Like

...........

Tuesday 1 February 2011

ഗ്രീന്‍ ഹണ്ടിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ .




2009 നവംബര്‍ മാസത്തോടെയായിരുന്നു Operation Green hunt എന്ന സര്‍ക്കാര്‍ സ്പോണ്‍സേഡ് ആഭ്യന്തര യുദ്ധത്തിന്റെ ആര്‍ഭാടം നിറഞ്ഞ ആരംഭം .ഒരല്പം കൂടി വ്യക്തമായി പറഞ്ഞാല്‍ 2008 നവംബര്‍ 26 ല്‍ രാജ്യത്തെ ഞെട്ടിച്ച വിദേശ ഭീകരാക്രമണത്തിന് കൃത്യം ഒരു വര്‍ഷത്തിന് ശേഷം , അപ്പോഴും തെളിയാതെ കിടക്കുന്ന ഭീകരാക്രമണത്തിന്റെ വാര്‍ഷിക സ്മരണക്കായി ഇന്‍ഡ്യക്കാരുടെ മേല്‍ നമ്മുടെ ബഹുമാന്യനായ ആഭ്യന്തര മന്ത്രി ശ്രീ പളനിയപ്പന്‍ ചിദംബരം പ്രഖ്യാപിച്ച യുദ്ധം .

പക്ഷെ അതിനും മുമ്പെ തന്നെ അണിയറയില്‍ കൃത്യമായ ആസൂത്രണത്തോടെ വ്യക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നു - 2009 ജനുവരി മാസത്തിലാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി - രാജ്യത്തെ ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകളാണെന്ന് പ്രഖ്യാപിച്ചത് , അതിന് ഒരാറ് മാസത്തിന് ശേഷം 2009 ജൂണ്‍ 18 ന് അതിന്റെ കാരണവും അദ്ദേഹം പാര്‍ല്യമെന്റില്‍ വ്യക്തമാക്കി , “രാജ്യത്തെ ഇടത് പക്ഷ തീവ്രവാദം ശക്തിപ്പെടുമ്പോള്‍ അത് നില നില്‍ക്കുന്ന സ്ഥലങ്ങളിലെ പ്രകൃതി സമ്പത്തും ധാതുക്കളും കൊണ്ടുള്ള വന്‍ കിട മൂലധന നിക്ഷേപത്തെ പ്രകടമായി ബാധിക്കും “ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെക്കാള്‍ പ്രധാനമന്ത്രിയുടെ ആശങ്ക അത്തരം മേഘലകളിലെ വന്‍ കിട ഖനനങ്ങളുടെ ഭാവിയെക്കുറിച്ചായിരുന്നു . രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലക്ക് അത്തരം ആശങ്കകളില്‍ കുറ്റകരമായ അസ്വാഭാവികതകളൊന്നും തന്നെയില്ല , പക്ഷെ ഇത്തരം ഖനനങ്ങള്‍ക്ക് വേണ്ടി ഭൂരഹിതരാകുന്ന , ഭവന രഹിതരാകുന്ന പതിനായിരക്കണക്കിന് മനുഷ്യജീവികളെകുറിച്ച്, നശിച്ച് പോകുന്ന പരിസ്ഥിതി‍യെക്കുറിച്ച് ഒക്കെ വരണാത്മകമായ ഒരു മൌനം പുലര്‍ത്തുന്നുണ്ട് .

ബ്യൂറോക്രസിയില്‍ കാവ്യബോധമില്ലാത്ത അരസികരാണെന്ന് ആരാണ് പറഞ്ഞത് ? അങ്ങനെ ഇല്ലായിരുന്നെങ്കില്‍ നാഗരികതയുടെ അര്‍ത്ഥങ്ങളറിയാത്ത , പ്രകൃതിയില്‍ ജീ‍വിക്കുന്ന കാടിന്റെ മക്കളായ പച്ചമനുഷ്യരെന്ന് ആലങ്കാരികമായി നമ്മള്‍ വിശേഷിപ്പിക്കുന്ന ആദിവാസികള്‍ക്കിടയില്‍ നടത്തുന്ന സൈനിക വേട്ടയെ “ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്‍ “ എന്ന് പേരിടുമോ ?

2008 നവംബര്‍ 26 ലെ മുംബയ് ഭീകരാക്രമണത്തിന്റെ പരിണിതഫലമായാണ് പി ചിദംബരം ആഭ്യന്തര മന്ത്രിയായി സ്ഥാനമേല്‍ക്കുന്നത് , അതും ധനമന്ത്രി സ്ഥാനത്ത് നിന്ന് .ഭീകരാക്രമണത്തിന് ശേഷം പല തവണ കോട്ട് മാറി മാധ്യമങ്ങളില്‍ സുന്ദരവിഡ്ഡിയായി സ്വയം പ്രത്യക്ഷപ്പെട്ട ശിവരാജ് പട്ടീലിനെ മാധ്യമങ്ങള്‍ കണക്കറ്റ് പരിഹസിച്ചു ,‍ ഒന്നും ചെയ്യുന്നില്ലാത്ത നിര്‍ഗുണനാണെന്നതായിരുന്നു ശിവരാജ് പാട്ടീലിന്റെ സ്ഥാനഭ്രംശത്തിന് കാരണമെങ്കില്‍ തങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളാണ് ചിദംബരം എന്ന വന്‍ കിട കമ്പനികളുടെ ബോധ്യമായിരിക്കണം ആഭ്യന്തര മന്ത്രിയാക്കാനായി കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ടാവുക അല്ലെങ്കില്‍ പിന്നെ അത്തരമൊരു നിര്‍ണ്ണായക സാഹചര്യത്തില്‍ വിദേശകാര്യമന്ത്രിയായും പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തന പരിചയമുള്ള പ്രണബ് മുഖര്‍ജിയെ ഒഴിവാക്കി ധനകാര്യവകുപ്പിലേക്ക് പകരം വെച്ചിട്ട് കോണ്‍ഗ്രസ്സ് വിട്ട് റിബലായി തമിഴ് മാനിലാ കോണ്‍ഗ്രസ്സില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് വിട്ട് പല തവണ കോണ്‍ഗ്രസ്സിനെതിരെ പ്രവര്‍ത്തിച്ച ചരിത്രമുള്ള പളനിയപ്പന്‍ ചിദംബരം ആഭ്യന്തര മന്ത്രിയായി മാറില്ലല്ലോ , എന്തായാലും അതിന് ശേഷമാണ് ഖനനപ്രക്രിയ ശക്തമായി നടക്കുന്ന - പ്രകൃതിയെയും മനുഷ്യനെയും ഊറ്റിക്കൊണ്ടിരിക്കുന്ന ചത്തിസ് ഗഡ് ,ഝാര്‍ഖണ്ട് , ഒറീസ്സാ സംസ്ഥാനങ്ങളുടെ വനമേഘലയിലേക്ക് സൈനിക നീക്കം ശക്തമായത് .

ചിദംബരം ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം വളരെ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു മാവോയിസ്റ്റുകള്‍ക്കെതിരെ എന്ന വ്യാജേന ഒറീസ്സാ , ചത്തിസ് ഗഡ് , ഝാര്‍ഖണ്ട് സംസ്ഥാനങ്ങളിലെ വനമേഘലയില്‍ ഗവണ്മെന്റ് പിടിമുറുക്കിയത് .വനത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഭീരുക്കളാണ് മാവോയിസ്റ്റുകള്‍ എന്ന പ്രകോപന പരമായ പ്രസ്ഥാവനകള്‍ ഇടക്കിടെ നടത്താനും അദ്ദേഹം മറന്നില്ല . ആഭ്യന്തര മന്ത്രാലയത്തിന്റെ സേനാ കടന്ന് കയറ്റങ്ങളെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ധീരമായ നീക്കമായി മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രകീര്‍ത്തിക്കപ്പെട്ടു . പക്ഷെ അതിന് പിന്നിലുള്ള രാഷ്ട്രീയ വാണിജ്യ താല്പര്യങ്ങള്‍ മനപ്പൂര്‍വ്വം വിസ്മരിക്കാനായിരുന്നു എല്ലാ മാധ്യമങ്ങള്‍ക്കും താല്പര്യം .


യഥാര്‍ത്ഥ ചിത്രങ്ങള്‍‍ പലപ്പോഴും സങ്കല്പചിത്രങ്ങളെക്കാള്‍ അവിശ്വസനീയമായി തോന്നാം ,ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ കുലീനനും മാന്യനുമായ പളനിയപ്പന്‍ ചിദംബരത്തെക്കുറിച്ച് ഉള്ള പ്രത്യക്ഷജ്ഞാനവുമായി അദ്ദേഹത്തിന്റെ ഭൂത കാല രാഷ്ട്രീയ - വാണിജ്യ പശ്ചാത്തലങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പര്യാപ്തമാണ് .ശിവഗംഗയിലെ ഒരു സമ്പന്ന ചെട്ടിയാര്‍ കുടുംബത്തിലാണ് പളനിയപ്പ ചിദംബരം ജനിച്ചത് , വായില്‍ സ്വര്‍ണ്ണകരണ്ടിയുമായെന്ന പഴയ പ്രയോഗത്തെ അന്വര്‍ത്ഥമാക്കുന്ന സമ്പന്ന കുടുംബം . മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം കരസ്ഥമാക്കിയതിന് ശേഷം അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം ബി എ ബിരുദവും ചെന്നെയിലെ ലയോളാ കോളേജില്‍ നിന്ന് മറ്റൊരു ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയതിന് ശേഷമാണ് ചെന്നൈ ഹൈക്കോര്‍ട്ടില്‍ അഭിഭാഷകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു .


രാഷ്ട്രീയത്തിലും ഔദ്യോഗിക രംഗത്തും വന്‍ കിട കോര്‍പറേറ്റുകള്‍ക്കായിരുന്നു എന്നും ചിദംബരത്തിന്റെ മുന്‍ ഗണന . ഒരു അഭിഭാഷകനെന്ന നിലയില്‍ കോര്‍പ്പറേറ്റുകള്‍ക്കും വന്‍ കിട വ്യവസായികള്‍ക്കും വേണ്ടി ഹാജരാവുക എന്നത് ഔദ്യോഗികമായ കാര്യമാണ് പക്ഷെ രാജ്യത്തിന്റെ സുപ്രധാനമായ പദവിയിലിരിക്കുന്ന ഒരാളുടെ അത്തരം പ്രതീലോമകരമായ താല്പര്യങ്ങള്‍ തീര്‍ച്ചയായും രാജ്യദ്രോഹങ്ങള്‍ തന്നെയാണ് . 1992 ല്‍ ചിദംബരം കേന്ദ്ര മന്ത്രിസഭയില്‍ വാണിജ്യ മന്ത്രി ആയിരിക്കുമ്പൊഴാണ് ഹര്‍ഷദ് മേത്തയുടെ ഓഹരി കുംഭകോണത്താല്‍ കുപ്രസിദ്ധി നേടിയ Fairgrowth Financial Services ല്‍ പി ചിദംബരത്തിനും ഭാര്യ അഡ്വോക്കേറ്റ് നളിനി ചിദംബരത്തിനും 10000 ഷെയറുകള്‍ ഉണ്ടെന്ന് തെളിഞ്ഞത് . യഥാര്‍ത്ഥത്തില്‍ ഓഹരി കുംഭകോണത്തില്‍ ഹര്‍ഷദ് മേത്ത തെറ്റുകാരനാണെങ്കില്‍ പി ചിദംബരവും തെറ്റുകാരന്‍ തന്നെയാവേണ്ടതായിരുന്നു , പക്ഷെ അതില്‍ നിന്നെല്ലാം അതി സാമര്‍ത്ഥ്യത്തോടെ തന്നെ ഒഴിഞ്ഞ് മാറാന്‍ ചിദംബരത്തിന് കഴിഞ്ഞു . 2005 ല്‍ ഥമിഴ് നാട്ടിലെ തുണി മില്ല് ഉടമകളുമായുണ്ടായ ഒരു നിയമ പ്രശ്നത്തില്‍ തമിഴ് നാട് income tax Dept . ന്റെ അഭിഭാഷകയായി ചിദംബരം തന്റെ സ്വാധീനമുപയോഗിച്ച് ഭാര്യ നളിനിയെ നിയമിക്കുകയുണ്ടായി , income tax Dept ന് അനുകൂലമായി വരേണ്ടിയിരുന്ന ആ നിയമപ്രശ്നത്തില്‍ നളിനി ദയനീയമായി പരാജയപ്പെടുകയും തുണി മില്‍ ഉടമകള്‍ വിജയിക്കുകയും ചെയ്തു ,ചെട്ട്യാര്‍ സമുദായത്തില്‍ പെട്ട ചിദംബരത്തിന് തമിഴ് നാട്ടിലെ തുണി മില്‍ ഉടമകളുമായുള്ള ബന്ധത്തിന്റെ പുറത്ത് ഗവണ്മെന്റിന് ജയിക്കാവുന്ന ഒരു കേസ് മനപ്പൂര്‍വ്വം തോറ്റ് കൊടുക്കുകയായിരുന്നു എന്ന ആരോപണമുണ്ടായിരുന്നു .വസ്തുതകള്‍ പരിശോധിച്ചാല്‍ ആരോപണം ശരിയാണെന്ന് മനസ്സിലാവുകയും ചെയ്യും . വിവാദ അമേരിക്കന്‍ കമ്പനിയായ Enron ന്റെ കാര്‍മ്മികത്വത്തില്‍ ആരംഭമെടുത്ത് , കോടിക്കണക്കിന് രൂപ രാജ്യത്തിന് നഷ്ടപ്പെടുത്തിയ കുപ്രസിദ്ധരായ Dabhol Power Company യെ പുനരുജ്ജീവിപ്പിക്കാനായി എല്ലാ വിധ ഒത്താശകളും ചെയ്ത് കൊടുത്തത് പി ചിദംബരമായിരുന്നു .


“On 22 May 2004, Mr P. Chidambaram resigned from the Board, following his appointment as Finance Minister in the new Indian Government. I would like to thank him for his contribution and I am sure he will play a pivotal role in the continuing development of India.”

വേദാന്ത എന്ന ബഹുരാഷ്ട്ര ഖനന കമ്പനിയുടെ 2004 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചെയര്‍മാന്‍ ബ്രയാന്‍ ഗില്‍ബര്‍ട്ടസണ്‍ പ്രസ്ഥാവിക്കുന്നതാണ് , ചിദംബരത്തിന് ശേഷം ഡയറക്ടര്‍ സ്ഥാനത്ത് വന്നത് നരേഷ് ചന്ദ്ര മുന്‍ കാബിനറ്റ് സെക്രട്ടറിയാണ് , ഇദ്ദേഹത്തിന് ഇപ്പോഴത്തെ ഗവണ്മെന്റിന്മേലുള്ള പരിചയവും പിടിപാടും കൂടി ബ്രയാന്‍ ഗില്‍ബര്‍ട്ട്സ് എടുത്ത് പറയുന്നുണ്ട് , 2007 ല്‍ പദ്മവിഭൂഷണ്‍ അവാര്‍ഡ് കൊടുത്താണ് നരേഷ് ചന്ദ്രയെ ഗവണ്മെന്റ് ആദരിച്ചത് ].

അങ്ങനെ ല്‍ അദ്ദേഹം വേദാന്ത എന്ന കമ്പനിയില്‍ നിന്ന് രാജി വെച്ച് ധന മന്ത്രിയാകാന്‍ വരുമ്പോള്‍ വേദാന്തയുടെ സഹോദരസ്ഥാപനമായ Sterlite ന്റെ പേരില്‍ 243.30 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസ് നില നില്‍ക്കുന്നുണ്ടായിരുന്നു , സ്വാഭാവികമായും രാജ്യത്തിന് ലഭിക്കേണ്ടുന്ന ആ നികുതി ധനമന്ത്രി എന്ന നിലക്ക് മുന്‍ കൈ എടുത്ത് വാങ്ങുകയായിരുന്നു വേണ്ടത് , പക്ഷെ അതിന് മുമ്പെ തന്നെ ആ കേസില്‍ Sterlite ന് നിയമോപദേശം നല്‍കി ആ നികുതി അടക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയത് ചിദംബരമായിരുന്നു .

മേല്‍പ്പറഞ്ഞതെല്ലാം തെലുങ്ക് സിനിമയിലെ ഒരു രാഷ്ട്രീയ വില്ലനെക്കുറിച്ചുള്ള സങ്കല്‍പ്പ കഥകളല്ല , ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ മാന്യനും സര്‍വ്വോപരി ആദര്‍ശധീരനുമായ ആഭ്യന്തര മന്ത്രി പി ചിദംബരത്തെക്കുറിച്ചുള്ള വസ്തുതകളാണ് , ഇദ്ദേഹം ആഭ്യന്തര മന്ത്രിയായി രാജ്യം ഭരിക്കേണ്ടത് ആരുടെ ആവശ്യമാണെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം വസ്തുതകള്‍ .

ഒരു കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനമോ നിയമോപദേഷ്ടാവോ ആയ സ്ഥാനം വഹിച്ചിരുന്ന ആള്‍ ഒരു രാജ്യത്തെ മന്ത്രിയാകാന്‍ പാടില്ല എന്ന് നിയമമില്ല , പക്ഷെ ആ കമ്പനിയുടെ കുപ്രസിദ്ധമായ നിലപാടുകള്‍, കുത്സിതമായ പ്രവര്‍ത്തനങ്ങള്‍ മുഖേന കൊള്ള ലാഭം നേടാനുള്ള തത്രപ്പാടില്‍ രാജ്യത്തെ ജനങ്ങളെയും അവിടത്തെ വിഭവങ്ങളെയും കുറ്റകരമായ രീതിയില്‍ ചൂഷണം ചെയ്യുകയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്താല്‍ അത് രാജ്യദ്രോഹമാണ് , ആ രാജ്യദ്രോഹത്തിന് കൂട്ട് നില്‍ക്കാന്‍ ആ രാജ്യത്തെ സൈന്യത്തെയും നിയമ വ്യവസ്ഥയെയും ഉപയോഗിക്കുന്ന എന്ന തലത്തിലേക്കാണ് പി ചിദംബരത്തിന്റെ സൈനിക ഓപ്പറേഷനുകള്‍ എത്തി നില്‍ക്കുന്നത് .ഇന്‍ഡ്യന്‍ വനമേഘലയില്‍ വ്യാപകമായ പരിസ്ഥിതിനശീകരണവും അത്യന്തം ഹീനമായ രീതിയില്‍ തദ്ദേശീയരെ കുടിയൊഴിപ്പിക്കുകയും അതിന് വേണ്ടി രാജ്യത്തെ അധികാര സ്ഥാപനങ്ങളെ അവിഹിതമായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് വേദാന്ത .ഇന്‍ഡ്യയില്‍ കമ്പനി നടത്തുന്ന പരിസ്ഥിതി നാശങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ ഒരു പറ്റം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇംഗ്ലണ്ടില്‍ നടത്തിയ ഒരു പ്രക്ഷോഭത്തില്‍ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട കമ്പനിയാണ് വേദാന്ത എന്ന് വിലയിരുത്തുകയുണ്ടായി , നടനും എഴുത്തുകാരനുമായ ‍ മൈക്കേല്‍ പാലിന്റെ നേതൃത്വത്തില്‍ 30000 പേരോളം ഒപ്പിട്ട ഒരു ഭീമ ഹര്‍ജി ആംനെസ്റ്റി ഇന്റര്‍നാഷണ്‍ലിലേക്ക് അയക്കുകയുണ്ടായി , Church of England ന്റെ കീഴിലുണ്ട്‍ായിരുന്ന ഒരു പെന്‍ഷന്‍ ഫണ്ട് വേദാന്ത കമ്പനിയില്‍ നിക്ഷെപിച്ചിരുന്നത് കമ്പനി ഇന്‍ഡ്യയില്‍ നടത്തുന്ന അധാര്‍മ്മികമായ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് പിന്‍ വലിക്കുകയുണ്ടായി - എന്നിട്ടും നമ്മള്‍ ഇതൊന്നും അറിയുന്നില്ല , നമ്മുടെ മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നില്ല .

ഇത്തരം വസ്തുതകളുടെ വിശകലനത്തിലാണ് ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്റെ യഥാര്‍ത്ഥ രാഷ്ട്രീയ - വാണിജ്യ സമവാക്യം നമുക്ക് മനസ്സിലാകുന്നത് .ഒരു ലക്ഷത്തോളം [ഔദ്യോഗികമായി 50000 + 20000 എന്നാണ്] സൈനിക - അര്‍ദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിക്കാന്‍ മാത്രം എന്തെന്ത് അക്രമങ്ങളാണ് ഈ മേഘലയില്‍ നടക്കുന്നത് ? ഖനന പ്രക്രിയകള്‍ക്ക് ഭംഗം വരാതെ തദ്ദേശീയരുടെ എതിര്‍പ്പുകള്‍ ഉണ്ടാവാതെ ഗവണ്മെന്റിന്റെ ചിലവില്‍ സംരക്ഷിക്കുക , റോഡുകള്‍ മുതലായ അനുബന്ധ സൌകര്യങ്ങള്‍ ഒരുക്കുക , നിബിഡ വനങ്ങളില്‍ വന വിഭവങ്ങളും കാര്‍ഷിക വൃത്തിയുമായി കഴിയുന്ന വനവാസികള്‍ക്ക് തുറമുഖങ്ങളിലേക്ക് ലക്ഷ്യം വെച്ചുള്ള വിശാലമായ റോഡുകള്‍ ആവശ്യമില്ലെന്നത് മനസ്സിലാക്കാന്‍ ആന ബുദ്ധി വേണമെന്നില്ലല്ലോ .

ഒറീസയിലെ ഝാര്‍സ്ഗുഡയില്‍ പരിസ്ഥിതി - വനം മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ തന്നെ തുടങ്ങിയ ഭീമന്‍ (2,50,000TPA) ലോഹശുദ്ധീകരണ ശാല മലിനീകരണ ബോര്‍ഡിന്റെ പ്രാഥമിക പരിശോധന പോലും പൂര്‍ത്തിയാക്കാതെയാണ് തുടങ്ങിയത് . ലഞ്ചിഗഡിലെ അലുമിനിയം പ്ലാന്റ് അനുമതി കൂടാതെ തന്നെ 6 മടങ്ങ് വലുതാക്കിയതും ക്രമക്കേടുകളുടെയും ഭരണ കേന്ദ്രങ്ങളിലുള്ള വലിയ സ്വാധീനങ്ങളുടെയും ചിത്രം നമുക്ക് നല്‍കുന്നുണ്ട് , നിയമപരമല്ലാത്ത ഖനനം - ഇതടക്കം നിരവധി ക്രമക്കേടുകള്‍ കമ്പനി നടത്തുന്നുണ്ട് - ചിലതെല്ലാം പൊതു താല്പര്യ ഹര്‍ജിയും പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡും മനുഷ്യ സ്നേഹികളും ഏറ്റെടുത്തിട്ടുണ്ടെങ്കിലും അതിന്റെയൊക്കെ ഭാവി എന്തായിരിക്കുമെന്ന് നമുക്കൂഹിക്കാവുന്നതെ ഉള്ളൂ .

വേദാന്ത എന്ന ഖനനഭീമന്‍ നടത്തുന്ന നിയമവിരുദ്ധ ഖനനങ്ങള്‍ക്കും പരിസ്ഥിതി നശീകരണത്തിനും കേന്ദ്ര - സംസ്ഥാന മന്ത്രി സഭകള്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട് , പലപ്പോഴും നിയമ വ്യവസ്ഥ കൂടി അധികാരത്തിന്റെ ഒപ്പം നില്‍ക്കുന്നു പക്ഷെ ആകെക്കൂടി സ്വന്തമായുള്ള ഒരു തരി ഭൂമി , വെള്ളം ,ജീവിക്കാനുള്ള പ്രകൃതി ഇതെല്ലാം ഇല്ലാതാവുമ്പോള്‍ ഒരു പക്ഷെ നിസ്സഹയരായ ആ മനുഷ്യര്‍ പ്രതികരിച്ചെന്ന് വരും അത്തരം പ്രതികരണങ്ങളെ ഉന്മൂലനം ചെയ്യാന്‍ അവര്‍ സംഘടിക്കുന്നത് , അവരെ ബോധവല്‍ക്കരിക്കുന്നത് തടയാന്‍ അതിന് വേണ്ടിയാണ് സാല്‍ വാ ജുദൂമും ഓപറേഷന്‍ ഹണ്ടും അടക്കമുള്ള സൈനിക അര്‍ദ്ധ സൈനിക അഭ്യാസങ്ങള്‍ അവിടെ നടത്തുന്നത് - മാവോയിസ്റ്റുകളുടെ അക്രമത്തിന് ധാര്‍മ്മിക പിന്തുണ കൊടുക്കാനോ അവരുടെ ഉന്മൂലന സിദ്ധാന്തങ്ങളുടെ നൈതികത പരിശോധിക്കലോ ഒന്നുമല്ല എന്റെ ലക്ഷ്യം മാവോയിസ്റ്റുകള്‍ എന്ന പേരിലറിയപ്പെടുന്ന ഏതാനും ആയിരങ്ങളല്ലാതെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഈ മേഘലകളില്‍ ജീവിച്ചിരിക്കുന്നുണ്ട് , അവരുടെ ആവാസ വ്യവസ്ഥ , അവരുടെ ജീവിതം അവരുടെ ജീവന്‍ ഇതെല്ലാം തൃണവല്‍ക്കരിച്ച് കൊണ്ട് വന്‍ കിട കുത്തകകളെ ഭൂമിയും പ്രകൃതിയും അധിനിവേശം ചെയ്യാന്‍ അനുവദിക്കുന്ന നമ്മുടെ ഭരണകൂട സംവിധാനങ്ങളെ , അവയെ നിയന്ത്രിക്കുന്നവരുടെ സ്ഥാപിത ലക്ഷ്യങ്ങളെ തിരിച്ചറിയാതെ പോകുന്നത് .

മാവോയിസ്റ്റുകളുടെ അക്രമങ്ങളെ പ്രതിരോധിക്കേണ്ടത് തന്നെ , പക്ഷെ ഈ മേഘലയില്‍ സംഭവിക്കുന്നത് വളരെ ചുരുക്കം ചില ആദര്‍ശവാദികള്‍ ഒഴിച്ച് ബാക്കി നക്സലൈറ്റുകള്‍ ഖനി മുതലാളികളുമായി ഒത്ത് തീര്‍പ്പ് വ്യവസ്ഥയില്‍ അവരുടെ ധനമുപയോഗിച്ച് ജീവിക്കുന്നതാണ് , ഇവിടെയും വഞ്ചിക്കപ്പെടുന്നത് പാവപ്പെട്ട ആദിവാസികളാണ് .ഗ്രീന്‍ ഹണ്ട് ഓപറേഷനില്‍ കൊല്ലപ്പെടുന്നവരുടെ ഒക്കെ കണക്ക് പുറത്ത് വരാറുണ്ടോ ? ഉണ്ടാവില്ല .മാവോവാദികളെ സാധാരണ ആദിവാസികളില്‍ നിന്നും എങ്ങനെ വേര്‍തിരിച്ചറിഞ്ഞു കൊല്ലാം ? വളരെ നിസ്സാരമാണത് കൊല്ലപ്പെട്ട് കഴിയുമ്പോള്‍ ഏത് സാധാരണ ആദിവാസിയും അവര്‍ മാവോ വാദികളാവും റെക്കോഡില്‍ അല്ലെന്ന് പറയാന്‍ തെളിവൊന്നുമില്ലല്ലൊ , ഇന്ന് വരെ മാവോവാദിയല്ലാത്ത ഒരു സാധാരണക്കാരന്‍ പോലും ഇത്തരം ഓപറേഷനുകളില്‍ കൊല്ലപ്പെടാത്തതും ഇത് കൊണ്ട് തന്നെയാണ് , അവരുടെ ഒക്കെ ജീവന്‍ നമ്മളെക്കാളും വില കുറഞ്ഞതാണ് .

കോടികളുടെ പ്രകൃതി വിഭവങ്ങള്‍ക്ക് മുകളില്‍ അധിവസിക്കുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടേണ്ടി വരുകയും , പുറമെ നിന്നാരൊക്കെയോ വന്ന് അപഹരിച്ച് കൊണ്ട് പോകുന്ന കാഴ്ച കണ്ട് തരിച്ചിരിക്കാനാണ് അവരുടെ വിധി . കാത്ത് വെച്ച നിധിക്കൊപ്പം ജീവിതവും ചിലപ്പോള്‍ ജീവനും നഷ്ടപ്പെടുന്ന നാഗത്താന്മാരുടെ കെട്ട് കഥയുടെ വേദനിപ്പിക്കുന്ന പുനരാഖ്യാനമാണ് ചുവന്ന ഇടനാഴിയിലെ ഓരോ ആദിവാസിയുടെതും . പ്രകൃതിയാണവരുടെ ദൈവം , പ്രകൃതി ഉന്മൂലനം ചെയ്യപ്പെടുമ്പോള്‍ കൂടെ ഇല്ലാതാകുന്നത് ഈ മനുഷ്യജീവികള്‍ കൂടിയാണ് നിസ്സഹായരായ ഈ ജനങ്ങളുടെ ദുര്‍വിധിക്കിടയിലേക്ക് , അവരുടെ പട്ടിണിയിലേക്ക് ലക്ഷം കോടി രൂപയുടെ പ്രതിരോധ ബഡ്ജറ്റില്‍ കണക്ക് കൊള്ളിച്ച് നമ്മുടെ സേനയെ അയച്ച് നമുക്കഭിമാനിക്കാം .

ഉപദംശം -

വേദാന്ത ഒരു വന്‍ കിട മൈനിങ്ങ് കമ്പനി ആണ് , ചെറുകിടക്കാര്‍ അനവധിയുണ്ട് , ചെറുകിടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിച്ചിട്ട് പോലും നമ്മുടെ മധുകോട 4000 കോടിയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉണ്ടാക്കിയത് .അപ്പോള്‍ ഇത്തരം ഖനനങ്ങളിലൂടെ നമ്മുടെ രാജ്യത്ത് നിന്ന് ബഹുരാഷ്ട്രകുത്തകകള്‍ മോഷ്ടിക്കുന്ന സമ്പത്തിന്റെ അളവെത്രയായിരിക്കും




Ref : http://www.vedantaresources.com/uploads/vedantara07.pdf
http://www.thestatesman.net/index.php?option=com_content&view=article&id=325504:special-article&catid=38:editorial&from_page=search