്‍ , മോഷണം നടത്തിയെന്നാരോപിച്ച് ഖാപ്പ് പഞ്ചായത്തുകളെക്കാള്‍ ഹീനമായ രീതിയില്‍ കൂട്ട മര്‍ദ്ദനം നടത്തുന്നവര്‍ ഇതൊക്കെയാണ് നമ്മള്‍ മലയാളികള്‍ .
.മലയാളിയെ പൊതുവില്‍ നന്മയുടെ പ്രതിരൂപമായാണ് നമ്മള്‍ സ്വയം അവതരിപ്പിക്കാറുള്ളത് .സിനിമകളില്‍ അതിക്രൂരന്മാരായ അധോലോക നായകരായി ഉത്തരേന്ത്യയില്‍ നിന്നു വരുന്ന ഒരു ഹിന്ദിക്കാരനെയോ തെരുവു ഗുണ്ടകളായി തമിഴന്‍ ശരീരത്തെയോ നാം സ്ഥിരം നിയോഗിച്ചു വരുന്നു . അപ്പോള്‍ നമ്മളീ കൊട്ടിഘോഷിക്കുന്ന മലയാളി മാന്യതയും നന്മയും നമുക്കു പുറം നാടുകളില്‍ കിട്ടേണ്ടുന്ന ഒരു സവിശേഷ അവകാശമായി മാത്രം മാറുന്നു , നമ്മള്‍ തിരിച്ചു കൊടുക്കേണ്ടതില്ല .ഞാനും നിങ്ങളുമടങ്ങുന്ന ഈ മലയാളി സമൂഹത്തെ മലയാളി മാന്യന്മാരെന്നല്ല വിളിക്കേണ്ടത് മലയാളി മൈഗുണാഞ്ചന്മാര്‍ എന്നായിരിക്കും
അനുബന്ധം :
എന്റെ നാട് ഒരു ഗ്രാമ പ്രദേശമാണ് ,കഥകളില്‍ പറയുന്ന പോലെ ബാങ്കു വിളികളും ക്ഷേത്ര ഭക്തിഗാനങ്ങളും കൊണ്ട് നാടിനെ ഉണര്‍ത്തുന്ന നന്മ നിറഞ്ഞ ഒരു ഗ്രാമം .അവിടേക്കു ദേശാടന പക്ഷികളെപോലെ ഓരോരോ സീസണിലും അഭയാര്‍ത്ഥികളായി എത്തുന്ന ഒരു കൂട്ടരുണ്ട് ആമയെത്തീനികള്‍ “ എന്നാണ് അവരെ വിളിക്കാറ് , നാടോടികളായ തമിഴ് കുടുംബങ്ങളാണ് ഈ ആമയെത്തീനികള്‍ എന്നു വിളിപ്പേരിട്ടു വിളിക്കുന്ന കൂട്ടര്‍ .ഏതെങ്കിലും ഒഴിഞ്ഞ പറമ്പില്‍ പഴയ തുണിക്കഷ്ണങ്ങള്‍ കൂട്ടിച്ചെര്‍ത്ത് കൂടാരം പോലെ ഒന്നുണ്ടാക്കി , മറ്റൊരു തുണിക്കീറ് സമീപത്തെ മരക്കൊമ്പുകളിലെവിടെയെങ്കിലും ഞാത്തിയിട്ട് അതില്‍ കുട്ടികളെ കിടത്തി അവരവിടെ താല്‍ക്കാലികമായ ഒരു വാസസ്ഥലം ഒരുക്കുന്നു .എന്റെ ബാല്യത്തീല്‍ അതൊരു സ്ഥിരം കാഴ്ചയായിരുന്നു .കുളങ്ങളും തോടുകളും അധികമുള്ള സ്ഥലത്താണ് ഇവര്‍ തമ്പടിക്കുക , .ആമയെ പിടുത്തമാണ് പ്രധാന ജോലി ,ആണുങ്ങളും മുതിര്‍ന്ന കുട്ടികളുമാണ് ആമയെ പിടിക്കാന്‍ ഇറങ്ങുക , പ്രായമായ സ്ത്രീകള്‍ അടുത്തുള്ള വീടുകളിലെ പുറം പണി അന്വേഷിച്ച് പോകും പെണ്‍ കുട്ടികളും അമ്മമാരും കുട്ടികളെ നോക്കി തമ്പില്‍ തന്നെ കഴിയും . ആമയെ പിടുത്തം ഒരു കാര്‍ണിവല്‍ പോലെ രസകരമായ സംഭവമാണ് നീണ്ട വടികളുമ്പയോഗിച്ച് കുളങ്ങളിലും തോടുകളിലും മുങ്ങിത്തപ്പി ആമയെയും കൊണ്ട് വരും , എന്നിട്ടത് കള്ളു ഷാപ്പില്‍ കൊണ്ട് പോയി വില്‍ക്കും കള്ളു കുടിക്കും ബാക്കി വല്ലതുമുണ്ടെങ്കില്‍ അരിയും വാങ്ങുമായിരിക്കും .പലപ്പോഴും നാട്ടിലെ പരിചിത മുഖങ്ങളായി ,അല്ലെങ്കില്‍ അവരുടെ പേരുകള്‍ തിരിച്ചറിയാന്‍ കഴിയുന്നത്ര സാന്നിധ്യം അവരുളവാക്കിയിരുന്നു .ഒരിക്കല്‍ എന്റെ അയല്‍ വീട്ടിലെ ഒരു ചെമ്പു കലം കാണാതെ പോയി , പുറത്തു വെള്ളമെടുക്കാനായി വെക്കുന്ന വലിയ ചെമ്പു കലമാണത് - ഉടന്‍ തന്നെ ആരോ പറഞ്ഞു ആ നാടോടി തമിഴന്മാര്‍ ഇവിടെ നടക്കുന്നുണ്ടായിരുന്നു , അവരുടെ ഭാണ്ഡം വല്ലാതെ വലുപ്പമുണ്ടായിരുന്നു ചിലപ്പോള്‍ ചെമ്പു കലം ഞെളുക്കി വെച്ചതായിരിക്കണം ഈ ഊഹോപോഹത്തിന്റെ പുറത്തു അന്നു ആ നാടോടി സംഘത്തിലെ സ്ത്രീകളെയും കുട്ടികളെയും അടക്കം എല്ലാവരെയും ക്രൂരമായി മര്‍ദ്ദിച്ചു , അവരുടെ താല്‍ക്കാലിക ടെന്റുകള്‍ വലിച്ചു പറിച്ചു കളഞ്ഞു , അവര്‍ തിരിച്ചൊന്നു പ്രതിരോധിക്കാന്‍ പോലുമാകാതെ നിസ്സഹായമായി പലായനം ചെയ്യേണ്ടി വന്നു , പിറ്റേ ദിവസമോ മറ്റോ ആണെന്നു തോന്നുന്നു ആ ചെമ്പു കലം അവരുടെ വീടിനകത്തെവിടെ നിന്നോ കിട്ടി ,നാടോടികളെ തല്ലിച്ചതക്കാന്‍ നേതൃത്വം നല്‍കിയ ധീരനായ ആ വീട്ടുടമസ്ഥന്റെ പ്രതികരണം ഇങ്ങനെയായിരുന്നു -“ എനിക്കപ്പഴേ തോന്നീരുന്നു കലം ഇവടെ തന്നെ കാണുംന്ന് , എന്നാലും അവറ്റോള് കള്ള ജാത്യേളാന്നെ , നാട്ടീ നിര്‍ത്താന്‍ പറ്റില്ല , രണ്ടെണ്ണം കൊടുത്ത് വിട്ടത് നന്നായിപ്പോയെ ഉള്ളൂ “ ആ നാടോടികള്‍ ആ ആദര്‍ശധീരന്റെ വീട്ടില്‍ നിന്നോ അയാളറിയുന്ന ആരുടെയെങ്കിലും വീട്ടില്‍ നിന്നോ എന്തെങ്കിലും മോഷ്ടിച്ചതായി അയാള്‍ക്കറിയില്ല എന്നാലും അങ്ങനെ ന്യായീകരിക്കുന്നതാണ് എളുപ്പം . അതൊരു വെറും അഭിപ്രായമായിരുന്നില്ല , നമ്മുടെയൊക്കെ മനോഭാവമാണ് പക്ഷെ അതിനു ശേഷവും അടുത്ത വര്‍ഷങ്ങളിലും അവര്‍ വന്നിരുന്നു , പിന്നെ പിന്നെ ഒഴിഞ്ഞ പറമ്പുകള്‍ വീടുകളാവുകയും കുളങ്ങളും തോടുകളും ഇല്ലാതാവുകയും ചെയ്തതോടെ ആ ദേശാടനങ്ങളും അവസാനിച്ചുവെന്നു തോന്നുന്നു .
Subscribe to:
Posts (Atom)