Like

...........

Sunday 15 May 2011

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍






ജനങ്ങളുടെ തലയില്‍ ഇടിത്തീ , ഇരുട്ടടി മുതലായ ക്ലീഷെ പ്രയോഗങ്ങള്‍ തലങ്ങും വിലങ്ങും ഉപയോഗിക്കാന്‍ അവസരമൊരുക്കിക്കൊണ്ടു പെട്രോളിന്റെ വില സര്‍വ്വകാല റെക്കൊര്‍ഡായി ഉയര്‍ത്തിയിട്ടുണ്ട് .ബംഗാളിലും കേരളത്തിലും കോണ്‍ഗ്രസ്സിനെ ജയിപ്പിച്ചതിനുള്ള ശിക്ഷയാണെന്ന് പറയുമ്പോഴും ഭരണം കയ്യിലില്ലാത്തതു കൊണ്ടു പ്രക്ഷോഭത്തിന് ഒരല്പം ആവേശം കൂട്ടാമല്ലോ എന്നുള്ള ആശ്വാസമാണ് കമ്യൂണിസ്റ്റുകാര്‍ക്ക്.


കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷം ആഞ്ഞടിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ പെട്രോള്‍ വില വര്‍ദ്ധനവ് തങ്ങളുടെ പക്കലല്ല തങ്ങളീ നാട്ടുകാരല്ല എന്നൊക്കെ ഒരു മുഴം മുന്നെ ധനമന്ത്രി പ്രണബ് മുഖര്‍ജി കൊല്‍ക്കത്തയില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.പ്രണബ് മുഖര്‍ജി പറഞ്ഞതു ശരിയാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ കേന്ദ്രഗവണ്മെന്റ് Price Deregulation പ്രഖ്യാപിച്ചതാണ് . അതായതു പെട്രോളിന്റെ വില നിര്‍ണ്ണയിക്കാനുള്ള അവകാശം ഗവണ്മെന്റില്‍ നിന്നും ഓയില്‍ കമ്പനികള്‍ക്കു നല്‍കി .അതിന്‍പ്രകാരം പെട്രോളിയം കമ്പനികള്‍ക്കാണ് ഓയില്‍ പ്രൈസ് നിശ്ചയിക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം .ഇതു അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയെ ആശ്രയിച്ചെന്നാണ് വെയ്പ്പു . അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടിയാല്‍ പെട്രോളിന്റെ വില വര്‍ദ്ധിപ്പിക്കാം പക്ഷെ കുറഞ്ഞാല്‍ അതിന് ആനുപാതികമായി കുറക്കണമെന്നു നിര്‍ബന്ധമില്ല .ഈ പദ്ധതി വളരെ മികച്ച രീതിയില്‍ തന്നെ സ്വകാര്യ - പൊതുമേഖലാ കമ്പനികള്‍ നടപ്പാക്കി വരുന്നതു കൊണ്ട് കഴിഞ്ഞ ഒമ്പതു മാസങ്ങളിലായി ഒമ്പത് തവണയായി 47.93 ല്‍ നിന്നും 65 ലേക്കു ഉയര്‍ത്തിയാണ് അവര്‍ കേന്ദ്രഗവണ്മെന്റിന്റെ ഈ തീരുമാനത്തോടു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചത് . കഴിഞ്ഞ കുറച്ച് മാസങ്ങള്‍ നിയമ സഭാ തിരഞ്ഞെടുപ്പെന്ന ചക്കരക്കുടം കണ്മുന്നിലുണ്ടായിരുന്നതു കൊണ്ട് ഈ വില കൂട്ടല്‍ മാമാങ്കത്തിനു ഒരല്പം ആശ്വാസമുണ്ടായിരുന്നു .ഇപ്രാവശ്യത്തെ വില കൂട്ടലിന് അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ പ്രൈസുമായി കാര്യമായ ബന്ധമൊന്നുമില്ല , മുമ്പെങ്ങോ ക്രൂഡ് ഓയില്‍ പ്രൈസ് കൂട്ടിയതിന്റെ ഓര്‍മ്മക്കായിട്ടാവണം .


കേന്ദ്ര ഗവണ്മെന്റിലെ അപ്പാവികള്‍ പറയുന്നതു ആഡംബരപ്രിയരായ ജനങ്ങള്‍ക്കു സുഖിക്കാന്‍ പെട്രോളിന് സബ്സിഡി കൊടുത്തു മടുത്തു എന്നൊക്കെയാണ് . ജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ ആളുകള്‍ക്കു പെട്രോളടിച്ചു കളയാന്‍ സബ്സിഡി കൊടുക്കുന്ന വിഡ്ഡിത്തത്തെക്കുറിച്ചു കോണ്‍ഗ്രസ്സ് ബുദ്ധിജീവികള്‍ [കോണ്‍ഗ്രസ്സില്‍ ബുദ്ധിജീവികളോ ?ന് തല്‍ക്കാലം അല്പം എക്കോണോമിക്സ് ഒക്കെ പറഞ്ഞു ഉമ്മാക്കി കാണിക്കുന്നവരെ ബുദ്ധിജീവികളാക്കി തരം തിരിക്കാം ]വിശകലനം നടത്തിയിട്ടുണ്ട് .ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു , ഇന്ധനഉപയോഗത്തില്‍ മിതവ്യയം പാലിക്കേണ്ടിയിരിക്കുന്നു എന്നൊക്കെയാണ് ഉപദേശങ്ങള്‍ .

മാര്‍ക്കറ്റിങ്ങിന്റെ തത്വങ്ങളിലൊന്നാണ് Demarketing - എന്നു വെച്ചാല്‍ ദുര്‍ലഭമായ വസ്തുക്കള്‍ അധികം ഉപഭോഗം ചെയ്യാതിരിക്കാനുള്ള ഒരു ബോധവല്‍ക്കരണം. മാര്‍ക്കറ്റിങ്ങ് പഠന ഗ്രന്ഥങ്ങളില്‍ Demarketing ന് ഉത്തമോദാഹരണമായി കൊടുക്കുന്നത് പെട്രോളിയം ഉല്‍പ്പന്നങ്ങളാണ്. ഓരോ തുള്ളിയും അമൂല്യമാണെന്ന് പാവപ്പെട്ടവരുടെ ചാനലായ ദൂരദര്‍ശനില്‍ പരസ്യം കാണിക്കുകയും അതിനൊപ്പം തന്നെ കോടിക്കണക്കിന് രൂപ ചിലവഴിച്ചു പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കു പരസ്യം കൊടുക്കുകയും ചെയ്യുന്ന വിരോധാഭാസത്തെ ചിലര്‍ സാമ്പത്തികശാസ്ത്ര തത്വമുപയോഗിച്ച് അനുകൂലിക്കാന്‍ ശ്രമിക്കുന്നതു കണ്ടപ്പോള്‍ സഹതാപം തോന്നി. Price Deregulation പ്രകാരം അന്താരാഷ്ട്ര ക്രൂഡ് ഓയിലിന്റെ വില മാത്രമല്ല സ്വകാര്യ പൊതു മേഖലാ ഓയില്‍ കമ്പനികളുടെ ലാഭ നഷ്ട കണക്കു കൂടി ഈ വിലയെ ബാധിക്കാം. ഒരു പരസ്യം കൊടുക്കാതിരുന്നതു കൊണ്ട് ആരും പെട്രോള്‍ വാങ്ങാതെയൊന്നുമിരിക്കില്ല . പറഞ്ഞു വന്ന സംഗതി ഇതൊന്നുമല്ല പുര കത്തുമ്പോള്‍ വാഴ നടുക , കഴുക്കോല്‍ വലിച്ചൂരുക തുടങ്ങിയ നാടന്‍ കലാപരിപാടികളുടെ അല്പം കൂടി വ്യാപ്തിയുള്ള സംഭവവികാസങ്ങള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുന്നതിനെക്കുറിച്ചാണ് .

കെയിണ്‍ ഇന്‍ഡ്യാ - വേദാന്ത ലയനം


കഴിഞ്ഞ ദിവസങ്ങളില്‍‍ ദേശീയപത്രങ്ങളില്‍ ഇന്ധന വില വര്‍ദ്ധനവിനെതിരെയുള്ള വ്യാപക പ്രതിഷേധമെന്ന വാര്‍ത്തകള്‍ക്കൊപ്പം തന്നെ ഉള്‍ പേജിലെ വാണിജ്യ കോളങ്ങളില്‍ ‍ 9.6 ബില്ല്യന്റെ കെയിണ്‍ ഇന്‍ഡ്യാ - വേദാന്താ ലയനത്തെക്കുറിച്ച് ചില വാര്‍ത്തകള്‍ കണ്ടിരുന്നു .കെയിണ്‍ എനര്‍ജി ഗ്രൂപ്പ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓയില്‍ പര്യവേക്ഷണ കമ്പനികളിലൊന്നാണ്. ഇന്‍ഡ്യയില്‍ നിന്നാണ് അവരുടെ ഉല്പാദനത്തിന്റെ ഏറിയ പങ്കും .വേദാന്ത ഇന്‍ഡ്യയിലെ കാടും മലയുമൊക്കെ കുത്തകയാക്കി ഖനനം നടത്തുന്ന കുപ്രസിദ്ധമായ ഖനന കമ്പനിയും. രണ്ടു കമ്പനികളുടെ പ്രതിനിധികള്‍ക്കൊപ്പം ലയന ചര്‍ച്ചയുടെ മുന്‍പന്തിയിലുണ്ടായിരുന്നത് മന്ത്രിസഭാ അംഗങ്ങള്‍ അടങ്ങിയ ഒരു പാനലും പ്രധാനമന്ത്രിയുടെ പ്രതിനിധികളും ആയിരുന്നു. രണ്ടു ബഹുരാഷ്ട്രകുത്തകകളുടെ ലയന ചര്‍ച്ചയില്‍ ഗവണ്മെന്റിന് എന്താണ് കാര്യമെന്നു ചോദിച്ചാല്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണപ്പാടങ്ങളിലൊന്നായ രാജസ്ഥാനിലെ മംഗള ഓയില്‍ ഫീല്‍ഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ ചര്‍ച്ച .

രാജസ്ഥാനിലെ മംഗളാ ഓയില്‍ ഫീല്‍ഡ് 3.6 ബില്ല്യണ്‍ ബാരന്റെ വന്‍ നിക്ഷേപമുള്ള ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഓണ്‍ ഷോര്‍ എണ്ണപ്പാടങ്ങളിലൊന്നാണ്. പ്രതിദിനം 125000 ബാരല്‍ എണ്ണയാണ് ഇവിടെ നിന്നുല്പാദിപ്പിക്കപ്പെടുന്നത് .കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡും പൊതുമേഖലാ ഓയില്‍ കമ്പനിയായ ഓ എന്‍ ജി സി [Oil and Natural Gas Corp ] യുമാണ് ഇവിടെ ഉല്പാദനം നടത്തുന്നത് .ഇതില്‍ 70 % ഉല്പാദനവും കെയിണ്‍ ഇന്‍ഡ്യക്കും ഓ എന്‍ ജി സിക്കു 30 ശതമാനവുമാണ് പക്ഷെ രസകരമായ ഒരു വസ്തുത എന്തെന്നു വെച്ചാല്‍ സംസ്ഥാന ഗവണ്മെന്റിന് ഈ എണ്ണപ്പാടത്തില്‍ നിന്നെടുക്കുന്ന ഓരോ ബാരലിന്റെയും റോയല്‍റ്റി മുഴുവനും കൊടുക്കേണ്ടതു പൊതുമേഖലാ സ്ഥാപനമായ ഓ എന്‍ ജി സി ആകുന്നു .

അതായത് 70 ശതമാനം ഉല്പാദനത്തിന്റെ വരുമാനം സ്വന്തമാക്കുന്ന കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡ് അണ പൈ സംസ്ഥാന ഗവണ്മെന്റിനു കരം കൊടുക്കേണ്ടതില്ല മറിച്ച് 30 % ശതമാനം മാത്രം ഉല്പാദനമുള്ള ഓ എന്‍ ജി സി മംഗളാ ഫീല്‍ഡിലെ മുഴുവന്‍ എണ്ണ ഉല്പാദനത്തിന്റെയും കരം അടക്കേണ്ടതുണ്ട്. ബാരലിന് 40 യു എസ് ഡോളര്‍ കണക്കില്‍ വാര്‍ഷിക ഉല്പാദനമായ 6 ദശലക്ഷം ടണ്‍ അസംസ്കൃത എണ്ണയ്ക്ക് ഓ എന്‍ ജി സി വര്‍ഷാ വര്‍ഷം നല്‍കേണ്ട റോയല്‍റ്റി തുക 1760 കോടി രൂപയാണ് . കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡ് ഉല്പാദിപ്പിച്ച് വിറ്റു കൊണ്ടിരിക്കുന്ന അസംസ്കൃത എണ്ണയുടെ റോയല്‍റ്റിയും ഓ എന്‍ ജി സി എന്ന ഇന്‍ഡ്യന്‍ പൊതുമേഖലാ സ്ഥാപനം വഹിക്കണം .ഉല്പാദനം ആരംഭിച്ച 2006 മുതല്‍ ഇതു തന്നെയാണ് സ്ഥിതി .കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡ് Initial investment നടത്തിയതിന്റെ കോമ്പന്‍സേഷനായിട്ടായിരിക്കണം ഇത്തരമൊരു ഉടമ്പടി തുടര്‍ന്നു വരുന്നത് .പക്ഷെ ഒരു രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ കയ്യാളുമ്പോള്‍ സ്വാഭാവികമായും ആ രാജ്യത്തിന് ചില പ്രത്യേക അവകാശങ്ങള്‍ ആവശ്യപ്പെടാവുന്നതാണ് .അതിനു പകരം ബഹുരാഷ്ട്രകുത്തകകള്‍ക്കു രാജ്യത്തെ പ്രകൃതി വിഭവങ്ങളെ തീറെഴുതിക്കൊടുക്കുന്ന കരാറാണ് ഇന്‍ഡ്യാ ഗവണ്മെന്റ് രൂപീകരിച്ചിട്ടുള്ളത് . 2006 മുതല്‍ ഇങ്ങനെ ദശലക്ഷക്കണക്കിന് കോടി രൂപയാണ് ഓരോ ഇന്‍ഡ്യക്കാരന്റെ നികുതിപ്പണത്തില്‍ നിന്നും മറ്റൊരു ബഹുരാഷ്ട്രകുത്തകയുടെ ലാഭം വര്‍ദ്ധിപ്പിക്കാനായി ചിലവഴിച്ചു കൊണ്ടിരിക്കുന്നത് .

ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്നൊക്കെ നമുക്കു അല്‍ഭുതപ്പെടാം പക്ഷെ ചില സമയങ്ങളില്‍ നമ്മള്‍ വെള്ളരിക്കാപ്പട്ടണമെന്ന പ്രയോഗത്തെക്കാളുമൊക്കെ മോശം അവസ്ഥയിലാണ് . വേദാന്ത ലിമിറ്റഡ് കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡിനെ ഏറ്റെടുക്കുമ്പോള്‍ ഈ കരാര്‍ പുനപരിശോധിച്ചു കൊണ്ടു ഉല്പാദനത്തിന്റെ അനുപാതത്തില്‍ മാത്രം റോയല്‍റ്റി എന്ന നിലപാട് സോളിസിറ്റര്‍ ജനറലിന്റെ ഉപദേശപ്രകാരം ഓ എന്‍ ജി സി എടുത്തതിനെത്തുടര്‍ന്നാണ് കുറച്ചു മാസങ്ങളായി തുടരുന്ന ഈ ലയന പ്രതിസന്ധി . ഈ ഏറ്റെടുക്കലിലൂടെ രാജസ്ഥാനിലെ മംഗള ബ്ലോക്കടക്കം പത്ത് ഉല്പാദന കേന്ദ്രങ്ങളാണ് കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡില്‍ നിന്നും വേദാന്ത ഗ്രൂപ്പിനു സ്വന്തമാകാന്‍ പോകുന്നത് . മംഗള ബ്ലോക്കില്‍ നിന്നു ഉല്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ മുഴുവന്‍ ഉല്പാദനത്തിന്റെയും റോയല്‍റ്റി ഇപ്പോഴുള്ള കരാറനുസരിച്ച് ഓ എന്‍ ജി സി യാണ് നല്‍കേണ്ടത് .ഈ അധിക ബാധ്യതയില്‍ നിന്നൊഴിവാകുന്നതിനായി ധാരണാ പത്രം ഒപ്പു വെക്കുന്ന സമയത്തു തന്നെ ഓ എന്‍ ജി സി പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഉല്പാദിപ്പിക്കപ്പെടുന്ന മുഴുവന്‍ ക്രൂഡ് ഓയിലിന്റെ റോയല്‍റ്റിയും ഓ എന്‍ ജി സി തന്നെ നല്‍കേണ്ടതുണ്ട് എന്ന നിലപാടിലായിരുന്നു വേദാന്താ ഗ്രൂപ്പ് .

ഇത്തരത്തില്‍ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാട് എടുക്കാന്‍ വേദാന്തയെയും കെയിണ്‍ ലിമിറ്റഡിനെയും പ്രേരിപ്പിക്കുന്നത് രാജ്യത്തെ ഭരണാധികാരികള്‍ അവര്‍ക്കു നല്‍കുന്ന പിന്തുണ കൊണ്ടു തന്നെയാണ് .ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി പളനിയപ്പന്‍ ചിദംബരം ഇപ്പോഴത്തെ മന്ത്രിപ്പണിക്കു മുമ്പ് വേദാന്ത എന്ന കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായിരുന്നു എന്നു മാത്രമല്ല മന്ത്രിസഭയിലെ അംഗങ്ങളില്‍ പലരും ഉന്നതോദ്യോഗസ്ഥന്മാരും ഇതിന്റെ ഓഹരിയുടമകളും അഭ്യുതയകാംക്ഷികളുമാണ് .അതു കൊണ്ടു തന്നെ കേന്ദ്ര പെട്രോളിയം മന്ത്രിയും പ്രധാന മന്ത്രിയുടെ ഓഫീസും കെയിണ്‍ - വേദാന്ത ഏറ്റെടുക്കല്‍ പ്രക്രിയക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട് . ഈ ലയനത്തോടു കേന്ദ്ര ഗവണ്മെന്റ് പുലര്‍ത്തുന്ന മൃദു സമീപനം ആ രാജ്യത്തെ ഓരോ പൌരന്റെയും നികുതിപ്പണത്തിന്റെ ബലത്തിലാണ് .

മുമ്പുണ്ടായിരുന്ന കരാറുകളോ ഉടമ്പടിയോ എന്തുമാകട്ടെ ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന് അനാവശ്യമായ ഒരു അധികബാധ്യത വരുത്തി ഒരു ബഹുരാഷ്ട്രകമ്പനിയുടെ ലാഭത്തിന് വേണ്ടി മാത്രം ധൃതഗതിയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഭരണകൂടത്തിന് ആ രാജ്യത്തെ ജനങ്ങളോടുള്ള പ്രതിബദ്ധത എന്താണ് ? ഓ എന്‍ ജി സി യുടെ വളരെ ന്യായമായ ഒരു നിലപാടിനെതിരെ ഭരണകൂടവും ബന്ധപ്പെട്ട മന്ത്രാലയവും കാണിക്കുന്ന ഈ താല്പര്യത്തിന്റെ ഒരു ശതമാനമെങ്കിലും ഇന്നാട്ടിലെ ജനങ്ങളോടുണ്ടായിരുന്നെങ്കില്‍ ആഗ്രഹിച്ചു പോകുന്നു .പെട്രോളിയം കമ്പനികള്‍ വില ഉയര്‍ത്തിയാലും പൊക്കിയാലും കേന്ദ്രഗവണ്മെന്റിന് ഒന്നും സംഭവിക്കാനില്ല പക്ഷെ സ്വകാര്യ കുത്തകകളുടെ ലയനത്തിനായി മന്ത്രിസഭാ സമിതിയും പ്രധാനമന്ത്രിയുടെ പ്രതിനിധികളുമെല്ലാം ഹാജരുണ്ടാവും കാരണം ഗവണ്മെന്റുകളെയും മന്ത്രിമാരെയും സൃഷ്ടിക്കുന്നതും നിയന്ത്രിക്കുന്നതും അവരാണല്ലോ .


പ്രകടമായി ഓ എന്‍ ജി സി ക്കു അനുകൂലമായ രീതിയിലുള്ള റോയല്‍റ്റി കരാര്‍ എന്നൊക്കെയുള്ള ഗവണ്മെന്റിന്റെ വാദത്തിന് എന്തു സംഭവിക്കുമെന്നു ഈ മാസം അറിയാം . ഈയൊരു ലയനത്തോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഓണ്‍ഷോര്‍ എണ്ണപാടമായ രാജസ്ഥാനിലെ മംഗള എണ്ണപ്പാടം ഇതോടെ വേദാന്തക്ക് സ്വന്തമാകും പ്രതിദിനം 1,25,000 ബാരലാണു കമ്പനി ഉത്പാദിപ്പിക്കുന്നത് ഇത് 150000 ബാരലായി ഉയര്‍ത്താനും സാധ്യമാണ് .മംഗളാ എണ്ണപ്പാടത്തില്‍ ഇനി ഉല്പാദനം ഉയരല്ലെ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം കാരണം അവിടെ ഉല്പാദിപ്പിക്കപ്പെടുന്ന ഓരോ ബാരല്‍ എണ്ണയ്ക്കും നികുതി കൊടുക്കേണ്ടത് പൊതുമേഖലാ സ്ഥാപനമായ ഓ എന്‍ ജി സി യാകുന്നു .



അനുബന്ധം .

അഞ്ചു രൂപയോ ആറു രൂപയോ കൂട്ടിയതിനു ശേഷം ജനങ്ങളുടെ ദുരിതങ്ങളില്‍ ഭൂതദയ തോന്നി ഒന്നോ രണ്ടോ രൂപ കുറച്ചാല്‍ അതു കേന്ദ്രഗവണ്മെന്റിന്റെ ഏറ്റവും വലിയ മഹാമനസ്കതയായിരിക്കും .മൂന്നു രൂപ കൂട്ടി കുറക്കാതിരിക്കുന്നതിലും നല്ലത് ആറു രൂപ കൂട്ടി രണ്ടു രൂപ കുറക്കുന്നതാണല്ലോ .സംഭവിക്കണമെന്നില്ല സാധ്യതയുള്ള ഒരു സംഗതിയായി പറഞ്ഞന്നെ ഉള്ളൂ .