Like

...........

Friday 30 August 2013

പശു ദേശീയത

ഹൈന്ദവനും അതിഹൈന്ദവനും ...........തുടര്‍ച്ച .



Most important symptom Of Fascism - Fascist regimes tend to make constant use of patriotic mottos, slogans, symbols, songs, and other paraphernalia .


 ഫാസിസ്റ്റ് ചിന്താ പദ്ധതികള്‍ക്കു  അടിസ്ഥാന പരമായ ചില പൊതുരൂപങ്ങളുണ്ട് . അതില്‍  ഏറ്റവും പ്രധാനപ്പെട്ടതാണ് മൌലികമായ  ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും  ദേശീയവല്‍ക്കരിക്കുക  . ജര്‍മ്മനിയില്‍ നാസി ദേശീയതയുടെ കാലത്തു അതിന്റെ പ്രധാ‍ന ബൌദ്ധിക പ്രചാരണം ഇത്തരം ദേശീയ ചിഹ്നങ്ങളുടെ വ്യാപനത്തിലൂടെയായിരുന്നു .  ഹിന്ദു ഫാസിസത്തെ സംബന്ധിച്ചു അതിനെ ഏറെ അലട്ടുന്ന ഒരു വിഷയമാണ് മതമെന്ന രീതിയിലുള്ള ഒരു ഏകീകരിച്ച ഘടന അതിനില്ലാത്തത് .അത്തരത്തില്‍ ഘടനാ പരമായ സ്വത്വം ലഭ്യമാകണമെങ്കില്‍ ഏകീകരിക്കപ്പെട്ട പ്രതീകങ്ങളും അടിസ്ഥാനങ്ങളും ആവശ്യമാണ് , നിര്‍ബന്ധ ബുദ്ധ്യാ പിന്‍ പറ്റേണ്ടുന്ന ചില നിയമാ വലികളുണ്ടെങ്കില്‍ മാത്രമേ ഒരു മതത്തിനു അതിന്റെ അപ്രമാദിത്തം നില നിര്‍ത്താനാകൂ . വേറൊരു രീതിയില്‍ പറഞ്ഞാല്‍ സ്വതന്ത്രമായി ചിന്തിക്കാനോ ബുദ്ധിയുപയോഗിക്കാനോ കഴിയാത്ത വിധം നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട തിട്ടൂരങ്ങള്‍ അനുസരിക്കുന്നതിലൂടെ മാത്രമേ മതത്തിന്റെ ഘടനാ പരമായ  സ്വത്വ രൂപീകരണം സാധ്യമാകൂ .ഹിന്ദു മതത്തിന്റെ സ്ഥായിയായ ബഹുസ്വരത കൊണ്ട് തന്നെ ഈ ഏകീകൃത ഘടനാ രൂപം അപ്രാപ്യമാണ്  .സെമിറ്റിക് മതങ്ങളും കടന്നു വരവോടെ ,  പ്രചാരത്തോടെ ഈയൊരു കുറവ്  ഹിന്ദു ഫാസിസത്തെ ഹിന്ദു മതത്തിനു ഏകീകരിക്കപ്പെട്ട ഒരു ഘടനാ രൂപം അനിവാര്യമാക്കുന്നതിന്റെ ആവശ്യകതയെ പറ്റി ചിന്തിപ്പിച്ചു .

ഹിന്ദുമതത്തിനു മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ട് ,പാമ്പും പഴുതാരയും ഈച്ചയും  വരെ അതിന്റെ ദൈവങ്ങളാണ് [മധ്യപ്രദേശില്‍ മഖീ മന്ദിറുണ്ട് ,തമിഴ് നാട്ടില്‍ കരിന്തേളിനു കോവിലുമുണ്ട് ] അതിന്റെ ബഹുസ്വരത തന്നെയാണ് അതിന്റെ സ്വാതന്ത്ര്യവും സര്‍ഗ്ഗാത്മകതയും . ഹിന്ദു മതത്തില്‍ നയന്‍ താരയ്ക്കോ , നമിതയ്ക്കോ പോലും ക്ഷേത്രം പണിയാം - നിങ്ങള്‍ ഈ ദൈവത്തെ തന്നെ ആരാധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ സീറ്റ് കിട്ടില്ലെന്നുള്ള കടുത്ത നിഷ്കര്‍ഷയൊന്നുമില്ല ,ക്ഷേത്രങ്ങളില്‍ കൃത്യമായി ചെന്നു നിങ്ങളുടെ ആരാധന നടത്തിയില്ലെങ്കില്‍ സാമൂഹ്യ ബഹിഷ്കരണമോ ഉണ്ടാകില്ല - ഹിന്ദുവില്‍ അവനവന് വേണമെങ്കില്‍ ദൈവമാകാം ,ദൈവ നിരാസത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഒരു മതമാണത് . പക്ഷെ ഇങ്ങനെ ഒരു ബഹുസ്വര ,സ്വാതന്ത്ര്യത്തില്‍ എങ്ങനെയാണ്  ഹിന്ദു നവോത്ഥാനമെന്ന ഹിന്ദുത്വ അജണ്ടയുടെ ഉപകരണങ്ങളാകേണ്ടുന്ന ചിഹ്നങ്ങള്‍  സാധ്യമാകുന്നത് ? ഇവിടെയാണ്.സെമിറ്റിക് മതങ്ങളെ പോലെ  കൃത്യമായ ,ഏകീകരിക്കപ്പെട്ട മത ചിഹ്നങ്ങള്‍ ,തിട്ടൂരങ്ങള്‍ ,നിബന്ധനകള്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത

സെമിറ്റിക് മതങ്ങളെ പോലെ ഏകീകരിക്കപ്പെട്ട മത ചിഹ്നങ്ങളില്ലെന്ന  അപകര്‍ഷതയ്ക്കുള്ള പ്രതിവിധിയായാണ്   രാമക്ഷേത്രവും , ഗോമാതാവും , ഭഗവദ് ഗീതയും , ഗണേശോത്സവവും രക്ഷാ ബന്ധനും ഗംഗാജലവുമൊക്കെ ഹിന്ദു സമൂഹത്തിലേക്കു നിര്‍ബന്ധിതമായി നിഷ്ക്രമിപ്പിക്കുന്നത് ,കാരണം ഇതിനെ ഏകീകരിക്കപ്പെട്ട ഒരു ഹിന്ദു പ്രതീകമായി ഉയര്‍ത്തിക്കൊണ്ടു വന്നാല്‍ മാത്രമേ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ കഴിയൂ.ഇത്തരത്തില്‍ വിശുദ്ധവല്‍ക്കരിച്ച  ചിഹ്നങ്ങളെ ,ആശയങ്ങളെ ,പ്രതീകങ്ങളെ ദേശീയമാക്കുക എന്നതാണ് അടുത്ത പടി  .  നിഷ്കളങ്കവും നിരുപദ്രവുമെന്ന പ്രത്യക്ഷത്തില്‍ തോന്നുന്നതും ഏറ്റവും അപകടകരുവുമായ സംഗതിയാണ് ഗോ മാതാ കണ്‍സെപ്റ്റ് . ഇതു വളരെ ആസൂത്രിതമായി നടക്കുന്ന ഹിന്ദുത്വ വല്‍ക്കരണമാണ് ,ബ്രാഹ്മണിക് ഹിന്ദു വിശ്വാസങ്ങളെ ,ബ്രഹ്മണിക് ഹിന്ദു ആശയങ്ങളെ രാജ്യത്തിന്റെ പൊതു നിയമങ്ങളാക്കി തീര്‍ക്കുക എന്നതാണിതിന്റെ പ്രാഥമിക ദൌത്യം .പക്ഷെ  ഒരു വസ്തുത എന്താണെന്നു വെച്ചാല്‍ഈ ഗോ വധ നിരോധനമൊരിക്കലും ഹിന്ദു മത ചരിത്രത്തിന്റെ ഭാഗമായിരുന്നില്ല [ഭാഗമായിരുന്നേല്‍ ഇങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമില്ല എന്നൊരര്‍ത്ഥവുമില്ല ]


ഗോ മാതാ വാദത്തിന്റെ രാഷ്ട്രീയം .



ഇന്‍ഡ്യയില്‍ പശു വെറുമൊരു പശുവല്ല അല്ല ,അതിനു  വലിയ രാഷ്ട്രീയ മാ‍നങ്ങളുണ്ട് .
  ഹിന്ദു ഫാസിസത്തിനു അധികാരം കിട്ടിയാല്‍ അദ്യത്തെ അജണ്ടയാവും ഇന്‍ഡ്യയിലൊട്ടാകെ ഗോവധ നിരോധനം ഏര്‍പ്പെടുത്തുക എന്നത് .കര്‍ണ്ണാടകയില്‍ ബി ജെ പി ക്കു  അധികാരം കിട്ടിയപ്പോള്‍ ഗോ വധ നിരോധനം നടപ്പിലാക്കിയത്  ഇതിനുദാഹരണമാണ് .
“ഒരു സാധു ജീവിയെ വെട്ടിക്കൊല്ലരുതെന്നു പറയുന്നതാണൊ ,ഇത്ര അപകടം ? കൊല്ലാനല്ലല്ലോ കൊല്ലരുതെന്നല്ലെ പറയുന്നുള്ളൂ , അതു പോലും അജണ്ടയാണത്രെ അജണ്ട ”  . - ദാ ഇപ്പോള്‍ നിങ്ങളില്‍ ചിലരെ കൊണ്ടെങ്കിലും ഇങ്ങനെ ചിന്തിപ്പിച്ചില്ലെ അതു തന്നെയാണതിന്റെ അപകടകരമായ രാഷ്ട്രീയം , വളരെ നിഷ്കളങ്കവും ന്യായവുമാണെന്നു തോന്നിപ്പിക്കുന്ന ഒരു കാര്യമാണ്  ഗോ വധ നിരോധനം. അത്  കൊണ്ടു അതു തന്നെയാണ് ഹിന്ദുത്വ വല്‍ക്കരണത്തിന്റെ പ്രിയപ്പെട്ട ആയുധമാകുന്നതും .


ഹിന്ദുസംസ്കാരം  അതിന്റെ പൂര്‍വ്വകാല ചരിത്രത്തിലെവിടെയെങ്കിലും ഗോ വധം നിരോധിച്ചിരുന്നോ ? ഗോ മാംസം നിഷിദ്ധമാക്കിയിരുന്നോ ? ഹിന്ദു മിത്തുകളില്‍ പലയിടത്തായി പശുവിനെ വിശുദ്ധ മൃഗമായി പരിഗണിക്കുന്നുണ്ടെങ്കിലും [ഹിന്ദു മതത്തിനു ഏത് ജീവിയാണ് വിശുദ്ധമല്ലാത്തത് ?-  എലിയും പന്നിയും പഴുതാരയും വരെ അതിന്റെ വിശുദ്ധ പട്ടികയിലുണ്ട് ]  ഗോ വധ നിരോധനമൊന്നും പൌരാണിക കാലത്തു  അതിന്റെ ഒരു തരം സങ്കല്പങ്ങളിലുമുണ്ടായിരുന്നില്ല . പുരാണങ്ങളില്‍ ഗോ മാംസം ഉപയോഗിച്ചതിനുള്ള ശ്ലോകങ്ങളുമുണ്ട് ,എത്രയോ ഗോ മേധങ്ങള്‍  നടത്തിയിരുന്നതായി പുരാണത്തില്‍ കഥകളുണ്ട് .സംസ്കൃതത്തില്‍ അതിഥിക്കു “ഗോ ഘ്നന്‍ “ എന്നൊരു പര്യായം പോലുമുണ്ട്  -എന്ന്വച്ചാ അതിഥികള്‍ക്കു വിശേഷപ്പെട്ട വിരുന്നൊരുക്കാന്‍ പശുനെ തട്ടി ചാപ്സുണ്ടാക്കാറുണ്ടെന്നു തന്നെ  .പത്താം നൂറ്റാണ്ടിലെഴുതപ്പെട്ട ആയുര്‍വേദ ഗ്രന്ഥമായ “അഷ്ടാംഗ ഹൃദയത്തിലും പതിനാറാം നൂറ്റാണ്ടിലെഴുതപ്പെട്ട ഭവ പ്രകാശത്തിലും ഗോ മാംസം ശരീര പുഷ്ടിക്കും ദ്രുതഗതിയിലുള്ള പേശീ വളര്‍ച്ചക്കും ഉത്തമമാണെന്നു ആണ് പറയുന്നത് .ഹിന്ദു മതത്തിന്റെ ഒരു ഐക്കോണിക് ഫിഗറായ  വിവേകാനന്ദന്‍ പോലും പശു മാംസം കഴിച്ചിരുന്നു എന്നു മാത്രമല്ല പശു മാംസം കഴിക്കുന്നതിനു വേണ്ടി ആളുകളെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തിരുന്നു .

പിന്നെ എവിടെ നിന്നു എങ്ങനെയാണ് ഇങ്ങനെയൊരു ഗോ വിശുദ്ധവാദമുടലെടുത്തത്  ?

 ഗോവധനിരോധനമെന്ന ആശയത്തിന്റെ ഉല്‍ഭവത്തിനു രണ്ടു പ്രധാന കാരണങ്ങളാണ് തോന്നുന്നത് .വേദിക്  കാലഘട്ടത്തില്‍   പശു വളര്‍ത്തലും ക്ഷീരോല്പാദനവും  മാത്രം തൊഴിലായി അറിയാവുന്ന ബ്രാഹ്മണ സമൂഹത്തിനു  നില നില്‍പ്പിനു വേണ്ടി ഇങ്ങനെയൊരു നിയമം സൃഷ്ടിച്ചെടുക്കേണ്ടത് അനിവാര്യമായി തീര്‍ന്നു ,

മറ്റൊന്നു അഹിംസാ മാര്‍ഗ്ഗത്തിലുള്ള ബുദ്ധ - ജൈന മതങ്ങളുടെ വ്യാപനം , ബ്രാഹ്മണ മേല്‍ക്കോയമക്കു വലിയ ക്ഷീണം സൃഷ്ടിക്കുന്ന ഈ വ്യാപനത്തിനു  തടയിടേണ്ടത് ബ്രാഹ്മണ ആവശ്യമായിരുന്നു .ഈ രണ്ടു കാരണങ്ങളാകാം വേദിക് കാലഘട്ടത്തില്‍ ഇങ്ങനെയൊരു ഗോ വധ നിരോധനത്തിലേക്കു നയിച്ചിരിക്കുക .

എരുമ ദേശീയത .[Buffalo Nationalism ]

 ദളിത് ചിന്തകനായ കാഞ്ച ഐലയ്യ തന്റെ Buffalo Nationalism : A Critique Of Spiritual Fascism എന്ന കൃതിയില്‍ സവര്‍ണ്ണഹിന്ദുത്വ വര്‍ഗ്ഗീയതയുടെ  ജൈവികവും അജൈവികവുമായ ചിഹ്നങ്ങളെ പറ്റി കൃത്യമായി പ്രതിപാദിക്കുന്നുണ്ട്  . വളരെ യാദൃശ്ചികതയുള്ള ഒരു കാര്യം നാസി ദേശീയതയുടെ അതേ ചിഹ്നമായ “സ്വസ്ഥിക്” തന്നെയാണ് ഹിന്ദു ഫാസിസ്റ്റ് ചിഹ്നങ്ങളില്‍ പ്രധാനപ്പെട്ടതെന്നതാണ് ,ഗോള്‍വാള്‍ക്കറിന്റെ കൃതികളില്‍ ഹിറ്റ്ലറോടും നാസി ദേശീയതയുടെ വംശശുദ്ധി ആദര്‍ശങ്ങളോടുമുള്ള ആഭിമുഖ്യം ഇതോടു കൂട്ടിവായിക്കേണ്ടതാണ് . മറ്റൊരു ചിഹ്നം തൃശൂലമാണ് ,അക്രമണോത്സുകമായ ഹിന്ദുത്വത്തിന്റെ അംഗീകൃത പ്രതീകം തന്നെയാണത് .ഹിന്ദു ഫാസിസ്റ്റുകള്‍ മുന്‍ കയ്യെടുത്തു സൃഷ്ടിക്കുന്ന  ഏതൊരു കലാപത്തിലും ,ഏതൊരു ആക്രമണത്തിലും  തൃശൂലത്തിന്റെ സാന്നിധ്യം ബോധപൂര്‍വ്വമോ അല്ലാതെയോ ഉണ്ടാകുന്നുണ്ട് .

പക്ഷെ ഹിന്ദു സവര്‍ണ്ണ ഫാസിസത്തിന്റെ നിശബ്ദവും അപകടകരവുമായ ഏറ്റവും വലിയ അജണ്ട അതിന്റെ “ഗോ മാതാവ്  സങ്കല്പം തന്നെയാണ് .ഇന്‍ഡ്യയില്‍ ഈ പശുവും ഹിന്ദു ഫാസിസവും തമ്മില്‍ വലിയ ബന്ധമുണ്ട്   .ഈ  “പശുരാഷ്ട്രീയത്തിനു  “ ഒരു ബദലായാണ്   കാഞ്ച ഐലയ്യ എരുമ ദേശീയത[Buffalo Nationalism ]  കൊണ്ടു വരുന്നത് . യഥാര്‍ത്ഥത്തില്‍ ഒരു പ്രധാനകാര്‍ഷിക പ്രധാന വരുമാന മാര്‍ഗ്ഗമെന്ന നിലയില്‍  പശുവിനെക്കാളും എന്തു കൊണ്ടും ദേശീയ മൃഗമാക്കാന്‍ അനുയോജ്യം എരുമയാണ് എന്നിട്ടും എരുമയെ ദേശീയ ചിഹ്നമായി അവതരിപ്പിക്കാത്തത് അതിന്റെ ബ്രാഹ്മണിക് ആശയങ്ങള്‍ കൊണ്ടാണ് . എരുമ കറുത്തതും പശു വെളുത്തതും ആയതു കൊണ്ട് മാത്രമാണ് ,ആര്യന്‍ അധിനിവേശ കാലത്തു തന്നെ വെളുപ്പ് ഉല്‍കൃഷ്ടവും കറുപ്പു അധമവുമാണെന്ന ഒരു സങ്കല്പം രൂപീകരിക്കുന്നതിനു വേണ്ടി കൂടിയാണ് ഈ പശു വിശുദ്ധിയുടെ കഥ എന്നും അദ്ദേഹം പറയുന്നു .


 ഉപജീവനത്തിനു വേണ്ടി പശു വളര്‍ത്തല്‍ നടത്തുന്ന ദളിതനും മുസ്ലീമും അടങ്ങുന്ന  ഭൂരിഭാഗം ദരിദ്രരായ ഇന്‍ഡ്യന്‍ കര്‍ഷകര്‍ പാല്‍ വറ്റിക്കഴിഞ്ഞും തുടര്‍ന്നും  നിര്‍ബന്ധിതമായി അതിനെ പോറ്റേണ്ടി വരുന്ന ഒരവസ്ഥ അവരുടെ ഉള്ള ദാരിദ്ര്യത്തെ വര്‍ദ്ധിപ്പിച്ചു കഷ്ടപ്പാടിന്റെ പാരമ്യത്തിലെത്തിക്കാനുമേ സഹായിക്കൂ .പാലു തരാത്ത പശുവിനെ തുടര്‍ന്നും പരിപാലിക്കുക എന്നത് പ്രായോഗികമായ ഒരു കാര്യമല്ല,  പ്രത്യേകിച്ചു ഇന്‍ഡ്യന്‍ ദരിദ്ര കര്‍ഷകര്‍ക്കിടയില്‍ ,അവരെ  കൂടുതല്‍ ദരിദ്രരാക്കുക ,അങ്ങനെ അവസാനം ആ  ജീവിയെ പട്ടിണിക്കിട്ടൂ കൊല്ലുക എന്നതില്‍ കവിഞ്ഞു എന്താണ് ഇത്തരം നിര്‍ബന്ധ ബുദ്ധി കൊണ്ട് ഒന്നും സാധിക്കില്ല . ഭൂരിഭാഗം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഗോവധ നിരോധനം നടപ്പാക്കിയിട്ടുണ്ട് .ഈ പശുമാതാവാണ് ഉത്തരേന്ത്യയില്‍ കലാപമുണ്ടാകുന്നതിനുള്ള കാരണങ്ങളിലൊന്ന് ,പശുവിനെ സംരക്ഷിക്കാന്‍ മനുഷ്യരെ  എത്ര വേണമെങ്കിലും കൊന്നു തള്ളും .പക്ഷെ ഇന്നു  പശു ഒരു  ദേശീയ പ്രതീകമാണ്  ,അല്ലെങ്കില്‍ അങ്ങനെ ആക്കിത്തീര്‍ക്കേണ്ടത് ഹിന്ദു ഫാസിസത്തിന്റെ അനിവാര്യതയാണ് . യഥാര്‍ത്ഥത്തില്‍ പശുവിറച്ചി തിന്നുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് . ലോകത്തെ സകല ജീവജാലങ്ങളും നമ്മക്കു തിന്നാന്‍ വേണ്ടി പടച്ചോന്‍ ഉണ്ടാക്കിത്തന്നതാണെന്നു വിശ്വസിച്ചതു കൊണ്ടൊന്നുമല്ല ,പക്ഷെ  ഇത്തരം ഫാസിസത്തോടു എതിരിടാനുള്ള മാര്‍ഗ്ഗം അതു തന്നെയാണ് .



Ref:  
Buffalo Nationalism : A Critique Of Spiritual Fascism  by kancha ilayya
Picture courtesy : Google 

Tuesday 20 August 2013

ഹൈന്ദവനും അതിഹൈന്ദവനും *

 1. വംശഹത്യയുടെ നീതീകരണങ്ങള്‍
 2. വന്‍ മരങ്ങള്‍ വീഴുമ്പോള്‍ .

 ഈ പോസ്റ്റുകളുടെ തുടര്‍ച്ച .

കര്‍ണ്ണാടകയിലെ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രചരണ പരിപാടികള്‍ കൊടുമ്പിരിക്കൊണ്ടിരുന്ന ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലെ ഒരു വൈകുന്നേരം ബാങ്ക്ലൂരുവില്‍ നിന്നു പഴയ ഒരു കോളേജ് മേറ്റ് വിളിക്കുന്നു .പശ്ചാത്തലത്തില്‍ ആവേശഭരിതമായ ആരവങ്ങള്‍ ,ശബ്ദ കോലാഹലങ്ങള്‍ ,അതിലും ആവേശത്തില്‍ അവന്‍ എന്നോടു പറയുന്നു

“ഇന്നു മോഡിജീ വരുന്നുണ്ട് ബാങ്ക്ലൂരില്‍ , നമ്മള്‍  ഹിന്ദുക്കള്‍ക്കു അങ്ങനെ നട്ടെല്ലുള്ള  നേതാവുണ്ടായി ”

തികച്ചും അപ്രതീക്ഷിതമായ ഈ പ്രസ്ഥാവന എന്നെ തെല്ലെന്നൊമ്പരപ്പിച്ചു .ഒരുമിച്ചു പഠിച്ചിരുന്ന കാലയളവിലൊന്നും ഞാനോ അവനോ  “ഹിന്ദുക്കളായിരുന്നില്ല” ,ഓര്‍മ്മയിലെങ്ങും അത്തരമൊരു സംഭാഷണവുമുണ്ടായിട്ടില്ല .പിന്നെപ്പോഴാണ് ഇങ്ങനെയൊരു പരിണാമമെന്ന എന്റെ അമ്പരപ്പ് മനസ്സിലാക്കിയിട്ടാവണം അവന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു . മോഡിജി വന്നാല്‍ രാജ്യത്തിന്റെ വികസനം നടക്കും - മോഡിജി മാത്രമാണ് ഭാരതത്തിന്റെ പ്രതീക്ഷ  അതു കൊണ്ട് മോഡീജിയെ പിന്തുണക്കേണ്ടത് ആവശ്യമാണ് . ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയിലെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്ന ചെയ്യുന്ന ഒരാളില്‍ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ടു വന്ന രാഷ്ട്രീയവും സാംസ്കാരികവുമായ മാറ്റത്തിനുള്ള കാരണം അജ്ഞാതമായിരുന്നു .ആ സംശയത്തിനുള്ള ഉത്തരമാണ് വളരെ നിശബ്ദവും ആസൂത്രിതവുമായി  നടക്കുന്ന ഒരു സാംസ്കാരിക പരിണാമത്തിലേക്കു നമ്മളെ എത്തിക്കുന്നത് .


 മികച്ച പി ആര്‍ വര്‍ക്കിന്റെ ബലത്തില്‍ കളവുകളും അര്‍ദ്ധസത്യങ്ങളും ചേര്‍ത്തിളക്കിയ ഈ  “നമോ “ വികസന വാചകമടിയില്‍ പലതിന്റെയും ചെമ്പു പുറത്തായെങ്കിലും ഇപ്പോഴും ആ വാദങ്ങള്‍ക്കു മാറ്റമില്ല.  സത്യത്തില്‍ ഈ വികസന വാചാടോപങ്ങളെക്കാള്‍ ആശങ്കപ്പെടേണ്ടത് മൃദു ഹിന്ദുത്വത്തിലൂടെ  പൊതു ബോധത്തില്‍ സൃഷ്ടിക്കപ്പെടുന്ന  തീവ്ര ഹിന്ദുത്വത്തെയാണ് .ഇതു വളരെ നിശബ്ദം  സംഭവിച്ചു കൊണ്ടിരിക്കുന്ന സാംസ്കാരിക പരിണാമമാണ് .


ഹിന്ദു സൈബര്‍ വാരിയേഴ്സ് 

ഹിന്ദു മതത്തിന്റെ നവോത്ഥാന പ്രേരകങ്ങളായി പുതിയൊരു തരം സമൂഹം രംഗ പ്രവേശം ചെയ്തിട്ടുണ്ട്  - മികച്ച വിദ്യാഭ്യാസവും സാമൂഹിക നിലയുമുള്ള ഒരു കൂട്ടര്‍ - ഇവരെ നമുക്കു നവയുഗ ഹിന്ദുക്കളെന്നു പറയാം . ഇവര്‍ പ്രകടമായി വര്‍ഗ്ഗീയത പറയില്ല ,ഹിന്ദുത്വത്തെക്കുറിച്ചൊന്നും അവര്‍ സംസാരിക്കുകയേയില്ല പകരം   സനാതന സംസ്കാരവും  ആര്‍ഷ ഭാരത സംസ്കാരവും പിന്‍ പറ്റുന്നവരാണ് ,പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരാണ് [അതെന്താ പാരമ്പര്യത്തില്‍ അഭിമാനിക്കാന്‍ പാ‍ടില്ലെ ?? ഇത് നല്ല കൂത്ത് !!! ]   ,ഇവര്‍ അന്ധ വിശ്വാസികളല്ല - പക്ഷെ ജ്യോതിഷ ശാസ്ത്രം ,വാസ്തു ശാസ്ത്രം , നെഗറ്റീവ് - പോസിറ്റീവ്  എനര്‍ജി , ഓറ, ഒലക്കേട മൂട്  - എന്നിങ്ങനെ മോഡേണ്‍ ശാസ്ത്രത്തെ അപ്പാടെ അല്‍ഭുതപ്പെടുത്തിക്കളഞ്ഞ പല  ആര്‍ഷ ഭാരത ശാസ്ത്രങ്ങളുടെയും പ്രചാരകരാണ് [മൊട്ടു സൂചി മുതല്‍ ആണവായുധം വരെ  വേദങ്ങളിലും  ശ്ലോകങ്ങളിലുമുണ്ടെന്നു തെളിയിച്ചു കയ്യീതരും :)].  ഇന്റര്‍ നെറ്റാണ് ഇവരുടെ പ്രധാന കര്‍മ്മ മേഖല . സൈബറിടങ്ങളില്‍ ഹിന്ദു ഫാസിസത്തിന്റെ നുഴഞ്ഞു കയറ്റത്തെ കുറിച്ച് എന്‍ എസ് മാധവന്‍ ഒരു ലേഖനത്തില്‍  ചൂണ്ടിക്കാട്ടുന്നുണ്ട് .സൈബറിടത്തിന്റെ സംവാദമേഘലയില്‍ പകുതിയും ആസൂത്രിതമായ രീതിയില്‍  ഹിന്ദു ഫാസിസ്റ്റുകള്‍ കയ്യടക്കുകയാണ്. ഹിന്ദു സദാചാരം പ്രചരിപ്പിക്കാനാണ് ഇവര് ഇതുപയോഗിക്കുന്നത് .ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു ആസൂത്രിതമായി ഇതിനു ചുക്കാന്‍ പിടിക്കുന്നവരെ എന്‍ എസ് മാധവന്‍ വിശേഷിപ്പിക്കുന്നത് ഹിന്ദു സൈബര്‍ വാരിയേഴ്സ് എന്നാണ് . ഇതേ അളവില്‍ തന്നെ ഇസ്ലാമിസ്റ്റുകളും സൈബര്‍ സ്പേസ് ഉപയോഗിക്കുന്നുണ്ടെങ്കിലും സക്കീര്‍ നായിക്കിന്റെ കോമഡി പ്രസംഗങ്ങളും നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ വെച്ച് ബാങ്ക് വിളി കേട്ടു മതം മാറിയതുമായ തമാശകളുമായി അത് അവര്‍ക്കിടയില്‍ തന്നെ ഒതുങ്ങി നില്‍ക്കുന്നത്ര നിസ്സാരമാണ്. പക്ഷെ ഹിന്ദു ഫാസിസത്തിന്റെ ആസൂത്രിതമായ പ്രചരണം ഒരല്പം ബൌദ്ധികമായ ലെവലിലാണുള്ളത് ,ഒറ്റ നോട്ടത്തില്‍ അതില്‍ മതം എന്ന എലമെന്റ് വളരെ കുറവായിരിക്കും .അതു കൊണ്ട് തന്നെ ഹിന്ദുത്വയോട് അനുഭാവമില്ലാത്ത ഒരാളെ  പോലും അതു ആകര്‍ഷിക്കും - മോഡിയുടെ ആരാധകരില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്യൂണിസ്റ്റുകളും പോലുമുണ്ട് .ഇത് ഗുജറാത്തിന്റെ വികസനം കണ്ടിട്ടാണെങ്കില്‍ ലിവിങ്ങ് ഇന്റെക്സിലും , ആരോഗ്യ പരിപാലന രംഗത്തും ഒക്കെ കേരളത്തിന്റെ പിന്നിലാണ്  ഈ പുകള്‍ പെറ്റ ഗുജറാത്ത് , സുസ്ഥിര വികസന മാതൃകയില്‍ നിതീഷ് കുമാറിന്റെ ബീഹാറിനോളം പോലുമില്ല[സ്റ്റാറ്റീസ്റ്റിക്സ് ചെക്കു ചെയ്യുക ,തല്‍ക്കാലം ഇതിലതു മുഴുവന്‍ ചേര്‍ക്കാന്‍ നിവൃത്തിയില്ല  ] എന്നിട്ടൂം ഈ വികസനത്തിനു വേണ്ടി നരേന്ദ്ര മോഡിയെ പിന്തുണക്കുന്നു എന്ന വാദം നേരത്തെ സൂചിപ്പിച്ച ആസൂത്രിത പ്രചരണത്തിന്റെ ഫലമാണ് . വികസനം എന്ന പ്രധാന വാദത്തിനിടയില്‍ ഒളിച്ചു കടത്തപ്പെടുന്ന അടിസ്ഥാന ആശയം ഹിന്ദുത്വ തന്നെയാണ് . 


സെമിറ്റിക് മതങ്ങളിലെ സ്ത്രീ വിരുദ്ധതയെയും അക്രമണോത്സുകതയെയും നിരന്തരം വിമര്‍ശിക്കുകയും അത്  നില നില്‍ക്കുന്ന രാജ്യങ്ങളിലെ മനുഷ്യ വിരുദ്ധതയെ തുറന്നു കാട്ടുകയും ചെയ്യുന്നുണ്ട് ഈ നവ യുഗ ഹിന്ദുക്കള്‍ . വിരോധാഭാസമെന്നു പറയട്ടെ ഈ നവയുഗ ഹിന്ദുവിന്റെ മാതൃക  അവര്‍ തന്നെ നിരന്തരം വിമര്‍ശന വിധേയമാക്കുന്ന  സെമിറ്റിക് മതങ്ങളാണ് ,പരിഹാസമുതിര്‍ക്കുന്ന ഇസ്ലാമിക രാജ്യങ്ങളാണ് . എം എഫ് ഹുസ്സെയിനോടുള്ള നിലപാടിനെ കുറിച്ചു ചോദിച്ചാല്‍ അവരുടെ മറുപടി സല്‍മാന്‍ റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ച ആയത്തൊള്ളാ ഖൊമേനിയുടെ നടപടി  നിങ്ങള്‍ കാണുന്നില്ലേ എന്ന മറുചോദ്യമായിരിക്കും . ഗോവധ നിരോധനത്തിന്റെ പ്രായോഗികതയെ കുറിച്ചു  ,ഹിന്ദു മത ചരിത്രത്തില്‍ എവിടെയാണ് ഗോ വധ നിരോധനമുള്ളതെന്ന ചോദ്യത്തിന്  പന്നി മാംസം ഹറാമക്കിയ സൌദി അറേബ്യയെ ഉദാഹരിച്ചു  ലളിതമായി  ഒഴിഞ്ഞു മാറും .യഥാര്‍ത്ഥത്തില്‍ ഈ നവയുഗ ഹിന്ദുക്കള്‍ തീവ്രമായി ആഗ്രഹിക്കുന്നതും നിഗൂഡമായി ആരാധിക്കുന്നതും സൌദി അറേബ്യയെയോ താലിബാനെയോ  പോലെയുള്ള ഇസ്ലാമിക രാജ്യങ്ങളെ  തന്നെയാണ് ,[ഒരു സില്‍മേല്‍ മമ്മൂട്ടി പറയണ പോലെ വെറുത്തു വെറുത്തു സ്നേഹിച്ചു പോയി :) ]. മതമെന്ന നിലയില്  ഒരു മേല്‍കൈ നേടിയ ഒരധികാരം  ലഭിച്ചാല്‍ അതു നടപ്പാക്കുകയും ചെയ്യും . കര്‍ണ്ണാടകയില്‍ സംഭവിച്ച ബീഫ് നിരോധനവും മത പോലീസിനെ അനുകരിച്ചു കൊണ്ട് ശ്രീരാമ സേനയുടെ രൂപീകരണവും അതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് .




Patriots and partisans  എന്ന  കൃതിയില്‍ രാമചന്ദ്ര ഗുഹ ഈ നവയുഗ ഹിന്ദുക്കളെ പരാമര്‍ശിക്കുന്നുണ്ട് . രാമചന്ദ്ര ഗുഹയുടെ ഹിന്ദുത്വ വിമര്‍ശന ലേഖനങ്ങള്‍ക്കുള്ള പ്രതികരണങ്ങളെന്ന നിലയ്ക്കു വരുന്ന നൂറു കണക്കിനു മെയിലുകളില്‍ “ഹിന്ദുത്വ” യുടെ സ്വരം ഏറിയും കുറഞ്ഞും ഉപദേശമായും ഭീഷണിയായും ഒക്കെ കടന്നു വരുന്നു .  പാക്കിസ്ഥാന്‍ ചാ‍രനെന്നും ഭാരതീയ പൈതൃകത്തെ നശിപ്പിക്കാന്‍ വേണ്ടി സി ഐ ഐ യുടെ പണം പറ്റുന്നവനെന്നുമെല്ലാം ആരോപിക്കുന്നു ,പിടിച്ചു ജയിലിലിടുമെന്നു ഭീഷണിപ്പെടുത്തുന്നു .



കാവിവല്‍ക്കരണം  [saffronisation ]



Illustration from a children's book. The headlines say "Jews are our misfortune" and "How the Jew cheats." Germany, 1936. -US Holocaust Memorial Museum

Propaganda tries to force a doctrine on the whole people ...propaganda works on the general public from the stand point of an idea and makes them ripe for the victory of this idea - Mein Kampf. 



ജര്‍മ്മനി ഹിറ്റ്ലറിന്റെ നേതൃത്വത്തില്‍ അതിന്റെ നാസി വല്‍ക്കരണത്തിനു നാന്ദി കുറിച്ചത് ആക്രമണ പദ്ധതിയിലൂടെയായിരുന്നില്ല ,മറിച്ച് ജൂതര്‍ക്കെതിരെ പാഠ പുസ്തകങ്ങളിലൂടെ ,സിനിമയിലൂടെ ,മറ്റ് കലാരൂപങ്ങളിലൂടെ ,ബുദ്ധിജീവി പ്രസംഗങ്ങളിലൂടെ  ആസൂത്രിതമായ ഒരു പ്രൊപഗാണ്ട പൊതു ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചു ,അതിനനുകൂലമായ ഒരു പൊതു നിലപാട് ഉണ്ടാക്കിയെടുക്കുന്നതിലൂടെയാണ് .


കാവിവല്‍ക്കരണം കേവലമൊരു വര്‍ഗ്ഗീയ നിലപാട് എന്നതിലുപരി ബുദ്ധിപരമായ ആസൂത്രണത്തിലൂടെ പൊതു സമൂഹത്തിലേക്കു സംക്രമിപ്പിച്ച ഒരു പദ്ധതിയായിരുന്നു. ബാബറീ മസ്ജിദ് ധ്വംസനത്തിനു ശേഷം കായികമായി നേടിയ ഒരു മുന്‍ കൈ ബൌദ്ധിക തലത്തില്‍ കൂടി വ്യാപിപ്പിക്കാന്‍ സംഘത്തിനു പദ്ധതിയുണ്ടായിരുന്നു .ബാജ് പേയീ മന്ത്രി സഭക്കൊരു ഊഴം കൂടി കിട്ടിയിരുന്നെങ്കില്‍  മുരളീ മനോഹര്‍ ജോഷിയിലൂടെ ,അരുണ്‍ ഷൂരിയിലൂടെ ,ബി ജെ പി കാരനല്ലാത്ത സുബ്രമുണ്യം സ്വാമിയിലൂടെ ഒക്കെ അടുത്ത ഘട്ടത്തിലേക്കെത്തുമായിരുന്നു. പ്രമോദ് മുത്തലിക്കോ ,തൊഗാഡിയെയോ ഉണര്‍ത്തി വിടുന്ന പോലെയുള്ള  മന്തന്മാരായ തീവ്രമതവാദികളല്ല  ഇവരുടെ ടാര്‍ജറ്റ്  - ചിന്തിക്കുന്ന ,വിവേകമുള്ള ഒരു പൊതു സമൂഹത്തിനെയാണ് ഇത്തരം ബൌദ്ധിക ആശയ പ്രചരണങ്ങളിലൂടെ ഇവര്‍ ലക്ഷ്യം വെക്കുന്നത് ,അവരുടെ പ്രതിച്ഛായ അതിനു സഹായകവുമാണ് .സംഘത്തിന്റെ  ശാഖകളിലെ പ്രധാന ബോധന രീതിയാണ് ഭാരതത്തിന്റെ അഖണ്ഡതക്കു ,പുരോഗതിക്കു തടസ്സം നില്‍ക്കുന്നത് കമ്യൂണിസ്റ്റുകളും ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണെന്നത് ,ഈ ആശയം ഗോള്‍വാള്‍ക്കറിന്റേതാണെങ്കിലും ഇതിനു താത്വികവും സൈദ്ധാന്തികവുമായ ഒരു പരിഭാഷ്യം ഒരുക്കുന്നത് അരുണ്‍ ഷൂരിയുടെ പുസ്തകങ്ങളാണ് .സുബ്രമുണ്യം സ്വാമി ഈയിടെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി ആര്‍ഷ ഭാരത സംസ്കാരത്തെ മാനിക്കാത്ത  ഇതര മതസ്ഥര്‍ക്കു വോട്ടു ചെയ്യാനുള്ള അവകാശം നല്‍കരുതെന്ന് - ഒരു മതേതര ജനാധിപത്യരാജ്യത്തു ഇങ്ങനെയൊരു പ്രസ്ഥാവന നടത്തുവാനുള്ള ശ്രമം പോലും അപലപനീയമാണ് ,എന്നിട്ടു പോലും പൊതു സമൂഹം അതു ചര്‍ച്ച ചെയ്തത്  ഒരു തിങ്ക് ടാങ്ക് ,Harvard University Doctorate Holder  അങ്ങനെ പറഞ്ഞെങ്കില്‍ അതിലെന്തെങ്കിലും കാര്യമുണ്ടാകില്ലെ എന്ന രീതിയിലാണ് .ഇവിടെയാണ് ബൌദ്ധികമായ പ്രചരണ രീതിയുടെ വിജയം .

പൊതുസമൂഹത്തിലുള്ള പ്രതിച്ഛായ ഇവിടെ വളരെ പ്രധാനപ്പെട്ടതാണ് . മുഹമ്മദാലി ജിന്നയോ വീര്‍ സവര്‍ക്കറോ സൃഷ്ടിച്ചെടുത്തതിലുമധികം വിഭാഗീയത തുര്‍ക്കി സുല്‍ത്താന്റെ ട്രൌസറിഴിഞ്ഞു പോയതിനുള്ള സമരമായ ഖിലാഫത്തിനെ സപ്പോര്‍ട്ട് ചെയ്തതിലൂടെ മഹാത്മാഗാന്ധിയും ,ദേശീയസ്വാതന്ത്ര്യ സമര മുന്നേറ്റത്തില്‍ ഗണേശോത്സവം അവതരിപ്പിച്ചതിലൂടെ ബാലഗംഗാധര തിലകനും ഉണ്ടാക്കിയിട്ടുണ്ടാകണം .

മുരളീ മനോഹര്‍ ജോഷി വിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്ന ബാജ് പേയി മന്ത്രിസഭയുടെ കാലത്താണ്   “വിദ്യാഭ്യാസത്തിന്റെ കാവി വല്‍ക്കരണത്തിനു നാന്ദി കുറിച്ചത്  NCERT [National Council Of Education Research and Training ] യുടെ പ്രൈമറി ക്ലാസ്സ് പാഠ്യപദ്ധതിയില്‍ നിന്നു ഹിന്ദുത്വക്കു അനുകൂലമല്ലാത്ത ,”വിവാദമായ “  ചരിത്രം മുഴുവന്‍ ഇല്ലായ്മ ചെയ്യാനായിരുന്നു ആദ്യ   ശ്രമം .റോമീളാ ഥാപ്പറിന്റെയും  ആര്‍ എസ് ശര്‍മ്മയുടെയും Ancient India യെ കുറിച്ചുള്ള ചരിത്ര പാഠങ്ങളിലായിരുന്നു ഈ കത്രിക വെക്കല്‍ .അതു കൂടാതെ NCERT യുടെ പാഠ്യ പദ്ധതി  പുന ക്രമീകരിക്കുക കൂടി ചെയ്തിരുന്നു . ചെറുപ്രായത്തില്‍ തലച്ചോറില്‍ കുത്തിക്കയറ്റി ഉറപ്പിച്ചു വെച്ചു കഴിഞ്ഞാല്‍ അത് തിരസ്കരിക്കുക അത്ര എളുപ്പമല്ലല്ലോ . [സെമിറ്റിക് മതങ്ങള്‍ ബുദ്ധിയുറക്കാത്ത കാലത്തു തന്നെ നിര്‍ബന്ധിതമായി മത ബോധനം നടത്തുന്നത് ഈ മനശാസ്ത്രത്തിന്റെ പുറത്താണ്  - മദ്രസയും സണ്ഡേ സ്കൂളുമൊന്നും ഇല്ലായിരുന്നെങ്കില്‍ എത്ര പേര്‍ ആ മതങ്ങളില്‍ തുടരുമെന്നത് മറ്റൊരു തമാശയാണ് :) ]

നാസി ഭരണ കാലത്തു ജര്‍മ്മന്‍ പാഠ പുസ്തകങ്ങളില്‍ കഥകളായും ചിത്രങ്ങളായും ജൂത വിദ്വേഷം പരത്തുന്ന പാഠ ഭാഗങ്ങളുണ്ടായിരുന്നു ,Poisonous Mushroom എന്ന കുട്ടികള്‍ക്കുള്ള കഥയില്‍ ജൂതന്മാരെ വിഷക്കൂണുകളുമായാണ് താരതമ്യപ്പെടുത്തുന്നത് , .A boy with striped pajamas എന്ന ഹോളോകോസ്റ്റ് സിനിമയില്‍ ഈയൊരു ബോധനത്തിന്റെ തെളിവുകള്‍ ഒരു ചെറിയ പെണ്‍ കുട്ടിയിലൂടെ കാണിക്കുന്നുമുണ്ട്.വിദ്യാഭ്യാസത്തിലൂടെയുള്ള പ്രൊപാഗാണ്ട എളുപ്പവും ത്വരിത ലക്ഷ്യപ്രാപ്തിയുള്ളതുമാണ്  .

മുരളീ മനോഹര്‍ ജോഷിയുടെ കാര്‍മ്മികത്വത്തില്‍ ജോതിഷം ശാസ്ത്രമായി യൂണിവേഴ്സിറ്റി സ്ഥാപിക്കാനും , സനാതന സംസ്കൃതി 
,അതായത് ഹിന്ദു ആചാരങ്ങള്‍ ഒരു പാഠ്യപദ്ധതിയായി വികസിപ്പിക്കാനും ശ്രമമുണ്ടായിരുന്നു .റോമീളാ ഥാപ്പറിനെ പോലുള്ള ഗവേഷകരുടെ എതിര്‍പ്പു വിവാദമായതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണം എന്ന സംഞ്ജക്കു ഒരു സ്ഥിതീകരണം ഉണ്ടാകുന്നത്  .എന്നും പരസ്യമായി തന്നെ ഹിന്ദുത്വയെ അനുകൂലിച്ചിരുന്ന ,റൊമീളാ ഥാപ്പറിനെയും കെ എം പണിക്കരെയും ശത്രുസ്ഥാനത്തു കണ്ടിരുന്ന എം ജി എസ് നാരാ‍യണനായിരുന്നു  അക്കാലത്തു ICHR {Indian Council of Historical Research ] ന്റെ ചെയര്‍മാന്‍ സ്ഥാനത്തു   യാദൃശ്ചികമല്ല .എക്കാലത്തും ഫാസിസത്തിന്റെ മുഖ മുദ്ര ചരിത്രത്തെ തമസ്കരിക്കലാണ് ,അതിനെ ഇല്ലായ്മ ചെയ്യലാണ് . സ്റ്റാലിന്റെ കാലത്തു റഷ്യയില്‍ ചരിത്ര ഫോട്ടോഗ്രാഫുകളില്‍ പോലും  നടത്തിയ  കൃത്രിമങ്ങള്‍ [ഫാള്‍സിഫിക്കേഷന്‍ ഓഫ് ഫോട്ടോഗ്രാഫ് ] അധികാരികളെ ചരിത്രം എത്ര കണ്ട് ആകുലപ്പെടുത്തുന്നുണ്ടെന്നതിന്റെ തെളിവാണ് .


ഹിന്ദുത്വ എന്നല്ല ഏതൊരു മൌലികവാദവും ശക്തിപ്രാപിക്കുന്നത് അതിന്റെ ബൌദ്ധിക പ്രചാരണങ്ങളിലൂടെയാണ് ,പൊതു സമൂഹത്തില്‍ അത് സൃഷ്ടിക്കുന്ന പ്രതിലോമകരമാ‍യ ആശയങ്ങളിലൂടെയാണ് .അധികാരമാണ് അതിനെ ശക്തിപ്പെടുത്തുന്നത് ,അതിന്റെ വേഗത ത്വരിത ഗതിയിലാക്കുന്നത് .നരേന്ദ്ര മോഡി ഭരണത്തില്‍ വന്നാലുടന്‍ തന്നെ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുമെന്നോ ,ഹിന്ദു രാഷ്ട്രം സ്ഥാപിക്കുമെന്നോ എന്നൊന്നും ഞാന്‍ കരുതുന്നില്ല .പക്ഷെ ഹിന്ദു രാഷ്ട്ര രൂപീകരണമെന്ന ദീര്‍ഘകാല അജണ്ടയുടെ ഫലപ്രാപ്തി കുറച്ചു കൂടി ത്വരിത ഗതിയിലാകും .
 



Ref: United States Holocaust Memorial Museum
       Patriots and Partisans : Ramachandra guha .

ഹൈന്ദവനും അതിഹൈന്ദവനും *   ഓ . വി വിജയന്റെ ഒരു ലേഖന സമാഹാരത്തിന്റെ തലക്കെട്ടാണ് .