Like
...........
Tuesday 29 March 2011
നെടുമ്പാതയോരം - ജയമോഹനെക്കുറിച്ച് .
ഒരു യാത്രക്കിടയിലെ മഴയില്‍ അഭയമാകുന്ന മരച്ചുവട് പോലെയാണ് ചിലരുടെ വാക്കുകള്‍ .മഴ പെയ്ത് തീരുന്നത് വരെ മരച്ചുവടിന്റെ ഏകാന്തതയില്‍ നില്‍ക്കാം മഴ പെയ്ത് തീരുമ്പോള്‍ മരം പെയ്ത് തുടങ്ങും . കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്കൂള്‍ കാലഘട്ടത്തിലാണ് - നെടുമ്പാതയോരം “ എന്ന ചെറിയ പുസ്തകം വായിക്കുന്നത് .അന്ന് വരെ കേട്ടിട്ടില്ലാത്ത, വായിക്കപ്പെടാത്ത ഒരു എഴുത്തുകാരന്റെ പുസ്തകം വെറുമൊരു കൌതുകത്തിനാണ് വായിച്ച് തുടങ്ങിയത് .വായിച്ച് തുടങ്ങിയപ്പോള്‍ ഏതാനും ലേഖനങ്ങള്‍ മാത്രമുണ്ടായിരുന്ന ആ പുസ്തകം എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തി .എഴുതാന്‍ തിരഞ്ഞെടുത്തിരിക്കുന്ന വിഷയങ്ങള്‍ അതിനുപയോഗിച്ചിരിക്കുന്ന ഭാഷ എല്ലാം അത് വരെ കണ്ടതില്‍ നിന്ന് അജ്ഞാതമായതായിരുന്നു കവിതയാണോ കഥയാണോ ലേഖനമാണോ എന്ന് കൃത്യമായി പറയാനാവാത്ത വിധം സവിശേഷമായ ഒരു ഭാഷ കൊണ്ട് കുറെ അനുഭവങ്ങളുടെ ഒറ്റയടിപ്പാത തീര്‍ത്ത ഒരു പുസ്തകം .അതിന് ശേഷം ജയമോഹന്റെ മറ്റ് കൃതികള്‍ വായിക്കണമെന്ന ആഗ്രഹത്തോടെ ഒരു പാട് തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം .മലയാളത്തിലും എഴുതുന്ന മലയാളിയായ തമിഴ് സാഹിത്യകാരന്‍ എന്നായിരിക്കും ജയമോഹനിണങ്ങുന്ന വിശേഷണം .
ജീവിതാനുഭവങ്ങള്‍ , മരണങ്ങള്‍ അതെല്ലാം ജയമോഹന്റെ എഴുത്തില്‍ കടന്ന് വരുമ്പോള്‍ മറ്റൊരു തലമതിനുണ്ട് . വൈയക്തികാനുഭവങ്ങളെ നിര്‍വ്വികാരമെന്ന് തോന്നിപ്പിക്കുന്ന ഭാഷയില്‍ എഴുതി ഉള്ള് കനപ്പിക്കുന്ന ഭാഷ ജയമോഹനില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ . ബാല്യത്തിലെ പ്രിയപ്പെട്ട കൂട്ടുകാരന്‍ പിന്നീട് തിളച്ച് നില്‍ക്കുന്ന യൌവ്വനത്തില്‍ അജ്ഞാതമായ കാരണത്താല്‍ ആത്മഹത്യ ചെയ്തതിനെക്കുറിച്ച് നിര്‍വികാരതയോടെയെന്ന പോല്‍ എഴുതിയത് വായിക്കുമ്പോള്‍ വായിക്കുന്നവര്‍ക്ക് ഉള്ള് പൊള്ളിപ്പോകും .തൂങ്ങി മരിച്ച സുഹൃത്ത് അവശേഷിപ്പിച്ച് പോയ ആഗ്രഹങ്ങളെന്ന പോലെ ഉദ്ധരിച്ച് നില്‍ക്കുന്ന ലിംഗത്തെക്കുറിച്ച് എഴുതിയത് വായിക്കുമ്പോള്‍ ആ ഭാഷയുടെ അതിരില്ലായ്മയോര്‍ത്ത് നമുക്കുള്ളിലൊരു ഞെട്ടലുണ്ടാവും .പക്ഷെ മരിച്ചവരുടെ പൂര്‍ത്തീകരിക്കാനാകാത്ത അഭിലാഷങ്ങളെക്കുറിച്ച് ബാക്കി വെച്ച് പോയ സ്വപ്നങ്ങളെക്കുറിച്ചാണ് പിന്നീട് ഈ കാഴ്ചയില്‍ നാമോര്‍ക്കുക .പിന്നീട് കല്‍പ്പറ്റ നാരായണന്‍ "മരിച്ചവന്റെ തളര്‍ന്നു താണ ലിംഗം വല്ലാതെ വേദനയുളവാക്കുമെന്ന് “ എഴുതിയപ്പോഴും മരിച്ചവരെക്കുറിച്ച് പറയുമ്പോഴുള്ള വേദന നിറഞ്ഞ ആ വിലാപത്തിന്റെ വ്യത്യസ്തമായ വാക്കുകളുടെ അതിരില്ലായ്മ തന്നെയാണ് കാണാന്‍ കഴിയുക .
വൈലോപ്പിള്ളി ചീത്തകള്‍ കൊത്തിവലിക്കും കാക്കയെക്കുറിച്ചെഴുതിയപ്പോള്‍ ഉല്‍കൃഷ്ടവര്‍ണ്ണന മാത്രം ശീലമാക്കിയ കാവ്യലോകത്തിന് അതൊരു വിപ്ലവമായിരുന്നെങ്കില്‍ അതേ വിപ്ലവം തന്നെ അമേദ്യം ഭക്ഷണമാക്കുന്ന വൃത്തികെട്ട പന്നികളെക്കുറിച്ച് ജയമോഹനെഴുതിയപ്പോള്‍ വേദന നിറഞ്ഞ ഒരനുഭവമായി . പന്നിയുടെ രൂപം ശ്രദ്ധിക്കുക ഒരിക്കലും തല ഉയര്‍ത്തി നോക്കാനാവില്ല , അവക്ക് മലര്‍ന്ന് കിടക്കാനാവില്ല അത് കൊണ്ട് അവ ഒരിക്കലും ആകാശം കാണാറില്ല പക്ഷെ അറക്കാനായി കൊണ്ട് പോക്കുമ്പോള്‍ തല കീഴായി കെട്ടിത്തൂക്കിയിടുമ്പോള്‍ മാത്രം അവ ആകാശം കണ്ട് “ഇതെന്താണ്“ എന്ന് അമ്പരക്കും . പന്നികളെ വേഗം കൊല്ലാറില്ല,ചത്ത് തണുത്താല്‍ അവയുടെ തൊലിക്കടിയിലെ കൊഴുപ്പ് ഉറച്ച് പോകും .അപ്പോള്‍ മാംസത്തിന് രുചിയുണ്ടാകില്ല ജീവനോടെ കിടത്തി ചര്‍മ്മം മുറിച്ചെടുക്കുകയാണ് പതിവ് .പന്നി ചുവന്ന മാംസപിണ്ഡമായി കിടന്ന് തുള്ളുമ്പോള്‍ “തുടിക്കിറപ്പണ്ണി “ എന്ന് കൂവിയാര്‍ക്കും ജീവനുള്ള പന്നിയെ മുറിച്ച് കൊടുക്കുമ്പോള്‍ അവയുടെ കണ്ണുകള്‍ നോക്കണം .ഈ ലേഖനം വായിച്ചതില്‍ പിന്നെ പന്നികളുടെ കാണുമ്പോള്‍ അവയുടെ കണ്ണുകളില്‍ വേദനിപ്പിക്കുന്ന ഒരു നിഷ്കളങ്കത കാണാറുണ്ടായിരുന്നു , ജീവന്‍ നഷ്ടപ്പെടാതെ തുടിക്കുന്ന ഒരു ചുവന്ന മാംസപിണ്ഡത്തിന്റെ ഓര്‍മ്മയും .
ദന്തഗോപുരവാസികളായ എഴുത്തുകാരുടെ പ്രതികരണശേഷിയെക്കുറിച്ച് ആശങ്കപ്പെടുന്ന മലയാളിക്ക് ജയമോഹനെ നല്ല ഉദാഹരണമായി ചൂണ്ടിക്കാട്ടാം .വായനക്കാരുമായി നിരന്തരം സംവദിച്ച് കൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് .ജയമോഹന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട , ശ്രദ്ധിക്കപ്പെട്ട ഗാന്ധിയെക്കുറിച്ചെഴുതിയ പുസ്തകം പോലും വെബ്സൈറ്റിലെഴുതിയ ഒരു ചെറുകുറിപ്പിന് വായനക്കാര്‍ തന്ന ദീര്‍ഘമായ പ്രതികരണങ്ങളെ ആസ്പദമാക്കിയാണ് . തമിഴ് നാടിന്റെ ഓരോ മുക്കിലും മൂലയിലും നിരന്തരം സഞ്ചരിക്കുന്ന തമിഴ് സംസ്കാരത്തെക്കുറിച്ച് വാചാലനാവുന്ന ജയമോഹന്‍ പറയുന്നത് എഴുത്ത് എന്നത് ജീവന്‍ നില നിര്‍ത്താനുള്ള ഒരനിവാര്യതയാണെന്നാണ് .എഴുതാതിരിക്കാന്‍ ആവുന്നില്ലാത്ത വിധം എഴുത്ത് ജയമോഹന്റെ ഉള്ളില്‍ അസ്വസ്ഥതയായി നിറയുന്നത് കൊണ്ടാണ് ജയമോഹന്‍ എന്തെഴുതിയാലും വായനക്കാരന് അത് മനോഹരമായി തോന്നുന്നത് .
മനുഷ്യന്റെ ഉള്ളിലെ ക്രൂരതകളെക്കുറിച്ചും നില നില്‍ക്കുന്ന സാമൂഹ്യ അവസ്ഥകളെക്കുറിച്ചും ജയമോഹന്റെ ആര്‍ജ്ജവമുള്ള വാക്കുകള്‍ തീയമ്പുകളായി വായനക്കാരില്‍ തറക്കുന്നു , മറ്റ് ചിലപ്പോള്‍ ഒരു ചെറിയ ചാറ്റല്‍ മഴ കൊണ്ട ആശ്വാസവും.ജയമോഹന്റെ എഴുത്തുകളില്‍ , വാക്കുകളില്‍ എല്ലാം ഒരു നിഷേധിയുടെ ഭാവം തെളിഞ്ഞ് കാണാം .എഴുത്തുകാരന്‍ എന്ന നിലയില്‍ ഇക്കാലത്തോളം അയാള്‍ പ്രകടിപ്പിച്ച ധൈര്യമുള്ള നിലപാടുകളുടെ മറ്റൊരു പതിപ്പ് തന്നെയാണ് ആ നിഷേധം .
എം ജി ആറും ശിവാജി ഗണേശനും ദൈവമെന്ന് കരുതുന്ന ദ്രാവിഡസംസ്കാരത്തില്‍ അവരെ പരിഹസിച്ച് ഭീഷണി നേരിടേണ്ടി വന്ന ആളാണ് ജയമോഹന്‍ .ചെറുപ്പകാലത്ത് ഒരെഴുത്തുകാരനെന്ന നിലയില്‍ അറിയപ്പെടാത്ത ഒരു കാലത്ത് അതിഥികളെ സ്വീകരിക്കുന്നതില്‍ വിമുഖനായ പി കെ ബാലകൃഷ്ണനെ കാണാന്‍ പോയപ്പോള്‍ ആരാണെന്ന് ചോദിച്ചതിനുത്തരമായി തമിഴിലെ വലിയ എഴുത്തുകാരനാണ് എന്നായിരുന്നു ഉത്തരം കൊടുത്തതെന്ന് അഭിമുഖത്തില്‍ പറയുന്നുണ്ട് .
ജയമോഹന്റെ “ഏഴാം ഉലകം “ എന്ന നോവല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അജ്ഞാതമായ ഒരു പറ്റം മനുഷ്യജീവനുകളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യമായിരുന്നു .ഭിക്ഷാടനത്തിന് വേണ്ടി അംഗവൈകല്യം സൃഷ്ടിക്കപ്പെട്ട , ജന്മനാ വിചിത്രരൂപങ്ങളായവര്‍ ,അംഗവൈകല്യം സൃഷ്ടിക്കപ്പെട്ടവര്‍ അങ്ങനെ പൊതുസമൂഹത്തിന് അപരിചിതമായ ഭിക്ഷാടനമഫിയയെക്കുറിച്ചെഴുതുമ്പോള്‍ അത് മനുഷ്യജീവിതത്തിന്റെ ഏറ്റവും ദയനീയമായ കാഴ്ചകളാണ് .നിരന്തരമായ യാത്രകളിലൂടെ , ലക്ഷ്യമില്ലാത്ത അലച്ചിലുകളിലൂടെ മനുഷ്യജീവിതത്തിലേക്ക് ജയമോഹന്‍ നടത്തിയ തീര്‍ത്ഥാടനങ്ങളുടെ വേദനിപ്പിക്കുന്ന ആവിഷ്കാരമായിരുന്നു .ആത്മീയ ശാന്തിയുടെ പൂര്‍ണ്ണതക്കായി മഹാക്ഷേത്രങ്ങളിലെ ദര്‍ശനത്തിന് ശേഷം ചിലപ്പോഴൊക്കെ സഹതാപത്തോടെ അല്ലെങ്കില്‍ അവജ്ഞയോടെ നാണയത്തുട്ടുകള്‍ വലിച്ചെറിയുമ്പോള്‍ നാം കാണാത്ത കണ്ണില്ലാത്തവരെക്കുറിച്ച് , കൈകളും കാലുകളുമില്ലാവരെക്കുറിച്ച് , അംഗവൈകല്യം കൊണ്ട് വിചിത്രരൂപഭാവങ്ങളുള്ളവരെക്കുറിച്ച് കറുത്ത ഫലിതത്തില്‍ വിവരിക്കുന്ന ഏഴാം ഉലകം ക്രൂരമായ ജീവിതാവസ്ഥയെക്കുറിച്ച് ഇന്‍ഡ്യന്‍ സാഹിത്യത്തില്‍ തന്നെയുള്ള ഒരു ക്ലാസ്സിക് ആണ് .നാന്‍ കടവുള്‍ “ എന്ന ചിത്രം ഈ നോവലിനെ ആസ്പദമാക്കിയെടുത്തതാണ് .
താന്‍ സിനിമാക്കാരനായത് എഴുത്ത് പോലെ അത് ജീവിതത്തിന്റെ അനിവാര്യമായ ഒരവസ്ഥയായത് കൊണ്ടല്ല , മറിച്ച് ഒരു തൊഴിലെന്ന രീതിയിലാണെന്ന് ജയമോഹന്‍ തന്നെ സമ്മതിക്കുന്നു . തമിഴ് സിനിമയുടെ കെട്ടിമേളങ്ങള്‍ക്കിടയില്‍ “നാന്‍ കടവുള്‍ “ പോലെ ക്രൂരമായ യാഥാര്‍ത്ഥ്യത്തെ അഭ്രപാളിയിലെത്തിക്കാന്‍ ധൈര്യമുണ്ടായത് അതിന്റെ രചന ജയമോഹന്‍ ആയത് കൊണ്ട് തന്നെയാണ് . നാന്‍ കടവുള്‍ “ എന്ന സിനിമ സീറ്റിലിരുന്ന് ആസ്വദിച്ച് കാണാനാവുന്ന ഒന്നല്ല . ഭിക്ഷാടന ബിസിനസ്സിന് വേണ്ടി “ചരക്കുകളെ” കൂടുതല്‍ അംഗവൈകല്യമുള്ളവരാക്കാനായി കൈ കാലുകള്‍ അടിച്ചൊടിക്കുന്നത് , കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുന്നത് അങ്ങനെ പലപ്പോഴും കണ്ണ് പൊത്തിപ്പോകുന്ന രംഗങ്ങളാണ് സിനിമയിലുടനീളം . ഭിക്ഷക്കാരുടെ വില ന്നിശ്ചയിക്കുന്നത് അവരുടെ അംഗവൈകല്യത്തിന്റെ തോതനുസരിച്ചാണ് ഈ ഇടപാടില്‍ അവരും ചരക്കുകളാണ് ,കൂടുതല്‍ വിചിത്രമായ രൂപഭാവങ്ങളുള്ള ചരക്കുകള്‍ക്ക് കൂടുതല്‍ പണം .നിരൂപകനായ ചാരുനിവേദിത പറഞ്ഞത് “നാന്‍ കടവുള്‍ “എന്ന സിനിമ ലോകോത്തരസിനിമക്ക് ഇന്‍ഡ്യന്‍ സിനിമയുടെ സംഭാവനയെന്നാണ് .നാന്‍ കടവുളില്‍ രജനീ കാന്തിനെ പ്രകടമായി പരിഹസിക്കുന്ന രംഗങ്ങളുണ്ടായിട്ടും രജനീകാന്ത് ആ സിനിമയെ പ്രശംസിച്ചതും ആ സിനിമ ഉയര്‍ത്തിയ വിഷയത്തിന്റെ സത്യസന്ധത കൊണ്ടാണ് . ജയമോഹന്റെ വാക്കുകളിലൂടെ സിനിമ ഒരു കവിത പോലെയോ ഒരു ചെറുകഥ പോലെയോ കാണാന്‍ നമുക്ക് കഴിയുമെന്നതിന്റെ ഉദാഹരണമാണ് “അങ്ങാടിത്തെരു “ എന്ന ചിത്രം . ചെന്നെയിലെ തിരക്കേറിയ ഊരു തുണിക്കടയിലെ രണ്ട് തൊഴിലാളികളുടെ പ്രണയത്തിന്റെയും ജീവിതത്തിന്റെയും കഥ ഒരു കവിത പോലെ നമുക്ക് ഈ സിനിമയില്‍ നിന്ന് വായിച്ചെടുക്കാം .
ജയമോഹന്റെ എഴുത്തിലെ വൈവിധ്യവും തീക്ഷ്ണതയും കൊണ്ട് ബൌദ്ധികമായി എത്ര ഉയര്‍ന്ന തലത്തില്‍ അദ്ദേഹം ചിന്തിക്കുന്നയാളാണ്എന്നിട്ടും അദ്ദേഹം തമിഴ് സാഹിത്യത്തില്‍ ജനകീയനാവുന്നത് നിരന്തരം അദ്ദേഹം നടത്തുന്ന സാമൂഹികമായ ഇടപെടലുകള്‍ കൊണ്ട് തന്നെയാണ് . ഒരു നോവലിന്റെ പേരില്‍ ഒരു ജനകീയ കൂട്ടായ്മയുണ്ടാകുന്നത് തമിഴ് സാഹിത്യത്തില്‍ ആദ്യമായിരിക്കും .ജയമോഹന്റെ വിഷ്ണുപുരത്തിനാണ് അതിന്റെ ക്രെഡിറ്റ് .കഴിഞ്ഞ 100 വര്‍ഷത്തിലെ തമിഴിലെ ഏറ്റവും മികച്ച കൃതിയെന്ന് എന്ന് അശോകമിത്രനും ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച കൃതികളിലൊന്നെന്ന് ഇന്ദിരാ പാര്‍ത്ഥസാരഥിയും അതിനെ വിലയിരുത്തീ .മാജിക്കല്‍ റിയലിസം ഏറ്റവും നന്നായി ആവിഷ്കരിക്കപ്പെട്ട ഇന്‍ഡ്യന്‍ കൃതിയാണ് അതെന്ന് തമിഴ്സാഹിത്യത്തില്‍ ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന എന്റെ ഒരു സുഹൃത്ത് പറയുകയുണ്ടായി .പക്ഷെ മലയാള വിവര്‍ത്തനങ്ങള്‍ വരാത്തത് കൊണ്ട് തന്നെ ഇതൊന്നും വായിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടില്ല .
അധികമൊന്നും വായിക്കാത്ത ഒരു സാഹിത്യകാരന്‍ എങ്ങനെ എന്റെ ഫേവറിറ്റ് ലിസ്റ്റില്‍ വന്നുവെന്നുള്ളത് അല്‍ഭുതമാണ് .
നെടുമ്പാതയോരത്തിന് ശേഷം നിത്യ ചൈതന്യ യതിയെക്കുറിച്ചൊരു പുസ്തകം - പിന്നെ ഭാഷാപോഷിണിയില്‍ നിന്ന് വായിച്ച കുറച്ച് ലേഖനങ്ങള്‍ അത് മാത്രമാണ് ജയമോഹന്റേതായി ഞാന്‍ വായിച്ചത് . പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷവും “നെടുമ്പാതയോരത്തില്‍ “ നിന്ന് അനുഭവിച്ച ഭാഷയുടെ മാസ്മരികപ്രഭാവം ഇപ്പോഴും മനസ്സിലുണ്ട് .
Labels:
ezham ulakam,
jeyamohan,
nan kadavul,
nedumpathayoram,
vishnupuram
Monday 21 March 2011
പ്രണയത്തിന്റെ രാജ്ഞി , അവസാനിക്കാത്ത വിവാദങ്ങളുടെയും .
ശിക്ഷിക്കുവാന്‍ മാത്രം കാംക്ഷിക്കുന്ന അജ്ഞാതപഥികരേ , ,കാണികളേ , ശ്രോതാക്കളേ , ദൃക്‌സാക്ഷികളേ , കണ്ണുനീര്‍ വറ്റി എന്നോ വരണ്ട് പോയ കണ്ണുകളോടെ എന്റെ നേര്‍ക്ക് നോക്കരുത്.
മാധവിക്കുട്ടിയുടെ ഹംസധ്വനിയില്‍ നിന്ന്
ലോകം മുഴുവന്‍ ആരാധന നിറഞ്ഞ കണ്ണുകളോടെ സ്നേഹിക്കുമ്പോഴും അലഭ്യമായ സ്നേഹത്തെക്കുറിച്ച് പരാതി പറഞ്ഞ പ്രണയത്തിന്റെ കഥാകാരി. സൌമ്യവും ദീപ്തവുമായ ആ സൌന്ദര്യത്തെ സ്ത്രീകള്‍ അസൂയയോടെയും പുരുഷന്മാര്‍ പ്രണയത്തോടെയും കണ്ടിരുന്നപ്പോഴും സ്വന്തം സൌന്ദര്യത്തെക്കുറിച്ച് അപകര്‍ഷതയോടെ സംസാരിക്കുന്ന വൈരുദ്ധ്യഭാവത്തിനുടമ.ജീവിച്ചിരിക്കുന്നവരുടെ മോഹഭംഗങ്ങളുടെയും ഭഗ്നപ്രണയങ്ങളുടെയും നിത്യമായ പ്രതീകം. അങ്ങനെ വിശേഷണങ്ങളൊരുപാടുണ്ട് മാധവിക്കുട്ടിക്ക്. പ്രായഭേദങ്ങളില്ലാതെ എല്ലാവര്‍ക്കും അനുകരിക്കാന്‍ മാത്രം വൈവിധ്യം നിറഞ്ഞതായിരുന്നു മാധവിക്കുട്ടിയുടെ സാഹിത്യജീവിതം. മാധവിക്കുട്ടി ഒരു കള്‍ട്ടായിരുന്നു ,കഥകളിലൂടെയും കവിതകളിലൂടെയും പ്രണയത്തിന്റെ ഭ്രമിപ്പിക്കുന്ന ലോകം കാട്ടി അനുവാചകരെ പ്രലോഭിപ്പിക്കുമ്പോഴും ജീവിതത്തിന്റെ സ്വകാര്യതകള്‍ തുറന്നെഴുതിയ വിവാദനായികയാവുകയായിരുന്നു . പുത്തന്‍ തലമുറയിലെ കൌമാരക്കാരില്‍ സ്വയം സങ്കല്‍പ്പിച്ചെടുത്ത ആമിയെന്ന വിളിപ്പേരായും ജീവിതം കണ്ടും അനുഭവിച്ചും തളര്‍ന്ന മധ്യവയസ്കരായ വിവാഹിതകളില്‍ കമലയായി ചമഞ്ഞ് ജീവിച്ചും അവരറിയാതെ തന്നെ മാധവിക്കുട്ടി അവരില്‍ സന്നിവേശിക്കപ്പെട്ടു. പുതുതലമുറ എഴുത്തുകാരികള്‍ മാധവിക്കുട്ടിയുടെ അനുകരണമെന്ന ആക്ഷേപത്തെ അഭിനന്ദനമായി പരിഗണിച്ചു. അത്രയേറെ ഒരു തലമുറയെ സ്വാധീനിച്ചിട്ടുണ്ടാവണം .
നിങ്ങള്‍ മരിച്ചവരുടെ കണ്ണട വെച്ച് നോക്കിയിട്ടുണ്ടോ എന്ന് നമ്മളോട് ചോദിച്ചത് മേതിലായിരുന്നു. മരിച്ച് പോയവരുടെ ശബ്ദവും രൂപവും നഷ്ടമാകുമ്പോഴും അവര്‍ ബാക്കിവെച്ച വാക്കുകളുടെ തിരുശേഷിപ്പുകള്‍ നമ്മളെ അവരുടെ ഓര്‍മ്മയിലേക്ക് നയിക്കും . പ്രിയപ്പെട്ട ആമീ നീ ഇല്ലാതായിട്ടും നിന്നില്‍ നിന്ന് പ്രസരിക്കുന്ന പ്രണയത്തിന്റെ ഊര്‍ജ്ജം വിവാദങ്ങളായി വീണ്ടും വരികയാണല്ലോ .
The love queen of malabar എന്ന കൃതി മാധവിക്കുട്ടിയുടെ സ്വകാര്യജീവിതത്തെക്കുറിച്ച് സുഹൃത്തായ മെറിലി വെയ്സ്ബോഡ് എഴുതിയ പുസ്തകമാണ് . ഒരു ദശാബ്ദത്തിലേറെ മാധവിക്കുട്ടിയുമായി നീണ്ട് നിന്ന സൌഹൃദത്തിന്റെ ഓര്‍മ്മക്കുറിപ്പുകളാണെന്ന ആമുഖത്തോടെ പുറത്തിറങ്ങിയ ഈ കൃതി മാധവിക്കുട്ടിയുടെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒട്ടേറെ വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയതാണ് . വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിദേശ രാജ്യങ്ങളിലെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ച് കഴിഞ്ഞു .
ആത്മകഥകള്‍ വിശുദ്ധമായ നുണകള്‍ മാത്രമായിരിക്കണമെന്ന് വിശ്വസിച്ചിരുന്ന യഥാസ്ഥിതിക സമൂഹത്തിലാണ് പ്രണയത്തിന്റെ അവിശുദ്ധബന്ധങ്ങളെ പറ്റി മാധവിക്കുട്ടി എന്റെ കഥയിലെഴുതിയത് . അരാജകത്വം നിറഞ്ഞ പ്രണയഭാഷണങ്ങളാല്‍ അവര്‍ സദാചാരത്തിന്റെ നിയതമായ ചട്ടക്കൂടുകളെ വെല്ലുവിളിച്ചു പക്ഷെ അതെല്ലാം നിഷ്കളങ്കമായ സ്നേഹത്തിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ മാത്രമായിരുന്നെന്ന് അവരുടെ ആരാധകര്‍ വിശ്വസിച്ചു. ഒരു കൊച്ച് കുഞ്ഞിന്റെ നിഷ്കളങ്കമായ പുഞ്ചിരി പോലെയായിരുന്നു അവര്‍ പരത്തുന്ന പ്രണയത്തിന്റെ ഊര്‍ജ്ജം അത് കൊണ്ട് തന്നെ അവരുടെ അവിഹിത പ്രണയങ്ങളെ വെറും ഭാവനകളായി മാത്രം കരുതി അവരെ ആരാധിച്ചു. ലൈംഗികതയെപ്പറ്റി എഴുതുമ്പോള്‍ അത് പ്രണയമായി മാത്രം തോന്നിക്കുന്ന ഒരു വൈഭവമായിരുന്നു മാധവിക്കുട്ടിയുടെ രചനകള്‍ .
ഭ്രാന്ത് എന്ന നോവലില്‍ പമ്മന്‍ മേലേപ്പാട്ട് തറവാട്ടിലെ അമ്മു എന്ന സാഹിത്യകാരിയുടെ അരാജകത്വം നിറഞ്ഞ പ്രണയത്തെക്കുറിച്ച് എഴുതിയത് ഏറെ വിമര്‍ശനം ഏറ്റ് വാങ്ങിയത് അത് മാധവിക്കുട്ടിയെ ഉന്നം വെച്ചെഴുതിയത് കൊണ്ടായിരുന്നു . സ്വഗതാഖ്യാനമല്ലാതെ മറ്റൊരാള്‍ അത്തരം കാര്യങ്ങള്‍ മാധവിക്കുട്ടിയെക്കുറിച്ച് പറയുന്നതും എഴുതുന്നതും അക്ഷന്തവ്യമായ അപരാധമാകുന്നതും അത് കൊണ്ട് തന്നെയാണ്. പതിനഞ്ചാം വയസ്സില്‍ ആരംഭിച്ച ദാമ്പത്യത്തിലെ അസംതൃപ്തി മുതല്‍ ഷഷ്ടിപൂര്‍ത്തിക്ക് ശേഷമുള്ള ലൈംഗിക ഉണര്‍വിനെക്കുറിച്ച് വരെ വിവരിക്കുന്ന ഈ കൃതി 14 വര്‍ഷത്തെ സൌഹൃദത്തില്‍ നിന്നുടലെടുത്ത ആരാധനയാണ് മെറിലി വീയ്സ്ബോഡ് പറയുന്നു .
പതിനഞ്ചാം വയസ്സില്‍ ഇരട്ടി പ്രായമുള്ള മാധവദാസെന്ന ബന്ധുവിനെ വിവാഹം ചെയ്യേണ്ടി വന്നത് ഐ എം എഫില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഒരുദ്യോഗസ്ഥനെന്ന അന്തസ്സിനോടുള്ള വീട്ടുകാരുടെ താല്പര്യപ്രകാരമായിരുന്നു. ഒരു കൊച്ച് കുട്ടിയെ പോലെ കമലയെ സ്നേഹിച്ചിരുന്നെങ്കിലും മാധവദാസുമായുള്ള ദാമ്പത്യ ജീവിതത്തില്‍ ആദ്യരാത്രി മുതല്‍ ബലാല്‍ക്കാര സമമായ ലൈംഗിക ബന്ധത്തിനാണ് മാധവിക്കുട്ടി വിധേയയായത്. മാധവദാസ് ഒരു സ്വവര്‍ഗ്ഗരതിക്കാരനാണെന്നും ആണ്‍ സുഹൃത്തുക്കളെ കിടപ്പറയിലേക്ക് കൊണ്ട് പോകുന്നതിന് മാധവിക്കുട്ടി സാക്ഷിയാകാറുണ്ടെന്നതു കൂടാതെ ഉദ്യോഗകയറ്റത്തിനായി മാധവിക്കുട്ടിയെ ഉപയോഗിച്ചിരുന്നതായും ഈ കൃതിയില്‍ പറയുന്നു. മാധവിക്കുട്ടി തന്നെ പല കഥകളിലും ഭാവനയായി എഴുതപ്പെട്ട ഈ കാര്യങ്ങള്‍ അവരുടെ ജീവിതത്തിലെ യാഥാര്‍ത്ഥ്യമായി വിവരിക്കുമ്പോള്‍ വായനക്കാരുടെ മനസ്സില്‍ അവിശ്വസനീയത കൊണ്ടുണ്ടായ പ്രതിഷേധം നിറയുന്നു. പക്ഷെ മാധവിക്കുട്ടിയും ഗ്രന്ഥകാരിയും തമ്മിലുള്ള റെക്കോഡ് ചെയ്യപ്പെട്ട സൌഹൃദ സംഭാഷണങ്ങള്‍ ഉപയോഗിച്ചാണ് ഈ കൃതി തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്ന് ഗ്രന്ഥകാരി സൂചിപ്പിക്കുന്നുണ്ട്. പ്രാരംഭത്തില്‍ മാധവിക്കുട്ടിയുടെ രചനകളെ ആസ്പദമാക്കി ഒരു ബൃഹദ്കൃതി രചിക്കാനായിരുന്നു ഉദ്ദേശമെങ്കിലും മലയാളത്തിലെഴുതപ്പെട്ട ഭൂരിഭാഗം കൃതികള്‍ വായിച്ച് മനസ്സിലാക്കാനുള്ള പ്രയാസം കൊണ്ട് മാധവിക്കുട്ടിയുമായുള്ള സ്വകാര്യ സംഭാഷണങ്ങള്‍ തന്നെ പുസ്തകമാക്കുകയായിരുന്നു .
1999 ലാണ് ഏറെ വിവാദമായ ഇസ്ലാം മതപരിവര്‍ത്തനം നടക്കുന്നത്. കേരളത്തിലെ യഥാസ്ഥിതികമായ ചുറ്റുപാടില്‍ വിധവയായി ജീവിക്കേണ്ടി വരുന്ന സാമൂഹ്യ വ്യവസ്ഥയെ അവര്‍ വെറുത്ത് തുടങ്ങിയിരുന്നു. എറണാകുളത്തെ ഫ്ലാറ്റില്‍ വെച്ച് അടുത്ത ഫ്ലാറ്റിലെ കുറച്ച് പരിഷ്കാരി സ്ത്രീകള്‍ അമ്പലത്തില്‍ പോകാനായി തിരിച്ചിട്ട് വിധവയായ തന്നെ കണ്ടപ്പോള്‍ ദുശ്ശകുനമെന്ന് കരുതി തിരിച്ച് പോയ കഥ വേദനയോടെ ഒരു അഭിമുഖഭാഷണത്തില്‍ മാധവിക്കുട്ടി പറയുന്നുണ്ട്. രണ്ട് വട്ടം വിവാഹിതനായ ഒരു ഇന്‍ഡ്യന്‍ രാജ്യ സഭാംഗം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയതിന് ശേഷമാണ് മതം മാറ്റത്തെക്കുറിച്ച് മാധവിക്കുട്ടി ചിന്തിച്ച് തുടങ്ങിയത്. തീര്‍ത്തൂം ഒറ്റപ്പെട്ട പ്രതീതിയില്‍ ആ വാഗ്ദാനവും സ്നേഹവും പ്രത്യാശ ജനിപ്പിച്ചു. വൈധവ്യത്തിനു ശേഷം നീണ്ട് നിന്ന ബ്രഹ്മചര്യത്തെ നിഷേധിച്ച് കൊണ്ട് 67 ആം വയസ്സില്‍ ഈ ബന്ധം മാധവിക്കുട്ടിക്ക് ലൈംഗികമായ ഉണര്‍വുണ്ടാക്കിയതായും പുതിയൊരു പ്രണയജീവിതത്തെ പ്രത്യാശയോടെ നോക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. പക്ഷെ വാഗ്ദാനം നല്‍കിയ വ്യക്തി ഒരു ഭീരുവായിരുന്നു. പ്രണയത്തിന് വേണ്ടി എല്ലാം ത്യജിച്ചിറങ്ങിയ മാധവിക്കുട്ടിയെ ഒറ്റപ്പെടുത്തിക്കൊണ്ട് സാമൂഹികമായ ഭീഷണികളെ ഭയന്ന് വാഗ്ദാനങ്ങളില്‍ നിന്ന് പിന്‍ വലിയുകയാണുണ്ടായത് .മാധവിക്കുട്ടിയെ കമലാ സുരയ്യയായി മതം മാറ്റുന്നതിനായി ആ വ്യക്തിക്ക് വിദേശ സാമ്പത്തികസഹായം ലഭിച്ചിരുന്നതായി ആരോപണമുന്നയിക്കുന്നുണ്ട് .മാധവിക്കുട്ടിയുടെ അവസാന കാലത്ത് കൂടെയുണ്ടായിരുന്ന പ്രശസ്ത പത്ര പ്രവര്‍ത്തക ലീലാ മേനോന്‍ ഇത് മനപ്പൂര്‍വ്വം മതം മാറ്റാന്‍ വേണ്ടി നടിച്ച പ്രണയമാണെന്നെഴുതിയിരുന്നത് അന്നേ ഇസ്ലാമിക മതമൌലികവാദത്തിന്റെ കടുത്ത എതിര്‍പ്പിന് കാരണമായിരുന്നു .
ഇസ്ലാമിലേക്ക് മതം മാറിയതും അത് മൂലം ഹിന്ദു വര്‍ഗ്ഗീയ വാദികളില്‍ നിന്ന് നേരിട്ട വധഭീഷണികളും കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഒറ്റപ്പെടേണ്ടി വന്നതും കമലാ സുരയ്യയെ ആത്മീയമായ ഒരു തലത്തിലേക്ക് എത്തിച്ചു .അതോടൊപ്പം തന്നെ മതം മാറ്റത്തിലൂടെ ഭീഷണികളും അതിനെതിരെയുള്ള ഇസ്ലാമിക പിന്തുണയും ഉപജാപക വൃന്ദങ്ങളും അവരെ കൂടുതല്‍ കുഴക്കി . മൌലവിമാരെയും കാവിക്കാരെയും വെറുത്ത് കൊണ്ട് കവിതയെഴുതിയത് അവസാന കാലത്തെ ഈ ആശയ സംഘര്‍ഷങ്ങളില്‍ പെട്ടായിരിക്കണം .
അതൃപ്തമായ ദാമ്പത്യത്തിന്റെയും അരാജകത്വം നിറഞ്ഞ ലൈംഗിക ജീവിതത്തിന്റെയും കഥകള്‍ എഴുതിയ മാധവിക്കുട്ടിയെ ആ കഥകളിലെ നായികയാക്കി മാറ്റുന്നതാണ് ഈ പുസ്തകം. നോണ്‍ ഫിക്ഷന്‍ എന്ന രീതിയില്‍ വസ്തുതകള്‍ മാത്രമാക്കിയാണ് എഴുത്തിന്റെ ശൈലിയെന്നത് കൂടുതല്‍ വിശ്വാസം ജനിപ്പിക്കാന്‍ വേണ്ടി തന്നെയാണ് .ആത്മകഥയെന്നു വിശേഷിപ്പിക്കപ്പെട്ട “എന്റെ കഥ “ പോലും മാധവിക്കുട്ടിയുടെ തന്നെ വന്യമായ ഭാവനകളുടെ ആവിഷ്കാരം മാത്രമായിരുന്നുവെന്നും അതില്‍ യാഥാര്‍ത്ഥ്യത്തിന്റെ അംശം തുച്ഛമാണെന്നും മാധവിക്കുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പലരും പിന്നീട് പറഞ്ഞിരുന്നു .“അതൃപ്തമായ ഈ പ്രേമത്തിന്റെ വിലാപകാവ്യങ്ങള്‍ രചിക്കുകയാണ് എന്റെ മനസ്സ്. എന്നെ നീ മനസ്സിലാക്കിയില്ല“ എന്നതായിരുന്നു മാധവിക്കുട്ടിയുടെ പല കഥകളുടെയും പ്രമേയം . ഒരു അഭിമുഖത്തില്‍ സുവര്‍ണ്ണ നാലപ്പാട്ട് കണ്ണീരോടെ പറഞ്ഞത് ഓപ്പോള് അങ്ങനെയൊരു സ്ത്രീയായിരുന്നില്ലെന്നും അമര്‍ത്തപ്പെട്ട സ്ത്രീത്വത്തീന്റെ ഭാവനകളാണ് അതെല്ലാമെന്നായിരുന്നു .മാധവിക്കുട്ടിയുടെ സ്വകാര്യജീവിതത്തിലെ രഹസ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ പുസ്തകത്തിന്റെ ധാര്‍മ്മികത അളക്കപ്പെടുന്നത് മാധവിക്കുട്ടിയുടെ മരണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഈ കൃതി പ്രസിദ്ധീകൃതമായതെന്നത് കൊണ്ട് തന്നെയാണ് .ആത്മസുഹൃത്തിന്റെ സൌഹൃദഭാഷണങ്ങള്‍ പുസ്തകവിപണി വിജയത്തിന്റെ പടിഞ്ഞാറന്‍ മാതൃകയായ ലൈംഗികതയും വിവാദവും മേമ്പൊടിക്ക് ചേര്‍ത്ത് വിറ്റഴിക്കപ്പെടുമ്പോള്‍ സത്യമേത് മിഥ്യയേത് എന്നറിയാന്‍ നമുക്കൊരു മറുചോദ്യം ചോദിക്കാന്‍ അവസരമില്ലാതെ പോകുന്നു .
മാധവിക്കുട്ടി ആരെന്നോ എന്തെന്നോ അറിയാത്ത ഒരു സമൂഹത്തില്‍ ഒരു ടാബ്ലോയിഡ് കൃതിയായി വിറ്റഴിക്കപ്പെടുന്ന ഈ പുസ്തകം ആമിയെ നെഞ്ചിലേറ്റുന്ന മലയാളി സമൂഹത്തില്‍ എങ്ങനെയാണ് വായിക്കപ്പെടുക എന്നത് പ്രവചിക്കാനാവില്ല . സദാചാരത്തിന്റെ അതിര്‍ വരമ്പുകള്‍ താണ്ടുന്ന സ്വകാര്യ ജീവിതത്തിന്റെ ഈ “കഥ “ യും വിവാദം സൃഷ്ടിച്ചേക്കാവുന്ന മതം മാറ്റത്തെ സംബന്ധിച്ച പരാമര്‍ശങ്ങളാലും ഈ കൃതി മലയാള സാംസ്കാരിക ലോകത്ത് തീര്‍ച്ചയായും വിവാദങ്ങളുണ്ടാക്കുമെന്നത് തീര്‍ച്ചയാണ് .
Sunday 13 March 2011
ദയാവധത്തിന്റെ ധാര്‍മ്മികചിന്തകള്‍
ഇച്ഛിച്ചിടുമ്പോള്‍ മരിക്കാന്‍ കഴിഞ്ഞെങ്കി-
ലെത്ര മധുരമായി തീര്‍ന്നേനെ ജീവിതം
- ചങ്ങമ്പുഴ
2011 മാര്‍ച്ച് ഏഴാം തിയ്യതിയില്‍ സുപ്രീം കോടതി പിങ്കി വിരാനിയെന്ന പത്രപ്രവര്‍ത്തക സമര്‍പ്പിച്ച ഒരു ദയാവധ ഹര്‍ജിയില്‍ വിധി നിര്‍ണ്ണയിക്കുമ്പോള്‍ ഹര്‍ജിക്കനുകൂലമായ വിധി വരണമെന്നായിരുന്നു എന്റെ ആത്മാര്‍ത്ഥമായ ആഗ്രഹം .ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത , എനിക്ക് നേരിട്ട് പരിചയമില്ലാത്ത ഒരു സ്ത്രീ മരിച്ച് കാണാന്‍ മാത്രം ഞാനും അരുണയെന്ന മനുഷ്യജീവനും തമ്മിലെന്തെന്ന് ചോദിച്ചാല്‍ ജീവിതത്തെ ഏറെ സ്നേഹിക്കുന്ന ഒരാള്‍ എന്നത് മാത്രമാണ് അങ്ങനെ ആഗ്രഹിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് .
അരുണാ ഷാന്‍ബാഗ് എന്ന സ്ത്രീ നിങ്ങളെപ്പോലെ തന്നെ എനിക്കും അജ്ഞാതയാണ് .37 വര്‍ഷങ്ങള്‍ക്ക് മുമ്പ് കിങ്ങ് എഡ്വേഡ് ഹോസ്പിറ്റലിലെ ചുറുചുറുക്കുള്ള നഴ്സ് , ജീവിതത്തിന്റെ എല്ലാ സൌന്ദര്യവും യൌവനത്തിന്റെ പ്രസരിപ്പും നിറഞ്ഞ് നിന്ന ഒരു പെണ്‍കുട്ടി ,ഔദ്യോഗികൃത്യ നിര്‍വ്വഹണത്തില്‍ നിഷ്കര്‍ഷ പുലര്‍ത്തിയത് കാരണം ഒരു കീഴ്ജീവനക്കാരനായ ഒരു നരാധമനില്‍ നിന്ന് നേരിടേണ്ടി വന്ന ക്രൂരതയില്‍ പൊലിഞ്ഞ് പോയ ജീവിതം .
ഹോസ്പിറ്റലിലെ ബേസ്മെന്റില്‍ വെച്ച് സഹപ്രവര്‍ത്തകന്റെ ക്രൂരമായ ലൈംഗിക അതിക്രമത്തിനിടയില്‍ ചങ്ങല ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതിലൂടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുകയും കോര്‍ട്ടക്‌സിന് തകരാര്‍ സംഭവിക്കുകയും ചെയ്തു. കഴുത്തിന് പരിക്കേറ്റതിലൂടെ തലച്ചോറിലേക്ക് ഓക്സിജന്‍ വഹിക്കുന്ന രക്തക്കുഴലിന് ക്ഷതമേറ്റതിനാല്‍ കാഴ്ചയും കേള്‍വിയും പൂര്‍ണ്ണമായി നഷ്ടപ്പെട്ടു കഴിഞ്ഞ 37 വര്‍ഷമായി ജീവശ്ചവമായി കഴിയുന്നു .ജീവിതത്തിന്റെ എല്ലാ പ്രത്യാശകളും പ്രതീക്ഷകളും തിരിച്ച് കിട്ടാനാവാത്ത വിധം അറ്റ് പോയ ,കടുത്ത വേദന സഹിച്ച് മരണമെന്ന അവസാന പ്രതീക്ഷയുമായി കഴിയുന്ന ജീവശ്ചവമായി ജീവിക്കുന്നവര്‍ക്ക് ഒരല്പം അന്തസ്സോടെയുള്ള മരണത്തിന് ഉള്ള അവകാശമാണ് ദയാവധം അത് കൊണ്ട് തന്നെ ഒരായുസ്സിന്റെ വേദനയും ദുഖവും അനുഭവിച്ച ഒരു മനുഷ്യജീവന് അന്തസ്സോടെയുള്ള മരണമെങ്കിലും അവകാശപ്പെട്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു .വികലമായ മതബോധത്തിന്റെയും ജീവന്‍ എന്നത് ദൈവീക ദാനമെന്ന വിശ്വാസത്തിന്റെയും ഫലമായി ഇത്തരം കാര്യങ്ങളില്‍ മാനുഷികമായ ഒരു നിലപാടെടുക്കുന്നതില്‍ പൊതുസമൂഹത്തിന്റെ ചിന്താശേഷി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു .
അരുണാ ഷാന്‍ബാഗ് ഒരു പ്രതീകമായിരുന്നു , ജീവന്‍ നില നില്‍ക്കുന്നു എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം കഠിനമായ വേദനയും നൈരാശ്യവും സഹിച്ച് നരകിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യജീവിതങ്ങളുടെ പ്രതീകം .അത് കൊണ്ട് തന്നെ സുപ്രീം കോടതിയില്‍ ദയാവധത്തിനായുള്ള അപേക്ഷ പരിഗണിക്കപ്പെടുമ്പോള്‍ നിയമത്തിന്റെ ഭാഗത്ത് നിന്ന് അല്പം കാരുണ്യം പ്രതീക്ഷിച്ചിരുന്നു .പക്ഷെ ഒരു മനുഷ്യജീവനെ വേദനയിലും നിരാശയിലും ആഴ്ത്തി ഒരു ജീവശ്ചവമാക്കി ഒരു മനുഷ്യായുസ്സ് മുഴുവന്‍ സംരക്ഷിച്ച് കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹ സദാചാരത്തിന്റെ ചെറിയ പതിപ്പാണ് സുപ്രീം കോടതി വിധിയിലും കാണാനായത് .
വിഷവസ്തുക്കളോ മറ്റോ നല്‍കി ദയാവധം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി നിഷ്‌ക്രിയ ദയാവധത്തിന് അനുവാദം നല്‍കിയിരിക്കുന്നു. അനിവാര്യസാഹചര്യങ്ങളില്‍ രോഗിക്ക് ഭക്ഷണവും മരുന്നും നിഷേധിച്ച് മരണത്തിന് വിട്ടുകൊടുക്കാമെന്നര്‍ഥം. കൊല്ലുന്നതില്‍ തെറ്റില്ല പക്ഷെ മുഴുവന്‍ സഹിച്ച് തന്നെ മരിക്കണമെന്ന ശാഠ്യം . രോഗിയുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഡോക്ടര്‍മാര്‍ക്കോ ആശുപത്രി അധികൃതര്‍ക്കോ ഇതിനായി ഹൈകോടതിയെ സമീപിക്കാം. വിധി പ്രസ്താവം നടത്തുന്നത് രണ്ട് ജഡ്ജിമാരുള്ള ബെഞ്ചായിരിക്കണം. അതിനുമുമ്പ് ന്യായാധിപന്മാര്‍ മൂന്ന് ഡോക്ടര്‍മാരോട് കൂടിയാലോചിക്കണം .നിര്‍ഭാഗ്യവശാല്‍ അരുണയുടെ ഇപ്പോഴത്തെ രക്ഷാധികാരിയായി നിലവിലുള്ളത് അവരെ കഴിഞ്ഞ 37 വര്‍ഷമായി നിഷ്കരുണം ജീവിപ്പിച്ച് കൊണ്ടിരിക്കുന്ന കിങ്ങ് എഡ്വേഡ് ഹോസ്പിറ്റല്‍ അധികൃതരാണ് അവരുടെ സ്വയം നിര്‍മ്മിത രക്ഷാകര്‍തൃത്ത്വത്തില്‍ മറഞ്ഞിരിക്കുന്ന ഒരു കുറ്റബോധമുണ്ട് .1973 നവംബര്‍ മാസത്തില്‍ അതേ ഹോസ്പിറ്റലിലെ തന്നെ ഒരു ജീവനക്കാരന്റെ ക്രൂരമായ ലൈംഗിക പീഡനത്തെ മാനഭംഗത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ ചാരിത്ര്യ ശുദ്ധിക്ക് കളങ്കമേശാതെ ഭാവിജീവിതത്തെ രക്ഷപ്പെടുത്താനെന്ന വ്യാജേന ഹോസ്പിറ്റലിന്റെ സല്‍പ്പേര് കാത്ത് രക്ഷിക്കാന്‍ വേണ്ടി മാത്രം ക്രൂരമായ മാനഭംഗത്തെ വെറും പിടിച്ച് പറി കേസ്സാക്കിയത് ഹോസ്പിറ്റല്‍ അധികൃതരാണ് . അതിക്രൂരമായ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് വിധേയമായി ജീവശ്ചവം പോലെ ഇക്കഴിഞ്ഞ കാലമത്രയും കഴിയേണ്ടി വന്ന ഒരു സ്ത്രീയുടെ ചാരിത്ര്യം സംരക്ഷിക്കപ്പെട്ടു എന്ന ചാരിതാര്‍ത്ഥ്യത്തിന്റെ കുറ്റകരമായ അനാസ്ഥ തന്നെയാണ് ഹോസ്പിറ്റല്‍ അധികൃതര്‍ ഇപ്പോഴും തുടരുന്നത് .
കാണാനോ കേള്‍ക്കാനോ സംസാരിക്കാനോ ചിന്തിക്കാനോ എന്തിന് ഒരു ഓര്‍മ്മ പോലും അജ്ഞാതമായ ഒരു ജീവന്‍ സംരക്ഷിച്ചുവെന്ന് മധുരം പങ്ക് വെച്ച് ആഹ്ലാദിക്കുന്ന മനോവൈകൃതത്തെ എന്ത് സഹജീവി സ്നേഹത്തിന്റെ പേരിലായാലും സാഡിസമെന്നേ പറയാന്‍ കഴിയൂ .
കഴിഞ്ഞ 37 വര്‍ഷങ്ങളായി ഒരു ചെറിയ ചലനം പോലുമനുവദനീയമല്ലാത്ത വിധം ഒരു അചേതന വസ്തുവായി കഴിയുന്ന അരുണയുടെ ശരീരഭാരം ഒരു നവജാത ശിശുവിനോളം ലഘുവായി , അസ്ഥികളും പല്ലുകളും ദ്രവിച്ച് പൊടിഞ്ഞ് തുടങ്ങിയിരിക്കുന്നു ഇത്തരമൊരവസ്ഥയില്‍ ജീവന്‍ എന്ന് പറയാന്‍ എന്തെങ്കിലും ശേഷിക്കുന്നുണ്ടെങ്കില്‍ അതവസാനിക്കാത്ത വേദന മാത്രമാണ് .ഇപ്പോഴുള്ള നിലയില്‍ നിന്ന് അല്‍ഭുതകരമായ ഒരു പുരോഗതിയുണ്ടായാല്‍ പോലും നീണ്ട കാലത്തെ നിര്‍ജ്ജീവാവസ്ഥയില്‍ നിന്നും സ്വാഭാവികമായ ഒരു മനുഷ്യജീവന്റെ ഏറ്റവും പരിമിതമായ ഒരവസ്ഥ കൈവരിക്കാന്‍ അരുണാ ഷോണ്‍ബാഗിന് കഴിയില്ലെന്ന് മനസ്സിലാക്കാന്‍ ഒരു പ്രൈമറി ക്ലാസ്സ് വിദ്യഭ്യാസത്തിന്റെ പോലും ആവശ്യമില്ല , വെറും സാമാന്യ ബോധം മാത്രം മതി എന്നിട്ടും വൈദ്യശാസ്ത്രത്തിന്റെ അല്‍ഭുതത്തെ പ്രതീക്ഷിച്ച് കൊണ്ട് സുപ്രീം കോടതി വിധി മനുഷ്യാവകാശമെന്ന് വാദിക്കുന്നവരുടെ മനോനിലയില്‍ കാര്യമായി തകരാറുണ്ട്
ദയാവധത്തിനെതിരായി ഏറ്റവും ശക്തിയുക്തം വാദിക്കുന്നത് മതമൌലിക വാദികളാണ് .ഭൂമിയിലെ മനുഷ്യജീവിതം ദൈവദത്തമാണ്. അത് അനുഭവിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഒരു പരീക്ഷണമാണ്. ക്ഷമാപൂര്‍വം അവയെ അഭിമുഖീകരിച്ച് ദൈവഹിതത്തിനനുസരിച്ച് ജീവിക്കുന്നവര്‍ക്കാണ് മരണശേഷം മറുലോക ജീവിതത്തില്‍ രക്ഷയും വിജയവുമുണ്ടാവുക .മതമൌലികതയുടെ നിര്‍ബന്ധബുദ്ധികളില്‍ ജീവനെക്കാളേറെ വിലമതിക്കുന്നത് പരലോകത്തെത്തേണ്ടുന്ന ആത്മാവിനെയാണ് .ഇത്തരം വികല ചിന്താഗതിയുടെ പരിണിത ഫലമായാണ് ഒരു മനുഷ്യജീവന്‍ ഏറ്റവും ദയനീയമായ അവസ്ഥയില്‍ സ്വസ്ഥമായ ഒരു മരണത്തിന് ആഗ്രഹിക്കുമ്പോഴും അതിനെ തടഞ്ഞ് കൊണ്ട് ജീവന്‍ രക്ഷിച്ചുവെന്ന വൃത്തികെട്ട ആനന്ദം പ്രകടിപ്പിക്കുന്നത്.പക്ഷെ വിരോധാഭാസമെന്ന് പറയട്ടെ ദൈവം തന്ന ജീവനെടുക്കുന്ന വധശിക്ഷാ വിധികളില്‍ ഏറ്റവും കൂടിയ നിരക്ക് മതസ്വാധീനങ്ങളുടെ മേല്‍ക്കോയ്മയില്‍ നിയമവാഴ്ച നില നില്‍ക്കുന്ന രാജ്യങ്ങളിലാണ് . അപ്പോള്‍ ദൈവം തന്ന ജീവന്‍ എന്ന സാമാന്യ സങ്കല്പം ഇവിടെ അപ്രസക്തമാണ് .
ഈയിടെ യു എ ഇ യിലെ തവാം ഹോപിറ്റല്‍ മാരകമായി അസുഖം ബാധിക്കപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ച് വരാനാവാത്ത രോഗികളുടെ ബന്ധുക്കളില്‍ ഒരു അഭിപ്രായ സര്‍വ്വേ സംഘടിപ്പിച്ചിരുന്നു . അതില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും ദയാവധത്തിന് അനുകൂലമായ നിലപാടാണ് പുലര്‍ത്തിയത് . വിദ്യാഭ്യാസവും ചിന്താശേഷിയുടെ പുരോഗമനവും മതമൌലികതയുടെ നിയത വിധി പ്രസ്താവങ്ങളില്‍ നിന്നും കാര്യങ്ങളെ മാനുഷികമായ പരിഗണിക്കാന്‍ തുടങ്ങി എന്നത് പ്രത്യാശയുളവാക്കുന്നുണ്ട് .
അരുണാ ഷോണ്‍ ബാഗിന്റെ ദയാവധ ഹര്‍ജിയിന്മേലുള്ള സുപ്രീം കോടതിയുടെ വിധിപ്രസ്താവം ഭരണഘടനയുടെ 21 ആം സെക്ഷനില്‍ പറയുന്ന ജീവിക്കാനുള്ള മനുഷ്യാവകാശത്തെ സംരക്ഷിക്കുന്ന അതീവ പ്രാധാന്യമുള്ള വിധിയാണെന്ന് പറഞ്ഞ് കൊണ്ടായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകരും ദയാവധത്തെ പ്രതികൂലിക്കുന്നവരും ഹര്‍ഷാരവത്തോടെ എതിരേറ്റത് .ജീവിക്കുക എന്ന് പറഞ്ഞാല്‍ വെറും ശ്വാസം കഴിക്കുക എന്ന സാങ്കേതിക പ്രക്രിയ മാത്രമല്ലെന്ന് മനസ്സിലാക്കാന്‍ കോടതിക്കോ അങ്ങനെ വാദിക്കുന്നവര്‍ക്കോ കഴിയാതെ പോകുന്നതാണ് ദുരന്തം . പരമോന്നത നീതി പീഠത്തിന്റെ വിധി നിര്‍ണ്ണയം നിയമത്തിന്റെ നിയന്ത്രണത്തിലുള്ളഥാണെങ്കില്‍ പോലും അതിന്റെ ധാര്‍മ്മികമായ നിലപാടില്‍ വിധി നിര്‍ണ്ണയിക്കുന്ന വ്യക്തികളുടെ മത പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും സ്വാധീനം ഉള്‍ക്കൊണ്ടിട്ടുണ്ടാവണം .
മതപരവും പരമ്പരാഗതവുമായ കാഴ്ചപ്പാടുകള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയെ നിയന്ത്രിക്കുന്നവരില്‍ വ്യക്തിഗതമായ സ്വാധീനം ചെലുത്തുകയും അതിനെ നിയമത്തിന്റെ വിവേചനാധികാരമുപയോഗിച്ച് വ്യാഖ്യാനിക്കുകയും ചെയ്തതിന്റെ ഉത്തമോദാഹരണമാണ് 2004 ലെ സുഷമ തിവാരി - പ്രഭുകൃഷ്ണന്‍ പ്രണയവിവാഹത്തെതുടര്‍ന്നുണ്ടായ മാനം കാക്കല്‍ കൊലപാതകത്തിന്റെ [Honour Killing ] അന്തിമ വിധിയില്‍ സുപ്രീം കോടതിയുടെ ഒരു ബഞ്ച് പുറപ്പെടുവിച്ച കുപ്രസിദ്ധമായ വിധിപ്രസ്താവം .
സഹോദരി താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ചു എന്ന ഒരൊറ്റ കാരണത്താല്‍ ജാതിഭ്രാന്ത് മൂത്ത് ഒരു കുടുംബത്തിലെ കുട്ടികളടക്കം നാല് പേരെ ക്രൂരമായി കൊലപ്പെടുത്തുകയും രണ്ട് സ്ത്രീകളെ മാരകമായ രീതിയില്‍ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത ഹീനകൃത്യത്തിന് കീഴ്ക്കോടതി നല്‍കിയ പരമാവധി ശിക്ഷയെ ജീവപര്യന്തമാക്കിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞത് താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ചത് കൊണ്ട് പ്രതിയായ മനോജ് തിവാരിക്ക് സമൂഹത്തിലുണ്ടായ അപമാനവും ആക്ഷേപങ്ങളും കൂടി പരിഗണിച്ചാല്‍ പ്രതി ചെയ്ത കൂട്ടക്കൊല ജാതിവ്യവസ്ഥ നില നില്‍ക്കുന്ന ഒരു സമൂഹത്തില്‍ പ്രതി ചെയ്തത് സ്വാഭാവികമായ ഒരു കാര്യമാണെന്നാണ് .അയിത്തവും ജാതി ഉച്ഛനീചത്വങ്ങളും കുറ്റകൃത്യമാക്കപ്പെട്ട ഒരു നിയമവ്യവസ്ഥിതിയില്‍ സംഭവിച്ച ഒരു വിധിനിര്‍ണ്ണയമാണിത് .Honour Killing ന് ന്യായീകരണങ്ങള്‍ കണ്ടെത്തുന്ന കോടതിക്ക് mercy killing കുറ്റകൃത്യമായിതീരുന്നത് മതപരമായ പരമ്പരാഗത വിശ്വാസരീതികളുടെ സ്വാധീനം കൊണ്ടാണ് .
ദയാവധത്തിനനുകൂലമായ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയാണ് പ്രധാനമായും ദയാവധത്തിനെതിരായ വാദങ്ങളിലൊന്ന് .
ദയാവധത്തിന് വിധേയമാക്കേണ്ടുന്ന രോഗിയുടെ ഏറ്റവും അടുത്ത ബന്ധുക്കളുടെ ആവശ്യപ്രകാരം മാത്രം ചുരുങ്ങിയത് മൂന്ന് വിദഗ്ദ ഡോക്ടര്‍മാര്‍ അടങ്ങിയ പാനലിനെക്കൊണ്ട് പരിശോധിപ്പിച്ച് ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഹൈക്കോടതിക്ക് തീരുമാനമെടുക്കാവുന്ന സുതാര്യമായ പ്രക്രിയയാണ് ഇന്നത്തെ സാഹചര്യത്തില്‍ നില നില്‍ക്കുന്നത് . ഏത് നിയമത്തിനും ഒരു പഴുതുണ്ടാവുമെന്ന പതിവ് സങ്കല്‍പ്പമുപയോഗിച്ചാണെങ്കില്‍ പോലും ഇത്തരമൊരു നിയമത്തെ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വിരളമാണ് . വൃദ്ധരായ മാതാപിതാക്കളെ നിഷ്പ്രയോജനമെന്ന് കാണുമ്പോള്‍ ദയാവധമെന്ന
ദയാവധത്തിന്റെ നൈതിക സമസ്യകള്‍ക്ക് കൃത്യമായ ഒരു ഉത്തരം രൂപീകരിക്കാന്‍ ഒരു സംവാദത്തിന്റെയും വിധിന്യായം കൊണ്ട് സാധ്യമാകില്ല പക്ഷെ ജീവനുണ്ട് എന്ന കാരണം കൊണ്ട് മാത്രം ഓരോ നിമിഷവും വേദനയും നൈരാശ്യവും നിറഞ്ഞ ജീവിതം നരകിച്ച് ജീവിക്കേണ്ടി വരുന്ന മനുഷ്യജന്മങ്ങള്‍ക്ക് അന്തസ്സോടെയുള്ള ഒരു മരണത്തിന് അര്‍ഹതയുണ്ട് .
Subscribe to:
Posts (Atom)