Like

...........

Thursday 28 July 2011

ചാപ്പാ കുരിശ് - മലയാളിയുടെ സിനിമ




സദുദ്ദേശത്തോടെ തന്നെ വ്യവസായമായും കലയായും വിശേഷിപ്പിക്കപ്പെടുന്ന ഒരേ ഒരു സംഭവമാണ് ചലച്ചിത്ര വ്യവസായം അല്ലെങ്കില്‍ ചലച്ചിത്ര കല .എല്ലാ കലാരൂപങ്ങള്‍ക്കും നിശ്ചിത മാതൃകകള്‍ ഉണ്ട് നൃത്തമായാലും സംഗീതമായാലും ഈ അഴകളവുകള്‍ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ ഏറെ കുറെ ഒത്തു വരുന്നതിനെയാണ് “ലക്ഷണമൊത്ത” എന്നു നിര്‍വചിക്കപ്പെടുന്നത് . സന്തോഷ് പണ്ഡിറ്റ് സാര്‍ പറയുന്ന പോലെ എട്ടു പാട്ടു , എട്ടു തല്ലു , പിന്നെ ഒരു വീര നായകന്‍ ,നായകനെ ചുറ്റിപ്പറ്റി ഒന്നോ രണ്ടോ പതിവ്രത നായികമാര്‍ , നാലു തെറി ഡയലോഗ് , അതിനിടക്കു തലങ്ങും വെലങ്ങും കോമഡി - നിര്‍ഭാഗ്യവശാല്‍ മലയാള സിനിമയുടെ ഈ ലക്ഷണമൊപ്പിക്കല്‍ കഴിഞ്ഞ കുറെ കാലങ്ങളായി ഏകദേശം ഇങ്ങനെയായിരുന്നു .കലാപരമായ മൂല്യച്യുതി സിനിമയെക്കൊണ്ടു ചെന്നെത്തിച്ചതു വ്യവസായം എന്ന നിലയിലുള്ള പരാജയം കൂടി ആയിരുന്നു .

പ്രതിസന്ധിയുടെ ആഴങ്ങളില്‍ മലയാള സിനിമ വീണുഴറിയപ്പോള്‍ അണിയറക്കാരോടൊപ്പം തന്നെ വലിയൊരു കൂട്ടം പ്രേക്ഷകരും ദുഖിച്ചു .അത്തരമൊരു ഘട്ടത്തിലേക്കാണ് നവ സിനിമയുടെ പ്രതിനിധാനവുമായി പുതിയ ചില സിനിമകള്‍ കടന്നു വരുന്നത് .പാസ്സഞ്ചര്‍ , പ്രാഞ്ചിയേട്ടന്‍ , ട്രാഫിക് , സാല്‍ട്ട് & പെപ്പര്‍ അതേ ജനുസ്സിലേക്കു ചാപ്പാ കുരിശ് കൂടി കടന്നു വരുന്നതോടെ മലയാള സിനിമ പരമ്പരാഗത ഏച്ചു കെട്ടലില്‍ നിന്നു വിമുക്തമായി ഒരു നവോത്ഥാനത്തിന് മുതിര്‍ന്നു തുടങ്ങി എന്നു ആശ്വസിക്കാം .അത്തരമൊരു പരീക്ഷണത്തിന്റെ വിജയം എത്ര മാത്രമാകും എന്നതിനെക്കാള്‍ അതിനു തയ്യാറാവുന്ന ഒരാര്‍ജ്ജവം നില നില്‍ക്കുന്നുണ്ട് എന്നതു ഒരു സാധാരണ പ്രേക്ഷകനെന്ന നിലയില്‍ സിനിമ കാണുന്നതിന് ഏറെ ശുഭാപ്തി നല്‍കുന്നുണ്ട് .

മലയാള സിനിമയുടെ പരമ്പരാഗത സൂത്ര വാക്യങ്ങളില്‍ നിന്നു വിഭിന്നമായി ഏതെങ്കിലും സിനിമ വന്നാല്‍ ഉടന്‍ അതിബുദ്ധിമാന്മാരാ‍യ സിനിമാ ഗവേഷകന്മാര്‍ അതിന്റെ “വിദേശ ഉറവിടം “ കണ്ടെത്തും .ആ സിനിമ പ്രേക്ഷകനെ സംബന്ധിച്ചു നല്ലതാണോ , അതുയര്‍ത്തുന്ന വിഷയം സ്വീകാര്യമാണൊ എന്നതിനെക്കാള്‍ ഏതു വിദേശ ചിത്രത്തിന്റെ “മോഷണം “ ആണ് എന്നതിലാവും അവരുടെ ആശങ്കകള്‍ .ഒരു സാധാരണ സിനിമാ പ്രേക്ഷകന്‍ എന്ന നിലയില്‍ സിനിമ പിടിക്കാനുള്ളവരോട് പറയാനുള്ളത് - നിങ്ങള്‍ എവിടെ നിന്നു വേണമെങ്കിലും പ്രചോദനം കടം കൊള്ളൂ , മോഷ്ടിച്ചോളൂ എന്നിട്ട് അതു ഞങ്ങള്‍ പ്രേക്ഷകരുടെ യുക്തിക്കും രസനക്കും രുചിക്കുന്ന തരത്തിലൊരു സിനിമയാക്കി തരൂ ഞങ്ങള്‍ കണ്ടോളാം . ചാപ്പാ കുരിശിന്റെ ഇതിവൃത്തം ഒരു കൊറിയന്‍ ഫിലിമില്‍ നിന്നാണ് എങ്കിലും സമകാലിക സാഹചര്യത്തില്‍ ഇത്ര “ മലയാളിത്തം “ നിറഞ്ഞ ഒരു ചിത്രം സമീപ കാലത്തു മലയാളത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല .സിനിമയിലെ മലയാളിത്തം Redefine ചെയ്യേണ്ട കാലം കഴിഞ്ഞു .നെല്‍പ്പാടങ്ങളും പട്ടു പാവാടയിട്ട നിഷ്കളങ്ക നായികമാരും ലോകത്തൊരിടത്തുമില്ലാത്ത കാര്യസ്ഥ ജോലിക്കാരും നാലുകെട്ടും അടക്കമുള്ള കാല്പനിക ഊടായിപ്പുകള്‍ കാലങ്ങളായി മലയാളിത്തമെന്ന പേരില്‍ നമുക്കു വെച്ചു വിളമ്പുകയാണ് നമ്മുടെ സിനിമാക്കാര്‍ .ലൈംഗിക അക്രമങ്ങള്‍ , ബ്ലൂ ടൂത്ത് സെക്സ് വിവാദങ്ങള്‍ , ഒളിഞ്ഞു നോട്ടങ്ങള്‍ കപട സദാചാരക്കാര്‍ ,ഇതൊക്കെയാണ് സമകാലിക മലയാളിത്തത്തിന്റെ ആകെത്തുക , ആ നിലയ്ക്കാണ് ചാപ്പാ കുരിശിന്റെ പ്രസക്തിയും .

ചാപ്പാകുരിശു “ എന്ന സിനിമ അഭ്രപാളികളിലെഴുതിയ അതിമഹനീയമായ കലാസൃഷ്ടി ഒന്നുമല്ല , ഒരു പാട് യഥാര്‍ത്ഥ ജീവിതങ്ങളുമായി ബന്ധപ്പെട്ട ഒരു നേര്‍ക്കാഴ്ച .ഒളിഞ്ഞു നോട്ടത്തിന്റെ , ലൈംഗിക വിശപ്പിന്റെയെല്ലാം മലയാളി മാതൃകകളുടെ സത്യ സന്ധമായ പുനാരാഖ്യാനം .
അടിസ്ഥാന പരമായി സിനിമ പങ്കു വെക്കുന്ന ആശയം സമകാലിക കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സാമൂഹിക വിഷയമാണ് . മൊബൈലും ബ്ലൂ ടൂത്തും കമ്പോളവല്‍ക്കരിക്കുന്ന ജീവിതങ്ങളുടെ സ്വകാര്യതകള്‍ , ആ സ്വകാര്യതകളെ ആഘോഷമാക്കുന്ന സമൂഹം .അര്‍ജുനും അന്‍സാരിയും സമൂഹത്തിന്റെ രണ്ട് ധ്രുവങ്ങളില്‍ , സമ്പന്നതയുടെയും ദാരിദ്ര്യത്തിന്റെയും രണ്ട് തട്ടുകളില്‍ ജീവിക്കുന്ന രണ്ടു യുവാക്കളാണ് , യാദൃശ്ചികമായി ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കാരണം സിനിമയില്‍ കടന്നു വരുന്നു .അര്‍ജുന്റെ കാമുകിയുമായുള്ള ലൈംഗിക ബന്ധത്തിന്റെ ഒരു സ്വകാര്യ നിമിഷം അര്‍ജുന്‍ ഫോണില്‍ സൂക്ഷിക്കുന്നു ആ ഫോണ്‍ നഷ്ടപ്പെടുന്നതും അത് അന്‍സാരിക്കു കിട്ടുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവ പരമ്പരകളുമാണ് സിനിമയുടെ കാതല്‍ . കാഴ്ചക്കാരന്റെ യുക്തിയെയും ബോധത്തെയും പരിഹസിക്കാതെ തന്നെ ആ സംഭവങ്ങള്‍ ഒരു തുടര്‍ച്ചയോടെ കാഴ്ചയാക്കുന്നതില്‍ മൊത്തം ടീമും വിജയിച്ചു എന്നു പറയാം .തികച്ചും വിരോധാഭാസമെന്നു പറയട്ടെ മലയാളത്തിന്റെ കപട സദാചാരത്തെക്കുറിച്ച് പറയാന്‍ ശ്രമിച്ച ഒരു ചിത്രത്തെക്കുറിച്ചു പൊതു സമൂഹത്തില്‍ ഉയര്‍ന്നു വന്ന ആശങ്കകളിലൊന്ന് രമ്യാ നമ്പീശനും ഫഹദും തമ്മിലുള്ള ചുംബന രംഗമായിരുന്നു .ആ രംഗത്തിനു പകരമെന്തു വെച്ചാലാണ് ആ സിനിമയുടെ ഇതിവൃത്തത്തോടു നീതി പുലര്‍ത്താനാകുക ? ആ സിനിമയുടെ കഥയ്ന്ുടെ ഗൌരവം ആ ക്ലിപ്പിങ്ങ് പുറത്തായാലുള്ള അപകടത്തെക്കുറിച്ചാകുമ്പോള്‍ അതിലും നിസ്സാരമായതെങ്ങനെ കാണിക്കും ?

ഉണ്ണി ആര്‍ എന്ന ചെറുകഥാകൃത്ത് സാഹിത്യത്തിന്റെ അത്യാഡംബരങ്ങളൊന്നുമില്ലാതെ തന്നെ ഒരു കഥ പറയുന്നു , കഥാപാത്രങ്ങളുടെ ആധിക്യമില്ലാതെ , കോമഡിക്കു വേണ്ടി സമാന്തര കഥ പാതയൊരുക്കാതെ ആ കഥ ഋജുവായി നമുക്കു കാണിച്ചു തരികയാണ് സമീര്‍ താഹിര്‍ എന്ന പുതുമുഖ സംവിധായകന്‍ .ഇവിടെ താരങ്ങളില്ല കോലാഹലങ്ങളില്ല , കഥാപാത്രങ്ങള്‍ മാത്രം .വിനീത് ശ്രീനിവാസനും ഫഹദും രമ്യയുമെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും വൈകാരികമായി തന്നെ അവതരിപ്പിച്ചു .ഫാസില്‍ മലയാള സിനിമയോട് ചെയ്ത ഏറ്റവും വലിയ പുണ്യം എന്നത് കയ്യെത്തും ദൂരത്ത് എന്ന മനോഹര പ്രണയ കാവ്യത്തിനു ശേഷം മകനെ അദ്ദേഹത്തിന്റെ മറ്റു പ്രണയ കാവ്യങ്ങളില്‍ അഭിനയിപ്പിച്ചില്ല എന്നുള്ളതാണ് അതു കൊണ്ടുണ്ടായ ഗുണമെന്താന്ന് വെച്ചാല്‍ ഫഹദ് സാമാന്യം നന്നായി അഭിനയിക്കാന്‍ തുടങ്ങിയിട്ടുണ്ട് .വിനീതും മനോഹരമായി അഭിനയിച്ചിരിക്കുന്നു . സാങ്കേതിക തികവ് , മികച്ച ചിത്രീകരണം . പുതുമയുള്ള അവതരണം .


ഈ ചിത്രത്തിന്റെ കലാമേന്മയെക്കാളേറെ എന്ന ആകര്‍ഷിക്കുന്നത് സിനിമ മുന്നോട്ടു വെക്കുന്ന സത്യസന്ധമായ ആവിഷ്കാര രീതിയാണ് , അതു ആര്‍ജ്ജവം നിറഞ്ഞ ഒരു പരീക്ഷണം തന്നെയാണ് .കുറെ “പിള്ളേഴ്സ് “ നവ സിനിമയുടെ പുതു തലമുറ സൃഷ്ടിക്കാന്‍ അരയും തലയും മുറുക്കി , തല പുകക്കുന്നുണ്ടെങ്കില്‍ , അവര്‍ പരമ്പരാഗത ചിട്ടവട്ടങ്ങളില്‍ നിന്നു വ്യത്യസ്ഥമായി മൌലികമായ എന്തെങ്കിലും കൊണ്ടു വരുന്നുണ്ടെങ്കില്‍ അതു പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട് .

Saturday 23 July 2011

മദനിയെ തൂക്കിക്കൊല്ലുക !!!



കുറ്റവിചാരണയുടെ “കാഫ്കേയിയന്‍ സിദ്ധാന്തം “ രൂപപ്പെടുത്തിയ ഫ്രാന്‍സ് കഫ്കയുടെ പ്രശസ്തമായ നോവലാണ് The Trial ഇതിലെ നായകന്‍ ഒരു പ്രതീകമാണ് ,ഭരണകൂടത്തിന്റെ ഗൂഡാലോചനയുടെയും അടിച്ചമര്‍ത്തലിന്റെയും ഫലമായി കടുത്ത നൈരാശ്യത്തോടെ ജീവിതമവസാനിപ്പിക്കേണ്ടി വന്ന ഒരു മനുഷ്യന്‍ .ഒരു സുപ്രഭാതത്തില്‍ അജ്ഞാതരായ അധികാരികള്‍ അകാരണമായി അയാളെ തടവിലാക്കുന്നു , .അയാള്‍ ചെയ്ത കുറ്റം എന്താണെന്ന് അയാളോടോ മറ്റുള്ളവരോടോ വ്യക്തമാക്കാതെ അയാള്‍ നിരന്തരം വിചാരണ ചെയ്യുപ്പെടുന്നു , അജ്ഞാതമായ അധികാരികള്‍ നടത്തുന്ന അശുഭാപ്തിയും അശരണതയും നിറഞ്ഞ ആ വിചാരണ ജീവിതത്തിനൊടുവില്‍ ആത്മഹത്യ ചെയ്യാന്‍ വിസമ്മതിക്കുന്ന അയാളെ അജ്ഞാതരായ ആ അധികാരികള്‍ കൊലപ്പെടുത്തുന്നു , അവസാന ശ്വാസത്തില്‍ അയാള്‍ തന്റെ ക്രൂരമായ വിധിയെ ഒരൊറ്റ വാക്കു കൊണ്ട് വിശേഷിപ്പിക്കുന്നു - ഒരു നായയെ പോലെ “.

അബ്ദു നാസര്‍ മദനി എന്ന മനുഷ്യന്റെ ദുര്‍ വിധിക്കു ആക്കം കൂട്ടിക്കൊണ്ട് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആസൂത്രിതമായ ഗൂഡാലോചനയുടെ ഫലമായി വീണ്ടുമൊരു വിചാരണ പ്രഹസനം കൂടി അരങ്ങേറുമ്പോള്‍ , ഒറ്റപ്പെടലിന്റെ പീഡനങ്ങളുടെ , ആത്മ സംഘര്‍ഷങ്ങളുടെയെല്ലാം പാരമ്യത്തില്‍ ഒരു മനുഷ്യനെ അവശേഷിപ്പിച്ചു കൊണ്ട് കൊല്ലാക്കൊല ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അബ്ദു നാസര്‍ മദനി മുമ്പു പറഞ്ഞത് പോലെ ഇങ്ങനെ പീഡിപ്പിക്കുന്നതിനെക്കാള്‍ ഭേദം തൂക്കിക്കൊല്ലുന്നതാണ്

“ നിങ്ങളെന്തിനാണ് ഹേ ഇങ്ങനെ വൈകാരിക കുത്തിനിറച്ച വാക്കുകളാല്‍ നിയമത്തിന്റെ സ്വാഭാവിക നടപടി ക്രമങ്ങളെ അപലപിക്കണം ?നിയമത്തിനു അതിന്റേതായ നടപടി ക്രമങ്ങള്‍ ഉണ്ട് , അതു പാലിക്കേണ്ടത് ഏതൊരു പൌരന്റെയും കടമയാണ് . ഒരു സമുദായത്തെ മുഴുവന്‍ തീവ്രവാദ വല്‍ക്കരിച്ച ഭീകര വാദിയാണയാള്‍ , അയാളുടെ വിചാരണ തടവ് അയാള്‍ ചെയ്ത കുറ്റത്തിന് ലഭിച്ച ശിക്ഷ തന്നെയാണ് , അതു ചരിത്രത്തിന്റെ കാവ്യ നീതിയാണ് .

എന്റെ വാക്കുകള്‍ വായിക്കുന്നവര്‍ ഇങ്ങനെയോ ഇതിലും കടുത്ത വാക്കുകളിലോ പ്രതി വചിക്കാനിടയുണ്ടെന്നറിയാം . അതിന് എനിക്കു പറയാനുള്ള മറുപടി ഇതാണ് - കാവ്യ നീതിയോ ദൈവ വിധിയോ അനുസരിച്ചല്ല നമ്മുടെ നീതിന്യായ വ്യവസ്ഥ നില നില്‍ക്കുന്നത് , അതു ഭരണ ഘടനയും നിയമ സംഹിതകളും അനുസരിച്ചാണ് .അതു കൊണ്ടു തന്നെ ഒരു ജനാധിപത്യ മതേതര രാഷ്ട്രമായ ഇന്‍ഡ്യയില്‍ നീതിപൂര്‍വ്വകമായ ഒരു കുറ്റ വിചാരണക്കു കുറ്റവാളിയായി ആരോപിക്കപ്പെടുന്ന ഏതൊരു വ്യക്തിക്കും അവകാശമുണ്ട് .

ബാബറി മസ്ജിദ് ധ്വംസനത്തെതുടര്‍ന്നു രാജ്യത്തെമ്പാടും സൃഷ്ടിക്കപ്പെട്ട വര്‍ഗ്ഗീയ ധ്രുവീകരണത്തില്‍ തികഞ്ഞ മതേതരരായ കേരളീയ ജനതയെ കൂടി പങ്കാളി ആക്കി എന്നതാണ് മദനിയുടെ പേരിലുള്ള പ്രധാന കുറ്റം . അക്കാലങ്ങളില്‍ മുസ്ലീം യുവതയില്‍ പടര്‍ന്നു പിടിച്ച അരക്ഷിതാവസ്ഥയെയും അസഹിഷ്ണുതയെയും ഏകീകരിച്ചു ഒരു പ്രസ്ഥാനത്തിനുള്ളിലാക്കിയെന്നതു മാത്രമാണ് മദനി ചെയ്തത് .അതല്ലായിരുന്നെങ്കില്‍ ആ അസഹിഷ്ണുത മറ്റു മുഖ്യധാരാ പ്രസ്ഥാനങ്ങളില്‍ ഒളിഞ്ഞു പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയ വിഷ ബീജങ്ങളായി [ഇപ്പോള്‍ പകല്‍ ലീഗും രാത്രി എന്‍ ഡി എഫുമാകുന്ന മതേതര ലീഗ് പോലെ ] മുള പൊട്ടുമായിരുന്നു , അങ്ങനെ സൃഷ്ടിക്കപ്പെടുന്ന പ്രതിലോമകരമായ അവസ്ഥാ വിശേഷത്തിന്റെ വ്യാപ്തി ഇന്നുള്ള വര്‍ഗ്ഗീയ ധ്രുവീകരണത്തെക്കാള്‍ ഏറെ ഗൌരവതരമാകുമായിരുന്നു .അതിനു പകരം മുസ്ലീം അരക്ഷിതാവസ്ഥയുടെ ഫലമായി ഇത്തരമൊരു അസഹിഷ്ണുത നിറഞ്ഞ മത മൌലിക വാദം ഇവിടെ നില നില്‍ക്കുന്നുണ്ട് എന്നു പ്രകടമായ ഒരു സമ്മത പ്രകടനം മാത്രമായിരുന്നു മദനിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട ആ സംഘടനയിലൂടെ തെളിഞ്ഞു വന്നത് .അക്കാലങ്ങളില്‍ പുകഞ്ഞു നിന്ന ആ അസഹിഷ്ണുത മുഖ്യധാരയിലേക്കു പ്രചരിക്കുന്നതില്‍ നിന്നും മനപൂര്‍വ്വമല്ലാതെ തന്നെ തടഞ്ഞു നിര്‍ത്തുകയായിരുന്നു ചെയ്തത് .നീറി പുകയുന്ന അഗ്നിയാണ് ആളിക്കത്തിയൊടുങ്ങുന്നതിനെക്കാള്‍ അപകടകരം .

പീഡനപര്‍വ്വത്തിന്റെ രണ്ടാമൂഴം .

കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസില്‍ മദനിയുടെ പങ്കു ആരോപിച്ചു നീണ്ട പത്തു വര്‍ഷത്തെ വിചാരണ പീഡനങ്ങള്‍ക്കു ശേഷം മദനി പുറത്തു വന്നു ആ ദുരിതങ്ങളുടെ ഓര്‍മ്മകളില്‍ നിന്നു വിമുക്തനാകുന്നതിനു മുമ്പു തന്നെ വീണ്ടും അതേ വിധിയുടെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത് . ഒരു കുറ്റാരോപണത്തിന്റെ പേരില്‍ - കുറ്റത്തിന്റെ പേരിലല്ല , ആരോപണത്തിന്റെ പേരിലാണ് - ഒരു വ്യക്തിയെ തടവിലാക്കുകയും ഭരണകൂടത്തിന്റെയും രാജ്യത്തു നിലവിലുള്ള എല്ലാ നിയമ സംവിധാനങ്ങളെയും ഉപയോഗിച്ചു അന്വേഷണം നടത്തുകയും വിചാരണ ചെയ്യുകയും ചെയ്തിട്ടും അയാളെ കുറ്റവാളിയാക്കാന്‍ സാധിക്കാതെ വിചാരണ തടവെന്ന പേരില്‍ നീണ്ട പത്തു വര്‍ഷത്തെ കാരാഗൃഹ വാസം , ശാരീരിക മാനസിക പീഡനങ്ങള്‍ . ഒരു ഭരണ കൂടവും നീതി ന്യായ വ്യവസ്ഥയും ഒരു വ്യക്തിയുടെ നിരപരാധിത്വത്തിനു മുമ്പില്‍ പരാജയപ്പെട്ടിട്ടൂം വീണ്ടും അത് തന്നെ ആവര്‍ത്തിക്കുന്നത് ഒരു നീതിയുടെയും പേരില്‍ ന്യായീകരിക്കാനാവില്ല .

ബാങ്ക്ലൂരു സ്ഫോടനം .

2008 ജൂലായ് 25 തിയ്യതിയാണ് ബാങ്ക്ലൂരു നഗരത്തിനെ ഞെട്ടിച്ചു കൊണ്ട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ 9 സ്ഫോടനങ്ങള്‍ ഉണ്ടാകുന്നത് . ഏറ്റവും ജന സാന്ദ്രതയേറിയ പ്രദേശങ്ങളിലായിരുന്നു ഈ ഒമ്പതു സ്ഫോടനങ്ങളും നടന്നതെങ്കിലും ആരെയെങ്കിലും കൊല്ലാന്‍ പര്യാപ്തമായ ശക്തിയേറിയ സ്ഫോടനങ്ങള്‍ ആയിരുന്നില്ല ഇത് . low-intensity blast ആയിരുന്നു ഈ ഒമ്പതു സ്ഫോടനങ്ങളും .ഒന്നു ഭയപ്പെടുത്താനോ അല്ലെങ്കില്‍ സ്ഫോടനം ഉണ്ടായി എന്നു കാണിക്കാന്‍ വേണ്ടിയോ മാത്രമുള്ള “സ്ഫോടനങ്ങള്‍ “ മാത്രം . സ്ഫോടനം നടന്ന 2008 ലെ ജൂണ്‍ ജൂലായ് മാസങ്ങളില്‍ കാവേരി നദീ ജല തര്‍ക്കവുമായി ബന്ധപ്പെട്ടു കന്നഡിക - തമിഴര്‍ സംഘര്‍ഷം ശക്തമായി നില നിന്നിരുന്ന സന്ദര്‍ഭമായിട്ടു പോലും അന്വേഷണം അതിവേഗം “ഇസ്ലാമിക ഭീകരിലേക്കു “ തിരിച്ചു വിട്ടത് വളരെ ആസൂത്രിതമായിട്ടായിരുന്നു എന്നു ആദ്യ ദിനങ്ങളിലെ പ്രസ്താവനകള്‍ കൊണ്ടു മാത്രം നമുക്കു മനസ്സിലാക്കാമായിരുന്നു .കുറ്റം നടക്കുന്നതിനു മുമ്പു തന്നെ കുറ്റവാളിയെ സൃഷ്ടിക്കുന്ന രീതി ചരിത്രത്തില്‍ പല തവണ സംഭവിച്ചതുമാണ് . 2008 ല്‍ യെദിയുരപ്പയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ ഗവണ്മെന്റ് കര്‍ണ്ണാടകയില്‍ സ്ഥാനമേറ്റപ്പോള്‍ തന്നെ വിവരമുള്ള പലരും മദനിയുടെ ഭാവിയെക്കുറിച്ചു ഊഹിച്ചതാണ് .കാരണം കേരളത്തിലെ സംഘ പരിവാറിന്റെ എക്കാലത്തെയും ഏറ്റവും വലിയ ശത്രു മദനി തന്നെയാണ് .മദനിയെ ഒരു പാഠം പഠിപ്പിക്കുക എന്നത് അവരുടെ പ്രാഥമികമായ ആവശ്യമാണ് .ബാങ്ക്ലൂരു സ്ഫോടനത്തിന്റെ അന്വേഷണം സിമിയിലൂടെ , ഇന്‍ഡ്യന്‍ മുജാഹിദിനിലൂടെ അവസാനം മദനിയിലേക്കെത്തി , കൊടകിലെ ഇഞ്ചിത്തോട്ടത്തില്‍ തടിയന്റവിട നസീറുമായി ഗൂഡാലോചനയും ക്യാമ്പും നടത്തി മദനി ബാങ്ക്ലൂരു നഗരത്തില്‍ സ്ഫോടനം നടത്തി . മദനി തന്നെ അതു ചെയ്തത് ഒറ്റ നോട്ടത്തില്‍ തന്നെ അന്വേഷണോദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു !!! .

അങ്ങനെയാണ് ദിവസങ്ങളോളം നീണ്ട അനിശ്ചിതാവസ്ഥക്കും സംഘര്‍ഷങ്ങള്‍ക്കും അന്ത്യം വരുത്തിക്കൊണ്ട് അന്‍ വാറശേരിയില്‍ നിന്നു അനുയായികളുടെ പ്രതിഷേധങ്ങള്‍ക്കും വിലാപങ്ങള്‍ക്കുമിടയില്‍ നിന്നു 2010 august 17 ആം തിയ്യതി അബ്ദു നാസര്‍ മദനിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത് , ആ സംഭവം കഴിഞ്ഞിട്ടിപ്പോള്‍ ഒരു വര്‍ഷം തികയാറാകുന്നു .ഇതു വരെ ജാമ്യമോ കേസുമായി ബന്ധപ്പെട്ടു കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല . ബാങ്ക്ലൂരു സ്ഫോടന വിചാരണയും കോയമ്പത്തൂര്‍ സ്ഫോടന വിചാരണ കേസിന്റെ ഒരു തനിയാവര്‍ത്തനമാകുന്നതിന്റെ എല്ലാ ലക്ഷണങ്ങളും നിസ്സംഗമായ മനസ്സോടെ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നു , കേട്ടു കൊണ്ടിരിക്കുന്നു .

എന്തു കൊണ്ട് മദനിയോട് ഐക്യദാര്‍ഡ്യം .


രാജ്യത്തു രണ്ടര ലക്ഷത്തോളം ആളുകള്‍ വിചാരണ തടവുകാരായി പല ജയിലുകളിലായി കഴിയുന്നുണ്ട് ഇവരോടൊന്നുമില്ലാത്ത ഒരു സഹതാപവും ഐക്യദാര്‍ഡ്യവും മദനിയോട് പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണ് ? മദനിയെന്താ അത്രക്കു പുണ്യാളനായിരുന്നു എന്നാണോ കരുതുന്നത് ?


മദനി ഒരു പ്രതീകമാണ് , നീതിനിഷേധത്തിന്റെ , ആസൂത്രിതമായ ഭരണ കൂട ഭീകരതയുടെ ഭീകരവാദത്തിന്റെ പേരില്‍ പീഡനമനുഭവിക്കപ്പെടുന്ന നിരപരാധികളായ നൂറു കണക്കിന് മുസ്ലീം യുവാക്കളുടെ ഒക്കെ പ്രതീകം . ഒരു വ്യക്തിയുടെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിപ്പിക്കപ്പെട്ടു , ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരാളാണ് മദനി . മദനി വര്‍ഗ്ഗീയത വമിപ്പിക്കുന്ന പ്രസംഗങ്ങള്‍ ചെയ്തിട്ടുണ്ട് ,ബാബറി മസ്ജിദ് ധ്വംസനത്തിനു ശേഷം മുസ്ലീം യുവാക്കളില്‍ ആ പ്രസംഗങ്ങള്‍ ഒരു വര്‍ഗ്ഗീയ ധ്രുവീകരണത്തിനു കാരണമായിട്ടുണ്ട് , ഇല്ലെന്നല്ല പക്ഷെ അതു കൊണ്ടു മാത്രം ഉടലെടുത്തതല്ല കേരളത്തിലെ ഇസ്ലാം യുവാക്കള്‍ക്കിടയില്‍ ഉണ്ടായ മത മൌലികവാദത്തോടുള്ള അഭിനിവേശം അതു ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ സാമൂഹിക മാനങ്ങളുമായി ഏറെ ബന്ധപ്പെട്ടതാണ് .അതു കൊണ്ട് തന്നെ ആ ഭൂത കാലത്തിന്റെ മാറാലകളില്‍ ഒരാളെ പൊതിഞ്ഞു വെച്ചു പിന്നീടുള്ള ജീവിതം മുഴുവന്‍ അതുമായി ബന്ധപ്പെട്ടു ജീവിച്ചു കൊള്ളണമെന്നു പറയുന്നത് മനുഷ്യത്വമില്ലായ്മയാണ് .മാത്രമല്ല ഈ കുറ്റങ്ങള്‍ മറ്റാരും ചെയ്യാത്തതുമല്ല ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നത് തന്റെ വാഗ്മിത്വം വിനിയോഗിച്ചു പ്രകടമായി ചെയ്തു എന്നതാണ് മദനി ചെയ്ത തെറ്റ് . കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ നീണ്ട പത്തു വര്‍ഷത്തെ വിചാരണ തടവിനു ശേഷം നീതിപീഠം തന്നെ കുറ്റവിമുക്തനാക്കിയ ഒരാളാണ് മദനി . അയാള്‍ കുറ്റവാളിയായിരുന്നെങ്കില്‍ അതു തെളിയിക്കാനുള്ള എല്ലാ സാധ്യതകളും അന്നു ഉണ്ടായിരുന്നു .കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ എന്ന പോലെ തന്നെ ബാങ്ക്ലൂരു സ്ഫോടന കേസിലും വിചാരണ തടവിലൂടെ മദനിക്കു നീതി പീഠത്തിന്റെ മുന്നില്‍ കുറ്റം തെളിയിക്കാനുള്ള അവസരങ്ങള്‍ പരിമിതപ്പെടുത്തുകയാണ് കര്‍ണ്ണാടക പോലീസ് ചെയ്യുന്നത് .അന്വേഷണത്തിന്റെ പേരും പറഞ്ഞു നിരന്തരം നീട്ടി വെക്കുന്ന വിചാരണയിലൂടെ പരമാവധി സമയം ഒരാളെ തടവറക്കുള്ളില്‍ തളക്കാമെന്ന സിദ്ധാന്തം .എന്തു കൊണ്ടാണ് മദനിയെ കോടതിക്കു മുമ്പില്‍ ഹാജരാക്കാത്തത് ?



ആസൂത്രിതമായ കെണിയില്‍ പെടുത്തലിന്റെ തെളിവുകള്‍ .

ബാങ്ക്ലൂരു സ്ഫോടന കേസിന്റെപ്രധാന സാക്ഷികളായി കര്‍ണ്ണാടകാ പോലീസ് രേഖപ്പെടുത്തിയ സാക്ഷി മൊഴികള്‍ പ്രധാനപ്പെട്ടതെല്ലാം കെട്ടിച്ചമച്ച കൃത്രിമ സാക്ഷി മൊഴികളാണ് . ഭരണ കൂട ഭീകരതയുടെ പ്രത്യക്ഷ ഉദാഹരണമാണ് വ്യക്തമായ ഗൂഡാലോചന മദനിക്കെതിരെ നടന്നിട്ടുണ്ട് എന്നു വ്യക്തമാക്കുന്നതാണ് ബാങ്ക്ലൂര്‍ സ്ഫോടന കേസില്‍ മദനിക്കെതിരെ ഹാജരാക്കിയ തെളിവുകളില്‍ പലതും .


കൊച്ചിക്കാരനായ ജോസ് വര്‍ഗീസ് ബാങ്ക്ലൂരു സ്ഫോടന കേസില്‍ പ്രധാന സാക്ഷിയാണെന്ന തിരിച്ചറിയുന്നത് ചാനല്‍ വാര്‍ത്തകളിലൂടെയാണ് അവിശ്വസനീയത നിറഞ്ഞ ഈ സാക്ഷി മൊഴിയില്‍ ജോര്‍ ജ് വര്‍ഗീസിനെ കൊണ്ട് ഒപ്പു വെച്ച സ്റ്റേറ്റ് മെന്റില്‍ ഇങ്ങനെ പറയുന്നു . മദനി താമസിച്ചിരുന്ന വീട്ടില്‍ വാടക വാങ്ങാന്‍ വന്ന ജോസ് വര്‍ഗ്ഗീസ് തടിയന്റവിട നസീറും അബ്ദു നാസര്‍ മദനിയും സംസാരിക്കുമ്പൊള്‍ “ബാങ്ക്ലൂര്‍” എന്നും “സ്ഫോടനം “ എന്നുമുള്ള വാക്കുകള്‍ കേള്‍ക്കാനിടയായി എന്നാണ് .അതീവ രഹസ്യ സ്വഭാവമുള്ള ഒരു “സ്ഫോടന പരമ്പര “ വാതിലും തുറന്നിട്ട് ഉമ്മറത്തു ചായയും കുടിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ വാടക വാങ്ങാന്‍ വന്ന വാടകക്കാരന്‍ കേല്‍ക്കുന്നു . എന്താ കഥ ? ഒരു മൂന്നാം കിട കുറ്റാന്വേഷണ സിനിമയില്‍ പോലും ഇത്രക്കു “ലോജിക്ക്” ഇല്ലാത്ത വാദഗതികള്‍ നില നില്‍ക്കില്ല. പക്ഷെ കര്‍ണ്ണാടക പോലീസ് അതും ചെയ്തു .

ജോസ് വര്‍ഗീസും മദനിയുമായുള്ള ഏകബന്ധം ജോസ് വര്‍ഗീസിന്റെ സഹോദരിയുടെ ഉടമസ്ഥതതയില്‍ കൊച്ചിയില്‍ ഉള്ള ഒരു വീട്ടില്‍ മദനി അല്പ കാലം വാടകക്കാരനായി കഴിഞ്ഞു കൂടിയിട്ടുണ്ട് എന്നത് മാത്രമാണ് .2010 ജനുവരി ആറാം തിയതി ജോസ് വര്‍ഗീസിന് ഓംകാരയ്യാ എന്ന കര്‍ണ്ണാടകാ പോലീസിലെ ഒരു Deputy Commissioner കന്നട ഭാഷയില്‍ ഉള്ള ഒരു സാക്ഷ്യ പത്രത്തില്‍ ഒപ്പു വെപ്പിക്കുകയായിരുന്നു .ഇതില്‍ എന്താണെന്നറിയാതെ ഒപ്പു വെക്കില്ലെന്നു പറഞ്ഞപ്പോള്‍ ഇതു തെളിവെടുപ്പിനിടെയുള്ള വെറുമൊരു ഔപചാരിക നടപടിയാണെന്നു പറഞ്ഞു നിര്‍ബന്ധിച്ചായിരുന്നു ഒപ്പു വെപ്പിച്ചത് .

മദനി കുറ്റക്കാരനാണോ അല്ലയോ എന്നറിയില്ല പക്ഷെ ഇത്തരം സംഭവങ്ങള്‍ നേരില്‍ കാണുമ്പോള്‍ മദനിയെ മനപൂര്‍വ്വം കുടുക്കുകയാണൊ എന്നു താന്‍ സംശയിക്കുന്നു , തന്നെ തെറ്റിദ്ധരിപ്പിച്ചാണ് അത്തരമൊരു പ്രസ്ഥാ‍വനയില്‍ ഒപ്പു വെപ്പിച്ചതെന്നും താന്‍ തടിയന്റവിട നസീറിനെ കണ്ടിട്ടില്ല എന്നും ജോസ് വര്‍ഗ്ഗീസ് പറയുന്നു . ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് കോടതിയില്‍ ഒരു സ്വകാര്യ അന്യായം ഫയല്‍ ചെയ്തിട്ടുണ്ട് . [ജോസ് വര്‍ഗീസ് ഒരു പി ഡി പി കാരനോ ഇസ്ലാമിക തീവ്രവാദിയോ അല്ല ]

മദനിക്കു ജാമ്യം നിഷേധിക്കാനായി കോടതിയില്‍ ഹാജരാക്കപ്പെട്ട തെളിവുകളില്‍ പ്രധാന സാക്ഷി മൊഴികള്‍ നല്‍കിയിരിക്കുന്നത് മൂന്നു പേരുടേതാണ് . ജി പ്രഭാകര്‍ , യോഗാനന്ദ് , റഫീക് കെ ബി . ഇതില്‍ യോഗാനന്ദ് - കുടകിലെ ഒരു സാധാരണ ബി ജെ പി പ്രവര്‍ത്തകനാണ് തെഹല്‍ക്കാ .കോമിലെ ലേഖിക ആയ ഷാഹിനാ കെ കെ നടത്തിയ ഒരന്വേഷണത്തില്‍ യോഗാനന്ദില്‍ നിന്നു വെളിപ്പെട്ടത് മദനിയുടെ കേസുമായാണ് അയാള്‍ ബന്ധപ്പെട്ടിരിക്കുന്നതെന്ന് അപ്പോഴാണ് അയാള്‍ക്കു മനസ്സിലാകുന്നത് . ഈ അന്വേഷണം നടക്കുന്നതിനിടെ പുറത്തു നിന്നു പത്രലേഖകര്‍ സ്ഥലത്തെത്തി എന്നറിഞ്ഞ ലോക്കല്‍ പോലീസ് അസ്വാഭാവികമായ വിധത്തില്‍ പരിഭ്രാന്തരാവുകയും ടെഹല്‍ക്കാ ടീമിനെ നിര്‍ബന്ധിച്ചു തിരിച്ചയക്കുകയുമായിരുന്നു .അതിര്‍ത്തി കടത്തി വിട്ട ടെഹല്‍ക്കാ ടീം മറ്റൊരു വാഹനത്തില്‍ തിരിച്ചെത്തി മറ്റൊരു സാക്ഷിയായ റഫീക്കിനോടു സംസാരിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് - ഉസ്താദിന്റെ പേരു പറയാന്‍ വേണ്ടി മാത്രം ഇലക്ട്രിക് ഷോക്കു പോലെയുള്ള കടുത്ത ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നുവെന്നാണ് .മദനി കുറ്റവാളിയോ നിരപരാധിയോ എന്നു നമുക്കറിയില്ല പക്ഷെ അതറിയാമെന്നും മദനിയാണ് ബാങ്ക്ലൂരു സ്ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നും “അന്വേഷിച്ചു “ കണ്ടെത്തിയ കര്‍ണ്ണാടക പോലീസെന്തിന് ഈ കൃത്രിമ സാക്ഷികളെ , കൃത്രിമ തെളിവുകളെ ഉണ്ടാക്കണം ?

കര്‍ണ്ണാടക പോലീസ് സൃഷ്ടിച്ചെടുത്ത സാക്ഷികളില്‍ ടെഹല്‍ക്കാ .കോം അന്വേഷണം പൂര്‍ത്തിയാക്കി എന്നു മനസ്സിലാക്കിയ ലോക്കല്‍ പോലീസ് ഉടനെ തന്നെ സ്ഥലത്തെത്തി ടെഹല്‍ക്കാ റിപ്പൊര്‍ട്ടറായ ഷാഹിനയെ അറസ്റ്റ് ചെയ്യുകയായിരുന്നു .ഷാഹിനയുടെ പേരില്‍ ആരോപിപ്പിക്കപ്പെട്ട കേസ് - സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന് . അന്യ സംസ്ഥാനത്തു , മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരു സ്ഥലത്തു ഒരു സ്ത്രീ തനിയെ ചെന്നു ഒരു നിര്‍ണ്ണായകമായ കേസിലെ സാക്ഷികളെ മൊഴി മാറ്റിക്കാന്‍ ശ്രമിക്കുന്നു . എന്തൊരു കേസാണിത് ???ഷാഹിന ഒരു ഭീകര വാദിയാണെന്നായി പിന്നീട് പോലീസ് വാദം . ടെഹല്‍ക്കയുടെ ഐഡന്റിറ്റി കാര്‍ഡ് കാണിച്ചിട്ടും ടെഹല്‍ക്കാ എഡിറ്ററുമായി സംസാരിച്ചിട്ടു പോലും ഷാഹിനയെ തീവ്രവാദ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയായിരുന്നു , . ഇതൊക്കെ നടക്കുന്നത് ഒരു ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയില്‍ ,ജനപ്രതിനിധികള്‍ ഭരിക്കുന്ന ഒരു സംസ്ഥാനത്താണെന്നോര്‍ക്കണം . മറ്റൊരു പത്ര പ്രവര്‍ത്തകനും ഇനി അത്തരമൊരു അന്വേഷണത്തിനു കടന്നു ചെല്ല്ലാന്‍ പറ്റാത്ത വിധത്തില്‍ ഭീകരവാദി മുദ്ര പതിപ്പിച്ച വലിയ ഭീതിയുടെ ആവരണം ഈ കേസിലുണ്ട് .ഷാഹിനക്കു ആ കേസില്‍ ജാമ്യം ലഭിച്ചത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമാണ് .അതായത് ബാങ്ക്ലൂര്‍ സ്ഫോടന കേസിനെ സംബന്ധിച്ചോ അതില്‍ മദനിയുടെ പങ്കിനെക്കുറിച്ചോ കര്‍ണ്ണാടക സര്‍ക്കാര്‍ അല്ലാതെയുള്ള മറ്റൊരന്വേഷണവും അവര്‍ വെച്ചു പൊറുപ്പിക്കില്ല , സ്വതന്ത്രമായ ഒരന്വേഷണത്തിനു പകരം അവര്‍ മുന്‍ കൂട്ടി നിശ്ചയിച്ച കുറ്റവാളികളെ മാത്രം അവതരിപ്പിക്കുന്നു അവരെ ശിക്ഷക്കു വിധിക്കുന്നു . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ മദനിയെ ആസൂത്രിതമായി കുടുക്കുകയായിരുന്നു വിശ്വസിക്കാനാണ് കൂടുതല്‍ സാധ്യത .

മനുഷ്യാവകാശ ലംഘനങ്ങള്‍ .

മദനിയുടെ കേസില്‍ നടന്നു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ തോത് വളരെ വലുതാണ് . കേസിന്റെ ഗതി അകാരണമായി നീട്ടിക്കൊണ്ടു പോകുന്നു എന്നതാണ് അതില്‍ ഏറ്റവും പ്രധാനം . മദനിയെപ്പോലെ ശാരീരികാസ്വസ്ഥതകള്‍ നേരിടുന്ന ഒരാള്‍ക്കു ജാമ്യം പോലും അനുവദിക്കാതെ വിചാരണ തടവുകാരനായി നില നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി പ്രോസിക്യൂഷന്‍ അന്വേഷണങ്ങള്‍ക്കും രേഖകള്‍ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ സാവകാശം എടുക്കുന്നു . വിചാരണ തടവില്‍ സുരക്ഷാ കാരണങ്ങളുടെ പേരില്‍ 24 മണിക്കൂറും ലൈറ്റ് ഓഫാക്കാതെയുള്ള ഒരു മുറിയിലാണ് മദനിയെ പാര്‍പ്പിച്ചിരിക്കുന്നത് . സ്വസ്ഥമായി ഉറങ്ങാനോ മറ്റു സ്വകാര്യാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനോ പോലും പറ്റാത്ത അവസ്ഥ .വികലാംഗനും സ്പോണ്ടിലോസിസ് രോഗ ബാധിതനുമായ ഒരാള്‍ക്കു കൊടുക്കേണ്ട യാതൊരു പരിഗണനയും ജയിലില്‍ മദനിക്കു ലഭിക്കുന്നില്ല .

മദനി ഒരു ഇന്‍ഡ്യന്‍ പൌരന്‍ എന്ന നിലയില്‍ സ്വതന്ത്രവും നീതിപ്പൂര്‍വ്വവുമായ ഒരു വിചാരണ അര്‍ഹിക്കുന്നുണ്ട് . അത്തരമൊരു വിചാരണയില്‍ മദനി കുറ്റക്കാരനാണെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ അതിലാര്‍ക്കും എതിര്‍പ്പില്ല .മദനിയുടെ ജാമ്യാപേക്ഷ നിരസിക്കാന്‍ കോടതിക്കു മുമ്പില്‍ പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച ഒരു തെളിവ് - മദനിയുടെ അറസ്റ്റിനോടനുബന്ധിച്ച അനുയായികളുടെ അതി വൈകാരികത നിറഞ്ഞ ആര്‍പ്പു വിളികളുടെ വീഡിയോ ആയിരുന്നു .ഇത്തരത്തില്‍ ഒരു പ്രത്യേക മത വിഭാഗം ഹിസ്റ്റീരിയാ ബാധിതരെ പോലെ ഉറഞ്ഞു തുള്ളുന്നുവെങ്കില്‍ മദനിക്കു ജാമ്യം കൊടുത്താലുള്ള അപകടത്തെക്കുറിച്ചാണ് പ്രോസിക്യൂഷന്‍ വാദിച്ചത് . അതു കൊണ്ട് തന്നെ മദനിയുടെ വിഷയം ഒരു മതാവകാശ പ്രശ്നം എന്നതിലുപരി മനുഷ്യാവകാശ പ്രശ്നം എന്ന നിലയിലാണ് ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് . കുറെ “മാപ്ലാര് “ സംഘം ചേര്‍ന്നു അതി വൈകാരികത നിറഞ്ഞ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനു പകരം പൊതു സമൂഹത്തിന്റെ ഇടപെടലുണ്ടാകുന്നതിനു വേണ്ടിയാണ് ശ്രമിക്കേണ്ടത് .മറ്റൊരു സംസ്ഥാനത്തിന്റെ നിയമ പരിധിയിലുള്ള ഒരു കേസിനെ സംബന്ധിച്ചു കേരളത്തില്‍ സെമിനാറും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നതിനു പകരം കേരളാ ഗവണ്മെന്റ് മദനിയുടെ കാര്യത്തില്‍ നീതിപൂര്‍വ്വകമായ ഒരു വിചാരണക്കു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ തന്നെ ആവശ്യപ്പെടുകയാണ് വേണ്ടത് . . ഓരോരോ തിരഞ്ഞെടുപ്പിനും മദനിയുടെ സഹായം തേടിയ നിരവധി നിയമ സഭാ സാമാജികര്‍ ഇരു മുന്നണികളിലും ഉണ്ട് .അതിനു സാധിക്കുന്നില്ലെങ്കില്‍ മദനി പറഞ്ഞതു പോലെ അദ്ദേഹത്തെ തൂക്കിക്കൊല്ലാനുള്ള എന്തെങ്കിലും വഴിയാണ് നമ്മള്‍ തേടേണ്ടത് .കാഫ്കേയിയന്‍ കുറ്റ വിചാരണയിലെ വെറുമൊരു നായയായി ഒരു മനുഷ്യനെ അവസാനിപ്പിക്കുന്നതിനെക്കാള്‍ ന്യായമാണ് ആ വിധി .

Tuesday 12 July 2011

ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെട്ട നീല ഞരമ്പുകള്‍ .




അവളുടെ സമൃദ്ധമായ പിന്‍പുറത്തേക്ക് അയാള്‍ നോക്കിയില്ല , അതിന്റെ ഓര്‍മ്മ നുണഞ്ഞ് കൊണ്ട് പള്ളിത്തണുവിന് ആലിലയില്‍ അയാള്‍ കിടന്നു - ഖസാക്കിന്റെ ഇതിഹാസം .


മൈമുനയുടെ ആലസ്യമാര്‍ന്ന തിരിഞ്ഞ് നടപ്പില്‍ നിതംബത്തിന്റെ താളത്തില്‍ തിങ്ങിയ , കുളിച്ചീറനായ ഉടുമുണ്ടും - അതില്‍ പള്ളിപ്പറമ്പിലെ മണ്ണ് പറ്റിപ്പിടിച്ചിട്ടുണ്ടാവണം , ഈറനിറ്റു വീഴുന്ന തലമുടിയുടെ കറുപ്പും തെറുത്ത് കയറ്റിയ കൈത്തണ്ടയിലെ നീല ഞരമ്പുകളും ഒരു പാട് രാത്രികളിലെ ഇരുട്ടില്‍ എന്റെ കണ്ണില്‍ തെളിഞ്ഞിരുന്നു . ഒരു വാചകത്തിന്റെ സങ്കല്പ ചിത്രത്തിനായി ഒരു പാ‍ട് രാത്രികളെ നിദ്രാവിഹീനമാക്കിയിട്ടുണ്ട് എന്ന് പറയാന്‍ ജാള്യം തോന്നേണ്ടതുണ്ടോ ? ഒരു പക്ഷെ അക്കാലത്തതൊരു വിചിത്രമായ ഭാവനയുടെ അരികു ചേര്‍ന്നു പോകുന്ന ഒരു വികാരം മാത്രമായിരുന്നിരിക്കണം പക്ഷെ മരുഭൂമിയുടെ താപത്തെ ശമിപ്പിക്കാനായി വളഞ്ഞു പുളഞ്ഞൊഴുകുന്ന അറ്റമില്ലാത്ത മരു ഉറവകള്‍ പോലെ മൈമുനയുടെ ശരീരത്തിലെ നീലഞരമ്പുകള്‍ ഓര്‍മ്മകളായി നില നില്ക്കുന്നുണ്ടിപ്പോഴും .

സ്ത്രീത്വത്തിന്റെ ഏറ്റവും നീചമാ‍യ മാ‍നങ്ങളാല്‍ ആവിഷ്കരിക്കപ്പെട്ട ഒരു കഥാപാത്രം . പ്രണയത്തെയും കാമുകനെയും നിസ്സാരമായി തിരസ്കരിച്ചു കൊണ്ടു വിവാഹിതയാ‍കുന്ന , വൃദ്ധനായ ഭര്‍ത്താവിനെ കബളിപ്പിച്ചു കൊണ്ടു പലരോടൊപ്പം ശയിക്കുന്ന , മദ്യപിക്കുന്ന , പരദൂഷണം ഇഷ്ട നേരമ്പോക്കാക്കിയ , രണ്ടാനമ്മയുടെ എല്ലാ ക്രൂര ഭാവങ്ങളും ഉള്ളിലുറഞ്ഞ ഒരു കഥാപാത്രമെങ്ങനെയാണ് ഇത്ര മാത്രം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതെന്നതൊരു അല്‍ഭുതമാണ് .

മലയാള സാഹിത്യ ചരിത്രത്തില്‍ ഒരു പാടു സ്ത്രീ കഥാപാത്രങ്ങള്‍ നമ്മളെ തഴുകിത്തലോടിയും നൊമ്പരമുണര്‍ത്തിയും കടന്നു പോയിട്ടുണ്ടെങ്കിലും വായനക്കാരന്റെ സ്ഥിതപ്രജ്ഞയെ ഉണര്‍ത്തി ഒരു നിതാന്ത ഓര്‍മ്മയായി നില നിന്ന കഥാപാത്രങ്ങള്‍ വിരളമാണ് . ഉമ്മാച്ചുവും അഗ്നിസാക്ഷിയിലെ ദേവകി അന്തര്‍ജനവും ബാല്യകാല സഖിയിലെ സുഹറയും മാറ്റാത്തിയിലെ ലൂസിയും മഞ്ഞിലെ വിമലയുമെല്ലാം ഓര്‍മ്മയില്‍ നില നില്‍ക്കുന്ന ചുരുക്കം കഥാ‍പാത്രങ്ങളില്‍ പ്രധാനപ്പെട്ടതു തന്നെയാണ് പക്ഷെ അവരെല്ലാം സഹനത്തിന്റെയും കദനത്തിന്റെയും ഉമിത്തീയില്‍ ജീവിച്ചു തീര്‍ന്ന ജീവിതങ്ങളായിരുന്നു , പറഞ്ഞു ശീലിച്ച പെണ്മയുടെ ത്യാഗനിര്‍ഭര ജീവിതത്തിന്റെ നേര്‍ പതിപ്പുകള്‍ .


ഇന്ദുലേഖയും കള്ളിച്ചെല്ലമ്മയും രാച്ചിയമ്മയും പെണ്മയുടെ വിനീത വിധേയ സങ്കല്പത്തെ ത ന്റേടം കൊണ്ടു അല്പമൊന്നു മാറ്റി എഴുതാന്‍ ശ്രമിച്ചിട്ടുണ്ട് പക്ഷെ അവരും വ്യവസ്ഥാപിതമായ പെണ്‍ സങ്കല്പങ്ങളിലെ പ്രണയത്തിന്റെയും ത്യാഗത്തിന്റെയും ഒക്കെ ഉദാത്ത മാതൃകകള്‍ തന്നെയായിരുന്നു . പക്ഷെ മൈമുന പെണ്മയുടെ എല്ലാ പരമ്പരാഗത നായികാ സങ്കല്‍പ്പങ്ങളെയെല്ലാം തച്ചുടച്ചു കൊണ്ടു ഖസ്സാക്കിന്റെ വലിയ ക്യാന്‍വാസില്‍ സ്ത്രൈണമായ അരാജകത്വത്തിന്റെ ഒരു ഛായാചിത്രമായി തെളിഞ്ഞു നിന്നു . മദ്യം നുണഞ്ഞു , ഇഷ്ടപ്പെട്ടവരോടോത്തെല്ലാം രമിച്ചു , കണ ങ്കൈ വരെ തെറുത്തു വെച്ച കൈകളുമായി , പരമ്പരാഗത സദാചാര സങ്കല്പങ്ങളെയെല്ലാം വെല്ലുവിളിച്ചു കൊണ്ടു ഖസ്സാക്കിന്റെ നടുപ്പറമ്പിലൂടെ തളയ്ക്കാനാവാത്ത ഒരു യാഗാശ്വമായി അലഞ്ഞ തിരിഞ്ഞു .


ബിരുദത്തിന്റെ ആദ്യ വര്‍ഷങ്ങളിലെന്നോ വല്ലാതെ ഇഷ്ടം തോന്നിയ ഒരു കൂട്ടുകാരിയോട് , വെളുത്തു മെലിഞ്ഞ അവളുടെ കൈകളിലെ നീല ഞരമ്പുകള്‍ കണ്ടപ്പോള്‍ സങ്കല്പത്തിലെ മൈമുനയെ കണ്ട ഓര്‍മ്മയില്‍ ഒരല്പം കളിയായി ചോദിച്ചു - ഞാന്‍ നിന്നെ മൈമുനയെന്നു വിളിച്ചോട്ടെ എന്ന് - അതു വരെ പ്രണയം നിറഞ്ഞു നിന്ന കണ്ണില്‍ രോഷം കത്തി പിന്നെ ഉരുണ്ടു കൂടിയ കണ്ണീരിന്റെ അകമ്പടിയോടെ , പരിഭവത്തോടെ അവള്‍ പറഞ്ഞു - അങ്ങനെ കണ്ണീക്കണ്ട പെണ്‍കുട്ട്യോള്‍ട പേരൊന്നുമെന്നെ വിളിക്കണ്ടാ - ഖസാക്കിലെ മൈമുനയെ എന്നല്ല ഓ വി വിജയനെ പോലും അറിയാനുള്ള സാധ്യത വിരളമായത്ര സാഹിത്യാവബോധമായിരുന്നു അവള്‍ക്കെന്നറിയാമായിരുന്നതു കൊണ്ട് കൈത്തണ്ടയോളം തെറുത്തു വെച്ചു കുപ്പായമിട്ട, ആരെയും കൂസാതെ , തന്റേടത്തോടെ ഖസ്സാക്കിലൂടെ നടന്ന ഒരു സുന്ദരിപ്പെണ്ണിന്റെ കഥ വിവരിച്ചു കൊടുക്കാന്‍ നിന്നില്ല , കഥ കേട്ടാലൊരു പക്ഷെ അങ്ങനെയൊരു ഒരുമ്പെട്ടോളുമായി താരതമ്യപ്പെടുത്തിയെന്നു പറഞ്ഞു ആ പരിഭവം നിതാന്ത ശത്രുതയായേക്കുമെന്നു അവളുടെ നിഷ്കളങ്കമായ കണ്ണുകള്‍ എന്നെ താക്കീതു ചെയ്തതു കൊണ്ടു മാ‍ത്രം ഞാന്‍ നിശബ്ദനായി അവളുടെ പരിഭവത്തിനെ മാനിച്ചു .


ഖസാക്കിനോടുള്ള പ്രണയം അതിതീവ്രമായ ആ ബിരുദ കാ‍ലഘട്ടത്തില്‍ തന്നെയാണ് തസ്രാക്കിലേക്കു യാത്ര തിരിക്കുന്നത് , അന്നതൊരു അനിവാര്യതയായി ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു .പാലക്കാടന്‍ കാറ്റും നരച്ച വെയിലും ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ഒറ്റക്കൊറ്റക്കു നില്‍ക്കുന്ന കരിമ്പനകളും അങ്ങനെ ഭാവനകളില്‍ വല്ലാതെ ഭ്രമിപ്പിച്ച ഭൂമികയായിലായിരുന്നിട്ടു പോലും എന്റെ അസ്വസ്ഥത നിറഞ്ഞ മനസ്സു തിരഞ്ഞത് മുഴുവന്‍ നടുപ്പറമ്പിലൂടെ കൈത്തണ്ടയോളം തെറുത്തു കയറ്റിയ കുപ്പായക്കയ്യുമായി നടന്നു നീങ്ങുന്ന മൈമുനയെ ആയിരുന്നു .നിരര്‍ത്ഥകമായ ആ അന്വേഷണത്തിന്റെ അന്ത്യം വ്യര്‍ത്ഥമായ വ്യാമോഹമാണെന്നറിഞ്ഞു കൊണ്ടു തന്നെയായിരുന്നു ഖസ്സാക്കിലെ പാതി തണുത്ത വെയിലിന്റെ ചൂടിലൂടെ ഞാന്‍ നടന്നു നീങ്ങിയത് .


ഖസ്സാക്കിന്റെ ഇതിഹാസത്തിലെ മറ്റെല്ലാ കഥാപാത്രങ്ങളും പൂര്‍വ്വ മാതൃകയുടെ ഒരു അച്ചില്‍ രൂപപ്പെടുത്തിയപ്പോള്‍ മൈമുന മാത്രം വെറും സങ്കല്‍പ്പമായിരുന്നു . എല്ലാ കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്ന നിശ്ചിത മാതൃകകള്‍ രവിയും അപ്പുക്കിളിയും ഖാലിയാരും മാധവന്‍ നായരുമെല്ലാം കണ്ട കാഴ്ചകളില്‍ നിന്നു വാര്‍ത്തെടുത്ത കഥാപാത്രങ്ങളായപ്പോള്‍ മൈമുന മാത്രം ഒരിക്കലും അനുഭവിക്കാത്ത, കാണാത്ത ഒരു ഇതിഹാസ കഥാപാത്രമായി .
ഖസാക്കിനെ കുറിച്ചു എഴുതിയ ഇതിഹാസത്തിന്റെ ഇതിഹാസമെന്ന കൃതിയില്‍ ഓ വി വിജയന്‍ പറയുന്നുണ്ട്

"സ്ത്രൈണ സൌന്ദര്യത്തിന്റെ മൂര്‍ച്ഛ സങ്കല്‍പ്പത്തിലാണ് .പ്രതിമയില്‍ , കവിതയില്‍ , ഇതിഹാസത്തില്‍ . മജ്ജയിലും മാംസത്തിലും സ്ത്രീയെ നാം ഉള്‍ക്കൊള്ളുമ്പോള്‍ ആ ഉള്‍ക്കൊള്ളലിന്റെ അനുഭവം പലപ്പോഴും അപൂര്‍ണ്ണമായിരിക്കും .എന്നാല്‍ എനിക്കു മൈമുന പൂര്‍ണ്ണിമയായിരുന്നു .അപസ്വരമോ വിഗന്ധമോ സ്പര്‍ശ ഭംഗമോ ഇല്ലാത്ത രതി നായിക .അങ്ങനെയൊരു സാലഭഞിക ഖസാക്കിന്റെ മൂലഗ്രാമത്തിലൂടെ നടന്നിരിക്കാന്‍ വയ്യ .അവളുടെ കാലടി വീണത് ഇതിഹാസത്തിലാണ് , ഇതിഹാസത്തില്‍ മാത്രം .”



അറുപതേ തോന്നിക്കൂ എന്നു കുപ്പുവച്ചന്‍ പരിഹാസത്തില്‍ പറയുന്ന അമ്പതുകാരനായ , വികൃതരൂപിയായ ചുക്രു റാവുത്തരുമായി മൈമുനയുടെ വിവാഹം ഉറപ്പിക്കുമ്പോള്‍ പലരും പ്രവചിക്കുന്നുണ്ട് ഈ വിവാഹം നടക്കില്ലെന്നു പക്ഷെ എല്ലാ പ്രവചനങ്ങളെയും തെറ്റിച്ചു കൊണ്ട് മൈമുന ചുക്രു റാവുത്തരുടെ മണവാട്ടിയായി ,മൈമുന പ്രണയങ്ങളെ അതിന്റെ വന്യമായ ഭാവങ്ങളില്‍ അനുഭവിച്ചു , അവള്‍ക്കാരോടും പരിഭവമോ പരാതിയോ തോന്നിയില്ല
വൃദ്ധനും വിരൂപനുമായ ഒരാളായിരുന്നിട്ട് പോലും പാതിരക്കു പായലു പിടിച്ചു കൂടു പറ്റുന്ന മുങ്ങാങ്കുഴിയായ ചുക്രു റാവുത്തറെ അവള്‍ മടിയില്‍ കിടത്തുകയും കൊഞ്ചിക്കുകയും ചെയ്ത .അതേ മൈമുന തന്നെ സയ്യിദ് മിയാന്‍ ഷെയ്ക്കിന്റെപ്രതി പുരുഷനായ നൈസാമലിക്കു മുന്നില്‍ ഈറനഴിച്ചു വെച്ചു കൊണ്ടു ഇണ ചേര്‍ന്നു . പിഴച്ചു പോകാതിരിക്കാനായി നൈസാമലി അരയില്‍ ജപിച്ചു കെട്ടിയ രക്ഷ അഴിച്ചു വെച്ച് ആലസ്യമാര്‍ന്ന അരക്കെട്ടുമായി രവിയുടെ മുന്നില്‍ നില്‍ക്കുമ്പോഴും അശേഷം കുറ്റബോധം തോന്നാതെ അവള്‍ പ്രണയിച്ചു .പ്രണയത്തിന്റെ വിവിധ ഭാവങ്ങളായിരുന്നു അത് . പകലന്തിയോളം കിണറുകളില്‍ ഊളിയിട്ടു അന്തിക്കു കൂടണയുന്ന ഭര്‍ത്താവിനെ വാത്സല്യത്തോടെ , പഴയ കാമുകനായ നൈസാമലിക്കു മുന്നില്‍ പാരവശ്യത്തോടെ .ഏകാധ്യപക വിദ്യാലയത്തിലെ “ മാഷ്ടറെ “ സ്നേഹബഹുമാനത്തോടെ അങ്ങനെ വിവിധ ഭാവങ്ങളില്‍ സ്ത്രീത്വത്തിന്റെ നിറവായി മാറി .

രവിയും മാധവന്‍ നായരും അള്ളാ പ്പിച്ചാ മൊല്ലാക്കയും അടക്കമുള്ള ഖസ്സാ‍ക്കിലെ കഥാപാത്രങ്ങളെല്ലാം പങ്കു വെക്കുന്ന ഏക താനമായ വിഷാദ ഭാവത്തില്‍ നിന്നു വിഭിന്നയാണ് മൈമുന . പാപ ബോധത്തിന്റെ അകാരണമായ വിഷാദത്തിന്റെ തടവിലകപ്പെട്ട കഥാപാത്രങ്ങള്‍ക്കിടയില്‍ മൈമുന ജീവിതത്തിന്റെ ഓരോ നിമിഷത്തെയും പ്രണയിക്കുകയും ആസ്വദിക്കുകയും ചെയ്തു .കര്‍മ്മ ബന്ധത്തിന്റെ സമസ്യകളില്ലാതെ നിമിഷങ്ങളില്‍ ജീവിച്ചു കൊണ്ടൂ മൈമുന മാത്രംഖസ്സാക്കിലെ ഇരുണ്ട കരിമ്പന കൂട്ടത്തിലൊരു നിശാഗന്ധിയായി വേറിട്ടു നിന്നു .

നിസ്സംഗതയും നിര്‍മമതയുമായിരുന്നു പ്രണയത്തിന്റെ , വികാരത്തിന്റെ എല്ലാം പാരമ്യത്തിലും മൈമുനയുടെ സ്വത്വം .
സുരതക്രിയയുടെ അന്ത്യത്തില്‍ അള്ളാപ്പിച്ചാമൊല്ലാക്കയുടെ ശവശരീരം വഹിച്ചുള്ള വിലാപ യാത്രയിലും വല്ലാത്ത നിസ്സംഗതയോടെ മൈമുന പ്രതിവചിച്ചു - ശവം “ . പിതാവ് ഇഷ്ടമില്ലാത്ത വിവാഹത്തിന് പ്രേരിപ്പിച്ചപ്പോഴും വൃദ്ധനായ ഒരാളെ വിവാഹം കഴിക്കേണ്ടി വന്നപ്പോഴും നിറഞ്ഞു നിന്ന അതേ നിസ്സംഗത തന്നെയായിരുന്നു അവിടെയും പ്രകടമായത്

രാജാവിന്റെ പള്ളിയില്‍ ഇരുട്ടത്ത് .പൊടിയുടെ ഗന്ധം .ചന്ദനത്തിരിയുടെ ഗന്ധം .വാറ്റു ചാരായം നിറച്ച സ്ഫടിക ക്കുപ്പി രവി മൈമുനയുടെ നേര്‍ക്കു ചെരിച്ചു .അവള്‍ ചുണ്ടുകള്‍ വിടര്‍ത്തി .അവയുടെ ചുവപ്പും ദൈര്‍ഘ്യവും രവിക്കു കാണാന്‍ വയ്യായിരുന്നു .അവയുടെ നനവറിഞ്ഞതേയുള്ളൂ .
"ഇനീം ?"
"ഉം "
"എങ്ങനിരിക്കണൂ ?"
" ചൂടു സൊഹം !"

രവി ചുമരു ചാരിയിരുന്നു .പുറത്തു മീസാന്‍ കല്ലുകളില്‍ രാത്രി നീലച്ചു .
"കേട്ടോ ?" മൈമുന പെട്ടെന്നു പറഞ്ഞു .
രവി ചെകിടോര്‍ത്തു
"എന്താത് ?"
മൈമുന എണീറ്റു.. നിലത്തെ പൊടിയില്‍ നിന്നും നിഴലില്‍ നിന്നും ഉടുപുടയില്ലാതെ അവളുയര്‍ന്നു . പള്ളി വാതിലിലൂടെ അവള്‍ അകലേയ്ക്കു നോക്കി . അകലെ : “ലായിലാഹ ഇല്ലല്ലാഹ് ലായിലാഹ ഇല്ലല്ലാഹ് വാറ്റു ചാരായത്തിന്റെ തെളിമയോടെ ആ വിളി വന്നു. “എന്താത് ? രവി വീണ്ടും ചോദിച്ചു മൈമുന പറഞ്ഞു “ശവം “


തീക്ഷ്ണമായ അനുഭവ പരിസരങ്ങളിലൂടെയെല്ലാമുള്ള സഞ്ചാരത്തിലും തന്റേതായ വ്യക്തിത്വം അതിവൈകാരികതയുടെ നിറക്കൂട്ടുകളില്ലാത്ത നിര്‍മമതയായി കാത്തു സൂക്ഷിക്കാന്‍ മൈമുനക്കു കഴിഞ്ഞു , ധ്യാനം നിറഞ്ഞ ഒരു പ്രണയാനുഭവമായി മൈമുന നില നില്‍ക്കുന്നു . ആ സങ്കല്പ ലോകത്തില്‍ മൈമുന നിത്യയൌവനത്തിന്റെ പ്രസരിപ്പില്‍ ഇപ്പോഴും ഒരു യാഗാശ്വമായി ഏതൊക്കെയോ നാട്ടിടവഴികളില്‍ നടന്നു നീങ്ങുന്നുണ്ടാകണം , പ്രലോഭനം നിറച്ചു വെച്ച നീല ഞരമ്പുകളുമായി .



Picture - Beutiful women by Misti Pavlov

Thursday 7 July 2011

സാല്‍ വാ ജുദൂം : സര്‍ക്കാര്‍ സ്പോണ്‍സേഡ് തീവ്രവാദം




ചിലപ്പോഴൊക്കെ നമ്മുടെ നീതിന്യായ പീഠങ്ങള്‍ നീതിക്കും ന്യായത്തിനും വേണ്ടി ഭരണ കൂടങ്ങളെ വിമര്‍ശിക്കുന്നതു നമുക്കു കാണാന്‍ കഴിയുന്നു എന്നതു വല്ലാത്തൊരു ശുഭാപ്തിയാണ് നല്‍കുന്നത് . നക്സലുകളെ നേരിടാനെന്ന പേരില്‍ നിരക്ഷരരായ ആദിവാസികള്‍ക്കു ആയുധങ്ങള്‍ കൊടുത്തു ഒരു രാജ്യത്തെ പൌരന്മാരെ പരസ്പരം കൊല്ലിക്കുന്ന “സാല്വാ ജുദൂം എന്ന സര്‍ക്കാര്‍ സ്പോണ്‍സേഡ് ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകരായ നന്ദിനി സുന്ദര്‍ , രാമചന്ദ്ര ഗുഹ എന്നിവര്‍ നല്‍കിയ പൊതു താല്പര്യ ഹര്‍ജിയിന്മേല്‍ സുപ്രീം കോടതിയാണ് ഭരണ കൂടങ്ങളുടെ നടപടിയെ വിമര്‍ശിച്ചു കൊണ്ടു നക്സലുകളെ നേരിടാന്‍ എന്ന പേരില്‍ തദ്ദേശീയരായ ആദിവാസികള്‍ക്കു ആയുധം നല്‍കുന്ന കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ഭരണ ഘടനാ വിരുദ്ധമാണെന്നുള്ള സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചിട്ടുള്ളത് .

സാല്വാ ജുദൂം എന്ന സര്‍ക്കാര്‍ സ്പോണ്‍സേഡ് സായുധ സംഘം .

സാല്വാ ജുദൂം എന്ന പദത്തിനു തദ്ദേശീയ ഭാഷയിലെ അര്‍ത്ഥം സമാധാന മാര്‍ച്ച് എന്നാണെങ്കിലും സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ആയുധങ്ങളും പരിശീലനങ്ങളുമാണ് ഈ “സമാധാന മാര്‍ച്ചിന്റെ “ പിന്‍ ബലം . Forum for Fact-finding Documentation and Advocacy (FFDA) ഒരന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പതിനായിരത്തോളം കുട്ടികള്‍ സാല്വാ ജുദൂമിനു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നു കണ്ടെത്തുകയുണ്ടായി .ഒരു രാജ്യത്തെ കുട്ടികള്‍ക്കു അര്‍ഹമായ വിദ്യാഭ്യാസവും സൌകര്യങ്ങളും കൊടുക്കേണ്ടതിനു പകരം ആയുധം കൊടുത്തു യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു ഭരണ കൂടത്തെ എന്തു ന്യായത്തിന്റെ പേരിലായാലും എങ്ങനെയാണ് ന്യായീകരിക്കുക ?. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള 2008 ,2009 ,2010 റിപ്പോര്‍ട്ടുകളില്‍ ഗവണ്മെന്റ് സ്പോണ്‍സേഡ് തീവ്രവാദമായ സാല് വാ ജുദൂമിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചും മാവോയിസ്റ്റുകളും സാല്‍ വാ ജുദൂം അംഗങ്ങളും തമ്മിലുള്ള ഏറ്റ് മുട്ടലില്‍ കൊല്ലപ്പെടുകയും പാലായനം ചെയ്യപ്പെടുകയും ചെയ്യുന്ന ആദിവാസികളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് .ഏകദേശം അമ്പതിനായിരത്തോളം ആളുകള്‍ ഡന്റേവാഡയില്‍ നിന്ന് മാത്രം പാലായനം ചെയ്യപ്പെടുകയോ കുടിയൊഴിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു .

ഇന്‍ഡ്യയിലെ ഏറ്റവുംദരിദ്രമായ ജനങ്ങള്‍ ജീവിക്കുന്ന ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് നക്സല്‍ ശക്തികേന്ദ്രമായ ഡന്റേവാഡ കൂടി അടങ്ങുന്ന ചത്തിസ് ഗഡ് . പ്രകൃതി ധാതു വിഭവങ്ങളുടെ അമൂല്യമായ കലവറ .ഈയൊരു പ്രത്യേകത തന്നെയാണ് ആ മേഖലയിലെ കോര്‍പ്പറേറ്റ് - ഗവണ്മെന്റ് താല്പര്യങ്ങളുടെയും അധിനിവേശങ്ങളുടെയും കാരണം . ആ മേഘലയില്‍ ഇടക്കിടെ സംഭവിച്ച് കൊണ്ടിരിക്കുന്ന മാവോയിസ്റ്റ് ആക്രമണങ്ങളുടെ വാര്‍ത്തകള്‍‍ പൊതുജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ട് . ഭാവിയില്‍ ഉണ്ടായേക്കാവുന്ന വന്‍ മാവോയിസ്റ്റ് സായുധ കലാപത്തിന്റെ ഭീതിതമായ ആശങ്കകള്‍ സൃഷ്ടിക്കുന്നു . പക്ഷെ ഇന്‍ഡ്യയിലെ സമാന്തര ഗവണ്മെന്റെന്നൊക്കെ പറയുന്ന മാവോവാദികളുടെ ആസ്ഥാനമായ ചുവന്ന ഇടനാഴിയുടെ ഭൂമിശാസ്ത്രപരമായ അപനിര്‍മ്മാണത്തിനൊടുവില്‍ കിട്ടുന്ന സ്ഥിതി വിവരക്കണക്കുകളുടെ ഏകദേശ രൂപമിങ്ങനെയാണ് -

ചുവപ്പു പരവതാനിയുടെ കോര്‍പ്പറേറ്റ് ഭൂമിശാസ്ത്രം

ഡന്തേവാഡ [ചത്തിസ് ഗഡ് ] - ടാറ്റാ സ്റ്റീല്‍ & എസ്സാര്‍ , നിയമഗിരി - മല്‍ക്കാന്‍ ഗിരി - ലഞ്ചിഗഡ് - ജാര്‍സ് ഗുഡ {ഒറീസ ] -വേദാന്ത , കൊല്‍ഹാന്‍ -ഝാര്‍ഖണ്ട് - ജിണ്ടാല്‍ സ്റ്റീല്‍ &വേദാന്ത , ലാല്‍ഗഡ് - ജിണ്ടാല്‍ സ്റ്റീല്‍ & ടാറ്റാ ,കോര്‍ബാ ചത്തിസ് ഗഡ് - വേദാന്ത , ആന്ധ്രാപ്രദേശിലെ നക്സല്‍ ഭീഷണി സജീവമായി നില നില്‍ക്കുന്ന മേഖലകളെല്ലാം ഖനിവ്യവസായികളുടെ അധീനതയിലുമാണ്. സാധാരണക്കാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും പോലും പ്രവേശിക്കാന്‍ സാധ്യമല്ലാത്തത്ര മാവോയിസ്റ്റ് ആക്രമണ ഭീതി നിലനില്‍ക്കുന്ന നക്സല്‍ മേഖലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതും പ്രവര്‍ത്തനാനുമതി ലഭിച്ചതുമായ ബഹുരാഷ്ട്ര കമ്പനികളാണ് മേല്‍പ്പറഞ്ഞത് .


ഇന്‍ഡ്യയൊട്ടാകെ പിടിച്ചെടുക്കുമെന്ന് മാധ്യമങ്ങളെല്ലാം ഭീതി പരത്തുന്ന കരുതപ്പെടുന്ന മാവോയിസ്റ്റ് ഭീകരന്മാരുടെ താവളങ്ങളിലാണ് വര്‍ഗ്ഗ ശത്രുക്കളായ ബഹുരാഷ്ട്ര കുത്തകകള്‍ വര്‍ഷങ്ങളായി സുഗമമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത് . മാവോയിസ്റ്റുകളുടെ ഉന്മൂലന സിദ്ധാന്തത്തിന്റെ വലിയ ആദര്‍ശങ്ങളെ ഒഴിച്ച് നിര്‍ത്തി സാമാന്യ യുക്തിയില്‍ നോക്കിയാല്‍ പോലും സ്വാഭാവികമായും ഇത്തരം ബഹുരാഷ്ട്ര കുത്തകകള്‍ മാവോവാദികളുടെ സ്വാധ്വീനശക്തിയായ‍ ഈ പ്രദേശങ്ങളില്‍ നിന്ന് നിരന്തര ഭീഷണി നേരിട്ട് കൊണ്ട് എല്ലാ പരിപാടികളും ഉപേക്ഷിച്ച് ജീവനും കൊണ്ട് രക്ഷപ്പെടേണ്ടതാണ് ,പക്ഷെ ഇതപര്യന്തമുള്ള മാവോയിസ്റ്റ് - നക്സലൈറ്റ് ആക്രമണങ്ങളിലൊന്നും തന്നെ ഈ ബഹുരാഷ്ട്ര കമ്പനികളിലെ തൊഴിലാളികള്‍ക്കൊ ഉദ്യോഗസ്ഥര്‍ക്കോ എന്തിന് കമ്പനികളുടെ എന്തെങ്കിലും സ്വത്ത് വകകള്‍ക്ക് പോലുമോ അപായം സംഭവിച്ചതായി കേട്ട് കേള്‍വിയില്ല , അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പതിനാറ് കോളം വാര്‍ത്തയാവേണ്ടതാണല്ലോ മാവോവാദികളുടെ പ്രധാന പണി കാടിറങ്ങി വന്ന് ഏതെങ്കിലും ലോക്കല്‍ പോലീസ് സ്റ്റേഷന് തീയിടുകയോ , പാവപ്പെട്ട ഗ്രാമീണരെ വെടി വെച്ച് കൊല്ലുകയോ മാത്രമാണ് ,പിന്നെ കൊടും കാട്ടില്‍ എന്തിനെന്നറിയാതെ പെട്ട് പോകുന്ന സി ആര്‍ പി എഫുകാരെയും മറ്റ് സൈനികരെയും തരം കിട്ടുമ്പോള്‍ തട്ടുക .കാട്ടില്‍ സ്വന്തമായി ചവിട്ടി മെതിക്കാന്‍ കരിമ്പിന്‍ തോട്ടമുള്ള ആനക്കൂട്ടം നാട്ടില്‍ വന്ന് ഉണക്കപ്പുല്ല് തിന്ന് വിശപ്പടക്കുന്നു എന്ന് പറയുന്ന പോലെ നമ്മുടെയൊക്കെ യുക്തിബോധത്തിന് കാര്യമായ തകരാറ് സംഭവിച്ചുവെന്ന് സംശയം തോന്നെണ്ട കാര്യങ്ങളാണിതെല്ലാം .


ഇതിനെക്കുറിച്ച് രണ്ട് വാദങ്ങളാണ് നിലനില്‍ക്കുന്നത് ഒന്ന് - അടുത്ത ഒരു ദശകത്തിനുള്ളില്‍ ഇന്‍ഡ്യ പിടിച്ചടക്കാന്‍ സജ്ജരായ അതിഭീകരരായ മാവോവാദികള്‍ക്ക് അവരുടെ പ്രഖ്യാപിത താവളമായ ചുവപ്പന്‍ ഇടനാഴിയില്‍ വെച്ച് ഒന്ന് തൊടാന്‍ പോലും പറ്റാത്തത്ര ശക്തരാണ് ഈ ബഹുരാഷ്ട കമ്പനികള്‍ അല്ലെങ്കില്‍ അതിന് കഴിയാത്ത ദുര്‍ബലരാണ് മാവോവാദികള്‍ രണ്ടാമത്തെ വാദം നിഷ്പക്ഷമതികളായ ചിലര്‍ പറയുന്ന പോലെ ആദിവാസികളുടെ പേര് പറഞ്ഞ് ബഹുരാഷ്ട്ര കമ്പനികളുടെ കപ്പം വാങ്ങി അവരുമായി അവിശുദ്ധമോ വിശുദ്ധമോ ആയ ഒരു ബന്ധം കാത്ത് സൂക്ഷിച്ച് കാട്ടിനകത്ത് ദശകോടി സമ്പത്തുമായി കഴിയുന്നവരാണ് മാവോവാദികള്‍ , രണ്ടായാലും ഇതിനിടക്ക് നിരാലംബരായ ലക്ഷക്കണക്കിന് ആദിവാസികളുണ്ട് , ഓരോ വലിയ പദ്ധതിയുടെയും പിന്നാലെ എല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്യപ്പെടുന്ന നിരക്ഷരരായ ദരിദ്രനാരായണന്മാര്‍ . ഓരോ പദ്ധതികള്‍ക്കുമൊപ്പം അഭയാര്‍ത്ഥികളാകേണ്ടി വന്ന നാല് കോടിയിലേറെ ആളുകള്‍ ഇന്‍ഡ്യയിലുണ്ടെന്നാണ് ഏറ്റവും ലളിതമായ കണക്ക് ഇത് കൂടാതെ ഏത് നിമിഷവും അഭയാര്‍ത്ഥികളാകേണ്ടി വരുമെന്ന ഭീഷണിയില്‍ നില നില്‍ക്കുന്ന വേറെയും കുറച്ച് കോടികള്‍‍ . ഈ ജനങ്ങള്‍ക്ക് മാവോയെയുമറിയില്ല ചിദംബരത്തെയുമറിയില്ല ഒരു നേരത്തെ ഭക്ഷണത്തിന് തല ചായ്ക്കാനൊരു കൂരക്ക് എന്താണൊരു പോംവഴി എന്നത് മാത്രമാണ് നിരക്ഷരരായ അവരുടെ മുന്നിലുള്ള ദാര്‍ശനികമായ ഏക സമസ്യ .

രാജ്യത്തിന്റെ സമാന്തര ഭരണകൂടം നില നില്‍ക്കുന്നുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന ഈ വന മേഖലകളില്‍ ഖനനത്തിനും വന്‍ കിട വ്യവസായങ്ങള്‍ക്കുമായി 100 കണക്കിന് അനുമതി പത്രങ്ങളാണ് ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളുമായി രഹസ്യമായും പരസ്യമായും ഗവണ്മെന്റ് യു പി എ ഗവണ്മെന്റും അതത് സംസ്ഥാന ഗവണ്മെന്റുകളും ഒപ്പ് വെച്ചിരിക്കുന്നത് .ഇതിന്റെ പ്രയോഗവല്‍ക്കരണത്തിന് തദ്ദേശീയരായ വനവാസികളെയും ദളിതരെയും ഒഴിവാക്കാതെ സാധ്യമല്ല എന്നത് ഭരണകൂടങ്ങള്‍ക്ക് വ്യക്തമായറിയാം .അത് കൊണ്ട് അവരെ കുടിയൊഴിപ്പിക്കാനുള്ള ന്യായമായ തന്ത്രങ്ങള്‍ മാത്രമാണ് ഈ മാവോവാദികളില്‍ നിന്നുള്ള സൈനിക സംരക്ഷണവും സാല്‍ വാ ജുദുമും .പൊതു സമൂഹത്തില്‍ ചുവപ്പന്‍ ഭീകരതയെക്കുറിച്ചുള്ള ഭീതി നിര്‍മ്മിക്കുക , അത് പ്രചരിപ്പിക്കുക അത്തരം മേഖലകളില്‍ സാമാന്യമായുണ്ടാകുന്ന ബാഹ്യ ഇടപെടലുകളെ തടഞ്ഞ് മേഖലകളെ പ്രാന്തവല്‍ക്കരിക്കക എന്നതാണിതിന്റെയെല്ലാം ആത്യന്തിക ലക്ഷ്യം .ചിദംബരത്തിനറിയുമോ എന്നറിയില്ല നാട്ടുമ്പുറത്തൊരു ചൊല്ലുണ്ട് “വെടക്കാക്കി തനിക്കാക്കുക “ , രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് ധാതു നിക്ഷേപങ്ങളുടെ ഭൂമിശാസ്ത്ര പരമായ ഒരു വിശകലനത്തിലൂടെ ലളിതമായി മനസ്സിലാക്കാനാവുന്നതാണ് ഗ്രീന്‍ ഹണ്ട് ഓപറേഷന്റെയും സാല്‍ വാ ജുദൂം എന്ന തമ്മില്‍ തല്ലിക്കല്‍ പൊറാട്ട് നാടകത്തിന്റെയും നാനാര്‍ത്ഥങ്ങള്‍ .

മാവോവാദികളുടെ ഏറ്റവും ശക്തമായ താവളമായി വിവക്ഷിക്കപ്പെടുന്ന ഡന്റേവാഡയിലാണ് ഗ്രീന്‍ ഹണ്ട് ഓപ്പറേഷനും സാല്വാ ജുദൂമും ഏറ്റവും ശക്തം . ഡന്റേവാഡയിലെ നിരന്തര സംഘര്‍ഷങ്ങള്‍ക്കും പാലായനങ്ങള്‍ക്കുമിടയില്‍ കൂട്ടി വായിക്കാവുന്ന ഒരു സംഭവമുണ്ട് .നിയമഗിരിയിലെ ഖനനത്തിന് പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത്വേദാന്തയെ സംബന്ധിച്ച വലിയ തിരിച്ചടി തന്നെയായിരുന്നു കാരണം നിയമഗിരിയിലെ ബോക്സൈറ്റ് ഖനനത്തിന്റെ പ്രതീക്ഷയിലാണ് ലഞ്ചിഗഡിലെ വേദാന്തയുടെ അലുമിനിയം പ്ലാന്റ് 6 മടങ്ങ് വര്‍ദ്ധിപ്പിച്ചത് . നിയമഗിരിയില്‍ അന്താരാഷ്ട്ര ശ്രദ്ധ കിട്ടിയത് കൊണ്ട് തന്നെ സമീപ ഭാവിയില്‍ അവിടെയൊരു ഖനനത്തിന് സാധ്യത കുറവാണ് ലഞ്ചിഗഡിലെ വിപുലീകരിച്ച അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റ് ലഭിക്കാനുള്ള അടുത്ത പോംവഴി ഡന്റേവാഡയിലെ സമ്പന്നമായ ഖനനഭൂമി മാത്രമാണ് .പക്ഷെ മാവോവാദികളുടെ പ്രതിരോധങ്ങള്‍ക്ക് മുമ്പില്‍ അത് സാധ്യമാകില്ലെന്ന നിലയാണ് നിലവിലുള്ളത് .അപ്പോള്‍ പിന്നെ എന്താണ് ചെയ്യുക ഡന്റേവാഡയിലെ പ്രതിരോധങ്ങളെ ഏറ്റവും പെട്ടെന്ന് തന്നെ അടിച്ചമര്‍ത്തുക . പറയത്തക്ക പ്രകോപനങ്ങള്‍ ഇല്ലാതിരുന്നിട്ടും ഒഴിപ്പിക്കലിന് ഫലപ്രാപ്തി പെട്ടെന്നുണ്ടാകാനായിരിക്കണം ഡന്റേവാഡയില്‍‍ സൈനിക വിന്യാസവും ധ്രുതഗതിയിലാക്കിയത് . 76 ഇന്‍ഡ്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഡന്റേവാഡ കൂട്ടക്കൊലക്ക് ശേഷം ഔദ്യോഗികമായ ദുഖപ്രകടനത്തിന് പോലും നില്‍ക്കാതെയാണ് ഇന്‍ഡ്യയുടെ ആഭ്യന്തര മന്ത്രി മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി വന്നാല്‍ വായു സേനയെ നിയോഗിക്കും എന്ന് പ്രഖ്യാപിച്ചത് പക്ഷെ തന്റെ രാജ്യത്തിലെ ജനങ്ങള്‍ക്കെതിരെ വായുസേനയെ ഉപയോഗിക്കാന്‍ താന്‍ തയ്യാറല്ലെന്ന വായു സേനാ തലവന്റെ ധീരമായ തീരുമാനത്തിന് മുമ്പില്‍ ആ തീരുമാനം ഉപേക്ഷിക്കപ്പെടുകയായിരുന്നു . ഒരു രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു ആഭ്യന്തര മന്ത്രി ആ രാജ്യത്തെ തന്നെ ജനങ്ങള്‍ക്ക് മേല്‍ ആകാശത്ത് നിന്ന് ബോംബുകള്‍ വര്‍ഷിച്ച് ഉന്മൂലനം ചെയ്യാന്‍ തിടുക്കം കൂട്ടുന്ന വികാരം രാജ്യസ്നേഹത്തിന്റെ ഏത് നിര്‍വചനത്തിലാണ് വരിക ? .

മുദ്രണം ചെയ്യപ്പെടുന്ന പ്രതിഷേധങ്ങള്‍

ഹിമാംശു കുമാര്‍ അറിയപ്പെടുന്ന ഒരു ഗാന്ധിയനാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1992 മുതല്‍ ചത്തിസ് ഗഡിലെ ആദിവാസി മേഖലയായ ഡന്റേവാഡയില്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കുമായി വനവാസി ചേതനാ ആശ്രമം എന്നൊരു സംഘടന സ്ഥാപിച്ച് കൊണ്ട് ഗാന്ധിയന്‍ പ്രവര്‍ത്തന മാതൃകകളുമായി അവരുടെ ഇടയില്‍ പ്രവര്‍ത്തിച്ച് അവരെ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ യത്നിച്ചിരുന്നു . പക്ഷെ 2009 മേയ് മാസത്തില്‍ യാതൊരു വിധ മുന്നറിയിപ്പുകളുമില്ലാതെ ചത്തിസ് ഗഡ് പോലീസ് ഈ ആശ്രമം തകര്‍ത്ത് കളഞ്ഞു . 2005 മുതല്‍ സാല്‍ വാ ജുദൂം എന്ന സംസ്ഥാന സര്‍ക്കാര്‍ പരിശീലനം കൊടുക്കുന്ന തീവ്രവാദ പദ്ധതിയെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന് ഹിമാംശു കുമാര്‍ നല്‍കിയ 600 ഓളം പരാതികളാണ് സംസ്ഥാന ഗവണ്മെന്റിനെ പ്രകോപിപ്പിച്ചത് . പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് പോലും ആയുധം കൊടുത്തും അവരെ അക്രമത്തിന് പ്രേരിപ്പിച്ചും മേഖലയില്‍ സംഘര്‍ഷം നില നിറ്ത്തുക , ഇത പര്യന്തമുള്ള മാവോയിസ്റ്റ് ആക്രമണങ്ങളില്‍ മരിച്ചതിലേറെ ജനങ്ങള്‍ സാല്‍ വാ ജുദൂമുമായുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട് . ഡന്റേവാഡയില്‍ നടക്കുന്ന വ്യാജ ഏറ്റ് മുട്ടലുകളെക്കുറിച്ച് പോലീസ് അതിക്രമങ്ങളെക്കുറിച്ച് പുറം ലോകം അറിയരുത് , അത്തരം സാധ്യതകളെ ഒഴിവാക്കി ഏറ്റവും പെട്ടെന്ന് ഡന്റേവാഡയിലെ പ്രതിരോധങ്ങളുടെ ഒച്ചയടപ്പിച്ച് തദ്ദേശീയരെ ഒഴിപ്പിച്ചെടുക്കേണ്ടതുണ്ട് . ലഞ്ചിഗഡിലെ അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റിന് മറ്റ് സാധ്യതകളൊന്നും തല്‍ക്കാലം നിലവിലില്ലല്ലൊ . നാളെ ഗാന്ധിയനായ ഹിമാംശു കുമാര്‍ അറസ്റ്റിലായി ജീവപര്യന്തത്തിന് വിധിക്കപ്പെട്ടാലും അല്‍ഭുതമൊന്നുമില്ല ഗാന്ധിജിയും ബാബാ ആംതെയും മരിച്ച് പോയതെത്ര നന്നായി !!!

സ്വാമി അഗ്നിവേശിനെപ്പോലെയുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ ചത്തിസ്ഗഡിലെ ആദിവാസി മേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടെ സാല്വാ ജുഡൂമിന്റെയും പോലീസിന്റെയും സംയുക്ത ആക്രമണത്തിനിരയായെന്നു സ്വാമി അഗ്നിവേശ് കോടതിയെ സമീപിച്ചിരുന്നു . ആ മേഖലകളില്‍ ഗവണ്മെന്റു അനുവര്‍ത്തിക്കുന്ന തന്ത്രമാണ് പുറത്തു നിന്നു ആരെയും അവിടേക്കു പ്രവേശിപ്പിക്കാതിരിക്കുക , അവിടെയുള്ളവരെ പുറം ലോകത്തിനു പരിചയപ്പെടുത്താതിരിക്കുക അതു ഒറ്റപ്പെട്ട ഒരു ഭീകര ലോകമായി നില നിര്‍ത്തുക .

ആദിവാസികളോടും അടിച്ചമര്‍ത്തപ്പെടുന്നവരോടും അനുഭാവം പ്രകടിപ്പിക്കുന്നവരെ, സമരങ്ങളിലേര്‍പ്പെടുന്നവരെ രാജ്യത്തിനെതിരായാണ് എന്ന ധാരണ പരത്തുന്നു , ആ നിഴലിന്റെ പരിസരത്തില്‍ നിര്‍ത്തിക്കൊണ്ട് ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാവോയിസ്റ്റുകള്‍ എന്ന് മുദ്രണം ചാര്‍ത്തി ഏത് നിമിഷവും രാജ്യദ്രോഹിയാക്കി മാറ്റാനുള്ള ഒരു സംവിധാനത്തെ വളരെ ബുദ്ധിപൂര്‍വ്വം ഒരുക്കിക്കൊണ്ട് ഓരോ പ്രതിഷേധങ്ങളെയും ഇല്ലാതാക്കുന്നു . ചത്തിസ് ഗഡും ഝാര്‍ഖണ്ടും ഒറീസ്സയുമാണ് ഇന്ന് രാജ്യത്തെ ഏറ്റവും സമ്പന്നമായ ഭൂമിയുള്ളതും ഏറ്റവും ദരിദ്രരായ ജനതയുള്ളതും അവിടത്തെ ഭൂമി കൈക്കലാക്കുക എന്നത് മാത്രമാണ് ബഹുരാഷ്ട്ര കുത്തകകളുടെ ഉദ്ദേശം അതിന് വേണ്ടി ചുവപ്പന്‍ ഇടനാഴിയെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പാലായനം ചെയ്യിക്കുക അതിനെതിരെ ശബ്ദിക്കുന്നവരെ മാവോയിസത്തിന്റെ പേരില്‍ തടവിലാക്കുക .

കോടികളുടെ പ്രകൃതി വിഭവങ്ങള്‍ക്ക് മുകളില്‍ അധിവസിക്കുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടേണ്ടി വരുകയും , പുറമെ നിന്നാരൊക്കെയോ വന്ന് അവരുടെ പ്രകൃതിയെ അപഹരിച്ച് കൊണ്ട് പോകുന്ന കാഴ്ച കണ്ട് നിസ്സഹയാരായി പോകുന്ന ആദിവാസികള്‍ കാത്ത് വെച്ച നിധിക്കൊപ്പം ജീവിതവും ചിലപ്പോള്‍ ജീവനും നഷ്ടപ്പെടുന്ന നാഗത്താന്മാരുടെ കെട്ട് കഥയുടെ വേദനിപ്പിക്കുന്ന പുനരാഖ്യാനമാണ് .

ഗ്രീന്‍ ഹണ്ട് ഓപറേഷനില്‍ കൊല്ലപ്പെടുന്നവരുടെ ഒക്കെ കണക്ക് പുറത്ത് വരുമ്പോള്‍ മാവോവാദികള്‍ കൊല്ലപ്പെട്ട കണക്ക് മാത്രമാണ് വരിക . സാധാരണ ആദിവാസികളില്‍ നിന്നും എങ്ങനെ വേര്‍തിരിച്ചറിഞ്ഞു കൊല്ലാം ? വളരെ നിസ്സാരമാണത് കൊല്ലപ്പെട്ട് കഴിയുമ്പോള്‍ ഏത് സാധാരണ ആദിവാസിയും മാവോ വാദികളാവും അല്ലെന്ന് പറയാന്‍ തെളിവൊന്നുമില്ലല്ലൊ . ഇന്ന് വരെ മാവോവാദിയല്ലാത്ത ഒരു സാധാരണ ആദിവാസി പോലും ഇത്തരം ഓപറേഷനുകളില്‍ കൊല്ലപ്പെടാത്തതും ഇത് കൊണ്ട് തന്നെയാണ് , കൊല്ലപ്പെടുന്നവരെല്ലാം അതിഭീകരന്മാരായ നക്സലുകളായി പരിണമിക്കുന്ന ജനിതക പ്രക്രിയ ഇതിനിടയില്‍ നടക്കുന്നുണ്ട് .

മാവോയിസ്റ്റുകള്‍ ഗാന്ധിയന്‍ സത്യാഗ്രഹമുറ സ്വീകരിക്കുന്ന അഹിംസാ വാദികളല്ല , തീര്‍ച്ചയായും അവരുടേത് സായുധ സമരം തന്നെയാണ് പക്ഷെ അത്തരമൊരു സായുധ സമരത്തിലേക്കു അവരെ നയിക്കുന്നതു നിവൃത്തികേടും നില നില്‍പ്പും അടങ്ങിയ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളാണ് അതിനാല്‍ ഈ നക്സല്‍ പോരാട്ടങ്ങളെ രാഷ്ട്രീയമായാണ് നേരിടേണ്ടത് കാരണം മാവോയിസ്റ്റുകള്‍ എന്ന പേരിലറിയപ്പെടുന്ന ഏതാനും ആയിരങ്ങളല്ലാതെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ മേഘലകളില്‍ ജീവിച്ചിരിക്കുന്നുണ്ട് .സൈനിക -സായുധ നീക്കം കൊണ്ട് ഈ മേഖലകളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുനിയുന്നത് നിസ്സഹായരായ ഈ ജനങ്ങളുടെ ദുര്‍വിധിക്കിടയിലേക്ക് ലക്ഷം കോടി രൂപ പ്രതിരോധ ബഡ്ജറ്റില്‍ കണക്ക് കൊള്ളിച്ച് കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമാണ് . എന്തായാലും സുപ്രീം കോടതി വിധിയിലൂടെ അവിടെയുള്ള കുഞ്ഞുങ്ങളുടെ കയ്യില്‍ ആയുധം കൊടുക്കുന്ന ഏര്‍പ്പാടിനു പകരം പുസ്തകവും പേനയും കൊടുക്കാന്‍ ഉള്ള സന്മനസ്സ് ഭരണ കൂടങ്ങള്‍ക്കു തോന്നട്ടെ .