Like

...........

Friday 17 February 2012

ജാവേദ് അക്തറിന്റെ പ്രഭാഷണം .


[എനിക്കേറെ ഇഷ്ടമുള്ള ഒരു ഗാന രചയിതാവാണ് ജാവേദ് അക്തര്‍ , ആത്മീയതയെക്കുറിച്ചും മത വിശ്വാസത്തെക്കുറിച്ചും 2005 ല്‍ അദ്ദേഹം നടത്തിയ ഒരു പ്രഭാഷണത്തിന്റെ മലയാള പരിഭാഷ , ഇപ്പോഴും ഇതിന്റെ പ്രസക്തി കൂടുകയല്ലാതെ കുറയുന്നില്ല എന്നതു കൊണ്ട് ഇവിടെ റീ പോസ്റ്റ് ചെയ്യുന്നു . വര്‍ക്കേഴ്സ് ഫോറത്തില്‍ നിന്നും അനുമതിയില്ലാതെ കടമെടുത്തതാണ് ഈ മലയാള വിവര്‍ത്തനം , സദുദ്ദേശമെന്ന നിലയിലതു ക്ഷമിക്കുമെന്നു കരുതാം :) .]

പ്രിയപ്പെട്ടവരെ ,

അതിവിശിഷ്‌ടമായ ഈ സദസ്സിനെ അഭിസംബോധന ചെയ്യാനായി ഞാനിവിടെ നിൽക്കുന്നത് ഒട്ടും അസൂയാർഹമായ സ്ഥിതിയിലല്ലെന്ന് നിങ്ങൾക്കേവർക്കും അറിയാമല്ലോ. മിന്നുന്ന സെഞ്ചുറി പൂർത്തിയാക്കിയ സച്ചിൻ ടെൻഡുൽക്കർക്ക് ശേഷം ബാറ്റ് ചെയ്യാനായി പവലിയനിൽ നിന്ന് പുറപ്പെടുന്ന കളിക്കാരന്റെ അവസ്ഥ പോലെയാണ് ആദരണീയവും ആകര്‍ഷകവുമായ ഒരുവ്യക്തിത്വത്തിനുടമയായ ശ്രീ ശ്രീ രവിശങ്കറെപ്പോലൊരാൾ സംസാരിച്ചു തീർന്ന ഉടനെ സംസാരിക്കാൻ വിധിക്കപ്പെട്ട എന്റെ അവസ്ഥയും. എന്തു ചെയ്യാം, ഏതോ ദുര്‍ബല നിമിഷത്തിൽ ഞാനിത് സ്വയം ഏറ്റെടുക്കുകയായിരുന്നു. .

തുടക്കത്തിൽ തന്നെ ചില കാര്യങ്ങൾ വ്യക്തമാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ജാവേദ് അഖ്‌തർ എന്ന എന്റെ പേരു കേട്ട് നിങ്ങളാരും തെറ്റിദ്ധരിക്കപ്പെടരുത്. ഞാനൊരു നിരീശ്വര വാദിയാണെന്നതും യാതൊരു വിശ്വാസങ്ങളും ഞാൻ വച്ചുപുലർത്തുന്നില്ല എന്നതും ഒരു രഹസ്യമല്ല. ഒട്ടേറെത്തവണ ഇക്കാര്യം ഞാൻ , എഴുത്തിലൂടേയും ടി വി യിലൂടെയും ഒക്കെ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അതിനാൽ തന്നെ ഒരു തരത്തിലുള്ള ആത്മീയതയിലും (സ്പിരിച്ച്വാലിറ്റി) എനിക്ക് വിശ്വാസമില്ല .

മറ്റൊരു കാര്യം. ഇവിടെ ഇരിക്കുന്ന എന്റെ മാന്യസുഹൃത്തിനെ വിമർശിക്കാനോ, വിശകലനം ചെയ്യാനോ അഥവാ ആക്രമിക്കാനോ അല്ല ഞാനിവിടെ നിൽക്കുന്നത്. ഞങ്ങൾ തമ്മിൽ വളരെ ഹൃദ്യമായ ബന്ധമാണുള്ളത്. അദ്ദേഹം എപ്പോഴും വളരെ മാന്യമായി പെരുമാറുന്ന ഒരാ‍ളായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.

ഞാനിവിടെ സംസാരിക്കുന്നത് ഒരു ആശയത്തെക്കുറിച്ചാണ്, സമീപനത്തെക്കുറിച്ചാണ്, മനോഭാവത്തെക്കുറിച്ചാണ്. ഒരു വ്യക്തിയെക്കുറിച്ചല്ല.

രാജീവ് ഈ സെഷൻ തുടങ്ങിവച്ചപ്പോൾ, ഒരു നിമിഷത്തേക്കെങ്കിലും എനിക്ക് തോന്നിയത്, ഞാൻ തെറ്റായ സ്ഥലത്ത് വന്നുപെട്ടു എന്നായിരുന്നു. കാരണം, നാമിപ്പോൾ ചർച്ച ചെയ്യുന്നത് കൃഷ്‌ണന്റെയോ ഗൌതമന്റെയോ കബീറിന്റെയോ വിവേകാനന്ദാന്റെയോ ദർശനത്തെക്കുറിച്ചാണെങ്കിൽ എനിക്കൊന്നും പറയാനില്ല . എനിക്കെന്റെ കസേരയിലേക്ക് മടങ്ങാം. ഞാനിവിടെ വന്നിരിക്കുന്നത് , ഓരോ ഇന്ത്യക്കാരനും വളരെയേറെ അഭിമാനിക്കുന്ന നമ്മുടെ മഹത്തായ ഭൂതകാലത്തെക്കുറിച്ച് സംസാരിക്കുവാനല്ല. മറിച്ച് അതിന്റെ സന്ദിഗ്‌ദമായ വര്‍ത്തമാനത്തെക്കുറിച്ച് ചർച്ച ചെയ്യുവാനാണ്.

ഇന്ത്യ റ്റുഡെ എന്നെ ക്ഷണിച്ചതും ഞാനിവിടെ വന്നതും “ആത്മീയത ഇന്ന് ”എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുവാനാണ്. ആത്മീയത എന്ന വാക്കിനെക്കുറിച്ച് നമുക്ക് വ്യക്തതയുണ്ടാവേണ്ടതുണ്ട്, അതിനെക്കുറിച്ച് യാതൊരു സന്ദേഹങ്ങളും പാടില്ല. ഒരേ പേരുള്ള രണ്ടു പേരെ നമുക്ക് കണ്ടെത്താൻ കഴിയും, എന്നാൽ അവർ തികച്ചും വ്യത്യസ്തരാകാൻ ഇടയുണ്ട്. രാമചരിതമാനസം എഴുതിയത് തുളസീദാസാണ്. എന്നാൽ ടെലിവിഷൻ രാമായാണം നിർമ്മിച്ചത് രാമാനന്ദസാഗറാണ്. രണ്ടിലും രാമായണം എന്ന പേര് പൊതുവായി വരുന്നുണ്ടെങ്കിലും തുളസീദാസിനെയും രാമാനന്ദസാഗറിനെയും കൂട്ടിക്കെട്ടുന്നത് യുക്തിസഹമാണെന്നെനിക്ക് തോന്നുന്നില്ല. രാമചരിതമാനസം രചിച്ചപ്പോൾ തുളസീദാസിന് സാമൂഹ്യമായ ബഹിഷ്‌ക്കരണം നേരിടേണ്ടി വന്നത് ഞാനോർക്കുന്നു. “അവധി” പോലെയൊരു ഭാഷയിൽ ഒരു വിശുദ്ധ പുസ്തകം രചിക്കാനദ്ദേഹത്തിന് എങ്ങനെയാണ് കഴിഞ്ഞിരിക്കുക? മൌലികവാദികളെല്ലാം, അതേത് നിറത്തിലെയോ മതത്തിലെയോ സമുദായത്തിലെയോ ആകട്ടെ, ഒരേപോലെയാണെന്ന് ഞാൻ പലപ്പോഴും ഒട്ടൊക്കെ അതിശയത്തോടെ ഓർക്കാറുണ്ട്. 1798 ൽ, ഇതേ നഗരത്തിൽ വച്ചു തന്നെ, ഷാ അബ്‌ദുൾ ക്വാദിർ എന്നൊരു മാന്യദേഹം, ആദ്യമായി ഖുറാൻ ഉറുദുവിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ അക്കാലത്തെ ഉലെമകൾ അയാൾക്കെതിരെ ഫത്വ പുറപ്പെടുവിച്ചുകൊണ്ടു ചോദിച്ചു - വിശുദ്ധ പുസ്തകത്തെ ഇത്തരം അപരിഷ്‌കൃതമായ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ നിങ്ങൾക്കെങ്ങനെയാണ് കഴിഞ്ഞത് ?

രാമചരിതമാനസം രചിച്ചതിനെത്തുടർന്ന് സാമൂഹ്യമായി ബഹിഷ്‌കൃതനായപ്പോൾ തുളസി എഴുതിയ നാലുവരി (http://en.wikipedia.org/wiki/Chaupai_%28poetry%29) എനിക്കോര്‍മ്മയുണ്ട്.

“Dhut kaho abdhut kaho rajput kaho ki julawa kohu

Kohu ki beti se beta na biahab, kohu ki jaat bigaar na chahu

Mang ke khaibo, mehjid ma raihbo, lebe ka ek na debe ka dohu”

धूत कहो अवधूत कहो रजपूत कहो जोलहा कहो कोऊ.
काहू की बेटी से बेटा न ब्याहब काहू की जात बिगारब न सोऊ.
मांग के खइहौं मसीत में सोइहौं, लेबै को एक न देबै को दोऊ.

(http://iyatta.blogspot.com/2009/03/23.html)

ടെലിവിഷൻ സീരിയൽ ഉണ്ടാക്കിയപ്പോൾ രാമാനന്ദ സാഗർ ധാരാളം പണം സമ്പാദിച്ചു. ഞാൻ അദ്ദേഹത്തെ കൊച്ചാക്കുകയല്ല. പക്ഷെ, തുളസീദാസുമായി തുലനം ചെയ്യുമ്പോൾ തീര്‍ച്ചയായും അദ്ദേഹം വളരെ താഴെ തന്നെയാണ്.

ഞാൻ മറ്റൊരു ഉദാഹരണം നൽകാം. ഒരു പക്ഷെ അതു കൂടുതൽ പ്രത്യക്ഷവും ഉചിതവും ആയിരിക്കും. ഗൌതമൻ കൊട്ടാരത്തിൽ നിന്നിറങ്ങി സത്യം കണ്ടെത്താനായി അവിടെയും ഇവിടെയും അലഞ്ഞുനടന്നു. എന്നാൽ ഇന്ന് ആധുനികയുഗത്തിലെ ഗുരുക്കളാവട്ടെ (modern age gurus) അവിടന്നും ഇവിടന്നും പ്രത്യക്ഷപ്പെട്ട് കൊട്ടാരങ്ങളിൽ പാർപ്പുറപ്പിക്കുന്നു. അവർ നേരെ വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. നമുക്കിവരേക്കുറിച്ച് അതേ ശ്വാസത്തിൽ സംസാരിക്കാനാവില്ല. അതിനാൽ തന്നെ , ഓരോ ഇന്ത്യക്കാരനും പ്രിയപ്പെട്ടതും ബഹുമാന്യവുമായ പേരുകളുടെ മറവിൽ നാം ഒളിച്ചിരിക്കേണ്ടതില്ല എന്നു തോന്നുന്നു.

ഒരു നിരീശ്വരവാദിയാണ്, ഏതൊരു സാഹചര്യത്തേയും യുക്തിപൂർവം അഭിമുഖീകരിക്കാൻ ശ്രമിക്കുന്ന ആളാണ് എന്നതൊക്കെ പരിഗണിച്ചാവും എന്നെ ഇവിടെ സംസാരിക്കുവാനായി ക്ഷണിച്ചത് എന്നാണ് എനിക്ക് തോന്നിയത്. പക്ഷെ, ആധുനികയുഗത്തിലെ മറ്റു ഗുരുക്കൾക്കുള്ള ഒരു സവിശേഷഗുണം എനിക്കും ഉണ്ടെന്നുള്ള കാര്യം പെട്ടെന്നാണ് എന്റെ ശ്രദ്ധയിൽ വന്നത്. ഞാൻ ചലചിത്രരംഗത്താണ് പണിയെടുക്കുന്നത്. ഞങ്ങൾക്ക് പൊതുവായി ചില കാര്യങ്ങളുണ്ട്. ഞങ്ങൾ രണ്ടു കൂട്ടരും സ്വപ്നങ്ങൾ വിൽക്കുന്നവരാണ് , ഞങ്ങൾ രണ്ടു കൂട്ടരും മിഥ്യാബോധം (ഇല്യൂഷൻസ്) സൃഷ്‌ടിക്കുന്നവരണ്, രണ്ടു കൂട്ടരും വിഗ്രഹങ്ങളെ ( ഐക്കണുകളെ) നിർമ്മിക്കുന്നവരാണ്. എന്നാൽ ഒരു വ്യത്യാസമുണ്ട് ഞങ്ങൾ തമ്മിൽ, മൂന്നു മണിക്കൂറിനു ശേഷം ഞങ്ങളൊരു ബോർഡ് പ്രദർശിപ്പിക്കാറുണ്ട് -ശുഭം. നിങ്ങൾക്ക് യാഥാർത്ഥ്യത്തിലേക്ക് മടങ്ങാം. എന്നാലവരത് ചെയ്യുന്നില്ല.

അതുകൊണ്ട് , പ്രിയപ്പെട്ടവരേ, ഞാനീ കാര്യം ഒന്നു വ്യക്തമാക്കിക്കൊള്ളട്ടെ. ഞാനിവിടെ വന്നിരിക്കുന്നത്, ഇന്ന് ലോകത്ത് വലിയ സൂപ്പർ മാർക്കറ്റ് തന്നെയുള്ള ഈ ആത്മീയതയെക്കുറിച്ച് സംസാരിക്കുവാനാണ്. ആയുധം, മയക്കുമരുന്ന്, ആത്മീയത- ഇതു മൂന്നുമാണ് ഇന്ന് ലോകത്തിലെ വൻബിസിനസ്സുകൾ. ആയുധ- മയക്കുമരുന്നു വ്യാപാരങ്ങളിൽ നിങ്ങള്‍ക്കെന്തെങ്കിലുമൊക്കെ ചെയ്യേണ്ടതുണ്ട്, എന്തെങ്കിലുമൊക്കെ കൊടുക്കേണ്ടതുണ്ട്. ആത്മീയതാ ബിസിനസ്സിൽ നിങ്ങളൊന്നും കൊടുക്കേണ്ടതില്ല, അതാണതിന്റെ വ്യത്യാസം.

ആത്മീയതയുടെ ഈ സൂപ്പർമാർക്കറ്റിൽ, നിങ്ങൾക്ക് തല്‍ക്ഷണ നിർവാണമോ (instant Nirvana) , മെയിലിലൂടെയുള്ള മോക്ഷമോ, ആത്മസാക്ഷാത്‌കാരത്തിനുള്ള ക്രാഷ് കോഴ്‌സോ, ലഘുവായ നാലു പാഠങ്ങളിലൂടെ പ്രപഞ്ചാവബോധമോ (cosmic consciousness) ഒക്കെ ലഭിക്കുന്നതാണ്. ഈ സൂപ്പർ മാർക്കറ്റിന് ലോക വ്യാപകമായി ശൃംഖലകളുണ്ട്. അവിടെ നിന്നാണ് അശാന്തരായ കുലീനർ (restless elite) ആത്മീയ ഫാസ്റ്റ് ഫുഡുകൾ വാങ്ങിക്കഴിക്കുന്നത്. ഞാൻ സംസാരിക്കുന്നത് ഇത്തരം ആത്മീയതയെക്കുറിച്ചാണ്.

പ്ലേറ്റോ തന്റെ “ഡയലോഗി”ൽ നൽകുന്ന സാരോപദേശങ്ങളിൽ ഒന്ന് ഇപ്രകാരമാണ്- ഏതു ചർച്ചയും തുടങ്ങും മുമ്പ് വാക്കുകളുടെ അർത്ഥത്തെക്കുറിച്ച് ഒരു തീരുമാനത്തിലെത്തുക. നമുക്കിവിടെ ആത്മീയത എന്ന വാക്കിന്റെ അർത്ഥമെന്താണെന്ന് തീരുമാനിക്കാൻ ശ്രമിക്കാം. മതം, ജാതി, വിശ്വാസം , വംശം എന്നിവയെയെല്ലാം അതിലഘിക്കുന്ന മാനവസ്നേഹമാണോ ആത്മീയത?അങ്ങനെയാണെങ്കിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. അതിനെ ഞാൻ മാനവീയത എന്നു വിളിക്കും എന്നു മാത്രം. അത് സസ്യങ്ങൾ, മരങ്ങൾ, മലകൾ, സാഗരങ്ങൾ, നദികൾ, മൃഗങ്ങൾ എന്നിവയോടുള്ള, അതായത് മനുഷ്യേതര ലോകത്തോടുള്ള(non-human world) സ്നേഹമാണോ? അങ്ങനെയാണെങ്കിലും എനിക്ക് യാതൊരു പ്രശ്നവുമില്ല തന്നെ. ഞാൻ അതിനെ പാരിസ്ഥിതിക അവബോധം (environmental consciousness) എന്നു വിളിക്കുമെന്നു മാത്രം. ആത്മീയത എന്നു പറഞ്ഞാൽ വിവാഹം, രക്ഷാകർതൃത്വം, സുകുമാര കലകൾ, ജുഡീഷ്യറി, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ സാമൂഹ്യ സ്ഥാപനങ്ങളോടുള്ള ഹൃദയംഗമായ ആദരവാണോ? ഇവിടെയും എനിക്ക് യാതൊരു പ്രശ്നവുമില്ല , എങ്ങനെയാണതിനോട് വിയോജിക്കാനാവുക? ഞാനതിനെ വിളിക്കുന്നത് പൌര ധർമ്മമെന്നാണ് . നിങ്ങളുടേതായ ഒരു ലോകത്തിലേക്ക് പോയി നിങ്ങളുടെ ജീവിതത്തിന്റെ അർത്ഥമെന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നതിനെയാണോ ആത്മീയത എന്നു പറയുന്നത് ? ആർക്കാണതിനെ എതിർക്കാനാവുക? ഞാനതിനെ വിളിക്കുന്നത് ആത്മ പരിശോധന, സ്വയം മൂല്യനിർണ്ണയം ചെയ്യുക എന്നൊക്കെയാണ്. ആത്മീയത എന്നാൽ യോഗ ആണോ? പതഞ്ജലി മഹർഷി നമുക്ക് യോഗയെക്കുറിച്ചുള്ള വിശദാംശങ്ങൾ....യമം , യതം, ആസനം, പ്രാണായാമം...ഒക്കെ നല്‍കിയിട്ടുണ്ട്. ഏത് പേരിലോ ആകട്ടെ, പ്രാണായാമം ചെയ്താൽ, വളരെ നല്ലത്. ഞാനതിനെ ആരോഗ്യരക്ഷ, കായിക ക്ഷമത എന്നൊക്കെ വിളിക്കുന്നു.

വാക്കുകളുടെ അർത്ഥത്തിന്റെ മാത്രം പ്രശ്‌നമാണോ ഇത് ? ഇതൊക്കെയാണ് ആത്മീയതയെങ്കിൽ പിന്നെ എന്തിനെക്കുറിച്ചാണീ ചർച്ച? ഞാൻ ഉപയോഗിച്ച വാക്കുളെല്ലാം വളരെ ഏറെ ആദരവർഹിക്കുന്നവയാണെന്നു മാത്രമല്ല, പൂർണ്ണമായും സ്വീകാര്യമായവ കൂടിയാണ്. അവ ഒരു വിധത്തിലും അമൂർത്തമോ അനിർവ്വചനീയമോ അല്ല.എങ്കിൽ പിന്നെ ആത്മീയത എന്ന വാക്ക് എന്തിനാണ് മുറുകെപ്പിടിടിക്കുന്നത്. ? മുകളിൽ പറഞ്ഞിട്ടുള്ള വാക്കുകളിലില്ലാത്ത എന്താണ് ആത്മീയതയിൽ ഉള്ളത് ? അങ്ങനെ എന്തെങ്കിലും ഉണ്ടോ? അങ്ങനെയുണ്ടെങ്കിൽ എന്താണത് ?

ഈ വാക്കിനോട് എനിക്കെന്താണ് പ്രശ്‌നം എന്ന് ആർക്കുവേണമെങ്കിലും ഇപ്പോൾ എന്നോട് തിരിച്ചു ചോദിക്കാം. ഞാനത് മാറ്റണമെന്നും, ഉപേക്ഷിക്കണമെന്നും കാലഹരണപ്പെടുത്തണെമെന്നും ഒക്കെ ഞാൻ ആവശ്യപ്പെടുന്നുണ്ട്. എന്തുകൊണ്ടാണെന്നോ? പറയാം. മുകളിൽ പറഞ്ഞതൊക്കെയാണ് ആത്മീയതയെങ്കിൽ ചർച്ചയുടെ ആവശ്യമില്ല. എന്നാൽ എന്നെ അസ്വസ്ഥനാക്കുന്ന മറ്റൊരു കാര്യമുണ്ട്. നിഘണ്ടുവില്‍ ആത്മീയത(spirituality)എന്ന വാക്കിന്റെ അർത്ഥം അന്വേഷിക്കുമ്പോൾ അതിന്റെ മൂലം(root) കിടക്കുന്നത് ആത്മാവ് (“spirit”) എന്ന വാക്കിലാണ്. മനുഷ്യന് ഭൂമി ഉരുണ്ടതോ പരന്നതോ എന്നതറിയാതിരുന്ന കാലത്തു തന്നെ അവൻ ഒരു കാര്യം തീർച്ചപ്പെടുത്തിയിരുന്നു- മനുഷ്യനെന്നത് രണ്ടു കാര്യങ്ങൾ കൂടിച്ചേരുന്നതാണെന്ന്, ശരീരവും ആത്മാവും. ശരീരം എന്നത് താൽക്കാലികമാണ്, അതു മരിക്കുന്നു. എന്നാൽ ആത്മാവ് അങ്ങനെയല്ല, ഞാനതിനെ നോൺ- ബയോഡീഗ്രേഡബിൾ എന്നു വിളിച്ചോട്ടെ. നിങ്ങളുടെ ശരീരത്തിൽ കരളുണ്ട്, ഹൃദയമുണ്ട്, ചെറുകുടലുണ്ട് പിന്നെ തലച്ചോറുണ്ട്..അങ്ങനെ പലതുമുണ്ട്. എന്നാൽ തലച്ചോറ് എന്ന് പറയുന്നത് നിങ്ങളുടെ ശരീരത്തിന്റെ ഭാഗമായതിനാലും, മനസ്സ് (mind) എന്നത് തലച്ചോറിനകത്ത് സ്ഥിതി ചെയ്യുന്നതിനാലും, അത് നിലവാരം കുറഞ്ഞതാണ് (inferior ) കാരണം തലച്ചോറും ശരീരത്തോടൊപ്പം മരിക്കും. എന്നാൽ ഒട്ടും വിഷമിക്കേണ്ട കാര്യമില്ല, നിങ്ങൾ മരിക്കുന്നില്ല, കാരണം നിങ്ങൾ ആത്മാവാണ്, ആത്മാവിന് പരമമായ ബോധം (supreme consciousness) ഉള്ളതിനാൽ അത് ശേഷിക്കും. നിങ്ങൾ മനസ്സിനു ചെവി കൊടുക്കുന്നതാണ് നിങ്ങളുടെ കുഴപ്പങ്ങൾക്കൊക്കെ കാരണം. അതിനാൽ മനസ്സിനു ചെവി കൊടുക്കുന്നതവസാനിപ്പിക്കൂ. ആത്മാവിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ- പ്രാപഞ്ചിക യാഥാർത്ഥ്യങ്ങൾ(cosmic truth) അറിയുന്നപരമമായ ബോധത്തിലേക്ക് (supreme consciousness) ശ്രദ്ധ കേന്ദ്രീകരിക്കൂ. ശരി. പൂനയിൽ ഒരു ആശ്രമമുണ്ട് , ഞാനവിടെ പോകുമായിരുന്നു. അവിടുത്തെ പ്രഭാഷണങ്ങൾ എനിക്കിഷ്‌ടമായിരുന്നു. ആശ്രമത്തിലെ ലെൿചർ ഹാളിനു മുന്നിൽ ഒരു പ്ലക്കാർഡ് പ്രദർശിപ്പിച്ചിരുന്നു. നിങ്ങളുടെ ഷൂസുകളും മനസ്സും ഇവിടെ ഉപേക്ഷിക്കുക. മറ്റ് ചില ഗുരുക്കന്മാരുണ്ട്. അവർക്ക് നിങ്ങൾ പാദരക്ഷകളുമായി അകത്തുകടക്കുന്നതിൽ വലിയ എതിർപ്പില്ല. എന്നാൽ മനസ്സിന്റെ കാര്യത്തിൽ , യാതൊരു വിട്ടുവീഴ്‌ചയുമില്ല. ക്ഷമിക്കുക.

ഇനി, നിങ്ങളുടെ മനസ്സ് ഉപേക്ഷിച്ചാൽ പിന്നെ നിങ്ങളെന്തു ചെയ്യും? ബോധത്തിന്റെ അടുത്ത സ്റ്റേഷനിലെത്തുവാൻ (next station of consciousness)നിങ്ങൾക്കൊരു ഗുരുവിനെ ആവശ്യമുണ്ട്. അത് ആത്മാവിലെവിടെയോ മറഞ്ഞിരിക്കുയാണ്. അദ്ദേഹം പരമമായ ബോധം (supreme consciousness) കൈവരിച്ചിട്ടുണ്ട്, അദ്ദേഹത്തിന് ആത്യന്തിക യാഥാര്‍ത്ഥ്യമെന്തെന്നറിയാം. എന്നാൽ അയാൾക്കത് നിങ്ങളോട് പറയാനാവുമോ? ഇല്ല സർ, അയാൾക്കത് നിങ്ങളോട് പറയാനാവില്ല. എന്നാൽ, നിങ്ങൾക്കത് സ്വയം കണ്ടെത്താനാവുമോ? ഇല്ല സർ, നിങ്ങൾക്കതിനൊരു ഗുരു വേണം.നിങ്ങൾക്കയാളെ ആവശ്യമുണ്ട്, പക്ഷെ നിങ്ങൾക്ക് ആത്യന്തിക യാഥാർത്ഥ്യം അറിയാനാവുമെന്ന് അയാൾക്ക് ഗ്യാരണ്ടി നൽകാനാവില്ല. അല്ല..ആത്യന്തിക യാഥാർത്ഥ്യം എന്നാൽ എന്താണ് ? എന്താണ് പ്രാപഞ്ചിക യാഥാർഥ്യം? അത് പ്രപഞ്ചവുമായി ബന്ധപ്പെട്ട എന്തെങ്കിലുമാണോ? എനിക്കത് എന്താണെന്നറിയാൻ കഴിഞ്ഞിട്ടില്ല. സൌരയൂഥത്തിൽ നാം പുറത്തു കടക്കുന്ന ആദ്യ നിമിഷത്തിൽ തന്നെ വരുന്ന ആദ്യത്തെ നക്ഷമാണ് ആൽഫാ സെഞ്ചുറി (Alpha.Centueri). ഇതു നാലു പ്രകാശവർഷം അകലെയാണ്. ഞാൻ എങ്ങനെയാണതുമായി ബന്ധപ്പെടുന്നത് !! ഞാനെന്തു ചെയ്യും !!

ചക്രവർത്തി ഇപ്പോൾ ജ്ഞാനികൾക്ക് മാത്രം കാണാൻ കഴിയുന്ന വിശിഷ്ടമായ ആടയാഭരണങ്ങൾ അണിഞ്ഞിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും സാമ്രാജ്യം കൂടുതൽ കൂടുതൽ വലുതാവുകയാണ്. അതോടൊപ്പം, ചക്രവർത്തിയുടെ ആടയാഭരണങ്ങളെ സ്തുതിക്കാൻ കൂടുതൽ കൂടുതൽ ആളുകൾ മുന്നോട്ട് വരുകയാണ്.

ആത്മീയത എന്നത് മതവിശ്വാസികളുടെ പ്രതിരോധത്തിനായുള്ള രണ്ടാം നിരയാണെന്നാണ് (second line of defence) വാസ്തവത്തിൽ ഞാൻ വിചാരിച്ചിരുന്നത്. തങ്ങളുടെ പരമ്പരാഗത മതവിശ്വാസം അസുഖകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമ്പോൾ, അല്ലെങ്കിൽ അതിനു വലിയ മാർക്കറ്റില്ലാതാവുമ്പോൾ, മതവിശ്വാസികൾ സാധാരണയായി ഒളിച്ചിരിക്കുന്നത് കോസ്മോസിന്റെയും സൂപ്പർ കോൺഷ്യസ്‌നെസ്സിന്റെയും ഒക്കെ ഈ പുകമറയ്ക്കിടയിലാണ് . എന്നാൽ ഇത് സമ്പൂർണമായ സത്യമല്ല. പരമ്പരാഗത മതത്തിന്റേയും ആത്മീയതയുടേയും ഇടപാടുകാർ (clientele) വ്യത്യസ്തരാണെന്നതു തന്നെ ഇതിനു കാരണം. ഒരു ലോക ഭൂപടമെടുത്തു വച്ച്, ഇന്ത്യക്കകത്തോ പുറത്തോ, ഏഷ്യയിലോ ലാറ്റിൻ അമേരിക്കയിലോ യൂറോപ്പിലോ, ഉള്ള തീവ്രമതാത്മകതയുള്ള പ്രദേശങ്ങൾ (places which are extremely religious) അടയാളപ്പെടുത്തുക. എവിടെയൊക്കെ മതത്തിന്റെ ആധിക്യം ഉണ്ടോ അവിടവിടെ മനുഷ്യാവകാശങ്ങളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. അവിടെയൊക്കെ അടിച്ചമർത്തലുകളുണ്ട്. ദരിദ്രരായ ജനങ്ങളെ മയക്കുന്ന കറുപ്പാണ് , അടിച്ചമർത്തപ്പെടുന്നവരുടെ നിശ്വാസമാണ് മതം എന്നൊക്കെ നമ്മുടെ മാക്സിസ്റ്റ് സുഹൃത്തുക്കൾ പറയാറുണ്ടായിരുന്നു. ഞാനാ ചർച്ചയിലേക്ക് കടക്കുന്നില്ല. പക്ഷെ, ഒരു കാര്യം പറയുന്നു, ഇന്നിപ്പോൾ ആത്മീയത എന്നത് ധനികര്‍ക്കുവേണ്ടിയുള്ള മയക്കുമരുന്നു (tranquilizer of the rich) തന്നെയാണ്.

ആത്മീയതാ ബിസിനസ്സിലെ ഇടപാടുകാരൊക്കെ (clientele) ധനികരും ഉന്നതവർഗ്ഗത്തിൽ‌പ്പെട്ടവരും ഒക്കെയാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. അതിനാൽ തന്നെ ഗുരുവിന് ശക്തിയും , ആദരവും, ഉയർന്ന പദവിയും , സമ്പത്തും (അതത്ര പ്രധാനമല്ല) ഒക്കെ ലഭ്യമാവുന്നു. ശിഷ്യന് എന്താവും ലഭിക്കുക? ഞനവരെ സൂക്ഷ്‌മമായി നിരീക്ഷിച്ചപ്പോൾ ഈ ശിഷ്യഗണങ്ങൾ വിവിധ തരത്തിലും ഗണത്തിലും പെട്ടതാണെന്ന് കാണാൻ കഴിഞ്ഞു. അതിനൊരു ഏകശിലാരൂപമില്ല തന്നെ. അതെ, ഈ അനുയായികൾ വ്യത്യസ്ത തരക്കാരാണ്. അതിലൊരാൾ ധനികനാണ്, ജീവിതത്തിൽ വിജയിച്ച ആളാണ്, ധാരാളം ധനം സമ്പാദിച്ചിട്ടുണ്ട്, ആസ്തികൾ കുന്നുകൂടുന്നു. ഇന്ന് അയാൾക്ക് എല്ലാം ഉള്ളതിനാൽ അയാൾക്ക് വേണ്ടത് കുറ്റവിമുക്തി (Absolution) കൂടിയാണ്. അതുകൊണ്ട് ഗുരു അയാളോട് പറയുന്നു- “നീ ചെയ്യുന്നതെന്തോ അത് “നിഷ്‌കാമ കർമ്മ”മാണ്. നീ നിനക്ക് നൽകപെട്ടിട്ടുളള റോൾ അഭിനയിക്കുക മാത്രമാണ്. ഇതെല്ലാം “മായ”യാണ്. നീ എല്ലാ ദിവസവും ഉണ്ടാക്കുന്ന പണമോ ഒരോ ദിവസവും കുന്നുകൂട്ടുന്ന സമ്പത്തോ ഇതൊന്നിലും നീ വൈകാരികമായി ഉൾപ്പെട്ടിട്ടില്ല. നീ നിന്റെ റോൾ ഭംഗിയായി കൈകാര്യം ചെയ്യുന്നു, അത്ര മാത്രം. നീ എന്റെ അടുത്ത് വന്നത് ശാശ്വത സത്യം അന്വേഷിച്ചാണ്. നിന്റെ കൈകൾ ഒരു പക്ഷെ മലിനമായിരിക്കാം പക്ഷെ നിന്റെ ആത്മാവ് ശുദ്ധമാണ്. ” ഈ മനുഷ്യന് അവനെക്കുറിച്ചുതന്നെ മതിപ്പും വിശ്വാസവും തോന്നാൻ തുടങ്ങുന്നു. ഏഴു ദിവസം അവൻ ലോകത്തെ ചൂഷണം ചെയ്യുന്നു, ഏഴാം ദിവസത്തിനവസാനം അവൻ ഗുരുവിന്റെ പാദാരവിന്ദത്തിലണയുമ്പോൾ അവനു തോന്നുന്നു- ഞാനൊരു സംവേദനശീലനായ (sensitive) വ്യക്തിയാണ്.

ഇനിയും മറ്റൊരു കൂട്ടരുണ്ട്. അവരും വരുന്നത് ധനിക വർഗ്ഗത്തിൽ നിന്നാണ്. പക്ഷെ ഇയാൾ ആദ്യത്തെ ആളെപ്പോലെ വിജയിയല്ല. വിജയിക്കുന്നതും പരാജയപ്പെടുന്നതുമെല്ലാം ആപേക്ഷികമാണെന്നത് നിങ്ങൾക്കറിയാമല്ലോ? തെരുവോരത്ത് കറക്കിക്കുത്ത് കളിക്കുന്ന ഒരു റിക്ഷാക്കരനെ സംബന്ധിച്ചിടത്തോളം നൂറു രൂപ ലഭിച്ചാൽ അത് വലിയ വിജയമാണ്. എന്നാൽ ഒരു കോർപ്പറേറ്റ് മുതലാളി 300 മില്യൺ ഡോളർ സമ്പാദിക്കുമ്പോഴും ബില്യൺ ഡോളർ ആസ്തിയുള്ള സ്വസഹോദരനുമായി തുലനം ചെയ്ത് സ്വയം ഒരു പരാജയമായി വിലയിരുത്തുകയാണ്. പരാജയപ്പെട്ട ഈ ധനികൻ എന്താവും ചെയ്യുക? അയാൾക്കും ഇപ്രകാരം പറയുന്ന ഒരു ഗുരുവിന്റെ ആവശ്യമുണ്ട്- “ആരാണ് പറഞ്ഞത് നീ പരാജയപ്പെട്ടുവെന്ന് ? നിനക്ക് മറ്റൊരു ലോകമുണ്ട്, നിനക്ക് മറ്റൊരു ദർശനമുണ്ട്, നിന്റെ സഹോദരനില്ലാത്ത വേറിട്ടൊരു ചേതന (sensibility)നിനക്കുണ്ട്. അവൻ ഒരു വിജയമാണെന്നാണ് അവന്റെ വിചാരം. ശരിയാണോ? അല്ല. നിനക്കറിയാമോ, ലോകം വളരെ ക്രൂരമാണ്. ലോകം വളരെ സത്യസന്ധമായി നിന്നോട് പറയുന്നു, അങ്ങനെ അല്ല സർ, നിനക്ക് പത്തിൽ മൂന്നാണ് കിട്ടിയത്. മറ്റേയാൾക്ക് കിട്ടിയത് പത്തിൽ ഏഴാണ്. ശരിയല്ലേ? ”അവർ നിങ്ങളോട് ഇടപെടുന്നത് ഇപ്രകാരം ആയിരിക്കും. അവിടെ അവന് സഹതാപം ലഭിക്കുന്നു.അവിടെ അയാൾ കളിക്കുന്നത് മറ്റൊരു കളിയാണ്.

മറ്റൊരു കൂട്ടരുണ്ട് . ഈ കൂട്ടരെക്കുറിച്ച് ഞാൻ സംസാരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള വെറുപ്പോ പുച്ഛമോ വച്ചു കൊണ്ടോ ഏതെങ്കിലും വലിയ ഭാവത്തോടു കൂടിയോ ഒന്നുമല്ല, മറിച്ച് നിറഞ്ഞ അനുകമ്പയോടു കൂടിയാണ്. ഈ ആധുനിക യുഗത്തിലെ ആത്മീയ ഗുരുക്കന്മാരുടെ ഇടപാടുകാരിൽ ഒരു വലിയ വിഭാഗക്കാരവരാണ്, ധനികരുടെ അസന്തുഷ്‌ടരായ ഭാര്യമാർ.

വിവാഹമെന്ന അൾത്താരയിൽ സ്വന്തം വ്യക്തിത്വവും ആകാംഷകളും സ്വപ്നങ്ങളുമെല്ലാം സമർപ്പിച്ചിട്ടും തന്നെക്കുറിച്ച് തീർത്തും ശ്രദ്ധയില്ലാത്ത ഒരു ഭർത്താവിനെ ലഭിച്ച ഒരുവളെയാണ് നാം ഇവിടെ കാണുന്നത്. ഒന്നു രണ്ടു കുട്ടികളെ അവൾക്ക് നൽകി എന്നതാണ് അയാളാകെ ചെയ്തത്. അയാളെപ്പോഴും അയാളുടെ ജോലിയിലോ മറ്റു സ്ത്രീകളിലോ വ്യാപൃതനാണ്. ഈ സ്ത്രീക്ക് താങ്ങായി ഒരു ചുമൽ വേണ്ടതുണ്ട്. തന്റെ അസ്തിത്വം ഒരു പരാജയമാണെന്ന് അവൾക്ക് തന്നെ സ്വയം ബോദ്ധ്യമുണ്ട്. ഭാവിയെക്കുറിച്ച് അവൾക്ക് വലിയ പ്രതീക്ഷകളില്ല. അവളുടേത് എല്ലാ സുഖ സൌകര്യങ്ങൾ ഉള്ളതെങ്കിലും ശൂന്യമായ ലക്ഷ്യരഹിതമായ ഒരു ജീവിതമാണ്. ഇത് വളരെ ദു:ഖകരമാണ്, എന്നാൽ യഥാർത്ഥവും.

വേറെ ചില മനുഷ്യരുണ്ട്. അപ്രതീക്ഷിത ദുരന്തങ്ങൾ ഏറ്റുവാങ്ങുന്നവർ. ചിലർക്ക് കുട്ടിയെ നഷ്‌ടപ്പെടുന്നു. ഭാര്യ മരിക്കുന്നു. അല്ലെങ്കിൽ ഭർത്താവ് മരിക്കുന്നു. സമ്പത്ത് നഷ്ടപ്പെട്ടവരോ ബിസിനസ്സ് തകർന്നവരോ ആകാം ചിലർ. ചുരുക്കത്തിൽ കനത്ത ആഘാതമേൽ‌പ്പിക്കുന്ന എന്തെങ്കിലും ഒക്കെ സംഭവിക്കുന്നു. സ്വാഭാവികമായും അവർ ചോദിക്കും- എന്തേ എനിക്കിങ്ങനെയൊക്കെ സംഭവിക്കുന്നു? ആരോടാണിവർക്കിത് ചോദിക്കാനാവുക? അവർ ഗുരുവിന്റെ അടുത്ത് ചെല്ലുന്നു. ഗുരു അവരോട് ഒഅറയുന്നു- ഇത് കർമ്മമാണ്. നിങ്ങളെന്നെ പിന്തുടരുകയാണെങ്കിൽ വേദനകളില്ലാത്ത, അനശ്വരമായ മറ്റൊരു ലോകം ഞാൻ കാണിച്ചു തരാം. അവിടെ പരമാനന്ദം മാത്രമേ ഉള്ളൂ. അസന്തുഷ്ടരായ ഈ ആത്മാക്കളോട് അയാൾ പറയും- എന്നെ പിന്തുടരൂ.ഞാൻ നിങ്ങളെ സ്വർഗത്തിലേക്ക്, വേദനകളില്ലാത്ത ലോകത്തിലേക്ക് കൊണ്ടു പോകാം. പ്രിയപ്പെട്ടവരേ, നിങ്ങളെ നിരാശപ്പെടുത്തേണ്ടി വരുന്നതിൽ എനിക്ക് ഖേദമുണ്ട്, അങ്ങനെ ഒരു സ്വർഗം ഇല്ല എന്ന് എനിക്ക് പറയാതിരിക്കാനാവില്ല. ജീവിതമെന്നതിൽ ഒരു പിടി വേദനകളും , തിരിച്ചടികളും, പരാജയ സാദ്ധ്യതകളും ഒക്കെ ഉണ്ടാവും. കാര്യമങ്ങനെയൊക്കെ ആണെങ്കിലും ഗുരുവിന്റെ വാക്കുളിൽ അവർ സന്തുഷ്‌ടരാവുന്നു.

അവർക്കതുകൊണ്ടെന്തെങ്കിലും ആശ്വാസം കിട്ടുന്നുണ്ടെങ്കിൽ നിങ്ങൾക്കെന്താണു ഹേ പ്രശ്നം എന്ന് ആരെങ്കിലും ചോദിച്ചേക്കാം. ഇപ്പോൾ ഞാൻ പണ്ടു വായിച്ച ഒരു കഥ ഓർക്കുകയാണ്. ഇതൊരു സന്യാസി പറഞ്ഞ വളരെ പഴയ ഒരു കഥയാണ്. ഒരു ദിവസം ഒരു നായയ്ക്ക് ഒരു ഉണങ്ങിയ എല്ലിൻ കഷണം ലഭിക്കുന്നു. എല്ലെങ്ങനെയെങ്കിലും അകത്താക്കാനുള്ള ശ്രമത്തിനിടയിൽ നായ അറിയാതെ തന്റെ തന്നെ നാക്കിൽ കടിക്കുന്നു.നാക്കിൽ നിന്ന് രക്തം വരുന്നുണ്ട്. എന്നാൽ എല്ലിൻ കഷണത്തിൽ നിന്നും പോഷകമൂല്യങ്ങൾ ലഭിക്കുന്നുവെന്നാണ് നായ കരുതുന്നത്.

എനിക്ക് വളരെ സങ്കടമുണ്ട്. മുതിർന്നവരായ ഇവർ ഇപ്രകാരം പെരുമാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഞാനവരെ ബഹുമാനിക്കുന്നു. മദ്യവും മയക്കുമരുന്നുമൊക്കെ മനസ്സമാധാനവും ശാന്തിയും നൽകുമെന്ന് കരുതപ്പെടുന്നുണ്ടല്ലോ? ഇപ്രകാരമുള്ള സമാധാവും ശാന്തതയും ഒക്കെ അഭികാമ്യമാണോ? നിങ്ങളെ യാഥാർത്ഥ്യത്തിൽ നിന്നും അകറ്റി നിറുത്തുന്ന ഏതു ശാന്തതയും മിഥ്യയാണ്- വെറും മരീചിക. ഒരു ട്രൈസൈക്കിൾ തരുന്നതിൽ കൂടുതൽ സുരക്ഷിതത്വം ഒന്നും ഇത് നൽകുന്നില്ല. നിങ്ങൾ ഒരു ട്രൈസൈക്കിൾ ആണ് ഓടിക്കുന്നതെങ്കിൽ നിങ്ങൾക്ക് വീഴാനാവില്ലല്ലോ? എന്നാൽ മുതിർന്നവർ ട്രൈസൈക്കിൾ ഓടിക്കാറില്ല. അവർ ഓടിക്കുന്നത് ബൈ സൈക്കിൾ ആണ് . അവർക്ക് വീഴാനും കഴിയും. അത് ജീവിതത്തിന്റെ ഭാഗമാണ്.

ഒരു കൂട്ടർ കൂടി ശേഷിക്കുന്നുണ്ട്. ഗോൾഫ് ക്ലബിലെ എല്ലാ അംഗങ്ങളും ഗോൾഫ് കളിയിൽ തൽ‌പ്പരരായിരിക്കണം എന്നില്ലല്ലോ? അതു പോലുള്ളവരാണിവർ. ആശ്രമത്തിൽ കാണപ്പെടുന്നവരെല്ലാം ആത്മീയതയുടെ വക്താക്കളാണ് എന്നു കരുതേണ്ടതില്ല. എനിക്കൊരു ഫിലിം നിർമ്മാതാവ് സുഹൃത്ത് ഉണ്ട്, അയാളെപ്പോഴും പറയാറുണ്ട് ഞാൻ അയാളുടെ ഗുരുവിന്റെ ആശ്രമം ഒരിക്കലെങ്കിലും സന്ദർശിക്കണം എന്ന്. ഡെൽഹിയിൽ നിന്നും രണ്ടു മണിക്കൂർ യാത്ര ചെയ്താൽ ആശ്രമത്തിൽ എത്താമെന്നും ഡെൽഹിയിലെ മുഴുവൻ വി ഐ പി കളെയും നിങ്ങൾക്കവിടെ വച്ച് പരിചയപ്പെടാമെന്നും അയാൾ പറഞ്ഞുകൊണ്ടിരിക്കുന്നു. തന്റെ ഗുരുജിയും ഒരുനാൾ മറ്റൊരു ചന്ദ്രസ്വാമിയാകുമെന്ന് അയാൾക്കുറപ്പുണ്ട്. അതെ ഇന്നാ ആശ്രമം വിവിധ തരം നെറ്റ്വർക്കിംഗുകളുടെ ഒരു സമ്പർക്ക ബിന്ദുവാണ്.

ആദ്ധ്യാത്മികവും മതപരവുമായ കാര്യങ്ങളിൽ വ്യാപൃതരാണെങ്കിലും നല്ലവരായ ചില ആളുകളുണ്ട്, എനിക്കവരോട് വളരെ ബഹുമാനമുണ്ട്. അതിനെനിക്കൊരു വിശദീകരണമുണ്ട് . ഞാൻ കരുതുന്നത് ഏതൊരു വികാരത്തിനും അനുഭവത്തിനുമെന്ന പോലെ നിങ്ങൾക്കും ഒരു പരിധിയുണ്ട് ( നോട്ട് ഷുവർ) I believe that like every emotion or feeling, you have a limitation.

എനിക്ക് അനുവദിച്ചിട്ടുള്ള സമയം ആയെന്നു തോന്നുന്നു. സർ , ഒരഞ്ചാറു മിനിട്ടു കൂടി തരാമോ?

രാജീവ് മെഹ്‌റോത്ര : തുടരുക

നിങ്ങൾക്ക് ഒരു പ്രത്യേക ബിന്ദു വരെ കാണാനാകും. അതിനപ്പുറം കാണാനാകില്ല. നിങ്ങൾക്ക് ഒരു പ്രത്യേക ബിന്ദു വരെ കേൾക്കാനാകും. അതിനപ്പുറമുള്ള ശബ്‌ദങ്ങൾ നിങ്ങൾക്ക് രെജിസ്റ്റർ ചെയ്യാനാവില്ല. ഒരു പ്രത്യേക ബിന്ദു വരെ നിങ്ങൾക്കു വിലപിക്കാനാവും, അതിനുശേഷം നിങ്ങൾ അതിനു പുറത്തുകടക്കും. ഒരു പ്രത്യേക ബിന്ദു വരെ നിങ്ങൾക്കു സന്തോഷമുണ്ടാകും , അതിനൊരു പരിധിയുണ്ട്. അതു പോലെ ഒരു പ്രത്യേക ബിന്ദുവരെ നിങ്ങൾക്ക് കുലീനമായി പെരുമാറാനുള്ള ക്ഷമതയുണ്ടാവും, അതിനു ശേഷമതു തുടരാനാവില്ല. ഒരു ശരാശരി മനുഷ്യന് നന്മചെയ്യാനുള്ള ഈ ക്ഷമത 10 യൂണിറ്റ് ആണ് എന്ന് സങ്കല്പിക്കുകയാണെങ്കിൽ, ദിവസവും അഞ്ചു നേരം നിസ്ക്കരിക്കുവാനായി പള്ളിയിൽ പോകുന്ന ഒരാൾ 10 ൽ അഞ്ച് യൂണിറ്റ് അവിടെ ഉപയോഗിക്കുകയാണ്. അത് പോലെ തന്നെ അമ്പലത്തിൽ പോകുന്നവരും ഗുരുവിന്റെ പാദങ്ങളിൽ സ്വയം സമർപ്പിക്കുന്നവരുമൊക്കെ മനുഷ്യന് നന്മചെയ്യാനുള്ള തങ്ങളുടെ ക്ഷമത അവിടെ തീർത്തും ഉല്പാദനക്ഷമമല്ലാത്ത രീതിയിൽ ചെലവഴിക്കുകയാണ്. ഞാൻ പ്രാർത്ഥിക്കുവാൻ പോകാറില്ല. ഞാൻ പ്രാർത്ഥിക്കാറില്ല. ഏതെങ്കിലും ഗുരുവിന്റെ അടുത്തോ അമ്പലത്തിലോ പള്ളിയിലോ പോകുന്നില്ല എങ്കിൽ മനുഷ്യന് നന്മചെയ്യാനുള്ള എന്റെ കഴിവുപയോഗിച്ച് എനിക്കെന്തു ചെയ്യാനാകും? ഞാൻ ആരേയെങ്കിലും സഹായിക്കേണ്ടതുണ്ട്, ആർക്കെങ്കിലും ഭക്ഷണം നൽകേണ്ടതുണ്ട്, ആർക്കെങ്കിലും പാർപ്പിടം നൽകേണ്ടതുണ്ട്. ആരാധനയ്ക്കായും പ്രാർത്ഥനയ്ക്കായും ആദ്ധ്യാതിക - മത ഗുരുക്കളെ ആദരിക്കാനും മറ്റും തങ്ങളുടെ ക്വോട്ട ചെലവഴിച്ച ശേഷവും അവരിൽ നന്മചെയ്യാനുള്ള ശേഷി അവശേഷിക്കുന്നുവെങ്കിൽ , അവർക്കെന്റെ പ്രണാമം.

മതവിശ്വാസികളെക്കുറിച്ചുള്ള താങ്കളുടെ സങ്കല്പം ഇത്തരത്തിലാണെങ്കിൽ എന്തിനാണ് താങ്കൾ കൃഷ്‌ണനോടും കബീറിനോടും ഗൌതമനോടുമൊക്കെ ആദരവ് പ്രകടിപ്പിക്കുന്നതെന്ന സംശയം ന്യായമായും ആർക്കും ചോദിക്കാവുന്നതേയുള്ളൂ. എന്തുകൊണ്ടാണ് ഞാനവരെ ബഹുമാനിക്കുന്നതെന്ന് പറയാം . മാനവിക സംസ്ക്കാരത്തിന് മഹത്തായ സംഭാവന നൽകിയവരാണവർ. അവർ ചരിത്രത്തിന്റെ വിവിധ ദശാസന്ധികളിൽ, വിവിധ സാഹചര്യങ്ങളിൽ ജനിച്ചവരായിരുന്നു. പക്ഷെ അവരിലെല്ലാം പൊതുവായ ഒരു കാര്യമുണ്ട്. അവരെല്ലാം അനീതിക്കെതിരായിരുന്നു. അവർ അടിച്ചമത്തപ്പെട്ടവർക്ക് വേണ്ടി പൊരുതി.

എന്നെ അത്ഭുതപ്പെടുത്തുന്നതും എന്റെ ഭീതികളെ ശരി വെക്കുന്നതും ആയ കാര്യം, ഇന്ന് സനാതനസത്യത്തെ അറിയുന്ന പ്രബുദ്ധരായ ജനങ്ങൾ ആരും തന്നെ അധികാരശക്തികൾക്കെതിരെ നിലയുറപ്പിക്കുന്നില്ല എന്നതാണ്. ഭരണ- വരേണ്യ വർഗങ്ങൾക്കെതിരെ ആരും തന്നെ ശബ്ദിച്ചു കാണുന്നില്ല. ഇവിടെ ദാനധർമങ്ങൾ ഉണ്ട്, എന്നാൽ ഭരണകൂടവും അധികാരശക്തികളും അംഗീകരിക്കുന്നവ മാത്രം. എന്നാൽ, ദളിതന്മാരെ അവർക്ക് പ്രവേശനം നിഷിദ്ധമായ അമ്പലങ്ങളിൽ കൊണ്ട് പോയിട്ടുള്ളത് ഏതു ഗുരു ആണ് എന്നാണ് എനിക്കറിയേണ്ടത്. കരാറുകാർക്കും കോണ്ട്രാക്റ്റർമാർക്കും എതിരെ ആദിവാസികളുടെ അവകാശങ്ങൾക്കു വേണ്ടി നില കൊണ്ടിട്ടുള്ളത് ഏതു ഗുരു ആണ് എന്നാണ് എനിക്കറിയേണ്ടത്. ഗുജറാത്തിലെ ഇരകൾക്കു വേണ്ടി സംസാരിക്കുകയും അവരുടെ പുനരധിവാസ ക്യാമ്പുകളിൽ പോകുകയും ചെയ്തത് ഏതു ഗുരു ആണ് എന്നാണ് എനിക്കറിയേണ്ടത്. അവരും മനുഷ്യജീവികൾ ആണ്.

സർ... സമ്പന്നരെ എങ്ങനെ ശ്വസിക്കണം എന്ന് പഠിപ്പിച്ചത് കൊണ്ടായില്ല. ധനികന്റെ വിനോദം ആണത്. അത് കാപട്യക്കാരുടെ നാട്യമാണ്. അത് ഒരു mischievous deception (കുസൃതി കലർന്ന വഞ്ചന) ആണ്. താങ്കൾക്കറിയാമല്ലോ, mischievous deception എന്നത് ഓക്സ്ഫോർഡ് ഡിക്ഷ്ണറിയിൽ ഒരു വാക്കിന് പര്യായമായാണ് കൊടുത്തിരിക്കുന്നത്- ആ വാക്കാണ്... HOAX (തട്ടിപ്പ്).

Saturday 11 February 2012

ചുവപ്പു കറുത്തു തുടങ്ങുമ്പോള്‍ .




പാര്‍ട്ടി വിശ്വാസികളെ ആവേശത്തിന്റെ കൊടുമുടി താണ്ടിച്ച് , തലസ്ഥാനം ചെങ്കടലാക്കി , അച്ചടക്കത്തിന്റെയും പാര്‍ട്ടി വിധേയത്വത്തിന്റെയും ഉത്തമോദാഹരണമായി മറ്റൊരു പാര്‍ട്ടി സമ്മേളനം മുതിര്‍ന്ന നേതാവായ വി എസ് അച്യുതാനന്ദന്‍ നോമിനേറ്റ് ചെയ്ത് പിണറായി വിജയന്‍ അഞ്ചാമതും പാര്‍ട്ടി സെക്രട്ടറിയായതിലൂടെ ഐക്യത്തിന്റെ വന്‍ പ്രഖ്യാപനവുമായി അവസാനിച്ചു .

പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായി വീണ്ടും അനിഷേധ്യ പദത്തിലെത്തുമ്പോള്‍ സി പി എം കാരന്‍ അല്ലാത്ത ഒരാളെ അതു വല്ലാതെ ബാധിക്കുന്നില്ല എന്നാണ് പ്രകടമായി തോന്നുകയെങ്കിലും അത് കേരളത്തിലെ പൊതു സമൂഹത്തെ വ്യക്തമായി സ്വാധീനിക്കുന്ന ഒന്നാണ് .പിണറായിയുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ സി പി എം കാര്‍ അല്ലാത്തവര്‍ക്കു പോലും ഒരു മതിപ്പൊക്കെ തോന്നും ,ദുര്‍മേദസ്സില്ലാത്ത അളന്നു മുറിച്ച വാക്കുകള്‍ , ആത്മവിശ്വാസം സ്ഫുരിക്കുന്ന ശരീര ഭാഷ ,ഘനഗംഭീരമായ ശബ്ദം , ഓരോ വാക്കിലും പാര്‍ട്ടി അണികളെ ആവേശത്തിലെത്തിക്കാന്‍ പര്യാപ്തമായ പാര്‍ട്ടിസ്നേഹം അങ്ങനെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ഒരു കരിസ്മാറ്റിക് പവര്‍ പിണറായിയുടെ പ്രഭാഷണങ്ങള്‍ക്കുണ്ടെന്നു എതിരാളികള്‍ പോലും സമ്മതിക്കും .അതു കൊണ്ടദ്ദേഹം രാഷ്ട്രീയമായി ശരിയാവണമെന്നു അര്‍ത്ഥമില്ല .ഹിറ്റ്ലറും ബാല്‍ താക്കറെയും അടക്കം ലോകത്തുള്ള സര്‍വ്വ സ്വേച്ഛാധിപതികളും അവരുടെ തെറ്റായ രാഷ്ട്രീയത്തെ അനുയായികളില്‍ കുത്തിനിറച്ചത് ഈയൊരു ശരീര ഭാഷയും അച്ചടക്കവും ഉപയോഗിച്ചു തന്നെ ആയിരുന്നു .


ഈ സമ്മേളനത്തില്‍ ശ്രദ്ധേയമായ കാര്യങ്ങള്‍ .


1. പൊളിറ്റ് ബ്യൂറോയെപോലും നോക്കു കുത്തിയാക്കുന്ന പിണറായി വിജയന്റെ അനിഷേധ്യത .
2. പുതു തലമുറക്കാരില്‍ നിന്നു പോലും കടുത്ത ഭാഷയില്‍ വിമര്‍ശനമേല്‍ക്കേണ്ടി വന്ന നിസ്സഹയനായ വി എസ് അച്യുതാന്ദന്‍ .
3. സി പി ഐ എന്ന സഖ്യ കക്ഷിയെ വിമര്‍ശിച്ച രീതി


മുമ്പ് അഖിലേന്ത്യാ പ്രസിഡണണ്ടിനെക്കാള്‍ പവറും പദവിയുമുള്ള ജില്ലാ പ്രസിഡണ്ട് ലീഗിന്റെ മാത്രം കുത്തകയായിരുന്നു , തിളങ്ങണ കോട്ടൂം കാല്‍ സറായിയുമായി ജി എം ബനാത്ത് വാല എന്നൊരു ചുള്ളന്‍ മലപ്പുറത്ത് വന്ന് എന്തൊക്കെയോ പറയും, മൂപ്പര് പറയണത് ലീഗ് കാര്‍ക്കും മനസ്സിലാവില്ല ലീഗുകാര് പറയണത് മൂപ്പര്‍ക്കും മനസ്സിലാവില്ല . ഈ ചടങ്ങ് കാലം കുറെക്കഴിഞ്ഞപ്പോ രണ്ട് കൂട്ടര്‍ക്കും ബോറടിച്ചു - ഇപ്പോ ആ പണി സി പി എം ഏറ്റെടുത്തതായാണ് തോന്നുന്നത് . പണ്ടൊക്കെ പൊളിറ്റ് ബ്യൂറൊ എന്നു പറഞ്ഞാല്‍ എന്തൊക്കെയോ ആയിരുന്നത്രെ , ഇപ്പോള്‍ പി ബി യില്‍ നിന്നു പ്രകാശ് കാരാട്ട് ഓരോ തിട്ടൂരമിറക്കും പിണറായി വിജയനുണ്ടോ കാരാട്ടും മറ്റും - പിണറായി ഇവിടെ മറുതിട്ടൂരമിറക്കും അവസാനം അതാവും പി ബി തിട്ടൂരം .അല്ലെങ്കില്‍ പിന്നെ മതങ്ങളും , മത ചിഹ്നങ്ങളും മതാചാരങ്ങളും ഉപയോഗിക്കുന്നതില്‍ നിന്നു പാര്‍ട്ടി അംഗങ്ങള്‍ പിന്തിരിയണമെന്നു പറഞ്ഞു വര്‍ഷമൊന്നായില്ല അതിനു മുമ്പേ ക്രിസ്തുവിനെ രക്തസാക്ഷിയാക്കിക്കളഞ്ഞു , മൂന്നു പ്രാവശ്യത്തിലധികം ഔദ്യോഗിക സ്ഥാനത്തു തുടരരുതെന്ന് പറഞ്ഞ പി ബി യുടെ നെഞ്ചത്തു ചവിട്ടി നിന്നു ഇതാ പിണറായി അഞ്ചാം തവണയും പാര്‍ട്ടി സെക്രട്ടറിയായിരിക്കുന്നു .അധികാരം പി ബിയില്‍ നിന്നും താഴെ ത്തട്ടിലേക്ക് , ഇതാണ് യഥാര്‍ത്ഥ വികേന്ദ്രീകരണം

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവിനെതിരെ യാതൊരു സങ്കോചവുമില്ലാതെ ഒരു പുതു തലമുറക്കാരന് ക്യാപ്പിറ്റല്‍ പണിഷ് മെന്റ് ആവശ്യപെടാന്‍ കഴിയുന്നത് ജനാധിപത്യമാണെന്നൊക്കെ വാദിക്കാമെങ്കിലും പിണറായിയുടെ അനുമതിയില്ലാതെ അങ്ങനെയൊരു നീക്കം നടത്താന്‍ മാത്രം സ്വരാജ് വളര്‍ന്നിട്ടില്ല എന്നു നിസ്സംശയം പറയാം . -വി എസിന്റെ സ്ഥിരം സ്വഭാവം വെച്ചു - ടാ ചള്ളുചെക്കാ നീയൊക്കെ വള്ളിട്രൌസറിട്ടോണ്ട് അജന്തയില്‍ ആദിപാപം കാണുമ്പോള്‍ നമ്മളീ സീന്‍ വിട്ടതാ - എന്ന ലൈനില്‍ അടിച്ചൊതുക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഈ നാട്ടിലെങ്ങുമില്ലാത്ത ഏതോ പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മുതലാളിത്തത്തിനെതിരെ എന്ന രീതിയില്‍ തൊട്ടും തൊടാതെയുമാണ് ക്യാപ്പിറ്റല്‍ പണിഷ്മെന്റിനെക്കുറിച്ചു പറഞ്ഞത് , ആ നിസ്സഹായത അഞ്ചാം വട്ടവും പിണറായിയെ സെക്രട്ടറിയാക്കാന്‍ ഒത്തു മൂളിക്കൊടുക്കേണ്ടി വന്നപ്പോള്‍ തന്നെ മാളോര്‍ക്കു ബോധ്യമായതുമാണ് .

ഇത് സമ്മേളനത്തിന്റെ അവസാന മണിക്കൂറില്‍ മാത്രം സംഭവിച്ചതാവാന്‍ നിവൃത്തിയില്ല ഇതു വളരെ മുമ്പേ തന്നെ ആസൂത്രണം ചെയ്തു വെച്ച സംഘടിതമായ ഒരു തിരക്കഥയായിരിക്കണം . യാദൃശ്ചികമെന്നു പറയാമെങ്കിലും ഈയൊരു ക്ലൈമാക്സില്‍ എത്തുന്ന തരത്തില്‍ ചില സിനിമാകഥകള്‍ വളരെ മുമ്പേ തന്നെ സംഭവിച്ചിട്ടുണ്ട് .

ചില സില്‍മാ കഥകള്‍ .

മൂന്നു സിനിമകളിലൂടെ പാര്‍ട്ടിയുടെ ഈ മാറ്റത്തെ അടയാളപ്പെടുത്താം . പിണറായി - അച്ചുതാനന്ദന്‍ ശീത സമരം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന 2008 കാലഘട്ടത്തിലാണ് രൌദ്രം , ആയുധം എന്നിങ്ങനെ രണ്ട് തട്ട് പൊളിപ്പന്‍ പടങ്ങള്‍ സിനിമ പ്രേക്ഷകരുടെ തല മന്തിപ്പിച്ചു കൊണ്ട് വന്നത് . രെഞ്ചി പണിക്കര്‍ സംവിധാനിച്ച [കഥ , തിരക്കഥ - ഫാരിസ് അബൂബക്കര്‍ - പിണറായി ദ്വന്തങ്ങളാകണം ] രൌദ്രത്തില്‍ സത്യസന്ധനെന്ന നടിക്കുന്ന വിടുവായനും മകന്റെ ദുര്‍ നടപ്പുകള്‍ക്കു കൂട്ടു നില്‍ക്കുന്ന ഒരു മുഖ്യമന്ത്രിയും മയക്കു മരുന്നു ഉപയോഗിക്കുന്ന , വന്‍ കിട ബിസിനസ്സുകാരുമായി ബന്ധമുള്ള , പെണ്ണു പിടി ഒക്കെ ഉള്ള ഒരു മകനുമാണ് - ഇതിലെ മുഖ്യമന്ത്രി കഥാപാത്രവും മകന്‍ കഥാപാത്രവും അച്ചുതാനന്ദന്‍ - അരുണ്‍ പ്രഭൃതികളാണെന്ന് ആരും പറഞ്ഞു കൊടുക്കാതെ തന്നെ എല്ലാവര്‍ക്കും മനസ്സ്ലിലാകുന്നത്ര സാമ്യം - മമ്മൂട്ടിയുടെ പോലീസ് ഓഫീസര്‍ ചക ചകാന്ന് ഇംഗ്ലീഷിലും മലയാളത്തിലും ഡയലോഗിട്ട് മുഖ്യമന്ത്രിയുടേയും മകന്റെയും തൊലി ഉരിക്കുന്നു - ഈയൊരു സിനിമ വി എസിനെതിരെ ആണെന്നു പറഞ്ഞു വി എസ് ആരാധകര്‍ പ്രകടനം നടത്തിയിരുന്നു പോലും . അതു കഴിഞ്ഞ്പ്പോള്‍ ദേ വരണു മറുപടി സിനിമ - ആയുധം . സത്യസന്ധത കണ്ടു പിടിച്ച മുഖ്യമന്ത്രി , എല്ലാവരും എതിര്‍ത്താലും സത്യത്തിനു വേണ്ടി നില കൊള്ളും - ഈ സിനിമ ബിനാമിയായി പിടിച്ചത് മകന്‍ അരുണ്‍ കുമാറാണെന്നു ഒരു വിവാദം ഉണ്ടായിരുന്നു - സംഗതി എന്തായാലും രണ്ടു ചേരിക്കും കോടികള്‍ മുടക്കി പടം പിടിച്ചു പ്രചരണം നടത്താന്‍ മാത്രമുള്ള കോപ്പൊക്കെയുണ്ടെന്നു സാധാരണക്കാരനു മനസ്സിലാവും .കളി 2008 ല്‍ നിന്നു മുന്നോട്ട് പോയി 2011- ല്‍ പണ്ടെങ്ങോ ഹിറ്റായ ഒരു മലയാളം കുറ്റാന്വേഷണ ചിത്രത്തിന്റെ രണ്ടാം ഭാഗമിറങ്ങുന്നു - ആഗസ്റ്റ് 15 , പഴയ സിനിമ കണ്ടവരൊക്കെ പ്രതീക്ഷ വാനോളം ഉയര്‍ത്തി വെച്ചു സിനിമക്കു പോയി - മമ്മൂട്ടി കൂളിങ്ങ് ഗ്ലാസ്സ് വെച്ചു ബുള്ളറ്റ് അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടുന്നതൊഴിച്ചു നിര്‍ത്തിയാല്‍ കഥ ഇത്ര മാത്രം - സത്യസന്ധനായ മുഖ്യമന്ത്രി , മുരടനെന്ന എല്ലാവരും തെറ്റിദ്ധരിക്കുമെങ്കിലും ഉള്ളില്‍ പത്തരമാറ്റ് തങ്കമായ പാര്‍ട്ടി സെക്രട്ടറി, മുഖ്യമന്ത്രിയെ ആരോ നശിപ്പിക്കാന്‍ [അതായത് കൊല്ലാന്‍ എന്നു സിനിമ പറയുന്നു ] ശ്രമിക്കുന്നു - അവസാനം പാര്‍ട്ടി സെക്രട്ടറിയുടെ സൂചനയോടെ വില്ലന്‍ ആരാണെന്നു കണ്ടെത്തുന്നതാണ് സിനിമയുടെ രാഷ്ട്രീയം - വില്ലന്‍ വേറെ ആരുമല്ല ഇതു വരെ മുഖ്യമന്ത്രിയെ ഉപദേശിച്ചു കൊണ്ടിരിക്കുന്ന , മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തന്നെ - പാര്‍ട്ടി സെക്രട്ടറി തങ്കപ്പെട്ട മനുഷ്യന്‍ , വിശാല ഹൃദയന്‍ മുഖ്യമന്ത്രി ഇത്ര നാളും തെറ്റിദ്ധരിപ്പിക്കപ്പെട്ട് ഭരിച്ചു കൊണ്ടിരുന്ന , തീരുമാനങ്ങളെടുത്തിരുന്ന വിഡ്ഡ്യാന്‍ - അവസാനം സ്വന്തം തെറ്റ് മനസ്സിലാക്കുന്നതോടെ സിനിമ അവസാനിക്കുന്നു - ശുഭം

ഇക്കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിന്റെ തിരക്കഥ തന്നെയല്ലെ ഇത് ?തന്റെ ഉപജാപകങ്ങളില്‍ പെട്ടു സ്ഥിരമായി തെറ്റു കുറ്റങ്ങള്‍ ചെയ്തു പോയ മുഖ്യമന്ത്രിയെ മുരടനെങ്കിലും ഉള്ളില്‍ നന്മ നിറഞ്ഞ പാര്‍ട്ടി സെക്രട്ടറിയുടെ കാരുണ്യത്തില്‍ അച്ചുതാനന്ദന്‍ നടപടികളില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെടുന്നു , പകരം അഞ്ചാമതും പാര്‍ട്ടി സെക്രട്ടറിയായി പിണറായിയെ നോമിനേറ്റ് ചെയ്യുന്നു ,കനത്ത തെറ്റുകള്‍ സംഭവിച്ച വി എസ് അചുതാനന്ദന്‍ പിണറായിയുടെ ഔദാര്യത്തില്‍ നടപടികളില്‍ നിന്നു രക്ഷപ്പെടുന്നു - വീണ്ടും ശുഭം .


മറ്റു പാര്‍ട്ടികളില്‍ നിന്നു വ്യത്യസ്ഥമായി സി പി എമ്മിന്റെ നേതൃത്വ പദം തിരഞ്ഞെടുപ്പ് ഇത്ര ചര്‍ച്ചയാകുന്നതും എന്തു കൊണ്ടാണ് ?

കേരളത്തിലെ ഭരണമാറ്റങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതും രാഷ്ട്രീയ - വികസന നിലപാടുകള്‍ക്കപ്പുറത്തു ഭരണ വിരുദ്ധ വികാരങ്ങള്‍ അടിസ്ഥാനമാക്കിയാണ് [anti-incumbency factor] . അതായത് അഞ്ചു വര്‍ഷം ഒരു പക്ഷം ഭരിക്കുമ്പോള്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കു മറ്റേ പക്ഷത്തെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതതമാക്കപ്പെടുന്ന ഭരണ വിരുദ്ധ തരംഗം നിശ്ചയമായും ഉണ്ടായിരിക്കും .ഈ പറഞ്ഞതില്‍ ചെറിയ ചില പിശകുകള്‍ ഉണ്ടെങ്കിലുംഈയൊരു പാറ്റേണിലാണ് ഇക്കണ്ട കാലമത്രയും കേരളത്തിലെ മന്ത്രിസഭകള്‍ രൂപം കൊണ്ടിട്ടുള്ളത് .വലതു പക്ഷം , ഇടതു പക്ഷം രണ്ടു വ്യത്യസ്ഥ നിലപാടുള്ള , രണ്ടു വ്യത്യസ്ഥ ആദര്‍ശങ്ങളുള്ള , രണ്ടു വ്യത്യസ്ഥ പക്ഷങ്ങള്‍ ഇത്തരമൊരു ആള്‍ട്ടര്‍നേറ്റീവ് സജഷനായി നില കൊള്ളുമ്പോള്‍ അതൊരു സ്വാഭാവിക രീതിയുമാണ് . വലതു പക്ഷത്തിന്റെ വികസന നിലപാടുകള്‍ , സാമ്രാജ്യത്വ അനുകൂല നയങ്ങള്‍ എന്നിവയൊക്കെ ജന വിരുദ്ധമായിത്തുടങ്ങുമ്പോള്‍ സ്വാഭാവികമായും നമുക്കു ആശ്രയിക്കാന്‍ ഒരു ഇടത് പക്ഷമുണ്ടായിരുന്നു അതിനെ നയിക്കുന്നത് പാര്‍ട്ടിയുടെ സെക്രട്ടറിയാണ് അതു കൊണ്ട് തന്നെയാണ് സി പി എം നേതൃതിരഞ്ഞെടുപ്പ് ഒരു മന്ത്രി സഭാ രൂപീകരണത്തോളം തന്നെ പൊതു ജനങ്ങളെ ബാധിക്കുന്നത് .

രണ്ടു വലതു പക്ഷങ്ങള്‍ .

പിണറായിയുടെ അനിഷേധ്യതയില്‍ ഇടതു പക്ഷം വലതു പക്ഷമാണ് അല്ലെങ്കില്‍ വലതു പക്ഷത്തേക്കാള്‍ വലത്താണ് .ആ ഒരു നിലയ്ക്കു ഭരണ മാറ്റത്തില്‍ ഇനി ഒരു ഇടതു പക്ഷം എന്ന പ്രതീക്ഷ അസ്ഥാനത്താണ് .- കണ്ണേ കരളെ വി എസ് ഫാന്‍സ് അസോസിയേഷന്‍ പ്രചരിപ്പിക്കുന്ന പോലെ വി എസിന്റെ പുണ്യാളത്തത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ലെങ്കിലും ജനകീയ പ്രശ്നങ്ങളില്‍ ഒരു യഥാര്‍ത്ഥ ഇടതു പക്ഷമാകാന്‍ വി എസിന് കഴിയും , കഴിഞ്ഞിട്ടുമുണ്ട് . കാറ്റൂള്ളപ്പോള്‍ തൂറ്റുക എന്ന നയത്തിന്മേല്‍ കിടന്നു കളിച്ച് അങ്ങനെ നെല്ലേത് പതിരേതെന്ന തിരിച്ചറിവില്ലാതെ തൂകിതൂകി രസിച്ച ഒരു മകനും നീട്ടി വലിച്ച കോമാളിത്തമുള്ള അല്പം വിടു വായത്തവും ഒഴിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ജനകീയ പ്രശ്നങ്ങളോട് , അടിസ്ഥാന വര്‍ഗ്ഗത്തോട് അനുഭാവമുള്ള ഒരു നേതാവ് അച്ചുതാനന്ദന്‍ തന്നെയാണ് .

പക്ഷെ പാര്‍ട്ടിയില്‍ വി എസ് നിഷ്പ്രഭനാകുമ്പോള്‍ നമുക്കു കാണാന്‍ കഴിയുന്നതെന്താണ് ? സി പി എമ്മിന്റെ ഔദ്യോഗിക പക്ഷത്തിന്റെ പങ്കാളികള്‍ , അഭ്യുദയകാംക്ഷികള്‍ , സ്പോണ്‍സേഴ്സ് ഇതൊക്കെ ഫാരിസ് അബൂബക്കര്‍ , സാന്റിയാഗോ മാര്‍ട്ടിന്‍ , ലീലാ കൃഷ്ണന്‍ നായര്‍ , ഗള്‍ഫാര്‍ മുഹമ്മദാലി , ടോമിന്‍ തച്ചങ്കരി എന്നിങ്ങനെ വന്‍ കിട വ്യവസായികളും ആരോപണ വിധേയരായ ഉദ്യോഗസ്ഥന്മാരും മാത്രമായിത്തീരുന്നു ഇങ്ങനെയുള്ള ഇടതു പക്ഷം എങ്ങനെയാണ് അടിസ്ഥാന വര്‍ഗ്ഗത്തിന്റെ നിലപാടുകള്‍ക്കു അനുകൂലമായിത്തീരുക ? പ്ലാച്ചിമട സമരത്തില്‍ സംസ്ഥാന നേതൃത്വം എടുത്ത നിലപാടും പിന്നീട് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് “ പ്ലാച്ചിമട കേവലം പ്രാദേശിക എതിര്‍പ്പ് മാത്രമാണ് “ എന്ന പിണറായി എടുത്ത നിലപാട് [വിക്കിലീക്സ് പുറത്തു വിട്ടത് പ്രകാരം ] , കിണാലൂര്‍ ഭൂമി പ്രശ്നവും അതിനെ ചുറ്റിപ്പറ്റി സി പി എം നേതാക്കന്മാരുമായി ബന്ധപ്പെട്ട ഭൂമാഫിയ വിവാദങ്ങളിലും സി പി എം എടുത്ത നിലപാട് , കഴിഞ്ഞ ഇടത് സര്‍ക്കാരില്‍ അച്ച്യുതാന്ദന്റെ ഇടപെടലുകള്‍ കൊണ്ടു മാത്രം ഒരു നിയന്ത്രിത അവസ്ഥയില്‍ അവസാനിച്ച എള മരം കരിമിന്റെ വ്യവസായ വല്‍ക്കരണം , തോമസ് ഐസക്കിന്റെ നവ ലിബറല്‍ സാമ്പത്തിക പരിഷ്കരണങ്ങള്‍ - രണ്ടും അച്യുതാന്ദന്റെ അഭാവത്തില്‍ ശക്തമാകാന്‍ സാധ്യതയുണ്ട് . അപ്പോള്‍ ഇനി നമുക്കു മുന്നില്‍ ശേഷിക്കുന്നത് വലതു പക്ഷവും തീവ്ര വലതു പക്ഷവും മാത്രമാണ് .

വന്‍ കിട വ്യവസായികളുമായി അല്പം ചങ്ങാത്തമാകുന്നതിലെന്തു തെറ്റ് ? അവര്‍ പാര്‍ട്ടികളുടെ അനുഭാവികളാകുന്നതില്‍ എന്താണ് തെറ്റ് ?

Business is business , there should be some give & takes :) . -

ബിനീഷ് കൊടിയേരി രവിപ്പിള്ളയുടെ വന്‍ കിടകമ്പനിയുടെ വൈസ് പ്രസിഡണ്ടാകുന്നത് ബിനീഷിന്റെ അനിതര സാധാരണമായ മാനേജ്മെന്റ് മികവും ഉന്നത ബിരുദങ്ങളും കൊണ്ടല്ല എന്നാര്‍ക്കും ഊഹിക്കാം [ഒരു കമ്പനിയുടെ വൈസ് പ്രസിഡണ്ട് ഒക്കെ ആകാനുള്ള യോഗ്യതകളെക്കുറിച്ച് സാമാന്യ ധാരണയുള്ളവര്‍ക്കത് മനസ്സിലാകും ] - ബിനീഷിന്റെ അച്ഛന്‍ കേരളത്തിലെ ആഭ്യന്തരമന്ത്രിയായിരിക്കുന്നതു കൊണ്ടു തന്നെയാണത് സംഭവിക്കുന്നത് .പ്രവേശനകാര്യത്തില്‍ കടുത്ത നിബന്ധനകളുള്ള അമൃത വിശ്വപീഠത്തില്‍ തന്നെ പിണറായിയുടെ മകള്‍ക്കു സീറ്റ് ലഭിക്കാന്‍ വ്യവസായിയായ ലീലാ കൃഷ്ണന്‍ നായരുടെ ശുപാര്‍ശയുണ്ടായിരുന്നെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എഴുതിയത് ഈയടുത്താണ് വായിച്ചത് , സന്തോഷ് മാധവന്റെ പ്രശ്നത്തില്‍ കേരളത്തിലെ ഓരോ മുക്കിലെയും ആള്‍ ദൈവങ്ങളെ ഡി ഫിക്കാര്‍ ഓടിച്ചിട്ടൂ അടിക്കുമ്പോഴും മാതാ അമൃതാനന്ദ മയിയുടെ നേരെ ഒരു മുദ്രാവാക്യം പോലും മുഴങ്ങാത്തത് പിണറായി വിജയന്റെ മകള്‍ അമൃതയില്‍ പഠിച്ചതു കൊണ്ടാവില്ല എന്നു സമാധാനിക്കാനെ നമുക്കു കഴിയൂ .ജസ്റ്റിസ് കെ ജി ബാലകൃഷ്ണനും യൂത്ത് കോണ്‍ഗ്രസ്സുകാരനായ മരു മകനുമെതിരെ മനോരമ പോലും എഴുതിയപ്പോള്‍ നിശബ്ദത പാലിച്ച പത്രമാണ് ദേശാഭിമാനി .ഡല്‍ഹി ഹൈ കോര്‍ട്ടില്‍ ഒരു കെ ജി ബാലകൃഷ്ണനെതിരെ Dr M Furquan എന്നൊരു പത്ര പ്രവര്‍ത്തകന്‍ കൊടുത്ത സ്റ്റേറ്റ് മെന്റില്‍ ഇങ്ങനെ പറയുന്നു - “Justice K G Balakrishnan has fast-tracked the SNCLavalin case due to pressure exerted on him by his family members, who are very friendly with Pinarayi Vijayan.” ഇതൊക്കെ വളരെ യാദൃശ്ചികമായ സംഭവങ്ങളാണ് പിണറായിയുടെ കുറ്റമൊന്നുമല്ല . ടോട്ടല്‍ 4 യു തട്ടിപ്പില്‍ ശ്രീമതി ടീച്ചറുടെ മകന്‍ ഉള്‍പ്പെട്ടതായി ആരോപണം വന്നതിനു ശേഷം കേസിന്റെ ഗതി തന്നെ മാറിപ്പോയത് . അങ്ങനെ അങ്ങനെ പോകുന്നു കഥകള്‍ - ഓരോ ബന്ധങ്ങളും അവയുമായി ബന്ധപ്പെട്ട സംഭവങ്ങളെ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുകയെന്നത് ഊഹിക്കാന്‍ പോലും കഴിയാത്തതാണ് ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ എന്നത് വലിയ കുറ്റമാകുന്നതെങ്ങനെയാണ് ?


സാന്റിയാഗോ മാര്‍ട്ടിന്‍ ദേശാഭിമാനിക്കു രണ്ട് കോടിയോ മറ്റോ ചില്വാനം കൊടുക്കണ്ടായി , പടക്കമുണ്ടാക്കുന്ന ശിവകാശി പേപ്പറില്‍ നംബറിട്ടു കൊടുത്ത് കോടികള്‍ ഉണ്ടാക്കുന്ന പണിയായിരുന്നു മാര്‍ട്ടിന് . 2003 ല്‍ ജയലളിത തമിഴ് നാട്ടില്‍ ലൊട്ടറിയങ്ങു നിരോധിച്ചു . പെട്ടെന്നൊരീസം കോടികളുടെ വരവുള്ള ബിസിനസ്സ് അങ്ങു സ്റ്റോപ്പായപ്പോള്‍ ഹൃദയ സ്തംഭനം വന്നു മരിക്കേണ്ടതായിരുന്നു സാന്റിയാഗൊ , പക്ഷെ കേരളത്തിന്റെ നന്മ കൊണ്ടു മാത്രം തമിഴ് നാട്ടിലെ ബിസിനസ്സ് കൂടി കേരളത്തില്‍ കിട്ടി , അതിനൊരു ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മ്രരണയായി രണ്ടല്ല ഇരുപതു കോടി വരെ കൊടുക്കാനും തയ്യാറായിരുന്നു . അത് കൂടാതെ സാന്റിയാഗോ മാര്‍ട്ടിന്‍ കടുത്ത ഒരു ഭാഷാ സ്നേഹിയാണ് അതത് പ്രദേശത്തു ഉള്ള ഭാഷകളെ പുനരുദ്ധരിക്കാന്‍ വേണ്ടി കയ്യും കണക്കുമില്ലാതെ അങ്ങ് സഹായിച്ചു കളയും .തമിഴ് നാട്ടില്‍ നടന്ന ആഗോള തമിഴ് സമ്മേളനത്തിനു പൈസ മുഴുവന്‍ മുടക്കീത് മൂപ്പരായിരുന്നല്ലോ , അത് പോലെ കേരളത്തിലെ ഭാഷയെ ഉദ്ധരിക്കാമെന്നു കരുതി നോക്കുമ്പോള്‍ കാണുന്നതെന്താണ് ? ദേശാഭിമാനി പോലെ ഉന്നത ഭാഷാ നിലവാരമുള്ള ഒരു പത്രം അച്ചു കുത്താന്‍ പൈസയില്ലാതെ ചക്രശ്വാസം വലിക്കുന്നു , ഉടന്‍ കൊടുത്തു ഒരു രണ്ടു കോടി ബോണ്ടായിട്ട് - ഭാഷ പുഷ്കലമാകട്ടെ - വേറെ യാതൊരു ചിന്തയും അങ്കുരിച്ചിരുന്നതല്ല . അതിന് ലോട്ടറി കച്ചോടത്തിനു ഒത്താശ ചെയ്യണൂന്നോ മറ്റോ പറഞ്ഞു എന്തെല്ലാം പുകിലുകളായിരുന്നു അന്നീ സാമ്രാജ്യത്വ ബൂര്‍ഷ്വകള്‍ ഉണ്ടാക്ക്യേത് .

സി പി എം നേതാക്കളും മക്കളും പത്തു പുത്തനുണ്ടാക്കുന്നതില്‍ അസൂയ , കണ്ണു കടി ഇത്യാദി വികാരങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നു പറഞ്ഞാലും സമ്മതിക്കാം - അല്ലാണ്ടെന്താ ചെയ്യാ ? . പക്ഷെ പത്തു പുത്തനോടൊപ്പം ഒത്തു തീര്‍പ്പുകളും നിലപാട് വ്യതിയാനങ്ങളും സ്വാഭാവികം , അത് ഒരു ജനതയെ സ്വാധീനിക്കുന്നതാകയാലാണ് ഈ ആശങ്ക .നിലപാടുകളില്‍ ഒത്തു തീര്‍പ്പുകള്‍ ഉണ്ടാകുമ്പോള്‍ ചുവപ്പിന്റെ കടുപ്പം കുറയുമ്പോള്‍ , ഇടത് പക്ഷം അങ്ങനെ വലതു പക്ഷമായിത്തീരുന്നു .


ഉപദംശം .


കേരളത്തിലെ ക്യാപിറ്റല്‍ പണിഷ്മെന്റിന്റെ ഉപജ്ഞാതാവാ‍യ ശ്രീമാന്‍ സ്വരാജ് സര്‍ തന്നെയാണ് മുമ്പൊരിക്കല്‍ “പിതൃശൂന്യ പത്ര പ്രവര്‍ത്തനം “ എന്ന പ്രയോഗം നടത്തിയിരുന്നതു ഓര്‍മ്മ കാണുമല്ലോ ,അന്നു പത്രക്കാരെ അങ്ങനെ വിശേഷിപ്പിക്കാന്‍ മാത്രം അദ്ദേഹത്തിന്റെ ധാര്‍മ്മിക രോഷത്തെ പരകോടിയിലെത്തിച്ചത് - സഹപ്രവര്‍ത്തകയായ സിന്ധുജോയിയെപ്പറ്റിയെയും ഒരു സി പി എം നേതാവിനെയും ചേര്‍ത്ത് മാതൃഭൂമിയിലോ മറ്റോ വന്ന ഒരു ഗോസ്സിപ്പ് വാര്‍ത്തയെത്തുടര്‍ന്നായിരുന്നു .അത്തരത്തില്‍ അനാവശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ ആര്‍ക്കും ധാര്‍മ്മിക രോഷമൊക്കെ ഉണ്ടാകും , പക്ഷെ സിന്ധു ജോയി പാര്‍ട്ടി വിട്ട അന്നു മുതല്‍ ഇന്നു വരെ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ അവരെ കഥാ‍പാത്രമാക്കി പ്രചരിക്കുന്ന അശ്ലീല കാര്‍ട്ടൂണുകളെയും അശ്ലീല വിവരണങ്ങളടങ്ങിയ ചിത്രങ്ങളെയും പ്രചരിപ്പിക്കുന്ന ഇടത് പക്ഷ സൈബര്‍ ബൌദ്ധികതയെ അതേ സ്വരാജിന്റെ പഴയ ന്യായം വെച്ച് പിതൃശൂന്യ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് എന്നു വിളിക്കാമോ എന്തോ :).

Picture courtesy : express malayalam