Like

...........

Wednesday 28 November 2012

കക്കൂസ് സാഹിത്യം

ചില വിചിത്രമായ സ്വഭാവ രീതികള്‍ എവിടെ നിന്നാണ് ഉല്‍ഭവിച്ചതെന്നോ എങ്ങനെയാണ് ആരംഭിച്ചതെന്നോ വലിയ നിശ്ചയമില്ലാതെ നമ്മുടെ കൂടെത്തന്നെ കാണും . ചില വിചിത്ര ശീലങ്ങള്‍ പാരമ്പര്യമായിട്ടു കൈ മാറാറുണ്ട് .   യാത്ര കഴിഞ്ഞു വീട്ടില്‍ തിരികെയെത്തുമ്പോള്‍ ധരിച്ചിരിക്കുന്ന  അടി വസ്ത്രമൂരി അതു കൊണ്ട് മുഖം തുടക്കുന്ന അച്ഛന്റെ വിചിത്ര ശീലത്തെ   മനപ്പൂര്‍വ്വമല്ലാതെ അനുകരിച്ചു കൊണ്ടാണ്  അശോകന്‍ ചരുവിലിന്റെ ഛായാചിത്രം എന്ന കഥയില്‍ കഥാനായകന്‍ തന്റെ അച്ഛനോട് താദാത്മ്യം പ്രാപിക്കുന്നത് . ഗൌരവമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മൂക്കില്‍ വിരലിട്ടു അരോചകത്വം സൃഷ്ടിക്കുന്നവര്‍  , ഭക്ഷണ ശേഷം വികൃതമായ ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് വാ കഴുകുന്നവര്‍  ഇങ്ങനെ ഞാന്‍ വെറുക്കുകയും വിചിത്രമാണെന്നു കരുതുകയും ചെയ്യുന്ന നിരവധി ഞാന്‍ കണ്ടിട്ടൂണ്ട് . യഥാര്‍ത്ഥത്തില്‍ ഇതെല്ലാം അവരവര്‍ക്കു നല്‍കുന്ന ആത്മ സംതൃപ്തിയുടെ തോത് നമ്മള്‍ കരുതുന്നതിനെക്കാള്‍ വലുതാണ് .ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്തെന്ന ചോദ്യത്തിനു വട്ടച്ചൊറി മാന്തുന്നതാണെന്നു ഒരാള്‍ പറഞ്ഞത് ഞാന്‍ കേട്ടിട്ടൂണ്ട് ,അയാളത് ചെയ്യുന്നത് കണ്ടാല്‍ പറഞ്ഞതിലത്ര തമാശയൊന്നുമില്ല എന്നു മനസ്സിലാവുകയും ചെയ്യും  :). ,അപ്പോള്‍ പറഞ്ഞു വന്നത് വൈയക്തികമായ വിചിത്ര ശീലങ്ങളെക്കുറിച്ചാണ് .



ടോയ്ലറ്റില്‍ അഥവാ കക്കൂസില്‍ ഇരുന്നു വായിക്കുക എന്ന ശീലം എവിടെ നിന്നാണെന്നോ എപ്പോള്‍ മുതലാണെന്നോ ഒരു നിശ്ചയവുമില്ലാതെ എന്റെ കൂടെയുണ്ട് ,ഇത് പറഞ്ഞ്   മേനി നടിക്കാന്‍ മാത്രം എന്നറിഞ്ഞു കൊണ്ട് .പക്ഷെ ഇതത്ര ഒറ്റപ്പെട്ട ശീലമല്ല  പരിചിത വൃത്തങ്ങളിലുള്ളവരുടെ ചില അനുഭവ കഥകളിലൂടെ എനിക്കറിയാം .ചിലര്‍ക്കു ദിനപത്രം അകമ്പടിയില്ലാതെ പ്രഭാത കൃത്യങ്ങള്‍ നടത്താനാവാത്ത വിധം കൂടെയുണ്ട് ഈ ടോയ്ലറ്റ് വായന .യഥാര്‍ത്ഥത്തില്‍ ബാത്ത് റൂം വായനക്കാരില്‍ ഭൂരിഭാഗം ആളുടെ  പതിവു ശീലം പോലെ പത്രവായനയില്ല ,പത്രവായനയല്ല ഈ ശീലത്തിനു തുടക്കം കുറിച്ചതെന്നു ഉറപ്പാണ് കാരണം ഈ ശീലം തുടങ്ങിയ കുട്ടിക്കാലത്തു വീട്ടില്‍ പത്രം വരുത്തിയിരുന്നില്ല .പ്രവാസിയായിരുന്ന അച്ഛന്റെ വര്‍ഷാന്ത്യ അവധി ദിവസങ്ങളില്‍ മാത്രമായിരുന്നു പത്രം വരുത്തിയിരുന്നത് ,അതു കൊണ്ട് പത്രവായനയില്‍ നിന്നു കിട്ടിയ ശീലമാകാന്‍ വഴിയില്ല .


ആദ്യ കാലത്തു  [ആദ്യകാലമെന്നു പറയുമ്പോള്‍ എന്റെ കുട്ടിക്കാലം ] ഇപ്പോള്‍ കാണുന്നതു പോലെ സുഖകരമായി  ഇരിക്കാവുന്ന യൂറോപ്യന്‍ ക്ലോസറ്റോ വീടിനോട് ചേര്‍ന്ന അറ്റാച്ചഡ് ടോയ്ലറ്റോ ആയിരുന്നില്ലല്ലോ , ചില പരമ്പരാഗത ചിട്ടവട്ടങ്ങളില്‍ കക്കൂസ് വീടിനോട് പരമാവധി അകലെയായിരിക്കണം എന്നൊരു നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു എന്നു തോന്നുന്നു ,എന്തായാലും വീടിനോട് അത്ര ചേര്‍ന്നല്ല അക്കാലങ്ങളില്‍ നാട്ടുമ്പുറങ്ങളില്‍ കക്കൂസും കുളിമുറിയുമെല്ലാം പണിതിരുന്നത് ,എന്റെ വീട്ടിലും അങ്ങനെ തന്നെയായിരുന്നു . എന്തിനു ടോയ്ലെറ്റില്‍ ടാപ്പ് പോലുമുണ്ടായിരുന്നില്ല ,കിണറ്റില്‍ നിന്നു വെള്ളം കോരി ബക്കറ്റില്‍ നിറക്കണം  അങ്ങനെയൊക്കെയുള്ള ദുഷ്കരമായ സാഹചര്യങ്ങളില്‍ നിന്നാണീ ശീലം ഉടലെടുത്തിരിക്കുന്നതാണ് ഏറെ അതിശയകരം .ശീലങ്ങളെപ്പോഴും അനുകൂലമായ സാഹചര്യങ്ങളില്‍ നിന്നുടലെടുക്കുന്നതാണെന്ന പൊതുനിയമത്തിനു അപവാദമാണ് ഇത് , 


പിന്നെങ്ങനെയാണ് ഇങ്ങനെയൊരു ശീലം ആരംഭിച്ചത് ?  

എന്റെ കൌതുകം എന്നോടു തന്നെയുള്ള ചോദ്യമായി മാറുമ്പോള്‍ ഏകദേശം മനസ്സില്‍ തോന്നുന്ന ഒരുത്തരം - രസച്ചരട് പൊട്ടാതെയുള്ള വായനക്കു ഏകാഗ്രമായ ഒരിടമായിരുന്നു അതായിരുന്നുവെന്നാണ്‍ .കാറ്റില്‍  തെങ്ങോലകളുടെ ശബ്ദം മാത്രമുള്ള, വലിയ വെന്റിലേറ്ററിലൂടെ നിറയെ സൂര്യ പ്രകാശം കിട്ടുന്ന ,മറ്റൊരു ശല്യവും അലട്ടാത്ത  ഏകാന്തമായ ഒരിടം   -അങ്ങനെയായിരിക്കണം എന്നെ സംബന്ധിച്ചു കക്കൂസ് ഒരു വായനാ മുറിയാക്കാന്‍ പ്രേരിപ്പിച്ചിരിക്കുക ,അതു കൂടാതെ പുസ്തകങ്ങളോട് അത്ര നല്ല സമീപനമായിരുന്നില്ല വീട്ടിലുള്ളവര്‍ക്കു ,പ്രത്യേകിച്ചു അമ്മയ്ക്കു ,അതു കൊണ്ട് തന്നെ അമ്മയുടെ  ശകാരം കേള്‍ക്കാതെ പുസ്തകങ്ങള്‍ വായിക്കാന്‍ ഉള്ള ഒരു ഉപാധിയും കൂടിയായിരുന്നു അത് . സത്യത്തില്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പോലും അത് വളരെ രസകരമായിരുന്നു . . അവിടെ ഇഷ്ടമുള്ള ഒരു പുസ്തകം ഉന്തുകാലിലിരുന്നു വായിക്കുക ,കാലു കഴക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുക , പിന്നെ നിന്നു മടുക്കുമ്പോള്‍  വെള്ളം നിറച്ചു വെച്ചിരിക്കുന്ന അലുമിനിയം ബക്കറ്റ് കമിഴ്ത്തി വെച്ചു അതില്‍ കയറി ഇരിക്കും  - വായിച്ചു രസച്ചരട് പൊട്ടാതെ ബാക്കി വായിക്കാന്‍ വേണ്ടി മുകളില്‍ നിരത്തി വെച്ചിരിക്കുന്ന കഴുക്കോലുകള്‍ക്കിടയില്‍ അത് സൂക്ഷിച്ചു വെക്കും . ഇത് ഒളിപ്പിച്ചാണ് വെക്കുക ,പക്ഷെ ഇങ്ങനെ വെച്ചു വെച്ചു പുസ്തകങ്ങള്‍ കഴുക്കോലിന്റെ ഇടയില്‍ നിന്നു വെളിയിലേക്കു തള്ളി നിന്നു തുടങ്ങി ,ഈ സ്വകാര്യത അങ്ങനെ പയ്യെ വീട്ടിലെ മറ്റു അന്തേവാസികളും കൂടി അറിഞ്ഞു . 

മുമ്പേ തന്നെ എന്റെ പുസ്തക ഭ്രമത്തോട് കാര്യമായ അസ്വാരസ്യമുണ്ടായ നമ്മുടെ മാ‍താശ്രീ ഇതൊരു വലിയ അവസരമായി കണക്കു കൂട്ടി ,ഇതോടെ ഇവന്റെ ഈ പരിപാടി നിര്‍ത്തിക്കണമെന്നു കരുതിയിട്ടാകും വീടിനടുത്തുള്ള എന്റെ ഒരു ടീച്ചര്‍ എന്തോ കാര്യത്തിനു വീട്ടില്‍ വന്നപ്പോള്‍ എന്റെ ഈ “പുസ്തകശേഖരം “ കാണിച്ചു കൊടുത്തു കളഞ്ഞു ,ആറാം ക്ലാസ്സുകാരനെ സംബന്ധിച്ചു സംബന്ധിച്ചു അതു വല്ലാത്ത ഒരു ആഘാതമായിരുന്നു .  എന്റെ  വളരെ സ്വകാര്യമായ ,അതും  തെറ്റായ ശീലമെന്നു ഞാന്‍ തന്നെ വിശ്വസിക്കുന്ന ഒരു കാര്യം എന്റെ അധ്യാപിക അറിയുക. ഒരു  പ്രായത്തിലും സാഹചര്യത്തിലും എന്റെ പ്രതിച്ഛായയില്‍ Irrecoverable Damage  ആയി തന്നെ ഞാന്‍ കണക്കാക്കി ,പിന്നീട്  കുറെ നാളുകള്‍ സ്കൂളില്‍ ചെല്ലുമ്പോള്‍ മുഖം കുനിച്ചു ആരെയും അഭിമുഖീകരിക്കാന്‍ ശേഷിയില്ലാതെ വലഞ്ഞു , എന്റെ ധാരണ ആ അധ്യാപിക ഇത് മറ്റുള്ള അധ്യാപകരോട് പറഞ്ഞു കാണും അങ്ങനെ അത് സ്കൂളില്‍ ആകെ മൊത്തം അറിഞ്ഞു കാണുമെന്നൊക്കെ ആയിരുന്നു .അതെന്നില്‍ വല്ലാത്ത അപകര്‍ഷത ബോധം സൃഷ്ടിച്ചു കാരണം   കക്കൂസിലിരുന്നു വായിക്കുക എന്നത് അത്ര മാത്രം വൃത്തികെട്ട ഒരു ശീലമായിരുന്നല്ലോ . ടീച്ചറെ അഭിമുഖീകരിക്കാനുള്ള എന്റെ ബുദ്ധിമുട്ട് ടീച്ചറും മനസ്സിലാക്കിയിട്ടുണ്ടാകണം .ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു പോകുമ്പോള്‍ ടീച്ചറുടേ വീട്ടിലേക്കു വരാന്‍  ആവശ്യപ്പെട്ടൂ .ഞാന്‍ മടിച്ചു മടിച്ചു ടീച്ചറോടൊപ്പം വീട്ടിലേക്കു ചെന്നു ,അവിടെ എന്റെ അക്കാലം വരെയുള്ള അപകര്‍ഷതയെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് ടീച്ചറൊരു കാഴ്ച കാണിച്ചു തന്നു   -അവരുടെ വീട്ടിലെ അറ്റാച്ചഡ് ബാത്ത് റൂമില്‍ മനോഹരമായി ഒരുക്കി വെ ചെറിയ ഒരു ബുക്ക് റാക്ക്  - ഹൊ..അന്നു ഞാനനുഭവിച്ച സന്തോഷവും സമാധാനവും പറഞ്ഞറിയിക്കാന്‍ വയ്യ .അത് വരെ ഒരു ഗുരുതരമായ സ്വഭാവ വൈകൃതത്തിന്റെ പേരില്‍ കുറ്റബോധം കൊണ്ട് നീറികഴിയുകയായിരുന്നു ,അപകര്‍ഷത മൂലം ആരെയും അഭിമുഖീകരിക്കാന്‍ കൂടി വയ്യാതെ ഇരിക്കുകയായിരുന്നു - സത്യത്തില്‍ ടീച്ചറുടെ ആ നടപടി കൊണ്ട് ഞാന്‍ വല്ലാതെ രക്ഷപ്പെടുകയായിരുന്നു എന്നു തോന്നുന്നു ,അല്ലായിരുന്നെങ്കില്‍  കൂടുതല്‍ കുറ്റബോധം കൊണ്ടും തിരിച്ചറിവില്ലായ്മ കൊണ്ടും എന്റെ ബാല്യം കൂടുതല്‍ അന്തര്‍മുഖത്വത്തില്‍ ആണ്ടു പോകുമായിരുന്നു .


എന്തോ ടീച്ചറുടെ മോട്ടിവേഷന്‍ കൊണ്ടാണെന്നു തോന്നുന്നു , പിന്നീട് കുറെ കാലം കൂടി ഈ ശീലമെന്റെ കൂടെയുണ്ടായിരുന്നു ,ബിരുദാനന്തര ബിരുദത്തിനു ഹോസ്റ്റല്‍ വാസം തുടങ്ങുന്നത് വരെ .തികച്ചും അപരിചിതരായ സഹവാസികള്‍ ,അതിന്റെ കൂടെ അക്കാഡമിക്കായ പ്രൊജക്റ്റ് ,സെമിനാര്‍ ഉം ,ഹോസ്റ്റലിലെ കാര്‍ക്കശ്യം നിറഞ്ഞ നിയമങ്ങളും കൊണ്ട് ശീലം സ്വാഭാവികമായി വിസ്മൃതി പൂണ്ടു ,എന്തിനു ആ രണ്ട് വര്‍ഷം ബാത്ത് റൂമിലല്ലാതെ പോലും ഒരു മലയാളം പുസ്തകം വായിച്ചിട്ടില്ല എന്നാണ് തോന്നുന്നത് .പക്ഷെ അല്‍ഭുതകരമെന്നു പറയട്ടെ എനിക്കു പകരം മറ്റൊരാള്‍ ഈ ശീലം ഏറ്റെടുത്തു .സഹമുറിയന്മാരിലൊരാള്‍ക്കു പരീക്ഷാ കാലത്തു സമ്മര്‍ദ്ദം കൊണ്ട് Irritable bowel syndrome ഉണ്ടാകാറുണ്ട് ,അതു കൊണ്ട് പരീക്ഷാ തലേന്നു രാത്രി ഭൂരിഭാഗവും ടോയ്ലറ്റില്‍ തന്നെയാകും കൂടെ പിറ്റേന്നത്തെ പരീക്ഷക്കുള്ള പുസ്തകവും .ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റിന്റെയെല്ലാം ദുര്‍ഗ്രഹമായ അധ്യായങ്ങളെല്ലാം ടോയ്ലറ്റിലിരുന്നു പഠിച്ചു ക്ലാസ്സില്‍ ഒന്നാമതായിട്ടുണ്ട് .അതു കൊണ്ട് തന്നെ സില്ലി റീഡിങ്ങാണ് ബാത്ത് റൂം റീഡിങ്ങ് എന്നൊരിക്കലും പറയാന്‍ കഴിയില്ല . .ഈയിടെ ഒരു സര്‍വ്വേയില്‍ ബാത്ത് റൂമില്‍ വെച്ച് വായിക്കാന്‍ ഇഷ്ടപ്പെടുന്നതില്‍ പ്ലേ ബോയ് മാഗസിനെയും കോമിക്സിനെയും  ന്യൂസ് പേപ്പറിനെയുമൊക്കെ കടത്തി വെട്ടി കൊണ്ട് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു ,ആദ്യ പത്തില്‍ റീഡേഴ്സ് ഡൈജസ്റ്റും എന്‍സൈക്ലോ പീഡിയയുമുണ്ട് ..സാക്ഷാല്‍ ഷെര്‍ലക്ക് ഹോംസ് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടല്ലോ  ഗൌരവതരമായ ബൌദ്ധിക വ്യവഹാരങ്ങള്‍ക്കു വായുസഞ്ചാരമുള്ള പുല്‍ തകിടിയെക്കാള്‍ കഞ്ചാവ് പുക മൂടിയ മുറിയോ അടച്ചിട്ട പെട്ടിയോ ആണ് നല്ലതെന്ന് . :)

ആ രണ്ട് വര്‍ഷം കൊണ്ട് ശീലത്തില്‍ നിന്നു വിമുക്തി നേടിയത് കൊണ്ടാകാം പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടൂം  ഇപ്പോള്‍  എന്നെ സംബന്ധിച്ചു ഇതൊരു അഡിക്ഷനൊന്നുമല്ല , പക്ഷെ ചിലപ്പോളൊരു രസമാണത്  . പഴയ ഗൃഹാതുരമായ ഓര്‍മ്മയില്‍ ഒരൊഴിവ് ദിവസത്തിന്റെ ആലസ്യത്തില്‍ ഇഷ്ടപ്പെട്ട ഒരു പുസ്തകവുമായി  ശല്യപ്പെടുത്താനാരുമില്ലാത്ത ,ഏകാന്തമായി കുറച്ചു നേരം .പക്ഷെ ഇതില്‍ ആരോഗ്യപരമായ ചില പ്രശ്നങ്ങളുണ്ടാകാന്‍ കൂടി സാധ്യതയുണ്ട് . ഇന്‍ഡ്യന്‍ ടൈപ്പ് ടോയ്ലറ്റുകളിരുന്ന ഈ ശീലം മൂലക്കുരു മുതല്‍ നട്ടെല്ലു വേദന വരെ സൃഷ്ടിക്കാം ,കുട്ടിക്കാലത്തെ പോലെ   ഇപ്പോള്‍ അത്ര അനായാസം ഇന്‍ഡ്യന്‍ ടൈപ്പ് ടോയ്ലറ്റിലിരിക്കാന്‍ കഴിയില്ല എന്നതു മറ്റൊരു കാര്യം .അധിക സമയം ടോയ്ലറ്റിലിരിക്കുന്നത് മൂലക്കുരുവിനൊരു കാരണമാണ് [The main reason for piles is sitting on the toilet too long]  ഇനിയിപ്പോ യൂറോപ്യന്‍ ടൈപ്പായിരുന്നാലും അധിക സമയം ടോയ്ലറ്റിലിരിക്കുന്നത് ചില ഹൈജീന്‍ സംബന്ധമായ അസുഖങ്ങള്‍ക്കു കാരണമാകുന്നുണ്ട് .സംഗതി ഇതൊക്കെയായാലും ബാത്ത് റൂം റീഡേഴ്സ് അവരുടെ ശീലമൊന്നും മാറ്റാന്‍ പോകുന്നില്ല .   

ഈയിടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ മനോഹരമായ ലൈബ്രറി പോലെ ബാത്ത് റൂമിന്റെ ഒരു വശത്തു പുസ്തകങ്ങള്‍ അടുക്കി വെച്ചിരിക്കുന്നതു കണ്ടു. മാഗസിനുകളും ന്യൂസ് പേപ്പറും മാത്രമല്ല അല്പം കനപ്പെട്ട പുസ്തകങ്ങള്‍ കൂടി ആ പുസ്തക ഷെല്‍ഫിലുണ്ടായിരുന്നു . ലജ്ജാകരമായ വിചിത്രമായ ഒരു ശീലത്തെക്കുറിച്ചു എഴുതണോ എന്നൊരു സന്ദേഹം ബാക്കി നില്‍പ്പുണ്ടായിരുന്നു ,പക്ഷെ ഇതെന്റെ മാത്രം സ്വകാര്യ അനുഭവമൊന്നുമല്ല എന്നു എനിക്കറിയാം ,പുസ്തകങ്ങളോടു ഭ്രമമുള്ളവര്‍ ഒരിക്കലെങ്കിലും രസച്ചരട് മുറിയാതിരിക്കാന്‍ പുസ്തകങ്ങളുമായി ബാത്ത് റൂമില്‍ കയറിയിട്ടൂണ്ടാകുമെന്നാണ് ഞാന്‍ ഊഹിക്കുന്നത്. 

Wednesday 7 November 2012

മുദ്രണം ചെയ്യപ്പെടുന്ന പ്രതിഷേധങ്ങള്‍ - 5



 മുദ്രണം ചെയ്യപ്പെടുന്ന പ്രതിഷേധങ്ങള്‍


പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും നിര്‍വീര്യമാക്കാന്‍  ഭരണകൂടങ്ങള്‍ക്ക് വളരെ ലളിതമായ ഒരു മാര്‍ഗ്ഗമുണ്ട് - ഭരണകൂടത്തിനെതിരെയുള്ള ചോദ്യങ്ങളെയെല്ലാം രാജ്യത്തിന്റെ അഖണ്ടതക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന വ്യാജപ്രചരണങ്ങളിലൂടെ  അത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുക .  പ്രതിഷേധങ്ങളുടെ ഒച്ചയടക്കുകയല്ല അതിന്റെ സ്രോതസ്സ് തന്നെ ഇല്ലാതാക്കുകയാണ് കൂടുതല്‍ എളുപ്പമെന്ന് അവര്‍ക്കറിയാം അതിന് ഉദാഹരണങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് ഏത് നിമിഷവും നിങ്ങളും ഈ മുദ്രണത്തിന്റെ ഭാഗമാവാം എന്ന    ഭീതിയുടെ അധികാരരൂപത്തിന് പൊതുസമൂഹത്തില്‍ സ്വീകാര്യത വരുത്തുന്നു .

വസ്തുതകള്‍ക്ക് വിരുദ്ധമോ പൊതുജനവിരുദ്ധമോ മതവിരുദ്ധതയോ അങ്ങനെ യാതൊരു ആരോപണവുമില്ലാതെ , യാതൊരു വിവാദവും സൃഷ്ടിക്കാതെ രണ്ട് കൃതികളാണ് ഇന്‍ഡ്യയില്‍ നിരോധിച്ചിട്ടുള്ളത് .



1. രോഹിത്ത് പൊഡ്ഡാറിന്റെ "Vedanta's Billions" .
2.ഹമിഷ് മക്ഡൊണാള്‍ന്റെ  The Polyester Prince: The Rise of Dhirubhai Ambani 

രോഹിത് പൊഡ്ഡാറിന്റെ Vedanta's Billions" .വേദാന്ത റിസോഴ്സ് എന്ന ബഹുരാഷ്ട്ര കമ്പനി നടത്തുന്ന സാമ്പത്തിക കുറ്റ കൃത്യങ്ങളും  രാഷ്ട്രീയ ഉപജാപങ്ങളും വ്യക്തമായി പ്രദിപാതിക്കുന്ന , കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് , ഓഹരി വിപണിയിലെ കള്ളക്കളികളെക്കുറിച്ച് ഒക്കെ  വിശദമായി പഠിച്ചെഴുതിയ കൃതി . യാതൊരു വിധ വിവാദങ്ങളും ഉണ്ടാകാതെ തന്നെ ഇന്‍ഡ്യയില്‍ നിരോധിക്കപ്പെട്ട കൃതിയാണ് Vedanta's Billions" . .വേദാന്ത റിസോഴ്സിന്റെ സാമ്പത്തിക ഇടപാടുകളില്‍ ചിദംബരത്തിന്റെ പങ്ക്  പരാമര്‍ശിക്കപ്പെട്ട ഒരു കൃതിയായിരുന്നു ഇതെന്നാരോപിച്ച്  സമാജ് വാദി പാര്‍ട്ടി എം പി അമര്‍ സിങ്ങ് പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍  ‍ ഈ സംഭവം ഉന്നയിച്ച് ഒച്ചപ്പാടുണ്ടായെങ്കിലും  പിന്നീട് വളരെ സ്വാഭാവികമായ ഒരു വിസ്മൃതിയിലാണ്ട് പോവുകയായിരുന്നു ഈ കൃതിയും അതിനെ ചുറ്റി പറ്റിയുള്ള നിരവധി ചോദ്യങ്ങളും .

ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരെ ശബ്ദിക്കുന്നവരെ , ആദിവാസികളോടും അടിച്ചമര്‍ത്തപ്പെടുന്നവരോടും അനുഭാവം പ്രകടിപ്പിക്കുന്നവരെ എല്ലാം രാജ്യത്തിനെതിരായാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍  എന്ന ധാരണ പരത്തുന്നു , ആ വ്യാജ പ്രചരണങ്ങളുടെ  നിഴലിന്റെ പരിസരത്തില്‍ നിര്‍ത്തിക്കൊണ്ട്  ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാവോയിസ്റ്റുകള്‍ എന്ന് മുദ്രണം ചാര്‍ത്തി ഏത് നിമിഷവും രാജ്യദ്രോഹിയാക്കി മാറ്റാനുള്ള ഒരു സംവിധാനത്തെ വളരെ ബുദ്ധിപൂര്‍വ്വം ഒരുക്കിക്കൊണ്ട് ഓരോ പ്രതിഷേധങ്ങളെയും ഇല്ലാതാക്കുന്നു   .

ബിനായക് സെന്‍ 

 ബിനായക് സെന്‍ ഇന്ന് ജീവ പര്യന്തം തടവിലാണ്  അദ്ദേഹം ചെയ്ത കുറ്റം നമുക്കെല്ലാവര്‍ക്കുമറിയുന്നത് പോലെ തന്നെ അദ്ദേഹത്തിന് ഔദ്യോഗിക മേഖലയില്‍ ലഭ്യമാകുമായിരുന്ന പ്രശസ്തിയും സമ്പത്തും സുഖസൌകര്യങ്ങളും ഉപേക്ഷിച്ച് ചത്തിസ്ഗഡിലെ  ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു എന്നതാണ് .അരുന്ധതി റോയിയെ പോലെ ലോകമറിയുന്ന ഒരു എഴുത്തുകാരിയും ഇന്നു  രാജ്യദ്രോഹിയാണ് മാവോയിസ്റ്റുകളെക്കുറിച്ചുള്ള പ്രചരിപ്പിക്കപ്പെട്ട ചോര മണക്കുന്ന  ഭീതിതമായ കെട്ടുകഥകളുടെ യാഥാര്‍ത്ഥ്യം ലോകത്തിന് കാണിച്ച് കൊടുത്തു , അവിടെയുള്ള കോര്‍പ്പറേറ്റ് അധിനിവേശങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു അതാണ് ഇവരൊക്കെ രാജ്യത്തിനെതിരെ ചെയ്ത കുറ്റകൃത്യങ്ങള്‍. 

ബിനായക് സെന്നിന്റെ പേരിലുള്ള കുറ്റ കൃത്യങ്ങള്‍ തെളിയിക്കാന്‍ കോടതി സ്വീകരിച്ചിരിക്കുന്ന തെളിവുകള്‍ .

1. നാരായന്‍ കന്യാല്‍ എന്ന നക്സല്‍ നേതാവ് ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹവുമായി നടത്തിയ ചില ആരോഗ്യ സുഖാന്വേഷണങ്ങള്‍ [ ഇത് ജയില്‍ അധികൃതര്‍ വായിച്ചുതിനു ശേഷമാണ് കൈമാറിയിരുന്നത് ] 
 2. മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും സീ പി ഐ [പീപ്പിള്‍സ് വാര്‍ ] ഉം തമ്മിലുള്ള ആരോ എഴുതിയ ഒരു ബുക്ക് ലെറ്റ്
 3.  Naxal Movement ,Tribal and Woments Movement  “ എന്ന തലക്കെട്ടിലുള്ള ഒരു ലേഖനത്തിന്റെ ഫോട്ടോസ്റ്റാറ്റ്       കോപ്പി 
4. മദന്‍ ലാല്‍ ബഞ്ചാര എന്ന മാവോയിസ്റ്റ് നേതാവ്  “ പ്രിയ സഖാവെ “ എന്നു സംബോധന ചെയ്തെഴുതിയ ഔ കത്ത് [മദന്‍ ലാല്‍ ബഞ്ചാര ജയിലില്‍ നിന്നയച്ച ഈ കത്തു ജയില്‍ അധികൃതര്‍ വായിച്ചതിനു ശേഷം മാത്രമാണ് ബിനായക് സെന്നിനയച്ചിരിക്കുന്നത് ] 
 5.How to build andAnti -Us -Imperialist Front    എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ഒരു ലേഖനത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി 6. 6.Globalization and the Service sector in India   എന്ന വിഷയത്തില്‍ ഒരു ലേഖനം  


                                                 ഇത്രയൊക്കെ മതി ഇന്‍ഡ്യയിലെ ഏറ്റവും മികച്ച മെഡിക്കല്‍ കോളേജില്‍ നിന്നും സ്വര്‍ണ്ണ മെഡലോടെ പാസ്സായി ,  തന്റെ ജീവിതം പാവപ്പെട്ട ആദിവാസികള്‍ക്കു വേണ്ടി ഉഴിഞ്ഞു വെച്ച ഒരു ഡോക്ടറെ ,ഒരു മനുഷ്യസ്നേഹിയെ ജയിലിലടക്കാന്‍ . ഇതില്‍ തെളിവായി എടുത്തിരിക്കുന്ന പലതും കേരളത്തിലെ ഒരു സാദാ ഡി വൈ എഫ് ഐ ക്കാരന്റെ കയ്യില്‍ കാണും .  നമ്മുടെ രാജ്യ ദ്രോഹത്തിന്റെ നിയമാ വലികള്‍ വളരെ നേര്‍ത്തതാണ് ഐ പി സി യില്‍ blasphemy യുടെ നിര്‍വ്വചനം ഇപ്പോഴും ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിന്നും പുനര്‍ നിര്‍ണ്ണയിച്ചിട്ടില്ല .അതു കൊണ്ടാണ് ഞാന്‍ കഴിഞ്ഞ കഴിഞ്ഞ ലേഖനത്തില്‍ ധാര്‍മ്മിക രോഷത്തിന്റെ ഏനക്കേട് കാണിക്കേണ്ട കാര്യമില്ല എന്നു സൂചിപ്പിച്ചത്  ,കാര്യങ്ങള്‍ അറിഞ്ഞിരിക്കാം , അത്ര തന്നെ .



ഹിമാംശു കുമാര്‍  . 

1992 മുതല്‍ ചത്തിസ് ഗഡിലെ ആദിവാസി മേഖലയായ ഡന്റേവാഡയില്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കുമായി വനവാസി ചേതനാ ആശ്രമം എന്നൊരു സംഘടന സ്ഥാപിച്ച് കൊണ്ട് ഹിമാംശു കുമാര്‍  എന്നൊരു  ഗാന്ധിയന്‍ അദിവാസികളുടെ  ഇടയില്‍ പ്രവര്‍ത്തിച്ച്  അവരെ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ യത്നിച്ചിരുന്നു 18 വര്‍ഷങ്ങളായി  ഗാന്ധിയന്‍ രീതികളുമായി പ്രവര്‍ത്തിച്ച് വന്നിരുന്ന ഈ ആശ്രമം  2009 മേയ് മാസത്തില്‍ യാതൊരു വിധ മുന്നറിയിപ്പുകളുമില്ലാതെ ചത്തിസ് ഗഡ് പോലീസ്  തകര്‍ത്ത് കളഞ്ഞു .   സംസ്ഥാന സര്‍ക്കാര്‍ പരിശീലനം കൊടുക്കുന്ന സാല്‍ വാ ജുദൂം എന്ന തീവ്രവാദ പദ്ധതിയെക്കുറിച്ച്  മനുഷ്യാവകാശ കമ്മീഷന് ഹിമാംശു കുമാര്‍  നല്‍കിയ 600 ഓളം പരാതികളാണ് സംസ്ഥാന ഗവണ്മെന്റിനെ പ്രകോപിപ്പിച്ചത് . പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് പോലും ആയുധം കൊടുത്തും അവരെ അക്രമത്തിന് പ്രേരിപ്പിച്ചും മേഖലയില്‍ സംഘര്‍ഷം നില നിറ്ത്തുക  ,  മാവോയിസ്റ്റ് ആക്രമണങ്ങളില്‍ മരിച്ചതിലേറെ ജനങ്ങള്‍ സാല്‍ വാ ജുദൂമുമായുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട് . ഡന്റേവാഡയില്‍ നടക്കുന്ന വ്യാജ ഏറ്റ് മുട്ടലുകളെയും പോലീസ് അതിക്രമങ്ങളെയും  പുറം ലോകം അറിയരുത് ,  അത്തരം സാധ്യതകളെ ഒഴിവാക്കി ഏറ്റവും പെട്ടെന്ന് ഡന്റേവാഡയിലെ പ്രതിരോധങ്ങളുടെ ഒച്ചയടപ്പിച്ച് തദ്ദേശീയരെ ഒഴിപ്പിച്ചെടുക്കേണ്ടതുണ്ട് .ലഞ്ചിഗഡിലെ അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റിന് ഏറ്റവും നല്ല സാധ്യത  ഡന്റെവാഡയിലെ സമ്പന്നമായ ധാതുനിക്ഷേപം  തന്നെയാ‍ണ്. നാളെ ഗാന്ധിയനായ ഹിമാംശു കുമാര്‍ അറസ്റ്റിലായി ജീവപര്യന്തത്തിന് വിധിക്കപ്പെട്ടാലും  അല്‍ഭുതമൊന്നുമില്ല  ഗാന്ധിജിയും ബാബാ ആംതെയും  മരിച്ച് പോയതെത്ര നന്നായി !

പിയൂഷ് സേത്തിയ .   

2010 റിപ്പബ്ലിക് ദിനത്തിലാണ് സേലത്ത് നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ  പിയുഷ്സേത്തിയയെ രാജ്യദ്രോഹകുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. . അദ്ദേഹം ചെയ്ത കുറ്റം ചത്തിസ്ഗഡിലെ ആദിവാസികള്‍ക്ക് നേരെയുള്ള സൈനിക അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കൊണ്ട് സേലത്ത് നിന്ന് ആഭ്യന്തര മന്ത്രിയുടെ മണ്ഡലമായ ശിവഗംഗയിലേക്ക് ഒരു സൈക്കിള്‍ യാത്ര നടത്താന്‍ തീരുമാനിച്ചു എന്നതാണ് ,അതിനോടനുബന്ധിച്ച് ഏതാനും ലഘുലേഖകളും വിതരണം ചെയ്തു !!! ഇതൊരു അതിഭയങ്കര കുറ്റകൃത്യം തന്നെയാണല്ലോ . പക്ഷെ  ഈ സംഭവത്തിനും ഒരു വര്‍ഷം മുമ്പു  മറ്റൊരു ഗുരുതരമായ കുറ്റകൃത്യത്തില്‍ കൂടി അദ്ദേഹം പങ്കാളിയായിരുന്നു വേദാന്തയുടെ അനുബന്ധ കമ്പനിയായ മാല്‍കോ  തമിഴ് നാട്ടിലെ പ്രശസ്തമായ കൊല്ലിമലയില്‍ വര്‍ഷങ്ങളായ  നടത്തിക്കൊണ്ടിരുന്ന നിയമവിരുദ്ധ ഖനനത്തിനെതിരെ ഹൈക്കോടതിയില്‍ സ്പീക് ഔട്ട് സേലം എന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒരു പൊതുതാല്പര്യ ഹര്‍ജി നല്‍കി .

കൊല്ലിമലയിലെ ഖനനം 

 പൂര്‍വ്വഘട്ടത്തിലെ പ്രധാനപ്പെട്ട മലനിരകളിലൊന്നാണ് ചിലപ്പതികാരത്തിലും മണിമേകലയിലുമൊക്കെ പരാമര്‍ശിച്ചിട്ടൂള്ള   നാമക്കല്‍ ജില്ലയിലുള്ള കൊല്ലിമല ,   വേദാന്റ റിസോഴ്സിന്റെ മറ്റൊരു അനുബന്ധ കമ്പനിയായ MALCO [Madras Aluminium Company] കൊല്ലിമലയില്‍ നടത്തിയിരുന്ന നിയമവിരുദ്ധമായ ഖനനം  നിര്‍ത്തലാക്കിയത്  ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവിന്മേലാണ് .  
 ഖനനത്തിന് എതിരെ സ്പീക് ഔട്ട് സേലം എന്ന സന്നദ്ധ സംഘടനക്ക് വേണ്ടി പിയുഷ് സേതിയ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഒരു പൊതു താല്പര്യ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ 

1.കമ്പനിയുടെ  ഖനനാനുമതി 1998 ല്‍ തന്നെ കാലഹരണപ്പെട്ടതാണ് .
2 തമിഴ് നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും കമ്പനിക്ക്  പ്രവര്‍ത്താനാനുമതി  2002  വരെ മാത്രമാണുള്ളത് . 
3.  Hill Area Conservation Authority    നിന്നും  അനുമതി ലഭിച്ചിരുന്നില്ല     
4. തദ്ദേശീയരായ ആദിവാസികളെ പ്രകടമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍
 5. ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍

  1998  മുതല്‍ 2008  വരെ പത്ത് വര്‍ഷം കുറ്റകരമായ നിയമലംഘനം നടത്തി പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുകയും കൊല്ലി മലയിലെ സ്വാഭാവിക പരിസ്ഥിതിയെ താറുമാറാക്കുകയും   ചെയ്തിട്ടും ബനധപ്പെട്ട അധികാരികള്‍ ഒരു നടപടിയുമെടുത്തിരുന്നില്ല .പ്രാദേശിക ഭരണകൂടത്തിന് പോലും സാധ്യമാകുമായിരുന്ന ഒരു നടപടിക്ക് വേണ്ടി നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷം ഹൈക്കോടതി വരെ പോകേണ്ടുന്ന ഒരവസ്ഥ .എന്തായാലും ആ ഹര്‍ജിയിന്മേല്‍ ചെന്നൈ ഹൈകോടതി ഖനനം നിര്‍ത്തലാക്കാന്‍ ഉത്തരവിട്ടു ,അതു കൊണ്ട് തന്നെ  പിയുഷ് സേത്തിയ ഒരു രാജ്യദ്രോഹിയാ‍വാനുള്ള എല്ലാ കാരണങ്ങളുമുണ്ട് . 


പ്രതിഷേധിക്കുന്നവരും പ്രതികരിക്കുന്നവരും  രാജ്യദ്രോഹികളായി മുദ്രണം ചെയ്യപ്പെടുമെന്ന ഭീതി സൃഷ്ടിക്കുക  എന്നിട്ടും  വഴങ്ങാത്തവര്‍‍ രാജ്യദ്രോഹികളായി മാറുന്നു  . മഹാശ്വേതാ ദേവിയെ , ബിനായക് സെന്നിനെ , ഹിമാംശു കുമാറിനെ , അരുന്ധതീ റൊയിയെ , പിയുഷ് സേത്തിയയെ അങ്ങനെ ഭരണകൂട ഭീകരതക്കെതിരെ     ശബ്ദിക്കുന്നവരെ തുറുങ്കിലടച്ചും  രാജ്യദ്രോഹികളെന്ന് മുദ്ര കുത്തിയും ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യമാതൃകകള്‍ നമുക്ക് കാണിച്ച് തന്ന്  കൊണ്ടിരിക്കുന്നു .   വ്യവസ്ഥകളും സമ്പ്രദായങ്ങളും വ്യത്യസ്ഥമായിരിക്കാം പക്ഷെ  സ്വേച്ഛാധിപത്യത്തിന്റെ ഇന്‍ഡ്യയിലെ പേരായി മാറുകയാണ്  ജനാധിപത്യം .  ആഫ്രിക്കന്‍ ഗോത്ര ഏകാധിപത്യങ്ങളെ , അറബ് രാജ്യങ്ങളിലെ രാജവാഴ്ചകളെ  ഒക്കെ സഹതാപത്തോടെ നോക്കിക്കൊണ്ട് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്ന വ്യാജാഭിമാന നിര്‍മ്മിതിയില്‍ ഊറ്റം കൊള്ളുമ്പൊള്‍ സ്വയം വിസ്മരിക്കാനുള്ള അസാമാന്യമായ കഴിവ്  നമുക്കുണ്ടെന്ന് തെളിയുകയാണ്   .

പക്ഷെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അത്രക്കൊരു അശുഭാപ്തിയുടെ ആവരണം നമ്മെ ബാധിക്കേണ്ടതില്ല എന്ന വിശ്വാസക്കാരനാണ് ഞാന്‍ ,തങ്ങള്‍ക്കു നേരിട്ട ദുരിതങ്ങളെ തൃണവല്‍ക്കരിച്ചു കൊണ്ട് തന്നെ ബിനായക് സെന്നും പിയൂഷ് സേത്തിയയും അരുന്ധതി റോയിയും അങ്ങനെ പ്രശസ്തരും അപ്രശസ്തരുമായ പലരും ഈ അനീതികള്‍ക്കെതിരെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് ,അത് മാവോയിസമോ കാല്പനിക വിപ്ലവമോ അല്ലാത്ത വണ്ണം മറ്റുള്ളവരിലേക്കു കൂടി പകരുന്ന ഒരു കാലം നമുക്കു മുന്നിലുണ്ട് .ഇന്‍ഡ്യ ഒരു ജനാധിപത്യ രാജ്യം തന്നെയാണ് എന്നു നമുക്കു ഉറച്ചു വിശ്വസിക്കാവുന്ന ഒരു കാലം .

Picture Courtesy : The Tribune , Tehelka ,Outlook 

Tuesday 6 November 2012

ദരിദ്രരായ ജനങ്ങളും സമ്പന്നമായ സംസ്ഥാനങ്ങളും - 4


 കഴിഞ്ഞ ലക്കം ഇവിടെ വായിക്കാം . 

ഝാര്‍ഖണ്ട്  ( Jharkhand ] 

                                 
 2000 ലാണ് ഝാര്‍ഖണ്ട് എന്ന സംസ്ഥാനം രൂപീകരിക്കപ്പെടുന്നത് . തദ്ദേശ ഭാഷയില്‍ "The Land of Forests" എന്നാണ് ഝാര്‍ഖണ്ടിന്റെ അര്‍ത്ഥം . 2006   ല്‍ ഒരു സ്വതന്ത്രന്‍ മുഖ്യമന്ത്രിയാകുന്നതിന്റെ അല്‍ഭുതത്തോടെയാണ് മധുകോടയുടെ നേതൃത്വത്തില്‍ ഝാര്‍ഖണ്ടില്‍ മന്ത്രിസഭ അധികാരത്തിലേറുന്നത് . ഉത്തരേന്ത്യയിലെ കക്ഷിരാഷ്ട്രീയത്തിന്റെ കോടികള്‍ വില വരുന്ന കുതിരക്കച്ചവടങ്ങള്‍ക്കപ്പുറത്ത് ബാഹ്യമായ ഒരു നിയന്ത്രകന്റെ സാന്നിധ്യം ഇല്ലാതെ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കും മുഖ്യമന്ത്രി പദം പോയിട്ട് ഒരു എം എല്‍ എ പോലുമാകാന്‍ സാധ്യമല്ല . 2005 ല്‍  കോണ്‍ഗ്രസ്സിനെതിരെ മത്സരിച്ച്  ജയിച്ച് ബി ജെ പി മന്ത്രി സഭയില്‍ സമ്പന്നമായ ഒരു ധാതു നിക്ഷേപത്തിന്റെ ഒട്ടേറെ സാധ്യതകളുള്ള ഒരു സംസ്ഥാനത്തില്‍   മൈനിങ്ങ് & ജിയോളജി വകുപ്പ് മന്ത്രിയായി വെറും ഒരു വര്‍ഷം പൂര്‍ത്തീകരിക്കുമ്പൊഴെക്കും  സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആകാന്‍ മാത്രം മധു കോഡ വളര്‍ന്ന് കഴിഞ്ഞിരുന്നു . മധുകോടയെ മുഖ്യമന്ത്രിയാക്കാന്‍ മുന്‍ കൈ എടുത്തത് കോണ്‍ഗ്രസ്സായിരുന്നു  .3 ജി സ്കാമിനൊക്കെ മുമ്പ്  4000 കോടി രൂ‍പയുടെ അഴിമതി കേസിലൂടെ നമ്മെ അല്‍ഭുതപ്പെടുത്തിയ അതേ മധു കോട തന്നെ.





                                                                    2006 - ല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ് 2008 ആയപ്പൊഴേക്കും 4000 കോടി രൂപയുടെ അനധികൃത സമ്പത്തിന്റെ ഉടമയായി കഴിഞ്ഞിരുന്നു മധു കോട ,     ഒരു പക്ഷെ അതിലേറെയുമുണ്ടാകാം .കോടികളുടെ സംഖ്യാശാസ്ത്രത്തെ പറ്റി വ്യക്തമായ ധാരണയില്ലാത്തതിനാല്‍ പൂജ്യങ്ങളൊഴിവാക്കിയാണ് കണക്കുകള്‍ സൂക്ഷിച്ചിരുന്നതെന്നൊരു കഥയുണ്ടായിരുന്നു അക്കാലത്തു മാധ്യമങ്ങളില്‍ .ഝാര്‍ഖണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നോട്ടെണ്ണുന്ന രണ്ട് മെഷീനുകളുണ്ടായിരുന്നത്രെ  !!!!

                                    എങ്ങനെയാണ് ഭൂരിഭാഗം ജനങ്ങളും ജീവിത നിലവാര പട്ടികയില്‍ ദാരിദ്ര്യ രേഖക്കു താഴെ മാത്രമുള്ള  സംസ്ഥാനത്തിലെ മുഖ്യമന്ത്രിക്കു വെറും രണ്ട് വര്‍ഷം കൊണ്ട്  4000 കോടി ലഭിക്കുന്നത്  ? അവിടെയാണ് ഝാര്‍ഖണ്ട് എന്ന സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രം നിര്‍ണ്ണായകമാകുന്നത്  .  ഇന്‍ഡ്യയിലെ പ്രകൃത്യാലുള്ള ധാതുസമ്പത്തിന്റെ കലവറയാണ് ഝാര്‍ഖണ്ട് .  ഇരുമ്പയിര് , കോപ്പര്‍ ,കല്‍ക്കരി ,ബോക്സൈറ്റ് , ഗ്രാഫൈറ്റ് എന്നിങ്ങനെ ധാതു ലവണങ്ങളുടെ ഖനനത്തില്‍ ചത്തിസ് ഗഡിനു തൊട്ടു പിന്നിലാണ് ഝാര്‍ഖണ്ട് . ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റ് ആയ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ് ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നു മാത്രമല്ല രാജ്യത്തെ പ്രധാനപ്പെട്ട ലോഹ -ധാതു സംസ്കരണ വ്യവസായങ്ങളുടെയെല്ലാം കേന്ദ്രം ഇവിടെയാണ് .പക്ഷെ ഇതെല്ലാം കുറച്ച് കമ്പനികള്‍ക്കു അവരുടെ സമ്പത്തു വര്‍ദ്ധിപ്പിക്കുക എന്നതിലുപരി തദ്ദേശീയരുടെ ജീവിത നിലവാരത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല . ഝാര്‍ഖണ്ടിലെ ഖനനങ്ങളെല്ലാം വേദാന്തയുടെയും ബിര്‍ളാ ഗ്രൂപ്പിന്റെയും  നിയന്ത്രണത്തിലുള്ള ചെറുകിട മൈനിങ്ങ് കമ്പനികള്‍ക്കാണ് .2010  സാമ്പത്തിക വര്‍ഷത്തില്‍ മാത്രം  ഒരു ലക്ഷം ടണ്‍ ബോക്സൈറ്റ് ആണ് വേദാന്ത ഇവിടെ നിന്നും സമാഹരിച്ചത് .

                                                   
           All jharkhand  Student Union ലൂടെ   സജീവ രാഷ്ട്രീയത്തിലിറങ്ങിയ മധു കോട 16 രൂപ ദിവസ വേതനത്തില്‍ ഖനിതൊഴിലാളി  കൂടിയായിരുന്നു . പിന്നീട് ഖനി തൊഴിലാളികളുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു  . ഇച്ഛാശക്തി കൊണ്ടും നേതൃപാടവം കൊണ്ടും  വളരെ പെട്ടെന്നു നേതാവായ ഒരു വ്യക്തിയാണ്  മധു കോടയെന്ന ചെറുപ്പക്കാരന്‍ .2000 ല്‍ ബാബുലാല്‍ മറണ്ടിയുടെ ബി ജെ പി മന്ത്രിസഭയില്‍ അംഗമായിരുന്നു ,ബാബു ലാല്‍ മറണ്ടിക്കെതിരെയുണ്ടായ അവിശ്വാസ പ്രമേയത്തിനു ശേഷം അര്‍ജുന്‍ മുണ്ട മുഖ്യമന്ത്രിയായപ്പോഴും മന്ത്രിസ്ഥാനം തുടര്‍ന്നെങ്കിലും 2003 ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി ടിക്കറ്റ് നിഷേധിച്ചു പക്ഷെ സ്വന്തം മണ്ടലമായ ജഗന്ധ പൂറില്‍ സ്വതന്ത്രനായി വന്‍ വിജയം നേടി വീണ്ടും അര്‍ജുന്‍ മുണ്ട മന്ത്രിസഭയില്‍ ഖനി മന്ത്രിയായി  .ഇങ്ങനെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ബാബു ലാല്‍ മറാണ്ടിയും അര്‍ജുന്‍ മുണ്ടയും പിന്നെ ഝാര്‍ഖണ്ട് മുക്തി മോര്‍ച്ചയുടെ ഷിബു സോറനുംതമ്മിലുള്ള അധികാര വടം വലിയുടെ അയ്യരു കളിയായിരുന്നു ഝാര്‍ഖണ്ടില്‍ . ഷിബു സോറനൊക്കെ ഊടായ്പ്പില്‍ പണ്ടേ ഫെയ്മസാണല്ലോ (നരസിംഹറാവുവിന്റെ കാലത്തെ ജെ. എം എം കോഴക്കേസിലെ നായകനായിരുന്നു ഈ ഷിബു ചേട്ടന്‍ ) . ഈ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ അസ്ഥിരത കൊണ്ടാകണം  ഖനന ലോബി സ്വതന്ത്രനായ മധു കോടയെ  ചാക്കിട്ടൂ പിടിച്ചതും 2006 ല്‍ ബി ജെ പി  മന്ത്രിസഭ പൊളിച്ച് മധു കോടയെ മുഖ്യമന്ത്രിയാക്കിത്തീര്‍ത്തതും . 2008 ല്‍ ഷിബു സോറന്‍ ചാക്കിട്ടു പിടിത്തത്തിലൂടെ മധു കോട മന്ത്രിസഭയെ താഴെയിറക്കുമ്പോഴേക്കും രണ്ട് വര്‍ഷത്തെ ഭരണം  കൊണ്ട് 4000 കോടിയുടെ ആസ്ഥിയുള്ള അതിസമ്പന്നനായി കഴിഞ്ഞിരുന്നു മധു കൊട .പക്ഷെ  ഭരണം അതായത് ഇതിനെയൊക്കെ നിയന്ത്രിക്കാനും അനുമതി കൊടുക്കാനുമുള്ള അധികാരം ,അതില്ലെങ്കില്‍ പിന്നെ മധു കോടയായാലും വേറെന്തു കോടയായാലും കാര്യമില്ലല്ലോ പുള്ളി അതോണ്ട് ഇപ്പോ ജയിലിലാണ് . 

ഇവിടെ വലിയ പ്രധാനപ്പെട്ട ഒരു സംഗതി വരുന്നത് മധു കോട ജയിലിലായതോടെ 4000 കോടിയുടെ കഥ അവിടെ തീര്‍ന്നു എന്നുള്ളതാണ് ,ഇതെവിടെ നിന്നു കിട്ടി ? ,എന്തിനു കിട്ടി ?,അധികാര ദുര്‍വിനിയോഗം ചെയ്തു പദ്ധതികള്‍ക്കു അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ ,ഖനന കരാറുകളിലൊപ്പു വെച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം റദ്ദ് ചെയ്യേണ്ടതല്ലെ ?

ഇത്തരത്തിലുള്ള വിഡ്ഡിചോദ്യങ്ങള്‍ക്കു ഇവിടെ സ്ഥാനമില്ല .ഈ 4000 കോടിയും ശൂന്യമായ അന്തരീക്ഷത്തില്‍ നിന്നും മധു കോട അഴിമതി ചെയ്തുണ്ടാക്കിയതായിരുന്നു ,അയാള്‍ അകത്തായി അതോടെ അന്തരീക്ഷം വീണ്ടും ശൂന്യമായി .ഇക്കണ്ട കോടികള്‍ക്കു ഉടമയും ഉത്തരവാദിത്തവുമില്ലാതെയായി !!!!  .നാലായിരം കോടി രൂപ ഒരാള്‍ക്കു മാത്രം കമ്മീഷന്‍ കിട്ടിയെങ്കില്‍ സ്വാഭാവികമായും അതിനു താഴെയുള്ള സില്‍ബന്ധികള്‍ക്കും ഉദ്യോഗസ്ഥ ശിങ്കിടികള്‍ക്കും ഒരു ചെറിയ പങ്കു കിട്ടിയിരിക്കണം - അങ്ങനെ കണക്കു നോക്കിയാല്‍ ഏറ്റവും ചുരുങ്ങിയത്  5000 കോടി കമ്മീഷന്‍ വകയില്‍ മാത്രം ചിലവഴിച്ചിരിക്കണം !!!!  ഇത്രയും രൂപ കമ്മീഷന്‍ കൊടുത്തിരിക്കണമെങ്കില്‍ എത്ര ലക്ഷം കോടി ഈ രണ്ട് വര്‍ഷം കൊണ്ട്  ഈ ഖനന കമ്പനികള്‍  കുഴിച്ചെടുത്തിരിക്കണം...ഹോ .    ആലോചിച്ചിട്ടൂ അസൂയ തോന്നുന്നു :)

കഴിഞ്ഞ വര്‍ഷം ഔട്ട് ലുക്കില്‍ , ജയിലിലുള്ള  മധു കോടയുടെ ഒരഭിമുഖം വായിച്ചിരുന്നു - തനിക്കു കുറെ സത്യങ്ങള്‍ തുറന്നു പറയാനുണ്ടെന്നും ജയിലില്‍ തനിക്കു വധ ഭീഷണിയുണ്ടെന്നും മറ്റുമായിരുന്നു അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ വിലാപം .കൂടുതല്‍ സത്യങ്ങളൊന്നും പറയാതെ ഇരുന്നാല്‍ ജയിലില്‍ കിടന്നു കാലം കഴിയുമ്പോള്‍ പുറത്തു വരാം അതല്ല വലിയ സത്യമൊക്കെ പറയാനാണ് പുള്ളിയുടെ ഉദ്ദേശമെങ്കില്‍ വല്ല ഹൃദയ സ്തംഭനമോ ആത്മഹത്യയോ ഒക്കെയായി ജയിലില്‍ തീരാം .

ചത്തിസ് ഗഡ്  ( Chathhisgarh)

മാവോയിസ്റ്റുകള്‍ക്കെതിരെ ഏറ്റവുമധികം സൈനിക വിന്യാസം നടത്തിയിട്ടുള്ള ചത്തിസ് ഗഡിലെ വന മേഖലയിലാണ്  വേദാന്ത റിസോഴ്സ്  ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്നതെന്നത് ഒരു കേവല യാദൃശ്ചികത മാത്രമാവണം .രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളുള്ള ,ഏറ്റവും സമ്പന്നമായ സംസ്ഥാനം സ്ഥാപിതമായിട്ടുള്ളത് 2000 ലാണ് . അന്ന് മുതല്‍ സംസ്ഥാനത്തിന്റെ വനങ്ങളും നദികളും പര്‍വ്വതങ്ങളും അടക്കമുള്ള പ്രകൃതി സമ്പത്തുകള്‍  സ്വകാര്യകുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്തിരിക്കുകയാണ് .2003 മുതല്‍ ഖനന , ലോഹ ശുദ്ധീകരണ  , ഊര്‍ജ്ജോല്പാദന ബഹുരാഷ്ട്ര കമ്പനികളുമായി സംസ്ഥാനം നൂറിലേറെ പ്രവര്‍ത്തനാനുമതി കരാറുകള്‍ [  MoU s]  ആണ് ഒപ്പ് വെച്ചിട്ടുള്ളത് , ഇതില്‍ നിന്ന് മാത്രം സംസ്ഥാനത്തില്‍ വന്നിട്ടുള്ള നിക്ഷേപം  3.26 ട്രില്യണ്‍ [3.26 X 1000000000000 ]  ആണെന്ന് സംസ്ഥാന  വ്യവസായ മന്ത്രി രാജേഷ് മുനാട്ട്  പറയുന്നു . 3.26 ട്രില്ല്യണ്‍ രൂപയുടെ പദ്ധതികള്‍  ചത്തിസ് ഗഡ് പോലെ ഏറ്റവും മോശം  നിലവാര സൂചികകയുള്ള സംസ്ഥാനത്തുണ്ടാകുന്നു എന്നു പറയുമ്പോള്‍ തോന്നിയ അവിശ്വാസം  ചത്തിസ് ഗഡ് സ്റ്റേറ്റിന്റെ ഒഫിഷ്യല്‍ വെബ് സൈറ്റില്‍ പോയി പരിഹരിച്ചു ,സംഗതി ശരിയാണ് ഇത്രയും കോടി രൂപയുടെ പദ്ധതികള്‍ക്കുള്ള എം ഓ യു ഒപ്പു വെച്ചിട്ടുണ്ട് എന്നു മാത്രമല്ല അതുപയോഗിച്ചു അതത് മള്‍ട്ടി നാഷണല്‍ കമ്പനികള്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തിട്ടുണ്ട് . പട്ടിക്കു പൂട മുളച്ചാല്‍ അമ്പട്ടനെന്തു കാര്യമെന്നു പറഞ്ഞതു പോലെ 3.26 ട്രില്ല്യണല്ല അതിനപ്പുറത്തെ കോടികള്‍ കിട്ടിയാലും അവിടത്തെ പാവം ജനങ്ങള്‍ക്കു വലിയ കാര്യമൊന്നുമില്ല . ഇത്രയധികം സമ്പന്നമായ ഒരു സംസ്ഥാനത്തിന്റെ ചില മേഖലകളിലുള്ള നിലവാര സൂചിക ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും .

HDI Value    -   0.358, [The national average HDI Value is 0.467]
Standard of Living  Income Index  -   0.127
Health Index - less than 0.49, [One of the lowest standard in the country ].
Education Index -  0.526   [One of the lowest standard in the country ].



                  ഇത് 2010 വരെ മാത്രമുള്ള കരാറുകളുടെ കണക്കു മാത്രമാണ് ഈ പറഞ്ഞത്  ഇനിയും ഇത് പോലെയുള്ള നൂറ് കണക്കിന് പ്രവര്‍ത്താനാനുമതി അപേക്ഷകള്‍ (MoU)  കെട്ടിക്കിടക്കുന്നുണ്ട് , ഈ കിട്ടിയ നിക്ഷേപങ്ങളുടെ ചെറിയ ഒരു ശതമാനം മാത്രം മതി അവിടെയുള്ള മുഴുവന്‍ ജനങ്ങള്‍ക്ക് പാലും തേനുമൊഴുക്കാന്‍ പക്ഷെ പച്ചവെള്ളം പോലും കിട്ടാത്ത  വിധം ദാരിദ്ര്യരേഖക്ക് താഴെയാണ് അവിടെയുള്ള ഭൂരിപക്ഷം ജനങ്ങളും . പക്ഷെ ദാരിദ്ര്യം ജനങ്ങള്‍ക്ക് മാത്രമാണ് അവിടെ നിന്നും ഓരോ വര്‍ഷവും കോടിക്കണക്കിന് ബില്ല്യണ്‍ സമ്പത്താണ് വേദാന്ത റിസോഴ്സ്     അടക്കമുള്ള ഖനന - ഊര്‍ജ്ജ കമ്പനികള്‍  കൊള്ളയടിക്കുന്നത് .


കോര്‍ബയിലുള്ള അലുമിനിയം പ്ലാന്റ് കൂടാതെ  പരിസ്ഥിതി ദുര്‍ബല പ്രദേശമായ സര്‍ഗുജയില്‍ ഖനനത്തിനും പുതിയൊരു അലുമിനിയം പ്ലാന്റിനും കൂടി തയ്യാറെടുക്കുന്നുണ്ട് . ചത്തിസ് ഗഡ്  മുഖ്യമന്ത്രി  രമണ്‍ സിങ്ങിന്റെ മണ്ഡലമായ കബീര്‍ ധാമില്‍ ഖനനത്തിന്  സ്വകാര്യകമ്പനികള്‍ക്ക് അനൂവാദമില്ല , ഇത് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ട ഭൂമിയാണ് പക്ഷെ സ്റ്റെര്‍ലൈറ്റിന് മാത്രം ഇതിനെല്ലാം സവിശേഷ അധികാരം സാധ്യമാകുന്നു .300000 മെട്രിക് ടണ്‍ ബോക്സൈറ്റാണ് ഓരോ വര്‍ഷവും കമ്പനി ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കുന്നത് .ചത്തിസ് ഗഡിലെ .കോര്‍ബയിലുള്ള അലുമിനിയം പ്ലാന്റ് കൂടാതെ  പരിസ്ഥിതി ദുര്‍ബല പ്രദേശമായ സര്‍ഗുജയില്‍ ഖനനത്തിനും പുതിയൊരു അലുമിനിയം പ്ലാന്റിനും കൂടി വേദാന്ത തയ്യാറെടുത്തു കഴിഞ്ഞു . .

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു അതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളില്‍ നിന്നു വ്യത്യസ്ഥമായി കുറച്ച് പ്രത്യേകാവകാശങ്ങളുണ്ടാകാറുണ്ട് ,ഇതു പൊതു മേഖലാ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനായി മുമ്പെപ്പോഴോ രൂപീകരിച്ച ഒരു അലിഖിത നിയമമായിരിക്കണം . എന്തായാലും ഈയൊരു പ്രത്യേകാവകാശത്തിന്റെ ആനുകൂല്യം നേടിയെടുക്കാന്‍ ഏറ്റവുമധികം കഴിഞ്ഞത് വേദാന്തക്കു തന്നെയായിരിക്കണം  പൊതു മേഖലാ സ്ഥാപനങ്ങളായിരുന്ന .BALCO (Bharat Aluminium Company Ltd ) ,MALCO ( Madras Aluminium Company Ltd ) ,HZL (Hindustan ZIlnk Ltd )  എന്നീ സ്ഥാപനങ്ങള്‍ ഇപ്പോള്‍ വേദാന്തയുടെ കീഴിലാണ് .

ചത്തിസ് ഗഡ്  മുഖ്യമന്ത്രി  രമണ്‍ സിങ്ങിന്റെ മണ്ഡലമായ കബീര്‍ ധാമില്‍ ഖനനത്തിന്  സ്വകാര്യകമ്പനികള്‍ക്ക് അനൂവാദമില്ല , ഇത് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ട ഭൂമിയാണ് പക്ഷെ വേദാന്തയുടെ   സ്റ്റെര്‍ലൈറ്റിന് മാത്രം ഇതിനെല്ലാം സവിശേഷ അധികാരം സാധ്യമാകുന്നു .300000 മെട്രിക് ടണ്‍ ബോക്സൈറ്റാണ് ഓരോ വര്‍ഷവും കമ്പനി ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കുന്നത് .   പൊതുമേഖലാ സ്ഥാപനമായ ബാല്‍ക്കോക്കായിരുന്നു ഇവിടെ ഖനനത്തിനനുമതി ലഭിച്ചിരുന്നത് ,ബാല്‍ക്കൊ വേദാന്ത റിസോഴ്സ് ഏറ്റെടുത്തതിന് ശേഷം  സ്വകാര്യ മേഖലയായതിനാല്‍ സ്വാഭാവികമായും ആ കരാര്‍ റദ്ദാകേണ്ടതുമാണ്  ഇത് സര്‍ക്കാറിനറിയാത്ത സംഗതിയല്ല പക്ഷെ   വേദാന്തയുടെ ഇടനിലക്കാരായി അതിന്റെ കൂലി വാങ്ങുക എന്നത് മാത്രമാണ് ഭരണ പ്രതിപക്ഷ ഭേദമന്യെ സംസ്ഥാന രാഷ്ട്രീയക്കാരുടെ നയം .ബസ്തറും, മൈന്‍പറ്റും ‍ എല്ലാം വേദാന്ത റിസോഴ്സിന്റെ അധികാര പരിധിയിലാണ് .ചത്തിസ് ഗഡിലെ സിം ല എന്നറിയപ്പെടുന്ന മൈന്‍പറ്റിലെ പരിസ്ഥിതി താറ് മാറാക്കിക്കൊണ്ട് 5 ലക്ഷം മെട്രിക് ടണ്‍ ബോക്സൈറ്റ് ആണ് വേദാന്ത ഓരോ വര്‍ഷവും കുഴിച്ചെടുക്കുന്നത് .2009 സെപ്റ്റംബര്‍ 23 ന്  ചത്തിസ്ഗഡിലെ കോര്‍ബ ജില്ലയില്‍ വേദാന്തയുടെ അനുബന്ധ കമ്പനിയായ ബാല്‍ക്കൊ ക്ക് വേണ്ടി നിര്‍മ്മിച്ച് കൊണ്ടിരുന്ന ഒരു ചിമ്മിനി നിര്‍മ്മാണ വേളയില്‍ തകര്‍ന്ന് 46 പേര്‍ മരിക്കുകയും 100 കണക്കിന് തൊഴിലാളികള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു .റായ്പൂരിലെ  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) നടത്തിയ ഒരു പഠനത്തില്‍ ചിമ്മിനി നിര്‍മ്മാണത്തിനുപയോഗിച്ച വസ്തുക്കളുടെ മോശം ഗുണനിലവാരവും രൂപകല്പനയില്‍ വന്ന സാങ്കേതികമായ അനാസ്ഥയുമാണ് അപകടത്തിന്  കാരണമെന്ന് വിലയിരുത്തുന്നത്  .എന്നിട്ടും കമ്പനിക്കെതിരെ കാര്യമായ ഒരു നടപടിക്കും സര്‍ക്കാര്‍ തുനിഞ്ഞില്ല .സംസ്ഥാനത്തുടനീളം വ്യാപകമായ പരിസ്ഥിതി നാശവും , മനുഷ്യാവകാശ ലംഘനവും കമ്പനി നടത്തുന്നുണ്ടെന്നു  തദ്ദേശീയര്‍ നിരന്തരം പരാതിപ്പെട്ടിട്ടും  സംസ്ഥാന സര്‍ക്കാര്‍ വേദാന്തയെ പുതിയ പദ്ധതികള്‍ക്ക് ക്ഷണിക്കുകയാണ് ചെയ്യുന്നത് .

-----------------------------------------------------------------------------------------------------------------------------------------------------

അനുബന്ധം : ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന ഡാറ്റയും സ്റ്റാറ്റിസ്റ്റിക്സും 2010 വര്‍ഷത്തിലേതാണ് ,അതു കൊണ്ട് തന്നെ ലേഖനത്തിനു അനുബന്ധമായി ചേര്‍ക്കേണ്ടിയിരുന്ന സ്റ്റാറ്റിസ്റ്റിക്സ് & ഗ്രാഫ്  ചേര്‍ക്കുന്നത് അനുയോജ്യമല്ലാത്തത്  കൊണ്ട് ഒഴിവാക്കുകയാണ് .

Picture Courtesy - undp.org & Topnews.in


 നാളെ : മുദ്രണം ചെയ്യപ്പെടുന്ന പ്രതിഷേധങ്ങള്‍ .

പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും നിര്‍വീര്യമാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് വളരെ ലളിതമായ ഒരു മാര്‍ഗ്ഗമുണ്ട് - ഭരണകൂടത്തിനെതിരെയുള്ള ചോദ്യങ്ങളെയെല്ലാം രാജ്യത്തിന്റെ അഖണ്ടതക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന വ്യാജപ്രചരണങ്ങളിലൂടെ  അത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുക .  പ്രതിഷേധങ്ങളുടെ ഒച്ചയടക്കുകയല്ല അതിന്റെ സ്രോതസ്സ് തന്നെ ഇല്ലാതാക്കുകയാണ് കൂടുതല്‍ എളുപ്പമെന്ന് അവര്‍ക്കറിയാം അതിന് ഉദാഹരണങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് ഏത് നിമിഷവും നിങ്ങളും ഈ മുദ്രണത്തിന്റെ ഭാഗമാവാം എന്ന    ഭീതിയുടെ നിഴലില്‍ നിര്‍ത്തും   -ബിനായക് സെന്‍ ,ഹിമാംശു കുമാര്‍ ,പിയൂഷ് സേത്തിയ എന്നിങ്ങനെ ഈ അനീതികള്‍ക്കെതിരെ പ്രതികരിച്ചവരെല്ലാം ഇന്നു രാജ്യദ്രോഹികളാണ് , പ്രശസ്തരും അപ്രശസ്തരുമായ ഒരു പാട് പേരിങ്ങനെ രാജ്യദ്രോഹികളായിത്തീരുന്നുണ്ട് ,

Monday 5 November 2012

ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്റെ രാഷ്ട്രീയം - 3

ഈ സീരീസിന്റെ രണ്ടാം ഭാഗം  ഇവിടെ വായിക്കാം

 On 22 May 2004, Mr P. Chidambaram resigned from the Board, following his appointment as Finance Minister in the new Indian Government. I would like to thank him for his contribution and I am sure he will play a pivotal role in the continuing development of India.”

വേദാന്ത എന്ന ബഹുരാഷ്ട്ര ഖനന കമ്പനിയുടെ 2004 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചെയര്‍മാന്‍ ബ്രയാന്‍ ഗില്‍ബര്‍ട്ടസണ്‍ പ്രസ്താവിക്കുന്നതാണ് .ധനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി മാത്രം പി ചിദംബരം  കമ്പനിയുടെ ഡയറക്ടര്‍ പദവി രാജി വെച്ചതാണ് .  2003 ല്‍  വേദാന്തയുടെ സഹോദരസ്ഥാപനമായ Sterlite ന് എതിരായി മുംബൈ ഹൈക്കോര്‍ട്ടില്‍  നിലവിലുണ്ടായിരുന്ന 243.30 കോടി രൂപയുടെ നികുതി വെട്ടിപ്പ് സംബന്ധിച്ച ഒരു കേസില്‍ ‍ ‍ Sterlite ന് നിയമോപദേശം നല്‍കി ആ നികുതി അടക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയത് ചിദംബരമായിരുന്നു . ചിദംബരത്തിന് ശേഷം ഡയറക്ടര്‍ സ്ഥാനത്ത് വന്ന നരേഷ് ചന്ദ്ര മുന്‍ കാബിനറ്റ് സെക്രട്ടറിയാണ് , ഇദ്ദേഹത്തിന് ഇപ്പോഴത്തെ ഗവണ്മെന്റിന്മേലുള്ള പരിചയവും പിടിപാടും കൂടി ബ്രയാന്‍ ഗില്‍ബര്‍ട്ട്സ് എടുത്ത് പറയുന്നുണ്ട്  2007 ല്‍  പദ്മവിഭൂഷണ്‍ പുരസ്കാരം നല്‍കിയാണ് നരേഷ് ചന്ദ്രയെ യു പി എ ഗവണ്മെന്റ് ആദരിച്ചത് മൂന്ന് വര്‍ഷം വേദാന്തക്ക് വേണ്ടി പണിയെടുത്തതിനുള്ള അംഗീകാരമായിരിക്കണം .  [ഇതെല്ലാം വേദാന്തയുടെ വെബ് സൈറ്റില്‍  ലഭ്യമാണ് ,ഈ സംഗതികള്‍ രഹസ്യമൊന്നുമല്ലാന്ന് സാരം ] 

ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്റെ  നാനാര്‍ത്ഥങ്ങള്‍ .

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദങ്ങളും കാവ്യബോധമില്ലാത്ത അരസികരാണെന്ന് ആരാണ് പറഞ്ഞത് .  കാവ്യബോധമില്ലായിരുന്നെങ്കില്‍ ‍ നാഗരികതയുടെ അര്‍ത്ഥങ്ങളറിയാതെ  പ്രകൃതിയില്‍ ജീ‍വിക്കുന്ന കാടിന്റെ മക്കളായ പച്ചമനുഷ്യരെന്ന് ആലങ്കാരികമായി നമ്മള്‍ വിശേഷിപ്പിക്കുന്ന ആദിവാസികള്‍ക്കിടയില്‍ നടത്തുന്ന സൈനിക വേട്ടയെ “ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്‍ “ എന്ന് പേരിടുമോ ?  

2009 നവംബര്‍ മാസത്തോടെയായിരുന്നു Operation Green hunt എന്ന സര്‍ക്കാര്‍ സ്പോണ്‍സേഡ് ആഭ്യന്തര യുദ്ധത്തിന്റെ ആര്‍ഭാടം നിറഞ്ഞ ആരംഭം .ഒരല്പം കൂടി വ്യക്തമായി പറഞ്ഞാല്‍ 2008 നവംബര്‍ 26 ല്‍ രാജ്യത്തെ ഞെട്ടിച്ച വിദേശ ഭീകരാക്രമണത്തിന് കൃത്യം ഒരു വര്‍ഷത്തിന് ശേഷം  ആഭ്യന്തര മന്ത്രി ശ്രീ പളനിയപ്പന്‍ ചിദംബരം പ്രഖ്യാപിച്ച മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ശക്തമായ നീക്കം . പക്ഷെ അതിനും മുമ്പെ തന്നെ അണിയറയില്‍ കൃത്യമായ ആസൂത്രണത്തോടെ വ്യക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ടായിരിക്കണം . 2009 ജനുവരി മാസത്തില്‍ തന്നെ  പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങ്  രാജ്യത്തെ ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകളാണെന്ന് പ്രഖ്യാപിച്ചത് കാര്യമായ പ്രകോപനങ്ങളൊന്നും കൂടാതെയാണ്  , അതിന് ഒരാറ് മാസത്തിന് ശേഷം 2009 ജൂണ്‍ 18 നാണ്  അതിന്റെ കാരണം  അദ്ദേഹം പാര്‍ല്യമെന്റില്‍ വ്യക്തമാക്കിയത് 

“രാജ്യത്തെ ഇടത് പക്ഷ തീവ്രവാദം ശക്തിപ്പെടുമ്പോള്‍ അത് നില നില്‍ക്കുന്ന സ്ഥലങ്ങളിലെ പ്രകൃതി സമ്പത്തും ധാതുക്കളും കൊണ്ടുള്ള വന്‍ കിട മൂലധന നിക്ഷേപത്തെ പ്രകടമായി ബാധിക്കും “

അപ്പോള്‍ അതാണ് കാര്യം , ബഹുമാന്യനായ പ്രധാനമന്ത്രിയുടെ ആശങ്ക അത്തരം മേഘലകളിലെ വന്‍ കിട ഖനനങ്ങളുടെ ഭാവിയെക്കുറിച്ചായിരുന്നു അല്ലാതെ  രാജ്യത്തെ സാധാരണ ജനങ്ങളുടെ സുരക്ഷയൊന്നുമായിരുന്നില്ല . രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലക്ക് അത്തരം ആശങ്കകളില്‍ കുറ്റകരമായ അസ്വാഭാവികതകളൊന്നും തന്നെയില്ല , പക്ഷെ ഇത്തരം ഖനനങ്ങള്‍ക്ക് വേണ്ടി ഭൂരഹിതരാകുന്ന , ഭവന രഹിതരാകുന്ന ലക്ഷക്കണക്കിന് നിസ്സഹായരായ  മനുഷ്യജീവികള്‍ കൂടി ഉള്‍പ്പെട്ടതാണ്  ഈ രാജ്യമെന്ന് അദ്ദേഹം പഠിച്ചിട്ടുള്ള വന്‍ ബിരുദങ്ങള്‍ കൊണ്ട് മനസ്സിലാക്കാനാവില്ല എന്നതൊരു ദുരന്തമാണ് .


                    2008 നവംബര്‍ 26 ലെ മുംബയ് ഭീകരാക്രമണത്തിന്റെ പരിണിതഫലമായാണ് പി ചിദംബരം ആഭ്യന്തര മന്ത്രിയായി സ്ഥാനമേല്‍ക്കുന്നത് , അതും അദ്ദേഹം ഏറ്റവും അനുയോജ്യനെന്ന് ഏവരാലും പുകഴ്ത്തപ്പെട്ട ധനമന്ത്രി സ്ഥാനത്ത് നിന്ന് .ഭീകരാക്രമണത്തിന് ശേഷം പല തവണ കോട്ട് മാറി മാധ്യമങ്ങളില്‍ സുന്ദരവിഡ്ഡിയായി സ്വയം പ്രത്യക്ഷപ്പെട്ട ശിവരാജ് പട്ടീലിനെ മാധ്യമങ്ങള്‍ കണക്കറ്റ് പരിഹസിച്ചു .ഒന്നും ചെയ്യുന്നില്ലാത്ത നിര്‍ഗുണനാണെന്നതായിരുന്നു ശിവരാജ് പാട്ടീലിന്റെ സ്ഥാനഭ്രംശത്തിന് കാരണമെങ്കില്‍ എന്തും ചെയ്യുന്ന ഒരാളാണ് ചിദംബരം എന്ന കോര്‍പ്പറേറ്റുകളുടെ  ബോധ്യമായിരിക്കണം അദ്ദേഹത്തെ ആഭ്യന്തര മന്ത്രിയാക്കാനായി കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ടാവുക അല്ലെങ്കില്‍ പിന്നെ അത്തരമൊരു നിര്‍ണ്ണായക സാഹചര്യത്തില്‍ വിദേശകാര്യമന്ത്രിയായും പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തന പരിചയമുള്ള പ്രണബ് മുഖര്‍ജിയെ ഒഴിവാക്കി ധനകാര്യവകുപ്പിലേക്ക് പകരം വെച്ചിട്ട് കോണ്‍ഗ്രസ്സ് വിട്ട് റിബലായി  കോണ്‍ഗ്രസ്സിനെതിരെ പ്രവര്‍ത്തിച്ച ചരിത്രമുള്ള പളനിയപ്പന്‍ ചിദംബരം ആഭ്യന്തര മന്ത്രിയായി മാറില്ലല്ലോ .കുറച്ച് മുമ്പ് വരെ ഭരണകൂടത്തിലെ കോര്‍പറേറ്റ് ഇടപെടലുകളെ വെറും സ്വാധീനിക്കല്‍ പ്രക്രിയ മാത്രമായാണ്  പരിഗണിച്ചിരുന്നതെങ്കിലും നീരാ റാഡിയ കേസോടെ കോര്‍പ്പറേറ്റുകളുടെ തീരുമാനിക്കല്‍ സാധ്യതകളെക്കുറിച്ചൊക്കെ ചിന്തിക്കാന്‍ മാത്രം പുരോഗമനം നമുക്കുണ്ടായിട്ടുണ്ട് . എന്തായാലും ചിദംബരം ആഭ്യന്തര മന്ത്രിയായതിന് ശേഷമാണ് - പ്രകൃതിയെയും മനുഷ്യനെയും ഊറ്റിക്കൊണ്ട്  ഖനനപ്രക്രിയ ശക്തമായി നടക്കുന്ന  ചത്തിസ് ഗഡ് ,ഝാര്‍ഖണ്ട് , ഒറീസ്സാ സംസ്ഥാനങ്ങളുടെ വനമേഖലയിലേക്ക് സൈനിക നീക്കം ശക്തമായത് . വനത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഭീരുക്കളാണ് മാവോയിസ്റ്റുകള്‍ എന്ന രീതിയില്‍ പ്രകോപന പരമായ പ്രസ്താവനകള്‍  നടത്താനും അദ്ദേഹം മറന്നില്ല .ചുവപ്പന്‍ ഇടനാഴിയിലേക്കുള്ള സൈനിക വിന്യാസങ്ങള്‍  മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ധീരമായ നീക്കമായി മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രകീര്‍ത്തിക്കപ്പെട്ടു . പക്ഷെ അതിന് പിന്നിലുള്ള  വാണിജ്യ വ്യവസായ  താല്പര്യങ്ങള്‍ മനപ്പൂര്‍വ്വം വിസ്മരിക്കാനായിരുന്നു എല്ലാ മാധ്യമങ്ങള്‍ക്കും താല്പര്യം .

ആ മേഖലയില്‍   ഇടക്കിടെ സംഭവിച്ച് കൊണ്ടിരിക്കുന്ന  മാവോയിസ്റ്റ് ആക്രമണങ്ങളുടെ വാര്‍ത്തകള്‍‍ പൊതുജനങ്ങളെ ഭീതിയിലാഴ്ത്തി . ഭാവിയില്‍ ഉണ്ടായേക്കാവുന്ന വന്‍ മാവോയിസ്റ്റ് സായുധ കലാപത്തിന്റെ ഭീതിതമായ ആശങ്കകള്‍ ഇന്‍ഡ്യന്‍ പൊതു സമൂഹത്തിന്റെ മനസ്സില്‍  ആഭ്യന്തര സുരക്ഷയെ സംബന്ധിക്കുന്ന ന്യായവാദങ്ങള്‍ അംഗീകരിച്ച് കൊണ്ട് മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള  സൈനിക നടപടികള്‍ അനിവാര്യമാണെന്നു വിശ്വസിപ്പിച്ചു .പക്ഷെ  ഇന്‍ഡ്യയിലെ സമാന്തര ഗവണ്മെന്റെന്നൊക്കെ  പറയുന്ന മാവോവാദികളുടെ ആസ്ഥാനമായ   ചുവന്ന ഇടനാഴിയുടെ ഭൂമിശാസ്ത്രപരമായ അപനിര്‍മ്മാണത്തിനൊടുവില്‍ കിട്ടുന്ന സ്ഥിതി വിവരക്കണക്കുകളുടെ ഏകദേശ രൂപമിങ്ങനെയാണ് -

ചുവപ്പന്‍ ഇടനാഴി അഥവാ കോര്‍പ്പറേറ്റ് ഇടനാഴി 

ഡന്തേവാഡ [ചത്തിസ് ഗഡ് ] -  ടാറ്റാ സ്റ്റീല്‍ & എസ്സാര്‍ ,
 നിയമഗിരി - മല്‍ക്കാന്‍ ഗിരി - ലഞ്ചിഗഡ് - ജാര്‍സ് ഗുഡ {ഒറീസ ] - വേദാന്ത ,
കൊല്‍ഹാന്‍ -ഝാര്‍ഖണ്ട് - ജിണ്ടാല്‍ സ്റ്റീല്‍ & വേദാന്ത  ,
ലാല്‍ഗഡ് - ജിണ്ടാല്‍ സ്റ്റീല്‍ & ടാറ്റാ  ,കോര്‍ബാ ചത്തിസ് ഗഡ് - വേദാന്ത 
 കര്‍ണ്ണാടക - സെസ്സാ ഗോവ [വേദാന്ത ]

ആന്ധ്രാപ്രദേശിലെ നക്സല്‍ ഭീഷണി സജീവമായി നില നില്‍ക്കുന്ന മേഖലകളെല്ലാം ഖനിവ്യവസായികളുടെ അധീനതയിലുമാണ്. സാധാരണക്കാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഒന്നും എളുപ്പത്തില്‍  പ്രവേശിക്കാന്‍ സാധ്യമല്ലാത്തത്ര മാവോയിസ്റ്റ് ആക്രമണ ഭീതി നിലനില്‍ക്കുന്ന നക്സല്‍ മേഖലയില്‍  ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതും പ്രവര്‍ത്തനാനുമതി ലഭിച്ചതുമായ ബഹുരാഷ്ട്ര കമ്പനികളാണ് മേല്‍പ്പറഞ്ഞത് . ഇന്‍ഡ്യയൊട്ടാകെ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച   മാവോയിസ്റ്റ് ഭീകരന്മാരുടെ താവളങ്ങളിലാണ് വര്‍ഗ്ഗ ശത്രുക്കളായ ബഹുരാഷ്ട്ര കുത്തകകള്‍ വര്‍ഷങ്ങളായി  സുഗമമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത് . മാവോയിസ്റ്റുകളുടെ ഉന്മൂലന സിദ്ധാന്തത്തിന്റെ കാല്പനിക ആദര്‍ശങ്ങളെ ഒഴിച്ച് നിര്‍ത്തി സാമാന്യ യുക്തിയില്‍ നോക്കിയാല്‍ പോലും സ്വാഭാവികമായും ഇത്തരം ബഹുരാഷ്ട്ര കുത്തകകള്‍  മാവോവാദികളുടെ സ്വാധ്വീനശക്തിയായ‍ ഈ പ്രദേശങ്ങളില്‍ നിന്ന്  നിരന്തര ഭീഷണി നേരിട്ട് കൊണ്ട് എല്ലാ പരിപാടികളും ഉപേക്ഷിച്ച് ജീവനും കൊണ്ട് രക്ഷപ്പെടേണ്ടതാണ് . പക്ഷെ ഇതപര്യന്തമുള്ള മാവോയിസ്റ്റ് - നക്സലൈറ്റ് ആക്രമണങ്ങളിലൊന്നും തന്നെ ഈ ബഹുരാഷ്ട്ര കമ്പനികളിലെ തൊഴിലാളികള്‍ക്കൊ ഉദ്യോഗസ്ഥര്‍ക്കോ എന്തിന് കമ്പനികളുടെ എന്തെങ്കിലും സ്വത്ത് വകകള്‍ക്ക് പോലുമോ അപായം സംഭവിച്ചതായി കേട്ട് കേള്‍വിയില്ല , അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പതിനാറ് കോളം വാര്‍ത്തയാവേണ്ടതാണല്ലോ  . മാവോവാദികളുടെ പ്രധാന പണി കാടിറങ്ങി വന്ന് ഏതെങ്കിലും ലോക്കല്‍ പോലീസ് സ്റ്റേഷന് തീയിടുകയോ , പാവപ്പെട്ട ഗ്രാമീണരെ വെടി വെച്ച് കൊല്ലുകയോ മാത്രമാണ് പിന്നെ കൊടും കാട്ടില്‍ എന്തിനെന്നറിയാതെ പെട്ട് പോകുന്ന സി ആര്‍ പി എഫുകാരെയും മറ്റ് സൈനികരെയും തരം കിട്ടുമ്പോള്‍ തട്ടുക .കാട്ടില്‍ സ്വന്തമായി ചവിട്ടി മെതിക്കാന്‍ കരിമ്പിന്‍ തോട്ടമുള്ള ആനക്കൂട്ടം നാട്ടില്‍ വന്ന് ഉണക്കപ്പുല്ല് തിന്ന് വിശപ്പടക്കുന്നു  എന്ന് പറയുന്ന പോലെ  നമ്മുടെയൊക്കെ യുക്തിബോധത്തിന് കാര്യമായ തകരാറ് സംഭവിച്ചുവെന്ന് സംശയം തോന്നേണ്ട കാര്യങ്ങളാണിതെല്ലാം .



ഇതിനെക്കുറിച്ച് രണ്ട് ഹൈപ്പോതെറ്റിക്കല്‍  വാദങ്ങള്‍ നമുക്കു രൂപീകരിക്കാം  -

1. അടുത്ത ഒരു ദശകത്തിനുള്ളില്‍ ഇന്‍ഡ്യ പിടിച്ചടക്കാന്‍ സജ്ജരായ അതിഭീകരരായ മാവോവാദികള്‍ക്ക് അവരുടെ പ്രഖ്യാപിത താവളമായ ചുവപ്പന്‍ ഇടനാഴിയില്‍ വെച്ച് ഒന്ന് തൊടാന്‍ പോലും പറ്റാത്തത്ര ശക്തരാണ് ഈ ബഹുരാഷ്ട കമ്പനികള്‍ അല്ലെങ്കില്‍ അതിന്  കഴിയാത്ത ദുര്‍ബലരാണ് മാവോവാദികള്‍ . 

2. നിഷ്പക്ഷമതികളായ ചിലര്‍ പറയുന്ന പോലെ ആദിവാസികളുടെ പേര് പറഞ്ഞ്  ബഹുരാഷ്ട്ര കമ്പനികളുടെ കപ്പം വാങ്ങി അവരുമായി അവിശുദ്ധമോ വിശുദ്ധമോ ആയ ഒരു ബന്ധം കാത്ത് സൂക്ഷിച്ച് കാട്ടിനകത്ത് ദശകോടി സമ്പത്തുമായി കഴിയുന്നവരാണ് മാവോവാദികള്‍ ,

ഈ രണ്ടു വാദഗതിയില്‍ ഏതു തന്നെയായാലും ഇതിനിടക്ക് നിരാലംബരായ ലക്ഷക്കണക്കിന് ആദിവാസികളുണ്ട് , ഓരോ വലിയ പദ്ധതിയുടെയും പിന്നാലെ എല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്യപ്പെടുന്ന നിരക്ഷരരായ ദരിദ്രനാരായണന്മാര്‍ . അങ്ങനെ  അഭയാര്‍ത്ഥികളാകേണ്ടി വന്ന നാല് കോടിയിലേറെ ആളുകള്‍ ഇന്‍ഡ്യയിലുണ്ടെന്നാണ് ഏറ്റവും ലളിതമായ കണക്ക്  ഇത്  കൂടാതെ ഏത് നിമിഷവും അഭയാര്‍ത്ഥികളാകേണ്ടി വരുമെന്ന ഭീഷണിയില്‍ നില നില്‍ക്കുന്ന വേറെയും കുറച്ച് ലക്ഷങ്ങള്‍‍  . ഈ ജനങ്ങള്‍ക്ക് മാവോയെയുമറിയില്ല  ചിദംബരത്തെയുമറിയില്ല ഒരു നേരത്തെ ഭക്ഷണത്തിന്  തല ചായ്ക്കാനൊരു കൂരക്ക് എന്താണൊരു പോംവഴി എന്നത് മാത്രമാണ് നിരക്ഷരരായ  അവരുടെ മുന്നിലുള്ള ദാര്‍ശനികമായ ഏക സമസ്യ .

രാജ്യത്തിന്റെ സമാന്തര ഭരണകൂടം നില നില്‍ക്കുന്നുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന  ഈ വന മേഖലകളില്‍ ഖനനത്തിനും വന്‍ കിട വ്യവസായങ്ങള്‍ക്കുമായി  100 കണക്കിന് അനുമതി പത്രങ്ങളാണ്  ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളുമായി രഹസ്യമായും പരസ്യമായും യു പി എ ഗവണ്മെന്റ്  ഒപ്പ് വെച്ചിരിക്കുന്നത് .ഇതിന്റെ പ്രയോഗവല്‍ക്കരണത്തിന്  തദ്ദേശീയരായ വനവാസികളെയും ദളിതരെയും ഒഴിവാക്കാതെ  സാധ്യമല്ല .അത് കൊണ്ട് തന്നെ  പൊതു സമൂഹത്തില്‍ ചുവപ്പന്‍ ഭീകരതയെക്കുറിച്ചുള്ള ഭീതി നിര്‍മ്മിക്കുക , അത് പ്രചരിപ്പിക്കുക അത്തരം മേഖലകളില്‍ സാമാന്യമായുണ്ടാകുന്ന ബാഹ്യ ഇടപെടലുകളെ തടഞ്ഞ് മേഖലകളെ പ്രാന്തവല്‍ക്കരിക്കക എന്നത് കോര്‍പ്പറേറ്റുകളുടെ ആത്യന്തിക ലക്ഷ്യമായി മാറുന്നു  .നാട്ടുമ്പുറത്തൊരു ചൊല്ലുണ്ടല്ലൊ  “വെടക്കാക്കി തനിക്കാക്കുക “ അത് തന്നെയായിരിക്കണം ഉദ്ദേശം .  രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് ധാതു നിക്ഷേപങ്ങളുടെ ഭൂമിശാസ്ത്ര പരമായ ഒരു വിശകലനത്തിലൂടെ ലളിതമായി മനസ്സിലാക്കാനാവുന്നതാണ്  ഗ്രീന്‍ ഹണ്ട് ഓപറേഷന്റെയും സാല്‍ വാ ജുദൂം എന്ന തമ്മില്‍ തല്ലിക്കല്‍ പ്രസ്ഥാനത്തിന്റെയും ഉദ്ദേശങ്ങള്‍ . 

 മാവോവാദികളുടെ ഏറ്റവും ശക്തമായ താവളമായി വിവക്ഷിക്കപ്പെടുന്ന ഡന്റേവാഡയിലാണ് ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്‍ ഏറ്റവും ശക്തം . ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള 2008 , 2009 , 2010 റിപ്പോര്‍ട്ടുകളില്‍ ഗവണ്മെന്റ് സ്പോണ്‍സേഡ് തീവ്രവാദമായ സാല് വാ ജുദൂമിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചും മാവോയിസ്റ്റുകളും സാല്‍ വാ ജുദൂം അംഗങ്ങളും തമ്മിലുള്ള ഏറ്റ് മുട്ടലില്‍ കൊല്ലപ്പെടുകയും  പാലായനം ചെയ്യപ്പെടുകയും ചെയ്യുന്ന ആദിവാസികളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട് .ഏകദേശം അമ്പതിനായിരത്തോളം ആളുകള്‍ ഡന്റേവാഡയില്‍ നിന്ന് മാത്രം പാലായനം ചെയ്യപ്പെടുകയോ കുടിയൊഴിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു . [ആംനസ്റ്റി ഇന്റര്‍ നാഷണലിന്റെ സാല്വാ ജുദൂമിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ പറ്റിയുള്ള 2008 ,2009 . 2010  റിപ്പോര്‍ട്ടുകള്‍ ഇന്റര്‍ നെറ്റില്‍ ലഭ്യമാണ് ]

                        ഡന്റേവാഡയിലെ നിരന്തര സംഘര്‍ഷങ്ങള്‍ക്കും പാലായനങ്ങള്‍ക്കുമിടയില്‍ കൂട്ടി വായിക്കാവുന്ന ഒരു സംഭവമുണ്ട് .നിയമഗിരിയിലെ ഖനനത്തിന് പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത് വേദാന്തയെ സംബന്ധിച്ച വലിയ തിരിച്ചടി തന്നെയായിരുന്നു കാരണം നിയമഗിരിയിലെ ബോക്സൈറ്റ് ഖനനത്തിന്റെ  പ്രതീക്ഷയിലാണ് ലഞ്ചിഗഡിലെ വേദാന്തയുടെ  അലുമിനിയം പ്ലാന്റ്  6 മടങ്ങ് വര്‍ദ്ധിപ്പിച്ചത് .മറ്റൊരു പ്രദേശത്ത് ഖനനത്തിനുള്ള  സ്രോതസ്സ് ലഭിക്കുന്നത് വരെ അവിടെ വിപുലീകരിച്ച പ്ലാന്റില്‍ ഉല്പാദനം പാടില്ല എന്ന Central Empowered Committee യുടെ ഉത്തരവും നില നില്‍ക്കുന്നുണ്ട് . നിയമഗിരിയില്‍ അന്താരാഷ്ട്ര ശ്രദ്ധ കിട്ടിയത് കൊണ്ട് തന്നെ സമീപ ഭാവിയില്‍ അവിടെയൊരു ഖനനത്തിന് സാധ്യത കുറവാണ് ലഞ്ചിഗഡിലെ വിപുലീകരിച്ച അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റ് ലഭിക്കാനുള്ള അടുത്ത പോംവഴി  ഡന്റേവാഡയിലെ സമ്പന്നമായ ഖനനഭൂമി മാത്രമാണ് .പക്ഷെ മാവോവാദികളുടെ പ്രതിരോധങ്ങള്‍ക്ക് മുമ്പില്‍ അത് സാധ്യമാകില്ലെന്ന നിലയാണ് നിലവിലുള്ളത് .അപ്പോള്‍ പിന്നെ എന്താണ് ചെയ്യുക ഡന്റേവാഡയിലെ പ്രതിരോധങ്ങളെ ഏറ്റവും പെട്ടെന്ന് തന്നെ അടിച്ചമര്‍ത്തുക  . പറയത്തക്ക പ്രകോപനങ്ങള്‍ ഇല്ലാതിരുന്നിട്ടും ഒഴിപ്പിക്കലിന്  ഫലപ്രാപ്തി പെട്ടെന്നുണ്ടാകാനായിരിക്കണം ഡന്റേവാഡയില്‍‍ സൈനിക വിന്യാസവും ധ്രുതഗതിയിലാക്കിയത് . 76 ഇന്‍ഡ്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഡന്റേവാഡ കൂട്ടക്കൊലക്ക് ശേഷം  ഔദ്യോഗികമായ ദുഖപ്രകടനത്തിന് പോലും നില്‍ക്കാതെയാണ്  ഇന്‍ഡ്യയുടെ ആഭ്യന്തര മന്ത്രി മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി വന്നാല്‍ വായു സേനയെ നിയോഗിക്കും എന്ന് പ്രഖ്യാപിച്ചത് പക്ഷെ തന്റെ രാജ്യത്തിലെ ജനങ്ങള്‍ക്കെതിരെ വായുസേനയെ ഉപയോഗിക്കാന്‍ താന്‍ തയ്യാറല്ലെന്ന  വായു സേനാ തലവന്റെ ധീരമായ തീരുമാനത്തിന് മുമ്പില്‍  ആ തീരുമാനം ഉപേക്ഷിക്കപ്പെടുകയായിരുന്നു . ഒരു രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു ആഭ്യന്തര മന്ത്രി ആ രാജ്യത്തെ തന്നെ ജനങ്ങള്‍ക്ക് മേല്‍ ആകാശത്ത് നിന്ന് ബോംബുകള്‍ വര്‍ഷിച്ച് ഉന്മൂലനം ചെയ്യാന്‍ തിടുക്കം കൂട്ടുന്ന വികാരം രാജ്യസ്നേഹത്തിന്റെ ഏത് നിര്‍വചനത്തിലാണ് വരിക  ???.

ഗ്രീന്‍ ഹണ്ട് ഓപറേഷനില്‍ കൊല്ലപ്പെടുന്നവരുടെ ഒക്കെ കണക്ക് പുറത്ത് വരുമ്പോള്‍ മാവോവാദികള്‍ കൊല്ലപ്പെട്ട കണക്ക് മാത്രമാണ് വരിക . സാധാരണ ആദിവാസികളില്‍ നിന്നും എങ്ങനെ വേര്‍തിരിച്ചറിഞ്ഞു കൊല്ലാം ? വളരെ നിസ്സാരമാണത് കൊല്ലപ്പെട്ട് കഴിയുമ്പോള്‍ ഏത് സാധാരണ ആദിവാസിയും  മാവോ വാദികളാവും  അല്ലെന്ന് പറയാന്‍ തെളിവൊന്നുമില്ലല്ലൊ   ഉണ്ടോ ?   ഇല്ല - ചത്തു കഴിയുമ്പോള്‍ പത്രക്കാര്‍ സചിത്രലേഖനത്തില്‍  പറയും “ദാ അതിഭീകരനായ ഒരു മാവോവാദിയാണ് ഇതെന്ന് “  [ചത്തു എന്നു തന്നെയാണ് പറയേണ്ടത് ,മരണപ്പെട്ടു ,ഇഹലോക വാസം പൂണ്ടു എന്നൊന്നും പറയാന്‍ പറ്റില്ല ,പട്ടിക്കുള്ള വില പോലുമില്ല ] . ഇന്ന് വരെ മാവോവാദിയല്ലാത്ത ഒരു സാധാരണ ആദിവാസി പോലും ഇത്തരം ഓപറേഷനുകളില്‍ കൊല്ലപ്പെടാത്തതും ഇത് കൊണ്ട് തന്നെയാണ് , കൊല്ലപ്പെടുന്ന സാധാരണ ആദിവാസികളെല്ലാം  അതിഭീകരന്മാരായ നക്സലുകളായി പരിണമിക്കുന്ന ജനിതക പ്രക്രിയ  ഇതിനിടയില്‍ നടക്കുന്നുണ്ട്  . കോടികളുടെ പ്രകൃതി വിഭവങ്ങള്‍ക്ക് മുകളില്‍ അധിവസിക്കുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടേണ്ടി വരുന്ന നിരാലംബരായ മനുഷ്യജീവികള്‍ . പുറമെ നിന്നാരൊക്കെയോ വന്ന് അവരുടെ പ്രകൃതിയെ അപഹരിച്ച് കൊണ്ട് പോകുമ്പോള്‍ അഭയാര്‍ത്ഥികളാകുന്ന  കാഴ്ച  .

അപ്പോ മാവോയിസ്റ്റുകളില്ലെ ?  മാവോയിസ്റ്റ് ഭീകരന്മാരും ഇല്ലെ  ? ഉണ്ടാകാം . പക്ഷെ അടിസ്ഥാന പരമായി നക്സലിസം വളരുന്നത് അനീതി കൊണ്ടു പൊറുതി മുട്ടിയ ഒരു ജനതയുടെ അവസാന അത്താണിയെന്ന നിലയ്ക്കാണ് .നിരന്തരം പലായനം ചെയ്യപ്പെടേണ്ടി വരുന്ന ,ചൂഷണത്തിനു വിധേയമായിക്കൊണ്ടീ‍രിക്കുന്ന ലക്ഷക്കണക്കിനു നിരാലംബരായ മനുഷ്യര്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയ്ക്കാണ് മാവോയിസ്റ്റുകളോട് അനുഭാവം പ്രകടിപ്പിക്കുന്നത് .ഏതാനും ആയിരങ്ങള്‍ മാത്രമായിരിക്കണം വിപ്ലവവും വസന്തത്തിന്റെ ഇടി മുഴക്കവുമെല്ലാം സ്വപ്നം കണ്ട് മാവോയിസ്റ്റുകളായി മാറുന്നത് .  അല്ലാതെ മറ്റുള്ള നിരക്ഷരരായ ആദിവാസികള്‍ക്കു  മാവാ സേ തൂങ്ങിനെയും അറിയില്ല ,മന്‍ മോഹന്‍ സിങ്ങിനെയും അറിയില്ല ,നിവൃത്തികേടാണ് ,അതു മാത്രമാണ് അവരെ മാവോയിസത്തോട് അടുപ്പിക്കുന്നത് . അതു കൊണ്ടു തന്നെ മാവോയിസ്റ്റുകളുടെ അതിക്രമങ്ങളെ രാഷ്ട്രീയമായാണ് നേരിടേണ്ടത്  കാരണം   മാവോയിസ്റ്റുകള്‍ എന്ന പേരിലറിയപ്പെടുന്ന ഏതാനും ആയിരങ്ങളല്ലാതെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ മേഖലകളില്‍ ജീവിച്ചിരിക്കുന്നുണ്ട് .സൈനിക നീക്കം കൊണ്ട് ഈ മേഖലകളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുനിയുന്നത്  നിസ്സഹായരായ ഈ ജനങ്ങളുടെ ദുര്‍വിധിക്കിടയിലേക്ക്  ലക്ഷം കോടി രൂപ പ്രതിരോധ ബഡ്ജറ്റില്‍ കണക്ക് കൊള്ളിച്ച് ബഹുരാഷ്ട്രകമ്പനികള്‍ക്ക് ചുവപ്പ് പരവതാനിവിരിക്കാനാണെന്ന് ദോഷൈകദൃക്‌കുകള്‍ ആരോപിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല .
-----------------------------------------------------------------------------------------------------------------------------

2006 -ല്‍ മധുകോട എന്ന ചെറുപ്പക്കാരന്‍ ഝാര്‍ഖണ്ട് എന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുമ്പോള്‍  ഒരു സ്വതന്ത്രന്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുക അല്‍ഭുതം അതിലുണ്ടായിരുന്നു . 16 രൂപ ദിവസ ക്കൂലിക്കു ഖനി കമ്പനിയില്‍ പണിയെടുത്തിരുന്ന മധു കോട മുഖ്യമന്ത്രിയായി 2  വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 4000 കോടിയുടെ അഴിമതി കേസില്‍ അകപ്പെടുക [കമ്മീഷന്റെ പേരിലുള്ള  ചില ചില്ലറ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍  ഖനികമ്പനികള്‍ ഒതുക്കിയതാണെന്നും പറയപ്പെടുന്നു ]. ഈ രണ്ട് വര്‍ഷങ്ങളില്‍ കമ്മീഷനായി ഇത്ര രൂപ കിട്ടണമെന്നുണ്ടെങ്കില്‍ എത്ര കോടിയുടെ വരുമാനം ഖനികമ്പനികള്‍ ഇതു കൊണ്ടുണ്ടാക്കിയിരിക്കണം  - എന്നിട്ടൂം ഝാര്‍ഖണ്ട് പട്ടിണിയിലാണ്  -നാളെ മധു കോടയുടെ കഥ 

Sunday 4 November 2012

വേദാന്തയുടെ വികസന മാതൃകകള്‍ - 2

ഈ സീരീസിന്റെ ആദ്യ ഭാഗം   ഇവിടെ  വായിക്കാം


                             നമ്മുടെ രാജ്യം വൈരുദ്ധ്യങ്ങളുടെ കലവറയാണ് . യാതൊരു വിധ നിയമങ്ങളും ബാധകമാകാത്ത വിധം കുത്തകകള്‍ രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ ഊറ്റിയെടുത്തു കൊണ്ട് ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം പിടിക്കുന്നു അതേ സ്ഥലത്തു തന്നെ ജനങ്ങള്‍ ദാരിദ്ര്യത്തിലും പട്ടിണിയിലും പെട്ടു ദുസ്സഹമായ ജീവിതം നയിക്കുന്നു , പട്ടിണി മരണങ്ങള്‍ സംഭവിക്കുന്നു .  അനില്‍ അഗര്‍വാള്‍ ഏതാനും വര്‍ഷം കൊണ്ട്  ലോകത്തെ ഏറ്റവും വലിയ കോടീശ്വരനാകുന്നത് അയാള്‍ സൃഷ്ടിച്ച ഉല്‍പ്പന്നം വിറ്റഴിച്ചിട്ടോ അദ്ദേഹത്തിന്റെ അമ്മ വീട്ടില്‍ നിന്നു കൊണ്ടു വന്ന സമ്പത്തുപയോഗിച്ചിട്ടോ അല്ല ,നമ്മുടെ രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ ഊറ്റിയെടുത്തു കൊണ്ടാണ് ,അതു കൊണ്ടു മാത്രമാണ് .തുച്ഛമായ ഇടനില പൈസക്കു വേണ്ടി ഗവണ്മെന്റുകള്‍ അമൂല്യമായ ഈ സമ്പത്തു കുത്തകകള്‍ക്കു തീറെഴുതികൊടുക്കുന്നു . വേദാന്തക്കും ജിണ്ടാലിനും ടാറ്റാ സ്റ്റീലിനും റിലയന്‍സിനും അവരുടെ സമ്പത്തിന്റെ മൂല്യം പല മടങ്ങു വര്‍ദ്ധിപ്പിക്കാനുള്ള ഉപാധി മാത്രമാണ് ഈ നാട്ടിലെ മണ്ണും പുഴയും കാടുമെല്ലാം .എല്ലാ ഊറ്റലുകള്‍ക്കും അവസാനം ഊഷരമായ വനവും വറ്റി വരണ്ട പുഴകളും ഇടിഞ്ഞു പൊളിഞ്ഞ മലകളും മാത്രമായിരിക്കും നമുക്കു ബാക്കിയാവുക .

                     ഇത്ര അമൂല്യമായ  പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കരുത് എന്നല്ല പറഞ്ഞു വരുന്നതു പക്ഷെ ഏകകേന്ദ്രീകൃതമായ ഒരു കുത്തകക്കു തീറേഴുതികൊടുക്കാനുള്ള ഒന്നല്ല ഇതെല്ലാം .ഊഷരമായ ഭൂമിശാസ്ത്രമുള്ള അറബ് രാജ്യങ്ങളുടെ സമ്പത്തിക ഭദ്രതക്കും സാമൂഹ്യ വികസനത്തിനും  പെട്രോളിയം എങ്ങനെ ഉപയോഗപ്പെട്ടൂവെന്നു നമുക്കറിയാം .അതു പോലെ തന്നെ നമ്മുടെ രാജ്യത്തിനും അമൂല്യമായ പ്രകൃതി വിഭവങ്ങളുണ്ട് .ലോകത്തിനാവശ്യമായ മൂലകങ്ങളും അസംസ്കൃത ലോഹങ്ങളുമുണ്ട് അതെല്ലാം ഏതാനും കുത്തകകളുടെ കുടുംബ സ്വത്തായി മാറുന്നതാണ് നമ്മുടെ ദുരവസ്ഥ . ഖനനത്തിനു  കൃത്യമായ  നിയമ നിര്‍മ്മാണങ്ങളുണ്ടാകണം , രാജ്യത്തിന്റെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനു ആവശ്യമായ പ്രതിഫലം നിജപ്പെടുത്തണം ,സമതുലിതമായ വികസന രൂപമുണ്ടായിരിക്കണം ,തദ്ദേശീയരായ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം ,പാരിസ്ഥിതിക നാശങ്ങളെ കുറിച്ചു കൃത്യമായ പഠനങ്ങളുണ്ടാകുകയും അതിനനുസരിച്ചു നയങ്ങളില്‍ മാറ്റം വരുത്തുകയും വേണം .  - തേങ്ങാക്കൊല നടക്കും . :)



ഇന്‍ഡ്യയിലേറ്റവും ദരിദ്രമായ സംസ്ഥാനങ്ങളിലൊന്നാണ് ഒറീസ . വരള്‍ച്ചയും ദാരിദ്ര്യവും കൂടി നരക തുല്യമായ ജീവിതം നയിക്കുന്ന മനുഷ്യന്‍ ,അതിനൊപ്പം ഇടയ്ക്കിടെ ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങളും വര്‍ഗ്ഗീയ കലാപങ്ങളും . പ്രശസ്ത പത്ര പ്രവര്‍ത്തകനായ പി .സായിനാഥിന്റെ - Everyone loves a good drought എന്ന കൃതി രാജ്യത്തെ ഏറ്റവും ദരിദ്രമായ ജനപഥങ്ങളിലൂടെയുള്ള ഒരു അനുഭവ സഞ്ചാരമാണ് , ആ കൃതിയില്‍ 1980 കളില്‍ രാജ്യത്താകമാനം  ശ്രദ്ധയാകര്‍ഷിച്ച ഒരു സംഭവത്തെ കുറിച്ചു പറയുന്നുണ്ട് . ഒറീസയിലെ കാലഹണ്ടിയില്‍  ദാരിദ്ര്യം കൊണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 40 രൂപക്കു വിറ്റുവെന്ന കുപ്രസിദ്ധമായ വാര്‍ത്തയാണത് [സായി നാഥ് ആ വാര്‍ത്തയെ ഇന്‍ഡ്യയിലെ പത്രപ്രവര്‍ത്തകരുടെ താല്‍ക്കാലിക ആഘോഷ സമീപനത്തിന്റെ മാതൃകയായാണ് വിവരിക്കുന്നത് ] പക്ഷെ 1980  കഴിഞ്ഞു 30 വര്‍ഷം മുന്നോട്ടു പോയിട്ടൂം  ഒറീസ്സയിലെ ആ അവസ്ഥക്കു മാറ്റമൊന്നുമില്ല 2012 ല്‍ കൂടി ദാരിദ്ര്യം കൊണ്ട് പ്രായപൂര്‍ത്തിയാകാത്ത മകളെ വിറ്റ കാലഹണ്ടിയിലെ ഒരു കര്‍ഷകന്റെ വാര്‍ത്ത ഒരു ദേശീയ ദിനപത്രത്തില്‍ വായിച്ചിരുന്നു . വാര്‍ത്തയാകാന്‍ മാത്രമുള്ള അസ്വാഭാവികതയൊന്നുമില്ലാത്തത് കൊണ്ടാവണം വരള്‍ച്ചയും പട്ടിണിയും കൊണ്ട് മരണപ്പെടുന്ന കര്‍ഷകരുടെ വാര്‍ത്ത ഇപ്പോള്‍ കാണാറില്ല എങ്കിലും അതും മുടക്കമൊന്നുമില്ലാതെ അവിടെ നടക്കുന്നുണ്ട് .പക്ഷെ ലോകത്തെ തന്നെ ഏറ്റവും ധ്രുത ഗതിയില്‍ സമ്പത്തു സൃഷ്ടിക്കപ്പെടുന്ന വേദാന്തയുടെ അലുമിനിയം ഖനന വരുമാനത്തിന്റെ വലിയൊരു പങ്കും വരുന്നത്  ഒറീസ്സയില്‍ നിന്നാണ് , ശതലക്ഷം കോടികള്‍ . ഏറ്റവും വലിയ അലുമിനിയം പ്ലാന്റ് ഒറീസയിലെ  ജാര്‍സ് ഗുഡയിലാണ് ,6 MTPA ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ അലുമിനിയം പ്ലാന്റ്  ഒറീസയിലെ ഏറ്റവും ദരിദ്രപ്രദേശമായ കാലഹണ്ടിയിലാണ് [യാതൊരു അനുമതിയുമില്ലാതെ സംരക്ഷിത വന പ്രദേശത്തു നിയമ വിരുദ്ധമായി പ്ലാന്റ് വികസനം നടത്തിയത് കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം താല്‍ക്കാലികമായി പ്രവര്‍ത്തനാനുമതി നിഷേധിച്ചിരിക്കുകയാണ് - പക്ഷെ വകുപ്പില്‍ നിന്നു  ജയറാം രമേഷിനെ മാറ്റിയ നിലക്കു അതു   പുനസ്ഥാപിക്കാന്‍ സാധ്യതയുണ്ട്  -അതിലേക്കു വഴിയേ വരാം ] . 

ഒറീസയിലെ ഗവണ്മെന്റ് ഇടനിലക്കാര്‍ .

ഒറീസ്സയില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് നേരിട്ടാണ് വേദാന്തയുടെ ഇടനിലക്കാരനാകുന്നത് ,ഇക്കാര്യത്തില്‍ മറ്റു ചെറുകിടക്കാരെയൊന്നും ഉള്‍പ്പെടുത്താതെ നേരിട്ടു ഇടപെടുന്നതാണ് എളുപ്പമെന്നു പട് നായിക്കിനു തോന്നിക്കാണണം  .രണ്ട് വര്‍ഷം മുമ്പ് 2010 ലാണ്  അനില്‍ അഗര്‍വാളിനു ഇങ്ങനെയൊക്കെ നാടു കുഴിച്ചു കുളം തോണ്ടി കാശുണ്ടാക്കിയാല്‍ മാത്രം പോരാ അല്പം  വേദാന്തവും ആര്‍ഷ ഭാരത സംസ്കൃതിയുമൊക്കെ പഠിപ്പിക്കാന്‍ സ്വന്തം പേരില്‍ ഒരു സര്‍വ്വകലാശാല വേണമെന്നു തോന്നുന്നത്  - ഒരു കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഗിമ്മിക്ക് . ഉടന്‍ തന്നെ ഒറീസ്സാ സര്‍ക്കാര്‍ വേദാന്തക്കു വേണ്ടി ഒറീസയിലെ പുണ്യനഗരമായ പുരിയില്‍  4000 ഏക്കര്‍ ഏറ്റെടുത്തു കൊടുത്തു .നിലവിലുള്ള എല്ലാ ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളെയും ലംഘിച്ചു കൊണ്ട്  സര്‍ക്കാര്‍ തന്നെയാണ് ഈ ഭൂമി ഏറ്റെടുത്തത് . കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ എല്ലാ വിധ പരിരക്ഷകളും നല്‍കികൊണ്ട് അനുഗ്രഹിച്ചാശീര്‍വാദിച്ച് പ്രധാന മന്ത്രി മന്‍ മോഹന്‍ ജി ഉല്‍ഘാടനം ചെയ്ത അനില്‍ അഗര്‍വാള്‍ ഫൌണ്ടേഷന്റെ [ AAF ] വേദാന്ത വിശ്വസര്‍വ്വകലാശാലയെന്ന 15000 കോടിയുടെ പദ്ധതിക്കു തറക്കല്ലിട്ടു .അപ്പോഴാണ് പ്രശ്നത്തിന്മേല്‍  സ്വദേശി ജാഗരണ്‍ മഞ്ചും മറ്റ് ചില സ്വകാര്യ വ്യക്തികളും ഇടപെടുന്നത് .എല്ലാ വിധ ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളെയും ലംഘിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഈ 4000 ഏക്കര്‍ ഏറ്റെടുത്തിരിക്കുന്നത് . കേസ് കോടതിയില്‍ പോയി  സര്‍ക്കാര്‍ ഏറ്റെടുത്ത 4000 ഏക്കര്‍  ഭൂമിയിന്മേല്‍     ഒറീസ്സാ ഹൈക്കോടതി സ്റ്റാറ്റസ് ക്വോ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരിക്കുന്നു .വളരെ ചെറിയ വാര്‍ത്തയായി മുഖ്യധാരാ മാധ്യമങ്ങളില്‍ ഒതുങ്ങിക്കൂടിയ ഈ വാര്‍ത്തയുടെ പ്രാധാന്യം വളരെ വലിയ മാനങ്ങളുള്ളതാണ് .കാരണം ഒരു സ്വകാര്യ കമ്പനിക്കു വേണ്ടി സര്‍ക്കാര്‍ തന്നെ എല്ലാ വിധ നിയമങ്ങളും ലംഘിച്ചു ഭൂമി ഏറ്റെടുക്കുകയും അതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു തന്നെ വേദാന്തക്കനുകൂലമായി കേസില്‍ കക്ഷി ചേരുകയും ചെയ്യുകയുണ്ടായി .
.
നിയുക്ത സര്‍വ്വകലാശാലക്ക് വേണ്ടി   4000 ഏക്കറോളം  ഭൂമിയാണ് ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച എല്ലാ നിയമങ്ങളെയും തൃണവല്‍ക്കരിച്ച് കൊണ്ട്  ‍ അനില്‍ അഗര്‍വാള്‍ ഫൌണ്ടേഷന് ഒറിസ്സാ ഗവണ്മെന്റ് ഒരു ഇടനിലക്കാരനായി നിന്ന് ഏറ്റെടുത്തത് .സ്വദേശി ജാഗരന്‍ മഞ്ച് അടക്കം നിരവധി ഹര്‍ജിക്കാരുടെ പരാതിയിന്മേലാണ് ഒറീസാ ഹൈക്കോടതി ഭൂമി അതിന്റെ  ഉടമകള്‍ക്ക് തിരിച്ച് നല്‍കാനുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത് . നിരവധി ഹര്‍ജ്ജിക്കാരിലൊരാളായ അഡ്വൊക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ പറയുന്നത് പ്രകാരം ഒരു പ്രൈമറി സ്കൂള്‍ പോലും നടത്തി പരിചയമില്ലാത്ത വേദാന്തയെന്ന മൈനിങ്ങ് കമ്പനിക്കാരുടെ വിശ്വസര്‍വ്വകലാശാലയെന്ന ലക്ഷ്യത്തിന് പിന്നില്‍ തീര്‍ച്ചയായും മറ്റ് പല അജണ്ടകളുമുണ്ടാകും .വേദാന്ത സര്‍വ്വകലാശാല ഒറീസ്സയില്‍ വിശ്വസര്‍വ്വകലാശാല തുടങ്ങുന്നതിന് മുമ്പ് തന്നെവേദാന്തയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത കൂടി വന്നിരുന്നു , അന്താരാഷ്ട തലത്തില്‍ തന്നെ ഏറെ വിവാദവിഷയമായെങ്കിലും ഇന്‍ഡ്യയില്‍ അത് അത്രയധികം കേട്ടിരുന്നില്ല . ഇന്‍ഡ്യന്‍ മാധ്യമങ്ങള്‍ അത്തരം കാര്യങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നുണ്ടെന്ന് തോ‍ന്നുന്നു .




നിയമഗിരിയിലെ കയ്യേറ്റത്തിന്റെ കഥ .

 ദക്ഷിണ ഒറീസയിലെ ഡൊങ്ക്രിയാ കോന്താ [Dongria Kondh ] വിഭാഗത്തിലുള്ള നിരക്ഷരരായ ആദിമ ഗോത്ര നിവാസികള്‍ മാത്രം താമസിക്കുന്ന നിയമഗിരി [The mountain of law ] മലനിരകള്‍‍ പരിസ്ഥിതി നിയമങ്ങളുടെ പ്രാഥമിക ചട്ടങ്ങള്‍ പോലും ലംഘിച്ച് കൊണ്ടാണ് വേദാന്തക്ക്   ബോക്സൈറ്റ് ഖനനത്തിന് വേണ്ടി  കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി കൊടുത്തത് .മറ്റെവിടെയും വേരുകളില്ലാത്ത ആദിമഗോത്രവിഭാഗമാണ് നിയമഗിരിയിലെ ഡോങ്ക്രിയ കോന്താ ആദിവാസികള്‍. നിയമഗിരി അവരുടെ പുണ്യസ്ഥലമാണ്.  അവരാ കുന്നിന്‍ ചെരിവുകളില്‍ കൃഷി ചെയ്യുന്നു, അതിന് ചുറ്റുമൊഴുകുന്ന അരുവികളില്‍ നിന്ന് വെള്ളമെടുക്കുന്നു ,ഒരു മരക്കൊമ്പ് പോലും മുറിക്കാതെ വനവിഭവങ്ങള്‍ കൊണ്ട് അവര്‍ ജീവിക്കുന്നു .ആ പ്രകൃതിയില്‍ നിന്ന് വേറിട്ടൊരു ജീവിതം പോലും അവര്‍ക്ക് ചിന്തിക്കാനാവില്ല , അങ്ങനെയുള്ള നിയമഗിരി കുന്നുകളാണ് വേദാന്ത കമ്പനിക്കാര്‍ ഇടിച്ച് തകര്‍ത്ത് ഖനനം ചെയ്യാന്‍ പോകുന്നത് , അവരുടെ ആവാസ വ്യവസ്ഥയാണത് , ദൈവം പോലുമാണ് .ദൈവത്തിന്റെ കാര്യം പോട്ടെ കുറെ പാവം  മനുഷ്യരുടെ ജീവനും ജീവിതവുമാണ് .

2003 ലാണ്  ലഞ്ചിഗഡില്‍ വേദാന്തയുടെ അനുബന്ധ കമ്പനിയായ വേദാന്താ അലുമിനിയം ലിമിറ്റഡിന് പ്ലാന്റ് സ്ഥാപിക്കാന്‍  അനുവദിച്ച് കൊണ്ട്  ഒറീസ്സാ സര്‍ക്കാര്‍ എം ഓ യു [Memorandum Of Understanding ]ഒപ്പ് വെച്ചത് .സംരക്ഷിത വന മേഖലയില്‍ പ്ലാന്റ് സ്ഥാപിക്കാനായി അനുമതി പത്രത്തിന്റെ അപേക്ഷയില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ച് വെച്ച് കൊണ്ടാണ് അനുമതി വാങ്ങിയതെന്ന് പിന്നീട് നടന്ന ഒരു തെളിവെടുപ്പില്‍ സുപ്രീം കോടതി  നിയമിച്ച  സക്സേന കമ്മിറ്റി ചൂണ്ടിക്കാട്ടുന്നുണ്ട് .ലഞ്ചിഗഡിലെ അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റ് ഖനനത്തിനായാണ് വേദാന്ത നിയമഗിരിയില്‍ ഖനനത്തിന് അനുമതി നേടിയത് . പ്രാരംഭഘട്ടത്തില്‍ തന്നെ തദ്ദേശീയരായ ആദിവാസികളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അധികാര സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രക്ഷോഭത്തിലേര്‍പ്പെട്ടവരെ തല്ലിച്ചതച്ച് കൊണ്ട് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണുണ്ടായത് ,നവീന്‍ പട്നായിക്കിന്റെ സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴും വേദാന്ത കമ്പനിയുടെ ഗുണ്ടകളായാണ് പ്രവര്‍ത്തിച്ചിരുന്നത്  . ഭരണ കൂടത്തിന്റെ കൂട്ടിക്കൊടുപ്പുകള്‍ നിസ്സഹായരാക്കിയനിയമഗിരിയിലെ ആദിവാസികള്‍ മനുഷ്യാവകാശ സംഘടനകളുടെയും പരിസ്ഥിതി വാദികളുടെയും സഹകരണത്തോടെ‍  ഖനനത്തിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുത്തു  .

 ഖനനത്തിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍  വേദാന്തയുടെ ഖനനാനുമതി പുന:പരിശോധിക്കാനും യഥാര്‍ത്ഥ വസ്തുതകളുടെ  തെളിവെടുപ്പിനുമായി  സുപ്രീം കോടതി ഒരു  സെന്ട്രല്‍ എമ്പവേഡ്  കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി .

സെണ്ട്രല്‍ എമ്പവേഡ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ .

വനം പരിസ്ഥിതി വിഷയങ്ങളില്‍ സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്ന പരാതികളിന്മേല്‍  ശരിയായ നിഗമനത്തിലെത്തിച്ചേരാനായി അതത് വിഷയങ്ങളില്‍ പ്രാവീണ്യമുള്ള വ്യക്തികളുടെ വിദഗ്ദ്ധമായ അഭിപ്രായം സ്വരൂപിക്കാന്‍  രൂപീകൃതമായ  സ്വതന്ത്രാന്വേഷണ കമ്മിറ്റിയാണ്  -  Central Empowered Committee  [C E C ]    1986 ലെ Environment (Protection) Act,   നെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ രൂപീകരണം .
  

സി.ഇ.സി  യുടെ വിശദമായ പരിശോധനയില്‍ വേദാന്ത റിസോഴ്സിന്  അലുമിനിയം ശുദ്ധീകരണ ശാലയ്ക്കായി    58 .93 ഹെക്ടറും ഖനനത്തിനായി  672  ഹെക്ടര്‍  നിബിഡ വന ഭൂമിയ്ക്ക് മേലാണ്  പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും   പ്രാരംഭാനുമതി ലഭിച്ചത് . ഈ പദ്ധതി പ്രദേശം സംരക്ഷിത വന മേഖലയാണ് എന്നത് പോലും പരിഗണിക്കാതെയായിരുന്നു ഈ നടപടി   ഇതില്‍ തന്നെ ഖനനത്തിന്റെ കാര്യം മറച്ച്  കൊണ്ടാണ് അനുമതി നേടിയത്  .   അതിപ്രാചീനമായ ഒരു സംസ്കൃതിയുടെ ശേഷിപ്പ് മാത്രമായിരുന്നില്ല നിയമഗിരി കുന്നുകള്‍ , അതി സമ്പന്നമായ ജൈവ വ്യവസ്ഥയുടെ മറ്റൊരു ലോകമായിരുന്നു , ലോകത്ത് വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ഇനം ജൈവവൈവിധ്യത്തിന്റെ അമൂല്യമായ കലവറ , നിബിഡ വനങ്ങള്‍ , പ്രധാനപ്പെട്ട രണ്ട് നദികളുടെ ജലസ്രോതസ്സുകള്‍  , അത് കൊണ്ടെല്ലാം തന്നെ  നിയമഗിരികുന്നുകളിലെ ഖനനം അവിടത്തെ പരിസ്ഥിതിയെ സാരമായി ബാധിക്കുമെന്ന് സി.ഇ.സി കണ്ടെത്തി . 

സി ഇ സി യുടെ വിദഗ്ദ പാനല്‍  സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നു

“ പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശമായ നിയംഗിരിയിലെ വനങ്ങള്‍  ഖനനതിനായി ഉപയോഗപ്പെടുത്തുന്നത് അനുവദിക്കാന്‍  പാടില്ലാത്തതാണ് .   ദേശീയ   പൊതു താല്പര്യങ്ങള്‍  സംരക്ഷിക്കേണ്ട സംസ്ഥാന ഗവര്‍ണ്മെന്റൂം പരിസ്ഥിതി മന്ത്രാലയവും  പരിസ്ഥിതി സംരക്ഷണത്തിനും  ജനതാല്പര്യത്തിനും യാതൊരു വിധ പരിഗണനയും കൊടുക്കാതെ, അലുമിന പ്രോജക്ടിന്റെ ആവശ്യങ്ങള്‍ക്ക് വനഭൂമി വിട്ട്‌ കൊടുക്കുന്നതില്‍ തികച്ചും അലസവും അലക്ഷ്യവും ഒപ്പം പക്ഷ്പാതപരവുമായ നിലപാടാണ്  സ്വീകരിച്ചത് . ഈ തരത്തില്‍ ഉള്ളതും ഇത്രയും ഭീമമായ മുതല്‍ മുടക്ക് ഉള്ളതുമായ ഒരു പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ തന്നെ അതിനെ സാധ്യതകളെ കുറിച്ച് വിശദമായി പഠിച്ചിരുന്നു എങ്കില്‍, സ്വാഭാവികമായി ഉയര്‍ന്നു വന്നിരുന്ന പരിസ്ഥിതി പരമായ ആശങ്കകള്‍ ഉള്‍ക്കൊണ്ടു കൊണ്ട് , പദ്ധതി  തുടക്കത്തില്‍ തന്നെ ഉപേക്ഷിക്കപ്പെടേണ്ടതായിരുന്നു  .  മേല്‍ ഖണ്ടികകളില്‍ വിശദീകരിച്ചിരിക്കുന്നന്ന വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്  അലുമിന പ്രോജക്ടിനായി 22.9.2004 ഇല്‍  പരിസ്ഥിതി മന്ത്രാലയം  നല്‍കിയ ക്ലിയറന്‍സ് ബഹുമാനപ്പെട്ട കോടതി റദ്ദു ചെയ്യണം എന്നും ഒപ്പം പദ്ധതിയുടെ എല്ലാ വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും  തടയണം എന്നും അഭ്യര്‍ത്ഥിക്കുന്നു . ലഞ്ചിഗഡില്‍ സ്ഥാപിച്ചിരിക്കുന്ന അലുമിനിയം പ്ലാന്റ് നിയമഗിരി ഖനനത്തിന് വേണ്ടി മാത്രമാണ് സ്ഥാപിച്ചിരിക്കുന്നതെന്നതിനാല്‍   മറ്റൊരു ബോക്സൈറ്റ് ഘനി കണ്ടെത്തിയതിന്  ശേഷം മാത്രം  അവിടെ പദ്ധതി പരിഗണിക്കാന്‍ പാടുള്ളൂ “ 

  പക്ഷെ അല്‍ഭുതകരമെന്ന് പറയട്ടെ    രണ്ട് വര്‍ഷം നീണ്ട് നിന്ന കേസ് വിസ്താരത്തില്‍ സുപ്രീം കോടതി സി ഇ സി യുടെ റിപ്പോര്‍ട്ടിനെ ഫലത്തില്‍ തമസ്കരിക്കുക മാത്രമല്ല  ആദിവാസികള്‍ക്ക് വേണ്ടി ഹാജരായ സഞ്ചയ് പരേഖിനെ കേസിന് വേണ്ടി എന്തെങ്കിലും പറയാന്‍ പോലും അനുവദിക്കാതെ വേദാന്തക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു .വേദാന്ത റിസോഴ്സിന്റെ  ഖനനത്തിനനുകൂലമായി  പുറപ്പെടുവിച്ച സുപ്രീം കോടതി ബെഞ്ച് അന്തിമ വിധിയെ ന്യായീകരിക്കുന്നത് വന്‍ സാമ്പത്തിക ശക്തിയായിക്കൊണ്ടിരിക്കുന്ന ഇന്‍ഡ്യയുടെ ജി ഡി പി ശതമാനക്കണക്ക് ചൂണ്ടിക്കാണിച്ച് കൊണ്ട് ‍ സമ്പദ് വ്യവസ്ഥയുടെ മറുപുറത്ത് ദാരിദ്ര്യത്തില്‍ കഴിയുന്ന ദരിദ്രരായ ആദിവാസികളെയോര്‍ത്ത് ആശങ്കപ്പെട്ടു കൊണ്ടാണ്  . 

 ഈ വിധി അധാര്‍മ്മികമാണെന്ന  അഡ്വൊക്കേറ്റ് പ്രശാന്ത് ഭൂഷന്റെ പരാമര്‍ശത്തിനെതിരെ  കോടതിയലക്ഷ്യ കേസ്  ഉണ്ടായിരുന്നു . ടെഹല്‍ക്കക്ക് കൊടുത്ത ഒരു  അഭിമുഖത്തില്‍ ഈ വിധി പുറപ്പെടുവിച്ച മൂന്നംഗ ഫോറസ്റ്റ് ബെഞ്ചില്‍ ഉള്‍പ്പെട്ട ഇപ്പോഴത്തെ  ചീഫ് ജസ്റ്റിസ് കപാഡിയക്ക് വേദാന്ത റിസോഴ്സില്‍ ഓഹരികളുള്ളതിനാല്‍ ഈ വിധി അധാര്‍മ്മികമായിരുന്നു എന്നാണദ്ദേഹം പറഞ്ഞത് .ജസ്റ്റിസ് കപാഡിയയുടെ സാമ്പത്തിക സത്യസന്ധതയില്‍ സംശയമില്ലെങ്കിലും വേദാന്ത  റിസോഴ്സില്‍ ഓഹരി നിക്ഷേപം ഉള്ള സ്ഥിതിക്ക്  അതേ  കമ്പനിയുമായി ബന്ധപ്പെട്ട ഒരു   വിധി പ്രസ്താവത്തില്‍ നിന്നും കേസ് വിചാരണയില്‍ നിന്നും വിട്ട് നില്ക്കുകയായിരുന്നു ന്യായാധിപന്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്യേണ്ടിയിരുന്നത്  അത് കൊണ്ട് തന്നെ ധാര്‍മ്മികമായി അദ്ദേഹം ചെയ്തതിനോട് യോജിക്കാനാവുന്നില്ലെന്ന്   പ്രശാന്ത് ഭൂഷണ്‍  കോടതിയലക്ഷ്യത്തിന്മേലുള്ള തന്റെ സത്യവാങ്ങ്മൂലത്തില്‍  സുപ്രീം കോടതി മുമ്പാകെ   ബോധിപ്പിച്ചിട്ടുണ്ട്.

വേദാന്തക്കനുകൂലമായ  സുപ്രീം കോടതി വിധിയില്‍   കോടതി വ്യവഹാരത്തിന്റെ സാങ്കേതികതക്കപ്പുറം  വഴി വിട്ടൊന്നും നടന്നിട്ടില്ല എന്ന് വിശ്വസിക്കുമ്പോള്‍ തന്നെയും ജനങ്ങളെക്കുറിച്ചും വികസനത്തെക്കുറിച്ചുമുള്ള കോടതിയുടെ കാഴ്ചപ്പാട് ചിന്താവിഷയമാകുന്നുണ്ട് . വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍  കൃത്യമായി നിര്‍വചിക്കാത്തിടത്തോളം കാലം ഇത്തരം വികസനങ്ങളില്‍ കോടതിക്കോ പൊതു സമൂഹത്തിനോ വിരുദ്ധാഭിപ്രായമുണ്ടാവാന്‍ വഴിയില്ല .പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ വികസനത്തെക്കുറിച്ച് ഭരണകൂടങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും എന്നും ഒരേ നിലപാടാണ് , അപരിഷ്കൃതരായ അവരെ സംസ്കരിച്ചെടുത്ത് മുഖ്യധാരയില്‍ അവതരിപ്പിക്കുക എന്നതാണ് കാലങ്ങളായി ചൂഷണങ്ങള്‍ക്കുള്ള ന്യായീകരണമായി അവര്‍ ഒറ്റക്കെട്ടായി പറഞ്ഞ് വരുന്ന ന്യായം.വനഭൂമിയുടെ അരക്ഷിതാവസ്ഥയില്‍ നിന്നും അവരെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ സുരക്ഷയിലേക്ക് പറിച്ച് നടുന്നതിനെക്കുറിച്ചാണ് എല്ലാ വികസന മാതൃകകളും ചിന്തിക്കുന്നത് . വികസനത്തിന് വേണ്ടിയാണെന്ന ന്യായീകരണം കൂടിയാവുമ്പോള്‍ അത്തരം വികസന കാഴ്ചപ്പാടുകള്‍ക്ക് ‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നു .കൂടുതല്‍ മെച്ചപ്പെട്ട ഒരു ജീവിതമെന്ന വാഗ്ദാനമാണ് കുടിയൊഴിപ്പിക്കലുകള്‍ക്ക് മറുപടിയായി ഭരണകൂടങ്ങളും കോടതിയും പറയുന്നത് .വികസനത്തിന്റെ പേരില്‍ ഒരു രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാനപരമായ അവകാശങ്ങളെ നിഷേധിച്ച് കൊണ്ട് ബഹുരാഷ്ട്ര കുത്തകളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള  ഭരണകൂട നിലപാട് തന്നെ കോടതിയും ആവര്‍ത്തിക്കുമ്പോള്‍ അവസാന അത്താണിയും നഷ്ടപ്പെട്ട് പോകുന്ന അവസ്ഥയില്‍ വികസനത്തെക്കുറിച്ച് ധാര്‍മ്മികമായ ഒരു കാഴ്ചപ്പാട് അനിവാര്യമാണ്. കോര്‍പ്പറേറ്റുകളുടെ ആദിവാസി മേഖലയിലെ വികസന പദ്ധതികള്‍ അവരുടെ ചരക്കു കൊണ്ടു പോകാന്‍ തുറമുഖത്തേക്കുള്ള റോഡ് + റെയില്‍ പാതകള്‍ നിര്‍മ്മിക്കുക എന്നതാണ് ,അതവര്‍ വൃത്തിയായി ചെയ്യുന്നുമുണ്ട് .

 അവസാന പ്രതീക്ഷയായ പരമോന്നത നീതി ന്യായ കോടതിയും കൈവിട്ടതോടെ കുടിയൊഴിക്കപ്പെടുമെന്ന ഭീഷണിയിലും പൊരുതാനുള്ള നിരക്ഷരരായ നിയമഗിരി നിവാസികളുടെ സമരം ലോകത്തിന്റ് പല ഭാഗങ്ങളിലുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു .നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്കായി  ലോകത്തിന്റെ പല ഭാഗങ്ങളിലും‍ പ്രക്ഷോഭങ്ങളും സമരങ്ങളും നടന്നു . ആംനസ്റ്റിഇന്റര്‍ നാഷണലും നിരവധി മനുഷ്യാവകാശ സംഘടനകളും നേരിട്ട് തന്നെ ഇടപെട്ടു .ആംനസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ തെളിവെടുപ്പിന് ശേഷം ഖനനം അനുവദിക്കരുതെന്നാ‍വശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു .  അവസാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നടപടിയെടുക്കാതെ വയ്യ എന്ന നിലയിലേക്ക് കാര്യങ്ങള്‍ വന്നപ്പോള്‍ മാത്രമാണ് ഖനനത്തിന് നല്‍കിയ അനുമതി റദ്ദ് ചെയ്ത് കൊണ്ട് പരിസ്ഥിതി മന്ത്രാലയം നടപടിയെടുത്തത് . ഈ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം കാണിച്ചത്  മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശാണ് , നമ്മുടെ നാട്ടില്‍ ആ‍രാധാനലയങ്ങള്‍ക്കു പകരം കക്കൂസാണ് വേണ്ടതെന്നു പറഞ്ഞ, കേന്ദ്ര സര്‍ക്കാറില്‍ മനുഷ്യ മുഖമുള്ള ഒരേ ഒരു മന്ത്രി ,എന്തായാലും ധീരമായ ആ നടപടിക്കുള്ള പ്രതിഫലം അടുത്ത മന്ത്രി സഭാ വികസനത്തില്‍ തന്നെ കിട്ടി  -ജയറാം രമേശ്  പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ഔട്ട്  -ഗ്രാമീണ കാര്യ മന്ത്രിയായി - ഒന്നു രണ്ട് കൊല്ലത്തിനുള്ളില്‍ തന്നെ നിയമ ഗിരി ഇടിച്ചു പൊളിക്കാനും ലാല്‍ ഗഡിലെ അനധികൃത അലുമിനിയം പ്ലാന്റ് വീണ്ടും അതിന്റെ ശേഷി കൂട്ടി ഒറീസയിലെയും ഝാര്‍ ഖണ്ടിലെയും ചത്തിസ് ഗഡിലെയുമെല്ലാം ആദിവാസികളെ നക്സലുകളെന്നു പറഞ്ഞു കൂട്ടപ്പലായനം ചെയ്യിച്ചു അവിടെയുള്ള മലകളും കാടുകളുമെല്ലാം വേദാന്ത കയ്യേറുമെന്നു നമുക്കു പ്രതീക്ഷിക്കാം . അല്ലാണ്ടിപ്പോ എന്താ ചെയ്യാ ,നടക്കാന്‍ സാധ്യതയുള്ളത് പ്രതീക്ഷിച്ചാല്‍ ഇച്ഛാ ഭംഗമുണ്ടാകില്ല എന്നാണല്ലോ .പക്ഷെ ഇതൊന്നും വാര്‍ത്തയാകില്ല ,അതൊക്കെ അതിന്റെ വഴിക്കു അവിടെ നടന്നോളും . :)
---------------------------------------------------------------------------------------------------------------------------------------------
അടുത്ത ഭാഗം - വേദാന്തയും ആഭ്യന്തര മന്ത്രിയും ചിദംബരവും തമ്മിലെന്താണ്  - 2004 ല്‍ യു പി എ ഭരണമേറ്റെടുക്കുമ്പോള്‍ അതിന്റെ ധന മന്ത്രിയാകാന്‍ വേണ്ടിയാണ്  ബഹുമാന്യനായ പി ,ചിദംബരം  വേദാന്തയുടെ ഡയറക്ടര്‍ സ്ഥാനം ഒഴിയുന്നത് . 2010 ല്‍ അദ്ദേഹം ആഭ്യന്തര മന്ത്രിയായതിനു ശേഷമാണ് ഖനന കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തേക്കു  നക്സല്‍  വേട്ടയെന്ന പേരില്‍  ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്‍ അടക്കമുള്ള സൈനിക നടപടികള്‍ ഉണ്ടാകുന്നതും - ഇതൊന്നും തമ്മില്‍ ഒരു ബന്ധവുമില്ല എന്നാലും  അതിനെ കുറിച്ച് നാളെ  :)

Picture  courtesy - Corp Watch .Org 

Saturday 3 November 2012

അറിയപ്പെടാത്ത “വേദാന്ത” ങ്ങള്‍ - 1

ഏതാണ്ട് ഒരു രണ്ട്  വര്‍ഷം മുമ്പ് ചുമ്മാ ഒരു രസത്തിനാണ് “വേദാന്ത “ എന്ന ഇന്‍ഡ്യന്‍ ഖനന കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ പറ്റി അന്വേഷിച്ചു തുടങ്ങിയത് .ഷെയര്‍ മാര്‍ക്കറ്റില്‍ വലിയ ഡിമാന്റുള്ള ,എന്നാല്‍ അധിക പ്രശസ്തമല്ലാത്ത ഒരു കമ്പനിയോട് സ്വാഭാവികമായി തോന്നുന്ന ഒരു കൌതുകം .ആ  കൌതുകം ചെന്നെത്തിയത് തല പെരുപ്പിക്കുന്നത്ര വിചിത്രമായ വസ്തുതകളിലാണ് . പൊതു മേഖലാ സ്ഥാ‍പനങ്ങളായിരുന്ന  BALCO  [Bharat Aluminium Company Ltd.]  യും  ,MALCO Madras Aluminium Company Ltd യും പെട്രോളിയം ഭീമന്മാരായ കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡും അടങ്ങുന്ന വലിയൊരു ബിസിനസ്സ് സാമ്രാജ്യമാണ് വേദാന്ത എന്ന ഒരൊറ്റ കുടക്കീഴില്‍ കാണാന്‍ സാധിച്ചത് . സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അനില്‍ അഗര്‍വാളെന്ന ആക്രിക്കച്ചവടക്കാരന്‍ ഇത്ര വലിയ സാമ്രാജ്യം പണിതുയര്‍ത്തിയതിനു പിന്നിലുള്ള കഥകള്‍ തിരഞ്ഞപ്പോള്‍ കണ്ടത് ഇന്‍ഡ്യയിലെ ഖനന വ്യവസായവും അതിനെ ചുറ്റിപ്പറ്റിയുള്ള നിയമ ലംഘനങ്ങളും അതു മൂലം പലായനം ചെയ്യപ്പെടേണ്ടി വരുന്ന ആദിവാസികളും അതിനെ തുടര്‍ന്നുണ്ടായ നക്സല്‍ ശാക്തീകരണവും അടങ്ങിയ സംഭവ ബഹുലമായ  ചില വസ്തുതകളാണ് . ഒരു രസത്തിനു ചുമ്മാ അതൊക്കെ എഴുതി വെച്ചിരുന്നു   - അതൊക്കെ ഒരു പരമ്പര പോലെ ബ്ലോഗിലിടാമെന്നു കരുതുന്നു .




ഓരോ അധിനിവേശങ്ങള്‍ക്കും നിയതമായ ലക്ഷ്യങ്ങളുണ്ടാകും.  കൃത്യമായ ന്യായങ്ങളും. യുദ്ധരഹിതമായ എല്ലാ  അധിനിവേശങ്ങളുടെയും അടിസ്ഥാ‍നം വാണിജ്യ - നയതന്ത്രങ്ങളിലൂടെയാണെന്ന് കഴിഞ്ഞ ചരിത്രങ്ങളെല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാ അധിനിവേശങ്ങളുടെയും തുടക്കം നിശബ്ദമാ‍യിരിക്കും.യാതൊരു കോലാഹലങ്ങളുമില്ലാതെ മാതൃവൃക്ഷത്തിന്റെ തായ്ത്തടിയില്‍ വേരുറപ്പിച്ച് പടര്‍ന്ന് കയറുന്നൊരു പരാദ സസ്യത്തെപ്പോലെ അത് പതിയെ പടരും. പിന്നെ  പടര്‍ന്ന് പടര്‍ന്ന് അതിനിടയില്‍ ദുര്‍ബലമായിപ്പോയ തായ്തടിയെയും നിഷ്പ്രഭമാക്കി നില നില്‍ക്കും , അതാണ് അധിനിവേശത്തിന്റെ നീതിശാസ്ത്രം.  ‘വേദാന്ത‘യെന്ന ബഹുരാ‍ഷ്ട്ര കുത്തക നടത്തുന്ന അധിനിവേശങ്ങള്‍ രാഷ്ട്രീയ അധികാരങ്ങളുടെ മറയില്ലാത്ത സഹായ സഹകരണങ്ങളുമായി  ഒരു പരാദസസ്യത്തിന്റെ കൌശലത്തോടെ നമ്മെ വലയം ചെയ്യുമ്പോഴും നമുക്കതിനെക്കുറിച്ച് ആശങ്കകളില്ലാതെയാകുന്നത് അത് നമ്മെ ബാധിക്കുന്നതല്ലെന്ന ആശ്വാസം കൊണ്ടാവണം .

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ ആദ്യ പതിനഞ്ചില്‍ സ്ഥാനം , ഫോര്‍ബ്സ് മാസികയില്‍ സമ്പന്നരുടെ പട്ടികയില്‍ മേലറ്റത്തുള്ളയാള്‍ , 167000  കോടി രൂപയുടെ അറ്റാദായവുമായി മുകേഷ് അംബാനിയെക്കാള്‍  കോര്‍പ്പറേറ്റ് സമ്പന്നന്‍ .പൊതു മേഖലാ സ്ഥാപനങ്ങളായിരുന്ന  BALCO  [Bharat Aluminium Company Ltd.]  യും  ,MALCO Madras Aluminium Company Ltd , HZL (Hindustan Zink Ltd]  ഉം അടക്കം വലിയൊരു സാമ്രാജ്യത്തിന്റെ  അധിപന്‍  - അനില്‍ അഗര്‍വാളെന്ന  ഒരു ഹൈസ്കൂള്‍ ഡ്രൊപ്പ് ഔട്ടിന്റെ ,ബിഹാറിലെ ഒരു ചെറുപട്ടണത്തില്‍ കുടുംബ വകയായ ആക്രിക്കച്ചവടം നോക്കിനടത്തിയിരുന്ന ഒരാളുടെ വിജയഗാഥയാണിത്  .കണ്ണടച്ചു തുറക്കും മുമ്പേ ഭീമാകാരത്വം പൂണ്ട് നില്‍ക്കുന്ന  അലാവുദ്ദീന്റെ അല്‍ഭുത വിളക്ക് ഓര്‍മ്മിപ്പിക്കുന്ന ഈ കഥക്കു പിന്നില്‍ ഒരു രാജ്യത്തിന്റെ ഊറ്റിയെടുത്ത പ്രകൃതി വിഭവങ്ങളുണ്ട് ,അതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ,നക്സലുകളാകേണ്ടി വന്ന മനുഷ്യരുണ്ട് ,പണം കൊടുത്ത് വിലക്കെടുത്ത അധികാര വര്‍ഗ്ഗവുമുണ്ട്  -അതൊന്നുമല്ലാത്ത ഒരല്‍ഭുത കഥയും ഇതിലില്ല .

Vedanta Resourse 

1.Sterlite Industries
2.BALCO   ( Bharat Aluminium Company)
3.MALCO (Madras Aluminium Company )
4.Sterlite Energy
5.Australian Copper Mines
6.Sesa Goa
7.Cairn India


കോര്‍പ്പറേറ്റ് - ഭരണ കൂട അച്ചുതണ്ടിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് രാഷ്ട്രീയ പാര്‍ട്ടി ഭേദമില്ലാതെ തന്നെ വേദാന്ത എന്ന ബഹുരാഷ്ട്ര കുത്തക നടത്തുന്ന നിയമ ലംഘനങ്ങളും കൊള്ളയടിക്കലുകളും . എന്നിട്ടും ഭൂരിഭാഗം ആളുകളും അതേ കുറിച്ചു അജ്ഞരായിരിക്കുന്നത് മധ്യവര്‍ഗ്ഗത്തിനെ നേരിട്ടു ബാധിക്കാത്ത ,പൊതു സമൂഹത്തിനു അജ്ഞാതമായ ഇടങ്ങളിലാണ് ഈ അധിനിവേശങ്ങളെന്നതിനാലാണ്   -ഖനനമാണ് വേദാന്തയുടെ ബിസിനസ്സ് ,ഇന്‍ഡ്യയിലെ ഓരോ ദിവസവും കൊള്ളയടിക്കപ്പെടൂന്ന കോടിക്കണക്കിനു രൂപയുടെ പ്രകൃതി വിഭവങ്ങള്‍ , അതിന്റെ പേരില്‍ പലായനം ചെയ്യപ്പെടേണ്ടി വരുന്ന ആദിവാസികള്‍ ,നശിപ്പിക്കപ്പെടുന്ന വനങ്ങള്‍ ,ഇടിച്ചു തകര്‍ക്കുന്ന പര്‍വ്വതങ്ങള്‍  -അങ്ങനെ വേദാന്തയുടെ പ്രവര്‍ത്തനം നിശബ്ദമായി ഒരു രാജ്യത്തെ കൊള്ളയടിക്കുന്നു . 


വേദാന്തയെന്നാ‍ല്‍ എല്ലാ അറിവുകളുടെയും അന്ത്യം എന്നാണ് അക്ഷരാര്‍ത്ഥത്തില്‍ തന്നെ വേദാന്തയെ സംബന്ധിച്ച് നമുക്കുള്ള അനുഭവങ്ങളും അങ്ങനെ തന്നെയാണ് .വിജയിച്ച് വരുന്ന എല്ലാ അതിസമ്പന്നരുടെ ഭൂതകാലത്തെക്കുറിച്ച് സാധാരണയായി പറയാറുള്ള അതേ കഥ തന്നെയാണ് അനില്‍ അഗര്‍വാളിന്റേതും  ,  70കളില്‍ ബിഹാറില്‍ ആക്രി കച്ചവടം നടത്തിയിരുന്ന ഒരു കുടുംബത്തില്‍ നിന്നുമാണ് സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അനില്‍ അഗര്‍വാള്‍ എന്ന കോടീശ്വരന്റെ വളര്‍ച്ച - ഈ വളര്‍ച്ച ഒരു മാന്ത്രിക വടി കൊണ്ട്  മന്ത്രം ജപിച്ചുണ്ടായതല്ല - രാഷ്ട്രീയക്കാരെയും അധികാര വര്‍ഗ്ഗത്തെയും സ്വാധീനിച്ചു ഇന്‍ഡ്യയിലെ കോടിക്കണക്കിനു രൂപയുടെ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്തു സൃഷ്ടിച്ചതാണ് ആ വളര്‍ച്ച .ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ആദ്യമായി  ലിസ്റ്റ് ചെയ്യപ്പെട്ട ഇന്‍ഡ്യന്‍ കമ്പനിയുടെ ഉടമ , അടുത്ത ലോക കോടീശ്വര പദവിയിലേക്ക് കുതിക്കുന്ന ഇന്‍ഡ്യക്കാരന്‍ . ഇന്‍ഡ്യയുടെ ഓരോ മുക്കും മൂലയും നിധി കുഴിച്ചെടുക്കുന്ന മാന്ത്രികനായി  കോടികളുടെ സമ്പത്ത് സമാഹരിക്കുമ്പോഴും  ഒരു രാജ്യത്തിന്റെ  പ്രകൃതി വിഭവങ്ങളുടെ മൊത്തം കുത്തകയായി തീരുമ്പോഴും  സാധാരണ ബിസിനസ്സ് ഗ്രൂപ്പുകളുടെ സ്വാഭാവിക താല്പര്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി മീഡിയാ കവറേജില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നിശബ്ദമായിരിക്കാനാണ് വേദാന്ത ഗ്രൂപ്പ് എന്നും ശ്രദ്ധിച്ചിട്ടുള്ളത് .


നിരവധി മനുഷ്യാവകാശ ലംഘനങ്ങളും പരിസ്ഥിതി നാശമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നിട്ടൂ കൂടി ഇന്‍ഡ്യന്‍ മാധ്യമങ്ങളില്‍ വേദാന്തയെ സംബന്ധിച്ചു ഒരു വാര്‍ത്തയും ഉണ്ടാകാറില്ല . വേദാന്ത എന്ന ബഹുരാഷ്ട്ര കമ്പനിയുടെ അതിക്രമങ്ങളെകുറിച്ച് വിദേശ മാധ്യമങ്ങളിലെല്ലാം പ്രാധാന്യത്തോടെ വന്നിട്ടും    വിദേശ മാധ്യമങ്ങളെ ഉദ്ധരിച്ച് കിം കര്‍ദഷിയാന്റെ നിതംബത്തിന്റെ ഇന്‍ഷുറന്‍സ് കവറേജിനെക്കുറിച്ച് നിതംബത്തിന്റെ  അഴകളവ് വര്‍ണ്ണിച്ച്  സചിത്ര ലേഖനങ്ങളെഴുതുന്ന ഇന്‍ഡ്യന്‍ മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം  കാണാതെ പോകുന്ന ചില  വാര്‍ത്തകളുണ്ട് .ഇന്‍ഡ്യയിലെ ഓരോ പൌരനും അറിഞ്ഞിരിക്കേണ്ട വാര്‍ത്തകളായിട്ട് പോലും   ഇന്‍ഡ്യന്‍ മാധ്യമങ്ങള്‍ക്കത് ഒരു വിശകലനത്തിനോ വാര്‍ത്തക്കോ പോലുമുള്ള വിഷയമാകാതെ പോകുന്നു . 

2010 ഡിസംബര്‍ 17 ന് ബി ബി സി യില്‍ വന്ന ഒരു വാര്‍ത്തയാണ് ചത്തിസ്ഗഡിലെ നിബിഡവനപ്രദേശങ്ങളില്‍ വേദാന്തയുടെ അനുബന്ധ കമ്പനിയായ ബാല്‍കോ 90 ഏക്കറോളം വനഭൂമിയിലെ വൃക്ഷങ്ങള്‍ അനധികൃതമായി വെട്ടി നശിപ്പിച്ചിരിക്കുന്നു പരിസ്ഥിതി നിയമ പ്രകാരം അങ്ങേയറ്റം കുറ്റകരമായ ഒരു പ്രവൃത്തിയാണിത്  ചത്തിസ്ഗഡില്‍ മാത്രം വേദാന്തക്കും അനുബന്ധ കമ്പനികള്‍ക്കും കൂടി ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി കൈവശമുണ്ട്  കമ്പനി അധികൃതര്‍ വാര്‍ത്ത നിഷേധിച്ചെങ്കിലും ബി ബി സി അതേ വാര്‍ത്തയില്‍ തന്നെ അവരുടെ കയ്യില്‍ വാര്‍ത്തക്കാധാരമായ ഡോക്യുമെന്റുകളും സാറ്റലൈറ്റ് മാപ്പിങ്ങ് റിപ്പോര്‍ട്ടും ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട് .  നമ്മുടെ കുശാഗ്രബുദ്ധിക്കാരായ മാധ്യമങ്ങള്‍ക്ക് കിട്ടാതെ പോകാന്‍ മാത്രം അതീവ രഹസ്യസ്വഭാവമുള്ള വാര്‍ത്തയല്ലാതിരുന്നിട്ടും ഈ വാര്‍ത്ത  നമ്മുടെ ദേശീയ മാധ്യമങ്ങളിലൊന്നും വന്ന് കണ്ടില്ല സാറ്റലൈറ്റ് മാപ്പിങ്ങ് റിപ്പോര്‍ട്ട് കിട്ടാതിരിക്കാന്‍ മാത്രം സാങ്കേതിക ജ്ഞാനം കമ്മിയായ ആളുകളല്ല  അല്ല നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ എന്നിട്ടും കോര്‍പ്പറേറ്റുകളെ സംബന്ധിക്കുന്ന പ്രതിലോമകരമായ  ഓരോ വാര്‍ത്തകളും അജ്ഞാതമായി പോകുന്നു .

ഒറീസയിലെ നിയമ ഗിരി മലകളിലെ വേദാന്തയുടെ ഖനന പ്രക്രിയ മൂലം  ആദിവാസികളുടെ അതിജീവനം തന്നെ അപകടത്തിലാവുന്ന അവസ്ഥയിലായിരുന്നു ‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ നിരവധി  പ്രക്ഷോഭങ്ങള്‍ നടന്നിരുന്നത് , അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഒട്ടേറെ ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും നമ്മുടെ ദേശീയ മാധ്യമങ്ങളെല്ലാം നിയമഗിരിയിലെ ആദിവാസികളുടെ അതിജീവനത്തിനായുള്ള വിലാപം  മറ്റേതോ രാജ്യത്തിന്റെ ആഭ്യന്തര കാര്യമെന്ന മട്ടിലായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് .വേദാന്ത റിസോഴ്സ് എന്ന ഖനന ഭീമന്‍ നടത്തുന്ന പരിസ്ഥിതി നാശങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിരോധങ്ങളും നടന്നിരുന്നു ഇംഗ്ലണ്ടില്‍‍  നടന്ന ഒരു പ്രക്ഷോഭത്തില്‍  ഏറ്റവും വെറുക്കപ്പെട്ട കമ്പനിയാണ് വേദാന്ത എന്ന് വിലയിരുത്തലുണ്ടായിരുന്നു . നടനും എഴുത്തുകാരനുമായ ‍ മൈക്കേല്‍ പാലിന്റെ നേതൃത്വത്തില്‍ 30000 പേരോളം ഒപ്പിട്ട ഒരു ഭീമ ഹര്‍ജി ആംനെസ്റ്റി ഇന്റര്‍നാഷണലിലേക്കയച്ചതിനെതുടര്‍ന്ന് ആംനസ്റ്റി ഇന്റര്‍ നാഷണല്‍ നടത്തിയ പഠനത്തില്‍ വേദാന്ത റിസോഴ്സ് നടത്തുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്നും മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കലാണെന്നും  അതിനാല്‍ ‍ഇന്‍ഡ്യന്‍ ഗവണ്മെന്റ് ഈ ഖനനത്തിന് അനുമതി നിഷേധിക്കണമെന്നും നിര്‍ദ്ദേശിക്കുകയുണ്ടായി .


 നിരവധി രാജ്യങ്ങള്‍ വേദാന്ത ഗ്രൂപ്പിന്റെ  പ്രവര്‍ത്തനങ്ങളെ നിരീക്ഷണത്തില്‍ പെടുത്തുകയുണ്ടായി . നോര്‍വീജിയന്‍ ഗവണ്മെന്റിന്റെ  നിക്ഷേപമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കായുള്ള ധാര്‍മ്മിക സമിതി നിയോഗിച്ച കമ്മിറ്റിയുടെ പരിശോധനയില്‍ വേദാന്ത റിസോഴ്സസ് ഇന്‍ഡ്യയില്‍ വ്യാപകമായ തോതില്‍ പരിസ്ഥിതി നശീകരണവും അതീവ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്നുവെന്ന്  കണ്ടെത്തുകയുണ്ടായി  വേദാന്ത മൈനിങ്ങ് കമ്പനിക്കെതിരെ ആഗോള തലത്തില്‍ ഉയര്‍ന്ന പ്രക്ഷോഭങ്ങളുടെയും മാധ്യമ റിപ്പോര്‍ട്ടുകളുടെയും അനന്തര ഫലമായിരുന്നു ഈ പഠനം . ആരോപണങ്ങളെ സാധൂകരിക്കുന്ന കൃത്യമായ പഠന റിപ്പോര്‍ട്ടുകള്‍ ഉള്‍ക്കൊള്ളിച്ച് ഇക്കാര്യത്തില്‍  കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ട് കൊണ്ടയച്ച എഴുത്തുകള്‍ക്ക് രണ്ട് തവണ സമയ പരിധി നീട്ടിക്കൊടുത്തിട്ടും യാതൊരു വിധ പ്രതികരണവും കമ്പനിയുടെ ഭാ‍ഗത്ത് നിന്നുണ്ടായില്ല .അങ്ങനെയാണ്   നോര്‍വീജിയന്‍ ഗവണ്മെന്റിന്റെ സാമ്പത്തിക മന്ത്രാ‍ലയം വേദാന്തയെയും അനുബന്ധ അവരുടെ നിക്ഷേപ സാധ്യതാകമ്പനികളില്‍ നിന്ന് ഒഴിവാക്കുകയും വേദാന്ത റിസോഴ്സിനെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തത് .അത് പോലെ തന്നെ ഇത്തരം വാര്‍ത്തകളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായാണ് Church of England ന്റെ കീഴിലുണ്ട്‍ായിരുന്ന ഒരു പെന്‍ഷന്‍ ഫണ്ട് അവരുടെ അഡ്വൈസറി കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം  വേദാന്ത കമ്പനിയില്‍ നിക്ഷെപിച്ചിരുന്നത് കമ്പനി ഇന്‍ഡ്യയില്‍ നടത്തുന്ന അധാര്‍മ്മികമായ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് പിന്‍ വലിച്ചതും .

ഇതെല്ലാം ഇന്‍ഡ്യയില്‍ വേദാന്തയെന്ന കമ്പനി നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങളുടെയും പരിസ്ഥിതി നശീകരണത്തിന്റെയും പേരിലാണ്    എന്നിട്ടും നമ്മള്‍ ഇതൊന്നും അറിയുന്നില്ല ,നിരവധി  വര്‍ഷങ്ങള്‍ അതിജീവനത്തിനായി നമ്മുടെ നാട്ടിലെ നിസ്സഹയാരായ ഒരു ജനത നടത്തിയ ചെറുത്ത് നില്‍പ്പുകളെ പറ്റി   നമ്മുടെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നില്ല . വേദാന്തയെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ അവര്‍ ഇന്‍ഡ്യയില്‍ അവര്‍ കൊണ്ട് വരാന്‍ പോകുന്ന ദശലക്ഷം കോടി നീക്ഷേപ പദ്ധതികളുടെ വലുപ്പം മാത്രം. .  -

തുടരും  - ബാക്കി  ഇവിടെ വായിക്കാം