Like

...........

Saturday 29 January 2011

അധിനിവേശത്തിന്റെ വേദാന്തം .




ഓരോ അധിനിവേശങ്ങള്‍ക്കും നിയതമായ ലക്ഷ്യങ്ങളുണ്ടാകും , കൃത്യമായ ന്യായങ്ങളും .യുദ്ധരഹിതമായ എല്ലാ അധിനിവേശങ്ങളുടെയും അടിസ്ഥാ‍നം വാണിജ്യ - നയതന്ത്രങ്ങളിലൂടെയാണെന്ന് കഴിഞ്ഞ ചരിത്രങ്ങളെല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നു . എല്ലാ അധിനിവേശങ്ങളുടെയും തുടക്കം നിശബ്ദമാ‍യിരിക്കും.യാതൊരു കോലാഹലങ്ങളുമില്ലാതെ മാതൃവൃക്ഷത്തിന്റെ തായ്തടിയില്‍ വേരുറപ്പിച്ച് പടര്‍ന്ന് കയറുന്നൊരു പരാദ സസ്യത്തെപ്പോലെ അത് പതിയെ പടരും പിന്നെ പടര്‍ന്ന് പടര്‍ന്ന് അതിനിടയില്‍ ദുര്‍ബലമായിപ്പോയ തായ്തടിയെയും നിഷ്പ്രഭമാക്കി നില നില്‍ക്കും , അതാണ് അധിനിവേശത്തിന്റെ നീതിശാസ്ത്രം .

വേദാന്തയെന്ന ബഹുരാഷ്ട്ര ഭീമന്‍ നിശബ്ദമായി നടത്തുന്ന അധിനിവേശങ്ങള്‍ , രാഷ്ട്രീയ അധികാരങ്ങളുടെ മറയില്ലാത്ത സഹായ സഹകരണങ്ങളുമായി ഒരു പരാദസസ്യത്തിന്റെ കൌശലത്തോടെ നമ്മെ വലയം ചെയ്യുമ്പോഴും നമുക്കതിനെക്കുറിച്ച് ആശങ്കകളില്ലാതെയാകുന്നത് അത് നമ്മെ ബാധിക്കുന്നതല്ലെന്ന ആശ്വാസം കൊണ്ടാവണം .ഇന്‍ഡ്യയിലെ ചുവന്ന ഇടനാഴിയെന്നും മാവോയിസ്റ്റ് താവളമെന്നും മാധ്യമങ്ങള്‍ എക്സക്ലുസീവ് റിപ്പോര്‍ട്ടുകള്‍ കൊണ്ട് ആഘോഷിക്കുന്ന ഛത്തിസ് ഗഡ് ,ഝാര്‍ഖണ്ട് , ഒറീസ്സാ , ബീഹാര്‍ എന്നീ സംസ്ഥാനങ്ങളുടെ‍ മലകളും അരുവികളും വനങ്ങളും ഭൂരിഭാഗവും അധീനമാക്കി വെച്ചിരിക്കുന്ന ദശലക്ഷം കോടി ആസ്ഥിയുള്ള, അനില്‍ അഗര്‍വാളെന്ന ഇന്‍ഡ്യക്കാരന്റെ ഉടമസ്ഥതയിലുള്ള ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈനിങ്ങ് കമ്പനി അതാണ് വേദാന്ത.ഒരു ബഹുരാഷ്ട്ര മൈനിങ്ങ് കമ്പനിയെ സംബന്ധിച്ച് എത്ര മാത്രം അര്‍ത്ഥവ്യാപ്തിയുള്ള പേരാണത് - വേദാന്ത !



വേദാന്ത എന്ന മൈനിങ്ങ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പരമായി പ്രധാനപ്പെട്ടതായി വിവക്ഷിക്കപ്പെടാന്‍ പ്രസക്തമായ ഒരു കാരണമുണ്ട് - നമ്മുടെ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി പളനിയപ്പന്‍ ചിദംബരം 2004 ല്‍ യൂ പി എ മന്ത്രിസഭയില്‍ ധനമന്ത്രിയായി ചാര്‍ജെടുക്കുന്നതിന് തൊട്ട് മുമ്പ് വരെ വേദാന്ത എന്ന കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളും നിയമോപദേഷ്ടാവും കൂടിയായിരുന്നു .വേദാന്തയുടെ തന്നെ sterlite Energies മായി ബന്ധപ്പെട്ട കോടികളുടെ നികുതിതട്ടിപ്പ് കേസ് ചിദംബരം ധനമന്ത്രിയായതിന് ശേഷം അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതാവുകയായിരുന്നു അതിന് ശേഷമാണ് അദ്ദേഹം ആഭ്യന്തരമന്ത്രി പദത്തിലേക്ക് കളം മാറ്റിചവിട്ടിയത് , ആ രീതിയിലും അദ്ദേഹത്തിന്റെ സേവനം കമ്പനിക്ക് ആവശ്യമായിരുന്നിരിക്കണം .പളനിയപ്പന്‍ ചിദംബരം ആഭ്യന്തരമന്ത്രിയാകുന്നതിന്റെ മുന്നൊരുക്കങ്ങളായാണ് ആദിവാസി - ഖനന മേഘലയില്‍ മുമ്പെങ്ങുമില്ലാത്ത വിധം മാവോവാദികളും നക്സലൈറ്റുകളും പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതും ഈ മേഘലയിലെ ആഭ്യന്തരസുരക്ഷക്കായി പ്രത്യേകം സേനകള്‍ രൂപീകരിക്കുന്നതും , ഇടക്കിടെ സംഘട്ടനങ്ങള്‍ ഉണ്ടാകുന്നതും , ചിന്തിക്കേണ്ട ഒരു വിഷയമാണത് .


കോടികളുടെ ഇടപാടുകള്‍ നടക്കുമ്പോഴും ഇന്‍ഡ്യയുടെ പ്രകൃതി വിഭവങ്ങളുടെ മൊത്തം കുത്തകയായി തീരുമ്പോഴും സാധാരണ ബിസിനസ്സ് ഗ്രൂപ്പുകളുടെ സ്വാഭാവിക താല്പര്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി മീഡിയാ കവറേജില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നിശബ്ദമായിരിക്കാനാണ് വേദാന്ത ഗ്രൂപ്പ് എന്നും ശ്രദ്ധിച്ചിട്ടുള്ളത്, ഒരു തരം നിശബ്ദമായ പ്രവര്‍ത്തനങ്ങള്‍ പക്ഷെ ഇടക്കൊക്കെ അവരറിയാതെ തന്നെ ചില ചെറു കോളം വാര്‍ത്തകളില്‍ അവര്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട് .

ഇക്കഴിഞ്ഞ ദിവസം അങ്ങനെയൊരു ചെറിയ കോളം വാര്‍ത്ത കണ്ടു - വേദാന്ത സര്‍വ്വകലാശാലക്ക് വേണ്ടി പുരിയില്‍ ഒറീസ്സാ സര്‍ക്കാര്‍ ഏറ്റെടുത്ത 4000 ഏക്കര്‍ ഭൂമിയിന്മേല്‍ ഒറീസ്സാ ഹൈക്കോടതി സ്റ്റാറ്റസ് ക്വോ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരിക്കുന്നു .വളരെ ചെറിയ വാര്‍ത്തയായി മുഖ്യധാരാ മാധ്യമങ്ങളില്‍ ഒതുങ്ങിക്കൂടിയ ഈ വാര്‍ത്തയുടെ പ്രാധാന്യം വളരെ വലിയ മാനങ്ങളുള്ളതാണ് .


ഒറീസയിലെ പുണ്യനഗരമായ പുരിയില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ എല്ലാ വിധ പരിരക്ഷകളും നല്‍കികൊണ്ട് അനുഗ്രഹിച്ചാശീര്‍വാദിച്ച് പ്രധാന മന്ത്രി മന്‍ മോഹന്‍ ജി ഉല്‍ഘാടനം ചെയ്ത അനില്‍ അഗര്‍വാള്‍ ഫൌണ്ടേഷന്റെ [ AAF ] ആഭിമുഖ്യത്തില്‍ സ്ഥാപിക്കാനുദ്ദേശിച്ച “വേദാന്ത സര്‍വ്വകലാശാ‍ല “ എന്ന 15000 കോടി രൂപയുടെ പദ്ധതികയാണ് ഇപ്പോള്‍ ഹൈക്കോടതി സ്റ്റേ ഓര്‍ഡറിന് പുറത്ത് സുപ്രീം കോടതിയിലേക്ക് അപ്പീലിനായി പോയിരിക്കുന്നത് .

നിയുക്ത സര്‍വ്വകലാശാലക്ക് വേണ്ടി 4000 ഏക്കറോളം ഭൂമിയാണ് ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച എല്ലാ നിയമങ്ങളെയും തൃണവല്‍ക്കരിച്ച് കൊണ്ട് ‍ അനില്‍ അഗര്‍വാള്‍ ഫൌണ്ടേഷന് ഒറിസ്സാ ഗവണ്മെന്റ് ഒരു ഇടനിലക്കാരനായി നിന്ന് ഏറ്റെടുത്തത് .സ്വദേശി ജാഗരന്‍ മഞ്ച് അടക്കം നിരവധി ഹര്‍ജിക്കാരുടെ പരാതിയിന്മേലാണ് ഒറീസാ ഹൈക്കോടതി ഭൂമി അതിന്റെ ഉടമകള്‍ക്ക് തിരിച്ച് നല്‍കാനുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത് .[സംഘപരിവാറിലെ അല്പം കൊള്ളാവുന്ന ഒരു സംഗതിയാണ് ഈ സ്വദേശി ജാഗരണ്‍ മഞ്ചെന്ന് തോന്നുന്നു , മണ്ടത്തരങ്ങള്‍ ഒരുപാടുണ്ടെങ്കിലും ആഗോളവല്‍ക്കരണത്തിനും സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കുമെതിരെ ഉത്തരേന്ത്യയില്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്താറുള്ളത് ജാഗരണ്‍ മഞ്ച് തന്നെ ]. നിരവധി ഹര്‍ജ്ജിക്കാരിലൊരാളായ അഡ്വൊക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ പറയുന്നത് പ്രകാരം ഒരു പ്രൈമറി സ്കൂള്‍ പോലും നടത്തി പരിചയമില്ലാത്ത വേദാന്തയെന്ന മൈനിങ്ങ് കമ്പനിക്കാരുടെ വിശ്വസര്‍വ്വകലാശാലയെന്ന ലക്ഷ്യത്തിന് പിന്നില്‍ തീര്‍ച്ചയായും മറ്റ് പല അജണ്ടകളുമുണ്ടാകും .

വേദാന്ത സര്‍വ്വകലാശാല ഒറീസ്സയില്‍ വിശ്വസര്‍വ്വകലാശാല തുടങ്ങുന്നതിന് മുമ്പ് തന്നെ വേദാന്തയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത കൂടി വന്നിരുന്നു , അന്താരാഷ്ട തലത്തില്‍ തന്നെ ഏറെ വിവാദവിഷയമായെങ്കിലും ഇന്‍ഡ്യയില്‍ അത് അത്രയധികം കേട്ടിരുന്നില്ല . ഇന്‍ഡ്യന്‍ മാധ്യമങ്ങള്‍ അത്തരം കാര്യങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നുണ്ടെന്ന് തോ‍ന്നുന്നു .

ദക്ഷിണ ഒറീസയിലെ ഡൊങ്ക്രിയാ കോന്താ [Dongria Kondh ] വിഭാഗത്തിലുള്ള നിരക്ഷരരായ ആദിമ ഗോത്ര നിവാസികള്‍ മാത്രം താമസിക്കുന്ന നിയമഗിരിയെന്ന മലനിരകള്‍‍ പരിസ്ഥിതി നിയമങ്ങളുടെ പ്രാഥമിക ചട്ടങ്ങള്‍ പോലും ലംഘിച്ച് കൊണ്ടാണ് വേദാന്തക്ക് ബോക്സൈറ്റ് ഖനനത്തിന് വേണ്ടി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി കൊടുത്തത് .മറ്റെവിടെയും വേരുകളില്ലാത്ത ആദിമഗോത്രവിഭാഗമാണ് നിയമഗിരിയിലെ ഡോങ്ക്രിയ കോന്താ ആദിവാസികള്‍ നിയമഗിരി അവരുടെ പുണ്യസ്ഥലമാണ് , അവരുടെ ദൈവമാണ് നിയമഗിരിക്ക് മുകളില്‍ കുടിയിരിക്കുന്നത് എന്നതാണ് അവരുടെ വിശ്വാസം. അവരാ കുന്നിന്‍ ചെരിവുകളില്‍ കൃഷി ചെയ്യുന്നു അത്,അതിന് ചുറ്റുമൊഴുകുന്ന അരുവികളില്‍ നിന്ന് വെള്ളമെടുക്കുന്നു ,ഒരു മരക്കൊമ്പ് പോലും മുറിക്കാതെ വനവിഭവങ്ങള്‍ കൊണ്ട് അവര്‍ ജീവിക്കുന്നു , നിയമഗിരി അവര്‍ക്ക് വെറും വിശ്വാസം മാത്രമല്ല ജീവിതം കൂടിയാണ് , ആവാസവ്യവസ്ഥയാണ്. ജന്മനാ തന്നെ ദാരിദ്ര്യത്തിലും കഷ്ടതയിലും ജീവിക്കുന്ന ഒരു ജനത ആ ദൈവത്തെക്കൊണ്ട് ആയുധമെടുക്കാനോ , അക്രമമുണ്ടാക്കാനോ തുനിയാതെ ഒരു ജീവിതവിശ്വാസമായി മാത്രം കൊണ്ട് പോകുന്ന ദൈവം അതാണ് കോന്താ വര്‍ഗ്ഗക്കാര്‍ക്ക് നിയമഗിരി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധമാണത് ,ആ പ്രകൃതിയില്‍ നിന്ന് വേറിട്ടൊരു ജീവിതം പോലും അവര്‍ക്ക് ചിന്തിക്കാനാവില്ല , അങ്ങനെയുള്ള നിയമഗിരി കുന്നുകളാണ് വേദാന്ത കമ്പനിക്കാര്‍ ഇടിച്ച് തകര്‍ത്ത് ഖനനം ചെയ്യാന്‍ പോകുന്നത് , അവരുടെ ആവാസ വ്യവസ്ഥയാണത് , ജീവിതമാണ് , ദൈവം പോലുമാണ് .

കര്‍ണ്ണാടകയിലെ ആദിവാസികളുടെ ഇടയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ജ്ഞാനപീഠം ജേതാവായ ശിവരാമകാരന്തിന്റെ ചോമന്റെ തുടി എന്ന നോവലില്‍ - ചോമനെന്ന അടിയാളന്റെ ജീവിതസ്വപ്നം തന്നെ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുക എന്നതാണ് , അതീന് വേണ്ടി മാത്രമാണ് കഷ്ടതകളിലും ദുഖങ്ങളിലും അയാള്‍ ജീവിക്കുന്നത് , തന്റെ ജന്മി അത് നിഷേധിക്കുമ്പോള്‍ പാതിരി മതത്തില്‍ ചേര്‍ന്നാല്‍ ഭൂമി തരാമെന്ന സ്വപ്നതുല്യമായ വാഗ്ദാനത്തെ അയാള്‍ നിരസിച്ച് കൊണ്ട് തന്നെ കുലദൈവമെന്ന് കരുതുന്ന ഒരു കല്ലില്‍ വീണ് കരയുന്നുണ്ട് .ഏത് ദാരിദ്ര്യത്തിലും കഷ്ടതയിലും അവരുടെ വിശ്വാസങ്ങള്‍ , പ്രകൃതി , ഇത് തന്നെയാണ് അവരുടെയൊക്കെ ജീവിതം, അതില്‍ നിന്ന് വേറിട്ടൊരു ജീവിതമവര്‍ക്കില്ല

നിസ്സഹായരായ നിയമഗിരിയിലെ ആദിവാസികള്‍ മനുഷ്യസ്നേഹികളുടെയും പരിസ്ഥിതി വാദികളുടെയും സഹകരണത്തോടെ‍ നിയമത്തെ തന്നെ ആശ്രയിച്ചു പക്ഷെ സുപ്രീം കോടതി വിധിയും അവരെ കൈവിടുകയായിരുന്നു - ഖനനത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് ആദിവാസികളുടെ വികസനത്തിനായി മാറ്റി വെക്കണമെന്ന അതിവിചിത്രമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ദേശീയ പാതാ വികസനത്തിനെവിടെയെങ്കിലും വഴിവക്കില്‍ ഒരു ക്ഷേത്ര ഭണ്ഡാരമുണ്ടെങ്കില്‍ , ജാറമുണ്ടെങ്കില്‍ , പള്ളിയുണ്ടെങ്കില്‍ പ്രൊജക്റ്റ് പ്ലാന്‍ മാറ്റി വരക്കുന്ന നാടാണിത് ,അല്ലാക്കും ജീസസ്സിനും കൃഷ്നുമായിരുന്നു ഈ ദുര്‍ഗതിയെങ്കില്‍ ആരാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കുക ? കത്തിയെരിയില്ലെ ഈ ഭാരത ഭൂവ് ? .

അപ്പോള്‍ പതിനായിരക്കണക്കിന് വരുന്ന ഒരു ജനതയുടെ ആകെയുള്ള ഒരു വിശ്വാസം , ആവാസ വ്യവസ്ഥിതി , ആ പ്രകൃതി ഇതിനെയെല്ലാം ഇടിച്ച് നിരത്തി ഖനനം നടത്താന്‍ നമുക്ക് കഴിയുന്ന ഇരട്ടത്താപ്പിനെ എന്ത് വിളിക്കണം ? വിശ്വാസത്തെ കൂട്ടു പിടിച്ച് പരിസ്ഥിതിയെക്കുരിച്ച് ഇങ്ങനെ സംസാരിക്കുന്നതിലൊരനൌചിത്യമുണ്ട് എങ്കിലും വിശ്വാസമെന്നത് നമ്മള്‍ കരുതുന്നത്ര സങ്കുചിതമല്ലാതെ ജീവിതവുമായി കൂട്ടിയിണക്കി പ്രകൃതിയെ തന്നെ വിശ്വസിക്കുന്ന ഒരു ജനതയെ കൂട്ടക്കൊല നടത്തുന്നതിന് തുല്യമാണ് അവര്‍ വസിക്കുന്ന ആ പ്രകൃതിയെ നശിപ്പിക്കുന്നത് .വിശ്വാസത്തെ ഒഴിച്ച് നിര്‍ത്തിയാലും ഖനനം മൂലം ആ പര്‍വ്വതങ്ങള്‍ നശിക്കുന്നു , പ്രകൃതിയുടെ സന്തുലിതാവസ്ഥ ഇല്ലാതെയാവുന്നു ,വനങ്ങള്‍ നശിക്കുന്നു , പുഴകള്‍ , അരുവികള്‍ എല്ലാം ദിശ മാറിയൊഴുകേണ്ടി വരുന്നു അങ്ങനെ അവിടെ കാടിനോട് ചേര്‍ന്ന് ജീവിക്കുന്ന പതിനായിരങ്ങള്‍ക്ക് അഭയം നഷ്ടപ്പെടുന്നു ,

ഇത്തരം വൈകാരിക പ്രകടനങ്ങള്‍ ഒരു രാജ്യത്തിന്റെ പുരൊഗതിയെ തടസ്സപ്പെടുത്തില്ലെ ? ദൈവം , മല , ആദിവാസികള്‍ എന്നൊക്കെ പറഞ്ഞാല്‍ രാജ്യത്തിന്റെ സാമ്പത്തിക പുരൊഗതിക്കെന്ത് സംഭവിക്കും ?

ന്യായമായ ഒരു ചോദ്യമാണിത് ഇന്നത്തെ പല വികസിത രാജ്യങ്ങളും ഇത്തരത്തില്‍ തന്നെയാണ് പുരോഗതി കൈവരിച്ചിട്ടുള്ളത് , റെഡ് ഇന്‍ഡ്യന്‍സിനെ നിഷ്കരുണം ഇല്ലാതാക്കി അതിന്റെ മൃതദേഹങ്ങളിലാണ് ഇന്നത്തെ അമേരിക്കയുടെ നില നില്‍പ്പ് , അത് പോലെയൊക്കെ നമുക്കും ദുര്‍ബലരും ചോദിക്കാനും പറയാനും , എന്തിന് ഇങ്ങനൊരു ജീവികളുണ്ടോ എന്ന് പോലും സംശയിക്കുന്നത്ര ദുര്‍ബലമായ ഇവരെയൊക്കെ ഒഴിവാക്കാവുന്നതെ ഉള്ളൂ .ബ്രിട്ടനില്‍ താമസിക്കുന്ന അനില്‍ അഗര്‍വാളെന്ന കോടീശ്വരനായ ഇന്‍ഡ്യന്‍ ഖനി മുതലാളിക്കും അത്തരത്തിലുള്ള മറ്റ് കുത്തകക്കമ്പനികള്‍ക്കും കോടികളുടെ ബിസിനസ്സ് ഉണ്ടാക്കി കൊടുക്കലാണ് പതിനായിരക്കണക്കിന് ആളുകളുടെ ജീവിതത്തെക്കാള്‍ അധികാരികള്‍ക്ക് വലുത് , ഇവിടെ ഇവര്‍ സമാധാനപരമായി സുപ്രീം കോടതിവരെ പോയി കേസ് നടത്തി , പള്ളി പൊളിച്ചതിന് വാര്‍ഷിക ബോംബ് സ്ഫോടനം നടത്തുന്ന , അമ്പലങ്ങള്‍ തിരിച്ച് പിടിക്കാന്‍ ലക്ഷക്കണക്കിനാളുകളെ കര്‍സേവയെന്ന അക്രമത്തിന് പ്രേരിപ്പിക്കുന്ന അധികാരികളുമുള്ള നാടാണിതെന്ന ചെറിയ പരിഗണന മനസ്സില്‍ വെച്ച് കൊണ്ടാവണം , നിരാലംബരും ദരിദ്ദ്രരും ആശ്രയമില്ലാത്തവരുമായ ഈ ആദിവാസികളെക്കുറിച്ച് ചിന്തിക്കേണ്ടത് .ഇവിടെയാണ് ചിദംബരത്തിന്റെ ഗ്രീന്‍ ഹണ്ട് ഓപറേഷന്റെ ഏറ്റവും ശക്തമായ പ്രവര്‍ത്തനം .
ആയിരക്കണക്കിന് വരുന്ന ഒരു ജനതയെ അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് തുരത്തിയോടിക്കുക അതിന് അവിടത്തെ ഗവണ്മെന്റ് എല്ലാ വിധ ഒത്താശകളും ചെയ്ത് കൊടുക്കുക അങ്ങനെ ഒരു ജനതയെ ഉന്മൂലനം ചെയ്യുക എന്നിട്ട് സമ്പത്തിന്റെ മുഴുവന്‍ കേന്ദ്രീകരണവും ഏതാനും പേരുടെ കൈകളിലൊതുക്കുക ഇതല്ലെ ശരിയായ അധിനിവേശം ?


പക്ഷെ എല്ലാ അധികാര സ്ഥാപനങ്ങളും നിയമവും കൈവിട്ടിട്ടും നിയമഗിരിയിലെ ആദിവാസികള്‍ അവരുടെ പ്രകൃതിയെ കൈവിട്ടില്ല നിരക്ഷരരായ ആദിവാസികളുടെ ഇച്ഛാ ശക്തിയുടെയും ചെറുത്ത് നില്‍പ്പിന്റെയും കഥ അവിടെ നിന്ന് ആരംഭിക്കുന്നു .ആ പോരാട്ട വീര്യത്തെയും ഇച്ഛാശക്തിയെയും ലോകത്തെ മുഴുവന്‍ മനുഷ്യസ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ഏറ്റെടുക്കുകയായിരുന്നു ,ലോകത്ത് പലയിടത്തും നിയമഗിരിയിലെ ആദിവാസികള്‍ക്ക് വേണ്ടി , അവരുടെ മണ്ണ് തിരിച്ച് പിടിക്കാന്‍ , പ്രകൃതി ന്നഷ്ടപ്പെടാതിരിക്കാന്‍ സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നു , നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി ലോകത്ത് പലയിടത്തും നടന്ന പ്രക്ഷോഭങ്ങള്‍ നമ്മളറിഞ്ഞില്ല , മാധ്യമങ്ങള്‍ സംഭവങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നതിന്റെ ഉത്തമോദാഹരണങ്ങളാണിത് .

ഇതിനെല്ലാം കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ പൂര്‍ണ്ണ സഹകരണവുമുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം .എല്ലാ അധികാരസ്ഥാപനങ്ങളുടെ ഉപജാപങ്ങളും ആശീര്‍വാദവും കൂട്ടിനുണ്ടായിട്ടും നിയമഗിരിയിലെ ആദിവാസികള്‍ക്ക് അവസാനം നീതി ലഭിച്ചു . കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന് നന്ദി പറയാം കേന്ദ്രമന്ത്രിസഭയിലെ ഈ ഒറ്റയാള്‍‍ പെരുമാറ്റത്തിന് , ഇനി അധികകാലം ഈ നിലപാടില്‍ ഉറച്ച് നിലനില്‍ക്കുമോ എന്ന സംശയം ബാക്കിയുണ്ട് .ഈ വിധി താല്‍ക്കാലികം മാത്രമാണ് ചത്തിസ്ഗഡിലെയും ഝാര്‍ഖണ്ടിലെയും വനമേഘലകളും പര്‍വ്വതനിരകളും ഇപ്പോഴും വേദാന്തയുടെ ഖനന യന്ത്രങ്ങളുടെ മുരള്‍ച്ചയില്‍ തന്നെയാണ് .
ഒരു രാജ്യത്തിന്റെ പുരോഗതി അവിടത്തെ ഷെയര്‍ മാര്‍ക്കറ്റിന്റെ ഉണര്‍വ്വും കെട്ടിടങ്ങളുടെ ഉയരവും മാത്രമല്ല , ജനാധിപത്യ രാജ്യത്തില്‍ അവിടെയുള്ള ജനത്തിന്റെ ജീവിതം കൂടിയായിരിക്കണം മാനദണ്ടം .

അധിനിവേശങ്ങള്‍ക്കെതിരായ വിജയങ്ങള്‍ താല്‍ക്കാലികം മാത്രമാണ് , അധിനിവേശത്തിന്റെ ഭീഷണികള്‍ നിതാന്തവും .അതില്‍ നിന്ന് ഒരിക്കല്‍ രക്ഷപ്പെടുകയെന്നാല്‍ അടുത്ത അധിനിവേശത്തെ പ്രതിരോധിക്കാന്‍ തയ്യാറെടുക്കാനുള്ള സമയം മാത്രമാണ് അത് ഏത് നിമിഷവും .നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും വലിയ വ്യാപ്തികള്‍ ഇത്തരം കടന്ന് കയറ്റങ്ങള്‍ക്കുണ്ട് ,ഭരണകൂടങ്ങള്‍ , നീതിന്യായ വ്യവസ്ഥകള്‍ , ബ്യൂറോക്രസി എല്ലാം ഭരിക്കപ്പെടുന്നത് , നിയന്ത്രിക്കപ്പെടുന്നത് എല്ലാം ഇത്തരം നിശബ്ദമായ കടന്ന് കയറ്റങ്ങളുടെ അധികാര കേന്ദ്രങ്ങളില്‍ നിന്നാണ് .ഭരണകൂടങ്ങള്‍ മാറാം പക്ഷെ ഭരണകൂടങ്ങളെ ഭരിക്കുന്നവര്‍ മാറുന്നില്ല എന്നത് തന്നെയാണ് ഇത്തരം അധിനിവേശങ്ങളുടെ നൈരന്തര്യം വെളിപ്പെടുത്തുന്നത് .

അനുബന്ധം .


വസ്തുതകള്‍ക്ക് വിരുദ്ധമോ പൊതുജനവിരുദ്ധമോ മതവിരുദ്ധതയോ അങ്ങനെ യാതൊരു ആരോപണവുമില്ലാതെ , ,യാതൊരു വിവാദവും സൃഷ്ടിക്കാതെ രണ്ട് കൃതികളാണ് ഇന്‍ഡ്യയില്‍ നിരോധിച്ചിട്ടുള്ളത് .

1. വേദാന്ത എന്ന കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി പഠിച്ചെഴുതിയ രോഹിത്ത് പൊഡ്ഡാറിന്റെ "Vedanta's Billions" .
2.അംബാനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള , ഭരണകൂടങ്ങളെ എങ്ങനെ നിയന്ത്രിക്കുന്ന എന്ന് വിശദമാക്കുന്ന
Hamish McDonald ന്റെ The Polyester Prince: The Rise of Dhirubhai Ambani

ഈ കൃതികള്‍ നിരോധിക്കാന്‍ കാരണമെന്തെന്ന് ഇന്നും അജ്ഞാതമാണ് . ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ചും സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കും വേണ്ടി ഘോരഘോരം പ്രസംഗിക്കുമ്പോഴും അതജ്ഞാതമാണ് .


Ref: http://www.forum4ca.com/book-review-the-polyester-prince-%E2%80%93-the-banned-biography-of-dhirubhai-ambani/
http://www.survivalinternational.org/tribes/dongria
http://www.minesandcommunities.org/article.php?a=9278

Thursday 27 January 2011

അറവാണികള്‍




ഒരു നീണ്ട ട്രെയിന്‍ യാത്രയുടെ ആലസ്യത്തോടെ സേലം റെയില്‍ വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലൂടെ തിരക്കിട്ട് പുറത്ത് കടക്കുമ്പോഴാണ് കടും നിറത്തിലുള്ള ചേലകള്‍ ചുറ്റി ഒരുപാട് സ്ത്രീകള്‍ വല്ലാത്ത ബഹളം വെക്കുന്നത് കാണുന്നത് ,ചെന്നൈ മുതല്‍ കൂടെയുണ്ടായിരുന്ന സഹയാത്രികനോട് എന്താ സംഗതിയെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പുച്ഛത്തോടെ പറഞ്ഞു

“അത് അറവാണികളാണ് , കൂവാഗത്ത് അവരുടെ ഉത്സവമാണത്രെ , അഴിഞ്ഞാട്ടം തന്നെ ഉത്സവം ,അസത്തുക്കള്‍ “.

അറവാണികള്‍ എന്ന അശ്ലീലപ്രയോഗം തെറിയല്ലാത്ത അര്‍ത്ഥത്തില്‍ ആദ്യമായി കേട്ടപ്പോള്‍ അമ്പരപ്പ് തോന്നി , അറവാണികളുടെ ഉത്സവമായ കൂവാഗം ഫെസ്റ്റിവലില്‍ അണിഞ്ഞൊരുങ്ങി പോകുന്നവര്‍ അഭിമാനത്തോടെ പറയുന്നു അറവാണികളാണ് തങ്ങളെന്ന് , തങ്ങള്‍ അങ്ങനെ അറിയപ്പെടാനാഗ്രഹിക്കുന്നുവെന്ന് .അറവാനെന്ന ദേവന്റെ ഒരു ദിവസത്തെ ഭാര്യയും ജീവിതകാലത്തെ മുഴുവന്‍ വിധവയുമാകാനാണ് അണിഞ്ഞൊരുങ്ങി പോകുന്നത് , അങ്ങനെയാണ് അറവാന്റെ ഐതിഹ്യം , അറവാണികളുടെയും .

മുപ്പത്തിമുക്കോടി ദൈവങ്ങളില്‍ അറവാനെന്ന ദൈവത്തെ പറ്റി കേള്‍ക്കാത്തതില്‍ അല്‍ഭുതമൊന്നുമില്ല , പക്ഷെ കുരുക്ഷേത്ര യുദ്ധത്തില്‍ അറവാന്റെ ഐതിഹ്യം അത്ര അപ്രസക്തമല്ലാത്തതാണ് .ഐതിഹ്യങ്ങള്‍ അറവാനെക്കുറിച്ച് പറയുന്നതിങ്ങനെ .

അറവാന്റെ പുരാണം

കുരുക്ഷേത്ര യുദ്ധത്തില്‍ കൌരവരുടെ മുന്നേറ്റം , പാണ്ഡവപക്ഷത്തെ ആശങ്കയകറ്റാന്‍ അര്‍ജ്ജുനന്‍ യുദ്ധദേവതയായ കാളിയെ ഉപാസിക്കുന്നു , കാളി പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചു - എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ പരിപൂര്‍ണ്ണനായ ഒരു പുരുഷനെ ബലി നല്‍കാന്‍ - അങ്ങനെ പരിപൂര്‍ണ്ണമായ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയവര്‍ മൂന്ന് പേരാണ് പാണ്ഡവപക്ഷത്ത് ഒന്ന് സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്‍ രണ്ടാമത്തേത് അര്‍ജ്ജുനന്‍ , പിന്നെയുള്ളത് ഇരവാന്‍ - നാഗരാജാ‍വായ കൌരവ്യയുടെ മകളായ ഉലൂപിയില്‍ അര്‍ജ്ജുനനുണ്ടായ മകനാണ് ഇരവാന്‍ - ശ്രീകൃഷ്ണനും അര്‍ജ്ജുനനും പാണ്ഡവ പക്ഷത്തിന്റെ അനിവാര്യതകള്‍ അവരെ ബലിക്ക് നല്‍കിയാല്‍ യുദ്ധം ആര് നയിക്കും ,ഇരവാന്‍ സ്വയം ബലിസന്നദ്ധനായി പക്ഷെ മരിക്കും മുമ്പ് ചില നിബന്ധനകള്‍ വെച്ചു - എല്ലാം തികഞ്ഞ ഒരു പൂര്‍ണ്ണപുരുഷനെന്ന നിലക്ക് ബ്രഹ്മചാരിയായി മരിക്കാന്‍ കഴിയില്ല , ലൌകിക സുഖങ്ങള്‍ എല്ലാം അറിഞ്ഞിട്ട് മാത്രം മരിക്കാം , അതായത് സ്ത്രീസുഖം, അതും സുന്ദരിയും കുലീനയുമായിരിക്കണം .അറിഞ്ഞ് കൊണ്ട് ചാവേറായി പോകുന്നവനെയേത് പെണ്ണ് സ്വീകരിക്കും ?ജീവിതകാലം മുഴുവന്‍ വൈധവ്യം ചുമക്കാനാര് തയ്യാറാവും ? പാണ്ഡവപക്ഷത്തിന്റെ വിജയത്തിനായി സ്വയം ബലിദാനിയാകുന്നവന്റെ ആഗ്രഹം പോലും നിവര്‍ത്തിച്ച് കൊടുക്കാനാവില്ലെ ഭഗവാന്‍ ആശങ്കാകുലനായി , ഇരവാന്റെ മരണം അനിവാര്യമാണ് അത് വിധിയുമാണ് അതിനെ നിഷേധിക്കാനാവില്ല പക്ഷെ അത് അനാവശ്യമായ ഒരു വൈധവ്യത്തിലേക്കാണ് നയിക്കുന്നതിനെയെങ്ങനെ സാധൂകരിക്കും .ധാര്‍മ്മിക - നൈതിക ചിന്തകള്‍ക്കൊടുവില്‍ ഭഗവാനൊരിക്കല്‍ കൂടി മോഹിനീവേഷത്തിലവതരിക്കാന്‍ തീരുമാനിച്ചു - സുന്ദരിയും കുലീനയും സര്‍വ്വഗുണസമ്പന്നയുമായി സ്ത്രൈണതയുടെ പാരമ്യത്തില്‍ ഭഗവാന്‍ ഇരവാന് വധുവായി , ഒരു രാത്രി , അതിന് ശേഷം ബലിദാനിയാകുന്നവന്റെ ഭാര്യയായി , ഒരു സങ്കല്പം പോലെയോ ഒരു രാത്രി കഴിഞ്ഞാല്‍ അവസാനിച്ചേക്കാവുന്ന നിഗൂഡമായ ഒരു സ്വപ്നമാണെന്നറിഞ്ഞിട്ടും മോഹിനി ഇറവാനെ പ്രണയിച്ചു , ആ രാത്രിയുടെ അവസാനം അനിവാര്യമായ മരണമേറ്റ് വാങ്ങാന്‍ ഇരവാന്‍ യുദ്ധക്കളത്തിലേക്ക് പോകുമ്പോള്‍ ഇരവാനോടുള്ള പ്രണയം വെറുമൊരു താല്‍ക്കാലികപരിഹാരം മാത്രമായിരുന്നില്ലെന്ന് തിരിച്ചറിയുന്നു ,ഇരവാന്‍ യുദ്ധക്കളത്തില്‍ ശത്രുവിന്റെ അമ്പേറ്റ് പിടഞ്ഞ് മരിക്കുമ്പോള്‍ അന്തപുരത്തില്‍ മോഹിനി വിധവയായി മാറിക്കഴിഞ്ഞിരുന്നു , എല്ലാം അറിയുന്ന ഭഗവാന്റെ അവതാരമായിട്ട് പോലും പ്രണയത്തിന്റെ തീക്ഷ്ണതയില്‍ നിന്ന് രക്ഷപ്പെടാന്‍ മോഹിനിക്ക് കഴിയുന്നില്ല , ശിഷ്ടകാലം ഇറവാനോടുള്ള പ്രണയം കൊണ്ട് ഇറവാന്റെ വിധവയായി കഴിയുന്നു പുരാണത്തില്‍.


എല്ലാ വിധവകളെയും പോലെ തന്നെ പുരാണത്തില്‍ ജയിച്ചവരുടെയും തോറ്റവരുടെയും ഇടയില്‍ പോലുമല്ലാതെ അജ്ഞാതയായി മോഹിനി ജീവിച്ചിരിക്കണം ഇറവാന്റെ വിധവയായി .

ഐതിഹ്യം ഇവിടെ അവസാനിക്കുന്നു , ഭഗവാന്റെ മോഹിനീ വേഷം ട്രാന്‍സ്ജെന്റര്‍ സങ്കല്പങ്ങളുടെ ഉദാത്ത മാതൃകയായി , പ്രണയത്തിന്റെ ഔന്നത്യവുമായി തമിഴ് നാട്ടിലെ വിഴുപുരത്ത് കൂവാഗത്ത് നില നില്‍ക്കുന്നു തമിഴരുടെ തനത് “അകാര” പ്രീതി കൊണ്ടാകാം ഇവിടെ ഇരവാന്‍ അറവാന്‍ ആണ് അങ്ങനെ അറവാന്റെ ഭാര്യമാര്‍ അറവാണികളായി .ഐതിഹ്യത്തിലെ അപ്രസക്തനായ അറവാന്‍ ഇവിടെ ദൈവമാണ് കൂത്താണ്ടവരായി ആരാധിക്കപ്പെടുന്നു .അറവാണികള് എന്നത്‍ പവിത്രമായ ഒരു സ്ഥാനമായി , അതില്‍ അഭിമാനിച്ചു , ദൈവീകമായ പരിണയത്തെയും അതിന്റെ വൈധവ്യത്തെയും അവര്‍ ആരാധിച്ചു പക്ഷെ അറവാണികള്‍ സമൂഹത്തില്‍ അശ്ലീലമായിതീര്‍ന്നു .

അനുയോജ്യമല്ലാത്ത ശരീരത്തില്‍ ഒതുക്കിവെക്കപ്പെട്ട ഒരു ലൈംഗികതയുമായി ജനിക്കുന്നവര്‍ , കുടുംബത്തിന്റെ , സമുദായത്തിന്റെ , നാടിന്റെ അവഗണനകള്‍ , ക്രൂരമായ പരിഹാസങ്ങളേറ്റ് വേദനിക്കുന്നവര്‍ ആരും മനസ്സിലാക്കാതെ പോകുമ്പോള്‍ സ്വയം തിരഞ്ഞെടുക്കുന്ന വഴികളിലൊന്ന് അറവാ‍ന്റെ വിധവകളായി സ്വയം സമര്‍പ്പിക്കുക , വര്‍ഷത്തിലൊരിക്കല്‍ കൂത്താണ്ടവര്‍ കോവിലില്‍ നടക്കുന്ന ആഘോഷത്തില്‍ ഒരു രാത്രി മാത്രം നീളുന്ന പതിവ്രതകളായ ഭാര്യമാരായി മഞ്ഞള്‍താലി അണിയുകയും പിറ്റേന്ന് അനിവാര്യമായ വിധിയുടെ ആവര്‍ത്തനം പോലെ വൈധവ്യം സ്വയം വരിക്കുന്നു.

മഞ്ഞചരടില്‍ കോര്‍ത്ത പരിപാവനമായ താലിയെ അറുത്തുമാറ്റുന്നു , സിന്ദൂരം മായ്ച്ച് കളയുന്നു , പലവര്‍ണ്ണങ്ങളിലുള്ള കുപ്പിവളകള്‍ പൊട്ടിച്ചിതറുന്നു , ശുഭ്രവസ്ത്രം ധരിച്ച് അകൃത്രിമമായ ദുഖത്തോടെ അലമുറയിട്ട് കരയുന്ന അറുവാണിച്ചികള്‍ അറവാന്റെ വിധവകള്‍ .കൂത്താണ്ടവര്‍ കോവിലിന്റെ ചരിത്രമറിയില്ല കാലാകാലങ്ങളായി മൂന്നാം ലിംഗത്തിന്റെ സത്വപ്രകാശനം വൈധവ്യത്തിന്റെ രോദനം കൊണ്ട് വിഴുപുരത്തെ തെരുവുകളില്‍ അലയടിച്ച് കൊണ്ടിരിക്കുന്നു , ആരുമല്ലാതെയായി പോകുന്ന , ആരുമില്ലാതെയായിപോകുന്ന ഒരു പാട് ജന്മങ്ങള്‍ , ജന്മം കൊടുത്തവര്‍ക്ക് അസ്വസ്ഥതയായി തീരുമ്പോള്‍ സ്വയം ഇറങ്ങിപുറപ്പെട്ട് തെരുവുകളില്‍ പരിഹാസപാത്രമാകുന്നവര്‍ അവരൊക്കെയാണ് അറവാന്റെ വിധവകളാകാന്‍ വരുന്നത് . അവരൊന്ന് കരഞ്ഞ് കൊണ്ട് എങ്കിലും സ്വയം തെളിയിക്കട്ടെ അവരാരെന്ന് , സ്വയം വിശ്വസിക്കട്ടെ അനുയോജ്യമല്ലാത്ത ശരീരത്തില്‍ നിറഞ്ഞ് ‍ നിറഞ്ഞ് നില്‍ക്കുന്ന സ്ത്രൈണതയുടെ രൂപം .

അറവാണികള്‍ നമ്മുടെ സമൂഹത്തില്‍ അശ്ലീലമാണ് , മലയാളം നിഘണ്ടുവില്‍ അറവാണിയെന്നാല്‍ കുലടയെന്നാണ് , പലപുരുഷന്മാരോടൊന്ന് ശയിക്കുന്നവളെന്നാണ് പക്ഷെ പുരാണത്തിലെ അറവാണി ഭഗവാന്‍ കൃഷ്ണന്റെ മോഹിനി അവതാരമാണ് , ദൈവീകമാണ് , പതിവ്രതയായ വിധവയാണ് അതെങ്ങനെ കുലടയായി തീര്‍ന്നെന്ന് അറിയില്ല , മലയാള ഭാഷാപുരാണത്തില്‍ അശേഷം അറിവില്ല അത് കൊണ്ട് മലയാളി അറവാണികള്‍ക്ക് മറ്റൊരു ചരിത്രമുണ്ടാകുമായിരിക്കും .


മൂന്നാം ലിംഗത്തിന്റെ സ്വത്വവാദങ്ങളെ അവജ്ഞയോടെ , സാന്നിധ്യത്തെപ്പോലും വെറുപ്പോടെ കണ്ടിരുന്ന കാലത്താണ് തമിഴ് നാട്ടില്‍ പഠിച്ചിരുന്നത് ,കറുത്ത ശരീരങ്ങളെ അസഹനീയമായ രീതിയില്‍ ചായം പൂശി സാരിക്കുള്ളില്‍ നിറച്ച് വെച്ച കൃത്രിമ സ്ത്രൈണതാ ബിംബങ്ങളുമായി ട്രെയിന്‍ യാത്രകള്‍ക്കിടയില്‍ അസ്വസ്ഥതകളായി ഭിക്ഷ ചോദിച്ച് വരുന്ന വികൃതരൂപങ്ങളെ അവജ്ഞയോടെ മാത്രം നോക്കി ,ഭിക്ഷ കൊടുത്തില്ലെങ്കില്‍ കേള്‍ക്കാവുന്ന ശാപവാക്കുകളും അശ്ലീല ചേഷ്ടകളെയും ഭയന്നത് കൊണ്ട് മാത്രം പൈസ കൊടുക്കേണ്ടി വന്നു . അരണ്ട വെളിച്ചമുള്ള ബസ് സ്റ്റാന്റുകളില്‍ , റെയില്‍ വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമുകളുടെ അറ്റത്തെ വിജനമായ ഓരത്ത് അങ്ങനെ പലയിടത്തും പരസ്യമായി തന്നെ അശ്ലീലചേഷ്ടകളോടെ ക്ഷണിക്കുന്ന കാഴ്ചകള്‍ ഇവരിങ്ങനെയൊക്കെ മാത്രമാണെന്ന് ഉള്ള ധാരണകളെ ശരിയെന്ന് വിശ്വസിപ്പിച്ചു .


പിന്നീട് ഹോസ്റ്റല്‍ ജീവിതത്തിനിടക്ക് മൂന്നാം ലിംഗത്തിന്റെ നിസ്സഹായത , അനുയോജ്യമല്ലാത്ത ശരീരത്തില്‍ പിറന്നവന്റെ /പിറന്നവളുടെ ആകുലതകള്‍ നേരിട്ട് കാണേണ്ടി വന്നു , ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ പുതുതായി വന്ന ഒരു പയ്യന്‍ - അക്കാഡമിക് ബ്രില്ല്യന്റ് , ഗണിത പാഠങ്ങള്‍ എല്ലാം മനപാഠമാക്കിയവന്‍ ,സഹപാഠികളെ കണക്ക് പറഞ്ഞ് കൊടുത്ത് സഹായിക്കുന്ന ഒരു അപ്പാവി പക്ഷെ അവന്റെ നടത്തയും നോട്ടവും ഭാവവുമെല്ലാം അവനറിയാതെ തന്നെ സ്ത്രൈണത നിറഞ്ഞതായിരുന്നു. തെറ്റായ ശരീരത്തില്‍ പിറക്കേണ്ടി വന്നവന്‍ , ആര്‍ത്തവം വരാത്ത ഒരു ശരീരത്തെക്കുറിച്ച് ഉലക്ണ്ഠപ്പെട്ട ഒരു കൌമാരകാലത്തെയോര്‍ത്ത് സ്വയം ശപിച്ചിരിക്കണം എന്നിട്ടുമവന്‍ ഒന്നും പ്രകടിപ്പിക്കാതെ ഒതുങ്ങിക്കൂടി പഠനത്തില്‍ മാത്രം ശ്രദ്ധിച്ചു ,അന്തര്‍മുഖനായി .

ഹോസ്റ്റലിലെ തിളച്ചവന്മാരുടെ പരിഹാസങ്ങള്‍ , ഉപദ്രവങ്ങള്‍ , ഒമ്പതെന്ന വിളികള്‍ , ഞരമ്പുകളുടെ തോണ്ടല്‍ - ഗതികെട്ട് പരാതിപ്പെടുമ്പോള്‍ നീയതിന് വിധിക്കപ്പെട്ടവനെന്ന തരത്തിലുള്ള ഹോസ്റ്റല്‍ വാര്‍ഡന്റെ മറുപടികള്‍ അവനെ തളര്‍ത്തി, അവന്റെ നിസ്സഹായമായ മുഖം വിഷാദത്തിന്റെ ആവരണം പുതച്ച് ആള്‍ക്കൂട്ടത്തെ നോക്കാന്‍ ഭയപ്പെട്ടു നടന്നു .അവന്റെ നിസ്സഹായതയെ ഞങ്ങള്‍ നിസ്സംഗരായി കണ്ടു നിന്നു ,അവസാനമൊരിക്കല്‍ പരാജയപ്പെട്ട ഒരു ആത്മഹത്യാ ശ്രമത്തിന് ശേഷം പഠനം നിര്‍ത്തി അവന്‍ നാട്ടിലേക്ക് തിരിച്ചു , പിന്നീടവന്‍ വിജയിച്ചിരിക്കാം ആത്മഹത്യയില്‍ .തന്റേതല്ലാത്ത ഒരു തെറ്റിന് ഭാവിയും ജീവിതവുമെല്ലാം നഷ്ടപ്പെട്ട് പോയ ഒരു ജീവന്‍ , ഞങ്ങള്‍ക്കവനെ സംരക്ഷിക്കാമായിരുന്നു ,അവനെതിരെയുള്ള പരിഹാസങ്ങളെ പ്രതിരോധിക്കാമായിരുന്നു ...പക്ഷെ ചെയ്തില്ല , നിസ്സംഗമായ ഒരോര്‍മ്മയായി അവന്‍ അജ്ഞാതനായി പോയി .

സമൂഹത്തില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ടവര്‍ , അവഗണിക്കപ്പെട്ടവര്‍ , തിരസ്കൃതരാക്കപ്പെട്ടവര്‍
പരിഹാസം മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ , വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പുറത്താക്കപ്പെടുമ്പോള്‍ ജീവിക്കാന്‍ വേണ്ടി ഭിക്ഷയെടുക്കുന്നു , ജീവിക്കാന്‍ വേണ്ടി സെക്സ് വര്‍ക്കറാകുന്നു , മറ്റൊരു തൊഴിലിന് അനുവദിക്കാത്തിടത്തോളം അവരങ്ങനെയല്ലാതെ എങ്ങനെ ജീവിക്കും ? പുനര്‍വിചിന്തനങ്ങളില്‍ മുന്‍ധാരണകള്‍ തെറ്റായും മൂന്നാം ലിംഗത്തിന്റെ സ്വത്വവാദത്തിന്റെ മാനുഷികത ശരിയായും വന്നു .


മൂന്നാം ലിംഗത്തോട് ഞാനടക്കം കാണിക്കുന്ന വിവേചനത്തിന്റെ ആഴമോ തോതോ അളക്കാനാവില്ല അതിന്റെ നൈതികതയും ധാര്‍മ്മികതയെയും കുറിച്ചെനിക്കൊന്നും പറയാനുമില്ല പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മൂന്നാം ലിംഗത്തിന്റെ അവസ്ഥകള് മൂന്നാം ലോകത്തിന്റെ‍ ആശങ്കകള്‍ പോലെ തുടരും , അവര്‍ മറ്റൊരു ലോകമാണ് അവരെ നമ്മുടെ ലോകത്തില്‍ കൂട്ടണ്ട , അവരുടെ ലോകത്തിലെങ്കിലും ജീവിക്കാന്‍ വെറുതെ വിടുക സദാചാരത്തിന്റെ കാവല്‍ മാലാഘകള്‍ .ജനിച്ച് പോയത് ഒരു കുറ്റമല്ലല്ലോ .അങ്ങനെ കരുതാന്‍ ശ്രമിക്കാം .

അനുബന്ധം .

ഇത്തവണത്തെ കൂവാഗം ഫെസ്റ്റിവലിനോടനുബന്ദിച്ച് അറവാണികള്‍ എന്ന സംബോധന മാറ്റി തിരുനങ്കൈ എന്ന് വിളിക്കാന്‍ തീരുമാനമായി .അപ്പോള്‍ അറവാന്റെ വിധവകള്‍ ഇനി മുതല്‍ തിരുനങ്കകളായിരിക്കും .

Picture courtesy - Flickr