Like

...........

Friday 29 April 2011

പശുവിന്റെ കടിയും കാക്കയുടെ വിശപ്പും .




നാലു ത്മിഴ് സിനിമയില്‍ നായകനായ ഓരോ തമിഴ് നടനും അടുത്ത മുഖ്യമന്ത്രിയാവാന്‍ അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന ദ്രാവിഡരാഷ്ട്രീയത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു 1960 കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് ശേഷം ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു വിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ചത് ഇത്തവണയാണ് .തമിഴ് നാടിന് പുറത്തു എന്തു സംഭവിച്ചാലും ഒരു മൂന്നാം തരം ഡപ്പാം കൂത്ത് പടം റിലീസ് ആവുന്നതിനെക്കാള്‍ പ്രാധാന്യമൊന്നും കല്‍പ്പിക്കാത്ത തമിഴരുടെ ഇടയില്‍ ഇത്തവണത്തെ പ്രധാന പ്രചരണ വിഷയമായി വന്നത് 2 ജി സ്പെക്ട്രം അഴിമതിയാണ് .


തിരഞ്ഞെടുപ്പ് കഴിഞ്ഞു തികച്ചും ശാന്തമായ അന്തരീക്ഷത്തിലാണ് തമിഴ് രാഷ്ട്രീയത്തില്‍ ഒരു ഭൂകമ്പമുയര്‍ത്തിക്കൊണ്ട് കനിമൊഴിയെ സി ബി ഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് .ഈ ഒരു നടപടിയോടെ തമിഴ് രാഷ്ട്രീയം സംഘര്‍ഷ കലുഷിതമായിത്തീര്‍ന്നെന്ന് പൊതു വിലയിരുത്തലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ ഒരു നീക്കം പരസ്പര ധാരണ പ്രകാരം മാത്രമാവാനാണ് സാധ്യത .കാരണം നീരാ റാഡിയയുടെ ടേപ്പില്‍ 2 ജി സ്പെക്ട്രം ഇടപാടില്‍ കനിമൊഴിയുടെയും ദയാലു അമ്മാളുടെയും സാന്നിധ്യം നിസ്സംശയം തെളിഞ്ഞിട്ടും തിരഞ്ഞെടുപ്പ് കഴിയുന്ന വരെ കനിമൊഴിയെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയിരുന്നില്ല മാത്രമല്ല ദയാലു അമ്മാളെ പ്രായാധിക്യത്തിന്റെ പേരില്‍ ഇപ്പോള്‍ ഒഴിവാക്കിയിട്ടുമുണ്ട് . ഇത് ഡി എം കെയും കോണ്‍ഗ്രസ്സും തമ്മിലുള്ള ഉഭയ സമ്മത പ്രകാരം തന്നെയാവും .2 ജി സ്പെക്ട്രം അഴിമതിയില്‍ ഏതെങ്കിലും ബലിയാടിനെ കരുവാക്കി ബാക്കിയെല്ലാം തെളിവുകളില്ലാതെ അവസാനിപ്പിക്കാനാവും കോണ്‍ഗ്രസ്സിന്റെ നീക്കം . അതിന് വേണ്ടി തന്നെയാണ് പബ്ലിക് എക്കൌണ്ട്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അവര്‍ തന്നെ ചോര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് .അതിനു വേണ്ടി ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയെയും സമാജ് വാദി പാര്‍ട്ടിയെയുമെല്ലാം വിലക്കെടുത്തു ക്ഴിഞ്ഞു .വിലക്കെടുക്കുക എന്ന തന്ത്രത്തില്‍ കോണ്‍ഗ്രസ്സിനെ കവച്ചു വെക്കാന്‍ ആര്‍ക്കുമാവില്ലല്ലോ .കുറെ ആരൊപണ പ്രത്യാരോപണങ്ങള്‍ - അവസാനം കാലപ്പഴക്കത്തില്‍ 2 ജി അഴിമതി എന്നൊരു സംഭവമേ ഇല്ലാതെയാകും .


രാജീവ് ഗാന്ധി വധത്തില്‍ ഡി എം കെ ക്കു വ്യക്തമായ പങ്കുണ്ടെന്ന് ജയിന്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടു പോലും സോണിയാ ഗാന്ധിക്കു മുത്തുവേല്‍ കരുണാ നിധി അഭിമതനാകുന്നത് ദേശീയ രാഷ്ട്രീയത്തില്‍ തമിഴ് നാട്ടിലെ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് വില പേശാന്‍ തക്ക സ്വാധീനമുള്ളത് കൊണ്ടാണ് . ദേശീയ പാര്‍ട്ടികള്‍ക്കൊന്ന് ആഗ്രഹിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ പ്രാദേശിക ദ്രാവിഡ കക്ഷികള്‍ മാത്രം മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് തമിഴ് നാടു .ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് ഏറ്റവും ശക്തി കുറഞ്ഞത് തമിഴ് നാട്ടില്‍ തന്നെയാണ് .ആന്ധ്രയിലും കര്‍ണ്ണാടകയിലും കേരളത്തിലുമെല്ലാം കോണ്‍ഗ്രസ്സിന് അതിന്റേതായ സ്വാധീനം ഉണ്ട് പക്ഷെ തമിഴ് നാട്ടില്‍ ഏതെങ്കിലും ദ്രാവിഡ കക്ഷിയുടെ പങ്കുകാരാവാതെ കോണ്‍ഗ്രസ്സിന് രക്ഷയില്ല ആഭ്യന്തര മന്ത്രിയായ പി ചിദംബരം പോലും തമിഴ് നാട്ടില്‍ ജയിക്കുന്നത് ഡി എം കെ യുടെ ഔദാര്യം കൊണ്ടാണ് .ദേശീയ കക്ഷികള്‍ക്ക് കാര്യമായ സ്വാധീനമില്ലാത്ത തമിഴ് നാട്ടിലെ 40 ലോക് സഭാ സീറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരണത്തിനുള്ള പ്രലോഭിപ്പിക്കുന്ന വാഗ്ദാനം തന്നെയാണ് .ആ പ്രലോഭനം ഉപയോഗിച്ച് ഡി എം കെ യും എ ഐ ഡി എം കെ യും പലപ്പോഴും ദേശീയ രാഷ്ട്രീയത്തില്‍ വില പേശല്‍ നടത്താറുമുണ്ട് , ഇക്കഴിഞ്ഞ കേന്ദ്ര സര്‍ക്കാറില്‍ ഡി എം കെ ക്കു ലഭിച്ച അതിപ്രധാന വകുപ്പുകള്‍ ഈ ബാര്‍ഗെയിനിങ്ങ് പവറിന്റെ തെളിവാണ് .1963 ല്‍ കാമരാജ് തമിഴ് നാട് മുഖ്യമന്ത്രി പദം എം ഭക്തവത്സലന് കൈമാറി ദേശീയ രാഷ്ട്രീയത്തിലേക്ക് പോയതോട് കൂടി തമിഴ് നാട്ടില്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയപ്രസക്തി ഇല്ലാതാവുകയായി എം ഭക്തവത്സലന്‍ തമിഴ് നാട്ടിലെ അവസാ‍ന കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായി മാറി , കോണ്‍ഗ്രസ് ഭരണം എന്നന്നേക്കുമായി അവസാനിക്കുകയായിരുന്നു അതിന് ശേഷമിന്നോളം കോണ്‍ഗ്രസ്സിന് സ്വന്തമായൊരു നില നില്‍പ്പ് തമിഴ് നാട്ടിലുണ്ടായിരുന്നിട്ടില്ല , ജി കെ മൂപ്പനാരുടെ കാലത്തു പോലും .

പക്ഷെ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു ,മുന്നണിമീറ്റിങ്ങില്‍ ദ്രാവിഡ കക്ഷികള്‍ക്ക് മുമ്പില്‍ വാ പൊത്തി ഓച്ഛാനിച്ച് നില്‍ക്കാറുള്ള ദുര്‍ബലരായ കോണ്‍ഗ്രസ്സ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ 45 സീറ്റ് കൂടാതെ 18 സീറ്റാണ് അധികം വേണമെന്ന് കല്‍പ്പിച്ചത് അതും ഏറ്റവും വിജയ സാധ്യതയുള്ള സീറ്റുകള്‍ .ഇത്തരമൊരു ആവശ്യത്തിന് മുമ്പില്‍ തമിഴ്നാട്ടില്‍ വെറും ഏഴാം കൂലികളായ കോണ്‍ഗ്രസ്സിനെ മുന്നണിയില്‍ നിന്ന് ഒഴിവാക്കുകയാണ് ഡി എം കെ ചെയ്യുകയെന്ന രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചന ശേഷിയെ തകര്‍ത്ത് കൊണ്ട് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ട 63 സീറ്റും നിരുപാധികം കൊടുത്ത് ഡി എം കെ മഹാമനസ്കരായി. ഈ മഹാമനസ്കതക്ക് പിന്നില്‍ 300 കോടിയെങ്കിലും ചിലവഴിച്ച കൊച്ചുമോന്റെ കല്യാണമാമാങ്കത്തിന്റെ ആഘോഷം തീരുന്നതിന് മുമ്പേ അന്വേഷണപുലിവാലു പിടിച്ചു രണ്ടു പൊണ്ടാട്ടികളുമായി ജയിലില്‍ കഴിയേണ്ടന്ന് ഏഴൈതോഴന്‍ മുത്തുവേല്‍ കരുണാനിധി കരുതിപ്പോയിരിക്കും കുറ്റം പറയാനൊക്കില്ല .


വാക്കിലും നോക്കിലും കവിത മാത്രം കളിയാടുന്ന കനിമൊഴി മാഡം കോര്‍പറേറ്റ് പിമ്പ് നീരാ റാഡിയക്ക് ബുദ്ധി ഉപദേശിച്ച് കൊടുക്കുന്ന ടെലഫോണ്‍ സംഭാഷണം ചോരുന്നത് വരെ 2 ജി അഴിമതി ഒരു ആരോപണം മാത്രമായിരുന്നു .സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും പരിശോധിച്ച് അതില്‍ അഴിമതിയുണ്ടെന്ന് മനസ്സിലാക്കി സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായപ്പോള്‍ നിവൃത്തികേട് കൊണ്ട് മാത്രമാണ് കേന്ദ്രസേര്‍ക്കാര്‍ നടത്തുന്ന 2 ജി സ്പെക്ട്രം അന്വേഷണം ആരംഭിച്ച് വെച്ചത് പക്ഷെ ഇപ്പോഴത്തെ രാഷട്രീയ സഹചര്യത്തില്‍ ഉര്‍വ്വശീ ശാപം ഉപകാരമെന്ന് നിലയിലേക്ക് കാര്യങ്ങള്‍ നീക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞു .അഴിമതിക്കെതിരെ കോണ്‍ഗ്രസ്സിന്റെ കുരിശ് യുദ്ധം എന്ന മട്ടിലാണ് എ.രാജയെയും ഇപ്പോള്‍ കനിമൊഴിയെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് .പക്ഷെ യാഥാര്‍ത്ഥ്യം ഈ നീക്കങ്ങള്‍ ഡി എം കെ യും കോണ്‍ഗ്രസ്സുമായുള്ള ഒരു ഒത്തു തീര്‍പ്പു വ്യവസ്ഥയിലാവാനേ സാധ്യതയുള്ളൂ . ഈ ആരോപണത്തിലുള്‍പ്പെട്ട ടെലികോം കമ്പനികളുടെ താല്പര്യങ്ങള്‍ കോണ്‍ഗ്രസ്സിന്റെ കൂടെ താല്പര്യമാണ് അത് കൊണ്ടു തന്നെ ഒരു ബലിയാടും കുറച്ചു കോലാഹലങ്ങളും കൊണ്ടു അല്പം പൊടി പറത്തി രംഗം ഒന്ന് പൊതുജനങ്ങളില്‍ നിന്നു മറയക്കേണ്ടതുണ്ണ്ടെന്നു ചിദംബരത്തിനും സോണിയാ ഗാന്ധിക്കും നന്നായറിയാം .

2006 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഡി എം കെ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടിങ്ങ് ശതമാനം വെറും 26.4 % ആണ്. ജയലളിതയുടെ അണ്ണാ ഡി എം കെ ക്ക് 32.52 % വോട്ട് ലഭിച്ചിരുന്നു അതായത് പരാജയത്തില്‍ പോലും ജെ ജയലളിത ശക്തയായിരുന്നു . ഭരണ വിരുദ്ധ തരംഗവും അഴിമതി ആരോപണങ്ങളും കുടുംബ ഭരണവും എല്ലാം കൊണ്ടും അടുത്ത തവണ ഡി എം കെ അധികാരത്തില്‍ വരാനുള്ള സാധ്യത വിരളമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. ഈ തിരഞ്ഞെടുപ്പില്‍ ഡി എം കെ പച്ച തൊടില്ലെന്ന് കോണ്‍ഗ്രസ്സിനും മനസ്സിലായി തുടങ്ങി , ഭരണ വിരുദ്ധ തരംഗത്തില്‍ ജയലളിത തൂത്തുവാരാനുള്ള സാധ്യതയും കാണുന്നു .അപ്പോള്‍ പിന്നെ കോണ്‍ഗ്രസ്സിന് ചെയ്യാനുള്ള കാര്യം ഡി എം കെ യെ പരമാവധി കഷ്ടപ്പെടുത്തുക എന്നിട്ടു മുന്നണിയില്‍ നിന്നു പുറത്തു പോവുക , ഇതാണ് കോണ്‍ഗ്രസ്സിന്റെ തന്ത്രം പക്ഷെ എന്തു ചെയ്താലും ഡി എം കെ ക്കു ഇപ്പോള്‍ കോണ്‍ഗ്രസ്സിനെ പിണക്കാനും വയ്യ .2 ജി അഴിമതിയില്‍ അന്വേഷണം നടത്തിയാല്‍ നിരുപാധികമായ പിന്തുണ വാഗ്ദാനം ചെയ്തു ജയലളിതാമ്മ ചുവപ്പു പരവതാനി വിരിച്ച് കാത്തു നില്‍ക്കുന്നുമുണ്ട് അതു കൊണ്ടു തന്നെ ഇനി ഡി എം കെ യെ നമ്പുന്നതില്‍ വലിയ കാര്യമില്ലെന്ന് കോണ്‍ഗ്രസ്സിന് മനസ്സിലായിട്ടുണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞാലോ അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പായെങ്കിലുമോ കോണ്‍ഗ്രസ്സ് എ ഐ ഡി എം കെ യുമായി സഖ്യമുണ്ടാക്കാനാണ് സാധ്യത .

തമിഴ് രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ അഴിമതി കേസുകള്‍ കൊണ്ടു വില പേശി പരമാവധി മുതലെടുപ്പു നടത്തുന്നത് കോണ്‍ഗ്രസ്സിന്റെ സ്ഥിരം ഏര്‍പ്പാടാണെന്ന് കാണാം . അഴിമതിയാരോപണങ്ങള്‍ക്കു ശേഷമുള്ള ഈ ചുവടു മാറ്റങ്ങള്‍ കേവല ആവര്‍ത്തനങ്ങളായിരിക്കും .1972 ല്‍ ഡി എം കെ പിളര്‍ന്ന് എം ജി ആര്‍ അണ്ണാ ഡി എം കെ ഉണ്ടാക്കിയത് മുതല്‍ - അതായത് ഇപ്പോഴുള്ള ഈ രണ്ടു ദ്രാവിഡ കക്ഷികളുടെ ആവിര്‍ഭാവം മുതല്‍ ഇരുകക്ഷികളെയും മാറി മാറി വില പേശി ആവശ്യം കഴിയുമ്പോള്‍ കറിവേപ്പില പോലെ എടുത്തു കളയുന്നതാണ് കോണ്‍ഗ്രസ്സ് തുടര്‍ന്ന് വന്നിരുന്ന രാഷ്ട്രീയ അടവ് നയം .പക്ഷെ ഈ സമയത്തിനുള്ളില്‍ ഡി എം കെ ആയാലും അണ്ണാ ഡി എം കെ ആ‍യാലും അവര്‍ക്ക് വേണ്ടതു സ്വരൂപിച്ചിട്ടുണ്ടാവുമെന്നതിനാല്‍ ഈ കളി രണ്ടു കൂട്ടര്‍ക്കും പരാതിയില്ലാത്ത വിധം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു .പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും തീരും .

1972 കരുണാനിധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് ‍ ഡി എം കെ യില്‍ നിന്ന് എം ജി ആര്‍ വേറിട്ടു കൊണ്ടു അണ്ണാ ഡി എം കെ രൂപീകരിച്ചത് മുതല്‍ കോണ്‍ഗ്രസ്സ് തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കു ഈ രണ്ടു പാര്‍ട്ടികളെയും മാറി മാറി ഉപയോഗിച്ചു കൊണ്ടിരുന്നു .അത് രാഷ്ട്രീയ നിലപാടുകളുടെ പേരിലോ ആദര്‍ശത്തിന്റെ പേരിലോ ഒന്നുമായിരുന്നില്ല അധികാരം മാത്രം ലക്ഷ്യം വെച്ചു കൊണ്ടായൈരുന്നു.1976 ല്‍ വീരാണം നദീ ജല പദ്ധതിയുമായി ബന്ധപ്പെട്ട് കരുണാ നിധി മന്ത്രി സഭക്കെതിരെ എം ജി ആര്‍ കേന്ദ്രസര്‍ക്കാറിന് അയച്ച പരാതിയിന്മെല്‍ ല്‍ കരുണാ നിധി സര്‍ക്കാറിനെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താക്കി പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്തുകയായിരുനു [വീരാണം പദ്ധതി ചിദംബരത്തു നിന്ന് മദ്രാസ് സിറ്റിയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള ഒരു ബൃഹദ് പദ്ധതിയായിരുന്നു .ഈ പദ്ധതിക്കു വേണ്ടി ചിലവഴിച്ച പണത്തില്‍ ഭൂരിഭാഗവും ഡി എം കെ കുടുംബ ഫണ്ടിലേക്കാണ് പോയത് ഈ അഴിമതിയാരോപണത്തെതുടര്‍ന്നാണ് അടിയന്തിരാവസ്ഥാ കാലത്തു ഡി എം കെ മന്ത്രി സഭയെ പുറത്താക്കി പ്രസിഡണ്ട് ഭരണം [1976 ജനുവരി 31 മുതല്‍ - 1977 ജുണ്‍ 30 വരെ ]ഏര്‍പ്പെടുത്തിയത് . അതായത് ഡി എം കെ - മുത്തുവേല്‍ കരുണാ നിധി കുടുംബത്തിന്റെ അഴിമതികള്‍ക്കെതിരെ സി ബി ഐ അന്വേഷണം എന്നൊക്കെ പറയുന്നത് വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കുന്ന പോലെയെ ഉള്ളൂ ,പ്രസിഡണ്ട് ഭരണം വന്നിട്ടു പേടിച്ചില്ല പിന്നെയാ തുക്കട സി ബി ഐ .വീരാണം പദ്ധതിയില്‍ അഴിമതി നടത്തിയെന്ന് തെളിഞ്ഞ് പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്തിയെങ്കിലും നാലു വര്‍ഷം കഴിഞ്ഞു അടുത്ത തിരഞ്ഞെടുപ്പ് വന്നപ്പോള്‍ .പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസ്സ് തന്നെ വീരാണം പ്രജക്റ്റില്‍ ഡി എം കെ ക്കു എതിരെയുള്ള സി ബി ഐ കേസ് തള്ളിക്കളയുകയായിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹ്ചര്യത്തില്‍ ഡി എം കെ യുമായുള്ള സഖ്യം അനിവാര്യമായതിനാലായിരുന്നു ഇത് കാരണം അടിയന്തിരാവസ്ഥക്കു ശേഷം എം ജി ആര്‍ തന്റെ നിരുപാധിക പിന്തുണ ജനതാ പാര്‍ട്ടിക്കു നല്‍കിയിരുന്നു. 1980 ലെ ഇടക്കാല ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡി എം കെ - കോണ്‍ഗ്രസ്സ് സഖ്യം അത്തവണത്തെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ 39 സീറ്റില്‍ 37 ഉം കരസ്ഥമാക്കി , അത്രയേ കോണ്‍ഗ്രസ്സിനും വേണ്ടിയിരുന്നുള്ളൂ .അതിന് ശേഷം പല തവണ തരത്തിനനുസരിച്ചു മാറിയും മറിഞ്ഞും ഡി എം കെ യും എ ഐ ഡി എം കെ യും കോണ്‍ഗ്രസ്സ് സഖ്യത്തില്‍ വന്നു . ഇങ്ങനെ രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി മാത്രം കേന്ദ്ര സര്‍ക്കാറിനെ ഉപയോഗിച്ചു ബ്ലാക്ക് മെയില്‍ ചെയ്തും ദ്രാവിഡ കക്ഷികളുമായുള്ള സഖ്യബന്ധത്തില്‍ കോണ്‍ഗ്രസ്സ് സംസ്ഥാന രാഷ്ട്രീയത്തില്‍ എപ്പോഴും ഒരു ശകുനിയുടെ ഭാവത്തോടെ നിറഞ്ഞു നിന്നിരുന്നു .

ദളിതര്‍ക്കു ചെരുപ്പ് ധരിക്കാനും ഗ്രാമങ്ങളിലൂടെ സ്വതന്ത്രമായി നടക്കാനും അവകാശമില്ലാത്ത നിരവധി കുഗ്രാമങ്ങള്‍ ഇന്നും തമിഴ് നാട്ടില്‍ നില നില്‍ക്കുന്നുണ്ട് . ദിനംപ്രതി കോടികള്‍ ഒഴുകുന്ന തമിഴ് സിനിമാ മേഘലയുടെ 90 % കരുണാ നിധി കുടുംബത്തിന്റെ കീഴിലാണ് , ഒന്നുമില്ലാതെ രാഷ്ട്രീയത്തിലേക്കു വന്ന കരുണാനിധി കുടുംബം ഇന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമാണ് ഫോര്‍ബ്സ് മാഗസിന്റെ ലിസ്റ്റില്‍ സമ്പന്നരായ ഇന്‍ഡ്യക്കാരില്‍ ആദ്യ 20 കളിലൊന്നില്‍ കരുണാ നിധിയുടെ കൊച്ചുമകനായ കലാ നിധി മാരനുമുണ്ട് .തമിഴ് മക്കള്‍ക്കു ഈ കഥകളിലൊന്നും വലിയ താല്‍പര്യമില്ല .തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഓരോ പാര്‍ട്ടിയിലും നാല് സിനിമാ നടന്മാരും വാഗ്ദാന പത്രികയില്‍ ഏഴൈകള്‍ക്കായി കേബിള്‍ കണക്ഷനോടെ ടി വി , മിക്സി , ലാപ് ടോപ്പ് പ്രഖ്യാപനത്തോടെ തമിഴ് മക്കള്‍ ഹാപ്പിയാണ് .ഇടക്ക് തമിഴ് ഭാഷാപ്രേമികള്‍ക്കായി തമിഴ് ദേശീയതയെക്കുറിച്ചു ഒരു കവിതയോ സെമിനാറോ വെച്ചാല്‍ മതി ഇതോടെ തമിഴന്മാര്‍ വീണ്ടും സ്വത്വ ബോധത്തിലാ‍റാടി മറ്റു കഥകളെല്ലാം മറന്നോളും .


തമിഴ് ദേശീയതയെന്നും തമിഴ് ഭാഷയെന്നുമുള്ള അതിവൈകാരികത മുതലെടുത്തു ഭരണത്തിലിരുന്നു പൊതുമുതല്‍ കട്ടു സമ്പത്തുണ്ടാക്കാന്‍ മാത്രമാണ് ഇരു ദ്രാവിഡ കക്ഷികളും ഇതു വരെ ശ്രമിച്ചിട്ടുള്ളത്. അതിന് വേണ്ടി അവരുടെ പിന്തുണ വേണ്ടുന്ന സന്ദര്‍ഭത്തിലൊക്കെ ഈ അഴിമതികള്‍ക്കൊക്കെ ഒത്താശ നിന്നിട്ടുള്ളത് എന്നും കോണ്‍ഗ്രസ്സ് പാര്‍ട്ടി തന്നെയാണ് , ഒരു തരം രാഷ്ട്രീയ കൂട്ടിക്കൊടുപ്പ് .2 ജി സ്പെക്ട്രം കേസില്‍ പോലുംസുപ്രീം കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിന് മുമ്പ് വരെയുള്ള അന്വേഷണത്തില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ ഇടപെടലുകള്‍ ശക്തമായിരുന്നു .അടുത്ത ഭരണമാറ്റമായി എ ഐ ഡി എം കെ വരും കോണ്‍ഗ്രസ്സുമായി സഖ്യത്തിലേര്‍പ്പെടും കേന്ദ്രമന്ത്രി പിന്നെ 2 ജി സ്പെക്ട്രം അഴിമതി തെളിയാതെ പോകുന്ന മുറക്ക് ഡി എം കെ - കോണ്‍ഗ്രസ്സ് സഖ്യം നില നിര്‍ത്തും വീണ്ടും അധികാരത്തില്‍ വരും , അതങ്ങനെ തുടര്‍ന്ന് പോകും .



അനുബന്ധം .

1976 ല്‍ അടിയന്തിരാവസ്ഥാ കാലത്തു കരുണാ നിധി ഗവണ്മെന്റിനെ പിരിച്ചു വിട്ടു പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്താന്‍ കാരണമായ വീരാണം നദീജല പദ്ധതി പല പല ഗവണ്മെന്റുകള്‍ മാറി മാറി വന്നു അവര്‍ക്കു ആവശ്യമുള്ളതെല്ലാം ഈ പദ്ധതിയുടെ പേരില്‍ സമ്പാദിച്ചു അവസാനം 2004 ല്‍ ജെ ജയലളിതയുടെ മന്ത്രിസഭ പൂര്‍ത്തീകരിച്ചു . പക്ഷെ ഇപ്പോള്‍ നദീജലം ഒഴുക്കാനുള്ള ആ പൈപ്പില്‍ ഒരു തുള്ളി വെള്ളം പോലും ഇല്ല .അതു കൊണ്ടു കുഴല്‍ക്കിണര്‍ കുഴിച്ചു ആ പൈപ്പിലേക്കു അടിച്ചു കയറ്റിയാണ് ജലസേചനം .

Monday 25 April 2011

ഒരു ഇന്‍ഡ്യക്കാരനായതില്‍ ലജ്ജിക്കുന്നു

എന്റോസള്‍ഫാനെതിരെ ലോകമെങ്ങും ഉയര്‍ന്ന ജാഗ്രതക്കു മുമ്പില്‍ ഇന്‍ഡ്യ പരിഹാസ്യവും ക്രൂരവുമായ നിലപാടെടുത്തതിന്റെ ദൃക്സാക്ഷി വിവരണം .ഇന്‍ഡ്യയിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എങ്ങനെ കോര്‍പ്പറേറ്റുകള്‍ക്ക് അടിമപ്പണി ചെയ്യുന്നു എന്ന് ജനീവയില്‍ കഴിഞ്ഞ വര്‍ഷം ജനീവയില്‍ നടന്ന പോപ് കണ്‍ വെന്‍ഷനില്‍ പങ്കെടുത്ത സി.ജയകുമാറിന്റെ അനുഭവവിവരണം .1998 ല്‍ പെരിയയിലെ ലീലാകുമാരിയമ്മയുടെ നേതൃത്വത്തില്‍ എന്റോസള്‍ഫാനെതിരെ കാസര്‍ഗോട്ടെ ജനത സമരം തുടങ്ങിയിട്ട് 12 വര്‍ഷത്തിലേറെയായി എന്നിട്ടും മാറാവ്യാധികളുമായി ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെ , തീരാദുരിതത്തില്‍ മാത്രം ജീവിച്ച് തീര്‍ക്കുന്ന മനുഷ്യജീവനുകളെ നോക്കി ഭരണകൂടം പരിഹസിച്ചു ചിരിക്കുന്നു

ഒരു ഇന്‍ഡ്യക്കാരനായതില്‍ ഞാന്‍ ലജ്ജിക്കുന്നു .ലോകരാഷ്ട്രങ്ങളെല്ലാം കാസര്‍ഗോട്ടെ ജനങ്ങളെ പ്രതീകമാക്കി എന്റോസള്‍ഫാന്‍ നിരോധിക്കുമ്പോള്‍ പരിഹാസ്യവും ക്രൂരവുമായ തരത്തില്‍ ഇത്തവണയും ജനീവ അന്താരാഷ്ട്ര കണ്വെന്‍ഷനില്‍ എന്റോ സള്‍ഫാന് അനുകൂല നിലപാടെടുത്ത ഒരു രാജ്യത്തെ പൌരനാണെന്ന് പറയാന്‍ ലജ്ജ തോന്നുന്നു .




Sunday 24 April 2011

ദൈവങ്ങള്‍ മരിക്കുമ്പോള്‍ .



To believe in God is impossible - to not believe in Him is absurd” - Voltair



“ദൈവം മരിച്ചു“ എന്ന് പ്രഖ്യാപിച്ചത് ഒരു കാലഘട്ടത്തിന്റെ ബൌദ്ധിക ചിന്താ സരണികളെ സ്വാധീനിച്ച ഫ്രെഡറിക് നീത്ഷെ ആണ് .സ്രഷ്ടാവായ ദൈവം മരിച്ചു എന്നല്ല മറിച്ച് നില നിന്നിരുന്ന ദൈവം എന്ന സങ്കല്പം അവസാനിച്ചു എന്നാണ് നീത്ഷെയുടെ പ്രഖ്യാപനത്തിന്റെ വ്യാഖ്യാനം .മതമേലധ്യക്ഷന്മാരുടെ മേല്‍ക്കോയ്മ മൂലം അരക്ഷിതാവസ്ഥ നില നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ചിന്താവിപ്ലവവുമായി നീത്ഷെയുടെ ദൈവത്തിന്റെ മരണ പ്രഖ്യാപനം .പക്ഷെ പ്രതീകാത്മകമല്ലാതെ തന്നെ എല്ലാ ദൈവങ്ങളും ദൈവ പ്രതിപുരുഷന്മാരും മരണപ്പെട്ടിട്ടുണ്ട് .ദൈവങ്ങള്‍ മരിക്കും എന്നത് വിശ്വാസത്താല്‍ അടിസ്ഥാനമാക്കിയെടുത്ത വാദഗതി തന്നെയാണ് .ദൈവത്തിന്റെ പ്രതിപുരുഷനായ പ്രവാചകനും ദൈവപുത്രനായ ക്രിസ്തുവും ദൈവത്തിന്റെ അവതാരമായ കൃഷ്ണനും മരിച്ചതായി വിശ്വസിക്കുന്നത് അമരനായ ഒരാളുണ്ടാവുമെന്നത് നമ്മുടെ ഉപബോധമനസ്സിന് പോലും അംഗീകരിക്കാനാവാത്തത് കൊണ്ടാണ് .

നീണ്ട് നിന്ന രോഗപീഡകള്‍ക്കൊടുവില്‍ സായിബാബ മരിക്കുമ്പോള്‍ അങ്ങേയറ്റം വ്യത്യസ്തമായ രണ്ട് വിരുദ്ധ ധ്രുവങ്ങളിലാണ് സമൂഹം ആ മരണം രേഖപ്പെടുത്തുന്നത് .ഒരു വശത്തു കപടദൈവം മരിച്ചുവെന്ന ആഘോഷങ്ങളുമായി അസാധാരണമാം വിധം ഒത്തു ചേര്‍ന്ന 'യഥാര്‍ത്ഥ ദൈവവിശ്വാസികളും‘ യുക്തിവാദികളും‍ മറുവശത്തു ഒരേയൊരാശ്രയം ഇല്ലാതായെന്ന് വിലപിക്കുന്ന സായിബാബയുടെ അനുയായികളും .അങ്ങനെ ‍ സായിബാബ എന്ന മനുഷ്യന്‍ 86 ആം വയസ്സില്‍ മരിക്കുമ്പോള്‍ മറ്റൊരു ദൈവത്തിന്റെ മരണം കൂടി സാങ്കേതികമായി സംഭവിച്ചിരിക്കുന്നു .

യഥാര്‍ത്ഥ ദൈവവിശ്വാസികളും നിരീശ്വരവാദികളും ആരോപിക്കുന്ന പോലെ സായിബാബ വാര്‍ദ്ധക്യത്തിന്റെ അവശത കൊണ്ട് കയ്യടക്കം നഷ്ടപ്പെട്ട് പോയ ഒരു കപട മായാജാലക്കാരനാകാം ,അല്ലെങ്കില്‍ അവ്യക്തമായി നിങ്ങള്‍ പറയുന്ന പോലെ സ്വവര്‍ഗ്ഗ രതിക്കാരനുമാകാം പക്ഷെ നിരുപദ്രവകരമായ ഒരു മാജിക്കോ ഒരാളുടെ സ്വകാര്യ ജീവിതത്തിലെ ലൈംഗികതയോ ഒരു മനുഷ്യന്റെ നന്മകളെ വിലയിരുത്തുമ്പോള്‍ എന്നെ ബാധിക്കുന്നതല്ല അങ്ങനെ മറ്റൊരു മനുഷ്യന്റെ ലൈംഗികമായ ചോദനകളെ വിമര്‍ശന ബുദ്ധിയോടെ നോക്കാന്‍ മാത്രം സദാചാരബോധം എനിക്കാവശ്യമില്ല . ആയിരക്കണക്കിന് ആളുകള്‍ക്ക് സൌജന്യ ചികിത്സയിലൂടെ ജീവനും ജീവിതവും തിരിച്ചു കൊടുക്കുന്ന , സായി സേവാ സമിതിയിലൂടെ ഒരു പാട് പേര്‍ക്ക് ജീവിക്കാനുള്ള ആശയവും പ്രേരണയും നല്‍കുന്ന ഒരു സത്യസായിബാബ ഇന്നു മരണപ്പെട്ടപ്പോള്‍‍ അദ്ദേഹം ചെയ്ത നന്മകളെയോര്‍ത്ത് ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ ഖേദിക്കുന്നു .

സായിബാബയുടെ ദൈവീക പരിവേഷത്തിന് വേണ്ടിയുള്ള മായാജാലങ്ങളാണ് യുക്തിവാദികളെ പ്രകോപിപ്പിക്കുന്നത് .ബഹിരാകാശ കേന്ദ്രത്തില്‍ വരെ കൂടോത്രം നടത്തുന്ന ഒരു രാജ്യത്ത് ആത്മീയത എന്നത് ഏറ്റവും ഉപഭോകാസക്തിയുള്ള ഉല്‍പ്പന്നമാണ് അത് ഏറ്റവും ഫലപ്രദമായി വിറ്റഴിക്കാന്‍ ശ്രമിച്ചതാണ് സായി ബാബ ചെയ്തത് .ഈ ആത്മീയ പരിവേഷമില്ലാതെ ഒരു സേവന പ്രവര്‍ത്തനം ചെയ്യാനൊരുത്തന്‍ തുനിഞ്ഞിട്ടുണ്ടെങ്കില്‍ പൊതുജനമവനെ ഭ്രാന്തനെന്ന് മുദ്ര കുത്തും , അവസാനം ഏതെങ്കിലും കടത്തിണ്ണയില്‍ പട്ടിണി കിടന്ന് മരിക്കും .ആത്മീയത ഒരു പരിവേഷമാണ് അതുപയോഗിച്ച് ധനികന്മാരില്‍ നിന്ന് 40000 കോടി സമാഹരിച്ച് അതില്‍ നിന്ന് അഞ്ച് ശതമാനം കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ചിലവഴിച്ചിട്ടുണ്ടെങ്കില്‍ ആ സോഷ്യലിസത്തെ ഞാന്‍ മാനിക്കുന്നു . ജനങ്ങളുടെ നികുതിപ്പണം കട്ട് സ്വിസ്സ് ബാങ്കില്‍ എക്കൌണ്ടാക്കിയിടുന്ന ഭരണാധിപന്മാരെ വന്ദിക്കുന്ന നാട്ടില്‍ അത്രയെങ്കിലും മതി ഒരാളെ ബഹുമാനിക്കാന്‍ . സൌജന്യ ചികിത്സക്ക് അവസരമൊരുക്കുന്ന ആശുപത്രികള്‍ ,പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ഫൌണ്ടേഷനുകള്‍ അങ്ങനെ കള്ളപ്പണം കൊണ്ടെങ്കിലും അത്രയും പേര്‍ക്ക് ഉപകാരമുണ്ടായിട്ടുണ്ടെങ്കില്‍ അത് ഒരു മനുഷ്യന്റെ നന്മയായി മാത്രമേ എനിക്ക് കാണാനാവൂ . അങ്ങനെയൊരു കാലത്താണ് നമ്മുടെ ജീവിതം .

സ്വയം ദൈവപരിവേഷം ചാര്‍ത്തുന്ന കപടനാണ് സായിബാബ എന്നാക്രോശിക്കുന്ന മതഭേദമില്ലാത്ത ദൈവവിശ്വാസികളെ എനിക്ക് കാണാം .കപടമല്ലാത്ത ഒരു ദൈവത്തെ നിങ്ങള്‍ കാണിച്ചു തരാന്‍ പറയുന്നിടത്ത് ഈ മതഭേദമില്ലായ്മ അപ്രത്യക്ഷമാകുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട് .ഓരോ പരമ്പരാഗത ദൈവവിശ്വാസിയും ഒരു നിരീശ്വരവാദി കൂടിയാണ് , മറ്റുള്ള ദൈവങ്ങളുടെ അസ്ഥിത്വത്തെ യുക്തിപരമായി അവര്‍ക്ക് ചോദ്യം ചെയ്യാന്‍ കഴിയും .ബഹുദൈവാരാധനക്കാര്‍ ഏകദൈവാരാധനയില്‍ സംശയം പ്രകടിപ്പിക്കുമ്പോള്‍ ഏകദൈവാരാധനക്കാര്‍ ബഹുദൈവക്കാരെ പുച്ഛിക്കുന്നു .ഒരു വിശ്വാസിക്ക് മറ്റൊരു വിശ്വാസം പരിഹാസ്യവും വിചിത്രവുമായിത്തീരുന്നത് പരമ്പരാഗതമായ മറ്റേതെങ്കിലും ഒരു വിശ്വാസത്തിന്റെ മാറാപ്പുകള്‍ അയാള്‍ പേറുന്നത് കൊണ്ടു തന്നെയാണ് .ഓരോ വിശ്വാസത്തിനും അതില്‍ വിശ്വസിച്ചാല്‍ മാത്രമെ ദൃഷ്ടാന്തം ലഭിക്കൂ .അത് കൊണ്ടു തന്നെ ആരാണ് യഥാര്‍ത്ഥ ദൈവം എന്ന ചോദ്യം വിഡ്ഡിത്തം നിറഞ്ഞ ഒന്നാണ് .

വിശ്വാസം അതിന്റെ വിചിത്രവും വൈകൃതവുമായി രൂപങ്ങളില്‍ നമ്മളെ അല്‍ഭുതപ്പെടുത്താറുണ്ട്.ഹിമാലയ താഴ്വരയിലെ അവന്തം എന്ന സ്ഥലത്ത് ടിബറ്റന്‍ വാസ്തുശില്പ മാതൃകയില്‍ ഒരു കൊച്ചു ക്ഷേത്രമുണ്ട് . അതിന്റെ ശ്രീകോവിലിനുള്ളില്‍ ഓംകാര ശബ്ദത്തെ ധ്വനിപ്പിക്കുന്നത് നിരന്തരം മൂളുന്ന കൊതുകുകളാണ് കാരണം അവിടെ ആരാധിക്കുന്നത് കൊതുകുകളെയാണ് .ഹിമാലയതാഴ്വരയിലെ താരതമ്യേന വിജനമായ ഒരു ഭൂപ്രദേശത്ത് കൊതുകുകളുണ്ടാകാനുള്ള സാധ്യതകള്‍ക്കപ്പുറത്താണതിന്റെ സാന്ദ്രത .ക്ഷുദ്രജീവികളെ ആരാധിക്കുന്ന ഒരേയൊരു ക്ഷേത്രമൊന്നുമല്ല അവന്തത്തിലേത് . ഭോപ്പാലില്‍ ഈച്ചകളെ ആരാധിക്കുന്ന മഖി മന്ദിറും തമിഴ് നാട്ടിലെ കണക്ക് വാര്‍ പെട്ടിയിലെ തേള്‍ അമ്പലവും ഈ പട്ടികയിലുണ്ട് .പ്രാചീന കാലം മുതല്‍ മനുഷ്യനെ ഭയപ്പെടുത്തുന്നതിനെയും അസ്വസ്ഥമാക്കുന്നതിനെയും ആരാധിച്ച് കൊണ്ട് ഇരിക്കുന്നതാണ് മനുഷ്യപ്രകൃതി .മനുഷ്യാരംഭം മുതല്‍ മനുഷ്യന്‍ ഉത്തരം കിട്ടാത്ത സമസ്യകളെയും ഭയപ്പെടുത്തുന്നതിനെയും ആരാധിച്ചു കൊണ്ടിരുന്നു .അഗ്നിയെ , കാറ്റിനെ അങ്ങനെ പ്രകൃതിയില്‍ മനുഷ്യനെ ഭയപ്പെടുത്തുന്നതിനെയും നിയന്ത്രിക്കാന്‍ കഴിയാത്തതിനെയും ആരാധിക്കാനും ദൈവമായി പരിഗണിക്കാനും തുടങ്ങിയതില്‍ നിന്നാണ് മനുഷ്യന്റെ ദൈവ വിശ്വാസത്തിന്റെ നാന്ദി .ഹൈന്ദവ പുരാണങ്ങളിലും കെല്‍റ്റിക് മതങ്ങളിലും കാറ്റിനെയും നദിയെയും ഇടിമിന്നലിനെയും അഗ്നിയെയും ആരാധിക്കുന്ന ജനതയുടെ സംസ്കാരമാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് .പിന്നീട് അത്തരം പ്രകൃതി ശക്തികളില്‍ നിന്ന് സംരക്ഷണം നേടാനോ നിയന്ത്രിക്കാനോ സാധിച്ചത് മുതല്‍ ജനതയുടെ വിശ്വാസപരിണാമത്തില്‍ മാറ്റം വന്ന് ‍ ബഹുസ്വരങ്ങളായി വേര്‍പിരിഞ്ഞു പോയി .


മനുഷ്യന്റെ അസ്വസ്ഥതകളെയും അശാന്തികളെയും പരിഹരിക്കാന്‍ അവന്‍ വിശ്വാസത്തിന്റെ വഴിയില്‍ അഭയം പ്രാപിക്കുന്നു . മനുഷ്യന്‍ അവന്റെ ആത്മീയമായ അശാന്തിയെ തരണം ചെയ്യാന്‍ പലവഴികള്‍ തേടുന്നു. അന്തരീക്ഷത്തിലെ അജ്ഞാതനായ സര്‍വ്വശക്തന്‍ മുതല്‍ കല്ല്, കരട് കാഞ്ഞിരക്കുറ്റി വരെ ആരാധനക്ക് പാത്രമായി . ഒരു വിശ്വാസം യുക്തിപരം മറ്റൊന്ന് അന്ധവിശ്വാസമെന്നില്ല ഒന്നുകില്‍ എല്ലാം അന്ധവിശ്വാസം അല്ലെങ്കില്‍ എല്ലാം വിശ്വാസം. വിശ്വാസങ്ങളെ യുക്തിയുടെ ഒരു പൊതുമാനദണ്ഡമുപയോഗിച്ച് അളക്കാന്‍ ശ്രമിക്കുന്നത് അപ്രായോഗികമാണ് .ശ്രീനഗറില്‍ ഹസ്രത്ത് ബാല്‍ എന്നൊരു പള്ളിയുണ്ട് . തിരുശേഷിപ്പുകള്‍ ആരാധിക്കുന്നത് പാപമെന്നുല്‍ബോധിപ്പിച്ച പ്രവാചകന്റെ മുടിയാണ് ഇവിടത്തെ ആരാധ്യവസ്തു . സൌദി അറേബ്യയില്‍ നിന്ന് മുടി എങ്ങനെ ശ്രീനഗറിലെത്തിയെന്നോ അതിനെ ഇസ്ലാം വിശ്വാസികള്‍ അംഗീകരിക്കുന്നുണ്ടോ എന്നതല്ല പ്രശ്നം കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മുടി പള്ളിയില്‍ നിന്ന് മോഷണം പോയി ഭക്തര്‍ പരിഭ്രാന്തരും അക്രമാസക്തരുമായി സ്ഥലത്ത് വലിയൊരു ആഭ്യന്തര പ്രശ്നമോ ആയി വളരാന്‍ തുടങ്ങുമ്പോള്‍ മോഷണം പോയ മുതല്‍ ഉടന്‍ തന്നെ തിരിച്ചു കിട്ടി .വിശ്വാസികള്‍ പൂര്‍വ്വാധികം വിശ്വസികളാവുകയും ചെയ്തു .ബുദ്ധിയുള്ള ഏതോ പോലീസുകാരന്റെ മുടിയായിരിക്കും ഇപ്പോളവിടെ ആരാധിച്ചു കൊണ്ടിരിക്കുകയെന്ന കാര്യത്തില്‍ എനിക്കു സംശയമൊന്നുമില്ല വിശ്വാസികള്‍ക്കു അതില്‍ ശാസ്ത്രീയാന്വേഷണങ്ങള്‍ ആവശ്യമില്ല അവരുടെ വിശ്വാസം അവിടെ പുനസ്ഥാപിക്കപ്പെട്ടു .40 കോടിക്ക് മുടി സൂക്ഷിക്കാനുള്ള ആരാധനാലയങ്ങള്‍ പണിയുന്നതും അതേ വിശ്വാസത്തിന്റെ ഭാഗമാ‍യാണ് .

മനുഷ്യന്റെ ഏത്‌ പ്രവര്‍ത്തിയും ഒരു അസ്വാസ്ഥ്യം പരിഹരിക്കല്‍ തന്നെയാണ്.വിശപ്പയാലും, ലൈംഗികത ആയാലും, സാഹിത്യ പ്രവര്‍ത്തനം ആയാലും ഒക്കെ തന്നെ ഇത്തരം അസ്വാസ്ത്യങ്ങള്‍ക്ക് ഒപ്പം തന്നെ ഉള്ള മറ്റൊരു അശാന്തിയാണ് ആത്മീയഅശാന്തി .അതിനുള്ള നിവൃത്തി ആണ് ദൈവവും മതവും ആചാരങ്ങളും ഒക്കെ തന്നെ.സാധാരണ മനുഷ്യര്‍ എല്ലാ ആസ്വാസ്ത്യങ്ങള്‍ക്കും എത്രയും എളുപ്പത്തില്‍ കഴിയുമോ അത്രയും എളുപ്പത്തില്‍ പരിഹാരം കാണാന്‍ ആഗ്രഹിക്കുന്നു ശ്രമിക്കുന്നു .ആത്മീയ അശാന്തിയുടെ കാര്യത്തിലും അതെ. അത്തരം എളുപ്പവഴിയാണ് ആള്‍ദൈവങ്ങള്‍ .

അമേരിക്കന്‍ മനശാസ്ത്രജ്ഞനായ എബ്രഹാം മാസ്ലോ മനുഷ്യമനസ്സിന്റെ ആവശ്യങ്ങളെയും സംതൃപ്തി ഘട്ടങ്ങളെയും ഒരു ശ്രേണീ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട് . Need Hirarchy theory എന്ന വളരെ പ്രസിദ്ധമായ മനശാസ്ത്രപരികല്പനയില്‍ മനുഷ്യന്റെ സംതൃപ്തിക്ക് ആധാരമായ ആവശ്യങ്ങളെ അഞ്ച് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു .ആദ്യത്തെ രണ്ട ഘട്ടങ്ങള്‍ ശാരീരികമായും അടുത്ത രണ്ട് ഘട്ടങ്ങള്‍ മാനസികമായും ബന്ധപ്പെട്ടതാണ് അവസാനത്തെ അവസ്ഥ ഈ ആദ്യഘട്ടങ്ങളുടെ പൂര്‍ണ്ണതയില്‍ പരിപൂര്‍ണ്ണത ാഅഗ്രഹിക്കുന്ന മനുഷ്യന്റെ ത്വരയാണ് കാണിക്കുന്നത് .ഒന്നാമത്തെ ഘട്ടം മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളായ ഭക്ഷണം , വായു , ജലം , ലൈംഗികത എന്നിവയാണ് , ഈ ഘട്ടത്തിന്റെ പൂര്‍ണ്ണതയിലോ ഇത് പൂര്‍ത്തീകരിക്കാനുള്ള ത്വരയിലോ ആണ് അടുത്ത ഘട്ടമായ സുരക്ഷാ ആവശ്യങ്ങളിലേക്ക് മനുഷ്യന്‍ ശ്രദ്ധ വെക്കുന്നത് വീട്, അഭയം അങ്ങനെ അതിജീവനത്തിനായുള്ള ശാരീരികാ സുരക്ഷാ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ട് കഴിയുമ്പോള്‍ സ്വാഭാവികമായും മാനസികമായ ആവശ്യങ്ങള്‍ കടന്ന് വരുന്നു‍ പ്രണയം ,സ്നേഹം , വാത്സല്യം ‍ എന്നിങ്ങനെ അടിസ്ഥാന മാനസികാവശ്യങ്ങള്‍ക്ക് ശേഷം സാമൂഹ്യ അംഗീകാരം, പരിഗണന എന്നീ കാര്യങ്ങളിലാവും മനുഷ്യന്റെ സംതൃപ്തി . ഈ നാല് ഘട്ടങ്ങള്‍ ഭൂരിഭാഗം സാധാരണ മനുഷ്യര്‍ക്കും കൈവരിക്കാന്‍ കഴിയാറില്ല - അതിന് ശേഷം ആത്മസാക്ഷാല്‍ക്കാരം എന്ന അവസാന ഘട്ടം കടന്ന് വരുന്നു .ഇത് ശാരീരികവും മാനസികവുമായ ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ആത്മീയമായ ഒരു ഉണര്‍വ്വിലേക്കുള്ള പ്രയാണമാണ്.
ആത്യന്തികമായ ഒരു സാക്ഷാല്‍ക്കാരം .ഈയൊരു ഘട്ടത്തിലാണ് ആള്‍ ദൈവങ്ങളും മയക്കു മരുന്നുകളും അത് പോലെയുള്ള ലഹരികളും കടന്ന് വരുന്നത് .പാശ്ചാത്യരാ‍യ സമ്പന്നര്‍ എല്ലാമുപേക്ഷിച്ച് ഹരേകൃഷ്ണ പ്രസ്ഥാനത്തിലും അമൃതാനന്ദ മയി മഠങ്ങളിലഭയം പ്രാപിക്കുന്നതും സായിബാബാ ഭക്തന്മാരുമെല്ലാമാകുന്നത് ഈ ആത്മസാക്ഷാത്കാര ഘട്ടത്തിലാണ് .

പക്ഷെ ദരിദ്രനാരായണന്മാരായ ഇന്‍ഡ്യക്കാര്‍ക്ക് ഒരു പക്ഷെ ആദ്യ രണ്ട് ഘട്ടങ്ങള്‍ പോലും പൂര്‍ത്തിയാക്കാനാവാത്ത നിസ്സഹായതയില്‍ അവര്‍ ആശ്രയിക്കുന്നതും ഇത്തരം അഭയങ്ങളിലാണ് . ഈ രണ്ട് ഘട്ടങ്ങളിലുള്ള ആളുകള്‍ തമ്മിലുള്ള ബന്ധിപ്പിക്കലാണ് ആള്‍ദൈവങ്ങളുടെ പ്രസക്തി .ധനികരായ ഭക്തന്മാരുടെ ആത്മസാക്ഷാല്‍ക്കാരത്തിനുള്ള ത്വര ദരിദരുടെ അടിസ്ഥാനാവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിനായി ഉപയോഗിക്കുന്നതിലൂടെ അനുയായികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നെങ്കില്‍ അത് പരമ്പരാഗത മതങ്ങളുടെ ഏകകേന്ദ്രീകൃതമല്ലാത്ത ഒരു വ്യവസ്ഥയുടെ പരാജയം തന്നെയാണ് .അത്തരമൊരു വീക്ഷണ കോണില്‍ പരമ്പരാഗത മതങ്ങളെക്കാള്‍ സോഷ്യലിസ്റ്റുകളാണ് ആള്‍ദൈവങ്ങളെന്ന് എനിക്ക് തോന്നുന്നു .ഞാനെപ്പോഴും കരുതുന്നത് അജ്ഞാതനായ ഒരു ദൈവത്തെക്കാള്‍ നന്മയുള്ള ഒരു സുഹൃത്താണ് കൂടുതല്‍ നല്ലതെന്നാണ് .

അരാഷ്ട്രീയതയുടെ പാരമ്യം വിപ്ലവത്തിലെത്തിക്കുന്നത് പോലെ ആത്മീയമായ അശാന്തി ജനതയെ ചിലപ്പോള്‍ വിശ്വാസ വൈകൃതങ്ങളിലേക്ക് നയിക്കാറുണ്ട് .സങ്കീര്‍ണ്ണമായ ജീവിതപ്രയാണത്തിനിടക്ക് ഇടനെഞ്ചിലെ ഒരു കൈപ്പിടിയോളം പോന്ന ഒരവയവം അതിന്റെ വലുപ്പത്തിനെക്കാള്‍ പല മടങ്ങ് ഭാരം വെക്കുമ്പോള്‍ ഒരാശ്രയത്തിനായി ഒരു ദൈവമുണ്ടെങ്കിലെന്ന് ആശിച്ചിട്ടുണ്ട് . എന്നെപ്പോലെ പരാജയപ്പെട്ട ഒരു ദൈവവിശ്വാസിക്ക് എല്ലാ ദൈവങ്ങളെയും അവിശ്വസിക്കുന്നതില്‍ യുക്തിയുണ്ടെങ്കില്‍ അതേ യുക്തി ഉപയോഗിച്ച് ഏത് ദൈവത്തെയും വിശ്വസിക്കാന്‍ മറ്റൊരു മനുഷ്യന് അവകാശമുണ്ട് .വിശ്വാസിയാകുന്നതും അവിശ്വാസിയാകുന്നതും മൌലികാവകാശമാണ് അത് പൊതുസമൂഹത്തെ അലോസരപ്പെടുത്തുന്നത് വരെ അത് രണ്ടും തെറ്റാണെന്ന് പറയാനാകില്ല .

സത്യവും സമാധാനവും സ്നേഹവും പരത്തുന്ന യഥാര്‍ത്ഥ ദൈവത്തോടുള്ള വിശ്വാസത്തിന്റെ ഫലമായി ലോകത്ത് ലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട് .അതില്‍ ഹിന്ദുവും ക്രിസ്ത്യനും ഇസ്ലാമുമെല്ലാം ഭാഗഭാക്കായിട്ടുമുണ്ട് .അനുയായികളുടെ എണ്ണം കൂട്ടിയുള്ള ശക്തിപ്രകടനവുമാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനപരമായ അജണ്ട , അത്തരം അജണ്ടകള്‍ക്ക് ആള്‍ദൈവങ്ങള്‍ പലപ്പോഴും ഭീഷണിയാണ് അത് കൊണ്ട് തന്നെ യഥാര്‍ത്ഥ ദൈവവിശ്വാസികള്‍ ആള്‍ ദൈവങ്ങളെ പഴിക്കുന്നു .

ദൈവീക പരിവേഷമുപയോഗിച്ച് ജിഹാദ് നടത്താനോ പള്ളി പൊളിക്കാനോ മതപരിവര്‍ത്തനം ചെയ്യാനോ ശ്രമിക്കാതെ കുറച്ച് മനുഷ്യര്‍ക്ക് നന്മ ചെയ്ത ഒരു മനുഷ്യന് എന്റെ ഐക്യദാര്‍ഡ്യമുണ്ട് , ആദരാഞ്ചലികളും .

Friday 22 April 2011

മലര്‍പ്പൊടിക്കാരുടെ മനോനിലയുള്ള രാജ്യം .





രാഷ്ട്രീയ സാമൂഹിക നീതിന്യായങ്ങളിലെല്ലാം ആദര്‍ശാധിഷ്ടിതമായ വ്യവസ്ഥ പുലര്‍ത്തുന്ന ഒരു രാജ്യമെന്ന സങ്കല്പമാണ് തോമസ്മൂര്‍ തന്റെ കൃതിയായ ഉട്ടോപ്യയിലൂടെ മുന്നോട്ട് വെച്ചിട്ടുള്ളത് അങ്ങനെയാണ് ഉട്ടോപ്യന്‍ ആശയമെന്ന പ്രയോഗം നിലവില്‍ വന്നത് . നിഷ്ഫലമാകുന്ന ആഗ്രഹങ്ങള്‍ക്കു വേണ്ടി സ്വപ്നം കാണുന്ന മനോവികാരത്തെയാണ് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന നാടന്‍ പ്രയോഗത്തിലൂടെ അര്‍ത്ഥമാക്കുന്നത് .ഉട്ടോപ്യ എന്നത് ഈ ലോകത്തു ഒരിക്കലും യാഥാര്‍ത്ഥ്യമാകാത്ത സങ്കല്പരാജ്യമാണെങ്കില്‍ ‍മലര്‍പ്പൊടിക്കാരന്റെ രാജ്യം എന്ന സങ്കല്പത്തോട് ഏറ്റവും നീതി പുലര്‍ത്തുന്ന ഒരു ജനതയുള്ള ഒരു രാജ്യമുണ്ട് ഈ ലോകത്ത് അതാണ് ഇന്‍ഡ്യ, മലര്‍പ്പൊടിക്കാരുടെ മനോനിലയുള്ള ഒരു ജനതയാണ് നമ്മള്‍ .

സ്വിസ്സ് ബാങ്കുകളില്‍ നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച ‍ രാഷ്ട്രീയക്കാരുടെയും ഇന്‍ഡ്യയില്‍ നിന്ന് നികുതി വെട്ടിച്ച ബിസിനസ്സുകാരുടെയും 1400 ബില്യണ്‍ ഡോളര്‍ കള്ളപ്പണമുണ്ട് എന്ന് പത്രങ്ങളിലൂടെ വായിച്ചും കേട്ടും നമുക്കെല്ലാമറിയാം . ഇന്‍ഡ്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 6300000,00,00,000 രൂപ എന്ന് കുത്ത് മതിപ്പ് കണക്ക് കിട്ടും .നമ്മുടെ പൊതു കടത്തിന്റെ 13 മടങ്ങ് അധികം .ഇത് സ്വിസ്സ് ബാങ്കിലുള്ള ഏറ്റവും ചുരുങ്ങിയ കള്ളപ്പണത്തിന്റെ ഏകദേശരൂപം മാത്രമാണ് ഒരു പക്ഷെ ഇതിന്റെ പല മടങ്ങ് കൂടിയുണ്ടായേക്കാം .ഇന്‍ഡ്യാ മഹാരാജ്യത്തെ ഓരോ പൌരനും അവകാശപ്പെട്ട നികുതിപ്പണം വെട്ടിച്ച് സ്വിസ്സ് ബാങ്കില്‍ നിക്ഷേപമാക്കിയിട്ടുള്ള അനധികൃത സമ്പാദ്യം ഇന്‍ഡ്യയിലേക്ക് തിരികെ കൊണ്ട് വന്നാല്‍ നിലവിലുള്ള വിദേശ കടം മുഴുവന്‍ വീട്ടി ,അടുത്ത 30 വര്‍ഷത്തേക്ക് നമുക്ക് നികുതിരഹിത ബഡ്ജറ്റ് ഉണ്ടാക്കാം.എല്ലാ ഗ്രാമങ്ങളിലും നിരവധി വിദ്യാലയങ്ങളും ആശുപത്രികളും സ്ഥാപിക്കാം .ഗ്രാമങ്ങളില്‍ സൌജന്യ വൈദ്യുതി നല്‍കാം .ഇന്‍ഡ്യയിലെ എല്ലാ ചെറുപട്ടണങ്ങളില്‍ നിന്നും ദെല്‍ഹിയിലേക്ക് റോഡ് നിര്‍മ്മിക്കാം അങ്ങനെയങ്ങനെ അന്തമില്ലാത്ത ആയിരം സ്വപ്നങ്ങള്‍ നമുക്കുണ്ട് .പക്ഷെ ഇത് ആരൊക്കെയാണെന്നോ ഏതൊക്കെയാണ് ഈ പൈസയുടെ ഉറവിടമെന്നോ ഇന്‍ഡ്യാ ഗവണ്മെന്റ് പുറത്ത് വിടില്ല , അത് നമ്മുടെ ബഹുമാനപ്പെട്ട ധനമന്ത്രി പ്രണബ് മുഖര്‍ജി തന്നെ പറഞ്ഞിട്ടുള്ളതാകുന്നു .

മുന്‍ നിയമ കാര്യ മന്ത്രി രാം ജത്ത് മലാനി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയിന്മേല്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ട് പോലും ഇതിനെ സംബന്ധിച്ച മുഴുവന്‍ രേഖകളും കൈമാറിയിട്ടില്ല .സീല്‍ ചെയ്ത കവറിനുള്ളില്‍ ഭദ്രമായി ഏതോ അഞ്ചാറ് പേരുടെ പേര് വിവരങ്ങള്‍ കൊടുത്തിട്ടുണ്ടെന്ന് കേള്‍ക്കുന്നു .ഇത് പുറത്ത് വിടാന്‍ തടസ്സമായി പറയുന്ന കാര്യങ്ങള്‍ ഉഭയകക്ഷി ബന്ധം , നയതന്ത്ര ഉടമ്പടി എന്നൊക്കെയുള്ള ഗീര്‍വാണങ്ങളാണ് .പക്ഷെ സ്വിറ്റ്സര്‍ലാന്റ് പാര്‍ലിമെന്റില്‍ ഭേദഗതി ചെയ്ത ഉഭയകക്ഷി ഉടമ്പടി പ്രകാരം സ്വിസ്സ് ബാങ്കുകളില്‍ നിന്നുള്ള ഇന്‍ഡ്യന്‍ കള്ളപ്പണത്തിന്റെ മുഴുവന്‍ രഹസ്യരേഖകളും ഇന്‍ഡ്യന്‍ ഗവണ്മെന്റിന് ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട് .

ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ കള്ളപ്പണത്തെ ഇല്ലാതാക്കാന്‍ അതികഠിനമായ അഞ്ചിന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട് .നെഹൃവിന്റെ പഞ്ചശീല തത്വങ്ങള്‍ക്ക് ശേഷം അതീവ പ്രാധാന്യമുള്ള ഒരു അഞ്ചിന പരിപാടിയാണിത് .
കള്ളപ്പണത്തിനെതിരെയുള്ള ആഗോള കുരിശ് യുദ്ധത്തില്‍ ഭാഗഭാക്കാവുക ,കള്ളപ്പണം തടയാന്‍ ആവശ്യമായ നിയമഭേദ ഗതികള്‍ വരുത്തുക , അനധികൃത സമ്പാദ്യത്തെ നിയന്ത്രിക്കാന്‍ സ്ഥാപനങ്ങളെ നിയോഗിക്കുക ,കള്ളപ്പണത്തെ തടയാന്‍ ഫലപ്രദമായ മനുഷ്യശേഷി വിനിയോഗിക്കുക ,നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക .എന്നിങ്ങനെ കള്ളപ്പണം എന്ന വാക്കു തന്നെ നിഘണ്ടുവില്‍ നിന്നു ഒഴിവാക്കാന്‍ പര്യാപ്തമായ അതി കഠിന പദ്ധതികളാണിത് സംശയമില്ല തന്നെ .പക്ഷെ നികുതി വെട്ടിപ്പ് നടത്തി ലക്ഷക്കണക്കിന് കോടി കള്ളപ്പണം കൈവശം വെച്ചിരിക്കുന്ന ആളുകളെ ഒരിക്കലും വെളിപ്പെടുത്താന്‍ പറ്റില്ല .നമ്മുടെ ജനാധിപത്യത്തിന് എന്തൊക്കെ കുറവുകള്‍ ഉണ്ടായാലും നമ്മള്‍ ഇന്‍ഡ്യക്കാര്‍ ഫലിതപ്രിയരായ നേതാക്കന്മാരെക്കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ് .

“ഞാന്‍ മനുഷ്യന്റെ മുതുകത്തിരിക്കുന്നു. അവന്റെ കഴുത്ത് ഞെക്കിക്കൊണ്ട് എന്നെ ചുമക്കാന്‍ അവനെ ശാസിക്കുമ്പോഴും ഞാന്‍ എന്നോടും മറ്റുള്ളവരോടും ആണയിടുന്നു .അവനെ പറ്റി എനിക്ക് ദുഖമുണ്ട് .അവന്റെ ഭാരം കുറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .അതിന് വേണ്ടി പുറത്ത് നിന്ന് ഇറങ്ങുക എന്നതൊഴിച്ചുള്ള മറ്റെല്ലാ മാര്‍ഗ്ഗങ്ങളും ഞാന്‍ നോക്കുന്നുണ്ട് .”പ്രണബ് മുഖര്‍ജിയുടെ അഞ്ചിന പ്രസ്താവന കേട്ടപ്പോള്‍ ടോള്‍സ്റ്റോയിയുടെ ഈ വാക്കുകകളാണ് ഓര്‍മ്മ വന്നത്. സുപ്രീം കോടതി വിധിയോ ലോക് പാല്‍ ബില്ലോ വന്നാല്‍ തന്നെയും കോടിക്കണക്കിന് രൂപയുടെ ഈ കള്ളപ്പണം അജ്ഞാതമായി തന്നെ തുടരുമെന്ന് വിശ്വസിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ട് .

സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും ജനപ്രീതിയുള്ള മാഗസിന്‍ ആണ് ,Schweizer Illustrierte നവംബര്‍ 1991 നവംബര്‍ 11 ആം തിയതിയില്‍ സ്വിസ്സ് ബാങ്കില്‍ അനധികൃത സമ്പാദ്യമുള്ള മൂന്നാം ലോക രാജ്യങ്ങളിലെയും വികസ്വര രാജ്യങ്ങളിലെയും 14 നേതാക്കന്മാരുടെ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു അതില്‍ 2.5 ബില്ല്യണ്‍ സമ്പാദ്യവുമായി ഒരു ഇന്‍ഡ്യന്‍ നേതാവിന്റെ പേരും ഉണ്ടായിരുന്നു , രാജീവ് ഗാന്ധി ആയിരുന്നു അത് .

സ്വിറ്റ്സര്‍ ലാന്റില്‍ മാത്രം പ്രചാരത്തിലുള്ള ഒരു മാഗസിനു ഭൂരിഭാഗം സ്വിറ്റ്സര്‍ലാന്റുകാര്‍ക്കും അറിയാത്ത ഒരു ഇന്‍ഡ്യന്‍ നേതാവിനെ അപകീര്‍ത്തിപ്പെടുത്തി ആ വിവാദത്തില്‍ പ്രചാരം കൂട്ടണമെന്നോ ജര്‍മ്മന്‍ ഭാഷയില്‍ മാത്രം അച്ചടിക്കുന്ന ആ മാഗസിന്‍ ഇന്‍ഡ്യയില്‍ ചിലവാക്കണമെന്നോ ഉള്ള ദുരുദ്ദേശം ഉണ്ടായിരുന്നിരിക്കില്ല എന്ന് മാത്രമല്ല രാജീവ് ഗാന്ധി വളരെ കൊല്ലപ്പെട്ടിരിക്കുന്ന ദുഖകരമായ സാഹചര്യത്തില്‍ ഒരു വ്യാജ വാര്‍ത്ത ചമച്ച് പുലിവാല്‍ പിടിക്കാനും മാന്യതയുള്ള ഒരു മാധ്യമവും ആഗ്രഹിക്കുകയില്ല .യഥാര്‍ത്ഥത്തില്‍ ഒരു ബാങ്കില്‍ നിന്ന് വെളിപ്പെട്ട വസ്തുതകള്‍ അവര്‍ പ്രസിദ്ധീകരിക്കുക മാത്രമാണുണ്ടായത് .സ്വേച്ഛാധിപതികളായ ഇന്റോനേഷ്യന്‍ പ്രസിഡണ്ട് സുകാര്‍ണോയും സദ്ദാം ഹുസ്സൈനും അടക്കം വികസ്വര രാജ്യങ്ങളിലെ പത്തിലേറെ നേതാക്കന്മാരുടെ പട്ടികയില്‍ ഒരാളായി മാത്രമാണ് രാജീവ് ഗാന്ധിയുടെ സമ്പാദ്യത്തിന്റെ വാര്‍ത്തയും വന്നത് അതായത് രാജീവ് ഗാന്ധിയെ ഉന്നം വെച്ച് പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തയൊന്നുമല്ല ഇത് .രാജീവ് ഗാന്ധി 1991 മെയ് മാസത്തില്‍ കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ വിധവയിലേക്കും ഇളയ മകനിലേക്കും ഈ സമ്പത്ത് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നതായും മാഗസിനില്‍ പറയുന്നു . സോണിയാ ഗാന്ധിയോ ഉപജാപങ്ങളോ ഇത് വരെ ഈ വാര്‍ത്ത നിഷേധിക്കുകയോ അതിനെതിരെ എന്തെങ്കിലും നിയമ നടപടികള്‍ സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല .ഓഹരിക്കമ്പോളത്തിന്റെ നിക്ഷേപ സാധ്യതകളുടെ അടിസ്ഥാനത്തിലോ സ്വിസ്സ് ബാങ്കിലെ പലിശ നിരക്കിലോ കണക്ക് കൂട്ടിയാല്‍ 50000 കോടിക്കും 80000 കോടിക്കും മധ്യേയാണ് ഈ സമ്പത്തിന്റെ വര്‍ത്തമാനകാലമൂല്യം .

രാജീവ് ഗാന്ധിക്ക് എവിടെ നിന്നാണീ പണം ലഭിച്ചിട്ടുണ്ടാകുക എന്നതിലേക്കുള്ള അന്വെഷണമാണ് കൂടുതല്‍ അല്‍ഭുതപ്പെടുത്തുന്നത് . കാരണം ഈ 2.5 ബില്ല്യണ സ്വിസ്സ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത് രാജീവ് ഗാന്ധി പ്രധാന മന്ത്രിയാകുന്നതിനും മുമ്പാണ് .അതായത് ബൊഫോഴ്സ് ഇടപാടിന്റെ ബാക്കി പത്രമല്ല ഇതെന്ന് .

“The State Within a State: The KGB in the Soviet Union”,റഷ്യന്‍ ചാര സംഘടനയായ കെ ജി ബി ക്ക്(Komitet gosudarstvennoy bezopasnosti or Committee for State Security). റഷ്യന്‍ ഗവണ്മെന്റിന്റെ മേലും മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളിലും ഉള്ള സ്വാധീനവും അതിന്റെ പ്രവര്‍ത്തന രീതികളെയും പരാമര്‍ശിച്ചുള്ള ഒരു കൃതിയാണ് .
റഷ്യന്‍ ഗവണ്മെന്റില്‍ വളരെയധികം സ്വാധീനമുള്ള , ഉന്നതാധികാര സമിതികളില്‍ അംഗമായിരുന്ന Dr. Yevgenia Albats, Ph.D[Harvard] എന്ന പത്രപ്രവര്‍ത്തകയാണ് ഈ കൃതിയുടെ കര്‍ത്താവ് . കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഗോര്‍ബച്ചേവിനെതിരെ നടന്ന ഒരു ആഭ്യന്തരനീക്കത്തില്‍ കെ ജി ബി ക്കുള്ള പങ്കിനെക്കുറിച്ച് റഷ്യന്‍ ഗവണ്മെന്റ് 1992 ല്‍ നിയോഗിച്ച ഒരു അന്വേഷണക്കമ്മീഷനില്‍ അംഗമായിരുന്നു യെവ്ജീനിയ .കെ ജി ബി യുടെ ഉന്നതോദ്യോഗസ്ഥരുമായി സംസാരിച്ചു തെളിവെടുക്കാനും കെ ജി ബി യുടെ അതീവ രഹസ്യ രേഖകള്‍ പരിശോധിക്കാനും ഉള്ള അധികാരം ഈ കമ്മീഷനുണ്ടായിരുന്നു .ഇതിനെ ആസ്പദമാക്കിയാണ് അവര്‍ ഈ കൃതി രചിച്ചിട്ടുള്ളത് . ഇന്‍ഡ്യന്‍ പ്രധാന മന്ത്രിയുടെ , ലണ്ടനില്‍ പഠിച്ച് കൊണ്ടിരുന്ന മകനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് .അമേരിക്കയുമായുള്ള കിടമത്സരത്തില്‍ ഇന്‍ഡ്യന്‍ ഗവണ്മെന്റ് സോവിയറ്റ് യൂണിയന് നല്‍കേണ്ട നല്‍കേണ്ട പിന്തുണ വളരെ അത്യന്താപേക്ഷികമാണ് അതിന് വേണ്ടി അടുത്ത പ്രധാനമന്ത്രിയാവാന്‍ [ഇന്‍ഡ്യയില്‍ പിന്തുടര്‍ച്ചാ രാജവാഴ്ചയാണല്ലോ ] ലണ്ടനില്‍ പഠിച്ച് കൊണ്ടിരിക്കുന്ന രാജീവ് ഗാന്ധിയെ കരുവാക്കാനായാണ് കെ ജി ബി ഈ പൈസ ചിലവഴിച്ചതത്രെ അതിനെ സംബന്ധിച്ച് അവരെഴുതിയ ഈ കൃതിയില്‍ കെ ജി ബി രാജീവ് ഗാന്ധിക്ക് സംഖ്യ കൊടുത്തതും അതിന് റഷ്യന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക രേഖകളുടെ ക്രമ നമ്പര്‍ സഹിതമാണ് .ഇത് ഇത് വരെ റഷ്യന്‍ സര്‍ക്കാര്‍ ഈ വിവരങ്ങള്‍ നിഷേധിക്കുകയോ പുസ്തകത്തിനെതിരെ രാജീവ് ഗാന്ധിയുമായി ബന്ധപ്പെട്ട ആരും പരാതിപ്പെടുകയോ ചെയ്തിട്ടില്ല .

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റ്യില്‍ രാജീവ് ഗാന്ധി പഠിച്ച് കൊണ്ടിരിക്കുന്ന കാലത്ത് അന്റോണിയോ മേയ്നോ എന്ന യുവതിയെയാണ് കെ ജി ബി ഇതിനെ ഇതിനായി നിയോഗിച്ചത് .രാജീവ് ഗാന്ധിയുടെ സഹപാഠിയോ ആ കോളേജിലെ വിദ്യാര്‍ത്ഥിയോ അല്ലാത്ത , കേംബ്രിഡ്ജ് സിറ്റിയില്‍ ഒരു റെസ്റ്റോറന്റിലെ ജീവനക്കാരിയായിരുന്ന ഈ അന്റോണിയോ മെയ്നോ ആണ് നമ്മുടെ സോണിയാ ഗാന്ധി !!!

സ്വന്തം ഇച്ഛാ ശക്തി കൊണ്ട് രാഷ്ട്രീയത്തില്‍ നേതൃപാടവം കാട്ടിയ ഒരു വിധവയായ സ്ത്രീയെക്കുറിച്ച് വൃത്തികെട്ട ആരോപണങ്ങളാണിതെല്ലാമെന്ന് വേണമെങ്കില്‍ വാദിക്കാം പക്ഷെ ഇന്‍ഡ്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ ജനതാപാര്‍ട്ടിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ഈ വിവരങ്ങളെല്ലാം കൊടുത്തിട്ടും ഒരു മാനനഷ്ടക്കേസോ അതല്ലെങ്കില്‍ ഒരു പ്രതിഷേധ പ്രസ്താവനയോ എങ്കിലും നടത്താത്തത് വളരെ കഷ്ടമാണ് എന്നെ പറയാനുള്ളൂ .പക്ഷെ സുബ്രമുണ്യന്‍ സ്വാമി കെ ജി ബിയുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഡല്‍ഹി ഹൈക്കോര്‍ട്ടില്‍ ഒരു പരാതി കൊടുത്തിരുന്നു അന്നത്തെ വാജ്പേയി മന്ത്രി സഭ ഈ അന്വേഷണത്തില്‍ നിന്ന് പിന്തിരിയുകയാണുണ്ടായത് .പക്ഷെ പിന്നീട് സി ബി ഐ യുടെ ചുമതലയുണ്ടായിരുന്ന വസുന്ധര രാ‍ജ സിന്ധ്യ ഈ കേസ് സി ബി ഐ ക്ക് കൈമാറിയെങ്കിലും വാജ്പേയി ഇടപ്പെട്ട് രണ്ട് വര്‍ഷം നീണ്ട അന്വേഷണം അവസാനിപ്പിക്കുമ്പോള്‍ ഒരു എഫ് ഐ ആര്‍ പോലും ഫയല്‍ ചെയ്തിട്ടുണ്ടായിരുന്നില്ല .

ബൊഫോഴ്സ് കേസ് കോണ്‍ഗ്രസ്സുകാര്‍ ഭരിക്കുമ്പോള്‍ തെളിവില്ല എന്ന രസകരമാ‍യ കാരണം പറഞ്ഞു പിന്‍ വലിച്ചതിലൊരു ന്യായമുണ്ടെന്നു നമുക്ക് തമാശക്കെങ്കിലും പറയാം പക്ഷെ രാഷ്ട്രീയ എതിരാളികളാ‍യ സോണീയാ ഗാന്ധിക്കെതിരെയുള്ള കേസില്‍ അടല്‍ ബിഹാരി വാജ്പേയി എന്ന സത്യസന്ധനെന്തു താല്പര്യമെന്നത് ഒരല്‍ഭുതമാണ് . ഇക്കഴിഞ്ഞ തിരഞ്ഞെട്ടുപ്പില്‍ ഒരൂ കോണ്‍ഗ്രസ് നേതാവ് - ആന്റണിയാണോ ഉമ്മനാണോ എന്നു ഓര്‍മ്മയില്ല - ‍പ്രചരണത്തിനിടെ പറഞ്ഞു അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണ കാലത്ത് മരുമകന്‍ രഞ്ചന്‍ ഭട്ടാചാര്യ ചെയ്ത അഴിമതിക്ക് കയ്യും കണക്കുമില്ലായിരുന്നത്രെ , എന്നിട്ടും അതൊന്നും ഉന്നയിക്കാത്തത് കോണ്‍ഗ്രസ്സുകാരുടെ മാന്യത മൂലമായിരുന്നുവെന്ന് .ജനങ്ങളോട് എത്ര ഉളുപ്പില്ലാതെയാണ് ഇവര്‍ ഇങ്ങനെ പറയുന്നത് ? സത്യത്തില്‍ ഉളുപ്പില്ലാത്തത് നമുക്കല്ലെ അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍ നാമവരെ അനുവദിക്കുമായിരുന്നോ ?

രാഷ്ട്രീയം ഒരു പരസ്പര സഹായ സഹകരണ സംഘമാണ് . കടുത്ത ശത്രുതയുള്ള ആരൊപണത്തില്‍ പോലും നില നില്‍പ്പ് അപകടത്തിലാക്കാന്‍ പര്യാപ്തമായ ഒന്നും സംഭവിക്കാതെ ആ ധാരണ മാന്യമായി തന്നെ പരിപാലിക്കപ്പെടുന്നത് മാത്രമാണ് രാഷ്ട്രീയം. കോണ്‍ഗ്രസ്സുകാരനായ കെ ജി ബാലകൃഷ്ണനെന്ന ചീഫ് ജസ്റ്റിസിനും യൂത്ത് കോണ്‍ഗ്രസ്സുകാരനായ മരുമകന്‍ ശ്രീനിജനെതിരെയും വസ്തുതാ പരമായ അനവധി ആരോപണങ്ങള്‍ വന്നിട്ടും ജഡ്ജിമാരെന്ന് കേട്ടാല്‍‍ ഉറഞ്ഞ് തുള്ളുന്ന പിണറായി -ജയരാജന്‍ ത്രിമൂര്‍ത്തികളും ദേശാഭിമാനി പ്രഭൃതികളും യൂത്ത് കോണ്‍ഗ്രസ്സുകാരുടെ അഴിമതിക്കെതിരെ ധാര്‍മ്മികരോഷം കൊണ്ട് രക്തം തിളപ്പിക്കുന്ന ഡിഫിക്കുട്ടന്മാരും തെളിവ് പോരെന്ന് പറഞ്ഞ് നിശബ്ദമായി ഇരുന്നതും ഇതേ ധാരണകള്‍ കാരണമാണ് . ദോഷം പറയരുതല്ലോ ശ്രീനിജന്‍ കേസ് വന്ന ആദ്യ ദിവസങ്ങളില്‍ ഡിഫി നേതാക്കളുടെ ആത്മവീര്യം ഒന്നുണര്‍ന്നതാണ് പിന്നെ അതങ്ങ് തണുത്ത് പോയി .പിണറായി സഖാവിന്റെ ലാവ്ലിന്‍ കേസില്‍ കെ ജി ബാലകൃഷ്ണന് ഇടപ്പെട്ടിട്ടുണ്ട് എന്ന് ഒരു ആരോപണം നിലവിലുള്ളത് കൊണ്ടൊന്നുമാവില്ല അതെന്ന് നമുക്ക് സമാധാനിക്കാം .

ഉത്തരേന്ത്യന്‍ കുഗ്രാമങ്ങളില്‍ മുറുക്കിത്തുപ്പി ,പുലഭ്യം പറഞ്ഞ് വരുന്ന നിരക്ഷരരായ പ്രാദേശിക ഗുണ്ടാ രാഷ്ട്രീയക്കാര്‍ക്ക് പോലും ഇത്തരം പരസ്പര സഹകരണ സംഘത്തെക്കാള്‍ രാഷ്ട്രീയ സത്യ സന്ധതയുണ്ടാവും.നമുക്ക് ഇത്തരത്തില്‍ മാന്യന്മാ‍രായ രാഷ്ട്രീയക്കാര്‍ ഒരധികപ്പറ്റാണ് .നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ് , നോക്കൂ ഇന്നലെ കാബിനറ്റ് മന്ത്രിയായ രാജ ജയിലിലെ വെറും തറയില്‍ കിടന്നുറങ്ങുന്നു ,ഇന്നലെ വരെ രാജകീയ അത്താഴം കഴിച്ചിരുന്നവന്‍ ജയിലിലെ ഭക്ഷണം കഴിക്കുന്നു , നമ്മുടെ ജനാധിപത്യം എത്ര ശ്രേഷ്ടമാണ് അല്ലെ ആനന്ദ ലബ്ദിക്കിനി എന്ത് വേണം ? രാജ വെറുമൊരു ഇടനിലക്കാരന്‍ മാത്രമാണെന്ന് ആരും ഓര്‍ക്കുന്നില്ല എന്നതാണ് ദുരന്തം .

പ്രാദേശിക രാഷ്ട്രീയത്തില്‍ പോലും വലിയ കളി കളിക്കാത്ത രാജയെപ്പോലെ ഒരു ശരാശരിയില്‍ താഴ്ന്ന രാഷ്ട്രീയക്കാരന്‍ 176000 കോടി രൂപയുടെ ഇടപാട് ഡി എം കെ മുന്നണി അറിയാതെയും പ്രധാന മന്ത്രിയുടെ ഓഫീസ് അറിയാതെയും ചെയ്തു എന്ന് വിശ്വസിക്കണമെങ്കില്‍ നമ്മുടെ തലയില്‍ സാമാന്യം നല്ല അളവില്‍ കളിമണ്ണുണ്ടായിരിക്കണം .2009 മുതല്‍ കൃത്യമായ തെളിവുകള്‍ സഹിതം സീതാറാം യെച്ചുരി പാര്‍ല്യമെന്റില്‍ തെളിവുകളോടും സ്ഥിതിവിവരക്കണക്കുകളോടും കൂടി ഈ വസ്തുതകള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചിട്ട് 2 ജി സ്പെക്ട്രം കേസില്‍ അഴിമതിയില്ലെന്ന് മന്മോഹന്‍ സിങ്ങിന് തോന്നിയിട്ടുണ്ടെങ്കില്‍‍ മന്മോഹന്‍ സിങ്ങ് പഠിച്ച കേംബ്രിഡ്ജിനെക്കാള്‍ നല്ലതാണ് എന്റെ അഞ്ചാം ക്ലാസ്സ് എന്ന് ഒരു കോണ്‍ഗ്രസ്സുകാരനും പറഞ്ഞില്ല എന്ന് മാത്രമല്ല അങ്ങനെയൊരു സംഭവമെ ഇല്ല എല്ലാം പ്രതിപക്ഷത്തിന്റെ ആരോപണമാണ് എന്നുറച്ച് വിശ്വസിച്ച് ആശ്വസിക്കാന്‍ ഓരോരുത്തരും ശ്രമിച്ചു .കോമണ്‍ വെല്‍ത്ത് അഴിമതിയിലെ സുരേഷ് കല്‍മാഡി , ആദര്‍ശ് ഫ്ലാറ്റ് വിവാദം , ഐ പി എല്‍ ക്രിക്കറ്റിലേക്കൊഴുകുന്ന പണക്കൊഴുപ്പ് ,പതിനായിരങ്ങളുടെ ജീവന് വില പറയുന്ന എന്റോസള്‍ഫാന്‍ കമ്പനികളുടെ ബിനാമിയായ ശരത് പവാര്‍ .നമ്മളെവിടെയാണ് നില്‍ക്കുന്നത് ? നമുക്ക് ഇത്തരത്തില്‍ വലിയ കാര്യങ്ങളോര്‍ത്ത് തല പുണ്ണാക്കേണ്ട കാര്യമില്ല നാളത്തെ കളിയില്‍ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സ് ജയിക്കുമോ എന്നുള്ള പന്തയത്തില്‍ പങ്കെടുക്കാം , കത്രീന കൈഫിന്റെയും കരീനാ കപൂറിന്റെയും മാറിന്റെ അഴകളവുകള്‍ താരതമ്യം ചെയ്യാം -അങ്ങനെ മനസ്സിന് സുഖം തരുന്ന ഒരുപാട് കാര്യങ്ങളില്‍ വ്യാപരിക്കാം.

അഴിമതിക്കെതിരെയുള്ള തന്റെ ലോക്പാല്‍ സമരം അട്ടിമറിക്കാന്‍ ചില തല്പര കക്ഷികള്‍ ശ്രമിക്കുന്നുവെന്ന് സോണിയാ ഗാന്ധിക്കു പരാതി കത്തെഴുതിയ അണ്ണാ ഹസാരെയുടെ നിഷ്കളങ്കതയോര്‍ത്തു സഹതാപം തോന്നിപ്പോകുന്നു . പാവം ഹസാരെ , ആടറിയുമോ അങ്ങാടി വാണിഭം .നമുക്ക് കഴിയുന്ന ഒരു കാര്യമുണ്ട് - ഈജിപ്റ്റിലെ , ലിബിയയിലെ , ഹായ്ത്തിയിലെ, ആഫ്രിക്കന്‍ രാജ്യങ്ങളിലെ സ്വേച്ഛാധിപതികളെ ഓര്‍ത്ത് രോഷം കൊള്ളാം അവിടത്തെ ദരിദ്രരായ ജനതയെ ഓര്‍ത്ത് സഹതപിക്കാം എന്നിട്ട് നമുക്ക് സ്വപ്നം കാണാം സ്വിസ്സ് ബാങ്കിലെ കള്ളപ്പണക്കാരെ മുഴുവന്‍ കൊണ്ട് വന്ന് നിയമത്തിന് മുന്നില്‍ നിര്‍ത്തി ആ പണം കൊണ്ട് ഐശ്വര്യവും സമാധാനവും സമ്പത്തും നിറഞ്ഞ ഒരു ആദര്‍ശ രാജ്യമായി ഇന്‍ഡ്യ മാറുന്നതും കാത്ത് കാരണം നമ്മള്‍ മലര്‍പ്പൊടിക്കാരായ ജനതയാണല്ലോ .


അനുബന്ധം :

ഈ ബ്ലോഗില്‍ എഴുതിയിരിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെയും ഡോക്ടര്‍ സുബ്രമുണ്യന്‍ സ്വാമി ഇതേ വിഷയത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടു 2001 ല്‍ ഡല്‍ഹി ഹൈക്കോര്‍ട്ടില്‍ കൊടുത്ത പരാതിയെയും അടിസ്ഥാനമാക്കിയാണ് . വിവരങ്ങള്‍ പലതും കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടുന്നത് കൊണ്ട് ഇതുമായി ബന്ധപ്പെട്ട Facts and evidence മറ്റൊരു ബ്ലോഗില്‍ റെഫറന്‍സാക്കിയിട്ടുണ്ട് .


Picture courtesy - getskill.org

Monday 18 April 2011

ഉറുമി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രഖ്യാപനം

ഓരോ കാലത്തെയും ചരിത്രം സൃഷ്ടിക്കുന്നത് അതത് കാലങ്ങളില്‍ നിലവിലിരിക്കുന്ന അധികാരവര്‍ഗ്ഗമാണ് , പിന്നീട് അതായിത്തീരുന്നു ചരിത്രം എങ്കിലും പുനര്‍വായനയില്‍ പലപ്പോഴും പിഴച്ച് പോകുന്ന ചില ഭൂതകാലസത്യങ്ങള്‍ അത് ചരിത്രത്തെ തിരുത്താന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കും .സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി ഇത്തരമൊരു പുനര്‍വായനയാണ് .ചരിത്രം ആസ്പദമാക്കി കഥ പറയുമ്പോള്‍ അത് വ്യാഖ്യാനിക്കപ്പെടുന്നതിന്റെ മികവ് കൊണ്ട് ചരിത്രത്തെക്കാള്‍ ഭാവന വിശ്വസനീയമാകുന്നത് നാം വടക്കന്‍ വീര ഗാഥയില്‍ കണ്ടിട്ടുണ്ട് പക്ഷെ അതില്‍ എം ടി വാസുദേവന്‍ നായര്‍ എന്ന പ്രതിഭയുടെ കരവിരുതാണ് അത്രത്തോളം പ്രതീക്ഷിക്കാനാവില്ലെങ്കിലും ശങ്കര്‍ രാമകൃഷ്ണന്‍ എന്ന തിരക്കഥാകൃത്ത് ചരിത്രവും ഭാവനയും ഇടകലര്‍ത്തി കൊണ്ട് അജ്ഞാതമായ ഒരു ചരിത്രത്തെ അഭ്രപാളികളിലേക്കെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ ശ്രമം പാളിപ്പോയിട്ടില്ല എന്ന് തന്നെ പറയാം .

മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം നിര്‍മ്മാണ ചിലവെന്ന ഖ്യാതിയോടെയോ അപഖ്യാതിയോടെയോ ആണ് ഉറുമി നമ്മുടെ കാഴ്ചക്കായി എത്തുന്നത് .ഓരോ കാഴ്ചയും കവിത പോലെ ക്യാമറയിലാക്കുന്ന സന്തോഷ് ശിവന്റെ സംവിധാനമികവ് , ശങ്കര്‍ രാമകൃഷ്ണന്റെ ഫാന്റസിയും ചരിത്രവും ഇടകലര്‍ന്ന ശക്തമായ തിരക്കഥ ദേശീയ പുരസ്കാര ജേതാവായ അഞ്ചലി ശുക്ലയുടെ ക്യാമറ ഈ അണിയറ മികവിനൊപ്പം തിരശീലയില്‍ തെളിയുന്ന പൃഥ്വിരാജിന്റെ പൌരുഷം നിറഞ്ഞ യൌവ്വനവും പ്രഭുദേവയുടെ നടന താളവും , ജനീലിയ , തബു , വിദ്യാ ബാലന്‍ , നിത്യാമേനോന്‍ എന്നിങ്ങനെയുള്ള സൌന്ദര്യധാമങ്ങളുടെ സാന്നിധ്യവും ഉറുമിയെ നവ്യമായൊരു കാഴ്ചാനുഭവമാക്കുന്നുണ്ട് .

താരപ്രഭക്കും സാങ്കേതിക മികവ് അഭ്രപാളിയിലുളവാക്കുന്ന ദൃശ്യചാരുതക്കുമപ്പുറം വര്‍ത്തമാന കാല യാഥാര്‍ത്ഥ്യങ്ങളുടെ അസാമാന്യമായ സാമ്യം കൊണ്ടു ഉറുമി എന്ന ചിത്രം ഉയര്‍ത്തുന്ന ഒരു രാഷ്ട്രീയ പ്രഖ്യാപനമുണ്ട് .കക്ഷിരാഷ്ട്രീയത്തിന്റെ പ്രകടമായ തെളിവുകളില്ലെങ്കില്‍ അരാഷ്ട്രീയമായ സിനിമയായി പരിഗണിക്കുകയാണ് മലയാളി പ്രേക്ഷകരുടെ ശീലം .മലയാള ചലചിത്ര രംഗത്ത് രാഷ്ട്രീയം കടന്ന് വരുന്നതു കക്ഷിരാഷ്ട്രീയത്തിന്റെ നാറുന്ന വിഴുപ്പലക്കുകളുടെ ഇടമുറിയാത്ത സംഭാഷണ ചാതുരി കൊണ്ടും നിലവിലെ രാഷ്ട്രീയ നേതാക്കന്മാരെ മിമിക്രി കാണിച്ചുമാണ് .തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലെ അധികാരത്തിന്റെ ഇടനാഴികളോ അതിനുമപ്പുറം ആ ഇട്ടാവട്ടത്ത് തായം കളിക്കാതെ ഹൈടെക്ക് ഡല്‍ഹിയുടെ ബ്ലൂചിപ്പിലും കംബ്യുട്ടറിലും ബ്രെയിന്‍ ബാങ്കിലുമെല്ലാം രാഷ്ട്രീയ സമസ്യകള്‍ക്കുതരം കണ്ടെത്തുന്ന , കോടികള്‍ കൊണ്ടമ്മാനമാടുന്ന ഡല്‍ഹി വരെ പരമാവധി പോകുന്ന പോകുന്ന കച്ചവട സിനിമയും . 80 കളിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ ഗൃഹാതുരതയും അടിയന്തിരാവസ്ഥകാലത്തിന്റെ ഓര്‍മ്മയില്‍ സ്ഖലിച്ച് കൊണ്ടിരിക്കുന്ന ആത്മരതിയടങ്ങിയ സമാന്തര സിനിമയും . ഇങ്ങനെ കച്ചവട സിനിമയുടെ കക്ഷിരാഷ്ട്രീയത്തിന്റെയും സമാന്തര സിനിമയുടെ ഭൂതകാല കുളിരിന്റെയും വിരുദ്ധ ധ്രുവങ്ങള്‍ക്കിടയില്‍ നിന്നാണ് ഉറുമി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ പ്രസക്തി .

വര്‍ത്തമാന കാലത്തില്‍ നിന്ന് 400 വര്‍ഷം പഴക്കമുള്ള ഒരു സാങ്കല്പിക പ്രതികാര കഥയുടെ പ്രമേയ പരിസരത്തില്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം എങ്ങനെയാണ് കടന്ന് വരിക എന്ന ചോദ്യം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട് .മുഖ്യധാരാ സിനിമയില്‍ നാം പ്രതീക്ഷിക്കാത്ത ഒരു ആശയത്തിലൂടെയാണ് ഉറുമി മുന്നോട്ട് വെക്കുന്ന ചെയ്യുന്ന രാഷ്ട്രീയത്തെ ഞാന്‍ കാണുന്നത് .

സാമൂഹികാവബോധം അധികപറ്റാണെന്ന കാഴ്ചപ്പാടുള്ള പുതുതലമുറയുടെ പ്രതിനിധിയായ കൃഷ്ണദാസെന്ന ചെറുപ്പക്കാരന്‍ തന്റെ പൂര്‍വ്വിക സ്വത്ത് ആഭ്യന്തര മന്ത്രിക്കു കൂടി പങ്കാളിത്തമുള്ള നിര്‍വ്വാണ എന്ന ബഹുരാഷ്ട്ര ഖനന കമ്പനിക്ക് വേണ്ടി കൊടുക്കാന്‍ തയ്യാറാകുന്നിടത്താണ് കഥ ആരംഭിക്കുന്നത് .അതിന്റെ ആവശ്യങ്ങള്‍ക്കായി സുഹൃത്തുമൊത്ത് ആ സ്ഥലത്തെത്തിപ്പെടുമ്പോള്‍ അവന്റെ പൂര്‍വ്വിക പരമ്പരയിലേക്കു കഥ നമ്മളെ നയിക്കുന്നു .

എല്ലാ ചരിത്രങ്ങളും മഹാനായ നാവികനെന്ന് രേഖപ്പെടുത്തിയ വാസ്കോഡഗാമയുടെ കടല്‍ കടന്നുള്ള അധിനിവേശങ്ങളുടെയും ക്രൂരമായ കൊള്ളയടിക്കലുകളുടെയും ചരിത്രമാണ് കൃഷ്ണദാസിന്റെ പൂര്‍വ്വിക പരമ്പരയുടെ ചരിത്രത്തിലൂടെ കാണാന്‍ കഴിയുക . ആ ചരിത്രത്തോടൊപ്പം കേളുനായനാരെന്ന കല്‍പ്പിത കഥാപാത്രത്തിന്റെ പ്രതികാരത്തിന്റെയും ആത്മരോഷത്തിന്റെയും ഊര്‍ജ്ജം കൈക്കൊള്ളുന്നതിലൂടെ ചിത്രം മറ്റൊരു തലത്തിലേക്കുയരുന്നു . കൊള്ളയടിക്കാനെത്തുന്ന വിദേശ പടത്തലവന് ഒത്താശ ചെയ്ത് കൊടുക്കുന്ന ചേണിക്കല്‍ കുറുപ്പ് കാലം കടന്നെത്തുമ്പോള്‍ വിദേശ ബഹുരാഷ്ട്ര ഖനന കമ്പനികളില്‍ ഓഹരിപങ്കാളിത്തമുള്ള , അവര്‍ക്ക് വേണ്ടി നാടിനെ തീറെഴുതിക്കൊടുക്കാന്‍ കൂട്ടു നില്‍ക്കുന്ന ആഭ്യന്തരമന്ത്രിയായിതീരുന്നു. അങ്ങനെ അതേ ചരിത്രം തന്നെ നൂറ്റാണ്ടുകള്‍ക്ക് ശേഷമുള്ള പരമ്പരയിലും ആവര്‍ത്തിക്കപ്പെടുന്നു. ഈ ഭാവനയും ചരിത്രവും കെട്ട് പിണഞ്ഞു കിടക്കുന്ന ഈ കഥയില്‍ വര്‍ത്തമാന കാലത്തിന്റെ യാദൃശ്ചികമല്ലാത്ത സാമ്യം അനുഭവപ്പെട്ടു തുടങ്ങുന്നിടത്ത് നിന്നാണ് സിനിമയുടെ രാഷ്ട്രീയം ആരംഭിക്കുന്നത് .


ദക്ഷിണ ഒറീസയിലെ നിയമഗിരി കുന്നുകളില്‍ വസിക്കുന്ന ഡോങ്ക്രിയ കോന്താ വിഭാഗത്തിലുള്ള ആദിവാസികള്‍ മറ്റെവിടെയും വേരുകളില്ലാത്ത ആദിമഗോത്രവിഭാഗമാണ് .അവര്‍ അധിവസിക്കുന്ന നിയമഗിരി കുന്നുകള്‍ അവരുടെ പുണ്യസ്ഥലമാണ് . അവരാ കുന്നിന്‍ ചെരിവുകളില്‍ കൃഷി ചെയ്യുന്നു അത്,അതിന് ചുറ്റുമൊഴുകുന്ന അരുവികളില്‍ നിന്ന് വെള്ളമെടുക്കുന്നു ,ഒരു മരക്കൊമ്പ് പോലും മുറിക്കാതെ വനവിഭവങ്ങള്‍ കൊണ്ട് അവര്‍ ജീവിക്കുന്നു , നിയമഗിരി അവര്‍ക്ക് വെറും വിശ്വാസം മാത്രമല്ല ജീവിതം കൂടിയാണ് , അവരുടെ ദൈവമാണ് നിയമഗിരിക്ക് മുകളില്‍ കുടിയിരിക്കുന്നത് എന്നതാണ് വിശ്വാസം. 2005 ല്‍ ഈ മലനിരകള്‍ ഇടിച്ച് പൊളിച്ചു ഖനനം ചെയ്യാനായി ‍ പരിസ്ഥിതി നിയമങ്ങളുടെ പ്രാഥമിക ചട്ടങ്ങള്‍ പോലും ലംഘിച്ച് കൊണ്ട് വേദാന്ത എന്ന ബഹുരാഷ്ട്ര കമ്പനിക്കു വേണ്ടി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി കൊടുത്തത് .ഈ ഖനനത്തിലൂടെ അവിടെയുള്ള മലനിരകള്‍ ,നദികള്‍ അടക്കമുള്ള എല്ലാ പ്രകൃതി സമ്പത്തുകളും നാമാവശേഷമാകും .കോര്‍പ്പറേറ്റുകളെ പ്രീതിപ്പെടുത്തി പുലരുന്ന അധികാര സംവിധാനത്തില്‍ അധിനിവേശങ്ങള്‍ക്കു ആധികാരികത നല്‍കി വികസനത്തിന്റെ ഉദാത്തമാര്‍ഗ്ഗമായി അവതരിപ്പിക്കുകയായിരുന്നു നിയമഗിരിയില്‍ . ഒരു ജനതയുടെ ജീവനും ജീവിതത്തിനും വില കല്‍പ്പിക്കാതെ vedanta എന്ന കമ്പനി നടത്തുന്ന നിയമവിരുദ്ധമായ കയ്യേറ്റങ്ങള്‍ക്കെതിരെ നിരക്ഷരരായ ആദിവാസികള്‍ ചെറുത്തു . അവസാനം നിരവധി അന്താരാഷ്ട്ര സംഘടനകളുടെയും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും ഇടപെടലിനെ തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് ഈ നിയമവിരുദ്ധ ഖനനത്തിനുള്ള അനുമതി റദ്ദ് ചെയ്യുകയായിരുന്നു .

പി.ചിദംബരം എന്ന നമ്മുടെ ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി 2004 ല്‍ കേന്ദ്രമന്ത്രി സഭയില്‍ ധനകാര്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ വരുന്നത് വരെ കുപ്രസിദ്ധമായ വേദാന്ത കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളും നിയമോപദേഷ്ടാവും കൂടിയായിരുന്നു .ധനമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടി മാത്രമാണ് അദ്ദേഹം ആ പദവി രാജി വെച്ചത് എന്നത് കൂടി കൂട്ടി വായിക്കുമ്പോഴാണ് ഉറുമി ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ നീതി നമുക്ക് മനസ്സിലാവുക .ഉറുമിയിലെ നിര്‍വ്വാണ എന്ന ഖനന കമ്പനിക്ക് വേദാന്തയുമായുള്ള സാമ്യം പേരില്‍ മാത്രമല്ല നിര്‍വ്വാണയില്‍ ഓഹരി പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ജഗതി അവതരിപ്പിക്കുന്ന ആഭ്യന്തര മന്ത്രിയില്‍ പോലുമുണ്ട് .അത് കൊണ്ടെല്ലാം തന്നെ സിനിമയില്‍ വര്‍ത്തമാന കാലയാഥാര്‍ത്ഥ്യത്തിന്റെ അനുരണനങ്ങള്‍ കടന്നു വരുന്നത് കേവല യാദൃശ്ചികതയാവാന്‍ സാധ്യതയില്ല .അവസാനം ആഭ്യന്തരമന്ത്രിയെ ആദിവാസികള്‍ ചെരുപ്പെറിയുന്നിടത്ത് പോലും ഈ സാദൃശ്യം കടന്ന് വരുന്നുണ്ട് ചെരുപ്പേറ് കൊണ്ട് ഏക ആഭ്യന്തര മന്ത്രിയാണ് പി. ചിദംബരം .

അധിനിവേശങ്ങള്‍ അവസാനിക്കുന്നില്ല അത് പുതിയ പേരിലും പുതിയ രൂപത്തിലും നിസ്സഹായരായ ജനതയുടെ മേല്‍ അധീശത്വം സ്ഥാപിക്കാനൊരുങ്ങുമ്പോള്‍ അതിന് ഒത്താശ ചെയ്ത് കൊടുക്കുന്ന നപുംസകങ്ങളായ അധികാര വര്‍ഗ്ഗം സ്വന്തം ജനതയെ വിസ്മരിച്ചു അവരുടെ ജീവനും സ്വത്തിനും വില അവരുടെ മണ്ണും വെള്ളവും ആ സാമ്രാജ്യത്വ ശക്തികള്‍ക്ക് തീറെഴുതിക്കൊടുക്കും .ദണ്ടേവാഡയടക്കമുള്ള വനമേഖലകളില്‍ നടക്കുന്ന ഖനനവും അത് മൂലം ജനിച്ച നാടില്‍ നിന്നു കുടിയൊഴിക്കപ്പെട്ടു നിരാശ്രയരായിപ്പോകുന്ന ദശലക്ഷക്കണക്കിന് ജനങ്ങളും ബഹുരാഷ്ട്രകുത്തകകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കപ്പെടുന്ന ഗ്രീന്‍ ഹണ്ട് ഓപറേഷനും എല്ലാം ചരിത്രത്തിന്റെ തുടര്‍ച്ചയാണ് , അളവില്ലാത്ത സമ്പത്തിന് വേണ്ടി രാജ്യത്തെ ജനങ്ങളെ കൊന്ന് കൊള്ളയടിച്ച വാസ്കോഡ ഗാമയെ സഹായിച്ച ചേണിക്കല്‍ കുറുപ്പിന്റെ ചരിത്രമാണ് ആ തുടര്‍ച്ച. നമ്മളെ ഇത് ബാധിക്കുന്നില്ലല്ലോ എന്ന നിസ്സംഗമായ മുഖ്യധാരാ സമൂഹത്തിന്റെ ആശ്വസിക്കലാണ് ഓരോ അധിനിവേശത്തിന്റെയും ആണിക്കല്ല് .


ചത്തിസ് ഗഡിലെയും ഝാര്‍ഖണ്ടിലെയും വന മേഖലകളില്‍ സ്വന്തം ഭൂമി കയ്യേറിയ വിദേശ കുത്തകകള്‍ക്കെതിരെ ആയുധമെടുക്കുന്ന നക്സലൈറ്റുകളുടെ വാര്‍പ്പ് മാതൃകയിലാണ് കേളു നായനാരെ ചിത്രത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളത് .മണി രത്നം രാവണ എന്ന ചിത്രത്തിലൂടെ അവ്യക്തമായി ഈ വിഷയം ഉന്നയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പുരാണകഥയുടെ പ്രമേയം പശ്ചാത്തലമായത് കൊണ്ടു തന്നെ ആ സിനിമയില്‍ ചൂണ്ടിക്കാട്ടാവുന്ന രാഷ്ട്രീയത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാതെ അതൊരു അരാഷ്ട്രീയ സിനിമയായി അവസാനിക്കുകയായിരുന്നു.രാവണയുടെ ക്യാമറാ ചലിപ്പിച്ച സന്തോഷ് ശിവന്‍ അത് കുറച്ചു കൂടി നീതി പൂര്‍വ്വകമായി അവതരിപ്പിച്ചു എന്നതിന്റെ തെളിവാണ് മണി രത്നം ചിത്രം കണ്ടിട്ട് സന്തോഷ് ശിവനെ അഭിനന്ദിച്ചത് .

തന്റെ പൂര്‍വ്വിക പരമ്പരയോട് അവരോട് അധിനിവേശം നടത്തിയെത്തിയ വൈദേശിക ശക്തികള്‍ ചെയ്തു കൂട്ടുന്ന ക്രൂരതകള്‍ക്കെതിരെ കേളു നായനാര്‍ നടത്തുന്ന ആത്മരോഷം നിറഞ്ഞ പോരാട്ടത്തിന്റെ കഥ മനസ്സിലാക്കുന്നതോടെ കൃഷ്ണദാസെന്ന മധ്യവര്‍ഗ്ഗ സമൂഹത്തിന്റെ പ്രതിനിധി ബഹുരാഷ്ട്രകുത്തകകള്‍ക്ക് തന്റെ ഭൂമി വിട്ടു നല്‍കുക എന്ന തീരുമാനം പുനപരിശോധിച്ചു കൊണ്ടു പുതിയൊരു ഒരു രാഷ്ട്രീയത്തിന്റെ വക്താവായി മാറുന്നു .അങ്ങനെ ഖനനത്തിന് നിര്‍വ്വാണക്ക് സ്വന്തം ഭൂമി വിട്ട് കൊടുക്കുക എന്ന തീരുമാനം പിന്‍ വലിക്കുന്നതിലൂടെ ഉറുമി ശക്തമായ ഒരു സന്ദേശം അവശേഷിപ്പിക്കുന്നുണ്ട് .

മലയാളത്തിലെ മധ്യവര്‍ത്തി സിനിമാ പ്രേക്ഷകര്‍ക്കു അവര്‍ കൊടുക്കുന്ന പണത്തിന് തുല്യമായ വിനോദോപാധിയില്‍ കവിഞ്ഞ് ചത്തിസ് ഗഡിലോ ഒറീസയിലോ നടക്കുന്ന വന്‍ കിട ഖനനങ്ങളെക്കുറിച്ചും തദ്ദേശവാസികളെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും വലിയ താല്പര്യമുണ്ടാകുമെന്ന് ധരിക്കുന്നത് വിഡ്ഡിത്തമാകും അത് കൊണ്ടു തന്നെ മുഖ്യധാരാ സിനിമയിലൂടെ ഇത്തരമൊരു സന്ദേശം പരോക്ഷമായെങ്കിലും അവതരിപ്പിക്കുക എന്ന വെല്ലുവിളി തന്നെയാണ് ഉറുമി ഏറ്റെടുത്തത് . മലയാളം കൂടാതെ മറ്റ് ഭാഷകളിലും കൂടി ഈ ചിത്രം മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട് .

ബുദ്ധിജീവി ചലചിത്ര പ്രവര്‍ത്തകര്‍ ഇറാനിയന്‍ സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ ജാഫര്‍ പനാഹിക്ക് വേണ്ടി ഒപ്പ് ശേഖരണം നടത്തുമ്പോഴും പാലസ്തീന്‍ അധിനിവേശങ്ങളെക്കുറിച്ചു കണ്ണീരൊഴുക്കുമ്പോഴും കാണാതെ പോകുന്നത് കുടിയൊഴിക്കപ്പെട്ടും , നിരാശ്രയരായും പോകുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതമാണ് . ഒരിക്കല്‍ ടി വി ചന്ദ്രന്‍ ഒരഭിമുഖ സംഭാഷണത്തില്‍ പറഞ്ഞതോര്‍ക്കുന്നു അദ്ദേഹത്തിനെ ഇപ്പോഴും വേദനിപ്പിച്ച് കൊണ്ടിരിക്കുന്നത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയാണത്രെ . സോവിയറ്റ് റഷ്യക്കാര്‍ പോലും അതെല്ലാം മറന്ന് പോയ കാലത്ത് ആ ദുഖമാണ് ഇന്നും ബുദ്ധിജീവി ചലചിത്രകാരന്മാരെ ഭരിക്കുന്നത് .വര്‍ത്തമാന കാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ വര്‍ഗ്ഗീയതയല്ലാതെ മറ്റൊരു വിഷയം തിരഞ്ഞെടുക്കാന്‍ നമ്മുടെ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇനിയും കാലമായിട്ടില്ല എന്നു വേണം കരുതാന്‍ .

ചത്തിസ് ഗഡിലും ഝാര്‍ഖണ്ടിലും ഓറീസയിലുമെല്ലാം നടക്കുന്ന മനുഷ്യത്വ രഹിതമായ ഇത്തരം അധിനിവേശങ്ങളും അതിന് ഒത്താശ ചെയ്യുന്ന അധികാരികളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രത്തിന്റെ തുടര്‍ച്ച തന്നെയാണ് .മനുഷ്യന് നേര്‍ക്കുള്ള ക്രൂരതകളും അതിനെതുടര്‍ന്നുള്ള പലായനങ്ങളും വികസനത്തിന്റെ പുറം മോടിയണിയിച്ചു പുറം ലോകത്തവതരിപ്പിക്കുമ്പോള്‍ പ്രതിരോധിക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ മാവോയിസ്റ്റുകളും രാജ്യദ്രോഹികളുമാക്കി മുദ്ര കുത്തുന്ന അധികാരത്തിന്‍ കീഴില്‍ ഇത്തരമൊരു വിഷയം പരോക്ഷമായെങ്കിലും ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ ഈ ഉറുമിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം ,മറ്റൊരു കാഴ്ചയും കാണാനാവാത്ത സിനിമക്കാര്‍ക്കിടയില്‍ നിന്ന് വാണിജ്യ സിനിമയുടെ ഭാഗമായിട്ടെങ്കിലും അങ്ങനെയൊരു ജനതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ച ഉറുമിയുടെ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു .

Wednesday 13 April 2011

ലോക് പാല്‍ ബില്ലെന്നൊരു മലപ്പുറം കത്തി




ഉമ്മറത്തെ ചാരുകസേരയിലിരുന്നു,നാലും കൂട്ടി മുറുക്കിതുപ്പി‍ , വഴിയോര കാഴ്ചകളിലേക്ക് കണ്ണും നട്ട് ദോഷം മാത്രം കണ്ട് പിടിക്കുന്ന ഒരു പഴയ അമ്മാവന്‍ സിന്‍ഡ്രോം ഇടക്കിടെ കയറിവരുന്നത് ശുഭപ്രതീക്ഷയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിതുടങ്ങുമ്പോള്‍ ഞാന്‍ എന്നെത്തന്നെ ന്യായീകരിക്കും - അടുത്ത മഴക്ക് ആലിപ്പഴം പോലെ അമ്പിളിമാമന്‍ പൊഴിഞ്ഞ് വീഴുമെന്ന് കരുതുന്ന കൊച്ചുകുട്ടിയുടെ വ്യര്‍ത്ഥസ്വപ്നത്തെക്കാള്‍ ഭേദമാണ് ഈ ദോഷൈകദൃക്‌തമെന്ന് .

കൊട്ടി ഘോഷിക്കപ്പെട്ട ലോക്പാല്‍ ബില്ലിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത് , ഒരു രാജ്യം മുഴുവന്‍ അതിനെ പ്രതീക്ഷയോടെ നവയുഗത്തിന്റെ നാന്ദിയായി പരിഗണിച്ചു ആഘോഷിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ ഇത് ഒരു പ്രഹസനമായി അവസാനിക്കുമെന്നു കരുതാന്‍ നിരവധി കാരണങ്ങളുണ്ടായിരുന്നു. ആ കാരണങ്ങളൊരിക്കലും അണ്ണാ ഹസാരെയെ സംഘബന്ധുവാക്കി അവതരിപ്പിച്ച് ലോക് പാലിന് വേണ്ടിയുള്ള സത്യാഗ്രഹത്തെ വര്‍ഗ്ഗീയ ധ്രുവീകരണമാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളുടെയോ അതിതീവ്ര ഇടത് പക്ഷക്കാരുടെയോ വാദങ്ങളല്ല .അണ്ണാ ഹസാരെയുടെ പ്രവര്‍ത്തനങ്ങളെ വര്‍ഗ്ഗീയ വല്‍ക്കരിച്ചു കൊണ്ടു ലോക് പാല്‍ ബില്ലിനെ വിമര്‍ശിക്കുന്നത് തീര്‍ച്ചയായും മറ്റൊരു അജണ്ട ഉള്ളത് കൊണ്ടു തന്നെയാണ് .സംഘ പരിവാറുകാരുടെ ആദര്‍ശങ്ങളില്‍ വംശ ശുദ്ധിയെക്കാള്‍ പ്രാധാന്യം അഴിമതിക്കില്ല എന്ന പരമ്പരാഗത വിശ്വാസം തന്നെയാണ് .നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ചത് അഴിമതി രഹിതമായ ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ വലിയ തെറ്റായി തോന്നുന്നില്ല

ആഗോളതലത്തില്‍ നടന്ന ജനകീയ വിപ്ലവങ്ങളുടെ സമകാലികമായ പ്രസക്തിയുടെ പശ്ചാത്തലത്തില്‍ വേണം ഇന്‍ഡ്യയില്‍ നടന്ന ഈ അഴിമതി വിരുദ്ധ കാമ്പയിന്റെ ജനകീയ മുന്നേറ്റത്തെ വിലയിരുത്തേണ്ടത് .2011 എന്ന വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ തിളക്കുന്ന ലാവ പോലെയുള്ള ജനകീയ വിപ്ലവങ്ങളുടെ നിരവധി മാതൃകകള്‍ നാം കണ്ട് കഴിഞ്ഞു .ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് തെളിച്ച് കൊണ്ട് പോയ ദീപശിഖാ പ്രയാണം പോലെ അത് ആഫ്രിക്കയിലും മധ്യപൂര്‍വേഷ്യയിലും പടര്‍ന്ന് കയറി . ജനുവരി 14 ന് ട്യുണീഷ്യയില്‍ ഒരു മുല്ലപ്പൂ വിപ്ലവത്തിലൂടെ അത് നാന്ദി കുറിക്കുമ്പോള്‍ അത് ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിലുപരിയായി മറ്റൊരു തലത്തിലേക്ക് വളരുമെന്ന് ഒരു രാഷ്ട്രീയ നിരീക്ഷകരും പ്രവചിച്ചിരുന്നില്ല പക്ഷെ ഈജിപ്തിനെ പരമ്പരാഗത സ്വത്ത് പോലെ കൊണ്ട് നടന്ന ഹോസ്നി മുബാറക്കില്‍ നിന്നു ലിബിയയിലെ ഏകാധിപതിയായ ഗദ്ദാഫിയിലും വരെ ആ ജനകീയമുന്നേറ്റം ചെന്നെത്തി നില്‍ക്കുമ്പോള്‍ ലോകം കണ്ടത് വലിയൊരു വിപ്ലവമായിരുന്നു . ഭരണാധികാരികളുടെ അപ്രമാദിത്വത്തിലും ജനദ്രോഹ നടപടികളിലും അമര്‍ഷം അണപൊട്ടിയ ജനതയുടെ പ്രതികരണമായിരുന്നു .വിപ്ലവം അരങ്ങേറിയ ഈ രാജ്യങ്ങളെല്ലാം തന്നെ ശാന്തമായിരുന്നു . അസന്തുഷ്ടിയുടെ ഒരു തെളിവുമില്ലാതെ മാത്രമല്ല ശരാശരിക്കണക്കില്‍ മികച്ച സാമ്പത്തികാഭിവൃദ്ധിയും വികസനവും രേഖയില്‍ തെളിഞ്ഞ് നിന്നിരുന്നു .പക്ഷെ അതെല്ലാം തിളച്ച് കൊണ്ടിരുന്ന ഒരഗ്നിപര്‍വ്വതത്തിന്റെ പുറം മോടി മാത്രമായിരുന്നുവെന്ന് ചരിത്രം സാക്ഷി .

മറ്റു രാജ്യങ്ങളിലെ ഏകാധിപത്യവും പട്ടാള ഭരണവുമാണ് വിപ്ലവങ്ങള്‍ക്ക് ഹേതുവായത് ഒരു ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയില്‍ അത്തരമൊരു അവസ്ഥ നിലവിലുണ്ടോ എന്ന സംശയത്തിനുത്തരമായി ആല്‍ബര്‍ട്ട് ടൊയാന്‍ബിയുടെ വാക്കുകളെ കടമെടുക്കാം - “ജനാധിപത്യവ്യവസ്ഥയില്‍ അധികാരത്തിന് ഭീഷണിയാകുന്നത് കലാപമോ യുദ്ധമോ ഒന്നുമല്ല ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതാണ് “ . ജനാധിപത്യമെന്ന സാമ്പ്രദായിക വ്യവസ്ഥയുടെ ആനുകൂല്യം പിന്‍ പറ്റിക്കൊണ്ടാണ് ഇന്‍ഡ്യയില്‍ ഭരണവര്‍ഗ്ഗം എപ്പോഴും ജനങ്ങളുടെ അസന്തുഷ്ടിയെ മറികടക്കുന്നത് .ലോകമെങ്ങും ഇത്തരം ജനകീയ മുന്നേറ്റങ്ങളിലൂടെ സ്വയം തീരുമാനമെടുക്കാന്‍ ജനങ്ങള്‍ പ്രാപ്തി നേടുന്നതിനിടയില്‍ ഇന്‍ഡ്യന്‍ ജനസമൂഹം ആകെ ആശയക്കുഴപ്പത്തിലായിരുന്നു .തൊഴിലില്ലായ്മ , ഭരണവര്‍ഗ്ഗത്തിന്റെ കൂട്ടായ അഴിമതികള്‍ , കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം ഗുണകരമായ നയങ്ങള് , ,ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായിക്കൊണ്ടിരിക്കുന്നു ‍ ഇതാണ് നിലവിലെ അവസ്ഥ . പക്ഷെ ജനാധിപത്യമെന്ന നിലവിലെ അവസ്ഥയില്‍ നിന്ന് ഏത് തരം പുതിയ രീതിയാണ് ഇനി പരീക്ഷിക്കാനുള്ളതെന്ന ധര്‍മ്മസങ്കടത്തില്‍ ജനങ്ങള്‍ വീണ്ടും അസഹനീയമായ അമര്‍ഷത്തോടെ പലയിടത്തായി പ്രതികരണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു . ഒരു പക്ഷെ ഒരു ജനകീയ മുന്നേറ്റം ഉണ്ടാകുമോ എന്ന് സ്വകാര്യമായെങ്കിലും കേന്ദ്രസര്‍ക്കാര്‍ സംശയിച്ച സാഹചര്യമുണ്ടായിരുന്നു. അണ്ണാഹസാരെ എന്ന ഗാന്ധിയന്റെ ത്യാഗസമ്പൂര്‍ണ്ണമായ ഒരു നിരാഹാരം ഇത്തരം സാധ്യതകളെ ഇല്ലാതാക്കി വീണ്ടും ഐശ്വര്യപൂര്‍ണ്ണമായ ഒരു ഭാവി നമുക്ക് ഓഫര്‍ ചെയ്യുന്നത് .

അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ നിസ്സാരവല്‍ക്കരിക്കാതെ തന്നെ പറയട്ടെ ഈ ഒരു സമരം കൊണ്ട് ഏറ്റവുമധികം ഗുണം ഉണ്ടായിട്ടുള്ളത് കേന്ദ്രഗവണ്മെന്റിന് തന്നെയാണ്.കേന്ദ്രഗവണ്മെന്റ് അധികാരത്തിലേറി ഇന്ന് വരെ നടത്തിയ അഴിമതികള്‍, ജനദ്രോഹ നിലപാടുകള്‍ എല്ലാം ഈയൊരു ബില്ലെന്ന വാഗ്ദാനത്തിലൂടെ പാപമുക്തി നേടിയിരിക്കുന്നു .കേന്ദ്രഗവണ്മെന്റ്റിന്റെ മഹാമനസ്കതയും ജനങ്ങളോടുള്ള അര്‍പ്പണബോധവും ഇനി കോണ്‍ ഗ്രസ്സ് സ്തുതിപാഠകര്‍ക്ക് പാടി നടക്കാമെന്നായിരിക്കുന്നു .42 കൊല്ലം കാത്ത് വെച്ച ഒരു ബില്‍ അവതരിപ്പിക്കാന്‍ മാത്രം ധാര്‍മ്മികതയുള്ള ഒരു ഗവണ്മെന്റായി ഇനി ഈ ഗവണ്മെന്റ് വാഴ്ത്തപ്പെടുമായിരിക്കും കഴിഞ്ഞ കഥകളിലെ പാപങ്ങളെല്ലാം ലോക്പാല്‍ ബില്ലെന്ന ഗംഗാനദിയില്‍ മുങ്ങി നിവര്‍ന്നതോടെ വിമുക്തി കിട്ടിക്കഴിഞ്ഞു .ആദ്യം ഒരു വിസമ്മതം പിന്നെ ഒരു കടും പിടുത്തം അവസാനം മനസ്സില്ലാമനസ്സോടെ ഒരു സമ്മതം . ഈയൊരു സംഭവത്തോടെ ജനങ്ങളുടെ അസംതൃപ്തിക്ക് താല്‍ക്കാലികമായ ഒരു ശമനം ലഭിച്ചു . പക്ഷെ ഇത് “സ്പോണ്‍സേഡ് കലാ പരിപാടിയാണ് “ എന്നത് അണ്ണാ ഹസാരെ എന്ന മനുഷ്യന്‍ നടത്തിയ ജനകീയ സമരത്തെ താറടിച്ചു കാണിക്കാനുള്ള ഗവണ്മെന്റ് സ്പോണ്‍സേഡ് പ്രചരണങ്ങളാണ് ,അതിന് ഒത്താശ നല്‍കുന്ന മാധ്യമങ്ങള്‍ അതിപുരോഗമന വാദികളും ചെയ്യുന്നത് ഇനിയൊരു ജനകീയ മുന്നേറ്റം ഉണ്ടാകാതെ കേന്ദ്രഗവണ്മെന്റിനെ സംരക്ഷിക്കുക എന്നതാണ് .

അണ്ണാ ഹസാരെയുടെ നിരാഹാര സത്യാഗ്രഹം മഹത്തായ ഒരു മുന്നേറ്റം തന്നെയായിരുന്നു പക്ഷെ അത് അഴിമതി നിര്‍മ്മാര്‍ജ്ജനം സംഭവിക്കുമെന്നോ അധികാരവര്‍ഗ്ഗം ഹരിശ്ചന്ദ്രന്മാരായി പരിണമിക്കുമോ എന്നുള്ള മൂഡവിശ്വാസത്തിലല്ല . ഇന്‍ഡ്യന്‍ മധ്യവര്‍ഗ്ഗം നിസ്സംഗമായ അരാഷ്ട്രീയതയിലേക്ക് തിരിഞ്ഞ് കൊണ്ടിരിക്കുന്ന ഒരവസ്ഥയില്‍ ദേശീയ ബോധം എന്ന വികാരമുണര്‍ത്തി അതിനെ രാഷ്ട്രബോധത്തിലേക്ക് തിരിച്ച് കൊണ്ട് വരാനും , നിസ്സംഗതയിലാണ്ട ഒരു യുവതയെ നിഷ്ക്രിയത്വത്തിന്റെ തോട് പൊട്ടിച്ച് പുറത്തെത്തിച്ച് ഒരു ഇന്‍ഡ്യന്‍ പൊതുമനസ്സ് രൂപീകരിക്കാന്‍ കഴിഞ്ഞതുമാണ് അണ്ണാ ഹസാരെയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ പ്രസക്തി .ഏറെ ആറ്റിയും കുറുക്കിയും തടഞ്ഞ് വെച്ചും വാഗ്ദാനം ചെയ്തും കഴിഞ്ഞ 42 വര്‍ഷമായി “പ്രതീക്ഷിപ്പിന്‍ പ്രതീക്ഷിപ്പിന്‍ നിങ്ങളുടെ രക്ഷകന്‍ ആഗതനാകാന്‍ പോകുന്നു “ എന്ന നിരന്തര വിളംബരത്തിലൂടെ നമ്മളെ രക്ഷിക്കാന്‍ പോകുന്ന ലോക് പാല്‍ ബില്‍ എന്ന മഹാസംരംഭത്തില്‍ എനിക്ക് അശേഷം വിശ്വാസമില്ല .

വാക്കുകളുടെ അതിഭാവുകത്വങ്ങളില്ലാതെ തന്നെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കിയ ജന്‍ ലോക്പാല്‍ ബില്ലെന്ന പുതിയ പ്രതീക്ഷയെ വസ്തുതാ പരമായി വിശകലനം ചെയ്ത് നോക്കാം .

നിയമങ്ങള്‍ കൂടുന്നതിനനുസരിച്ചു അഴിമതിയുടെ തോതും കൂടും എന്നാണ് ചൊല്ല് .നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ കഴിയാതെ പുതിയ നിയമം കൊണ്ടു കാര്യങ്ങള്‍ നേരെയാകുമെന്ന് വിശ്വസിക്കുന്നത് ഫലിതമാണ് .പക്ഷെ അണ്ണാ ഹസാരെ നിര്‍ദ്ദേശിക്കുന്ന ജന്‍ ലോക് പാല്‍ ബില്ലില്‍ ഗവണ്മെന്റിന്റെ താല്പര്യങ്ങള്‍ക്കു വിരുദ്ധമായി ചില സംഗതികളുണ്ടു എന്നത് അല്പം പ്രതീക്ഷയുണര്‍ത്തിയിരുന്നു പക്ഷെ ഗവണ്മെന്റിന്റെ പ്രതിനിധികളായി വക്രബുദ്ധിയില്‍ മാനേജ്മെന്റ് ബിരുദമുള്ള പി ചിദംബരവും രാത്രിയെ പകലാക്കി വാദിക്കുന്ന കപില്‍ സിബലും ഉണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ പുതിയ കൂട്ടിച്ചേര്‍ക്കലുകളുടെ ഭാവി 42 വര്‍ഷം പഴക്കമുള്ള ആ പഴയ ബില്ലിലേക്കു തന്നെ ചുരുങ്ങുമെന്നു ഉറപ്പായിരുന്നു . കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി , ബോഫോഴ്സ് കുംഭകോണം ,ആദര്‍ശ് ഫ്ലാറ്റ് വിവാദം ,2 ജി സ്പെക്ട്രം എന്നിങ്ങനെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ അളവില്ലാത്ത അഴിമതിക്കഥകള്‍ നാം കേള്‍ക്കുകയും മറക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഇതിന്റെ അന്വേഷണം ഇനിയും കുറെ വര്‍ഷങ്ങള്‍ നീണ്ട് പോയേക്കാം അവസാ‍നം തെളിവില്ലാതെ എഴുതിത്തള്ളും . നിയമങ്ങളുടെ അപര്യാപ്തത കൊണ്ടാണ് ഇന്‍ഡ്യയില്‍ ഭരണ വര്‍ഗ്ഗം അഴിമതി നടത്തുന്നതെന്ന വാദം മിഥ്യാധാരണ കൊണ്ടുണ്ടായതൊന്നുമല്ല , നമുക്ക് അങ്ങനെ വിശ്വസിക്കാനാണ് കൂടുതല്‍ താല്പര്യം .വ്യവസ്ഥയുടെ പോരായ്മ കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത് അത് കൊണ്ട് ഒരു പുതിയ നിയമവും വ്യവസ്ഥയും വന്നാല്‍ മാത്രമേ ഇതില്‍ നിന്ന് മോചനം കിട്ടൂ എന്ന് നാം നമ്മെത്തന്നെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു .


രാജ്യം അഴിമതിയിലാണ് എന്നൊക്കെ നമുക്ക് ബോധ്യം വന്നത് അഴിമതിയിലുള്‍പ്പെട്ട സംഖ്യയുടെ വലുപ്പം മനസ്സിലാക്കാന്‍‍ സാമാന്യ വിദ്യാഭ്യാസം പോരാ ഉന്നത വിദ്യാഭ്യാസം വേണമെന്ന ഘട്ടമായപ്പോള്‍ മാത്രമാണല്ലോ .176000 കോടിയെന്നൊക്കെ പറയുമ്പോള്‍ എത്രയാണെന്ന് ഭൂരിപക്ഷം പേര്‍ക്കും വലിയ പിടിയില്ല . അന്നന്നത്തെ അന്നത്തിനുള്ള വകയൊപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ 100 രൂപക്കപ്പുറമുള്ള ഒരു സംഖ്യയെക്കുറിച്ച് ചിന്താകുലനാകേണ്ട കാര്യം 80 ശതമാനം ഇന്‍ഡ്യക്കാര്‍ക്കുമില്ല എന്നതാണ് വാസ്തവത്തിന്മേല്‍ , ഇന്‍ഡ്യയിലെ മൊത്തം ജനങ്ങള്‍ക്കും വീതം വെച്ചാല്‍ 1100 രൂപയെങ്കിലും മിനിമം ഒരാള്‍ക്ക് കിട്ടുമെന്ന് ചില ഗണിതശാസ്ത്രവിശാരദന്മാര്‍ കണ്ടെത്തലിന് പ്രാധാന്യമില്ല .എന്തായാലും 2 ജി സ്പെക്ട്രം അഴിമതി വന്നപ്പോഴാണ് ഇവിടെ അഴിമതിയും അധികാര വര്‍ഗ്ഗത്തിന്റെ അനീതിയുമെല്ലാം നടക്കുന്നുവെന്ന് സാമാന്യജനത്തിന് കൂടുതല്‍ മനസ്സിലായിതുടങ്ങുന്നത് , അത്രക്ക് നിഷ്കളങ്കരായ ജനതയാണല്ലോ ഇന്‍ഡ്യയിലുള്ളത് !

കേന്ദ്രീകൃത വ്യവസ്ഥയിലുള്ള ഒരു സ്ഥാപനത്തിന് ഒരിക്കലും വ്യവസ്ഥിതിതിയില്‍ ജനകീയമാകാന്‍ സാധ്യമല്ല എന്നതാണ് വാസ്തവമെന്നിരിക്കെ ജനങ്ങള്‍ക്ക് നേരിട്ട് ഇടപെടാവുന്ന ഒരു ബില്ലാണ് പുതിയ നിയമം കൊണ്ട് വരുന്നതെന്ന ഗരിമ അനാവശ്യമാണ് .ഈ നിയമം മൂലം ഒരു സാധാരണക്കാരന് ഒരിക്കലും ഒരു പരാതി കൊടുക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല കാരണം അഴിമതിയാരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ പരാതിക്കാരന് 50000 രൂപ വരെ പിഴയും തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും.സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സംഭവിക്കപ്പെട്ടിട്ടുള്ള [എല്ലാം സംഭവിക്കുകയായിരുന്നു ഒരു അഴിമതിക്കും അന്വേഷണാന്ത്യത്തില്‍ നാഥനുണ്ടാവാറില്ലല്ലോ] ഏത് അഴിമതിക്കാണ് തെളിവുണ്ടായിട്ടുള്ളത് എല്ലാം തെളിവുകളുടെ അഭാവത്തില്‍ അവസാനിക്കുകയായിരുന്നില്ലെ അതു കൊണ്ട് തന്നെ സാമാന്യബോധമുള്ള ഒരാളും ഇത്തരം സാഹസത്തിന് മുതിരില്ല . ഏതെങ്കിലും അല്പബുദ്ധി രാഷ്ട്രീയനേതാവ് ഒന്നോ രണ്ടോ ലക്ഷം കൈക്കൂലി വാങ്ങുന്നത് ഒളി ക്യാമറ വെച്ചു പിടിക്കുന്നത് കാണിക്കാമെന്നല്ലാതെ ലക്ഷം കോടിയുടെ അഴിമതിക്ക് എന്ത് തെളിവാണ് ഉണ്ടാവുക . എല്ലാ അഴിമതികളും തെളിയിക്കപ്പെടാതെ പോകുന്നത് അത് അന്വേഷിക്കാനുള്ള നിയമത്തിന്റെ അപര്യാപ്തത കൊണ്ടായിരുന്നില്ല മറിച്ച് അതില്‍ പ്രതി പക്ഷ - ഭരണപക്ഷ ഭേദമില്ലാതെയുള്ള രാഷ്ട്രീയക്കാര്‍ തമ്മിലുള്ള അലിഘിതമായ ഒരു കരാര്‍ എന്നും നില നില്‍ക്കുന്നത് കൊണ്ടാണ് .

രാജ്യരക്ഷയെക്കരുതി സുതാര്യമാക്കാന്‍ പാടില്ല എന്നു മുട്ടുന്യായമുള്ള പ്രതിരോധ വകുപ്പിലെ ആയുധ ഇടപാടുകളിലാണ് അഴിമതിയുടെ സാന്ദ്രത ഏറ്റവുമധികം നില നില്‍ക്കുന്നത് .വിദേശ ആയുധ ഇടപാടുകാരുടെ സഹകരണമില്ലെങ്കില്‍ തെളിവുകളില്ലെന്ന് പറഞ്ഞു തള്ളാവുന്നത്ര ലളിതമായ സംഗതിയാണ് അതെന്ന് ബൊഫോഴ്സ് കേസ് അന്വേഷണം നിര്‍ത്തി വെക്കാനുള്ള സി ബി ഐ യുടെ തീരുമാനത്തോടെ നമുക്ക് ബോധ്യപ്പെട്ടതാണ് .പ്രതിരോധ ഇടപാടുകള്‍ കഴിഞ്ഞാല്‍ പണം കൊയ്യാനുള്ള അടുത്ത മേഖല വിവരസാങ്കേതിക വകുപ്പാണ് ഇത് സാങ്കേതികമായ തലത്തില്‍ തെളിയിക്കപ്പെടാനുള്ള സാധ്യത വളരെ വിരളമാണ് .2 ജി സ്കാം തന്നെ ഉദാഹരണമായെടുക്കാം പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെയും ഡി എം കെ എന്ന പാര്‍ട്ടിക്കു നേരെയും ഒരു പാട് തെളിവുകള്‍ ഉണ്ടായിട്ടും എ.രാജ എന്ന ഇടത്തരം രാഷ്ട്രീയക്കാരനെ ബലിയാടാക്കി ലളിതമായി ഇതില്‍ നിന്നു വിമുക്തി നേടി , രാജ വെറുമൊരു ഇടനിലക്കാരന്‍ മാത്രമാണെന്നു ആര്‍ക്കാണറിയാത്തത് ? എന്നിട്ടും 2 ജി സ്പെക്ട്രം കേസ് തെളിഞ്ഞ് കൊണ്ടിരിക്കുന്നതായി നാം ആഘോഷിക്കുന്നു .അപ്പോള്‍ പ്രതിരോധ ഇടപാടുകളിലും സാങ്കേതിക ഇടപാടുകളിലും അഴിമതി നിയമപരമായോ സാങ്കേതികമായോ തെളിയിക്കപ്പെടുക എന്നത് വെറും സ്വപ്നം മാത്രമാണ് അതു നിലവിലുള്ള നിയമത്തിന്റെ അപര്യാപ്തത കൊണ്ടല്ല മറിച്ചു വ്യവസ്ഥയുടെ പോരായ്മ കൊണ്ടാണ് .


ഓരോ പുതിയ നിയമങ്ങളും ജനങ്ങളെ കൂടുതല്‍ നിരുത്തരവാദികളാകാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയും അരക്ഷിതാവസ്ഥയെ അതിന്റെ പാരമ്യത്തിലെത്തിക്കുകയും ചെയ്യുന്നു . നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കുവാനുള്ള ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഇനിയും ഉണ്ടാവുകയാണ് വേണ്ടത് അല്ലാതെ പുതിയൊരു ബില്‍ അടുത്ത മഴക്കാലത്ത് പൊട്ടിമുളക്കുമെന്ന പ്രതീക്ഷയില്‍ നിസ്സംഗരാവുകയല്ല വേണ്ടത് .

Sunday 10 April 2011

സെന്‍സേഷണലിസം




പത്രമോഫീസിന്റെ മൂന്നാം നിലയിലെ ജനലഴികളില്‍ പിടിച്ച്, നഗരത്തിന്റെ ആരവങ്ങളിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു ജയദേവന്‍ .അഴുക്ക് പിടിച്ച ഒരു പരന്ന ശരീരത്തിലെ ധമനികള്‍ പോലെ നീണ്ട് കിടക്കുന്ന തിരക്ക് പിടിച്ച റോഡുകള്‍ .നഗരം ഒരു ശരീരമാണെങ്കില്‍ അതിന്റെ മനസ്സെവിടെയായിരിക്കും ? രസം കലര്‍ന്ന ചിന്തയാണത് അല്ലേ?


“ജയദേവന്‍ “ അയാളുടെ ചിന്തകളില്‍ ഒരു ഘനം കലര്‍ന്ന ശബ്ദത്തിന്റെ പ്രതിരോധം , പത്രാധിപരുടെ മുറിയിലായിരുന്നു അയാള്‍ .എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചതാണ് പുതിയ ട്രെയിനി ജേണലിസ്റ്റിനെ .

“ ജയദേവന്‍ നിങ്ങളിങ്ങനെ ഒരു കാല്പനിക ബുദ്ധിജീവി വേഷോം കെട്ടി നടന്നാല്‍ ഒരു ജേണലിസ്റ്റ് ആകുമെന്ന് കരുതുന്നുണ്ടോ ? പുതുതായി വന്ന ഒരു ജേണലിസ്റ്റിനോട് എനിക്കിത്ര അടുപ്പം കാട്ടി ഉപദേശം നല്‍കേണ്ട കാര്യമില്ല
എന്ന് നിങ്ങള്‍ക്കറിയാമല്ലോ “

ശരിയാണ് ഒരു മുഖ്യധാരാ പത്രത്തിന്റെ ചീഫ് എഡിറ്റര്‍ക്ക് പുതിയതായി വന്ന ജേണലിസ്റ്റ് ട്രെയിനിയെ ഉപദേശിച്ച് നന്നാക്കേണ്ട കാര്യമൊന്നുമില്ല , അതും നൂറ് കണക്കിന് പേര്‍ ആ സ്ഥാപനത്തില്‍ ചേരാന്‍ ശുപാര്‍ശകളുമായി കാത്ത് കിടക്കുമ്പോള്‍ , ജയദേവന്‍ ഗൌരവത്തോടെ കേട്ട് നിന്നു .

“തോമസ് സര്‍ എന്റെയും കൂടി ഗുരു ആയിരുന്നു , അദ്ദേഹം ഇത് വരെ ആര്‍ക്ക് വേണ്ടിയും ശുപാര്‍ശ ചെയ്തിട്ടില്ല പക്ഷെ നിങ്ങൾക്കു വേണ്ടി അത് ചെയ്തു , നിങ്ങള്‍ക്ക് ടാലന്റുണ്ടെന്ന് എനിക്കറിയാം .നിങ്ങളായിരുന്നു സാറിന്റെ ഏറ്റവും നല്ല സ്റ്റുഡന്റ് എന്നും ഞാന്‍ കേട്ടിരുന്നു അത് കൊണ്ടൊക്കെയാണ് ഞാന്‍ സ്പെഷ്യല്‍ ഇന്ററസ്റ്റ് എടുത്ത് ഇത് പറയുന്നത് “ .

തോമസ് സര്‍ പലപ്പോഴും അതി വാത്സല്യം കാണിച്ചിട്ടുണ്ട് തന്നോട് ,ചിലപ്പോഴൊക്കെ ശാസനാ രൂപത്തില്‍ ഉപദേശിച്ചിട്ടുമുണ്ട് , എഴുതാനുള്ള ടാലന്റ് നശിപ്പിക്കരുതെന്ന് , ജേണലിസമാണ് ഒരു എഴുത്തുകാരന് തെളിയാനുള്ള ഏറ്റവും നല്ല മേഖലയെന്ന് അദ്ദേഹമെപ്പോഴും പറയും .പത്രപ്രവര്‍ത്തനമെന്നാല്‍ ജീവിതത്തിന്റെ നേര്‍ചിത്രമെഴുത്താണെന്നാണ് അദ്ദേഹമെപ്പോഴും പറയാറുള്ളതെന്ന് ജയദേവന്‍ ഓര്‍ത്തു .

പത്രാധിപര്‍ ഒരു ചെറിയ മൌനത്തിന്റെ ഇടവേളയില്‍ നിന്ന് സ്വയം വീണ്ടെടുത്തു തുടര്‍ന്നു ,ഒരല്പം ഔപചാരികത കലര്‍ന്ന ശബ്ദത്തോടെ

"ജയാ ഞാന്‍ വളരെ സീരിയസ്സായാണ് പറയുന്നത് ജേണലിസമെന്നാല്‍ സാമൂഹ്യപ്രതിബദ്ധതയാണെന്നൊക്കെ അകാഡമിക്കായി പഠിക്കാം പക്ഷെ അതൊന്നും പ്രാക്റ്റിക്കലല്ല , സെന്‍സേഷണലിസമാണ് ഇന്നത്തെ ജേണലിസം , നിങ്ങള്‍ അക്കാഡമിക് ആയ കാര്യങ്ങളില്‍ നിന്ന് പുറത്ത് വന്നാലെ അത് പഠിക്കാനാകൂ. ,വാര്‍ത്തയെ വൈകാരികമായി സമീപിക്കുന്നതാണ് നിങ്ങളുടെ പ്രശ്നം , വാര്‍ത്ത വെറും വാര്‍ത്തയാണ് ..കഴിഞ്ഞ ദിവസം തന്നെ എന്റോ സള്‍ഫാന്‍ വിഷയത്തില്‍ ഫീച്ചറെഴുതാന്‍ പറഞ്ഞിട്ട് , നിങ്ങള്‍ ഏതൊ വീട്ടില്‍ കയറിയപ്പോള്‍ പൊട്ടിക്കരഞ്ഞുവെന്ന് ഫോട്ടോഗ്രാഫര്‍ തോമസ് ജോണ്‍ പറഞ്ഞു "

കേട്ടത് ശരിയല്ലേ എന്ന ഭാവത്തില്‍ നോക്കിയപ്പോള്‍ നിസ്സംഗത അഭിനയിച്ചു നിന്നു . കേട്ടത് ശരിയാണ് ഉടലിനെക്കാള്‍ ഇരട്ടിവലിപ്പമുള്ള ഒരു തലയുള്ള കുഞ്ഞുമായി ഒരമ്മ കരഞ്ഞപ്പോള്‍ കൂടെ കരഞ്ഞ് പോയി . ഒരു ജേണലിസ്റ്റ്
അങ്ങനെ ചെയ്യാന്‍ പാടില്ലാത്തതാണ് , തെറ്റാണത് പക്ഷെ സഹിക്കാന്‍ കഴിഞ്ഞില്ല .

“ നോക്കൂ ജയദേവന്‍ ,എനിക്കത് കേട്ട് ചിരിയാണ് വന്നത് .അല്ലെങ്കിലും എന്റോ സള്‍ഫാന്‍ വിഷയത്തില്‍ ഇനി ഒരു സെന്‍സേഷണല്‍ ന്യൂസിന് വലിയ സാധ്യതകളൊന്നുമില്ല , അതൊക്കെ ഒരു തരംഗത്തിലുപരി കൂടുതലൊന്നുമുണ്ടാവില്ല , നമുക്ക്
ഇനി വേണ്ടത് ഒരു സെന്‍സേഷണല്‍ ന്യൂസാണ് ദാ ഈ വാര്‍ത്ത തന്നെ നോക്കൂ " മേശമേല്‍ കിടന്നിരുന്ന ഒരു പത്രത്തിന്റെ ഉള്‍ പേജുകളിലെവിടെയോ നിന്ന് വളരെ മുമ്പേ കണ്ടു വെച്ചിരുന്ന പോലെ ആയാസരഹിതമായി ആ വാര്‍ത്ത ജയദേവനായി കാണിച്ച് കൊടുത്തു .

പ്ലസ് ടു വിദ്യാര്‍ത്ഥിനി ദുരൂഹസാഹചര്യത്തില്‍ വീട്ട് വളപ്പില്‍ കൊല്ലപ്പെട്ടു !!! അതായിരുന്നു വാര്‍ത്ത .

ഈ വാർത്ത വായിച്ചിരുന്നതായി അയാള്‍ ഓര്‍ത്തു , കഴിഞ്ഞയാഴ്ചയിലേതാവണം ആ പത്രം . അത്രയൊന്നും അസാധാരണമല്ലാത്ത ഒരു വാര്‍ത്തയായിരുന്നു അത് . മിക്കവാറും എല്ലാ ദിവസമെന്നോണം പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നുണ്ടല്ലോ , എല്ലാ
ദിവസവും കാണുന്ന ഒരു പതിവ് മരണം .എങ്ങനെയാണ് ആ കുട്ടി മരിച്ചതെന്നാര്‍ക്കുമറിയില്ല ഒരു വൈകുന്നേരം സ്കൂളില്‍ നിന്ന്
തിരിച്ചെത്തിയില്ല ,ആ രാത്രി മുഴുവന്‍ അന്വേഷിച്ചു പിറ്റേന്ന് രാവിലെ വീട്ട് വളപ്പില്‍ മൃതദേഹം കാണുകയാണുണ്ടായത് , വല്ലാത്ത ദുരൂഹത ശേഷിപ്പിച്ച സംഭവം .രണ്ട് വശത്തേക്കും മുടി പിന്നിയിട്ട് , സ്കൂള്‍ യൂണിഫോമില്‍ ഒരു പെണ്‍കുട്ടി , വല്ലാത്ത കുട്ടിത്തം തോന്നുന്ന ചിരി , ആ ഫോട്ടോ സസൂക്ഷ്മം നോക്കുമ്പോള്‍ തന്നെ പത്രാധിപര്‍ പറഞ്ഞു .

" ലുക് , വളരെ സാധാരണമായ ഒരു വാര്‍ത്ത ഈ സംഭവം എല്ലാവരും വാര്‍ത്തയാക്കും . നമ്മളും വാര്‍ത്തയാക്കണം , വേണമെങ്കില്‍ ഒരു പരമ്പരയും ചെയ്യാം ,പക്ഷെ നമ്മള്‍ ചെയ്യുമ്പോള്‍ സെന്‍സേഷണലായിരിക്കണം ഇത് . മറ്റുള്ളവരില്‍ നിന്ന് ഡിഫറന്റായി ചെയ്യണം അറിയാല്ലോ “ അര്‍ദ്ധോക്തിയില്‍ നിര്‍ത്തിക്കൊണ്ട് ഒരു രഹസ്യം പറയുന്ന ഭാവത്തോടെ പത്രാധിപര്‍ പറഞ്ഞു “ വാര്‍ത്തയെന്നാല്‍ സംഭവം മാത്രമല്ല ഭാവന കൂടിയാവണം , അച്ചന്‍ തന്നെയാണ് കുട്ടിയെ കൊന്നതെന്ന് ഒരു ധാരണയിലാകണം നമ്മള്‍ മുന്നോട്ട് പോകേണ്ടത് “

അത് പറയുമ്പോള്‍ പത്രാധിപരുടെ മുഖത്തൊരു കൂട്ടിക്കൊടുപ്പുകാരന്റെ പുഞ്ചിരിയുണ്ട്‍ായിരുന്നു , പത്രത്തിലെ വാര്‍ത്തയില്‍ നിന്ന് അവിശ്വസനീയതയോടെ മുഖമുയര്‍ത്തിക്കൊണ്ട് ജയദേവന്‍ പതിഞ്ഞ ശബ്ദത്തില്‍ ദുര്‍ബലമായ ശബ്ദത്തില്‍ ചോദിച്ചു .

“ സര്‍ പക്ഷെ ആ കുട്ടിയെ ഭരണ കക്ഷിയിലെ ഒരു പ്രമുഖന്റെ മകനുമായി ബന്ധമുണ്ടായിരുന്നെന്നും സ്കൂളില്‍ പോയ കുട്ടി വൈകീട്ട് തിരിച്ച് വന്നില്ലെന്നും , പിറ്റേന്ന് രാവിലെ മൃതദേഹം വീട്ട് വളപ്പില്‍ കൊണ്ടിടുകയായിരുന്നെന്നും “ജയദേവനെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ കയ്യുയര്‍ത്തി തടഞ്ഞ് കൊണ്ട് പത്രാധിപര്‍ പറഞ്ഞു -

“ ലുക്ക് ജയദേവന്‍ , വളരെ ബുദ്ധിമുട്ടി ഞാന്‍ ആ കുട്ടിയുടെ മാതാപിതാക്കളുമായി ഒരു കൂടിക്കാഴ്ചക്കുള്ള അവസരം ഒപ്പിച്ചെടുത്തിട്ടുണ്ട് . അറിയാല്ലോ ഇറ്റ് ഈസ് ക്വയറ്റ് ഡിഫികള്‍ട്ട് ടു ഗെറ്റ് ഏന്‍ ഇന്റര്‍ വ്യൂ വിത്ത് ദെം . പല ചാനലുകളും പത്രങ്ങളും ഒരു പാട് ട്രൈ ചെയ്തതാണ് അവരുമായി ഒരു കൂടിക്കാഴ്ചക്ക് താനാണ് അത് ചെയ്യേണ്ടത് , തനിക്കൊരു ഗോള്‍ഡന്‍ ചാന്‍സാണിത് , എങ്ങനെ ചെയ്യണമെന്ന് ഞാന്‍ പറയാതെ തന്നെ അറിയാല്ലൊ , ഇലക്ട്രാ കോമ്പ്ലക്സിനെക്കുറിച്ചൊക്കെ സിനിമ വരുന്ന കാലമാണ് - അച്ഛന്‍ മകളെ കാമിക്കുന്ന കാലം , എലക്ട്രാ കോമ്പ്ലക്സാണ് നമ്മുടെ മെയിന്‍ തീം ആയി വരേണ്ടത് ,അത് പോലെ തന്നെ അപകടത്തില്‍ അരക്ക് താഴെ തളര്‍ന്ന ഭാര്യയുമായുള്ള ലൈംഗിക ബന്ധത്തിലെ അസംതൃപ്തി അച്ഛനെ മകളെ അങ്ങനെ നോക്കിക്കാണാനും അതിനെ എതിര്‍ത്ത മകളെ പ്രതികാരത്താല്‍ കൊന്ന് വീട്ട് വളപ്പില്‍ തന്നെ ഇടുകയായിരുന്നു . അമ്മയോടുമാവാം ചോദ്യം - നിങ്ങളുടെ ഭര്‍ത്താവിന് മകളില്‍ താല്പര്യം തോന്നുവാനുള്ള കാരണമെന്താണ് എന്നൊക്കെ , അത് നിങ്ങള്‍ അറിഞ്ഞത് കൊണ്ടല്ലെ മകളെ കൊന്നതെന്ന് ചോദിക്കാം , ജയദേവന്‍ ഇത് നിങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്നം കൂടിയാണെന്ന് കൂടി ഓര്‍ക്കുക , നിങ്ങള്‍ കുറച്ച് കൂടി പ്രൊഫഷണലാകേണ്ടിയിരിക്കുന്നു “

ഉപദേശത്തിന്റെ ഭാഷയില്‍ പത്രാധിപര്‍ പറഞ്ഞത് ഭീഷണിയാണെന്ന് തിരിച്ചറിയാന്‍ ഒരു പത്രപ്രവര്‍ത്തകന്റെ ഊഹാപോഹങ്ങളൊന്നും
വേണ്ടിയിരുന്നില്ല , ഒരു ശുപാര്‍ശയുടെ ആനുകൂല്യമാണയാള്‍ കാണിക്കുന്നത് ,അതിജീവനത്തിന്റെ ഭീതിദമായ തത്വശാസ്ത്രം ജയദേവന് മനസ്സിലായിരുന്നു .

അന്ന് പത്രമോഫീസില്‍ നിന്നിറങ്ങുമ്പോള്‍ ജയദേവന്‍ അജ്ഞാതമായ സന്ദേഹങ്ങള്‍ക്കുത്തരം കണ്ടെത്തിയ യോഗിയെക്കാളും പ്രശാന്തതയോടെയായിരുന്നു. ജീവിക്കുക എന്നതാണ് ഏറ്റവും അജ്ഞാതമായ സന്ദേഹം .അത് ജീവിച്ച് തന്നെയാണ് സന്ദേഹ രഹിതമാക്കേണ്ടതും. വഴിയില്‍ കാണുന്നതെല്ലാം മറ്റ് ജീവിതങ്ങളാണ് .അതിനെ അവഗണിക്കുമ്പോഴാണ് നമുക്ക് ജീവിക്കാനാവുന്നത് .

ആ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് ഒരു തയ്യാ‍റെടുപ്പ് എന്ന നിലക്ക് പെണ്‍കുട്ടിയുടെ വീടിനെക്കുറിച്ച് , കുട്ടിയുടെ അച്ഛന്റെ പഴയ സുഹൃത്തുക്കളുമായി ഒക്കെ സംസാരിച്ചിരുന്നു ,അയാള്‍ക്കിങ്ങനെയൊരു ദുര്‍വിധി വന്നതില്‍ എല്ലാവരും സഹതപിച്ചു . നല്ല മനുഷ്യനായിരുന്നു , ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലത്രെ !!! സഹതപിക്കലാണ് ഏറ്റവും നല്ല അവഗണന എന്ന് തോന്നുന്നു പക്ഷെ ആര്‍ക്കും കൂടുതലൊന്നുമറിയുമായിരുന്നില്ല , അറിയാന്‍ താല്പര്യവുമുണ്ടായിരുന്നില്ല എങ്കിലും അത്യാവശ്യം ചില വസ്തുതകള്‍ അയാള്‍ ശേഖരിച്ചു , വെറും വസ്തുതകള്‍ മാത്രം .

മുന്‍ ധാരണകള്‍ ഒന്നും ശേഷിപ്പിക്കാതെയാണ് ജയദേവന്‍ ആ വീട്ടിലേക്ക് പോയത് .ഒരു സാധാരണ ഒറ്റ നില വീട് മരിച്ച കുട്ടിയുടെ അച്ഛന്‍ സര്‍ക്കാര്‍ ഗുമസ്ഥനായിരുന്നു. ഒരു ഗുമസ്ഥനും കുടുംബത്തിനും താമസിക്കാന്‍ അത് നല്ല വീട് തന്നെയാണ് ,മതില്‍ക്കെട്ടിനോട് ചേര്‍ന്ന് ഭംഗിയായി വെട്ടിയൊതുക്കിയ ചുവന്ന ബോഗണ്‍ വില്ല , ഈ ബോഗണ്‍ വില്ലയോട്
ചേര്‍ന്നാണ് പെണ്‍കുട്ടിയുടെ മൃത ദേഹം കണ്ടത് , കൊഴിഞ്ഞ് കിടക്കുന്ന ചുവന്ന പൂക്കള്‍ക്കിടയില്‍ മറ്റൊരു കൊഴിഞ്ഞ പൂവായി ആ പെണ്‍കുട്ടി .

മുറ്റത്ത് നിരനിരയായി വെച്ചിരുന്ന ചെടിച്ചെട്ടികളിലെല്ലാം പൂവിട്ട് നില്‍ക്കുന്ന റോസ്സാചെടികളാണ് . കഴിഞ്ഞ കുറെ ദിവസങ്ങളായി
വെള്ളമൊഴിക്കാത്തത് കൊണ്ടാവും അല്പം വാടിയിട്ടുണ്ട് .ആ പെണ്‍ കുട്ടിയാവണം ആ ചെടികളെ പരിചരിച്ചിരുന്നത് ഓരോ ഇല്ലാതാവലും മറ്റ് പലതിന്റെയും കൂടി അവസാനമാണ് അയാള്‍ വേദനയോടെ ഓര്‍ത്തു . ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാനല്ലല്ലോ തന്നെ പത്രാധിപര്‍ ഇങ്ങോട്ട് അയച്ചത് .പ്രൊഫഷണലാവുക തന്നെ വേണം അങ്ങനെയാണ് നിര്‍ദ്ദേശം .

സംഭവം കഴിഞ്ഞ് ഒരാഴ്ചയായിരുന്നെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും അങ്ങിങ്ങ് തങ്ങി നില്‍ക്കുന്ന ഒരു മരണ വീടായിരുന്നു അയാളുടെ സങ്കല്പത്തില്‍ , പക്ഷെ അവര്‍ക്ക് ആരുമുണ്ടായിരുന്നില്ല . ഒരു മിശ്രപ്രണയ വിവാഹത്തിലെ നായികാ നായക്ന്മാരായിരുന്നത് കൊണ്ടാവാം ബന്ധുക്കള്‍ എന്ന് പറയാന്‍ അവര്‍ക്കാരും തന്നെയുണ്ടായിരുന്നില്ല മിക്കവാറും എല്ലാ പ്രണയ കഥയിലെയും പോലെ ആദ്യ കുറച്ച് നാളത്തെ സ്വപ്നങ്ങള്‍ക്ക് ശേഷം ഒരു ദുരന്തം അവരെ കാത്തിരുന്നിരുന്നു ,ഒരപകടത്തിന്റെ രൂപത്തില്‍. പെണ്‍കുട്ടി ജനിച്ച് രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞപ്പോഴാണ് ഒരപകടത്തില്‍ അമ്മയുടെ അരക്ക് താഴെ തളര്‍ന്നത് , അതിന് ശേഷം അച്ഛന്‍ വല്ലാതെ ഉള്‍ വലിഞ്ഞു , അയാള്‍ കൂടുതല്‍ അന്തര്‍മുഖനായി .ജോലി കഴിഞ്ഞാല്‍ ആ കുഞ്ഞും ആ വീടും മാത്രമായി തീര്‍ന്നു അയാളുടെ ലോകം . ആ വീട്ടിലേക്ക് കടക്കുമ്പോള്‍ അയാളില്‍ അകാരണമായ വിഷാദം വന്ന് നിറഞ്ഞു .

പക്ഷെ അരണ്ട വെളിച്ചത്തില്‍ , വെളിച്ചമെന്ന് പറയാനാവില്ല , ഇരുട്ടായിരുന്നു അത് വാതിലും ജനലുകളുമെല്ലാം അടച്ച് വെളിച്ചത്തെ ഒഴിവാക്കിയ ആ വീട്ടില്‍ ഒരു തുരങ്കത്തിലേത് പോലെയുള്ള ഇരുട്ടായിരുന്നു , എവിടെ നിന്നോ ചിതറിതെറിച്ച പോലെ നിഴലുകള്‍ മാത്രമായ മൂന്ന് രൂപങ്ങള്‍ മാത്രം.....

അച്ഛന്‍ ,അരയുടെ കീഴ്ഭാഗം തളര്‍ന്ന് കിടക്കുന്ന അമ്മ ,അങ്ങനെ രണ്ട് പേരെയാണ് പ്രതീക്ഷിച്ചത് , പിന്നെ മൂന്നമതാരാണ് എന്ന സന്ദേഹത്തെ തിരുത്തിക്കൊണ്ട് ആ മൂന്നാമത്തെ നിഴല്‍ , ഒരു വൃദ്ധ ഇടറിയ ശബ്ദത്തില്‍ സംസാരിച്ച് തുടങ്ങി “ഞാന്‍ കദീജുമ്മ ഇവരുടെ ആരുമല്ല സാറെ ,അടുത്ത പറമ്പിലായിരുന്നു എന്റെ പൊര , മക്കളെല്ലാം സ്വത്ത് വീതം വെച്ച് പോയപ്പോള്‍ എന്നെ ആര്‍ക്കും വേണ്ടാതായി “ .ആവര്‍ത്തിച്ച് വിരസമായ കഥയാണത് സ്വത്തിന് വേണ്ടി പ്രായമായ അമ്മയെ ഉപേക്ഷിക്കുന്ന മക്കള്‍ , ക്ലീഷെ ആയിരിക്കുന്നു , ഒരു ന്യൂസ് വാല്യുവും ഇല്ല . “അന്ന് ദിനേശന്‍ സാറ് എന്നെ ഈട കൂട്ടിക്കൊണ്ട് വന്നതാണ് അമ്മ ഇനി ഞങ്ങടെ കൂടെ കഴിഞ്ഞോന്നും പറഞ്ഞ് “ ആ വൃദ്ധ ശ്വാസം വീണ്ടെടുക്കാനെന്നോണം പെട്ടെന്ന് നിശബ്ദയായിക്കൊണ്ട് മുറിയുടെ ഒരു വശത്ത് കട്ടിലില്‍ തളര്‍ന്ന് കിടന്നിരുന്ന മറ്റൊരു നിഴലിലേക്ക് കണ്ണയച്ചു - മരിച്ച പെണ്‍കുട്ടിയുടെ അമ്മയാണ് .

“ 8 വര്‍ഷായി സാറെ എന്റെ മോളീ കിടപ്പ് കിടക്കുന്നു അന്ന് അമ്മു മോള്‍ക്ക് ആറ് വയസ്സ് ഇണ്ടാവും ,പത്ത് പതിമൂന്ന് കൊല്ലായി സാറെ ഞാനിവരുടെ ഉമ്മയും അമ്മയുമൊക്കെയായിട്ട് , എനിക്കാരുണ്ടാരുന്നില്ല , അവര്‍ക്കും “ അവര്‍ ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ട് ഒരു മൂലയിലിരുന്നു . അവിടെയുള്ള നിഴലുകള്‍ ചലിക്കുന്നു പോലുമുണ്ടായില്ല , അയാള്‍ പതിയെ ഒരു ജനല്‍ പാളി തുറന്നു ...പാതി തുറന്ന ജനലിലൂടെ അരിച്ചെത്തിയ വെളിച്ചത്തില്‍ ആ മുറി അയാള്‍ കണ്ടു .

ആയൊരവസ്ഥയില്‍ ആ വൃദ്ധ അത്രയും പറഞ്ഞൊപ്പിച്ചതെങ്ങനെയെന്ന് അയാള്‍ക്ക് മനസ്സിലായില്ല . അത്രക്ക് ദയനീയമാരുന്നു പുതുതായി കടന്ന് വന്ന വെളിച്ചത്തില്‍ അവരുടെ മുഖം അയാള്‍ക്കും കരച്ചില്‍ വന്നു . പക്ഷെ അയാള്‍ കരഞ്ഞില്ല ഇനിയാരാണ് തന്റെ സന്ദേഹങ്ങള്‍ക്കുത്തരം തരികയെന്ന ആലോചനയോടെ അടുത്ത നിഴലുകള്‍ക്ക് നേരെ മുഖമുയര്‍ത്തി , അവര്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല .ശ്മശാനങ്ങളില്‍ മറവ് ചെയ്യാന്‍ കാത്ത് വെച്ച ജഡങ്ങളെപ്പോലെ വല്ലാത്തൊരു ഭാവത്തില്‍ നിശ്ചലമായിരിക്കുന്ന നിഴലുകള്‍ . കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാവുമോ , ഉറങ്ങിയിട്ടുണ്ടാവുമോ ? ശ്വാസം കഴിച്ചിട്ടുണ്ടാകുമോ ? ജീവിച്ചിരിപ്പുണ്ടാകുമോ എന്നൊക്കെയുള്ള സന്ദേഹങ്ങളായി മാറി . ആ സന്ദേഹങ്ങളുടെ രൂപാന്തരണത്തെ പെട്ടെന്ന് തന്നെ തടഞ്ഞ് കൊണ്ട് ഉത്തരവാദിത്തമുള്ള ഒരു പത്രപ്രവര്‍ത്തകനായി , വൈകാരികത തൊഴിലിനെ ബാധിക്കാന്‍ അനുവദിക്കരുതെന്ന് താക്കീത് നല്‍കി .

അവിടവിടെ ചിതറിക്കിടക്കുന്ന നിറയെ കളിപ്പാട്ടങ്ങളുള്ള , ഒരു പെണ്‍കുട്ടിയുടെ പല പ്രായത്തിലുള്ള ചിത്രങ്ങള്‍ നിറഞ്ഞ ഒരു കൊച്ചു മുറിയായിരുന്നു അത് - കൈക്കുഞ്ഞില്‍ നിന്ന് 16 വയസ്സ് വരെയുള്ള വളര്‍ച്ചയുടെ നിശ്ചലമായ തെളിവുകള്‍ . മുറിയുടെ മറ്റൊരു മൂലയില്‍ തളര്‍ന്നവശനായ ആ മനുഷ്യനെയും കണ്ടു , അയാളുടെ കയ്യില്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഒരു ഫോട്ടോ ഉണ്ടായിരുന്നു .മരിച്ച പെണ്‍കുട്ടിയുടേതാവണം അതിനടുത്ത് ഒരു കട്ടിലില്‍ പഴന്തുണി പോലെ ഒരു സ്ത്രീ , അമ്മയാണ് .ആ മുറിയിലെ ചലിക്കാത്ത എല്ലാ വസ്തുക്കളെയും പോലെ തന്നെ വര്‍ഷങ്ങളായി അവര്‍ അതേ കിടക്കയില്‍ തന്നെ അതേ ചലനങ്ങളുമായി കിടക്കുകയായിരിക്കും . അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്ക് ജീവനുണ്ടോ എന്ന് പോലും സംശയിക്കുമായിരുന്നു , അവരോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടത് ഒരു പത്രപ്രവര്‍ത്തകന്റെ കടമയാണ് , അങ്ങനെയാണ് സെന്‍സേഷണല്‍ ന്യൂസ് ഉണ്ടാകേണ്ടത് , അതാണ് പത്രപ്രവര്‍ത്തകന്റെ കടമ .പക്ഷെ ആ മനുഷ്യന്റെ ,മകള്‍ മരിച്ച് പോയ ഒരച്ചന്റെ മുഖത്ത് നോക്കി നിങ്ങളവള കാമിച്ചിരുന്നോ എന്ന് ചോദിക്കാനയാള്‍ക്ക് കഴിഞ്ഞില്ല , ചോദിച്ചിരുന്നെങ്കിലും അയാള്‍ പ്രതിഷേധമില്ലാതെ നിശബ്ദമായിരുന്നേനെ , ഒരു ചലനം പോലുമയാള്‍ ഉണ്ടാക്കില്ലായിരുന്നു .

പ്രായോഗിക പാഠങ്ങളാണ് അതിജീവനത്തിന്റെ ഉപാധികള്‍.പക്ഷെ അയാള്‍ക്ക് വീണ്ടും നെഞ്ചില്‍ ഒരു കനം തികട്ടി വന്നു , ഒരു കരച്ചില്‍ കഫത്തിന്റെ കട്ട പോലെ അയാളുടെ തൊണ്ടയില്‍ കിടന്ന് പിടഞ്ഞു .അയാളൊന്നും ചോദിച്ചില്ല..... പാതി തുറന്ന ജനല്‍ പഴയത് പോലെ അടച്ച് കൊണ്ട് ഇരുട്ടിന്റെ അഭയത്തിലേക്ക് അവരെ തിരികെയെത്തിച്ച് അയാള്‍ പുറത്തിറങ്ങി .തിരികെ നടക്കുമ്പോള്‍ എഴുതേണ്ട ലേഖനത്തെക്കുറിച്ച് മാത്രമാണ് അയാള്‍ ചിന്തിച്ചത് .

അടുത്ത ദിവസം തയ്യാറാക്കിയ ലേഖനവുമായി കണ്ടപ്പോള്‍ പത്രാധിപര്‍ പതിവിലേറെ ഉത്സാഹവാനായിരുന്നു , ഒന്നോടിച്ച് വായിച്ച് നോക്കിയിട്ട് നിഗൂഡമായ ആനന്ദത്തോടെ പത്രാധിപര്‍ പറഞ്ഞു .

“ ജയദേവന്‍ യു ഡണ്‍ ഇറ്റ് , ഹെഡ്ഡിങ്ങ് കൊള്ളാം കാമമോഹിതമായ പിതൃത്വങ്ങള്‍ ,ഇതൊരു പരമ്പരയായി തന്നെ എഴുതാമല്ലോ അല്ലെ “ ജയദേവന്‍ ഒന്നും മിണ്ടിയില്ല , അയാളുടെ ഓര്‍മ്മകളില്‍ മകളുടെ ഫോട്ടോ മാറിലടുക്കിപ്പിടിച്ച് കരഞ്ഞ് തളര്‍ന്ന ഒരച്ഛനായിരുന്നു .നിശ്ചലമായ ഉടലുമായി കണ്ണീരൊഴുക്കുന്ന ഒരമ്മയായിരുന്നു , ഏങ്ങിയേങ്ങിക്കരയുന്ന ഒരു വൃദ്ധയായിരുന്നു .
അയാള്‍ ഒന്നും പറയാതെ പത്രാധിപരുടെ മുറി വിട്ട് പുറത്തേക്ക് നടന്നു .

“അടുത്ത അധ്യായം എഴുതിത്തുടങ്ങിക്കൊളൂ ജയദേവന്‍, ഇനി നിങ്ങള്‍ നന്നായൊന്ന് പൊലിപ്പിച്ചെഴുതിയാല്‍ മതി “ ക്രൌര്യം നിറഞ്ഞ കണ്ണുകളോടെ പത്രാധിപര്‍ പറയുന്നത് അയാള്‍ കേട്ടില്ല. പിറ്റേ ദിവസത്തെ പത്രത്തില്‍ അയാളുടെ ഫീച്ചര്‍ ആരംഭിച്ചിരുന്നു . “കാമാസക്തമായ പിതൃത്വങ്ങള്‍ “ മരിച്ച് പോയ പെണ്‍കുട്ടിയുടെ വര്‍ണ്ണ ചിത്രങ്ങള്‍ക്കൊപ്പം , സാംസ്കാരിക നായകരുടെ പ്രസ്ഥവനകള്‍ , മലയാളിയുടെ സദാചാര മൂല്യങ്ങളുടെ അപചയത്തെക്കുറിച്ച് മുഖക്കുറിപ്പ് .

അന്നത്തെ രാത്രിയില്‍ റെയില്‍ വേ സ്റ്റേഷനില്‍ തണുത്ത സിമന്റ് ബെഞ്ചിലിരുന്ന് .- അയാളുടെ തന്നെ വാക്കുകള്‍ അന്നത്തെ പത്രത്തിലൂടെ വായിക്കുമ്പോള്‍ ജയദേവന് ചുട്ട് പൊള്ളി , കണ്ണില്‍ ഇരുട്ട് കയറി , ഇടത്തെ നെഞ്ചില്‍ വല്ലാത്ത ഒരു കനം വന്ന് നിറയുന്നുണ്ടായിരുന്നു .അന്ന് പകല്‍ മുഴുവന്‍ അയാളേതോ മദ്യഷാപ്പിലായിരുന്നു , ലഹരിയുടെ ആഴങ്ങളില്‍ അയാള്‍ പൊട്ടിക്കരഞ്ഞു അയാള്‍ക്ക് മടുത്തിരുന്നു , നഗരം വിട്ട് , ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ച് പോവുകയായിരുന്നു .

ലഹരിയുടെ ആലസ്യത്തില്‍ ഉത്തേജിതനായത് പോലെ ആ സിമന്റ് ബെഞ്ചില്‍ നിന്നെണീറ്റു , വിജനമായ പ്ലാറ്റ് ഫോമില്‍ രാത്രി വണ്ടിക്കായി ആരും കാത്തിരുന്നിരുന്നില്ല , പോര്‍ട്ടര്‍മാരോ ഭിക്ഷക്കാരോ പോലുമുണ്ടായിരുന്നില്ല , അയാള്‍ മാത്രം ..ഈ ലോകത്ത് താന്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നയാള്‍ക്ക് തോന്നി , അയാളുടെ കണ്ണുകളില്‍ ആ നിഴലുകള്‍ നിറഞ്ഞ് നിന്ന് , മകള്‍ മരിച്ച ഒരച്ഛ്നും തളര്‍ന്ന് കിടക്കുന്ന ഒരമ്മയും ഏങ്ങിക്കരയുന്ന ഒരു വൃദ്ധയും ...ആ അവ്യക്തമായ ആ നിഴലുകള്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞ് വന്നു , രക്തത്തില്‍ കുതിര്‍ന്ന നിഴലുകള്‍ , ബോഗണ്‍വില്ല പൂക്കളുടെ ചുവപ്പ് പൂക്കള്‍ക്കിടയില്‍ രക്തത്തില്‍ കുതിര്‍ന്ന് ഒരു പെണ്‍കുട്ടി , അയാള്‍ കിതച്ചു , ഒരു നെഞ്ചിടിപ്പോടെ അയാള്‍ മനസ്സിലാക്കി അയാളുടെ കൈകള്‍ നനഞ്ഞിട്ടുണ്ട് , രക്തംപുരണ്ടിരിക്കുന്നു .

സന്ദേഹത്തിന്റെ രൂപാന്തരണം വീണ്ടും അതിജീവനത്തിന്റെ പാതയില്‍ നിന്നയാളെ പുറകോട്ട് നയിച്ചു , , ട്രെയിന്‍ വരാന്‍ ഇനിയും സമയമുണ്ട് , അയാള്‍ പതിയെ എഴുന്നേറ്റ് നടന്നു റെയില് വേ പാളങ്ങളിലൂടെ നടക്കുമ്പോള്‍ അകലെ നിന്നയാള്‍ക്ക് പോകാനുള്ള ട്രെയിന്‍ പാഞ്ഞ് വരുന്നുണ്ടായിരുന്നു ,അകലെ നിന്നുള്ള നേര്‍ത്ത ചൂളം വിളിയും വെളിച്ചപ്പൊട്ടും അടുത്തടുത്ത് വരുമ്പോഴും ജയദേവന്‍ അലക്ഷ്യമായി അറ്റമില്ലാത്ത പാളങ്ങളിലൂടെ നടന്ന് കൊണ്ടിരുന്നു. തീക്ഷ്ണമായ പ്രകാശം , കാതടപ്പിക്കുന്ന ചൂളം വിളി എന്നിട്ടും അയാള്‍ ഒന്നുമറിഞ്ഞില്ല ..........




picture courtesy -Helplessness by Kapil Dixit

Sunday 3 April 2011

കന്മഷമേശാത്ത ബാല്യങ്ങള്‍ക്ക് വേണ്ടി




വാര്‍ത്തകള്‍ പൊതു സമൂഹത്തെ അസ്വസ്ഥരാക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നത് ഓഹരിവിപണിയിലെ ഇടിവിനെയോ ഉണര്‍ച്ചയെയോ മാത്രം ആശ്രയിച്ച് മാത്രമായി മാറിയിട്ട് കുറച്ചായി കഴിഞ്ഞു . കാസര്‍ഗോട്ടെ കുമ്പളയില്‍ ഇരുപതിലേറെ പ്രൈമറി സ്കൂള്‍ കുട്ടികളെ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയമാക്കിയ സംഭവം കഴിഞ്ഞിട്ട് ഒരു മാസം പോലും തികയുന്നതിന് മുമ്പാണ് മലപ്പുറത്ത് ഒരു പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകന്‍ അതേ സ്കൂളിലെ തന്നെ ഇരുപതിലേറെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വാര്‍ത്ത വന്നത് .ഇത്തരം വാര്‍ത്തകള്‍ യാതൊരു അസ്വാഭാവികതയുമില്ലാത്ത വിധം കേള്‍ക്കുകയും ആത്മരോഷത്തോടെ “ഇവനെയൊക്കെ പച്ചക്ക് തീയിടണമെന്ന “ ആഹ്വാനവുമായി മേമ്പൊടിക്കായി ഒരു കൃത്രിമ ആശ്ചര്യം പ്രകടിപ്പിക്കുന്നതോടെ അന്നത്തെ ആ വാര്‍ത്ത നമ്മള്‍ മറക്കുകയായി .ഇരുപതോളം കുട്ടികള്‍ മാസങ്ങളോളം ഒരാളാല്‍ പീഡിപ്പിക്കപ്പെട്ടിട്ട് ഒരാളും അറിഞ്ഞില്ല എന്നതാണ് ഏറെ അല്‍ഭുതപ്പെടുത്തുന്നത് . കുട്ടികളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്ത് തുടങ്ങുന്ന ഈ ചൂഷണങ്ങള്‍ പിന്നീട് ഭീഷണിപ്പെടുത്തി തുടരുന്നതാകാം .കുറ്റബോധവും ഭയവും ഇത് പുറത്ത് പറയാതിരിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു, പലപ്പോഴും ചൂഷകര്‍ കുട്ടികളുടെ മേല്‍ എന്തെങ്കിലും അധീശത്വമുള്ളവരായിരിക്കും ഉദാഹരണമായി അധ്യാപകനോ അടുത്ത ബന്ധുവോ പോലുള്ള ആളുകള്‍ .ഇത് കൊണ്ട് തന്നെ പുറത്ത് പറഞ്ഞാലുള്ള അനന്തര ഫലങ്ങള്‍ കുട്ടികളെ നിശബ്ദം ഇത് സഹിക്കാന്‍ പ്രേരിപ്പിക്കുന്നു .

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ മനശാസ്ത്രപരമായി വിവക്ഷിക്കുന്നത് പിഡോഫീലിയ എന്ന രോഗാവസ്ഥയെന്നാണ് . അവസരങ്ങള്‍ ഒത്ത് വരുമ്പോള്‍ മാത്രം പ്രകടമാകുന്ന ഒരു മാനസിക നിലയായതിനാല്‍ ഇത്തരം വൈകൃത സ്വഭാവമുള്ളവരെ എളുപ്പം തിരിച്ചറിയാനാകില്ല.

2007 ല്‍ ടൈംസ് ഓഫ് ഇന്‍ഡ്യ നടത്തിയ ഒരു സര്‍വ്വേയില്‍ ഇന്‍ഡ്യയിലെ 53 % കുട്ടികളും പല വിധത്തില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു ,അത് കഴിഞ്ഞ് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു അതിന്റെ തോത് വര്‍ദ്ധിക്കുകയല്ലാതെ കുറയുകയില്ല എന്നതുറപ്പാണ് .ഇന്‍ഡ്യന്‍ ജനസംഖ്യയില്‍ 40 % വും കുട്ടികളാണ് അത് കൊണ്ട് തന്നെ ഈ സ്ഥിതിവിവരക്കണക്ക് ഭീതിതമായ ഒരവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് .ഒരു രാഷ്ട്രത്തിന്റെ ഭാവിയുടെ വാഗ്ദാനങ്ങളാവേണ്ട ബാല്യങ്ങളുടെ നേര്‍ക്കുള്ള ചൂഷണങ്ങള്‍ അവരെ മാനസികമായ അടിമത്തം ബാധിച്ച് മുരടിച്ച് പോകുന്ന തലമുറയാക്കിതീര്‍ക്കുന്നു .


സാമൂഹ്യമാനങ്ങള്‍ .


“.നീണ്ട പ്രവാസത്തിന് ശേഷം ബാല്യകാല സുഹൃത്തിന്റെ മകള്‍ക്ക് കുഞ്ഞുടുപ്പ് വാങ്ങിച്ച് വരുന്ന കഥാനായകന്‍ വാത്സല്യത്തോടെ സുഹൃത്തിന്റെ മകളെ ചേര്‍ത്ത് പിടിക്കുമ്പോള്‍ കുതറിമാറിക്കൊണ്ട് കുട്ടി പറയുന്നു “ അങ്കിള്‍ വിടൂ , നൌ ഐ ആം സിക്സ്ത് സ്റ്റാന്റേഡ് “ കുട്ടിയുടെ വാക്കുകളുണ്ടാക്കിയ അമ്പരപ്പിനെ സമാധാനിപ്പിക്കാനെന്നോണം സുഹൃത്ത് പറയുന്നു - കാലം മാറി കൂട്ടുകാരാ നമ്മുടെ സെക്ഷ്വലിറ്റി ഒക്കെ പുരോഗമിച്ചു , രണ്ട് വയസ്സുള്ള കുട്ടികളെ വരെയാണ് ഇപ്പോള്‍ , അത് കൊണ്ട് അവളെ സൂക്ഷിക്കാന്‍ അവള്‍ക്കറിയാം “ അത് കേട്ടപ്പോഴാണ് അയാള്‍ ചേര്‍ത്ത് പിടിച്ചത് കുട്ടിയല്ലെന്നും അവളുടെ കുഞ്ഞുമുലകളുടെ ചൂടും ചര്‍മ്മത്തിന്റെ പകിട്ടും അയാള്‍ക്ക് മനസ്സിലായി തുടങ്ങുന്നത് .ആ കൊച്ച് കുട്ടിക്കായി വാങ്ങിയ മുലപ്പാലിന്റെ മണമുള്ള കൊച്ചുടുപ്പ് അയാള്‍ക്കപ്പോള്‍ ശവപ്പെട്ടിക്ക് മുകളില്‍ കിടന്ന പൂക്കുലയുടെത് പോലെ തോന്നിച്ചു , അതയാള്‍ ദൂരേക്ക് വലീച്ചെറിഞ്ഞു , അതിനി ഒരു കുട്ടിക്കും പാകമാവില്ലെന്ന ബോധ്യത്തോടെ “.

സന്തൊഷ് എച്ചിക്കാനത്തിന്റെ “ബേബി ബ്രെത്ത് “ എന്ന കഥയില്‍ നിന്ന് .

നിഷ്കളങ്കമായ ബാല്യം പോലും ഇത്തരം സ്വയം കരുതലുകളെടുക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ നമ്മുടെ സമൂഹം വളര്‍ന്നു അല്ല തളര്‍ന്നു കഴിഞ്ഞിരിക്കുന്നു . നമ്മുടെ സമൂഹത്തിന്റെ ലൈംഗിക ധാരണകള്‍ ഏറെ പുരോഗമിച്ചു ,മുമ്പ് അവിശ്വസനീയതയോടെ പോലും കേള്‍ക്കാന്‍ ഭയപ്പെട്ടിരുന്ന കാര്യങ്ങള്‍ ഇന്ന് വളരെ എളുപ്പം ദഹിക്കാവുന്ന ഒരു നിലയിലേക്ക് നമ്മുടെ മാനസിക ഘടന താദത്മ്യം പ്രാപിച്ചിട്ടുണ്ട് . നിര്‍വ്വികാരതയുടെ പാരമ്യം കൊണ്ട് മാനസികമായി ഷണ്ടത്വം അനുഭവപ്പെടുന്ന നമുക്ക് വാര്‍ത്തകളില്‍ വരുന്ന അസ്വാഭാവികത നിറഞ്ഞ കാര്യങ്ങള്‍ പോലും ഒരു ചുടുചായ മൊത്തിക്കുടിക്കുന്ന ലാഘവത്തോടെ കേട്ട് പരിചയിക്കാന്‍ കഴിയുന്നു . നമ്മുടെ സമൂഹത്തിനെന്ത് പറ്റിയെന്ന ചോദ്യം ആവര്‍ത്തിച്ച് മടുത്തതാണ് .ഓരോ സംഭവങ്ങളിലും സമൂഹത്തിന്റെ ധാര്‍മ്മിക മൂല്യങ്ങളെക്കുറിച്ച് വാഗ്വാദങ്ങള്‍ നടത്തി അവസാനം സമൂഹത്തിന് സദാചാര മൂല്യച്യുതി സംഭവിച്ചു എന്ന നിഗമനത്തില്‍ തൃപ്തരാകുന്നതോടെ ആ സംവാദം അവസാനിക്കുന്നു.

പ്രായപൂര്‍ത്തിയാകാത്ത മകളെ വ്യഭിചാരത്തിന് കൊണ്ട് നടക്കുന്ന മാതാപിതാക്കളും അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കുന്ന മധ്യവയസ്കനുമൊക്കെ ദിനം പ്രതിയുള്ള വാര്‍ത്തകളിലെ സ്ഥിരം വിഭവങ്ങളായിക്കഴിഞ്ഞിരിക്കുന്നു. ഈ കുട്ടികള്‍ പിന്നീട് മാനസിക വൈകല്യമുള്ളവരോ മാനസിക മുരടിപ്പ് ഉള്ളവരോ ആയി വളരുന്നു . ശരിയായ കൌണ്‍സലിങ്ങ് ഇല്ലാതിരുന്നാല്‍ ഈ അനുഭവങ്ങള്‍ സാധാരണ ജീവിതം നയിക്കുന്നതില്‍ നിന്നും ഇവരെ എപ്പോഴും വിലക്കുന്നു .കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് ഇത്തരം സംഭവങ്ങളുടെ ആവൃത്തി ക്രമാതീതമായി വര്‍ദ്ധിച്ചതെങ്ങനെയാണ് ?

സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥ , കൂട്ടുകുടുംബങ്ങളുടെ അഭാവം , ന്യൂക്ലിയര്‍ ഫാമിലിയിലെ കുട്ടികളുടെ അരക്ഷിതാവസ്ഥ , മാതാപിതാക്കള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ എന്നിങ്ങനെയാണ് ഭൂരിഭാഗം ചൂഷണങ്ങള്‍ക്കുമുള്ള കാരണങ്ങള്‍ .സാമ്പത്തിക സ്ഥിതി കുറഞ്ഞ , വീട്ടില്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന കുട്ടികളെ എളുപ്പം പ്രലോഭിപ്പിക്കാന്‍ കഴിയുമെന്നത് തന്നെയാണ് കുട്ടികളുടെ ലൈംഗിക ചൂഷണത്തെ സംബന്ധിക്കുന്ന സാമൂഹിക പഠനങ്ങള്‍ വ്യക്തമാക്കുന്നതും .

അനാവശ്യമായ ഒരു വാക്കോ , നോട്ടമോ പോലും ബാല്യത്തിന്റെ നിഷ്കളങ്കതയെ മുറിവേല്‍പ്പിക്കുന്നതാണ് . മാനസികമായ വളര്‍ച്ചയുടെ ഘട്ടത്തിലുണ്ടാകുന്ന ഇത്തരം അനുഭവങ്ങള്‍ മൂലം കുട്ടികളെ ഉള്‍വലിയാനോ നിഷേധിയാവാനോ പ്രേരിപ്പിക്കും .പലപ്പോഴും കുറ്റബോധം കൊണ്ടോ അനന്തരഫലത്തെക്കുറിച്ചുള്ള ഭീതി കൊണ്ടോ ഇതെല്ലാം ആരോടും പറയാതിരിക്കാനാണ് അവര്‍ ശ്രമിക്കുക .പിന്നീട് അത് അവരുടെ വ്യക്തിത്വവികാസത്തെ തന്നെ ഗുരുതരമായി ബാധിക്കുന്ന ഈ പ്രശ്നങ്ങള്‍ ചിലപ്പോള്‍ അക്രമ വാസനയിലേക്കും സ്വഭാവ വൈകൃതത്തിലേക്കും നയിക്കുന്നു .

തൃശൂരിലെ ഒരു കടലോര ഗ്രാമത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കൊച്ച് പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കാനുള്ള ശ്രമത്തില്‍ കൊലപ്പെടുത്തിയത് പ്രായപൂര്‍ത്തിയാവാത്ത ഒരാണ്‍കുട്ടിയാണ് .അരക്ഷിതമായ ബാല്യത്തില്‍ പലരും ലൈംഗികമായി ഉപയോഗിച്ചത് കൊണ്ടുണ്ടായ സ്വഭാവ വൈകൃതമാണ് അവനെ ഇതിന് പ്രേരിപ്പിച്ചത് .ഇത് പോലെയുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു .


ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി .


വിദ്യഭ്യാസമെന്നത് കൊണ്ട് വിവക്ഷിക്കുന്നത് വര്‍ത്തമാന കാലത്തിന്റെ യുക്തിപരമായ വ്യവസ്ഥയില്‍ യുവ തലമുറയില്‍ സമഗ്രത വളര്‍ത്തുവാനുള്ള മാധ്യമം ആയി പ്രവര്‍ത്തിക്കുകയും അതിനെ ദൃഡപെടുതുകയോ അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിന്റെ പ്രായോഗികതയോ ആയി മാറുകയോ ചെയ്യുക എന്നതാണ് .പുരുഷനും സ്ത്രീയും നിര്‍ണായകവും, സൃഷ്ടിപരവുമായ അവബോധത്തോടെ യഥാര്‍ത്ഥ്യത്തെ സമീപിക്കുകയും അതുപയോഗിച്ച് ലോക പരിവര്‍ത്തനത്തില്‍ ഭാഗഭാക്ക്‌ ആകാം എന്ന് മനസ്സിലാക്കിയിരിക്കുന്നു .

മര്‍ദ്ദിതരുടെ ബോധന ശാസ്ത്രം - പൌലോ ഫ്രയര്‍ .


ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമായി ഭവിക്കുന്നതെന്നും പ്രൈമറി ക്ലാസ്സ് മുതലുള്ള ലൈംഗിക വിദ്യാഭ്യാസത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ലൈംഗിക അവബോധം കൊണ്ട് ഇത്തരം ചൂഷണങ്ങളില്‍ നിന്ന് ഒരു പരിധി വരെ വിമുക്തരാമാക്കാമെന്നും ഒരു വാദം നിലവിലുണ്ട് .പക്ഷെ ലൈംഗികത എന്നാലെന്തെന്നറിയാത്ത പ്രായത്തില് അടിച്ചമര്‍ത്തപ്പെട്ട ലൈംഗികവികാരങ്ങള്‍ വൈകൃതമായി നടക്കുന്ന അധ്യാപകരുള്‍പ്പെടുന്ന ഒരു സമൂഹത്തില്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കുക എന്നത് സാഹസമാണ് . അത്തരമൊരു സമൂഹത്തില്‍ അത് പ്രയോഗിക്കേണ്ടുന്നതിന്റെ മാനദണ്ഡങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കിയില്ലെങ്കില്‍ ഇത് വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തോളത്ത് വെച്ചുവെന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കലാകും അത്.

2007 - ലാണ് UNICEF ന്റെ നിര്‍ദ്ദേശപ്രകാരം NCERT.[National Council for Educational Research and Training ]സംസ്ഥാനങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത് .ഇതിന് വേണ്ടി തയ്യാറാക്കിയ കൈപ്പുസ്തകം യാഥാസ്ഥിതിക സമൂഹത്തിന് സ്വീകരിക്കാന്‍ പറ്റാത്തതായിരുന്നതിനാല്‍ വിവാദമുയര്‍ത്തിയിരുന്നു .യഥാര്‍ത്ഥത്തില്‍ അത് യാഥാസ്ഥിതികര്‍ക്ക് മാത്രമല്ല പുരോഗമന ചിന്താ ഗതിക്കാര്‍ക്ക് പോലും അംഗീകരിക്കാനാവാത്തതായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം .ലൈംഗിക സദാചാരത്തിന്റെ തൊട്ടാല്‍ പൊട്ടുന്ന കടുത്ത നിയന്ത്രണങ്ങള്‍ക്കുള്ളില്‍ വളര്‍ന്ന ഒരു തലമുറ തങ്ങള്‍ക്ക് ശേഷമുള്ള ഒരു തലമുറയെ പഠിപ്പിക്കുമ്പോള്‍ തലമുറകള്‍ തമ്മിലുള്ള അന്തരം കൂടി പരിഗണിക്കേണ്ടതുണ്ട് .

ഇന്നും തലയില്‍ മുണ്ടിട്ട് കോണ്ടം വാങ്ങുന്ന അവസ്ഥ മാറാത്ത ഒരു നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കോണ്ടം ഉപയോഗിക്കാന്‍ പഠിപ്പിക്കുന്ന രീതിയിലുള്ള പടിഞ്ഞാറന്‍ ലൈംഗിക വിദ്യാഭ്യാസമല്ല ഇവിടെ നടപ്പാക്കേണ്ടത് .മെട്രോ നഗരങ്ങളിലെ ഉപരിവര്‍ഗ്ഗവിദ്യാര്‍ത്ഥി സമൂഹത്തിന് മാത്രമാണ് അത്തരം വിദ്യാഭ്യാസ സമ്പ്രദായം യോജിക്കുന്നത് .ജീവശാസ്ത്ര പഠനത്തിന്റെ അടിസ്ഥാനമായ പ്രത്യുല്പാദനസമ്പ്രദായത്തെക്കുറിച്ച് “അതൊക്കെ വീട്ടില്‍ പോയി വായിച്ച് പഠിച്ചാല്‍ മതിയെന്ന് “ നിര്‍ദ്ദേശിക്കുന്ന അധ്യാപകര്‍ കുട്ടികള്‍ക്ക് UNICEF ന്റെ നിര്‍ദ്ദേശാനുസരണമുള്ള ലൈംഗികപാഠങ്ങള്‍ പഠിപ്പിക്കുമെന്ന് വിശ്വസിക്കുന്നത് മൌഡ്യമാണ് . ഈ കൈപ്പുസ്തകം കൊണ്ടുദ്ദേശിക്കുന്നത് എയിഡ്സ് വരാതെ എങ്ങനെ സുരക്ഷിതമായി ബന്ധപ്പെടാം എന്നതിനെക്കുറിച്ചാണ് അല്ലാതെ സാമൂഹികമായി എങ്ങനെ ഇടപെടണം എന്നതിനെക്കുറിച്ചല്ല .

പാശ്ചാത്യ ജീവിതരീതിയുടെ അനുകരണമായ മെട്രോ സിറ്റികളില്‍ മാത്രം അനുയോജ്യമായ ഉത്തരാധുനിക കാഴ്ചപ്പാടല്ല ലൈംഗിക വിദ്യാഭ്യാസം കൊണ്ട് നടപ്പാക്കേണ്ടത് .വൈദ്യുതിയോ മറ്റ് അടിസ്ഥാന സൌകര്യങ്ങളോ ഇല്ലാത്ത ഒരു ജനതയും ഭൌതിക സുഖങ്ങളുടെ പാരമ്യമനുഭവിക്കുന്ന മറ്റൊരു സമൂഹവുമുള്ള വിരുദ്ധധ്രുവങ്ങളില്‍ ഒരേ തരത്തിലുള്ള ലൈംഗിക വിദ്യാഭ്യാസ മാതൃക അനുയോജ്യമല്ല . പ്രാദേശികവും സാമൂഹികവുമായ അവസ്ഥകള്‍ മനസ്സിലാക്കി അതത് സ്ഥലങ്ങളില്‍ അനുയോജ്യമായ രീതിയില്‍ ഭേദഗതിയിലൂടെയുള്ള ഒരു വിദ്യഭ്യാസ സമ്പ്രദായമാണ് ക്രമീകരിക്കേണ്ടത് . ലിംഗപരമായ സമത്വബോധത്തോടെ , പ്രായത്തിനനുസരിച്ച് സാമൂഹികമായി ഇടപെടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ രീതിയാണ് ഇവിടെ ആവശ്യം .ലൈംഗിക വിദ്യാഭ്യാസം എന്നതിനെക്കാള്‍ കൌമാരവിദ്യാഭ്യാസം എന്ന സംജ്ഞയാണ് ഇതിന് കൂടുതല്‍ യോജിക്കുക .


ഫലപ്രദമായ നിയമനിര്‍മ്മാണം .

കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ വികസിത രാജ്യങ്ങളിലെല്ലാം പ്രത്യേകം നിയമങ്ങളും വകുപ്പുകളും ഉണ്ട് , ഇതില്‍ ചൂഷണങ്ങളെ വ്യക്തമായി നിര്‍വചിക്കുകയും അതിന് അനുസൃതമായ ശിക്ഷാനടപടികള്‍ കൈക്കൊള്ളാനുള്ള വകുപ്പുകളും ഉണ്ട് .നോട്ടം കൊണ്ടോ വാക്ക് കൊണ്ടൊ പോലുമുള്ള ദുരുപയോഗങ്ങളെ ഇത്തരം നിയമത്തിന്‍ കീഴില്‍ കൊണ്ട് വന്നിട്ടുണ്ട് ചാറ്റിങ്ങിലൂടെയുള്ള ലൈംഗിക ചുവയുള്ള സംഭാഷണം പോലും നിയമത്തിന്റെ പരിധിയില്‍പെടുന്ന ശിക്ഷാര്‍ഹമായ കാര്യമാണ് .
വിദേശരാജ്യങ്ങളില്‍ 14 ആം വയസ്സില്‍ അമ്മമാരായ കുട്ടികളെക്കുറിച്ച് വല്ലാത്ത അല്‍ഭുതത്തോടെ കൌതുക വാര്‍ത്ത വായിക്കുമ്പോള്‍ നമ്മളറിയുന്നില്ല ആ കുട്ടികളുടെ ശാരീരിക ശേഷിയില്ലാത്തത് കൊണ്ട് മാത്രം ഗര്‍ഭം ധരിക്കാതെ പോവുന്ന ഒരു പാട് കുട്ടികള്‍ നമ്മുടെ ആദിവാസി ഊരുകളിലും വിദൂരസ്ഥമായ ഏതെങ്കിലും സര്‍ക്കാര്‍ സ്കൂളുകളിലും ഉണ്ടാവാം എന്നത് .

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഫലപ്രദമായ നേരിടണമെങ്കില്‍ ശരിയായ നിയമപരിരക്ഷക്കൊപ്പം തന്നെ സമാന്തരമായി സാമൂഹിക അവബോധം സൃഷ്ടിക്കല്‍ കൂടി ഉണ്ടാവേണ്ടിയിരിക്കുന്നു .ബാലപീഡനമെന്ന വകുപ്പില്‍ പെടാവുന്ന ഭൂരിഭാഗം സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുകയാണ് പതിവ് .ശരാശരിക്കണക്കില്‍ പറഞ്ഞാല്‍ 90 ശതമാനത്തിലേറെ ഇത്തരം കേസുകള്‍ നിയമത്തിന് മുമ്പില്‍ എത്തുന്നില്ല .അതിന് കാരണം ബാല ലൈംഗിക ചൂഷണങ്ങള്‍ക്ക് ശരിയായ ഒരു നിര്‍വ്വചനം നല്‍കാന്‍ നമ്മുടെ നിയമ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്തിന് കൃത്യമായ പ്രായ പരിധി പോലും നിശ്ചയിക്കുന്നതില്‍ പല നിയമങ്ങളുടെയും ഏകോപനമില്ലായ്മയും നിയമത്തിന്റെ പരാധീനതയാണ് . ഇന്‍ഡ്യയില്‍ ജനസംഖ്യയുടെ 40 % വും കുട്ടികളാണ് .ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോര്‍ട്ടനുസരിച്ച് ബാല ലൈംഗിക പീഡനത്തിന്റെ തോത് മുമ്പത്തേതിനെക്കാള്‍ വളരെയധികം വര്‍ദ്ധിച്ചിരിക്കുന്ന അവസ്ഥയാണ് .

ഇത്തരം സംഭവങ്ങളില്‍ ശിക്ഷാവിധിയായി പലപ്പോഴും ആശ്രയിക്കുന്നത് താല്‍ക്കാലികമായ ഒരു ആവേശത്തിമിര്‍പ്പില്‍ സംഭവിച്ച് പോകുന്ന മോബ് ജസ്റ്റിസ് കയ്യേറ്റങ്ങളാണ് .അത് യഥാര്‍ത്ഥത്തില്‍ സംഭവത്തിന്റെ യഥാര്‍ത്ഥ ഗൌരവത്തെ ലഘൂകരിക്കാനും പിന്നീട് ശരിയായ നിയമ നടപടിയിലേക്ക് പോകാതിരിക്കാനുമുള്ള കാരണമാണ് .മോബ് ജസ്റ്റിസില്‍ പോലും സാമൂഹികമായ ഇടപെടലുകളല്ല നടക്കുന്നത് മറിച്ച് അതിനിരയാക്കപ്പെട്ട കുട്ടിയുടെ സംരക്ഷകരുടെ പ്രതികരണമാണ് അതിലേക്ക് നയിക്കുന്നത് .ഭൂരിഭാഗവും ദുര്‍ബല വിഭാഗത്തില്‍ പെട്ടതോ സാമൂഹികമായി താഴെത്തട്ടിലോ ഉള്ള കുട്ടികളാവും ഇരകളാവുന്നത് .ആദിവാസി ഊരുകള്‍ , ഗവണ്മെന്റിന്റെ തന്നെ ആദിവാസി ഹോസ്റ്റലുകള്‍ , അനാഥാലയങ്ങള്‍ ,സാമൂഹികമായി താഴ്ന്ന നിലയിലുള്ള ഗവണ്മെന്റ് സ്കൂളിലെ കുട്ടികള്‍ , ജുവനൈല്‍ ഹോമിലെ അഭയാര്‍ത്ഥികളായ കുട്ടികള്‍ ഇത്തരത്തില്‍ സംരക്ഷകരുടെ അഭാവമുള്ള കുട്ടികള്‍ ചൂ‍ഷണങ്ങള്‍ക്ക് നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്നത് . ഇത്തരം സംഭവങ്ങള്‍ പുറം ലോകമറിയാനുള്ള സാധ്യത വിരളമാണ് .സര്‍ക്കാര്‍ അധീനതയിലുള്ള ആദിവാസി ഹോസ്റ്റലുകളില്‍ ഇത്തരം പീഡനം നടക്കുന്നതിനെക്കുറിച്ച് ഏതാനും വര്‍ഷങ്ങള്‍ മുമ്പ് വാര്‍ത്തയുണ്ടായിരുന്നു പക്ഷെ പിന്നീട് അത്തരം വാര്‍ത്തകള്‍ക്ക് പിന്തുടര്‍ച്ചയില്ലാതെ സ്വാഭാവികമായി വിസ്മൃതിയിലാണ്ട് പോകുന്നു.പിഡൊഫീലിയ ബാധിച്ച ലൈംഗികവൈകൃതമുള്ളവരുടെ ഒറ്റപ്പെട്ട ശ്രമങ്ങളൊന്നുമല്ല ഈ സംഭവങ്ങള്‍ നടപടിയൊന്നുമുണ്ടാവില്ല എന്ന ധൈര്യത്തിന്മേല്‍ ആസൂത്രിതമായി നടത്തുന്ന കുറ്റകൃത്യങ്ങളാണ് .

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് അതിന്റെ തോതനുസരിച്ച് ശിക്ഷ നല്‍കുന്നതിനൊപ്പം തന്നെ ഇരകളാക്കപ്പെടുന്ന കുട്ടികള്‍ക്ക് നിയമത്തിന്റെ പരിരക്ഷയോടെ തന്നെ സംരക്ഷണമൊരുക്കുകയോ കൌണ്‍സലിങ്ങ് നല്‍കി അവരുടെ നിഷ്കളങ്കമായ ബാല്യത്തിലേക്ക് തിരികെ കൊണ്ട് വരണം .ബാല്യം നിഷ്കളങ്കമാണ് അത് നിഷ്കളങ്കമായി തന്നെ അനുഭവിക്കേണ്ടത് ഭക്ഷണവും വെള്ളവും പോലെ തന്നെ ഓരോ കുട്ടിയുടെയും അവകാശമാണ് .

.

picture courtesy - Google