Like

...........

Wednesday 13 April 2011

ലോക് പാല്‍ ബില്ലെന്നൊരു മലപ്പുറം കത്തി




ഉമ്മറത്തെ ചാരുകസേരയിലിരുന്നു,നാലും കൂട്ടി മുറുക്കിതുപ്പി‍ , വഴിയോര കാഴ്ചകളിലേക്ക് കണ്ണും നട്ട് ദോഷം മാത്രം കണ്ട് പിടിക്കുന്ന ഒരു പഴയ അമ്മാവന്‍ സിന്‍ഡ്രോം ഇടക്കിടെ കയറിവരുന്നത് ശുഭപ്രതീക്ഷയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിതുടങ്ങുമ്പോള്‍ ഞാന്‍ എന്നെത്തന്നെ ന്യായീകരിക്കും - അടുത്ത മഴക്ക് ആലിപ്പഴം പോലെ അമ്പിളിമാമന്‍ പൊഴിഞ്ഞ് വീഴുമെന്ന് കരുതുന്ന കൊച്ചുകുട്ടിയുടെ വ്യര്‍ത്ഥസ്വപ്നത്തെക്കാള്‍ ഭേദമാണ് ഈ ദോഷൈകദൃക്‌തമെന്ന് .

കൊട്ടി ഘോഷിക്കപ്പെട്ട ലോക്പാല്‍ ബില്ലിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത് , ഒരു രാജ്യം മുഴുവന്‍ അതിനെ പ്രതീക്ഷയോടെ നവയുഗത്തിന്റെ നാന്ദിയായി പരിഗണിച്ചു ആഘോഷിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ ഇത് ഒരു പ്രഹസനമായി അവസാനിക്കുമെന്നു കരുതാന്‍ നിരവധി കാരണങ്ങളുണ്ടായിരുന്നു. ആ കാരണങ്ങളൊരിക്കലും അണ്ണാ ഹസാരെയെ സംഘബന്ധുവാക്കി അവതരിപ്പിച്ച് ലോക് പാലിന് വേണ്ടിയുള്ള സത്യാഗ്രഹത്തെ വര്‍ഗ്ഗീയ ധ്രുവീകരണമാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളുടെയോ അതിതീവ്ര ഇടത് പക്ഷക്കാരുടെയോ വാദങ്ങളല്ല .അണ്ണാ ഹസാരെയുടെ പ്രവര്‍ത്തനങ്ങളെ വര്‍ഗ്ഗീയ വല്‍ക്കരിച്ചു കൊണ്ടു ലോക് പാല്‍ ബില്ലിനെ വിമര്‍ശിക്കുന്നത് തീര്‍ച്ചയായും മറ്റൊരു അജണ്ട ഉള്ളത് കൊണ്ടു തന്നെയാണ് .സംഘ പരിവാറുകാരുടെ ആദര്‍ശങ്ങളില്‍ വംശ ശുദ്ധിയെക്കാള്‍ പ്രാധാന്യം അഴിമതിക്കില്ല എന്ന പരമ്പരാഗത വിശ്വാസം തന്നെയാണ് .നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ചത് അഴിമതി രഹിതമായ ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ വലിയ തെറ്റായി തോന്നുന്നില്ല

ആഗോളതലത്തില്‍ നടന്ന ജനകീയ വിപ്ലവങ്ങളുടെ സമകാലികമായ പ്രസക്തിയുടെ പശ്ചാത്തലത്തില്‍ വേണം ഇന്‍ഡ്യയില്‍ നടന്ന ഈ അഴിമതി വിരുദ്ധ കാമ്പയിന്റെ ജനകീയ മുന്നേറ്റത്തെ വിലയിരുത്തേണ്ടത് .2011 എന്ന വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ തിളക്കുന്ന ലാവ പോലെയുള്ള ജനകീയ വിപ്ലവങ്ങളുടെ നിരവധി മാതൃകകള്‍ നാം കണ്ട് കഴിഞ്ഞു .ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് തെളിച്ച് കൊണ്ട് പോയ ദീപശിഖാ പ്രയാണം പോലെ അത് ആഫ്രിക്കയിലും മധ്യപൂര്‍വേഷ്യയിലും പടര്‍ന്ന് കയറി . ജനുവരി 14 ന് ട്യുണീഷ്യയില്‍ ഒരു മുല്ലപ്പൂ വിപ്ലവത്തിലൂടെ അത് നാന്ദി കുറിക്കുമ്പോള്‍ അത് ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിലുപരിയായി മറ്റൊരു തലത്തിലേക്ക് വളരുമെന്ന് ഒരു രാഷ്ട്രീയ നിരീക്ഷകരും പ്രവചിച്ചിരുന്നില്ല പക്ഷെ ഈജിപ്തിനെ പരമ്പരാഗത സ്വത്ത് പോലെ കൊണ്ട് നടന്ന ഹോസ്നി മുബാറക്കില്‍ നിന്നു ലിബിയയിലെ ഏകാധിപതിയായ ഗദ്ദാഫിയിലും വരെ ആ ജനകീയമുന്നേറ്റം ചെന്നെത്തി നില്‍ക്കുമ്പോള്‍ ലോകം കണ്ടത് വലിയൊരു വിപ്ലവമായിരുന്നു . ഭരണാധികാരികളുടെ അപ്രമാദിത്വത്തിലും ജനദ്രോഹ നടപടികളിലും അമര്‍ഷം അണപൊട്ടിയ ജനതയുടെ പ്രതികരണമായിരുന്നു .വിപ്ലവം അരങ്ങേറിയ ഈ രാജ്യങ്ങളെല്ലാം തന്നെ ശാന്തമായിരുന്നു . അസന്തുഷ്ടിയുടെ ഒരു തെളിവുമില്ലാതെ മാത്രമല്ല ശരാശരിക്കണക്കില്‍ മികച്ച സാമ്പത്തികാഭിവൃദ്ധിയും വികസനവും രേഖയില്‍ തെളിഞ്ഞ് നിന്നിരുന്നു .പക്ഷെ അതെല്ലാം തിളച്ച് കൊണ്ടിരുന്ന ഒരഗ്നിപര്‍വ്വതത്തിന്റെ പുറം മോടി മാത്രമായിരുന്നുവെന്ന് ചരിത്രം സാക്ഷി .

മറ്റു രാജ്യങ്ങളിലെ ഏകാധിപത്യവും പട്ടാള ഭരണവുമാണ് വിപ്ലവങ്ങള്‍ക്ക് ഹേതുവായത് ഒരു ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയില്‍ അത്തരമൊരു അവസ്ഥ നിലവിലുണ്ടോ എന്ന സംശയത്തിനുത്തരമായി ആല്‍ബര്‍ട്ട് ടൊയാന്‍ബിയുടെ വാക്കുകളെ കടമെടുക്കാം - “ജനാധിപത്യവ്യവസ്ഥയില്‍ അധികാരത്തിന് ഭീഷണിയാകുന്നത് കലാപമോ യുദ്ധമോ ഒന്നുമല്ല ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതാണ് “ . ജനാധിപത്യമെന്ന സാമ്പ്രദായിക വ്യവസ്ഥയുടെ ആനുകൂല്യം പിന്‍ പറ്റിക്കൊണ്ടാണ് ഇന്‍ഡ്യയില്‍ ഭരണവര്‍ഗ്ഗം എപ്പോഴും ജനങ്ങളുടെ അസന്തുഷ്ടിയെ മറികടക്കുന്നത് .ലോകമെങ്ങും ഇത്തരം ജനകീയ മുന്നേറ്റങ്ങളിലൂടെ സ്വയം തീരുമാനമെടുക്കാന്‍ ജനങ്ങള്‍ പ്രാപ്തി നേടുന്നതിനിടയില്‍ ഇന്‍ഡ്യന്‍ ജനസമൂഹം ആകെ ആശയക്കുഴപ്പത്തിലായിരുന്നു .തൊഴിലില്ലായ്മ , ഭരണവര്‍ഗ്ഗത്തിന്റെ കൂട്ടായ അഴിമതികള്‍ , കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം ഗുണകരമായ നയങ്ങള് , ,ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായിക്കൊണ്ടിരിക്കുന്നു ‍ ഇതാണ് നിലവിലെ അവസ്ഥ . പക്ഷെ ജനാധിപത്യമെന്ന നിലവിലെ അവസ്ഥയില്‍ നിന്ന് ഏത് തരം പുതിയ രീതിയാണ് ഇനി പരീക്ഷിക്കാനുള്ളതെന്ന ധര്‍മ്മസങ്കടത്തില്‍ ജനങ്ങള്‍ വീണ്ടും അസഹനീയമായ അമര്‍ഷത്തോടെ പലയിടത്തായി പ്രതികരണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു . ഒരു പക്ഷെ ഒരു ജനകീയ മുന്നേറ്റം ഉണ്ടാകുമോ എന്ന് സ്വകാര്യമായെങ്കിലും കേന്ദ്രസര്‍ക്കാര്‍ സംശയിച്ച സാഹചര്യമുണ്ടായിരുന്നു. അണ്ണാഹസാരെ എന്ന ഗാന്ധിയന്റെ ത്യാഗസമ്പൂര്‍ണ്ണമായ ഒരു നിരാഹാരം ഇത്തരം സാധ്യതകളെ ഇല്ലാതാക്കി വീണ്ടും ഐശ്വര്യപൂര്‍ണ്ണമായ ഒരു ഭാവി നമുക്ക് ഓഫര്‍ ചെയ്യുന്നത് .

അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ നിസ്സാരവല്‍ക്കരിക്കാതെ തന്നെ പറയട്ടെ ഈ ഒരു സമരം കൊണ്ട് ഏറ്റവുമധികം ഗുണം ഉണ്ടായിട്ടുള്ളത് കേന്ദ്രഗവണ്മെന്റിന് തന്നെയാണ്.കേന്ദ്രഗവണ്മെന്റ് അധികാരത്തിലേറി ഇന്ന് വരെ നടത്തിയ അഴിമതികള്‍, ജനദ്രോഹ നിലപാടുകള്‍ എല്ലാം ഈയൊരു ബില്ലെന്ന വാഗ്ദാനത്തിലൂടെ പാപമുക്തി നേടിയിരിക്കുന്നു .കേന്ദ്രഗവണ്മെന്റ്റിന്റെ മഹാമനസ്കതയും ജനങ്ങളോടുള്ള അര്‍പ്പണബോധവും ഇനി കോണ്‍ ഗ്രസ്സ് സ്തുതിപാഠകര്‍ക്ക് പാടി നടക്കാമെന്നായിരിക്കുന്നു .42 കൊല്ലം കാത്ത് വെച്ച ഒരു ബില്‍ അവതരിപ്പിക്കാന്‍ മാത്രം ധാര്‍മ്മികതയുള്ള ഒരു ഗവണ്മെന്റായി ഇനി ഈ ഗവണ്മെന്റ് വാഴ്ത്തപ്പെടുമായിരിക്കും കഴിഞ്ഞ കഥകളിലെ പാപങ്ങളെല്ലാം ലോക്പാല്‍ ബില്ലെന്ന ഗംഗാനദിയില്‍ മുങ്ങി നിവര്‍ന്നതോടെ വിമുക്തി കിട്ടിക്കഴിഞ്ഞു .ആദ്യം ഒരു വിസമ്മതം പിന്നെ ഒരു കടും പിടുത്തം അവസാനം മനസ്സില്ലാമനസ്സോടെ ഒരു സമ്മതം . ഈയൊരു സംഭവത്തോടെ ജനങ്ങളുടെ അസംതൃപ്തിക്ക് താല്‍ക്കാലികമായ ഒരു ശമനം ലഭിച്ചു . പക്ഷെ ഇത് “സ്പോണ്‍സേഡ് കലാ പരിപാടിയാണ് “ എന്നത് അണ്ണാ ഹസാരെ എന്ന മനുഷ്യന്‍ നടത്തിയ ജനകീയ സമരത്തെ താറടിച്ചു കാണിക്കാനുള്ള ഗവണ്മെന്റ് സ്പോണ്‍സേഡ് പ്രചരണങ്ങളാണ് ,അതിന് ഒത്താശ നല്‍കുന്ന മാധ്യമങ്ങള്‍ അതിപുരോഗമന വാദികളും ചെയ്യുന്നത് ഇനിയൊരു ജനകീയ മുന്നേറ്റം ഉണ്ടാകാതെ കേന്ദ്രഗവണ്മെന്റിനെ സംരക്ഷിക്കുക എന്നതാണ് .

അണ്ണാ ഹസാരെയുടെ നിരാഹാര സത്യാഗ്രഹം മഹത്തായ ഒരു മുന്നേറ്റം തന്നെയായിരുന്നു പക്ഷെ അത് അഴിമതി നിര്‍മ്മാര്‍ജ്ജനം സംഭവിക്കുമെന്നോ അധികാരവര്‍ഗ്ഗം ഹരിശ്ചന്ദ്രന്മാരായി പരിണമിക്കുമോ എന്നുള്ള മൂഡവിശ്വാസത്തിലല്ല . ഇന്‍ഡ്യന്‍ മധ്യവര്‍ഗ്ഗം നിസ്സംഗമായ അരാഷ്ട്രീയതയിലേക്ക് തിരിഞ്ഞ് കൊണ്ടിരിക്കുന്ന ഒരവസ്ഥയില്‍ ദേശീയ ബോധം എന്ന വികാരമുണര്‍ത്തി അതിനെ രാഷ്ട്രബോധത്തിലേക്ക് തിരിച്ച് കൊണ്ട് വരാനും , നിസ്സംഗതയിലാണ്ട ഒരു യുവതയെ നിഷ്ക്രിയത്വത്തിന്റെ തോട് പൊട്ടിച്ച് പുറത്തെത്തിച്ച് ഒരു ഇന്‍ഡ്യന്‍ പൊതുമനസ്സ് രൂപീകരിക്കാന്‍ കഴിഞ്ഞതുമാണ് അണ്ണാ ഹസാരെയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ പ്രസക്തി .ഏറെ ആറ്റിയും കുറുക്കിയും തടഞ്ഞ് വെച്ചും വാഗ്ദാനം ചെയ്തും കഴിഞ്ഞ 42 വര്‍ഷമായി “പ്രതീക്ഷിപ്പിന്‍ പ്രതീക്ഷിപ്പിന്‍ നിങ്ങളുടെ രക്ഷകന്‍ ആഗതനാകാന്‍ പോകുന്നു “ എന്ന നിരന്തര വിളംബരത്തിലൂടെ നമ്മളെ രക്ഷിക്കാന്‍ പോകുന്ന ലോക് പാല്‍ ബില്‍ എന്ന മഹാസംരംഭത്തില്‍ എനിക്ക് അശേഷം വിശ്വാസമില്ല .

വാക്കുകളുടെ അതിഭാവുകത്വങ്ങളില്ലാതെ തന്നെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കിയ ജന്‍ ലോക്പാല്‍ ബില്ലെന്ന പുതിയ പ്രതീക്ഷയെ വസ്തുതാ പരമായി വിശകലനം ചെയ്ത് നോക്കാം .

നിയമങ്ങള്‍ കൂടുന്നതിനനുസരിച്ചു അഴിമതിയുടെ തോതും കൂടും എന്നാണ് ചൊല്ല് .നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ കഴിയാതെ പുതിയ നിയമം കൊണ്ടു കാര്യങ്ങള്‍ നേരെയാകുമെന്ന് വിശ്വസിക്കുന്നത് ഫലിതമാണ് .പക്ഷെ അണ്ണാ ഹസാരെ നിര്‍ദ്ദേശിക്കുന്ന ജന്‍ ലോക് പാല്‍ ബില്ലില്‍ ഗവണ്മെന്റിന്റെ താല്പര്യങ്ങള്‍ക്കു വിരുദ്ധമായി ചില സംഗതികളുണ്ടു എന്നത് അല്പം പ്രതീക്ഷയുണര്‍ത്തിയിരുന്നു പക്ഷെ ഗവണ്മെന്റിന്റെ പ്രതിനിധികളായി വക്രബുദ്ധിയില്‍ മാനേജ്മെന്റ് ബിരുദമുള്ള പി ചിദംബരവും രാത്രിയെ പകലാക്കി വാദിക്കുന്ന കപില്‍ സിബലും ഉണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ പുതിയ കൂട്ടിച്ചേര്‍ക്കലുകളുടെ ഭാവി 42 വര്‍ഷം പഴക്കമുള്ള ആ പഴയ ബില്ലിലേക്കു തന്നെ ചുരുങ്ങുമെന്നു ഉറപ്പായിരുന്നു . കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി , ബോഫോഴ്സ് കുംഭകോണം ,ആദര്‍ശ് ഫ്ലാറ്റ് വിവാദം ,2 ജി സ്പെക്ട്രം എന്നിങ്ങനെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ അളവില്ലാത്ത അഴിമതിക്കഥകള്‍ നാം കേള്‍ക്കുകയും മറക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഇതിന്റെ അന്വേഷണം ഇനിയും കുറെ വര്‍ഷങ്ങള്‍ നീണ്ട് പോയേക്കാം അവസാ‍നം തെളിവില്ലാതെ എഴുതിത്തള്ളും . നിയമങ്ങളുടെ അപര്യാപ്തത കൊണ്ടാണ് ഇന്‍ഡ്യയില്‍ ഭരണ വര്‍ഗ്ഗം അഴിമതി നടത്തുന്നതെന്ന വാദം മിഥ്യാധാരണ കൊണ്ടുണ്ടായതൊന്നുമല്ല , നമുക്ക് അങ്ങനെ വിശ്വസിക്കാനാണ് കൂടുതല്‍ താല്പര്യം .വ്യവസ്ഥയുടെ പോരായ്മ കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത് അത് കൊണ്ട് ഒരു പുതിയ നിയമവും വ്യവസ്ഥയും വന്നാല്‍ മാത്രമേ ഇതില്‍ നിന്ന് മോചനം കിട്ടൂ എന്ന് നാം നമ്മെത്തന്നെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു .


രാജ്യം അഴിമതിയിലാണ് എന്നൊക്കെ നമുക്ക് ബോധ്യം വന്നത് അഴിമതിയിലുള്‍പ്പെട്ട സംഖ്യയുടെ വലുപ്പം മനസ്സിലാക്കാന്‍‍ സാമാന്യ വിദ്യാഭ്യാസം പോരാ ഉന്നത വിദ്യാഭ്യാസം വേണമെന്ന ഘട്ടമായപ്പോള്‍ മാത്രമാണല്ലോ .176000 കോടിയെന്നൊക്കെ പറയുമ്പോള്‍ എത്രയാണെന്ന് ഭൂരിപക്ഷം പേര്‍ക്കും വലിയ പിടിയില്ല . അന്നന്നത്തെ അന്നത്തിനുള്ള വകയൊപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ 100 രൂപക്കപ്പുറമുള്ള ഒരു സംഖ്യയെക്കുറിച്ച് ചിന്താകുലനാകേണ്ട കാര്യം 80 ശതമാനം ഇന്‍ഡ്യക്കാര്‍ക്കുമില്ല എന്നതാണ് വാസ്തവത്തിന്മേല്‍ , ഇന്‍ഡ്യയിലെ മൊത്തം ജനങ്ങള്‍ക്കും വീതം വെച്ചാല്‍ 1100 രൂപയെങ്കിലും മിനിമം ഒരാള്‍ക്ക് കിട്ടുമെന്ന് ചില ഗണിതശാസ്ത്രവിശാരദന്മാര്‍ കണ്ടെത്തലിന് പ്രാധാന്യമില്ല .എന്തായാലും 2 ജി സ്പെക്ട്രം അഴിമതി വന്നപ്പോഴാണ് ഇവിടെ അഴിമതിയും അധികാര വര്‍ഗ്ഗത്തിന്റെ അനീതിയുമെല്ലാം നടക്കുന്നുവെന്ന് സാമാന്യജനത്തിന് കൂടുതല്‍ മനസ്സിലായിതുടങ്ങുന്നത് , അത്രക്ക് നിഷ്കളങ്കരായ ജനതയാണല്ലോ ഇന്‍ഡ്യയിലുള്ളത് !

കേന്ദ്രീകൃത വ്യവസ്ഥയിലുള്ള ഒരു സ്ഥാപനത്തിന് ഒരിക്കലും വ്യവസ്ഥിതിതിയില്‍ ജനകീയമാകാന്‍ സാധ്യമല്ല എന്നതാണ് വാസ്തവമെന്നിരിക്കെ ജനങ്ങള്‍ക്ക് നേരിട്ട് ഇടപെടാവുന്ന ഒരു ബില്ലാണ് പുതിയ നിയമം കൊണ്ട് വരുന്നതെന്ന ഗരിമ അനാവശ്യമാണ് .ഈ നിയമം മൂലം ഒരു സാധാരണക്കാരന് ഒരിക്കലും ഒരു പരാതി കൊടുക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല കാരണം അഴിമതിയാരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ പരാതിക്കാരന് 50000 രൂപ വരെ പിഴയും തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും.സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സംഭവിക്കപ്പെട്ടിട്ടുള്ള [എല്ലാം സംഭവിക്കുകയായിരുന്നു ഒരു അഴിമതിക്കും അന്വേഷണാന്ത്യത്തില്‍ നാഥനുണ്ടാവാറില്ലല്ലോ] ഏത് അഴിമതിക്കാണ് തെളിവുണ്ടായിട്ടുള്ളത് എല്ലാം തെളിവുകളുടെ അഭാവത്തില്‍ അവസാനിക്കുകയായിരുന്നില്ലെ അതു കൊണ്ട് തന്നെ സാമാന്യബോധമുള്ള ഒരാളും ഇത്തരം സാഹസത്തിന് മുതിരില്ല . ഏതെങ്കിലും അല്പബുദ്ധി രാഷ്ട്രീയനേതാവ് ഒന്നോ രണ്ടോ ലക്ഷം കൈക്കൂലി വാങ്ങുന്നത് ഒളി ക്യാമറ വെച്ചു പിടിക്കുന്നത് കാണിക്കാമെന്നല്ലാതെ ലക്ഷം കോടിയുടെ അഴിമതിക്ക് എന്ത് തെളിവാണ് ഉണ്ടാവുക . എല്ലാ അഴിമതികളും തെളിയിക്കപ്പെടാതെ പോകുന്നത് അത് അന്വേഷിക്കാനുള്ള നിയമത്തിന്റെ അപര്യാപ്തത കൊണ്ടായിരുന്നില്ല മറിച്ച് അതില്‍ പ്രതി പക്ഷ - ഭരണപക്ഷ ഭേദമില്ലാതെയുള്ള രാഷ്ട്രീയക്കാര്‍ തമ്മിലുള്ള അലിഘിതമായ ഒരു കരാര്‍ എന്നും നില നില്‍ക്കുന്നത് കൊണ്ടാണ് .

രാജ്യരക്ഷയെക്കരുതി സുതാര്യമാക്കാന്‍ പാടില്ല എന്നു മുട്ടുന്യായമുള്ള പ്രതിരോധ വകുപ്പിലെ ആയുധ ഇടപാടുകളിലാണ് അഴിമതിയുടെ സാന്ദ്രത ഏറ്റവുമധികം നില നില്‍ക്കുന്നത് .വിദേശ ആയുധ ഇടപാടുകാരുടെ സഹകരണമില്ലെങ്കില്‍ തെളിവുകളില്ലെന്ന് പറഞ്ഞു തള്ളാവുന്നത്ര ലളിതമായ സംഗതിയാണ് അതെന്ന് ബൊഫോഴ്സ് കേസ് അന്വേഷണം നിര്‍ത്തി വെക്കാനുള്ള സി ബി ഐ യുടെ തീരുമാനത്തോടെ നമുക്ക് ബോധ്യപ്പെട്ടതാണ് .പ്രതിരോധ ഇടപാടുകള്‍ കഴിഞ്ഞാല്‍ പണം കൊയ്യാനുള്ള അടുത്ത മേഖല വിവരസാങ്കേതിക വകുപ്പാണ് ഇത് സാങ്കേതികമായ തലത്തില്‍ തെളിയിക്കപ്പെടാനുള്ള സാധ്യത വളരെ വിരളമാണ് .2 ജി സ്കാം തന്നെ ഉദാഹരണമായെടുക്കാം പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെയും ഡി എം കെ എന്ന പാര്‍ട്ടിക്കു നേരെയും ഒരു പാട് തെളിവുകള്‍ ഉണ്ടായിട്ടും എ.രാജ എന്ന ഇടത്തരം രാഷ്ട്രീയക്കാരനെ ബലിയാടാക്കി ലളിതമായി ഇതില്‍ നിന്നു വിമുക്തി നേടി , രാജ വെറുമൊരു ഇടനിലക്കാരന്‍ മാത്രമാണെന്നു ആര്‍ക്കാണറിയാത്തത് ? എന്നിട്ടും 2 ജി സ്പെക്ട്രം കേസ് തെളിഞ്ഞ് കൊണ്ടിരിക്കുന്നതായി നാം ആഘോഷിക്കുന്നു .അപ്പോള്‍ പ്രതിരോധ ഇടപാടുകളിലും സാങ്കേതിക ഇടപാടുകളിലും അഴിമതി നിയമപരമായോ സാങ്കേതികമായോ തെളിയിക്കപ്പെടുക എന്നത് വെറും സ്വപ്നം മാത്രമാണ് അതു നിലവിലുള്ള നിയമത്തിന്റെ അപര്യാപ്തത കൊണ്ടല്ല മറിച്ചു വ്യവസ്ഥയുടെ പോരായ്മ കൊണ്ടാണ് .


ഓരോ പുതിയ നിയമങ്ങളും ജനങ്ങളെ കൂടുതല്‍ നിരുത്തരവാദികളാകാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയും അരക്ഷിതാവസ്ഥയെ അതിന്റെ പാരമ്യത്തിലെത്തിക്കുകയും ചെയ്യുന്നു . നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കുവാനുള്ള ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഇനിയും ഉണ്ടാവുകയാണ് വേണ്ടത് അല്ലാതെ പുതിയൊരു ബില്‍ അടുത്ത മഴക്കാലത്ത് പൊട്ടിമുളക്കുമെന്ന പ്രതീക്ഷയില്‍ നിസ്സംഗരാവുകയല്ല വേണ്ടത് .