Like

...........

Monday 21 March 2011

പ്രണയത്തിന്റെ രാജ്ഞി , അവസാനിക്കാത്ത വിവാദങ്ങളുടെയും .




ശിക്ഷിക്കുവാന്‍ മാത്രം കാംക്ഷിക്കുന്ന അജ്ഞാതപഥികരേ , ,കാണികളേ , ശ്രോതാക്കളേ , ദൃക്‌സാക്ഷികളേ , കണ്ണുനീര്‍ വറ്റി എന്നോ വരണ്ട് പോയ കണ്ണുകളോടെ എന്റെ നേര്‍ക്ക് നോക്കരുത്.
മാധവിക്കുട്ടിയുടെ ഹംസധ്വനിയില്‍ നിന്ന്



ലോകം മുഴുവന്‍ ആരാധന നിറഞ്ഞ കണ്ണുകളോടെ സ്നേഹിക്കുമ്പോഴും അലഭ്യമായ സ്നേഹത്തെക്കുറിച്ച് പരാതി പറഞ്ഞ പ്രണയത്തിന്റെ കഥാകാരി. സൌമ്യവും ദീപ്തവുമായ ആ സൌന്ദര്യത്തെ സ്ത്രീകള്‍ അസൂയയോടെയും പുരുഷന്മാര്‍ പ്രണയത്തോടെയും കണ്ടിരുന്നപ്പോഴും സ്വന്തം സൌന്ദര്യത്തെക്കുറിച്ച് അപകര്‍ഷതയോടെ സംസാരിക്കുന്ന വൈരുദ്ധ്യഭാവത്തിനുടമ.ജീവിച്ചിരിക്കുന്നവരുടെ മോഹഭംഗങ്ങളുടെയും ഭഗ്നപ്രണയങ്ങളുടെയും നിത്യമായ പ്രതീകം. അങ്ങനെ വിശേഷണങ്ങളൊരുപാടുണ്ട് മാധവിക്കുട്ടിക്ക്. പ്രായഭേദങ്ങളില്ലാതെ എല്ലാവര്‍ക്കും അനുകരിക്കാന്‍ മാത്രം വൈവിധ്യം നിറഞ്ഞതായിരുന്നു മാധവിക്കുട്ടിയുടെ സാഹിത്യജീവിതം. മാധവിക്കുട്ടി ഒരു കള്‍ട്ടായിരുന്നു ,കഥകളിലൂടെയും കവിതകളിലൂടെയും പ്രണയത്തിന്റെ ഭ്രമിപ്പിക്കുന്ന ലോകം കാട്ടി അനുവാചകരെ പ്രലോഭിപ്പിക്കുമ്പോഴും ജീവിതത്തിന്റെ സ്വകാര്യതകള്‍ തുറന്നെഴുതിയ വിവാദനായികയാവുകയായിരുന്നു . പുത്തന്‍ തലമുറയിലെ കൌമാരക്കാരില്‍ സ്വയം സങ്കല്‍പ്പിച്ചെടുത്ത‍ ആമിയെന്ന വിളിപ്പേരായും ജീവിതം കണ്ടും അനുഭവിച്ചും തളര്‍ന്ന മധ്യവയസ്കരായ വിവാഹിതകളില്‍ ‍ കമലയായി ചമഞ്ഞ് ജീവിച്ചും അവരറിയാതെ തന്നെ മാധവിക്കുട്ടി അവരില്‍ സന്നിവേശിക്കപ്പെട്ടു. പുതുതലമുറ എഴുത്തുകാരികള്‍ മാധവിക്കുട്ടിയുടെ അനുകരണമെന്ന ആക്ഷേപത്തെ അഭിനന്ദനമായി പരിഗണിച്ചു. അത്രയേറെ ഒരു തലമുറയെ സ്വാധീനിച്ചിട്ടുണ്ടാവണം .

നിങ്ങള്‍ മരിച്ചവരുടെ കണ്ണട വെച്ച് നോക്കിയിട്ടുണ്ടോ എന്ന് നമ്മളോട് ചോദിച്ചത് മേതിലായിരുന്നു. മരിച്ച് പോയവരുടെ ശബ്ദവും രൂപവും നഷ്ടമാകുമ്പോഴും അവര്‍ ബാക്കിവെച്ച വാക്കുകളുടെ തിരുശേഷിപ്പുകള്‍ നമ്മളെ അവരുടെ ഓര്‍മ്മയിലേക്ക് നയിക്കും . പ്രിയപ്പെട്ട ആമീ നീ ഇല്ലാതായിട്ടും നിന്നില്‍ നിന്ന് പ്രസരിക്കുന്ന പ്രണയത്തിന്റെ ഊര്‍ജ്ജം വിവാദങ്ങളായി വീണ്ടും വരികയാണല്ലോ .

The love queen of malabar എന്ന കൃതി മാധവിക്കുട്ടിയുടെ സ്വകാര്യജീവിതത്തെക്കുറിച്ച് സുഹൃത്തായ മെറിലി വെയ്സ്ബോഡ് എഴുതിയ പുസ്തകമാണ് . ഒരു ദശാബ്ദത്തിലേറെ മാധവിക്കുട്ടിയുമായി നീണ്ട് നിന്ന സൌഹൃദത്തിന്റെ ഓര്‍മ്മക്കുറിപ്പുകളാണെന്ന ആമുഖത്തോടെ പുറത്തിറങ്ങിയ ഈ കൃതി മാധവിക്കുട്ടിയുടെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒട്ടേറെ വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയതാണ് . വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിദേശ രാജ്യങ്ങളിലെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ച് കഴിഞ്ഞു .

ആത്മകഥകള്‍ വിശുദ്ധമായ നുണകള്‍ മാത്രമായിരിക്കണമെന്ന് വിശ്വസിച്ചിരുന്ന യഥാസ്ഥിതിക സമൂഹത്തിലാണ് പ്രണയത്തിന്റെ അവിശുദ്ധബന്ധങ്ങളെ പറ്റി മാധവിക്കുട്ടി എന്റെ കഥയിലെഴുതിയത് . അരാജകത്വം നിറഞ്ഞ പ്രണയഭാഷണങ്ങളാല്‍ അവര്‍ സദാചാരത്തിന്റെ നിയതമായ ചട്ടക്കൂടുകളെ വെല്ലുവിളിച്ചു പക്ഷെ അതെല്ലാം നിഷ്കളങ്കമായ സ്നേഹത്തിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ മാത്രമായിരുന്നെന്ന് അവരുടെ ആരാധകര്‍ വിശ്വസിച്ചു. ഒരു കൊച്ച് കുഞ്ഞിന്റെ നിഷ്കളങ്കമായ പുഞ്ചിരി പോലെയായിരുന്നു അവര്‍ പരത്തുന്ന പ്രണയത്തിന്റെ ഊര്‍ജ്ജം അത് കൊണ്ട് തന്നെ അവരുടെ അവിഹിത പ്രണയങ്ങളെ വെറും ഭാവനകളായി മാത്രം കരുതി അവരെ ആരാധിച്ചു. ലൈംഗികതയെപ്പറ്റി എഴുതുമ്പോള്‍ അത് പ്രണയമായി മാത്രം തോന്നിക്കുന്ന ഒരു വൈഭവമായിരുന്നു മാധവിക്കുട്ടിയുടെ രചനകള്‍ .

ഭ്രാന്ത് എന്ന നോവലില്‍ പമ്മന്‍ ‍ മേലേപ്പാട്ട് തറവാട്ടിലെ അമ്മു എന്ന സാഹിത്യകാരിയുടെ അരാജകത്വം നിറഞ്ഞ പ്രണയത്തെക്കുറിച്ച് എഴുതിയത് ഏറെ വിമര്‍ശനം ഏറ്റ് വാങ്ങിയത് അത് മാധവിക്കുട്ടിയെ ഉന്നം വെച്ചെഴുതിയത് കൊണ്ടായിരുന്നു . സ്വഗതാഖ്യാനമല്ലാതെ മറ്റൊരാള്‍ അത്തരം കാര്യങ്ങള്‍ മാധവിക്കുട്ടിയെക്കുറിച്ച് പറയുന്നതും എഴുതുന്നതും അക്ഷന്തവ്യമായ അപരാധമാകുന്നതും അത് കൊണ്ട് തന്നെയാണ്. പതിനഞ്ചാം വയസ്സില്‍ ആരംഭിച്ച ദാമ്പത്യത്തിലെ അസംതൃപ്തി മുതല്‍ ഷഷ്ടിപൂര്‍ത്തിക്ക് ശേഷമുള്ള ലൈംഗിക ഉണര്‍വിനെക്കുറിച്ച് വരെ വിവരിക്കുന്ന ഈ കൃതി 14 വര്‍ഷത്തെ സൌഹൃദത്തില്‍ നിന്നുടലെടുത്ത ആരാധനയാണ് മെറിലി വീയ്സ്ബോഡ് പറയുന്നു .

പതിനഞ്ചാം വയസ്സില്‍ ഇരട്ടി പ്രായമുള്ള മാധവദാസെന്ന ബന്ധുവിനെ വിവാഹം ചെയ്യേണ്ടി വന്നത് ഐ എം എഫില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഒരുദ്യോഗസ്ഥനെന്ന അന്തസ്സിനോടുള്ള വീട്ടുകാരുടെ താല്പര്യപ്രകാരമായിരുന്നു. ഒരു കൊച്ച് കുട്ടിയെ പോലെ കമലയെ സ്നേഹിച്ചിരുന്നെങ്കിലും മാധവദാസുമായുള്ള ദാമ്പത്യ ജീവിതത്തില്‍ ആദ്യരാത്രി മുതല്‍ ബലാല്‍ക്കാര സമമായ ലൈംഗിക ബന്ധത്തിനാണ് മാധവിക്കുട്ടി വിധേയയായത്. മാധവദാസ് ഒരു സ്വവര്‍ഗ്ഗരതിക്കാരനാണെന്നും ആണ്‍ സുഹൃത്തുക്കളെ കിടപ്പറയിലേക്ക് കൊണ്ട് പോകുന്നതിന് മാധവിക്കുട്ടി സാക്ഷിയാകാറുണ്ടെന്നതു കൂടാതെ ഉദ്യോഗകയറ്റത്തിനായി മാധവിക്കുട്ടിയെ ഉപയോഗിച്ചിരുന്നതായും ഈ കൃതിയില്‍ പറയുന്നു. മാധവിക്കുട്ടി തന്നെ പല കഥകളിലും ഭാവനയായി എഴുതപ്പെട്ട ഈ കാര്യങ്ങള്‍ അവരുടെ ജീവിതത്തിലെ യാഥാര്‍ത്ഥ്യമായി വിവരിക്കുമ്പോള്‍ വായനക്കാരുടെ മനസ്സില്‍ അവിശ്വസനീയത കൊണ്ടുണ്ടായ പ്രതിഷേധം നിറയുന്നു. പക്ഷെ മാധവിക്കുട്ടിയും ഗ്രന്ഥകാരിയും തമ്മിലുള്ള റെക്കോഡ് ചെയ്യപ്പെട്ട സൌഹൃദ സംഭാഷണങ്ങള്‍ ഉപയോഗിച്ചാണ് ഈ കൃതി തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്ന് ഗ്രന്ഥകാരി സൂചിപ്പിക്കുന്നുണ്ട്. പ്രാരംഭത്തില്‍ മാധവിക്കുട്ടിയുടെ രചനകളെ ആസ്പദമാക്കി ഒരു ബൃഹദ്കൃതി രചിക്കാനായിരുന്നു ഉദ്ദേശമെങ്കിലും മലയാളത്തിലെഴുതപ്പെട്ട ഭൂരിഭാഗം കൃതികള്‍ വായിച്ച് മനസ്സിലാക്കാനുള്ള പ്രയാസം കൊണ്ട് മാധവിക്കുട്ടിയുമായുള്ള സ്വകാര്യ സംഭാഷണങ്ങള്‍ തന്നെ പുസ്തകമാക്കുകയായിരുന്നു .

1999 ലാണ് ഏറെ വിവാദമായ ഇസ്ലാം മതപരിവര്‍ത്തനം നടക്കുന്നത്. കേരളത്തിലെ യഥാസ്ഥിതികമായ ചുറ്റുപാടില്‍ വിധവയായി ജീവിക്കേണ്ടി വരുന്ന സാമൂഹ്യ വ്യവസ്ഥയെ അവര്‍ വെറുത്ത് തുടങ്ങിയിരുന്നു. എറണാകുളത്തെ ഫ്ലാറ്റില്‍ വെച്ച് അടുത്ത ഫ്ലാറ്റിലെ കുറച്ച് പരിഷ്കാരി സ്ത്രീകള്‍ അമ്പലത്തില്‍ പോകാനായി തിരിച്ചിട്ട് വിധവയായ തന്നെ കണ്ടപ്പോള്‍ ദുശ്ശകുനമെന്ന് കരുതി തിരിച്ച് പോയ കഥ വേദനയോടെ ഒരു അഭിമുഖഭാഷണത്തില്‍ മാധവിക്കുട്ടി പറയുന്നുണ്ട്. രണ്ട് വട്ടം വിവാഹിതനായ ഒരു ഇന്‍ഡ്യന്‍ രാജ്യ സഭാംഗം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയതിന് ശേഷമാണ് മതം മാറ്റത്തെക്കുറിച്ച് മാധവിക്കുട്ടി ചിന്തിച്ച് തുടങ്ങിയത്. തീര്‍ത്തൂം ഒറ്റപ്പെട്ട പ്രതീതിയില്‍ ആ വാഗ്ദാനവും സ്നേഹവും പ്രത്യാശ ജനിപ്പിച്ചു. വൈധവ്യത്തിനു ശേഷം നീണ്ട് നിന്ന ബ്രഹ്മചര്യത്തെ നിഷേധിച്ച് കൊണ്ട് 67 ആം വയസ്സില്‍ ഈ ബന്ധം മാധവിക്കുട്ടിക്ക് ലൈംഗികമായ ഉണര്‍വുണ്ടാക്കിയതായും പുതിയൊരു പ്രണയജീവിതത്തെ പ്രത്യാശയോടെ നോക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. പക്ഷെ വാഗ്ദാനം നല്‍കിയ വ്യക്തി ഒരു ഭീരുവായിരുന്നു. പ്രണയത്തിന് വേണ്ടി എല്ലാം ത്യജിച്ചിറങ്ങിയ മാധവിക്കുട്ടിയെ ഒറ്റപ്പെടുത്തിക്കൊണ്ട് സാമൂഹികമായ ഭീഷണികളെ ഭയന്ന് വാഗ്ദാനങ്ങളില്‍ നിന്ന് പിന്‍ വലിയുകയാണുണ്ടായത് .മാധവിക്കുട്ടിയെ കമലാ സുരയ്യയായി മതം മാറ്റുന്നതിനായി ‍ ആ വ്യക്തിക്ക് വിദേശ സാമ്പത്തികസഹായം ലഭിച്ചിരുന്നതായി ആരോപണമുന്നയിക്കുന്നുണ്ട് .മാധവിക്കുട്ടിയുടെ അവസാന കാലത്ത് കൂടെയുണ്ടായിരുന്ന പ്രശസ്ത പത്ര പ്രവര്‍ത്തക ലീലാ മേനോന്‍ ഇത് മനപ്പൂര്‍വ്വം മതം മാറ്റാന്‍ വേണ്ടി നടിച്ച പ്രണയമാണെന്നെഴുതിയിരുന്നത് അന്നേ ഇസ്ലാമിക മതമൌലികവാദത്തിന്റെ കടുത്ത എതിര്‍പ്പിന് കാരണമായിരുന്നു .

ഇസ്ലാമിലേക്ക് മതം മാറിയതും അത് മൂലം ഹിന്ദു വര്‍ഗ്ഗീയ വാദികളില്‍ നിന്ന് നേരിട്ട വധഭീഷണികളും കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഒറ്റപ്പെടേണ്ടി വന്നതും കമലാ സുരയ്യയെ ആത്മീയമായ ഒരു തലത്തിലേക്ക് എത്തിച്ചു .അതോടൊപ്പം തന്നെ മതം മാറ്റത്തിലൂടെ ഭീഷണികളും അതിനെതിരെയുള്ള ഇസ്ലാമിക പിന്തുണയും ഉപജാപക വൃന്ദങ്ങളും അവരെ കൂടുതല്‍ കുഴക്കി . മൌലവിമാരെയും കാവിക്കാരെയും‍ വെറുത്ത് കൊണ്ട് കവിതയെഴുതിയത് അവസാന കാലത്തെ ഈ ആശയ സംഘര്‍ഷങ്ങളില്‍ പെട്ടായിരിക്കണം .

അതൃപ്തമായ ദാമ്പത്യത്തിന്റെയും അരാജകത്വം നിറഞ്ഞ ലൈംഗിക ജീവിതത്തിന്റെയും കഥകള്‍ എഴുതിയ മാധവിക്കുട്ടിയെ ആ കഥകളിലെ നായികയാക്കി മാറ്റുന്നതാണ് ഈ പുസ്തകം. നോണ്‍ ഫിക്ഷന്‍ എന്ന രീതിയില്‍ വസ്തുതകള്‍ മാത്രമാക്കിയാണ് എഴുത്തിന്റെ ശൈലിയെന്നത് കൂടുതല്‍ വിശ്വാസം ജനിപ്പിക്കാന്‍ വേണ്ടി തന്നെയാണ് .ആത്മകഥയെന്നു വിശേഷിപ്പിക്കപ്പെട്ട “എന്റെ കഥ “ പോലും മാധവിക്കുട്ടിയുടെ തന്നെ വന്യമായ ഭാവനകളുടെ ആവിഷ്കാരം മാത്രമായിരുന്നുവെന്നും അതില്‍ യാഥാര്‍ത്ഥ്യത്തിന്റെ അംശം തുച്ഛമാണെന്നും മാധവിക്കുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പലരും പിന്നീട് പറഞ്ഞിരുന്നു .“അതൃപ്തമായ ഈ പ്രേമത്തിന്റെ വിലാപകാവ്യങ്ങള്‍ രചിക്കുകയാണ് എന്റെ മനസ്സ്. എന്നെ നീ മനസ്സിലാക്കിയില്ല“ എന്നതായിരുന്നു മാധവിക്കുട്ടിയുടെ പല കഥകളുടെയും പ്രമേയം . ഒരു അഭിമുഖത്തില്‍ സുവര്‍ണ്ണ നാലപ്പാട്ട് കണ്ണീരോടെ പറഞ്ഞത് ഓപ്പോള് അങ്ങനെയൊരു സ്ത്രീയായിരുന്നില്ലെന്നും അമര്‍ത്തപ്പെട്ട സ്ത്രീത്വത്തീന്റെ ഭാവനകളാണ് അതെല്ലാമെന്നായിരുന്നു .മാധവിക്കുട്ടിയുടെ സ്വകാര്യജീവിതത്തിലെ രഹസ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ പുസ്തകത്തിന്റെ ധാര്‍മ്മികത അളക്കപ്പെടുന്നത് മാധവിക്കുട്ടിയുടെ മരണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഈ കൃതി പ്രസിദ്ധീകൃതമായതെന്നത് കൊണ്ട് തന്നെയാണ് .ആത്മസുഹൃത്തിന്റെ സൌഹൃദഭാഷണങ്ങള്‍ പുസ്തകവിപണി വിജയത്തിന്റെ പടിഞ്ഞാറന്‍ മാതൃകയായ ലൈംഗികതയും വിവാദവും മേമ്പൊടിക്ക് ചേര്‍ത്ത് വിറ്റഴിക്കപ്പെടുമ്പോള്‍ സത്യമേത് മിഥ്യയേത് എന്നറിയാന്‍ നമുക്കൊരു മറുചോദ്യം ചോദിക്കാന്‍ അവസരമില്ലാതെ പോകുന്നു .

മാധവിക്കുട്ടി ആരെന്നോ എന്തെന്നോ അറിയാത്ത ഒരു സമൂഹത്തില്‍ ഒരു ടാബ്ലോയിഡ് കൃതിയായി വിറ്റഴിക്കപ്പെടുന്ന ഈ പുസ്തകം ആമിയെ നെഞ്ചിലേറ്റുന്ന മലയാളി സമൂഹത്തില്‍ എങ്ങനെയാണ് വായിക്കപ്പെടുക എന്നത് പ്രവചിക്കാനാവില്ല . സദാചാരത്തിന്റെ അതിര്‍ വരമ്പുകള്‍ താണ്ടുന്ന സ്വകാര്യ ജീവിതത്തിന്റെ ഈ “കഥ “ യും വിവാദം സൃഷ്ടിച്ചേക്കാവുന്ന മതം മാറ്റത്തെ സംബന്ധിച്ച പരാമര്‍ശങ്ങളാലും ഈ കൃതി മലയാള സാംസ്കാരിക ലോകത്ത് തീര്‍ച്ചയായും വിവാദങ്ങളുണ്ടാക്കുമെന്നത് തീര്‍ച്ചയാണ് .

23 comments:

  1. "1999 ലാണ് ഏറെ വിവാദമായ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടക്കുന്നത് .കേരളത്തിലെ യഥാസ്ഥിതികമായ ചുറ്റുപാടില്‍ വിധവയായി ജീവിക്കേണ്ടി വരുന്ന സാമൂഹ്യ വ്യവസ്ഥയെ അവര്‍ വെറുത്ത് തുടങ്ങിയിരുന്നു . എറണാകുളത്തെ ഫ്ലാറ്റില്‍ വെച്ച് അടുത്ത ഫ്ലാറ്റിലെ കുറച്ച് പരിഷ്കാരി സ്ത്രീകള്‍ അമ്പലത്തില്‍ പോകാനായി തിരിച്ചിട്ട് വിധവയായ തന്നെ കണ്ടപ്പോള്‍ ദുശകുനമെന്ന് കരുതി തിരിച്ച് പോയ കഥ വേദനയോടെ ഒരു അഭിമുഖഭാഷണത്തില്‍ മാധവിക്കുട്ടി പറയുന്നുണ്ട് . കൃഷ്ണ - രാധ പ്രണയ സങ്കല്‍പ്പങ്ങളില്‍ ആത്മീയമായ ഒരു പ്രണയ സാക്ഷാല്‍ക്കാരത്തെയാണ് മാധവിക്കുട്ടി തേടിയിരുന്നത് .രണ്ട് വട്ടം വിവാഹിതനായ ഒരു ഇന്‍ഡ്യന്‍ രാജ്യ സഭാംഗം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയതിന് ശേഷമാണ് മതം മാറ്റത്തെക്കുറിച്ച് മാധവിക്കുട്ടി ചിന്തിച്ച് തുടങ്ങിയത് .തീര്‍ത്തൂം ഒറ്റപ്പെട്ട പ്രതീതിയില്‍ ആ വാഗ്ദാനവും സ്നേഹവും പ്രത്യാശ ജനിപ്പിച്ചു. വൈധവ്യത്തിന്റെ ശേഷം നീണ്ട് നിന്ന ബ്രഹ്മചര്യത്തെ നിഷേധിച്ച് കൊണ്ട് 67 ആം വയസ്സില്‍ മാധവിക്കുട്ടിക്കുണ്ടായ ലൈംഗികമായ ഉണര്‍വുണ്ടായതായും അത് പുനര്‍വിവാഹത്തിലേക്ക് പ്രേരിപ്പിച്ചെങ്കിലും വാഗ്ദാനം നല്‍കിയ വ്യക്തി പിന്നീട് അതില്‍ നിന്ന് പിന്‍ മാറുകയും ചെയ്തു .
    അതിന് ശേഷം മറ്റൊരു വ്യക്തിയുമായി പ്രണയം തുടര്‍ന്നത് കൊണ്ട് മെറിലിയുമായുള്ള സൌഹൃദത്തെ അത് ബാധിച്ചു" .

    ശ്രീ. വിഷ്ണു പ്രോപഗേറ്റ് ചെയ്യാന്‍ ആഗ്രഹിച്ചത്‌ ഇത് മാത്രമാണ് എന്നത് വ്യക്തം ..
    അതിനു മുന്‍പും പിമ്പും ഉള്ളത് വെറും തൊങ്ങലുകള്‍ മാത്രം ..
    മാധവികുട്ടിയുടെ ഇസ്ലാം ആശ്ലേഷം ഇപ്പോഴും ഉദരത്തിലെവിടെയോ ദഹിക്കാതെ കിടക്കുന്ന ഒരു ഇറച്ചി കഷണമാണ് പലര്‍ക്കും !!
    ആ ദഹനക്കേട് ചിലപ്പോഴെങ്കിലും ഇതുപോലുള്ള അധോവായു ആയിട്ട് പുറത്തു വിടുന്നതിലൂടെ കിട്ടുന്ന ആശ്വാസം അപാരമാണ് അവര്‍ക്ക് !

    ഈ ഖണ്ഡികയുടെ ഒടുവില്‍ "അതിന് ശേഷം മറ്റൊരു വ്യക്തിയുമായി പ്രണയം തുടര്‍ന്നത് കൊണ്ട് മെറിലിയുമായുള്ള സൌഹൃദത്തെ അത് ബാധിച്ചു" എന്ന് പറയുമ്പോള്‍, മെറിലിയുമായി മാധവിക്കുട്ടിക്ക് ഉണ്ടായിരുന്നത് പ്രണയത്തിനും അപ്പുറം ഉള്ള 'ഏതോ' ഒരു ബന്ധം ആണെന്ന് ദ്യോതിപ്പിക്കാന്‍ ആണോ ശ്രീ. വിഷ്ണു ശ്രമിക്കുന്നത്?

    ReplyDelete
  2. http://www.southasiamail.com/news.php?id=96486

    വിഷ്ണുവിന്റെ ബ്ലോഗിന് അടിസ്ഥാനമായ സ്പെസിമെന്‍ മുകള്‍ ലിങ്കില്‍ ലഭ്യമാണ് .
    ആ സ്പെസിമെന്‍ നിര്‍മ്മിച്ചത് ആരെന്നും അതിന്റെ ഉദ്ദ്യേശം എന്തെന്നും വ്യക്തമാകാന്‍ അതിലെ ഈ ഖണ്ഡിക കൂടി വായിക്കണം !!

    Meanwhile, the Hindu extremists are up in arms seeing that the crème-de-la-crème of the famous Hindu Nalapat family has been converted to Islam. So do the commandos of Sadiq Ali, a bunch of young men with AK-47s, who come to protect their new convert. According to Prophet Muhammad, conversion to Islam is absolutely final and if the person goes back to the previous religion he/she should be killed. Kamala Das lives under the heavy threat of death. At the same time, the Hindu fundamentalists offer $200,000 as the price of her head.

    ReplyDelete
  3. By Merrily Weisbord McGill-Queens University Press, Montreal

    (Special to South Asia Mail)

    Review by John Samuel

    ഈ ജോണ് സാമുവല്‍ അച്ചായന്‍ എപ്പോഴാണോ മാധവികുട്ടിയെ സംരക്ഷിക്കാം തീവ്രവാദി സാദിഖ് അലി (രണ്ട് വട്ടം എം പി !!!) യുടെ അനുയായികള്‍ എ കെ നാല്പത്തി ഏഴും കൊണ്ട് നടക്കുന്നത് കണ്ടത് ? പിന്നെ ഹിന്ദു തീവ്രവാദികള്‍ ആയമ്മയുടെ തലക്കു ഇപ്പഴാണ് രണ്ട് ലക്ഷം ഡോളര്‍ വില വെച്ചത് ?
    അവലംബിക്കുമ്പോള്‍ അല്പം മാന്യമായ എന്തെങ്കിലും ഒക്കെ അവലംബിക്കരുതോ ?

    ReplyDelete
  4. @നക്ഷു - The love queen of malabar എന്ന കൃതിയുടെ ഒരവതരണമാണ് ഈ ബ്ലോഗ് പോസ്റ്റ് .മലയാള സാഹിത്യ ലോകത്ത് സമീപ ഭാവിയില്‍ ചര്‍ച്ചാ വിഷയമാവുകയോ വിവാദമാവുകയോ ഒക്കെ ചെയ്തേക്കാവുന്ന എന്ന കൃതി എന്ന നിലയിലാണ് ഞാനിതിന് സമീപിച്ചിരിക്കുന്നത് .

    മാധവിക്കുട്ടിയുടെ ഇസ്ലാം മതപരിവര്‍ത്തനത്തെക്കുറിച്ച് അല്പം പോലും അനിഷ്ടമെനിക്കില്ല , മതം മാറ്റം എല്ലാവരുടെയും വ്യക്തിപരമായ താല്പര്യമാണ് .കൃത്യമായ ഭൌതിക ലാഭം എന്തെങ്കിലുമുണ്ടെങ്കില്‍ മതം മാറാന്‍ ഞാനും ചിലപ്പോള്‍ തയ്യാറായേക്കും . വിഷയം അതല്ല പുസ്തകത്തില്‍ ഇതിലും കടുത്ത പരാമര്‍ശങ്ങള്‍ മതം മാറ്റത്തെക്കുറിച്ചും അതിന് മുമ്പ് സംഭവിച്ച പ്രണയ വഞ്ചനയെക്കുറിച്ചുമെല്ലാം ഉണ്ട് . സത്യത്തില്‍ ഈ പുസ്തകം ഇത് വരെ മുഴുവനായി വായിക്കാന്‍ എനിക്ക് കഴിയാത്തത് കൊണ്ട് മാത്രം അതിനെക്കുറിച്ച് എഴുതാത്തതാണ് . വിദേശത്തുള്ള ഒരു സുഹൃത്ത് പുസ്തകം വായിച്ച് പ്രസക്തമായ ഭാഗങ്ങള്‍ എനിക്കയച്ച് തന്നതിനെ ആസ്പദമാക്കി മാത്രമാണ് ഈ എഴുത്ത് .എടുത്ത് ചാട്ടമെന്ന് പറയാമെങ്കിലും ബ്ലോഗില്‍ പരാമര്‍ശിച്ച വസ്തുതകള്‍ ഞാന്‍ വായിച്ചതാണ് എന്ന ധൈര്യം കൊണ്ട് എഴുതിയതാണ് .

    മറ്റ് റിവ്യൂസ് അതിന് ശേഷം ഞാന്‍ വായിച്ചിരുന്നു - താങ്കള്‍ സൂചിപ്പിച്ച ജോണ്‍ സാമുവലിന്റേതുള്‍പ്പെടെ അതില്‍ ഞാന്‍ പറഞ്ഞതിലും കൂടുതല്‍ വിവാദ് വസ്തുതകളുണ്ടല്ലോ .മാധവ ദാസിന്റെ ലിംഗ വര്‍ണ്ണനയടക്കം . പക്ഷെ അതിനെക്കുറിച്ച് എഴുതുന്നതിനെക്കാള്‍ മാധവിക്കുട്ടി എന്ന സര്‍ഗ്ഗാത്മക വ്യക്തിത്വത്തിന്റെ ഭാവനകളെ യഥാര്‍ത്ഥമാക്കി വിറ്റഴിക്കുകയാണോ അതോ യാഥാര്‍ത്ഥ്യത്തെ നമുക്ക് മുന്നില്‍ ഭാവനകളാക്കി അവതരിപ്പിച്ച മാധവിക്കുട്ടിയെ തുറന്ന് കാട്ടുന്നതാണോ ഈ കൃതിയെന്ന സന്ന്ദേഹമാണെന്നെ അലട്ടുന്നത് . യാഥാര്‍ത്ഥ്യമാണെങ്കില്‍ പോലും ഒരാളുടെ വ്യക്തിപരമായ സ്വകാര്യതകളെ മരണ ശേഷം വില്പന ചരക്കാക്കുന്നതിന്റെ ധാര്‍മ്മികതയെ എങ്ങനെയാണ് കണക്കാക്കുക

    ReplyDelete
  5. ഹോ..വായിച്ചു ഇപ്പോ എന്റെ മനസ്സുനിറയെ The love queen of malabarആണ്‌.

    ഇനി ഈ കൃതി വായിച്ചതിനുശേഷം ഒരു റിവ്യൂ കാണുമോ എന്തോ?

    ReplyDelete
  6. കമലാസുരയ്യയുടെ മതം മാറ്റത്തിന്റെ കാര്യകാരണങ്ങൾ
    അവർ തന്നെ ഒരിക്കൽ കൈരളി ടി വിയിലെ ക്വസ്റ്റ്യൻ ടൈം പ്രോഗ്രാമിൽ ബ്രിട്ടാസിനോട് വെളിപ്പെടുത്തിയിട്ടുണ്ട് അതു കണ്ട്റ്റിട്ടുള്ളവരിൽ തലയ്ക്കകത്ത് എന്തെങ്കിലും ഉള്ളവർക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ടാകും.........

    ReplyDelete
  7. ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖം ഞാനും കണ്ടിരുന്നു .
    അവസാന കാലത്ത് മാധവിക്കുട്ടി വല്ലാതെ അരക്ഷിതാവസ്ഥ അനുഭവിച്ചിരുന്നു.ചെയ്ത് പോയതില്‍ കുറ്റബോധം തോന്നിയിരുന്നതായി കൂടെയുണ്ടായിരുന്ന ലീലാ മേനോന്‍ സാക്ഷ്യപ്പെടുത്തുന്നു .പ്രണയം നടിച്ച് അവരെ വഞ്ചിക്കുക തന്നെയായിരുന്നു .അത്തരമൊരു അവസ്ഥയില്‍ അവര്‍ ആത്മീയതയില്‍ അഭയം തേടുകയായിരുന്നു

    ReplyDelete
  8. [At the same time, the Hindu fundamentalists offer $200,000 as the price of her head. ]

    ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ആ ഒരു കോടി രൂപയ്ക്കുവേണ്ടി ഒന്നു ശ്രമിച്ചു നോക്കാമായിരുന്നു. നാട്ടിൽ തേരാപാര നടക്കുന്ന ക്വൊട്ടേഷൻ ടീം ഇതൊന്നും അറിഞ്ഞില്ലെന്നുണ്ടൊ?

    ReplyDelete
  9. @പാര്‍ത്ഥന്‍ - ഇസ്ലാം മതത്തിലേക്ക് കണ്‍ വെര്‍ട്ട് ചെയ്യുന്നതിനായി പ്രണയം നടിച്ചയാള്‍ക്ക് സൌദിയില്‍ നിന്ന് ഒരു ലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം ഉണ്ടായിരുന്നെന്നും അതില്‍ തന്നെ പറയുന്നുണ്ട് . ഹിന്ദു മൌലിക വാദികളുടെ ഭീഷണി സുരയ്യക്കുണ്ടായിരുന്നു .
    രണ്ട് കാര്യങ്ങളും പര്‍വ്വതീകരിച്ചതാ‍വണം

    ReplyDelete
  10. എന്തായാലും ആമി-മാധവിക്കുട്ടി-കമലാദാസ്-കമല സുരയ്യ-.................... ആദ്യമായി പര്‍ദ്ദയിട്ടു, രാമാ നാമം ജപിച്ചു, ഹരിനാമ കീര്‍ത്തനം ശ്രവിച്ചു ഹിന്ദു ഭഗവന്കലേക്ക് ലയിക്കാന്‍ അസുലഭ ഭാഗ്യം നേടിയ ഒരു സ്ത്രീയായി ലോക ചരിത്രത്തില്‍ അറിയപ്പെടും എന്നുള്ളത് സന്തോഷത്തിനു വക നല്‍കുന്ന കാരണത്തിന് കാരണമാണ്.. :)

    ReplyDelete
  11. കഴിഞ്ഞ ആഴ്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കെ പി നിർമ്മൽ കുമാർ ഇതേ പുസ്തകത്തേ അവലംബിച്ച് ലേഖനം എഴുതിയിട്ടുണ്ട്. അതിൽ പക്ഷെ അവരോടുള്ള 'പെർവെർഷൻ' ആണ്‌ കാണാൻ കഴിയുന്നത്. മതം മാറിയ ശേഷം ഒരു ഡോക്റ്ററുമായി ഉണ്ടായിട്ടുള്ള ബന്ധത്തെ പറ്റി അതിൽ പറയുന്നുണ്ട് . വാർദ്ധക്യത്തിലെ രതി എങ്ങനെ ആനന്ദപൂർണ്ണമാക്കാം എന്ന് ഗ്രന്ധകാരിയുമായി രസിപ്പിക്കുന്ന ചർച്ചചെയ്തിട്ടുണ്ടെന്നും അതിൽ പറയുന്നു.ബൗദ്ധികാദ്ധ്വാനം ചെയ്യുന്നവർക്കുണ്ടാവുന്ന 'മാനിക് ഡിപ്രഷനിൽ'
    നിന്നും ഉണ്ടാവുന്ന അതിഭാവന എന്നാണ്‌ എനിക്ക് ഇതേപ്പറ്റി പറയാനുള്ളത്.പിന്നെ മതം മാറ്റത്തിന്റെ കാര്യം..അതിൽ നിങ്ങളും നിർമ്മൽ കുമാറും ഒരേ കാര്യം പറയുന്നു..മതം മാറ്റാൻ വേണ്ടി പ്രണയം നടിച്ചു എന്ന്.. 60 നുമുകളിൽ പ്രായമുള്ള.ലോകപരിചയമുള്ള അതീവ ബുദ്ധിശാലിയായ ഒരു സ്ത്രീയെ പ്രണയം നടിച്ചു മതമാറ്റി എന്നു പറഞ്ഞാൽ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ട്.അവർ മരണശേഷം പുസ്തകമാക്കാൻ അനുവദിക്കുക വഴി പ്രതികാരം ചെയ്യുകയായിരുന്നു എന്നാണ്‌ എന്റെ പക്ഷം.

    ReplyDelete
    Replies
    1. mental exertion will not cause manic depression. (at least read NIMH hand out on manic depression or bipolar disorder)

      Delete
  12. @സുനിലന്‍ - ഞാന്‍ ഈ ബ്ലോഗ് മാര്‍ച്ച് 21 ന് എഴുതിയതാണ് , അതായത് കെ പി നിര്‍മ്മല്‍ കുമാറിന്റെ ലേഖനവുമായി ഒരു ബന്ധവുമില്ല . ആ ലേഖനം കുറച്ച് കൂടി വിശദമായ ഒന്നാണ് .വിദേശത്തുള്ള ഒരു സുഹൃത്ത് ഈ പുസ്തകത്തിലെ പരാമര്‍ശ വിധേയമായ ഭാഗങ്ങള്‍ എനിക്കയച്ചു തരുകയുണ്ടായി അതിനെ ആസ്പദമാക്കിയാണ് ഞാന്‍ ഇതെഴുതിയത് . [ഇന്‍ഡ്യയില്‍ ഇതു ലഭ്യമല്ല എന്നാണറിവ് ].

    ReplyDelete
  13. എന്തൊക്കെ ആയാലും, മാധവിക്കുട്ടി, നമ്മളെ സംബന്ധിച്ചോളം ഇനി ഒരിക്കലും വിടരാത്ത പൂവ് ആണ്. ആ പൂവിനെ അതിന്റെ വഴിക്ക് വിട്ടേയ്ക്കുക.

    ReplyDelete
  14. ഞാന്‍ മേരിലിയുടെ ലേഖനം വായിച്ചിട്ടില്ല....
    മേരിലിയെ പറ്റി കേട്ടിട്ടുണ്ട്.മേരിളി അമ്മക്ക്'
    വെള്ളി നിറമുള്ള ഒരു ചതുര ലോക്കെട്റ്റ്
    സമ്മാനിച്ചിരുന്നു..... അതി മനോഹരമായിരുന്നു
    അത്....ചതുരാകൃതി പൂ പോലെ വെള്ളി നിറത്തില്‍ ഒറ്റക്കല്‍
    തിളക്കത്തിന്റെ അഴകുമായുള്ള ഒരു ലോക്കെട്റ്റ്....
    "അത് പ്ലാട്ടിനമാണ് .സ്വര്‍ണതെക്കളും വിലയുണ്ട്.... "
    ഞാന്‍ പൊട്ടിച്ചിരിച്ചു....അത് സുന്ദരമായിരുന്നു
    പക്ഷെ അത് പ്ലാറ്റിനം ആണെന്ന് വിശ്വസിക്കാനുള്ള
    മണ്ടത്തരം എനിക്കില്ലായിരുന്നു......
    ആ ലോക്കിട്റ്റ് പക്ഷെ ഇടാന്‍ ഉപയോഗിക്കുന്നത്
    കറുത്ത ഒരു സാറ്റിന്‍ റിബ്ബോന്‍ ആണ്....
    ഞങ്ങള്‍ ഒരു ഫോട്ടോ session ഒരുങ്ങുകയായിരുന്നു.
    "എന്നാ പര്‍ദാടെ മീതെ ഇട്ടോ...."
    ഞാന്‍ കളിയാക്കി.
    "ഞാനോ...ഇല്ല .ഇത് നിനക്കിടാനാണ് ഞാന്‍ എടുത്തത്‌"
    ഞാന്‍ ഞെട്ടി പോയി .പട്ടി ബെല്‍റ്റ്‌ പോലെ ഉണ്ടാകും
    ആ മാല...നീല നിറത്തില്‍ മയിലഴകിയാവാന്‍ കല്യാണ്‍
    സില്ക്ക്സ്സില്‍ നിന്നും വാങ്ങിയ എന്റെ സാരിക്ക്
    ഞാന്‍ ഇന്ദ്രനീല നെക്കലേസ് ആണ് എടുത്തു വെച്ചിരുന്നത്...
    "എനിക്ക് വേണ്ട."...
    "വേണം""വേണ്ടാ" ഞാന്‍ വാശി പിടിച്ചു.
    "ന്നാല്‍ ഫോട്ടോ എടുക്കാന്‍ ഞാന്‍ വരില്ല്യ"
    മേറിളി ,ദുഷ്ട ഞാന്‍ മനസ്സില്‍ പ്രാകി....
    (ഇപ്പോഴും അത് സമ്മാനിച്ചത് അവരാണോ എന്ന് ഉറപ്പില്ല )
    ഫോട്ടോ എടുക്കുമ്പോള്‍ ഞാന്‍ കരച്ചിലിന്റെ വക്കിലായിരുന്നു...
    എന്റെ ഭര്‍ത്താവ് വാ പൊത്തി ചിരിച്ചു....
    ഫോട്ടൊഗ്രാഫെര്‍ പരിഹാസം മായ്ക്കാന്‍ മുഖം ടവ്വല്‍
    കൊണ്ട് ഒപ്പി....
    ഞാന്‍ അവസാനം വരെ ചിരിക്കാന്‍ ശ്രമിച്ചു....
    ഷൂട്ട്‌ കഴിഞ്ഞതും ഞാന്‍ മുറിയില്‍ കയറി സങ്കടത്തോടെ
    കരഞ്ഞു....
    അത് വരെ അമ്മ ഇതെല്ലാം തമാശയായേ കണ്ടിരുന്നുള്ളൂ....
    പക്ഷെ ഞാന്‍ കരഞ്ഞതോടെ അവര്‍ വല്ലാതായി....
    "മേരിലിക്ക് കൊടുക്കാത്ത കഥകള്‍ (നുണക്കഥകള്‍ ?)ഞാന്‍
    നിനക്ക് പറഞ്ഞു തരാം....ടേപ്പ് ചെയ്തോ ..നീ വീട് പണിയുമ്പോള്‍
    അത് വിറ്റ് നിനക്ക് കാശുണ്ടാക്കാം "
    അങ്ങനെ... ആ കഥകള്‍ ....ഞങ്ങളും കേട്ടു......
    പ്രിയപ്പെട്ടവരേ കാഷില്ലതതിനാല്‍ സ്ഥലം വാങ്ങാന്‍ ഇത് വരെ പറ്റിയില്ല...
    വീട് പണിയുമ്പോള്‍ ഞാനും എഴുതുന്നുണ്ട്....
    രഹസ്യങ്ങളുടെ....ചെപ്പു തുറക്കുന്ന ...അതി സുന്ദരമായ....
    സുരയ്യ കഥകള്‍......
    പക്ഷെ ഒരു കാര്യം സത്യം....ലവ് ജിഹാദിന്റെ ആദ്യ ഇര
    അതി സുന്ദരിയായ ആ രാജകുമാരി തന്നെ ആയിരുന്നു.....

    ReplyDelete
  15. കമല സുരയ്യയുടെ അവസാനകാലം അവരുടെ 'മതം' എന്തായിരുന്ന് എന്ന് ഈ ലിങ്കകള് കാണിക്കും.

    1) ""First Madhavi Kutty. Then Kamala Das. Then Kamala Suraiya after she embraced Islam some years ago, inviting the wrath of the conservative Malayali Hindu society. "I fell in love with a Muslim after my husband's death. He was kind and generous in the beginning. But I now feel one shouldn't change one's religion. It is not worth it. Also, I have been accused of being feminist. I am not a feminist, as it is understood. I don't hate men. I feel a woman is most attractive when she surrenders to her man. She is incomplete without a man." [Ref:http://www.hindu.com/mag/2006/08/13/stories/2006081300080500.htm ;Sunday, Aug 13, 2006 ]


    2) "Changing her religion, she has now realised, was a folly, afterall"
    (http://www.tribuneindia.com/2007/20070304/spectrum/main1.htm)

    Sunday, March 4, 2007
    "Changing her religion, she has now realised, was a folly, afterall. "God has no connection with any religion. There is no respect for women anywhere. Women are just an object of sensual pleasure," she says.

    "You begin to seek spiritual freedom after the end of the menstrual cycle as I was, but there was none. I give no importance to religion now. God has been appropriated by a few people for their own selfish ends, she says in a feeble voice."

    ReplyDelete
  16. എത്ര കിട്ടിയാലും പോര പോര എന്ന് ശഠിച്ചു വീണ്ടും സ്നേഹത്തിനു വേണ്ടി കൊതിക്കുന്ന ആമി ......അവരുടെ ഓരോ അകഷരവും നെയ്പയാസം പോലെ അല്ലെ ..പിന്നെ ഈ പുസ്തകം ഞാന്‍ വായിച്ചിട്ടില

    ReplyDelete
  17. Let us not make a mess out of her life.
    She was indeed a "queen of love"
    Beyond language, beyond life, beyond controversy her words transcend a landscape that is malayala mind.
    Love, love and again love.

    ReplyDelete
  18. ഇത്തിരി വട്ട് പിടിച്ച ഒരു എഴുത്തുകാരി

    ഈ തോന്നല്‍ എനിക്കുണ്ടായത് അവര്‍ ഒരു പാര്‍ട്ടിയുണ്ടാക്കിയതോടെയാണ്
    അവരുടെ മതം മാറ്റമോ മറ്റുള്ള വിഷയങ്ങളോ എന്നെ ഒരു വിധത്തിലും ബാധിക്കുന്നതുമില്ല

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. മരിച്ചവരെ വിവാദങ്ങളിലേക്ക് ഇനിയും വലിച്ചിഴക്കുന്നത് ക്രൂരതയാണ്....

    ReplyDelete
  21. ബുക്ക് വായിച്ചിട്ടില്ല... ഈ കുറിപ്പും നിര്‍മ്മല്‍കുമാറിന്‍റെ ലേഖനവും വായിച്ചു..

    ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .