Like

...........

Thursday, 18 July 2013

വംശഹത്യയുടെ നീതീകരണങ്ങള്‍ .


ഞാന്‍ നിങ്ങളെ കഥാപാത്രമാക്കി തികച്ചും സാങ്കല്പികമായ കഥ പറയാന്‍ പോവുകയാണ് ,

ഒരു ദിവസം നിങ്ങളും കുടുംബവും കൂടി നിങ്ങളുടെ തെരുവിലൂടെ നടന്നു വരുകയാണ് ,പെട്ടെന്നു ആയുധങ്ങളും ആക്രോശങ്ങളും ആര്‍പ്പു വിളികളുമായി ചെമ്പന്‍ മുടിക്കാരായ ഒരു പറ്റം അജ്ഞാതര്‍ നിങ്ങളെ വളയുന്നു  -എന്നിട്ടു നിങ്ങളോട് ആക്രോശിക്കുന്നു .

“നിങ്ങള്‍ കറുത്ത മുടിയുള്ളവരാണ് , നിങ്ങളെ പോലെ കറുത്ത മുടിയുള്ള ഒരാള്‍ ഞങ്ങളെ പോലെ ചെമ്പന്‍ മുടിയുള്ള ഒരാളെ കൊലപ്പെടുത്തിയതായി ഞങ്ങള്‍ കേട്ടു , അതു കൊണ്ട് നിന്റെ അമ്മയെയും പെങ്ങളെയും ഞങ്ങള്‍ ബലാത്സംഗം ചെയ്യും ,നിന്റെ കുഞ്ഞുങ്ങളെ ശൂലത്തില്‍ കോര്‍ത്തെടുക്കും , നിന്റെ മാതാപിതാക്കളെ പച്ചക്കു പെട്രോളോഴിച്ചു കത്തിക്കും . അതു ഞങ്ങളുടെ പ്രതിപ്രവര്‍ത്തനമാണ് ,ഞങ്ങളുടെ പ്രതികാരമാണ് “

നിങ്ങള്‍ അവിശ്വസനീയതയോടെ ,വിലാപത്തോടെ അവരോടു പറയാന്‍ ശ്രമിക്കുന്നു .

“നോക്കൂ നിങ്ങള്‍ പറഞ്ഞ കൊല്ലപ്പെട്ടയാളെയോ കൊലയാളിയെയോ ഞങ്ങള്‍ക്കൊരു പരിചയവുമില്ല ..............നിങ്ങള്‍ അതു പറഞ്ഞു മുഴുവനാക്കുന്നതിനു മുമ്പ് മൂന്നു മുനയുള്ള ഒരു ശൂലം നിങ്ങളുടെ അപേക്ഷയെ ഒരാര്‍ത്തനാദത്തിലേക്കു നയിക്കുന്നു . - ശുഭം .


 ഒരു ഉത്തരാധുനിക കഥ  പോലെ വിചിത്രവും അവിശ്വസനീയവുമായി തോന്നുന്നു അല്ലെ ? ആ അവിശ്വസനീയതയ്ക്കു കാരണം നമ്മളെ ആ സംഭവം ബാധിച്ചിട്ടില്ലാ ,അല്ലെങ്കില്‍ നമ്മളങ്ങനെയൊരവസ്ഥയില്‍ ബാധിക്കപ്പെടില്ല എന്ന വിശ്വാസം കൊണ്ടാണ് . പക്ഷെ നമുക്കു മുമ്പില്‍ യഥാര്‍ത്ഥത്തില്‍ തന്നെ  അങ്ങനെ സംഭവിക്കുമ്പോഴും നിസ്സംഗരായി പ്രതിപ്രവര്‍ത്തനവാദത്തെയും പ്രതികാരമെന്ന ലളിത യുക്തിയെയുമാണ് ആശ്രയിക്കുന്നത് നമുക്കോ ,നമ്മുടെ വേണ്ടപ്പെട്ടവര്‍ക്കോ അല്ലല്ലോ അതു സംഭവിച്ചതെന്ന ആശ്വാസം കൊണ്ടാണ് .




കലാപവും വംശഹത്യയും .

ഗുജറാത്ത് കലാപം [സത്യത്തില്‍ അതിനൊരു കലാപത്തെക്കാളും വംശഹത്യയോടാണ് കൂടുതല്‍ സാമ്യം] ആരംഭിക്കുന്നത് 2002  ഫെബ്രുവരി മാസം അയോധ്യയിലേക്കു പോയ കര്‍സേവകരടങ്ങിയ ഒരു ട്രെയിനിന്റെ കുറച്ചു ബോഗികള്‍ ഗോധ്ര സ്റ്റേഷനില്‍ [ഗോധ്ര വര്‍ഗ്ഗീയ വൈരത്തിനു കുപ്രസിദ്ധമാണ് ] വെച്ചു  അഗ്നിക്കിരയാകുന്നതോടെയാണ് , ആ അപകടത്തില്‍ 58 കര്‍സേവകരാണ് കൊല്ലപ്പെട്ടത് . ഇതു ദുഖകരമായ ഒരു സംഭവമാണ്   - വാര്‍ത്തകളും റിപ്പോര്‍ട്ടുകളും അനുസരിച്ചു ഈ ട്രയിന്‍ അപകടം ആസൂത്രിതമായ ഒരു ആക്രമണമായിരുന്നു ,മുസ്ലീം മതഭ്രാന്തന്മാരായ ഒരു സംഘം ആളുകള്‍ ട്രയിന് തീ വെക്കുകയായിരുന്നു എന്നാണ് പ്രാഥമിക പത്ര വാര്‍ത്തകള്‍ പറഞ്ഞത് . പക്ഷെ വാര്‍ത്തയില്‍ തന്നെ ഒരു പാട് വൈരുദ്ധ്യങ്ങളുണ്ടായിരുന്നു . സ്റ്റേഷനിലെ മുസ്ലീം കച്ചവടക്കാര്‍ കര്‍ സേവകരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഈ ആക്രമണമുണ്ടായതെന്നാണ് വാര്‍ത്തയില്‍  -പക്ഷെ  ഒരു ട്രയിന്‍ കത്തിച്ചു അതിലെ യാത്രക്കാരെ ചുട്ടു കൊല്ലാന്‍  മാത്രമൊരു പ്രകോപനമോ ആസൂത്രണമോ പ്ലാറ്റ് ഫോം കച്ചവടക്കാരുമായുണ്ടായ തര്‍ക്കത്തില്‍ നിന്നു  ഉടലെടുക്കുമെന്നത് അവിശ്വസനീയമാണ്  , മറ്റൊരു വാദം ഇതൊരു ആസൂത്രിതമായ ആക്രമണമായിരുന്നു എന്നതാണ് ,അതിനും കൃത്യമായ തെളിവുകളില്ല.

ഗൂഡാലോചന സിദ്ധാന്തക്കാരുടെ [Conspiracy theorist ] ഇസ്ലാമോഫോബിയ വളര്‍ത്താന്‍  സാമ്രാജ്യത്വ - സംഘ ഗൂഡാലോചനയാണ്  ഗോധ്ര ട്രയിന്‍ അപകടം  [ഇസ്ലാമിക കോണ്‍സ്പിരസി തിയറിസ്റ്റുകള്‍ 9/11 അപകടം തൊട്ട് ഇന്നേ വരെ ഉണ്ടായിട്ടുള്ള ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങളെല്ലാം ഇസ്രയേല്‍ ചാര സംഘടനയായ മൊസാദ് ആണെന്നു തെളിയിച്ചു കളയും ] എന്ന വാദത്തെ നിരാകരിച്ചാല്‍ പോലും ജസ്റ്റിസ് ബാനര്‍ജി കമ്മീഷനും ഡല്‍ഹിയിലെ ഒരു സര്‍ക്കാരിതര സംഘടനയും നടത്തിയ അന്വേഷണത്തില്‍ ഇതൊരു അപകടമാവാനുള്ള സാധ്യതയെ കുറിച്ചു പറയുന്നുണ്ട് , സ്റ്റൊവും മറ്റ് പാചക സാമഗ്രികളുമായി ഒരു കൂട്ടം ആള്‍ക്കാര്‍ യാത്ര ചെയ്യുമ്പോള്‍ അങ്ങനെ ഒരു അപകടമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല .പക്ഷെ പിന്നീട് നടന്ന സംഭവങ്ങള്‍ക്കു തെളിവുകളോ യാഥാര്‍ത്ഥ്യമോ ആവശ്യമായിരുന്നില്ല - ഇത്തരമൊരു സംഭവം പ്രതീക്ഷിച്ചിട്ടെന്ന പോലെ ഗുജറാത്തിന്റെ പല ഭാഗത്തും ഒരേ സമയത്തു ആസൂത്രിതമായ രീതിയില്‍ ഹിന്ദുത്വ വാദികളുടെ ആക്രമണമായിരുന്നു .

ഗോധ്ര പോലെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കു കുപ്രസിദ്ധമായ ഒരു സ്ഥലത്തു വെച്ചു ഇത്തരമൊരു ആക്രമണം ഉണ്ടാവില്ലെന്നാണോ കരുതുന്നത് ?? തീര്‍ച്ചയായും സാധ്യതയുണ്ട് .പാന്‍  ഇസ്ലാമിക തീവ്രവാദവും പാക്കിസ്ഥാന്റെ കുത്തിത്തിരുപ്പുകളും  അതിന്റെ അപകടകരമായ രീതിയില്‍ ഇന്‍ഡ്യയില്‍ പല ഭാഗത്തും പ്രചരിക്കുന്നുണ്ട്  , [അങ്ങനെയുള്ള വര്‍ഗ്ഗീയവാദികളൊന്നും ഇസ്ലാമല്ല ,അവര്‍ ഇസ്ലാമിനു കളങ്കമാണ് , - പ്ലീസ് ഇത്തരം കോമഡികള്‍ പിന്നീടൊരവസരത്തിലാകാം ]  പക്ഷെ ഈ സാധ്യതകള്‍ തെളിവുകളായി തീരുന്നില്ല ,അതൊരു ഊഹാപോഹം മാത്രമാണ് ,അല്ലെങ്കില്‍ ഒരു കാരണം . ഗുജറാത്ത് വംശ ഹത്യ മുന്‍ കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതു തന്നെയാണ് ,അത്  ഒരു  സംഭവത്തിന്റെ പ്രത്യാഘാതമോ അനുരണനമോ ആക്കിത്തീര്‍ക്കുകയായിരുന്നു .


ഗോധ്ര മക് ഗഫിന്‍ .


 അമേരിക്കന്‍ അധിനിവേശ രാഷ്ട്രീയത്തെ കുറിച്ച്  എഴുതിയ   ‘Iraq : The Borrowed kettle " എന്ന കൃതിയില്‍  ആല്‍ഫ്രണ്ട് ഹിച്ച് കോക്കിന്റെ ഉദാഹരണ സഹിതം സ്ലാവോസ് സിസെക്  ‘മക് ഗഫിന്‍’ എന്താണെന്നു വിവരിക്കുന്നുണ്ട് .

രണ്ട് അപരിചിതര്‍ ട്രയിനില്‍ വെച്ചു പരിചയപ്പെടുന്നു ,ഒരാളുടെ കയ്യിലുള്ള അസാധാരണമായ ഒരു പൊതിക്കെട്ടു കണ്ടു മറ്റേയാള്‍ ചോദിക്കുന്നു “ അങ്ങയുടെ കയ്യിലുള്ള അസാധാരണമായ പൊതിക്കെട്ടിലെന്താണ്  ”   “ഇതൊരു മക് ഗഫിനാണ് “ മറ്റേയാള്‍ പ്രതിവചിച്ചു ,ആദ്യത്തെയാള്‍ വീണ്ടും ചോദിക്കുന്നു “മക് ഗഫിന്‍ എന്നാലെന്താണ് ”   രണ്ടാമന്‍ ആ‍ദ്യത്തെയാളുടെ സംശയത്തിനുത്തരമായി ഇങ്ങനെ പറഞ്ഞു   “ സ്കോട്ടിഷ് മേടുകളില്‍  സിംഹങ്ങളെ കൊല്ലാനുപയോഗിക്കുന്ന ഒരുപകരണമാണ് “  സ്വാഭാവികമായും ആദ്യത്തെയാള്‍ പറയുന്നു “പക്ഷെ സ്കോട്ടിഷ് മേടുകളില്‍ സിംഹങ്ങളില്ലല്ലോ  ”    “ ഓഹോ എങ്കിലിതൊരു മക് ഗഫിന്‍ ആയിരിക്കില്ല അല്ലെ ”  എന്നായി രണ്ടാമന്റെ പ്രതികരണം.



മക് ഗഫിന്‍ എന്നാല്‍ താരതമ്യേന അപ്രധാനമായ ഒരു കഥാതന്തുവാണ് ,പ്രധാന കഥയിലേക്കു നയിക്കുക എന്നത് മാത്രമാണ് അതിന്റെ ധര്‍മ്മം ,അതിനു ശേഷം അത് അപ്രസക്തവും പിന്നീട് മറവിയിലേക്കു നിഷ്ക്രമിക്കുകയും ചെയ്യുന്നു . ഇതേ ആശയം തന്നെയാണ് നമ്മള്‍ ഗോധ്ര   ട്രയിന്‍  സംഭവത്തിലും കാണുന്നത് .ഗോധ്ര ട്രയിന്‍ ദുരന്തം ഗുജറാത്ത് വംശ ഹത്യക്കു തികച്ചും അപ്രധാനമായ ഒരു കാരണം മാത്രമായിരുന്നു ,അത്തരമൊരു കലാപത്തിനോ വംശ ഹത്യക്കോ അതിനു വളരെ മുമ്പ് തന്നെ കൃത്യമായ ആസൂത്രണങ്ങളും തയ്യാറെടുപ്പുകളും തീര്‍ച്ചയായും ഉണ്ടായിരുന്നിരിക്കണം .


ഗോധ്ര ട്രയിന്‍ അപകടം യഥാര്‍ത്ഥത്തില്‍ ആസൂത്രിതമായ ആക്രമണമാണോ അതോ അപകടമാണോ ? ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങിയ ആയിരക്കണക്കിനു  മുസ്ലീങ്ങള്‍ക്കു ഗോധ്ര ട്രയിന്‍ അപകടവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടായിരുന്നോ ? ട്രയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ട ആളുകളുടെ ആരെങ്കിലുമാണോ പ്രതികാരത്തിനായി ഇറങ്ങിത്തിരിച്ചത് ?സംസ്ഥാന വ്യാപകമായി മുസ്ലീം വീടുകളും കച്ചവട സ്ഥാപനങ്ങളും തിരഞ്ഞു പിടിച്ചു അക്രമം നടത്താന്‍ തക്ക തയ്യാറെടുപ്പുകളും സാധന സാമഗ്രികളും 

സംഭവം നടന്നു രണ്ടു ദിവസത്തിനുള്ളില്‍ തന്നെ കഴിഞ്ഞെങ്കില്‍ അതിനു പിന്നില്‍ സര്‍ക്കാറിന്റെയും സര്‍ക്കാര്‍ മെഷിനറിയുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടായിരിക്കണം .

“കല്ലുവിന്റെ മതിലു് വീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനുശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാള്‍ക്ക് കൂടുതല്‍ വെള്ളമൊഴിച്ചു കൊടുത്ത ഭിശ്തിയെയും, ഭിശ്തിയ്ക്ക് വലിയ മസ്ക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടയെനെയും ഒടുവില്‍ വില്‍ക്കുന്ന സമയത്ത് ഇടയന്റെ ശ്രദ്ധ തെറ്റിച്ച കോത്‌വാലിനെയും തൂക്കിക്കൊല്ലാന്‍ വിധിച്ച ചൌപട് രാജാവ്. അവസാനം, തൂക്കുകയറിന്റെ കുടുക്ക് കോത്‌വാലിന്റെ കഴുത്തില്‍ കടക്കുന്നില്ലെന്നതിനാല്‍ കഴുവിലേറ്റാന്‍ കൊണ്ടു പോകപ്പെടുന്ന കുടുക്കിന് ഇണങ്ങിയ കഴുത്തുള്ള വഴിപോക്കന്‍ ഗോവര്‍ദ്ധന്‍”  - ഗോവര്‍ദ്ധന്റെ യാത്രകള്‍ 



യഥാര്‍ത്ഥത്തില്‍ കഴുത്തിനു പാകമായ കുരുക്കു ആദ്യമേ തയ്യാറാക്കി വെച്ചിരുന്നു , പിന്നീടാണ് തൂക്കിലേറ്റപ്പെടേണ്ട കുറ്റമുണ്ടാകുന്നത് ,കുറ്റകൃത്യത്തിന്റെ ഉത്തരവാദിയാര് എന്നത്  അവിടെ പ്രസക്തമല്ല ,തയ്യാറാക്കി വെച്ച കുരുക്കിനു പാകമായ കഴുത്തുകള്‍ക്കു ആ കുടുക്കു അണിയിക്കുക എന്നതു മാത്രമായിരുന്നു ഗുജറാത്ത് കലാപം .അതു വെറുമൊരു കലാപമായിരുന്നില്ല ഹിന്ദു മൌലികവാദത്തിന്റെ ഏറ്റവും ആസൂത്രിതമായ ഒരു വംശ ഹത്യ തന്നെയായിരുന്നു .




Reference : ബാനര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ട് ,
                 ഇറാക്ക് : കടം കൊണ്ട കെറ്റില്‍ - സ്ലാവോസ് സിസെക്

Monday, 8 July 2013

ജാതി രാഷ്ട്രീയത്തിന്റെ ഭീകരവാദം




                                 തമിഴ് നാടിനൊരു പ്രത്യേകതയുണ്ട് നിരീശ്വരവാദം അടിസ്ഥാനപ്രമാണമാക്കിയ ഒരു പാര്‍ട്ടി ഒരു ഭരണം നടത്തിയ ,ഇപ്പോഴും നിര്‍ണ്ണായക സ്വാധീനമുള്ള ഒരു സംസ്ഥാനമാണത് ,പക്ഷെ ഓരോ കവലയിലും മൈല്‍ കുറ്റി നാട്ടിയതു പോലെ ഒരു അമ്മന്‍ കോവിലും പിള്ളയാറപ്പനും ഉണ്ടായീരിക്കും ,മതപരമായ ആഘോഷമില്ലാതെ ഒരു ചടങ്ങും അവിടെ ഉണ്ടാകാറില്ല  - ഈ വൈരുദ്ധ്യത്തിന്റ്റെ തന്നെ മറ്റൊരു വകഭേദമാണ്  കമ്യൂണിസമെന്തെന്നോ മാര്‍ക്സിസമെന്തെന്നോ വലിയ ധാരണയില്ലെങ്കിലും  ഓരോ ഗ്രാമത്തിലും സ്റ്റാലിനെന്നോ ലെനിനെന്നോ ഒരു പേരുകാരന്‍ . ജാതിയും ജാതിവൈരവും അവരുടെ രക്തത്തിലലിഞ്ഞിരിക്കുന്നു ,അത് പലപ്പൊഴും രക്തം ചിന്തലില്‍ അവസാനിക്കുകയും ചെയ്യുന്നു . ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ഇത് മുതലെടുത്താണ് അവിടെ നില നില്‍ക്കുന്നത് ,ഓരോ ജാതിക്കും ഓരോ രാഷ്ട്രീയ പാര്‍ട്ടി .  ജാതി സമവാക്യങ്ങളെ ആശ്രയിക്കാതെ ഒരു പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ പോലും അവിടെ ജയിക്കാനാകില്ല .  ഈ രാഷ്ട്രീയം അപകടകരമാം വിധം ജനങ്ങളിലേക്കു പെനെട്രേറ്റ് ചെയ്യുന്നതിലാണ് ഓരോ രാഷ്ട്രീയ കക്ഷിയുടെയും വിജയം. ധര്‍മ്മ പുരിയില്‍ സംഭവിച്ചതും അത്തരമൊരു കുത്തിക്കയറ്റല്‍ തന്നെയാണ്  

എന്റെ ബിരുദാനന്തര ബിരുദം തമിഴ് നാട്ടിലായിരുന്നു അതു കൊണ്ട് തന്നെ അവിടത്തെ ജാതി വിവേചനത്തിന്റെ ,അയിത്തത്തിന്റെ ഒക്കെ അവിശ്വസനീയമായ കഥകള്‍ നേരിട്ട് കണ്ടിട്ടൂണ്ട്  . ഹോസ്റ്റലില്‍ പോലും മേല്‍ ജാതിക്കാരെന്നു നടിക്കുന്നവര്‍ കീഴ് ജാതിക്കാരുമായി റൂം പങ്കു വെക്കാന്‍ വിസമ്മതിച്ചു കണ്ടിട്ടുണ്ട് . ഗ്രാമ പ്രദേശങ്ങളിലെ ഹോട്ടലുകളിലും ചായക്കടയിലും ദളിതര്‍ക്കു മാത്രം വേറെ പാത്രങ്ങളുണ്ട് , പൊതുവഴി , പൊതു ജലാശയങ്ങള്‍  ഒക്കെ 
ഉപയോഗിക്കാനാവാത്ത വിധം ദളിതരെ തടയുന്ന സവര്‍ണ്ണ ജാതി കോട്ടകളുണ്ട് ,ജാതി രക്തത്തിനെക്കാള്‍ കട്ടിയില്‍ അവരുടെ ശരീരത്തിലോടുന്നുണ്ട് .


ധര്‍മ്മ പുരി കലാപം .


2012  നവംബര്‍ മാസത്തിലാണ് ധര്‍മ്മപുരിയിലെ  സംഭവങ്ങളുടെ തുടക്കം  -  ധര്‍മ്മ പുരിയിലെ വണ്ണിയ സമുദായത്തില്‍ പെട്ട ദിവ്യ എന്ന പെണ്‍ കുട്ടിയെ പ്രണയിച്ചു , ജാതിമത വിലക്കുകള്‍ മറി കടന്ന്  ഇളവരശന്‍ വിവാഹം കഴിക്കുന്നു ,  വളരെ പെട്ടെന്നു തന്നെ അതു രണ്ട് പേരുടെ വിവാഹമെന്നതിലുപരി ധര്‍മ്മ പുരിയിലെ ഒരു പൊതുപ്രശ്നമായി മാറി  -കാരണം ഇളവരശന്‍ ദളിത് സമുദായത്തില്‍ പെട്ട ആളാണ് ,ദളിത് യുവാവ് വണ്ണിയ യുവതിയെ വിവാഹം കഴിച്ചാല്‍ വണ്ണിയരുടെ മാനം കപ്പല്‍ കയറുമെത്രെ . അങ്ങനെ രണ്ട് ജാതി സംഘടനകളുടെയും സംയുക്ത പഞ്ചായത്തില്‍ പെണ്‍ കുട്ടി മാതാപിതാക്കളുടെ അടുത്തേക്കു തന്നെ മടങ്ങണമെന്നു ധാരണയായി ,ഈ ധാരണയുണ്ടാക്കിയവര്‍ ദിവ്യയുടെയോ ,ഇളവരശന്റെയോ അഭിപ്രായം ഒന്നും ചോദിച്ചിട്ടല്ല  -അവരങ്ങു തീരുമാനിച്ചു . ദിവ്യ  തിരിച്ചു പോയില്ല ,ഇളവരശനൊപ്പം തന്നെ നിന്നു ,മകള്‍ തിരിച്ചു വരാത്തതില്‍  അപമാനിതനായ ദിവ്യയുടെ പിതാവ് തൂങ്ങി മരിച്ചു .


ഇതിനെ തുടര്‍ന്നു സംഘടിതവും ആസൂത്രിതവുമായ  ഒരക്രമണമാണ്  പട്ടാളി മക്കള്‍ കക്ഷി എന്ന ജാതിരാഷ്ട്രീയ സംഘടനയുടെ നേതൃത്വത്തില്‍ ദളിതരുടെ കോളനികളില്‍ നടത്തിയത് , 200 ലേറെ കുടിലുകള്‍ തീയിടുകയും വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തു . തികച്ചും ഏകപക്ഷീയമായ ഒരാക്രമണം , ഈ കലാപങ്ങള്‍ക്കും അതിനു ശേഷമുള്ള ഭീഷണികളും കൊണ്ട് ദിവ്യ സ്വന്തം വീട്ടിലേക്കു തന്നെ തിരിച്ചെത്തി ,  അതിനു ശേഷം ഇളവരശന്റെ മാതാപിതാക്കള്‍ കൊടുത്ത ഒരു ഹേബിയസ് കോര്‍പ്പസ് പരാതിയിന്മേല്‍ ദിവ്യ കോടതിയില്‍ ഹാജരായിരുന്നു ,  - ഇളവരശനുമായി തന്നെ ജീവിക്കണമെന്നാണ് ആഗ്രഹമെന്നും പക്ഷെ തന്റെ അമ്മ സമ്മതിക്കുന്നത് വരെ അതിനു കാത്തിരിക്കുകയാണെന്നും ആ പെണ്‍ കുട്ടി പറഞ്ഞു  , അതിനടുത്ത ദിവസം ഇളവരശനെ ഒരു റെയില്‍ വേ പാളത്തില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തി .

ഒരു പാവം ചെറുപ്പക്കാരന്റെ ജീവിതം ഇല്ലാതാക്കിയ , ആയിരക്കണക്കിന് ആളുകളുടെ കൂര കത്തിച്ചു അവരെ തെരുവിലിറക്കിയത് എന്തിന്റെ പേരിലാണ് ?  ഇവിടെ നില നില്‍ക്കുന്ന ഈ ജാതീയമായ വേര്‍ തിരിവുകളുടെ പേരില്‍ മാത്രം ,  അമ്പുമണി രാമദാസ്സെന്ന പരനാറിയുടെ നേതൃത്വത്തിലാണ് ഇക്കണ്ട കൊള്ളയും അക്രമവും നടത്തിയത് .തമിഴ് നാടിന്റെ വടക്കന്‍ ജില്ലകളിലെ പ്രബല വിഭാഗമായ വണ്ണിയര്‍  സമുദായത്തെ മാത്രം ആശ്രയിച്ചാണ് പട്ടാളി മക്കള്‍  കച്ചി  എന്ന ജാതിപാര്‍ട്ടിയുടെ നില നില്‍പ്പ് ,അതു കൊണ്ട് തന്നെ ജാതിവൈരം വളര്‍ത്തി വണ്ണിയര്‍ സമുദായത്തിലെ ഓരോ അംഗത്തെയും തങ്ങള്‍ക്കു മാത്രമുള്ള വോട്ട് ബാങ്ക് ആക്കി നിര്‍ത്തേണ്ടത് അവരുടെ ആവശ്യമാണ് , വണ്ണിയര്‍ക്കു ഭൂരിപക്ഷമുള്ള വടക്കന്‍ ജില്ലകളെ മാത്രമാക്കി പുതിയൊരു സംസ്ഥാനവും ഇവരുടെ ആവശ്യമാണ് 

 അതു കൊണ്ട് തന്നെ ഈ കലാപം ആസൂത്രിതമായ ഒരു ഗൂഡാലോചനയാണ് എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത് . ദിവ്യയുടെ അച്ഛന്‍ തൂങ്ങി മരിച്ചതാണോ കെട്ടിത്തൂക്കിയതാണോ എന്നു പോലും സംശയിക്കാവുന്നതാണ് . കാരണം ഇതു മുന്‍ കൂട്ടി ആസൂത്രണം ചെയ്താലല്ലാതെ പത്തു രണ്ടായിരം പേര്‍ ഒരു രാത്രിയില്‍ സാധന സാമഗ്രികളുമായി മൂന്നു ഗ്രാമങ്ങള്‍ ചുട്ടെരിക്കാന്‍ സാധ്യമല്ല , 200 ലധികം വീടുകളാണ് ജനക്കൂട്ടമെന്നു പറയുന്ന ഈ നായിന്റെ മക്കള്‍ ചുട്ടെരിച്ചത് , അതിന് മുമ്പ്  ആ വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തു . അമ്പുമണി രാമദോസ്സിനെയും അവന്റെ തന്ത രാമദോസ്സിനെയും പോലെയുള്ള പരനാറികളുടെ ജാതിരാഷ്ട്രീയത്തില്‍   എല്ലാം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടി വന്നത് ആയിരക്കണക്കിന് ദളിതരാണ് ,അവര്‍ ചെയ്ത തെറ്റ് അവര്‍ ദളിതരായി പോയി എന്നതു മാത്രമാണ്


ഏറ്റവും അമ്പരപ്പിച്ച വസ്തുത മൂന്നു ഗ്രാമങ്ങള്‍ ചുട്ടെരിച്ചിട്ടും അനേകായിരങ്ങളെ വഴിയാധാരമാക്കിയിട്ടും ഈ സംഭവത്തെ ചില ദളിത് സംഘടനകളും മനുഷ്യാവകാശ സംഘടനകളുമല്ലാതെ ആരും ഏറ്റെടുത്തില്ല എന്നുള്ളതാണ് ,  ദളിത് സമൂഹത്തോട് പൊതു സമൂഹം കാണിക്കുന്ന ഈയൊരു മനോഭാവം തന്നെയാണ്  കുറച്ചു കാലം മുമ്പ് കേരളത്തിലെ ഡി എച്ച് ആര്‍ എം സംഭവത്തില്‍ പോലീസും സംഘി ഗുണ്ടകളും കൂടി ദളിത്  കോളനികള്‍ ആക്രമിച്ചപ്പോഴും കണ്ടത് . ഒരു ഭരണ കൂടവും അതിന്റെ സംവിധാനങ്ങളും ഈ അക്രമത്തില്‍ കാഴ്ചക്കാരായി തുടരുന്നു ,അമ്പുമണി രാമദോസ്സിനെയും അയാളുടെ ജാതിരാഷ്ട്രീയത്തെയും സംസ്ഥാനവും കേന്ദ്രവും ഭയക്കുന്നു


പ്രിയപ്പെട്ട ഇളവരശാ നിന്റെ തെറ്റ് നീ ജനിച്ചു വളര്‍ന്നത് കുറെ നായിന്റെ മക്കള്‍സൃഷ്ടിച്ചെടുത്ത ഒരു ജാതി കേന്ദ്രീകൃത സമൂഹത്തിലാണ് ,അതു കൊണ്ട് തന്നെ  നിന്റെ പ്രണയത്തിനും ആത്മാര്‍ത്ഥതക്കും ഇവിടെ മരണമാണ് ശിക്ഷ .വേദനയുണ്ട് ,നിരാശയുണ്ട് , രോഷമുണ്ട് ,തെറി വിളിക്കണമെന്നു തോന്നുന്നുണ്ട്  പക്ഷെ  ധാര്‍മ്മിക രോഷം ചുരുട്ടി വെച്ചു ഇരിക്കാമെന്നല്ലാതെ ഒരു കാര്യവുമില്ല .കാരണം ഇത് ഇന്‍ഡ്യയാണ് പട്ടിണി കിടന്നു ചത്താലും ജാതി വെറിയും മത ബോധവും  കൂടെ കൊണ്ട് നടക്കുന്ന ഒരു ജനതയുടെ നാട് .

അനുബന്ധം .

കുറെ കാലത്തിനു ശേഷം  ഒരുമിച്ചു പഠിച്ച ഒരു സുഹൃത്തിനെ കണ്ടു , കുശലാന്വേഷണങ്ങള്‍ക്കിടെ പരസ്പരം കല്യാണകാര്യമൊക്കെ ചോദിച്ചു ,അവനൊരു പ്രണയമുള്ളതായൊക്കെ അറിയാ‍മായിരുന്നു .അവന്‍ നിസ്സംഗതയോടെ പറഞ്ഞു ,കല്യാണം കഴിഞ്ഞു ഡിവോഴ്സും ആയെന്ന് -ഞാനതൊരു തമാശയായേ  എടുത്തുള്ളൂ , അതു കൊണ്ട് ആ വിഷയം കൂടുതല്‍ സംസാരിച്ചില്ല ,പിന്നെ മറ്റൊരു സുഹൃത്തു പറഞ്ഞാണ് അതൊരു തമാശയായിരുന്നില്ലെന്നു തിരിച്ചറിയുന്നത് .  അവന്‍ ഈഴവനാണ് ,കാമുകി നായരും  - എട്ടു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവില്‍ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിച്ചു ,അന്നു തുടങ്ങി പെണ്ണിന്റെ മാതാപിതാക്കളുടെ ഇമോഷണല്‍ ബ്ലാക്ക് മെയിലിങ്ങും മാനസിക പീഡനവും -  അവന്‍ സാമാന്യം നല്ല കുടുംബത്തിലെ  ഒറ്റമകനാണ് , എം ബി എ നല്ല മാര്‍ക്കില്‍ പാസ്സായി നല്ല കമ്പനിയില്‍ ജോലിയുണ്ട്  -പക്ഷെ ജാതി സമാനമല്ല എന്ന ഒറ്റ കാര്യം കൊണ്ട് സ്വന്തം മകളെ നിരന്തരം മാനസിക പീഡനവും ആത്മഹത്യാ ഭീഷണിയും കൊണ്ട് ഡിവോഴ്സ് വരെ എത്തിച്ചു .


സൂമാരന്‍ നായരും വെള്ളാപ്പള്ളിയും ഒക്കെ  ആവത് ശ്രമിക്കുന്നുണ്ട് തമിഴ് നാട്ടിലേയോ ,ഉത്തരേന്ത്യയിലെയോ ജാതി ഖാപ്പ് പഞ്ചായത്തു പോലെയൊക്കെയുള്ള ഒരവസ്ഥയിലേക്കെത്തിക്കാന്‍ സമകാലിക സംഭവങ്ങളൊക്കെ ഒന്ന് വിശകലനം ചെയ്താല്‍  അധികം വൈകാതെ അങ്ങനെയൊക്കെ ഉണ്ടാകുമെന്നു  തന്നെ കരുതാം. 




Friday, 31 May 2013

അഗ്രഹാരത്തില്‍ കഴുതൈ

മലയാള സിനിമയിലെ വിപ്ലവകാരിയായിരുന്നു ജോണ്‍ എബ്രഹാം ,ഒരു അവധൂതനെ പോല പരിഗണിക്കപ്പെടുന്ന സിനിമയിലെ ധിഷണാശാലി .ഒരു സൌഹൃദ സംഘത്തിലെ ലഹരിയുടെ ആധിക്യത്തില്‍ കാല്‍ വഴുതിയ ജോണ്‍ എബ്രഹാം മലയാള സിനിമക്കു നഷ്ടപ്പെട്ടിട്ട്  26 വര്‍ഷമാകുന്നു . ജോണുണ്ടായിരുന്നെങ്കില്‍ സൃഷ്ടിക്കുമായിരുന്ന സിനിമകളെ കുറിച്ചോ ജോണ്‍ എടുത്ത സിനിമകളെ കുറിച്ചോ ആധികാരികമായി എഴുതാന്‍ മാത്രമുള്ള അറിവെനിക്കില്ല . അഗ്രഹാരത്തില്‍ കഴുതൈ എന്ന സിനിമയായിരിക്കണം ജോണിന്റെ ഏറ്റവും കോലാഹലം സൃഷ്ടിച്ച സിനിമ , യാഥാസ്ഥിതിക ബ്രാഹ്മണ സമൂഹത്തിന്റെ മിഥ്യാഭിമാന ബോധത്തെയും അന്ധ വിശ്വാസത്തെയും കണക്കറ്റ് പരിഹസിച്ച ആ സിനിമ ഒരു പാട് എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിട്ടു .എന്തിനു ദേശീയ പുരസ്കാരം ലഭിച്ചിട്ടു പോലും ഈ സിനിമ ദൂരദര്‍ശനില്‍ സം പ്രേക്ഷണം ചെയ്യാന്‍ സാധിക്കാത്ത വിധം വന്‍ പ്രതിഷേധങ്ങളുണ്ടായിരുന്നു . ദക്ഷിണേന്ത്യന്‍ ബ്രാഹ്മണരുടെ ഔദ്യോഗിക പത്രമെന്ന ഖ്യാതിയുള്ള “ഹിന്ദു” വില്‍ ഈ സിനിമക്കെതിരെ ആയിരക്കണക്കിനു കത്തുകളാണ് ലഭിച്ചതത്രെ , അതു പോലെ തന്നെ ഈ സിനിമയുടെ ദൂരദര്‍ശന്‍ ടെലി കാസ്റ്റിങ്ങ് നിര്‍ത്തിക്കാനായ അന്നത്തെ രാഷ്ട്രപതിക്കു മേല്‍ ബ്രാഹ്മണരില്‍ നിന്ന വന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു .  അതു കൊണ്ട് ഈ ഓര്‍മ്മ ദിനത്തില്‍ ജോണ്‍ എബ്രഹാം ' അഗ്രഹാരത്തില്‍ കഴുതൈ' എന്ന ചിത്രത്തിനു വേണ്ടി എഴുതിയ കഥാസാരം ഞാന്‍ പങ്കു വെക്കുന്നു.

---------------------------------------------------------------------------

അഗ്രഹാരത്തില്‍ കഴുതൈ'

 

പ്രെഫസര്‍ നാരായണസ്വാമി തനിക്ക്‌ ദീര്‍ഘകാല അവധി വേണമെന്ന്‌ പ്രിന്‍സപ്പലിനോട്‌ അപേക്ഷിക്കുന്നു. പ്രിന്‍സിപ്പല്‍ അവധി നിഷേധിക്കുന്നു. തന്റെ ചിന്നനെ' നോക്കാന്‍ വേറെ ആരുമില്ലെന്ന്‌ പറഞ്ഞ്‌ നാരായണസ്വാമി രാജിക്കത്തെഴുതി കൊടുത്തിട്ട്‌ പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും പുറത്തിറങ്ങുന്നു.
പ്രെഫസര്‍ വീട്ടിലെത്തിയ ഉടനെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തോട്‌ രാജി പിന്‍വലിക്കണമെന്ന്‌ അഭ്യര്‍ഥിക്കുനനു. യാത്ര പുറപ്പെടാനായി സാധനങ്ങളൊക്കെ കെട്ടിവയ്ക്കുന്നതിനിടയ്ക്ക്‌ പ്രെഫസര്‍ അവര്‍ക്ക്‌ മറുപടി കൊടുക്കുന്നു. താന്‍ വളര്‍ത്തുന്ന കഴുതക്കുട്ടിയുമായി ഉടനെ അദ്ദേഹം സ്വന്തം ഗ്രാമത്തിലേക്ക്‌ പോവുകയാണ്‌. കഴുതക്കുട്ടിയെ ഒരു കൂടയ്ക്കകത്താക്കി അദ്ദേഹം യാത്ര പുറപ്പെടുന്നു. തീവണ്ടിയില്‍ ഒന്നാം ക്ലാസ്‌ കംപാര്‍ട്ട്മെന്റിലെ സഹയാത്രക്കാര്‍ കഴുതക്കുട്ടിയെപ്പറ്റി പരിഹാസത്തോടെ അന്വേഷിക്കുന്നു.

ടിക്കറ്റ്‌ പരിശോധകന്‍ വരുന്നു. കഴുതക്കുട്ടിയെ ഒന്നാം ക്ലാസ്‌ കംപാര്‍ട്ട്മെന്റില്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന്‌ പറയുന്നു. പ്രെഫസര്‍ താന്‍ വാങ്ങിയ സ്പെഷല്‍ പെര്‍മിഷന്‍ എടുത്തുകാണിക്കുന്നു. പിന്നീട്‌ ആരും എതിരു പറയുന്നില്ല. പ്രെഫസര്‍ തന്റെ സ്വന്തം ഗ്രാമത്തിലെത്തുന്നു. കഴുതക്കുട്ടി കൂടെയുള്ളതുകൊണ്ട്‌ ടാക്സി ഡ്രൈവര്‍മാര്‍ പരിഹസിക്കുന്നു. കൂടുതല്‍ ചാര്‍ജ്‌ ചോദിക്കുന്നു. പ്രെഫസര്‍ വിസമ്മതിക്കുന്നു. എന്നിട്ട്‌ ഒരു കാളവണ്ടിയില്‍ കഴുതക്കുട്ടിയും സാധനങ്ങളും എടുത്തുവച്ച്‌ വീട്ടിലേക്ക്‌ പോകുന്നു.

അച്ഛനും അമ്മയുടം സന്തോഷത്തോടെ അദ്ദേഹത്തെ സ്വീകരിക്കുന്നു. വണ്ടിക്കാരന്‍ കഴുതക്കുട്ടിയും സാധനങ്ങളുമെടുത്ത്‌ വീട്ടിനകത്ത്‌ വയ്ക്കുന്നു. പ്രെഫസര്‍ കുളിക്കാന്‍ പോകുന്നു. അദ്ദേഹത്തിന്റെ വൃദ്ധയായ അമ്മ സാധനങ്ങളുടെ കൂടെ ഒരു കൂടയ്ക്കകത്ത്‌ കഴുതക്കുട്ടി ഇരിക്കുന്നത്‌ കണ്ട്‌ ഞെട്ടുന്നു. പ്രെഫസറുടെ അച്ഛനെ വിളിച്ചുകാണിക്കുന്നു. അദ്ദേഹത്തിന്‌ അതു കണ്ടിട്ട്‌ വിഷമം തോന്നുന്നു. കുളിച്ചിട്ടു വന്ന ഉടനെ പ്രഫസര്‍ ആ കഴുതക്കുട്ടി തന്റെ വളര്‍ത്തുമൃഗമാണെന്ന്‌ അവരോട്‌ പറയുന്നു. 

പ്രെഫസറും അച്ചനും ഊണു കഴിക്കുന്നതിനിടയില്‍ സംഭാഷണം വീണ്ടും കഴുതക്കുട്ടിയിലേക്ക്‌ തിരിയുന്നു. അച്ഛനമ്മമാരുടെ ഇഷ്ടക്കേടിനെ വകവയ്ക്കാതെ പ്രെഫസര്‍ കഴുതക്കുട്ടിയെ വളര്‍ത്തുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. വയസ്സായ അച്ഛനും അമ്മയും പിന്നെ അതിനെപ്പറ്റി ഒന്നും പറയുന്നില്ല. പ്രെഫസര്‍ അമ്മയുടെ അടുത്ത്‌ ചോദിച്ച്‌ കഴുതക്കുട്ടിക്ക്‌ ചോറും സാമ്പാറും അവിയലും എടുത്തുകൊണ്ടു പോകുന്നു. കഴുതക്കുട്ടിക്ക്‌ ചോറു മാത്രം പോരാ. ചോറില്‍ നെയ്യൊഴിച്ച്‌ കൊടുക്കണമെന്ന്‌ അദ്ദേഹം പറയുന്നു. പ്രെഫസര്‍ തന്റെ മുറിയില്‍പ്പോയി കഴുതക്കുട്ടിക്ക്‌ ആഹാരം കൊടുക്കുന്നു. കഴുതക്കുട്ടിയുടെ മുഖം തുടച്ചിട്ട്‌ അദ്ദേഹം തന്നെ ഇലയെടുത്ത്‌ പുറത്തേക്കെറിയുന്നു. വേലക്കാരിപ്പെണ്ണ്‌ ഉമ മുറി വൃത്തിയാക്കുന്നു. അവള്‍ക്ക്‌ കഴുതക്കുട്ടിയോട്‌ സ്നേഹം തോന്നുന്നു. അതുകണ്ട്‌ പ്രെഫസര്‍ സന്തോഷിക്കുന്നു. കഴുതക്കുട്ടിക്ക്‌ ഉറങ്ങാന്‍ പ്രെഫസര്‍ പായ വിരിച്ചുകൊടുക്കുന്നു.

പ്രെഫസര്‍ കഴുതയെ വളര്‍ത്തുന്ന കാര്യമറിഞ്ഞ്‌ അഗ്രഹാരത്തിലുള്ളവരൊക്കെ കാണാന്‍ വരുന്നു. അതിനെ അഗ്രഹാരത്തില്‍ നിന്നോടിക്കണമെന്ന്‌ അവര്‍ നാരായണസ്വാമിയോട്‌ പറയുന്നു. പക്ഷേ നാരായണസ്വാമി അത്‌ സമ്മതിക്കുന്നില്ല. കഴുതക്കുട്ടിയോടു സ്നേഹമുള്ള ഒരേയൊരു ജീവി ഉമ മാത്രമാണെന്ന്‌ പ്രെഫസര്‍ക്ക്‌ ബോധ്യപ്പെടുന്നു. അഗ്രഹാരവാസികളുടെ വിരോധത്തെ വകവയ്ക്കാതെ പ്രെഫസറും ഉമയും കൂടെ കഴുതക്കുട്ടിയെ വളര്‍ത്തുന്നു. കഴുതക്കുട്ടി നന്നായിട്ടു വളരുന്നു. 

പ്രെഫസറുടെ ചേട്ടന്‍ ഒരു ബാങ്ക്‌ മാനേജരാണ്‌. അദ്ദേഹം ഭാര്യയുമായി നാട്ടില്‍ വരുന്നു. വീട്ടില്‍ കഴുത യെ വളര്‍ത്തുന്നത്‌ അവര്‍ക്ക്‌ രണ്ടുപേര്‍ക്കും ഇഷ്ടമല്ല. ചേട്ടനും അനിയനും തമ്മില്‍ വഴക്കിടുന്നു. അവസാനം പ്രെഫസര്‍ അമ്മയുടെയും അച്ഛന്റെയും നിര്‍ബന്ധത്തിനു വഴങ്ങി കഴുതക്കുട്ടിയെ അമ്പലത്തില്‍ നടയ്ക്ക്‌ ഇരുത്താനായി കൊണ്ടുവരുന്നു. പക്ഷേ ബ്രാഹ്മണര്‍ അതിനും സമ്മതിക്കുന്നില്ല. പ്രെഫസറും ബ്രാഹ്മണരും തമ്മില്‍ വാക്കുതര്‍ക്കം. 

കഴുതക്കുട്ടിയെ നോക്കിക്കൊള്ളാന്‍ ഉമയോട്‌ പറഞ്ഞിട്ട്‌ പ്രെഫസര്‍ യാത്ര പുറപ്പെടുന്നു. ഉമ കഴുതക്കുട്ടിയെ നന്നായിട്ടു നോക്കുന്നു. അതിനുവേണ്ടി അവള്‍ രാത്രിയിലും അമ്പലമുറ്റത്ത്‌ വരുന്നു. ആ സന്ദര്‍ഭം ഉപയോഗിച്ച്‌ ഒരാള്‍ സംഭോഗത്തിലേര്‍പ്പെടുന്നു. പിന്നീടെല്ലാ രാത്രികളിലും ഇതാവര്‍ത്തിക്കപ്പെടുന്നു. 

ഒരു ദിവസം ശാന്തിക്കാരന്‍ കഴുതയെ അടിച്ചോടിക്കാന്‍ ശ്രമിക്കുന്നു. കഴുത അയാളെ തൊഴിക്കുന്നു. അയാള്‍ താഴെ വീഴുന്നു. ഈ സംഭവം അഗ്രഹാരത്തില്‍ വലിയ ഒച്ചപ്പാടുണ്ടാക്കുന്നു. കഴുതയെ ഓടിക്കണമെന്ന്‌ എല്ലാവരും കൂടെ നിശ്ചയിക്കുന്നു. അവര്‍ ഒരു വെളുത്തേടനെ വിളിച്ച്‌ കഴുതയെ അവന്‌ കൊടുക്കുന്നു. കഴുതയെ കൊണ്ടുപോകുന്ന വെളുത്തേടനുമായി ഉമ വഴക്കിടുന്നു. പക്ഷേ പ്രയോജനമില്ല. വെളുത്തേടന്‍ കഴുതയെ കൊണ്ടുപോകുന്നു.

പ്രെഫസര്‍ യാത്ര കഴിഞ്ഞ്‌ ഗ്രാമത്തില്‍ തിരിച്ചെത്തിയ ഉടനെ കഴുതയെപ്പറ്റി അന്വേഷിക്കുന്നു. ഉമ നടന്നതൊക്കെ പ്രെഫസറോട്‌ പറയുന്നു. എന്നിട്ട്‌ അദ്ദേഹത്തെ വെളുത്തേടന്റെ അടുത്തേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നു. പ്രെഫസര്‍ കഴുതയെ വെളുത്തേടന്റെ അടുത്തുനിന്ന്‌ വാങ്ങിച്ച്‌, ഗര്‍ഭിണിയായ ഉമയെ കഴുതപ്പുറത്തിരുത്തി അഗ്രഹാരത്തിലേക്കു മടങ്ങുന്നു. കഴുത വീണ്ടും അമ്പലമുറ്റത്തെത്തുന്നു.

ഉമ കുടിലിലെത്തിയിട്ട്‌ ഛര്‍ദ്ദിക്കുന്നു. ഉമയുടെ മുത്തശ്ശി അതുകണ്ട്‌ ഉടനെ, അവള്‍ ഗര്‍ഭിണിയാണെന്ന്‌ മനസ്സിലാക്കുന്നു. അഗ്രഹാരത്തിലെ ബ്രാഹ്മണര്‍ വീണ്ടും എതിര്‍ക്കുന്നു. ഇപ്പോള്‍ ഉമ വീട്ടു ജോലി ചെയ്യാന്‍ വരുന്നില്ല. പകരം ഉമയുടെ മുത്തശ്ശി വരുന്നു. ഉമ വരാത്തതെന്താണെന്ന്‌ പ്രെഫസര്‍ ചോദിക്കുമ്പോള്‍, മുത്തശ്ശി വ്യക്തമായ ഉത്തരമൊന്നും പറയാതെ ഒഴിഞ്ഞുമാറുന്നു.

കഴുതക്കുട്ടിയെ പ്രെഫസര്‍ നേരിട്ട്‌ ശുശ്രൂഷിക്കുന്നു. ഉമ ഒരു കുഞ്ഞിനെ പ്രസവിക്കുന്നു. രാവിലെ അമ്പലത്തിലെത്തിയ ശാന്തിക്കാരന്‍ അമ്പലനടയില്‍ ഒരു കൊച്ചുകുഞ്ഞിന്റെ ശവം കിടക്കുന്നത്‌ കണ്ട്‌ ഞെട്ടുന്നു. ഗ്രാമത്തിലെ പ്രധാനികളെ വിളിച്ചുകാണിക്കുന്നു. ശവശരീരം മാറ്റിയിട്ട്‌ ശുദ്ധികലശം ചെയ്യുന്നു.

ഗ്രാമത്തിലെ പ്രധാനികള്‍ ചേര്‍ന്ന്‌ കഴുതയെ ഓടിക്കണമെന്ന്‌ നിശ്ചയിക്കുന്നു. ചില ആളുകളെ വിളിച്ച്‌ കഴുതെ ഓടിക്കാന്‍ ആജ്ഞാപിക്കുന്നു. അവര്‍ കഴുതയെ ഓടിച്ചിട്ട്‌ അടിച്ചു കൊല്ലുന്നു. 

വീണ്ടും ഒരു യാത്ര പോയിരുന്ന പ്രെഫസര്‍ തിരിച്ചെത്തുമ്പോള്‍ കുഞ്ഞിനും കഴുതയ്ക്കും എന്തോ വാങ്ങിച്ചുകൊണ്ടുവരുന്നു. ആ സാധനങ്ങളും കൊണ്ട്‌ ഉമയെ കാണുമ്പോഴാണ്‌ കുഞ്ഞും കഴുതയും മരിച്ച വിവരം അദ്ദേഹം അറിയുന്നത്‌. പ്രെഫസറുടെ അച്ഛനും അമ്മയും പശ്ചാത്തപിക്കുന്നു. 

അഗ്രഹാരത്തിലെ ബ്രാഹ്മണര്‍ക്ക്‌ ഉറങ്ങാന്‍ സാധിക്കുന്നില്ല. രാത്രിയില്‍ അവര്‍ കഴുതയുടെ കരച്ചില്‍ കേട്ട്‌ ഞെട്ടുന്നു. നാരായണസ്വാമിയുടെ ജ്യേഷ്ഠന്റെ ഭാര്യ രാത്രിയില്‍ വീട്ടിനു പുറത്തേക്ക്‌ വരുമ്പോള്‍ ഒരു കുന്നിന്റെ മുകളില്‍ കഴുതയുടെ രൂപം കണ്ട്‌ ഞെട്ടുന്നു. ഭര്‍ത്താവിനെയും പ്രെഫസറേയും പ്രെഫസറുടെ അച്ഛനമ്മമാരെയും വിളിച്ചുകാണിക്കുന്നു. ഈ വാര്‍ത്ത പെട്ടെന്ന്‌ അഗ്രഹാരം മുഴുവന്‍ പ്രചരിക്കുന്നു. കഴുതയുടെ രൂപം കാണാനായി എല്ലാവരും വരുന്നു. ചിലര്‍ക്ക്‌ കാണാം. ചിലര്‍ക്ക്‌ കാണാന്‍ സാധിക്കുന്നില്ല. 

പ്രഫസറുടെ ജ്യേഷ്ഠന്റെ ഭാര്യ ഗര്‍ഭിണിയാകുന്നു. എല്ലാവരും കുഞ്ഞിനെ കാണാന്‍ വരുന്നു. കഴുതയെപ്പറ്റി വാര്‍ത്ത ചുറ്റുമുള്ള ഗ്രാമങ്ങളിലൊക്കെ എത്തുന്നു. കഴുതയ്ക്ക്‌ ഒരമ്പലം പണിയണമെന്ന്‌ അവരെല്ലാവരും കൂടെ നിശ്ചയിക്കുന്നു. പ്രെഫസര്‍ ഗ്രാമം വിടുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. ഉമ പ്രെഫസറുടെ വീട്ടില്‍ വേലക്കാരിയായിരിക്കണം.

2. പ്രെഫസര്‍ക്ക്‌ അവിവാഹിതയായി ഒരു സഹോദരിയുണ്ടായിരിക്കണം. അവരുടെ വിവാഹാലോചന കഴുത കാരണം മുടങ്ങിയെന്നു വരാം.

3. പ്രെഫസര്‍ക്ക്‌ ഒരു വയസ്സായ സ്നേഹിതനുണ്ടായിരിക്കാം.

4. ഉമ ഗര്‍ഭിണിയാകുന്നതും നാരാണസ്വാമി യാത്ര പോകുന്നതും തമ്മില്‍ ബന്ധമുണ്ടായിരിക്കണം.

5. കഴുതയെ കേന്ദ്രബിന്ദുവാക്കി വേണം മറ്റു കഥാപാത്രങ്ങളും സംഭവങ്ങളും ചിത്രീകരിക്കാന്‍.

6. കഴുത, പ്രെഫസര്‍, ഉമ- പ്രധാന കഥാപാത്രങ്ങളായിരിക്കണം.

(കടപ്പാട്‌: ഭാഷാപോഷിണി)

 

[വളരെ മുമ്പ് ഫ്ലിക്കറില്‍ ഏതോ ഒര അജ്ഞാതന്‍ പോസ്റ്റിയ ഈ കുറിപ്പ് ഞാന്‍ എടുത്തു സൂക്ഷിച്ചു വെക്കുകയായിരുന്നു ,ആ കുറിപ്പ് ഇപ്പോള്‍ നെറ്റില്‍ എങ്ങും ശേഷിച്ചിട്ടില്ല ,അതു കൊണ്ട് തന്നെ ആ അജ്ഞാതന്‍ അജ്ഞാതനായി തന്നെ തുടരുന്നു , അദ്ദേഹത്തിനും കൂടി ഈ കുറിപ്പിന്റെ കടപ്പാട് ]

 

Monday, 27 May 2013

മനുഷ്യനു ഒരു ആമുഖം .




“പൂര്‍ണ്ണവളര്‍ച്ചയെത്തും‌   മുമ്പ്  മരിച്ചു പോകുന്ന
ഒരേയൊരു ജീവിയാണ് മനുഷ്യന്‍!”. 


കുറെ കാലത്തെ ഇടവേളക്കു ശേഷമാണ് ഒരു നോവല്‍ വായിക്കുന്നത് , ഫിക്ഷനെഴുത്തിന്റെ   ആവര്‍ത്തന വിരസത കൊണ്ടും സമയമില്ലെന്ന മുട്ടാപ്പോക്കു കൊണ്ടും   വായന നോണ്‍ -ഫിക്ഷനിലേക്കു മാത്രമായി  ചുരുക്കുകയായിരുന്നു .സുഭാഷ് ചന്ദ്രന്റെ “മനുഷ്യനു ഒരു ആമുഖം “ മാതൃഭൂമിയില്‍ ഖണ്ടശയായി ഒന്നു രണ്ട്  അധ്യായങ്ങള്‍  വായിച്ചപ്പോഴെ  മനസ്സില്‍ ആഗ്രഹം തോന്നിയ കൃതിയാണ് .അങ്ങനെയാണ്  “മനുഷ്യനു ഒരു ആമുഖം “ വായിച്ചു തുടങ്ങിയത് . വായനയുടെ അന്ത്യത്തില്‍  തച്ചനക്കരയും അവിടത്തെ ജനങ്ങളും അയ്യമ്പിള്ളി തറവാടുമെല്ലാം ഒരു വായനാനുഭവമെന്നതിലുപരി  അവിസ്മരണീയമായ ,തീക്ഷ്ണത നിറഞ്ഞ ഒരു ജീവിതാനുഭവത്തെ അനുഭവിച്ചറിഞ്ഞ പോലെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് .  



ഒരു ദേശത്തിന്റെ ,ആ  ഭൂമികയുടെ അവകാശികളായ അതിലെ മനുഷ്യ ജന്മങ്ങളുടെ നോവും സന്തോഷവും വികാരവുമെല്ലാം എക്കാലത്തും എന്നെ ആകര്‍ഷിച്ചിട്ടുള്ള വായനാനുഭവങ്ങളാണ് .കുട്ടിക്കാലത്തു ടോം സോയറിന്റെയും ഹക്കിള്‍ ബറി ഫിന്നിന്റെയും  മിസ്സിസ്സിപ്പി നദീ തീരവും ,മാല്‍ ഗുഡിയും , കൌമാര കാലത്തു പൊറ്റെക്കാടിന്റെ അതിരാണിപ്പാടവും മാര്‍ക്കേസിന്റെ മാക്കൊണ്ടയും ഓ വി യുടെ ഖസ്സാക്കും ഒരു ഭ്രമമായി മനസ്സില്‍ കുടിയേറിയിട്ടുണ്ട് ,എന്തിന് ഖസ്സാക്കിന്റെ സാങ്കല്‍പ്പിക ലോകത്തോടുള്ള ഭ്രമം മൂത്ത് അതിന്റെ ഭൂമിശാസ്ത്ര മാതൃക തേടിപ്പിടിച്ചു ഒരു നട്ടുച്ച വെയില്‍ 100 കിലോ മീറ്ററിലേറെ തനിയെ  ബൈക്കോടിച്ച്   തസ്രാക്ക് എന്നൊരു പാലക്കാടന്‍ ഉള്‍ ഗ്രാമത്തിലെത്തി വെയിലിന്റെ ആവരണം പുതച്ച ശൂന്യമായ എന്റെ സ്വപ്ന ഭൂമി കണ്ട് നിരാശനാകേണ്ടി വന്നിട്ടുണ്ട്  .പക്ഷെ ഖസാക്ക് സൃഷ്ടിച്ച മതിഭ്രമം മാറാന്‍ അതൊന്നും പര്യാപ്തമായിരുന്നില്ല ,അതിപ്പോഴും വിടാതെ എന്റെ കൂടെത്തന്നെയുണ്ട് ,ചെതലിമലയുടെ താഴ്വാരങ്ങളും കരിമ്പന കൂട്ടങ്ങളും മൈമുന കണങ്കൈ വരെ കൈ തെറുത്തു കയറ്റി നടന്നിരുന്ന ഇടവഴികളും  -എന്നെ സംബന്ധിച്ചു അതെല്ലാം കണ്ടറിയാത്ത ഒരു ഭാവനയാണെങ്കില്‍  തച്ചനക്കര ഒരു യാഥാര്‍ത്ഥ്യമാണ് .


ഖസാക്കും ,മാക്കൊണ്ടയും അതിരാണിപ്പാടവും  അജ്ഞാതമായ ഒരു ദേശത്തെ പറ്റിയുള്ള  കൌതുകമായിരുന്നു   ശേഷിപ്പിച്ചിരുന്നതെങ്കില്‍ തച്ചനക്കര  എനിക്കു ചുറ്റുമുള്ള ഒരു ലോകത്തെയാണ് കാണിച്ചു തന്നത് ,ഞാന്‍ ജീവിച്ചിരുന്ന ഒരു ദേശവും , എനിക്കു ചുറ്റുമുള്ള  ആളുകളും , വളര്‍ച്ചയുടെ ഒരോ ഘട്ടത്തിലും ഞാന്‍ നേരിട്ട ജീവിതങ്ങള്‍ ,ഞാനനുഭവിച്ച വ്യഥകള്‍ ,ഞാന്‍ കണ്ട മനുഷ്യര്‍ - ഞാനൊരു ആത്മകഥയെഴുതിയാലെന്ന വണ്ണമെന്റെ ഉള്ളില്‍ തെളിഞ്ഞു എന്നെ ചുട്ടുപൊള്ളിച്ചു കൊണ്ടിരുന്നു . പ്രണയിനിയായ ആന്‍ മേരിയും  അവളോട് പങ്ക് വെക്കപ്പെട്ട അപകര്‍ഷതകള്‍ പോലും  വേദനയും സന്തോഷവും  നിറച്ചു കൊണ്ട് അസാധാരണാം വിധം സാദൃശ്യമുള്ളതായിരുന്നു  . ജിതേന്ദ്രന്‍ ആന്‍ മേരിക്കയച്ച കത്തുകളിലൊന്ന്  വെറുതെ ജീവിച്ചു പോകുന്ന  ജീവിതത്തിന്റെ വ്യര്‍ത്ഥതയെ കുറിച്ചാണ് .മനുഷ്യനു ഒരു ആമുഖത്തിന്റെ അന്തസത്തയും ഈ വരികളാണ് .


"ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമായ
മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട്
ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത
വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ 
വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി
മരിച്ചുപോകുന്നതിനെയാണ് മനുഷ്യ ജീവിതം എന്നു
പറയുന്നതെങ്കില്‍, പ്രിയപ്പെട്ടവളേ,
മനുഷ്യനായി പിറന്നതില്‍ എനിക്ക്
അഭിമാനിക്കാന്‍ ഒന്നുമില്ല.”


 എന്റെ വൈയക്തികാനുഭവങ്ങള്‍ക്കുമപ്പുറം “മനുഷ്യനു ഒരു ആമുഖം “ മലയാളത്തിലെ എണ്ണം പറഞ്ഞ ഒരു നോവലായി അംഗീകരിക്കപ്പെടുന്നത് അതിന്റെ ശില്പചാതുരിയും ഭാഷാമികവും കൊണ്ടാണ് .പല തരത്തിലും വര്‍ണ്ണങ്ങളിലുള്ള നൂലുകള്‍ കൊണ്ട് ശ്രദ്ധാപൂര്‍വ്വം തുന്നിയെടുത്ത ഒരു  ഒരു ചിത്രകമ്പളമാണ് “ മനുഷ്യനു ഒരു ആമുഖം”.
അയ്യാട്ടുമ്പിള്ളിയെന്ന നായര്‍തറവാട്ടിലെ ഇള മുറക്കാരനാ‍യ ജിതേന്ദ്രന്റെ സ്വഗതാഖ്യാനമെന്ന മട്ടിലാണ് കഥ പറഞ്ഞു പോകുന്നത് . ജിതേന്ദ്രന്റെ  ജനനത്തിനു മുമ്പുള്ള തലമുറയും അതിന്റെ ശാഖോപശാഖകളും തച്ചനക്കരയിലെ ജനങ്ങളുമെല്ലാം ഓര്‍മ്മയുടെ  അടുക്കും ചിട്ടയോടും കൂടി ജിതേന്ദ്രന്റെ ബാല്യ കൌമാര യൌവനത്തിലൂടെ സഞ്ചരിച്ചു വാര്‍ദ്ധക്യത്തിന്റെ നിസ്സഹായതയില്‍ അവസാനിക്കുന്ന ഒരു ചരിത്രം   ക്രാഫ്റ്റിന്റെയും കാല്പനികതയുടെയും അതിവിദഗ്ദമായ ഒരു സങ്കലനമാണത് .


ഒരു എഴുത്തുകാരനെ വായനക്കാരന്‍ അംഗീകരിക്കുന്നത് അയാളുടെ എഴുത്തില്‍ ഒരു തനത് ശൈലി കണ്ടെത്തുമ്പോഴാണ് , സുഭാഷ് ചന്ദ്രന്റെ തന്റെ ആദ്യ നോവലില്‍ തന്നെ തനതായ ഒരു ആഖ്യാനശൈലി രൂപപ്പെടുത്തിയതായി കാണാം .വായനയുടെ ചിരപരിചിതത്വം കൊണ്ട്  ഇടയ്ക്കെപ്പോഴോ ജീര്‍ണ്ണിച്ച യാഥാസ്ഥിതിക നായര്‍ തറവാടിന്റെ ചിത്രീകരണത്തില്‍ എം ടി കടന്നു വരുന്നതായി തോന്നിയപ്പോഴേക്കും അതു തന്റേതായ ഒരു തലത്തിലേക്കു മാറ്റിയെഴുതാന്‍ സുഭാഷ് ചന്ദ്രനു കഴിഞ്ഞു , നായര്‍ മഹിമയും സവര്‍ണ്ണ ആഡ്യത്തവും പോലെയുള്ള വ്യാജ അഭിമാന ബോധത്തെ തകര്‍ത്തുകളയുന്ന ഒരു ഉല്പതിഷ്ണുത്വം  മനപ്പൂര്‍വ്വമായി തന്നെ എഴുത്തിലങ്ങഓളമിങ്ങോളം കഥാപാത്രങ്ങളായി വരുന്നുണ്ട് . 

മനുഷ്യനു ഒരു ആമുഖത്തിനു മുമ്പ് തന്നെ സുഭാഷ്  ചന്ദ്രന്റെ “തല്പവും “ മറ്റ്  ചെറുകഥകളും വായിച്ചിട്ടുണ്ട് , ഭാഷയുടെ തനിമയും ശൈലിയുടെ വ്യത്യസ്ഥതയും കൊണ്ട് ആകര്‍ഷണം തോന്നിയിട്ടുള്ള എഴുത്തായിരുന്നു അതെല്ലാം .എഴുതിത്തെളിഞ്ഞവര്‍ ആദ്യ നോവലിനായി തിരഞ്ഞെടുക്കുന്നതെപ്പോഴുമൊരു ദേശത്തിന്റെ കഥയാകുന്നത് അല്പംയാദൃശ്ചികത നിറഞ്ഞ ഒരു കൌതുകമാണ് . ഓ വി വിജയന്റെ ആദ്യ നോവല്‍ - ഖസ്സാക്കിന്റെ ഇതിഹാസമാകുന്നതും എന്‍ എസ് മാധവന്‍ എഴുതാനായി  ലന്തന്‍ ബത്തേരിയുടെ  ചരിത്രം തിരഞ്ഞെടുത്തതും അതു പോലെ സുഭാഷ് ചന്ദ്രന്‍ തച്ചനക്കരയുടെ വംശാവലിയുടെ കഥ പറയുന്നു .  പക്ഷെ സുഭാഷ് ചന്ദ്രന്‍  തന്റെ എഴുത്തില്‍ വലിയൊരു വെല്ലുവിളി നേരിടാന്‍ പോവുകയാണ് ,ആദ്യ നോവല്‍ ക്ലാസ്സിക്കായിത്തീരുന്ന എഴുത്തുകാര്‍ വലിയൊരു ഉത്തരവാദിത്തമാണ് തലയിലേറ്റുന്നത് , ഖസ്സാക്കിന്റെ കരിസ്മ കൊണ്ട് ഖസ്സാക്കിനെക്കാള്‍ മികച്ചതെന്നു നിരൂപകര്‍ അംഗീകരിച്ച കൃതികള്‍  എഴുതിയിട്ടും ഖസ്സാക്കിന്റെ നിഴലില്‍ അവയൊന്നും അത്ര മേല്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ദുര്‍ വിധി ഓ വി വിജയനുണ്ടായിരുന്നു , അതാവര്‍ത്തിക്കാതിരിക്കട്ടെ എന്നാഗ്രഹമുണ്ട് .

പ്രിയപ്പെട്ട കഥാകാരാ ഈ കൃതി വായിച്ചിട്ടു ആസ്വാദകരില്‍ ചിലര്‍ സ്നേഹം കൊണ്ട് ജിതേന്ദ്രന്റെ പെണ്‍ മക്കള്‍ക്കായി പാലയ്ക്കാ മാലയും കമ്മലുമെല്ലാം പാരിതോഷികമായി അയച്ചുവെന്നു കേട്ടു ,എന്റെ കയ്യില്‍ തരാന്‍  വില പിടിപ്പുള്ള ദ്രവ്യങ്ങളും സമ്മാനങ്ങളുമില്ല ,ആത്മാര്‍ത്ഥമായ നന്ദിയുണ്ട് ,സ്നേഹമുണ്ട് ഇങ്ങനെയൊരു കൃതി തന്നതിനു  :)

Wednesday, 28 November 2012

കക്കൂസ് സാഹിത്യം

ചില വിചിത്രമായ സ്വഭാവ രീതികള്‍ എവിടെ നിന്നാണ് ഉല്‍ഭവിച്ചതെന്നോ എങ്ങനെയാണ് ആരംഭിച്ചതെന്നോ വലിയ നിശ്ചയമില്ലാതെ നമ്മുടെ കൂടെത്തന്നെ കാണും . ചില വിചിത്ര ശീലങ്ങള്‍ പാരമ്പര്യമായിട്ടു കൈ മാറാറുണ്ട് .   യാത്ര കഴിഞ്ഞു വീട്ടില്‍ തിരികെയെത്തുമ്പോള്‍ ധരിച്ചിരിക്കുന്ന  അടി വസ്ത്രമൂരി അതു കൊണ്ട് മുഖം തുടക്കുന്ന അച്ഛന്റെ വിചിത്ര ശീലത്തെ   മനപ്പൂര്‍വ്വമല്ലാതെ അനുകരിച്ചു കൊണ്ടാണ്  അശോകന്‍ ചരുവിലിന്റെ ഛായാചിത്രം എന്ന കഥയില്‍ കഥാനായകന്‍ തന്റെ അച്ഛനോട് താദാത്മ്യം പ്രാപിക്കുന്നത് . ഗൌരവമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മൂക്കില്‍ വിരലിട്ടു അരോചകത്വം സൃഷ്ടിക്കുന്നവര്‍  , ഭക്ഷണ ശേഷം വികൃതമായ ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് വാ കഴുകുന്നവര്‍  ഇങ്ങനെ ഞാന്‍ വെറുക്കുകയും വിചിത്രമാണെന്നു കരുതുകയും ചെയ്യുന്ന നിരവധി ഞാന്‍ കണ്ടിട്ടൂണ്ട് . യഥാര്‍ത്ഥത്തില്‍ ഇതെല്ലാം അവരവര്‍ക്കു നല്‍കുന്ന ആത്മ സംതൃപ്തിയുടെ തോത് നമ്മള്‍ കരുതുന്നതിനെക്കാള്‍ വലുതാണ് .ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്തെന്ന ചോദ്യത്തിനു വട്ടച്ചൊറി മാന്തുന്നതാണെന്നു ഒരാള്‍ പറഞ്ഞത് ഞാന്‍ കേട്ടിട്ടൂണ്ട് ,അയാളത് ചെയ്യുന്നത് കണ്ടാല്‍ പറഞ്ഞതിലത്ര തമാശയൊന്നുമില്ല എന്നു മനസ്സിലാവുകയും ചെയ്യും  :). ,അപ്പോള്‍ പറഞ്ഞു വന്നത് വൈയക്തികമായ വിചിത്ര ശീലങ്ങളെക്കുറിച്ചാണ് .



ടോയ്ലറ്റില്‍ അഥവാ കക്കൂസില്‍ ഇരുന്നു വായിക്കുക എന്ന ശീലം എവിടെ നിന്നാണെന്നോ എപ്പോള്‍ മുതലാണെന്നോ ഒരു നിശ്ചയവുമില്ലാതെ എന്റെ കൂടെയുണ്ട് ,ഇത് പറഞ്ഞ്   മേനി നടിക്കാന്‍ മാത്രം എന്നറിഞ്ഞു കൊണ്ട് .പക്ഷെ ഇതത്ര ഒറ്റപ്പെട്ട ശീലമല്ല  പരിചിത വൃത്തങ്ങളിലുള്ളവരുടെ ചില അനുഭവ കഥകളിലൂടെ എനിക്കറിയാം .ചിലര്‍ക്കു ദിനപത്രം അകമ്പടിയില്ലാതെ പ്രഭാത കൃത്യങ്ങള്‍ നടത്താനാവാത്ത വിധം കൂടെയുണ്ട് ഈ ടോയ്ലറ്റ് വായന .യഥാര്‍ത്ഥത്തില്‍ ബാത്ത് റൂം വായനക്കാരില്‍ ഭൂരിഭാഗം ആളുടെ  പതിവു ശീലം പോലെ പത്രവായനയില്ല ,പത്രവായനയല്ല ഈ ശീലത്തിനു തുടക്കം കുറിച്ചതെന്നു ഉറപ്പാണ് കാരണം ഈ ശീലം തുടങ്ങിയ കുട്ടിക്കാലത്തു വീട്ടില്‍ പത്രം വരുത്തിയിരുന്നില്ല .പ്രവാസിയായിരുന്ന അച്ഛന്റെ വര്‍ഷാന്ത്യ അവധി ദിവസങ്ങളില്‍ മാത്രമായിരുന്നു പത്രം വരുത്തിയിരുന്നത് ,അതു കൊണ്ട് പത്രവായനയില്‍ നിന്നു കിട്ടിയ ശീലമാകാന്‍ വഴിയില്ല .


ആദ്യ കാലത്തു  [ആദ്യകാലമെന്നു പറയുമ്പോള്‍ എന്റെ കുട്ടിക്കാലം ] ഇപ്പോള്‍ കാണുന്നതു പോലെ സുഖകരമായി  ഇരിക്കാവുന്ന യൂറോപ്യന്‍ ക്ലോസറ്റോ വീടിനോട് ചേര്‍ന്ന അറ്റാച്ചഡ് ടോയ്ലറ്റോ ആയിരുന്നില്ലല്ലോ , ചില പരമ്പരാഗത ചിട്ടവട്ടങ്ങളില്‍ കക്കൂസ് വീടിനോട് പരമാവധി അകലെയായിരിക്കണം എന്നൊരു നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു എന്നു തോന്നുന്നു ,എന്തായാലും വീടിനോട് അത്ര ചേര്‍ന്നല്ല അക്കാലങ്ങളില്‍ നാട്ടുമ്പുറങ്ങളില്‍ കക്കൂസും കുളിമുറിയുമെല്ലാം പണിതിരുന്നത് ,എന്റെ വീട്ടിലും അങ്ങനെ തന്നെയായിരുന്നു . എന്തിനു ടോയ്ലെറ്റില്‍ ടാപ്പ് പോലുമുണ്ടായിരുന്നില്ല ,കിണറ്റില്‍ നിന്നു വെള്ളം കോരി ബക്കറ്റില്‍ നിറക്കണം  അങ്ങനെയൊക്കെയുള്ള ദുഷ്കരമായ സാഹചര്യങ്ങളില്‍ നിന്നാണീ ശീലം ഉടലെടുത്തിരിക്കുന്നതാണ് ഏറെ അതിശയകരം .ശീലങ്ങളെപ്പോഴും അനുകൂലമായ സാഹചര്യങ്ങളില്‍ നിന്നുടലെടുക്കുന്നതാണെന്ന പൊതുനിയമത്തിനു അപവാദമാണ് ഇത് , 


പിന്നെങ്ങനെയാണ് ഇങ്ങനെയൊരു ശീലം ആരംഭിച്ചത് ?  

എന്റെ കൌതുകം എന്നോടു തന്നെയുള്ള ചോദ്യമായി മാറുമ്പോള്‍ ഏകദേശം മനസ്സില്‍ തോന്നുന്ന ഒരുത്തരം - രസച്ചരട് പൊട്ടാതെയുള്ള വായനക്കു ഏകാഗ്രമായ ഒരിടമായിരുന്നു അതായിരുന്നുവെന്നാണ്‍ .കാറ്റില്‍  തെങ്ങോലകളുടെ ശബ്ദം മാത്രമുള്ള, വലിയ വെന്റിലേറ്ററിലൂടെ നിറയെ സൂര്യ പ്രകാശം കിട്ടുന്ന ,മറ്റൊരു ശല്യവും അലട്ടാത്ത  ഏകാന്തമായ ഒരിടം   -അങ്ങനെയായിരിക്കണം എന്നെ സംബന്ധിച്ചു കക്കൂസ് ഒരു വായനാ മുറിയാക്കാന്‍ പ്രേരിപ്പിച്ചിരിക്കുക ,അതു കൂടാതെ പുസ്തകങ്ങളോട് അത്ര നല്ല സമീപനമായിരുന്നില്ല വീട്ടിലുള്ളവര്‍ക്കു ,പ്രത്യേകിച്ചു അമ്മയ്ക്കു ,അതു കൊണ്ട് തന്നെ അമ്മയുടെ  ശകാരം കേള്‍ക്കാതെ പുസ്തകങ്ങള്‍ വായിക്കാന്‍ ഉള്ള ഒരു ഉപാധിയും കൂടിയായിരുന്നു അത് . സത്യത്തില്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പോലും അത് വളരെ രസകരമായിരുന്നു . . അവിടെ ഇഷ്ടമുള്ള ഒരു പുസ്തകം ഉന്തുകാലിലിരുന്നു വായിക്കുക ,കാലു കഴക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുക , പിന്നെ നിന്നു മടുക്കുമ്പോള്‍  വെള്ളം നിറച്ചു വെച്ചിരിക്കുന്ന അലുമിനിയം ബക്കറ്റ് കമിഴ്ത്തി വെച്ചു അതില്‍ കയറി ഇരിക്കും  - വായിച്ചു രസച്ചരട് പൊട്ടാതെ ബാക്കി വായിക്കാന്‍ വേണ്ടി മുകളില്‍ നിരത്തി വെച്ചിരിക്കുന്ന കഴുക്കോലുകള്‍ക്കിടയില്‍ അത് സൂക്ഷിച്ചു വെക്കും . ഇത് ഒളിപ്പിച്ചാണ് വെക്കുക ,പക്ഷെ ഇങ്ങനെ വെച്ചു വെച്ചു പുസ്തകങ്ങള്‍ കഴുക്കോലിന്റെ ഇടയില്‍ നിന്നു വെളിയിലേക്കു തള്ളി നിന്നു തുടങ്ങി ,ഈ സ്വകാര്യത അങ്ങനെ പയ്യെ വീട്ടിലെ മറ്റു അന്തേവാസികളും കൂടി അറിഞ്ഞു . 

മുമ്പേ തന്നെ എന്റെ പുസ്തക ഭ്രമത്തോട് കാര്യമായ അസ്വാരസ്യമുണ്ടായ നമ്മുടെ മാ‍താശ്രീ ഇതൊരു വലിയ അവസരമായി കണക്കു കൂട്ടി ,ഇതോടെ ഇവന്റെ ഈ പരിപാടി നിര്‍ത്തിക്കണമെന്നു കരുതിയിട്ടാകും വീടിനടുത്തുള്ള എന്റെ ഒരു ടീച്ചര്‍ എന്തോ കാര്യത്തിനു വീട്ടില്‍ വന്നപ്പോള്‍ എന്റെ ഈ “പുസ്തകശേഖരം “ കാണിച്ചു കൊടുത്തു കളഞ്ഞു ,ആറാം ക്ലാസ്സുകാരനെ സംബന്ധിച്ചു സംബന്ധിച്ചു അതു വല്ലാത്ത ഒരു ആഘാതമായിരുന്നു .  എന്റെ  വളരെ സ്വകാര്യമായ ,അതും  തെറ്റായ ശീലമെന്നു ഞാന്‍ തന്നെ വിശ്വസിക്കുന്ന ഒരു കാര്യം എന്റെ അധ്യാപിക അറിയുക. ഒരു  പ്രായത്തിലും സാഹചര്യത്തിലും എന്റെ പ്രതിച്ഛായയില്‍ Irrecoverable Damage  ആയി തന്നെ ഞാന്‍ കണക്കാക്കി ,പിന്നീട്  കുറെ നാളുകള്‍ സ്കൂളില്‍ ചെല്ലുമ്പോള്‍ മുഖം കുനിച്ചു ആരെയും അഭിമുഖീകരിക്കാന്‍ ശേഷിയില്ലാതെ വലഞ്ഞു , എന്റെ ധാരണ ആ അധ്യാപിക ഇത് മറ്റുള്ള അധ്യാപകരോട് പറഞ്ഞു കാണും അങ്ങനെ അത് സ്കൂളില്‍ ആകെ മൊത്തം അറിഞ്ഞു കാണുമെന്നൊക്കെ ആയിരുന്നു .അതെന്നില്‍ വല്ലാത്ത അപകര്‍ഷത ബോധം സൃഷ്ടിച്ചു കാരണം   കക്കൂസിലിരുന്നു വായിക്കുക എന്നത് അത്ര മാത്രം വൃത്തികെട്ട ഒരു ശീലമായിരുന്നല്ലോ . ടീച്ചറെ അഭിമുഖീകരിക്കാനുള്ള എന്റെ ബുദ്ധിമുട്ട് ടീച്ചറും മനസ്സിലാക്കിയിട്ടുണ്ടാകണം .ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു പോകുമ്പോള്‍ ടീച്ചറുടേ വീട്ടിലേക്കു വരാന്‍  ആവശ്യപ്പെട്ടൂ .ഞാന്‍ മടിച്ചു മടിച്ചു ടീച്ചറോടൊപ്പം വീട്ടിലേക്കു ചെന്നു ,അവിടെ എന്റെ അക്കാലം വരെയുള്ള അപകര്‍ഷതയെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് ടീച്ചറൊരു കാഴ്ച കാണിച്ചു തന്നു   -അവരുടെ വീട്ടിലെ അറ്റാച്ചഡ് ബാത്ത് റൂമില്‍ മനോഹരമായി ഒരുക്കി വെ ചെറിയ ഒരു ബുക്ക് റാക്ക്  - ഹൊ..അന്നു ഞാനനുഭവിച്ച സന്തോഷവും സമാധാനവും പറഞ്ഞറിയിക്കാന്‍ വയ്യ .അത് വരെ ഒരു ഗുരുതരമായ സ്വഭാവ വൈകൃതത്തിന്റെ പേരില്‍ കുറ്റബോധം കൊണ്ട് നീറികഴിയുകയായിരുന്നു ,അപകര്‍ഷത മൂലം ആരെയും അഭിമുഖീകരിക്കാന്‍ കൂടി വയ്യാതെ ഇരിക്കുകയായിരുന്നു - സത്യത്തില്‍ ടീച്ചറുടെ ആ നടപടി കൊണ്ട് ഞാന്‍ വല്ലാതെ രക്ഷപ്പെടുകയായിരുന്നു എന്നു തോന്നുന്നു ,അല്ലായിരുന്നെങ്കില്‍  കൂടുതല്‍ കുറ്റബോധം കൊണ്ടും തിരിച്ചറിവില്ലായ്മ കൊണ്ടും എന്റെ ബാല്യം കൂടുതല്‍ അന്തര്‍മുഖത്വത്തില്‍ ആണ്ടു പോകുമായിരുന്നു .


എന്തോ ടീച്ചറുടെ മോട്ടിവേഷന്‍ കൊണ്ടാണെന്നു തോന്നുന്നു , പിന്നീട് കുറെ കാലം കൂടി ഈ ശീലമെന്റെ കൂടെയുണ്ടായിരുന്നു ,ബിരുദാനന്തര ബിരുദത്തിനു ഹോസ്റ്റല്‍ വാസം തുടങ്ങുന്നത് വരെ .തികച്ചും അപരിചിതരായ സഹവാസികള്‍ ,അതിന്റെ കൂടെ അക്കാഡമിക്കായ പ്രൊജക്റ്റ് ,സെമിനാര്‍ ഉം ,ഹോസ്റ്റലിലെ കാര്‍ക്കശ്യം നിറഞ്ഞ നിയമങ്ങളും കൊണ്ട് ശീലം സ്വാഭാവികമായി വിസ്മൃതി പൂണ്ടു ,എന്തിനു ആ രണ്ട് വര്‍ഷം ബാത്ത് റൂമിലല്ലാതെ പോലും ഒരു മലയാളം പുസ്തകം വായിച്ചിട്ടില്ല എന്നാണ് തോന്നുന്നത് .പക്ഷെ അല്‍ഭുതകരമെന്നു പറയട്ടെ എനിക്കു പകരം മറ്റൊരാള്‍ ഈ ശീലം ഏറ്റെടുത്തു .സഹമുറിയന്മാരിലൊരാള്‍ക്കു പരീക്ഷാ കാലത്തു സമ്മര്‍ദ്ദം കൊണ്ട് Irritable bowel syndrome ഉണ്ടാകാറുണ്ട് ,അതു കൊണ്ട് പരീക്ഷാ തലേന്നു രാത്രി ഭൂരിഭാഗവും ടോയ്ലറ്റില്‍ തന്നെയാകും കൂടെ പിറ്റേന്നത്തെ പരീക്ഷക്കുള്ള പുസ്തകവും .ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റിന്റെയെല്ലാം ദുര്‍ഗ്രഹമായ അധ്യായങ്ങളെല്ലാം ടോയ്ലറ്റിലിരുന്നു പഠിച്ചു ക്ലാസ്സില്‍ ഒന്നാമതായിട്ടുണ്ട് .അതു കൊണ്ട് തന്നെ സില്ലി റീഡിങ്ങാണ് ബാത്ത് റൂം റീഡിങ്ങ് എന്നൊരിക്കലും പറയാന്‍ കഴിയില്ല . .ഈയിടെ ഒരു സര്‍വ്വേയില്‍ ബാത്ത് റൂമില്‍ വെച്ച് വായിക്കാന്‍ ഇഷ്ടപ്പെടുന്നതില്‍ പ്ലേ ബോയ് മാഗസിനെയും കോമിക്സിനെയും  ന്യൂസ് പേപ്പറിനെയുമൊക്കെ കടത്തി വെട്ടി കൊണ്ട് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു ,ആദ്യ പത്തില്‍ റീഡേഴ്സ് ഡൈജസ്റ്റും എന്‍സൈക്ലോ പീഡിയയുമുണ്ട് ..സാക്ഷാല്‍ ഷെര്‍ലക്ക് ഹോംസ് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടല്ലോ  ഗൌരവതരമായ ബൌദ്ധിക വ്യവഹാരങ്ങള്‍ക്കു വായുസഞ്ചാരമുള്ള പുല്‍ തകിടിയെക്കാള്‍ കഞ്ചാവ് പുക മൂടിയ മുറിയോ അടച്ചിട്ട പെട്ടിയോ ആണ് നല്ലതെന്ന് . :)

ആ രണ്ട് വര്‍ഷം കൊണ്ട് ശീലത്തില്‍ നിന്നു വിമുക്തി നേടിയത് കൊണ്ടാകാം പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടൂം  ഇപ്പോള്‍  എന്നെ സംബന്ധിച്ചു ഇതൊരു അഡിക്ഷനൊന്നുമല്ല , പക്ഷെ ചിലപ്പോളൊരു രസമാണത്  . പഴയ ഗൃഹാതുരമായ ഓര്‍മ്മയില്‍ ഒരൊഴിവ് ദിവസത്തിന്റെ ആലസ്യത്തില്‍ ഇഷ്ടപ്പെട്ട ഒരു പുസ്തകവുമായി  ശല്യപ്പെടുത്താനാരുമില്ലാത്ത ,ഏകാന്തമായി കുറച്ചു നേരം .പക്ഷെ ഇതില്‍ ആരോഗ്യപരമായ ചില പ്രശ്നങ്ങളുണ്ടാകാന്‍ കൂടി സാധ്യതയുണ്ട് . ഇന്‍ഡ്യന്‍ ടൈപ്പ് ടോയ്ലറ്റുകളിരുന്ന ഈ ശീലം മൂലക്കുരു മുതല്‍ നട്ടെല്ലു വേദന വരെ സൃഷ്ടിക്കാം ,കുട്ടിക്കാലത്തെ പോലെ   ഇപ്പോള്‍ അത്ര അനായാസം ഇന്‍ഡ്യന്‍ ടൈപ്പ് ടോയ്ലറ്റിലിരിക്കാന്‍ കഴിയില്ല എന്നതു മറ്റൊരു കാര്യം .അധിക സമയം ടോയ്ലറ്റിലിരിക്കുന്നത് മൂലക്കുരുവിനൊരു കാരണമാണ് [The main reason for piles is sitting on the toilet too long]  ഇനിയിപ്പോ യൂറോപ്യന്‍ ടൈപ്പായിരുന്നാലും അധിക സമയം ടോയ്ലറ്റിലിരിക്കുന്നത് ചില ഹൈജീന്‍ സംബന്ധമായ അസുഖങ്ങള്‍ക്കു കാരണമാകുന്നുണ്ട് .സംഗതി ഇതൊക്കെയായാലും ബാത്ത് റൂം റീഡേഴ്സ് അവരുടെ ശീലമൊന്നും മാറ്റാന്‍ പോകുന്നില്ല .   

ഈയിടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ മനോഹരമായ ലൈബ്രറി പോലെ ബാത്ത് റൂമിന്റെ ഒരു വശത്തു പുസ്തകങ്ങള്‍ അടുക്കി വെച്ചിരിക്കുന്നതു കണ്ടു. മാഗസിനുകളും ന്യൂസ് പേപ്പറും മാത്രമല്ല അല്പം കനപ്പെട്ട പുസ്തകങ്ങള്‍ കൂടി ആ പുസ്തക ഷെല്‍ഫിലുണ്ടായിരുന്നു . ലജ്ജാകരമായ വിചിത്രമായ ഒരു ശീലത്തെക്കുറിച്ചു എഴുതണോ എന്നൊരു സന്ദേഹം ബാക്കി നില്‍പ്പുണ്ടായിരുന്നു ,പക്ഷെ ഇതെന്റെ മാത്രം സ്വകാര്യ അനുഭവമൊന്നുമല്ല എന്നു എനിക്കറിയാം ,പുസ്തകങ്ങളോടു ഭ്രമമുള്ളവര്‍ ഒരിക്കലെങ്കിലും രസച്ചരട് മുറിയാതിരിക്കാന്‍ പുസ്തകങ്ങളുമായി ബാത്ത് റൂമില്‍ കയറിയിട്ടൂണ്ടാകുമെന്നാണ് ഞാന്‍ ഊഹിക്കുന്നത്. 

Wednesday, 7 November 2012

മുദ്രണം ചെയ്യപ്പെടുന്ന പ്രതിഷേധങ്ങള്‍ - 5



 മുദ്രണം ചെയ്യപ്പെടുന്ന പ്രതിഷേധങ്ങള്‍


പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും നിര്‍വീര്യമാക്കാന്‍  ഭരണകൂടങ്ങള്‍ക്ക് വളരെ ലളിതമായ ഒരു മാര്‍ഗ്ഗമുണ്ട് - ഭരണകൂടത്തിനെതിരെയുള്ള ചോദ്യങ്ങളെയെല്ലാം രാജ്യത്തിന്റെ അഖണ്ടതക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന വ്യാജപ്രചരണങ്ങളിലൂടെ  അത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുക .  പ്രതിഷേധങ്ങളുടെ ഒച്ചയടക്കുകയല്ല അതിന്റെ സ്രോതസ്സ് തന്നെ ഇല്ലാതാക്കുകയാണ് കൂടുതല്‍ എളുപ്പമെന്ന് അവര്‍ക്കറിയാം അതിന് ഉദാഹരണങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് ഏത് നിമിഷവും നിങ്ങളും ഈ മുദ്രണത്തിന്റെ ഭാഗമാവാം എന്ന    ഭീതിയുടെ അധികാരരൂപത്തിന് പൊതുസമൂഹത്തില്‍ സ്വീകാര്യത വരുത്തുന്നു .

വസ്തുതകള്‍ക്ക് വിരുദ്ധമോ പൊതുജനവിരുദ്ധമോ മതവിരുദ്ധതയോ അങ്ങനെ യാതൊരു ആരോപണവുമില്ലാതെ , യാതൊരു വിവാദവും സൃഷ്ടിക്കാതെ രണ്ട് കൃതികളാണ് ഇന്‍ഡ്യയില്‍ നിരോധിച്ചിട്ടുള്ളത് .



1. രോഹിത്ത് പൊഡ്ഡാറിന്റെ "Vedanta's Billions" .
2.ഹമിഷ് മക്ഡൊണാള്‍ന്റെ  The Polyester Prince: The Rise of Dhirubhai Ambani 

രോഹിത് പൊഡ്ഡാറിന്റെ Vedanta's Billions" .വേദാന്ത റിസോഴ്സ് എന്ന ബഹുരാഷ്ട്ര കമ്പനി നടത്തുന്ന സാമ്പത്തിക കുറ്റ കൃത്യങ്ങളും  രാഷ്ട്രീയ ഉപജാപങ്ങളും വ്യക്തമായി പ്രദിപാതിക്കുന്ന , കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് , ഓഹരി വിപണിയിലെ കള്ളക്കളികളെക്കുറിച്ച് ഒക്കെ  വിശദമായി പഠിച്ചെഴുതിയ കൃതി . യാതൊരു വിധ വിവാദങ്ങളും ഉണ്ടാകാതെ തന്നെ ഇന്‍ഡ്യയില്‍ നിരോധിക്കപ്പെട്ട കൃതിയാണ് Vedanta's Billions" . .വേദാന്ത റിസോഴ്സിന്റെ സാമ്പത്തിക ഇടപാടുകളില്‍ ചിദംബരത്തിന്റെ പങ്ക്  പരാമര്‍ശിക്കപ്പെട്ട ഒരു കൃതിയായിരുന്നു ഇതെന്നാരോപിച്ച്  സമാജ് വാദി പാര്‍ട്ടി എം പി അമര്‍ സിങ്ങ് പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍  ‍ ഈ സംഭവം ഉന്നയിച്ച് ഒച്ചപ്പാടുണ്ടായെങ്കിലും  പിന്നീട് വളരെ സ്വാഭാവികമായ ഒരു വിസ്മൃതിയിലാണ്ട് പോവുകയായിരുന്നു ഈ കൃതിയും അതിനെ ചുറ്റി പറ്റിയുള്ള നിരവധി ചോദ്യങ്ങളും .

ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരെ ശബ്ദിക്കുന്നവരെ , ആദിവാസികളോടും അടിച്ചമര്‍ത്തപ്പെടുന്നവരോടും അനുഭാവം പ്രകടിപ്പിക്കുന്നവരെ എല്ലാം രാജ്യത്തിനെതിരായാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍  എന്ന ധാരണ പരത്തുന്നു , ആ വ്യാജ പ്രചരണങ്ങളുടെ  നിഴലിന്റെ പരിസരത്തില്‍ നിര്‍ത്തിക്കൊണ്ട്  ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാവോയിസ്റ്റുകള്‍ എന്ന് മുദ്രണം ചാര്‍ത്തി ഏത് നിമിഷവും രാജ്യദ്രോഹിയാക്കി മാറ്റാനുള്ള ഒരു സംവിധാനത്തെ വളരെ ബുദ്ധിപൂര്‍വ്വം ഒരുക്കിക്കൊണ്ട് ഓരോ പ്രതിഷേധങ്ങളെയും ഇല്ലാതാക്കുന്നു   .

ബിനായക് സെന്‍ 

 ബിനായക് സെന്‍ ഇന്ന് ജീവ പര്യന്തം തടവിലാണ്  അദ്ദേഹം ചെയ്ത കുറ്റം നമുക്കെല്ലാവര്‍ക്കുമറിയുന്നത് പോലെ തന്നെ അദ്ദേഹത്തിന് ഔദ്യോഗിക മേഖലയില്‍ ലഭ്യമാകുമായിരുന്ന പ്രശസ്തിയും സമ്പത്തും സുഖസൌകര്യങ്ങളും ഉപേക്ഷിച്ച് ചത്തിസ്ഗഡിലെ  ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു എന്നതാണ് .അരുന്ധതി റോയിയെ പോലെ ലോകമറിയുന്ന ഒരു എഴുത്തുകാരിയും ഇന്നു  രാജ്യദ്രോഹിയാണ് മാവോയിസ്റ്റുകളെക്കുറിച്ചുള്ള പ്രചരിപ്പിക്കപ്പെട്ട ചോര മണക്കുന്ന  ഭീതിതമായ കെട്ടുകഥകളുടെ യാഥാര്‍ത്ഥ്യം ലോകത്തിന് കാണിച്ച് കൊടുത്തു , അവിടെയുള്ള കോര്‍പ്പറേറ്റ് അധിനിവേശങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു അതാണ് ഇവരൊക്കെ രാജ്യത്തിനെതിരെ ചെയ്ത കുറ്റകൃത്യങ്ങള്‍. 

ബിനായക് സെന്നിന്റെ പേരിലുള്ള കുറ്റ കൃത്യങ്ങള്‍ തെളിയിക്കാന്‍ കോടതി സ്വീകരിച്ചിരിക്കുന്ന തെളിവുകള്‍ .

1. നാരായന്‍ കന്യാല്‍ എന്ന നക്സല്‍ നേതാവ് ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹവുമായി നടത്തിയ ചില ആരോഗ്യ സുഖാന്വേഷണങ്ങള്‍ [ ഇത് ജയില്‍ അധികൃതര്‍ വായിച്ചുതിനു ശേഷമാണ് കൈമാറിയിരുന്നത് ] 
 2. മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും സീ പി ഐ [പീപ്പിള്‍സ് വാര്‍ ] ഉം തമ്മിലുള്ള ആരോ എഴുതിയ ഒരു ബുക്ക് ലെറ്റ്
 3.  Naxal Movement ,Tribal and Woments Movement  “ എന്ന തലക്കെട്ടിലുള്ള ഒരു ലേഖനത്തിന്റെ ഫോട്ടോസ്റ്റാറ്റ്       കോപ്പി 
4. മദന്‍ ലാല്‍ ബഞ്ചാര എന്ന മാവോയിസ്റ്റ് നേതാവ്  “ പ്രിയ സഖാവെ “ എന്നു സംബോധന ചെയ്തെഴുതിയ ഔ കത്ത് [മദന്‍ ലാല്‍ ബഞ്ചാര ജയിലില്‍ നിന്നയച്ച ഈ കത്തു ജയില്‍ അധികൃതര്‍ വായിച്ചതിനു ശേഷം മാത്രമാണ് ബിനായക് സെന്നിനയച്ചിരിക്കുന്നത് ] 
 5.How to build andAnti -Us -Imperialist Front    എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ഒരു ലേഖനത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി 6. 6.Globalization and the Service sector in India   എന്ന വിഷയത്തില്‍ ഒരു ലേഖനം  


                                                 ഇത്രയൊക്കെ മതി ഇന്‍ഡ്യയിലെ ഏറ്റവും മികച്ച മെഡിക്കല്‍ കോളേജില്‍ നിന്നും സ്വര്‍ണ്ണ മെഡലോടെ പാസ്സായി ,  തന്റെ ജീവിതം പാവപ്പെട്ട ആദിവാസികള്‍ക്കു വേണ്ടി ഉഴിഞ്ഞു വെച്ച ഒരു ഡോക്ടറെ ,ഒരു മനുഷ്യസ്നേഹിയെ ജയിലിലടക്കാന്‍ . ഇതില്‍ തെളിവായി എടുത്തിരിക്കുന്ന പലതും കേരളത്തിലെ ഒരു സാദാ ഡി വൈ എഫ് ഐ ക്കാരന്റെ കയ്യില്‍ കാണും .  നമ്മുടെ രാജ്യ ദ്രോഹത്തിന്റെ നിയമാ വലികള്‍ വളരെ നേര്‍ത്തതാണ് ഐ പി സി യില്‍ blasphemy യുടെ നിര്‍വ്വചനം ഇപ്പോഴും ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിന്നും പുനര്‍ നിര്‍ണ്ണയിച്ചിട്ടില്ല .അതു കൊണ്ടാണ് ഞാന്‍ കഴിഞ്ഞ കഴിഞ്ഞ ലേഖനത്തില്‍ ധാര്‍മ്മിക രോഷത്തിന്റെ ഏനക്കേട് കാണിക്കേണ്ട കാര്യമില്ല എന്നു സൂചിപ്പിച്ചത്  ,കാര്യങ്ങള്‍ അറിഞ്ഞിരിക്കാം , അത്ര തന്നെ .



ഹിമാംശു കുമാര്‍  . 

1992 മുതല്‍ ചത്തിസ് ഗഡിലെ ആദിവാസി മേഖലയായ ഡന്റേവാഡയില്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കുമായി വനവാസി ചേതനാ ആശ്രമം എന്നൊരു സംഘടന സ്ഥാപിച്ച് കൊണ്ട് ഹിമാംശു കുമാര്‍  എന്നൊരു  ഗാന്ധിയന്‍ അദിവാസികളുടെ  ഇടയില്‍ പ്രവര്‍ത്തിച്ച്  അവരെ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ യത്നിച്ചിരുന്നു 18 വര്‍ഷങ്ങളായി  ഗാന്ധിയന്‍ രീതികളുമായി പ്രവര്‍ത്തിച്ച് വന്നിരുന്ന ഈ ആശ്രമം  2009 മേയ് മാസത്തില്‍ യാതൊരു വിധ മുന്നറിയിപ്പുകളുമില്ലാതെ ചത്തിസ് ഗഡ് പോലീസ്  തകര്‍ത്ത് കളഞ്ഞു .   സംസ്ഥാന സര്‍ക്കാര്‍ പരിശീലനം കൊടുക്കുന്ന സാല്‍ വാ ജുദൂം എന്ന തീവ്രവാദ പദ്ധതിയെക്കുറിച്ച്  മനുഷ്യാവകാശ കമ്മീഷന് ഹിമാംശു കുമാര്‍  നല്‍കിയ 600 ഓളം പരാതികളാണ് സംസ്ഥാന ഗവണ്മെന്റിനെ പ്രകോപിപ്പിച്ചത് . പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് പോലും ആയുധം കൊടുത്തും അവരെ അക്രമത്തിന് പ്രേരിപ്പിച്ചും മേഖലയില്‍ സംഘര്‍ഷം നില നിറ്ത്തുക  ,  മാവോയിസ്റ്റ് ആക്രമണങ്ങളില്‍ മരിച്ചതിലേറെ ജനങ്ങള്‍ സാല്‍ വാ ജുദൂമുമായുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട് . ഡന്റേവാഡയില്‍ നടക്കുന്ന വ്യാജ ഏറ്റ് മുട്ടലുകളെയും പോലീസ് അതിക്രമങ്ങളെയും  പുറം ലോകം അറിയരുത് ,  അത്തരം സാധ്യതകളെ ഒഴിവാക്കി ഏറ്റവും പെട്ടെന്ന് ഡന്റേവാഡയിലെ പ്രതിരോധങ്ങളുടെ ഒച്ചയടപ്പിച്ച് തദ്ദേശീയരെ ഒഴിപ്പിച്ചെടുക്കേണ്ടതുണ്ട് .ലഞ്ചിഗഡിലെ അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റിന് ഏറ്റവും നല്ല സാധ്യത  ഡന്റെവാഡയിലെ സമ്പന്നമായ ധാതുനിക്ഷേപം  തന്നെയാ‍ണ്. നാളെ ഗാന്ധിയനായ ഹിമാംശു കുമാര്‍ അറസ്റ്റിലായി ജീവപര്യന്തത്തിന് വിധിക്കപ്പെട്ടാലും  അല്‍ഭുതമൊന്നുമില്ല  ഗാന്ധിജിയും ബാബാ ആംതെയും  മരിച്ച് പോയതെത്ര നന്നായി !

പിയൂഷ് സേത്തിയ .   

2010 റിപ്പബ്ലിക് ദിനത്തിലാണ് സേലത്ത് നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ  പിയുഷ്സേത്തിയയെ രാജ്യദ്രോഹകുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. . അദ്ദേഹം ചെയ്ത കുറ്റം ചത്തിസ്ഗഡിലെ ആദിവാസികള്‍ക്ക് നേരെയുള്ള സൈനിക അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കൊണ്ട് സേലത്ത് നിന്ന് ആഭ്യന്തര മന്ത്രിയുടെ മണ്ഡലമായ ശിവഗംഗയിലേക്ക് ഒരു സൈക്കിള്‍ യാത്ര നടത്താന്‍ തീരുമാനിച്ചു എന്നതാണ് ,അതിനോടനുബന്ധിച്ച് ഏതാനും ലഘുലേഖകളും വിതരണം ചെയ്തു !!! ഇതൊരു അതിഭയങ്കര കുറ്റകൃത്യം തന്നെയാണല്ലോ . പക്ഷെ  ഈ സംഭവത്തിനും ഒരു വര്‍ഷം മുമ്പു  മറ്റൊരു ഗുരുതരമായ കുറ്റകൃത്യത്തില്‍ കൂടി അദ്ദേഹം പങ്കാളിയായിരുന്നു വേദാന്തയുടെ അനുബന്ധ കമ്പനിയായ മാല്‍കോ  തമിഴ് നാട്ടിലെ പ്രശസ്തമായ കൊല്ലിമലയില്‍ വര്‍ഷങ്ങളായ  നടത്തിക്കൊണ്ടിരുന്ന നിയമവിരുദ്ധ ഖനനത്തിനെതിരെ ഹൈക്കോടതിയില്‍ സ്പീക് ഔട്ട് സേലം എന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒരു പൊതുതാല്പര്യ ഹര്‍ജി നല്‍കി .

കൊല്ലിമലയിലെ ഖനനം 

 പൂര്‍വ്വഘട്ടത്തിലെ പ്രധാനപ്പെട്ട മലനിരകളിലൊന്നാണ് ചിലപ്പതികാരത്തിലും മണിമേകലയിലുമൊക്കെ പരാമര്‍ശിച്ചിട്ടൂള്ള   നാമക്കല്‍ ജില്ലയിലുള്ള കൊല്ലിമല ,   വേദാന്റ റിസോഴ്സിന്റെ മറ്റൊരു അനുബന്ധ കമ്പനിയായ MALCO [Madras Aluminium Company] കൊല്ലിമലയില്‍ നടത്തിയിരുന്ന നിയമവിരുദ്ധമായ ഖനനം  നിര്‍ത്തലാക്കിയത്  ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവിന്മേലാണ് .  
 ഖനനത്തിന് എതിരെ സ്പീക് ഔട്ട് സേലം എന്ന സന്നദ്ധ സംഘടനക്ക് വേണ്ടി പിയുഷ് സേതിയ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഒരു പൊതു താല്പര്യ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ 

1.കമ്പനിയുടെ  ഖനനാനുമതി 1998 ല്‍ തന്നെ കാലഹരണപ്പെട്ടതാണ് .
2 തമിഴ് നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും കമ്പനിക്ക്  പ്രവര്‍ത്താനാനുമതി  2002  വരെ മാത്രമാണുള്ളത് . 
3.  Hill Area Conservation Authority    നിന്നും  അനുമതി ലഭിച്ചിരുന്നില്ല     
4. തദ്ദേശീയരായ ആദിവാസികളെ പ്രകടമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍
 5. ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍

  1998  മുതല്‍ 2008  വരെ പത്ത് വര്‍ഷം കുറ്റകരമായ നിയമലംഘനം നടത്തി പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുകയും കൊല്ലി മലയിലെ സ്വാഭാവിക പരിസ്ഥിതിയെ താറുമാറാക്കുകയും   ചെയ്തിട്ടും ബനധപ്പെട്ട അധികാരികള്‍ ഒരു നടപടിയുമെടുത്തിരുന്നില്ല .പ്രാദേശിക ഭരണകൂടത്തിന് പോലും സാധ്യമാകുമായിരുന്ന ഒരു നടപടിക്ക് വേണ്ടി നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷം ഹൈക്കോടതി വരെ പോകേണ്ടുന്ന ഒരവസ്ഥ .എന്തായാലും ആ ഹര്‍ജിയിന്മേല്‍ ചെന്നൈ ഹൈകോടതി ഖനനം നിര്‍ത്തലാക്കാന്‍ ഉത്തരവിട്ടു ,അതു കൊണ്ട് തന്നെ  പിയുഷ് സേത്തിയ ഒരു രാജ്യദ്രോഹിയാ‍വാനുള്ള എല്ലാ കാരണങ്ങളുമുണ്ട് . 


പ്രതിഷേധിക്കുന്നവരും പ്രതികരിക്കുന്നവരും  രാജ്യദ്രോഹികളായി മുദ്രണം ചെയ്യപ്പെടുമെന്ന ഭീതി സൃഷ്ടിക്കുക  എന്നിട്ടും  വഴങ്ങാത്തവര്‍‍ രാജ്യദ്രോഹികളായി മാറുന്നു  . മഹാശ്വേതാ ദേവിയെ , ബിനായക് സെന്നിനെ , ഹിമാംശു കുമാറിനെ , അരുന്ധതീ റൊയിയെ , പിയുഷ് സേത്തിയയെ അങ്ങനെ ഭരണകൂട ഭീകരതക്കെതിരെ     ശബ്ദിക്കുന്നവരെ തുറുങ്കിലടച്ചും  രാജ്യദ്രോഹികളെന്ന് മുദ്ര കുത്തിയും ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യമാതൃകകള്‍ നമുക്ക് കാണിച്ച് തന്ന്  കൊണ്ടിരിക്കുന്നു .   വ്യവസ്ഥകളും സമ്പ്രദായങ്ങളും വ്യത്യസ്ഥമായിരിക്കാം പക്ഷെ  സ്വേച്ഛാധിപത്യത്തിന്റെ ഇന്‍ഡ്യയിലെ പേരായി മാറുകയാണ്  ജനാധിപത്യം .  ആഫ്രിക്കന്‍ ഗോത്ര ഏകാധിപത്യങ്ങളെ , അറബ് രാജ്യങ്ങളിലെ രാജവാഴ്ചകളെ  ഒക്കെ സഹതാപത്തോടെ നോക്കിക്കൊണ്ട് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്ന വ്യാജാഭിമാന നിര്‍മ്മിതിയില്‍ ഊറ്റം കൊള്ളുമ്പൊള്‍ സ്വയം വിസ്മരിക്കാനുള്ള അസാമാന്യമായ കഴിവ്  നമുക്കുണ്ടെന്ന് തെളിയുകയാണ്   .

പക്ഷെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അത്രക്കൊരു അശുഭാപ്തിയുടെ ആവരണം നമ്മെ ബാധിക്കേണ്ടതില്ല എന്ന വിശ്വാസക്കാരനാണ് ഞാന്‍ ,തങ്ങള്‍ക്കു നേരിട്ട ദുരിതങ്ങളെ തൃണവല്‍ക്കരിച്ചു കൊണ്ട് തന്നെ ബിനായക് സെന്നും പിയൂഷ് സേത്തിയയും അരുന്ധതി റോയിയും അങ്ങനെ പ്രശസ്തരും അപ്രശസ്തരുമായ പലരും ഈ അനീതികള്‍ക്കെതിരെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് ,അത് മാവോയിസമോ കാല്പനിക വിപ്ലവമോ അല്ലാത്ത വണ്ണം മറ്റുള്ളവരിലേക്കു കൂടി പകരുന്ന ഒരു കാലം നമുക്കു മുന്നിലുണ്ട് .ഇന്‍ഡ്യ ഒരു ജനാധിപത്യ രാജ്യം തന്നെയാണ് എന്നു നമുക്കു ഉറച്ചു വിശ്വസിക്കാവുന്ന ഒരു കാലം .

Picture Courtesy : The Tribune , Tehelka ,Outlook 

Tuesday, 6 November 2012

ദരിദ്രരായ ജനങ്ങളും സമ്പന്നമായ സംസ്ഥാനങ്ങളും - 4


 കഴിഞ്ഞ ലക്കം ഇവിടെ വായിക്കാം . 

ഝാര്‍ഖണ്ട്  ( Jharkhand ] 

                                 
 2000 ലാണ് ഝാര്‍ഖണ്ട് എന്ന സംസ്ഥാനം രൂപീകരിക്കപ്പെടുന്നത് . തദ്ദേശ ഭാഷയില്‍ "The Land of Forests" എന്നാണ് ഝാര്‍ഖണ്ടിന്റെ അര്‍ത്ഥം . 2006   ല്‍ ഒരു സ്വതന്ത്രന്‍ മുഖ്യമന്ത്രിയാകുന്നതിന്റെ അല്‍ഭുതത്തോടെയാണ് മധുകോടയുടെ നേതൃത്വത്തില്‍ ഝാര്‍ഖണ്ടില്‍ മന്ത്രിസഭ അധികാരത്തിലേറുന്നത് . ഉത്തരേന്ത്യയിലെ കക്ഷിരാഷ്ട്രീയത്തിന്റെ കോടികള്‍ വില വരുന്ന കുതിരക്കച്ചവടങ്ങള്‍ക്കപ്പുറത്ത് ബാഹ്യമായ ഒരു നിയന്ത്രകന്റെ സാന്നിധ്യം ഇല്ലാതെ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കും മുഖ്യമന്ത്രി പദം പോയിട്ട് ഒരു എം എല്‍ എ പോലുമാകാന്‍ സാധ്യമല്ല . 2005 ല്‍  കോണ്‍ഗ്രസ്സിനെതിരെ മത്സരിച്ച്  ജയിച്ച് ബി ജെ പി മന്ത്രി സഭയില്‍ സമ്പന്നമായ ഒരു ധാതു നിക്ഷേപത്തിന്റെ ഒട്ടേറെ സാധ്യതകളുള്ള ഒരു സംസ്ഥാനത്തില്‍   മൈനിങ്ങ് & ജിയോളജി വകുപ്പ് മന്ത്രിയായി വെറും ഒരു വര്‍ഷം പൂര്‍ത്തീകരിക്കുമ്പൊഴെക്കും  സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആകാന്‍ മാത്രം മധു കോഡ വളര്‍ന്ന് കഴിഞ്ഞിരുന്നു . മധുകോടയെ മുഖ്യമന്ത്രിയാക്കാന്‍ മുന്‍ കൈ എടുത്തത് കോണ്‍ഗ്രസ്സായിരുന്നു  .3 ജി സ്കാമിനൊക്കെ മുമ്പ്  4000 കോടി രൂ‍പയുടെ അഴിമതി കേസിലൂടെ നമ്മെ അല്‍ഭുതപ്പെടുത്തിയ അതേ മധു കോട തന്നെ.





                                                                    2006 - ല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ് 2008 ആയപ്പൊഴേക്കും 4000 കോടി രൂപയുടെ അനധികൃത സമ്പത്തിന്റെ ഉടമയായി കഴിഞ്ഞിരുന്നു മധു കോട ,     ഒരു പക്ഷെ അതിലേറെയുമുണ്ടാകാം .കോടികളുടെ സംഖ്യാശാസ്ത്രത്തെ പറ്റി വ്യക്തമായ ധാരണയില്ലാത്തതിനാല്‍ പൂജ്യങ്ങളൊഴിവാക്കിയാണ് കണക്കുകള്‍ സൂക്ഷിച്ചിരുന്നതെന്നൊരു കഥയുണ്ടായിരുന്നു അക്കാലത്തു മാധ്യമങ്ങളില്‍ .ഝാര്‍ഖണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നോട്ടെണ്ണുന്ന രണ്ട് മെഷീനുകളുണ്ടായിരുന്നത്രെ  !!!!

                                    എങ്ങനെയാണ് ഭൂരിഭാഗം ജനങ്ങളും ജീവിത നിലവാര പട്ടികയില്‍ ദാരിദ്ര്യ രേഖക്കു താഴെ മാത്രമുള്ള  സംസ്ഥാനത്തിലെ മുഖ്യമന്ത്രിക്കു വെറും രണ്ട് വര്‍ഷം കൊണ്ട്  4000 കോടി ലഭിക്കുന്നത്  ? അവിടെയാണ് ഝാര്‍ഖണ്ട് എന്ന സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രം നിര്‍ണ്ണായകമാകുന്നത്  .  ഇന്‍ഡ്യയിലെ പ്രകൃത്യാലുള്ള ധാതുസമ്പത്തിന്റെ കലവറയാണ് ഝാര്‍ഖണ്ട് .  ഇരുമ്പയിര് , കോപ്പര്‍ ,കല്‍ക്കരി ,ബോക്സൈറ്റ് , ഗ്രാഫൈറ്റ് എന്നിങ്ങനെ ധാതു ലവണങ്ങളുടെ ഖനനത്തില്‍ ചത്തിസ് ഗഡിനു തൊട്ടു പിന്നിലാണ് ഝാര്‍ഖണ്ട് . ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റ് ആയ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ് ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നു മാത്രമല്ല രാജ്യത്തെ പ്രധാനപ്പെട്ട ലോഹ -ധാതു സംസ്കരണ വ്യവസായങ്ങളുടെയെല്ലാം കേന്ദ്രം ഇവിടെയാണ് .പക്ഷെ ഇതെല്ലാം കുറച്ച് കമ്പനികള്‍ക്കു അവരുടെ സമ്പത്തു വര്‍ദ്ധിപ്പിക്കുക എന്നതിലുപരി തദ്ദേശീയരുടെ ജീവിത നിലവാരത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല . ഝാര്‍ഖണ്ടിലെ ഖനനങ്ങളെല്ലാം വേദാന്തയുടെയും ബിര്‍ളാ ഗ്രൂപ്പിന്റെയും  നിയന്ത്രണത്തിലുള്ള ചെറുകിട മൈനിങ്ങ് കമ്പനികള്‍ക്കാണ് .2010  സാമ്പത്തിക വര്‍ഷത്തില്‍ മാത്രം  ഒരു ലക്ഷം ടണ്‍ ബോക്സൈറ്റ് ആണ് വേദാന്ത ഇവിടെ നിന്നും സമാഹരിച്ചത് .

                                                   
           All jharkhand  Student Union ലൂടെ   സജീവ രാഷ്ട്രീയത്തിലിറങ്ങിയ മധു കോട 16 രൂപ ദിവസ വേതനത്തില്‍ ഖനിതൊഴിലാളി  കൂടിയായിരുന്നു . പിന്നീട് ഖനി തൊഴിലാളികളുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു  . ഇച്ഛാശക്തി കൊണ്ടും നേതൃപാടവം കൊണ്ടും  വളരെ പെട്ടെന്നു നേതാവായ ഒരു വ്യക്തിയാണ്  മധു കോടയെന്ന ചെറുപ്പക്കാരന്‍ .2000 ല്‍ ബാബുലാല്‍ മറണ്ടിയുടെ ബി ജെ പി മന്ത്രിസഭയില്‍ അംഗമായിരുന്നു ,ബാബു ലാല്‍ മറണ്ടിക്കെതിരെയുണ്ടായ അവിശ്വാസ പ്രമേയത്തിനു ശേഷം അര്‍ജുന്‍ മുണ്ട മുഖ്യമന്ത്രിയായപ്പോഴും മന്ത്രിസ്ഥാനം തുടര്‍ന്നെങ്കിലും 2003 ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി ടിക്കറ്റ് നിഷേധിച്ചു പക്ഷെ സ്വന്തം മണ്ടലമായ ജഗന്ധ പൂറില്‍ സ്വതന്ത്രനായി വന്‍ വിജയം നേടി വീണ്ടും അര്‍ജുന്‍ മുണ്ട മന്ത്രിസഭയില്‍ ഖനി മന്ത്രിയായി  .ഇങ്ങനെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ബാബു ലാല്‍ മറാണ്ടിയും അര്‍ജുന്‍ മുണ്ടയും പിന്നെ ഝാര്‍ഖണ്ട് മുക്തി മോര്‍ച്ചയുടെ ഷിബു സോറനുംതമ്മിലുള്ള അധികാര വടം വലിയുടെ അയ്യരു കളിയായിരുന്നു ഝാര്‍ഖണ്ടില്‍ . ഷിബു സോറനൊക്കെ ഊടായ്പ്പില്‍ പണ്ടേ ഫെയ്മസാണല്ലോ (നരസിംഹറാവുവിന്റെ കാലത്തെ ജെ. എം എം കോഴക്കേസിലെ നായകനായിരുന്നു ഈ ഷിബു ചേട്ടന്‍ ) . ഈ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ അസ്ഥിരത കൊണ്ടാകണം  ഖനന ലോബി സ്വതന്ത്രനായ മധു കോടയെ  ചാക്കിട്ടൂ പിടിച്ചതും 2006 ല്‍ ബി ജെ പി  മന്ത്രിസഭ പൊളിച്ച് മധു കോടയെ മുഖ്യമന്ത്രിയാക്കിത്തീര്‍ത്തതും . 2008 ല്‍ ഷിബു സോറന്‍ ചാക്കിട്ടു പിടിത്തത്തിലൂടെ മധു കോട മന്ത്രിസഭയെ താഴെയിറക്കുമ്പോഴേക്കും രണ്ട് വര്‍ഷത്തെ ഭരണം  കൊണ്ട് 4000 കോടിയുടെ ആസ്ഥിയുള്ള അതിസമ്പന്നനായി കഴിഞ്ഞിരുന്നു മധു കൊട .പക്ഷെ  ഭരണം അതായത് ഇതിനെയൊക്കെ നിയന്ത്രിക്കാനും അനുമതി കൊടുക്കാനുമുള്ള അധികാരം ,അതില്ലെങ്കില്‍ പിന്നെ മധു കോടയായാലും വേറെന്തു കോടയായാലും കാര്യമില്ലല്ലോ പുള്ളി അതോണ്ട് ഇപ്പോ ജയിലിലാണ് . 

ഇവിടെ വലിയ പ്രധാനപ്പെട്ട ഒരു സംഗതി വരുന്നത് മധു കോട ജയിലിലായതോടെ 4000 കോടിയുടെ കഥ അവിടെ തീര്‍ന്നു എന്നുള്ളതാണ് ,ഇതെവിടെ നിന്നു കിട്ടി ? ,എന്തിനു കിട്ടി ?,അധികാര ദുര്‍വിനിയോഗം ചെയ്തു പദ്ധതികള്‍ക്കു അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ ,ഖനന കരാറുകളിലൊപ്പു വെച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം റദ്ദ് ചെയ്യേണ്ടതല്ലെ ?

ഇത്തരത്തിലുള്ള വിഡ്ഡിചോദ്യങ്ങള്‍ക്കു ഇവിടെ സ്ഥാനമില്ല .ഈ 4000 കോടിയും ശൂന്യമായ അന്തരീക്ഷത്തില്‍ നിന്നും മധു കോട അഴിമതി ചെയ്തുണ്ടാക്കിയതായിരുന്നു ,അയാള്‍ അകത്തായി അതോടെ അന്തരീക്ഷം വീണ്ടും ശൂന്യമായി .ഇക്കണ്ട കോടികള്‍ക്കു ഉടമയും ഉത്തരവാദിത്തവുമില്ലാതെയായി !!!!  .നാലായിരം കോടി രൂപ ഒരാള്‍ക്കു മാത്രം കമ്മീഷന്‍ കിട്ടിയെങ്കില്‍ സ്വാഭാവികമായും അതിനു താഴെയുള്ള സില്‍ബന്ധികള്‍ക്കും ഉദ്യോഗസ്ഥ ശിങ്കിടികള്‍ക്കും ഒരു ചെറിയ പങ്കു കിട്ടിയിരിക്കണം - അങ്ങനെ കണക്കു നോക്കിയാല്‍ ഏറ്റവും ചുരുങ്ങിയത്  5000 കോടി കമ്മീഷന്‍ വകയില്‍ മാത്രം ചിലവഴിച്ചിരിക്കണം !!!!  ഇത്രയും രൂപ കമ്മീഷന്‍ കൊടുത്തിരിക്കണമെങ്കില്‍ എത്ര ലക്ഷം കോടി ഈ രണ്ട് വര്‍ഷം കൊണ്ട്  ഈ ഖനന കമ്പനികള്‍  കുഴിച്ചെടുത്തിരിക്കണം...ഹോ .    ആലോചിച്ചിട്ടൂ അസൂയ തോന്നുന്നു :)

കഴിഞ്ഞ വര്‍ഷം ഔട്ട് ലുക്കില്‍ , ജയിലിലുള്ള  മധു കോടയുടെ ഒരഭിമുഖം വായിച്ചിരുന്നു - തനിക്കു കുറെ സത്യങ്ങള്‍ തുറന്നു പറയാനുണ്ടെന്നും ജയിലില്‍ തനിക്കു വധ ഭീഷണിയുണ്ടെന്നും മറ്റുമായിരുന്നു അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ വിലാപം .കൂടുതല്‍ സത്യങ്ങളൊന്നും പറയാതെ ഇരുന്നാല്‍ ജയിലില്‍ കിടന്നു കാലം കഴിയുമ്പോള്‍ പുറത്തു വരാം അതല്ല വലിയ സത്യമൊക്കെ പറയാനാണ് പുള്ളിയുടെ ഉദ്ദേശമെങ്കില്‍ വല്ല ഹൃദയ സ്തംഭനമോ ആത്മഹത്യയോ ഒക്കെയായി ജയിലില്‍ തീരാം .

ചത്തിസ് ഗഡ്  ( Chathhisgarh)

മാവോയിസ്റ്റുകള്‍ക്കെതിരെ ഏറ്റവുമധികം സൈനിക വിന്യാസം നടത്തിയിട്ടുള്ള ചത്തിസ് ഗഡിലെ വന മേഖലയിലാണ്  വേദാന്ത റിസോഴ്സ്  ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്നതെന്നത് ഒരു കേവല യാദൃശ്ചികത മാത്രമാവണം .രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളുള്ള ,ഏറ്റവും സമ്പന്നമായ സംസ്ഥാനം സ്ഥാപിതമായിട്ടുള്ളത് 2000 ലാണ് . അന്ന് മുതല്‍ സംസ്ഥാനത്തിന്റെ വനങ്ങളും നദികളും പര്‍വ്വതങ്ങളും അടക്കമുള്ള പ്രകൃതി സമ്പത്തുകള്‍  സ്വകാര്യകുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്തിരിക്കുകയാണ് .2003 മുതല്‍ ഖനന , ലോഹ ശുദ്ധീകരണ  , ഊര്‍ജ്ജോല്പാദന ബഹുരാഷ്ട്ര കമ്പനികളുമായി സംസ്ഥാനം നൂറിലേറെ പ്രവര്‍ത്തനാനുമതി കരാറുകള്‍ [  MoU s]  ആണ് ഒപ്പ് വെച്ചിട്ടുള്ളത് , ഇതില്‍ നിന്ന് മാത്രം സംസ്ഥാനത്തില്‍ വന്നിട്ടുള്ള നിക്ഷേപം  3.26 ട്രില്യണ്‍ [3.26 X 1000000000000 ]  ആണെന്ന് സംസ്ഥാന  വ്യവസായ മന്ത്രി രാജേഷ് മുനാട്ട്  പറയുന്നു . 3.26 ട്രില്ല്യണ്‍ രൂപയുടെ പദ്ധതികള്‍  ചത്തിസ് ഗഡ് പോലെ ഏറ്റവും മോശം  നിലവാര സൂചികകയുള്ള സംസ്ഥാനത്തുണ്ടാകുന്നു എന്നു പറയുമ്പോള്‍ തോന്നിയ അവിശ്വാസം  ചത്തിസ് ഗഡ് സ്റ്റേറ്റിന്റെ ഒഫിഷ്യല്‍ വെബ് സൈറ്റില്‍ പോയി പരിഹരിച്ചു ,സംഗതി ശരിയാണ് ഇത്രയും കോടി രൂപയുടെ പദ്ധതികള്‍ക്കുള്ള എം ഓ യു ഒപ്പു വെച്ചിട്ടുണ്ട് എന്നു മാത്രമല്ല അതുപയോഗിച്ചു അതത് മള്‍ട്ടി നാഷണല്‍ കമ്പനികള്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തിട്ടുണ്ട് . പട്ടിക്കു പൂട മുളച്ചാല്‍ അമ്പട്ടനെന്തു കാര്യമെന്നു പറഞ്ഞതു പോലെ 3.26 ട്രില്ല്യണല്ല അതിനപ്പുറത്തെ കോടികള്‍ കിട്ടിയാലും അവിടത്തെ പാവം ജനങ്ങള്‍ക്കു വലിയ കാര്യമൊന്നുമില്ല . ഇത്രയധികം സമ്പന്നമായ ഒരു സംസ്ഥാനത്തിന്റെ ചില മേഖലകളിലുള്ള നിലവാര സൂചിക ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും .

HDI Value    -   0.358, [The national average HDI Value is 0.467]
Standard of Living  Income Index  -   0.127
Health Index - less than 0.49, [One of the lowest standard in the country ].
Education Index -  0.526   [One of the lowest standard in the country ].



                  ഇത് 2010 വരെ മാത്രമുള്ള കരാറുകളുടെ കണക്കു മാത്രമാണ് ഈ പറഞ്ഞത്  ഇനിയും ഇത് പോലെയുള്ള നൂറ് കണക്കിന് പ്രവര്‍ത്താനാനുമതി അപേക്ഷകള്‍ (MoU)  കെട്ടിക്കിടക്കുന്നുണ്ട് , ഈ കിട്ടിയ നിക്ഷേപങ്ങളുടെ ചെറിയ ഒരു ശതമാനം മാത്രം മതി അവിടെയുള്ള മുഴുവന്‍ ജനങ്ങള്‍ക്ക് പാലും തേനുമൊഴുക്കാന്‍ പക്ഷെ പച്ചവെള്ളം പോലും കിട്ടാത്ത  വിധം ദാരിദ്ര്യരേഖക്ക് താഴെയാണ് അവിടെയുള്ള ഭൂരിപക്ഷം ജനങ്ങളും . പക്ഷെ ദാരിദ്ര്യം ജനങ്ങള്‍ക്ക് മാത്രമാണ് അവിടെ നിന്നും ഓരോ വര്‍ഷവും കോടിക്കണക്കിന് ബില്ല്യണ്‍ സമ്പത്താണ് വേദാന്ത റിസോഴ്സ്     അടക്കമുള്ള ഖനന - ഊര്‍ജ്ജ കമ്പനികള്‍  കൊള്ളയടിക്കുന്നത് .


കോര്‍ബയിലുള്ള അലുമിനിയം പ്ലാന്റ് കൂടാതെ  പരിസ്ഥിതി ദുര്‍ബല പ്രദേശമായ സര്‍ഗുജയില്‍ ഖനനത്തിനും പുതിയൊരു അലുമിനിയം പ്ലാന്റിനും കൂടി തയ്യാറെടുക്കുന്നുണ്ട് . ചത്തിസ് ഗഡ്  മുഖ്യമന്ത്രി  രമണ്‍ സിങ്ങിന്റെ മണ്ഡലമായ കബീര്‍ ധാമില്‍ ഖനനത്തിന്  സ്വകാര്യകമ്പനികള്‍ക്ക് അനൂവാദമില്ല , ഇത് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ട ഭൂമിയാണ് പക്ഷെ സ്റ്റെര്‍ലൈറ്റിന് മാത്രം ഇതിനെല്ലാം സവിശേഷ അധികാരം സാധ്യമാകുന്നു .300000 മെട്രിക് ടണ്‍ ബോക്സൈറ്റാണ് ഓരോ വര്‍ഷവും കമ്പനി ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കുന്നത് .ചത്തിസ് ഗഡിലെ .കോര്‍ബയിലുള്ള അലുമിനിയം പ്ലാന്റ് കൂടാതെ  പരിസ്ഥിതി ദുര്‍ബല പ്രദേശമായ സര്‍ഗുജയില്‍ ഖനനത്തിനും പുതിയൊരു അലുമിനിയം പ്ലാന്റിനും കൂടി വേദാന്ത തയ്യാറെടുത്തു കഴിഞ്ഞു . .

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു അതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളില്‍ നിന്നു വ്യത്യസ്ഥമായി കുറച്ച് പ്രത്യേകാവകാശങ്ങളുണ്ടാകാറുണ്ട് ,ഇതു പൊതു മേഖലാ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനായി മുമ്പെപ്പോഴോ രൂപീകരിച്ച ഒരു അലിഖിത നിയമമായിരിക്കണം . എന്തായാലും ഈയൊരു പ്രത്യേകാവകാശത്തിന്റെ ആനുകൂല്യം നേടിയെടുക്കാന്‍ ഏറ്റവുമധികം കഴിഞ്ഞത് വേദാന്തക്കു തന്നെയായിരിക്കണം  പൊതു മേഖലാ സ്ഥാപനങ്ങളായിരുന്ന .BALCO (Bharat Aluminium Company Ltd ) ,MALCO ( Madras Aluminium Company Ltd ) ,HZL (Hindustan ZIlnk Ltd )  എന്നീ സ്ഥാപനങ്ങള്‍ ഇപ്പോള്‍ വേദാന്തയുടെ കീഴിലാണ് .

ചത്തിസ് ഗഡ്  മുഖ്യമന്ത്രി  രമണ്‍ സിങ്ങിന്റെ മണ്ഡലമായ കബീര്‍ ധാമില്‍ ഖനനത്തിന്  സ്വകാര്യകമ്പനികള്‍ക്ക് അനൂവാദമില്ല , ഇത് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ട ഭൂമിയാണ് പക്ഷെ വേദാന്തയുടെ   സ്റ്റെര്‍ലൈറ്റിന് മാത്രം ഇതിനെല്ലാം സവിശേഷ അധികാരം സാധ്യമാകുന്നു .300000 മെട്രിക് ടണ്‍ ബോക്സൈറ്റാണ് ഓരോ വര്‍ഷവും കമ്പനി ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കുന്നത് .   പൊതുമേഖലാ സ്ഥാപനമായ ബാല്‍ക്കോക്കായിരുന്നു ഇവിടെ ഖനനത്തിനനുമതി ലഭിച്ചിരുന്നത് ,ബാല്‍ക്കൊ വേദാന്ത റിസോഴ്സ് ഏറ്റെടുത്തതിന് ശേഷം  സ്വകാര്യ മേഖലയായതിനാല്‍ സ്വാഭാവികമായും ആ കരാര്‍ റദ്ദാകേണ്ടതുമാണ്  ഇത് സര്‍ക്കാറിനറിയാത്ത സംഗതിയല്ല പക്ഷെ   വേദാന്തയുടെ ഇടനിലക്കാരായി അതിന്റെ കൂലി വാങ്ങുക എന്നത് മാത്രമാണ് ഭരണ പ്രതിപക്ഷ ഭേദമന്യെ സംസ്ഥാന രാഷ്ട്രീയക്കാരുടെ നയം .ബസ്തറും, മൈന്‍പറ്റും ‍ എല്ലാം വേദാന്ത റിസോഴ്സിന്റെ അധികാര പരിധിയിലാണ് .ചത്തിസ് ഗഡിലെ സിം ല എന്നറിയപ്പെടുന്ന മൈന്‍പറ്റിലെ പരിസ്ഥിതി താറ് മാറാക്കിക്കൊണ്ട് 5 ലക്ഷം മെട്രിക് ടണ്‍ ബോക്സൈറ്റ് ആണ് വേദാന്ത ഓരോ വര്‍ഷവും കുഴിച്ചെടുക്കുന്നത് .2009 സെപ്റ്റംബര്‍ 23 ന്  ചത്തിസ്ഗഡിലെ കോര്‍ബ ജില്ലയില്‍ വേദാന്തയുടെ അനുബന്ധ കമ്പനിയായ ബാല്‍ക്കൊ ക്ക് വേണ്ടി നിര്‍മ്മിച്ച് കൊണ്ടിരുന്ന ഒരു ചിമ്മിനി നിര്‍മ്മാണ വേളയില്‍ തകര്‍ന്ന് 46 പേര്‍ മരിക്കുകയും 100 കണക്കിന് തൊഴിലാളികള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു .റായ്പൂരിലെ  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) നടത്തിയ ഒരു പഠനത്തില്‍ ചിമ്മിനി നിര്‍മ്മാണത്തിനുപയോഗിച്ച വസ്തുക്കളുടെ മോശം ഗുണനിലവാരവും രൂപകല്പനയില്‍ വന്ന സാങ്കേതികമായ അനാസ്ഥയുമാണ് അപകടത്തിന്  കാരണമെന്ന് വിലയിരുത്തുന്നത്  .എന്നിട്ടും കമ്പനിക്കെതിരെ കാര്യമായ ഒരു നടപടിക്കും സര്‍ക്കാര്‍ തുനിഞ്ഞില്ല .സംസ്ഥാനത്തുടനീളം വ്യാപകമായ പരിസ്ഥിതി നാശവും , മനുഷ്യാവകാശ ലംഘനവും കമ്പനി നടത്തുന്നുണ്ടെന്നു  തദ്ദേശീയര്‍ നിരന്തരം പരാതിപ്പെട്ടിട്ടും  സംസ്ഥാന സര്‍ക്കാര്‍ വേദാന്തയെ പുതിയ പദ്ധതികള്‍ക്ക് ക്ഷണിക്കുകയാണ് ചെയ്യുന്നത് .

-----------------------------------------------------------------------------------------------------------------------------------------------------

അനുബന്ധം : ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന ഡാറ്റയും സ്റ്റാറ്റിസ്റ്റിക്സും 2010 വര്‍ഷത്തിലേതാണ് ,അതു കൊണ്ട് തന്നെ ലേഖനത്തിനു അനുബന്ധമായി ചേര്‍ക്കേണ്ടിയിരുന്ന സ്റ്റാറ്റിസ്റ്റിക്സ് & ഗ്രാഫ്  ചേര്‍ക്കുന്നത് അനുയോജ്യമല്ലാത്തത്  കൊണ്ട് ഒഴിവാക്കുകയാണ് .

Picture Courtesy - undp.org & Topnews.in


 നാളെ : മുദ്രണം ചെയ്യപ്പെടുന്ന പ്രതിഷേധങ്ങള്‍ .

പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും നിര്‍വീര്യമാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് വളരെ ലളിതമായ ഒരു മാര്‍ഗ്ഗമുണ്ട് - ഭരണകൂടത്തിനെതിരെയുള്ള ചോദ്യങ്ങളെയെല്ലാം രാജ്യത്തിന്റെ അഖണ്ടതക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന വ്യാജപ്രചരണങ്ങളിലൂടെ  അത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുക .  പ്രതിഷേധങ്ങളുടെ ഒച്ചയടക്കുകയല്ല അതിന്റെ സ്രോതസ്സ് തന്നെ ഇല്ലാതാക്കുകയാണ് കൂടുതല്‍ എളുപ്പമെന്ന് അവര്‍ക്കറിയാം അതിന് ഉദാഹരണങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് ഏത് നിമിഷവും നിങ്ങളും ഈ മുദ്രണത്തിന്റെ ഭാഗമാവാം എന്ന    ഭീതിയുടെ നിഴലില്‍ നിര്‍ത്തും   -ബിനായക് സെന്‍ ,ഹിമാംശു കുമാര്‍ ,പിയൂഷ് സേത്തിയ എന്നിങ്ങനെ ഈ അനീതികള്‍ക്കെതിരെ പ്രതികരിച്ചവരെല്ലാം ഇന്നു രാജ്യദ്രോഹികളാണ് , പ്രശസ്തരും അപ്രശസ്തരുമായ ഒരു പാട് പേരിങ്ങനെ രാജ്യദ്രോഹികളായിത്തീരുന്നുണ്ട് ,