Like

...........

Sunday 6 February 2011

വിശ്വാസത്തിന്റെ മാസ്സ് ഹിസ്റ്റീരിയ



For those who believe , no proof is necessary .For those who dont believe, no proof is possible

വിശ്വാസത്തിന്റെ ധാര്‍മ്മികതയും യുക്തിയും അളന്ന് തിട്ടപ്പെടുത്തി തീര്‍ച്ച കല്‍പ്പിക്കുന്നത് കടലിലെ തിരയെണ്ണുന്നതിനെക്കാള്‍ അര്‍ത്ഥരഹിതമാണ് ,അതറിഞ്ഞിട്ടും ക്ഷീരബല പോലെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതിലൊരു പുരോഗമനവാദമുണ്ട് , പറഞ്ഞ് പഴകിയ ഒരു യുക്തിവാദവും .

വിശ്വാസം അതിന്റെ വിചിത്രവും വൈകൃതവുമായി രൂപങ്ങളില്‍ നമ്മളെ അല്‍ഭുതപ്പെടുത്താറുണ്ട്.ഹിമാലയ താഴ്വരയിലെ അവന്തം എന്ന സ്ഥലത്ത് ടിബറ്റന്‍ വാസ്തുശില്പ മാതൃകയില്‍ ഒരു കൊച്ചു ക്ഷേത്രമുണ്ട് . അതിന്റെ ശ്രീകോവിലിനുള്ളില്‍ ഓംകാര ശബ്ദത്തെ ധ്വനിപ്പിക്കുന്നത് നിരന്തരം മൂളുന്ന കൊതുകുകളാണ് കാരണം അവിടെ ആരാധിക്കുന്നത് കൊതുകുകളെയാണ് .ഹിമാലയതാഴ്വരയിലെ താരതമ്യേന വിജനമായ ഒരു ഭൂപ്രദേശത്ത് കൊതുകുകളുണ്ടാകാനുള്ള സാധ്യതകള്‍ക്കപ്പുറത്താണതിന്റെ സാന്ദ്രത .ക്ഷുദ്രജീവികളെ ആരാധിക്കുന്ന ഒരേയൊരു ക്ഷേത്രമൊന്നുമല്ല അവന്തത്തിലേത് . ഭോപ്പാലില്‍ ഈച്ചകളെ ആരാധിക്കുന്ന മഖി മന്ദിറും തമിഴ് നാട്ടിലെ കണക്ക് വാര്‍ പെട്ടിയിലെ തേള്‍ അമ്പലവും ഈ പട്ടികയിലുണ്ട് .പ്രാചീന കാലം മുതല്‍ മനുഷ്യനെ ഭയപ്പെടുത്തുന്നതിനെയും അസ്വസ്ഥമാക്കുന്നതിനെയും ആരാധിച്ച് കൊണ്ട് ഇരിക്കുന്നതാണ് മനുഷ്യപ്രകൃതി .മനുഷ്യാരംഭം മുതല്‍ മനുഷ്യന്‍ ഉത്തരം കിട്ടാത്ത സമസ്യകളെയും ഭയപ്പെടുത്തുന്നതിനെയും ആരാധിച്ചു കൊണ്ടിരുന്നു .അഗ്നിയെ , കാറ്റിനെ അങ്ങനെ പ്രകൃതിയില്‍ മനുഷ്യനെ ഭയപ്പെടുത്തുന്നതിനെയും നിയന്ത്രിക്കാന്‍ കഴിയാത്തതിനെയും ആരാധിക്കാനും ദൈവമായി പരിഗണിക്കാനും തുടങ്ങിയതില്‍ നിന്നാണ് മനുഷ്യന്റെ ദൈവ വിശ്വാസത്തിന്റെ നാന്ദി .ഹൈന്ദവ പുരാണങ്ങളിലും കെല്‍റ്റിക് മതങ്ങളിലും കാറ്റിനെയും നദിയെയും ഇടിമിന്നലിനെയും അഗ്നിയെയും ആരാധിക്കുന്ന ജനതയുടെ സംസ്കാരമാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് .പിന്നീട് അത്തരം പ്രകൃതി ശക്തികളില്‍ നിന്ന് സംരക്ഷണം നേടാനോ നിയന്ത്രിക്കാനോ സാധിച്ചത് മുതല്‍ ജനതയുടെ വിശ്വാസപരിണാമത്തില്‍ മാറ്റം വന്ന് ‍ ബഹുസ്വരങ്ങളായി വേര്‍പിരിഞ്ഞു പോയി .


മനുഷ്യന്റെ അസ്വസ്ഥതകളെയും അശാന്തികളെയും പരിഹരിക്കാന്‍ അവന്‍ വിശ്വാസത്തിന്റെ വഴിയില്‍ അഭയം പ്രാപിക്കുന്നു . മനുഷ്യന്‍ അവന്റെ ആത്മീയമായ അശാന്തിയെ തരണം ചെയ്യാന്‍ പലവഴികള്‍ തേടുന്നു. അന്തരീക്ഷത്തിലെ അജ്ഞാതനായ സര്‍വ്വശക്തന്‍ മുതല്‍ കല്ല്, കരട് കാഞ്ഞിരക്കുറ്റി വരെ ആരാധനക്ക് പാത്രമായി . ഒരു വിശ്വാസം യുക്തിപരം മറ്റൊന്ന് അന്ധവിശ്വാസമെന്നില്ല ഒന്നുകില്‍ എല്ലാം അന്ധവിശ്വാസം അല്ലെങ്കില്‍ എല്ലാം വിശ്വാസം. വിശ്വാസങ്ങളെ യുക്തിയുടെ ഒരു പൊതുമാനദണ്ഡമുപയോഗിച്ച് അളക്കാന്‍ ശ്രമിക്കുന്നത് അപ്രായോഗികമാണ് .ശ്രീനഗറില്‍ ഹസ്രത്ത് ബാല്‍ എന്നൊരു പള്ളിയുണ്ട് . തിരുശേഷിപ്പുകള്‍ ആരാധിക്കുന്നത് പാപമെന്നുല്‍ബോധിപ്പിച്ച പ്രവാചകന്റെ മുടിയാണ് ഇവിടത്തെ ആരാധ്യവസ്തു . സൌദി അറേബ്യയില്‍ നിന്ന് മുടി എങ്ങനെ ശ്രീനഗറിലെത്തിയെന്നോ അതിനെ ഇസ്ലാം വിശ്വാസികള്‍ അംഗീകരിക്കുന്നുണ്ടോ എന്നതല്ല പ്രശ്നം കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മുടി പള്ളിയില്‍ നിന്ന് മോഷണം പോയി ഭക്തര്‍ പരിഭ്രാന്തരും അക്രമാസക്തരുമായി സ്ഥലത്ത് വലിയൊരു ആഭ്യന്തര പ്രശ്നമോ ആയി വളരാന്‍ തുടങ്ങുമ്പോള്‍ മോഷണം പോയ മുതല്‍ ഉടന്‍ തന്നെ തിരിച്ചു കിട്ടി .വിശ്വാസികള്‍ പൂര്‍വ്വാധികം വിശ്വസികളാവുകയും ചെയ്തു .ബുദ്ധിയുള്ള ഏതോ പോലീസുകാരന്റെ മുടിയായിരിക്കും ഇപ്പോളവിടെ ആരാധിച്ചു കൊണ്ടിരിക്കുകയെന്ന കാര്യത്തില്‍ എനിക്കു സംശയമൊന്നുമില്ല വിശ്വാസികള്‍ക്കു അതില്‍ ശാസ്ത്രീയാന്വേഷണങ്ങള്‍ ആവശ്യമില്ല അവരുടെ വിശ്വാസം അവിടെ പുനസ്ഥാപിക്കപ്പെട്ടു .40 കോടിക്ക് മുടി സൂക്ഷിക്കാനുള്ള ആരാധനാലയങ്ങള്‍ പണിയുന്നതും അതേ വിശ്വാസത്തിന്റെ ഭാഗമാ‍യാണ് .
.

മനുഷ്യന്റെ ഏത്‌ പ്രവര്‍ത്തിയും ഒരു അസ്വാസ്ഥ്യം പരിഹരിക്കല്‍ തന്നെയാണ്.വിശപ്പയാലും, ലൈംഗികത ആയാലും, സാഹിത്യ പ്രവര്‍ത്തനം ആയാലും ഒക്കെ തന്നെ ഇത്തരം അസ്വാസ്ത്യങ്ങള്‍ക്ക് ഒപ്പം തന്നെ ഉള്ള മറ്റൊരു അശാന്തിയാണ് ആത്മീയഅശാന്തി .അതിനുള്ള നിവൃത്തി ആണ് ദൈവവും മതവും ആചാരങ്ങളും ഒക്കെ തന്നെ.സാധാരണ മനുഷ്യര്‍ എല്ലാ ആസ്വാസ്ത്യങ്ങള്‍ക്കും എത്രയും എളുപ്പത്തില്‍ കഴിയുമോ അത്രയും എളുപ്പത്തില്‍ പരിഹാരം കാണാന്‍ ആഗ്രഹിക്കുന്നു ശ്രമിക്കുന്നു .ആത്മീയ അശാന്തിയുടെ കാര്യത്തിലും അതെ. അത്തരം എളുപ്പവഴിയാണ് ആള്‍ദൈവങ്ങള്‍ .

അമേരിക്കന്‍ മനശാസ്ത്രജ്ഞനായ എബ്രഹാം മാസ്ലോ മനുഷ്യമനസ്സിന്റെ ആവശ്യങ്ങളെയും സംതൃപ്തി ഘട്ടങ്ങളെയും ഒരു ശ്രേണീ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട് . Need Hirarchy theory എന്ന വളരെ പ്രസിദ്ധമായ മനശാസ്ത്രപരികല്പനയില്‍ മനുഷ്യന്റെ സംതൃപ്തിക്ക് ആധാരമായ ആവശ്യങ്ങളെ അഞ്ച് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു .ആദ്യത്തെ രണ്ട ഘട്ടങ്ങള്‍ ശാരീരികമായും അടുത്ത രണ്ട് ഘട്ടങ്ങള്‍ മാനസികമായും ബന്ധപ്പെട്ടതാണ് അവസാനത്തെ അവസ്ഥ ഈ ആദ്യഘട്ടങ്ങളുടെ പൂര്‍ണ്ണതയില്‍ പരിപൂര്‍ണ്ണത ാഅഗ്രഹിക്കുന്ന മനുഷ്യന്റെ ത്വരയാണ് കാണിക്കുന്നത് .ഒന്നാമത്തെ ഘട്ടം മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളായ ഭക്ഷണം , വായു , ജലം , ലൈംഗികത എന്നിവയാണ് , ഈ ഘട്ടത്തിന്റെ പൂര്‍ണ്ണതയിലോ ഇത് പൂര്‍ത്തീകരിക്കാനുള്ള ത്വരയിലോ ആണ് അടുത്ത ഘട്ടമായ സുരക്ഷാ ആവശ്യങ്ങളിലേക്ക് മനുഷ്യന്‍ ശ്രദ്ധ വെക്കുന്നത് വീട്, അഭയം അങ്ങനെ അതിജീവനത്തിനായുള്ള ശാരീരികാ സുരക്ഷാ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ട് കഴിയുമ്പോള്‍ സ്വാഭാവികമായും മാനസികമായ ആവശ്യങ്ങള്‍ കടന്ന് വരുന്നു‍ പ്രണയം ,സ്നേഹം , വാത്സല്യം ‍ എന്നിങ്ങനെ അടിസ്ഥാന മാനസികാവശ്യങ്ങള്‍ക്ക് ശേഷം സാമൂഹ്യ അംഗീകാരം, പരിഗണന എന്നീ കാര്യങ്ങളിലാവും മനുഷ്യന്റെ സംതൃപ്തി . ഈ നാല് ഘട്ടങ്ങള്‍ ഭൂരിഭാഗം സാധാരണ മനുഷ്യര്‍ക്കും കൈവരിക്കാന്‍ കഴിയാറില്ല - അതിന് ശേഷം ആത്മസാക്ഷാല്‍ക്കാരം എന്ന അവസാന ഘട്ടം കടന്ന് വരുന്നു .ഇത് ശാരീരികവും മാനസികവുമായ ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ആത്മീയമായ ഒരു ഉണര്‍വ്വിലേക്കുള്ള പ്രയാണമാണ്.


ആത്യന്തികമായ ഒരു സാക്ഷാല്‍ക്കാരം .ഈയൊരു ഘട്ടത്തിലാണ് ആള്‍ ദൈവങ്ങളും മയക്കു മരുന്നുകളും അത് പോലെയുള്ള ലഹരികളും കടന്ന് വരുന്നത് .പാശ്ചാത്യരാ‍യ സമ്പന്നര്‍ എല്ലാമുപേക്ഷിച്ച് ഹരേകൃഷ്ണ പ്രസ്ഥാനത്തിലും അമൃതാനന്ദ മയി മഠങ്ങളിലഭയം പ്രാപിക്കുന്നതും സായിബാബാ ഭക്തന്മാരുമെല്ലാമാകുന്നത് ഈ ആത്മസാക്ഷാത്കാര ഘട്ടത്തിലാണ്
വിശ്വാസങ്ങളിലെ യുക്തിയെയും യുക്തിരാഹിത്യത്തെക്കുറിച്ചും പറയുമ്പോഴെല്ലാം ഓര്‍മ്മ വരുന്നൊരു കഥയുണ്ട് , കഥയല്ല കഥയെക്കാള്‍ അവിശ്വസനീയമായ ഒരു യാഥാര്‍ത്ഥ്യം പലപ്പോഴും യാഥാര്‍ത്ഥ്യമങ്ങനെ തന്നെയാവും - അവിശ്വസനീയം . മാസ്സ് ഹിസ്റ്റീരിയയുടെ പ്രത്യക്ഷ പരോക്ഷ ഉദാഹരണങ്ങളെല്ലാം പാമ്പിനെയും പഴുതാരയെയും ആരാധിക്കുന്ന ഇന്‍ഡ്യന്‍ മാനസിക വൈകല്യങ്ങളിലാവുകയാണ് പതിവ് - ആള്‍ ദൈവങ്ങള്‍ , നഗ്ന സന്ന്യാസിമാര്‍ , അഘോരികള്‍ , പാല് കുടിക്കുന്ന ഗണപതി അങ്ങനെ പോകുന്നു നിഗൂഡമായ അസംബന്ധ വിശ്വാസങ്ങളുടെ വന്യമായ ഇന്‍ഡ്യന്‍ ഭാവങ്ങള്‍ .

പീപ്പിള്‍സ് ടെമ്പിള്‍ 
more than 900 Americans died at the Peoples Temple .


സംഘടിത രൂപങ്ങളുടെ ഏകതാനമായ മനസ്സാണ് കൂട്ട ഉന്മാദങ്ങളുടെ കാരണം , ഇന്‍ഡ്യ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഞെരിപൊരി കൊള്ളുന്ന മനസ്സുമായി ആര്‍പ്പ് വിളിക്കുന്ന ലക്ഷക്കണക്കിനാളുകളും മൈക്കല്‍ ജാക്സന്റെ ഡെയ്ഞ്ചറസ് കാണുമ്പോള്‍ ഉന്മാദത്താല്‍ ബോധരഹിതരായി പോകുന്ന ആയിരക്കണക്കിനാളുകളുമെല്ലാം ഈ മാസ്സ് ഹിസ്റ്റീരിയയുടെ ലളിതമായ ഉല്പന്നങ്ങള്‍ തന്നെയാണ് .

ലോകത്തെ ഞെട്ടിച്ച ഒരു ദുരന്തം , പ്രകൃതി ദുരന്തമോ യുദ്ധമോ ഉണ്ടാകാതെ ഒരേ സമയം , ഒരേ സ്ഥലത്ത് വെച്ച് ഏറ്റവുമധികമാളുകള്‍ ദുരൂഹമായ രീതിയില്‍ മരണപ്പെട്ട സംഭവമാണ് പീപ്പിള്‍സ് ടെമ്പിള്‍ .സ്ത്രീകളും കുട്ടികളുമടക്കം 918 ആളുകള്‍ ഒരേ സമയം ആത്മഹത്യ ചെയ്തു .ഒരാളുടെ ആത്മഹത്യ പോലും നിരവധി ആത്മസംഘര്‍ഷങ്ങളുടെ , ഒരു പാട് പ്രതിസന്ധികളുടെ അവസാന തീരുമാനമാണെങ്കില്‍ യാതൊരു വിധ പ്രകടപ്രശ്നങ്ങളുമില്ലാതെ തന്നെ ഇത്രയധികം ആളുകള്‍ ആത്മഹത്യ ചെയ്തെങ്കില്‍ അവരുടെ മനോനിലയുടെ സംഘടിതരൂപം എന്തായിരുന്നിരിക്കും ?

1955 ല്‍ ജെയിംസ് വാറന്‍ ജോണ്‍സ് അഥവാ ജിം ജോണ്‍സ് എന്ന അമേരിക്കക്കാരനാണ് പീപ്പിള്‍സ് ടെമ്പിള്‍ സ്ഥാപിച്ചത് , ബട്ട്ലര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇന്‍ഡ്യാനാ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്ത വിദ്യാസമ്പന്നന്‍, സുമുഖന്‍ , കരിസ്മാറ്റിക് കഴിവുകളുള്ളവന്‍ , മനുഷ്യസ്നേഹി , സമത്വവാദി .

ഇടത് പക്ഷ ചിന്താഗതികളുടെ സ്വാധീനത്തില്‍ ഒരു തികഞ്ഞ കമ്യൂണിസ്റ്റായാണ് ജിം ജോണ്‍സ് രംഗത്തെത്തിയത് , സാമുദായിക ഉദ്ഗ്രഥനം , മാനവികത ഇതൊക്കെയായിരുന്നു ആദര്‍ശങ്ങള്‍ , പക്ഷെ വളരെ പെട്ടെന്ന് തന്നെ കമ്യൂണിസത്തില്‍ നിന്ന് ആത്മീയതയിലേക്ക് നിഗൂഡമായി കളം മാറ്റി .വിചിത്രമായ വിശ്വാസങ്ങളും രീതികളുമായി പുതിയൊരു കള്‍ട്ട് രൂപീകരിക്കുകയായിരുന്നു ജിം ജോണ്‍സിന്റെ ലക്ഷ്യം , ,അല്ലെങ്കില്‍ തന്റെ ലക്ഷ്യത്തിലേക്ക് വേണ്ടി അങ്ങനെയൊക്കെ ആവുകയായിരുന്നു എന്നും ഊഹിക്കാം, പ്രാരംഭത്തില്‍ ക്രിസ്തീയ സഭകളുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും വിചിത്രമായ ആശയഗതികള്‍ കൊണ്ട് പാരമ്പര്യവിശ്വാസികള്‍ ജിം ജോണ്‍സിനെയും കൂട്ടരെയും ബഹിഷ്കരിക്കുകയും പിന്നീട് സ്വാഭാവികമായി സംഭവിക്കാവുന്ന ഭീഷണികള്‍ നേരിടേണ്ടി വരികയും ചെയ്തു , അത്തരമൊരു സാഹചര്യം പെട്ടെന്ന് തന്നെ സ്വതന്ത്രമായൊരു കള്‍ട്ട് രൂപവല്‍ക്കരിക്കുന്നതിലേക്ക് നയിച്ചു , മാത്രമല്ല ജിം ജോണ്‍സിന്റെ വംശ - വര്‍ഗ്ഗ സമത്വമെന്ന വിപ്ലവകരമായ ആദര്‍ശം അന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ നില നില്‍ക്കുന്നതുമായിരുന്നില്ല ,അന്ന് കറുപ്പിന്റെയും വെളുപ്പിന്റെയും സാമൂഹികാന്തരം ഇന്നത്തെക്കാള്‍ എത്രയോ മടങ്ങ് വലുതായിരുന്നു . പരമ്പരാഗത പൊതു സമൂഹത്തില്‍ നിന്ന് വന്ന ബഹിഷ്കരണവും ഭീഷണിയും ജിം ജോണ്‍സിനെ ഒരു “വാഗ്ദത്ത ഭൂമി “‘ യിലേക്കുള്ള തിരച്ചില്‍ തീര്‍ത്ഥാടനത്തിലേക്കാണ് നയിച്ചത് , ഗയാനയില്‍ ഇത്തരമൊരു സ്ഥലം കണ്ടെത്തുകയും അവിടെ ജോണ്‍സ്ടൌണ്‍ എന്ന പേരില്‍ വിപുലമായ വാസസ്ഥലം ഒരുക്കുകയും ചെയ്തു .


വീടില്ലാത്തവരെ , തൊഴിലില്ലാത്തവരെ , ദരിദ്രരെ , സാമ്രാജ്യത്ത്വം കൊണ്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഏകോപിപ്പിച്ച് വിചിത്രവും നവീനവുമായ ഒരു ജീവിതക്രമം, ഒറ്റപ്പെട്ട ഒരു ഭൂപ്രദേശത്ത് അവരുടേതായ ഒരു ലോകം , ഒരു കൃത്രീമ ലോകം അതായിരുന്നു ജോണ്‍സ് ടൌണിലെ പീപ്പിള്‍സ് ടെമ്പിള്‍ .കൃഷിയും അനുബന്ധ തൊഴിലുകളുമായിരുന്നു അന്തേവാസികളുടെ ജീവിതമാര്‍ഗ്ഗം .ജിം ജോണ്‍സിന്റെ പ്രഭാഷണ മികവും കരിസ്മാറ്റിക് പവറും വളരെ പെട്ടെന്ന് തന്നെ അന്തേവാസികളില്‍ അന്ധമായ വിശ്വാസം രൂപപ്പെടുത്തുന്നതില്‍ സഹായിച്ചു . നിലവിലുള്ള എല്ലാ ദൈവശാസ്ത്രങ്ങളെയും നിരാകരിച്ച് കൊണ്ടായിരുന്നു ജിം ജോണ്‍സ് തന്റെ മതം രൂപവല്‍ക്കരിച്ചത് ഈ ലോകത്തിലെ ജീവിതം താല്‍ക്കാലികം മാത്രമാണെന്നും അന്ത്യദിവസത്തില്‍ മറ്റൊരു ലോകത്ത് നിന്ന് രക്ഷാപേടകങ്ങള്‍ വന്ന് പീപ്പിള്‍സ് ടെമ്പിള്‍ അനുയായികളെ മാത്രം രക്ഷപ്പെടുത്തുമെന്നും ജിം ജോണ്‍സും അനുയായികളും വിശ്വസിച്ചു , പ്രചരിപ്പിച്ചു .പക്ഷെ ജിം ജോണ്‍സ് ഒരിക്കലും ദൈവമായില്ല ദൈവത്തിന്റെ പ്രതിനിധി മാത്രമായി , അല്ലെങ്കില്‍ പ്രവാചകനായി മാത്രം നില കൊണ്ടു , ഇഹലോകത്തിലെ കഷ്ടപ്പാടുകളില്‍ നിന്നുള്ള മോചനത്തിനായി ഭൂമിയിലെ അന്ത്യദിനത്തിനായി മാത്രം അവര്‍ പ്രതീക്ഷയോടെ കാത്തിരുന്നു .

ഒറ്റപ്പെട്ട് കഴിഞ്ഞിരുന്നെങ്കിലും വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും കൊണ്ട് പൊതുസമൂഹത്തില്‍ പീപ്പിള്‍സ് ടെമ്പിള്‍ ചര്‍ച്ചാ വിഷയമായി കഴിഞ്ഞിരുന്നു , പള്ളികളുടെ സ്വാധീനം കൊണ്ട് ഗവണ്മെന്റ് ജിം ജോണ്‍സിന്റെയും അനുയായികളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തുടങ്ങിയിരുന്നു , 1970 കളോടെ പീപ്പിള്‍സ് ടെമ്പിള്‍ കൂടുതല്‍ ശക്തമായി , അനുയായികള്‍ മറ്റൊരു ലോകത്തേക്കുള്ള പ്രതീക്ഷയോടെ ഇടക്കാലവാസം മാത്രമായി കണക്കാക്കി അന്ത്യദിനത്തിനും അന്യഗ്രഹത്തിലെ രക്ഷാപേടകത്തിനുമായി പ്രതീക്ഷയോടെ കാത്തിരിക്കാന്‍ തുടങ്ങി , ഗവണ്മെന്റ് നിയന്ത്രണം കൂടുതല്‍ ശക്തമാക്കുകയുണ്ടായി , ഈയവസരത്തില്‍ എത്രയും പെട്ടെന്ന് തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് അനുയായികളെ ജിം ജോണ്‍സ് പ്രബോധിപ്പിച്ചു .

അങ്ങനെ സ്വാഭാവികമായ അന്ത്യദിനത്തിന് കാത്ത് നില്‍ക്കാതെ 1978 നവംബര്‍ 18 ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന പീപ്പിള്‍സ് ടെമ്പിള്‍ അന്തേവാസികളായ 918 ഓളം പേര്‍ ഒരു കൂട്ട ആത്മഹത്യയിലൂടെ മോക്ഷമാര്‍ഗ്ഗം തേടി .

ഇത് ലോകത്തിലിന്നേ വരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ കൂട്ട ആത്മഹത്യയാണിത് .കൂട്ട ആത്മഹത്യകളുടെ മനശാസ്ത്രമെന്താണ് , ഓരോ ആത്മഹത്യയും ഓരോ വ്യക്തികളുടെ വൈകാരിക ബാധ്യതകളുടെ അസന്തുലിതാവസ്ഥയോ നിമിഷ നേരത്തെ ചാപല്യമോ ഒക്കെയാവാം , പക്ഷെ 900 ല്‍ അധികം പേര്‍ അജ്ഞാതമായ ഒരു വിശ്വാസത്തിന് വേണ്ടി ജീവിതം വെടിഞ്ഞു എന്നത് അസംബന്ധമായൊരു നിഗൂഡതയായി അവശേഷിക്കുന്നു . വിശ്വാസം ജീവനെക്കാളും ജീവിതത്തെക്കാളും വലുതാണ് .

ഉപകഥകള്‍ :

ഇതാണ് ജിം ജോണ്‍സിന്റെ പീപ്പിള്‍സ് ടെമ്പിളിനെക്കുറിച്ച് പ്രചരിച്ചിരിക്കുന്ന കഥ .പക്ഷെ എല്ലാ കഥകള്‍ക്കും ഒരു പിന്നാമ്പുറ കഥയുണ്ടാവുമല്ലോ അതിലൊന്നിങ്ങനെ -

1.ജിം ജോണ്‍സ് ഒരു ഇടത് പക്ഷ അനുയായിയും നിരീശ്വരവിശ്വാസിയുമായിരുന്നു , അദ്ദേഹം പരമ്പരാഗത വിശ്വാസങ്ങളെ വെല്ലുവിളിച്ച് കൊണ്ട് വര്‍ഗ്ഗ - വംശ സമത്വത്തിലും മാനവികതയിലും വിശ്വസിച്ച് കൊണ്ട് പുതിയൊരു ലോകം കെട്ടിപ്പെടുക്കാന്‍ യത്നിച്ചു , കറുത്തവനും വെളുത്തവനുമില്ലാത്ത സമത്വസുന്ദരമായ ഒരു ലോകം ,അത്തരമൊരു സാമൂഹികാവസ്ഥയിലേക്കക്ക് കൂടുതല്‍ പേര്‍ സ്വാധീനിക്കപ്പെടുന്നതില്‍ പള്ളിക്കും അധികാരികള്‍ക്കുമുള്ള ആശങ്കകള്‍, സമത്വവാദത്തിലധിഷ്ടിതമായ ഒരു ലോകത്തെ ഭയന്ന് കൊണ്ട് ഗവണ്മെന്റ് നടത്തിയ കൂട്ടക്കൊലയാണ് പീപ്പിള്‍സ് ടെമ്പിള്‍ സംഭവം . മാധ്യമങ്ങളും അധികാര സ്ഥാപനങ്ങളും കൂടി കെട്ടിച്ചമച്ച കഥയാണ് വിചിത്രമായ വിശ്വാസത്തിന്റെ യുക്തിയെല്ലാം
2. കൂട്ടമായി ജീവിക്കുന്ന ഒരു പറ്റം ആളുകള്‍ക്കിടയില്‍ ചില പ്രത്യേക സംഭവങ്ങള്‍ ഉളവാക്കുന്ന പരിണിതഫലങ്ങളുടെ മനശാസ്ത്ര വിശകലനത്തിന് വേണ്ടി സി ഐ ഐ പ്രത്യേകം തയ്യാറാക്കിയെടുത്ത ഒരു കൃത്രിമ മനുഷ്യലാബാണ് പീപ്പിള്‍സ് ടെമ്പിള്‍ എന്ന വാദവും നില നില്‍ക്കുന്നുണ്ട് , കുറെ വര്‍ഷങ്ങള്‍ക്കപ്പുറം വാര്‍ദ്ധക്യത്തിലെ ആത്മീയ ചിന്തകളാല്‍ സൃഷ്ടിക്കപ്പെടുന്ന പാപ ബോധം ഫാക്ടര്‍ ഏതെങ്കിലും സി ഐ ഐ ഏജന്റിനെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കുന്നത് വരെ അതും ഒരു ഊഹം തന്നെയാണ് .


ഉപദംശം .

ആര്‍ക്കറിയാം ജയിംസ് ജോണ്‍സും അനുയായികളും മരണശേഷം മോക്ഷപ്രാപ്തി കിട്ടി ഏതെങ്കിലും അന്യഗ്രഹത്തില്‍ സുഖിച്ച് കഴിയുന്നുണ്ടോ എന്ന് ? പരലോകത്തില്‍ വിശ്വസിക്കുന്നുന്ന ഭൂരിപക്ഷം ഈ ലോകത്തുള്ളപ്പോള്‍ പീപ്പിള്‍സ് ടെമ്പിളിലെ ആളുകള്‍ ഒരല്പം മുമ്പ് സ്വര്‍ഗ്ഗത്തിലെത്തി എന്ന് കരുതിയാല്‍ മതിയാവും


picture courtesy - Google