Like

...........

Monday 8 July 2013

ജാതി രാഷ്ട്രീയത്തിന്റെ ഭീകരവാദം




                                 തമിഴ് നാടിനൊരു പ്രത്യേകതയുണ്ട് നിരീശ്വരവാദം അടിസ്ഥാനപ്രമാണമാക്കിയ ഒരു പാര്‍ട്ടി ഒരു ഭരണം നടത്തിയ ,ഇപ്പോഴും നിര്‍ണ്ണായക സ്വാധീനമുള്ള ഒരു സംസ്ഥാനമാണത് ,പക്ഷെ ഓരോ കവലയിലും മൈല്‍ കുറ്റി നാട്ടിയതു പോലെ ഒരു അമ്മന്‍ കോവിലും പിള്ളയാറപ്പനും ഉണ്ടായീരിക്കും ,മതപരമായ ആഘോഷമില്ലാതെ ഒരു ചടങ്ങും അവിടെ ഉണ്ടാകാറില്ല  - ഈ വൈരുദ്ധ്യത്തിന്റ്റെ തന്നെ മറ്റൊരു വകഭേദമാണ്  കമ്യൂണിസമെന്തെന്നോ മാര്‍ക്സിസമെന്തെന്നോ വലിയ ധാരണയില്ലെങ്കിലും  ഓരോ ഗ്രാമത്തിലും സ്റ്റാലിനെന്നോ ലെനിനെന്നോ ഒരു പേരുകാരന്‍ . ജാതിയും ജാതിവൈരവും അവരുടെ രക്തത്തിലലിഞ്ഞിരിക്കുന്നു ,അത് പലപ്പൊഴും രക്തം ചിന്തലില്‍ അവസാനിക്കുകയും ചെയ്യുന്നു . ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ഇത് മുതലെടുത്താണ് അവിടെ നില നില്‍ക്കുന്നത് ,ഓരോ ജാതിക്കും ഓരോ രാഷ്ട്രീയ പാര്‍ട്ടി .  ജാതി സമവാക്യങ്ങളെ ആശ്രയിക്കാതെ ഒരു പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ പോലും അവിടെ ജയിക്കാനാകില്ല .  ഈ രാഷ്ട്രീയം അപകടകരമാം വിധം ജനങ്ങളിലേക്കു പെനെട്രേറ്റ് ചെയ്യുന്നതിലാണ് ഓരോ രാഷ്ട്രീയ കക്ഷിയുടെയും വിജയം. ധര്‍മ്മ പുരിയില്‍ സംഭവിച്ചതും അത്തരമൊരു കുത്തിക്കയറ്റല്‍ തന്നെയാണ്  

എന്റെ ബിരുദാനന്തര ബിരുദം തമിഴ് നാട്ടിലായിരുന്നു അതു കൊണ്ട് തന്നെ അവിടത്തെ ജാതി വിവേചനത്തിന്റെ ,അയിത്തത്തിന്റെ ഒക്കെ അവിശ്വസനീയമായ കഥകള്‍ നേരിട്ട് കണ്ടിട്ടൂണ്ട്  . ഹോസ്റ്റലില്‍ പോലും മേല്‍ ജാതിക്കാരെന്നു നടിക്കുന്നവര്‍ കീഴ് ജാതിക്കാരുമായി റൂം പങ്കു വെക്കാന്‍ വിസമ്മതിച്ചു കണ്ടിട്ടുണ്ട് . ഗ്രാമ പ്രദേശങ്ങളിലെ ഹോട്ടലുകളിലും ചായക്കടയിലും ദളിതര്‍ക്കു മാത്രം വേറെ പാത്രങ്ങളുണ്ട് , പൊതുവഴി , പൊതു ജലാശയങ്ങള്‍  ഒക്കെ 
ഉപയോഗിക്കാനാവാത്ത വിധം ദളിതരെ തടയുന്ന സവര്‍ണ്ണ ജാതി കോട്ടകളുണ്ട് ,ജാതി രക്തത്തിനെക്കാള്‍ കട്ടിയില്‍ അവരുടെ ശരീരത്തിലോടുന്നുണ്ട് .


ധര്‍മ്മ പുരി കലാപം .


2012  നവംബര്‍ മാസത്തിലാണ് ധര്‍മ്മപുരിയിലെ  സംഭവങ്ങളുടെ തുടക്കം  -  ധര്‍മ്മ പുരിയിലെ വണ്ണിയ സമുദായത്തില്‍ പെട്ട ദിവ്യ എന്ന പെണ്‍ കുട്ടിയെ പ്രണയിച്ചു , ജാതിമത വിലക്കുകള്‍ മറി കടന്ന്  ഇളവരശന്‍ വിവാഹം കഴിക്കുന്നു ,  വളരെ പെട്ടെന്നു തന്നെ അതു രണ്ട് പേരുടെ വിവാഹമെന്നതിലുപരി ധര്‍മ്മ പുരിയിലെ ഒരു പൊതുപ്രശ്നമായി മാറി  -കാരണം ഇളവരശന്‍ ദളിത് സമുദായത്തില്‍ പെട്ട ആളാണ് ,ദളിത് യുവാവ് വണ്ണിയ യുവതിയെ വിവാഹം കഴിച്ചാല്‍ വണ്ണിയരുടെ മാനം കപ്പല്‍ കയറുമെത്രെ . അങ്ങനെ രണ്ട് ജാതി സംഘടനകളുടെയും സംയുക്ത പഞ്ചായത്തില്‍ പെണ്‍ കുട്ടി മാതാപിതാക്കളുടെ അടുത്തേക്കു തന്നെ മടങ്ങണമെന്നു ധാരണയായി ,ഈ ധാരണയുണ്ടാക്കിയവര്‍ ദിവ്യയുടെയോ ,ഇളവരശന്റെയോ അഭിപ്രായം ഒന്നും ചോദിച്ചിട്ടല്ല  -അവരങ്ങു തീരുമാനിച്ചു . ദിവ്യ  തിരിച്ചു പോയില്ല ,ഇളവരശനൊപ്പം തന്നെ നിന്നു ,മകള്‍ തിരിച്ചു വരാത്തതില്‍  അപമാനിതനായ ദിവ്യയുടെ പിതാവ് തൂങ്ങി മരിച്ചു .


ഇതിനെ തുടര്‍ന്നു സംഘടിതവും ആസൂത്രിതവുമായ  ഒരക്രമണമാണ്  പട്ടാളി മക്കള്‍ കക്ഷി എന്ന ജാതിരാഷ്ട്രീയ സംഘടനയുടെ നേതൃത്വത്തില്‍ ദളിതരുടെ കോളനികളില്‍ നടത്തിയത് , 200 ലേറെ കുടിലുകള്‍ തീയിടുകയും വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തു . തികച്ചും ഏകപക്ഷീയമായ ഒരാക്രമണം , ഈ കലാപങ്ങള്‍ക്കും അതിനു ശേഷമുള്ള ഭീഷണികളും കൊണ്ട് ദിവ്യ സ്വന്തം വീട്ടിലേക്കു തന്നെ തിരിച്ചെത്തി ,  അതിനു ശേഷം ഇളവരശന്റെ മാതാപിതാക്കള്‍ കൊടുത്ത ഒരു ഹേബിയസ് കോര്‍പ്പസ് പരാതിയിന്മേല്‍ ദിവ്യ കോടതിയില്‍ ഹാജരായിരുന്നു ,  - ഇളവരശനുമായി തന്നെ ജീവിക്കണമെന്നാണ് ആഗ്രഹമെന്നും പക്ഷെ തന്റെ അമ്മ സമ്മതിക്കുന്നത് വരെ അതിനു കാത്തിരിക്കുകയാണെന്നും ആ പെണ്‍ കുട്ടി പറഞ്ഞു  , അതിനടുത്ത ദിവസം ഇളവരശനെ ഒരു റെയില്‍ വേ പാളത്തില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തി .

ഒരു പാവം ചെറുപ്പക്കാരന്റെ ജീവിതം ഇല്ലാതാക്കിയ , ആയിരക്കണക്കിന് ആളുകളുടെ കൂര കത്തിച്ചു അവരെ തെരുവിലിറക്കിയത് എന്തിന്റെ പേരിലാണ് ?  ഇവിടെ നില നില്‍ക്കുന്ന ഈ ജാതീയമായ വേര്‍ തിരിവുകളുടെ പേരില്‍ മാത്രം ,  അമ്പുമണി രാമദാസ്സെന്ന പരനാറിയുടെ നേതൃത്വത്തിലാണ് ഇക്കണ്ട കൊള്ളയും അക്രമവും നടത്തിയത് .തമിഴ് നാടിന്റെ വടക്കന്‍ ജില്ലകളിലെ പ്രബല വിഭാഗമായ വണ്ണിയര്‍  സമുദായത്തെ മാത്രം ആശ്രയിച്ചാണ് പട്ടാളി മക്കള്‍  കച്ചി  എന്ന ജാതിപാര്‍ട്ടിയുടെ നില നില്‍പ്പ് ,അതു കൊണ്ട് തന്നെ ജാതിവൈരം വളര്‍ത്തി വണ്ണിയര്‍ സമുദായത്തിലെ ഓരോ അംഗത്തെയും തങ്ങള്‍ക്കു മാത്രമുള്ള വോട്ട് ബാങ്ക് ആക്കി നിര്‍ത്തേണ്ടത് അവരുടെ ആവശ്യമാണ് , വണ്ണിയര്‍ക്കു ഭൂരിപക്ഷമുള്ള വടക്കന്‍ ജില്ലകളെ മാത്രമാക്കി പുതിയൊരു സംസ്ഥാനവും ഇവരുടെ ആവശ്യമാണ് 

 അതു കൊണ്ട് തന്നെ ഈ കലാപം ആസൂത്രിതമായ ഒരു ഗൂഡാലോചനയാണ് എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത് . ദിവ്യയുടെ അച്ഛന്‍ തൂങ്ങി മരിച്ചതാണോ കെട്ടിത്തൂക്കിയതാണോ എന്നു പോലും സംശയിക്കാവുന്നതാണ് . കാരണം ഇതു മുന്‍ കൂട്ടി ആസൂത്രണം ചെയ്താലല്ലാതെ പത്തു രണ്ടായിരം പേര്‍ ഒരു രാത്രിയില്‍ സാധന സാമഗ്രികളുമായി മൂന്നു ഗ്രാമങ്ങള്‍ ചുട്ടെരിക്കാന്‍ സാധ്യമല്ല , 200 ലധികം വീടുകളാണ് ജനക്കൂട്ടമെന്നു പറയുന്ന ഈ നായിന്റെ മക്കള്‍ ചുട്ടെരിച്ചത് , അതിന് മുമ്പ്  ആ വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തു . അമ്പുമണി രാമദോസ്സിനെയും അവന്റെ തന്ത രാമദോസ്സിനെയും പോലെയുള്ള പരനാറികളുടെ ജാതിരാഷ്ട്രീയത്തില്‍   എല്ലാം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടി വന്നത് ആയിരക്കണക്കിന് ദളിതരാണ് ,അവര്‍ ചെയ്ത തെറ്റ് അവര്‍ ദളിതരായി പോയി എന്നതു മാത്രമാണ്


ഏറ്റവും അമ്പരപ്പിച്ച വസ്തുത മൂന്നു ഗ്രാമങ്ങള്‍ ചുട്ടെരിച്ചിട്ടും അനേകായിരങ്ങളെ വഴിയാധാരമാക്കിയിട്ടും ഈ സംഭവത്തെ ചില ദളിത് സംഘടനകളും മനുഷ്യാവകാശ സംഘടനകളുമല്ലാതെ ആരും ഏറ്റെടുത്തില്ല എന്നുള്ളതാണ് ,  ദളിത് സമൂഹത്തോട് പൊതു സമൂഹം കാണിക്കുന്ന ഈയൊരു മനോഭാവം തന്നെയാണ്  കുറച്ചു കാലം മുമ്പ് കേരളത്തിലെ ഡി എച്ച് ആര്‍ എം സംഭവത്തില്‍ പോലീസും സംഘി ഗുണ്ടകളും കൂടി ദളിത്  കോളനികള്‍ ആക്രമിച്ചപ്പോഴും കണ്ടത് . ഒരു ഭരണ കൂടവും അതിന്റെ സംവിധാനങ്ങളും ഈ അക്രമത്തില്‍ കാഴ്ചക്കാരായി തുടരുന്നു ,അമ്പുമണി രാമദോസ്സിനെയും അയാളുടെ ജാതിരാഷ്ട്രീയത്തെയും സംസ്ഥാനവും കേന്ദ്രവും ഭയക്കുന്നു


പ്രിയപ്പെട്ട ഇളവരശാ നിന്റെ തെറ്റ് നീ ജനിച്ചു വളര്‍ന്നത് കുറെ നായിന്റെ മക്കള്‍സൃഷ്ടിച്ചെടുത്ത ഒരു ജാതി കേന്ദ്രീകൃത സമൂഹത്തിലാണ് ,അതു കൊണ്ട് തന്നെ  നിന്റെ പ്രണയത്തിനും ആത്മാര്‍ത്ഥതക്കും ഇവിടെ മരണമാണ് ശിക്ഷ .വേദനയുണ്ട് ,നിരാശയുണ്ട് , രോഷമുണ്ട് ,തെറി വിളിക്കണമെന്നു തോന്നുന്നുണ്ട്  പക്ഷെ  ധാര്‍മ്മിക രോഷം ചുരുട്ടി വെച്ചു ഇരിക്കാമെന്നല്ലാതെ ഒരു കാര്യവുമില്ല .കാരണം ഇത് ഇന്‍ഡ്യയാണ് പട്ടിണി കിടന്നു ചത്താലും ജാതി വെറിയും മത ബോധവും  കൂടെ കൊണ്ട് നടക്കുന്ന ഒരു ജനതയുടെ നാട് .

അനുബന്ധം .

കുറെ കാലത്തിനു ശേഷം  ഒരുമിച്ചു പഠിച്ച ഒരു സുഹൃത്തിനെ കണ്ടു , കുശലാന്വേഷണങ്ങള്‍ക്കിടെ പരസ്പരം കല്യാണകാര്യമൊക്കെ ചോദിച്ചു ,അവനൊരു പ്രണയമുള്ളതായൊക്കെ അറിയാ‍മായിരുന്നു .അവന്‍ നിസ്സംഗതയോടെ പറഞ്ഞു ,കല്യാണം കഴിഞ്ഞു ഡിവോഴ്സും ആയെന്ന് -ഞാനതൊരു തമാശയായേ  എടുത്തുള്ളൂ , അതു കൊണ്ട് ആ വിഷയം കൂടുതല്‍ സംസാരിച്ചില്ല ,പിന്നെ മറ്റൊരു സുഹൃത്തു പറഞ്ഞാണ് അതൊരു തമാശയായിരുന്നില്ലെന്നു തിരിച്ചറിയുന്നത് .  അവന്‍ ഈഴവനാണ് ,കാമുകി നായരും  - എട്ടു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവില്‍ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിച്ചു ,അന്നു തുടങ്ങി പെണ്ണിന്റെ മാതാപിതാക്കളുടെ ഇമോഷണല്‍ ബ്ലാക്ക് മെയിലിങ്ങും മാനസിക പീഡനവും -  അവന്‍ സാമാന്യം നല്ല കുടുംബത്തിലെ  ഒറ്റമകനാണ് , എം ബി എ നല്ല മാര്‍ക്കില്‍ പാസ്സായി നല്ല കമ്പനിയില്‍ ജോലിയുണ്ട്  -പക്ഷെ ജാതി സമാനമല്ല എന്ന ഒറ്റ കാര്യം കൊണ്ട് സ്വന്തം മകളെ നിരന്തരം മാനസിക പീഡനവും ആത്മഹത്യാ ഭീഷണിയും കൊണ്ട് ഡിവോഴ്സ് വരെ എത്തിച്ചു .


സൂമാരന്‍ നായരും വെള്ളാപ്പള്ളിയും ഒക്കെ  ആവത് ശ്രമിക്കുന്നുണ്ട് തമിഴ് നാട്ടിലേയോ ,ഉത്തരേന്ത്യയിലെയോ ജാതി ഖാപ്പ് പഞ്ചായത്തു പോലെയൊക്കെയുള്ള ഒരവസ്ഥയിലേക്കെത്തിക്കാന്‍ സമകാലിക സംഭവങ്ങളൊക്കെ ഒന്ന് വിശകലനം ചെയ്താല്‍  അധികം വൈകാതെ അങ്ങനെയൊക്കെ ഉണ്ടാകുമെന്നു  തന്നെ കരുതാം.