Like

...........

Friday 17 February 2012

ജാവേദ് അക്തറിന്റെ പ്രഭാഷണം .


[എനിക്കേറെ ഇഷ്ടമുള്ള ഒരു ഗാന രചയിതാവാണ് ജാവേദ് അക്തര്‍ , ആത്മീയതയെക്കുറിച്ചും മത വിശ്വാസത്തെക്കുറിച്ചും 2005 ല്‍ അദ്ദേഹം നടത്തിയ ഒരു പ്രഭാഷണത്തിന്റെ മലയാള പരിഭാഷ , ഇപ്പോഴും ഇതിന്റെ പ്രസക്തി കൂടുകയല്ലാതെ കുറയുന്നില്ല എന്നതു കൊണ്ട് ഇവിടെ റീ പോസ്റ്റ് ചെയ്യുന്നു . വര്‍ക്കേഴ്സ് ഫോറത്തില്‍ നിന്നും അനുമതിയില്ലാതെ കടമെടുത്തതാണ് ഈ മലയാള വിവര്‍ത്തനം , സദുദ്ദേശമെന്ന നിലയിലതു ക്ഷമിക്കുമെന്നു കരുതാം :) .]

പ്രിയപ്പെട്ടവരെ ,

അതിവിശിഷ്‌ടമായ ഈ സദസ്സിനെ അഭിസംബോധന ചെയ്യാനായി ഞാനിവിടെ നിൽക്കുന്നത് ഒട്ടും അസൂയാർഹമായ സ്ഥിതിയിലല്ലെന്ന് നിങ്ങൾക്കേവർക്കും അറിയാമല്ലോ. മിന്നുന്ന സെഞ്ചുറി പൂർത്തിയാക്കിയ സച്ചിൻ ടെൻഡുൽക്കർക്ക് ശേഷം ബാറ്റ് ചെയ്യാനായി പവലിയനിൽ നിന്ന് പുറപ്പെടുന്ന കളിക്കാരന്റെ അവസ്ഥ പോലെയാണ് ആദരണീയവും ആകര്‍ഷകവുമായ ഒരുവ്യക്തിത്വത്തിനുടമയായ ശ്രീ ശ്രീ രവിശങ്കറെപ്പോലൊരാൾ സംസാരിച്ചു തീർന്ന ഉടനെ സംസാരിക്കാൻ വിധിക്കപ്പെട്ട എന്റെ അവസ്ഥയും. എന്തു ചെയ്യാം, ഏതോ ദുര്‍ബല നിമിഷത്തിൽ ഞാനിത് സ്വയം ഏറ്റെടുക്കുകയായിരുന്നു. .

തുടക്കത്തിൽ തന്നെ ചില കാര്യങ്ങൾ വ്യക്തമാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ജാവേദ് അഖ്‌തർ എന്ന എന്റെ പേരു കേട്ട് നിങ്ങളാരും തെറ്റിദ്ധരിക്കപ്പെടരുത്. ഞാനൊരു നിരീശ്വര വാദിയാണെന്നതും യാതൊരു വിശ്വാസങ്ങളും ഞാൻ വച്ചുപുലർത്തുന്നില്ല എന്നതും ഒരു രഹസ്യമല്ല. ഒട്ടേറെത്തവണ ഇക്കാര്യം ഞാൻ , എഴുത്തിലൂടേയും ടി വി യിലൂടെയും ഒക്കെ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അതിനാൽ തന്നെ ഒരു തരത്തിലുള്ള ആത്മീയതയിലും (സ്പിരിച്ച്വാലിറ്റി) എനിക്ക് വിശ്വാസമില്ല .

മറ്റൊരു കാര്യം. ഇവിടെ ഇരിക്കുന്ന എന്റെ മാന്യസുഹൃത്തിനെ വിമർശിക്കാനോ, വിശകലനം ചെയ്യാനോ അഥവാ ആക്രമിക്കാനോ അല്ല ഞാനിവിടെ നിൽക്കുന്നത്. ഞങ്ങൾ തമ്മിൽ വളരെ ഹൃദ്യമായ ബന്ധമാണുള്ളത്. അദ്ദേഹം എപ്പോഴും വളരെ മാന്യമായി പെരുമാറുന്ന ഒരാ‍ളായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.

ഞാനിവിടെ സംസാരിക്കുന്നത് ഒരു ആശയത്തെക്കുറിച്ചാണ്, സമീപനത്തെക്കുറിച്ചാണ്, മനോഭാവത്തെക്കുറിച്ചാണ്. ഒരു വ്യക്തിയെക്കുറിച്ചല്ല.

രാജീവ് ഈ സെഷൻ തുടങ്ങിവച്ചപ്പോൾ, ഒരു നിമിഷത്തേക്കെങ്കിലും എനിക്ക് തോന്നിയത്, ഞാൻ തെറ്റായ സ്ഥലത്ത് വന്നുപെട്ടു എന്നായിരുന്നു. കാരണം, നാമിപ്പോൾ ചർച്ച ചെയ്യുന്നത് കൃഷ്‌ണന്റെയോ ഗൌതമന്റെയോ കബീറിന്റെയോ വിവേകാനന്ദാന്റെയോ ദർശനത്തെക്കുറിച്ചാണെങ്കിൽ എനിക്കൊന്നും പറയാനില്ല . എനിക്കെന്റെ കസേരയിലേക്ക് മടങ്ങാം. ഞാനിവിടെ വന്നിരിക്കുന്നത് , ഓരോ ഇന്ത്യക്കാരനും വളരെയേറെ അഭിമാനിക്കുന്ന നമ്മുടെ മഹത്തായ ഭൂതകാലത്തെക്കുറിച്ച് സംസാരിക്കുവാനല്ല. മറിച്ച് അതിന്റെ സന്ദിഗ്‌ദമായ വര്‍ത്തമാനത്തെക്കുറിച്ച് ചർച്ച ചെയ്യുവാനാണ്.

ഇന്ത്യ റ്റുഡെ എന്നെ ക്ഷണിച്ചതും ഞാനിവിടെ വന്നതും “ആത്മീയത ഇന്ന് ”എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുവാനാണ്. ആത്മീയത എന്ന വാക്കിനെക്കുറിച്ച് നമുക്ക് വ്യക്തതയുണ്ടാവേണ്ടതുണ്ട്, അതിനെക്കുറിച്ച് യാതൊരു സന്ദേഹങ്ങളും പാടില്ല. ഒരേ പേരുള്ള രണ്ടു പേരെ നമുക്ക് കണ്ടെത്താൻ കഴിയും, എന്നാൽ അവർ തികച്ചും വ്യത്യസ്തരാകാൻ ഇടയുണ്ട്. രാമചരിതമാനസം എഴുതിയത് തുളസീദാസാണ്. എന്നാൽ ടെലിവിഷൻ രാമായാണം നിർമ്മിച്ചത് രാമാനന്ദസാഗറാണ്. രണ്ടിലും രാമായണം എന്ന പേര് പൊതുവായി വരുന്നുണ്ടെങ്കിലും തുളസീദാസിനെയും രാമാനന്ദസാഗറിനെയും കൂട്ടിക്കെട്ടുന്നത് യുക്തിസഹമാണെന്നെനിക്ക് തോന്നുന്നില്ല. രാമചരിതമാനസം രചിച്ചപ്പോൾ തുളസീദാസിന് സാമൂഹ്യമായ ബഹിഷ്‌ക്കരണം നേരിടേണ്ടി വന്നത് ഞാനോർക്കുന്നു. “അവധി” പോലെയൊരു ഭാഷയിൽ ഒരു വിശുദ്ധ പുസ്തകം രചിക്കാനദ്ദേഹത്തിന് എങ്ങനെയാണ് കഴിഞ്ഞിരിക്കുക? മൌലികവാദികളെല്ലാം, അതേത് നിറത്തിലെയോ മതത്തിലെയോ സമുദായത്തിലെയോ ആകട്ടെ, ഒരേപോലെയാണെന്ന് ഞാൻ പലപ്പോഴും ഒട്ടൊക്കെ അതിശയത്തോടെ ഓർക്കാറുണ്ട്. 1798 ൽ, ഇതേ നഗരത്തിൽ വച്ചു തന്നെ, ഷാ അബ്‌ദുൾ ക്വാദിർ എന്നൊരു മാന്യദേഹം, ആദ്യമായി ഖുറാൻ ഉറുദുവിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ അക്കാലത്തെ ഉലെമകൾ അയാൾക്കെതിരെ ഫത്വ പുറപ്പെടുവിച്ചുകൊണ്ടു ചോദിച്ചു - വിശുദ്ധ പുസ്തകത്തെ ഇത്തരം അപരിഷ്‌കൃതമായ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ നിങ്ങൾക്കെങ്ങനെയാണ് കഴിഞ്ഞത് ?

രാമചരിതമാനസം രചിച്ചതിനെത്തുടർന്ന് സാമൂഹ്യമായി ബഹിഷ്‌കൃതനായപ്പോൾ തുളസി എഴുതിയ നാലുവരി (http://en.wikipedia.org/wiki/Chaupai_%28poetry%29) എനിക്കോര്‍മ്മയുണ്ട്.

“Dhut kaho abdhut kaho rajput kaho ki julawa kohu

Kohu ki beti se beta na biahab, kohu ki jaat bigaar na chahu

Mang ke khaibo, mehjid ma raihbo, lebe ka ek na debe ka dohu”

धूत कहो अवधूत कहो रजपूत कहो जोलहा कहो कोऊ.
काहू की बेटी से बेटा न ब्याहब काहू की जात बिगारब न सोऊ.
मांग के खइहौं मसीत में सोइहौं, लेबै को एक न देबै को दोऊ.

(http://iyatta.blogspot.com/2009/03/23.html)

ടെലിവിഷൻ സീരിയൽ ഉണ്ടാക്കിയപ്പോൾ രാമാനന്ദ സാഗർ ധാരാളം പണം സമ്പാദിച്ചു. ഞാൻ അദ്ദേഹത്തെ കൊച്ചാക്കുകയല്ല. പക്ഷെ, തുളസീദാസുമായി തുലനം ചെയ്യുമ്പോൾ തീര്‍ച്ചയായും അദ്ദേഹം വളരെ താഴെ തന്നെയാണ്.

ഞാൻ മറ്റൊരു ഉദാഹരണം നൽകാം. ഒരു പക്ഷെ അതു കൂടുതൽ പ്രത്യക്ഷവും ഉചിതവും ആയിരിക്കും. ഗൌതമൻ കൊട്ടാരത്തിൽ നിന്നിറങ്ങി സത്യം കണ്ടെത്താനായി അവിടെയും ഇവിടെയും അലഞ്ഞുനടന്നു. എന്നാൽ ഇന്ന് ആധുനികയുഗത്തിലെ ഗുരുക്കളാവട്ടെ (modern age gurus) അവിടന്നും ഇവിടന്നും പ്രത്യക്ഷപ്പെട്ട് കൊട്ടാരങ്ങളിൽ പാർപ്പുറപ്പിക്കുന്നു. അവർ നേരെ വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. നമുക്കിവരേക്കുറിച്ച് അതേ ശ്വാസത്തിൽ സംസാരിക്കാനാവില്ല. അതിനാൽ തന്നെ , ഓരോ ഇന്ത്യക്കാരനും പ്രിയപ്പെട്ടതും ബഹുമാന്യവുമായ പേരുകളുടെ മറവിൽ നാം ഒളിച്ചിരിക്കേണ്ടതില്ല എന്നു തോന്നുന്നു.

ഒരു നിരീശ്വരവാദിയാണ്, ഏതൊരു സാഹചര്യത്തേയും യുക്തിപൂർവം അഭിമുഖീകരിക്കാൻ ശ്രമിക്കുന്ന ആളാണ് എന്നതൊക്കെ പരിഗണിച്ചാവും എന്നെ ഇവിടെ സംസാരിക്കുവാനായി ക്ഷണിച്ചത് എന്നാണ് എനിക്ക് തോന്നിയത്. പക്ഷെ, ആധുനികയുഗത്തിലെ മറ്റു ഗുരുക്കൾക്കുള്ള ഒരു സവിശേഷഗുണം എനിക്കും ഉണ്ടെന്നുള്ള കാര്യം പെട്ടെന്നാണ് എന്റെ ശ്രദ്ധയിൽ വന്നത്. ഞാൻ ചലചിത്രരംഗത്താണ് പണിയെടുക്കുന്നത്. ഞങ്ങൾക്ക് പൊതുവായി ചില കാര്യങ്ങളുണ്ട്. ഞങ്ങൾ രണ്ടു കൂട്ടരും സ്വപ്നങ്ങൾ വിൽക്കുന്നവരാണ് , ഞങ്ങൾ രണ്ടു കൂട്ടരും മിഥ്യാബോധം (ഇല്യൂഷൻസ്) സൃഷ്‌ടിക്കുന്നവരണ്, രണ്ടു കൂട്ടരും വിഗ്രഹങ്ങളെ ( ഐക്കണുകളെ) നിർമ്മിക്കുന്നവരാണ്. എന്നാൽ ഒരു വ്യത്യാസമുണ്ട് ഞങ്ങൾ തമ്മിൽ, മൂന്നു മണിക്കൂറിനു ശേഷം ഞങ്ങളൊരു ബോർഡ് പ്രദർശിപ്പിക്കാറുണ്ട് -ശുഭം. നിങ്ങൾക്ക് യാഥാർത്ഥ്യത്തിലേക്ക് മടങ്ങാം. എന്നാലവരത് ചെയ്യുന്നില്ല.

അതുകൊണ്ട് , പ്രിയപ്പെട്ടവരേ, ഞാനീ കാര്യം ഒന്നു വ്യക്തമാക്കിക്കൊള്ളട്ടെ. ഞാനിവിടെ വന്നിരിക്കുന്നത്, ഇന്ന് ലോകത്ത് വലിയ സൂപ്പർ മാർക്കറ്റ് തന്നെയുള്ള ഈ ആത്മീയതയെക്കുറിച്ച് സംസാരിക്കുവാനാണ്. ആയുധം, മയക്കുമരുന്ന്, ആത്മീയത- ഇതു മൂന്നുമാണ് ഇന്ന് ലോകത്തിലെ വൻബിസിനസ്സുകൾ. ആയുധ- മയക്കുമരുന്നു വ്യാപാരങ്ങളിൽ നിങ്ങള്‍ക്കെന്തെങ്കിലുമൊക്കെ ചെയ്യേണ്ടതുണ്ട്, എന്തെങ്കിലുമൊക്കെ കൊടുക്കേണ്ടതുണ്ട്. ആത്മീയതാ ബിസിനസ്സിൽ നിങ്ങളൊന്നും കൊടുക്കേണ്ടതില്ല, അതാണതിന്റെ വ്യത്യാസം.

ആത്മീയതയുടെ ഈ സൂപ്പർമാർക്കറ്റിൽ, നിങ്ങൾക്ക് തല്‍ക്ഷണ നിർവാണമോ (instant Nirvana) , മെയിലിലൂടെയുള്ള മോക്ഷമോ, ആത്മസാക്ഷാത്‌കാരത്തിനുള്ള ക്രാഷ് കോഴ്‌സോ, ലഘുവായ നാലു പാഠങ്ങളിലൂടെ പ്രപഞ്ചാവബോധമോ (cosmic consciousness) ഒക്കെ ലഭിക്കുന്നതാണ്. ഈ സൂപ്പർ മാർക്കറ്റിന് ലോക വ്യാപകമായി ശൃംഖലകളുണ്ട്. അവിടെ നിന്നാണ് അശാന്തരായ കുലീനർ (restless elite) ആത്മീയ ഫാസ്റ്റ് ഫുഡുകൾ വാങ്ങിക്കഴിക്കുന്നത്. ഞാൻ സംസാരിക്കുന്നത് ഇത്തരം ആത്മീയതയെക്കുറിച്ചാണ്.

പ്ലേറ്റോ തന്റെ “ഡയലോഗി”ൽ നൽകുന്ന സാരോപദേശങ്ങളിൽ ഒന്ന് ഇപ്രകാരമാണ്- ഏതു ചർച്ചയും തുടങ്ങും മുമ്പ് വാക്കുകളുടെ അർത്ഥത്തെക്കുറിച്ച് ഒരു തീരുമാനത്തിലെത്തുക. നമുക്കിവിടെ ആത്മീയത എന്ന വാക്കിന്റെ അർത്ഥമെന്താണെന്ന് തീരുമാനിക്കാൻ ശ്രമിക്കാം. മതം, ജാതി, വിശ്വാസം , വംശം എന്നിവയെയെല്ലാം അതിലഘിക്കുന്ന മാനവസ്നേഹമാണോ ആത്മീയത?അങ്ങനെയാണെങ്കിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. അതിനെ ഞാൻ മാനവീയത എന്നു വിളിക്കും എന്നു മാത്രം. അത് സസ്യങ്ങൾ, മരങ്ങൾ, മലകൾ, സാഗരങ്ങൾ, നദികൾ, മൃഗങ്ങൾ എന്നിവയോടുള്ള, അതായത് മനുഷ്യേതര ലോകത്തോടുള്ള(non-human world) സ്നേഹമാണോ? അങ്ങനെയാണെങ്കിലും എനിക്ക് യാതൊരു പ്രശ്നവുമില്ല തന്നെ. ഞാൻ അതിനെ പാരിസ്ഥിതിക അവബോധം (environmental consciousness) എന്നു വിളിക്കുമെന്നു മാത്രം. ആത്മീയത എന്നു പറഞ്ഞാൽ വിവാഹം, രക്ഷാകർതൃത്വം, സുകുമാര കലകൾ, ജുഡീഷ്യറി, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ സാമൂഹ്യ സ്ഥാപനങ്ങളോടുള്ള ഹൃദയംഗമായ ആദരവാണോ? ഇവിടെയും എനിക്ക് യാതൊരു പ്രശ്നവുമില്ല , എങ്ങനെയാണതിനോട് വിയോജിക്കാനാവുക? ഞാനതിനെ വിളിക്കുന്നത് പൌര ധർമ്മമെന്നാണ് . നിങ്ങളുടേതായ ഒരു ലോകത്തിലേക്ക് പോയി നിങ്ങളുടെ ജീവിതത്തിന്റെ അർത്ഥമെന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നതിനെയാണോ ആത്മീയത എന്നു പറയുന്നത് ? ആർക്കാണതിനെ എതിർക്കാനാവുക? ഞാനതിനെ വിളിക്കുന്നത് ആത്മ പരിശോധന, സ്വയം മൂല്യനിർണ്ണയം ചെയ്യുക എന്നൊക്കെയാണ്. ആത്മീയത എന്നാൽ യോഗ ആണോ? പതഞ്ജലി മഹർഷി നമുക്ക് യോഗയെക്കുറിച്ചുള്ള വിശദാംശങ്ങൾ....യമം , യതം, ആസനം, പ്രാണായാമം...ഒക്കെ നല്‍കിയിട്ടുണ്ട്. ഏത് പേരിലോ ആകട്ടെ, പ്രാണായാമം ചെയ്താൽ, വളരെ നല്ലത്. ഞാനതിനെ ആരോഗ്യരക്ഷ, കായിക ക്ഷമത എന്നൊക്കെ വിളിക്കുന്നു.

വാക്കുകളുടെ അർത്ഥത്തിന്റെ മാത്രം പ്രശ്‌നമാണോ ഇത് ? ഇതൊക്കെയാണ് ആത്മീയതയെങ്കിൽ പിന്നെ എന്തിനെക്കുറിച്ചാണീ ചർച്ച? ഞാൻ ഉപയോഗിച്ച വാക്കുളെല്ലാം വളരെ ഏറെ ആദരവർഹിക്കുന്നവയാണെന്നു മാത്രമല്ല, പൂർണ്ണമായും സ്വീകാര്യമായവ കൂടിയാണ്. അവ ഒരു വിധത്തിലും അമൂർത്തമോ അനിർവ്വചനീയമോ അല്ല.എങ്കിൽ പിന്നെ ആത്മീയത എന്ന വാക്ക് എന്തിനാണ് മുറുകെപ്പിടിടിക്കുന്നത്. ? മുകളിൽ പറഞ്ഞിട്ടുള്ള വാക്കുകളിലില്ലാത്ത എന്താണ് ആത്മീയതയിൽ ഉള്ളത് ? അങ്ങനെ എന്തെങ്കിലും ഉണ്ടോ? അങ്ങനെയുണ്ടെങ്കിൽ എന്താണത് ?

ഈ വാക്കിനോട് എനിക്കെന്താണ് പ്രശ്‌നം എന്ന് ആർക്കുവേണമെങ്കിലും ഇപ്പോൾ എന്നോട് തിരിച്ചു ചോദിക്കാം. ഞാനത് മാറ്റണമെന്നും, ഉപേക്ഷിക്കണമെന്നും കാലഹരണപ്പെടുത്തണെമെന്നും ഒക്കെ ഞാൻ ആവശ്യപ്പെടുന്നുണ്ട്. എന്തുകൊണ്ടാണെന്നോ? പറയാം. മുകളിൽ പറഞ്ഞതൊക്കെയാണ് ആത്മീയതയെങ്കിൽ ചർച്ചയുടെ ആവശ്യമില്ല. എന്നാൽ എന്നെ അസ്വസ്ഥനാക്കുന്ന മറ്റൊരു കാര്യമുണ്ട്. നിഘണ്ടുവില്‍ ആത്മീയത(spirituality)എന്ന വാക്കിന്റെ അർത്ഥം അന്വേഷിക്കുമ്പോൾ അതിന്റെ മൂലം(root) കിടക്കുന്നത് ആത്മാവ് (“spirit”) എന്ന വാക്കിലാണ്. മനുഷ്യന് ഭൂമി ഉരുണ്ടതോ പരന്നതോ എന്നതറിയാതിരുന്ന കാലത്തു തന്നെ അവൻ ഒരു കാര്യം തീർച്ചപ്പെടുത്തിയിരുന്നു- മനുഷ്യനെന്നത് രണ്ടു കാര്യങ്ങൾ കൂടിച്ചേരുന്നതാണെന്ന്, ശരീരവും ആത്മാവും. ശരീരം എന്നത് താൽക്കാലികമാണ്, അതു മരിക്കുന്നു. എന്നാൽ ആത്മാവ് അങ്ങനെയല്ല, ഞാനതിനെ നോൺ- ബയോഡീഗ്രേഡബിൾ എന്നു വിളിച്ചോട്ടെ. നിങ്ങളുടെ ശരീരത്തിൽ കരളുണ്ട്, ഹൃദയമുണ്ട്, ചെറുകുടലുണ്ട് പിന്നെ തലച്ചോറുണ്ട്..അങ്ങനെ പലതുമുണ്ട്. എന്നാൽ തലച്ചോറ് എന്ന് പറയുന്നത് നിങ്ങളുടെ ശരീരത്തിന്റെ ഭാഗമായതിനാലും, മനസ്സ് (mind) എന്നത് തലച്ചോറിനകത്ത് സ്ഥിതി ചെയ്യുന്നതിനാലും, അത് നിലവാരം കുറഞ്ഞതാണ് (inferior ) കാരണം തലച്ചോറും ശരീരത്തോടൊപ്പം മരിക്കും. എന്നാൽ ഒട്ടും വിഷമിക്കേണ്ട കാര്യമില്ല, നിങ്ങൾ മരിക്കുന്നില്ല, കാരണം നിങ്ങൾ ആത്മാവാണ്, ആത്മാവിന് പരമമായ ബോധം (supreme consciousness) ഉള്ളതിനാൽ അത് ശേഷിക്കും. നിങ്ങൾ മനസ്സിനു ചെവി കൊടുക്കുന്നതാണ് നിങ്ങളുടെ കുഴപ്പങ്ങൾക്കൊക്കെ കാരണം. അതിനാൽ മനസ്സിനു ചെവി കൊടുക്കുന്നതവസാനിപ്പിക്കൂ. ആത്മാവിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ- പ്രാപഞ്ചിക യാഥാർത്ഥ്യങ്ങൾ(cosmic truth) അറിയുന്നപരമമായ ബോധത്തിലേക്ക് (supreme consciousness) ശ്രദ്ധ കേന്ദ്രീകരിക്കൂ. ശരി. പൂനയിൽ ഒരു ആശ്രമമുണ്ട് , ഞാനവിടെ പോകുമായിരുന്നു. അവിടുത്തെ പ്രഭാഷണങ്ങൾ എനിക്കിഷ്‌ടമായിരുന്നു. ആശ്രമത്തിലെ ലെൿചർ ഹാളിനു മുന്നിൽ ഒരു പ്ലക്കാർഡ് പ്രദർശിപ്പിച്ചിരുന്നു. നിങ്ങളുടെ ഷൂസുകളും മനസ്സും ഇവിടെ ഉപേക്ഷിക്കുക. മറ്റ് ചില ഗുരുക്കന്മാരുണ്ട്. അവർക്ക് നിങ്ങൾ പാദരക്ഷകളുമായി അകത്തുകടക്കുന്നതിൽ വലിയ എതിർപ്പില്ല. എന്നാൽ മനസ്സിന്റെ കാര്യത്തിൽ , യാതൊരു വിട്ടുവീഴ്‌ചയുമില്ല. ക്ഷമിക്കുക.

ഇനി, നിങ്ങളുടെ മനസ്സ് ഉപേക്ഷിച്ചാൽ പിന്നെ നിങ്ങളെന്തു ചെയ്യും? ബോധത്തിന്റെ അടുത്ത സ്റ്റേഷനിലെത്തുവാൻ (next station of consciousness)നിങ്ങൾക്കൊരു ഗുരുവിനെ ആവശ്യമുണ്ട്. അത് ആത്മാവിലെവിടെയോ മറഞ്ഞിരിക്കുയാണ്. അദ്ദേഹം പരമമായ ബോധം (supreme consciousness) കൈവരിച്ചിട്ടുണ്ട്, അദ്ദേഹത്തിന് ആത്യന്തിക യാഥാര്‍ത്ഥ്യമെന്തെന്നറിയാം. എന്നാൽ അയാൾക്കത് നിങ്ങളോട് പറയാനാവുമോ? ഇല്ല സർ, അയാൾക്കത് നിങ്ങളോട് പറയാനാവില്ല. എന്നാൽ, നിങ്ങൾക്കത് സ്വയം കണ്ടെത്താനാവുമോ? ഇല്ല സർ, നിങ്ങൾക്കതിനൊരു ഗുരു വേണം.നിങ്ങൾക്കയാളെ ആവശ്യമുണ്ട്, പക്ഷെ നിങ്ങൾക്ക് ആത്യന്തിക യാഥാർത്ഥ്യം അറിയാനാവുമെന്ന് അയാൾക്ക് ഗ്യാരണ്ടി നൽകാനാവില്ല. അല്ല..ആത്യന്തിക യാഥാർത്ഥ്യം എന്നാൽ എന്താണ് ? എന്താണ് പ്രാപഞ്ചിക യാഥാർഥ്യം? അത് പ്രപഞ്ചവുമായി ബന്ധപ്പെട്ട എന്തെങ്കിലുമാണോ? എനിക്കത് എന്താണെന്നറിയാൻ കഴിഞ്ഞിട്ടില്ല. സൌരയൂഥത്തിൽ നാം പുറത്തു കടക്കുന്ന ആദ്യ നിമിഷത്തിൽ തന്നെ വരുന്ന ആദ്യത്തെ നക്ഷമാണ് ആൽഫാ സെഞ്ചുറി (Alpha.Centueri). ഇതു നാലു പ്രകാശവർഷം അകലെയാണ്. ഞാൻ എങ്ങനെയാണതുമായി ബന്ധപ്പെടുന്നത് !! ഞാനെന്തു ചെയ്യും !!

ചക്രവർത്തി ഇപ്പോൾ ജ്ഞാനികൾക്ക് മാത്രം കാണാൻ കഴിയുന്ന വിശിഷ്ടമായ ആടയാഭരണങ്ങൾ അണിഞ്ഞിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും സാമ്രാജ്യം കൂടുതൽ കൂടുതൽ വലുതാവുകയാണ്. അതോടൊപ്പം, ചക്രവർത്തിയുടെ ആടയാഭരണങ്ങളെ സ്തുതിക്കാൻ കൂടുതൽ കൂടുതൽ ആളുകൾ മുന്നോട്ട് വരുകയാണ്.

ആത്മീയത എന്നത് മതവിശ്വാസികളുടെ പ്രതിരോധത്തിനായുള്ള രണ്ടാം നിരയാണെന്നാണ് (second line of defence) വാസ്തവത്തിൽ ഞാൻ വിചാരിച്ചിരുന്നത്. തങ്ങളുടെ പരമ്പരാഗത മതവിശ്വാസം അസുഖകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമ്പോൾ, അല്ലെങ്കിൽ അതിനു വലിയ മാർക്കറ്റില്ലാതാവുമ്പോൾ, മതവിശ്വാസികൾ സാധാരണയായി ഒളിച്ചിരിക്കുന്നത് കോസ്മോസിന്റെയും സൂപ്പർ കോൺഷ്യസ്‌നെസ്സിന്റെയും ഒക്കെ ഈ പുകമറയ്ക്കിടയിലാണ് . എന്നാൽ ഇത് സമ്പൂർണമായ സത്യമല്ല. പരമ്പരാഗത മതത്തിന്റേയും ആത്മീയതയുടേയും ഇടപാടുകാർ (clientele) വ്യത്യസ്തരാണെന്നതു തന്നെ ഇതിനു കാരണം. ഒരു ലോക ഭൂപടമെടുത്തു വച്ച്, ഇന്ത്യക്കകത്തോ പുറത്തോ, ഏഷ്യയിലോ ലാറ്റിൻ അമേരിക്കയിലോ യൂറോപ്പിലോ, ഉള്ള തീവ്രമതാത്മകതയുള്ള പ്രദേശങ്ങൾ (places which are extremely religious) അടയാളപ്പെടുത്തുക. എവിടെയൊക്കെ മതത്തിന്റെ ആധിക്യം ഉണ്ടോ അവിടവിടെ മനുഷ്യാവകാശങ്ങളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. അവിടെയൊക്കെ അടിച്ചമർത്തലുകളുണ്ട്. ദരിദ്രരായ ജനങ്ങളെ മയക്കുന്ന കറുപ്പാണ് , അടിച്ചമർത്തപ്പെടുന്നവരുടെ നിശ്വാസമാണ് മതം എന്നൊക്കെ നമ്മുടെ മാക്സിസ്റ്റ് സുഹൃത്തുക്കൾ പറയാറുണ്ടായിരുന്നു. ഞാനാ ചർച്ചയിലേക്ക് കടക്കുന്നില്ല. പക്ഷെ, ഒരു കാര്യം പറയുന്നു, ഇന്നിപ്പോൾ ആത്മീയത എന്നത് ധനികര്‍ക്കുവേണ്ടിയുള്ള മയക്കുമരുന്നു (tranquilizer of the rich) തന്നെയാണ്.

ആത്മീയതാ ബിസിനസ്സിലെ ഇടപാടുകാരൊക്കെ (clientele) ധനികരും ഉന്നതവർഗ്ഗത്തിൽ‌പ്പെട്ടവരും ഒക്കെയാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. അതിനാൽ തന്നെ ഗുരുവിന് ശക്തിയും , ആദരവും, ഉയർന്ന പദവിയും , സമ്പത്തും (അതത്ര പ്രധാനമല്ല) ഒക്കെ ലഭ്യമാവുന്നു. ശിഷ്യന് എന്താവും ലഭിക്കുക? ഞനവരെ സൂക്ഷ്‌മമായി നിരീക്ഷിച്ചപ്പോൾ ഈ ശിഷ്യഗണങ്ങൾ വിവിധ തരത്തിലും ഗണത്തിലും പെട്ടതാണെന്ന് കാണാൻ കഴിഞ്ഞു. അതിനൊരു ഏകശിലാരൂപമില്ല തന്നെ. അതെ, ഈ അനുയായികൾ വ്യത്യസ്ത തരക്കാരാണ്. അതിലൊരാൾ ധനികനാണ്, ജീവിതത്തിൽ വിജയിച്ച ആളാണ്, ധാരാളം ധനം സമ്പാദിച്ചിട്ടുണ്ട്, ആസ്തികൾ കുന്നുകൂടുന്നു. ഇന്ന് അയാൾക്ക് എല്ലാം ഉള്ളതിനാൽ അയാൾക്ക് വേണ്ടത് കുറ്റവിമുക്തി (Absolution) കൂടിയാണ്. അതുകൊണ്ട് ഗുരു അയാളോട് പറയുന്നു- “നീ ചെയ്യുന്നതെന്തോ അത് “നിഷ്‌കാമ കർമ്മ”മാണ്. നീ നിനക്ക് നൽകപെട്ടിട്ടുളള റോൾ അഭിനയിക്കുക മാത്രമാണ്. ഇതെല്ലാം “മായ”യാണ്. നീ എല്ലാ ദിവസവും ഉണ്ടാക്കുന്ന പണമോ ഒരോ ദിവസവും കുന്നുകൂട്ടുന്ന സമ്പത്തോ ഇതൊന്നിലും നീ വൈകാരികമായി ഉൾപ്പെട്ടിട്ടില്ല. നീ നിന്റെ റോൾ ഭംഗിയായി കൈകാര്യം ചെയ്യുന്നു, അത്ര മാത്രം. നീ എന്റെ അടുത്ത് വന്നത് ശാശ്വത സത്യം അന്വേഷിച്ചാണ്. നിന്റെ കൈകൾ ഒരു പക്ഷെ മലിനമായിരിക്കാം പക്ഷെ നിന്റെ ആത്മാവ് ശുദ്ധമാണ്. ” ഈ മനുഷ്യന് അവനെക്കുറിച്ചുതന്നെ മതിപ്പും വിശ്വാസവും തോന്നാൻ തുടങ്ങുന്നു. ഏഴു ദിവസം അവൻ ലോകത്തെ ചൂഷണം ചെയ്യുന്നു, ഏഴാം ദിവസത്തിനവസാനം അവൻ ഗുരുവിന്റെ പാദാരവിന്ദത്തിലണയുമ്പോൾ അവനു തോന്നുന്നു- ഞാനൊരു സംവേദനശീലനായ (sensitive) വ്യക്തിയാണ്.

ഇനിയും മറ്റൊരു കൂട്ടരുണ്ട്. അവരും വരുന്നത് ധനിക വർഗ്ഗത്തിൽ നിന്നാണ്. പക്ഷെ ഇയാൾ ആദ്യത്തെ ആളെപ്പോലെ വിജയിയല്ല. വിജയിക്കുന്നതും പരാജയപ്പെടുന്നതുമെല്ലാം ആപേക്ഷികമാണെന്നത് നിങ്ങൾക്കറിയാമല്ലോ? തെരുവോരത്ത് കറക്കിക്കുത്ത് കളിക്കുന്ന ഒരു റിക്ഷാക്കരനെ സംബന്ധിച്ചിടത്തോളം നൂറു രൂപ ലഭിച്ചാൽ അത് വലിയ വിജയമാണ്. എന്നാൽ ഒരു കോർപ്പറേറ്റ് മുതലാളി 300 മില്യൺ ഡോളർ സമ്പാദിക്കുമ്പോഴും ബില്യൺ ഡോളർ ആസ്തിയുള്ള സ്വസഹോദരനുമായി തുലനം ചെയ്ത് സ്വയം ഒരു പരാജയമായി വിലയിരുത്തുകയാണ്. പരാജയപ്പെട്ട ഈ ധനികൻ എന്താവും ചെയ്യുക? അയാൾക്കും ഇപ്രകാരം പറയുന്ന ഒരു ഗുരുവിന്റെ ആവശ്യമുണ്ട്- “ആരാണ് പറഞ്ഞത് നീ പരാജയപ്പെട്ടുവെന്ന് ? നിനക്ക് മറ്റൊരു ലോകമുണ്ട്, നിനക്ക് മറ്റൊരു ദർശനമുണ്ട്, നിന്റെ സഹോദരനില്ലാത്ത വേറിട്ടൊരു ചേതന (sensibility)നിനക്കുണ്ട്. അവൻ ഒരു വിജയമാണെന്നാണ് അവന്റെ വിചാരം. ശരിയാണോ? അല്ല. നിനക്കറിയാമോ, ലോകം വളരെ ക്രൂരമാണ്. ലോകം വളരെ സത്യസന്ധമായി നിന്നോട് പറയുന്നു, അങ്ങനെ അല്ല സർ, നിനക്ക് പത്തിൽ മൂന്നാണ് കിട്ടിയത്. മറ്റേയാൾക്ക് കിട്ടിയത് പത്തിൽ ഏഴാണ്. ശരിയല്ലേ? ”അവർ നിങ്ങളോട് ഇടപെടുന്നത് ഇപ്രകാരം ആയിരിക്കും. അവിടെ അവന് സഹതാപം ലഭിക്കുന്നു.അവിടെ അയാൾ കളിക്കുന്നത് മറ്റൊരു കളിയാണ്.

മറ്റൊരു കൂട്ടരുണ്ട് . ഈ കൂട്ടരെക്കുറിച്ച് ഞാൻ സംസാരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള വെറുപ്പോ പുച്ഛമോ വച്ചു കൊണ്ടോ ഏതെങ്കിലും വലിയ ഭാവത്തോടു കൂടിയോ ഒന്നുമല്ല, മറിച്ച് നിറഞ്ഞ അനുകമ്പയോടു കൂടിയാണ്. ഈ ആധുനിക യുഗത്തിലെ ആത്മീയ ഗുരുക്കന്മാരുടെ ഇടപാടുകാരിൽ ഒരു വലിയ വിഭാഗക്കാരവരാണ്, ധനികരുടെ അസന്തുഷ്‌ടരായ ഭാര്യമാർ.

വിവാഹമെന്ന അൾത്താരയിൽ സ്വന്തം വ്യക്തിത്വവും ആകാംഷകളും സ്വപ്നങ്ങളുമെല്ലാം സമർപ്പിച്ചിട്ടും തന്നെക്കുറിച്ച് തീർത്തും ശ്രദ്ധയില്ലാത്ത ഒരു ഭർത്താവിനെ ലഭിച്ച ഒരുവളെയാണ് നാം ഇവിടെ കാണുന്നത്. ഒന്നു രണ്ടു കുട്ടികളെ അവൾക്ക് നൽകി എന്നതാണ് അയാളാകെ ചെയ്തത്. അയാളെപ്പോഴും അയാളുടെ ജോലിയിലോ മറ്റു സ്ത്രീകളിലോ വ്യാപൃതനാണ്. ഈ സ്ത്രീക്ക് താങ്ങായി ഒരു ചുമൽ വേണ്ടതുണ്ട്. തന്റെ അസ്തിത്വം ഒരു പരാജയമാണെന്ന് അവൾക്ക് തന്നെ സ്വയം ബോദ്ധ്യമുണ്ട്. ഭാവിയെക്കുറിച്ച് അവൾക്ക് വലിയ പ്രതീക്ഷകളില്ല. അവളുടേത് എല്ലാ സുഖ സൌകര്യങ്ങൾ ഉള്ളതെങ്കിലും ശൂന്യമായ ലക്ഷ്യരഹിതമായ ഒരു ജീവിതമാണ്. ഇത് വളരെ ദു:ഖകരമാണ്, എന്നാൽ യഥാർത്ഥവും.

വേറെ ചില മനുഷ്യരുണ്ട്. അപ്രതീക്ഷിത ദുരന്തങ്ങൾ ഏറ്റുവാങ്ങുന്നവർ. ചിലർക്ക് കുട്ടിയെ നഷ്‌ടപ്പെടുന്നു. ഭാര്യ മരിക്കുന്നു. അല്ലെങ്കിൽ ഭർത്താവ് മരിക്കുന്നു. സമ്പത്ത് നഷ്ടപ്പെട്ടവരോ ബിസിനസ്സ് തകർന്നവരോ ആകാം ചിലർ. ചുരുക്കത്തിൽ കനത്ത ആഘാതമേൽ‌പ്പിക്കുന്ന എന്തെങ്കിലും ഒക്കെ സംഭവിക്കുന്നു. സ്വാഭാവികമായും അവർ ചോദിക്കും- എന്തേ എനിക്കിങ്ങനെയൊക്കെ സംഭവിക്കുന്നു? ആരോടാണിവർക്കിത് ചോദിക്കാനാവുക? അവർ ഗുരുവിന്റെ അടുത്ത് ചെല്ലുന്നു. ഗുരു അവരോട് ഒഅറയുന്നു- ഇത് കർമ്മമാണ്. നിങ്ങളെന്നെ പിന്തുടരുകയാണെങ്കിൽ വേദനകളില്ലാത്ത, അനശ്വരമായ മറ്റൊരു ലോകം ഞാൻ കാണിച്ചു തരാം. അവിടെ പരമാനന്ദം മാത്രമേ ഉള്ളൂ. അസന്തുഷ്ടരായ ഈ ആത്മാക്കളോട് അയാൾ പറയും- എന്നെ പിന്തുടരൂ.ഞാൻ നിങ്ങളെ സ്വർഗത്തിലേക്ക്, വേദനകളില്ലാത്ത ലോകത്തിലേക്ക് കൊണ്ടു പോകാം. പ്രിയപ്പെട്ടവരേ, നിങ്ങളെ നിരാശപ്പെടുത്തേണ്ടി വരുന്നതിൽ എനിക്ക് ഖേദമുണ്ട്, അങ്ങനെ ഒരു സ്വർഗം ഇല്ല എന്ന് എനിക്ക് പറയാതിരിക്കാനാവില്ല. ജീവിതമെന്നതിൽ ഒരു പിടി വേദനകളും , തിരിച്ചടികളും, പരാജയ സാദ്ധ്യതകളും ഒക്കെ ഉണ്ടാവും. കാര്യമങ്ങനെയൊക്കെ ആണെങ്കിലും ഗുരുവിന്റെ വാക്കുളിൽ അവർ സന്തുഷ്‌ടരാവുന്നു.

അവർക്കതുകൊണ്ടെന്തെങ്കിലും ആശ്വാസം കിട്ടുന്നുണ്ടെങ്കിൽ നിങ്ങൾക്കെന്താണു ഹേ പ്രശ്നം എന്ന് ആരെങ്കിലും ചോദിച്ചേക്കാം. ഇപ്പോൾ ഞാൻ പണ്ടു വായിച്ച ഒരു കഥ ഓർക്കുകയാണ്. ഇതൊരു സന്യാസി പറഞ്ഞ വളരെ പഴയ ഒരു കഥയാണ്. ഒരു ദിവസം ഒരു നായയ്ക്ക് ഒരു ഉണങ്ങിയ എല്ലിൻ കഷണം ലഭിക്കുന്നു. എല്ലെങ്ങനെയെങ്കിലും അകത്താക്കാനുള്ള ശ്രമത്തിനിടയിൽ നായ അറിയാതെ തന്റെ തന്നെ നാക്കിൽ കടിക്കുന്നു.നാക്കിൽ നിന്ന് രക്തം വരുന്നുണ്ട്. എന്നാൽ എല്ലിൻ കഷണത്തിൽ നിന്നും പോഷകമൂല്യങ്ങൾ ലഭിക്കുന്നുവെന്നാണ് നായ കരുതുന്നത്.

എനിക്ക് വളരെ സങ്കടമുണ്ട്. മുതിർന്നവരായ ഇവർ ഇപ്രകാരം പെരുമാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഞാനവരെ ബഹുമാനിക്കുന്നു. മദ്യവും മയക്കുമരുന്നുമൊക്കെ മനസ്സമാധാനവും ശാന്തിയും നൽകുമെന്ന് കരുതപ്പെടുന്നുണ്ടല്ലോ? ഇപ്രകാരമുള്ള സമാധാവും ശാന്തതയും ഒക്കെ അഭികാമ്യമാണോ? നിങ്ങളെ യാഥാർത്ഥ്യത്തിൽ നിന്നും അകറ്റി നിറുത്തുന്ന ഏതു ശാന്തതയും മിഥ്യയാണ്- വെറും മരീചിക. ഒരു ട്രൈസൈക്കിൾ തരുന്നതിൽ കൂടുതൽ സുരക്ഷിതത്വം ഒന്നും ഇത് നൽകുന്നില്ല. നിങ്ങൾ ഒരു ട്രൈസൈക്കിൾ ആണ് ഓടിക്കുന്നതെങ്കിൽ നിങ്ങൾക്ക് വീഴാനാവില്ലല്ലോ? എന്നാൽ മുതിർന്നവർ ട്രൈസൈക്കിൾ ഓടിക്കാറില്ല. അവർ ഓടിക്കുന്നത് ബൈ സൈക്കിൾ ആണ് . അവർക്ക് വീഴാനും കഴിയും. അത് ജീവിതത്തിന്റെ ഭാഗമാണ്.

ഒരു കൂട്ടർ കൂടി ശേഷിക്കുന്നുണ്ട്. ഗോൾഫ് ക്ലബിലെ എല്ലാ അംഗങ്ങളും ഗോൾഫ് കളിയിൽ തൽ‌പ്പരരായിരിക്കണം എന്നില്ലല്ലോ? അതു പോലുള്ളവരാണിവർ. ആശ്രമത്തിൽ കാണപ്പെടുന്നവരെല്ലാം ആത്മീയതയുടെ വക്താക്കളാണ് എന്നു കരുതേണ്ടതില്ല. എനിക്കൊരു ഫിലിം നിർമ്മാതാവ് സുഹൃത്ത് ഉണ്ട്, അയാളെപ്പോഴും പറയാറുണ്ട് ഞാൻ അയാളുടെ ഗുരുവിന്റെ ആശ്രമം ഒരിക്കലെങ്കിലും സന്ദർശിക്കണം എന്ന്. ഡെൽഹിയിൽ നിന്നും രണ്ടു മണിക്കൂർ യാത്ര ചെയ്താൽ ആശ്രമത്തിൽ എത്താമെന്നും ഡെൽഹിയിലെ മുഴുവൻ വി ഐ പി കളെയും നിങ്ങൾക്കവിടെ വച്ച് പരിചയപ്പെടാമെന്നും അയാൾ പറഞ്ഞുകൊണ്ടിരിക്കുന്നു. തന്റെ ഗുരുജിയും ഒരുനാൾ മറ്റൊരു ചന്ദ്രസ്വാമിയാകുമെന്ന് അയാൾക്കുറപ്പുണ്ട്. അതെ ഇന്നാ ആശ്രമം വിവിധ തരം നെറ്റ്വർക്കിംഗുകളുടെ ഒരു സമ്പർക്ക ബിന്ദുവാണ്.

ആദ്ധ്യാത്മികവും മതപരവുമായ കാര്യങ്ങളിൽ വ്യാപൃതരാണെങ്കിലും നല്ലവരായ ചില ആളുകളുണ്ട്, എനിക്കവരോട് വളരെ ബഹുമാനമുണ്ട്. അതിനെനിക്കൊരു വിശദീകരണമുണ്ട് . ഞാൻ കരുതുന്നത് ഏതൊരു വികാരത്തിനും അനുഭവത്തിനുമെന്ന പോലെ നിങ്ങൾക്കും ഒരു പരിധിയുണ്ട് ( നോട്ട് ഷുവർ) I believe that like every emotion or feeling, you have a limitation.

എനിക്ക് അനുവദിച്ചിട്ടുള്ള സമയം ആയെന്നു തോന്നുന്നു. സർ , ഒരഞ്ചാറു മിനിട്ടു കൂടി തരാമോ?

രാജീവ് മെഹ്‌റോത്ര : തുടരുക

നിങ്ങൾക്ക് ഒരു പ്രത്യേക ബിന്ദു വരെ കാണാനാകും. അതിനപ്പുറം കാണാനാകില്ല. നിങ്ങൾക്ക് ഒരു പ്രത്യേക ബിന്ദു വരെ കേൾക്കാനാകും. അതിനപ്പുറമുള്ള ശബ്‌ദങ്ങൾ നിങ്ങൾക്ക് രെജിസ്റ്റർ ചെയ്യാനാവില്ല. ഒരു പ്രത്യേക ബിന്ദു വരെ നിങ്ങൾക്കു വിലപിക്കാനാവും, അതിനുശേഷം നിങ്ങൾ അതിനു പുറത്തുകടക്കും. ഒരു പ്രത്യേക ബിന്ദു വരെ നിങ്ങൾക്കു സന്തോഷമുണ്ടാകും , അതിനൊരു പരിധിയുണ്ട്. അതു പോലെ ഒരു പ്രത്യേക ബിന്ദുവരെ നിങ്ങൾക്ക് കുലീനമായി പെരുമാറാനുള്ള ക്ഷമതയുണ്ടാവും, അതിനു ശേഷമതു തുടരാനാവില്ല. ഒരു ശരാശരി മനുഷ്യന് നന്മചെയ്യാനുള്ള ഈ ക്ഷമത 10 യൂണിറ്റ് ആണ് എന്ന് സങ്കല്പിക്കുകയാണെങ്കിൽ, ദിവസവും അഞ്ചു നേരം നിസ്ക്കരിക്കുവാനായി പള്ളിയിൽ പോകുന്ന ഒരാൾ 10 ൽ അഞ്ച് യൂണിറ്റ് അവിടെ ഉപയോഗിക്കുകയാണ്. അത് പോലെ തന്നെ അമ്പലത്തിൽ പോകുന്നവരും ഗുരുവിന്റെ പാദങ്ങളിൽ സ്വയം സമർപ്പിക്കുന്നവരുമൊക്കെ മനുഷ്യന് നന്മചെയ്യാനുള്ള തങ്ങളുടെ ക്ഷമത അവിടെ തീർത്തും ഉല്പാദനക്ഷമമല്ലാത്ത രീതിയിൽ ചെലവഴിക്കുകയാണ്. ഞാൻ പ്രാർത്ഥിക്കുവാൻ പോകാറില്ല. ഞാൻ പ്രാർത്ഥിക്കാറില്ല. ഏതെങ്കിലും ഗുരുവിന്റെ അടുത്തോ അമ്പലത്തിലോ പള്ളിയിലോ പോകുന്നില്ല എങ്കിൽ മനുഷ്യന് നന്മചെയ്യാനുള്ള എന്റെ കഴിവുപയോഗിച്ച് എനിക്കെന്തു ചെയ്യാനാകും? ഞാൻ ആരേയെങ്കിലും സഹായിക്കേണ്ടതുണ്ട്, ആർക്കെങ്കിലും ഭക്ഷണം നൽകേണ്ടതുണ്ട്, ആർക്കെങ്കിലും പാർപ്പിടം നൽകേണ്ടതുണ്ട്. ആരാധനയ്ക്കായും പ്രാർത്ഥനയ്ക്കായും ആദ്ധ്യാതിക - മത ഗുരുക്കളെ ആദരിക്കാനും മറ്റും തങ്ങളുടെ ക്വോട്ട ചെലവഴിച്ച ശേഷവും അവരിൽ നന്മചെയ്യാനുള്ള ശേഷി അവശേഷിക്കുന്നുവെങ്കിൽ , അവർക്കെന്റെ പ്രണാമം.

മതവിശ്വാസികളെക്കുറിച്ചുള്ള താങ്കളുടെ സങ്കല്പം ഇത്തരത്തിലാണെങ്കിൽ എന്തിനാണ് താങ്കൾ കൃഷ്‌ണനോടും കബീറിനോടും ഗൌതമനോടുമൊക്കെ ആദരവ് പ്രകടിപ്പിക്കുന്നതെന്ന സംശയം ന്യായമായും ആർക്കും ചോദിക്കാവുന്നതേയുള്ളൂ. എന്തുകൊണ്ടാണ് ഞാനവരെ ബഹുമാനിക്കുന്നതെന്ന് പറയാം . മാനവിക സംസ്ക്കാരത്തിന് മഹത്തായ സംഭാവന നൽകിയവരാണവർ. അവർ ചരിത്രത്തിന്റെ വിവിധ ദശാസന്ധികളിൽ, വിവിധ സാഹചര്യങ്ങളിൽ ജനിച്ചവരായിരുന്നു. പക്ഷെ അവരിലെല്ലാം പൊതുവായ ഒരു കാര്യമുണ്ട്. അവരെല്ലാം അനീതിക്കെതിരായിരുന്നു. അവർ അടിച്ചമത്തപ്പെട്ടവർക്ക് വേണ്ടി പൊരുതി.

എന്നെ അത്ഭുതപ്പെടുത്തുന്നതും എന്റെ ഭീതികളെ ശരി വെക്കുന്നതും ആയ കാര്യം, ഇന്ന് സനാതനസത്യത്തെ അറിയുന്ന പ്രബുദ്ധരായ ജനങ്ങൾ ആരും തന്നെ അധികാരശക്തികൾക്കെതിരെ നിലയുറപ്പിക്കുന്നില്ല എന്നതാണ്. ഭരണ- വരേണ്യ വർഗങ്ങൾക്കെതിരെ ആരും തന്നെ ശബ്ദിച്ചു കാണുന്നില്ല. ഇവിടെ ദാനധർമങ്ങൾ ഉണ്ട്, എന്നാൽ ഭരണകൂടവും അധികാരശക്തികളും അംഗീകരിക്കുന്നവ മാത്രം. എന്നാൽ, ദളിതന്മാരെ അവർക്ക് പ്രവേശനം നിഷിദ്ധമായ അമ്പലങ്ങളിൽ കൊണ്ട് പോയിട്ടുള്ളത് ഏതു ഗുരു ആണ് എന്നാണ് എനിക്കറിയേണ്ടത്. കരാറുകാർക്കും കോണ്ട്രാക്റ്റർമാർക്കും എതിരെ ആദിവാസികളുടെ അവകാശങ്ങൾക്കു വേണ്ടി നില കൊണ്ടിട്ടുള്ളത് ഏതു ഗുരു ആണ് എന്നാണ് എനിക്കറിയേണ്ടത്. ഗുജറാത്തിലെ ഇരകൾക്കു വേണ്ടി സംസാരിക്കുകയും അവരുടെ പുനരധിവാസ ക്യാമ്പുകളിൽ പോകുകയും ചെയ്തത് ഏതു ഗുരു ആണ് എന്നാണ് എനിക്കറിയേണ്ടത്. അവരും മനുഷ്യജീവികൾ ആണ്.

സർ... സമ്പന്നരെ എങ്ങനെ ശ്വസിക്കണം എന്ന് പഠിപ്പിച്ചത് കൊണ്ടായില്ല. ധനികന്റെ വിനോദം ആണത്. അത് കാപട്യക്കാരുടെ നാട്യമാണ്. അത് ഒരു mischievous deception (കുസൃതി കലർന്ന വഞ്ചന) ആണ്. താങ്കൾക്കറിയാമല്ലോ, mischievous deception എന്നത് ഓക്സ്ഫോർഡ് ഡിക്ഷ്ണറിയിൽ ഒരു വാക്കിന് പര്യായമായാണ് കൊടുത്തിരിക്കുന്നത്- ആ വാക്കാണ്... HOAX (തട്ടിപ്പ്).