Like

...........

Thursday 28 July 2011

ചാപ്പാ കുരിശ് - മലയാളിയുടെ സിനിമ




സദുദ്ദേശത്തോടെ തന്നെ വ്യവസായമായും കലയായും വിശേഷിപ്പിക്കപ്പെടുന്ന ഒരേ ഒരു സംഭവമാണ് ചലച്ചിത്ര വ്യവസായം അല്ലെങ്കില്‍ ചലച്ചിത്ര കല .എല്ലാ കലാരൂപങ്ങള്‍ക്കും നിശ്ചിത മാതൃകകള്‍ ഉണ്ട് നൃത്തമായാലും സംഗീതമായാലും ഈ അഴകളവുകള്‍ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ ഏറെ കുറെ ഒത്തു വരുന്നതിനെയാണ് “ലക്ഷണമൊത്ത” എന്നു നിര്‍വചിക്കപ്പെടുന്നത് . സന്തോഷ് പണ്ഡിറ്റ് സാര്‍ പറയുന്ന പോലെ എട്ടു പാട്ടു , എട്ടു തല്ലു , പിന്നെ ഒരു വീര നായകന്‍ ,നായകനെ ചുറ്റിപ്പറ്റി ഒന്നോ രണ്ടോ പതിവ്രത നായികമാര്‍ , നാലു തെറി ഡയലോഗ് , അതിനിടക്കു തലങ്ങും വെലങ്ങും കോമഡി - നിര്‍ഭാഗ്യവശാല്‍ മലയാള സിനിമയുടെ ഈ ലക്ഷണമൊപ്പിക്കല്‍ കഴിഞ്ഞ കുറെ കാലങ്ങളായി ഏകദേശം ഇങ്ങനെയായിരുന്നു .കലാപരമായ മൂല്യച്യുതി സിനിമയെക്കൊണ്ടു ചെന്നെത്തിച്ചതു വ്യവസായം എന്ന നിലയിലുള്ള പരാജയം കൂടി ആയിരുന്നു .

പ്രതിസന്ധിയുടെ ആഴങ്ങളില്‍ മലയാള സിനിമ വീണുഴറിയപ്പോള്‍ അണിയറക്കാരോടൊപ്പം തന്നെ വലിയൊരു കൂട്ടം പ്രേക്ഷകരും ദുഖിച്ചു .അത്തരമൊരു ഘട്ടത്തിലേക്കാണ് നവ സിനിമയുടെ പ്രതിനിധാനവുമായി പുതിയ ചില സിനിമകള്‍ കടന്നു വരുന്നത് .പാസ്സഞ്ചര്‍ , പ്രാഞ്ചിയേട്ടന്‍ , ട്രാഫിക് , സാല്‍ട്ട് & പെപ്പര്‍ അതേ ജനുസ്സിലേക്കു ചാപ്പാ കുരിശ് കൂടി കടന്നു വരുന്നതോടെ മലയാള സിനിമ പരമ്പരാഗത ഏച്ചു കെട്ടലില്‍ നിന്നു വിമുക്തമായി ഒരു നവോത്ഥാനത്തിന് മുതിര്‍ന്നു തുടങ്ങി എന്നു ആശ്വസിക്കാം .അത്തരമൊരു പരീക്ഷണത്തിന്റെ വിജയം എത്ര മാത്രമാകും എന്നതിനെക്കാള്‍ അതിനു തയ്യാറാവുന്ന ഒരാര്‍ജ്ജവം നില നില്‍ക്കുന്നുണ്ട് എന്നതു ഒരു സാധാരണ പ്രേക്ഷകനെന്ന നിലയില്‍ സിനിമ കാണുന്നതിന് ഏറെ ശുഭാപ്തി നല്‍കുന്നുണ്ട് .

മലയാള സിനിമയുടെ പരമ്പരാഗത സൂത്ര വാക്യങ്ങളില്‍ നിന്നു വിഭിന്നമായി ഏതെങ്കിലും സിനിമ വന്നാല്‍ ഉടന്‍ അതിബുദ്ധിമാന്മാരാ‍യ സിനിമാ ഗവേഷകന്മാര്‍ അതിന്റെ “വിദേശ ഉറവിടം “ കണ്ടെത്തും .ആ സിനിമ പ്രേക്ഷകനെ സംബന്ധിച്ചു നല്ലതാണോ , അതുയര്‍ത്തുന്ന വിഷയം സ്വീകാര്യമാണൊ എന്നതിനെക്കാള്‍ ഏതു വിദേശ ചിത്രത്തിന്റെ “മോഷണം “ ആണ് എന്നതിലാവും അവരുടെ ആശങ്കകള്‍ .ഒരു സാധാരണ സിനിമാ പ്രേക്ഷകന്‍ എന്ന നിലയില്‍ സിനിമ പിടിക്കാനുള്ളവരോട് പറയാനുള്ളത് - നിങ്ങള്‍ എവിടെ നിന്നു വേണമെങ്കിലും പ്രചോദനം കടം കൊള്ളൂ , മോഷ്ടിച്ചോളൂ എന്നിട്ട് അതു ഞങ്ങള്‍ പ്രേക്ഷകരുടെ യുക്തിക്കും രസനക്കും രുചിക്കുന്ന തരത്തിലൊരു സിനിമയാക്കി തരൂ ഞങ്ങള്‍ കണ്ടോളാം . ചാപ്പാ കുരിശിന്റെ ഇതിവൃത്തം ഒരു കൊറിയന്‍ ഫിലിമില്‍ നിന്നാണ് എങ്കിലും സമകാലിക സാഹചര്യത്തില്‍ ഇത്ര “ മലയാളിത്തം “ നിറഞ്ഞ ഒരു ചിത്രം സമീപ കാലത്തു മലയാളത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല .സിനിമയിലെ മലയാളിത്തം Redefine ചെയ്യേണ്ട കാലം കഴിഞ്ഞു .നെല്‍പ്പാടങ്ങളും പട്ടു പാവാടയിട്ട നിഷ്കളങ്ക നായികമാരും ലോകത്തൊരിടത്തുമില്ലാത്ത കാര്യസ്ഥ ജോലിക്കാരും നാലുകെട്ടും അടക്കമുള്ള കാല്പനിക ഊടായിപ്പുകള്‍ കാലങ്ങളായി മലയാളിത്തമെന്ന പേരില്‍ നമുക്കു വെച്ചു വിളമ്പുകയാണ് നമ്മുടെ സിനിമാക്കാര്‍ .ലൈംഗിക അക്രമങ്ങള്‍ , ബ്ലൂ ടൂത്ത് സെക്സ് വിവാദങ്ങള്‍ , ഒളിഞ്ഞു നോട്ടങ്ങള്‍ കപട സദാചാരക്കാര്‍ ,ഇതൊക്കെയാണ് സമകാലിക മലയാളിത്തത്തിന്റെ ആകെത്തുക , ആ നിലയ്ക്കാണ് ചാപ്പാ കുരിശിന്റെ പ്രസക്തിയും .

ചാപ്പാകുരിശു “ എന്ന സിനിമ അഭ്രപാളികളിലെഴുതിയ അതിമഹനീയമായ കലാസൃഷ്ടി ഒന്നുമല്ല , ഒരു പാട് യഥാര്‍ത്ഥ ജീവിതങ്ങളുമായി ബന്ധപ്പെട്ട ഒരു നേര്‍ക്കാഴ്ച .ഒളിഞ്ഞു നോട്ടത്തിന്റെ , ലൈംഗിക വിശപ്പിന്റെയെല്ലാം മലയാളി മാതൃകകളുടെ സത്യ സന്ധമായ പുനാരാഖ്യാനം .
അടിസ്ഥാന പരമായി സിനിമ പങ്കു വെക്കുന്ന ആശയം സമകാലിക കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സാമൂഹിക വിഷയമാണ് . മൊബൈലും ബ്ലൂ ടൂത്തും കമ്പോളവല്‍ക്കരിക്കുന്ന ജീവിതങ്ങളുടെ സ്വകാര്യതകള്‍ , ആ സ്വകാര്യതകളെ ആഘോഷമാക്കുന്ന സമൂഹം .അര്‍ജുനും അന്‍സാരിയും സമൂഹത്തിന്റെ രണ്ട് ധ്രുവങ്ങളില്‍ , സമ്പന്നതയുടെയും ദാരിദ്ര്യത്തിന്റെയും രണ്ട് തട്ടുകളില്‍ ജീവിക്കുന്ന രണ്ടു യുവാക്കളാണ് , യാദൃശ്ചികമായി ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കാരണം സിനിമയില്‍ കടന്നു വരുന്നു .അര്‍ജുന്റെ കാമുകിയുമായുള്ള ലൈംഗിക ബന്ധത്തിന്റെ ഒരു സ്വകാര്യ നിമിഷം അര്‍ജുന്‍ ഫോണില്‍ സൂക്ഷിക്കുന്നു ആ ഫോണ്‍ നഷ്ടപ്പെടുന്നതും അത് അന്‍സാരിക്കു കിട്ടുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവ പരമ്പരകളുമാണ് സിനിമയുടെ കാതല്‍ . കാഴ്ചക്കാരന്റെ യുക്തിയെയും ബോധത്തെയും പരിഹസിക്കാതെ തന്നെ ആ സംഭവങ്ങള്‍ ഒരു തുടര്‍ച്ചയോടെ കാഴ്ചയാക്കുന്നതില്‍ മൊത്തം ടീമും വിജയിച്ചു എന്നു പറയാം .തികച്ചും വിരോധാഭാസമെന്നു പറയട്ടെ മലയാളത്തിന്റെ കപട സദാചാരത്തെക്കുറിച്ച് പറയാന്‍ ശ്രമിച്ച ഒരു ചിത്രത്തെക്കുറിച്ചു പൊതു സമൂഹത്തില്‍ ഉയര്‍ന്നു വന്ന ആശങ്കകളിലൊന്ന് രമ്യാ നമ്പീശനും ഫഹദും തമ്മിലുള്ള ചുംബന രംഗമായിരുന്നു .ആ രംഗത്തിനു പകരമെന്തു വെച്ചാലാണ് ആ സിനിമയുടെ ഇതിവൃത്തത്തോടു നീതി പുലര്‍ത്താനാകുക ? ആ സിനിമയുടെ കഥയ്ന്ുടെ ഗൌരവം ആ ക്ലിപ്പിങ്ങ് പുറത്തായാലുള്ള അപകടത്തെക്കുറിച്ചാകുമ്പോള്‍ അതിലും നിസ്സാരമായതെങ്ങനെ കാണിക്കും ?

ഉണ്ണി ആര്‍ എന്ന ചെറുകഥാകൃത്ത് സാഹിത്യത്തിന്റെ അത്യാഡംബരങ്ങളൊന്നുമില്ലാതെ തന്നെ ഒരു കഥ പറയുന്നു , കഥാപാത്രങ്ങളുടെ ആധിക്യമില്ലാതെ , കോമഡിക്കു വേണ്ടി സമാന്തര കഥ പാതയൊരുക്കാതെ ആ കഥ ഋജുവായി നമുക്കു കാണിച്ചു തരികയാണ് സമീര്‍ താഹിര്‍ എന്ന പുതുമുഖ സംവിധായകന്‍ .ഇവിടെ താരങ്ങളില്ല കോലാഹലങ്ങളില്ല , കഥാപാത്രങ്ങള്‍ മാത്രം .വിനീത് ശ്രീനിവാസനും ഫഹദും രമ്യയുമെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും വൈകാരികമായി തന്നെ അവതരിപ്പിച്ചു .ഫാസില്‍ മലയാള സിനിമയോട് ചെയ്ത ഏറ്റവും വലിയ പുണ്യം എന്നത് കയ്യെത്തും ദൂരത്ത് എന്ന മനോഹര പ്രണയ കാവ്യത്തിനു ശേഷം മകനെ അദ്ദേഹത്തിന്റെ മറ്റു പ്രണയ കാവ്യങ്ങളില്‍ അഭിനയിപ്പിച്ചില്ല എന്നുള്ളതാണ് അതു കൊണ്ടുണ്ടായ ഗുണമെന്താന്ന് വെച്ചാല്‍ ഫഹദ് സാമാന്യം നന്നായി അഭിനയിക്കാന്‍ തുടങ്ങിയിട്ടുണ്ട് .വിനീതും മനോഹരമായി അഭിനയിച്ചിരിക്കുന്നു . സാങ്കേതിക തികവ് , മികച്ച ചിത്രീകരണം . പുതുമയുള്ള അവതരണം .


ഈ ചിത്രത്തിന്റെ കലാമേന്മയെക്കാളേറെ എന്ന ആകര്‍ഷിക്കുന്നത് സിനിമ മുന്നോട്ടു വെക്കുന്ന സത്യസന്ധമായ ആവിഷ്കാര രീതിയാണ് , അതു ആര്‍ജ്ജവം നിറഞ്ഞ ഒരു പരീക്ഷണം തന്നെയാണ് .കുറെ “പിള്ളേഴ്സ് “ നവ സിനിമയുടെ പുതു തലമുറ സൃഷ്ടിക്കാന്‍ അരയും തലയും മുറുക്കി , തല പുകക്കുന്നുണ്ടെങ്കില്‍ , അവര്‍ പരമ്പരാഗത ചിട്ടവട്ടങ്ങളില്‍ നിന്നു വ്യത്യസ്ഥമായി മൌലികമായ എന്തെങ്കിലും കൊണ്ടു വരുന്നുണ്ടെങ്കില്‍ അതു പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട് .