Like

...........

Monday 9 May 2011

കഥയല്ലിതു ജീവിതം - ഒരു റിയാലിറ്റി മെഗാഷോ





സാങ്കേതിക വിദ്യയുടെ വികാസം നമ്മുടെ ആസ്വാദനശേഷിയെ പ്രകടമായി ബാധിക്കുന്ന ഒന്നാണ് .കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഷക്കീല പടങ്ങളുടെ ആധിക്യത്തില്‍ നീല പുതച്ച കേരളത്തില്‍ ഇന്നു അത്തരമൊരു ചിത്രം വിജയിക്കാനുള്ള സാധ്യതകള്‍ പരിമിതപ്പെടുന്നത് സാങ്കേതിക വിദ്യയുടെ നീലപ്പല്ലുകള്‍ [blue Tooth ] കാഴ്ചക്കാരന്റെ ആസ്വാദനാനുഭവങ്ങളില്‍ വരുത്തിയ പരിണാമങ്ങള്‍ കൊണ്ടാണ് . കഥയും തിരക്കഥയുമെല്ലാമുള്ള ചലചിത്ര കാഴ്ചയില്‍ നിന്ന് അയലത്തെ വീട്ടിലെ ചേച്ചിയുടെ കുളി സീന്‍ കാണുന്ന നിര്‍വൃതി കിട്ടാന്‍ വഴിയില്ലല്ലോ . ഇവിടെ ഭാവനയും യാഥാര്‍ത്ഥ്യവും ഏറ്റ് മുട്ടുമ്പോള്‍ യാഥാര്‍ത്ഥ്യത്തിനാണ് കൂടുതല്‍ വിപണി മൂല്യം .3 ജിയുടെ വരവോടെ ഈ അയലത്തെ ചേച്ചിയോ ഹോസ്റ്റല്‍ മുറിയിലെ പെണ്‍കുട്ടിയോ മാറി കൂടുതല്‍ യാഥാര്‍ത്ഥ്യത്തോടെ ലൈവ് ആയി കാ‍ണാവുന്ന കാഴ്ചകള്‍ വരുന്നതോടെ ബ്ലൂടൂത്ത് വിപ്ലവത്തിനും കാഴ്ചക്കാര്‍ കുറയും .പുതുമയാണ് ഓരോ കാഴ്ചയുടെയും വിപണിമൂല്യത്തെ സ്വാധീനിക്കുന്നത് .


മലയാളികളുടെ സ്വീകരണ മുറിയെ കണ്ണീരണിയിച്ചിരുന്ന വികാരതീവ്രമായ മെഗാ സീരിയലുകള്‍ പെണ്ണുങ്ങള്‍ക്കു പോലും മടുത്തു തുടങ്ങിയ കാലത്താണ് റിയാലിറ്റി ഷോകള്‍ ആരംഭിച്ചത് .മെഗാസീരിയലുകളിലെ ‘ജീവിതഗന്ധിയായ‘ പരദൂഷണങ്ങളും അവിഹിതവേഴ്ചകളും മാത്രം കാണുന്നതിനെക്കാള്‍ പ്രതിഭകള്‍ മാറ്റുരക്കുന്ന റിയാലിറ്റിഷോകള്‍ സാമൂഹികമായി നല്ലതാണെന്ന വിലയിരുത്തലുകളുണ്ടായി പക്ഷെ കണ്ണീരും കരച്ചിലും കാലു പിടുത്തവും തന്നെ അവിടെയും .എങ്കിലും എരിവു പോരാതെയായി അതും മടുത്തു തുടങ്ങിതുടങ്ങിയപ്പോഴാണ് യഥാര്‍ത്ഥ ജീവിതത്തിലെ അവിഹിതങ്ങളും ദാമ്പത്യ പ്രശ്നങ്ങളും ഞാനടക്കമുള്ള മലയാളി ഒളിഞ്ഞു നോട്ടക്കാര്‍ക്കു മുന്നിലേക്ക് നീട്ടുന്നത് .കഴിഞ്ഞ ദിവസങ്ങളില്‍ മലയാളത്തിലെ സാംസ്കാരിക ശുദ്ധിയുള്ള ചാനലായ അമൃതാ ടി വി യില്‍ .കഥയല്ലിതു ജീവിതം “ എന്ന റിയാലിറ്റി ഷോയുടെ വാര്‍ഷികാചരണം നടക്കുന്നതു കണ്ടു .മെഗാസീരിയലുകളെ പോലും റേറ്റിങ്ങില്‍ കടത്തി വെട്ടുന്ന ജനപ്രിയ പരിപാടി എന്ന വിശേഷണത്തോടെയാണ് പരിപാടി തുടങ്ങുന്നതു തന്നെ.സ്ത്രീകളുടെ ശരീര പുഷ്ടി വര്‍ദ്ധിപ്പിക്കുന്ന ഒരു അല്‍ഭുതമരുന്നാണ് ഇതിന്റെ പ്രായോജകര്‍ .പഴയകാല സിനിമാ നടിയായ വിധുബാലയാണ് അവതാരക .അവരെക്കൂടാതെ കാഴ്ചക്കാരായി ഒരു സിനിമ കാണുന്ന ലാഘവത്തോടെ മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന് പറയപ്പെടുന്നവരും അടുത്തൂണ്‍ പറ്റിയ നിയമ പണ്ഡിതരും വേദിയില്‍ സന്നിഹിതരാണ് .

ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങള്‍ , മറ്റു കുടുംബ പ്രശ്നങ്ങള്‍ എന്നിവയെ കൌണ്‍സലിങ്ങ് നടത്തി പരിഹരിക്കുന്ന മാതൃകാ പരിപാടിയാണിതെന്നു അവതാരക പറയുന്നു .ഇത്തരം പ്രശ്നങ്ങളില്‍ പെടുന്നവരെ , അല്ലെങ്കില്‍ കുടുംബ കോടതിയില്‍ കേസ് കൊടുത്തിട്ടുള്ളവരെ അവിടെ നിന്നും വിവരങ്ങള്‍ ശേഖരിച്ചു ബന്ധപ്പെട്ടാണു ഈ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് .പരിപാടിയില്‍ പങ്കെടുക്കുന്ന വാദിയെയും പ്രതിയെയും ഒരുമിച്ചിരുത്തി പരസ്യ വിചാരണയാണ് .വിചാരണക്കനുസരിച്ച് പഴ്ചാത്തല സംഗീതം ശോകമായും ത്രില്ലിങ്ങ് ആയും മാറി മാറി കേള്‍പ്പിക്കുന്നു .കക്ഷികളുടെ മുഖഭാവങ്ങള്‍ പല വിധത്തില്‍ ഒപ്പിയെടുത്തു കൊണ്ടു പ്രേക്ഷകരെ അവരുടെ വികാര വിക്ഷോഭങ്ങള്‍ വളരെ വ്യക്തമായി കാണിക്കുന്നുണ്ട് .അവതാരകയുടെ അതി വൈകാരികതയും നാടകീയതയും പരിപാടിക്കു കൊഴുപ്പു കൂട്ടാന്‍ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നതു .യാദൃശ്ചികമായി ഈ പരിപാടിയുടെ രണ്ടു വ്യത്യസ്ത എപ്പിസോഡുകള്‍ മുഴുവനായി കാണാനിടയായി .

വിചാരണവേദി - 1

അവതാരകക്കു മുമ്പില്‍ വിചാരണ ചെയ്യപ്പെടുന്ന കഥാപാത്രങ്ങള്‍ - നിസ്സഹായതയുടെയും അവശതയുടെയും ആവരണമണിഞ്ഞ് ഒരു പുരുഷന്‍ , സാമാന്യം സൌന്ദര്യമുള്ള മുപ്പതുകളിലെത്തിയ ഒരു സ്ത്രീ , ഭാര്യാഭര്‍ത്താക്കന്മാരാണ് .പിന്നെ മക്കളായി ദുഖം ഖനീഭവിച്ച മുഖഭാവത്തോടെ 10 ഉം 12 ഉം വയസ്സായ രണ്ട് ആണ്‍കുട്ടികളും 5 വയസ്സില്‍ താഴെയുള്ള ഒരു പെണ്‍കുഞ്ഞും .അയല്‍ വീട്ടിലെ പയ്യനുമായി അവിഹിത ബന്ധം ആരോപിക്കപ്പെട്ടിരിക്കുകയാണ് സ്ത്രീ .അതില്‍ ഒരു ആണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട് എന്താണ് അമ്മയെ ഇഷ്ടമല്ലാത്തതെന്ന് - അല്പം വൈഷമ്യത്തോടെ ആ കുട്ടി അമ്മ ചീത്തയാണെന്നു പറയുന്നു .അതിനു ശേഷം രാത്രി സമയങ്ങളില്‍ അയല്വീട്ടിലെ പയ്യനുമായി സംസാരിക്കുന്നത് കണ്ടുവെന്ന ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ശരിയാണൊ എന്നന്വേഷിക്കുകയാണ് അവതാരക -

ഭാര്യ - ഒരിക്കല്‍ രാത്രിയില്‍ ആ പയ്യനുമായി‍ സംസാരിക്കുന്നതു‍ കണ്ടിട്ടുണ്ട് .
അവതാരക - രാത്രി എത്ര സമയമായിക്കാണും ?
ഭാര്യ - ഒരു രണ്ടു മൂന്നു മണിയോടടുപ്പിച്ച് .
അവതാരക - ആ സമയത്തു നിങ്ങളെന്താണ് സംസാരിച്ചതു ?
ഭാര്യ - പിറ്റേ ദിവസം തേങ്ങ ഇടുന്ന കാര്യമായിരുന്നു
.

പാതിരാത്രി 2 മണിക്കു അയലത്തെ യുവാവുമായി തേങ്ങയിടുന്ന കാര്യമാണ് സംസാരിച്ചതു എന്നുള്ളത് വലിയൊരു ഫലിതത്തിന്റെ ഫലമാണു ഉണ്ടാക്കുക .അതു കേട്ടിരിക്കുന്ന സാമാന്യ ബോധമുള്ള എല്ലാവരും ‍ പൊട്ടിച്ചിരിക്കുമെന്നത് ഉറപ്പാണ് .അവതാരകയും നിയമജ്ഞരുമെല്ലാം അടക്കിപ്പിടിച്ച ചിരിയോടെ പരസ്പരം നോക്കുന്നു . പരിപാടിയില്‍ പങ്കെടുക്കുന്നവരെ അണിയറയില്‍ വെച്ചു തന്നെ എല്ലാ കാര്യങ്ങളും ചോദിച്ചു ഒരു ചെറിയ തയ്യാറെടുപ്പുകള്‍ നടത്തി തന്നെ മാത്രമെ ക്യാമറക്കു മുന്നില്‍ പ്രത്യക്ഷപ്പെടുത്തു എന്നിരിക്കെ ഇത്തരത്തില്‍ മനപ്പൂര്‍വ്വമായ രംഗങ്ങള്‍ സൃഷ്ടിക്കുന്നത് ജനപ്രിയ പരിപാടിയുടെ ഫോര്‍മുലയിലെ നര്‍മ്മവും കണ്ണീരുമെല്ലാം സമാസമം ചേര്‍ത്തെടുക്കാനാവണം .പക്ഷെ വിദ്യാഭ്യാസം കുറഞ്ഞ ഒരു നാട്ടുമ്പുറത്തുകാരിയുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്തു മനപ്പൂര്‍വ്വം അവിടെ നര്‍മ്മം നിറക്കുമ്പോള്‍ ആ നിമിഷത്തില്‍ കണ്ണീരോടെ തല താഴ്ത്തിയിരിക്കുന്ന രണ്ടു കൊച്ചു കുട്ടികളുടെ ഭാവി ആ ചിരിയില്‍ തകര്‍ന്നു പോയിട്ടുണ്ടാകും എന്നു ഇവരെന്തു കൊണ്ടാണ് മനസ്സിലാക്കാത്തത് .ആ സ്ത്രീയുടെ പരപുരുഷ ബന്ധം പൊതു വേദിയില്‍ തെളിയിച്ചിട്ടാണ് ദമ്പതികളെ ഒരുമിപ്പിച്ചെന്നു ഗീര്‍വാണം മുഴക്കുന്നത് .

വിചാരണ വേദി - 2

മകള്‍ പിഴച്ചു പോയെന്നു ആരോപിച്ചു ഒരമ്മയും അച്ഛനും ആണ് ഇത്തവണ വേദിയില്‍ ഉള്ളത് .മകളുടെ പേരും ജോലി ചെയ്യുന്ന സ്ഥാപനവും വിലാസവും എല്ലാം പരസ്യമായി തന്നെ വെളിപ്പെടുത്തുന്നുണ്ട് . ബാങ്ക്ലൂരില്‍ ഒറാക്കിള്‍ സോഫ്റ്റ് വയര്‍ കമ്പനിയില്‍ എഞ്ചിനീയറായ ശ്യാമ എന്ന പെണ്‍കുട്ടിയാണ് കഥാപാത്രം .എതിര്‍ കക്ഷിക്കാരിയായ ശ്യാമ വന്നിട്ടില്ല , .ശ്യാമ വരാത്തതിനു പകരമായി ആ പെണ്‍ കുട്ടിയുടെ നിരവധി ഫോട്ടോഗ്രാഫുകള്‍ ഉണ്ട് .പ്രധാന ആരോപണം അച്ഛനുമമ്മക്കും ചിലവിനു കൊടുക്കുന്നില്ല ആധുനിക ഭ്രമമുള്ളത് കൊണ്ടു പഴഞ്ചന്മാരായ മാതാ പിതാക്കളെ നോക്കുന്നില്ല ,പെണ്‍ കുട്ടി ദുര്‍ന്നടപ്പുകാരിയാണ് എന്നൊക്കെയാണ് .ഇടക്കിടെ ശ്യാമയുടെ വിവിധ ഫോട്ടോഗ്രാഫുകള്‍ സ്ക്രീനില്‍ കാണിക്കുന്നുണ്ട് .ജീന്‍സും ടോപ്പുമണിഞ്ഞ ഒരു ഫോട്ടോ - ആധുനിക ഭ്രമത്തിലാണെന്നു വിലയിരുത്തിക്കൊണ്ടു അവതാരക മാതാപിതാക്കളുടെ വാദം സമ്മതിക്കുന്നുമുണ്ട് .പിന്നെ കുറച്ചു നേരം അമ്മയുടെ വകയാണ് - കൂട്ടുകാരിയുമായി ചേര്‍ന്നു മാതാപിതാക്കളെ അനുസരിക്കുന്നില്ല, കാമുകനുമായി വഴിവിട്ട ബന്ധമുണ്ട് എന്നിങ്ങനെ പെണ്‍ കുട്ടിയുടെ ദുര്‍ന്നടത്തയെക്കുറിച്ചുള്ള വിവരണങ്ങളാണ്.ചില സമയങ്ങളില്‍ വിവരണത്തിന്റെ ആഘാതം താങ്ങാനാകാതെ അവതാരക കഷ്ടം വെക്കുന്നുണ്ട് “ഇങ്ങനെയും പെണ്മക്കളോയെന്ന് “ ആശ്ചര്യം നിറഞ്ഞ ഭാവത്തോടെ നോക്കുന്നുണ്ടു .പശ്ചാത്തലത്തില്‍ ദ്രുതതാളത്തിലുള്ള സംഗീതം .

അവസാനം മകളെ വഴി തെറ്റിച്ച കൂട്ടുകാരിയെ ഫോണില്‍ വിളിക്കുന്നു .ഈ ഫോണ്‍ വിളി പരസ്യമായി തന്നെ ചാനലിലൂടെ കാണിക്കുന്നുണ്ട് , ഇതിനായി ഫോണില്‍ സംസാരിക്കുന്ന ആളുകളുടെ സമ്മതം വാങ്ങുന്നില്ല . കൂട്ടുകാരി പറയുന്നു -

ആ കുട്ടിയെന്റെ കൂട്ടുകാരിയായിരുന്നു ഇപ്പോള്‍ അല്ല .ആ പെണ്‍കുട്ടിക്കു ഒരു പ്രണയമുണ്ടായിരുന്നു അതു അമ്മയുടെ സമ്മതമില്ലാത്തതിനാല്‍ നടന്നില്ല എന്നിട്ടും ആ അമ്മ തന്നെ മകള്‍ പലരുമായി കിടക്ക പങ്കിടുന്നവളാണെന്നു പറഞ്ഞു നടക്കുകയും അങ്ങനെ ആ കുട്ടിയെ പരമാവധി ആളുകളുടെ മുന്നില്‍ അപമാനിക്കുകയും അതും പോരാഞ്ഞു ബാങ്ക്ലൂരിലെ ഓറാക്കിള്‍ കമ്പനിയില്‍ ഉള്ള ജോലി കളയിച്ചു മകളെ കുത്തുപാളയെടുപ്പിക്കുമെന്നാണ് ശ്യാമയുടെ അമ്മയുടെ ശ്രമം .എന്റെ പഴയ കൂട്ടുകാരിയാണെന്നതിന്റെ പേരില്‍ മാത്രം അവരുടെ കുടുംബ പ്രശ്നത്തില്‍ പോലീസിനെക്കൊണ്ടു പോലും വിളിപ്പിച്ചു ചോദ്യം ചെയ്യിച്ചു ഇനിയും എന്നെ ഇത്തരം കാര്യങ്ങളില്‍ ഇടപെടുത്തരുതെന്ന് അപേക്ഷിക്കുകയാണ് “ എന്നു പറഞ്ഞു കൊണ്ടു നിര്‍ത്തി .

അടുത്ത ഊഴം പരാമര്‍ശ വിധേയയായ ശ്യാമ എന്ന പെണ്‍കുട്ടിയുടേതാണ് - ഫോണ്‍ എടുത്തപ്പോള്‍ തന്നെ ഇംഗ്ലീഷിലാണ് ശ്യാമ സംസാരിച്ചു തുടങ്ങിയത് , മാന്യമായ രീതിയില്‍ തന്നെ .അമൃതാ ടി വി യില്‍ നിന്നാണ് ഒരു പ്രോഗ്രാമില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ പ്രാങ്ക് കോളാണോ എന്ന് സംശയം ചോദിച്ചു .ആ സമയത്തു‍ അവതാരകയായ വിധുബാലയുടെ ആത്മാഭിമാനം ഉണര്‍ന്നു .മലയാളികള്‍ എല്ലാം അറിയുന്ന പ്രസിദ്ധ സിനിമാ താരമാണ് താനെന്നും കുട്ടി ജനിക്കുന്നതിന് മുമ്പേ തന്നെ നടിയാണെന്നും പറഞ്ഞപ്പോള്‍ പെണ്‍കുട്ടി താനങ്ങനെയല്ല ഉദ്ദേശിച്ചതെന്നും ചാനലില്‍ നിന്നാണ് എന്നു പറഞ്ഞു വരുന്ന പ്രാങ്ക് കോളുകളെക്കുറിച്ചാണ് സംശയം പ്രകടിപ്പിച്ചതെന്നും വ്യക്തമാക്കി. അടുത്തതായി പെണ്‍കുട്ടിയെക്കുറിച്ചുള്ള ആരൊപണങ്ങളുടെ നിജ സ്ഥിതി അറിയാനാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ - ഇത്തരത്തില്‍ ഒരു ആരോപണമുണ്ടെങ്കില്‍ ജുഡീഷ്യറിയും നിയമ വ്യവസ്ഥയും കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണെന്നും അതു ചാനലുകല്‍‍ ഏറ്റെടുക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു കൊണ്ടു ആ പെണ്‍കുട്ടി സഹകരിക്കാന്‍ തയ്യാറായി ഇത്തരത്തില്‍ സ്വകാര്യമായി ചോദിക്കേണ്ട കാര്യങ്ങള്‍ ഒരു കൂട്ടം ആളുകള്‍ക്കു മുന്നില്‍ പരസ്യമായി പറയേണ്ട കാര്യങ്ങളല്ലെന്നും തന്നെ മുന്‍ കൂട്ടി അറിയിക്കാതെ ഈ ഫോണ്‍ സംഭാഷണം പരസ്യമാക്കിയത് ശരിയായില്ലെന്നും ആ പെണ്‍കുട്ടി മാന്യമായി തന്നെ പറഞ്ഞു . എന്നീട്ടും ഔചിത്യബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത അവതാരക പ്രശ്നത്തില്‍ പെണ്‍കുട്ടിയുടെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയാണ് .‍ തനിക്കു അരമണിക്കൂറിനകം ഓഫീസിലെത്തേണ്ടതുണ്ടെന്നും അതിനാല്‍ നാളെ സംസാരിക്കാമെന്നും പറഞ്ഞുകൊണ്ടു പെണ്‍കുട്ടി ഫോണ്‍ കട്ടു ചെയ്തു .

ഇത് കേട്ടതോടെ ആ പെണ്‍കുട്ടി എന്തോ മഹാപരാധം ചെയ്ത മട്ടില്‍ അവതാരക പ്രേക്ഷകന് നേരേ നോക്കുന്നു .
വേദിയിലുണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഉടന്‍ തന്നെ പ്രസ്താവിച്ചു - ആ പെണ്‍കുട്ടി അബ്നോര്‍മലാണ് . അകമ്പടിയായി അവതാരകയുടെ കണ്ടെത്തല്‍ - കണ്ടോ ഇത്ര സമയം സംസാരിച്ചിട്ടും ഒരക്ഷരം മലയാളത്തില്‍ പറഞ്ഞില്ല , ഇതില്‍ നിന്നു തന്നെ ആ പെണ്‍കുട്ടി അമ്മയെ മറന്നു പോയ ആധുനിക ഭ്രമമുള്ള ഒരു പെണ്‍കുട്ടിയാണെന്നു മനസ്സിലാവും അതിനാല്‍ കുട്ടിക്കു നല്ല കൌണ്‍സലിങ്ങ് ആവശ്യമാണ് , ഇപ്പറഞ്ഞതു തല കുലുക്കി സമ്മതിക്കുന്ന നിയമ പണ്ഡിതന്‍. ഇവരുടെ ഒക്കെ നീതിന്യായം ഇതാണെങ്കില്‍ പദവിയിലിരിക്കുന്ന സമയത്തു എത്രയേറെ നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടായിരിക്കണം

ഇവിടെ ആര്‍ക്കാണ് കൌണ്‍സലിങ്ങ് കൊടുക്കേണ്ടത് ? ആരാണ് അബ്നോര്‍മല്‍ ?

മാന്യമായി ജോലി ചെയ്തു ജീവിക്കുന്ന ഒരു പെണ്‍കുട്ടിയെ ചില ദുരാരോപണങ്ങളുടെ പേരില്‍ ആ വിഷയത്തില്‍ ആ പെണ്‍കുട്ടിക്കു പറയാനുള്ളത് കേള്‍ക്കുന്നതിനു മുമ്പായി ഫോട്ടോയും മറ്റു വിവരണങ്ങളും പരസ്യമായി കൊടുത്തു കൊണ്ടു ഒരു ദുര്‍ന്നടപ്പുകാരിയായി അവതരിപ്പിക്കുന്നു - പൊതു കക്കൂസുകളില്‍ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ എഴുതി വെക്കുന്ന മാനസിക രോഗികള്‍ ഇവരെക്കാള്‍ എത്ര ഭേദമാണ്.എന്നിട്ടു മുന്‍ കൂട്ടിയുള്ള സമ്മതമില്ലാതെ ഒരു വ്യക്തിയുമായി നടത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ലക്ഷക്കണക്കിനാളുകള്‍ക്കു മുമ്പില്‍ പരസ്യമാക്കുക , അതും ആ വ്യക്തിയുടെ സ്വഭാവശുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ .ഇത്തരം കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യേണ്ടതല്ല എന്നു പറഞ്ഞതു കൊണ്ടു മാത്രം ആ പെണ്‍കുട്ടി അബ്നോര്‍മലാണെന്നാണ് ഇതില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തക വിലയിരുത്തിയത്. ഇത്തരക്കാര്‍ കല്പിക്കുന്ന മനുഷ്യാവകാശം ഏത് രീതിയിലുള്ളതാണ് എന്നു ഒരു പിടിയുമില്ലല്ലോ കര്‍ത്താവെ .

ബാങ്ക്ലൂരില്‍ വര്‍ഷങ്ങളായി ജീവിക്കുന്ന , ഒറാക്കിളില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഒരു പെണ്‍ കുട്ടി ഇംഗ്ലീഷില്‍ സംസാരിച്ചപ്പോഴെക്കും അവതാരക അങ്ങു തീരുമാനിച്ചു - അമ്മയെ മറക്കുന്ന ആധുനിക ഭ്രമക്കാരിയാണെന്ന് . മലയാളത്തില്‍ സംസാരിച്ചാലെ മാതൃസ്നേഹം അളക്കാനാവൂ എന്നുണ്ടായിരുന്നെങ്കില്‍ അവര്‍ക്കു ആ പെണ്‍കുട്ടിയോടു മലയാളത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെടാമായിരുന്നു അതിനു പകരം അവതാരക തന്റെ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കാനെന്നോളം ഇംഗ്ലീഷില്‍‍ തന്നെയാണു തുടര്‍ന്നു സംസാരിച്ചത് . പെണ്‍ കുട്ടി തെറ്റു ചെയ്തിട്ടില്ലെങ്കില്‍ ഈ പരിപാടിയില്‍ അതിന് മറുപടി പറയണമെന്നോ ഹാജരാകണമെന്നോ ആണ് അവതാരകയുടെ ഉത്തരവ് .27 വയസ്സായിട്ടും ഇഷ്ടപ്പെട്ട ഒരാളുമായി വിവാഹത്തിനു സമ്മതിക്കാതെ കറവ പശുവിനെ പോലെ എന്തിനാണു മകളെ നിര്‍ത്തിയിരിക്കുന്നതെന്നു തിരിച്ചൊരു ചോദ്യം പോലും ചോദിക്കാതെ, അമ്മ പരസ്യമായി പറയുന്ന ദുരാരോപണങ്ങള്‍ക്കു മറുപടി പരസ്യമായി പറഞ്ഞില്ലെങ്കില്‍ ആ പെണ്‍കുട്ടി ദുര്‍ന്നടപ്പുകാരിയാണ് .

ഏകപക്ഷീയമായ ഇത്തരം ആരൊപണങ്ങള്‍ പരസ്യമായി ഉന്നയിച്ചു കൊണ്ടു ആരോപണ വിധേയരെ ചാനലിലേക്കു വരാന്‍ ക്ഷണിക്കുകയാണ് പരിപാടിയുടെ നടത്തിപ്പുകാര്‍ .പലപ്പോഴും ഈ ക്ഷണം തെരുവില്‍ പേനാക്കത്തിയുമായി നടക്കുന്ന കവലചട്ടമ്പിയുടെ “ആണാണെങ്കില്‍ വന്നു മുട്ടടാ “ എന്ന വെല്ലുവിളി പോലെയായിരിക്കും .നിങ്ങള്‍ക്കെതിരെയുള്ള ആരൊപണങ്ങള്‍ തെറ്റാണെന്നു നിങ്ങള്‍ ഇവിടെ വന്നു പരസ്യമായി തെളിയിക്കണം , അതിനു വേണ്ടി നിങ്ങള്‍ക്കെതിരെ ആരോപണമുന്നയിച്ച വ്യക്തിയുമായി നിങ്ങള്‍ക്കുള്ള പ്രശ്നങ്ങള്‍ പരസ്യമായി വിഴുപ്പലക്കണം അല്ലാത്ത പക്ഷം നിങ്ങള്‍ തെറ്റുകാരന്‍/ തെറ്റുകാരി ആയിരിക്കും , ഇതെന്തു ന്യായമാണ് ?

ആരാണ് ഈ ചാനലുകാര്‍ക്ക് ആളുകളെ അവരുടെ സമ്മതമില്ലാതെ പരസ്യവിചാരണ ചെയ്യാന്‍ ഉള്ള അവകാശം കൊടുത്തത് ? KELSA[കേരളാ ലീഗല്‍ സര്‍വീസ് അതോറിറ്റി]എന്നൊരു സംഘടന എന്തു അധികാരത്തിലാണ് ഇതിനൂ കൂട്ടു നില്‍ക്കുന്നത് ?.ഹൈക്കോടതി ജസ്റ്റിസ് രക്ഷാധികാരിയായ ഒരു സംഘടന ഇതില്‍ പങ്കെടുക്കുന്നത് മൂലം ഇതിന് നിയമ അംഗീകാരം ലഭിക്കുന്നുണ്ടു എന്നു സാമാന്യ ജനങ്ങളെ വിശ്വസിപ്പിക്കുകയാണു ചെയ്യുന്നതു. ഇവരുടെ ജുറിസ്ഡിക്ഷന്‍ എന്താണ് ?അന്വേഷി അജിതയുടെ നേതൃത്വത്തില്‍ ഒരു പറ്റം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ പരിപാടിയുടെ സ്ത്രീ വിരുദ്ധതയും കുട്ടികളെ പൊതുവേദിയില്‍ അതിവൈകാരികതയോടെ പ്രത്യക്ഷപ്പെടുത്തുന്നതും ചൂണ്ടിക്കാട്ടി നാഷണല്‍ ലീഗല്‍ സെര്‍വീസ് അതോറിറ്റിക്കു [NALSA]ക്കു പരാതി അയച്ചു കൊടുത്തിരുന്നെങ്കിലും ഇപ്പോഴും പരിപാടി വാര്‍ഷികം പിന്നിട്ട് നടന്നു കൊണ്ടിരിക്കുന്നു .

സാമൂഹികമായും വിദ്യഭ്യാസ പരമായും താഴെക്കിടയിലുള്ള ആളുകളുടെ ദാമ്പത്യ കലഹങ്ങളോ അല്ലെങ്കില്‍ മധ്യവര്‍ത്തി സമൂഹത്തിലെ ഏക പക്ഷീയമായ ആരോപണങ്ങളോ റിയാലിറ്റി ഷോ ആക്കി അവതരിപ്പിച്ച് അതിന്റെ സെന്റിമെന്റ്സുകളെ കോമഡിയാക്കി മാറ്റി ചാനല്‍ റേറ്റിങ്ങ് കൂട്ടി സമ്പാദിക്കുന്ന , അന്യരുടെ സ്വകാര്യതകളെ ഒളിഞ്ഞ് നോക്കി പകര്‍ത്തി കാണികളെ രസിപ്പിക്കുന്ന ഈ നാണം കെട്ട കളിയാണോ ഇവരുടെയെല്ലാം സംസ്കാരം ?.

പ്രശ്നപരിഹാരത്തിനാണെന്ന വികലന്യായം ഉന്നയിച്ചു കൊണ്ടാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകളുടെ അജ്ഞത മുതലാ‍ക്കുന്നത് .അനേക നാളുകള്‍ ആയി പ്രശ്നപരിഹാരം ഇല്ലാതിരുന്ന പല കാര്യങ്ങളും പരിഹരിക്കപ്പെട്ടുവത്രെ .ദാമ്പത്യ പ്രശ്നങ്ങളിലെ അവിഹിതവും മറ്റും പരസ്യമായി ആരോപിച്ചതിന് ശേഷം ഒത്ത് തീര്‍പ്പായി പോകുന്നു എന്ന് അവകാശ വാദമുന്നയിക്കുന്നതു കേള്‍ക്കാന്‍ രസമുള്ള കാര്യമാണ് .ഒത്ത് തീര്‍പ്പായി വേദിയില്‍ നിന്ന് പോകുന്നുണ്ടാകാം എങ്കിലും നാട് മുഴുവന്‍ അറിയുകയും വീണ്ടും ആ പ്രശ്നം പൊന്തി വരികയും ചെയ്യും എന്നുള്ളത് നൂറു ശതമാനവും ഉറപ്പാണ് . ഇതില്‍ പങ്കെടുക്കുന്നവരുടെ കുട്ടികളെ അവരെ പിന്തുടരുന്ന ഈ പരസ്യവിചാരണയുടെ ഭാരം എത്ര മാത്രം ബാധിക്കുന്നുണ്ട് എന്നു അവരറിയുന്നില്ല . ഇരു പുറവും അവരുടെ അച്ഛനമ്മമാരുടെ ആരൊപണ പ്രത്യാരോപണങ്ങള്‍ [അവിഹിതങ്ങള്‍ വരെ] പരസ്യമായി പറയാന്‍ പ്രേരിപ്പിക്കുന്നതു എത്ര മാത്രം ക്രൂരമാണ് , ഇതിലും മാന്യതയുണ്ടല്ലോ മെഗാ സീരിയലുകള്‍ക്ക് .

ഈ ഷോയില്‍ കാണിക്കുന്ന ജീവിതങ്ങള്‍ ആരാന്റമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ചേല് എന്ന കണക്കിന് നമുക്ക് അര മണിക്ക്കൂര്‍ നേരത്തെ വിനോദം മാത്രം . പക്ഷെ അതിന് ശേഷം ആ കുടുംബത്തിന് , അവരുടെ കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നാരും അന്വേഷിക്കില്ല . ജീവിതകാലം മുഴുവന്‍ ഈ അപമാന ഭാരവുമായി ആ കുട്ടികള്‍ വളരും .ഒരു പക്ഷെ അവരുടെ ചുറ്റുവട്ടത്ത് മാത്രം അറിയേണ്ട ഒരു സംഭവം എവിടെ ചെന്നാലും ആ കുട്ടികളെ വിടാതെ പിന്തുടരും .ദാമ്പത്യ ജീവിതത്തിലെ അവിഹിത ബന്ധമടക്കമുള്ള കാര്യങ്ങള്‍ പരസ്യവിചാരണക്ക് ശേഷം ഒത്തുതീര്‍പ്പിലെത്തി വീണ്ടും സുഖകരമായി ജീവിക്കാന്‍ മാത്രം സദാചാരപുരോഗതി അരാജക വാദികള്‍ പോലും കാണിക്കില്ലെന്നിരിക്കെ ഒരു കുടുംബത്തില്‍ തീര്‍ക്കേണ്ടുന്ന പ്രശ്നങ്ങള്‍ ‍ലക്ഷക്കണക്കിനു കാഴ്ചക്കാരുടെ വിനോദോപാധിയായി വിട്ടു കൊടുക്കുന്നതിന്റെ ധാര്‍മ്മികതയെന്ത് ? .

ചാനല്‍ പരിപാടികളില്‍ ധാര്‍മ്മികത ചോദിക്കുന്നത് അഭിസാരികയുടെ ചാരിത്ര്യശുദ്ധി അളക്കുന്നത് പോലെ തന്നെയായതു കൊണ്ടു ധാര്‍മ്മികതയെന്ന മുട്ടാപ്പോക്കു ന്യായങ്ങള്‍ നമുക്കു വിടാം .ഒരു സ്വകാര്യ ചാനലില്‍ കുടുംബ കോടതിയുടെ പരിഗണനക്കും വനിതാ സെല്ലിലേക്കും വരുന്ന പരാതികള്‍ പരസ്യ വിചാരണ ചെയ്യാനും അതില്‍ കക്ഷികളല്ലാത്ത ആളുകളെ വെറും ആരോപണങ്ങളുടെ പേരില്‍ മാത്രം വിളിച്ചു ഭീഷണിപ്പെടുത്താനും മാനഹാനി വരുത്താനും മാത്രമെന്തു അധികാരമാണ് നിയമ വ്യവസ്ഥ ഇവര്‍ക്കു കൊടുത്തിട്ടുള്ളത് ?

ഒരു പക്ഷെ അവരുടെ പരിസരങ്ങളില്‍ മാത്രം അറിയേണ്ടുന്ന ഒരു കാര്യം ,ഒരു അഭിഭാഷകന്റെയോ കൌണ്‍സിലറുടെയോ മാധ്യസ്തത്തില്‍ അവരുടെ കുടുംബത്തില്‍ തീര്‍ക്കേണ്ടുന്ന ഒരു കാര്യം ചാനല്‍ റേറ്റിങ്ങ് കൂട്ടാനുള്ള ത്വരയില്‍ പരസ്യമായി കൊട്ടിഘോഷീച്ചിട്ടു നിന്നു അട്ടഹസിക്കുകയാണ് ഞങ്ങള്‍ പ്രശ്നപരിഹാരങ്ങള്‍ നടത്തുന്നവരാണെന്നു ഇപ്പോള്‍ വാര്‍ഷികവും ആഘോഷിക്കുന്നു .പരിപാടിയെക്കുറിച്ചു നടത്തിപ്പുകാരുടെ അവകാശ വാദങ്ങളില്‍ അവര്‍ക്കു വിവിധ സ്ഥലങ്ങള്‍ റിസര്‍ച്ച് ടീം ഉണ്ടെന്ന് കണ്ടു .മഞ്ഞ പത്രക്കാരെ പോലെ കുടുംബകലഹങ്ങളെ ഒപ്പിയെടുക്കാന്‍ ഒളിഞ്ഞു നോട്ടമല്ലാതെ മറ്റെന്താണ് ഈ റിസര്‍ച്ച് ? .അമേരിക്കക്കാരുടെ ജെറി സ്പ്രിങ്കര്‍ ഷോയും രാഖി സാവന്തിന്റെ സ്വയംവര്‍ ഷോ യും കണ്ടു അവരുടെ സദാചാര മൂല്യച്യുതിയെക്കുറിച്ചു കഷ്ടം വെക്കുന്ന ഞങ്ങളുടെ ഈ ഒളിഞ്ഞുനോട്ടങ്ങള്‍ സംസ്കാര സമ്പന്നവും സദാചാര വിശുദ്ധിയുമുള്ളതുമാകുന്നു .ജയ് മാതാ അമൃദാനദമയി .

59 comments:

  1. ടി വി കാണല്‍ കുറവായതിനാല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ആധികാരികമായി പറയാന്‍ പറ്റില്ല. പക്ഷെ ഒരു കാര്യം തറപ്പിച്ച് പറയാം . ഇന്ന് കേരളത്തില്‍ നടക്കുന്ന റിയാലിറ്റി ഷോകള്‍ ഹിന്ദി റിയാലിറ്റി ഷോകളില്‍ നിന്നും കോപ്പിയടിക്കപ്പെട്ടതാണ്. ഹിന്ദി റിലാലിറ്റി ഷോകള്‍ ഇംഗ്ലീഷ് റിയാലിറ്റി ഷോകളില്‍ നിന്നും കോപ്പിയടിച്ചതാണ്.

    ഇപ്പൊ മുകളില്‍ പറഞ്ഞത് രാഖി സാവന്തിന്റെ 'രാഖി കാ ഇന്‍സാഫ്' എന്ന ഷോയുടെ പകര്‍പ്പാണ്.

    പിന്നെ ഇത്തരം കോപ്രായങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല !

    ReplyDelete
  2. ഭാര്യ - ഒരിക്കല്‍ രാത്രിയില്‍ ആ പയ്യനുമായി‍ സംസാരിക്കുന്നതു‍ കണ്ടിട്ടുണ്ട് .
    അവതാരക - രാത്രി എത്ര സമയമായിക്കാണും ?
    ഭാര്യ - ഒരു രണ്ടു മൂന്നു മണിയോടടുപ്പിച്ച് .
    അവതാരക - ആ സമയത്തു നിങ്ങളെന്താണ് സംസാരിച്ചതു ?
    ഭാര്യ - പിറ്റേ ദിവസം തേങ്ങ ഇടുന്ന കാര്യമായിരുന്നു .

    ഇത് സത്യത്തിൽ ഉണ്ടായത് തന്നെയാണൊ.. ഒരു കോമഡി പ്രോഗ്രാമിൽ നിന്ന് എടുത്തത് അല്ലെങ്കിൽ കോമഡിക്ക് വേണ്ടി ബ്ലൊഗിൽ ചേർത്തത് എന്നാണ് വായിച്ചപ്പോൾ തോന്നിയത്... പലപ്പോഴും തോന്നിയിട്ടുള്ള കാര്യം തന്നെയാണ് നിസാര പ്രശ്നങ്ങളെ ഒക്കെ വലുതാക്കി കാണിക്കുകയും പിന്നീടെങ്കിലും പരിഹരിക്കപ്പെടാവുന്ന പ്രശ്നങ്ങളെ പോലും ലോകം മുഴുവൻ അറിയിച്ച് സമവായത്തിന്റെ അവസാന വഴിയും അടക്കുകയല്ലേ ഇത്തരം പ്രോഗ്രാമുകൾ ചെയ്യുന്നത് എന്ന്.. ബാംഗ്ലൂരിൽ വർക്ക് ചെയ്യുന്ന കുട്ടി ഫോൺ ചെയ്ത് തുടങ്ങിന്നതിന്റെ ചില ഭാഗങ്ങൾ കണ്ടിരുന്നു, ഇതു പോലെ ഒരു വിവാഹ മോചനകേസ് എന്ന് കരുതി ശ്രദ്ധിച്ചില്ല...നിയമപരമായ ആവശ്യത്തിനല്ലാതെ ഫോൺ റെക്കോഡ് ചെയ്യാനും അത് ലോകം മുഴുവൻ സമ്പ്രേക്ഷണം ചെയ്യാനും ആരാണ് ഇവർക്കധികാരം കൊടുത്തത്....കുടുംബകോടതി പോലും രഹസ്യ വിചാരയാണ് നടത്റ്റുന്നത് എന്നാണ് എന്റെ വിശ്വാസം നാട്ടുകാരെ കേൾപ്പിച്ചല്ല പറയാനുള്ളത് പറയിപ്പിക്കുന്നത്....എന്തായാലും ഇത് ചാനലിനൊരലങ്കാരം തന്നെ..വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നൊരു പ്രൊഗ്രാമിലെ ഭൂത പ്രേത പിശാച് കഥകൾ കേൾക്കുമ്പോഴും തോന്നാറുണ്ട് ..കേട്ട് കേൾവികളെ പൊടിപ്പും തൊങ്ങലും വച്ച് സത്യമാക്കുന്ന ഇവരെ ഒന്നും നിയന്ത്രിക്കാൻ ആരും ഇല്ലെ എന്ന്..

    ReplyDelete
  3. ഇനലെ എഫ് ബിയില്‍ .. ഒരു ലിങ്ക് വന്നിരുന്നു ... അതിലെ കുറച്ചു എപിസോഡുകള്‍ ഞാന്‍ കണ്ടു .ഇനലെ. ..കൂടത്തില്‍ ശ്യംയുടെയും ... മകളെ രണ്ടു പേരെയും നല്ലനിലയില്‍ അകിടുണ്ട് ആഹ അച്ഛനും അമ്മയും .. ബട്ട്‌ മകളെ മനസിലാകിയിരുനില്ല .. കിടപാടം പോകും എന്നുള ഒരു അവസ്ഥ വനപ്പോ .അവര്‍ അവര്‍ ചെയാന്‍ പാടിളത് പലതു ചെയ്തു. കേസ് വരെ കൊടുത്തിരുന്നു ശ്യമാകും ആ കുട്ടിയുടെ ഫ്രെട്സിനെ ഒകെ ഇതില്‍ ഉള്പെടിതി അകെ കൊളാക്കി .. ഒരു പക്ഷെ അമ്മയുടെ തെറ്റായിരികം അതില്‍ .. എനാലും വയസാംകാലത്ത് അവരെ നോകേണ്ടത് മകളുടെ കടമ അനലോ എന്നാ ചോദ്യം ബാകി നില്കുന്നു ... !!

    പിന്നെ വേറെ ഒരണം കണ്ടത് .. രണ്ടു മക്കളുള്ള ഒരു യുവതി കാമുകന്റെ കൂടെ പോയത് .. അതും ഭര്‍ത്താവിന്റെ കുട്ടുകാരന്‍ ആണെന്ന് തോനുന്നു .. ആ യുവതിയെ അവരുടെ മാതാപിതാകല്കും വേണ്ടാത്ത പോലെ ആണ് ..

    പിന്നെ ദത്ത് പുത്രന്‍ പ്രേമിച്ചു കല്യാണം കഴിച്ച പെനിനെയും അമ്മയെയും ഉപേഷിച് ഒരു സീരിയല്‍ നടിയുടെ പോയ കഥ ...

    ഒരു പാട് നടക്കുന്നു കേരളത്തില്‍ ... !!
    അതിനു ഇങ്ങനെ ഒരു ചാനല്‍ മുഖാതരം .. ഒരു സ്റ്റേജ് ഷോ പോലെ നടതുനതുനോട് വിയോജിപുണ്ട് .. പ്രേക്ഷകരുടെ മുനിലെകു പേര്‍സണല്‍ ജീവിതങ്ങള്‍ ഇട്ടു കൊടുകാതെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേറൊരു വേദി . അവര്‍ ഉണ്ടാകണേല്‍ നന്നായിരുന്നു.
    ഇത് മറ്റുലവന്റെ ജീവിതം എപിസോഡ് ആക്കി. ചാനലുകള്‍ അതിലുടെ കാശ് ഉണ്ടാകുകയലെ ,,ഇത്തരം പരിപാടികളിലൂടെ ...........???

    ReplyDelete
  4. അവിചാരിതമായി ഇന്നലെ ഞാനും ഈ പരിപാടിയുടെ ഒരു എപ്പിസോഡ് കാണാനിടയായി ഫെയ്സ്ബുക്കില്‍ ആരോ ഷെയര്‍ ചെയ്തതിലൂടെ...കണ്ണീര്‍ സീരിയലുകടെ കാലം കഴിഞ്ഞിട്ടില്ലെന്നു തന്നെയാണു തോന്നുന്നത്..അത് കുറച്ച് കൂടി ഭീകരമായി തുടരുന്നു.. ഗ്ലിസറിന്‍ പുരട്ടിയ കണ്ണീരുനു പകരം യദാര്ത്ഥ കണ്ണിനീര്‍ നമ്മള്‍ ആസ്വദിക്കുന്നു...!! ഈ കണ്ണിനീരു വിറ്റ് കാശാക്കുക തന്നെയാണു ചാനലുകള്‍ ചെയ്തുകൊന്ടിരിക്കുന്നത്.. അത് സംഗീത പരിപാടികളിലായാലും ഗെയിം ഷോ കളിലായാലും ..ഭര്ത്താവ് ഉപേക്ഷിച്ചവരും , ക്യാന്സര്‍ രോഗികളും , കണ്ണു കാണാത്ത ഗായകനും , ഗായകന്റെ ചോര്ന്നൊലിക്കുന്ന വീടും ഒക്കെ ചാനലുകളില്‍ നിറയുന്നതും ഇതേ ലക്ഷ്യം വെച്ച് തന്നെ...ഒരു മൂല്യ ബോധവുമില്ലാത്ത പണം മാത്രം ലക്ഷ്യമിടുന്ന ചാനല്‍ മുതലാളിമാമാരില്‍ നിന്ന് ഇതിലും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനില്ല ..സോപ്പ് ഓപ്പറകള്‍ കണ്ട് കണ്ണു തുടക്കുന്ന , ക്രൈം സ്റ്റോറിയും , എഫ് ഐ ആറും , കഥയല്ലിതു ജീവിതവും മാത്രം ഹിറ്റ് ആക്കുന്ന നമ്മള്‍ പ്രേക്ഷര്‍ കൂടുതല്‍ ഒന്നും അര്ഹിക്ക്കുന്നുമില്ല ....

    ReplyDelete
  5. ടി വി കാണല്‍ കുറവായതിനാല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ആധികാരികമായി പറയാന്‍ പറ്റില്ല. പക്ഷെ ഒരു കാര്യം തറപ്പിച്ച് പറയാം . ഇന്ന് കേരളത്തില്‍ നടക്കുന്ന റിയാലിറ്റി ഷോകള്‍ ഹിന്ദി റിയാലിറ്റി ഷോകളില്‍ നിന്നും കോപ്പിയടിക്കപ്പെട്ടതാണ്. ഹിന്ദി റിലാലിറ്റി ഷോകള്‍ ഇംഗ്ലീഷ് റിയാലിറ്റി ഷോകളില്‍ നിന്നും കോപ്പിയടിച്ചതാണ്.

    ഇപ്പൊ മുകളില്‍ പറഞ്ഞത് രാഖി സാവന്തിന്റെ 'രാഖി കാ ഇന്‍സാഫ്' എന്ന ഷോയുടെ പകര്‍പ്പാണ്.

    പിന്നെ ഇത്തരം കോപ്രായങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല !

    ReplyDelete
  6. ടി വി കാണല്‍ കുറവായതിനാല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ആധികാരികമായി പറയാന്‍ പറ്റില്ല. പക്ഷെ ഒരു കാര്യം തറപ്പിച്ച് പറയാം . ഇന്ന് കേരളത്തില്‍ നടക്കുന്ന റിയാലിറ്റി ഷോകള്‍ ഹിന്ദി റിയാലിറ്റി ഷോകളില്‍ നിന്നും കോപ്പിയടിക്കപ്പെട്ടതാണ്. ഹിന്ദി റിലാലിറ്റി ഷോകള്‍ ഇംഗ്ലീഷ് റിയാലിറ്റി ഷോകളില്‍ നിന്നും കോപ്പിയടിച്ചതാണ്.

    ഇപ്പൊ മുകളില്‍ പറഞ്ഞത് രാഖി സാവന്തിന്റെ 'രാഖി കാ ഇന്‍സാഫ്' എന്ന ഷോയുടെ പകര്‍പ്പാണ്.

    പിന്നെ ഇത്തരം കോപ്രായങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല !

    ReplyDelete
  7. ചാനല്‍ മാറ്റി കൊണ്ടിരിക്കുംബൊള്‍ ഞാനും ഈ പരിപാടി ഒരിക്കള്‍ കണ്ടിരൂന്നു!! അന്ന് എനിക്കും തോന്നിയ അതെ കാരണങ്ങള്‍ തന്നെ ആണു താങ്കളുടെ എഴുത്തില്‍ പ്രതിഫലിക്കുന്നത്!! ഇതിനു ആരു അനുവാദം കൊടുത്തു!! എന്താണു ഇതിന്‍റെ ഉദ്ധെശ്യം എന്ന് എനിക്കു ഇപ്പോഴും വ്യക്ത്മായിട്ടില്ല!! ഇതു പോലെ ഉള്ള പരിപാടികള്‍ ഒരു വര്‍ഷം ചാനലില്‍ ഓടി എന്നു കേട്ടപ്പൊള്‍ ഇതു പോലെ ഉള്ള പരിപാടികളെ നിയന്ത്രിക്കാന്‍ ആരും ഇല്ലെ എന്നു തോന്നി പോകുന്നു!!! ..........ആരു കരഞ്ഞാലും നിലവിളിച്ചാലും കുഴപ്പമില്ല!! ഞങ്ങള്ക്കു വലുതു ഞങ്ങളുടെ ചാനലിന്‍റെ പബ്ലിസിറ്റി .......... പിന്നെ

    ReplyDelete
  8. ആ മാധ്യമമക്കൾ തന്തയില്ലാത്തരം കാട്ടുന്നത് ചിന്തിക്കാം, പക്ഷേ ഈ ഇരകളെന്തിന്നു കാമറയ്ക്കു മുന്നിൽ ഇതൊക്കെ ചർദ്ദിക്കണം?

    ReplyDelete
  9. ഒരു ശരാശരി മലയാളിയുടെ ഒളിഞ്ഞു നോട്ടത്തിന്റെ എല്ലാ ഭാവങ്ങളും എന്നിലും ഉണ്ടെന്നതു കൊണ്ടു തന്നെ ‍ ഈ പരിപാടി കാണുമ്പോഴൊക്കെ അതിന്റെ വിനോദപരമായ മൂല്യം ആസ്വദിച്ചു കൊണ്ടു തന്നെയാണ് കണ്ടിട്ടുള്ളത് , അതായത് ഒരു വിനോദമെന്നതിനെക്കാള്‍ വലിയ കാഴ്ചപ്പാടോടെ കണ്ടിട്ടില്ല പക്ഷെ ആ കാഴ്ചക്കു ശേഷം ഒരു അതില്‍ പങ്കെടുത്ത കൊച്ചുകുഞ്ഞുങ്ങളെ കുറിച്ചു , പരസ്പരം പോരടിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരെക്കുറിച്ചു ഒരു നിമിഷം ചിന്തിക്കുമ്പോള്‍ ആ പരിപാടി എത്ര മാത്രം മനുഷ്യത്വ രഹിതമാണ് എന്നു നമുക്കു മനസ്സിലാവും . ആ കൊച്ചുകുഞ്ഞുങ്ങളും സ്ത്രീകളുമെല്ലാം ഇതിനു ശേഷം സമൂഹത്തില്‍ കാഴ്ച വസ്തുക്കളാവുകയാണ് ചെയ്യുന്നത് . ഈ പരിപാടിയെ അനുകൂലിച്ചു കൊണ്ടു അതിന്റെ നിര്‍മ്മാതാവിന്റെ ഒരു ഗീര്‍വ്വാണം കണ്ടിരുന്നു .ദാമ്പത്യ ബന്ധങ്ങളെ കൂട്ടിയുറപ്പിക്കുന്ന ഒരു പരിപാടിയാണിതെന്നോ മറ്റോ ഉള്ള , പരസ്യമായി അവിഹിത ബന്ധങ്ങള്‍ തെളിയിച്ചിട്ടു പിന്നീട് സന്തുഷ്ട ദാമ്പത്യം നയിക്കുമെന്നുള്ള വാദങ്ങള്‍ എത്ര മാത്രം പരിഹാസ്യമാണ് .

    കെല്‍ സ എന്നൊരു നിയമ സഹായ സംഘടന ഉണ്ടല്ലോ , ഇവരൊക്കെ ഏതു കോളേജിലാണ് നിയമം പഠിച്ചത് , ഏതു കോടതിയിലാണ് പ്രാക്റ്റീസ് ചെയ്തത് ? വ്യക്തികളുടെ സ്വകാര്യതകളെ മാനിക്കാതെ ഗിനിപ്പന്നികളെ പോലെ അവരെ കാഴ്ചവസ്തുവാക്കി ഇവര്‍ നടത്തുന്ന ഈ പേക്കൂത്തുകള്‍ ഏതു നിയമത്തിന്റെ പരിധിയിലാണ് വരിക എന്നറിയാന്‍ താല്പര്യമുണ്ട് .

    ReplyDelete
  10. കഥാപാത്രങ്ങള്‍ക്ക് ഉളുപ്പില്ലെങ്കില്‍ പൈസ കൊടുത്തു ഡിഷ്‌ ,( കേബിള്‍ കണ : ) വാങ്ങി ഇല്ലാത്ത സമയം കഷ്ടപ്പെട്ടു ഉണ്ടാക്കുന്ന കാഴ്ചക്കാര്‍ എന്ത് പിഴച്ചു .
    റിഹേര്‍സല്‍ ഇല്ലാത്ത നവരസങ്ങള്‍ കാണാന്‍ അവസരം ഒരുക്കുന്ന ചാനലുകാര്‍ വഴ്തപ്പെട്ടവരകുന്നു
    പുനരധിവാസം ഇവരുടെ പണി അല്ല ,അത് മറ്റൊരു മുതലാളിത്ത ചാനെല്‍ ഏറ്റെടുത്തിട്ടുണ്ട് ,
    സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകും
    അത്രയും സമയം എങ്കിലും അല്പവസ്ത്ര ഗാന രംഗങ്ങള്‍ മാറ്റിവച്ചു അന്യന്റെ കുടുമ്പത്തില്‍ എന്‍റെ വീട്ടില്‍ നടക്കാത്ത എന്തുണ്ട് അവിടെ എന്നൊന്ന് കാണണ്ടേ ?
    സാമൂഹികമായും വിദ്യഭ്യാസ പരമായും താഴെക്കിടയിലുള്ള,അല്ലെങ്കില്‍ മധ്യവര്‍ത്തി സമൂഹം,ഇവിടെ മാത്രമേ കുടുംബ ബന്ദങ്ങളില്‍ ശൈഥില്യം ഉണ്ടാവരുള്ളോ ?സംശയം മാത്രം !!!

    ReplyDelete
  11. @അനോണി - രണ്ടു തരം ആളുകളാണ് പ്രധാനമായും ഇതില്‍ പങ്കെടുക്കുന്നതായിട്ട് എനിക്കു തോന്നുന്നത് .
    1.സാമൂഹികമായും വിദ്യഭ്യാസ പരമായും താഴെക്കിടയിലുള്ളവര്‍ -ഇവര്‍ ഈ പരിപാടിയുടെ ശേഷം കുടുംബത്തിനും കുട്ടികള്‍ക്കും സാമൂഹികമായി സംഭവിച്ചേക്കാവുന്ന ഒരു കോട്ടത്തെക്കുറിച്ചു അജ്ഞരാവാനാണ് സാധ്യത .
    2. ഒരു വശത്തു നിന്ന് മാത്രം ആരോപണമായി വരുന്ന സാമാന്യം വിദ്യാഭ്യാസമുള്ള മധ്യവര്‍ഗ്ഗത്തില്‍ നിന്നുള്ളവര്‍ - ഇവര്‍ക്കു എതിര്‍പ്പാര്‍ട്ടിയെ ഏതു വിധേനയും പരസ്യമാക്കേണ്ടതുണ്ട് - അതിനാല്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉണ്ടായിരിക്കും , എത് വിധേനയും അവരെക്കൂടി ഇതില്‍ ഭാഗഭാക്കുന്നതിന് വേണ്ടി അവതാരക അവരെ കൂടി ക്ഷണിക്കും - പലപ്പോഴും ഇത്തരം ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ നിര്‍ബന്ധിതരായി വരുന്നവരാണ് ഇവര്‍ .

    ചാനലിന്റെ ധാര്‍മ്മികതയെക്കുറിച്ചോ കാണികളുടെ ഔചിത്യത്തെക്കുറിച്ചോ അല്ല എനിക്കു പറയാനുള്ളത് , ചാനല്‍ ധാര്‍മ്മികത ഒക്കെ വീഡ്ഡിത്തം നിറഞ്ഞ ഭാവന മാത്രമാണ് . ഈ പരിപാടിയുടെ നിയമ വശത്തെക്കുറിച്ചു , അതായതു ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒരു സംഘടന [കെല്‍ സ ] കൂടി പങ്കാളിയായി കൊണ്ടു ഒരു സ്വകാര്യ ചാനലില്‍ കോടതി വ്യവഹാരം നടത്തുന്നതിനെ , അതും പരസ്യ വിചാരണ ചെയ്യുന്നതിനെക്കുറിച്ചാണ് . സ്വയം തീരുമാനങ്ങളെടുക്കാനൊന്നും പ്രാപ്തിയില്ലാത്ത കുഞ്ഞുങ്ങളെ ബലിയാടുകളാക്കി ശോകഗാനത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കി നാടകീയമായി പ്രേക്ഷകരുടെ വിനോദോപാധികളാക്കുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത് .

    ഭാര്യാ ഭര്‍തൃ ബന്ധത്തിലെ അലോസരങ്ങള്‍ വിവാഹ മോചനത്തിലെത്തിയാല്‍ പോലും കുട്ടികളെ ബാധിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്ന നമ്മുടെ നിയമവ്യ്‌വസ്ഥയില്‍ ആ കുട്ടികളെ പരസ്യമായി കാണിക്കുന്നത് ധാര്‍മ്മികതയിലുപരി നിയമ പ്രശ്നം കൂടിയാണ്

    ReplyDelete
  12. ഇന്നതെ സമൂഹത്തില്‍ ടി വി ,ഇല്ലാത്ത,അല്ലെങ്കില്‍ പരിപാടികള്‍ കാണാത്ത ആരെങ്കിലും ഉണ്ടാവും എന്ന് തോന്നുന്നില്ല .ആ നിലക്ക് ഇതില്‍ പങ്കെടുക്കുന്നവര്‍ അവരുടെ ഭാവിയില്‍
    അജ്ഞരാണെന്നു ,ആയിരിക്കും എന്ന് പറയുന്നതില്‍ യോജിപ്പില്ല .
    പിന്നെ ഒന്നുണ്ട് , വീട്ടിലും ,നാട്ടിലും സമൂഹത്തിലും നാറ്റപ്പെട്ടവര്‍ ,കോടതികളിലെ അറയ്ക്കുന്ന ആരോപണങ്ങള്‍ കേട്ട് തഴംപിച്ചവര്‍ ,ഇവിടെ വരുമ്പോള്‍ അല്പം സൌമ്യത ,പിന്നെ വിധികളിലെ വേഗം ,-വര്‍ഷങ്ങളോളം കോടതി മുറ്റത്തു ചെരുപ്പ് തേഞ്ഞു തീരാതെ കുറച്ചു സിറ്റിങ്ങിലൂടെ കിട്ടുന്നതും വാങ്ങി പോകാന്‍ കഴിയുന്നുണ്ടല്ലോ.കാശു മുടക്കി എപിസോഡ് തയ്യാരാക്കുന്നവരും അണിയറ യിലുള്ളവരും നിയമവശത്തെ ക്കുറിച്ച് അഞ്ജരവില്ലല്ലോ എന്തായാലും.
    സ്ഥിരമായി ഈ പരിപാടി കാണുന്ന ഒരാള്‍ക്ക് എങ്കിലും ഒര്മയുണ്ടാവുമോ ഇതിന്റെ ആദ്യ എപിസോഡ് എന്തായിരുന്നു വെന്ന്? അത്രയൂള്ളൂ നമ്മളെല്ലാം .
    കുഞ്ഞുങ്ങള്‍ ഏവിടെ ഇവിടെ ബാലയാടക്കപ്പെടുന്നു ?മാതാപിതാക്കള്‍,കുടുമ്പം അവര്‍ക്കില്ലെ തോന്നിയത് ചെയ്യുമ്പോള്‍ കുഞ്ഞുങ്ങടെ ഓര്മ ?
    മാന്യത അഭിനയിക്കുന്നവര്‍ മൂന്നാമതൊരാള്‍ അറിയതിരിക്കാനെ ശ്രമിക്കൂ .
    ആരടെ എങ്കിലും പ്രവര്തികൊണ്ട് നന്മ ഉണ്ടാകുക ആണെങ്കില്‍ അതിനല്ലേ കയ്യടി കൊടുക്കേണ്ടത് .
    അടച്ചാക്ഷേപിക്കുക അല്ലല്ലോ .

    ReplyDelete
  13. ചാനലുകളെ കുറ്റം പറയുന്നത്, കാഴ്ചക്കാരന്‍ മാന്യന്‍ ആവാനാണ്...!
    അറവുകാരന്‍ തന്‍റെ ജോലി ചെയ്യുന്നത് ഇറച്ചിക്ക് ആവശ്യക്കാരന്‍ ഉള്ളതു കൊണ്ടാണ്, അല്ലാതെ അയാള്‍ അറുത്ത് വില്ല്ക്കുന്നതല്ലേ, ക്രൂരന്‍, എന്നാലും കുറച്ച് വാങ്ങാം അവന്റ്റെ കുടുമ്പം പുലര്‍ന്നോട്ടെ എന്ന് കരുതിയൊന്നുമല്ലല്ലൊ..!
    അധഃപതിച്ച ഞാനടക്കമുള്ള പ്രേക്ഷകന്‍റെ മനോഭാവം മാറാതെ ഈ നാടകങ്ങള്‍ക്ക് ഒരു അറുതി വരാന്‍ പോകുന്നില്ല....!
    ഇതു പോലുള്ള ലേഖനങ്ങള്‍ ഒരു സാമൂഹ്യ മാറ്റത്തിന് പ്രചോദനമാവും എന്നതില്‍ സന്തോഷം.. ലേഖകന് അഭിനന്ദനങ്ങള്‍..1

    ReplyDelete
  14. ഒരു വ്യക്തിക്ക് ഭ്രാന്ത് വരുന്നത് അപൂര്‍വമാണെങ്കിലും ഒരു സമൂഹത്തിനു മുഴുവന്‍ വരുന്നത് സര്‍വസാധാരണമാണ്
    ആല്‍കെമിസ്റ്റ്, അടിപൊളി എഴുത്ത്...അഭിനന്ദനങ്ങള്‍

    ReplyDelete
  15. മെയിൽ വഴി ഇത് ഷെയർ ചെയ്തു.. താങ്കളുടെ ബ്ലോഗിലേക്കുള്ള ലിങ്ക് ഉൾപ്പെടെയാണ് ഷെയർ ചെയ്തത്.. ഷെയർ ചെയ്തതിൽ വിരോദമില്ലെന്ന് വിശ്വസിക്കുന്നു...


    അനുകൂലിച്ചോ പ്രതികൂലിച്ചോ എഴുതുവാനുള്ള കഴിവില്ല.... മനസ്സിൽ തോന്നിയ ഒരു അഭിപ്രായം എഴുതി കണ്ടപ്പോൾ സന്തോഷം തോന്നി.. അത് കൊണ്ട് ഷെയർ ചെയ്തു...

    ReplyDelete
  16. അങ്ങേയറ്റം പ്രസക്തമായ ലേഖനം.അഭിനന്ദനങ്ങൾ !

    പണ്ട്, 'പോഗോ' ചാനലിലെ 'മാഡ്' -ഇന്റെ
    ലൈനിൽ മലയാളം ചാനലുകളിൽ അവതരിച്ച 'തരികിട'
    പരിപാടികളെ ടിവി നിരൂപക , ഉഷ എസ്. നായർ (അവർ തന്നെയല്ലെ?)ക്ഷുദ്രപ്രവ്ർ^ത്തിയെന്ന്
    നിരീക്ഷിച്ചിരുന്നതായി ‌ഒർക്കുന്നു.ഇത്, അവയേക്കാൾ എത്രയോ
    നിക്ര്^ഷ്ടമാണു.

    അമ്ര്‍^ത ഈ ഒരൊറ്റ പരിപാടിയിലൂടെ ഏറ്റവും അധ:പതിച്ചിരിക്കുന്നു
    എന്നും പറയാതെ വയ്യ

    ReplyDelete
  17. privacy should be respected

    ReplyDelete
  18. ശാസ്ത്ര സാങ്കേതിക വിദ്യയുടെ മുന്നേറ്റം
    നമ്മുടെ കുടുംബജീവിതത്തില്‍ വളരെ
    അധികം സ്വാദീനം ചൊലുത്തിയിരിക്കുന്നു
    നമ്മുടെ വീടിനു വാതിലുകളും ജനലുകളും
    ഇല്ലാത്ത ഒരു കാലം വിദൂരമല്ല . നമ്മള്‍ രഹസ്യമെന്നും
    പവിത്രമെന്നും കരുതിയിരുന്ന പലതും നമ്മളുടെ കുട്ടികള്‍ക്കുമുമ്പില്‍
    പരസ്യമായികഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ കൂണുകള്‍ പോലെ മുളച്ചു
    പൊന്തുന്ന ചാനല്കുകള്‍ വ്യക്തിയുടെ സ്വകാര്യതയില്‍ ഇടപെടാന്‍ തുടങ്ങിയിട്ട്
    കാലം കുറെയായി, പൊതു നിരത്തുകളില്‍ ഒളിക്യാമറകള്‍ വെച്ച് സ്ത്രീകളെയും , പുരുഷന്മാരെയും അപമാനിക്കലായിരുന്നു ചാനലുകള്‍ ആദ്യം തുടങ്ങിവെച്ചത് . അത് എത്രത്തോളം വളര്‍ന്നു എന്ന് ചോദിച്ചാല്‍. നിങ്ങള്‍ മാര്‍ക്കറ്റിലൂടെ നടന്നുപോകുമ്പോള്‍ നിങ്ങളുടെ ഇടപെടലുകളും അബദ്ദങ്ങളും ഒപ്പിയെടുത്ത് മികച്ച ഹാസ്യപരിപാടി എന്ന നിലയില്‍ ചാനല്കുകള്‍ കൊണ്ടാടിയിരുന്നു. ചാനലുകളിലെ മിക്ക പരിപാടികളും
    വ്യക്തിയുടെ അന്തസ്സിനു നേരെയുള്ള കടന്നാക്രമാനങ്ങള്‍ ആണ് (തിരുവ എതിര്‍വാ, സാക്ഷി, പൊളിട്രിക്സ് ....തുടങ്ങി നിരവധി പരിപാടികള്‍) കേരളത്തില്‍ ഒരു ദിവസം മിനിമം പത്ത് ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ , മോഷണം എന്നിവ ഉണ്ടായില്ലങ്കില്‍ ചില പരിപാടികള്‍ തന്നെ നടക്കില്ല . ക്രൈമുകളെ ആഘോഷമാക്കുന്ന ഒരു സംസ്കാരം കേരളത്തിലെ ചാനലുകള്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്, ഉദാ: ക്രൈം ഫയല്‍ , എഫ് .ഐ. ആര്‍. .....തുടങ്ങിയ പ്രോഗ്രാമുകള്‍ ഇങ്ങനെ നില നില്‍ക്കുന്നതാണ് .

    ReplyDelete
  19. ക്ഷീരമുള്ളോരകൈടിൻ ചുവട്ടിലും കൊതുകിനു ചോര തന്നെ...
    ഇതാണു ചാനലുകാരുടെ അവസ്ഥ.പിന്നെ പണ്ഡിത ശിരോമണികളും എന്തും കാണാൻ വിധിക്കപ്പെട്ട പാവം പാമരന്മാരും..എന്തെല്ലാം കാണണം ഈശ്വരാ..

    ReplyDelete
  20. ഇത്തരം പരിപാടികള്‍ കാണുമ്പോള്‍ മുഖം തിരിക്കാനോ ബഹിഷ്കരിക്കാനോ തോന്നുന്നത്ര നൈതിക ബോധം ഭൂരിപക്ഷം ആളുകളെയും പോലെ എനിക്കുമില്ല . ഉല്‍ഘോഷിക്കാന്‍ എളുപ്പമുള്ളതും പ്രാവര്‍ത്തികമാക്കാന്‍ അല്പം ബുദ്ധിമുട്ടുള്ളതുമായ ഒരു പദമാണ് സദാചാരം .സത്യം പറഞ്ഞാല്‍ ഈ പരിപാടി കാണുമ്പോഴൊക്കെ ഒരൊളിഞ്ഞു നോട്ടക്കാരന്‍ എന്നില്‍ നിറയാറുണ്ട് , അതിന്റെ ആകാംക്ഷാനിര്‍മ്മിതിയില്‍ ഞാനും പങ്കു ചേരാറുമുണ്ട് .

    പക്ഷെ എന്നെപ്പോലെ ഭൂരിപക്ഷം കാണികള്‍ ആസ്വദിക്കുന്നുണ്ട് എന്ന് കരുതി മാത്രം ഒരു സംഗതി സാമൂഹികമായി ശരിയാവണമെന്നില്ല , നിയമത്തിന്റെ പരിഗണന കൂടി അതിന് ലഭിക്കുന്നു എന്നതാണ് ഏറ്റവും ഗുരുതരമായ പ്രശ്നം .KELSA എന്ന സംഘടന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള നിയമ സഹായ വേദി ആണെന്ന് പറയപ്പെടുന്നു .ഇന്‍ഡ്യന്‍ നിയമത്തില്‍ പരസ്യ വിചാരണക്കുള്ള സാധ്യതകള്‍ ഉണ്ടോ ?

    സ്ത്രീകളെയും കുട്ടികളെയും വൈകാരികത കുത്തി നിറച്ച് കാണികളുടെ രസത്തിന് വേണ്ടി മാത്രം കൊണ്ടുവരുന്നതു മനുഷ്യത്വരഹിതമാണ്

    ReplyDelete
  21. മലയാളത്തിലുള്ള തരികിട , മുതലായ പരിപാടികള്‍ വിദേശ ചാനലുകളെ അനുകരിച്ചാണ് തുടങ്ങിയതെങ്കിലും അവര്‍ പ്രകടിപ്പിക്കാത്ത അങ്ങേയറ്റം ഹീനമായ ഒരു കാര്യം ഇവര്‍ ടാര്‍ജെറ്റ് ചെയ്യുന്നത് സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ആളുകളെയാണ് , പലപ്പോഴും ടി വി പരിപാടികള്‍ കാണാത്ത പ്രായമായ ആളുകളെ - വിദേശ ചാനലുകളിലെ പ്രാങ്ക് ഷോകളില്‍ ഇത്തരമൊരു ചേരി തിരിവുണ്ടാകാറില്ല . ഈ ചെറ്റകളെ കാണുന്നിടത്തു വെച്ചു രണ്ടെണ്ണം കൊടുക്കുകയാണ് വേണ്ടത് എന്നു തോന്നിയിട്ടുണ്ട് .സന്തോഷ് എച്ചിക്കാനത്തിന്റെ ഒരു കഥയുയ്ണ്ട് ഈ ഷോകളെക്കുറിച്ച് .

    പക്ഷെ എന്നാല്‍ പോലും പ്രാങ്ക് ഷോകള്‍ക്കു കഥയല്ല ജീവിതം റിയാലിറ്റി ഷോകളെക്ക്കാള്‍ മാന്യതയുണ്ടു - അതു പ്രാങ്ക് ഷോ എന്ന ലേബലില്‍ തന്നെയണ് കാണികളിലെത്തുന്നത് . കഥയല്ലിതു ജീവിതം അംഗീകൃതമാണെന്നും നിയമവും സമൂഹത്തിലെ മനുഷ്യാവകാശ സംഘടനകളും ഇതിന്റെ ഭാഗമാണെന്നും മാനിപ്പുലേറ്റ് ചെയ്തു കൊണ്ടാണ് ഈ പരിപാടി അവതരിപ്പിക്കുന്നത് .അടുത്തൂണ്‍ പറ്റിയ ജഡ്ജിയും കോലം കെട്ടിയ മനുഷ്യാവകാശ സിങ്കങ്ങളുമെല്ലാം ചാനലിന്റെ ധവള പ്രഭയില്‍ പുഞ്ചിരി പൊഴിച്ചിരിക്കുമ്പോള്‍ വേദിയില്‍ കരച്ചിലും കണ്ണീരും അരങ്ങു തകര്‍ക്കുന്നതു കാണാം - അവതാരക പറയുന്നതു പോലെ തന്നെ മെഗാ സീരിയലുകളെക്കാള്‍ മികച്ച പരിപാടിയാണ് ഇത് .
    @ കാര്‍ട്ടൂണിസ്റ്റ് - ഉഷാ എസ് നായര്‍ തന്നെയാണ് - കലാ കൌമുദിയിലാണ് അവര്‍ എഴുതുന്നതെന്ന് തോന്നുന്നു.‍

    ReplyDelete
  22. ആ കൈ ഒന്ന് തന്നേ.. കൊട് കൈ!! ... ഓരോ തവണ കാണുമ്പോഴും എനിക്ക് ചൊരിഞ്ഞു വരും... ഒരു ശോകര്‍ദ്രമായ മുസികും ... മനുഷ്യനെ ബഹുമാനിക്കാന്‍ ഇവര്‍ക്കൊക്കെ അറിയാമോ..? അവരുടെ മുന്നിലിരിക്കുന്നവര്‍ അവരെപ്പോലെ തന്നേ മനുഷ്യാവകാശങ്ങള്‍ ഉള്ളവര്‍ ആണെന്ന് അവര്‍ കരുതുന്നില്ലേ ..? ഇപ്പറഞ്ഞ കക്ഷികള്‍ ആരെങ്ങിലും അവരുടെയോ അവരുടെ ബന്ധുക്കളുടെയോ പ്രശ്നങ്ങള്‍ എന്ത് കൊണ്ട് ഈ പ്രോഗ്രാമിലൂടെ അവതരിപ്പിക്കുന്നില്ല ..? മറ്റുള്ളവരെ തുല്യരായി കാണാതെ , അവരെ കാഴ്ചബംഗ്ലാവിലെ മൃഗങ്ങളും കൌതുക ക്കഴ്ഹ്ചകലുമായി വേഷം കെട്ടിച്ചു നിര്‍ത്തുന്ന ഈ മനുഷ്യത്വമില്ലായ്മ ക്രൂരമാണ് ..കൊടിയ ചൂഷനമാണ് !!
    ഒരു കാര്യം കൂടി പറയട്ടെ ..ഇതില്‍ നിന്നെല്ലാം വ്യസ്ഥമായ ഒരു പര്പാടിയുണ്ട് ... മഹത്തരമായ ഒരു മാധ്യമ ധര്‍മം ,പുണ്യം എന്നൊക്കെ വിശേഷിപ്പിക്കാവുന്നത് , കാണാതായവരെ കണ്ടെത്തി വീട്ടുകാര്‍ക്കൊപ്പം എത്തിച്ചു കൊടുക്കാന്‍ ശ്രമിക്കുന്ന പ്രവാസ ലോകം എന്നാ പരിപാടി കണ്ടു കാണുമല്ലോ ..ഒരു ബാക്ക് ഗ്രൌണ്ട് മുസിക്കും ഇല്ലാതെ നന്മ മാത്രം നല്‍കിക്കൊണ്ട് എത്ര നാളുകള്‍ ആയി അത് തുടന്നു പോരുന്നു ..സത്യം പറഞ്ഞാല്‍ കേരത്തിലെ ഏതെങ്കിലും റെലെവിശന്‍ ചാനലുകള്‍ കൊണ്ട് സമൂഹത്തിനു എന്തെങ്കിലും ഉപകാരം ഉണ്ടായിട്ടുന്ടെഗില്‍ അത് പ്രവാസ ലോകത്തിന്ടെ അര മണിക്കുറില്‍ തന്നെയാണ് ..(കണ്ണാടിയെയും മറക്കുന്നില്ല)

    ReplyDelete
  23. മലയാളിയുടെ ഒളിഞ്ഞുനോട്ടമടക്കമുള്ള എല്ലാ ശീലങ്ങളും ഉണ്ടെങ്കിലും ഈ പ്രോഗ്രാം ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല, ഇത് കാണുമ്പോള്‍തന്നെ ഒരു തരം ജാല്ല്യതയാണ് അനുഭവപ്പെടുന്നത്, ഈയിടെ ഒരു എപ്പിസോഡില്‍ ബിസിനെസ്സ് മാനാണെന്ന് സ്വയം പരിജയപ്പെടുത്തിയ ഒരുത്തന്‍ ഇരുന്നു തന്റെ ഭാര്യയെക്കുരിച്ച്ചു മുട്ടന്‍ തെറി പറയുന്നു......ഇടക്കിടെ പീ.........പീ...........എന്ന സെന്‍സര്‍ ചെയ്ത ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.

    ReplyDelete
  24. This comment has been removed by a blog administrator.

    ReplyDelete
  25. hello
    Dear Alchemist ur stand is really fantastic. I apreciate u. orupaad thiricharivullavarkku thonniyathaanu Thankal kurichittath.

    ReplyDelete
  26. ഡിമാന്‍റുള്ള ഏതൊരു ചരക്കും വില്‍ക്കുകയാണ് കച്ചവടക്കാരന്‍. മലയാളിക്ക് കുശുമ്പും കുന്നായ്മയും അവിഹിതവും തെറിയും ഒളിഞ്ഞു നോട്ടങ്ങളും ആവശ്യമുള്ളതുകൊണ്ട് അത് ചാനലുകള്‍ വിറ്റു കാശാക്കുന്നു. താത്പര്യമില്ലാത്തവര്‍ കാണരുത് റേറ്റിംഗ് കുറഞ്ഞ പരിപാടികള്‍ നിര്‍ത്തും.

    ReplyDelete
  27. നല്ല ലേഖനം. ഞാനിത് കണ്ടിട്ടില്ല...പക്ഷെ ഇങ്ങനെയുള്ള ചിലതൊക്കെ കണ്ടു. കൂണ് പോലെ ചാനലുകളും നിലവാരം കുറഞ്ഞ പരിപാടികളും സര്‍വത്ര 'റിയാലിറ്റി ഷോ' കളും. നിയമപരമായി നിയന്ത്രിക്കേണ്ടത് നല്ല ഒരു സമൂഹത്തിന്‍റെ നിലനില്‍പ്പിന്റെ ആവശ്യം.

    ReplyDelete
  28. ഒരിക്കല്‍ കണ്ടപ്പോള്‍ മനം പുരട്ടല്‍ വന്നതുകൊണ്ട് ഈ പരിപാടി ഞാനിപ്പോ കാണാറില്ല.
    നല്ല പോസ്റ്റ്.

    ReplyDelete
  29. hi
    Do you ever attend any real family court in your life? Please do . Then you will undestand this reality shows are far far better places to discuss family matters.
    S

    ReplyDelete
  30. I dint understand how the judiciary decide /rule issues on blood relations! If a divorcee want to meet her child, the court shud give her permission! The court decides whther the childwill live with his father or mother! If you want custody of your child, the court has to be decided. That is pathetic! That is shameful. You people wont comment on that. because, it is not a reality show, but mere reality!

    After the reality show episode the victims can decide anything their own. Atleast they got a chance to express their feelings. Sometimes it is better than sitting alone in the corner of a family court and cry . Standing outside the court helplessly. Here , the smart advocate and bribed judge will not decide your life! If you are rich or poor it wont influence the decision. I wish if they file a case in the family court and telecast the "real" scenes along with their discussion.

    ReplyDelete
  31. ഈ ഷോയ്ക്ക് മാത്രമല്ല ടി.വി. യിലെ എല്ലാ പരിപാടികള്‍ക്കും സെന്സേരിംഗ് ഏര്‍പ്പെടുത്തണം . നുസിനിടയ്ക്കു വിവരങ്ങള്‍ ചോദിക്കുമ്പോള്‍ സംഭവസ്ഥലത്തുനിന്നും പറയുന്ന അഭിപ്രായങ്ങള്‍ പോലും ചിലപ്പോള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുല്ലവയാണ്.

    ReplyDelete
  32. അമ്മുസെ - വിവാഹ മോചനങ്ങളും ബന്ധങ്ങളുടെ തകര്‍ച്ചയുമല്ല ഇവിടെ പരാമര്‍ശിക്കപ്പെട്ട വിഷയം . പലപ്പോഴും ഒരു അനിവാര്യതയാകുന്ന ഘട്ടത്തില്‍ മാത്രമെ പലരും അതിന് മുതിരാറുള്ളൂ .ഫാമിലി കോര്‍ട്ടുകളില്‍ പരമാവധി യോജിച്ചു പോകാനാണ് ഇത്തരം കാര്യങ്ങളില്‍ ഉപദേശം കൊടുക്കാറ് , തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ മാത്രം കൌണ്‍സലിങ്ങിന് ശേഷം വിവാഹ മോചനം അനുവദിക്കുന്നു .അതും ഉഭയസമ്മത പ്രകാരം .അവിടെ നടക്കുന്ന നടപടി ക്രമങ്ങള്‍ വ്യക്തികളുടെ സ്വകാര്യതയായി തന്നെ അവസാനിക്കുന്നു .

    ഒരു പരസ്യ വിചാരണയില്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചും വ്യക്തികളുടെ സ്വകാര്യപ്രശ്നങ്ങളെ പരസ്യമായി അവതരിപ്പിക്കുന്നതും അമ്മു വിചാരിക്കുന്ന പോലെ സങ്കടങ്ങള്‍ തുറന്നു പറയുന്നത്ര ലളിതമല്ല .അതു മൂലം അവരുടെ കുട്ടികള്‍ അനുഭവിച്ചേക്കാവുന്ന ദൂരവ്യാപകമായ പ്രശ്നങ്ങള്‍ പലതാണ് .

    പ്രേം ചന്ദ് ചേട്ടാ - എല്ലാ പരിപാടികളും സെന്‍സര്‍ ചെയ്യണമെന്നതൊക്കെ അല്പം അതിര് കടന്ന ആവശ്യങ്ങളല്ലെ .തീര്‍ച്ചയായും മനുഷ്യാവകാശത്തെ ഹനിക്കുന്ന ചില പരിപാടികളെങ്കിലും സെന്‍സര്‍ ചെയ്യേണ്ടതാണ് .ചില കുറ്റാന്വേഷണ പരിപാടികള്‍ , വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ടൈപ്പ് പരിപാടികളൊക്കെ .

    ReplyDelete
  33. @ Chethukaran Vasu :

    You said it for Pravaasalokam.Thanks.

    In fact, angst about a missing person, especially child is the greatest torture a family would collectively endure.40000 minors are reported missing every year in India. Some 1000s of families are destined to lifelong agony and painful confusion.

    I salute you, Chethukaran Vasu and ആല്‍കെമിസ്റ്റ് ...

    ReplyDelete
  34. ആല്‍കെമിസ്റ്റ്,
    Please ensure the Amrita Chief of Programmes and the hostess herself DO NOT miss to read this post.

    ReplyDelete
  35. അവര്‍ എന്തും കാന്നിക്കട്ടെ ........ജനങ്ങള്‍ എന്തിനു കണ്ടിരികണം ...വേറെ ചാനലുകളിലേക്ക് മാറി പോവണം ..ചുമ്മാ ഇത് പോലെ ഉള്ള പ്രോഗ്രാമിന് കാഴ്ച്കാര്‍ ഇല്ലാതായാല്‍ പരിപാടി തന്നെ ഇല്ലാതാവും ..ഗാന്ധിജി പറഞ്ഞത് പോലെ നിസഹകരണം ...

    ReplyDelete
  36. ഈ പോസ്റ്റ് ഒരാള്‍ കോപ്പിയടിച്ചു വേറൊരു ബ്ലോഗില്‍ ഇട്ടിട്ടുണ്ട് താഴെ ആ ലിങ്ക കൊടുക്കുന്നു


    http://vikadaguru.blogspot.com/2011/05/blog-post.html#comment-form

    ReplyDelete
  37. @കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്‍ - ചെകുത്താന്‍ വാസുവിന്റെ കമന്റ് അന്ന് ശ്രദ്ധിച്ചതാണ് പക്ഷെ പരാമര്‍ശിക്കാന്‍ വിട്ടു പോയി :( .
    പി ടി കുഞ്ഞു മുഹമ്മദ് ഗര്‍ഷോമോ മഗ്രിബോ സംവിധാനം ചെയ്തില്ലെങ്കില്‍ പോലും ഈ ഒരൊറ്റ പരിപാടി കൊണ്ടു തന്നെ ഒരു പാട് മലയാളികളുടെ ബഹുമാനം കിട്ടിയ വ്യക്തിയാണ് . പ്രവാസ ലോകം പരിപാടിയിലൊരു നന്മ ഉണ്ട് .സ്വന്തം വീട്ടിലെ ഒരംഗത്തോടെന്ന പോലെ പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്ന ഓരോരുത്തരോടും പിടി കുഞ്ഞുമുഹമ്മദ് കാണിക്കുന്ന ആ അലിവ് അത് ശ്രദ്ധേയമാണ് .

    മൂപ്പരുടെ ഒന്നു രണ്ട് ഡയലോഗുകള്‍ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് - ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് എവിടെയോ ഒളിവില്‍ താമസിക്കുന്ന ഒരാളോട് , ഒട്ടും നാടകീയതയില്ലാതെ വീട്ടിലെ ഒരു കാര്‍ന്നോരെന്ന പോലെ -

    “എടോ തനിക്കീ കുഞ്ഞുങ്ങളുടെ മുഖം കണ്ടിട്ട് എങ്ങന്യാടോ വേറൊരിടത്ത് സുഖായിട്ടു താമസിക്കാന്‍ കഴിയണത് , നിങ്ങള്‍ തിരിച്ചു വരൂ - അതൊക്കെ എത്ര ആത്മാര്‍ത്ഥതയോടെയാണ് മൂപ്പര്‍ പറയുന്നത് .നൂറു കണക്കിനാളുകളെ സഹായിച്ചു കൊണ്ട് ആ പരിപാടി നിശബ്ദം നില നില്‍ക്കുന്നു “.




    പിന്നെ വിധുബാലയോ ഇതിന്റെ സംവിധായകനോ ഇതു വായിച്ചു മനം മാറുമെന്നോ അവര്‍ പുനര്‍ വിച്ന്തനം ചെയ്യുമെന്നോ ധാരണ കൊണ്ടല്ല ഞാനിതെഴുതിയത് ,ഈ എഴുത്തു തീര്‍ച്ചയായും ഒരു പ്രേക്ഷകന്റെ കാഴ്ചപ്പാടു മാത്രമാണ് ,മറ്റൊരാള്‍ക്കു മറ്റൊരു അഭിപ്രായം ഉണ്ടായേക്കാം .ഇങ്ങനെ പറയാന്‍ കാരണം അമൃതാ ടി വി കെതിരെ സംഘടിതമായ ഓണ്‍ ലൈന്‍ കാമ്പെയിന്‍ എന്നൊക്കെ ബ്ലോഗിനെക്കുറിച്ച് ഫെയ്സ് ബുക്കില്‍ ബെര്‍ലിയുടെയും മറ്റാരുടെയൊക്കെയോ സ്റ്റാറ്റസ് മെസ്സേജ്‍ കണ്ടു .ഇതെന്റെ കാഴ്ചപ്പാടാണ് അതു മറ്റൊരാള്‍ക്കു അംഗീകരിക്കാം വിയോജിക്കാം അതല്ലാതെ സംഘടിതമായൊരു നീക്കങ്ങളിലൊന്നും എനിക്കു അശേഷം താല്പര്യമില്ല .ഞാന്‍ ബ്ലോഗെഴുതുന്നത് ചില വിഷയങ്ങളില്‍ എന്റെ അഭിപ്രായം പ്രകടിപ്പിക്കാനാണ് അത് പലപ്പോഴും പക്ഷം പിടിച്ചുള്ളതോ ഏകപക്ഷീയമോ ആകാം .കെല്‍ സ പോലെ ഒരു സംഘടന ഇതുമായി സഹകരിക്കുന്നതിന്റെ നിയമ വശo ആരെങ്കിലും അന്വേഷിക്കാന്‍ തുനിഞ്ഞാല്‍ നല്ലത് .



    @ കിങ്ങിണീക്കുട്ടി - ആരോടാ സഹതാ‍പം ?

    ‌@ മൈ ഡ്രീം - നിസ്സഹകരണ പ്രസ്ഥാനമെന്നതൊക്കെ ഒരു പറച്ചിലിന് പറയാമെന്നല്ലാതെ നടക്കുന്ന കാര്യമാണോ ?നല്ല എരൂം പുളീം ഉള്ള ഗോസ്സിപ്പുകള്‍ ആരാ വിട്ടു കളയുക , ഇപ്പറയുന്ന ഞാനും കാണും .

    @ രമേശ് അരൂര്‍ - ചൂണ്ടിക്കാട്ടിയതിന് നന്ദി , വികടന് ഒരു ലിങ്ക് കൊടുക്കാമായിരുന്നു ഈ ബ്ലോഗിലേക്ക് .വേറെ തല്‍ക്കാലം പരാതി ഒന്നുമില്ല , ഒരു പക്ഷെ അയാള്‍ടെ ഫ്രണ്ട്സ് സര്‍ക്കിളിലുള്ള ചിലരും അങ്ങനെ വായിക്കാനിടയാകട്ടെ . ഓണ്‍ ലൈനിലുള്ള സംഗതികള്‍ റിപോസ്റ്റ് ചെയ്യുമ്പോള്‍ അതിന്റെ ഒരു സോഴ്സ് കാണിക്കുന്നതു നല്ല ശീലമല്ലെ വികടാ .

    ReplyDelete
  38. @ആല്‍കെമിസ്റ്റ്- ഞാന്‍ പോസ്റ്റ്‌ ചെയ്തതിനു താഴെ കടപ്പാട് എന്ന പേരില്‍ തങ്ങളുടെ പേര് കൊടുത്തിട്ടുണ്ട്. അതില്‍ ക്ലിക്ക് ചെയ്‌താല്‍ തങ്ങളുടെ ബ്ലോഗിലേക്ക് ഡൈവേര്‍ട്ട് ചെയ്യപ്പെടും.

    ReplyDelete
  39. I think that mother needs to be admitted in mental hospital!! I mean how any mother could defame her own daughter for a few thousands (even if the said things were correct?)? Does the producer of show know something called privacy rights? I think this show can be challenged in court. I wonder why no victims do so..

    ReplyDelete
  40. അസ്സലായി വിഷ്ണു

    ReplyDelete
  41. പൊതുവേ ഇത്തരം പരിപാടികള്‍ കാണാറില്ല ഒരിക്കല്‍ കണ്ടപ്പോള്‍ ഇതുപോലെ രോക്ഷം തോന്നി പക്ഷെ ആല്‍കെമിസ്റ്റ്നെ പോലെ എഴുതി ഫലിപ്പിക്കാന്‍ അറിയില്ല. well done. നന്നായി എഴുതി

    ReplyDelete
  42. ee paripaadi kandaal aarkum aa programinte aalukal etheri vilikkaanallaathe vere onnum thonilla. ennaalum aa paripaadiyum hit.. manushyanmaarude oro kaaryangal ariyaanulla kouthukam allaathenthu parayaan...

    ReplyDelete
  43. hi.... i had seen this prog ka few episodes some months back.... i tried discussing this in an online discussion forum, and the vibe was that this is an attempt to discredit amritha tv.

    As a clinical psychologist in training from NIMHANS, who has finished her family and couple therapy posting, I can say one thing, even after keeping aside the ethical aspects of the prog, the voyeuristic nature of the show and the politics behind the show etc etc, by the therapy guide lines for marital/couple therapy discussing couple's marriage in front of children is contraindicated. marriage, especially the sexual, physical and emotional intimacy between 2 partners should not be discussed in front of children, extended family etc. Involving others in this aspect of marriage is something that weakens the ntimacy between couple.

    research also says that children living in families undergoing marital discord experiences significant psychological distress, infact more than that of children from divorced families. And one thing that any therapist should work on is letting the children realise that their parents are still their parents who cares for them and want the best for them, but for what ever reasons have difficulty being together. the focus is not on forcing/influencing child to blame/judge a parent, but to make the child feel secure, that despite this trouble i am still loved, it is not because of me marriage has broken down( many children blame themselves for marital break up)

    i guess i wrote more than i should have..

    ReplyDelete
  44. oru thavanaye ithu kandullluuuu...chavitii kootaaan thoniee......But u said it well maan........well said....Keep writing

    ReplyDelete
  45. നന്നായി വിഷ്ണു, ഞാനും ഒരിക്കല്‍ കണ്ടിരുന്നു ഈ പരിപാടി, ഇതിനെതിരെ എന്ത് ചെയ്യാന്‍ പറ്റും?

    ReplyDelete
  46. ഇവര്‍ ചെയ്യുന്നത് എന്താണ് എന്ന് ഇവര്‍ അറിയുന്നില്ല ...........ee paripaadiyil pankedukkaan varunnavare venam aadhyam thallaan

    ReplyDelete
  47. Njan edu kanarundu samayam kittumbol..Nigal paranjadu kureyokke seriyanu. pakshe enne kanaan preripikunnadu edile jeevidamanu. enthokeyanu nammude samoohathil nadakkunnadu?Ningal paryunna pakshathu ninnu nokiyal oru paripadiyum kanaan kazhiyilla. Ettavum pradanam aa pavangalku Niyamaparamaya ella karyathinum aver support cheydu kodukkunnu. they r making some background music for program publicity only just avoid that and take only the contents what they r need to expose. also this kind of incidents good lessons for the viewers who r care their family life's

    ReplyDelete
  48. This comment has been removed by the author.

    ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .