Like

...........

Friday 24 June 2011

രതിലീലയുടെ കുട്ടിയപ്പൻ മാതൃകകൾ

സത്യം ഭാവനയെക്കാള്‍ വിചിത്രമാണ് എന്നു പറഞ്ഞത് ഹാസ്യ സാമ്രാട്ടായ മാര്‍ക് ട്വയിനാണെങ്കിലും അതില്‍ ഫലിതം ലവലേശമില്ല . സര്‍ഗ്ഗാത്മകതയുടെ സത്യസന്ധത ശൂന്യതയില്‍ നിന്നു സൃഷ്ടിക്കപ്പെടുന്നതോ അജ്ഞാതമായ അന്തരീക്ഷത്തില്‍ നിന്നു ഉരുത്തിരിയുന്നതോ അല്ല , അതു സമൂഹ യാഥാര്‍ത്ഥ്യത്തിന്റെ പരിച്ഛേദമാണ് അതു കൊണ്ടു തന്നെ എഴുത്തുകാരന്‍ പ്രവചന ശേഷിയുള്ള ക്രാന്ത ദര്‍ശിയാവണമെന്നു നിര്‍ബന്ധമില്ല , മറിച്ചു വര്‍ത്തമാന കാല സമൂഹത്തെ ശരിയായി നിരീക്ഷിക്കുന്നവനായാല്‍ മാത്രം മതി .പക്ഷെ കഥാകൃത്ത് അപ്രിയ സത്യങ്ങള്‍ പറയുമ്പോള്‍ നമ്മള്‍ അസ്വസ്ഥരാകുന്നു , കഥയിലെ കഥാപാത്രങ്ങള്‍ നമ്മളല്ല എന്നു സ്വയം വാദിച്ചു ജയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു .

"തങ്കപ്പന്‍നായര് ചേട്ടാ നിങ്ങളുടെ മകളെ എനിക്കൊന്നു വേണം . ഒരു ആനയുടെ തുമ്പിക്കയ്യില്‍ ചാരി നിര്‍ത്തി എനിക്കൊന്നു ഭോഗിക്കാനാ “

ഉണ്ണി ആര്‍. എഴുതിയ “ലീല “ എന്ന കഥയിലെ കുട്ടിയപ്പന്‍ എന്ന നായക കഥാപാത്രം ഒരു അച്ഛനോടു അയാളുടെ മകളെ പ്രാപിക്കാന്‍ തരുമോ എന്നു യാതൊരു വിധ സങ്കോചവുമില്ലാതെ ചോദിക്കുമ്പോള്‍
സദാചാര പ്രിയരും നന്മ നിറഞ്ഞവരുമായ മലയാളി വായനക്കാര്‍ വായിച്ചത് വിശ്വസിക്കാനാകാതെ പെട്ടെന്ന് തലയൊന്ന് പിന്നോട്ടു വെട്ടിച്ചു , കണ്ണു തുറിച്ചു കൊണ്ട് ആ വാചകങ്ങളെ അറപ്പോടെ , സെന്‍സേഷണലാകാനുള്ള എഴുത്തുകാരന്റെ അഭിവാന്‍ച്ഛയെ പുച്ഛത്തോടെ നോക്കി . പൊതു സദാചാരത്തിന്റെ കൃത്യമായ പരിധിക്കുള്ളില്‍ നിന്നു അസ്വാദകനെ സുഖിപ്പിക്കുന്ന വാക്കുകളൊരുക്കാത്തത് കൊണ്ടാകണം ലീല മലയാളിയുടെ സദാചാര ബോധത്തെ മുറിവേല്‍പ്പിച്ച കൊണ്ടു കടുത്ത വിമര്‍ശനം ഏറ്റു വാങ്ങിയത് . കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ മധുരം നിറഞ്ഞ മൃദു വാക്കുകളില്‍ അവതരിപ്പിച്ചില്ലെങ്കില്‍ സൃഷ്ടി വിമര്‍ശനമേറ്റു വാങ്ങുമെന്നത് മലയാള സാഹിത്യ ലോകത്തെ അലിഖിത നിയമമാണ് . അടിയന്തിരാവസ്ഥയുടെ അരാജകത്വത്തെ കറുത്ത ഫലിതമാക്കി അവതരിപ്പിച്ച “ധര്‍മ്മപുരാണത്തെ“ പലപ്പോഴും അസഭ്യവും അശ്ലീലവുമായി ഗണിക്കുന്നതും ഈയൊരു പതിവു പിന്തുടര്‍ന്നാണ് .

വന്യമായ ലൈംഗിക ഭാവനകളും മനോവൈകല്യമെന്നു സംശയിക്കാവുന്ന പെരുമാറ്റ രീതികളുമുള്ള സമ്പന്നനായ ഒരു മധ്യതിരുവിതാംകൂറുകാരനാണ് കുട്ടിയപ്പന്‍ . അയാളുടെ സന്തത സഹചാരിയായ പിള്ളച്ചന്‍ എന്ന കഥാപാത്രത്തിലൂടെയാണ് കഥ ആഖ്യാനം ചെയ്യപ്പെടുന്നത് . കുട്ടിയപ്പന്‍ ഏകനായ ഒരു അരാജക വാദിയാണ് ചിലപ്പോഴൊക്കെ അയാളുടെ ഭാവനകള്‍ക്കു വേണ്ടി അയാള്‍ വിലക്കെടുക്കുന്ന പെണ്ണിനു മേലാസകലം എണ്ണ തേച്ചു , നഗ്നയായി അയാളൊരുക്കുന്ന സംഗീതത്തിനനുസരിച്ചു നൃത്തം വെക്കേണ്ടി വരാറുണ്ട് , മറ്റു ചിലപ്പോള്‍ അയാളുടെ സാങ്കല്‍പ്പിക മൃതദേഹത്തിനു മുകളില്‍ അലമുറയിട്ടു കരയാന്‍ പ്രേരിപ്പിക്കപ്പെടാറുണ്ട് . പിള്ളച്ചന്‍ ഭാര്യയും മകളുമൊത്തു സ്വസ്ഥ ഗൃഹ ഭരണം നയിക്കുന്നയാളാണ് . കുട്ടിയപ്പനുമായുള്ള “ഇടപാടുകള്‍ “ പിള്ളയുടെ ഭാര്യയ്ക്കു അത്രയ്ക്കു രുചിക്കുന്നില്ലെങ്കിലും പിള്ളയ്ക്കു ആ സൌഹൃദത്തിന്റെ ആഴത്തില്‍ നിന്നു മോചിതനാകാനാവാത്തതിനാല്‍ കുട്ടിയപ്പന്റെ വിചിത്ര ഭാവനകള്‍ക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്നു . ഇപ്പോള്‍ കുട്ടിയപ്പനു ഒരു ലക്ഷ്യമുണ്ട് ഒരു പെണ്ണിനെ ആനയുടെ രണ്ടു കൊമ്പുകള്‍ക്കിടയിലായി , തുമ്പിക്കയ്യില്‍ ചേര്‍ത്തു നിര്‍ത്തി ഭോഗിക്കണം .ആ ഒരു കാഴ്ച ആനയ്ക്കു നെറ്റിപ്പട്ടം അഴിച്ചു വെച്ചതു പോലെ ഇരിക്കും എന്നു കുട്ടിയപ്പന്‍ തന്നെ ഭാവനയില്‍ കാണുന്നുണ്ട് . വിചിത്രമായ ഭോഗാസക്തിയുടെ അന്വേഷണം ചെന്നു നില്‍ക്കുന്നത് തങ്കപ്പന്‍ നായര്‍ എന്ന അച്ഛനിലാണ് .അയാളുടെ പ്രായ പൂര്‍ത്തിയാകാത്ത മകളെയാണ് കുട്ടിയപ്പന്‍ തന്റെ ലൈംഗിക വൈകൃതങ്ങള്‍ക്കായി നിസ്സങ്കോചം ആവശ്യപ്പെടുന്നത് . ഈ ഘട്ടത്തിലാണു മലയാളിയുടെ സദാചാരം പൊള്ളിയടര്‍ന്നു പുറത്തേക്കു വരുന്നത് .കുട്ടിയപ്പന്റെ വിചിത്ര ലൈംഗിക ഭാവനകളല്ല മറിച്ചു അച്ഛനോടു മകളെ ഭോഗിക്കാന്‍ ആവശ്യപ്പെടുന്ന ഒരു മലയാളി നായകനെ സങ്കല്‍പ്പിക്കാന്‍ നമുക്കു സാധിക്കുന്നില്ല . അതു കഥാകൃത്തിന്റെ അതിരു കടന്ന രതി ഭാവനകളുടെ പരിണിത ഫലമാണെന്നും അയാളുടെ അരാജകത്വം നിറഞ്ഞ സാഹിത്യ ജീവിതത്തിന്റെ പ്രതിഫലനമാണിത്തരം അത്യുക്തി പ്രസ്താവനകളെന്ന് [Hyperbolic statement ] നാം വിധിയെഴുതി, പക്ഷെ സമകാലിക യാഥാര്‍ത്ഥ്യത്തില്‍ 16 വയസ്സായ ഒരു പെണ്‍കുട്ടിയെ ഇരുന്നൂറോളം പേര്‍ക്കു സ്വന്തം അച്ഛന്‍ തന്നെ കാഴ്ച വെച്ചുവെന്ന വാര്‍ത്ത “ലീല “ എന്ന കഥയെ വെറും ന്യൂനോക്തി [Under statemate ] മാത്രമാക്കി മാറ്റുന്നു .അച്ഛനോടു മകളെ ഭോഗിക്കാന്‍ ആവശ്യപ്പെടുന്ന ലൈംഗിക വൈകൃതമുള്ള ഒരു കുട്ടിയപ്പനു പകരം ചുരുങ്ങിയ സമയം കൊണ്ട് 200 കുട്ടിയപ്പന്മാരാണ് നമ്മുടെ കണ്മുന്നിലെ യാഥാര്‍ത്ഥ്യത്തില്‍ നാം കാണുന്നത് .

പ്രായപൂര്‍ത്തിയാകാത്ത മകളെ സ്വന്തം അച്ഛന്‍ ലൈംഗികമായി ഉപദ്രവിക്കുന്നു [ഉപയോഗിക്കുന്നു എന്ന വാക്കു ഇവിടെ ചേരില്ല ] അതിനു ശേഷം ആ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മറ്റു പലര്‍ക്കും കാഴ്ച വെക്കുന്നു .പറവൂരിലെ ഈ പെണ്‍കുട്ടിയ്ക്കു സംഭവിച്ച ഈ ദുരന്തം ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ല . ഇപ്പോള്‍ തന്നെ ഒന്നിലേറെ സമാന സംഭവങ്ങള്‍ ഓരൊ സ്ഥല നാമങ്ങളുമായി ബന്ധപ്പെടുത്തി മാധ്യമങ്ങളില്‍ വാര്‍ത്തയായും പോലീസ് റെക്കോര്‍ഡുകളില്‍ കേസായും രേഖപ്പെടുത്തിക്കഴിഞ്ഞു .എന്നിട്ടും ഇത്തരം കാര്യങ്ങള്‍ മലയാളികള്‍ ചെയ്യുന്നു എന്നു വിശ്വസിക്കാന്‍ നമുക്കു സാധിക്കുന്നില്ല അതു കൊണ്ടു തന്നെ അത്തരം കാര്യങ്ങള്‍ കഥകളിലും ചലച്ചിത്രങ്ങളിലും അവതരിപ്പിക്കാന്‍ അന്യ നാട്ടുകാരനും അതിക്രൂരനുമായ ഒരു വില്ലനെയാണ് നാം ഉപയോഗിക്കുക . ചിന്താമണി കൊലക്കേസ് എന്ന മലയാള ചിത്രത്തില്‍ മകളെ ലൈംഗികമായി ഉപയോഗിക്കുന്ന അതിക്രൂരനായ ഒരു വില്ലനാക്കാന്‍ സിനിമയുടെ കഥാ പശ്ചാത്തലത്തിലോ നിയമ പരിധിയിലോ വരേണ്ടാത്ത ഒരു തമിഴനെ കൊണ്ടു വരേണ്ടി വന്നു ഇവിടെ ഈ സ്വന്തം മകളെ ഉപദ്രവിക്കുന്ന “ അന്യനാട്ടുകാരനായ വൃത്തികെട്ട ജന്തുവിനു മരണ ശിക്ഷ നല്‍കിയാണ് നായകന്‍ നീതി നടപ്പാക്കുന്നത് . നമുക്കു നമ്മളില്‍ ഇതൊന്നും ആരോപിക്കുന്നതിഷ്ടമല്ല . തമിഴന്മാര്‍ പെങ്ങളുടെ മകളെ വിവാഹം കഴിക്കുന്നതും കാമിക്കുന്നതുമെല്ലാം അവരുടെ സംസ്കാര രാഹിത്യത്തിന്റെ തെളിവുകളായി , അതു നിഷിദ്ധ ഗമനം [Incest relationship ] എന്ന കൊടും പാപമായി കരുതുന്ന മലയാളിയാണ് തരം കിട്ടുമ്പോള്‍ സ്വന്തം രക്തത്തെ തന്നെ അന്യനു കാഴ്ച വെച്ചു പണം സമ്പാദിക്കുന്നത് . കേള്‍ക്കുമ്പോള്‍ അറപ്പു തോന്നുന്നുണ്ട് പക്ഷെ ഇതു പുറത്തു വന്നതും വരാത്തതുമായ യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയാണ് .

വ്യഭിചാരം അധാര്‍മികമാണെന്നും അതു നിര്‍ത്തലാക്കണമെന്നൊക്കെയുള്ള കാല്പനികവും അപ്രായോഗികവുമായ വാദമുഖങ്ങള്‍ ചര്‍വ്വിത ചര്‍വണമാണെന്നതു കൊണ്ടു തന്നെ അത്തരം സംവാദങ്ങള്‍ തല്‍ക്കാലം മാറ്റി വെച്ചു കൊണ്ടു ഈ സംഭവത്തെ നമുക്കു പരിശോധിക്കാം . അച്ഛന്‍ മകളെ ലൈംഗികമായി ഉപയോഗിച്ചു എന്നതു പോലെ ഇതില്‍ ഭീതി പടര്‍ത്തുന്നത് തന്നെ പെണ്‍കുട്ടിയെ ഉപദ്രവിച്ച ഈ 200 പേരിലൊരാളും തന്നെ ഇതൊരു പ്രാ‍യപൂര്‍ത്തിയെത്താത്ത , ആരുടെയൊക്കെയോ ഭീഷണി ഭയന്നു കൊണ്ടു മാത്രം ഇതിനിരയായതാവാമെന്നു ചിന്തിച്ചില്ല എന്നുള്ളതാണ് . ഒരച്ഛന്‍ മകളെ വേശ്യാ വൃത്തിക്കു പ്രേരിപ്പിക്കുമ്പോള്‍ അതില്‍ അസ്വാഭാവികയൊന്നുമില്ലാതെ തന്നെ അതു ആസ്വദിക്കുകയായിരുന്നു ഇത്രയും പേര്‍ എന്നതു അത്ര നിസ്സാരമായ സംഗതിയല്ല . ഇവരാരും കഥയിലെ
കുട്ടിയപ്പനെ പോലെ പോലെ മാനസിക വൈകല്യമുള്ള , വികൃത സ്വഭാവത്തിനുടമയായ ഒരു ഏകനായ മനുഷ്യനായിരുന്നില്ല മറിച്ചു സമൂഹത്തിലെ ഉന്നത സ്ഥാനീയരായ , കുടുംബവും കുട്ടികളുമെല്ലാമുള്ള വ്യക്തികളായിരുനു .ഒരു വാദത്തിനു ഇവരാരും ഈ പെണ്‍കുട്ടിയുടെ അച്ഛനാണ് ഈ കൂട്ടിക്കൊടുപ്പുകാരന്‍ എന്നറിഞ്ഞിരിക്കില്ല എന്നു വിശ്വസിക്കാം പക്ഷെ ബാല്യത്തിന്റെ നിഷ്കളങ്കത പൂര്‍ണ്ണമായും വിട്ടുമാറാത്ത ഒരു പെണ്‍കുട്ടിയുടെ മുഖം അവര്‍ക്കൊരു ദുസൂചനയും നല്‍കിയില്ല എന്നു വിശ്വസിക്കാനാവില്ല .

കഥയില്‍ ലീല എന്നത് ഒരു സാങ്കല്പിക നാമമാണ് . പേര് ചോദിക്കുമ്പോള്‍ നിശബ്ദയാകുന്ന പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ തന്നെ കുട്ടിയപ്പന്‍ ആ പെണ്‍കുട്ടിക്കു ലീല എന്നു നാമകരണം ചെയ്യുന്നു . നമ്മള്‍ വിതുര പെണ്‍കുട്ടിയെന്നും സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെന്നും നാമകരണം ചെയ്യുന്നതു പോലെ . ലീലയ്ക്കു സ്വന്തമായി ഒരു തീരുമാനവുമില്ല . ഒരു പെണ്‍കുട്ടിയ്ക്കു ജീവാപായം സംഭവിച്ചേക്കാവുന്ന ആനയുടെ തുമ്പിക്കയ്യില്‍ ചേര്‍ത്തു വെച്ചുള്ള സുരത ക്രിയ എന്ന ഭീതി കലര്‍ന്ന ഭാവനയില്‍ പോലും ഒരു നേരിയ എതിര്‍പ്പു പ്രകടിപ്പിക്കാതെ
നിര്‍മമതയോടെ യാന്ത്രികമായി അവള്‍ പെരുമാറുന്നു . എല്ലാ പീഡന കഥകളിലും ചില ബുദ്ധിമാന്മാരായ അന്വേഷകരുടെ ഒരു ന്യായമുണ്ട് -ഇതില്‍ ഇരയാകുന്ന പെണ്‍കുട്ടികള്‍ എതിര്‍ത്തിരുന്നെങ്കില്‍ അവര്‍ക്കു രക്ഷപ്പെടാനാവുമായിരുന്നു എന്നു , അവരിതു ആസ്വദിക്കുന്നതു കൊണ്ടാകില്ലേ എന്നു . പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ തൊട്ടാല്‍ പോലും കടുത്ത വേദനയുണ്ടാകുമെന്ന പരിശോധനാ റിപ്പോര്‍ട്ടു മുമ്പില്‍ വെച്ചു കൊണ്ടു ഒരു ജഡ്ജിക്കു പോലും തോന്നിയ സംശയമാണ് ശാരീരികവും മാനസികവുമായി പ്രായ പൂര്‍ത്തിയാകാത്ത ഒരു പെണ്‍ കുട്ടിക്കു അപരിചിതരായ ആളുകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ അനുഭൂതിയാണുണ്ടാകുന്നതെന്ന കണ്ടു പിടുത്തം പലരും നടത്തിയിട്ടുമുണ്ട് . പറവൂരിലെ ഈ പെണ്‍കുട്ടിയുടെ കാര്യത്തിലും ഈ സംശയം ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുണ്ട് . സ്വന്തം അച്ഛന്‍ പീഡിപ്പിക്കുകയും കാഴ്ച വെക്കുകയും ജീവഹാനി ഭയന്നു അമ്മയുടെ മൌന സമ്മതം കൂടിയാകുമ്പോള്‍ പെണ്‍ കുട്ടിയ്ക്കെവിടെയാണ് പ്രതീക്ഷ , ഏതു വിധത്തിലാണു അവള്‍ എതിര്‍പ്പു പ്രകടിപ്പിക്കേണ്ടത് ?

കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തിന്റെ പെരുമാറ്റ രീതികളെ മാനസിക വൈകൃതമുള്ളവരുടെ ഒറ്റപ്പെട്ട സ്വഭാവമായി ന്യൂനീകരിക്കുകയാണ് .വ്യത്യസ്ഥവും വന്യവുമായ സുരത ക്രിയയെ ധ്യാനിക്കുന്ന അപൂര്‍വ്വ ജനുസ്സില്‍ പെട്ട ഒരാളായാണ് കുട്ടിയപ്പനെ പരമ്പരാഗത വായനക്കാര്‍ കാണുന്നത് . അതു ഈ മലയാളികള്‍ക്കന്യമായ പ്രത്യേക തരം വിചിത്ര ജീവിയാണു എന്നു നമ്മള്‍ ഉറപ്പിക്കുന്നു .ടി വി കൊച്ചുബാവ ബംഗ്ലാവ് എന്ന കഥയില്‍ പരസ്പരം വെച്ചു മാറുന്ന ദമ്പതികളെ കുറിച്ചെഴുതിയപ്പോള്‍ അന്നും വായനക്കാര്‍ എഴുത്തുകാരന്റെ വന്യമായ ഭാവനയെ വിമര്‍ശിച്ചു , സദാചാര സമ്പന്നരായ മലയാളികളുടെ ഇടയിലേക്കു പാശ്ചാത്യന്റെ വൃത്തികെട്ട ലൈംഗിക അരാജകത്വങ്ങള്‍ ആരോപിക്കുന്നതിനെതിരെ ക്ഷോഭിച്ചു പിന്നെ അധികം വൈകാതെ കൊച്ചിയിലെയും ബാംഗ്ലൂരിലെയും ദുബായിലെയും അത്തരം ക്ലബ്ബുകളില്‍ മലയാളി ദമ്പതിമാര്‍ അഭിമാനത്തോടെ പരസ്പരം വെച്ചു മാറുന്ന കഥ നാം നിസ്സംഗതയോടെ ആസ്വദിച്ചു .എഴുത്തുകാര്‍ പ്രവചന ശേഷിയുള്ള ക്രാന്ത ദര്‍ശികളാണെന്നു ഞാന്‍ പറയില്ല , ആകേണ്ട കാര്യവുമില്ല പക്ഷെ ഓരോ എഴുത്തുകാരനും സമൂഹത്തെ നിരന്തരം നിരീക്ഷിക്കുന്നുണ്ട് , ആ നിരീക്ഷണങ്ങളാണ് ചിലപ്പോഴെങ്കിലും കഥയായി കടന്നു വരുന്നത് ,
അപ്രിയ സത്യങ്ങളെ ആദ്യം അവിശ്വസിക്കുകയും പിന്നീട് നിസ്സംഗതയോടെ അംഗീകരിക്കുകയും ചെയ്യുന്നത് നമ്മുടെ ശീലമാണ് .

കഥയുടെ അന്ത്യത്തില്‍ കുട്ടിയപ്പനു ആ പെണ്‍കുട്ടിയോടു ദയ തോന്നുന്നു , ഭോഗാസക്തിയില്‍ നിന്നു പിന്തിരിഞ്ഞു കൊണ്ടയാള്‍ പെണ്‍ കുട്ടിയുമായി പിന്തിരിഞ്ഞു നടക്കുന്നു .
"പരിണാമ ദശയിലെ വിചിത്രമായ ഒരു ചിത്രം പോലെ മുന്നില്‍ നഗ്നനായ കുട്ടിയപ്പന്‍ , അതിനു പിന്നില്‍ നഗ്നയായ ലീല , അതിനു പിന്നില്‍ ഏറ്റവും വലിയ മൃഗം .നടക്കുന്നതിനിടയില്‍ പെട്ടെന്നാണ് ലീല തിരിഞ്ഞു നിന്നത് . ഒരു നിമിഷത്തിന്റെ അര്‍ദ്ധമാത്രയില്‍ തന്റെ ഇണയെ ചേര്‍ത്ത് പിടിക്കും പോലെ നീണ്ടു വന്നൊരു കൈ ലീലയെ ചുറ്റി നിന്നു .അതു ആകാശത്തേക്കു അവളെ ഉയര്‍ത്തിയിട്ടു കൊമ്പിന്റെ മൂര്‍ച്ചയില്‍ രാകിയെടുത്തു .പിന്നെ കാലുകള്‍ക്കിടയിലേക്കു കിടത്തിയിട്ടു ഇരുട്ടിന്റെ മഹാ‍കാരം പൂണ്ട ആ വലിയ ജീവി ഉപരി സുരതത്തിനെന്ന പോലെ ലീലയിലേക്കു തന്റെ ഭാരത്തെ ഇറക്കി വെച്ചു “ ആനയുടെ സ്ഥൂല ശരീരം ബിംബ വല്‍ക്കരിക്കുന്നതു നമ്മുടെ സമൂഹത്തെയും നീതി വ്യവസ്ഥയെയുമാണ് എന്നു സമകാലിക യാഥാര്‍ത്ഥ്യങ്ങളിലൂടെ നാം വായിച്ചെടുക്കേണ്ടതുണ്ട് . ഉപയോഗത്തിന്റെ ആവര്‍ത്തനം കൊണ്ടു അപ്രസക്തമായ ഇര എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ യോജിക്കുക പീഡനത്തിനിരയാകുന്ന പെണ്‍ കുട്ടികളുടെ വിചാരണയിലാണ് . മാധ്യമങ്ങളുടെ , കോടതികളുടെ , പൊതുജനങ്ങളുടെ ഒക്കെ വിചാരണ ആനയുടെ സ്ഥൂല ശരീരമായി പരിണമിച്ചു കൊണ്ടു ലീലമാരെ ആ കൊമ്പുകളുടെ മൂര്‍ച്ചയില്‍ രാകി മിനുക്കുന്നുണ്ട് .


കഥയില്‍ ആവിഷ്കരിച്ചിരിക്കുന്ന ലീലയും തങ്കപ്പന്‍ നായരും കുട്ടിയപ്പനും പിള്ളേച്ചനും സാങ്കല്പിക കഥാപാത്രങ്ങളല്ല . ആരുടെയൊക്കെയോ മകളെ ഭോഗിക്കാന്‍ അലഞ്ഞു നടക്കുന്ന ഒരു കുട്ടിയപ്പനും കുട്ടിയപ്പന്റെ ഭാവനകളെ പൂര്‍ത്തീകരിക്കാന്‍ സന്തത സഹചാരിയായി നില്‍ക്കുന്ന പിള്ളേച്ചനും സ്വന്തം മകളെ വെച്ചു വില പേശുന്ന ഒരച്ഛനും
അതിനെല്ലാം നിശബ്ദയായ ഇരയായി മാറുന്ന ലീലമാരും നമ്മുടെ സമൂഹത്തിലെ തന്നെ അന്തേവാസികളാണ് അതു എഴുത്തുകാരന്റെ വന്യമായ ലൈംഗിക ഭാവനകള്‍ മാത്രമാകുന്നില്ല എന്ന അറിവു എഴുത്തുകാരന്റെ വിജയത്തോടൊപ്പം സമൂഹത്തിന്റെ പരാജയം കൂടിയാണ് .




Picture Courtesy - Google

Saturday 18 June 2011

റിലയന്‍സ് :ഒരു കോര്‍പ്പറേറ്റ് രാജ വാഴ്ച




അഴിമതി നമുക്കു വലിയ അല്‍ഭുതമോ വാര്‍ത്തയോ ഒന്നുമല്ല , അഴിമതിയില്ലെങ്കില്‍ അവിടെ എന്തോ കുഴപ്പം ഉണ്ടായിട്ടുണ്ട് എന്നു സംശയിക്കുന്നത്ര സ്വാഭാവിക പ്രക്രിയയായികഴിഞ്ഞിരിക്കുന്നു അത് . പക്ഷെ അഴിമതിയുടെ കോര്‍പ്പറേറ്റ് തലങ്ങള്‍ അധോലോകത്തെക്കാള്‍ ഭീകരമാം വിധത്തില്‍ ഭരണകൂടങ്ങളെ നിയന്ത്രിക്കുകയും അതേ കോര്‍പ്പറേറ്റുകളെ ഭരണകൂടങ്ങള്‍ രക്ഷകരായി അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ നമുക്കു കാര്യമായ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നു കരുതേണ്ടിയിരിക്കുന്നു . സി എ ജി വീണ്ടും ബോംബ് പൊട്ടിച്ചിരിക്കുന്നു ,ഇത്തവണ പക്ഷെ ആര്‍ക്കും വലിയ കൌതുകമൊന്നുമില്ല . ഓയില്‍ വില കൂട്ടിയതു എണ്ണകമ്പനികള്‍ നഷ്ടം സഹിക്കുന്നുവെന്ന വാദഗതിയിന്മേലാണ് .പക്ഷെ ഇപ്പോള്‍ സി എ ജി റിപ്പോര്‍ട്ടു പറയുന്നതു റിലയന്‍സ് അടക്കമുള്ള എണ്ണ കമ്പനികളെ വഴി വിട്ടൂ സഹായിച്ചതിന്റെ പേരില്‍ മാത്രം സര്‍ക്കാര്‍ ഖജനാവിനു നഷ്ടമായിട്ടുള്ളത് ലക്ഷം കോടിയോളമാണെന്നാണ് .രാജസ്ഥാന്‍ മേഖലയില്‍ ഉള്ള കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡിനും ഈ ഉപകാരം ചെയ്തിട്ടുണ്ട് . എണ്ണ കമ്പനികള്‍ നടത്തുന്ന മൂലധന നിക്ഷേപത്തിനു പകരമായി വാതക വില്പനയിലൂടെ ഈടാക്കാം എന്ന ഉടമ്പടിയെ ഉപയോഗിച്ചാണ് ഈ ഉപകാരം .നിര്‍ദ്ദേശിക്കപ്പെട്ട മൂലധന നിക്ഷേപത്തിനെക്കാളും പലമടങ്ങു പെരുപ്പിച്ചാണ് ഇപ്പോഴത്തെ മൂലധന നിക്ഷേപം കാണിച്ചിരിക്കുന്നത് . ഇതു മൂലം സര്‍ക്കാര്‍ ഖജനാവിനും രാജ്യത്തിനും കോടികളാണ് നഷ്ടമായിട്ടുള്ളത് .മുന്‍ പെട്രോളിയം മന്ത്രി മുരളി ദിയോറയാണ് റിലയന്‍സിനു വേണ്ടി ഈ സഹായം ചെയ്തിട്ടുള്ളത് . റിലയന്‍സിന്റെ ഇതപര്യന്തമുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം ഇതിലെന്തെങ്കിലും പുതുമയോ അല്‍ഭുതമോ ഒന്നുമില്ല . സാമ്പത്തിക തിരിമറികളിലൂടെ സ്വാര്‍ത്ഥ ലാഭം സൃഷ്ടിക്കാനും ഇന്‍ഡ്യയിലെ ഭരണകൂടങ്ങളെ സാമ്പത്തിക സ്വാധീനമുപയോഗിച്ചു എങ്ങനെ നിയന്ത്രിക്കച്ചിരുന്നതെന്നും എങ്ങനെ അവര്‍ക്കനുകൂലമായി ഗവണ്മെന്റ് നയങ്ങള്‍ രൂപപ്പെടുത്തിയിരുന്നതെന്നും റിലയന്‍സിന്റെ ഭൂത കാലം മാത്രം മതി സാക്ഷി .


“ഇന്‍ഡ്യയില്‍ രണ്ട് തരം ഭരണകൂടങ്ങള്‍ മാത്രമാണുള്ളത് ഒന്ന് റിലയന്‍സ് അനുകൂലം മറ്റൊന്ന് റിലയന്‍സ് പ്രതികൂലം " .

ഇന്‍ഡ്യയില്‍ നിരോധിക്കപ്പെട്ട , ഹമീഷ് മക് ഡൊണാള്‍ഡിന്റെ “The Polyester Prince: The Rise of Dhirubhai Ambani“ - എന്ന കൃതിയിലെ പരാമര്‍ശമാണിത് . റിലയന്‍സിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും അംബാനി സൃഷ്ടിച്ച കോര്‍പ്പറേറ്റ് - അധോലോക സംസ്കാരത്തെക്കുറിച്ചൂം വിശദമാക്കുന്ന ഒരു കൃതിയാണിത് .ഇന്‍ഡ്യയില്‍ ഒരു കൃതി നിരോധിക്കണമെങ്കില്‍ അതിനെ സംബന്ധിച്ചു മത വിരുദ്ധമോ , അതിനെതിരെ പൊതുജന പ്രക്ഷോഭമോ വസ്തുതയ്ക്കു നിരക്കാത്തതോ അങ്ങനെ എന്തെങ്കിലും തരത്തിലുള്ള ആക്ഷേപമോ വിവാദമോ ഉണ്ടാകണമെന്നതാണ് സാമാന്യ ന്യായം .ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമ സംസ്കാരത്തെക്കുറിച്ചും ഏറെ വാചാലമാകുന്നൊരു നാട്ടില്‍ യാതൊരു വിവാദത്തിനും ഇടം നല്‍കാതെ , കാരണം എന്താണെന്നു പോലുമറിയാതെ നിശബ്ദമായി ഈ കൃതി നിരോധിക്കപ്പെട്ടിരിക്കുന്നു .ഇന്‍ഡ്യയില്‍ മതങ്ങളെ , ദൈവങ്ങളെ , രാഷ്ട്രപിതാവിനെ വരെ നമുക്കു വിമര്‍ശിക്കാം , പുസ്തകമെഴുതാം പക്ഷെ കോര്‍പ്പറേറ്റുകളെക്കുറിച്ച് വസ്തുതകള്‍ പോലും എഴുതാന്‍ ഭരണ കൂടങ്ങള്‍ നമ്മെ അനുവദിക്കില്ല . ഇന്‍ഡ്യയില്‍ റിലയന്‍സിനു മതങ്ങളെക്കാളും ദൈവത്തെക്കാളും എല്ലാം പ്രഭാവമുണ്ടെന്നു തോന്നുന്നു .!!

വി പി സിങ്ങുമായി റിലയന്‍സിന്റെ ധീരുഭായി അംബാനിക്കുണ്ടായിരുന്ന അത്ര സുഖകരമല്ലാത്ത ബന്ധത്തെ സൂചിപ്പിച്ച് കൊണ്ടായിരിക്കണം റിലയന്‍സ് പ്രതികൂല ഭരണ കൂടം എന്ന് ഹമീഷ് വിലയിരുത്തിയത് . പക്ഷെ 1990 കളിലെയും അതിനു മുമ്പത്തെയും രാഷ്ട്രീയ - കോര്‍പ്പറേറ്റ് സാഹചര്യങ്ങളെ വിലയിരുത്തി തയ്യാറാക്കിയ പുസ്തകം ഇപ്പോള്‍ തിരുത്തിയാല്‍ ഇങ്ങനെ വായിക്കാം ഒരേ ഒരു ഭരണകൂടം മാത്രമേ ഇന്‍ഡ്യയില്‍ നിലവിലുള്ളു അംബാനിമാര്‍ക്കു ദാസ്യവേല ചെയ്യുന്ന ഭരണ കൂടം .

ധീരുഭായി അംബാനിയുടെ ഉദയം

1950 കളില്‍ യമനിലെ ഏദന്‍ എന്ന തുറമുഖ പട്ടണത്തില്‍ അവിടത്തെ നാണയമായ റിയാലിന് അസാധാരണമാം വിധം ദൌര്‍ലഭ്യം ഏര്‍പ്പെട്ടു തുടങ്ങി .അവിടത്തെ നാണയങ്ങള്‍ ഇങ്ങനെ അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചു അധികാരികള്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് ഏദനില്‍ ഒരു ഷിപ്പിങ്ങ് കമ്പനിയിലെ ഗുമസ്തനായിരുന്ന ഒരു ഇന്‍ഡ്യന്‍ ചെറുപ്പക്കാരനിലാണ് . റിയാലിലെ വെള്ളിയുടെ അംശം ആ നാണയത്തിന്റെ മൂല്യത്തെക്കാള്‍ അധികമാണെന്നു തിരിച്ചറിഞ്ഞ ആ ചെറുപ്പക്കാരന്‍ കിട്ടാവുന്നിടത്തോളം നാണയങ്ങള്‍ ശേഖരിച്ചു അതില്‍ നിന്ന് വെള്ളി ഉരുക്കി വിറ്റു നാണയത്തിന്റെ മൂല്യത്തെക്കാള്‍ അധികം പണം സമ്പാദിക്കുകയായിരുന്നു .ആരും സ്വപ്നം പോലും കാണാത്ത വഴികളിലൂടെ പണം സമ്പാദിക്കുക എന്നതൊരു ജനിതകഗുണമായി , രക്തത്തില്‍ പണത്തെ ആകര്‍ഷിക്കുന്ന ഒരു ഘടകമുള്ള ആ ചെറുപ്പക്കാരനായിരുന്നു ധീരുഭായ് അംബാനി . ആ ജന്മ ഗുണം ഗുജറാത്തി മോധ് ബനിയ എന്ന വൈശ്യ - വിഭാഗത്തിന്റെ പ്രത്യേകതയാണ് . .ഗുജറാത്തിയില്‍ ഒരു ചൊല്ലുണ്ട് - ഒരു മോധ്ബനിയ നിങ്ങള്‍ക്കു അതിഥിയായി എത്തുന്നതിലും ഭേദം നെറ്റിയില്‍ പാണ്ട് വരുന്നതാണ് എന്നു - അത്ര മാത്രം കൌശലക്കാരും ലാഭക്കണ്ണുള്ളവരുമാണ് അവരെന്നാണ് ആ ചൊല്ലിനര്‍ത്ഥം


1932 ല്‍ ഗുജറാത്തിലെ ചോര്‍വാഡാ [ചോര്‍വാഡ എന്നാല്‍ കള്ളന്മാരുടെ സ്ഥലം ] എന്ന ചെറുപട്ടണത്തിലാണ് ധീരജ് ലാല്‍ ഹിരാചന്ദ് അംബാനി എന്ന ധീരു ഭായി അംബാനി ജനിക്കുന്നത് . മോധ് ബനിയ സമൂഹത്തിലേക്കു ഓരോ കുട്ടിയും ജനിച്ചു വീഴുന്നതു കച്ചവടം ചെയ്യാനും പണം സമ്പാദിക്കാനും മാത്രമാണ് , ഹുണ്ടികളും പലിശയും കച്ചവടവുമായി സമ്പത്ത് കുമിഞ്ഞു കൂട്ടുക എന്നതാണ് ഇന്‍ഡ്യയിലെ ജൂതന്മാര്‍ എന്നു വേണമെങ്കില്‍ പറയാവുന്ന അവരുടെ ലക്ഷ്യം .മട്രിക്കുലേഷന് ക്ഴിഞ്ഞു മിഡില്‍ ഈസ്റ്റില്‍ ജോലിക്കു പോയി പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്‍ഡ്യയിലേക്കു തിരിച്ചു വരുമ്പോള്‍ പണം ഉണ്ടാക്കാന്‍ ലോകത്തു ഏറ്റവും എളുപ്പമുള്ള സ്ഥലം ഇന്‍ഡ്യയാണെന്നു അംബാനിക്കു ബോധ്യമായിട്ടുണ്ടായിരുന്നു .


ഭരണകൂട - മാധ്യമ - കോര്‍പ്പറേറ്റ് അച്ചു തണ്ട്

ഭരണ കൂടങ്ങളെ വിലയ്ക്കെടുത്തു തങ്ങള്‍ക്കനുകൂലമായ തീരുമാനങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ഒന്നുമില്ലായ്മയില്‍ നിന്നു സഹസ്ര കോടിയിലേക്കു കുതിക്കുവാന്‍ ധീരുഭായി അംബാനിയെ പ്രാപ്തനാക്കിയത് . അന്നും ഇന്നും ഗവണ്മെന്റുകളെ എങ്ങനെ നിയന്ത്രിക്കണമെന്നും സ്വാധീനിക്കണമെന്നും അംബാനിമാര്‍ക്കു നല്ല പോലെ അറിയാം .രാഷ്ട്രീയത്തിനും ഭരണകൂടത്തിനും ഒപ്പം തന്നെ കോര്‍പ്പറേറ്റ് തന്ത്രങ്ങള്‍ക്കു മാധ്യമങ്ങള്‍ കൂടി പങ്കു വഹിക്കുന്ന ഒരു രാഷ്ട്രീയ - മാധ്യമ - കോര്‍പ്പറേറ്റ് അച്ചുതണ്ടായിരുന്നു അംബാനിയുടെ എക്കാലത്തെയും തന്ത്ര പരമായ സമീപനം . അതിനു വേണ്ടി എപ്പോഴും ഒരു പറ്റം രാഷ്ട്രീയക്കാരെയും പത്രക്കാരെയും ചെല്ലും ചെലവും കൊടുത്തു അംബാനി നിലനിര്‍ത്തി ,അതില്‍ കക്ഷി രാഷ്ട്രീയ ഭേദമുണ്ടായിരുന്നില്ല . കോണ്‍ഗ്രസ്സിന്റെ പ്രണബ് മുഖര്‍ജിയും മുരളി ദിയോറയും ബി ജെ പി യുടെ പ്രമോദ് മഹാജനുമെല്ല്ലാം അംബാനി ആശ്രിത വത്സരരാക്കി വളര്‍ത്തിക്കൊണ്ടു വന്നതാണ് .ഏതു രാഷ്ട്രീയ കക്ഷി അധികാരത്തില്‍ വന്നാലും അതു റിലയന്‍സിന്റെ സ്വന്തം സര്‍ക്കാര്‍ ആയി മാറുന്ന കാഴ്ച നാം കണ്ടതാണ് . കോണ്‍ഗ്രസ്സ് ആകട്ടെ ബി ജെ പി ആകട്ടെ ഈ നിലയില്‍ മാറ്റമില്ലാത്ത വിധം സ്വാധീനം ചെലുത്താന്‍ തക്ക ആശ്രിത വത്സരരുടെ ഒരു നിര തന്നെ ഈ പാര്‍ട്ടികളില്‍ അംബാനിക്കുണ്ടായിരുന്നു . വാണിജ്യ എതിരാളികളെ രാഷ്ട്രീയമായി ആരോഗ്യകരമായ മത്സരങ്ങളിലൂടെ നേരിടുന്നതിലൊന്നും അംബാനി ഒരിക്കലും വിശ്വസിച്ചിരുന്നില്ല .രാഷ്ട്രീയമായും ഭരണകൂടങ്ങളെ സ്വാധീനിച്ചുമാണ് ബിസിനസ്സ് എതിരാളികളെ നേരിട്ടിരുന്നത് . വസ്ത്ര വ്യാപാര രംഗത്തു തുടങ്ങിയ ആ മത്സരത്തില്‍ അന്നത്തെ പ്രധാന എതിരാളിയായ ബോംബെ ഡയിങ്ങിന്റെ നുസ്ലി വാഡിയയെയും ഇത്തരത്തില്‍ ഭരണ കൂടങ്ങളുമായുള്ള സ്വാധീനമുപയോഗിച്ചു തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും രാഷ്ട്രീയത്തില്‍ ഒരു പാടു അഭ്യുദയ കാംക്ഷികളുണ്ടായിരുന്ന മാന്യനായ വ്യവസായിയായ നുസ്ലി വാഡിയയെ എളുപ്പം ഒതുക്കാനായില്ല [നുസ്ലി വാഡിയ മുഹമ്മദാലി ജിന്നയുടെ ചെറു മകനാണ് ] അവസാനം മുംബൈ അധോലോകത്തിലെ വാടക കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്താന്‍ പോലും ശ്രമിച്ചു . ഈ ഗൂഡാലോചനയുടെ വ്യക്തമായ തെളിവുകള്‍ സഹിതം റിലയന്‍സിന്റെ കീര്‍ത്തി അംബാനിയെ അന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നു .അതു പോലും ഇന്‍ഡ്യന്‍ എക്സ്പ്രസ് പത്രത്തിന്റെ നിരന്തര പ്രചരണം മൂലമായിരുന്നു .


റിലയന്‍സിനു അധോലോകവുമായുള്ള ബന്ധങ്ങള്‍ മുംബെയിലെ പത്രക്കാര്‍ക്കു അന്നേ സുപരിചിതമായിരുന്നെങ്കിലും ഒരു പത്രത്തിലും അതേക്കുറിച്ചു വാര്‍ത്ത വന്നില്ല , Paid Journalism ഉം Envelop journalism ഉം ഇന്‍ഡ്യന്‍ പത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചാരമാര്‍ജ്ജിച്ചതിനു പിന്നില്‍ ധീരുഭായി അംബാനിയായിരുന്നു .രാഷ്ട്രീയത്തിനും ഭരണകൂടത്തിനും ഒപ്പം തന്നെ കോര്‍പ്പറേറ്റ് വിജയങ്ങള്‍ക്കു മാധ്യമങ്ങള്‍ കൂടി പങ്കു വഹിക്കുന്ന ഒരു രാഷ്ട്രീയ - മാധ്യമ - കോര്‍പ്പറേറ്റ് അച്ചുതണ്ടായിരുന്നു അംബാനിയുടെ എക്കാലത്തെയും തന്ത്ര പരമായ സമീപനം .ടൈം ഓഫ് ഇന്‍ഡ്യയുടെ ഗിരി ലാല്‍ ജെയിനും ഇന്‍ഡ്യന്‍ എക്സ്പ്രെസ്സിന്റെ ഗോയങ്കയുമെല്ലാം ഈ വലയത്തിലുണ്ടായിരുന്നെങ്കിലും പിന്നീട് അംബാനിയുടെ അധോലോക പ്രവര്‍ത്തനത്തിന് സമാനമായ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പു പ്രകടിപ്പിച്ചു കൊണ്ട് ഗോയങ്ക സ്വയം റിലയന്‍സിന്റെ ശത്രു പക്ഷത്തേക്കു മാറുകയായിരുന്നു . ഈ പിന്‍ മാറ്റത്തിനു ബോംബെ ഡയിങ്ങിന്റെ നുസ്ലി വാഡിയയോടുള്ള അനുഭാവവുമുണ്ടായിരുന്നു .ഈ വിയോജിപ്പാണ് പിന്നീടു ഇന്‍ഡ്യ കണ്ട ഏറ്റവും വലിയ കോറ്പറേറ്റ് - മീഡിയാ യുദ്ധത്തിനു കാരണം . രാം നാഥ് ഗോയങ്കയുടെ ഈ വിയോജിപ്പുകള്‍ പ്രകടമായി തന്നെ ഇന്‍ഡ്യന്‍ എക്സ്പ്രസ്സിലൂടെ വരാന്‍ തുടങ്ങി . റിലയന്‍സിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും കുറിച്ചു നിരവധി ലേഖനങ്ങള്‍ കൃത്യമായ തെളിവുകളോടെ ഇന്‍ഡ്യന്‍ എക്സ്പ്രെസ്സില്‍ തുടര്‍ച്ചയായി വന്നു കൊണ്ടിരുന്നു . ചാര്‍ട്ടേഡ് എക്കൌണ്ടന്റ്റും സ്വദേശി സാമ്പത്തിക വാദിയുമായ എസ്. ഗുരുമൂര്‍ത്തിയായിരുന്നു ഈ ലേഖനങ്ങളുടെയെല്ലാം പിന്നില്‍ . ഗുരുമൂര്‍ത്തിയുടെ ആദര്‍ശങ്ങളില്‍ റിലയന്‍സിനെപ്പോലുള്ള ഒരു വന്‍ കിട കമ്പനി രാജ്യത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതായിരുന്നു .യഥാര്‍ത്ഥത്തില്‍ അതു ശരിയുമായിരുന്നു റിലയന്‍സിനെപ്പോലെ ഒരു കുത്തക ആഗോള വല്‍ക്കരണത്തിന്റെ ആനുകൂല്യം മുതലെടുത്തു ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ സോഷ്യലിസ്റ്റ് മിതത്വത്തില്‍ നിന്നു കാപിറ്റലിസ്റ്റ് വ്യവസ്ഥയിലേക്കു തള്ളി വിടുകയായിരുന്നു .അതിനെക്കുറിച്ചൊരു സാമ്പത്തികവിശകലനത്തിനോ സ്ഥിതി വിവര പഠനത്തിനോ ഇന്നു വരെ ഒരു ശ്രമവും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം . ഗുരുമൂര്‍ത്തിയുടെ ശ്രമങ്ങള്‍ ഒരു ദാവീദ് - ഗോലിയാത്ത് പോരാട്ടം തന്നെയായിരുന്നു , അതു കൊണ്ടു തന്നെ രാഷ്ട്രീയമായ ഭീഷണികള്‍ ഒരുപാടുണ്ടായി ഒരിക്കല്‍ ഗുരുമൂര്‍ത്തിയെ ഒരു വ്യാജ ആരൊപണത്തിന്മേല്‍ അറസ്റ്റ് ചെയ്യിക്കുക പോലുമുണ്ടായി . 1991 ല്‍ മരിക്കുന്നതു വരെ ഈ പോരാട്ടം തുടര്‍ന്നെങ്കിലും അംബാനിയെ തളര്‍ത്താന്‍ ഗോയങ്കയ്ക്കായില്ല . ആഗോള വല്‍ക്കരണത്തിന്റെ കാലത്തു അംബാനി ആര്‍ക്കും തൊടാനാകാത്തത്ര ഉയരത്തില്‍ ഭരണകൂടങ്ങളെ പോലും ഭരിക്കുന്ന സൂപ്പര്‍ പവര്‍ ആയി മാറിക്കഴിഞ്ഞിരുന്നു .

മുംബെയിലെ ആന്റിലയും ചേരികളും

മുംബെയിലെ ദാരിദ്ര്യത്തിന്റെ പുഴുവരിക്കുന്ന ചേരികള്‍ക്കു ബദലായി ആറായിരം കോടിയുടെ ആന്റിലയുടെ ആഡംബരം ഉണ്ടെന്നു നമ്മള്‍ ലോകത്തിന്റെ മുമ്പില്‍ ഞെളിഞ്ഞു നില്‍ക്കാന്‍ നോക്കുമ്പോള്‍ പണ്ടു തൊഴിലാളികളുടേതായിരുന്ന ചേരികള്‍ വേശ്യകളുടെതും ഗുണ്ടകളുടേതും മാത്രമായിത്തീര്‍ന്ന ഒരു ചരിത്രത്തില്‍ റിലയന്‍സിന്റെ പങ്ക് വിസമരിക്കാനാവില്ല സ്വാതന്ത്ര്യ പൂര്‍വ്വ ഭാരതം മുതല്‍ക്കെ മുംബെയില്‍ ചേരികളുണ്ട് , നിര്‍മ്മാണ തൊഴിലുകള്‍ക്കായി മറ്റു സ്ഥലങ്ങളില്‍ നിന്നു കൊണ്ടു വന്നിരുന്ന തുച്ഛ വേതനക്കാരായ നിര്‍മ്മാണ തൊഴിലാളികളുടെയും കോട്ടണ്‍ മില്‍ ജീവനക്കാരുടെയും അഭയമായിരുന്നു ചേരികള്‍ . അന്നു ചേരികളിലുള്ളവര്‍ വേശ്യകളും ഗുണ്ടകളുമായിരുന്നില്ല ,തൊഴിലാളികളായിരുന്നു . പിന്നീട് 80 കളിലാണ് റിലയന്‍സിന്റെ പോളിസ്റ്റര്‍ വിപ്ലവം കടന്നു വരുന്നത് .കോട്ടണ്‍ മില്ലുകളുടെ ടെക്നോളജി പരാജയപ്പെട്ടതാണ് പോളിസ്റ്റര്‍ വസ്ത്ര വ്യവസായവുമായി പിടിച്ചു നില്‍ക്കാനാവാത്തതെന്ന വിലയിരുത്തലുകള്‍ക്കപ്പുറത്തു റിലയന്‍സിന്റെ പോളിസ്റ്റര്‍ വ്യവസായത്തിനു അന്നത്തെ ഗവണ്മെന്റുകള്‍ അനര്‍ഹവും അസ്വാഭാവികവുമായ ഒരു പാടു ഇളവുകള്‍ നല്‍കിയിരുന്നു , ഇളവുകള്‍ മാത്രമായിരുന്നില്ല റിലയന്‍സിനു വേണ്ടി പ്രത്യേക നിയമ നിര്‍മ്മാണം പോലും നടത്തിയിരുന്നു .പോളിസ്റ്റര്‍ വസ്ത്ര വ്യവസായത്തിലെ അസംസ്കൃത വസ്തുവായ Purified Terephthalic Acid നെ പൊതു ഇറക്കു മതി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി വന്‍ തോതില്‍ നികുതി ഇളവ് ലഭിക്കുന്ന നിയമം അന്നത്തെ രാജീവ് ഗാന്ധി ഗവണ്മെന്റ് ഉണ്ടാക്കിയതു പോലും റിലയന്‍സിനു വേണ്ടി മാത്രമായിരുന്നു . ഇതു നികുതി വരുമാനത്തിന്മേല്‍ രാജ്യത്തിനു വന്‍ നഷ്ടം സൃഷ്ടിച്ചു എന്നു മാത്രമല്ല പോളിസ്റ്റര്‍ വ്യവസായത്തിനു കൃത്രിമമായ മുന്‍ തൂക്കം നല്‍കുന്നതിനും പരുത്തി വസ്ത്ര വ്യവസായത്തെ തകര്‍ക്കാനും വഴി വെച്ചു .അതു കൊണ്ടു തന്നെ ബോംബെയിലെ കോട്ടണ്‍ മില്ലുകളുടേതൊരു സ്വാഭാവിക മൃത്യു ആയിരുന്നില്ല , അതൊരു തരത്തില്‍ പറഞ്ഞാല്‍ റിലയന്‍സിന്റെ വളര്‍ച്ചയ്ക്കു വേണ്ടി നിര്‍മ്മാര്‍ജ്ജനം തന്നെയായിരുന്നു . 90 കളുടെ ആദ്യത്തില്‍ സംഭവിച്ച ആഗോള വല്‍ക്കരണവും നഷ്ടങ്ങള്‍ സൃഷ്ടിച്ച തൊഴിലാളി പ്രശ്നങ്ങളും മൂലം കോട്ടണ്‍ മില്ലുകള്‍ പൂര്‍ണ്ണമായും ഇല്ലാതായി ആ കെട്ടിടങ്ങള്‍ പുറമ്പോക്കിലെ അനാഥമായ കെട്ടിടങ്ങളായിത്തീര്‍ന്നു , തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ ചേരികളുടെ ദാരിദ്ര്യവുമായി സമരസപ്പെട്ടു വേശ്യകളും ഗുണ്ടകളുമായിത്തീരുകയായിരുന്നു .

അതു കൊണ്ടു തന്നെ കോട്ടണ്‍ മില്ലുകളുടേത് സ്വാഭാവിക മരണങ്ങളായിരുന്നില്ല , കുപ്രസിദ്ധമായ ചേരികളുടെ ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും റിലയന്‍സിനു ചെറുതല്ലാത്ത ഒരു പങ്കുണ്ട് .



2005 ല്‍ ഫ്രീ പ്രെസ്സ് ജേണല്‍ എന്ന മാസിക പുറത്തിറങ്ങിയിരുന്നു . അതിന്റെ ആദ്യ ലക്കത്തില്‍ തന്നെ റിലയന്‍സിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും ഭരണകൂടങ്ങളുടെ നയപരമായ തീരുമാനങ്ങള്‍ റിലയന്‍സിനു അനുകൂലമാക്കുന്ന രാഷ്ട്രീയ ഉപജാപങ്ങളെക്കുറിച്ചും അതു വഴി ഗവണ്മെന്റിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു വിശദമായ പഠനമായിരുന്നു ആ ലക്കം മുഴുവന്‍ . ഓഹരിക്കമ്പോളത്തില്‍ കൃത്രിമമായി ഇടപെടലുകള്‍ നടത്തി അതിന്റെ ഏറ്റക്കുറച്ചിലുകളെ ഫലപ്രദമായി തങ്ങള്‍ക്കനുകൂലമാക്കുന്ന ക്രമക്കേടുകളെക്കുറിച്ചൂ അന്നു തന്നെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു . ഷെല്‍ കമ്പനികളെ ഉപയോഗിച്ചു കൊണ്ടാണ് ഇത്തരത്തില്‍ കൃത്രിമമായി ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുന്നത് [ A shell company is a company that exists but does not actually do any business or have any assets ]. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു ഡമ്മി കമ്പനി . ഓഹരി വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കാന്‍ , കള്ളപ്പണം ഒളിപ്പിക്കാന്‍, നികുതി വെട്ടിക്കാന്‍ ഇങ്ങനെ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഒരു ഷെല്‍കമ്പനി കൊണ്ടു പോലും സാധ്യമാണ് .ഇത്തരത്തില്‍ നൂറു കണക്കിനു ഷെല്‍ കമ്പനികളായിരുന്നു റിലയന്‍സിനുണ്ടായിരുന്നത് ഇങ്ങനെ . ഒരു രാജ്യത്തിന്റെ ഓഹരി വിപണിയെ മൊത്തമായി തന്നെ നിയന്ത്രിക്കാനും സ്വാധീനിക്കാനും കഴിയും . ഈ നൂറുകണക്കിനു ഷെല്‍ കമ്പനികളുടെ പേരും വിലാസവും അടങ്ങിയതായിരുന്നു ആ ലക്കം ഫ്രീ പ്രസ്സ് ജേണല്‍ . പക്ഷെ എന്തു കൊണ്ടോ മൂന്നു നാലു ലക്കങ്ങള്‍ക്കപ്പുറം ആ പ്രസിദ്ധീകരണം തുടര്‍ന്നില്ല .

നാട്ടുമ്പുറത്തു ഒരു ചൊല്ലുണ്ട് അട്ടയുടെ പൊക്കിള്‍ കണ്ടവന്‍ എന്നു , അതായിരുന്നു അംബാനി . തനിക്കെതിരെയുള്ള ഏതു ആരൊപണങ്ങളെയും നീക്കങ്ങളെയും എങ്ങനെ ഇല്ലാതാക്കണമെന്നു അംബാനിക്കറിയാമായിരുന്നു . കൃഷ്ണ ഗോദാവരി പ്രകൃതി വാതകം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കലഹങ്ങള്‍ക്കു ശേഷമാണ് വൈ എസ് രാജ ശേഖര റെഡ്ഡി ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത് , അതു പോലെ തന്നെ അരുണാചല്‍ പ്രദേശിലെ ജല വൈദ്യുത പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അവിടെ സംരംഭകരായ സ്വകാര്യ കമ്പനികളില്‍ നിന്നു പദ്ധതികള്‍ റദ്ദ് ചെയ്യുമെന്നു താക്കീതു നല്‍കിയതിനു പിന്നാലെയാണ് മുഖ്യുമന്ത്രി ഡോര്‍ജി ഖണ്ടുവും വൈ എസ് രാജശേഖര റെഡ്ഡിയെ പോലെ സമാനമായ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുന്നതു , എല്ലാം യാദൃശ്ചികമാകാം പക്ഷെ എല്ലാ യാദൃശ്ചികതകളും അനുഗ്രഹമാകുന്ന , തൊട്ടതെല്ലാം പൊന്നാക്കുന്ന മിഡാസ് ആണ് അംബാനിമാര്‍ .





പ്രതിച്ഛായ സൃഷ്ടിക്കാനും തങ്ങള്‍ നല്‍കിയ നേട്ടങ്ങളും സംഭാവനകളും കൊണ്ടാണ് ഇന്‍ഡ്യയെന്ന രാജ്യം നില നില്‍ക്കുന്നതെന്നും സ്ഥാപിക്കാനായി ഒരു പാടു പണവും ഗവണ്മെന്റ് പ്രചരണങ്ങളും സംഘടിപ്പിക്കുന്നവരാണ് അംബാനിമാര്‍ . വലിയ രാഷ്ട്രീയവും സാമൂഹ്യ നീതിയുമെല്ലാം പറയുന്ന മണി രത്നം പോലും ഗുരു എന്ന സിനിമയിലൂടെ സൃഷ്ടിച്ച കള്ളത്തരവും ആ പ്രചരണമാണ് . കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി എന്നൊക്കെ നമുക്കു വെറും വാക്കില്‍ പറഞ്ഞു പോകാം അതില്‍ വലിയ ഗൌരവമൊന്നും കൊടുക്കണ്ട പക്ഷെ കളവും വഞ്ചനയും രാജ്യദ്രോഹവും നടത്തി അതിന്റെ നെറുകയില്‍ സിംഹാസനമുറപ്പിച്ചിരിക്കുന്ന ഒരു കുടുംബ വ്യവസായമാണ് ഇന്ന് ബിസിനസ്സ് സ്കൂളുകളില്‍ മാതൃകാ കേസ് സ്റ്റഡികളായി പരിഗണിക്കുന്നത് . എന്റര്‍പ്രനര്‍ ഷിപ്പിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ധീരു ഭായി അംബാനിയുടെയും മക്കളുടെയും കഥകള്‍ വാഴ്ത്തി വിവരിക്കുമ്പോളും ഒരു ഇന്‍ഡ്യക്കാരന്‍ ലോകത്തെ ഒന്നാം നമ്പര്‍ സമ്പന്നനായതില്‍ അഭിമാന വിജൃംഭിതരാകുമ്പോഴും അവര്‍ രാജ്യത്തോടും ജനങ്ങളോടും ചെയ്തതും ചെയ്യുന്നതും കൂടി ഓര്‍ക്കേണ്ടിയിരിക്കുന്നു .



അവലംബം .

1. The Polyester Prince: The Rise of Dhirubhai Ambani“

2. പരിണാമത്തിന്റെ ഭൂതങ്ങള്‍ - ആനന്ദ്

3.free pres Journal



Saturday 11 June 2011

ഭാഷാ മൌലിക വാദത്തിന്റെ പ്രതിസന്ധികള്‍


ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല"
കുഞ്ഞുണ്ണി മാഷ്

സംസ്കാരവും ഭാഷയും നിയന്ത്രിതമായ അതിര്‍ത്തിവരകള്‍ക്കുള്ളില്‍ ബന്ധിച്ചിടുകയും അന്യന്റേതിനെ ശത്രുവാക്കുന്ന നയം സ്വീകരിക്കുകയും ചെയ്യുന്ന സങ്കുചിതത്വമാണ് എല്ലാ കലഹങ്ങളുടെയും മൂലകാരണം . ഏതൊരു വിശ്വാസമാകട്ടെ സംസ്കാരമാകട്ടെ അതെത്ര തന്നെ ശ്രേഷ്ഠമായിരുന്നാലും അതു നിര്‍ബന്ധിതമാക്കുകയെന്ന നടപടിയിലൂടെ സ്വയം സങ്കുചിതമാവുക എന്ന പ്രക്രിയയ്ക്കാണ് നാന്ദി കുറിക്കുന്നത് . ഏതു നാട്ടില്‍ ചെന്നാലും അവിടത്തുകാരനാകുന്ന , ആ ഭാഷ സ്വായത്തമാക്കുന്ന , അവരുടെ സംസ്കാരം അനുകരിക്കുന്ന ഒരു ജീന്‍ മലയാളിയിലുണ്ട് അതു അതിജീവനത്തിന്റെ തത്വശാസ്ത്രമാണ് .


കഴിഞ്ഞ കുറെ ദിവസങ്ങളായി വമ്പിച്ച പ്രചരണ പരിപാടികളും സമരാഹ്വാനങ്ങളുമൊക്കെയായി സാംസ്കാരിക കേരളത്തില്‍ മലയാളം മുമ്പെങ്ങുമില്ലാത്ത വിധം വലിയ വിഷയമായിതീര്‍ന്നിരുന്നു . മലയാളം ഒന്നാം ഭാഷയായി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാനുള്ള ഒരു പദ്ധതിയെ തല്പര കക്ഷികള്‍ തുരങ്കം വെച്ചെന്നായിരുന്നു പ്രചരണം .എങ്ങും മലയാള ഭാഷാ പ്രേമികളുടെ ആഹ്വാനങ്ങള്‍ അരങ്ങു തകര്‍ത്തു , ഭാഷാപ്രേമം മൂത്ത് ആരെങ്കിലും ആത്മഹത്യ ചെയ്തെക്കുമെന്നു പോലും തോന്നിപ്പോയി , ഇപ്പോള്‍ മലയാ‍ളികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ സാംസ്കാരിക പ്രശ്നമാണ് മലയാള ഭാഷ നിര്‍ബന്ധമാക്കാത്തത് , നിര്‍ബന്ധമാക്കിയാലുടന്‍ തന്നെ ഭാഷ അതി ശക്തമായി തിരിച്ചു വരും !!! .

എങ്ങും വലിയ വൈകാരിക പ്രകടനങ്ങളായിരുന്നു . മലയാളം അമ്മയാണ് , അമ്മൂമ്മയാണ് എന്നു വേണ്ടാ ഇനി പറയാന്‍ ബാക്കിയൊന്നുമില്ല . മലയാളത്തെ പ്രാണനെക്കാള്‍ സ്നേഹിക്കുന്ന സാംസ്കാരിക നായകരുടെയും സാഹിത്യകാരന്മാരുടെയുമൊക്കെ നിരാഹാര ഭീഷണികളും പ്രക്ഷോഭാഹ്വാനങ്ങളും , അത് മനസ്സാവരിച്ചു കൊണ്ടു മലയാള ഭാഷാപ്രേമികള്‍ ഒന്നടങ്കമേറ്റെടുത്തതു കൊണ്ടു മലയാളം ഇപ്പോള്‍ ഒന്നാം ഭാഷയാണ് . ആനന്ദലബ്ദിക്കിനിയെന്തു വേണം ?

ഓ എന്‍ വി കുറുപ്പിന് നിരാഹാരം കിടക്കേണ്ടി വന്നില്ല , സുഗതകുമാരിയ്ക്കു മൃതപ്രായയായ അമ്മമലയാളത്തെക്കുറിച്ചു കവിതയെഴുതേണ്ടിയും വന്നില്ല അതിനു മുമ്പെ അബ്ദുറബ്ബ് തീരുമാനം മാറ്റി അല്ലെങ്കില്‍ തന്നെ മാപ്പള വിദ്യാഭ്യാസ മന്ത്രിമാരെ കേരളത്തിനത്ര പഥ്യമല്ല ആ ഒരു മോശപ്പേര് ഇനി കൂട്ടേണ്ടെന്ന് കരുതിയിട്ടാവും . പൂര്‍വ്വസൂരികളുടെ പുണ്യം അല്ലാതെന്താ പറയുക ? . മലയാളത്തിന്റെ പവിത്രത കളങ്കപ്പെടുത്താതിരിക്കാന്‍ ഓ എന്‍ വിയും സുഗതകുമാരിയുമടക്കമുള്ള ഭാഷാപ്രേമികള്‍ സ്വന്തം മക്കളെയും ചെറുമക്കളെയുമൊക്കെ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിപ്പിച്ചതും പഠിപ്പിക്കുന്നതും

ലോകഭക്ഷ്യ സുരക്ഷയ്ക്കായി ഇന്‍ഡ്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്ര ജനങ്ങള്‍ ഭക്ഷണം കുറക്കേണ്ടതുണ്ട് എന്ന അമേരിക്കയുടെ തിട്ടൂരം പോലെ മലയാള ഭാഷ നില നില്‍ക്കണമെങ്കില്‍ സര്‍ക്കാര്‍ സ്കൂളിലെ ദരിദ്ര നാരായണന്മാരുടെയും ഇടത്തരക്കാരുടെയും കുട്ടികള്‍ മലയാളം നിര്‍ബന്ധമായും ഒന്നാം ഭാഷയായി പഠിച്ചു അനുപാതം നില നിര്‍ത്തേണ്ടതുണ്ട് എന്നാണ് സാംസ്കാരിക മാടമ്പികളുടെ ഈ ആവശ്യം , കമ്പ്യൂട്ടര്‍ പഠനത്തിനായുള്ള സമയമാണ് മലയാള പഠനത്തിനായി മാറ്റിവെച്ചിട്ടുള്ളതെന്നറിയുന്നു ,സ്കൂളിലല്ലാതെ കമ്പ്യൂട്ടര്‍ കാണാത്ത ലക്ഷക്കണക്കിനു കുട്ടികള്‍ക്കാണ് ഈ പുത്തന്‍ നിയമം പ്രാവര്‍ത്തികമാവുക .ദരിദ്രന്മാര്‍ കൂടുതല്‍ ദരിദ്രരാവുകയും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ചെയ്യും എന്ന കാപ്പിറ്റലിസ്റ്റ് തത്വം പോലെ ബൂര്‍ഷ്വാ കുട്ടികള്‍ കൂടുതല്‍ ബൂര്‍ഷ്വകളാവുകയും കണ്ട്രികുട്ടികള്‍ കൂടുതല്‍ കണ്ട്രികളാവുകയും ചെയ്യും .

ഒന്നോ രണ്ടോ പിരീഡുകള്‍ മാതൃഭാഷയ്ക്കായി മാറ്റി വെക്കുന്നതിലെന്താണ് തെറ്റെന്നു ചോദിച്ചാല്‍ ഒരു തെറ്റുമില്ല . പക്ഷെ ഈ നിര്‍ബന്ധിത പഠനമെന്ന വാദം ഉയര്‍ത്തുന്നത് നാം ചിലപ്പോഴെങ്കിലും അസഹിഷ്ണുതയോടെ തമിഴനെയും മറാത്തിയെയും പരിഹസിച്ചു പോരുന്ന അതേ ഭാഷാ മൌലികവാദമാണ് എന്നുള്ളത് ഗൌരവമര്‍ഹിക്കുന്ന വസ്തുതയാണ് .അത്തരത്തിലുള്ള ഭാഷാ മൌലിക വാദം തന്നെയാണീ നിര്‍ബന്ധിത പഠിപ്പീര് - നവ നിര്‍മ്മാണ്‍ സേനയെയും പാണ്ടിയെയും തെറി പറഞ്ഞിട്ട് നമ്മളത് തുടരുന്നതിലൊരനൌചിത്യമുണ്ട് . മറാത്തി ഭാഷയ്ക്കു ഹിന്ദിയില്‍ നിന്ന് നേരിടുന്ന ഭീഷണി വലുതാണ് എന്നിട്ടും നവനിര്‍മ്മാണ്‍ സേന അത്തരമൊരു വാദഗതിയുന്നയിക്കുമ്പോള്‍ നമ്മള്‍ മൌലികവാദമായി കാണുന്നു . അതിലുപരി തമിഴനും മറാത്തിയുമെല്ലാം അവരുടെ ഭാഷാപ്രേമത്തിനപ്പുറത്തു ഒരു ദേശീയതാ വാദം ഉയര്‍ത്തുന്നുണ്ട് . തമിഴന്റെ, മറാത്തിയുടെ , തെലുങ്കന്റെ ഒക്കെ ഭാഷാപ്രേമത്തിന് അവരുടെ ദേശീയത എന്ന കടുത്ത കാരണമുണ്ട് നമ്മള്‍ മലയാളിക്കൊരു മലയാളി ദേശീയത അവകാശപ്പെടാനുണ്ടോ ? നമ്മള്‍ മലയാളികള്‍ ആഗോള ഉല്‍പ്പന്നങ്ങളാണ് .മലയാളികളെക്കുറിച്ച് പലരും പറഞ്ഞ് പഴകിയ ഒരു ഫലിതമുണ്ട് - ചന്ദ്രനില്‍ ചെന്നാലും അവിടെയൊരു മലയാളി കൈലി മുണ്ടും സാന്റോ ബനിയനുമിട്ട് ചായക്കട നടത്തുന്നുണ്ടാവുമെന്ന് , ലോകത്തിന്റെ ഏത് കോണിലും ഒരു മലയാളിയുണ്ട് , സംസ്കാരം , ഭാഷ ഇതെല്ലാം ഗൃഹാതുരതയോടെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നാടിന്റെ നന്മകളെക്കുറിച്ച് വാചാലനാവുന്ന ഒരു മലയാളി . ചിലപ്പോള്‍ അവന്‍ മല്ലു എന്ന് വിളിക്കപ്പെടുന്നു , ചിലയിടങ്ങളില്‍ അവന്‍ മലബാറിയാണ് , മറ്റ് ചിലരവനെ ‍ മദ്രാസ്സിയുമാക്കുന്നു .ഏതു നാട്ടില്‍ ചെന്നാലും മലയാളിയുടെ സ്വത്വം നില നില്‍ക്കുന്നത് സങ്കുചിതമാക്കാത്ത ഒരു സംസ്കാരം അവനില്‍ അവശേഷിക്കുന്നതു കൊണ്ടു കൂടിയാണ് .

ഫ്രാന്‍സും ചൈനയും ജപ്പാനുമെല്ലാം അവരുടെ ഭാഷയില്‍ തന്നെയാണ് സാങ്കേതിക വിദ്യാഭ്യാസം ചെയ്യുന്നല്ലോ പിന്നെയെന്തു കൊണ്ടു മലയാളിക്കായിക്കൂടാ എന്ന എന്ന താരതമ്യം യുക്തിരഹിതമായൊരു വാദഗതിയാണ് . സ്വയം പര്യാപ്തത സ്വപ്നം കാണാനല്ലാതെ അതിനുള്ള സ്രോതസ്സുകള്‍ ഉല്പാദിപ്പിച്ചെടുക്കാന്‍ പ്രാപ്തിയില്ലാത്ത ജനത ആന മുക്കുന്നത് കണ്ടു അണ്ണാന്‍ മുക്കുന്നത് പോലെയെ ആകൂ , ആഗോള വല്‍ക്കരണത്തിന്റെ സാഹചര്യങ്ങളും അവസ്ഥകളും സ്വയം പര്യാപ്തരല്ലാതെയാക്കി മാറ്റിയ ഒരു ജനതക്കു അതിജീവനം തന്നെയാണ് മുഖ്യം , അതിനാണവന്റെ പ്രയാണങ്ങളും പലായനങ്ങളും . അതിനിടയ്ക്കാണ് ഓടണ പശൂന്റെ കുണ്ടിക്കൊരു കുത്തെന്ന് പറഞ്ഞ കണക്കിനൊരു ഭാഷാപ്രേമം .


every action has an equal and opposite reaction എന്നു ന്യൂട്ടണ്‍ പറഞ്ഞത് ഭൌതിക ശാസ്ത്രത്തിനു മാത്രമല്ല എല്ലാ വിഷയങ്ങള്‍ക്കും ബാധകമാണ് .മലയാളം നിര്‍ബന്ധിത ഭാഷയാക്കിയതിന്റെ അനുരണനമെന്നോണം കര്‍ണ്ണാടകയില്‍ കന്നഡ നിര്‍ബന്ധിതമാക്കാന്‍ തുടങ്ങുന്നു . കര്‍ണാടകയില്‍ സ്ഥിര താമസമാക്കാന്‍ ഉദ്ദേശിക്കുന്ന അയല്‍ സംസ്ഥാനക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ കന്നട പഠിക്കണമെന്ന് നിര്‍ദേശം. സര്‍ക്കാറിന് കീഴിലുള്ള കന്നട വികസന അതോറിറ്റിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഇതു നടപ്പിലായാല്‍ മലയാളികളടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ പ്രതിസന്ധിയിലാകും. കന്നട ഭാഷയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ രൂപവത്കരിച്ചതാണ് കന്നട വികസന അതോറിറ്റി. ജോലി ആവശ്യവും മറ്റുമായി കര്‍ണാടകയിലെത്തുന്ന അയല്‍ സംസ്ഥാനക്കാര്‍ സ്ഥിരമായി താമസിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കന്നട എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണമെന്നും ഇത് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് കന്നട വികസന അതോറിറ്റിയുടെ നിര്‍ദ്ദേശം . കാസര്‍ഗോടിനെ മലയാളം നിര്‍ബന്ധമാക്കുന്നതില്‍ നിന്നും ഒഴിവു നല്‍കണമെന്നു അവര്‍ ഇതോടൊപ്പം ആവശ്യപ്പെടുന്നുമുണ്ട് .

ഇനി തമിഴനും തെലുങ്കനും മറാത്തിയും എല്ലാം അവിടെ ജീവിക്കുന്ന എല്ലാവരും നിര്‍ബന്ധമായും തദ്ദേശ ഭാഷയും സാഹിത്യവും പഠിച്ചിരിക്കണമെന്നു കല്പന പുറപ്പെടുവിക്കട്ടെ ,അവിടെ കുടിപാര്‍ക്കുന്ന മലയാളി പരിഷകളെങ്ങനെ പ്രതിഷേധിക്കും ?. സംവരണമെന്നത് ഏതെങ്കിലും രീതിയില്‍ അവഗണന നേരിട്ടതു കൊണ്ട് അവശതയനുഭവിക്കുന്നവര്‍ക്കുള്ള സാമൂഹിക - സ്വാഭാവിക നീതി ആണ് . ഒരു പ്രദേശത്തിന്റെ , ഒരു ജനതയുടെ സംസാര - ഭാഷയോ സാഹിത്യ ഭാഷയോ ആയി നില നില്‍ക്കുന്ന ഒരു ഭാഷയ്ക്കു സംവരണം ആവശ്യമില്ല . അങ്ങനെ വേണമെന്നുള്ളത് തീര്‍ത്തും ഉപരിപ്ലവമായ വാദഗതിയാണ് .3 കോടി വരുന്ന ഒരു ജനതയുടെ ഭാഷയ്ക്കു എന്നിട്ടും അതിജീവിക്കാന്‍ സാധിക്കുന്നില്ല എന്നാണെങ്കില്‍ അതു അനിവാര്യമായ സ്വാഭാവിക മൃതി ആണെന്നു കരുതുകയാവും ന്യായം . അടിച്ചേല്‍പ്പിക്കുന്ന എന്തും കാലഹരണപ്പെട്ടു പോവുകയെ ഉള്ളൂ .എനിക്കിതു പറയാന്‍ അവകാശമുണ്ട് കാരണം ഞാന്‍ ഒന്നാം ഭാഷയായി മലയാളം പഠിക്കാത്ത ഒരാളാണ് എന്നിട്ടും എനിക്കു ഏതൊരു മലയാളം ബിരുദധാരിയെക്കാളും നന്നായി മലയാളം പ്രയോഗിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുള്ളത് സംവരണമില്ലാതെ , നിര്‍ബന്ധമില്ലാതെ തന്നെ ആ ഭാഷയെ സ്നേഹിക്കുന്നതു കൊണ്ടാണ് .

എല്ലാത്തരം മൌലികവാദങ്ങളും ആരംഭിക്കുന്നത് അവനവന്‍ വിശ്വസിക്കുന്ന ആശയത്തോടോ പ്രസ്ഥാനത്തോടൊ ഉള്ള തീവ്രമായ അഭിനിവേശമുള്ളതു കൊണ്ടാണ് . തന്റെ ഭാഷയെ സ്നേഹിക്കുന്നതില്‍ തെറ്റില്ല പക്ഷെ അതു നിര്‍ബന്ധിതമാക്കുന്നതിലൂടെ അതിന്റെ മഹത്വം അവിടെ ഇല്ലാതാകുന്നു .