Like

...........

Saturday 14 April 2012

മായാമോഹിനി - സെന്‍സര്‍ ബോര്‍ഡിനെന്താണ് പണി ???



ആറ്റിലേക്കച്യുതാ ചാടല്ലേ ചാടല്ലെ എന്നു പലവുരു സ്വയവും മറ്റു പലരാലും മുന്നറിയിപ്പു കിട്ടിയിട്ടും മായാമോഹിനി കാണാന്‍ പോയത് അത് ഒരു വ്യത്യസ്ഥ പരീക്ഷണമെന്ന നിലയ്ക്കായിരുന്നു .ഈ സിനിമയിലെ മോഹിനിയുടെ പൂര്‍ണ്ണതയ്ക്കു വേണ്ടി ദിലീപ് അനുഭവിച്ച ത്യാഗം , കഷ്ടപ്പാട് , മണിക്കൂറുകള്‍ നീണ്ടു മേക്കപ്പിന്റെ സഹനങ്ങള്‍ - സിനിമയ്ക്കു മുമ്പ് ഉള്ള പ്രൊമോഷന്‍ ക്യാമ്പെയിനുകളിലെല്ലാം ചര്‍ച്ചാ വിഷയമായത് ഈ പെണ്‍ വേഷത്തിന്റെ മഹിമ തന്നെയായിരുന്നു . പക്ഷെ സിനിമ കാണുന്നതിനു മുമ്പുള്ള പരസ്യങ്ങളില്‍ പരമാവധി ശ്രമിച്ചിട്ടും ദിലീപിന്റെ പെണ്‍രൂപത്തില്‍ ഈ പറയുന്ന മഹിമയൊന്നും കണ്ടില്ല .അങ്ങനെയാണ് സിനിമ കണ്ടു നോക്കാമെന്നു കരുതിയത്

പഴയ കാല തമിഴ് സിനിമകളില്‍ വില്ലനായ എം എന്‍ നമ്പ്യാരെ കബളിപ്പിക്കാനായി നായകനായ എം ജി ആര്‍ മുഖത്തു ഒരു മറുകും വെച്ചു വരും അങ്ങനെ വേഷം മാറിയ എം ജി ആറിനെ മനസ്സിലാക്കാന്‍ കഴിയാതെ എം എന്‍ നമ്പ്യാര്‍ കബളിപ്പിക്കപ്പെടുന്നു - വാധ്യാരുടെ അപാരമായ സാമര്‍ത്ഥ്യം കണ്ട് തമിഴ് മക്കള്‍ തിയറ്ററിലിരുന്നു കരഘോഷം മുഴക്കുന്നു - മറുകു വെച്ച രൂപം മാറുന്ന എം ജി ആറും അതു കണ്ടു ഇതികര്‍ത്തവ്യതാ മൂഡനായി നില്‍ക്കുന്ന എം എന്‍ നമ്പ്യാരും അതിനു കയ്യടിക്കുന്ന കാണികളും ഇപ്പോള്‍ നമുക്കു വലിയ ഫലിതമാണ് . പക്ഷെ കാലം മാറിയിട്ടൊന്നുമില്ല പണ്ട് ഒരൊറ്റ സീനില്‍ എം എന്‍ നമ്പ്യാര്‍ മണ്ടനായി അഭിനയിച്ചതു ഒരു മുഴു നീള സിനിമയില്‍ മുഴുവന്‍ കഥാപാത്രങ്ങളും ചെയ്യുന്നു എന്ന ഒരൊറ്റ വ്യത്യാസം മാത്രം .വാക്സ് ചെയ്തു , പുരികം ത്രെഡ് ചെയ്തു സാരിയുടുത്ത ദിലീപിന്റെ ഹിജഡ വേഷം കണ്ടു ബിജു മേനോനും ബാബു രാജും നെടുമുടിയും എന്നു വേണ്ടാ അതിബുദ്ധിമാനായ വില്ലന്‍ പോലും ഭ്രമിച്ചു വശാവുന്നു . ഇതിനു പ്രത്യേകിച്ചു അഭിനയമൊന്നും വേണ്ടാ അഞ്ചു പൈസയുടെ ബോധമില്ലാത്ത വങ്കന്മാരായാല്‍ നടന്നാല്‍ മാത്രം മതി.

ദിലീപിനു പെണ്‍ വേഷം കെട്ടാനൊരു അവസരം സൃഷ്ടിക്കുന്നതില്‍ കവിഞ്ഞൊരു ഉദ്ദേശ ലക്ഷ്യമൊന്നും സിനിമക്കില്ല .ആ പെണ്‍ വേഷം തന്നെയാണീ സിനിമയുടെ ഹൈലൈറ്റ് , അതു കൊണ്ട് തന്നെ സിനിമയുടെ സാങ്കേതികത , ശില്പഭദ്രത , കാവ്യഗുണം ഇത്യാദി കാര്യങ്ങളെക്കുറിച്ചൊന്നും വിവരിക്കേണ്ടി വരില്ലല്ലോ .മാത്രവുമല്ല
ഉദയ് കൃഷ്ണ - സിബി തോമസിന്റെ സിനിമകളില്‍ കഥയ്ക്കോ തിരക്കഥയ്ക്കോ വലിയ പ്രാധാന്യമില്ല ഫോര്‍മുലയിലാണ് കാര്യം. അതു കൊണ്ട് വെറുതെ അത്തരം കാര്യങ്ങളെക്കുറിച്ചു വ്യാകുലചിത്തരാകേണ്ട കാര്യവുമില്ല .സിനിമയില് യുക്തി എന്നു പറയുന്ന സാധനം അറിയാ‍തെ പോലും കടന്നു വരാതിരിക്കാന്‍ എഴുത്തുകാരും സംവിധായകരും ആത്മാര്‍ത്ഥമായി തന്നെ ശ്രമിച്ചിട്ടുണ്ട് ദോഷം പറയരുതല്ലോ ഈ ശ്രമത്തില്‍ അവര്‍ പൂര്‍ണ്ണ വിജയവുമാണ് .

ഈ സിനിമ ഒരു വലിയ ഫാമിലി എന്റര്‍ ടെയ്നര്‍ എന്ന നിലയ്ക്കു വലിയ ഹിറ്റായിക്കൊണ്ടിരിക്കുകയാണ് 20- 20 , പോക്കിരി രാജ , ക്രിസ്ത്യന്‍ ബ്രദേഴ്സ് , ഹാപ്പി ഹസ്ബന്റ്സ് ഇതൊക്കെ വിജയിച്ച നിലയ്ക്കു മായാമോഹിനിയും മറ്റൊരു സൂപ്പര്‍ ഹിറ്റ് തന്നെയാകും അതില്‍ ഒരു സംശയവും വേണ്ടാ .സിനിമ ഭൂരിപക്ഷം ഫാമിലിയും ആസ്വദിക്കുന്നുണ്ട് എന്ന വസ്തുത മറച്ചു വെച്ച് ഇനിയും ദോഷൈക ദൃക്‌ത്വം കാണിച്ചു വിമര്‍ശിക്കുന്നത് ആ സിനിമയോടുള്ള വൈരാഗ്യബുദ്ധിയായി പരിഗണിക്കപ്പെടും .പക്ഷെ സിനിമ ഒരു ഫാമിലി എന്റര്‍ ടെയിനര്‍ ആകുമ്പോള്‍ തന്നെ ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട് .നിങ്ങളുടെ കുട്ടികള്‍ എന്തെല്ലാം കാണണം എന്തെല്ലാം കാണരുത് എന്നൊരു കരുതല്‍ നിങ്ങള്‍ക്കുണ്ടോ ? അവരുടെ ബാല്യത്തിന്റെ നിഷ്കളങ്കതയെ നിങ്ങള്‍ മാനിക്കുന്നുണ്ടോ ?

കുട്ടികളുമായി ഈ സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കതില്‍ വലിയ പ്രശ്നങ്ങളില്ലെങ്കില്‍ നിങ്ങള്‍ക്കെന്തോ കുഴപ്പമുണ്ട് . കാരണം സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ അടുത്ത സീറ്റുകളിലിരിക്കുന്ന അച്ഛനമ്മമാരെ അലോസരപ്പെടുത്തിക്കൊണ്ടു അവരുടെ കുട്ടികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ അത്തരത്തിലുള്ളതായിരുന്നു - എന്താ അച്ഛാ ഈ ശാന്തിമുഹൂര്‍ത്തം ? എന്തിനാ ശാന്തിമുഹൂര്‍ത്തത്തില്‍ അവരു ഉറക്കെ കരയുന്നത് , എന്താ അമ്മേ ഈ ഫ്ലൂട്ട് , എന്തിനാ അമ്മേ ദിലീപ് അങ്ങനെ ചെയ്യണത് ? - എന്നു തുടങ്ങി ദിലീപിന്റെ പെണ്‍ വേഷം പരിശോധിക്കുന്ന ഗൈനക്കോളജിസ്റ്റ് ശ്വാസം കിട്ടാതെ ഏന്തി വലിക്കുന്നത് വരെ അശ്ലീല തമാശകളുടെയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെയും മാലപ്പടക്കം തന്നെയുണ്ട് . അതും പോരാഞ്ഞ് അവസാനം ലൈംഗിക ചേഷ്ടകളുമായുള്ള ഐറ്റം ഡാന്‍സ് . ഇതൊക്കെ സിനിമയുടെ ഭാഗമല്ലെ ? ഇതൊക്കെ ഇല്ലെങ്കില്‍ പിന്നെന്തു സിനിമ ?


ഇന്‍ഡ്യയില്‍ സെന്‍സര്‍ ബോര്‍ഡ് എന്തിനാണ് ?

മാ‍യാ മോഹിനി എന്നൊരു കോമഡി ചലച്ചിത്രവും സെന്‍സര്‍ ബോര്‍ഡും തമ്മിലെന്താണ് എന്നൊരു നിഷ്കളങ്കമായ ചോദ്യം ഇവിടെ കടന്നു വരാം.അതു വ്യക്തമായി മനസ്സിലാവണമെങ്കില്‍ മറ്റു രാജ്യങ്ങളിലെ സെന്‍സര്‍ ഷിപ്പിനെക്കുറിച്ച് പരിശോധിക്കേണ്ടതുണ്ട്.അവര്‍ എങ്ങനെയാണ് വരും തലമുറയായ കുട്ടികളെ പരിഗണിക്കേണ്ടതെന്നു മനസ്സിലാക്കേണ്ടതുണ്ട് , അവരുടെ ബാല്യത്തെയും നിഷ്കളങ്കതയെയും ബഹുമാനിക്കുന്നതെങ്ങനെയെന്നു കാണുക .കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ചു സിനിമ വര്‍ഗീകരിക്കാത്ത ഏക രാജ്യം ഇന്‍ഡ്യയായിരിക്കും.ഭൂരിപക്ഷം കുട്ടികളും ഭക്ഷണവും വിദ്യാഭ്യാസമില്ലാതെയുമിരിക്കുന്ന ഒരു രാജ്യത്തു സിനിമകളെ വര്‍ഗ്ഗീകരിക്കാത്ത കുറ്റമേയുള്ളൂ എന്നൊരു ചോദ്യം ഉത്തരമില്ലാതെ അവിടെ ബാക്കിയാകുന്നുണ്ട് , എങ്കിലും സിനിമ ജനകീയമായ ഒരു കലയെന്ന നിലയ്ക്കു , അതു പൊതു സമൂഹത്തെ സ്വാധീനിക്കുന്ന , രാഷ്ട്രീയത്തെ സാമൂഹ്യ ജീവിതത്തെ ഒക്കെ ബാധിക്കുന്ന ഒരു കാര്യമെന്ന നിലയ്ക്കു അതിനു കൃത്യമായ വര്‍ഗ്ഗീകരണം ആവശ്യമാണ്. സിനിമ പൊതു നിലവാരത്തെ സ്വാധീനിക്കുന്ന ഒന്നു തന്നെയാണ് . സിനിമ എന്നു തന്നെയല്ല ജനകീയ കലകളെല്ലാം തന്നെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജനങ്ങളെ വലിയൊരളവ് വ കെ പി എ സി നാടകങ്ങള്‍ അക്കാലത്തെ ജനങ്ങളുടെ രാഷ്ട്രീയത്തെയും പൊതു ബൊധത്തെയും എങ്ങനെ സ്വാധീനിച്ചുവെന്നത് ചരിത്രമാണ് . പ്രത്യേകിച്ചു വളര്‍ന്നു വരുന്ന തലമുറയായ കുട്ടികളെ സംബന്ധിച്ച് ഇതു കുറച്ചു കൂടി ഗൌരവത്തില്‍ കാണേണ്ടതുമാണ് .


ഇന്‍ഡ്യയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം മദ്യപാനം ആപത്ത്, പുകവലി അത്യാപത്ത് എന്നെഴുതുന്ന ലേബലിലും പിന്നെ പാവാട പൊങ്ങുന്നുണ്ടോ ബ്ലൌസ് നീണ്ടുന്നുണ്ടോ എന്നുള്ള നിരീക്ഷണങ്ങളിലും ഒതുങ്ങുന്നു. "അരക്കെട്ടു തരുമോ ഒന്നു കാച്ചാന്‍ “ എന്ന ചോദ്യം സിനിമയിലുള്‍പ്പെടുത്താന്‍ വേണ്ടി മാത്രം നായിക പപ്പടക്കാരിയാകുന്ന ഒന്നിലേറെ സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട് . ഇനിയും ഉണ്ടാവുകയും ചെയ്യും . നായിക പപ്പടക്കാരിയാകാനുള്ള ഏക കാരണം ഈ “വചനം “ അവിടെയൊന്നു കുത്തിക്കയറ്റുക എന്നതു മാത്രമാണ് അതല്ലാതെ പപ്പട നിര്‍മ്മാണ തൊഴിലാളികളുടെ സങ്കീര്‍ണ്ണ ജീവിതത്തെ അഭ്രപാളിയില്‍ പകര്‍ത്തുകയെന്ന ദൌത്യമൊന്നും അതിനു പിന്നിലില്ലെന്നു ആ സിനിമകള്‍ കണ്ടാലറിയാം. ”ഫക്ക് “ എന്ന ഇംഗ്ലീഷ് തെറി സെന്‍സറിങങ്ങ് Mute /Beep ആയി അവതരിപ്പിക്കുകയും [വലിയ തമാശ ഫക്ക് എന്നു പറയുന്നത് ബീപ്പ് ഇട്ടാലും മ്യൂട് ചെയ്താലും അംഗവീക്ഷേപങ്ങളില്‍ നിന്നു പറയുന്നത് ഫക്ക് എന്നു തന്നെയാണ് ഏതു കൊച്ചു കുട്ടിക്കും മനസ്സിലാകും എന്നതാണ് ] അതിലും വലിയ തെറികള്‍ വലിയ തമാശയെന്ന മട്ടില്‍ പ്രദര്‍ശിപ്പിക്കുകയൂം ചെയ്യുന്നതാണ് മലയാളം സിനിമാ സെന്‍സറിങ്ങിന്റെ ഒരു പരമ്പരാഗത രീതിശാസ്ത്രം . സിനിമ കാണുന്ന ഏതൊരു സാധാരണ പ്രേക്ഷകനും മനസ്സിലാകുന്ന ഒരു കടുത്ത വ്യംഗ്യാര്‍ത്ഥ അശ്ലീലം പോലും സെന്‍സറിങ്ങ് കമ്മിറ്റിക്കു മനസ്സിലാകാതെ പോകുന്നെങ്കില്‍ അവയ്ക്കു കാര്യമായ എന്തോ കുഴപ്പമുണ്ട് .എം ടി വാസുദേവന്‍ നായര്‍ ഒരിക്കല്‍ സെന്‍സര്‍ ഷിപ്പുകളുടെ ഈ ഉപരിപ്ലവ സദാചാരത്തെക്കുറിച്ചു എഴുതിയിരുന്നു .ഇന്‍ഡ്യയിലെ സെന്‍സര്‍ ഷിപ്പ് അതോറിറ്റിക്കു നായിക കുനിയുമ്പൊള്‍ ക്ലീവേജ് കാണുന്നുണ്ടോ , സാരി മാറുമ്പോള്‍ വയറു കാണുന്നുണ്ടോ എന്നൊക്കെ നോക്കുന്നതില്‍ മാത്രമാണ് താല്പര്യം , അതല്ലാതെ അശ്ലീലമെന്ത് ശ്ലീലമെന്തെന്നു വേര്‍ തിരിച്ചറിയാനുള്ള വിവേചന ശേഷിയൊന്നും അവയ്ക്കില്ല .കഥയ്ക്കാവശ്യമായ ഒരു രംഗം അതില്‍ ഒരല്പം നഗ്നത കടന്നു വരുന്നുണ്ടെന്ന കാരണം പറഞ്ഞു ഒഴിവാക്കി സിനിമയുടെ കഥാഗതിയെ തന്നെ സ്വാധീനിച്ച നിരവധി സെന്‍സര്‍ ഷിപ്പ് വെട്ടിമാറ്റലുകള്‍ ഉണ്ടായിട്ടുണ്ട് .


പാശ്ചാത്യ സിനിമകളുടെ അക്രമങ്ങളെയും ലൈംഗിക ആഭാസങ്ങളെയുമൊക്കെ കണ്ണടച്ചു വിമര്‍ശിക്കുന്ന നമ്മള്‍ അത്തരം രാജ്യങ്ങളിലെ സെന്‍സര്‍ ഷിപ്പ് നിയമങ്ങളെ കുറിച്ചു മനസ്സിലാക്കേണ്ടിയിരിക്കുന്നു . അവിടെ ഓരോ സിനിമയെയും പ്രായഭേദമനുസരിച്ചു കൃത്യമായ വര്‍ഗ്ഗീകരണം നടത്തുന്നുണ്ട് .അക്രമങ്ങള്‍ , ലൈംഗിക ചേഷ്ടകള്‍ , ലൈംഗികമായ പരാമര്‍ശങ്ങള്‍ ,ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഇവയൊക്കെ ഇത്തരം റേറ്റിങ്ങിനു വിധേയമാകുന്നുണ്ട് . ഓസ്ട്രിയയിലും ജെര്‍മ്മനിയിലും ഹങ്കറിയിലും 6 വയസുകാരായ കുട്ടികളെ കൂടി സെന്‍സര്‍ ഷിപ്പിനു പരിഗണിക്കുന്നുണ്ട് - അവിടെ ആറു വയസ്സിനു താഴെയുള്ള കുട്ടികള്‍ കാണരുതാത്ത ചിത്രമെന്ന ലേബല്‍ ഉണ്ടായിരിക്കും . ബ്രസീലിലും ബള്‍ഗേറിയയിലും ഇത് ഏഴു വയസ്സു മുതല്‍ക്കാണ് . സര്‍ഗ്ഗാത്മക സ്വാതന്ത്ര്യത്തിനു ഏറ്റവുമധികം മതിപ്പു കൊടുക്കുന്ന ഫ്രാന്‍സില്‍ പോലും ഇത്തരം സെന്‍സര്‍ ഷിപ്പുകള്‍ കര്‍ശനമാണ് .

ഫ്രാന്‍സിലെ ഫിലിം റേറ്റിങ്ങ് സിസ്റ്റം ഇങ്ങനെയാണ് .

U (Tous publics) valid for all audiences.
10 (Déconseillé aux moins de 10 ans) unsuitable for children younger than 10 (this rating is only used for TV), on cinema its "avertissement" (warning), it means that some scenes may disturb young children and sensitive people, and on DVDs its written "accord parental" (parental guidance).
12 (Interdit aux moins de 12 ans) unsuitable for children younger than 12 or forbidden in cinemas for under 12.
16 (Interdit aux moins de 16 ans) unsuitable for children younger than 16 or forbidden in cinemas for under 16.
18 (Interdit aux mineurs) unsuitable for children younger than 18 or forbidden in cinemas for under 18.
E exempt


ലോകത്തെ ഭൂരിഭാഗ്ഗം രാജ്യങ്ങളിലും ഇത്തരമൊരു സെന്‍സറിങ്ങ് രീതിയാണ് നിലനില്‍ക്കുന്നത് . ഇന്‍ഡ്യയില്‍ സെന്‍സറിങ്ങ് പ്രായപൂര്‍ത്തി വോട്ടവകാശം പോലെയാണ് - 18 വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം കാണാവുന്ന “A” റേറ്റഡ് ഫിലിംസും [A: Public exhibition restricted to adults above 18 years only] പിന്നെ എല്ലാവര്‍ക്കും കാണാവുന്ന U റേറ്റഡും [U: Unrestricted Public Exhibition throughout India] ഇതിനിടയ്ക്കു പേരിനു U/A: Unrestricted public exhibition with parental guidance for children below the age of 12

ഇങ്ങനെയൊരു സംഗതി കൂടിയുണ്ടെങ്കിലും ഇതു പലപ്പോഴും പാലിക്കപ്പെടാറില്ല എന്നതാണ് വാസ്തവം.വളര്‍ച്ചയുടെ കൃത്യമാ‍യ പടവുകളില്‍ കുട്ടികള്‍ എന്തു കാണണം - എന്തു കാണരുതു എന്നുള്ള നിര്‍ദ്ദേശങ്ങളാണ് ഈ സെന്‍സര്‍ ഷിപ്പ് കൊണ്ടുദ്ദേശിക്കുന്നത് . അവിടെ എല്ലാതരം സിനിമകളും അനുവദനീയമാണ് പക്ഷെ അത് ആര്‍ക്കൊക്കെ കാണാം ആരൊക്കെ കാണരുതെന്നുള്ള വ്യക്തമായ അറിയിപ്പുകളും അക്കൂട്ടത്തിലുണ്ടാകുമെന്നു മാത്രം . സര്‍ഗ്ഗാത്മക സ്വാതന്ത്ര്യത്തിനൊപ്പം സമൂഹത്തോടുള്ള ഉത്തരവാദിതതമാണത് . ഒരു 12 വയസ്സുകാരനു മനസ്സിലാകുന്നതായിരിക്കില്ല 7 വയസ്സുകാരനു മനസ്സിലാവുക , ഒരു 12 വയസ്സുകാരനെ /കാരിയെപ്പോലെ ആകില്ല 16 വയസ്സുകാരന്‍ - ഇതെല്ലാം സാമൂഹിക - മനശാസ്ത്ര നിരീക്ഷണകളെ അടിസ്ഥാനമാക്കിയുള്ള സെന്‍സറിങ്ങ് രീതികളാണ് . ബാല്യത്തിനും അതിന്റെ നിഷ്കളങ്കതയ്ക്കും അവര്‍ പ്രാധാന്യം നല്‍കുന്നു .നിയന്ത്രണങ്ങളല്ല മറിച്ച് അതൊരറിയിപ്പാണ് ഈ സിനിമ 10 വയസ്സിനു താഴെയുള്ള കുട്ടികളെ കാണിക്കാന്‍ പാടില്ല , അത് അവന്റെ /അവളുടെ ബാല്യത്തിന്റെ സ്വാഭാവികതയെ ബാധിക്കും എന്നു മാതാപിതാക്കള്‍ക്കു ഒരു മുന്നറിയിപ്പു കൊടുക്കുന്നു . ഇന്‍ഡ്യയിലെ സിനിമാ സെന്‍സറിങ്ങ് ആ രീതിയിലേക്കു മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചൊക്കെ ബോധ്യം വരുന്നത് ഇത്തരം സിനിമകള്‍ കാണുമ്പോഴാണ് .



ഇത്രയ്ക്കു സദാചാര പ്രേമിയാകുന്നതിലും നല്ലത് സിനിമ കാണാതിരിക്കലല്ലെ .തീര്‍ച്ചയായും ഞാനൊരു സദാചാര പ്രേമിയല്ല എന്നു മാത്രമല്ല ഇത്തരം സദാചാര വിരുദ്ധ - ദ്വയാര്‍ത്ഥ - അശ്ലീലങ്ങളൊക്കെ നന്നായി ആസ്വദിക്കുകയും കൂടി ചെയ്യുന്ന ഒരാളാണ് .പിന്നെന്താണ് പ്രശ്നമെന്നു ചോദിച്ചാല്‍ ദിലീപിന്റെ മിക്കവാറും സിനിമകളുടെ വിജയം നിര്‍ണ്ണയിക്കുന്നത് ദിലീപിനു കുട്ടികളുടെ ഇടയിലുള്ള “ഇമേജ് “നെ അടിസ്ഥാനമാക്കിയാണ് ഈ പറക്കും തളിക മുതല്‍ - ദിലീപിന്റെ സിനിമകള്‍ കുട്ടിപ്രേക്ഷകരെ കൂടി പരിഗണിക്കുന്നുണ്ട് . അതൊരു വലിയ വിപണന തന്ത്രമാണ് - കുട്ടികള്‍ക്കു സിനിമ കാണണമെങ്കില്‍ ആ കുടുംബം മൊത്തമായി സിനിമക്കു കയറേണ്ടി വരുന്നു - സി ഐ ഡി മൂസ , കൊച്ചിരാ‍ജാവ് , പാപ്പി അപ്പച്ചാ ,ക്രേസി ഗോപാലന്‍ , പച്ചക്കുതിര , പാണ്ടിപ്പട എന്നിങ്ങനെ ദിലീപിന്റെ കാര്‍മ്മികത്വത്തില്‍ ദിലീപിനു വേണ്ടി സൃഷ്ടിക്കുന്ന സിനിമകളിലെല്ലാം തന്നെ ഈ “കുട്ടിഫാക്ടര്‍” വലിയൊരളവ് വരെ സ്വാധീനിക്കുന്നുണ്ട് . നിഷ്കളങ്കമായ തമാശകളും , ടോം & ജെറി സ്റ്റയില്‍ ഓട്ടപ്പാച്ചിലുകളുമെല്ലാം ഇതിന്റെ ഭാഗമാണ് - കുട്ടികളുടെ ഫേവറിറ്റ് നടന്മാരില്‍ മുഖ്യസ്ഥാനം ദിലീപിനുണ്ടെന്നതൊരു വാസ്തവമാണ് . അതു കൊണ്ട് തന്നെ കുട്ടികളുടെ നിഷ്കളങ്കതയെ കൊണ്ട് ചോദ്യം ചോദിപ്പിക്കുന്ന തരത്തിലുള്ള ദ്വയാര്‍ത്ഥ - അശ്ലീല പ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു .പലപ്പോഴും കുട്ടികളുടെ ചോദ്യത്തിനു മുമ്പില്‍ അച്ഛനമ്മമാര്‍ ചൂളിപ്പോകുന്നുണ്ട് . ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ചില്ലറ അശ്ലീല തമാശകളുമൊക്കെ സാന്ദര്‍ഭികമായി വരുന്നത് അക്ഷന്തവ്യമായ അപരാധമാണ് എന്നൊന്നും കരുതുന്നില്ല പക്ഷെ ആദ്യം ദ്വയാര്‍ത്ഥ - അശ്ലീല ഫലിതങ്ങള്‍ തയ്യാറാക്കി വെക്കുകയും അതിനു യോജിച്ച രംഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന രീതിയിലേക്കു ഒരു സിനിമ തരം താഴുന്നുവെങ്കില്‍ അത് അധപതനമാണ് .മായാമോഹിനിയില്‍ ഈ അധപതനത്തിന്റെ തോത് കൂടുതലാണ് , അതു ഗുരുതരമാകുന്ന ഒരു കുറ്റകൃത്യമാ‍കുന്നത് മുന്‍ പറഞ്ഞ കുട്ടികള്‍ക്കു ദിലീപ് സിനിമകളോടുള്ള താല്പര്യം കൂടി കണക്കിലെടുക്കുമ്പോഴാണ് .അപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരായ കുട്ടികളോട് അദ്ദേഹം ചെയ്യുന്നത് തീര്‍ച്ചയായും അതിരു കടന്ന തമാശയാണ് .