Like

...........

Wednesday 7 March 2012

രതിനിര്‍വ്വേദം



“ബ്ലാവ് മരത്തിന്‍റെ ചോട്ടില്‍ രണ്ടു പാമ്പുകള്‍ ഇണചേര്‍ന്നു കിടന്നു,ഭീകരവും അതേസമയം കാമോദ്ദ്ദീപകവുമായ ദൃശ്യം ഒന്നു മറ്റൊന്നിന്‍റെ ദേഹത്തു ചുറ്റിപ്പിണഞ്നു രണ്ടും കൂടി ഒരു കയര്‍ പോലെ പിരിഞ്ഞു ഒപ്പം വാലിന്മേല്‍ കുത്തിയുയര്‍ന്നു , നിലത്തു കുത്തനെ നില്‍ക്കുന്ന ഒരു വടി !!! “


നടപ്പു സദാചാരത്തിന്റെ വിരുദ്ധ ചേരിയിലൊരു പ്രണയ കഥയായ പദ്മരാജന്റെ രതിനിര്‍വ്വേദം എന്ന നോവലൈറ്റിന്റെ ആരംഭം ഇങ്ങനെയാണ് .പപ്പു എന്ന പയ്യന്റെ കൌമാര കുതൂഹലതകളെ വിവരിച്ചു കൊണ്ടു , അപക്വമായ ആ പ്രായത്തില്‍ തോന്നാവുന്ന രതി കാമനകളെയും കൌതുകങ്ങളെയും വരച്ചു കാട്ടുന്ന ഒരു മനോഹര കൃതി .പദ്മരാജന്‍ ഏറ്റവുമധികം വിമര്‍ശനം ഏറ്റു വാങ്ങിയ ചലച്ചിത്ര സംരംഭമാണ് “രതിനിര്‍വ്വേദം “ .ലൈംഗിക അരാജകത്വം കേരള സമൂഹത്തിലേക്കു പടര്‍ത്തിയ സിനിമ , ഇക്കിളി പടത്തിനൊരു കാവ്യ രൂപം എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങളുടെ കാതല്‍ .പദ്മരാജനു അനുവാചകരുടെ ഇടയില്‍ ഒരു അരാജക വാദിയുടെ ഇമേജ് സൃഷ്ടിക്കാന്‍ കാരണമായ ഒരു സിനിമ കൂടിയായിരുന്നു രതി നിര്‍വ്വേദം , പിന്നീട് ആ അരാജകത്വരൂപം മരണശേഷം ഗന്ധര്‍വ്വ വേഷത്തിലേക്കു പരിണമിപ്പിക്കുകയായിരുന്നു . പക്ഷെ ലൈംഗിക അരാജകത്വവും സദാചാര വിരുദ്ധതയും ആരോപിക്കപ്പെടുന്ന പദ്മരാജന്‍ സിനിമകള്‍ യഥാര്‍ത്ഥത്തില്‍ പരമ്പരാഗത സദാചാരത്തിന്റെ ഏറ്റവും വലിയ പിന്തുടര്‍ച്ചകള്‍ ആയിരുന്നു .കുടുംബബന്ധത്തിനും അതിന്റെ കെട്ടുറപ്പും തന്നെയാണ് പദ്മരാജന്‍ സിനിമകളില്‍ ഭൂരിഭാഗത്തിന്റെയും കഥാതന്തു അവിഹിത ബന്ധങ്ങളും ലൈംഗിക അരാജകത്വവും ദുരന്തങ്ങളിലാണവസാനിക്കുക .

സുചരിതയും പതീഭക്തയും ആ‍യ ഭാര്യ ഉണ്ടായിരിക്കെ കണ്ണില്‍ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ പോകുന്ന എല്ലാ ആണുങ്ങള്‍ക്കുമുള്ള മുന്നറിയിപ്പ് അവസാന “ശുഭം “ സീനില്‍ ഒരു നോട്ടീസ് പോലെ എഴുതി വെച്ചിട്ടാണ് പദ്മരാജന്റെ പില്‍ക്കാല ചിത്രവും ആദ്യ സംവിധാന സംരഭവുമായ കള്ളന്‍ പവിത്രന്‍ അവസാനിപ്പിക്കുന്നത് .കള്ളന്‍ പവിത്രന്‍ ഗ്രാമീണ ലാളിത്യത്തില്‍ ചാലിച്ചെടുത്ത ഒരു സദുദ്ദേശ ഗുണ പാഠ കഥ തന്നെയായിരുന്നു . അതു പോലെ തന്നെ അവിഹിത ബന്ധത്തിനു തുനിയുന്നവര്‍ക്കും ലൈംഗിക ചപലതകള്‍ക്കടിമപ്പെടുന്നവര്‍ക്കും ഒരു ഗുണ പാഠ കഥ എഴുതാതെ എഴുതി വെച്ചു കൊണ്ട് രദുചേച്ചിയുടെ ശവ മഞ്ചവുമായി വരുന്ന കാഴ്ചയിലാണ് രതിനിര്‍വ്വേദം അവസാനിക്കുന്നത്

പദ്മരാജന്റെ എല്ലാ കഥകളും കാലാതിവര്‍ത്തിയായ ഒരു പ്രമേയ പരിസരം ഒരുക്കുന്ന ഒന്നാണ് . സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചോ ലെസ്ബിയന്‍ കൂട്ടുകെട്ടിനെ കുറിച്ചോ ഒന്നും ആരും പരസ്യമായി പറയാന്‍ മടിക്കുന്ന കാലത്താണ് പദ്മരാജന്‍ ദേശാടന കിളികള്‍ കരയാറില്ല എന്ന ചലച്ചിത്രമൊരുക്കുന്നത് . ബ്ലെസ്സി തന്മാത്രയാക്കിയതു , വര്‍ഷങ്ങള്‍ക്കു മുമ്പു പദ്മരാജന്‍ എഴുതിയ ഓര്‍മ്മ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് . പദ്മരാജന്റെ തൂലികയും ചലച്ചിത്ര കാഴ്ചകളും നടപ്പു കാലത്തില്‍ നിന്നു മുന്നോട്ടൂ നീങ്ങി നിന്നു ആ കാലത്തിലേക്കു നമ്മളെ ക്ഷണിച്ചിരുന്നവയാണ് .

എഴുപതുകളില്‍ രതിനിര്‍വേദം “ ഒരുക്കുമ്പോള്‍ അതു ആ കാലത്തിന്റെ കഥയായിരുന്നു .വിമര്‍ശനങ്ങളും അനുമോദനങ്ങളും പല രീതികളില്‍ ഏറ്റു വാങ്ങിയ ആ ചലചിത്രം അഭ്രപാളികളില്‍ സൃഷ്ടിക്കപ്പെട്ട ഒരു വിപ്ലവം തന്നെയായിരുന്നു . കൌമാരത്തിന്റെ നിഷ്കളങ്കതയില്‍ നിന്നു യൌവനത്തിലേക്കു വളരുന്ന ഒരാണ്‍കുട്ടിയുടെയും അയലത്തെ സുന്ദരിയായ ചേച്ചിയുടെയും നിഷിദ്ധ പ്രണയത്തിന്റെ മനോഹരമായ ഒരു കഥ . കൌമാരക്കാരനായ പപ്പുവിനു അയലത്തെ സുന്ദരിയായ , അവിവാഹിതയായ രതി ചേച്ചിയോടു തോന്നുന്ന ലൈംഗിക വികാരത്തെ ആത്മാര്‍ത്ഥമായ പ്രണയമെന്നൊന്നും പറഞ്ഞുകൂടാ , ചേച്ചിയെ തൊട്ടൂം തലോടിയും കാമം കലര്‍ന്ന നോട്ടം കൊണ്ടുഴിഞ്ഞും ഒക്കെയാണ് പപ്പു ആ വികാരം പ്രകടിപ്പിക്കുന്നത് . പപ്പുവിനെ വാത്സല്യത്തോടെ മാത്രം കണ്ടു കൊണ്ടിരുന്ന രതിചേച്ചിക്കു അവന്റെ പരിഭവങ്ങള്‍ക്കു നിവൃത്തി കൊടുക്കാന്‍ വേണ്ടി മാത്രം തിരിച്ചുമൊരു പ്രണയ ഭാവം സ്വീകരിക്കേണ്ടി വരുന്നു .അവര്‍ക്കു അവനോടു പ്രണയം എന്നൊരു വികാരമില്ലാത്തതു കൊണ്ടു തന്നെയാണ് വിവാഹ ജീവിതത്തിലേക്കുള്ള ആഗ്രഹം നില നിര്‍ത്തുന്നതും ഭാവി ജീവിതം സ്വപ്നം കാണുന്നതും .അരുതാത്ത ബന്ധമാണെന്ന നിഷേധവും താക്കീതുമൊന്നും പപ്പുവില്‍ രതി ചേച്ചിയോടുള്ള ആഗ്രഹത്തിനു കുറവു വരുത്തുന്നില്ല .രതിചേച്ചി മറ്റൊരാളെ വിവാഹം കഴിക്കുന്നതു പോലും അസഹനീയമായ മനോഭാവം കൊണ്ടു പപ്പുവെന്ന കൌമാരക്കാരന്‍ എതിര്‍ക്കുന്നു .അവസാനം എഞ്ചിനീയറിങ്ങ് പഠനത്തിനായി പുറപ്പെടുന്നതിനു മുമ്പു അവന്റെ പരിഭവം മാറ്റാന്‍ രതിചേച്ചി അവന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി കിടന്നു കൊടുക്കുന്നു . ആ തെറ്റിനു രതിചേച്ചി സ്വയം ശിക്ഷയായി സര്‍പ്പ ദംശനത്താല്‍ മരിക്കുന്നു .


പപ്പുവിന്റെ ആഗ്രഹപൂര്‍ത്തീകരണം കൊണ്ടു പപ്പുവിനു ലഭിക്കുന്ന സന്തോഷം മാത്രമാണ് പ്രണയത്തെക്കാളുപരി രതിചേച്ചിയെ പപ്പുവിനു വിധേയനാകാന്‍ പ്രേരിപ്പിക്കുന്നത് . അത്തരം ലൈംഗിക ബന്ധം തെറ്റാണെന്ന ബോധ്യമുണ്ടായിട്ടും പപ്പുവിന്റെ സന്തോഷത്തിനു വഴങ്ങുക മാത്രമാണ് രതിചേച്ചി ചെയ്യുന്നത് .ഫ്രോയിഡിന്റെ മനോവിശ്ലേഷണ സിദ്ധാന്തംനുസരിച്ചു പാമ്പ് ലൈംഗിക ബന്ധത്തിന്റെ പ്രതീകവും സര്‍പ്പ ദംശനം അതിന്റെ പാപ ബോധത്തില്‍ നിന്നുള്ള മോചനവുമായി പരിഗണിക്കപ്പെടുന്നുണ്ട് . കഥകളിലും ചലചിത്രങ്ങളിലും സര്‍പ്പ ദംശനമെന്നതു അപഥ സഞ്ചാരത്തിനുള്ള ശിക്ഷയായി തന്നെയാണ് കാണിക്കുന്നത് .ഖസ്സാക്കിന്റെ ഇതിഹാസത്തില്‍ ചെറിയമ്മയെ പ്രാപിച്ചതിന്റെ കുറ്റബോധത്താല്‍ അലഞ്ഞു തിരിയുന്ന രവി ബസ് സ്റ്റോപ്പില്‍ പാമ്പു കടിയേറ്റു കിടക്കുന്നത് ഈ പാപചിന്തയുടെ ബിംബ വല്‍ക്കരണമാണ് .


ഇന്‍ഡ്യന്‍ സിനിമക്കു , പ്രത്യേകിച്ചു മലയാള സിനിമക്കു ചില നടപ്പു രീതികള്‍ ഉണ്ട് ,കഥ എന്തൊക്കെ തന്നെ ആയാലും കഥാന്ത്യത്തില്‍ ഒരു സന്ദേശം അത്യാവശ്യമാണ് അത് ഏകദേശം ഇങ്ങനെയായിരിക്കും നന്മക്കാണ് അവസാന വിജയം , വെച്ചു പുലര്‍ത്തുന്ന ചില യഥാസ്ഥിതിക - പരമ്പരാഗത സങ്കല്പങ്ങള്‍ ശരിയെന്നു സ്ഥാപിച്ചെടുക്കണം , ക്ലൈമാക്സില്‍ അല്പം തന്റേടമുള്ള പെണ്ണിന്റെ കരണത്തു പുരുഷന്‍ കൈ വെക്കുന്നതോടെ അവള്‍ നേരെയായി മാപ്പ് ചോദിക്കണം , തെറ്റിദ്ധരിക്കപ്പെടുന്ന നായകന്റെ നന്മ അവസാന സമയത്തു എല്ലാവരും തിരിച്ചറിയണം , പതിവു സദാചാര സങ്കല്പങ്ങളില്‍ നിന്നു വിഭിന്നമായി സംഭവിക്കുന്ന എന്തും ദുരന്തമാക്കിക്കൊണ്ട് ഗുണപാഠം നല്‍കണം - ഇത്തരത്തിലുള്ള കഥാന്ത്യം ഉപയോഗിച്ചൂ എണ്ണിയാലൊടുങ്ങിയ ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടൂ കഴിഞ്ഞിരിക്കുന്നു - അതു മലയാള ചലച്ചിത്രത്തിന്റെ ആദിയും അന്ത്യവും തന്നെയാണ് അതു പിന്‍ പറ്റിയല്ലാതെ ചലച്ചിത്രം അസാധ്യമാണ് .ഇതു സിനിമാക്കാരുടെ കുഴപ്പമല്ല കാണികളുടെ സങ്കല്പങ്ങളുടേതാണ് . പദ്മരാജനും തന്റെ സര്‍ഗ്ഗാത്മകതയെ ചലച്ചിത്രവല്‍ക്കരിക്കുമ്പോള്‍ ഇത്തരം വിട്ടുവീഴ്ചകള്‍ക്കു വിധേയനായിട്ടുണ്ട് . രതിനിര്‍വ്വേദം സാഹിത്യ കൃതിയില്‍ നിന്നു സിനിമയായപ്പോഴും അതു സംഭവിച്ചതാണ് .


ഒരു സാഹിത്യ കൃതി ചലച്ചിത്ര രൂപത്തിലേക്കു വഴി മാറുമ്പോള്‍ സംഭവിച്ചേക്കാവുന്ന മാറ്റങ്ങള്‍ക്കുപരിയായി കഥാ പരിസരത്തില്‍ വ്യക്തമായ മാറ്റങ്ങള്‍ രതിനിര്‍വ്വേദത്തിലുണ്ട് . പപ്പുവിനെ ഭ്രമിപ്പിക്കുന്ന രദു ചേച്ചി നോവലില്‍ വിവാഹിതയാണ് , ആരോഗ്യവാനായ ഒരു ഭര്‍ത്താവ് ഉള്ള സ്ത്രീ ആണ് അങ്ങനെയൊരു ബന്ധം കേരള സമൂഹത്തില്‍ ഇല്ലാത്ത അപൂര്‍വ്വ സംഗതി ഒന്നുമല്ലാതിരുന്നിട്ടും സിനിമയില്‍ രതിചേച്ചി അവിവാഹിതയായി തന്നെ നില്‍ക്കുകയാണ് കാരണം വിവാഹിതയായ ഒരു സ്ത്രീ അടുത്ത വീട്ടിലെ പയ്യനുമായി രമിക്കുന്നതിനെ മലയാള സിനിമ എങ്ങനെ സ്വീകരിക്കും ? സിനിമയില്‍ രദുചേച്ചി ചെയ്ത തെറ്റിനു മരണം ഉറപ്പാണ് , നോവലില്‍ രതിച്ചേച്ചി മരിക്കുന്നതായി കാണിക്കുന്നില്ല ,

രതീ രതീ,...എന്‍റെ മനസ്സു വിങ്ങി. മരിക്കല്ലെ മരിക്കല്ലേ . വര്‍ഷങ്ങള്‍ക്കു ശേഷം ഒരിയ്ക്കല്‍ ഈ വീട്ടില്‍ വരുമ്പൊള്‍ അച്ഛനുമമ്മയുമുറങ്ങുന്ന ജീവനില്ലാത്ത പുരയിടത്തില്‍ നിന്ന് ദു:ഖവാഹിയായ കാറ്റു പറന്നു വരുമ്പോള്‍ അതില്‍ രതി ച്ചേച്ചിയുടെ ശരീരത്തിന്‍റെ ഗന്ധം മാത്രം കലരാതിരിക്കണേ . തലയ്ക്കുമുകളിലൂടെ ഒരു ഒറ്റയ്ക്കിളി പറന്നു പോയി ,ഒരു സൂചി പോവുന്ന വേഗതയില്‍ നിര്‍ത്താതെ ചിലയ്ച്ചുകൊണ്ട് ഞാന്‍ അതു തന്നെ നോക്കി നിന്നു .വിദൂരതയില്‍ മഴയൊഴിഞ്ഞ , മേഘമകന്ന ചുവപ്പിന്റെ ആകാശത്തില്‍ ലയിക്കുന്നതു വരെ ഞാനവിടെത്തന്നെ നിന്നു “

നോവലൈറ്റില്‍ രതിചേച്ചിയുടെ മരണവും ജീവിതവും നമ്മുടെ സങ്കല്‍പ്പത്തിനു വിട്ടു കൊടുത്തു കൊണ്ടു കഥ അവസാനിപ്പിക്കുന്നു പക്ഷെ സിനിമയില്‍ പപ്പു പഠനത്തിനായി പട്ടണത്തിലേക്കു പോകുന്ന യാത്രയില്‍ എതിരേല്‍ക്കുന്നത് രതിചേച്ചിയുടെ ശവമഞ്ചം വഹിച്ചുള്ള യാത്രയാണ് .രതിനിര്‍വ്വേദം നോവലില്‍ നിന്നു വ്യത്യസ്ഥമായി മേല്‍പ്പറഞ്ഞ രണ്ടു വ്യത്യാസങ്ങളും നമ്മുടെ സിനിമ സങ്കല്‍പ്പങ്ങളെ സംതൃപ്തിപ്പെടുത്താനുള്ള വിട്ടുവീഴ്ചയാവാനെ തരമുള്ളൂ .കൌമാര ചേതനയുടെ സ്വതന്ത്ര യാത്രകള്‍ പപ്പുവിനു അനുവദനീയമാണ് .രതിനിര്‍വ്വേദം ആരംഭിക്കുന്നത് ഇണ ചേരുന്ന പാമ്പുകളെ നോക്കി രസിക്കുന്ന പപ്പുവില്‍ നിന്നാണെങ്കില്‍ അതവസാനിക്കുന്നത് വിഷം തീണ്ടിയ പാമ്പിനെ ഭയത്തോടെ നോക്കുന്ന പപ്പുവിലാണ് , രതി നിര്‍വ്വേദത്തിലവസാനിക്കുന്നതു തന്നെയാണ് കഥാ തന്തു , അതു തന്നെയാണതിന്റെ സന്ദേശവും


അനുബന്ധം .


കമലഹാസന്‍ , മോഹന്‍ ലാല്‍ ,മമ്മൂട്ടി , അരവിന്ദ് സ്വാമി എന്നിങ്ങനെ യൂണിവേഴ്സലും മെഗായും ഒക്കെയായ താരങ്ങളെ വെച്ചു സിനിമ സംവിധാനിക്കാന്‍ അവസരം കിട്ടിയിട്ടൂം ഒരു നല്ല സംവിധായകനെന്ന പേര് കേള്‍പ്പിക്കാന്‍ കഴിയാതെ പോയ ടി കെ രാജീവ് കുമാറിനെ പത്തു പേരറിഞ്ഞത് മഞ്ചു വാര്യരുടെ “കണ്ണെഴുതി പൊട്ടും തൊട്ടിലൂടെ ആണ് , ഇപ്പോള്‍ ഒരു പടം നന്നായൊന്ന് വിജയിച്ചു കിട്ടിയത് “രതി നിര്‍വേദം റീമേക്കിലൂടെയും .പഴയ രതിനിര്‍വ്വേദത്തിന്റെ കാര്യത്തില്‍ നവീനമായൊരു വിഷയത്തെ കാവ്യാത്മകമായ ഒരനുഭവമാക്കി പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാന്‍ കഴിഞ്ഞതാണ് അതിന്റെ വിജയമെങ്കില്‍ പുതിയ രതി നിര്‍വേദം മറന്നു പോയ ഉദ്ധാരണ ശേഷി സ്വയം ഭോഗത്തിലൂടെ പരീക്ഷിക്കാന്‍ മധ്യ വയസ്കര്‍ക്കൊരു സാധ്യത മാത്രമാണ് . ഷക്കീലാ പടങ്ങള്‍ ഒരു കാലത്തു ചെയ്തതും ഈയൊരു സാധ്യതയുടെ മാര്‍ക്കറ്റിങ്ങ് തന്നെയായിരുന്നല്ലോ .ശ്വേതാ മേനോന്‍ സുന്ദരിയൊക്കെ തന്നെ പക്ഷെ അവരുടെ മസ്കുലില്‍ മാംസളത ഒരിക്കലും അയലത്തെ വീട്ടിലെ രതിച്ചേച്ചിയെ ഉള്‍ക്കൊള്ളുന്നതായിരുന്നില്ല എന്നു തന്നെയല്ല പഴയ രതിനിര്‍വ്വേദത്തിലെ ജയഭാരതിയുടെ സ്ത്രൈണമായ സൌന്ദര്യത്തില്‍ ഏഴയലത്തേക്കില്ല .പഴയ കൃഷ്ണ ചന്ദ്രന്റെ കൌമാര സഹജമായ നിഷ്കളങ്കതയോ യൌവനത്തിന്റെ കൌതുകങ്ങളോ പുതിയ പപ്പുവിലും കണ്ടില്ല . ഭരതന്റെ നെല്ലിയാമ്പതിയിലെ ലൊക്കേഷന്‍ പദ്മരാജന്റെ ഇഷ്ട സ്ഥലമായ , കഥാ പശ്ചാത്തലമായ ആലപ്പുഴയിലേക്കു പറിച്ചു നട്ട ഒരു പുതുമ മാത്രം ചിത്രത്തിനവകാശപ്പെടാം .